കഥ 49
സൂര്യൻ നിശ്ചലമായി നിൽക്കുന്നു
യോശുവയെ നോക്കൂ. അവൻ എന്താണു ചെയ്യുന്നത്? ‘സൂര്യാ, നിശ്ചലമായി നിൽക്കൂ!’ എന്നു വിളിച്ചു പറയുകയാണ് അവൻ. അപ്പോൾ സൂര്യൻ നിശ്ചലമായി നിൽക്കുന്നു. ഒരു ദിവസം മുഴുവനും അത് ആകാശത്തിന്റെ നടുവിൽത്തന്നെ മാറാതെ നിൽക്കുന്നു. അങ്ങനെ സംഭവിക്കാൻ യഹോവ ഇടയാക്കുന്നു! എന്നാൽ സൂര്യൻ പ്രകാശിച്ചുകൊണ്ടേയിരിക്കാൻ യോശുവ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? നമുക്കു നോക്കാം.
കനാനിലെ ദുഷ്ടരായ അഞ്ചു രാജാക്കന്മാർ ഗിബെയോന്യരെ ആക്രമിച്ചപ്പോൾ, അവർ സഹായം ചോദിച്ചുകൊണ്ട് യോശുവയുടെ അടുത്തേക്ക് ഒരാളെ അയയ്ക്കുന്നു. ‘വേഗം വന്ന്, ഞങ്ങളെ രക്ഷിക്കൂ!’ അയാൾ പറയുന്നു. ‘മലമ്പ്രദേശത്തെ എല്ലാ രാജാക്കന്മാരും നിങ്ങളുടെ ദാസന്മാരായ ഞങ്ങളെ ആക്രമിക്കാൻ വന്നിരിക്കുന്നു.’
അതു കേട്ടയുടനെ യോശുവ തന്റെ പടയാളികളുമായി ഗിബെയോനിലേക്കു പുറപ്പെടുന്നു. രാത്രി മുഴുവൻ അവർ യാത്ര ചെയ്യുന്നു. അവർ വരുന്നതു കാണുമ്പോൾ ആ അഞ്ചു രാജാക്കന്മാരുടെ പടയാളികൾ പേടിച്ച് ഓടിപ്പോകാൻ തുടങ്ങുന്നു. അപ്പോൾ യഹോവ കന്മഴ പെയ്യിക്കുന്നു, ആകാശത്തുനിന്ന് വലിയ വലിയ മഞ്ഞുകട്ടകൾ വീഴാൻ തുടങ്ങുന്നു. യോശുവയുടെ പടയാളികളാൽ കൊല്ലപ്പെട്ടതിനെക്കാൾ കൂടുതൽ പടയാളികളെ കന്മഴ നശിപ്പിക്കുന്നു.
എന്നാൽ സൂര്യൻ പെട്ടെന്നുതന്നെ അസ്തമിക്കാൻ പോകുകയാണ്. ഇരുട്ടു വീണുകഴിഞ്ഞാൽ അഞ്ചു രാജാക്കന്മാരുടെ പടയാളികളിൽ പലരും രക്ഷപ്പെടും. അതുകൊണ്ടാണ് യഹോവയോടു പ്രാർഥിച്ചിട്ട് ‘സൂര്യാ! നിശ്ചലമായി നിൽക്കൂ!’ എന്ന് യോശുവ പറയുന്നത്. സൂര്യൻ പ്രകാശിച്ചുകൊണ്ടിരിക്കവേ ഇസ്രായേല്യർ യുദ്ധം ജയിക്കുന്നു.
ദൈവജനത്തെ ഒട്ടും ഇഷ്ടമില്ലാത്ത കുറെ ദുഷ്ട രാജാക്കന്മാർകൂടെ കനാനിൽ ഉണ്ട്. ദേശത്തെ 31 രാജാക്കന്മാരെ തോൽപ്പിക്കാൻ യോശുവയ്ക്കും സൈന്യത്തിനും ഏകദേശം ആറു വർഷം വേണ്ടിവരുന്നു. അതിനുശേഷം, ഇനിയും പ്രദേശം കിട്ടിയിട്ടില്ലാത്ത ഇസ്രായേല്യ ഗോത്രങ്ങൾക്ക് യോശുവ കനാൻദേശം വീതിച്ചു കൊടുക്കുന്നു.
കുറെ വർഷങ്ങൾ കടന്നു പോകുന്നു. 110-ാം വയസ്സിൽ യോശുവ മരിക്കുന്നു. അവനും കൂട്ടുകാരും ജീവിച്ചിരിക്കുന്നിടത്തോളം കാലം ജനം യഹോവയെ അനുസരിക്കുന്നു. എന്നാൽ ഈ നല്ല മനുഷ്യരുടെ മരണത്തിനു ശേഷം, ജനം മോശമായ കാര്യങ്ങൾ ചെയ്യുകയും കുഴപ്പത്തിൽ അകപ്പെടുകയും ചെയ്യുന്നു. അങ്ങനെ, അവർക്ക് ദൈവത്തിന്റെ സഹായം ശരിക്കും ആവശ്യമായി വരുന്നു.