കുട്ടികൾ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു
അധ്യായം 20
കുട്ടികൾ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു
ആരെങ്കിലും നിന്നെ സ്നേഹിക്കുന്നുവെന്നറിയുന്നത് ആനന്ദകരമല്ലയോ?—നിനക്കുവേണ്ടി യഥാർഥത്തിൽ കരുതുന്ന ആളുകൾ ഉളളതു നല്ല ഒരു സംഗതിയാണ്. എന്നാൽ ഭൂമിയിലെ ഏതൊരുവനെക്കാളും അധികമായി നിന്നെ സ്നേഹിക്കുന്ന ഒരാളുണ്ടെന്നു നിനക്കറിയാമോ?—അതു യഹോവയാം ദൈവമാണ്.
യഹോവ നമ്മെ എത്രയധികം സ്നേഹിക്കുന്നുണ്ട്?—നാം ഇവിടെയുളളപ്പോൾ മാത്രം അവൻ നമ്മെക്കുറിച്ചു ചിന്തിക്കുകയും നാം പോയിക്കഴിയുമ്പോൾ നമ്മെ മറക്കുകയുമാണോ ചെയ്യുന്നത്? അതോ, അവൻ യഥാർഥത്തിൽ നമ്മെ ഓർക്കുന്നുണ്ടോ?—‘മരണത്തിനോ ജീവനോ, ഇവിടെയുളള കാര്യങ്ങൾക്കോ വരുവാനുളള കാര്യങ്ങൾക്കോ ദൈവത്തിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപെടുത്താൻ കഴികയില്ല’ എന്നു ബൈബിൾ പറയുന്നു.—റോമർ 8:38, 39.
അതുകൊണ്ട് ദൈവം മറക്കുന്നില്ല. അവൻ തന്നെ സേവിക്കുന്നയാളുകളെ ഓർക്കുന്നു, അവൻ അവരുടെ കൊച്ചുകുട്ടികളെയും ഓർക്കുന്നു. അവർ മരിച്ചുപോയാൽത്തന്നെയും അവൻ അവരെ വീണ്ടും ജീവനിലേക്കു തിരിച്ചുവരുത്തും.
ദൈവപുത്രനായ യേശു ഭൂമിയിലായിരുന്നപ്പോൾ യഹോവ കൊച്ചുകുട്ടികൾക്കുവേണ്ടി കരുതുന്നുവെന്ന് അവൻ പ്രകടമാക്കി. യേശു ദൈവത്തെക്കുറിച്ചു കുട്ടികളോടു സംസാരിക്കുന്നതിനു സമയമെടുക്കുമായിരുന്നു. അവൻ കൊച്ചുകുട്ടികളെ മരിച്ചവരിൽനിന്നു തിരിച്ചുകൊണ്ടുവരുന്നതിനു ദൈവത്തിന്റെ ശക്തി ഉപയോഗിക്കുകപോലും ചെയ്തു! യേശു ഇത് ഒരു കുടുംബത്തിനുവേണ്ടി ചെയ്തതെങ്ങനെയെന്നു കേൾക്കുന്നതു നിനക്കിഷ്ടമാണോ?—
യായിറോസ് എന്നു പേരുളള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാളും ഭാര്യയും പന്ത്രണ്ടു വയസ്സുണ്ടായിരുന്ന മകളും ഗലീലക്കടലിൽനിന്ന് അല്പം അകലെയായി താമസിച്ചിരുന്നു. അപ്പനും അമ്മയും അവരുടെ മകളെ വളരെയധികം സ്നേഹിച്ചിരുന്നു. അവൾ അവരുടെ ഏകപുത്രിയായിരുന്നു.
അതുകൊണ്ട് അവരുടെ ആ കൊച്ചുപെൺകുട്ടിക്കു കലശലായ രോഗം പിടിപ്പെട്ടപ്പോൾ അവർക്ക് എത്ര സങ്കടമായിരുന്നുവെന്നു നിനക്ക് ഊഹിക്കാൻ കഴിയും. അവളെ സുഖപ്പെടുത്താൻ അവർ തങ്ങളാൽ ആവോളം ചെയ്തു. എങ്കിലും അവളുടെ രോഗം മൂർച്ഛിച്ചു. തന്റെ മകൾ മരിക്കാൻ പോകുകയാണെന്നു യായിറോസിനു കാണാൻ കഴിഞ്ഞു, അവനോ ഡോക്ടർമാർക്കോ അവളെ സഹായിക്കാൻ യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
എന്നാൽ യേശുവിനു സഹായിക്കാൻ കഴിഞ്ഞേക്കും. യായിറോസ് ഈ അത്ഭുതമനുഷ്യനെക്കുറിച്ചും അവനു ജനങ്ങൾക്ക് എങ്ങനെ സൗഖ്യം വരുത്താൻ കഴിയുമെന്നുളളതിനെക്കുറിച്ചും കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട് യായിറോസ് അവനെ തേടിപ്പോയി. യേശു അനേകരെ പഠിപ്പിച്ചുകൊണ്ടു ഗലീലക്കടൽത്തീരത്തു നില്ക്കുന്നത് അവൻ കണ്ടു.
യായിറോസ് ആൾകൂട്ടത്തിനിടയ്ക്കുകൂടി കടന്നു യേശുവിന്റെ പാദത്തിങ്കൽ വീണു. അവൻ അവനോട്: ‘എന്റെ കൊച്ചുമകൾക്കു കലശലായ രോഗമാണ്. നീ ദയവായി വന്ന് അവളെ സഹായിക്കുമോ? വരാൻ ഞാൻ നിന്നോടു യാചിക്കുകയാണ്’ എന്നു പറഞ്ഞു.
ഉടനെതന്നെ യേശു യായിറോസിന്റെകൂടെ പോയി. മഹദ്ഗുരുവിനെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടവും അനുഗമിച്ചു. എന്നാൽ അവർ അല്പദൂരം ചെന്നപ്പോൾ യായിറോസിന്റെ വീട്ടിൽനിന്നു ചിലയാളുകൾ വന്ന് അവനോട്: “നിന്റെ മകൾ മരിച്ചുപോയി! ഗുരുവിനെ ഇനിയും ശല്യപ്പെടുത്തുന്നതെന്തിന്?” എന്നു പറഞ്ഞു.
ആളുകൾ ഇതു പറയുന്നതു യേശു യാദൃച്ഛികമായി കേട്ടു. തന്റെ ഏകപുത്രി നഷ്ടപ്പെട്ടതിൽ യായിറോസ് എത്ര ദുഃഖിതനാണെന്നു യേശു അറിഞ്ഞു. അതുകൊണ്ട് അവൻ അവനോട്: ‘ഭയപ്പെടേണ്ട. ദൈവത്തിൽ വിശ്വസിക്കമാത്രം ചെയ്യുക.
നിന്റെ പുത്രിക്കു സൗഖ്യം വന്നുകൊളളും’ എന്നു പറഞ്ഞു.അങ്ങനെ അവർ യായിറോസിന്റെ വീട്ടിൽ എത്തുന്നതുവരെ നടന്നു. ഇവിടെ കുടുംബത്തിന്റെ സ്നേഹിതൻമാർ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ കൊച്ചുസ്നേഹിത മരിച്ചതുകൊണ്ട് അവർ ദുഃഖിതരായിരുന്നു. എന്നാൽ യേശു അവരോട്: ‘കരച്ചിൽ നിർത്തുവിൻ. ബാലിക മരിച്ചിട്ടില്ല, അവൾ ഉറങ്ങുകയാണ്’ എന്നു പറഞ്ഞു.
യേശു ഇതു പറഞ്ഞപ്പോൾ ആളുകൾ അവനെ പരിഹസിക്കാൻ തുടങ്ങി. എന്തുകൊണ്ടെന്നാൽ പെൺകുട്ടി മരിച്ചുവെന്ന് അവർക്കറിയാമായിരുന്നു. എന്നാൽ ആ ആളുകളെ ഒരു പാഠം പഠിപ്പിക്കാൻവേണ്ടി പെൺകുട്ടി ഉറങ്ങുക മാത്രമാണെന്നു യേശു പറഞ്ഞു. നമുക്ക് ഒരു വ്യക്തിയെ ഉറക്കത്തിൽനിന്ന് ഉണർത്താൻ കഴിയുന്നതുപോലെ അത്ര എളുപ്പത്തിൽ ദൈവത്തിന്റെ ശക്തിയാൽ തനിക്കു മരിച്ചയാളെ ജീവനിലേക്കു തിരികെ വരുത്താൻ കഴിയുമെന്ന് അവർ അറിയാൻ അവനാഗ്രഹിച്ചു.
മർക്കോസ് 5:21-24, 35-43; ലൂക്കോസ് 8:40-42, 49-56.
യേശു ഇപ്പോൾ തന്റെ മൂന്ന് അപ്പോസ്തലൻമാരും ബാലികയുടെ അമ്മയപ്പൻമാരും ഒഴികെ എല്ലാവരെയും മുറിയിൽനിന്ന് ഇറക്കി. അനന്തരം അവൻ ബാലികയുടെ അടുക്കലേക്കുചെന്നു. അവൻ അവളുടെ കൈക്കുപിടിച്ച് ‘ബാലേ, എഴുന്നേൽക്കൂ!’ എന്നു പറഞ്ഞു. ഉടൻതന്നെ അവൾ എഴുന്നേററു നടക്കാൻ തുടങ്ങി! അപ്പനും അമ്മയും സന്തോഷം കൊണ്ടു നിറഞ്ഞു.—എന്നെങ്കിലും നിന്റെ ഒരു സ്നേഹിതൻ മരിച്ചു പോയിട്ടുണ്ടോ?—നിനക്ക് അവന്റെ സഖിത്വം വീണ്ടും ആസ്വദിക്കാൻ കഴിയത്തക്കവണ്ണം ആ ആൾ ജീവനിലേക്കു തിരിച്ചുവരുമെങ്കിൽ നിനക്കത് ഇഷ്ടമായിരിക്കുമോ?—ഇതു സംഭവിക്കാവുന്നതാണെന്നു നീ വിചാരിക്കുന്നുണ്ടോ?—
യേശുവിന് ആ ബാലികയെ ജീവനിലേക്കു തിരികെവരുത്താൻ കഴിഞ്ഞതുകൊണ്ട് അവനു മററുളളവർക്കുവേണ്ടിയും അതുതന്നെ ചെയ്യാൻ കഴിയും, ഇല്ലയോ?—എന്നാൽ അവൻ യഥാർഥത്തിൽ അതു ചെയ്യുമോ?—ഉവ്വ്, എന്തുകൊണ്ടെന്നാൽ യേശുതന്നെ: “സ്മാരകക്കല്ലറകളിലുളള എല്ലാവരും അവിടുത്തെ ശബ്ദം കേൾക്കുകയും പുറത്തുവരികയും ചെയ്യുന്ന നാഴിക വരുന്നു” എന്നു പറഞ്ഞു. ആ സമയം ദൈവരാജ്യഭരണത്തിൻകീഴിൽ പെട്ടെന്നു വരും.—യോഹന്നാൻ 5:28, 29.
ആളുകളെ വീണ്ടും ജീവനിലേക്കു സ്വാഗതം ചെയ്യുന്നത് എത്ര അത്ഭുതകരമായിരിക്കുമെന്നു ചിന്തിക്കുക! അവരിൽ ചിലർ നാം അറിയുന്നവരായിരിക്കും. യേശു യായിറോസിന്റെ മകളെ ഉയിർപ്പിച്ചപ്പോൾ യായിറോസ് അവളെ അറിഞ്ഞതുപോലെ അവർ ആരാണെന്നു മരിച്ചവരിൽനിന്ന് അവർ തിരിച്ചുവരുമ്പോൾ നമുക്കറിയാമായിരിക്കും. മററു ചിലർ ആയിരക്കണക്കിനു വർഷംമുമ്പു മരിച്ച ആളുകളായിരിക്കും. എന്നാൽ അവർ ദീർഘനാൾ മുമ്പു ജീവിച്ചിരുന്നവരായിരുന്നു എന്ന കാരണത്താൽ ദൈവം അവരെ മറന്നുകളയുന്നില്ല.
യഹോവയാംദൈവവും അവന്റെ പുത്രനായ യേശുവും നമ്മെ അത്രയധികം സ്നേഹിക്കുന്നണ്ടെന്നറിയുന്നതു സന്തോഷകരമല്ലയോ?—ഏതാനും ചില വർഷത്തേക്കു മാത്രമല്ല, പിന്നെയോ എന്നേക്കും നാം ജീവിക്കാൻ അവർ ആഗ്രഹിക്കുന്നു!
(മരിച്ചവർക്കുവേണ്ടി ബൈബിൾ നൽകുന്ന അത്ഭുതകരമായ പ്രത്യാശയെ സംബന്ധിച്ചു പ്രവൃത്തികൾ 24:15; 1 കൊരിന്ത്യർ 15:20-22; യെശയ്യാവു 25:8 എന്നിവകൂടെ വായിക്കുക.)