കഥ 50
ധൈര്യശാലികളായ രണ്ടു സ്ത്രീകൾ
ഇസ്രായേല്യർ കുഴപ്പത്തിൽ അകപ്പെടുമ്പോൾ സഹായത്തിനായി യഹോവയോടു നിലവിളിക്കുന്നു. അവരെ നയിക്കുന്നതിന് ധൈര്യശാലികളായ നേതാക്കളെ നൽകിക്കൊണ്ട് യഹോവ ഉത്തരമരുളുന്നു. ഈ നേതാക്കളെ ബൈബിളിൽ ന്യായാധിപന്മാർ എന്നാണു വിളിച്ചിരിക്കുന്നത്. യോശുവ ആയിരുന്നു ആദ്യത്തെ ന്യായാധിപൻ. അവനുശേഷം വന്ന ചില ന്യായാധിപന്മാരായിരുന്നു ഒത്നിയേൽ, ഏഹൂദ്, ശംഗർ എന്നിവർ. എന്നാൽ ഇസ്രായേലിനെ സഹായിച്ച രണ്ടു പേർ സ്ത്രീകളാണ്, ദെബോരായും യായേലും.
ദെബോരാ ഒരു പ്രവാചകിയാണ്. ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ യഹോവ അവളെ അറിയിക്കുന്നു; ആ കാര്യങ്ങൾ അവൾ ആളുകളോടു പറയുന്നു. അവൾ ഒരു ന്യായാധിപ കൂടെയാണ്. പർവതപ്രദേശത്തുള്ള ഒരു പനയുടെ ചുവട്ടിൽ അവൾ ഇരിക്കും. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായം തേടി ആളുകൾ അവിടേക്കു ചെല്ലും.
ഈ സമയത്ത് യാബീൻ ആണു കനാനിലെ രാജാവ്. അവന് 900 യുദ്ധ രഥങ്ങൾ ഉണ്ടായിരുന്നു. വളരെ ശക്തമായ ഒരു സൈന്യമാണ് അവന് ഉണ്ടായിരുന്നത്. പല ഇസ്രായേല്യരെയും അവൻ ബലപ്രയോഗത്താൽ തന്റെ ദാസരാക്കിത്തീർത്തിരുന്നു. യാബീന്റെ സൈന്യാധിപൻ സീസെര ആയിരുന്നു.
ഒരു ദിവസം ദെബോരാ ന്യായാധിപനായ ബാരാക്കിനെ ആളയച്ചു വരുത്തുന്നു. അവൾ അവനോടു പറയുന്നു: ‘യഹോവ ഇങ്ങനെ പറയുന്നു: 10,000 പുരുഷന്മാരെയും കൂട്ടി താബോർ മലയിലേക്കു ചെല്ലുക. അവിടെ സീസെരയെ ഞാൻ നിന്റെ മുമ്പാകെ വരുത്തും. അവന്റെയും സൈന്യത്തിന്റെയുംമേൽ ഞാൻ നിനക്കു വിജയം നൽകും.’
ബാരാക്ക് ദെബോരായോടു പറയുന്നു: ‘നീ എന്നോടൊപ്പം വരുമെങ്കിൽ ഞാൻ പോകാം.’ ദെബോരാ അവനോടൊപ്പം പോകുന്നു. എന്നാൽ അവൾ അവനോടു പറയുന്നു: ‘വിജയത്തിന്റെ മഹത്വം നിനക്കു ലഭിക്കില്ല. എന്തെന്നാൽ യഹോവ സീസെരയെ ഒരു സ്ത്രീയുടെ കൈയിൽ ഏൽപ്പിക്കും.’ അതു തന്നെയാണു സംഭവിക്കുന്നത്.
സീസെരയുടെ പടയാളികളെ നേരിടാൻ ബാരാക്ക് താബോർ മലയിൽനിന്നു താഴേക്കു ചെല്ലുന്നു. യഹോവ പെട്ടെന്ന് ഒരു വെള്ളപ്പൊക്കം വരുത്തുമ്പോൾ ശത്രു സൈന്യത്തിൽ കുറെപ്പേർ അതിൽപ്പെട്ടു നശിക്കുന്നു. എന്നാൽ സീസെര രഥത്തിൽനിന്ന് ഇറങ്ങി ഓടിപ്പോകുന്നു.
കുറച്ചു കഴിഞ്ഞ് സീസെര യായേലിന്റെ കൂടാരത്തിലേക്കു വരുന്നു. അവൾ അയാളെ അകത്തേക്കു ക്ഷണിച്ച് കുടിക്കാൻ പാൽ കൊടുക്കുന്നു. പാൽ കുടിക്കുന്നതിന്റെ ഫലമായി അവന് ഉറക്കം വരുന്നു. അവൻ നന്നായി ഉറങ്ങിക്കഴിയുമ്പോൾ യായേൽ കൂടാരത്തിന്റെ ഒരു കുറ്റി എടുത്ത് ആ ദുഷ്ടന്റെ തലയിൽ അടിച്ചു കയറ്റുന്നു. പിന്നീട് ബാരാക്ക് വരുമ്പോൾ മരിച്ചുകിടക്കുന്ന സീസെരയെ അവൾ കാണിച്ചുകൊടുക്കുന്നു! ദെബോരാ പറഞ്ഞതു സത്യമായിത്തീർന്നതു കണ്ടോ?
ഒടുവിൽ യാബീൻ രാജാവും കൊല്ലപ്പെടുന്നു. അങ്ങനെ ഇസ്രായേല്യർക്ക് വീണ്ടും കുറച്ചു കാലത്തേക്കു സമാധാനം ഉണ്ടാകുന്നു.