കഥ 36
സ്വർണക്കാളക്കുട്ടി
നോക്കൂ, ആളുകൾ എന്താണു കാണിച്ചുകൊണ്ടിരിക്കുന്നത്? അവർ ഒരു കാളക്കുട്ടിയോടു പ്രാർഥിക്കുകയാണല്ലോ! എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നത്?
മോശെ മലയിൽ കയറിപ്പോയി കുറെ ദിവസം കഴിഞ്ഞപ്പോൾ ജനം ഇങ്ങനെ പറയുന്നു: ‘മോശെക്ക് എന്തു സംഭവിച്ചെന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് നമ്മെ ഈ ദേശത്തുനിന്നു പുറത്തേക്കു കൊണ്ടുപോകുന്നതിന് നമുക്ക് ഒരു ദൈവത്തെ ഉണ്ടാക്കാം.’
‘ശരി,’ മോശെയുടെ ജ്യേഷ്ഠനായ അഹരോൻ പറയുന്നു. ‘നിങ്ങളുടെ സ്വർണക്കമ്മലുകൾ ഊരി എന്റെയടുത്തു കൊണ്ടുവരുവിൻ.’ ആളുകൾ അങ്ങനെ ചെയ്യുമ്പോൾ അഹരോൻ അവ ഉരുക്കി അതുകൊണ്ട് ഒരു സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കുന്നു. ആളുകൾ പറയുന്നു: ‘ഈജിപ്തിൽനിന്ന് നമ്മെ രക്ഷപ്പെടുത്തിക്കൊണ്ടുവന്ന നമ്മുടെ ദൈവം ഇതാ!’ പിന്നെ അവർ ഒരു വലിയ വിരുന്നു നടത്തുകയും സ്വർണക്കാളക്കുട്ടിയെ ആരാധിക്കുകയും ചെയ്യുന്നു.
ഇതു കാണുമ്പോൾ യഹോവയ്ക്ക് വളരെ ദേഷ്യം വരുന്നു. അവൻ മോശെയോടു പറയുന്നു: ‘വേഗം താഴേക്കു ചെല്ലുക. ജനം വളരെ മോശമായി പ്രവർത്തിച്ചിരിക്കുന്നു. അവർ എന്റെ നിയമങ്ങൾ മറന്നുകളഞ്ഞ് ഒരു സ്വർണക്കാളക്കുട്ടിക്കു മുമ്പിൽ കുമ്പിടുകയാണ്.’
മോശെ തിടുക്കത്തിൽ താഴേക്കു ചെല്ലുന്നു. അടുത്തു ചെല്ലുമ്പോൾ ഇതാണ് അവൻ കാണുന്നത്: ജനം പാട്ടു പാടിക്കൊണ്ട് ഒരു സ്വർണക്കാളക്കുട്ടിക്കു ചുറ്റും നൃത്തം ചെയ്യുകയാണ്! മോശെക്കു ദേഷ്യം സഹിക്കാൻ കഴിയുന്നില്ല. അവൻ തന്റെ കൈയിലിരുന്ന, നിയമങ്ങൾ എഴുതിയ കൽപ്പലകകൾ വലിച്ചെറിയുന്നു. അതു രണ്ടും പൊട്ടിച്ചിതറുന്നു. പിന്നെ, മോശെ സ്വർണക്കാളക്കുട്ടിയെ ഉരുക്കുകയും സ്വർണം പൊടിക്കുകയും ചെയ്യുന്നു.
ആളുകൾ വളരെ മോശമായ ഒരു കാര്യമാണു ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ പുരുഷന്മാരിൽ ചിലരോടു വാളെടുക്കാൻ മോശെ കൽപ്പിക്കുന്നു. ‘സ്വർണക്കാളക്കുട്ടിയെ ആരാധിച്ച ദുഷ്ടരായ ആളുകൾ മരിക്കണം’ എന്നു മോശെ പറയുന്നു. 3,000 ആളുകളാണ് അന്നു കൊല്ലപ്പെട്ടത്! നാം യഹോവയെ മാത്രമേ ആരാധിക്കാവൂ എന്നും യാതൊരു വ്യാജദൈവത്തെയും ആരാധിക്കരുതെന്നും ഇതു നമ്മെ പഠിപ്പിക്കുന്നില്ലേ?