ഭാഗം 11
യഥാർഥ വിശ്വാസം ഇന്ന്
വിശ്വാസികളാണോ എന്നു ചോദിച്ചാൽ പലരുടെയും ഉത്തരം ‘അതെ’ എന്നായിരിക്കും. എന്നാൽ വളരെ കുറച്ചുപേർക്കു മാത്രമേ യഥാർഥ വിശ്വാസമുണ്ടായിരിക്കൂ എന്ന് യേശു പറഞ്ഞു. “നാശത്തിലേക്കുള്ള പാത വീതിയുള്ളതും വിശാലവും ആകുന്നു. അതിലൂടെ പോകുന്നവർ അനേകരത്രേ. എന്നാൽ ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും പാത ഞെരുക്കമുള്ളതും ആകുന്നു. അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.”—മത്തായി 7:13, 14.
അങ്ങനെയെങ്കിൽ, യഥാർഥ വിശ്വാസമുള്ളവരെ എങ്ങനെ തിരിച്ചറിയാം? “അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം. . . . നല്ല വൃക്ഷമൊക്കെയും നല്ല ഫലം കായ്ക്കുന്നു. ചീത്ത വൃക്ഷമോ ചീത്ത ഫലം കായ്ക്കുന്നു” എന്ന് യേശു പറഞ്ഞു. (മത്തായി 7:16, 17) അതെ, യഥാർഥ വിശ്വാസം “നല്ല ഫലം” പുറപ്പെടുവിക്കും. അത് ദൈവികഗുണങ്ങൾ പ്രകടമാക്കാൻ ആളുകളെ പ്രചോദിപ്പിക്കും. എങ്ങനെയാണ് അവർ അതു ചെയ്യുന്നത്?
അധികാരവും ശക്തിയും ശരിയായ വിധത്തിൽ ഉപയോഗിക്കുന്നു
യഥാർഥ വിശ്വാസമുള്ളവർ, ദൈവത്തെ മഹത്ത്വപ്പെടുത്തുകയും മറ്റുള്ളവർക്കു പ്രയോജനപ്പെടുകയും ചെയ്യുന്ന വിധത്തിൽ മാത്രമേ അധികാരവും ശക്തിയും ഉപയോഗിക്കൂ. “നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവനൊക്കെയും നിങ്ങളുടെ ശുശ്രൂഷകൻ ആയിരിക്കണം,” യേശു പഠിപ്പിച്ചു. (മർക്കോസ് 10:43) അതുപോലെ, വിശ്വാസമുള്ള ഒരു ഭർത്താവ്, വീടിനകത്തായാലും പുറത്തായാലും സ്വേച്ഛാധിപതിയെപ്പോലെ പെരുമാറില്ല. അയാൾ തന്റെ ഭാര്യയെ വിലമതിക്കും. അവളോട് ആദരവോടെ പെരുമാറുകയും അവളുടെ ആവശ്യങ്ങൾ സ്നേഹപൂർവം നിറവേറ്റുകയും ചെയ്യും. “ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവിൻ; അവരോടു കയ്പായിരിക്കുകയും അരുത്” എന്ന് തിരുവെഴുത്തുകൾ ഉദ്ബോധിപ്പിക്കുന്നു. (കൊലോസ്യർ 3:19) “ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർഥനകൾ തടസ്സപ്പെടാതിരിക്കേണ്ടതിന് സ്ത്രീജനം ഏറെ ബലഹീനമായ പാത്രം എന്നോർത്ത് അവരെ ആദരിച്ച് വിവേകപൂർവം അവരോടൊപ്പം വസിക്കുവിൻ. അവർ മഹാകൃപയാലുള്ള ജീവനു നിങ്ങളുടെ കൂട്ടവകാശികളുമല്ലോ.”—1 പത്രോസ് 3:7.
അതേസമയം യഥാർഥ വിശ്വാസമുള്ള ഭാര്യ ‘ഭർത്താവിനെ ആഴമായി ബഹുമാനിക്കും.’ (എഫെസ്യർ 5:33) അവൾ ‘ഭർത്താവിനെയും മക്കളെയും സ്നേഹിക്കും.’ (തീത്തൊസ് 2:4) യഥാർഥ വിശ്വാസമുള്ള മാതാപിതാക്കൾ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും അവരെ ദൈവിക നിയമങ്ങളും തത്ത്വങ്ങളും പഠിപ്പിക്കുകയും ചെയ്യും. വീട്ടിലോ ജോലിസ്ഥലത്തോ, മറ്റെവിടെയും ആയിക്കൊള്ളട്ടെ, അവർ അന്തസ്സോടും ആദരവോടും കൂടെ മറ്റുള്ളവരോട് ഇടപെടും. “പരസ്പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ” എന്ന തിരുവെഴുത്തു ബുദ്ധിയുപദേശം അവർ അനുസരിക്കും.—റോമർ 12:10.
ദൈവദാസന്മാർ അനുസരിക്കുന്ന മറ്റൊരു കൽപ്പനയുണ്ട്: “നീ സമ്മാനം (“കൈക്കൂലി,” പി.ഒ.സി. ബൈബിൾ) വാങ്ങരുത്.” (പുറപ്പാടു 23:8) സ്വാർഥനേട്ടങ്ങൾക്കുവേണ്ടി അവർ ഒരിക്കലും തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യില്ല. അതേസമയം മറ്റുള്ളവരെ, വിശേഷിച്ചും സഹായം ആവശ്യമുള്ളവരെ സഹായിക്കാനുള്ള ഒരവസരവും അവർ പാഴാക്കുകയുമില്ല. അവർ ഈ കൽപ്പന അനുസരിക്കുന്നു: “നന്മ ചെയ്യാനും നിങ്ങൾക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളിലല്ലോ ദൈവം പ്രസാദിക്കുന്നത്.” (എബ്രായർ 13:16) അങ്ങനെ യേശുവിന്റെ പിൻവരുന്ന വാക്കുകളുടെ സത്യത അവർ അനുഭവിച്ചറിയുന്നു: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ.”—പ്രവൃത്തികൾ 20:35.
ദിവ്യനീതി ഉയർത്തിപ്പിടിക്കുന്നു
യഥാർഥ വിശ്വാസമുള്ളവർ മനസ്സോടെ ദൈവനിയമങ്ങൾ അനുസരിക്കും. അവരെ സംബന്ധിച്ചിടത്തോളം “അവന്റെ കൽപ്പനകൾ ഭാരമുള്ളവയല്ല.” (1 യോഹന്നാൻ 5:3) “യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; . . . യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു” എന്ന് അവർക്ക് അറിയാം.—സങ്കീർത്തനം 19:7, 8.
യഥാർഥ വിശ്വാസം എല്ലാത്തരം മുൻവിധികളെയും ചെറുക്കാൻ അവരെ പ്രചോദിപ്പിക്കുന്നു. അവർ ഒരു വർഗത്തിനോ രാജ്യത്തിനോ മറ്റുള്ളവയെക്കാൾ ശ്രേഷ്ഠത കൽപ്പിക്കില്ല; സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തിൽ ആളുകളെ തരംതിരിക്കുകയുമില്ല. പകരം അവർ ദൈവത്തെ അനുകരിക്കുന്നു. ‘ദൈവം പക്ഷപാതമുള്ളവനല്ല . . . ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണ്.’—പ്രവൃത്തികൾ 10:34, 35.
യഥാർഥ വിശ്വാസമുള്ളവർ “സകലത്തിലും സത്യസന്ധരായിരിക്കാൻ” ശ്രമിക്കും. (എബ്രായർ 13:18) മാത്രമല്ല അവർ മറ്റുള്ളവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുകയോ ഏഷണി പറയുകയോ ചെയ്യില്ല. “നാവുകൊണ്ടു കുരള (അപവാദം) പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും . . . ഇരിക്കുന്ന”വനെയാണ് ദൈവം അംഗീകരിക്കുന്നതെന്ന് സങ്കീർത്തനക്കാരനായ ദാവീദ് പറയുന്നുണ്ട്.—സങ്കീർത്തനം 15:3.
ദിവ്യജ്ഞാനം പ്രതിഫലിപ്പിക്കുന്നു
യഥാർഥ വിശ്വാസമുള്ളവർ വിശുദ്ധ തിരുവെഴുത്തുകളിൽ അധിഷ്ഠിതമായ ഉപദേശങ്ങളായിരിക്കും പിൻപറ്റുക. “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാണ്; പഠിപ്പിക്കുന്നതിനും ശാസിക്കുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം നൽകുന്നതിനും അവ ഉപകരിക്കുന്നു” എന്ന് അവർക്ക് ഉറച്ച ബോധ്യമുണ്ട്. (2 തിമൊഥെയൊസ് 3:16) മറ്റുള്ളവരോട് ഇടപെടുമ്പോൾ അവർ “ഉയരത്തിൽനിന്നുള്ള ജ്ഞാനം” പ്രതിഫലിപ്പിക്കുന്നു. ആ ജ്ഞാനമാകട്ടെ, “ഒന്നാമതു നിർമലമാകുന്നു; കൂടാതെ അതു സമാധാനം പ്രിയപ്പെടുന്നതും ന്യായബോധമുള്ളതും അനുസരിക്കാൻ സന്നദ്ധമായതും കരുണയും സത്ഫലങ്ങളും നിറഞ്ഞതുമാകുന്നു.” (യാക്കോബ് 3:17) അവർ മാനുഷ പാരമ്പര്യങ്ങളും ഭൂതവിദ്യയും ഒഴിവാക്കുകയും ‘വിഗ്രഹങ്ങളിൽനിന്ന് അകന്നിരിക്കുകയും ചെയ്യും.’—1 യോഹന്നാൻ 5:21.
യഥാർഥ സ്നേഹം കാണിക്കുന്നു
“നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്ന് പ്രവാചകനായ മോശ പറഞ്ഞിട്ടുണ്ട്. (ആവർത്തനപുസ്തകം 6:5) വിശ്വാസമുള്ളവർക്ക് ദൈവത്തോട് അത്തരം സ്നേഹമുണ്ടായിരിക്കും. അവർ യഹോവ എന്ന ദൈവനാമത്തെ ആദരിക്കും. ‘യഹോവെക്കു സ്തോത്രംചെയ്യും.’ മാത്രമല്ല, അവർ വിശ്വാസത്തോടെ ‘അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.’ (സങ്കീർത്തനം 105:1) “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന കൽപ്പനയും ദൈവദാസന്മാർ അനുസരിക്കും. (ലേവ്യപുസ്തകം 19:18) “സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ” പരമാവധി ശ്രമിക്കുന്ന അവർ എല്ലാത്തരം അക്രമവും ഒഴിവാക്കും. (റോമർ 12:18) ‘അവർ യുദ്ധം അഭ്യസിക്കുകയില്ല.’ ആലങ്കാരികമായി “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും.” (യെശയ്യാവു 2:4) അവർ ‘പരസ്പരം സ്നേഹിക്കുന്നു.’ (യോഹന്നാൻ 13:35) അവർക്ക് ഒരു ആഗോള സഹോദരവർഗമുണ്ട്. ഇന്ന് അങ്ങനെയുള്ള ആളുകളെ നിങ്ങൾക്ക് അറിയാമോ?