കഥ 114
സകല ദുഷ്ടതയുടെയും അവസാനം
ഇവിടെ എന്താണു കാണുന്നത്? വെള്ളക്കുതിരപ്പുറത്തു സവാരി ചെയ്യുന്ന ഒരു സൈന്യം, അല്ലേ? എന്നാൽ അവർ എവിടെ നിന്നാണു വരുന്നതെന്നു നോക്കൂ. മേഘങ്ങളിൽ സഞ്ചരിക്കുന്ന ഈ കുതിരകൾ കുതിച്ചു വരുന്നത് സ്വർഗത്തിൽ നിന്നാണ്! സ്വർഗത്തിൽ കുതിരകൾ ഉണ്ടോ?
ഇല്ല, ഇവ ശരിക്കുമുള്ള കുതിരകളല്ല. കുതിരകൾക്ക് മേഘങ്ങളിൽക്കൂടി ഓടാൻ കഴിയില്ല, കഴിയുമോ? എന്നാൽ സ്വർഗത്തിലെ കുതിരകളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. എന്തുകൊണ്ടെന്ന് അറിയാമോ?
ഒരു കാലത്ത് യുദ്ധങ്ങളിൽ കുതിരകളെ ധാരാളമായി ഉപയോഗിച്ചിരുന്നു. അതുകൊണ്ട് സ്വർഗത്തിൽനിന്ന് താഴെ ഭൂമിയിലേക്ക് ആളുകൾ കുതിരകളെ ഓടിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ചു ബൈബിൾ പറയുന്നത് ഭൂമിയിലുള്ള മനുഷ്യരുമായി ദൈവത്തിന് ഒരു യുദ്ധമുണ്ട് എന്നു കാണിക്കാനാണ്. ഈ യുദ്ധം നടക്കുന്ന സ്ഥലത്തെ എന്താണു വിളിക്കുന്നതെന്ന് അറിയാമോ? അർമഗെദോൻ എന്ന്. ഭൂമിയിൽനിന്നു ദുഷ്ടത തുടച്ചുനീക്കുന്നതിനു വേണ്ടിയാണ് ഈ യുദ്ധം.
അർമഗെദോനിൽ യുദ്ധത്തിനു നേതൃത്വം നൽകുന്നത് യേശുവാണ്. തന്റെ ഗവൺമെന്റിന്റെ രാജാവായിരിക്കാൻ യഹോവ തിരഞ്ഞെടുത്തിരിക്കുന്നത് യേശുവിനെയാണ് എന്ന് ഓർക്കുക. അതുകൊണ്ടാണ് അവന്റെ തലയിൽ ഒരു കിരീടം ഉള്ളത്. ദൈവത്തിന്റെ ശത്രുക്കളെയെല്ലാം അവൻ കൊന്നൊടുക്കുമെന്ന് അവന്റെ കൈയിലുള്ള വാൾ സൂചിപ്പിക്കുന്നു. ദൈവം ദുഷ്ടമനുഷ്യരെയെല്ലാം നശിപ്പിക്കുമെന്നതിൽ നാം അതിശയിക്കേണ്ടതുണ്ടോ?
10-ാമത്തെ കഥയൊന്നു നോക്കൂ. അവിടെ എന്താണു കാണുന്നത്? ദുഷ്ടമനുഷ്യരെ നശിപ്പിച്ച മഹാപ്രളയം, അല്ലേ? ആരാണു പ്രളയം വരുത്തിയത്? യഹോവയാം ദൈവം. ഇനി 15-ാമത്തെ കഥ നോക്കൂ. ആ ചിത്രത്തിൽ എന്താണു കാണുന്നത്? യഹോവ അയച്ച തീയാൽ സൊദോമും ഗൊമോരയും നശിപ്പിക്കപ്പെടുന്നു.
33-ാമത്തെ കഥയിലേക്കു മറിച്ച് ഈജിപ്തുകാരുടെ കുതിരകൾക്കും യുദ്ധരഥങ്ങൾക്കും എന്താണു സംഭവിക്കുന്നതെന്നു നോക്കൂ. അവർ വെള്ളത്തിൽ മുങ്ങിപ്പോകാൻ ഇടയാക്കിയത് ആരാണ്? യഹോവ. തന്റെ ജനത്തെ രക്ഷിക്കാൻ വേണ്ടിയാണ് അവൻ അതു ചെയ്തത്. 76-ാമത്തെ കഥ നോക്കൂ. ഇസ്രായേല്യർ തന്റെ സ്വന്തം ജനം ആയിരുന്നിട്ടുകൂടി അവർ ദുഷ്ടരായിത്തീർന്നപ്പോൾ അവരെ നശിപ്പിക്കാൻ യഹോവ ശത്രുക്കളെ അനുവദിക്കുന്നതാണ് അവിടെ കാണുന്നത്, അല്ലേ?
അതുകൊണ്ട് ഭൂമിയിൽനിന്നു ദുഷ്ടത തുടച്ചുനീക്കാൻ യഹോവ തന്റെ സ്വർഗീയ സൈന്യത്തെ അയയ്ക്കാൻ പോകുന്നതിൽ നാം അതിശയിക്കേണ്ടതില്ല. എന്നാൽ അത് എന്തർഥമാക്കുമെന്നു ചിന്തിക്കുക! അടുത്ത പേജിലേക്കു മറിക്കൂ, നമുക്കു നോക്കാം.