കഥ 76
യെരൂശലേം നശിപ്പിക്കപ്പെടുന്നു
നെബൂഖദ്നേസർ രാജാവ് ഏറ്റവും പഠിപ്പുള്ള ഇസ്രായേല്യരെയെല്ലാം ബാബിലോണിലേക്കു കൊണ്ടുപോയിട്ട് 10 വർഷത്തിൽ അധികമായി. ഇപ്പോൾ എന്താണു സംഭവിക്കുന്നതെന്നു നോക്കൂ. യെരൂശലേം കത്തിനശിക്കുകയാണ്! കൊല്ലപ്പെടാതിരുന്ന ഇസ്രായേല്യരെയെല്ലാം ബാബിലോണിയർ തടവുകാരായി തങ്ങളുടെ നാട്ടിലേക്കു പിടിച്ചുകൊണ്ടു പോകുന്നു.
ആളുകൾ തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന മോശമായ കാര്യങ്ങൾക്കു മാറ്റം വരുത്തിയില്ലെങ്കിൽ സംഭവിക്കുമെന്ന് യഹോവയുടെ പ്രവാചകന്മാർ മുന്നറിയിപ്പു കൊടുത്തത് ഈ നാശത്തെ കുറിച്ചായിരുന്നു. എന്നാൽ ഇസ്രായേല്യർ പ്രവാചകന്മാർക്കു ചെവികൊടുത്തില്ല. അവർ യഹോവയ്ക്കു പകരം വ്യാജദൈവങ്ങളെ ആരാധിക്കുന്നതിൽ തുടർന്നു. അതുകൊണ്ട് ഈ ശിക്ഷ അവർക്കു കിട്ടേണ്ടതുതന്നെയാണ്. ഇസ്രായേല്യർ ചെയ്തുകൂട്ടിയ മോശമായ കാര്യങ്ങളെക്കുറിച്ച് ദൈവത്തിന്റെ പ്രവാചകനായ യെഹെസ്കേൽ നമ്മോടു പറഞ്ഞിരിക്കുന്നതുകൊണ്ട് നമുക്ക് അത് അറിയാം.
യെഹെസ്കേൽ ആരാണെന്ന് അറിയാമോ? യെരൂശലേമിന്റെ ഈ വലിയ നാശത്തിനു 10 വർഷം മുമ്പ് നെബൂഖദ്നേസർ രാജാവ് ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയ ചെറുപ്പക്കാരിൽ ഒരാളായിരുന്നു അവൻ. ദാനീയേലിനെയും അവന്റെ കൂട്ടുകാരായ ശദ്രക്, മേശക്, അബേദ്നെഗോ എന്നിവരെയും ബാബിലോണിലേക്കു പിടിച്ചുകൊണ്ടു പോയതും അതേ സമയത്തു തന്നെയായിരുന്നു.
യെഹെസ്കേൽ ബാബിലോണിൽ ആയിരിക്കുമ്പോൾത്തന്നെ യെരൂശലേമിലെ ആലയത്തിൽ നടക്കുന്ന മോശമായ കാര്യങ്ങൾ യഹോവ അവനു കാണിച്ചുകൊടുക്കുന്നു. ഒരു അത്ഭുതത്തിലൂടെയാണ് യഹോവ ഇതു ചെയ്യുന്നത്. യെഹെസ്കേൽ ശരിക്കും ബാബിലോണിൽ ആണെങ്കിലും ആലയത്തിൽ നടക്കുന്നതെല്ലാം അവനു കാണാൻ കഴിയുന്നു. എത്ര ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവൻ കാണുന്നത്!
‘ആലയത്തിൽ ആളുകൾ ചെയ്തുകൊണ്ടിരിക്കുന്ന മോശമായ കാര്യങ്ങൾ നോക്കൂ,’ യഹോവ യെഹെസ്കേലിനോടു പറയുന്നു. ‘ഭിത്തികൾ കണ്ടോ, മുഴുവനും പാമ്പുകളുടെയും മറ്റു മൃഗങ്ങളുടെയും ചിത്രങ്ങളാണ്. ഇസ്രായേല്യർ എന്താണു ചെയ്യുന്നതെന്നു നോക്കൂ, അവർ അവയെ ആരാധിക്കുകയാണ്!’ യെഹെസ്കേലിന് ഇതെല്ലാം കാണാൻ കഴിയുന്നുണ്ട്, കാണുന്ന കാര്യങ്ങളെല്ലാം അവൻ എഴുതിവെക്കുകയും ചെയ്യുന്നു.
‘ഇസ്രായേലിലെ നേതാക്കന്മാർ രഹസ്യത്തിൽ ചെയ്യുന്നതെന്തെന്നു നീ കണ്ടോ?’ യഹോവ യെഹെസ്കേലിനോടു ചോദിക്കുന്നു. ഉവ്വ്, അവന് അതും കാണാൻ കഴിയുന്നുണ്ട്. അവിടെ 70 പുരുഷന്മാരുണ്ട്. അവരെല്ലാം വ്യാജദൈവങ്ങളെ ആരാധിക്കുകയാണ്. അവർ ഇങ്ങനെ പറയുന്നു, ‘നാം ചെയ്യുന്നത് യഹോവ കാണുന്നില്ല. അവൻ ദേശംവിട്ടു പോയിരിക്കുന്നു.’
പിന്നീട് യഹോവ ആലയത്തിന്റെ വടക്കേ വാതിൽക്കലുള്ള ചില സ്ത്രീകളെ യെഹെസ്കേലിനു കാണിച്ചു കൊടുക്കുന്നു. അവർ അവിടെ വ്യാജദൈവമായ തമ്മൂസിനെ ആരാധിച്ചുകൊണ്ടിരിക്കുകയാണ്. ഇനി, യഹോവയുടെ ആലയത്തിലേക്കു കയറിവരുന്നിടത്തുള്ള ആ പുരുഷന്മാരെ നോക്കൂ! അവർ ഏകദേശം 25 പേരുണ്ട്. യെഹെസ്കേൽ അവരെ കാണുന്നു. അവർ കിഴക്കോട്ടു തിരിഞ്ഞ് കുമ്പിട്ട് സൂര്യനെ ആരാധിക്കുകയാണ്!
‘ഈ ജനത്തിന് എന്നോട് തെല്ലും ബഹുമാനമില്ല,’ യഹോവ പറയുന്നു. ‘അവർ മോശമായ കാര്യങ്ങൾ ചെയ്യുന്നു എന്നു മാത്രമല്ല, എന്റെ ആലയത്തിൽവെച്ചുതന്നെ അവ പ്രവർത്തിക്കുകയും ചെയ്യുന്നു!’ അതുകൊണ്ട് യഹോവ സത്യം ചെയ്യുന്നു: ‘എന്റെ ഭയങ്കര കോപം അവർ അനുഭവിക്കേണ്ടി വരും. അവർ നശിപ്പിക്കപ്പെടുമ്പോൾ എനിക്കു സങ്കടം തോന്നുകയില്ല.’
യഹോവ യെഹെസ്കേലിന് ഈ കാര്യങ്ങൾ കാണിച്ചു കൊടുത്ത് ഏകദേശം മൂന്നു വർഷം കഴിയുമ്പോൾ ഇസ്രായേല്യർ നെബൂഖദ്നേസരിനെതിരെ മത്സരിക്കുന്നു. അതുകൊണ്ട് അവൻ അവർക്കെതിരെ യുദ്ധത്തിനു ചെല്ലുന്നു. ഒന്നര വർഷത്തിനുശേഷം ബാബിലോണ്യർ യെരൂശലേമിന്റെ മതിലുകൾ തകർക്കുകയും നഗരം ചുട്ട് ചാമ്പലാക്കുകയും ചെയ്തു. മിക്കവരെയുംതന്നെ അവർ കൊല്ലുന്നു, അല്ലെങ്കിൽ ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോകുന്നു.
ഇസ്രായേല്യരുടെമേൽ ഭയങ്കരമായ ഈ നാശം വരാൻ യഹോവ അനുവദിച്ചത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ അവർ അവനു ചെവികൊടുക്കുകയോ അവന്റെ കൽപ്പനകൾ അനുസരിക്കുകയോ ചെയ്തില്ല. നമ്മൾ എല്ലായ്പോഴും ദൈവം പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടത് എത്ര പ്രധാനമാണെന്ന് ഇതു കാണിച്ചുതരുന്നില്ലേ?
ആദ്യം കുറച്ച് ആളുകളെ ഇസ്രായേലിൽത്തന്നെ കഴിയാൻ നെബൂഖദ്നേസർ രാജാവ് അനുവദിക്കുന്നു. ഇവരുടെ മേൽനോട്ടത്തിനായി ഗെദല്യാവ് എന്നു പേരുള്ള ഒരു യഹൂദനെയും അവൻ ആക്കിവെച്ചു. എന്നാൽ ചില ഇസ്രായേല്യർ ഗെദല്യാവിനെ കൊല്ലുന്നു. ഇതു കാരണം ബാബിലോണ്യർ വന്ന് തങ്ങളെയെല്ലാം നശിപ്പിച്ചുകളയുമെന്നു ഭയന്ന് അവിടെയുണ്ടായിരുന്ന ജനം ഈജിപ്തിലേക്ക് ഓടിപ്പോകുന്നു. തങ്ങൾക്കൊപ്പം വരാൻ അവർ യിരെമ്യാവിനെയും നിർബന്ധിക്കുന്നു.
അങ്ങനെ ഇസ്രായേൽ ദേശത്ത് ബാക്കി ഒരാൾ പോലും ഇല്ലാതാകുന്നു. 70 വർഷത്തേക്ക് ആരും അവിടെ വസിക്കുന്നില്ല. എന്നാൽ 70 വർഷത്തിനുശേഷം തന്റെ ജനത്തെ തിരികെ വരുത്തുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. എന്നാൽ അതിനിടയ്ക്ക്, ബാബിലോണിൽ തടവുകാരായിരിക്കുന്ന ദൈവജനത്തിന് എന്താണു സംഭവിക്കുന്നത്? നമുക്കു നോക്കാം.