ഭാഗം 13
യഥാർഥ വിശ്വാസം നിത്യസന്തുഷ്ടിയിലേക്ക് നയിക്കും!
“നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്ന് വിശുദ്ധ തിരുവെഴുത്തുകൾ പറയുന്നു. (റോമർ 1:17) അതിമഹത്തായ ഒരു വാഗ്ദാനമാണ് ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
മിശിഹായായ യേശു ഭൂമിയിലെ തന്റെ നിയോഗം പൂർത്തിയാക്കിയശേഷം സ്വർഗത്തിൽ ദൈവത്തിന്റെ അടുത്തേക്ക് മടങ്ങിപ്പോയി. അവന്റെ ശിഷ്യന്മാർ നോക്കിനിൽക്കെ, “അവൻ ഉയരത്തിലേക്ക് എടുക്കപ്പെട്ടു; ഒരു മേഘം അവനെ അവരുടെ കാഴ്ചയിൽനിന്നു മറച്ചു.” (പ്രവൃത്തികൾ 1:9) സ്വർഗത്തിൽ, ദൈവം അവനെ രാജാവായി നിയമിച്ചു. സമീപഭാവിയിൽ, “മനുഷ്യപുത്രൻ (യേശു) സകല ദൂതന്മാരോടുമൊപ്പം തന്റെ മഹത്ത്വത്തിൽ വരുമ്പോൾ അവൻ തന്റെ മഹിമയാർന്ന സിംഹാസനത്തിലിരിക്കും. സകല ജനതകളും അവന്റെ മുമ്പാകെ ഒരുമിച്ചുകൂട്ടപ്പെടും. ഇടയൻ കോലാടുകളിൽനിന്നു ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ തമ്മിൽ വേർതിരിക്കും.” (മത്തായി 25:31, 32) എപ്പോഴായിരിക്കും അതു സംഭവിക്കുന്നത്?
ജനതകളെ ന്യായംവിധിക്കാൻ മിശിഹാ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ലോകസാഹചര്യം എങ്ങനെയായിരിക്കുമെന്ന് വിശുദ്ധ തിരുവെഴുത്തുകളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. “ജനത ജനതയ്ക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും; വലിയ ഭൂകമ്പങ്ങളും ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിൽ മഹാവ്യാധികളും ഭക്ഷ്യക്ഷാമങ്ങളും ഉണ്ടാകും. ഭയങ്കര കാഴ്ചകളും . . . ഉണ്ടാകും” എന്ന് യേശു വിശദീകരിച്ചു.—ലൂക്കോസ് 21:7, 10, 11.
യേശുവിന്റെ വാക്കുകൾ നമ്മുടെ കൺമുമ്പിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്നുതന്നെ യേശു ദുഷ്ടന്മാരെ നശിപ്പിക്കും. ഒടുവിൽ സാത്താനും നശിപ്പിക്കപ്പെടും! ഭൂമി ഒരു പറുദീസയായി മാറും. സകല മനുഷ്യരും മൃഗങ്ങളും സമാധാനത്തിൽ കഴിയും. “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും. . . . എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” (യെശയ്യാവു 11:6, 9) “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; . . . അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.” (യെശയ്യാവു 33:24; 35:5) മരിച്ചവർപോലും ജീവനിലേക്കു വരും. ‘യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കും.’ “മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല.” (യെശയ്യാവു 25:8; വെളിപാട് 21:4) അതെ, ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ആദിമോദ്ദേശ്യം നിവൃത്തിയേറും. എത്ര മഹത്തായ പ്രത്യാശ!
വിശ്വാസം ബലിഷ്ഠമാക്കുക
പറുദീസയിൽ ജീവിക്കാനുള്ള അവസരം ദൈവം ആർക്കായിരിക്കും നൽകുക? വിശ്വാസമുള്ളവർക്ക്. അതെ, യഥാർഥ വിശ്വാസമുള്ളവർക്ക്!
ദൈവവചനത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനമാണ് യഥാർഥ വിശ്വാസത്തിന് ആധാരം എന്ന് തുടക്കത്തിൽ പറഞ്ഞല്ലോ. അതുകൊണ്ട് ദൈവത്തെയും യേശുവിനെയും കുറിച്ച് തുടർന്നു പഠിക്കുക.
‘പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാകുന്നു’ എന്ന് തിരുവെഴുത്തുകൾ പറയുന്നു. (യാക്കോബ് 2:26) യഥാർഥ വിശ്വാസത്തിന് സത്പ്രവൃത്തികളുടെ പിൻബലം ഉണ്ടായിരിക്കുമെന്നു സാരം. അങ്ങനെ സത്പ്രവൃത്തികൾ ചെയ്യുകവഴി, ദൈവികഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ നിങ്ങൾക്കാകും. ശ്രേഷ്ഠമായ ഈ ഗുണങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക!
യഥാർഥ വിശ്വാസം വളർത്തിയെടുക്കുന്നതിന്റെ അനുഗ്രഹങ്ങൾ വളരെ വലുതാണ്. സന്തുഷ്ട ജീവിതത്തിന്റെ താക്കോലാണ് അത്! ഇപ്പോൾ മാത്രമല്ല അനന്തതയിലെങ്ങും അതു നിങ്ങൾക്ക് സന്തോഷം പകരും!