കഥ 39
അഹരോന്റെ വടിയിൽ പൂക്കൾ ഉണ്ടാകുന്നു
കഴിക്കാൻ പാകമായ ബദാം കായ്കളും പൂക്കളും ഉള്ള ഈ വടി ഒന്നു നോക്കൂ. ഇത് അഹരോന്റെ വടിയാണ്. ഈ പൂക്കളും കായ്കളും ഒരൊറ്റ രാത്രികൊണ്ട് ഉണ്ടായതാണ്! അത് എങ്ങനെ സംഭവിച്ചു? നമുക്കു നോക്കാം.
കുറേക്കാലമായി ഇസ്രായേല്യർ മരുഭൂമിയിൽ അലഞ്ഞുതിരിയുകയാണ്. മോശെ നേതാവായിരിക്കുന്നതോ അഹരോൻ മഹാപുരോഹിതനായിരിക്കുന്നതോ ചിലർക്ക് ഇഷ്ടമല്ല. അങ്ങനെയുള്ള ഒരാളാണ് കോരഹ്. അതുപോലെ, ദാഥാനും അബീരാമും ജനത്തിന്റെ നേതാക്കളായ മറ്റ് 250 പേരും ഈ കൂട്ടത്തിൽപ്പെടുന്നു. ഇവരെല്ലാം കൂടി മോശെയുടെ അടുത്തുവന്ന് അവനോട്, ‘നീ ഞങ്ങൾക്കു മീതെ നിന്നെത്തന്നെ ഉയർത്തിയിരിക്കുന്നതെന്ത്?’ എന്നു ചോദിക്കുന്നു.
മോശെ കോരഹിനോടും അവന്റെ ആളുകളോടും പറയുന്നു: ‘നാളെ രാവിലെ എല്ലാവരും ധൂപപാത്രത്തിൽ ധൂപവർഗം നിറച്ച് യഹോവയുടെ സമാഗമന കൂടാരത്തിലേക്കു വരിക. യഹോവ ആരെ തിരഞ്ഞെടുക്കും എന്നു നമുക്കു കാണാം.’
പിറ്റേ ദിവസം കോരഹും അവനോടൊപ്പമുള്ള 250 പേരും സമാഗമന കൂടാരത്തിലേക്കു ചെന്നു. അവരെ നേതാക്കന്മാരാക്കാൻ ആഗ്രഹിച്ച വേറെയും ആളുകൾ ഉണ്ടായിരുന്നു അവരുടെ കൂടെ. യഹോവ ഇപ്പോൾ വളരെ കോപിഷ്ഠനാണ്. ‘ഈ ദുഷ്ട മനുഷ്യരുടെ കൂടാരങ്ങളിൽനിന്നു ദൂരെ മാറുക’ എന്ന് മോശെ പറയുന്നു. ‘അവർക്കുള്ള യാതൊന്നിലും തൊടരുത്.’ ജനം അനുസരിക്കുന്നു. അവർ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളിൽനിന്ന് ദൂരെ മാറിനിൽക്കുന്നു.
ഇപ്പോൾ മോശെ പറയുന്നു: ‘യഹോവ ആരെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഇതിനാൽ നിങ്ങൾ മനസ്സിലാക്കും. ഭൂമി പിളർന്ന് ഈ ദുഷ്ട മനുഷ്യരെ വിഴുങ്ങിക്കളയും.’
മോശെ അതു പറഞ്ഞുതീർന്നതും ഭൂമി രണ്ടായി പിളരുന്നു. കോരഹിന്റെ കൂടാരവും എല്ലാ സാധനങ്ങളും, അതോടൊപ്പം ദാഥാനും അബീരാമും അവരോടു കൂടെയുണ്ടായിരുന്നവരും ഭൂമിക്കടിയിലേക്കു വീണുപോകുന്നു, ഭൂമി അവർക്കുമേൽ കൂടിച്ചേരുകയും ചെയ്യുന്നു. ഭൂമിക്കടിയിലേക്കു വീഴുന്ന ആളുകളുടെ നിലവിളി കേൾക്കുമ്പോൾ ജനം വിളിച്ചു പറയുന്നു: ‘ഓടിക്കോളൂ! ഭൂമി നമ്മെയും വിഴുങ്ങിക്കളഞ്ഞേക്കാം!’
കോരഹും അവന്റെ 250 ആളുകളും ഇപ്പോഴും സമാഗമന കൂടാരത്തിനരികിൽ നിൽക്കുകയാണ്. അതുകൊണ്ട് യഹോവ തീ അയച്ച് അവരെ ദഹിപ്പിച്ചു കളയുന്നു. യഹോവ അഹരോന്റെ മകനായ എലെയാസാരിനോട് കൊല്ലപ്പെട്ടവരുടെ ധൂപപാത്രങ്ങൾ എടുത്ത് അടിച്ചു പരത്തി അതുകൊണ്ട് യാഗപീഠം പൊതിയാൻ കൽപ്പിച്ചു. ഇത്, അഹരോനോ അവന്റെ പുത്രന്മാരോ അല്ലാതെ മറ്റാരും യഹോവയുടെ മുമ്പാകെ പുരോഹിതവേല ചെയ്യരുത് എന്നതു സംബന്ധിച്ച് ഇസ്രായേല്യർക്കുള്ള ഒരു ഓർമിപ്പിക്കൽ ആയിരിക്കുമായിരുന്നു.
എന്നാൽ താൻ പുരോഹിതന്മാരായി തിരഞ്ഞെടുത്തിരിക്കുന്നത് അഹരോനെയും പുത്രന്മാരെയും ആണെന്നു കുറേക്കൂടെ വ്യക്തമാക്കാൻ യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ട് അവൻ മോശെയോടു പറയുന്നു: ‘ഇസ്രായേലിലെ ഓരോ ഗോത്രത്തലവനും അവന്റെ വടി കൊണ്ടുവരട്ടെ. ലേവി ഗോത്രത്തിനു വേണ്ടി അഹരോനും തന്റെ വടി കൊണ്ടുവരട്ടെ. ആ വടികളെല്ലാം എടുത്ത് സമാഗമന കൂടാരത്തിനുള്ളിൽ നിയമപെട്ടകത്തിനു മുമ്പിൽ വെക്കുക. പുരോഹിതനായി ഞാൻ ആരെ തിരഞ്ഞെടുക്കുന്നുവോ അവന്റെ വടിയിൽ പൂക്കൾ ഉണ്ടാകും.’
മോശെ അടുത്ത ദിവസം ചെന്നു നോക്കുമ്പോൾ അഹരോന്റെ വടിയിൽ അതാ, പൂക്കളും കായ്കളും! അഹരോന്റെ വടിയിൽ പൂക്കൾ ഉണ്ടാകാൻ യഹോവ ഇടയാക്കിയത് എന്തുകൊണ്ടെന്ന് ഇപ്പോൾ മനസ്സിലായോ?