വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 48

ബുദ്ധിയുള്ള ഗിബെയോന്യർ

ബുദ്ധിയുള്ള ഗിബെയോന്യർ

കനാനിലെ മിക്ക പട്ടണങ്ങളും ഇസ്രായേല്യരോടു യുദ്ധം ചെയ്യാൻ ഒരുങ്ങുകയാണ്‌. യുദ്ധത്തിൽ തങ്ങൾക്കു ജയിക്കാനാകുമെന്ന്‌ അവർ വിശ്വസിക്കുന്നു. എന്നാൽ അടുത്തുള്ള പട്ടണമായ ഗിബെയോനിലെ ജനങ്ങൾ അങ്ങനെ വിചാരിക്കുന്നില്ല. ദൈവമാണ്‌ ഇസ്രായേല്യരെ സഹായിക്കുന്നത്‌ എന്ന്‌ അവർ വിശ്വസിക്കുന്നു. ദൈവത്തോടു യുദ്ധം ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ ഗിബെയോന്യർ എന്തു ചെയ്യുന്നുവെന്നോ?

തങ്ങൾ വളരെ ദൂരെയുള്ള ഒരു ദേശത്തുനിന്നു വരുന്നവരാണ്‌ എന്ന്‌ ഇസ്രായേല്യരെ വിശ്വസിപ്പിക്കാൻ അവർ തീരുമാനിക്കുന്നു. അവരിൽ ചിലർ പഴയ വസ്‌ത്രങ്ങളും തേഞ്ഞുപോയ ചെരിപ്പുകളും ഇടുന്നു. തങ്ങളുടെ കഴുതകളുടെമേൽ പഴയ ചാക്കുകൾ കയറ്റുന്നു. കുറെ ഉണങ്ങിയ അപ്പവും എടുക്കുന്നു. അവർ യോശുവയുടെ അടുത്തു ചെന്ന്‌ ഇങ്ങനെ പറയുന്നു: ‘നിങ്ങളുടെ മഹാ ദൈവമായ യഹോവയെക്കുറിച്ചു കേട്ട്‌ ഞങ്ങൾ വളരെ ദൂരെയുള്ള ഒരു ദേശത്തുനിന്നു വരികയാണ്‌. അവൻ നിങ്ങൾക്കുവേണ്ടി ഈജിപ്‌തിൽ ചെയ്‌ത കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ട്‌ ഞങ്ങളുടെ നേതാക്കന്മാർ, ഒരു യാത്രയ്‌ക്കുള്ള ഭക്ഷണവുമെടുത്ത്‌ നിങ്ങളുടെ അടുക്കൽ വന്ന്‌, “ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആണ്‌. ഞങ്ങളോടു യുദ്ധം ചെയ്യുകയില്ലെന്നു നിങ്ങൾ ഉടമ്പടി ചെയ്യണം” എന്നു നിങ്ങളോട്‌ അപേക്ഷിക്കാൻ ഞങ്ങളോടു പറഞ്ഞിരിക്കുന്നു. വളരെ ദൂരം യാത്ര ചെയ്‌തതുകൊണ്ട്‌ ഞങ്ങളുടെ വസ്‌ത്രം പഴകിയിരിക്കുന്നതും അപ്പം ഉണങ്ങിയിരിക്കുന്നതും നിങ്ങൾക്കു കാണാമല്ലോ.’

യോശുവയും മറ്റു നേതാക്കളും ഗിബെയോന്യർ പറയുന്നതു വിശ്വസിക്കുന്നു. അതുകൊണ്ട്‌ അവരോടു യുദ്ധം ചെയ്യില്ലെന്ന്‌ അവർ ഉടമ്പടി ചെയ്യുന്നു. എന്നാൽ ഗിബെയോന്യർ അടുത്തുതന്നെ താമസിക്കുന്നവരാണെന്ന്‌ മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവർ മനസ്സിലാക്കുന്നു.

‘നിങ്ങൾ വളരെ ദൂരെ നിന്നാണു വരുന്നതെന്ന്‌ ഞങ്ങളോടു പറഞ്ഞതെന്ത്‌?’ യോശുവ അവരോടു ചോദിക്കുന്നു.

ഗിബെയോന്യർ ഉത്തരം പറയുന്നു: ‘നിങ്ങളുടെ ദൈവമായ യഹോവ ഈ കനാൻദേശം മുഴുവനും നിങ്ങൾക്കു തരുമെന്നു വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നു ഞങ്ങൾ കേട്ടിരുന്നു. അതുകൊണ്ട്‌ നിങ്ങൾ ഞങ്ങളെ കൊന്നുകളയുമെന്നു ഞങ്ങൾ പേടിച്ചു.’ എന്നാൽ ഇസ്രായേല്യർ അവർക്കു കൊടുത്ത വാക്കു പാലിക്കുന്നു. അവർ ഗിബെയോന്യരെ കൊല്ലുന്നില്ല. പകരം അവരെ തങ്ങളുടെ ദാസന്മാരാക്കുന്നു.

ഗിബെയോന്യർ ഇസ്രായേല്യരുമായി സമാധാനത്തിലായതിൽ യെരൂശലേം രാജാവ്‌ കോപിക്കുന്നു. അവൻ മറ്റു നാലു രാജാക്കന്മാരോടു പറയുന്നു: ‘ഗിബെയോന്യരോടു യുദ്ധം ചെയ്യാൻ എന്നെ സഹായിക്കുക.’ ആ അഞ്ചു രാജാക്കന്മാർ ചേർന്ന്‌ ഗിബെയോന്യരെ ആക്രമിക്കുന്നു. ആ രാജാക്കന്മാരെ തങ്ങൾക്കെതിരെ തിരിച്ചുകൊണ്ട്‌ ഗിബെയോന്യർ ഇസ്രായേല്യരുമായി ഉടമ്പടിയിൽ ഏർപ്പെട്ടത്‌ ബുദ്ധിയായിരുന്നോ? നമുക്കു നോക്കാം.