കഥ 52
ഗിദെയോനും അവന്റെ 300 ആളുകളും
ഇവിടെ എന്താണു സംഭവിക്കുന്നതെന്നു കണ്ടോ? ഇവരെല്ലാം ഇസ്രായേല്യ പടയാളികളാണ്. കുനിഞ്ഞു വെള്ളം കുടിക്കുന്ന ആ ആളുകളുടെ അടുത്തു നിൽക്കുന്നത് ന്യായാധിപനായ ഗിദെയോനാണ്. അവർ വെള്ളം കുടിക്കുന്നത് എങ്ങനെയാണ് എന്നു നോക്കി നിൽക്കുകയാണ് അവൻ.
ഓരോരുത്തരും വെള്ളം കുടിക്കുന്ന വിധം കണ്ടോ? ചിലർ മുഖം വെള്ളത്തിൽ മുട്ടിച്ചാണു കുടിക്കുന്നത്. എന്നാൽ അതിലൊരാൾ ചുറ്റും നടക്കുന്നതു കാണാൻ കഴിയുംവിധം വെള്ളം കൈകൊണ്ടു കോരിയാണു കുടിക്കുന്നത്. ഇതു വളരെ പ്രധാനമാണ്. എന്തുകൊണ്ടെന്നാൽ വെള്ളം കുടിക്കുമ്പോൾ പോലും ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചു ശ്രദ്ധയുള്ളവരെ മാത്രമേ തിരഞ്ഞെടുക്കാവൂ എന്ന് യഹോവ ഗിദെയോനോടു പറഞ്ഞിരുന്നു. ബാക്കിയുള്ളവരെ തിരിച്ചയയ്ക്കാനും അവൻ പറഞ്ഞു. എന്തുകൊണ്ട് എന്നു നമുക്കു കാണാം.
ഇസ്രായേല്യർ വീണ്ടും വളരെ കുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണ്. അവർ യഹോവയെ അനുസരിക്കാതിരുന്നതാണു കാരണം. മിദ്യാനിലെ ജനങ്ങൾ അവരെ കീഴടക്കുകയും ദ്രോഹിക്കുകയും ചെയ്യുകയാണ്. അതുകൊണ്ട് ഇസ്രായേല്യർ സഹായത്തിനായി യഹോവയോടു നിലവിളിക്കുകയും അവൻ അതു കേൾക്കുകയും ചെയ്യുന്നു.
ഒരു സൈന്യത്തെ സംഘടിപ്പിക്കാൻ യഹോവ ഗിദെയോനോടു പറയുന്നു. അവൻ 32,000 യോദ്ധാക്കളെ സംഘടിപ്പിക്കുന്നു. എന്നാൽ ഇസ്രായേലിന്റെ ശത്രുസൈന്യത്തിൽ 1,35,000 പടയാളികൾ ഉണ്ട്. എന്നിട്ടും യഹോവ ഗിദെയോനോടു പറയുന്നു: ‘നിന്നോടൊപ്പം വളരെ കൂടുതൽ ആളുകൾ ഉണ്ട്.’ യഹോവ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്?
യുദ്ധത്തിൽ ജയിച്ചാൽ തങ്ങൾ സ്വന്ത ശക്തിയാലാണു ജയിച്ചതെന്ന് ഇസ്രായേൽ കരുതിയേക്കും എന്നതാണു കാരണം. ജയിക്കാൻ തങ്ങൾക്കു യഹോവയുടെ സഹായം ആവശ്യമില്ലായിരുന്നെന്ന് അവർ ചിന്തിച്ചേക്കാം. അതുകൊണ്ട് യഹോവ ഗിദെയോനോടു പറയുന്നു: ‘യുദ്ധത്തിനു പോകാൻ പേടിയുള്ള എല്ലാവരോടും തിരികെ പോകാൻ പറയുക.’ ഗിദെയോൻ അങ്ങനെ പറഞ്ഞപ്പോൾ 22,000 പേർ വീട്ടിലേക്കു മടങ്ങി. ഇപ്പോൾ ആ 1,35,000 പേർക്കെതിരെ പൊരുതാൻ 10,000 പേർ മാത്രമേ അവശേഷിച്ചിട്ടുള്ളൂ.
എന്നാൽ യഹോവ പറയുന്നത് എന്താണെന്നു കേൾക്കൂ: ‘ഇപ്പോഴും നിന്നോടൊപ്പം ആവശ്യത്തിൽ കൂടുതൽ ആളുകൾ ഉണ്ട്.’ അതുകൊണ്ട് ഈ അരുവിയിൽനിന്ന് അവരെക്കൊണ്ട് വെള്ളം കുടിപ്പിക്കാനും മുഖം വെള്ളത്തിലേക്കു കുനിച്ചു കുടിക്കുന്നവരെ തിരികെ അയയ്ക്കാനും യഹോവ ഗിദെയോനോടു പറയുന്നു. ‘വെള്ളം കുടിക്കുന്ന സമയത്തുപോലും ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്ന 300 പേരെ മാത്രം ഉപയോഗിച്ചുകൊണ്ട് ഞാൻ നിനക്കു വിജയം നൽകും,’ യഹോവ വാഗ്ദാനം ചെയ്യുന്നു.
യുദ്ധത്തിനുള്ള സമയമായി. ഗിദെയോൻ തന്റെ 300 പടയാളികളെ മൂന്നു കൂട്ടമായി തിരിക്കുന്നു. ഓരോരുത്തനും ഓരോ കാഹളവും ഒരു കുടവും അതിനുള്ളിൽ ഒരു പന്തവും നൽകുന്നു. ഏകദേശം പാതിരാവാകുമ്പോൾ അവരെല്ലാവരും ശത്രുപാളയത്തിനു ചുറ്റും എത്തുന്നു. എന്നിട്ട്, ഒരേ സമയത്ത് അവരെല്ലാവരും തങ്ങളുടെ കാഹളം ഊതുകയും കുടങ്ങൾ ഉടയ്ക്കുകയും ചെയ്തുകൊണ്ട് ‘യഹോവയുടെയും ഗിദെയോന്റെയും വാൾ!’ എന്ന് ആർത്തുവിളിക്കുന്നു. ശബ്ദം കേട്ട് ഉണർന്ന ശത്രുസൈനികർ ആകെ പേടിച്ചുവിറച്ച് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്നു. അവർ നിലവിളിച്ചുകൊണ്ട് ഓടാൻ തുടങ്ങി. അങ്ങനെ ഇസ്രായേല്യർ യുദ്ധവിജയം നേടി.
ന്യായാധിപന്മാർ 6 മുതൽ 8 വരെയുള്ള അധ്യായങ്ങൾ.