കഥ 111
ഉറങ്ങിപ്പോയ ഒരു ബാലൻ
നോക്കൂ! എന്താണിവിടെ സംഭവിക്കുന്നത്? താഴെ കിടക്കുന്ന ആ കുട്ടിക്ക് ഗുരുതരമായ പരിക്കു വല്ലതും പറ്റിയിട്ടുണ്ടോ? വീടിനു വെളിയിലേക്കു വരുന്നവരിൽ ഒരാൾ പൗലൊസാണ്. അവന്റെകൂടെ തിമൊഥെയൊസും ഉണ്ട്. ആ കുട്ടി ജനാലയിലൂടെ പുറത്തേക്കു വീണതാണോ?
അതേ, അതുതന്നെയാണു സംഭവിച്ചത്. പൗലൊസ് ഇവിടെ, ത്രോവാസിലുള്ള ശിഷ്യന്മാരോടു പ്രസംഗിക്കുകയായിരുന്നു. അടുത്ത ദിവസംതന്നെ അവൻ തിരിച്ചുപോകുകയാണ്, ത്രോവാസിലുള്ളവരെ ഇനി പെട്ടെന്നൊന്നും കാണാൻ സാധിക്കില്ലെന്ന് അവനറിയാം. അതുകൊണ്ട് പാതിരാത്രിവരെ അവൻ സംസാരിച്ചുകൊണ്ടിരുന്നു.
യൂത്തിക്കൊസ് എന്ന ഈ ബാലൻ ജനാലയ്ക്കരികിൽ ഇരിക്കുകയായിരുന്നു. അവിടെ ഇരുന്ന് ഉറങ്ങിപ്പോയ അവൻ, മൂന്നാം നിലയിൽനിന്നു താഴെ വീണു! അതുകൊണ്ടാണ് ഈ ആളുകളെല്ലാം ഇത്ര ദുഃഖിതരായി കാണപ്പെടുന്നത്. അവർ വന്ന് അവനെ താങ്ങിയെടുക്കുമ്പോൾ പേടിച്ചതുതന്നെ സംഭവിച്ചിരിക്കുന്നു, അവൻ മരിച്ചുപോയിരിക്കുന്നു!
കുട്ടി മരിച്ചെന്നു കണ്ട പൗലൊസ് അവന്റെമേൽ കിടന്ന് അവനെ കെട്ടിപ്പിടിക്കുന്നു. തുടർന്ന് അവൻ, ‘വിഷമിക്കേണ്ട, അവനു കുഴപ്പമൊന്നുമില്ല’ എന്നു പറയുന്നു. എന്തൊരത്ഭുതം! പൗലൊസ് അവനെ ജീവനിലേക്കു തിരികെ കൊണ്ടുവന്നിരിക്കുന്നു! ജനക്കൂട്ടത്തിന്റെ സന്തോഷത്തിന് അതിരില്ല!
അവർ വീണ്ടും മുകളിലേക്കു പോയി ഭക്ഷണം കഴിക്കുന്നു. നേരം വെളുക്കുന്നതുവരെ പൗലൊസ് സംസാരിച്ചുകൊണ്ടിരിക്കുന്നു. ഏതായാലും അതുകഴിഞ്ഞ് യൂത്തിക്കൊസ് ഉറങ്ങിയിട്ടുണ്ടാവില്ലെന്ന് തീർച്ച! പൗലൊസും തിമൊഥെയൊസും അവരോടുകൂടെ സഞ്ചരിക്കുന്നവരും കപ്പലിൽ കയറുന്നു. അവർ എവിടേക്കാണു പോകുന്നതെന്ന് അറിയാമോ?
സുവാർത്ത പ്രസംഗിക്കുന്നതിനുള്ള മൂന്നാമത്തെ യാത്രയിലായിരുന്നു പൗലൊസ്. അതു പൂർത്തിയാക്കിയിട്ട് അവൻ ഇപ്പോൾ വീട്ടിലേക്കു മടങ്ങുകയാണ്. ഈ യാത്രയിൽ അവൻ എഫെസൊസ് പട്ടണത്തിൽത്തന്നെ മൂന്നു വർഷം പാർത്തിരുന്നു. അതുകൊണ്ട് ഇത് രണ്ടാമത്തെ യാത്രയെക്കാൾ നീണ്ട ഒന്നായിരുന്നു.
ത്രോവാസിൽനിന്നു പുറപ്പെട്ട കപ്പൽ മിലേത്തൊസിൽ കുറച്ചു സമയം തങ്ങുന്നു. എഫെസൊസ് ഏതാനും കിലോമീറ്റർ മാത്രം അകലെയായതിനാൽ സഭയിലെ മൂപ്പന്മാരോട് അവിടേക്കു വരാൻ പറഞ്ഞ് പൗലൊസ് ആളയയ്ക്കുന്നു. അവരെ കണ്ട് അവസാനമായി ഒന്ന് സംസാരിക്കാൻ അവൻ ആഗ്രഹിക്കുന്നു. കപ്പൽ വിടാനുള്ള സമയമായപ്പോൾ അവർക്കെല്ലാം എത്ര സങ്കടമാണെന്നോ!
അവസാനം കപ്പൽ കൈസര്യയിൽ തിരിച്ചെത്തുന്നു. അവിടെ അവൻ ശിഷ്യനായ ഫിലിപ്പൊസിന്റെ വീട്ടിൽ താമസിക്കെ, യെരൂശലേമിലേക്കു ചെല്ലുമ്പോൾ അവൻ തടവിലാക്കപ്പെടുമെന്ന് പ്രവാചകനായ അഗബൊസ് പൗലൊസിനു മുന്നറിയിപ്പു നൽകുന്നു. അതു തന്നെയാണു സംഭവിക്കുന്നതും. കൈസര്യയിൽ രണ്ടു വർഷം തടവിൽ കഴിഞ്ഞതിനു ശേഷം റോമൻ ചക്രവർത്തിയായ കൈസരുടെ മുമ്പാകെ വിചാരണ ചെയ്യപ്പെടേണ്ടതിന് അവനെ റോമിലേക്ക് അയയ്ക്കുന്നു. റോമിലേക്കുള്ള യാത്രയിൽ എന്താണു സംഭവിക്കുന്നതെന്നു നമുക്കു നോക്കാം.
പ്രവൃത്തികൾ 19 മുതൽ 26 വരെയുള്ള അധ്യായങ്ങൾ.