കഥ 64
ശലോമോൻ ആലയം പണിയുന്നു
തന്റെ ആലയം പണിയുന്നതിനു വേണ്ട വിവരങ്ങൾ യഹോവതന്നെ ദാവീദിനു നൽകുന്നു. ദാവീദ് മരിക്കുന്നതിനു മുമ്പ് ആ വിവരങ്ങൾ ശലോമോനു കൊടുക്കുന്നു. രാജാവായി നാലാം വർഷം ശലോമോൻ ആലയം പണിയാൻ തുടങ്ങുന്നു; അതു പൂർത്തിയാക്കുന്നതിന് ഏഴര വർഷം വേണ്ടിവരുന്നു. പതിനായിരക്കണക്കിന് ആളുകൾ ആലയത്തിന്റെ പണിയിൽ പങ്കെടുക്കുന്നു. അതിന് ധാരാളം പണം ചെലവാകുന്നു, കാരണം വളരെയധികം സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് ആലയം പണിയുന്നത്.
സമാഗമന കൂടാരത്തിന് ഉണ്ടായിരുന്നതുപോലെ തന്നെ ഈ ആലയത്തിനും രണ്ടു പ്രധാന മുറികളുണ്ട്. എന്നാൽ ഈ മുറികൾ സമാഗമന കൂടാരത്തിലെ മുറികളുടെ ഇരട്ടി വലുപ്പമുള്ളവയാണ്. ശലോമോൻ നിയമപെട്ടകം ആലയത്തിന്റെ അകത്തെ മുറിയിൽ വെച്ചു; സമാഗമന കൂടാരത്തിൽ ഉണ്ടായിരുന്ന മറ്റു സാധനങ്ങൾ മറ്റേ മുറിയിലും.
ആലയത്തിന്റെ പണി തീരുമ്പോൾ ഒരു വലിയ ആഘോഷം നടക്കുന്നു. ഈ ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ ശലോമോൻ ആലയത്തിന്റെ മുമ്പിൽ മുട്ടുകുത്തി പ്രാർഥിക്കുന്നു. ‘മുഴുസ്വർഗത്തിനുപോലും നിന്നെ ഉൾക്കൊള്ളാൻ സാധിക്കയില്ലല്ലോ, ആ സ്ഥിതിക്ക് ഈ ആലയത്തിന് എത്രയോ അസാധ്യം. എങ്കിലും എന്റെ ദൈവമേ, നിന്റെ ജനം ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാർഥിക്കുമ്പോൾ ദയവായി അവരുടെ പ്രാർഥന കേൾക്കേണമേ’ എന്ന് ശലോമോൻ യഹോവയോടു പറയുന്നു.
ശലോമോൻ പ്രാർഥിച്ചുകഴിയുമ്പോൾ സ്വർഗത്തിൽനിന്നു തീ ഇറങ്ങി അർപ്പിക്കപ്പെട്ടിരിക്കുന്ന മൃഗയാഗങ്ങളെ ദഹിപ്പിക്കുന്നു. യഹോവയിൽനിന്നുള്ള വലിയൊരു വെളിച്ചം ആലയത്തിൽ നിറയുന്നു. യഹോവ ശ്രദ്ധിക്കുന്നുണ്ടെന്നും അവൻ ആലയത്തിലും ശലോമോന്റെ പ്രാർഥനയിലും സന്തുഷ്ടനാണെന്നും ഇതു കാണിക്കുന്നു. ആരാധനയ്ക്കായി ജനങ്ങൾ ഇപ്പോൾ സമാഗമന കൂടാരത്തിനു പകരം ആലയത്തിൽ കൂടിവരാൻ തുടങ്ങുന്നു.
കുറേക്കാലം ശലോമോൻ ജ്ഞാനപൂർവം ഭരണം നടത്തുന്നു, ജനം സന്തുഷ്ടരുമാണ്. എന്നാൽ ശലോമോൻ മറ്റു രാജ്യങ്ങളിൽനിന്ന് യഹോവയെ ആരാധിക്കാത്ത അനേകം സ്ത്രീകളെ വിവാഹം ചെയ്യുന്നു. അവരിലൊരാൾ ഒരു വിഗ്രഹത്തെ ആരാധിക്കുന്നത് ചിത്രത്തിൽ കണ്ടോ? അവസാനം ശലോമോനും മറ്റു ദൈവങ്ങളുടെ ആരാധനയിലേക്കു തിരിയാൻ അവന്റെ ഭാര്യമാർ ഇടയാക്കുന്നു. ശലോമോൻ ഇതു ചെയ്യുമ്പോൾ എന്തു സംഭവിക്കുന്നെന്നോ? അവൻ ജനത്തോടു ദയയില്ലാതെ പെരുമാറാൻ തുടങ്ങുന്നു; അവൻ ക്രൂരനായിത്തീരുന്നു. ജനം മേലാൽ സന്തുഷ്ടരല്ല.
യഹോവ ശലോമോനോടു കോപിക്കുന്നതിന് ഇത് ഇടയാക്കിത്തീർക്കുന്നു; അവൻ ഇങ്ങനെ പറയുന്നു: ‘ഞാൻ രാജ്യം നിന്നിൽനിന്ന് എടുത്ത് മറ്റൊരു മനുഷ്യനു കൊടുക്കും. നീ ജീവിച്ചിരിക്കുമ്പോൾ അതു ചെയ്യാതെ നിന്റെ പുത്രന്റെ ഭരണകാലത്ത് ഞാൻ അതു ചെയ്യും. എന്നാൽ ഞാൻ നിന്റെ പുത്രനിൽനിന്ന് രാജ്യത്തിലെ സകല ആളുകളെയും എടുത്തുകളകയില്ല.’ ഇത് എങ്ങനെ സംഭവിക്കുന്നെന്നു നമുക്കു കാണാം.