വെളളം ഒരു ലോകത്തെ അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നു
അധ്യായം 31
വെളളം ഒരു ലോകത്തെ അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നു
നിനക്കു മത്സരക്കളികൾ കളിക്കാൻ ഇഷ്ടമാണോ?—എനിക്കിഷ്ടമാണ്. അവയ്ക്കു വളരെയധികം വിനോദം നൽകാൻ കഴിയും, ഇല്ലയോ?—എന്നാൽ വിനോദത്തിൽ വളരെ തിരക്കോടെ ഏർപ്പെട്ടിരിക്കുന്നതിൽ അപകടം സ്ഥിതിചെയ്യുന്നുണ്ടെന്നു നിനക്കറിയാമായിരുന്നോ?—അതെ, അപകടമുണ്ട്. ദൈവത്തെ ശ്രദ്ധിക്കാൻ നാം സമയമെടുക്കാതിരുന്നേക്കാം. നിനക്കതറിയാമായിരുന്നോ?—
പണ്ടൊരിക്കൽ ജനങ്ങളുടെ ഒരു മുഴുലോകത്തിന് ഇതു സംഭവിച്ചതായി മഹദ്ഗുരു അറിഞ്ഞിരുന്നു. അവൻ ഇങ്ങനെ പറഞ്ഞു: ‘ആ ആളുകൾ തിന്നുകൊണ്ടിരുന്നു. അവർ കുടിച്ചുകൊണ്ടിരുന്നു. അവർ വിവാഹം കഴിച്ചുകൊണ്ടിരുന്നു.’ തിന്നുന്നതോ കുടിക്കുന്നതോ വിവാഹം കഴിക്കുന്നതോ തെററല്ല. എന്നാൽ അവർ ദൈവത്തെ ശ്രദ്ധിക്കാൻ സമയമെടുക്കാതെ ആ കാര്യങ്ങൾ ചെയ്യുന്നതിൽ വളരെ തിരക്കുളളവർ ആയിരുന്നു. അതു മോശമായിരുന്നു.
ആ ആളുകൾക്ക് എന്തു സംഭവിച്ചു?—യേശു ഇങ്ങനെ പറഞ്ഞു. “ജലപ്രളയംവന്ന് അവരെ എല്ലാവരെയും അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നതുവരെ അവർ ഗൗനിച്ചില്ല.” യേശു നോഹയുടെ നാളുകളിൽ മരിച്ചവരെക്കുറിച്ചായിരുന്നു സംസാരിച്ചത്. ആ കാലത്ത് ഒരു പ്രളയജലം മുഴുഭൂമിയേയും മൂടി.—മത്തായി 24:37-39.
ആ ആളുകൾക്കു സംഭവിച്ചത് ഇന്നത്തെ നമുക്ക് ഒരു പാഠമാണെന്നു യേശു പറഞ്ഞു. അതുകൊണ്ടു നാം നോഹയുടെ നാളിലെ പ്രളയത്തെക്കുറിച്ചു സകലവും അറിയുന്നതു പ്രധാനമാണ്.
ഒന്നാമതായി, യഹോവയാം ദൈവം ജലപ്രളയം വരുത്തിയതെന്തിനാണ്?—അതു ജനങ്ങൾ വഷളത്തം പ്രവർത്തിച്ചുകൊണ്ടിരുന്നതുകൊണ്ടായിരുന്നു.
എന്നാൽ ദൈവത്തിന്റെ പ്രീതി ലഭിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അതാരായിരുന്നു?—അതു നോഹയായിരുന്നു. നോഹ യഹോവയാംദൈവത്തെ സ്നേഹിച്ചു. ദൈവത്തെ ശ്രദ്ധിക്കാൻ കഴിയാത്തവിധം അവൻ ഒരിക്കലും അത്ര തിരക്കുളളവനായിരുന്നില്ല. നാമും ആ വിധത്തിലായിരിക്കേണ്ടതല്ലയോ?—ദുഷ്കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്ന സകല ആളുകളെയും താൻ നശിപ്പിക്കാൻ പോകയാണെന്ന് ഒരു ദിവസം യഹോവ നോഹയോടു പറഞ്ഞു. വെളളം മുഴുഭൂമിയെയും, പർവതങ്ങളെപ്പോലും, മൂടത്തക്കവണ്ണം അത്രയധികമായി ദൈവം മഴപെയ്യിക്കാൻ പോകുകയായിരുന്നു.
ആ വെളളമെല്ലാം വീഴുമ്പോൾ നോഹയും മരിച്ചുപോകുമോ?—ഇല്ല; യഹോവ അവനെ രക്ഷിക്കാൻ പോകുകയായിരുന്നു. ഒരു വലിയ പെട്ടകം പണിയാൻ യഹോവ നോഹയോടു പറഞ്ഞു. ഒരു പെട്ടകം ഒരു ബോട്ടുപോലെയാണ്, എന്നാൽ അത് അധികമായി ഒരു വലിയ, നീളമുളള പെട്ടിപോലെയായിരുന്നു. അതു വെളളത്തിൽ പൊങ്ങിക്കിടക്കുന്നു. നോഹയും അവന്റെ കുടുംബവും മൃഗങ്ങളിലനേകവും അതിനുളളിൽ സുരക്ഷിതമായിരിക്കത്തക്കവണ്ണം വലിപ്പത്തിൽ പെട്ടകം പണിയാൻ ദൈവം അവനോടു പറഞ്ഞു.
നോഹ മുമ്പൊരിക്കലും പെട്ടകം പണിതിട്ടില്ലായിരുന്നു. എന്നാൽ അതു ചെയ്യുന്നതെങ്ങനെയെന്നു ദൈവം അവനോടു പറഞ്ഞു. നോഹയും കുടുംബവും കഠിനമായി ജോലിചെയ്തു. അവർ വലിയ വൃക്ഷങ്ങൾ വെട്ടിയിട്ടു. ഈ വൃക്ഷങ്ങളുടെ തടികൊണ്ട് അവർ പെട്ടകം കൂട്ടിച്ചേർക്കാൻ തുടങ്ങി. ഇതിനു വളരെവളരെ വർഷങ്ങളെടുത്തു.; എന്തുകൊണ്ടെന്നാൽ പെട്ടകം വളരെ വലുതായിരുന്നു.
പെട്ടകത്തിൽ കയറി രക്ഷപെടാൻ യഹോവ മററാളുകൾക്ക് ഒരു അവസരം കൊടുത്തോ?—ഉവ്വ്, അവൻ കൊടുത്തു. യഹോവ നോഹയോടു പ്രസംഗിക്കാൻ പറഞ്ഞു. അതുകൊണ്ട് പെട്ടകം പണിയപ്പെട്ടുകൊണ്ടിരുന്ന വർഷങ്ങളിലെല്ലാം നോഹ ആസന്നമായ ജലപ്രളയത്തെക്കുറിച്ചു ജനങ്ങൾക്കു മുന്നറിയിപ്പു കൊടുത്തു.
അവരിലാരെങ്കിലും ശ്രദ്ധിച്ചോ?—നോഹയുടെ കുടുംബം മാത്രമേ ശ്രദ്ധിച്ചുളളു. ബാക്കിയുളളവരെല്ലാം മററു കാര്യങ്ങൾ
ചെയ്യുന്നതിൽ തിരക്കുളളവരായിരുന്നു. അവർ വളരെ ദുഷ്ടരായിരുന്നുവെന്ന് അവർ വിചാരിച്ചില്ല; അവർ ശ്രദ്ധിക്കുന്നതിനു സമയമെടുത്തില്ല.ഒടുവിൽ, യഹോവ രക്ഷിക്കാനാഗ്രഹിച്ച സകല മൃഗങ്ങളും പെട്ടകത്തിനുളളിലേക്കു വരുത്തപ്പെട്ടു. ഇപ്പോൾ ആളുകളും പെട്ടകത്തിൽ കടക്കാനുളള സമയം വന്നു. നോഹയും കുടുംബവും ഉളളിൽ കടന്നു. അനന്തരം യഹോവ വാതിലടച്ചു. മററാർക്കും അകത്തുകടക്കാൻ സമയം വൈകിപ്പോയിരുന്നു.
പുറത്തുളള ആളുകൾ പ്രളയം വരുമെന്ന് അപ്പോഴും വിശ്വസിച്ചില്ല എന്നാൽ പെട്ടെന്നു വെളളം വീഴാൻ തുടങ്ങി! നോഹ പറഞ്ഞതു ശരിയായിരുന്നു!
അത് ഒരു സാധാരണ മഴയായിരുന്നില്ല. അത് ഒരു പേമാരിയായിരുന്നു! പെട്ടെന്നു വെളളം ബഹുശബ്ദമുണ്ടാക്കിക്കൊണ്ടു വൻനദികൾപോലെയായി. അതു വലിയ വൃക്ഷങ്ങളെ മറിച്ചിടുകയും വലിയ കല്ലുകളെ ചെറിയ ഉണ്ടക്കല്ലുകൾപോലെ ഉരുട്ടുകയും ചെയ്തു.
പെട്ടകത്തിനു പുറത്തെ ആളുകളെ സംബന്ധിച്ചെന്ത്?—യേശു ഇങ്ങനെ പറയുന്നു: “ജലപ്രളയം വന്ന് അവരെ എല്ലാവരെയും അടിച്ചൊഴുക്കിക്കൊണ്ടുപോയി.” അവർ ഒരു കുന്നിൽ കയറിയാലും അതു പ്രയോജനപ്പെടുമായിരുന്നില്ല. പേമാരി
നാല്പതു പകലും നാല്പതു രാവും നിലയ്ക്കാതെ ചൊരിഞ്ഞു. പെട്ടെന്നു മുഴുഭൂമിയും വെളളത്താൽ മൂടി. പെട്ടകത്തിനു പുറത്തെ സകല ആളുകളും ഇപ്പോൾ ചത്തൊടുങ്ങി. എന്തുകൊണ്ട്?—യേശു പറഞ്ഞതുപോലെ ‘അവർ ശ്രദ്ധിച്ചില്ല!’എന്നാൽ പെട്ടകം വെളളത്തിൽ പൊങ്ങിക്കിടന്നു. നോഹയും കുടുംബവും മൃഗങ്ങളും അതിനുളളിൽ സുരക്ഷിതരായിരുന്നു. തന്നെ ശ്രദ്ധിച്ച ആളുകളെ യഹോവ രക്ഷിച്ചു.—ഉല്പത്തി 6:5–7:24.
ഇപ്പോൾ, നോഹയുടെ നാളിൽ സംഭവിച്ചതിനെക്കുറിച്ചു നാം അറിയേണ്ടതെന്തുകൊണ്ടാണ്? യേശു പറഞ്ഞതു നീ ഓർക്കുന്നുണ്ടോ?—അന്നു സംഭവിച്ചതു നമുക്ക് ഒരു പാഠമാണെന്ന് അവൻ പറഞ്ഞു. യഹോവ വീണ്ടും സകല ദുഷ്ടജനങ്ങളെയും നശിപ്പിക്കും; എന്നാൽ ഈ പ്രാവശ്യം അവൻ ഒരു പ്രളയത്തെ ഉപയോഗിക്കുകയില്ല. അവൻ ഇതു ചെയ്യാനുളള സമയം അടുത്തിരിക്കുകയാണ്.
ദൈവം ഇതു ചെയ്യുമ്പോൾ, ദൈവം ജീവനോടെ കാത്തുസൂക്ഷിക്കുന്ന ആളുകൾ ആരായിരിക്കും?—ദൈവത്തെക്കുറിച്ചു പഠിക്കാൻ ഒരിക്കലും ആഗ്രഹിക്കാതെ മററുകാര്യങ്ങളിൽ തൽപരരായിരുന്ന ആളുകളായിരിക്കുമോ? ബൈബിൾ പഠിക്കാൻ സമയമില്ലാതെ എല്ലായ്പോഴും വളരെ തിരക്കിലായിരുന്ന ആളുകളായിരിക്കുമോ?—ആളുകൾ ദൈവത്തിന്റെ ഇഷ്ടം പഠിക്കുന്നിടമായ മീററിംഗുകൾക്കു പോകാൻ ഒരിക്കലും ആഗ്രഹിക്കാഞ്ഞവർ ആയിരിക്കുമോ? നീ എന്തു വിചാരിക്കുന്നു?—
ദൈവം ജീവനോടെ കാത്തുസൂക്ഷിക്കുന്ന ആളുകളിൽ ഉൾപ്പെടാൻ നാം ആഗ്രഹിക്കുന്നു. ഇല്ലയോ?—ദൈവം നമ്മെയെല്ലാം രക്ഷിക്കത്തക്കവണ്ണം നമ്മുടെ കുടുംബം നോഹയുടേതുപോലെയായിരിക്കുമെങ്കിൽ ആഹ്ളാദകരമായിരിക്കുകയില്ലയോ?—ദൈവം നമ്മെയെല്ലാം രക്ഷിക്കാൻതക്കവണ്ണം അവനോടു വിശ്വസ്തരായിരിക്കുന്നതിനു നമുക്ക് എല്ലായ്പോഴും അന്യോന്യം സഹായിക്കാം.
(നാം ദൈവത്തെ ശ്രദ്ധിക്കുന്നതിനു നമ്മുടെ ജീവിതത്തിൽ സമയം ഉണ്ടാക്കേണ്ട ആവശ്യമുണ്ട്. ഹോശേയ 4:6; മത്തായി 13:18-22; ആവർത്തനം 30:15, 16 എന്നിവിടങ്ങളിൽ ഇതു സംബന്ധിച്ചു പറയുന്നതു വായിക്കുക.)