കഥ 24
യോസേഫ് തന്റെ സഹോദരന്മാരെ പരീക്ഷിക്കുന്നു
തന്റെ പത്ത് ജ്യേഷ്ഠന്മാർ ഇപ്പോഴും ദുഷ്ടരും ക്രൂരരുമാണോ എന്ന് അറിയാൻ യോസേഫ് ആഗ്രഹിക്കുന്നു. അതുകൊണ്ട് അവൻ പറയുന്നു: ‘നിങ്ങൾ ഒറ്റുനോക്കാൻ വന്നവരാണ്. ഞങ്ങളുടെ ദേശത്തെ എങ്ങനെ ആക്രമിച്ചു തോൽപ്പിക്കാമെന്നു കണ്ടുപിടിക്കാൻ വന്നിരിക്കുകയാണ്.’
‘അല്ല, ഞങ്ങൾ അങ്ങനെയുള്ളവരല്ല, ഞങ്ങൾ സത്യസന്ധരാണ്,’ അവർ പറയുന്നു. ‘ഞങ്ങൾ എല്ലാവരും ഒരു അപ്പന്റെ മക്കളാണ്. ഞങ്ങൾ 12 പേരായിരുന്നു. ഒരാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഏറ്റവും ഇളയവൻ ഇപ്പോൾ അപ്പന്റെ കൂടെ വീട്ടിലുണ്ട്.’
യോസേഫ് അവർ പറയുന്നതു വിശ്വസിക്കാത്തതുപോലെ അഭിനയിക്കുന്നു. അവൻ ശിമെയോൻ എന്നു പേരുള്ള തന്റെ ജ്യേഷ്ഠനെ തടവിൽ ആക്കിയിട്ട് മറ്റെല്ലാവരെയും ഭക്ഷണ സാധനങ്ങളുമായി വീട്ടിൽ പോകാൻ അനുവദിക്കുന്നു. എന്നാൽ അവൻ അവരോട് ഇങ്ങനെ പറയുന്നു: ‘നിങ്ങൾ തിരികെ വരുമ്പോൾ, നിങ്ങളുടെ ഏറ്റവും ഇളയസഹോദരനെയും കൂടെ കൊണ്ടുവരണം.’
അവർ കനാനിലെ വീട്ടിൽ തിരിച്ചെത്തുമ്പോൾ നടന്നതെല്ലാം തങ്ങളുടെ അപ്പനായ യാക്കോബിനോടു പറയുന്നു. അതു കേട്ടപ്പോൾ യാക്കോബിനു വളരെ സങ്കടമായി. ‘യോസേഫ് ഇല്ല. ഇപ്പോൾ ശിമെയോനും ഇല്ല. ഇനി എന്റെ ഇളയമകനായ ബെന്യാമീനെയുംകൂടെ കൊണ്ടുപോകാൻ ഞാൻ സമ്മതിക്കുകയില്ല’ എന്നു പറഞ്ഞ് അവൻ കരയുന്നു. പക്ഷേ അവർ കൊണ്ടുവന്ന ഭക്ഷണ സാധനങ്ങൾ എല്ലാം തീരാറായതിനാൽ കൂടുതൽ ഭക്ഷണ സാധനങ്ങൾക്കായി ഈജിപ്തിൽ പോയേ തീരൂ, അതുകൊണ്ട് യാക്കോബിന് ഇപ്പോൾ ബെന്യാമീനെ അവരോടൊപ്പം അയയ്ക്കാതെ നിവൃത്തിയില്ല.
ജ്യേഷ്ഠന്മാരുടെ കൂടെ തന്റെ അനുജനായ ബെന്യാമീനും വരുന്നത് കണ്ടപ്പോൾ യോസേഫിനു വളരെ സന്തോഷമായി. പക്ഷേ, ഈ വലിയ മനുഷ്യൻ യോസേഫാണെന്ന് അവരാരും അറിയുന്നില്ല. തന്റെ 10 ജ്യേഷ്ഠന്മാരെയും പരീക്ഷിക്കാൻ യോസേഫ് ഇപ്പോൾ ഒരു കാര്യം ചെയ്യുന്നു.
അവരുടെ ചാക്കുകളിൽ ധാന്യം നിറയ്ക്കാൻ അവൻ തന്റെ ദാസന്മാരോടു പറയുന്നു. എന്നാൽ അവരറിയാതെ അവൻ വെള്ളികൊണ്ടുള്ള തന്റെ വില കൂടിയ പാനപാത്രവും ബെന്യാമീന്റെ ചാക്കിനുള്ളിൽ വെപ്പിക്കുന്നു. അവർ ധാന്യവുമായി കുറച്ചുദൂരം ചെന്നു കഴിയുമ്പോൾ യോസേഫ് തന്റെ ദാസന്മാരെ അവരുടെ പിന്നാലെ അയയ്ക്കുന്നു. അവരോടൊപ്പം എത്തുമ്പോൾ ദാസന്മാർ ഇങ്ങനെ ചോദിക്കുന്നു: ‘നിങ്ങൾ ഞങ്ങളുടെ യജമാനന്റെ പാനപാത്രം മോഷ്ടിച്ചത് എന്തിനാണ്?’
‘ഇല്ല, ഞങ്ങൾ അദ്ദേഹത്തിന്റെ പാനപാത്രം എടുത്തിട്ടില്ല,’ അവരെല്ലാവരും പറയുന്നു. ‘പാനപാത്രം ഞങ്ങളിൽ ആരുടെയെങ്കിലും പക്കൽ കണ്ടാൽ അവനെ കൊന്നുകളയുക.’
അപ്പോൾ ദാസന്മാർ എല്ലാവരുടെയും ചാക്ക് തപ്പുന്നു. ഒടുവിൽ ഈ ചിത്രത്തിൽ കാണുന്നതുപോലെ ബെന്യാമീന്റെ ചാക്കിൽനിന്ന് അവർക്കു പാനപാത്രം കിട്ടുന്നു.’ ദാസന്മാർ ഇങ്ങനെ പറയുന്നു: ‘ബാക്കിയുള്ളവർക്കു പോകാം, ബെന്യാമീൻ ഞങ്ങളോടൊപ്പം വരണം.’ ബാക്കി 10 പേർ ഇപ്പോൾ എന്തു ചെയ്യും?
അവരെല്ലാം ബെന്യാമീന്റെ കൂടെ യോസേഫിന്റെ വീട്ടിലേക്കു തിരിച്ചുപോകുന്നു. യോസേഫ് അവരോടു പറയുന്നു: ‘നിങ്ങൾക്കെല്ലാം വീട്ടിൽപോകാം, പക്ഷേ ബെന്യാമീൻ എന്റെ അടിമയായി ഇവിടെ കഴിയണം.’
അപ്പോൾ യെഹൂദാ ഇങ്ങനെ പറയുന്നു: ‘ഈ ബാലനില്ലാതെ ഞാൻ വീട്ടിലേക്കു പോയാൽ എന്റെ അപ്പൻ മരിച്ചുപോകും. കാരണം അപ്പൻ ഇവനെ അത്രമാത്രം സ്നേഹിക്കുന്നു. അതുകൊണ്ട് എന്നെ ഇവിടെ അടിമയാക്കിയിട്ട് ഇവനെ പോകാൻ അനുവദിച്ചാലും.’
തന്റെ സഹോദരന്മാർക്കു മാറ്റം വന്നിരിക്കുന്നതായി യോസേഫ് മനസ്സിലാക്കുന്നു. അവർ ഇപ്പോൾ മുമ്പത്തേതുപോലെ ദുഷ്ടരും ക്രൂരരും അല്ല. അടുത്തതായി യോസേഫ് എന്തു ചെയ്യുന്നുവെന്ന് നമുക്കു കാണാം.