കഥ 40
മോശെ പാറയെ അടിക്കുന്നു
വർഷങ്ങൾ ഒന്നൊന്നായി കടന്നുപോകുന്നു. 10, 20, 30 . . . ഇപ്പോൾ 39 വർഷമായി ഇസ്രായേല്യർ മരുഭൂമിയിൽ അലഞ്ഞു തിരിയുകയാണ്! എന്നാൽ ഈ നാളുകളിലെല്ലാം യഹോവ തന്റെ ജനത്തെ പരിപാലിക്കുന്നു. അവൻ അവർക്ക് കഴിക്കാൻ മന്നാ കൊടുക്കുന്നു. അവരെ വഴിനയിക്കാൻ പകൽ സമയത്ത് അവൻ മേഘസ്തംഭവും രാത്രിയിൽ അഗ്നിസ്തംഭവും അയയ്ക്കുന്നു. ഈ നാളുകളിലൊന്നും അവരുടെ ഉടുപ്പ് കീറിപ്പോകുകയോ കാൽ നീരുവെക്കുകയോ ചെയ്യുന്നില്ല.
അവർ ഈജിപ്തുവിട്ടതിനു ശേഷമുള്ള 40-ാം വർഷത്തിലെ ആദ്യത്തെ മാസമാണിത്. ഇസ്രായേല്യർ ഒരിക്കൽക്കൂടി കാദേശിൽ പാളയമടിക്കുന്നു. ഏകദേശം 40 വർഷം മുമ്പ് ഇവിടെവെച്ചാണ് അവർ കനാനിലേക്ക് 12 ഒറ്റുകാരെ അയച്ചത്. മോശെയുടെ സഹോദരിയായ മിര്യാം കാദേശിൽവെച്ചു മരിക്കുന്നു. മുമ്പത്തെപ്പോലെതന്നെ ഇവിടെയായിരിക്കുമ്പോൾ ഒരു പ്രശ്നം തലപൊക്കുന്നു.
അവിടെയെങ്ങും ജനത്തിനു കുടിക്കാൻ വെള്ളം കിട്ടാനില്ല. അവർ മോശെയോടു പരാതി പറയാൻ തുടങ്ങുന്നു: ‘ഞങ്ങൾ മരിച്ചെങ്കിൽ നന്നായിരുന്നു. നീ ഈജിപ്തിൽനിന്ന് എന്തിനാണു ഞങ്ങളെ ഒന്നും ഉണ്ടാകാത്ത ഈ പ്രദേശത്തേക്കു കൊണ്ടുവന്നത്? ഇവിടെ ധാന്യമില്ല, അത്തിപ്പഴമില്ല, മുന്തിരിയില്ല, മാതളനാരങ്ങയില്ല. കുടിക്കാൻ വെള്ളംപോലുമില്ല.’
മോശെയും അഹരോനും പ്രാർഥിക്കാനായി സമാഗമന കൂടാരത്തിലേക്കു ചെന്നപ്പോൾ യഹോവ മോശെയോടു പറയുന്നു: ‘ജനത്തെ ഒന്നിച്ചു കൂട്ടുക. എന്നിട്ട് അവരെല്ലാം കാൺകെ ആ പാറയോടു സംസാരിക്കുക. ജനത്തിനും മൃഗങ്ങൾക്കും കുടിക്കാൻ മതിയായ വെള്ളം പാറയിൽനിന്നു കിട്ടും.’
അങ്ങനെ മോശെ ജനത്തെ ഒരുമിച്ചുകൂട്ടി ഇങ്ങനെ പറയുന്നു: ‘കേൾക്കൂ, നിങ്ങൾക്കു ദൈവത്തിൽ യാതൊരു വിശ്വാസവുമില്ല. അഹരോനും ഞാനും ഈ പാറയിൽനിന്നു നിങ്ങൾക്കു വെള്ളം തരണമോ?’ തുടർന്ന് മോശെ ഒരു വടികൊണ്ട് രണ്ടു പ്രാവശ്യം പാറയെ അടിക്കുന്നു. പാറയിൽനിന്നു വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങുന്നു. അത് ജനത്തിനും മൃഗങ്ങൾക്കും കുടിക്കാൻ മതിയാവോളം ഉണ്ട്.
എന്നാൽ യഹോവ മോശെയോടും അഹരോനോടും ദേഷ്യപ്പെടുന്നു. എന്തുകൊണ്ടാണെന്ന് അറിയാമോ? മോശെയും അഹരോനും ജനത്തോട് അവർ പാറയിൽനിന്നു വെള്ളം കൊടുക്കും എന്നു പറഞ്ഞതാണു കാരണം. വെള്ളം കൊടുത്തത് ശരിക്കും യഹോവയായിരുന്നു. മോശെയും അഹരോനും സത്യം പറയാതിരുന്നതുകൊണ്ട് താൻ അവരെ ശിക്ഷിക്കാൻ പോകുകയാണെന്ന് യഹോവ പറയുന്നു. ‘നിങ്ങൾ എന്റെ ജനത്തെ കനാനിലേക്കു നയിക്കുകയില്ല,’ അവൻ പറയുന്നു.
ഇതു കഴിഞ്ഞ് ഇസ്രായേല്യർ കാദേശിൽനിന്നു പോകുന്നു. അധികം താമസിയാതെ അവർ ഹോരെബ് മലയിൽ എത്തുന്നു. ആ മലയുടെ മുകളിൽവെച്ച്, അഹരോൻ മരിക്കുന്നു. മരിക്കുമ്പോൾ 123 വയസ്സായിരുന്നു അവന്. ഇസ്രായേല്യർക്കെല്ലാം വളരെ സങ്കടമായി. 30 ദിവസം അവർ അവനെച്ചൊല്ലി കരയുന്നു. അവന്റെ മകനായ എലെയാസാർ ഇസ്രായേലിന്റെ അടുത്ത മഹാപുരോഹിതനാകുന്നു.