കഥ 43
യോശുവ നേതാവാകുന്നു
ഇസ്രായേല്യരോടൊപ്പം കനാൻദേശത്തേക്കു പോകാൻ മോശെ ആഗ്രഹിക്കുന്നു. അവൻ ചോദിക്കുന്നു: ‘യഹോവേ, അടിയൻ യോർദ്ദാൻ കടന്ന് ആ നല്ല ദേശം ഒന്നു കണ്ടുകൊള്ളട്ടെ.’ എന്നാൽ യഹോവ പറയുന്നു: ‘മതി! ഇക്കാര്യം ഇനി എന്നോടു പറയുകയേ വേണ്ട!’ യഹോവ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടായിരിക്കും?
മോശെ പാറയെ അടിച്ചപ്പോൾ സംഭവിച്ച കാര്യം ഓർമയില്ലേ? ആ സമയത്ത് മോശെയും അഹരോനും യഹോവയ്ക്കു പുകഴ്ച നൽകിയില്ല. പാറയിൽനിന്നു വെള്ളം കൊടുത്തത് യഹോവയാണെന്ന് അവർ ജനത്തോടു പറഞ്ഞില്ല. അതുകൊണ്ടാണ് കനാനിലേക്കു പോകാൻ അവരെ അനുവദിക്കില്ലെന്നു യഹോവ പറഞ്ഞത്.
അതുകൊണ്ട് അഹരോൻ മരിച്ച് കുറെ മാസങ്ങൾ കഴിഞ്ഞ് യഹോവ മോശെയോടു പറയുന്നു: ‘യോശുവയെ മഹാപുരോഹിതനായ എലെയാസാരിന്റെയും ജനത്തിന്റെയും മുമ്പാകെ നിറുത്തുക. അവിടെ എല്ലാവരുടെയും മുമ്പാകെ യോശുവയാണ് അടുത്ത നേതാവ് എന്നു പറയുക.’ ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം കണ്ടോ? യഹോവ പറഞ്ഞതുപോലെതന്നെ മോശെ ചെയ്യുന്നു.
അപ്പോൾ യഹോവ യോശുവയോട് ഇങ്ങനെ പറയുന്നു: ‘ബലപ്പെടുക, പേടിക്കരുത്. ഞാൻ വാഗ്ദാനം ചെയ്തിരിക്കുന്ന കനാൻ നാട്ടിലേക്ക് ഇസ്രായേല്യരെ നീ നയിക്കും. ഞാൻ നിന്നോടു കൂടെയുണ്ട്.’
പിന്നീട് മോവാബ് ദേശത്തിലെ നെബോ മലയുടെ മുകളിൽ കയറാൻ യഹോവ മോശെയോടു പറയുന്നു. അവിടെ നിന്നുകൊണ്ട് യോർദ്ദാൻ നദിയുടെ അപ്പുറത്തുള്ള സുന്ദരമായ കനാൻദേശം മോശെ കാണുന്നു. യഹോവ പറയുന്നു: ‘അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും മക്കൾക്കു കൊടുക്കുമെന്നു ഞാൻ വാഗ്ദാനം ചെയ്ത ദേശം ഇതാണ്. അതു കാണാൻ ഞാൻ നിന്നെ അനുവദിച്ചിരിക്കുന്നു, പക്ഷേ അതിൽ കടക്കാൻ ഞാൻ നിന്നെ അനുവദിക്കുകയില്ല.’
നെബോ മലയുടെ മുകളിൽവെച്ചുതന്നെ മോശെ മരിക്കുന്നു. അവനു 120 വയസ്സായിരുന്നു. അപ്പോഴും അവനു നല്ല ആരോഗ്യവും കാഴ്ചശക്തിയും ഉണ്ടായിരുന്നു. ജനം അവന്റെ മരണത്തിൽ സങ്കടപ്പെട്ടു കരയുന്നു. എന്നാൽ പുതിയ നേതാവായി യോശുവ ഉള്ളതിൽ അവർ സന്തുഷ്ടരാണ്.