കഥ 97
യേശു രാജാവെന്ന നിലയിൽ വരുന്നു
കണ്ണു കാണാത്ത രണ്ടു ഭിക്ഷക്കാരെ സുഖപ്പെടുത്തി അൽപ്പം കഴിഞ്ഞ് യേശു യെരൂശലേമിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്കു വരുന്നു. അവൻ ശിഷ്യന്മാരിൽ രണ്ടു പേരോടു പറയുന്നു: ‘നിങ്ങൾ ഗ്രാമത്തിലേക്കു ചെല്ലുക, അവിടെ നിങ്ങൾ ഒരു കഴുതക്കുട്ടിയെ കാണും. അതിനെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക.’
കഴുതയെ തന്റെ അടുക്കൽ കൊണ്ടുവരുമ്പോൾ യേശു അതിന്റെ പുറത്ത് കയറിയിരിക്കുന്നു. എന്നിട്ട് അൽപ്പം അകലെയുള്ള യെരൂശലേമിലേക്കു പോകുന്നു. അവൻ യെരൂശലേമിനോട് അടുക്കുമ്പോൾ അവനെ എതിരേൽക്കാൻ ഒരു വലിയ ജനക്കൂട്ടം വരുന്നു. അവരിൽ മിക്കവരും തങ്ങളുടെ മേലങ്കികൾ ഊരി വഴിയിൽ വിരിക്കുന്നു. മറ്റു ചിലർ പനകളിൽനിന്ന് ഓലകൾ വെട്ടി വഴിയിൽ ഇട്ടിട്ട് ‘യഹോവയുടെ നാമത്തിൽ വരുന്ന രാജാവിനെ ദൈവം അനുഗ്രഹിക്കട്ടെ!’ എന്നു വിളിച്ചുപറയുന്നു.
പണ്ടൊക്കെ ഇസ്രായേലിൽ പുതിയ രാജാക്കന്മാർ ജനങ്ങൾക്കു തങ്ങളെത്തന്നെ കാണിക്കാനായി കഴുതക്കുട്ടിയുടെ പുറത്തു കയറി യെരൂശലേമിലേക്ക് എഴുന്നെള്ളുമായിരുന്നു. ഇതാണ് യേശു ചെയ്യുന്നത്. യേശുവിനെ രാജാവായി കിട്ടാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഈ ജനങ്ങൾ പ്രകടമാക്കുന്നു. എന്നാൽ എല്ലാവരും അത് ആഗ്രഹിക്കുന്നില്ല. യേശു ആലയത്തിലേക്കു ചെല്ലുമ്പോൾ സംഭവിക്കുന്നതിൽനിന്ന് നമുക്ക് ഇതു കാണാൻ കഴിയും.
ആലയത്തിൽവെച്ച് യേശു കണ്ണു കാണാത്തവരെയും മുടന്തരെയും സുഖപ്പെടുത്തുന്നു. കൊച്ചുകുട്ടികൾ ഇതു കാണുമ്പോൾ അവർ യേശുവിനെ ഉച്ചത്തിൽ സ്തുതിക്കുന്നു. എന്നാൽ ഇത് പുരോഹിതന്മാരെ ദേഷ്യം പിടിപ്പിക്കുന്നു. അവർ യേശുവിനോട്: ‘കുട്ടികൾ പറയുന്നതു നീ കേൾക്കുന്നുണ്ടോ?’ എന്നു ചോദിക്കുന്നു.
‘ഉവ്വ്, ഞാൻ കേൾക്കുന്നുണ്ട്’ എന്ന് യേശു ഉത്തരം പറയുന്നു. ‘“കൊച്ചുകുട്ടികളുടെ വായിൽനിന്ന് ദൈവം സ്‌തുതി വരുത്തും” എന്നു പറയുന്നതു നിങ്ങൾ ബൈബിളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?’ അതുകൊണ്ട് കുട്ടികൾ ദൈവത്തിന്റെ രാജാവിനെ സ്തുതിച്ചുകൊണ്ടിരിക്കുന്നു.
നാം ആ കുട്ടികളെപ്പോലെ ആയിരിക്കാൻ ആഗ്രഹിക്കുന്നു, ഇല്ലേ? ചില ആളുകൾ ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുന്നതിൽനിന്നു നമ്മെ തടയാൻ ശ്രമിച്ചേക്കാം. എങ്കിലും യേശു ആളുകൾക്കുവേണ്ടി ചെയ്യാനിരിക്കുന്ന അത്ഭുത കാര്യങ്ങളെക്കുറിച്ചു നാം മറ്റുള്ളവരോടു പറഞ്ഞുകൊണ്ടിരിക്കുന്നതിൽ തുടരും.
യേശു ഭൂമിയിലായിരുന്നപ്പോൾ അവൻ രാജാവായി ഭരിക്കാനുള്ള സമയം ആയിട്ടില്ലായിരുന്നു. ഈ സമയം എപ്പോൾ വരും? യേശുവിന്റെ ശിഷ്യന്മാർ അത് അറിയാൻ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ചാണ് നാം അടുത്തതായി വായിക്കാൻ പോകുന്നത്.