വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏററവും നല്ല സ്ഥാനങ്ങൾ തെരഞ്ഞെടുത്തവർ

ഏററവും നല്ല സ്ഥാനങ്ങൾ തെരഞ്ഞെടുത്തവർ

അധ്യായം 25

ഏററവും നല്ല സ്ഥാനങ്ങൾ തെരഞ്ഞെടുത്തവർ

ചിലയാളുകൾക്ക്‌ എല്ലായ്‌പോഴും ഏററവും നല്ല സാധനങ്ങൾ വേണം. മററാർക്കെങ്കിലും അവ ലഭിക്കാൻ കഴിയുന്നതിനുമുമ്പ്‌ അവർ അവ എടുക്കും. നീ ഇതു ഗൗനിച്ചിട്ടുണ്ടോ?—ഞാൻ ഗൗനിച്ചിട്ടുണ്ട്‌.

ദൃഷ്ടാന്തമായി, ഒരു ഭക്ഷണസമയത്ത്‌ ഒരു വലിയ ഭക്ഷണ പാത്രം കൈമാറുന്നതു ഞാൻ കണ്ടിട്ടുണ്ട്‌. അതിൽ നിറയെ രുചികരമായ കേക്കുകഷണങ്ങൾ ഉണ്ടായിരുന്നു. പാത്രം കറങ്ങിത്തിരിഞ്ഞു വന്നപ്പോൾ ഓരോ വ്യക്തിയും കേക്കുകഷണങ്ങൾ ശ്രദ്ധാപൂർവ്വം നോക്കി ഏററവും വലുത്‌ എടുക്കുന്ന കാര്യം ഉറപ്പാക്കി. അതു ചെയ്യുന്നതു ശരിയാണെന്നു നീ വിചാരിക്കുന്നുണ്ടോ?—

മറെറാരു കാര്യം സംഭവിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്‌. ഒരു അപ്പനും അമ്മയും ഒരു സ്‌നേഹിതനെ സന്ദർശിക്കാൻ തങ്ങളുടെ മക്കളെ കൂടെക്കൊണ്ടുപോയി. അവർ സ്‌നേഹിതന്റെ വീട്ടിൽ വന്നെത്തിയപ്പോൾ, കുട്ടികൾ ഏററവും സുഖകരമായ കസേരകൾ ലഭിക്കുന്നതിനു തിടുക്കംകൂട്ടി. ഇതു ശരിയാണോ?—

മഹദ്‌ഗുരു ഭൂമിയിലായിരുന്നപ്പോൾ അതുപോലെയൊന്നു സംഭവിച്ചു. അവൻ ഒരു പ്രധാനപ്പെട്ട പരീശന്റെ വീട്ടിൽ ഒരു വലിയ ഭക്ഷണത്തിനു ക്ഷണിക്കപ്പെട്ടു. അനേകം അതിഥികൾ ക്ഷണിക്കപ്പെട്ടിട്ടുണ്ടായിരുന്നു. അതിഥികൾ ഭക്ഷണത്തിനു വന്നപ്പോൾ അവർ ഭക്ഷണമേശയുടെ തലയ്‌ക്കു സമീപത്തായി ഏററവും നല്ല സ്ഥാനങ്ങൾ തെരഞ്ഞെടുക്കുന്നതായി യേശു കണ്ടു. അവർ മാന്യമായ സ്ഥാനങ്ങൾ ആഗ്രഹിച്ചു. യേശു അവരോടു പറഞ്ഞതു കേൾക്കാൻ നീ ഇഷ്ടപ്പെടുന്നുവോ?—

അവൻ അവരോട്‌ ഒരു കഥ പറഞ്ഞു. അതിൽ ആ അതിഥികൾക്കു നല്ല ബുദ്ധിയുപദേശം അടങ്ങിയിരുന്നു. അതിൽ ഇന്നത്തെ നമുക്കും കുറെ സദുപദേശം അടങ്ങിയിരിക്കുന്നു.

യേശു ഇങ്ങനെ പറഞ്ഞു: ‘നിങ്ങളെ ആരെങ്കിലും ഒരു വലിയ വിവാഹവിരുന്നിനു ക്ഷണിച്ചേക്കാം. നിങ്ങൾ പോകുമ്പോൾ ഏററവും ബഹുമാന്യമായ ഇരിപ്പിടം എടുക്കരുത്‌. കാരണം, നിങ്ങളെക്കാൾ പ്രമുഖനായ ആരെയെങ്കിലും കൂടെ ക്ഷണിച്ചിട്ടുണ്ടായിരിക്കാം. അപ്പോൾ വിരുന്നു നടത്തുന്നയാൾവന്നു നിന്നോട്‌: “ഈ മനുഷ്യനു നിന്റെ സ്ഥാനം കൊടുക്കുക” എന്നു പറഞ്ഞേക്കാം. നീ ഏററവും താന്ന സ്ഥാനത്തേക്കു പോകുന്നതു മററുളളവരെല്ലാം നോക്കിക്കൊണ്ടിരിക്കുമ്പോൾ നിനക്കു ലജ്ജ തോന്നും!’

ചെയ്യേണ്ട ശരിയായ സംഗതി അതിഥികളെ കാണിച്ചുകൊടുക്കാൻ യേശു ആഗ്രഹിച്ചു. അതുകൊണ്ട്‌ യേശു അവരോടു തുടർന്ന്‌ ഇങ്ങനെ പറഞ്ഞു:

‘നിന്നെ ഒരു വിവാഹവിരുന്നിനു ക്ഷണിക്കുമ്പോൾ പോയി ഏററവും താന്ന സ്ഥാനത്തിരിക്കുക. അപ്പോൾ നിന്നെ ക്ഷണിച്ചയാൾ വന്ന്‌ “സ്‌നേഹിതാ, താങ്കൾക്കുവേണ്ടി ഞങ്ങൾക്ക്‌ ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു സ്ഥാനമുണ്ട്‌!” എന്നു പറഞ്ഞേക്കാം. നീ മെച്ചപ്പെട്ട സ്ഥാനത്തേക്കു മാറുമ്പോൾ മറെറല്ലാവരുടെയും മുമ്പാകെ നിനക്കു ബഹുമാനം ലഭിക്കും.’—ലൂക്കോസ്‌ 14:1-11.

യേശുവിന്റെ കഥയുടെ ആശയം നിനക്കു മനസ്സിലായോ?—നമുക്ക്‌ ഒരു ദൃഷ്ടാന്തം എടുത്തു നിനക്കു മനസ്സിലായോ എന്നു നോക്കാം. ആരുടെയെങ്കിലും വീട്ടിൽ നമുക്കു ഭക്ഷണം ലഭിക്കാൻ പോകുന്നുവെന്നിരിക്കട്ടെ. ഇരിക്കാൻ ഒരുങ്ങുമ്പോൾ നീ ഏററവും നല്ല സ്ഥാനം തെരഞ്ഞെടുക്കുമോ? അതോ ഏററവും നല്ല സ്ഥാനം നീ മററാർക്കെങ്കിലും വിട്ടുകൊടുക്കുമോ?—നീ എന്തുചെയ്യാൻ യേശു ആഗ്രഹിക്കുന്നുവെന്നാണു നീ വിചാരിക്കുന്നത്‌?—

മറെറാരു ഉദാഹരണമെടുക്കുക. നീ ആളുകൾ തിങ്ങിയ ഒരു ബസ്സിൽ കയറുന്നുവെന്നിരിക്കട്ടെ. നീ ഒരു സീററു കിട്ടാൻ തിടുക്കം കാണിക്കുകയും ഒരു വൃദ്ധമനുഷ്യൻ നിൽക്കാനിടയാക്കുകയും ചെയ്യേണമോ?—നീ അതു ചെയ്യാൻ യേശു ആഗ്രഹിക്കുമോ?—

നാം എന്തുചെയ്‌താലും അതു യേശുവിനു വ്യത്യാസമുളവാക്കുന്നില്ലെന്ന്‌ ആരെങ്കിലും പറഞ്ഞേക്കാം. എന്നാൽ നീ അതു വിശ്വസിക്കുന്നുവോ?—യേശു ആ പരീശന്റെ വീട്ടിലെ വലിയ വിരുന്നിൽ സംബന്ധിച്ചപ്പോൾ ആളുകൾ അവരുടെ ഇരിപ്പിടങ്ങൾ തെരഞ്ഞെടുക്കുന്നത്‌ അവൻ നിരീക്ഷിച്ചു. നാം ഇന്നു ചെയ്യുന്നതിൽ അവൻ അത്രതന്നെ തൽപ്പരനാണെന്നു നീ വിചാരിക്കുന്നില്ലേ?—ഇപ്പോൾ യേശു സ്വർഗത്തിലായിരിക്കുന്നതിനാൽ നമ്മെ വീക്ഷിക്കുന്നതിന്‌ അവൻ മെച്ചപ്പെട്ട ഒരു സ്ഥാനത്താണ്‌.

ഓരോരുത്തരും ഏററവും നല്ല സ്ഥാനം കിട്ടാൻ ശ്രമിക്കുമ്പോൾ അതു കുഴപ്പത്തിനിടയാക്കാവുന്നതാണ്‌. ചിലപ്പോൾ കുട്ടികൾ ഒന്നിച്ചു കാറിൽ കയറി സഞ്ചരിക്കാൻ പോകുമ്പോൾ ഇതു സംഭവിക്കുന്നു. കാറിന്റെ കതകു തുറന്നാലുടനെ അവർ ജനലിനടുത്തുളള ഏററവും നല്ല സീററു കിട്ടുന്നതിന്‌ ഓടിച്ചെല്ലുന്നു. ഉടൻതന്നെ ഒരു വാദം നടക്കുകയാണ്‌. അവർ ഓരോരുത്തരും ഏററവും നല്ല സ്ഥാനം ലഭിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട്‌ അവർ അന്യോന്യം കോപിക്കുന്നു.

കുട്ടികൾ പന്തുകളിക്കാൻ പുറത്തുപോകുമ്പോഴും ഇതു സംഭവിക്കാവുന്നതാണ്‌. അവർ കളിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ആദ്യമാരാണെന്നുളളതു സംബന്ധിച്ച്‌ ഒരു വാദം നടന്നേക്കാം. ഇവ സംഭവിക്കുന്നതു വളരെ മോശമല്ലയോ?—

എല്ലായ്‌പോഴും ഒന്നാമതായിരിക്കാൻ ആഗ്രഹിക്കുന്നതു ധാരാളം കുഴപ്പങ്ങൾക്കിടയാക്കിയേക്കാം. അതു യേശുവിന്റെ അപ്പോസ്‌തലൻമാരുടെ ഇടയിൽപ്പോലും കുഴപ്പത്തിനിടയാക്കി. നീ അതറിഞ്ഞിരുന്നോ?—

യേശു അവർക്കെല്ലാം കുറെ സദുപദേശം കൊടുക്കേണ്ടിവന്നു. രാഷ്‌ട്രങ്ങളിലെ ഭരണാധിപൻമാർ വലിയവരും പ്രമുഖരുമായിരിക്കാനിഷ്ടപ്പെടുന്നുവെന്നു യേശു പറഞ്ഞു. എല്ലാവരും അവരെ അനുസരിക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ യേശു തന്റെ അനുഗാമികളോട്‌ അവർ ആ വിധത്തിലായിരിക്കരുതെന്നു പറഞ്ഞു. പകരം “നിങ്ങളുടെ ഇടയിൽ ഒന്നാമനാകാനാഗ്രഹിക്കുന്ന ഏവനും എല്ലാവരുടെയും അടിമയായിരിക്കണം” എന്നു യേശു പറഞ്ഞു. അതിനെക്കുറിച്ചു ചിന്തിക്കുക!—മർക്കോസ്‌ 10:35-45.

ഒരു അടിമ ചെയ്യുന്നതെന്തെന്നു നിനക്കറിയാമോ?—അവൻ മററാളുകൾ തന്നെ സേവിക്കാനനുവദിക്കുന്നതിനു പകരം അവരെ സേവിക്കുന്നു. അവൻ ഒന്നാമത്തെ സ്ഥാനമല്ല, ഏററവും താന്ന സ്ഥാനം എടുക്കുന്നു. അയാൾ ഏററവും പ്രധാനപ്പെട്ട ആളായിട്ടല്ല, ഏററവും പ്രാധാന്യം കുറഞ്ഞയാളായി വർത്തിക്കുന്നു. ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ ഒരു അടിമ മററുളളവരോടു പ്രവർത്തിക്കുന്നതുപോലെ പ്രവർത്തിക്കണമെന്നു യേശു പറഞ്ഞുവെന്നോർക്കുക.

അതു നമ്മേ സംബന്ധിച്ച്‌ എന്ത്‌ അർഥമാക്കുന്നുവെന്നു നീ വിചാരിക്കുന്നു?—ഏററവും നല്ല സീററ്‌ ആർക്കു വേണമെന്നുളളതുസംബന്ധിച്ച്‌ ഒരു അടിമ അവന്റെ യജമാനനോടു വാദിക്കുമോ?—അല്ലെങ്കിൽ ആരാണ്‌ ആദ്യം ഭക്ഷണം കഴിക്കുന്നതെന്നുളളതു സംബന്ധിച്ച്‌ അവൻ വാദിക്കുമോ?—ഒരു അടിമ എല്ലായ്‌പോഴും തന്റെ യജമാനനെ തന്നെക്കാൾ മുമ്പു വെക്കുന്നുവെന്നു യേശു പ്രകടമാക്കി. നാമും ആ വിധത്തിലല്ലയോ ചെയ്യേണ്ടത്‌?——ലൂക്കോസ്‌ 17:7-10.

അതെ, നമ്മെക്കാൾ മുമ്പു മററുളളവരെ വെക്കുന്നതു ക്രിസ്‌തീയരീതിയാണ്‌. ഇതാണു മഹദ്‌ഗുരു ചെയ്‌തത്‌. നാം അവന്റെ മാതൃക പിന്തുടരുന്നുവെങ്കിൽ നാം ദൈവത്തിനു പ്രസാദമുളളവരായിരിക്കും.

(നമ്മെക്കാൾ മുമ്പു മററുളളവരെ നിർത്തുന്നതിനു നമ്മെ പ്രോത്സാഹിപ്പിക്കുന്ന കൂടുതൽ തിരുവെഴുത്തുകൾ റോമർ 12:3-ലും ഫിലിപ്പിയർ 2:3, 4-ലും കാണുന്നു.)