കഥ 37
ആരാധനയ്ക്കുള്ള ഒരു കൂടാരം
ഇത് എന്താണെന്ന് അറിയാമോ? യഹോവയെ ആരാധിക്കുന്നതിനുള്ള ഒരു പ്രത്യേക കൂടാരമാണിത്. സമാഗമന കൂടാരം എന്നാണ് ഇതിനെ വിളിക്കുന്നത്. തിരുനിവാസം എന്നും അതിനു പേരുണ്ട്. ഈജിപ്തിൽനിന്നു പോന്നശേഷം ഒരു വർഷം കഴിഞ്ഞാണ് ഈ കൂടാരത്തിന്റെ പണി തീർന്നത്. അത് ഉണ്ടാക്കാൻ ജനത്തോടു പറഞ്ഞത് ആരായിരുന്നു?
യഹോവ. മോശെ സീനായി പർവതത്തിൽ ആയിരുന്നപ്പോഴാണ് അത് ഉണ്ടാക്കേണ്ട വിധം യഹോവ അവനു പറഞ്ഞു കൊടുത്തത്. അത് എളുപ്പത്തിൽ അഴിച്ചെടുക്കാവുന്നതു പോലെ പണിയണം എന്ന് അവൻ പറഞ്ഞിരുന്നു. അങ്ങനെയാകുമ്പോൾ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പോകുമ്പോൾ അതിന്റെ ഭാഗങ്ങൾ അഴിച്ചെടുത്തു കൊണ്ടുപോകുന്നതിനും അവിടെ എത്തുമ്പോൾ അവ കൂട്ടിയോജിപ്പിക്കുന്നതിനും കഴിയുമായിരുന്നു. മരുഭൂമിയിൽ ഇസ്രായേല്യർ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പോയപ്പോഴെല്ലാം ഈ കൂടാരവും കൂടെ കൊണ്ടുപോയി.
കൂടാരത്തിന്റെ അറ്റത്തുള്ള ആ ചെറിയ മുറിയുടെ ഉള്ളിലേക്കു നോക്കിയാൽ അവിടെ ഒരു പെട്ടി നിങ്ങൾക്കു കാണാം. ഇതാണ് നിയമപെട്ടകം. അതിന്റെ രണ്ടറ്റത്തും സ്വർണം കൊണ്ടുണ്ടാക്കിയ ഓരോ കെരൂബ് അഥവാ ദൂതൻ ഉണ്ടായിരുന്നു. പത്തു കൽപ്പനകൾ എഴുതിയ ആദ്യത്തെ കൽപ്പലകകൾ മോശെ പൊട്ടിച്ചു കളഞ്ഞതുകൊണ്ട് യഹോവ ഒരിക്കൽക്കൂടി കൽപ്പലകകളിൽ അവ എഴുതിക്കൊടുത്തിരുന്നു. അവ ഈ നിയമപെട്ടകത്തിന്റെ ഉള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഒരു പാത്രത്തിൽ മന്നായും അതിനുള്ളിൽ വെച്ചിരുന്നു. മന്നാ എന്താണെന്ന് ഓർക്കുന്നുണ്ടല്ലോ, അല്ലേ?
മോശെയുടെ ജ്യേഷ്ഠനായ അഹരോനെ യഹോവ മഹാപുരോഹിതനായി തിരഞ്ഞെടുക്കുന്നു. മഹാപുരോഹിതനാണ് യഹോവയെ ആരാധിക്കുന്നതിൽ ജനത്തെ നയിക്കേണ്ടിയിരുന്നത്. അഹരോന്റെ പുത്രന്മാരും പുരോഹിതന്മാരാണ്.
ഇനി, കൂടാരത്തിലെ വലിയ മുറി നോക്കൂ. ഇതിന് ചെറിയ മുറിയുടെ ഇരട്ടി വലുപ്പമുണ്ട്. ഒരു പെട്ടിയിൽനിന്നു പുക ഉയരുന്നതു കണ്ടോ? അതൊരു ബലിപീഠമാണ്, ഇവിടെയാണ് പുരോഹിതന്മാർ ധൂപവർഗം അർപ്പിച്ചിരുന്നത്. ധൂപവർഗം എന്നു പറയുന്നത് സുഗന്ധദ്രവ്യങ്ങളുടെ മിശ്രിതമാണ്. ഏഴു തണ്ടുകളുള്ള ഒരു വിളക്കും അവിടെയുണ്ട്. അവിടെയുള്ള മൂന്നാമത്തെ സാധനം ഒരു മേശയാണ്. അതിന്മേൽ 12 അപ്പം ഉണ്ട്.
സമാഗമന കൂടാരത്തിന്റെ മുറ്റത്ത് വെള്ളം നിറച്ച ഒരു വലിയ പാത്രം അഥവാ തൊട്ടി ഉണ്ട്. കൈയും കാലുമൊക്കെ കഴുകുന്നതിനായി പുരോഹിതന്മാർ ആ വെള്ളം ഉപയോഗിക്കുന്നു. അവിടെ ഒരു വലിയ ബലിപീഠവുമുണ്ട്. അതിലാണ് യഹോവയ്ക്കുള്ള യാഗമായി മൃഗങ്ങളെ ദഹിപ്പിക്കുന്നത്. കൂടാരം ഇസ്രായേല്യ പാളയത്തിന്റെ ഒത്തനടുവിലാണ്, അതിനു ചുറ്റും തങ്ങളുടെ കൂടാരങ്ങളിൽ ജനം പാർക്കുന്നു.