കഥ 107
സ്തെഫാനൊസിനെ കല്ലെറിയുന്നു
മുട്ടുകുത്തിനിൽക്കുന്ന ഈ മനുഷ്യൻ സ്തെഫാനൊസാണ്. അവൻ യേശുവിന്റെ വിശ്വസ്ത ശിഷ്യന്മാരിൽ ഒരാളാണ്. എന്നാൽ ഇപ്പോൾ അവന് എന്താണു സംഭവിക്കുന്നതെന്നു നോക്കൂ! ഈ ആളുകൾ അവനു നേരെ വലിയ കല്ലുകൾ പെറുക്കി എറിയുകയാണ്. ഇത്ര ഭയങ്കരമായ ഒരു കാര്യം അവർ സ്തെഫാനൊസിനോടു ചെയ്യുന്നത് എന്തുകൊണ്ടാണ്? അവർക്ക് അവനോട് ഇത്ര ദേഷ്യം വരാൻ കാരണം എന്താണ്? നമുക്കു നോക്കാം.
ദൈവത്തിന്റെ സഹായത്താൽ സ്തെഫാനൊസ് വലിയ വലിയ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് ഈ ആളുകൾക്കു തീരെ രസിക്കുന്നില്ല. അതുകൊണ്ട് അവൻ ആളുകളെ സത്യം പഠിപ്പിക്കുന്നതു സംബന്ധിച്ച് അവർ അവനുമായി തർക്കിക്കുന്നു. എന്നാൽ ദൈവം അവനു വളരെ ജ്ഞാനം നൽകുന്നു, അങ്ങനെ ആ പുരുഷന്മാരുടെ പഠിപ്പിക്കലുകൾ തെറ്റാണെന്നു തെളിയിക്കാൻ സ്തെഫാനൊസിനു കഴിയുന്നു. ഇത് അവരുടെ കോപം ആളിക്കത്താൻ ഇടയാക്കുന്നു. അവർ അവനെ പിടികൂടുന്നു, അവനെക്കുറിച്ചു നുണകൾ പറയുന്നതിന് ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്യുന്നു.
മഹാപുരോഹിതൻ സ്തെഫാനൊസിനോടു ചോദിക്കുന്നു: ‘ഇവർ പറയുന്ന ഈ കാര്യങ്ങൾ സത്യമാണോ?’ ബൈബിളിൽനിന്നു നല്ലൊരു പ്രസംഗംതന്നെ നടത്തിക്കൊണ്ടാണ് സ്തെഫാനൊസ് അതിന് ഉത്തരം കൊടുക്കുന്നത്. ദുഷ്ടമനുഷ്യർ യഹോവയുടെ മുൻകാല പ്രവാചകന്മാരെ വെറുത്തിരുന്നുവെന്ന് അവൻ പറയുന്നു. തുടർന്ന് അവൻ പറയുന്നു: ‘നിങ്ങളും അവരെപ്പോലെ തന്നെ. നിങ്ങൾ ദൈവത്തിന്റെ ദാസനായ യേശുവിനെ കൊന്നു; ദൈവത്തിന്റെ നിയമങ്ങൾ അനുസരിച്ചിട്ടുമില്ല.’
ഇത് മതനേതാക്കന്മാരെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നു! അവർ പല്ലിറുമ്മുന്നു. അപ്പോൾ സ്തെഫാനൊസ് തലയുയർത്തി നോക്കിക്കൊണ്ട് പറയുന്നു: ‘നോക്കൂ! യേശു സ്വർഗത്തിൽ ദൈവത്തിന്റെ വലതു ഭാഗത്തു നിൽക്കുന്നതു ഞാൻ കാണുന്നു.’ അപ്പോൾ ആ മനുഷ്യർ ചെവി പൊത്തിക്കൊണ്ട് അവനു നേരെ പാഞ്ഞടുക്കുന്നു. അവർ അവനെ പിടികൂടി പട്ടണത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്നു.
അവിടെവെച്ച് അവർ തങ്ങളുടെ മേലങ്കികൾ ഊരി ചെറുപ്പക്കാരനായ ശൗലിന്റെ പക്കൽ ഏൽപ്പിക്കുന്നു. ശൗൽ അവിടെ നിൽക്കുന്നതു കണ്ടോ? പുരുഷന്മാരിൽ ചിലർ സ്തെഫാനൊസിനു നേരെ കല്ലെറിയാൻ തുടങ്ങുന്നു. എന്നാൽ ഈ ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ, സ്തെഫാനൊസ് മുട്ടുകുത്തി ദൈവത്തോടു പ്രാർഥിക്കുന്നു: ‘യഹോവേ, ഈ ദുഷ്ടകാര്യത്തിന് അവരെ ശിക്ഷിക്കരുതേ.’ അവരിൽ ചിലർ അങ്ങനെ ചെയ്യുന്നത് മതനേതാക്കന്മാർ പറഞ്ഞുകൊടുത്ത നുണകൾ വിശ്വസിച്ചതുകൊണ്ടാണെന്ന് അവനറിയാം. അതിനുശേഷം സ്തെഫാനൊസ് മരിക്കുന്നു.
ആരെങ്കിലും മോശമായി പെരുമാറിയാൽ അവരോടു പകരംവീട്ടാൻ നിങ്ങൾ ശ്രമിക്കുമോ? അവരോടു പ്രതികാരം ചെയ്യാൻ ദൈവത്തോട് അപേക്ഷിക്കുമോ? സ്തെഫാനൊസും യേശുവും ഒരിക്കലും അങ്ങനെ ചെയ്തില്ല. തങ്ങളോടു ക്രൂരത കാട്ടിയവരോടു പോലും അവർ ദയ കാണിച്ചു. നമുക്കും അവരെപ്പോലെ ആയിരിക്കാൻ ശ്രമിക്കാം.