കഥ 99
ഒരു മാളികമുറിയിൽ
രണ്ടു ദിവസം കഴിഞ്ഞു, ഇപ്പോൾ വ്യാഴാഴ്ച രാത്രിയാണ്. യേശുവും അവന്റെ 12 അപ്പൊസ്തലന്മാരും പെസഹാഭക്ഷണം കഴിക്കാനായി ഈ വലിയ മാളികമുറിയിൽ കൂടിവന്നിരിക്കുകയാണ്. അവിടെനിന്ന് ഇറങ്ങിപ്പോകുന്നയാൾ യൂദാ ഈസ്കര്യോത്താ ആണ്. യേശുവിനെ എങ്ങനെ പിടിക്കാമെന്ന് പുരോഹിതന്മാരോടു പറയാൻ പോകുകയാണ് അവൻ.
തലേദിവസം യൂദാ അവരുടെ അടുക്കൽ ചെന്ന്, ‘യേശുവിനെ പിടിക്കാൻ സഹായിച്ചാൽ നിങ്ങൾ എനിക്ക് എന്തു തരും?’ എന്നു ചോദിച്ചിരുന്നു. ‘മുപ്പതു വെള്ളിനാണയങ്ങൾ’ എന്ന് അവർ പറഞ്ഞു. അതുകൊണ്ട് യൂദാ ഇപ്പോൾ യേശുവിനെ ഈ ആളുകൾക്കു കാണിച്ചുകൊടുക്കാനായി അവരുടെ അടുത്തേക്കു പോകുകയാണ്. എത്ര വലിയ ദുഷ്ടത, അല്ലേ?
പെസഹാഭക്ഷണം കഴിഞ്ഞു. എന്നാൽ യേശു ഇപ്പോൾ തന്റെ അപ്പൊസ്തലന്മാരോടൊപ്പം മറ്റൊരു പ്രത്യേക ഭക്ഷണം കഴിക്കാൻ തുടങ്ങുന്നു. അവൻ അവർക്ക് ഒരു അപ്പം വെച്ചുനീട്ടിക്കൊണ്ടു പറയുന്നു: ‘ഇതു ഭക്ഷിപ്പിൻ, എന്തുകൊണ്ടെന്നാൽ ഇതു നിങ്ങൾക്കുവേണ്ടി നൽകപ്പെടാനിരിക്കുന്ന എന്റെ ശരീരത്തെ അർഥമാക്കുന്നു.’ പിന്നെ അവൻ അവർക്ക് ഒരു ഗ്ലാസ് വീഞ്ഞ് വെച്ചുനീട്ടിക്കൊണ്ട് പറയുന്നു: ‘ഇതു കുടിപ്പിൻ, എന്തുകൊണ്ടെന്നാൽ ഇത് നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്റെ രക്തത്തെ അർഥമാക്കുന്നു.’ ബൈബിൾ ഇതിനെ ‘കർത്താവിന്റെ സന്ധ്യാഭക്ഷണം’ അല്ലെങ്കിൽ ‘കർത്താവിന്റെ അത്താഴം’ എന്നു വിളിക്കുന്നു.
ദൈവത്തിന്റെ ദൂതൻ ഈജിപ്തുകാരുടെ വീടുകളിലെ ആദ്യജാതരെയെല്ലാം കൊന്നുകളഞ്ഞപ്പോൾ തങ്ങളുടെ വീടുകളെ ‘ഒഴിഞ്ഞുകടന്നു പോയതിന്റെ’ ഓർമയ്ക്കായിട്ടാണ് ഇസ്രായേല്യർ പെസഹാ ഭക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ അനുഗാമികൾ തന്നെക്കുറിച്ച്, താൻ അവർക്കുവേണ്ടി ജീവൻ നൽകിയതിനെക്കുറിച്ച് ഓർമിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ‘കർത്താവിന്റെ സന്ധ്യാഭക്ഷണം’ ഓരോ വർഷവും ആഘോഷിക്കണമെന്ന് അവൻ അവരോടു പറയുന്നത്.
ഭക്ഷണശേഷം യേശു തന്റെ അപ്പൊസ്തലന്മാരോട് ധൈര്യവും വിശ്വാസത്തിൽ ഉറപ്പും ഉള്ളവരായിരിക്കാൻ പറയുന്നു. അവസാനം അവർ ദൈവത്തിനു ഗീതങ്ങൾ പാടിയശേഷം പോകുന്നു. നേരം വളരെ വൈകിയിരിക്കുന്നു, സാധ്യതയനുസരിച്ച് പാതിരാത്രി കഴിഞ്ഞിട്ടുണ്ട്. അവർ എവിടേക്കാണു പോകുന്നതെന്നു നമുക്കു നോക്കാം.
മത്തായി 26:14-30; ലൂക്കൊസ് 22:1-39; യോഹന്നാൻ 13 മുതൽ 17 വരെയുള്ള അധ്യായങ്ങൾ; 1 കൊരിന്ത്യർ 11:20.