കഥ 106
തടവറയിൽനിന്നു മോചിപ്പിക്കപ്പെടുന്നു
തടവറയുടെ വാതിൽ തുറന്നു പിടിച്ചിരിക്കുന്ന ദൂതനെ നോക്കൂ. അവൻ മോചിപ്പിക്കുന്ന ഈ പുരുഷന്മാർ യേശുവിന്റെ അപ്പൊസ്തലന്മാരാണ്. അവർ എങ്ങനെയാണ് ഈ തടവറയിൽ എത്തിപ്പെട്ടത്? നമുക്കു നോക്കാം.
യേശുവിന്റെ ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവു വന്നിട്ട് അധികമായിട്ടില്ല. ഇപ്പോൾ ഒരു കാര്യം സംഭവിക്കുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ് പത്രൊസും യോഹന്നാനും യെരൂശലേമിലെ ആലയത്തിലേക്കു പോകുകയാണ്. അവിടെ വാതിലിനരികിൽ, ജന്മനാ കാലിനു സുഖമില്ലാതിരുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു. ആലയത്തിലേക്കു പോകുന്നവരോടു ഭിക്ഷ ചോദിക്കാനായി ആളുകൾ ദിവസവും അയാളെ അവിടെ കൊണ്ടുപോയി ഇരുത്തുക പതിവായിരുന്നു. പത്രൊസിനെയും യോഹന്നാനെയും കണ്ടപ്പോൾ അയാൾ അവരോടു ഭിക്ഷ ചോദിക്കുന്നു. അപ്പൊസ്തലന്മാർ എന്താണു ചെയ്യുന്നത്?
അവർ അവിടെനിന്ന് ആ ഭിക്ഷക്കാരനെ നോക്കുന്നു. ‘എന്റെ കൈയിൽ പണമില്ല,’ പത്രൊസ് പറയുന്നു, ‘എന്നാൽ എന്റെ കൈവശം ഉള്ളത് ഞാൻ നിനക്കു തരാം. യേശുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക!’ പത്രൊസ് അയാളെ വലംകൈ പിടിച്ച് എഴുന്നേൽപ്പിക്കുന്നു. അയാൾ ചാടിയെഴുന്നേറ്റ് നടന്നു തുടങ്ങുന്നു. ആളുകൾ ഇതു കണ്ട് അതിശയിക്കുന്നു. ഈ വലിയ അത്ഭുതം അവരെ വളരെ സന്തുഷ്ടരാക്കുന്നു.
‘യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ശക്തിയാലാണ് ഞങ്ങൾ ഈ അത്ഭുതം ചെയ്തത്,’ പത്രൊസ് പറയുന്നു. അവനും യോഹന്നാനും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചില മതനേതാക്കന്മാർ വരുന്നു. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്ന് പത്രൊസും യോഹന്നാനും ആളുകളോടു പറയുന്നതു കേൾക്കുമ്പോൾ അവർക്കു ദേഷ്യം സഹിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് അവർ അവരെ പിടികൂടി തടവറയിൽ അടയ്ക്കുന്നു.
അടുത്ത ദിവസം മതനേതാക്കന്മാർ ഒരു വലിയ യോഗം ചേരുന്നു. പത്രൊസിനെയും യോഹന്നാനെയും അവർ സുഖപ്പെടുത്തിയ മനുഷ്യനെയും അവിടെ കൊണ്ടുവരുന്നു. ‘എന്തു ശക്തിയാലാണ് നിങ്ങൾ ഈ അത്ഭുതം ചെയ്തത്?’ മതനേതാക്കന്മാർ ചോദിക്കുന്നു.
യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ശക്തിയാലാണ് എന്നു പത്രൊസ് അവരോടു പറയുന്നു. പുരോഹിതന്മാർക്ക് എന്തു ചെയ്യണമെന്ന് അറിയില്ല, അത്ഭുതം നടന്നിട്ടില്ല എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതുകൊണ്ട് മേലാൽ യേശുവിനെക്കുറിച്ചു സംസാരിച്ചു പോകരുത് എന്ന താക്കീതും നൽകി അവർ അപ്പൊസ്തലന്മാരെ വിട്ടയയ്ക്കുന്നു.
ദിവസങ്ങൾ കടന്നുപോകവേ, അപ്പൊസ്തലന്മാർ യേശുവിനെക്കുറിച്ചു പ്രസംഗിക്കുന്നതിലും രോഗികളെ സുഖപ്പെടുത്തുന്നതിലും തുടരുന്നു. ഈ അത്ഭുതങ്ങളെക്കുറിച്ചുള്ള വാർത്ത എങ്ങും പരക്കുന്നു. യെരൂശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നുപോലും ആളുകൾ രോഗികളെ അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുവരുന്നു. ഇത് മതനേതാക്കളെ അസൂയാലുക്കളാക്കുകയും അവർ അപ്പൊസ്തലന്മാരെ പിടിച്ച് തടവറയിൽ ആക്കുകയും ചെയ്യുന്നു. പക്ഷേ അവർക്ക് അവിടെ അധികകാലം കിടക്കേണ്ടി വരുന്നില്ല.
ഇവിടെ കാണാൻ കഴിയുന്നതുപോലെ രാത്രിയിൽ ദൈവത്തിന്റെ ദൂതൻ വന്ന് അവർക്കു തടവറയുടെ വാതിൽ തുറന്നു കൊടുക്കുന്നു. ദൂതൻ പറയുന്നു: ‘ആലയത്തിലേക്കു പോയി ആളുകളോടു സംസാരിക്കുന്നതിൽ തുടരുക.’ അടുത്ത ദിവസം രാവിലെ, അപ്പൊസ്തലന്മാരെ കൊണ്ടുവരാൻ മതനേതാക്കൾ ആളുകളെ അയച്ചു. പക്ഷേ അവർ പോയി നോക്കുമ്പോഴതാ, തടവറ ശൂന്യമായി കിടക്കുന്നു! പിന്നീട് അപ്പൊസ്തലന്മാർ ആലയത്തിൽ നിൽക്കുന്നത് അവർ കാണുന്നു. അവർ അവിടെ ആളുകളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ ആ ആളുകൾ അപ്പൊസ്തലന്മാരെ പിടിച്ച് സൻഹെദ്രിമിനു മുമ്പാകെ കൊണ്ടുവരുന്നു.
‘യേശുവിനെക്കുറിച്ചു സംസാരിക്കരുതെന്ന് ഞങ്ങൾ നിങ്ങൾക്കു കർശനമായ താക്കീതു തന്നിരുന്നു,’ മതനേതാക്കന്മാർ പറയുന്നു. ‘എന്നാൽ നിങ്ങൾ യെരൂശലേമിനെ നിങ്ങളുടെ പഠിപ്പിക്കലുകളാൽ നിറച്ചിരിക്കുന്നു.’ ഇതിന് അപ്പൊസ്തലന്മാർ ഉത്തരം പറയുന്നു: ‘ഞങ്ങൾ മനുഷ്യരെക്കാളധികമായി ദൈവത്തെയാണ് അനുസരിക്കേണ്ടത്.’ അങ്ങനെ, അവർ “സുവാർത്ത” പ്രസംഗിക്കുന്നതിൽ തുടർന്നു. നമുക്ക് അനുകരിക്കാൻ പറ്റിയ എത്ര നല്ല മാതൃക, അല്ലേ?
പ്രവൃത്തികൾ 3 മുതൽ 5 വരെയുള്ള അധ്യായങ്ങൾ.