വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 100

യേശു തോട്ടത്തിൽ

യേശു തോട്ടത്തിൽ

മാളികമുറിയിൽനിന്ന്‌ ഇറങ്ങി യേശുവും അപ്പൊസ്‌തലന്മാരും ഗെത്ത്‌ശെമന തോട്ടത്തിലേക്കു പോകുന്നു. അവർ ഇവിടെ മുമ്പ്‌ പല പ്രാവശ്യം വന്നിട്ടുണ്ട്‌. യേശു ഇപ്പോൾ അവരോട്‌ ഉണർന്നിരിക്കാനും പ്രാർഥിക്കാനും പറയുന്നു. എന്നിട്ട്‌ അവൻ അൽപ്പം അകലെ പോയി കവിണ്ണുവീണു പ്രാർഥിക്കുന്നു.

പിന്നീട്‌ യേശു തന്റെ അപ്പൊസ്‌തലന്മാർ ഇരിക്കുന്നിടത്തേക്കു തിരിച്ചു വരുന്നു. അപ്പോൾ അവർ എന്തു ചെയ്യുന്നതാണ്‌ അവൻ കാണുന്നത്‌? അവർ ഉറക്കമാണ്‌! ഉണർന്നിരിക്കണമെന്ന്‌ യേശു മൂന്നു പ്രാവശ്യം അവരോടു പറയുന്നു, പക്ഷേ ഓരോ പ്രാവശ്യം മടങ്ങിവരുമ്പോഴും അവർ ഉറങ്ങുന്നതായി അവൻ കാണുന്നു. ‘ഇങ്ങനെയുള്ള ഒരു സമയത്ത്‌ നിങ്ങൾക്ക്‌ എങ്ങനെ ഉറങ്ങാൻ കഴിയും?’ എന്ന്‌ അവസാനത്തെ പ്രാവശ്യം തിരിച്ചുവരുമ്പോൾ യേശു ചോദിക്കുന്നു. ‘ഞാൻ എന്റെ ശത്രുക്കളുടെ കയ്യിൽ ഏൽപ്പിക്കപ്പെടാനുള്ള സമയം വന്നിരിക്കുന്നു.’

ഇതു പറഞ്ഞു തീർന്നില്ല, അതിനു മുമ്പേ വലിയൊരു ജനക്കൂട്ടത്തിന്റെ ശബ്ദം കേൾക്കാനാകുന്നു. നോക്കൂ! ആളുകൾ വാളുകളും വടികളുമായി വരികയാണ്‌! അവർ വെളിച്ചത്തിനായി പന്തങ്ങളും പിടിച്ചിട്ടുണ്ട്‌. അവർ അടുത്തുവരുമ്പോൾ ആരോ ഒരാൾ ജനക്കൂട്ടത്തിന്റെ ഇടയിൽനിന്ന്‌ യേശുവിന്റെ അടുക്കലേക്കു വരുന്നു. ഇവിടെ കാണാൻ കഴിയുന്നതുപോലെ അവൻ വന്ന്‌ യേശുവിനെ ചുംബിക്കുന്നു. ആ മനുഷ്യൻ യൂദാ ഈസ്‌കര്യോത്താ ആണ്‌! അവൻ യേശുവിനെ ചുംബിക്കുന്നത്‌ എന്തിനാണ്‌?

യേശു ചോദിക്കുന്നു: ‘യൂദായേ, നീ ചുംബനംകൊണ്ട്‌ എന്നെ ഒറ്റിക്കൊടുക്കുകയാണോ?’ അതേ, ആ ചുംബനം ഒരു അടയാളമാണ്‌. ഇതാണ്‌ തങ്ങൾ അന്വേഷിക്കുന്ന മനുഷ്യനായ യേശു എന്ന്‌ യൂദായുടെ കൂടെയുള്ള ആളുകളെ അറിയിക്കാനാണ്‌ അത്‌. അതുകൊണ്ട്‌ യേശുവിന്റെ ശത്രുക്കൾ അവനെ പിടികൂടാനായി മുമ്പോട്ടു വരുന്നു. എന്നാൽ യേശുവിനെ അങ്ങനെയങ്ങു വിട്ടുകൊടുക്കാൻ പത്രൊസ്‌ തയ്യാറല്ല. അവൻ തന്റെ വാൾ ഊരി അടുത്തു നിൽക്കുന്ന മനുഷ്യനെ വെട്ടുന്നു. ആ വാൾ ആ മനുഷ്യന്റെ തലയിൽ കൊള്ളുന്നില്ല, പക്ഷേ അയാളുടെ വലത്തെ ചെവി വെട്ടിവീഴ്‌ത്തുന്നു. എന്നാൽ യേശു ആ മനുഷ്യന്റെ ചെവി തൊട്ട്‌ അയാളെ സുഖപ്പെടുത്തുന്നു.

യേശു പത്രൊസിനോട്‌ പറയുന്നു: ‘നിന്റെ വാൾ അതിന്റെ സ്ഥലത്ത്‌ തിരിച്ചുവെക്കുക. എനിക്കു വേണമെങ്കിൽ എന്റെ പിതാവിനോട്‌ എന്നെ രക്ഷിക്കുന്നതിന്‌ ആയിരക്കണക്കിനു ദൂതന്മാരെ അയയ്‌ക്കാൻ അപേക്ഷിക്കാൻ കഴിയുമെന്നു നീ വിചാരിക്കുന്നില്ലേ?’ അതേ, അവന്‌ അതു ചെയ്യാൻ കഴിയും! എങ്കിലും യേശു ദൂതന്മാരെ അയയ്‌ക്കാൻ ദൈവത്തോട്‌ അപേക്ഷിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ തന്നെ ശത്രുക്കൾ പിടിക്കാനുള്ള സമയം വന്നിരിക്കുന്നെന്ന്‌ അവനറിയാം. അതുകൊണ്ട്‌ തന്നെ പിടിച്ചുകൊണ്ടുപോകാൻ അവൻ അവരെ അനുവദിക്കുന്നു. യേശുവിന്‌ ഇപ്പോൾ എന്തു സംഭവിക്കുന്നെന്ന്‌ നമുക്കു നോക്കാം.