ഒരു ഒഴിഞ്ഞ കല്ലറ
അധ്യായം 42
ഒരു ഒഴിഞ്ഞ കല്ലറ
മഹദ്ഗുരു യഥാർഥത്തിൽ ഒരു ദണ്ഡനസ്തംഭത്തിൽ മരിച്ചോ?—ഉവ്വ്, മരിച്ചു. അതു സംഭവിക്കുന്നത് അനേകർ കണ്ടു. ഒരു പടയാളി വന്നു യേശുവിന്റെ വശത്തു ഒരു കുന്തം കുത്തിയിറക്കിയതുപോലും ചിലർ കണ്ടു. രക്തം ഒഴുകുന്നത് അവർ കണ്ടു. ഉവ്വ്, മഹദ്ഗുരു മരിച്ചിരുന്നു.
പിന്നീടു യോസേഫ് എന്നു പേരുണ്ടായിരുന്ന ഒരു മനുഷ്യൻ റോമൻഗവർണറുടെ അടുക്കൽ ചെന്നു. യോസേഫ് മഹദ്ഗുരുവിൽ വിശ്വസിച്ചിരുന്നു. അവൻ ‘യേശുവിന്റെ ശരീരം സ്തംഭത്തിൽ നിന്നിറക്കി കുഴിച്ചിടുന്നതിനു നീ എന്നെ അനുവദിക്കുമോ?’ എന്നു ചോദിച്ചു. ഗവർണർ ‘ഉവ്വ്, എടുത്തുകൊളളൂ’ എന്നു പറഞ്ഞു. അങ്ങനെ യോസേഫ് യേശുവിന്റെ ശരീരം ഒരു കല്ലറയുണ്ടായിരുന്ന ഒരു തോട്ടത്തിലേക്ക് എടുത്തുകൊണ്ടുപോയി. ഒരു കല്ലറ എന്താണെന്നു നിനക്കറിയാമോ?—
അതു ശവശരീരങ്ങൾ വെക്കുന്ന സ്ഥലമാണ്. യേശുവിന്റെ ശരീരം കല്ലറയ്ക്കകത്തു വച്ചു. അനന്തരം ഒരു വലിയ ഉരുണ്ടകല്ല് കല്ലറയുടെ വാതിൽക്കൽ ഉരുട്ടിവച്ചു. കല്ലറ അടച്ചു.
യേശു മരിച്ചിരുന്നു. എന്നാൽ ദൈവം അവനെ വീണ്ടും ജീവിപ്പിക്കുമെന്നു യേശു അവന്റെ ശിഷ്യൻമാരോടു പറഞ്ഞിട്ടുണ്ടായിരുന്നു. എപ്പോൾ? ‘ഞാൻ മരിക്കുന്നതിന്റെ മൂന്നാം ദിവസം’ എന്നു യേശു പറഞ്ഞിരുന്നു. അതാണോ സംഭവിച്ചത്? നമുക്കു കാണാം.
അതു സൂര്യോദയത്തിനുമുമ്പ് അതിരാവിലെയാണ്. അതുകൊണ്ട് അപ്പോഴും ഇരുട്ടാണ്. ചില പടയാളികൾ കല്ലറ കാത്തുകൊണ്ട് അവിടെ നിൽപ്പുണ്ട്. അതു ചെയ്യുന്നതിനു മുഖ്യപുരോഹിതൻമാർ അവരെ അയച്ചിരുന്നതാണ്. എന്തുകൊണ്ട്? യേശുവിന്റെ ശിഷ്യൻമാരെ അകററിനിറുത്താൻ. എന്നാൽ ഇപ്പോൾ ഉദ്വേഗജനകമായ ചിലതു സംഭവിക്കുന്നു.
പെട്ടെന്നു ഭൂമി കുലുങ്ങിത്തുടങ്ങുന്നു. ഇരുട്ടിൽ വെളിച്ചം വെട്ടിത്തിളങ്ങുന്നു. നോക്കൂ! അതു യഹോവയുടെ ഒരു ദൂതനാണ്!
തങ്ങൾക്ക് അനങ്ങാൻ കഴിയാതെവണ്ണം പടയാളികൾ വളരെയധികം ഭയപ്പെടുന്നു. ദൂതൻ കല്ലറയിങ്കലേക്കു പോകുന്നു. അവൻ കല്ല് ഉരുട്ടിമാററുന്നു. അകത്തു നോക്കൂ. കല്ലറ ഒഴിഞ്ഞിരിക്കുന്നു!അതെ, യഹോവയാം ദൈവം യേശുവിനെ ജീവനിലേക്കു തിരികെ വരുത്തിയിരിക്കുന്നു. എന്നാൽ യേശു ഭൂമിയിലേക്കു വരുന്നതിനുമുമ്പ് അവന് ഉണ്ടായിരുന്നതുപോലുളള ഒരു ശരീരത്തോടെ അവൻ യേശുവിനെ ജീവിപ്പിച്ചിരിക്കുന്നു. അത് ഏതുതരം ശരീരമായിരുന്നുവെന്നു നീ ഓർക്കുന്നുണ്ടോ?—അതു ദൂതൻമാർക്കുളളതുപോലെയുളള ഒരു ആത്മീയശരീരമായിരുന്നു.—1 പത്രോസ് 3:18.
നിനക്ക് ഒരു ആത്മീയശരീരത്തെ കാണാൻ കഴിയുമോ?—ഇല്ല. അതുകൊണ്ട്, ആളുകൾ തന്നെ കാണണമെന്ന് ഒരു ദൂതൻ ആഗ്രഹിച്ചാൽ, അവൻ നമ്മുടേതുപോലെയുളള ഒരു ശരീരം നിർമിക്കേണ്ടിയിരുന്നു. അപ്പോൾ ആളുകൾക്ക് അവനെകാണാൻ കഴിയും. അതിനുശേഷം ദൂതൻ അപ്രത്യക്ഷപ്പെടും.
ഇപ്പോൾ സൂര്യൻ ഉയർന്നുവരുന്നു. പടയാളികൾ പോയിക്കഴിഞ്ഞിരിക്കുന്നു. യേശുവിനെ സ്നേഹിച്ച ചില സ്ത്രീകൾ കല്ലറയ്ക്കലേക്കു വരുന്നു. അവർ തങ്ങളോടുതന്നെ ചോദിക്കുകയാണ്: ‘ആ ഭാരമേറിയ കല്ല് നമുക്കുവേണ്ടി ഉരുട്ടിമാററാൻ നമുക്കു ആരെ കിട്ടും?’ എന്നാൽ അവർ നോക്കുമ്പോൾ കല്ല് ഉരുട്ടിമാററിക്കഴിഞ്ഞിരിക്കുകയാണ്. നോക്കൂ, കല്ലറ ഒഴിഞ്ഞിരിക്കുന്നു! യേശുവിന്റെ ജഡശവശരീരം പൊയ്പോയിരിക്കുന്നു! സ്ത്രീകളിലൊരാൾ ഉടൻതന്നെ യേശുവിന്റെ അപ്പോസ്തലൻമാരിൽ ചിലരോടു പറയാൻ ഓടിപ്പോകുന്നു.
മററു സ്ത്രീകൾ കല്ലറയ്ക്കൽ നില്ക്കുന്നു. അവർ: ‘യേശുവിന്റെ ശരീരം എവിടെയായിരിക്കാം’ എന്നു പറയുന്നു. പെട്ടെന്ന്, തിളങ്ങുന്ന വസ്ത്രം ധരിച്ച രണ്ടു മനുഷ്യർ പ്രത്യക്ഷപ്പെടുന്നു. അവർ ദൂതൻമാരാണ്! അവർ സ്ത്രീകളോട്: ‘നിങ്ങൾ യേശുവിനെ ഇവിടെ അന്വേഷിക്കുന്നതെന്തിന്? അവൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. വേഗം പോയി അവന്റെ ശിഷ്യൻമാരോടു പറയുവിൻ’ എന്നു പറയുന്നു.
ആ സ്ത്രീകൾ എത്രവേഗം ഓടുന്നുവെന്നു നിനക്കു സങ്കല്പിക്കാൻ കഴിയും! വഴിക്ക് ഒരു പുരുഷൻ അവരെ കണ്ടുമുട്ടുന്നു.
അതാരാണെന്നു നിനക്കറിയാമോ?—അതു യേശുവാണ്! അവനും സ്ത്രീകളോട്: ‘പോയി എന്റെ ശിഷ്യൻമാരോടു പറയുവിൻ’ എന്നു പറയുന്നു.സ്ത്രീകൾ ഉദ്വേഗഭരിതരാകുന്നു. അവർ ശിഷ്യൻമാരെ കണ്ട് ‘യേശു ജീവിച്ചിരിക്കുന്നു! ഞങ്ങൾ അവനെ കണ്ടു!’ എന്നു പറയുന്നു.
ആദ്യം ശിഷ്യൻമാർ ഇതു വിശ്വസിക്കാൻ പ്രയാസമെന്നു കണ്ടെത്തുന്നു. എന്നിട്ടും, കല്ലറ ഒഴിഞ്ഞിരിക്കുന്നതായി അവർക്കറിയാം. പത്രോസും യോഹന്നാനും അവിടെ എത്തി അത് ഒഴിഞ്ഞിരിക്കുന്നതായി കണ്ടു. യേശു വീണ്ടും ജീവിക്കുന്നുവെന്നു വിശ്വസിക്കാൻ ശിഷ്യൻമാർ ആഗ്രഹിക്കുന്നു. എന്നാൽ അതു സത്യമായിരിക്കാൻ സാധിക്കാത്തവിധം അത്ര അത്ഭുതകരമായി തോന്നുന്നു. അവരെ എന്താണ് അതു വിശ്വസിപ്പിക്കുന്നത്?—
പിന്നീടു യേശു ആ ശിഷ്യൻമാരിൽ ചിലർക്കു പ്രത്യക്ഷപ്പെടുന്നു. അവരിൽ രണ്ടുപേർ ഒരു വഴിയിലൂടെ നടക്കുമ്പോൾ യേശു അവരോടുകൂടെ നടന്നുതുടങ്ങുന്നു. അവൻ അവരോടു സംസാരിക്കുകയും അനന്തരം അപ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അവൻ പത്രോസിനും പ്രത്യക്ഷപ്പെടുന്നു.
പിന്നീട് അതേദിവസം അനേകം ശിഷ്യൻമാർ ഒരു മുറിയിൽ കൂടിവന്നിരിക്കുന്നു. വാതിലുകൾ അടച്ചിരിക്കുകയാണ്. എന്തുകൊണ്ടെന്നാൽ അവർക്കു പുരോഹിതൻമാരെ പേടിയാണ്. പെട്ടെന്നു യേശു അവരോടുകൂടെ മുറിയിൽ നിൽക്കുന്നു! മഹദ്ഗുരു യഥാർഥത്തിൽ വീണ്ടും ജീവിച്ചിരിക്കുന്നുവെന്ന് ഇപ്പോൾ അവർ അറിയുന്നു. അവർ എത്ര സന്തുഷ്ടരാണെന്നു സങ്കല്പിക്കുക!—മത്തായി 28:1-15; ലൂക്കോസ് 24:1-49. യോഹന്നാൻ 19:38-20:21.
അനേകം ദിവസങ്ങൾക്കു ശേഷം, യേശു ഭൂമിവിട്ടു സ്വർഗത്തിലെ തന്റെ പിതാവിന്റെ അടുക്കലേക്കു തിരിച്ചുപോകുന്നു. പെട്ടെന്നു ശിഷ്യൻമാർ ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുവെന്ന് എല്ലാവരോടും പറഞ്ഞുതുടങ്ങുന്നു.
അനേകമാളുകൾ വിശ്വസിക്കുകയും ശിഷ്യൻമാരായിത്തീരുകയും ചെയ്യുന്നു.ഇതു മുഖ്യപുരോഹിതൻമാരെ കോപിഷ്ഠരാക്കുന്നു. അവർ അപ്പോസ്തലൻമാരെ അറസ്ററു ചെയ്യിക്കുന്നു. ‘ഈ കാര്യങ്ങൾ പഠിപ്പിക്കുന്നതു നിർത്തുവിൻ! എന്ന് അവർ അവരോടു പറയുന്നു. അവർ ചാട്ടകൊണ്ട് അപ്പോസ്തലൻമാരെ അടിപ്പിക്കുകപോലും ചെയ്യുന്നു. അവർ ജനങ്ങളെ പഠിപ്പിക്കുന്നതു നിർത്തിക്കളയുന്നുണ്ടോ? നീ എന്തു ചെയ്യുമായിരുന്നു?—
അപ്പോസ്തലൻമാർ നിർത്തുന്നില്ല. അവർക്ക് ഇപ്പോൾ ഭയമില്ല. അവർ വേണ്ടിവന്നാൽ മരിക്കാൻപോലും സന്നദ്ധരാണ്. ദൈവം യേശുവിനെ വീണ്ടും ജീവിപ്പിച്ചുവെന്ന് അവർക്കറിയാം യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം അവർ അവനെ കണ്ടു. അവർ ദൈവത്തോടു വിശ്വസ്തരായി മരിച്ചാൽ അവന് അവരെയും ജീവിപ്പിക്കാൻ കഴിയുമെന്ന് അവർക്ക് ഉറപ്പുണ്ട്.—പ്രവൃത്തികൾ 1:3-11; 5:40-42.
അവർ ഇന്നത്തെ അനേകരിൽനിന്ന് എത്ര വ്യത്യസ്തർ! ചിലയാളുകൾ യേശു ഉയിർപ്പിക്കപ്പെട്ടതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ഈസ്ററർമുയലുകളെക്കുറിച്ചും നിറംപിടിപ്പിച്ച ഈസ്ററർമുട്ടകളെക്കുറിച്ചും മാത്രമേ ചിന്തിക്കുന്നുളളു. എന്നാൽ ഈസ്ററർമുട്ടകളെ സംബന്ധിച്ചും മുയലുകളെ സംബന്ധിച്ചും ബൈബിൾ യാതൊന്നും പറയുന്നില്ല. അതു ദൈവത്തെ സേവിക്കുന്നതിനെക്കുറിച്ചു സംസാരിക്കുന്നു.
നമുക്കു യേശുവിന്റെ ശിഷ്യൻമാരേപ്പോലെയായിരിക്കാൻ കഴിയും. ദൈവം തന്റെ പുത്രനെ വീണ്ടും ജീവിപ്പിച്ചപ്പോൾ ദൈവം എത്ര അത്ഭുതകരമായ കാര്യം ചെയ്തുവെന്നു നമുക്ക് ആളുകളോടു പറയാൻ കഴിയും. യേശു ചെയ്തതുപോലെ നമുക്കു ദൈവത്തെ അനുസരിക്കാൻ കഴിയും. എന്നാൽ നാം ദൈവത്തെ അനുസരിക്കുന്നതുകൊണ്ടു യേശു മരിച്ചതുപോലെ, നാം മരിച്ചാലോ?—നാം ഒരിക്കലും ഭയപ്പേടേണ്ട ആവശ്യമില്ല. യഹോവയ്ക്കു നമ്മെ വീണ്ടും അവന്റെ നീതിയുളള രാജ്യത്തിൻകീഴിൽ ജീവിപ്പിക്കാൻ കഴിയും.
(യേശുവിന്റെ പുനരുത്ഥാനത്തിലുളള വിശ്വാസം നമുക്ക് ഒരു ഉറച്ച പ്രത്യാശ നൽകുകയും നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും ചെയ്യണം. 1 കൊരിന്ത്യർ 15:3-8, 20-23; പ്രവൃത്തികൾ 2:22-36; 4:18-20 എന്നിവ വായിക്കുക.)