കഥ 67
യെഹോശാഫാത്ത് യഹോവയിൽ ആശ്രയിക്കുന്നു
ഈ പുരുഷന്മാർ ആരാണെന്നും അവർ എന്താണു ചെയ്യുന്നതെന്നും അറിയാമോ? അവർ യുദ്ധത്തിനു പുറപ്പെടുകയാണ്, മുമ്പിലുള്ള പുരുഷന്മാർ പാട്ടുപാടുകയാണ്. എന്നാൽ ‘ആ പാട്ടുകാർക്ക് യുദ്ധം ചെയ്യാൻ വാളും കുന്തവുമൊന്നും ഇല്ലാത്തത് എന്തുകൊണ്ടാണ്?’ എന്നു നാം ചിന്തിച്ചേക്കാം. നമുക്കു നോക്കാം.
യെഹോശാഫാത്ത് ഇസ്രായേലിലെ രണ്ടുഗോത്ര രാജ്യത്തിന്റെ രാജാവാണ്. വടക്കേ 10 ഗോത്ര രാജ്യത്തിലെ ആഹാബ് രാജാവിന്റെയും ഈസേബെലിന്റെയും അതേ കാലത്തുതന്നെയാണ് അവൻ ജീവിക്കുന്നത്. എന്നാൽ യെഹോശാഫാത്ത് ഒരു നല്ല രാജാവാണ്, അവന്റെ പിതാവായ ആസായും നല്ല രാജാവായിരുന്നു. അതുകൊണ്ട് രണ്ടുഗോത്ര രാജ്യത്തിലെ ജനങ്ങൾ അനേക വർഷം സുഖമായി ജീവിക്കുന്നു.
എന്നാൽ ഇപ്പോൾ ജനങ്ങളെ ഭയപ്പെടുത്തുന്ന ഒരു കാര്യം സംഭവിക്കുന്നു. ചിലയാളുകൾ വന്ന് യെഹോശാഫാത്തിനെ ഈ വാർത്ത അറിയിക്കുന്നു: ‘മോവാബ്, അമ്മോൻ, സെയീർ പർവതം എന്നിവിടങ്ങളിൽനിന്നുള്ള ഒരു വലിയ സൈന്യം അങ്ങയെ ആക്രമിക്കാനായി വരുന്നു.’ യഹോവയുടെ സഹായം തേടാനായി അനേകം ഇസ്രായേല്യർ യെരൂശലേമിൽ കൂടിവരുന്നു. അവർ ആലയത്തിലേക്കു ചെല്ലുന്നു; അവിടെവെച്ച് യെഹോശാഫാത്ത് ഇങ്ങനെ പ്രാർഥിക്കുന്നു: ‘ഞങ്ങളുടെ ദൈവമായ യഹോവേ, എന്തുചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല. ഈ വലിയ സേനയ്ക്കു മുമ്പിൽ ഞങ്ങൾ നിസ്സഹായരാണ്, സഹായത്തിനായി ഞങ്ങൾ നിന്നിലേക്കു നോക്കുന്നു.’
യഹോവ ആ പ്രാർഥന കേൾക്കുന്നു, അവൻ തന്റെ ദാസന്മാരിൽ ഒരുവനെക്കൊണ്ട് ജനത്തോട് ഇങ്ങനെ പറയിക്കുന്നു: ‘യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതാണ്. നിങ്ങൾ യുദ്ധം ചെയ്യേണ്ടിവരികയില്ല. യഹോവ നിങ്ങളെ രക്ഷിക്കുന്നത് എങ്ങനെയെന്ന് കണ്ടുകൊൾവിൻ.’
അതുകൊണ്ട് അടുത്ത ദിവസം രാവിലെ യെഹോശാഫാത്ത് ജനത്തോട്: ‘യഹോവ നമ്മെ സഹായിക്കുമെന്നു നിങ്ങൾ വിശ്വസിപ്പിൻ!’ എന്നു പറയുന്നു. പിന്നെ അവൻ പടയാളികളുടെ മുമ്പിലായി ഗായകരെ നിറുത്തുന്നു; അവർ മാർച്ചുചെയ്യുമ്പോൾ യഹോവയ്ക്കു സ്തുതികൾ പാടുന്നു. അവർ യുദ്ധഭൂമിയോട് അടുക്കുമ്പോൾ എന്തു സംഭവിക്കുന്നെന്നോ? ശത്രുഭടന്മാർ തമ്മിൽത്തമ്മിൽ പോരാടാൻ യഹോവ ഇടയാക്കുന്നു. ഇസ്രായേല്യർ എത്തിച്ചേരുമ്പോൾ അവരെല്ലാം മരിച്ചുകിടക്കുന്നതാണു കാണുന്നത്!
യെഹോശാഫാത്ത് സഹായത്തിനായി യഹോവയിലേക്കു നോക്കിയത് ബുദ്ധിപൂർവമായ സംഗതിയായിരുന്നില്ലേ? സഹായത്തിനായി യഹോവയിലേക്കു നോക്കിക്കൊണ്ട് നമുക്കും ബുദ്ധിയോടെ പ്രവർത്തിക്കാൻ കഴിയും.