കഥ 91
യേശു ഒരു മലയിൽവെച്ച് പഠിപ്പിക്കുന്നു
യേശു ഇവിടെ ഇരിക്കുന്നതു കണ്ടോ. ഗലീലയിലുള്ള ഒരു മലയിൽവെച്ച് അവൻ ഈ ആളുകളെയെല്ലാം പഠിപ്പിക്കുകയാണ്. അവനോട് ഏറ്റവും അടുത്ത് ഇരിക്കുന്നവർ അവന്റെ ശിഷ്യന്മാരാണ്. അവരിൽ 12 പേരെ അവൻ അപ്പൊസ്തലന്മാരായി തിരഞ്ഞെടുത്തിരിക്കുന്നു. അപ്പൊസ്തലന്മാർ യേശുവിന്റെ പ്രത്യേക ശിഷ്യന്മാരാണ്. ആകട്ടെ അവരുടെ പേരുകൾ എന്താണെന്ന് അറിയാമോ?
ശിമോൻ പത്രൊസും അവന്റെ സഹോദരൻ അന്ത്രെയാസുമാണ് അവരിൽ രണ്ടുപേർ. പിന്നെ യാക്കോബും യോഹന്നാനും ഉണ്ട്, അവരും സഹോദരന്മാരാണ്. മറ്റൊരു അപ്പൊസ്തലന്റെ പേരും യാക്കോബ് എന്നാണ്, അതുപോലെതന്നെ ശിമോൻ എന്നു പേരുള്ള മറ്റൊരാളും ഉണ്ട്. രണ്ട് അപ്പൊസ്തലന്മാർക്ക് യൂദാ എന്നു പേരുണ്ട്. ഒന്ന് ഈസ്കര്യോത്താ യൂദാ ആണ്; മറ്റേ യൂദായ്ക്ക് തദ്ദായി എന്നും പേരുണ്ട്. പിന്നെ ഫിലിപ്പൊസ്, നഥനയേൽ (ബർത്തൊലൊമായി എന്നും വിളിക്കപ്പെടുന്നു), മത്തായി, തോമാസ് എന്നിവരുമുണ്ട്.
ശമര്യയിൽനിന്നു മടങ്ങിവന്നശേഷം യേശു ആദ്യമായി ‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു പ്രസംഗിക്കാൻ തുടങ്ങി. ആ രാജ്യം എന്താണെന്ന് അറിയാമോ? അത് ഒരു യഥാർഥ ഗവൺമെന്റാണ്, ദൈവത്തിന്റെ ഗവൺമെന്റ്. യേശുവാണ് അതിന്റെ രാജാവ്. അവൻ സ്വർഗത്തിൽനിന്നു ഭരിക്കുകയും ഭൂമിയിൽ സമാധാനം കൊണ്ടുവരികയും ചെയ്യും. ദൈവത്തിന്റെ രാജ്യം മുഴു ഭൂമിയെയും സുന്ദരമായ ഒരു പറുദീസയാക്കി മാറ്റും.
യേശു ഇവിടെ ആളുകളെ രാജ്യത്തെക്കുറിച്ചു പഠിപ്പിക്കുകയാണ്. ‘നിങ്ങൾ ഇങ്ങനെ വേണം പ്രാർഥിക്കാൻ,’ അവൻ പറയുന്നു. ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.’ അനേകരും ഇതിനെ ‘കർത്താവിന്റെ പ്രാർഥന’ എന്നു വിളിക്കുന്നു. മറ്റുചിലർ ഇതിനെ ‘സ്വർഗസ്ഥനായ പിതാവേ’ എന്നും. ആകട്ടെ ആ പ്രാർഥന മുഴുവനും ചൊല്ലാൻ കഴിയുമോ എന്നു നോക്കൂ.
ആളുകൾ അന്യോന്യം എങ്ങനെ പെരുമാറണമെന്നും യേശു അവരെ പഠിപ്പിക്കുന്നു. ‘മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ അവർക്കു ചെയ്യുക’ എന്ന് അവൻ പറയുന്നു. മറ്റുള്ളവർ നമ്മോടു ദയയോടെ പെരുമാറുന്നതല്ലേ നമുക്ക് ഇഷ്ടം? അങ്ങനെയെങ്കിൽ അവരോടും നമ്മൾ ദയയോടെ പെരുമാറണമെന്നാണ് യേശു പറയുന്നത്. പറുദീസാ ഭൂമിയിൽ എല്ലാവരും ഇങ്ങനെ ചെയ്യുമ്പോൾ അത് എത്ര നന്നായിരിക്കും, അല്ലേ?
മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങൾ; 10:1-4.