കഥ 87
ബാലനായ യേശു ആലയത്തിൽ
ഒരു ബാലൻ പ്രായമേറിയ ഈ പുരുഷന്മാരോടു സംസാരിക്കുന്നതു കണ്ടോ? ഈ പുരുഷന്മാർ യെരൂശലേം ദേവാലയത്തിലെ ഉപദേഷ്ടാക്കന്മാരാണ്. ബാലൻ യേശുവും. അവൻ കുറെയേറെ വളർന്നിരിക്കുന്നു, അല്ലേ? അവന് ഇപ്പോൾ 12 വയസ്സുണ്ട്.
യേശുവിന് ദൈവത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും ധാരാളം കാര്യങ്ങൾ അറിയാം. അവന്റെ അറിവിൽ ഉപദേഷ്ടാക്കന്മാർ അത്ഭുതപ്പെടുന്നു. എന്നാൽ യോസേഫിനെയും മറിയയെയും ഇക്കൂട്ടത്തിൽ കാണുന്നില്ലല്ലോ, അത് എന്തുകൊണ്ടാണ്? അവർ എവിടെപ്പോയി? നമുക്കു കണ്ടുപിടിക്കാം.
എല്ലാ വർഷവും യോസേഫ് പെസഹാ എന്നു വിളിക്കപ്പെടുന്ന പ്രത്യേക ആഘോഷത്തിനായി തന്റെ കുടുംബത്തെ യെരൂശലേമിൽ കൊണ്ടുവരാറുണ്ട്. നസറെത്തിൽനിന്ന് യെരൂശലേമിലേക്കു വളരെ ദൂരമുണ്ട്. അന്നൊന്നും ആർക്കും കാറില്ല, ട്രെയിനുകളും ഇല്ല. മിക്കവരും നടക്കുകയാണു ചെയ്യുന്നത്, യെരൂശലേമിൽ എത്തുന്നതിന് അവർക്ക് ഏതാണ്ട് മൂന്നു ദിവസം വേണ്ടിവരുന്നു.
ഇപ്പോൾ യോസേഫിന് ഒരു വലിയ കുടുംബമുണ്ട്. അതുകൊണ്ട് അവർക്ക് യേശുവിന്റെ ഇളയ സഹോദരന്മാരുടെയും സഹോദരിമാരുടെയും കാര്യം കൂടെ നോക്കേണ്ടതുണ്ട്. ഈ വർഷത്തെ പെസഹായിൽ സംബന്ധിച്ച ശേഷം യോസേഫും മറിയയും ഇപ്പോൾ മക്കളോടൊത്ത് നസറെത്തിലേക്കുള്ള നീണ്ട മടക്കയാത്രയിലാണ്. യേശു, കൂടെ യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉണ്ടെന്ന് അവർ വിചാരിക്കുന്നു. എന്നാൽ അന്നു വൈകുന്നേരം യാത്ര നിറുത്തുമ്പോൾ അവർക്ക് യേശുവിനെ കാണാനാകുന്നില്ല. അവർ ബന്ധുക്കളുടെയും പരിചയക്കാരുടെയുമൊക്കെ ഇടയിൽ അവനെ തിരയുന്നു, എന്നാൽ അവൻ അവരുടെ കൂടെയില്ല! അതുകൊണ്ട് അവനെ അന്വേഷിച്ച് അവർ യെരൂശലേമിലേക്കു മടങ്ങുന്നു.
ഒടുവിൽ അവർ യേശുവിനെ കണ്ടെത്തുന്നു. അവൻ ഇവിടെ ഉപദേഷ്ടാക്കന്മാരുടെ അടുക്കലിരുന്ന് അവരുടെ ഉപദേശം കേൾക്കുകയും ചോദ്യങ്ങൾ ചോദിക്കുകയുമാണ്. യേശുവിന്റെ അറിവിൽ ആളുകളെല്ലാം അത്ഭുതപ്പെടുന്നു. എന്നാൽ മറിയ പറയുന്നു: ‘മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത്? നിന്റെ അപ്പനും ഞാനും നിന്നെ കാണാതെ വളരെയധികം വിഷമിച്ചു.’
‘എന്നെ തിരഞ്ഞത് എന്തിന്? ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ഇരിക്കേണ്ടതാണെന്നു നിങ്ങൾക്ക് അറിയില്ലായിരുന്നോ?’ എന്ന് യേശു മറുപടി പറയുന്നു.
അതേ, ദൈവത്തെക്കുറിച്ചു പഠിക്കാൻ കഴിയുന്നിടത്ത് ആയിരിക്കാൻ യേശു ഇഷ്ടപ്പെടുന്നു. നമുക്കും അങ്ങനെതന്നെ തോന്നേണ്ടതല്ലേ? നസറെത്തിൽവെച്ച് യേശു എല്ലാ ആഴ്ചയിലും ദൈവത്തെ ആരാധിക്കാനായി യോഗങ്ങൾക്കു പോയിരുന്നു. യോഗങ്ങളിൽ എല്ലായ്പോഴും ശ്രദ്ധിച്ചിരിക്കുമായിരുന്നതുകൊണ്ട് ബൈബിളിൽനിന്നു വളരെയേറെ കാര്യങ്ങൾ പഠിക്കാൻ അവനു കഴിഞ്ഞു. നമുക്കും യേശുവിനെപ്പോലെ ആയിരിക്കാം.