വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 82

മൊർദ്ദെഖായിയും എസ്ഥേറും

മൊർദ്ദെഖായിയും എസ്ഥേറും

എസ്രാ യെരൂശലേമിലേക്കു മടങ്ങുന്നതിനു കുറച്ചു വർഷം മുമ്പുള്ള ചരിത്രമാണ്‌ ഇത്‌. പേർഷ്യൻരാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഇസ്രായേല്യരാണ്‌ മൊർദ്ദെഖായിയും എസ്ഥേറും. എസ്ഥേർ രാജ്ഞിയാണ്‌, അവളുടെ പിതാവിന്റെ സഹോദര പുത്രനായ മൊർദ്ദെഖായി രാജാവു കഴിഞ്ഞാൽ ദേശത്ത്‌ ഏറ്റവുമധികം അധികാരമുള്ള ആളാണ്‌. അവർ എങ്ങനെയാണ്‌ ഈ നിലയിൽ എത്തിയതെന്നു നമുക്കു നോക്കാം.

എസ്ഥേർ കുട്ടിയായിരിക്കുമ്പോൾത്തന്നെ അവളുടെ മാതാപിതാക്കൾ മരിച്ചുപോയി. മൊർദ്ദെഖായിയാണ്‌ പിന്നീട്‌ അവളെ വളർത്തിയത്‌. പേർഷ്യൻ രാജാവായ അഹശ്വേരോശിന്‌ ശൂശൻ പട്ടണത്തിൽ ഒരു കൊട്ടാരമുണ്ടായിരുന്നു. അവിടത്തെ ഒരു ജോലിക്കാരനായിരുന്നു മൊർദ്ദെഖായി. ഒരിക്കൽ, രാജ്ഞിയായിരുന്ന വസ്ഥി രാജാവിനെ അനുസരിക്കുന്നില്ല. അതുകൊണ്ട്‌ രാജാവ്‌ പുതിയൊരു രാജ്ഞിയെ തിരഞ്ഞെടുക്കുന്നു. അത്‌ ആരായിരുന്നെന്നോ? സുന്ദരിയായ എസ്ഥേർ.

ഇവിടെ കാണുന്ന ഈ മനുഷ്യന്റെ മുമ്പിൽ ആളുകൾ കുമ്പിടുന്നതു കണ്ടോ? അഹങ്കാരിയായ ആ മനുഷ്യൻ ഹാമാനാണ്‌. അവൻ പേർഷ്യയിലെ വലിയ ഒരു ആളാണ്‌. അവിടെയിരിക്കുന്ന മൊർദ്ദെഖായിയും തന്നെ കുമ്പിടാൻ അവൻ ആഗ്രഹിക്കുന്നു. എന്നാൽ മൊർദ്ദെഖായി അങ്ങനെ ചെയ്യുന്നില്ല. ഹാമാനെപ്പോലുള്ള ഒരു ദുഷ്ടനെ കുമ്പിടുന്നത്‌ ശരിയാണെന്ന്‌ അവൻ വിചാരിക്കുന്നില്ല. ഇത്‌ ഹാമാനെ വളരെ ദേഷ്യം പിടിപ്പിക്കുന്നു. അതുകൊണ്ട്‌ അവൻ എന്തു ചെയ്യുന്നുവെന്നോ?

ഹാമാൻ രാജാവിനോട്‌ ഇസ്രായേല്യരെപ്പറ്റി ധാരാളം നുണകൾ പറയുന്നു: ‘അങ്ങയുടെ നിയമങ്ങൾ അനുസരിക്കാത്ത ദുഷ്ട മനുഷ്യരാണ്‌ അവർ. അവരെ കൊല്ലുകതന്നെ വേണം.’ തന്റെ ഭാര്യയായ എസ്ഥേർ ഒരു ഇസ്രായേല്യ ആണെന്ന കാര്യം രാജാവിന്‌ അറിയില്ല. അതുകൊണ്ട്‌ അവൻ ഹാമാനു ചെവികൊടുക്കുകയും ഒരു പ്രത്യേക ദിവസം ഇസ്രായേല്യരെയെല്ലാം കൊല്ലേണമെന്ന കൽപ്പന പുറപ്പെടുവിക്കുകയും ചെയ്‌തു.

ഈ കൽപ്പനയെ കുറിച്ചു കേൾക്കുമ്പോൾ മൊർദ്ദെഖായി വളരെ വിഷമിക്കുന്നു. അവൻ എസ്ഥേറിന്‌ ഒരു സന്ദേശം അയയ്‌ക്കുന്നു: ‘നീ രാജാവിനോടു സംസാരിക്കണം, നമ്മെ രക്ഷിക്കാൻ അദ്ദേഹത്തോടു യാചിക്കണം.’ രാജാവു വിളിക്കാതെ അവന്റെ മുമ്പിൽ ചെല്ലുന്നത്‌ പേർഷ്യയിലെ നിയമത്തിന്‌ എതിരാണ്‌. എന്നാൽ ക്ഷണം കിട്ടാതെതന്നെ എസ്ഥേർ ചെല്ലുന്നു. എസ്ഥേറിനെ കാണുമ്പോൾ രാജാവ്‌ തന്റെ സ്വർണ ചെങ്കോൽ അവൾക്കുനേരെ നീട്ടുന്നു. അവളെ കൊല്ലേണ്ടതില്ല എന്നാണ്‌ അതിന്റെ അർഥം. എസ്ഥേർ രാജാവിനെയും ഹാമാനെയും ഒരു വിരുന്നിനു ക്ഷണിക്കുന്നു. അവിടെവെച്ച്‌, ആഗ്രഹിക്കുന്ന എന്തും ചോദിച്ചുകൊള്ളാൻ രാജാവ്‌ അവളോടു പറയുന്നു. അടുത്ത ദിവസം രാജാവും ഹാമാനും മറ്റൊരു വിരുന്നിനു വരികയാണെങ്കിൽ അപ്പോൾ ചോദിച്ചുകൊള്ളാം എന്ന്‌ അവൾ പറയുന്നു.

അടുത്ത വിരുന്നു ദിവസം എസ്ഥേർ രാജാവിനോട്‌ പറയുന്നു: ‘ഞാനും എന്റെ ജനവും കൊല്ലപ്പെടാൻ പോകുകയാണ്‌.’ അതുകേട്ട്‌ രാജാവ്‌ കോപിക്കുന്നു. ‘അങ്ങനെ ചെയ്യാൻ ധൈര്യമുള്ളവൻ ആര്‌?’ അവൻ ചോദിക്കുന്നു.

‘ആ ശത്രു, ദുഷ്ടനായ ഈ ഹാമാനാണ്‌!’ എസ്ഥേർ പറയുന്നു.

രാജാവ്‌ കോപംകൊണ്ടു വിറയ്‌ക്കുന്നു. ഹാമാനെ കൊല്ലാൻ അവൻ കൽപ്പിക്കുന്നു. പിന്നീട്‌ രാജാവ്‌ മൊർദ്ദെഖായിയെ രാജ്യത്തിലെ രണ്ടാമത്തെ വലിയ ആളാക്കുന്നു. ഇസ്രായേല്യരെയെല്ലാം കൊന്നുകളയാൻ നിശ്ചയിച്ചിരുന്ന ദിവസം സ്വന്തജീവൻ രക്ഷിക്കാൻ അവർക്കു പോരാടാവുന്നതാണ്‌ എന്ന പുതിയൊരു നിയമം കൊണ്ടുവരുന്നതിൽ മൊർദ്ദെഖായി വിജയിക്കുന്നു. അവൻ ഇപ്പോൾ ഇത്ര വലിയ ആളായതുകൊണ്ട്‌ പലരും ഇസ്രായേല്യരെ സഹായിക്കുന്നു. അങ്ങനെ അവർ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷപ്പെടുന്നു.

എസ്ഥേർ എന്ന ബൈബിൾ പുസ്‌തകം.