കഥ 73
ഇസ്രായേലിന്റെ അവസാനത്തെ നല്ല രാജാവ്
ഇസ്രായേലിന്റെ തെക്കേ രണ്ടുഗോത്ര രാജ്യത്തിന്റെ രാജാവാകുമ്പോൾ യോശീയാവിന് വെറും എട്ടു വയസ്സേ ഉള്ളൂ. അത്രയും ചെറുപ്പത്തിലേ രാജ്യം ഭരിക്കുക എന്നതു വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തുടക്കത്തിൽ ചില പ്രായമേറിയ ആളുകൾ രാജ്യഭരണത്തിൽ അവനെ സഹായിക്കുന്നു.
താൻ രാജാവായി ഏഴു വർഷം കഴിഞ്ഞപ്പോൾ യോശീയാവ് യഹോവയെ അന്വേഷിക്കാൻ തുടങ്ങി. അവൻ ദാവീദ്, യെഹോശാഫാത്ത്, ഹിസ്കീയാവ് തുടങ്ങിയ നല്ല രാജാക്കന്മാരെ അനുകരിക്കുന്നു. പിന്നീട്, കൗമാരപ്രായത്തിൽ ആയിരിക്കെത്തന്നെ അവൻ വളരെ ധൈര്യം ആവശ്യമുള്ള ഒരു കാര്യം ചെയ്യുന്നു.
കുറേക്കാലമായി മിക്ക ഇസ്രായേല്യരും വളരെ മോശമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. അവർ വ്യാജദൈവങ്ങളെ ആരാധിക്കുന്നു, വിഗ്രഹങ്ങളുടെ മുമ്പാകെ കുമ്പിടുന്നു. അതുകൊണ്ട് യോശീയാവ് രാജ്യത്തുനിന്നു വ്യാജാരാധന തുടച്ചു നീക്കുന്നതിനു നേതൃത്വം കൊടുക്കുന്നു. വളരെയധികം ആളുകൾ വ്യാജദൈവങ്ങളെ ആരാധിക്കുന്നതിനാൽ ഇതൊരു വലിയ സംരംഭം തന്നെയാണ്. യോശീയാവും അവന്റെ ആളുകളും വിഗ്രഹങ്ങൾ അടിച്ചു തകർക്കുന്നത് ഈ ചിത്രത്തിൽ കണ്ടോ?
പിന്നീട് യഹോവയുടെ ആലയത്തിന്റെ കേടുപാടുകൾ പോക്കാൻ അവൻ മൂന്നു പുരുഷന്മാരെ ഏൽപ്പിക്കുന്നു. പണിക്കാർക്കു കൂലി കൊടുക്കാനുള്ള പണം ജനങ്ങളിൽനിന്നു പിരിച്ചെടുത്ത് അവർക്കു കൊടുക്കുന്നു. ആലയത്തിന്റെ പണി നടന്നുകൊണ്ടിരിക്കുമ്പോൾ മഹാപുരോഹിതനായ ഹില്ക്കീയാവ് വളരെ പ്രധാനപ്പെട്ട ഒന്ന് അവിടെ കണ്ടെത്തുന്നു. വളരെക്കാലംമുമ്പ് യഹോവ മോശെയെക്കൊണ്ട് തന്റെ കൽപ്പനകളും നിയമങ്ങളും എഴുതിവെപ്പിച്ച ന്യായപ്രമാണ പുസ്തകമാണ് അത്. അതു നഷ്ടപ്പെട്ടിട്ട് കുറെ വർഷങ്ങളായിരുന്നു.
ആ പുസ്തകം യോശീയാവിന്റെ അടുക്കലേക്കു കൊണ്ടുവരുമ്പോൾ അതു വായിച്ചു കേൾപ്പിക്കാൻ അവൻ ആവശ്യപ്പെടുന്നു. അതു കേൾക്കുമ്പോൾ ജനങ്ങൾ യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്നില്ലെന്ന് യോശീയാവ് മനസ്സിലാക്കുന്നു. അവന് അതിൽ വളരെ സങ്കടമുണ്ട്. ഈ ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ അവൻ തന്റെ വസ്ത്രം കീറുന്നത് അതുകൊണ്ടാണ്. അവൻ പറയുന്നു: ‘നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ നിയമങ്ങൾ അനുസരിക്കാതിരുന്നതിനാൽ യഹോവ നമ്മോടു കോപിച്ചിരിക്കുന്നു.’
യഹോവ തങ്ങളോട് എന്താണു ചെയ്യാൻ പോകുന്നതെന്നു ചോദിച്ചറിയാൻ യോശീയാവ് മഹാപുരോഹിതനായ ഹില്ക്കീയാവിനോടു കൽപ്പിക്കുന്നു. ഹില്ക്കീയാവ് പ്രവാചകിയായ ഹുൽദായുടെ അടുത്തുചെന്ന് അവളോട് അതേക്കുറിച്ചു ചോദിക്കുന്നു. യോശീയാവിനെ അറിയിക്കാൻ അവൾ യഹോവയിൽനിന്നുള്ള ഈ സന്ദേശം നൽകുന്നു: ‘വ്യാജദൈവങ്ങളെ ആരാധിക്കുകയും ദേശം ദുഷ്ടതകൊണ്ടു നിറയ്ക്കുകയും ചെയ്തിരിക്കയാൽ യെരൂശലേമും അതിലുള്ള സകല ആളുകളും ശിക്ഷിക്കപ്പെടും. എന്നാൽ യോശീയാവേ, നീ നല്ലതു ചെയ്തിരിക്കയാൽ ഈ ശിക്ഷ നിന്റെ മരണശേഷമേ വരികയുള്ളൂ.’