കഥ 32
10 ബാധകൾ
ഈ ചിത്രങ്ങൾ നോക്കൂ. ഇവ ഓരോന്നും യഹോവ ഈജിപ്തിനുമേൽ വരുത്തിയ ബാധകളാണ്. ആദ്യത്തെ ചിത്രത്തിൽ അഹരോൻ തന്റെ വടികൊണ്ട് നൈൽ നദിയെ അടിക്കുന്നതു കണ്ടോ? അവൻ അങ്ങനെ ചെയ്തപ്പോൾ നദിയിലെ വെള്ളം മുഴുവനും രക്തമായി മാറി. അതിലെ മീനെല്ലാം ചത്തുപോയി, നദി വല്ലാതെ നാറാനും തുടങ്ങി.
അടുത്തതായി, നൈൽ നദിയിൽനിന്ന് തവളകൾ കയറിവരാൻ യഹോവ ഇടയാക്കി. അവ എല്ലായിടത്തും—അടുപ്പുകളിലും, അടുക്കളയിലെ പാത്രങ്ങളിലും, ആളുകളുടെ കട്ടിലുകളിലുമെല്ലാം—നിറഞ്ഞു. തവളകൾ ചത്തപ്പോൾ ഈജിപ്തുകാർ അവയെ വലിയ കൂമ്പാരങ്ങളായി കൂട്ടി. ദേശത്തു മുഴുവനും വല്ലാത്ത നാറ്റമായി.
പിന്നെ, അഹരോൻ തന്റെ വടികൊണ്ട് നിലത്ത് അടിച്ചു. അപ്പോൾ നിലത്തെ പൊടി പേനായിത്തീർന്നു. പറന്നുനടക്കുന്ന, കടിക്കുന്ന ഒരുതരം പേൻ. ഇതാണ് ഈജിപ്തു ദേശത്ത് ഉണ്ടായ മൂന്നാമത്തെ ബാധ.
പിന്നെ ഉണ്ടായ ബാധകൾ ഈജിപ്തുകാരെ മാത്രമേ ബാധിച്ചുള്ളൂ, ഇസ്രായേല്യരെ ബാധിച്ചില്ല. വലിയ ഈച്ചകൾ ആയിരുന്നു അടുത്ത ബാധ. അവ ഈജിപ്തുകാരുടെയെല്ലാം വീടുകളിലേക്ക് ഒന്നടങ്കം ഇരച്ചുകയറി. അഞ്ചാമത്തെ ബാധ മൃഗങ്ങളുടെമേൽ ആയിരുന്നു. ഈജിപ്തുകാരുടെ കന്നുകാലികളും ചെമ്മരിയാടുകളും കോലാടുകളുമെല്ലാം കൂട്ടമായി ചത്തുവീഴാൻ തുടങ്ങി.
അടുത്തതായി, മോശെയും അഹരോനും കുറെ ചാരം എടുത്ത് വായുവിലേക്ക് എറിഞ്ഞു. അപ്പോൾ മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ വലിയ കുരുക്കൾ പൊങ്ങാൻ തുടങ്ങി. ഇതായിരുന്നു ആറാമത്തെ ബാധ.
അതുകഴിഞ്ഞ് മോശെ തന്റെ കൈ ആകാശത്തേക്ക് ഉയർത്തി, അപ്പോൾ യഹോവ ഇടിയും കന്മഴയും അയച്ചു. മഴ പോലെ ആകാശത്തുനിന്ന് ഐസ് കട്ടകൾ പെയ്യുന്നതിനാണ് കന്മഴ എന്നു പറയുന്നത്. ഈജിപ്ത് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭയങ്കരമായ കന്മഴയായിരുന്നു അത്.
എട്ടാമത്തെ ബാധ വെട്ടുക്കിളികളുടെ ആക്രമണമായിരുന്നു. അതിനു മുമ്പോ പിമ്പോ അത്ര വലിയ ഒരു വെട്ടുക്കിളിപ്പട ഉണ്ടായിട്ടേയില്ല. കന്മഴയിൽ നശിക്കാതെ ബാക്കിയുണ്ടായിരുന്നതെല്ലാം അവ തിന്നൊടുക്കി.
ഒമ്പതാമത്തെ ബാധയായി ദേശത്ത് ഇരുട്ടു വ്യാപിച്ചു. മൂന്നു ദിവസം കൂരിരുട്ട് ദേശത്തെ മൂടി. എന്നാൽ ഇസ്രായേല്യർ താമസിക്കുന്നിടങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.
അവസാനം, ദൈവം തന്റെ ജനത്തോട് ഒരു കോലാട്ടിൻ കുട്ടിയുടെയോ ചെമ്മരിയാട്ടിൻ കുട്ടിയുടെയോ രക്തമെടുത്ത് തങ്ങളുടെ വീട്ടുവാതിലിന്റെ കട്ടിളയിന്മേൽ തളിക്കാൻ പറഞ്ഞു. പിന്നെ, ദൈവത്തിന്റെ ദൂതൻ ഈജിപ്തിലൂടെ കടന്നുപോയി. ആട്ടിൻകുട്ടിയുടെ രക്തം കണ്ട വീടുകളിലുള്ള ആരെയും ദൂതൻ കൊന്നില്ല. എന്നാൽ അത് ഇല്ലാതിരുന്ന എല്ലാ വീടുകളിലെയും മനുഷ്യന്റെയും മൃഗത്തിന്റെയും ആദ്യത്തെ കുട്ടിയെ ദൂതൻ കൊന്നുകളഞ്ഞു. ഇതായിരുന്നു പത്താമത്തെ ബാധ.
അവസാനത്തെ ഈ ബാധയ്ക്കുശേഷം ഫറവോൻ ഇസ്രായേല്യരോടു പൊയ്ക്കൊള്ളാൻ പറഞ്ഞു. ദൈവജനമെല്ലാം പോകാൻ തയ്യാറായി നിന്നിരുന്നു. ആ രാത്രിയിൽത്തന്നെ അവർ ഈജിപ്തിൽനിന്നുള്ള തങ്ങളുടെ യാത്ര തുടങ്ങി.
പുറപ്പാടു 7 മുതൽ 12 വരെ അധ്യായങ്ങൾ.