ആളുകൾ ചീത്തക്കാര്യങ്ങൾ ചെയ്യുന്നതിന്റെ കാരണം
അധ്യായം 18
ആളുകൾ ചീത്തക്കാര്യങ്ങൾ ചെയ്യുന്നതിന്റെ കാരണം
എല്ലാവരും നല്ലവരാണെങ്കിൽ അത്ഭുതകരമായിരിക്കുകയില്ലയോ?—അപ്പോൾ ആരും മററാരെയും ഉപദ്രവിക്കുകയില്ല.
എന്നാൽ എല്ലായ്പോഴും യഥാർഥത്തിൽ നല്ലവനായിരിക്കുന്ന ആരെങ്കിലുമുണ്ടോ? നീ എന്തു വിചാരിക്കുന്നു?—യഹോവയാം ദൈവം എല്ലായ്പോഴും നല്ലവനാണെന്ന് ബൈബിൾ നമ്മോടു പറയുന്നു. മഹദ്ഗുരുവായ യേശു എല്ലായ്പോഴും ശരിയായതു ചെയ്യുന്നു. എന്നാൽ നമ്മിലാരും എല്ലാ സമയത്തും നല്ലവരല്ല.
നാം നല്ലവരായിരിക്കാൻ ശ്രമിച്ചേക്കാം. എന്നാൽ നാം ചീത്തക്കാര്യങ്ങൾ ചിന്തിക്കുന്ന സമയങ്ങളുണ്ട്, ഇല്ലയോ?—നാം ചിലപ്പോൾ ചീത്തക്കാര്യങ്ങൾ ചെയ്യുന്നു. ഒന്നാംമനുഷ്യനായ ആദാം മനഃപൂർവം ദൈവത്തോട് അനുസരണക്കേടു കാണിച്ചു. അവൻ ചെയ്തതു വലിയ തെററായിരുന്നു. തൽഫലമായി നാമെല്ലാം അപൂർണരായി ജനിച്ചു. നാമെല്ലാം ആദാമിന്റെ മക്കളാണ്. ആളുകൾ ദുഷ്ടരായിരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും അവർ ചീത്തക്കാര്യങ്ങൾ ചെയ്യുന്നതിന്റെ ഒരു കാരണം അതാണ്.
എന്നാൽ ചിലയാളുകൾ കരുതിക്കൂട്ടി ദുഷ്ടകാര്യങ്ങൾ ചെയ്യുന്നു. അവർ മററുളളവരെ വെറുക്കുകയും അവരെ ഉപദ്രവിക്കാനുളള കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. അതുപോലെയുളള ഒരാൾക്ക് എന്നെങ്കിലും മാററംവരുത്തി നല്ലവനായിരിക്കാൻ പഠിക്കാൻ കഴിയുമെന്നു നീ വിചാരിക്കുന്നുവോ?—
മാററം വരുത്തിയ ദുഷ്ടരായ ആളുകളുടെ ദൃഷ്ടാന്തങ്ങൾ ബൈബിൾ നല്കുന്നുണ്ട്. അവരിൽ ഒരാളെക്കുറിച്ചു ഞാൻ നിന്നോടു പറയാൻ പോകുകയാണ്. അവൻ ദുഷ്ടനായിരുന്നതെന്തുകൊണ്ടെന്നു നമുക്കൊരുമിച്ചു കണ്ടുപിടിക്കാൻ കഴിയുമോയെന്നു നോക്കാം.
ആ മനുഷ്യന്റെ പേർ ശൗൽ എന്നായിരുന്നു. ശൗൽ വളരെ മതഭക്തനായ ഒരാളായിരുന്നു. അയാൾ പരീശൻമാർ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു മതസംഘത്തിൽപ്പെട്ടയാളായിരുന്നു. അവർക്കു ദൈവവചനമുണ്ടായിരുന്നു, എന്നാൽ അവർ തങ്ങളുടെ സ്വന്തം നേതാക്കൻമാരിൽ ചിലരുടെ ഉപദേശങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടുത്തു. അതു ബുദ്ധിപൂർവകമായിരുന്നുവെന്നു നീ വിചാരിക്കുന്നുവോ?—അതിനു വളരെയധികം കുഴപ്പത്തിലേക്കു നയിക്കാൻ കഴിയും.
ഒരുദിവസം ശൗൽ യെരൂശലേമിലായിരുന്നപ്പോൾ സ്തേഫാനൊസ് എന്നു പേരുളള, യേശുവിന്റെ ഒരു ശിഷ്യൻ അറസ്ററു ചെയ്യപ്പെട്ടു. അവർ അവനെ കോടതിയിൽ ഹാജരാക്കി. കോടതിയിലെ ചില ന്യായാധിപൻമാർ പരീശൻമാരായിരുന്നു. സ്തേഫാനൊസിനെക്കുറിച്ചു ദുഷ്ടകാര്യങ്ങൾ പറയപ്പെട്ടെങ്കിലും അവനു ഭയമില്ലായിരുന്നു. അവൻ ദീർഘമായി സംസാരിക്കയും ന്യായാധിപൻമാർക്കു ദൈവത്തെയും യേശുവിനെയും കുറിച്ചു നല്ല സാക്ഷ്യം കൊടുക്കുകയും ചെയ്തു.
എന്നാൽ ആ ന്യായാധിപൻമാർക്കു തങ്ങൾ കേട്ടത് ഇഷ്ടപ്പെട്ടില്ല. അവർ വളരെ ആവേശഭരിതരായി. അവർ സ്തേഫാനൊസിനെ പിടിച്ചു നഗരത്തിനു പുറത്തു കൊണ്ടുപോയി. അവർ അവനെ ഇടിച്ചു വീഴിക്കുകയും കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തു.
സ്തേഫാനൊസിനെ കൊന്നപ്പോൾ ശൗൽ വീക്ഷിച്ചുകൊണ്ട് അവിടെ
നിൽപ്പുണ്ടായിരുന്നു. അവനെ കൊല്ലുന്നതു നല്ലതാണെന്ന് അവൻ വിചാരിച്ചു. എന്നാൽ അത്ര നികൃഷ്ടമായ കാര്യം അവന് എങ്ങനെ ചിന്തിക്കാൻ കഴിയുമായിരുന്നു?—ശൗൽ ഒരു പരീശനായിട്ടാണു വളർന്നത്. അവർ പറയുന്നതു ശരിയാണെന്നു അവന്റെ ജീവിതകാലം മുഴുവൻ അവൻ പഠിപ്പിക്കപ്പെട്ടിരുന്നു. മാതൃകയായി അവൻ ഈ മനുഷ്യരിലേക്കു നോക്കി. അതുകൊണ്ട് അവൻ അവരെ അനുകരിച്ചു.
സ്തേഫാനൊസ് മരിച്ച സ്ഥിതിക്കു യേശുവിന്റെ ശേഷിച്ച ശിഷ്യൻമാരെ നശിപ്പിക്കാൻ ശൗൽ ആഗ്രഹിച്ചു. അവൻ അവരുടെ വീട്ടിലേക്കുതന്നെ ചെന്നു സ്ത്രീകളെയും പുരുഷൻമാരെയും വലിച്ചിഴയ്ക്കാൻ തുടങ്ങി. അനന്തരം അവൻ അവരെ തടവിലാക്കിച്ചു. ശിഷ്യൻമാരിലനേകർ ശൗലിൽനിന്നു രക്ഷപെടാൻ യെരൂശലേം വിട്ടുപോയി. എങ്കിലും അവർ യേശുവിനെക്കുറിച്ചുളള പ്രസംഗം നിർത്തിക്കളഞ്ഞില്ല.—പ്രവൃത്തികൾ 8:1-4.
ഇതു ശൗൽ യേശുവിന്റെ ശിഷ്യൻമാരെ പൂർവാധികം ദ്വേഷിക്കാനിടയാക്കി. അതുകൊണ്ട് അവൻ മഹാപുരോഹിതന്റെ അടുക്കൽ പോയി ദമസ്ക്കോസ് നഗരത്തിലെ ക്രിസ്ത്യാനികളെ അറസ്ററ് ചെയ്യാനുളള അനുവാദം വാങ്ങി. എന്നാൽ ദമസ്ക്കോസിലേക്കുളള വഴിമദ്ധ്യേ ഒരു അത്ഭുതകാര്യം സംഭവിച്ചു.
ശൗലിനെ അന്ധനാക്കത്തക്കവണ്ണം അത്ര ഉജ്ജ്വലമായ ഒരു വെളിച്ചം സ്വർഗത്തിൽനിന്നു വെട്ടിത്തിളങ്ങി. “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്തിന്?” എന്ന് ഒരു ശബ്ദം പറയുകയും ചെയ്തു. അതു കർത്താവായ യേശു സ്വർഗത്തിൽനിന്നു സംസാരിക്കുന്നതായിരുന്നു! അങ്ങനെ ശൗൽ ദമസ്ക്കോസിലേക്ക് അന്ധനായി നയിക്കപ്പെട്ടു!
മൂന്നു ദിവസം കഴിഞ്ഞു യേശു ശിഷ്യൻമാരിൽ അനന്യാസ് എന്നു പേരുണ്ടായിരുന്ന ഒരുവന് ഒരു ദർശനത്തിൽ പ്രത്യക്ഷനായി. ശൗലിന്റെ അന്ധത നീക്കുന്നതിനും അവനോടു സംസാരിക്കുന്നതിനും ശൗലിനെ സന്ദർശിക്കാൻ യേശു അനന്യാസിനോടു പറഞ്ഞു. ശൗൽ ഇപ്പോൾ ശ്രദ്ധിക്കാൻ ഒരുക്കമുളളവനായിരുന്നു. അനന്യാസ് ശൗലിനോടു സംസാരിച്ചപ്പോൾ അവൻ യേശുവിനെക്കുറിച്ചുളള സത്യം സ്വീകരിച്ചു. അവന്റെ കണ്ണുകൾക്കു കാഴ്ച തിരിച്ചുകിട്ടി. അവന്റെ മുഴുജീവിതരീതിക്കും മാററം വന്നു. അവൻ ദൈവത്തിന്റെ ഒരു വിശ്വസ്ത ദാസനായിത്തീർന്നു.—പ്രവൃത്തികൾ 9:1-22.
ശൗൽ ഇത്ര ദുഷ്ടനായിരുന്നതിന്റെ കാരണമെന്തെന്നു നിനക്കു മനസ്സിലായോ?— അവനെ തെററായ കാര്യങ്ങൾ പഠിപ്പിച്ചിരുന്നു. അവൻ ദൈവത്തോടു വിശ്വസ്തരല്ലാഞ്ഞ ആളുകളെ പിന്തുടരുകയായിരുന്നു. അവൻ മനുഷ്യരുടെ ആശയങ്ങൾക്കു ദൈവവചനത്തെക്കാൾ കൂടുതൽ പ്രാധാന്യംകൊടുത്ത ഒരു സംഘം ആളുകളിൽപ്പെട്ടവനായിരുന്നു. എന്നാൽ ശൗൽ യഥാർഥത്തിൽ സത്യത്തെ വെറുക്കാഞ്ഞതുകൊണ്ടു അവൻ മാററം വരുത്തി.
ഇന്നു ശൗലിനെപ്പോലെയുളള അനേകരുണ്ട്. അവർക്കു മാററം വരുത്താൻ കഴിയും; എന്നാൽ അത് എളുപ്പമല്ല. ഒരു കാരണം എല്ലാവരെയുംകൊണ്ടു ദുഷ്ടത പ്രവർത്തിപ്പിക്കാൻ ഒരാൾ കഠിനശ്രമം ചെയ്യുന്നുണ്ടെന്നുളളതാണ്. അതാരാണെന്നു നിനക്കറിയാമോ?—യേശു സ്വർഗത്തിൽനിന്നു ശൗലിനോടു സംസാരിച്ചപ്പോൾ അവനെക്കുറിച്ചു പറഞ്ഞു. അവൻ ശൗലിനോടിങ്ങനെ പറഞ്ഞു: “ജനങ്ങളുടെ കണ്ണുതുറക്കാനും അവരെ ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിലേക്കും തിരിക്കാനും ഞാൻ നിന്നെ അയയ്ക്കുകയാകുന്നു.”—പ്രവൃത്തികൾ 26:17, 18.
അതെ, സകല ദുഷ്കാര്യങ്ങളുടെയും പഠിപ്പിക്കലിനിടയാക്കിയിട്ടുളളതു പിശാചായ സാത്താനാണ്. ആളുകൾ ദുഷ്ടരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് നാം ദുഷ്ടത ചെയ്യുന്നുവെങ്കിൽ അപ്പോൾ പിശാച് പ്രസാദിക്കുന്നു. എന്നാൽ നാം യഹോവയെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്നു, ഇല്ലയോ?—ഇതു ചെയ്യുന്നതിൽ നമുക്കു തീർച്ചയുണ്ടായിരിക്കാൻ എങ്ങനെ കഴിയും?—
നാം എല്ലായ്പോഴും ബൈബിളിനു ശ്രദ്ധകൊടുക്കുകയും അതു പറയുന്നതു ചെയ്യുകയുമാണെങ്കിൽ നാം ദൈവത്തെ പ്രസാദിപ്പിക്കും. നാം എന്തെങ്കിലും ദുഷ്ടത ചെയ്തുകൊണ്ടാണിരിക്കുന്നതെന്നു ബൈബിൾ കാണിച്ചുതരുമ്പോൾ നാം അതു ചെയ്യുന്നതു നിർത്തണം. നാം ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ ബൈബിളിൽനിന്നു പഠിക്കുമ്പോൾ അവ ചെയ്യാൻ നാം ഉത്സാഹമുളളവരായിരിക്കണം. നാം ദൈവത്തിനു പ്രസാദകരമായതു ചെയ്യുമ്പോൾ നാം നല്ല കാര്യങ്ങളാണു ചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ ദൈവം നല്ലവനാണ്.
(ദുഷ്ടത ഒഴിവാക്കുന്നതിൽ സഹായിക്കുന്നതിനു സദൃശവാക്യങ്ങൾ 3:5-7; 12:15; 2:10-14; സങ്കീർത്തനം 119:9-11 [118:9-11, Dy] എന്നിവ ഒന്നിച്ചു വായിക്കുക.)