കഥ 109
പത്രൊസ് കൊർന്നേല്യൊസിനെ സന്ദർശിക്കുന്നു
അപ്പൊസ്തലനായ പത്രൊസാണ് അവിടെ നിൽക്കുന്നത്; അവന്റെ പിന്നിലുള്ളത് ചില കൂട്ടുകാരും. എന്നാൽ എന്തിനാണ് പത്രൊസിന്റെ മുന്നിൽ ആ മനുഷ്യൻ കുമ്പിടുന്നത്? അവൻ അങ്ങനെ ചെയ്യുന്നതു ശരിയാണോ? അവൻ ആരാണ്?
അത് കൊർന്നേല്യൊസാണ്. അവൻ റോമാക്കാരുടെ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനാണ്. കൊർന്നേല്യൊസിന് പത്രൊസിനെ അറിയില്ല. എന്നാൽ ഇപ്പോൾ പത്രൊസിനെ തന്റെ വീട്ടിലേക്കു ക്ഷണിക്കാൻ അവൻ പ്രേരിപ്പിക്കപ്പെട്ടിരിക്കുകയാണ്. അത് എങ്ങനെ സംഭവിച്ചെന്നു നമുക്കു നോക്കാം.
യേശുവിന്റെ ആദ്യ അനുഗാമികൾ യഹൂദന്മാരായിരുന്നു. എന്നാൽ കൊർന്നേല്യൊസ് യഹൂദനല്ല. പക്ഷേ അവൻ ദൈവത്തെ സ്നേഹിക്കുന്നു, ദൈവത്തോടു പ്രാർഥിക്കുന്നു, ആളുകളോടു വളരെ ദയ കാണിക്കുന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ് ഒരു ദൂതൻ അവനു പ്രത്യക്ഷനായി. ദൂതൻ പറയുന്നു, ‘ദൈവം നിന്നിൽ സന്തുഷ്ടനാണ്. അവൻ നിന്റെ പ്രാർഥനകൾക്ക് ഉത്തരം തരാൻ പോകുകയാണ്. യോപ്പയിൽ കടൽത്തീരത്തു താമസിക്കുന്ന ശിമോന്റെ വീട്ടിൽ ഉള്ള പത്രൊസ് എന്ന മനുഷ്യനെ ആളയച്ചു വിളിപ്പിക്കുക.’
അപ്പോൾത്തന്നെ കൊർന്നേല്യൊസ് പത്രൊസിനെ കൊണ്ടുവരാൻ ആളയയ്ക്കുന്നു. അടുത്ത ദിവസം, കൊർന്നേല്യൊസ് അയച്ച ആളുകൾ യോപ്പയോട് അടുക്കവേ, പത്രൊസ് ശിമോന്റെ വീടിന്റെ മുകളിൽ ഇരിക്കുകയാണ്. അപ്പോൾ സ്വർഗത്തിൽനിന്ന് ഒരു വലിയ തുണി ഇറങ്ങിവരുന്നതുപോലെ പത്രൊസ് കാണുന്നു. ദൈവമാണ് അവന് അങ്ങനെ തോന്നാൻ ഇടയാക്കുന്നത്. ആ തുണിയിൽ പലതരം മൃഗങ്ങളുണ്ട്. ന്യായപ്രമാണം അനുസരിച്ച് ഈ മൃഗങ്ങൾ അശുദ്ധമായതിനാൽ അവയെ ഭക്ഷിക്കാനാവില്ല. എന്നാൽ ഒരു ശബ്ദം കേൾക്കുന്നു: ‘പത്രൊസേ, എഴുന്നേറ്റ് കൊന്നു ഭക്ഷിക്കുക.’
‘ഇല്ല!’ പത്രൊസ് മറുപടി പറയുന്നു. ‘ഞാൻ ഒരിക്കലും അശുദ്ധമായതു തിന്നിട്ടില്ല.’ എന്നാൽ ശബ്ദം പത്രൊസിനോടു പറയുന്നു: ‘ദൈവം ശുദ്ധം എന്നു പറയുന്നതിനെ അശുദ്ധം എന്നു വിളിക്കുന്നതു നിറുത്തുക.’ മൂന്നു പ്രാവശ്യം ഇതു സംഭവിക്കുന്നു. ഇതിന്റെയെല്ലാം അർഥമെന്താണ് എന്നു പത്രൊസ് ചിന്തിച്ചുകൊണ്ടിരിക്കെ, കൊർന്നേല്യൊസ് അയച്ച ആളുകൾ ആ വീട്ടിലെത്തി പത്രൊസിനെ അന്വേഷിക്കുന്നു.
പത്രൊസ് താഴേക്കു ചെല്ലുന്നു. അവൻ പറയുന്നു: ‘നിങ്ങൾ അന്വേഷിക്കുന്ന മനുഷ്യൻ ഞാനാണ്. നിങ്ങൾ വന്ന കാര്യം എന്താണെന്നു പറയൂ.’ പത്രൊസിനെ വീട്ടിലേക്കു ക്ഷണിക്കാൻ ദൂതൻ കൊർന്നേല്യൊസിനോടു പറഞ്ഞ കാര്യം അവർ വിശദീകരിക്കുമ്പോൾ അവരോടൊപ്പം പോകാൻ അവൻ സമ്മതിക്കുന്നു. അടുത്ത ദിവസം പത്രൊസും മറ്റു ചില ശിഷ്യന്മാരും കൊർന്നേല്യൊസിനെ കാണാൻ കൈസര്യയിലേക്കു പുറപ്പെടുന്നു.
കൊർന്നേല്യൊസ് തന്റെ ബന്ധുക്കളെയും അടുത്ത കൂട്ടുകാരെയും വിളിച്ചുകൂട്ടിയിട്ടുണ്ട്. പത്രൊസ് എത്തിച്ചേരുമ്പോൾ, ചിത്രത്തിൽ കാണുന്നതുപോലെ കൊർന്നേല്യൊസ് അവന്റെ കാൽക്കൽ വീഴുന്നു. എന്നാൽ പത്രൊസ് പറയുന്നു: ‘എഴുന്നേല്ക്കൂ, ഞാൻ വെറുമൊരു മനുഷ്യനാണ്.’ ഒരു മനുഷ്യന്റെ മുമ്പാകെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യുന്നതു ശരിയല്ലെന്ന് ബൈബിൾ കാണിച്ചുതരുന്നു. നാം യഹോവയെ മാത്രമേ ആരാധിക്കാവൂ.
പത്രൊസ് അവിടെ കൂടിയിരുന്നവരോടു സംസാരിക്കുന്നു. ‘ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും അവൻ സ്വീകരിക്കുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു,’ പത്രൊസ് പറയുന്നു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവം തന്റെ പരിശുദ്ധാത്മാവിനെ അയയ്ക്കുകയും അവിടെ കൂടിയിരുന്നവർ വ്യത്യസ്ത ഭാഷകളിൽ സംസാരിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ദൈവപ്രീതി തങ്ങൾക്കു മാത്രമേ ഉള്ളൂ എന്നു വിചാരിച്ചിരുന്ന, പത്രൊസിന്റെ കൂടെയുണ്ടായിരുന്ന യഹൂദ ശിഷ്യന്മാർ ഇതു കണ്ട് അത്ഭുതപ്പെടുന്നു. ദൈവം ഏതെങ്കിലും വർഗത്തെ മറ്റൊന്നിനെക്കാൾ നല്ലതോ പ്രധാനപ്പെട്ടതോ ആയി കാണുന്നില്ല എന്ന് ഈ സംഭവം അവരെ പഠിപ്പിക്കുന്നു. നാമെല്ലാം ഓർത്തിരിക്കേണ്ട ഒരു കാര്യമല്ലേ അത്?