ദൈവത്തിന്റെ ഭവനത്തോടുളള സ്നേഹം
അധ്യായം 38
ദൈവത്തിന്റെ ഭവനത്തോടുളള സ്നേഹം
നമ്മെ ആരുടെയെങ്കിലും ഭവനത്തിൽ ഭക്ഷണത്തിനു ക്ഷണിക്കുമ്പോൾ നിനക്ക് അത് ഇഷ്ടമാണോ?—നമ്മെ ദൈവത്തിന്റെ ഭവനത്തിലേക്കു ക്ഷണിച്ചാലോ? നീ പോകാനാഗ്രഹിക്കുമോ?—
ദൈവം ഒരു ഭവനത്തിൽ വസിക്കുന്നില്ലെന്നു നീ പറഞ്ഞേക്കാം. നമ്മെപ്പോലെ ഒരു ഭവനത്തിൽ ദൈവം വസിക്കുന്നില്ലെന്നുളളതു സത്യമാണ്.
എന്നാൽ ദൈവത്തിന് ഒരു “ഭവനം” ഉണ്ടെന്നു മഹദ്ഗുരു പറഞ്ഞു. യേശു ഒരു ബാലനായിരുന്നപ്പോൾപ്പോലും അവൻ ദൈവത്തിന്റെ ഭവനത്തിൽ പോകുക പതിവായിരുന്നു. ആ ഭവനം യെരൂശലേംനഗരത്തിലെ മനോഹരമായ, യഹോവയുടെ ആലയമായിരുന്നു. ആ ആലയം ദൈവത്തിന്റേതായിരുന്നു. അത് അവന്റെ ആരാധനയ്ക്കുവേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നു. അതുകൊണ്ട് അത് “യഹോവയുടെ ഭവനം” എന്നു വിളിക്കപ്പെട്ടിരുന്നു.
യേശു ഒരു ബാലനായിരുന്നപ്പോൾ, അവൻ “യഹോവയുടെ ഭവന”ത്തിൽനിന്നു വളരെയകലെ വസിച്ചിരുന്നു. ആ നാളുകളിൽ ആർക്കും കാറില്ലായിരുന്നു. അവർക്കു സഞ്ചരിക്കാൻ തീവണ്ടികളുമില്ലായിരുന്നു. ആലയത്തിലെത്താൻ അവർ നടക്കേണ്ടിയിരുന്നു. അത് അവർ താമസിച്ചിരുന്നിടത്തുനിന്ന് ഒരു മണിക്കൂറോ മറേറാ നടക്കേണ്ട യാത്രയായിരുന്നില്ല. അവിടെ എത്തുന്നതിന് അവർ കുറഞ്ഞപക്ഷം മൂന്നു ദിവസം നടക്കേണ്ടിയിരുന്നു. മടക്കയാത്രയ്ക്കു മറെറാരു മൂന്നു ദിവസം വേണ്ടിവരും. അങ്ങനെയുളള ഒരു യാത്രചെയ്യുന്നതു ശ്രമത്തിനെല്ലാം തക്കവിലയുളളതായിരുന്നോ? “ദൈവത്തിന്റെ ഭവന”ത്തിൽ സമയം ചെലവഴിക്കാൻ നീ അത്രദൂരം നടക്കുമായിരുന്നോ?—
“ദൈവത്തിന്റെ ഭവന”ത്തെ സ്നേഹിച്ചവർ അതു വളരെ ദൂരെയാണെന്നു വിചാരിച്ചില്ല. ഓരോ ആണ്ടിലും യേശുവിന്റെ
മാതാപിതാക്കൻമാർ ആരാധിക്കാൻ യെരൂശലേമിലേക്കു പോകുമായിരുന്നു. യേശു അവരുടെ കൂടെ പോകുമായിരുന്നു.ഒരു വർഷം, അവർ വീട്ടിലേക്കു യാത്രതുടങ്ങിയപ്പോൾ യേശു കുടുംബത്തോടുകൂടെ ഇല്ലായിരുന്നു. അവർ ദീർഘദൂരം യാത്രചെയ്യുന്നതുവരെ ആരും അതു ശ്രദ്ധിച്ചില്ല. അനന്തരം അവന്റെ മാതാപിതാക്കൻമാർ അവനെ തേടി തിരിച്ചുപോയി. അവൻ എവിടെയായിരുന്നുവെന്നാണു നീ സങ്കൽപ്പിക്കുന്നത്?—
അവർ അവനെ ആലയത്തിൽത്തന്നെ കണ്ടെത്തി. അവൻ ഉപദേഷ്ടാക്കൻമാരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൻ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. അവർ അവനോട് എന്തെങ്കിലും ചോദിച്ചാൽ അവൻ ഉത്തരം പറയുമായിരുന്നു. അവൻ നൽകിയ നല്ല ഉത്തരങ്ങളിൽ അവർ വിസ്മയിച്ചു.
തീർച്ചയായും, ഒടുവിൽ അവന്റെ മാതാപിതാക്കൻമാർ അവനെ കണ്ടെത്തിയപ്പോൾ അവർക്കു വളരെ ആശ്വാസം തോന്നി. എന്നാൽ യേശു വ്യാകുലപ്പെട്ടിരുന്നില്ല. ആലയം, ഇരിക്കുന്നതിനു നല്ല സ്ഥലമാണെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അവൻ ഇങ്ങനെ ചോദിച്ചു: “ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ആയിരിക്കേണ്ടതാണെന്നു നിങ്ങൾക്ക് അറിയാമായിരുന്നില്ലേ?” ആലയം “ദൈവത്തിന്റെ ഭവന”മാണെന്ന് അവൻ അറിഞ്ഞിരുന്നു. അവൻ അവിടെയായിരിക്കാൻ ഇഷ്പ്പെട്ടിരുന്നു.—ലൂക്കോസ് 2:41-49.
ആണ്ടിലൊരിക്കൽ മാത്രമല്ല യേശുവും അവന്റെ മാതാപിതാക്കൻമാരും ആരാധനയ്ക്കുളള യോഗങ്ങൾക്കു പോയത്. അവർ വസിച്ചിരുന്ന പട്ടണത്തിൽ ഓരോ വാരത്തിലും ആരാധനയ്ക്കുളള യോഗങ്ങൾ ഉണ്ടായിരുന്നു.
ആ യോഗങ്ങളിൽ ആരെങ്കിലും എഴുന്നേററു ബൈബിളിൽനിന്നു വായിക്കും. അവർക്ക് അതെല്ലാം ഒരു പുസ്തകമായി ലഭിച്ചിരുന്നില്ല. അതു നീണ്ട ചുരുളുകളിൽ എഴുതപ്പെട്ടിരുന്നു. അതുകൊണ്ട് അവർ ആവശ്യമുളള സ്ഥാനം വരെ വിടർത്തി വായിക്കാൻ തുടങ്ങുമായിരുന്നു. അതിനുശേഷം അതു വിശദീകരിക്കപ്പെടും. ഈ യോഗങ്ങളിൽ ഹാജരാകുന്നതു യേശുവിന്റെ “ആചാരം” ആയിരുന്നുവെന്നു ബൈബിൾ പറയുന്നു. അതിന്റെ അർഥം അവൻ ക്രമമായി പോയിരുന്നുവെന്നാണ്.—ലൂക്കോസ് 4:16.
നാമും അതു ചെയ്യണം. എന്നാൽ ഇന്നു “ദൈവത്തിന്റെ ഭവനം” എവിടെയാണ്? അവനെ ആരാധിക്കാൻ നാം എവിടെ പോകണം?—
യേശു യെരൂശലേമിൽ പോയിരുന്ന ആലയം മേലാൽ അവിടെയില്ല. അതു നശിപ്പിക്കപ്പെട്ടു. അതുകൊണ്ടു നമുക്ക് അവിടെ പോകാൻ സാദ്ധ്യമല്ല.
എന്നാൽ ദൈവത്തിന് ഇപ്പോഴും ഒരു “ഭവന”മുണ്ട്. അതു കല്ലുകൊണ്ടുളള ഒരു ഭവനമല്ല. അതു ജനങ്ങൾ ചേർന്നുളളതാണ്. അത് അങ്ങനെയായിരിക്കാവുന്നതെങ്ങനെ? കൊളളാം, ഒരു ഭവനം താമസിക്കുന്നതിനുളള ഒരു സ്ഥലമാണ്. താൻ തന്റെ ജനത്തോടുകൂടെ ഉണ്ടെന്നു ദൈവം പറയുന്നു. അവൻ സ്വർഗംവിട്ടു ഭൂമിയിലേക്കിറങ്ങിവരുന്നില്ല. എന്നാൽ ദൈവം തന്റെ ജനത്തോടുകൂടെത്തന്നെയുളളതുപോലെ അവർക്കു തോന്നത്തക്കവണ്ണം അവൻ അവരോട് അത്ര അടുത്തിരിക്കുന്നു.—1 പത്രോസ് 2:5; എഫേസ്യർ 2:22; 1 തിമൊഥെയോസ് 3:15.
അതുകൊണ്ടു നാം “ദൈവത്തിന്റെ ഭവന”ത്തിൽ പോകുമ്പോൾ, എവിടെയാണു നാം പോകേണ്ടത്?—നാം ദൈവജനം ആരാധനയ്ക്കുവേണ്ടി കൂടിവന്നിരിക്കുന്നിടത്തു പോകണം. അത് ഒരു വലിയ കെട്ടിടത്തിലായിരിക്കാം. അതു ചെറിയ ഒന്നിലായിരിക്കാം. അല്ലെങ്കിൽ അത് ആരുടെയെങ്കിലും വീട്ടിലായിരിക്കാം. പ്രധാനപ്പെട്ട സംഗതി അവർ യഥാർഥത്തിൽ ദൈവജനം ആയിരിക്കണമെന്നുളളതാണ്. എന്നാൽ അവർ ദൈവജനമാണോയെന്നു നമുക്ക് എങ്ങനെ പറയാൻ കഴിയും?—
ശരി, അവർ തങ്ങളുടെ യോഗങ്ങളിൽ എന്തു ചെയ്യുന്നു? അവർ യഥാർഥത്തിൽ ബൈബിളിലുളളതു പഠിപ്പിക്കുന്നുണ്ടോ?
അവർ അതു വായിക്കുകയും ചർച്ചചെയ്യുകയും ചെയ്യുന്നുണ്ടോ? അങ്ങനെയാണു നാം ദൈവത്തെ ശ്രദ്ധിക്കുന്നത്, അല്ലേ?—“ദൈവത്തിന്റെ ഭവന”ത്തിൽ നാം ദൈവം പറയുന്നതു കേൾക്കാൻ പ്രതീക്ഷിക്കും, ഇല്ലയോ?—ബൈബിൾ പറയുന്നവിധത്തിൽ നീ ജീവിക്കേണ്ടതില്ലെന്ന് ആളുകൾ പറയുന്നുവെങ്കിലോ? അവർ ദൈവത്തിന്റെ ജനമാണെന്നു നീ പറയുമോ?—
ചിന്തിക്കേണ്ട മററു ചിലതു കൂടെയുണ്ട്. ദൈവത്തിന്റെ ജനം “അവന്റെ നാമത്തിനുവേണ്ടിയുളള ഒരു ജനം” ആയിരിക്കുമെന്നു ബൈബിൾ പറയുന്നു. ദൈവത്തിന്റെ നാമം എന്താണ്?—അതു യഹോവ എന്നാണ്. അതുകൊണ്ടു അവരുടെ ദൈവം യഹോവയാണോ എന്നു നമുക്ക് ആളുകളോടു ചോദിക്കാൻ കഴിയും. “അല്ല” എന്ന് അവർ പറയുന്നുവെങ്കിൽ, അപ്പോൾ അവർ അവന്റെ ജനമല്ലെന്നു നമുക്കറിയാം.—പ്രവൃത്തികൾ 15:14.
എന്നാൽ യഹോവയാണു തങ്ങളുടെ ദൈവമെന്നു പറഞ്ഞാൽ മാത്രം പോരാ. എവിടെയാണു തെളിവ്?—അവർ മററാളുകളോട് അവനെക്കുറിച്ചു പറയേണ്ടതാണ്. അവർ ദൈവരാജ്യത്തെക്കുറിച്ച് ആളുകളോടു പറയേണ്ടതാണ്. അവർക്കു അവന്റെ പുത്രനിൽ വിശ്വാസമുണ്ടായിരിക്കണം. അവർ ദൈവകല്പനകളനുസരിക്കുന്നതിനാൽ അവനോടുളള സ്നേഹം പ്രകടമാക്കണം.—യെശയ്യാവ് 43:10.
ആ കാര്യങ്ങളെല്ലാം ചെയ്യുന്ന ജനത്തെ നമുക്കറിയാമോ?—അങ്ങനെയെങ്കിൽ നാം അവരോടുകൂടെ ആരാധനയ്ക്കു കൂടിവരണം. അവിടെ നാം ക്രമമായി പോകേണ്ടതാണ്. നാം പഠിപ്പിക്കുന്നവരെ ശ്രദ്ധിക്കേണ്ടതാണ്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവയ്ക്ക് ഉത്തരം കൊടുക്കേണ്ടതാണ്. അതാണു യേശു “ദൈവത്തിന്റെ ഭവന”ത്തിലായിരുന്നപ്പോൾ ചെയ്തത്. നാം അതു ചെയ്യുന്നുവെങ്കിൽ നാമും “ദൈവത്തിന്റെ ഭവന”ത്തെ യഥാർഥമായി സ്നേഹിക്കുന്നുവെന്നു നാം പ്രകടമാക്കുന്നു.
(നാം ദൈവജനത്തോടുകൂടെ യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നതിൽ സന്തോഷിക്കണം. ഇതിനെ സംബന്ധിച്ചു സങ്കീർത്തനം 122:1 [121:1, Dy]; എബ്രായർ 10:23-25 എന്നിവിടങ്ങളിൽ പറഞ്ഞിരിക്കുന്നതു വായിക്കുക.)