കഥ 95
യേശു പഠിപ്പിക്കുന്ന വിധം
ഒരിക്കൽ യേശു ഒരു മനുഷ്യനോട് അവന്റെ അയൽക്കാരനെ സ്നേഹിക്കണമെന്നു പറയുന്നു. ആ മനുഷ്യൻ യേശുവിനോട്, ‘എന്റെ അയൽക്കാരൻ ആരാണ്?’ എന്നു ചോദിക്കുന്നു. ഈ മനുഷ്യൻ എന്താണു ചിന്തിക്കുന്നതെന്ന് യേശുവിനറിയാം. തന്റെ സ്വന്തം വർഗത്തിലും മതത്തിലുംപെട്ടവർ മാത്രമാണ് തന്റെ അയൽക്കാർ എന്നാണ് ആ മനുഷ്യൻ വിചാരിക്കുന്നത്. അതുകൊണ്ട് യേശു അവനോട് എന്തു പറയുന്നുവെന്ന് നമുക്കു കാണാം.
ചിലപ്പോൾ യേശു ഒരു കഥയിലൂടെ ആളുകളെ പഠിപ്പിക്കാറുണ്ട്. ഇവിടെയും അതാണ് അവൻ ചെയ്യുന്നത്. അവൻ ഒരു യഹൂദനെയും ശമര്യക്കാരനെയും കുറിച്ചുള്ള കഥ പറയുന്നു. മിക്ക യഹൂദർക്കും ശമര്യക്കാരെ ഇഷ്ടമല്ല എന്ന കാര്യം നാം മുമ്പു മനസ്സിലാക്കിയല്ലോ. യേശു പറയുന്ന കഥ ഇതാണ്:
ഒരിക്കൽ ഒരു യഹൂദൻ ഒരു മലമ്പാതയിലൂടെ യെരീഹോയിലേക്കു പോകുകയായിരുന്നു. എന്നാൽ കൊള്ളക്കാർ അവന്റെമേൽ ചാടിവീണു. അവർ അവന്റെ പണമെല്ലാം തട്ടിപ്പറിക്കുകയും അവനെ അടിച്ച് വല്ലാതെ പരിക്കേൽപ്പിക്കുകയും ചെയ്തു.
പിന്നീട് ഒരു യഹൂദ പുരോഹിതൻ ആ വഴി വന്നു. അടികൊണ്ട് മരിക്കാറായി കിടക്കുന്ന ആ മനുഷ്യനെ അയാൾ കണ്ടു. അപ്പോൾ ആ പുരോഹിതൻ എന്താണു ചെയ്തതെന്നോ? അയാൾ റോഡിന്റെ മറ്റേ വശത്തേക്കു മാറി നടന്നുപോയി. പിന്നെ വളരെ മതഭക്തനായ മറ്റൊരാൾ വന്നു. അയാൾ ഒരു ലേവ്യനായിരുന്നു. അയാൾ അവിടെ നിന്നോ? ഇല്ല, അടികൊണ്ടു കിടക്കുന്ന ആ മനുഷ്യനെ സഹായിക്കാൻ അയാളും നിന്നില്ല. ആ പുരോഹിതനും ലേവ്യനും കുറെ അകലെയായി നടന്നു പോകുന്നത് ഈ ചിത്രത്തിൽ കണ്ടോ?
എന്നാൽ അടികൊണ്ടു കിടക്കുന്ന ആ മനുഷ്യന്റെ അടുക്കൽ ഒരാളുണ്ടല്ലോ, അത് ആരാണ്? അയാൾ ഒരു ശമര്യക്കാരനാണ്. അയാൾ യഹൂദനെ സഹായിക്കുകയാണ്. അയാൾ അവന്റെ മുറിവുകളിൽ മരുന്നു വെച്ചുകെട്ടുന്നു. പിന്നെ അയാൾ ആ യഹൂദനെ, സുഖം പ്രാപിക്കുന്നതുവരെ താമസിക്കാനാകുന്ന ഒരു സ്ഥലത്ത് കൊണ്ടുപോയാക്കുന്നു.
ഈ കഥ പറഞ്ഞുതീർത്തിട്ട് തന്നോടു ചോദ്യം ചോദിച്ച ആളിനോട് യേശു ഇങ്ങനെ ചോദിക്കുന്നു: ‘അടികൊണ്ട ആ മനുഷ്യനോട് ഒരു അയൽക്കാരനെപ്പോലെ പെരുമാറിയത് ഈ മൂന്നു പേരിൽ ആരാണെന്നാണ് നീ വിചാരിക്കുന്നത്? പുരോഹിതനോ, ലേവ്യനോ, ശമര്യക്കാരനോ?’
ആ മനുഷ്യൻ ഇങ്ങനെ ഉത്തരം പറയുന്നു: ‘ശമര്യക്കാരൻ. അടികൊണ്ട മനുഷ്യനോട് അയാൾ ദയ കാണിച്ചു.’
യേശു പറയുന്നു: ‘നീ പറഞ്ഞതു ശരിയാണ്. അതുകൊണ്ട് നീയും പോയി അയാൾ ചെയ്തതുപോലെ മറ്റുള്ളവരോടു ചെയ്യുക.’
യേശു എത്ര രസകരമായിട്ടാണു പഠിപ്പിക്കുന്നത് അല്ലേ? ബൈബിളിൽ യേശു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പ്രധാനപ്പെട്ട എത്രയെത്ര കാര്യങ്ങളാണു നമുക്കു പഠിക്കാൻ കഴിയുക!