കഥ 15
ലോത്തിന്റെ ഭാര്യ പുറകോട്ടു നോക്കി
ലോത്തും കുടുംബവും അബ്രാഹാമിനോടൊപ്പം കനാൻ ദേശത്തു താമസിച്ചിരുന്നു. ഒരു ദിവസം അബ്രാഹാം ലോത്തിനോടു പറഞ്ഞു: ‘നമ്മുടെ മൃഗങ്ങൾക്കെല്ലാം വേണ്ടുന്നത്ര സ്ഥലം ഇവിടെ ഇല്ലല്ലോ. അതുകൊണ്ട് നമുക്കു വേർപിരിഞ്ഞാലോ? നീ ഒരു വഴിക്കു പോയാൽ ഞാൻ വേറൊരു വഴിക്കു പൊയ്ക്കൊള്ളാം.’
ലോത്ത് ദേശമൊട്ടാകെ നോക്കി. അപ്പോൾ വേണ്ടത്ര വെള്ളവും തന്റെ മൃഗങ്ങൾക്കു തിന്നാൻ ഇഷ്ടംപോലെ പുല്ലുമുള്ള വളരെ സുന്ദരമായ ഒരു സ്ഥലം അവൻ കണ്ടു. അതു യോർദ്ദാൻ നദിക്ക് അരികെയുള്ള സ്ഥലം ആയിരുന്നു. അതുകൊണ്ട് ലോത്ത് കുടുംബത്തെയും മൃഗങ്ങളെയും കൂട്ടി അവിടേക്കു പോയി. സൊദോം നഗരത്തിൽ അവർ താമസവുമാക്കി.
സൊദോമിലുള്ളവർ വളരെ മോശമായിരുന്നു. ഇതിൽ ലോത്തിനു വലിയ വിഷമം തോന്നി, കാരണം ലോത്ത് ഒരു നല്ല മനുഷ്യനായിരുന്നു. ദൈവത്തെയും അതു വിഷമിപ്പിച്ചു. അവസാനം, സൊദോമിലെയും അടുത്തുള്ള നഗരമായ ഗൊമോരയിലെയും ദുഷ്ട മനുഷ്യരെ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചു. ലോത്തിനെ അത് അറിയിക്കാൻ ദൈവം രണ്ടു ദൂതന്മാരെ അവന്റെ അടുത്തേക്ക് അയച്ചു.
ദൂതന്മാർ ലോത്തിനോടു പറഞ്ഞു: ‘പെട്ടെന്നാകട്ടെ, നിന്റെ ഭാര്യയെയും രണ്ടു പെൺമക്കളെയും കൂട്ടി ഈ സ്ഥലത്തുനിന്നു വേഗം പൊയ്ക്കൊൾക!’ ലോത്തും അവന്റെ കുടുംബവും പോകാൻ കുറച്ചു താമസിച്ചു. അപ്പോൾ ദൂതന്മാർ അവരുടെ കൈക്കു പിടിച്ച് അവരെ നഗരത്തിനു പുറത്തുകൊണ്ടുചെന്നു വിട്ടു. എന്നിട്ട് ഒരു ദൂതൻ പറഞ്ഞു: ‘ജീവനുംകൊണ്ട് ഓടുക! പുറകോട്ടു നോക്കരുത്. കൊല്ലപ്പെടാതിരിക്കാനായി മലകളിലേക്ക് ഓടിപ്പോകുക.’
ലോത്തും പെൺമക്കളും അത് അനുസരിച്ചുകൊണ്ട് സൊദോമിൽനിന്ന് ഓടിപ്പോയി. അവർ ഒരു നിമിഷംപോലും നിന്നില്ല, തിരിഞ്ഞു നോക്കിയതുമില്ല. പക്ഷേ ലോത്തിന്റെ ഭാര്യ അനുസരണക്കേടു കാണിച്ചു. സൊദോമിൽനിന്നു കുറച്ചു ദൂരം ചെന്നപ്പോൾ അവൾ നിൽക്കുകയും തിരിഞ്ഞുനോക്കുകയും ചെയ്തു. അപ്പോൾ അവൾ ഒരു ഉപ്പുതൂണായി മാറി. അവൾ ഉപ്പുതൂണായി നിൽക്കുന്നത് ഈ ചിത്രത്തിൽ കണ്ടോ?
ഇതിൽനിന്ന് നമുക്ക് നല്ല ഒരു പാഠം പഠിക്കാൻ കഴിയും. തന്നെ അനുസരിക്കുന്നവരെ ദൈവം രക്ഷിക്കുന്നുവെന്ന് ഇതു കാണിച്ചുതരുന്നു. എന്നാൽ ദൈവത്തെ അനുസരിക്കാത്തവർക്കു തങ്ങളുടെ ജീവൻ നഷ്ടപ്പെടും.