വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം രണ്ട്‌

ഉത്‌കണ്‌ഠകൾ—‘എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു’

ഉത്‌കണ്‌ഠകൾ—‘എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു’

“25 വർഷത്തെ വിവാഹജീവിതത്തിനു ശേഷം ഞങ്ങൾ വഴിപിരിഞ്ഞു! വിവാഹമോചനം നേടി! എന്റെ മക്കൾ സത്യം വിട്ടുപോയി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ മറ്റൊരു വഴിക്ക്‌! അങ്ങനെ ഞാൻ വിഷാദത്തിലായി. ലോകം ഒന്നാകെ ഇടിഞ്ഞ്‌ എന്റെ മേൽ പതിച്ചതായി എനിക്കു തോന്നി. ഇനി ഒന്നും എനിക്കു സഹിക്കാനാകുമായിരുന്നില്ല. ഞാൻ സഭായോഗങ്ങൾക്ക്‌ പോകുന്നത്‌ നിറുത്തി. ഞാൻ നിഷ്‌ക്രിയയായി!”—ജൂണാ.

ഉത്‌കണ്‌ഠ എല്ലാവർക്കുമുണ്ട്‌. ദൈവജനവും അതിൽനിന്ന്‌ ഒഴിവുള്ളവരല്ല. “എന്റെ ഹൃദയത്തിന്റെ ആകുലതകൾ വർധിക്കുമ്പോൾ. . . ” എന്ന്‌ സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 94:19, പി.ഒ.സി.) അവസാനനാളുകളിൽ “ജീവിതത്തിന്റെ ആകുലതക”ൾ യഹോവയെ സേവിക്കുന്നവർക്ക്‌ ഒരു പ്രതിബന്ധമായിത്തീർന്നേക്കാമെന്ന്‌ യേശുവും പറഞ്ഞു. (ലൂക്കോസ്‌ 21:34) നിങ്ങളുടെ കാര്യമോ? സാമ്പത്തികബുദ്ധിമുട്ടുകൾ, കുടുംബപ്രശ്‌നങ്ങൾ, ആരോഗ്യത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠ ഇവയൊക്കെ തളർത്തിക്കളയുന്നതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? ഇവയൊക്കെ മറികടക്കാൻ യഹോവയ്‌ക്ക്‌ നിങ്ങളെ എങ്ങനെ സഹായിക്കാനാകും?

“അസാമാന്യശക്തി”

ഈ ഉത്‌കണ്‌ഠകൾ ഒറ്റയ്‌ക്ക്‌ മറികടന്ന്‌ മുന്നോട്ടുപോകാൻ നമുക്കാവില്ല. പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെയെല്ലാം എഴുതി: ‘ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു,’ ‘ഞങ്ങൾ ആശങ്കാകുലരാണ്‌,’ ‘ഞങ്ങൾ വീണുകിടക്കുന്നു.’ എന്നാൽ അവൻ ഇങ്ങനെയും എഴുതി: ഞങ്ങൾ “തകർന്നുപോകുന്നില്ല,” ഞങ്ങൾ “ആശയറ്റവരാകുന്നില്ല,” ഞങ്ങൾ “നശിച്ചുപോകുന്നില്ല.” സഹിച്ചു മുന്നോട്ടുപോകാൻ നമ്മളെ സഹായിക്കുന്നത്‌ എന്താണ്‌? “അസാമാന്യശക്തി!” അതായത്‌ സർവശക്തനായ നമ്മുടെ ദൈവത്തിൽനിന്ന്‌, യഹോവയിൽനിന്ന്‌, വരുന്ന ശക്തി.—2 കൊരിന്ത്യർ 4:7-9.

കഴിഞ്ഞ കാലങ്ങളിൽ ഈ “അസാമാന്യശക്തി’’ നിങ്ങൾക്ക്‌ ലഭിച്ചത്‌ എങ്ങനെയാണെന്ന്‌ ഒന്നോർത്തെടുക്കാൻ ശ്രമിക്കൂ. . . സഭയിൽ കേട്ട ഒരു പ്രസംഗം യഹോവയുടെ അചഞ്ചലസ്‌നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ വിലമതിപ്പ്‌ ഒന്നുകൂടി ഊട്ടിയുറപ്പിച്ചത്‌ നിങ്ങൾക്ക്‌ ഓർമയുണ്ടോ? ഭൂമി പറുദീസയാകുമെന്ന മനോഹരമായ പ്രത്യാശയെക്കുറിച്ച്‌ മറ്റുള്ളവരെ പഠിപ്പിച്ചപ്പോൾ യഹോവയുടെ വാഗ്‌ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടില്ലേ? സഭായോഗങ്ങളിൽ സംബന്ധിക്കുമ്പോൾ, നമ്മുടെ വിശ്വാസത്തെക്കുറിച്ച്‌ ആളുകളോട്‌ പറയുമ്പോൾ, വാസ്‌തവത്തിൽ ജീവിതോത്‌കണ്‌ഠകളെ മറികടന്ന്‌ മുന്നോട്ട്‌ പോകാനുള്ള ഉൾക്കരുത്ത്‌ നമുക്ക്‌ പകർന്നുകിട്ടുകയാണ്‌. ഒപ്പം യഹോവയെ സന്തോഷത്തോടെ സേവിക്കാൻ മനസ്സിന്‌ സ്വസ്ഥതയും ശാന്തതയും ലഭിക്കുന്നു.

“യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ”

നാലുപാടുനിന്നും ഒരേ സമയം പ്രതിബന്ധങ്ങൾ തലപൊക്കാം. അതു വാസ്‌തവമാണ്‌. ഉദാഹരണം പറഞ്ഞാൽ, ഒന്നാമത്‌ രാജ്യം അന്വേഷിക്കാനും ആത്മീയപ്രവർത്തനങ്ങളടങ്ങുന്ന ഒരു നല്ല ദിനചര്യ നിലനിറുത്താനും യഹോവ നമ്മോട്‌ ആവശ്യപ്പെടുന്നു. (മത്തായി 6:33; ലൂക്കോസ്‌ 13:24) എന്നാലിതാ പ്രതിബന്ധങ്ങൾ: എതിർപ്പ്‌, മോശമായ ആരോഗ്യം, കുടുംബപ്രശ്‌നങ്ങൾ! ഇവയെല്ലാം നിങ്ങളെ ശാരീരികമായി തളർത്തിക്കളയുന്നെങ്കിലോ? ഇനി, സഭാകാര്യങ്ങൾക്കായി ചെലവഴിക്കേണ്ട സമയവും ഊർജവും നിങ്ങളുടെ ജോലി കവർന്നെടുക്കുന്നെങ്കിലോ? മുമ്പിൽ ചെയ്‌തുതീർക്കാൻ ഒരുപാടു കാര്യങ്ങൾ! പക്ഷേ, അതിനുള്ള സമയവും ഊർജവും ഒട്ടില്ലതാനും! നിങ്ങൾ ആകെ കുഴങ്ങിപ്പോകുകയേ ഉള്ളൂ. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ഇങ്ങനെ പോലും ചിന്തിച്ചുപോയേക്കാം: ‘എനിക്കു ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ യഹോവ എന്നിൽനിന്ന്‌ പ്രതീക്ഷിക്കുകയാണോ?’

യഹോവയ്‌ക്ക്‌ എല്ലാം മനസ്സിലാകും! അവൻ ഒരിക്കലും നമുക്ക്‌ ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ പ്രതീക്ഷിക്കുകയില്ല. ഇനി, മനസ്സിനേറ്റ മുറിവുകളും ക്ഷതങ്ങളും ശരീരത്തെയും ബാധിച്ചിട്ടുണ്ടാകും. അതിൽനിന്നെല്ലാം കരകയറാൻ സമയമെടുക്കുമെന്നും യഹോവയ്‌ക്ക്‌ അറിയാം!—സങ്കീർത്തനം 103:13, 14.

നമുക്ക്‌ ഒരു ഉദാഹരണം നോക്കാം: പ്രവാചകനായ ഏലിയാവിനെ യഹോവ എങ്ങനെയാണ്‌ പരിപാലിച്ചതെന്ന്‌. . . ഒരു വേള ഏലിയാവിന്റെ മനസ്സു മടുത്തു, പ്രാണഭയം അവനെ വേട്ടയാടി. അവൻ ഒരു മരുപ്രദേശത്തേക്ക്‌ ഓടിപ്പോയി. അപ്പോൾ യഹോവ എന്തു ചെയ്‌തു? അവനെ ശകാരിച്ച്‌ തന്റെ നിയമനത്തിലേക്ക്‌ തിരിച്ചുപോകാൻ ആജ്ഞാപിച്ചോ? ഇല്ല. യഹോവ തന്റെ ദൂതനെ അയച്ചു. അതും രണ്ടു തവണ. ദൂതൻ ഏലിയാവിന്റെ അടുത്തു ചെന്ന്‌ അവനെ മെല്ലെ തട്ടിയുണർത്തി, അവന്‌ ആഹാരം നൽകി. എന്നിട്ടും. . . 40 ദിവസങ്ങൾക്കു ശേഷവും, ഏലിയാവിന്റെ മനസ്സു നിറയെ ഉത്‌കണ്‌ഠയായിരുന്നു. ഭയം അവനെ വിട്ടുമാറിയില്ല. അവനെ സഹായിക്കാൻ യഹോവ പിന്നെ എന്താണ്‌ ചെയ്‌തത്‌? ഒന്നാമത്‌, തനിക്ക്‌ അവനെ സംരക്ഷിക്കാൻ പ്രാപ്‌തിയുണ്ടെന്ന്‌ യഹോവ അവന്റെ കണ്മുന്നിൽത്തന്നെ തെളിയിച്ചു കാണിച്ചു. രണ്ടാമത്‌, “സാവധാനത്തിൽ ഒരു മൃദുസ്വര”ത്തിൽ സംസാരിച്ചുകൊണ്ട്‌ യഹോവ അവനെ ആശ്വസിപ്പിച്ചു. മൂന്നാമത്‌, സത്യദൈവത്തെ വിശ്വസ്‌തമായി ആരാധിക്കുന്ന വേറെ ആയിരങ്ങളുണ്ടെന്ന്‌ യഹോവ അവനോട്‌ വെളിപ്പെടുത്തി. പിന്നെ നമ്മൾ കാണുന്നത്‌ ഉത്സാഹത്തോടെ പ്രവാചകവേല നിർവഹിക്കുന്ന ഏലിയാവിനെയാണ്‌! (1 രാജാക്കന്മാർ 19:1-19) എന്താണ്‌ ഇതിൽനിന്നുള്ള പാഠം? ഉത്‌കണ്‌ഠ ഏലിയാവിനെ വരിഞ്ഞുമുറുക്കിയപ്പോൾ യഹോവ അവനോട്‌ ക്ഷമയോടെ, അനുകമ്പയോടെ ഇടപെട്ടു. യഹോവയ്‌ക്ക്‌ മാറ്റം വന്നിട്ടില്ല! അതേ അനുകമ്പയോടെ, ക്ഷമയോടെ അവൻ നമ്മോടും ഇടപെടും.

യഹോവയ്‌ക്ക്‌ നൽകാൻ കഴിയുന്നതിനെക്കുറിച്ച്‌ നിങ്ങൾ യാഥാർഥ്യബോധത്തോടെ ചിന്തിക്കുക. ഇന്നു ചെയ്യുന്നതും കഴിഞ്ഞ കാലത്ത്‌ നിങ്ങൾ ചെയ്‌തിരുന്നതും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്തരുത്‌. അതിനെ ഇങ്ങനെ ഉദാഹരിക്കാം: ഒരു ഓട്ടക്കാരൻ ഏതാനും മാസങ്ങളോ വർഷങ്ങളോ ആയി പരിശീലനം നിറുത്തിവെച്ചിരിക്കുകയാണെന്ന്‌ വിചാരിക്കുക. അദ്ദേഹത്തിന്‌ ആ പഴയ ദിനചര്യയിലേക്ക്‌ ഒറ്റയടിക്ക്‌ തിരിച്ചുവരാനാവില്ല. പിന്നെയോ ചെറിയചെറിയ ലക്ഷ്യങ്ങൾ വെച്ച്‌ അദ്ദേഹം ശ്രമിക്കും. അങ്ങനെ കായികക്ഷമത വീണ്ടെടുക്കാൻ ക്രമേണ അദ്ദേഹത്തിന്‌ കഴിയും, ഒപ്പം സഹിഷ്‌ണുതയും. ക്രിസ്‌ത്യാനികൾ ഓട്ടക്കാരെപ്പോലെയാണ്‌. വ്യക്തമായ ഒരു ലക്ഷ്യം വെച്ചുകൊണ്ടാണ്‌ അവരും പരിശീലനം നേടുന്നത്‌. (1 കൊരിന്ത്യർ 9:24-27) നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത്‌ എന്താണ്‌? വളരെ എളുപ്പത്തിൽ എത്താൻ കഴിയുന്ന ചെറിയചെറിയ ലക്ഷ്യങ്ങൾ വെച്ചുനോക്കുക. ഉദാഹരണത്തിന്‌ ക്രിസ്‌തീയയോഗങ്ങളിൽ ഒന്നിൽ സംബന്ധിക്കാൻ ലക്ഷ്യം വെക്കാവുന്നതാണ്‌. ആ ലക്ഷ്യം കൈവരിക്കാനുള്ള സഹായത്തിനായി യഹോവയോട്‌ പ്രാർഥിക്കുകയും വേണം. കുറേശ്ശെയായി ആത്മീയബലം വീണ്ടെടുത്തുവരുമ്പോൾ “യഹോവ നല്ലവൻ എന്ന്‌” നിങ്ങൾ ‘രുചിച്ചറിയും!’ (സങ്കീർത്തനം 34:8) ഒരു കാര്യം പ്രത്യേകം ഓർക്കുക: യഹോവയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ നിങ്ങൾ ചെയ്യുന്നതെന്തും, അത്‌ എത്ര ചെറുതാണെന്ന്‌ നിങ്ങൾക്ക്‌ തോന്നിയാലും, യഹോവയ്‌ക്ക്‌ അത്‌ വളരെ വിലയുള്ളതാണ്‌!—ലൂക്കോസ്‌ 21:1-4.

യഹോവ ഒരിക്കലും നമുക്ക്‌ ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ പ്രതീക്ഷിക്കുകയില്ല

“എനിക്കു വേണ്ടിയിരുന്ന ഓജസ്സ്‌. . . ”

തുടക്കത്തിൽ കണ്ട ജൂണായെ, തന്റെ അടുക്കലേക്കു മടങ്ങിവരാൻ യഹോവ സഹായിച്ചത്‌ എങ്ങനെയാണ്‌? ജൂണാ പറയുന്നു: “സഹായിക്കണമേ എന്ന്‌ ഞാൻ യഹോവയോട്‌ പതിവായി പ്രാർഥിക്കുമായിരുന്നു. അപ്പോഴാണ്‌ മരുമകൾ എന്നോട്‌ എന്റെ പട്ടണത്തിൽവെച്ച്‌ ഒരു സമ്മേളനം നടക്കാൻ പോകുകയാണെന്ന്‌ പറഞ്ഞത്‌. ഒരു ദിവസം മാത്രം പോകാമെന്ന്‌ ഞാൻ തീരുമാനിച്ചു. പക്ഷേ, അവിടെ ചെന്നപ്പോൾ യഹോവയുടെ ജനത്തിന്റെ ഇടയിലേക്കു തിരിച്ചുചെന്നതിന്റെ അനുഭൂതി ഞാൻ അനുഭവിച്ചറിഞ്ഞു! എനിക്കു വേണ്ടിയിരുന്ന ഓജസ്സ്‌ ആ സമ്മേളനം പകർന്നുതന്നു!! ഇപ്പോൾ ഞാൻ വീണ്ടും യഹോവയെ സന്തോഷത്തോടെ സേവിച്ചുതുടങ്ങിയിരിക്കുന്നു. അത്‌ ജീവിതത്തിന്‌ വളരെയേറെ അർഥം പകർന്നിരിക്കുന്നു. ഒരു കാര്യംകൂടി എനിക്കു മനസ്സിലായി: സ്വയം ഒറ്റപ്പെടുത്തി എനിക്ക്‌ തുഴഞ്ഞു നീങ്ങാനാവില്ല, സഹോദരങ്ങളുടെ സഹായം കൂടിയേ തീരൂ! തിരിച്ചുവരാൻ കാലം ബാക്കിയുണ്ടായിരുന്നല്ലോ എന്ന്‌ ഓർക്കുമ്പോൾ നന്ദിയാൽ എന്റെ ഹൃദയം നിറയുന്നു!”