ഭാഗം ഒന്ന്
‘കാണാതെപോയതിനെ ഞാൻ അന്വേഷിക്കും’
ആ ചെമ്മരിയാട് ആകെ പേടിച്ചരണ്ടുനിൽക്കുകയാണ്!! മേച്ചിൽപ്പുറത്തുകൂടി പുൽനാമ്പുകൾ കടിച്ച് നടക്കുന്നതിനിടെ എങ്ങനെയോ അത് കൂട്ടം വിട്ടുപോയി. കൂട്ടത്തെയോ തന്റെ ഇടയനെയോ അവിടെങ്ങും കാണാനില്ല. ഇരുട്ട് പരന്നുതുടങ്ങി. ഇരപിടിയന്മാർ പതുങ്ങിനടക്കുന്ന ആ താഴ്വരയിൽ. . . ഒറ്റയ്ക്ക്. . . ! നിസ്സഹായനായി. . . ! ഒടുവിലതാ, ഒരു ശബ്ദം. . . ഏറെ പരിചയമുള്ള ശബ്ദമാണ്. . . ! അത് ഇടയന്റേതായിരുന്നു. ആ ഇടയൻ തന്റെ ആടിന്റെ അരികിലേക്ക് ഓടിയണഞ്ഞു. കുനിഞ്ഞ് അതിനെ എടുത്ത്, തന്റെ അങ്കിയുടെ മടക്കിൽ ചേർത്തുവെച്ചു. എന്നിട്ട് വീട്ടിലേക്ക് മടങ്ങി. . .
ഇങ്ങനെയൊരു ആട്ടിടയനായാണ് യഹോവ സ്വയം വിശേഷിപ്പിക്കുന്നത്! പല ആവർത്തി യഹോവ തന്നെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടുണ്ട്. “ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും” എന്ന് തന്റെ വചനത്തിൽ യഹോവ ഉറപ്പുനൽകുന്നു.—യെഹെസ്കേൽ 34:11, 12.
‘ഞാൻ തന്നേ എന്റെ ആടുകളെ മേയിക്കും’
ആരാണ് യഹോവയുടെ ആടുകൾ? ലളിതമായി പറഞ്ഞാൽ യഹോവയെ സ്നേഹിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്നവരാണ് യഹോവയുടെ ആടുകൾ. ബൈബിൾ പറയുന്നു: “വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.” (സങ്കീർത്തനം 95:6, 7) ആടുകൾ അവയുടെ ഇടയന്റെ പിന്നാലെ പോകുന്നതുപോലെ യഹോവയെ ആരാധിക്കുന്നവരും തങ്ങളുടെ ഇടയനെ അനുഗമിക്കാൻ ഇഷ്ടമുള്ളവരാണ്. അവർ കുറ്റമറ്റവരാണോ? അല്ല. യഹോവയുടെ ദാസന്മാർ ചില സമയങ്ങളിൽ, “ചിതറിപ്പോയ”വരാണ്, “കാണാതെപോയ”വരാണ്, “വഴിതെറ്റി ഉഴലുന്ന”വരാണ്. (യെഹെസ്കേൽ 34:12; മത്തായി 15:24; 1 പത്രോസ് 2:25) പക്ഷേ, തന്റെ ഒരു ദാസനോ ദാസിയോ കൂട്ടംവിട്ട് പോയിട്ടുണ്ടെങ്കിൽ യഹോവ ആ വ്യക്തിയെ ഉപേക്ഷിക്കുന്നില്ല, പ്രതീക്ഷയ്ക്കു വകയില്ലാത്ത ഒരാളായി കാണുന്നില്ല.
യഹോവ ഇപ്പോഴും നിങ്ങളുടെ ഇടയനാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? താൻ ഒരു ഇടയനാണെന്ന്
യഹോവ ഇന്ന് തെളിയിക്കുന്നത് എങ്ങനെയാണ്? മൂന്നു വിധങ്ങൾ നോക്കാം.അവൻ നമ്മളെ ആത്മീയമായി പോഷിപ്പിക്കുന്നു. “നല്ല മേച്ചൽപുറത്തു ഞാൻ അവയെ മേയിക്കും; . . . അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും . . . പുഷ്ടിയുള്ള മേച്ചൽപുറത്തു മേയുകയും ചെയ്യും” എന്ന് യഹോവ പറയുന്നു. (യെഹെസ്കേൽ 34:14) ഊർജവും ഉന്മേഷവും പകരുന്ന വൈവിധ്യമാർന്ന ആത്മീയവിഭവങ്ങൾ യഹോവ അതാതുസമയത്തു നൽകുന്നു. അക്കാര്യത്തിൽ അവൻ ഒരിക്കലും മുടക്കം വരുത്തിയിട്ടില്ല. ഒരു ലേഖനം, ഒരു പ്രസംഗം, ഒരു വീഡിയോ നിങ്ങളുടെ പ്രാർഥനയ്ക്കുള്ള ഉത്തരമായി യഹോവ നൽകിയതാണെന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ? യഹോവ നിങ്ങൾക്കുവേണ്ടി വ്യക്തിപരമായി കരുതുന്നുണ്ടെന്ന് അപ്പോൾ നിങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ലേ?
അവൻ നമ്മളെ സംരക്ഷിക്കുന്നു, തുണയ്ക്കുന്നു. “വഴി തെറ്റിപ്പോയതിനെ ഞാൻ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാൻ വച്ചുകെട്ടും. ബലഹീനമായതിനെ ഞാൻ ശക്തിപ്പെടുത്തും,” അതാണ് യഹോവ നൽകുന്ന ഉറപ്പ്. (യെഹെസ്കേൽ 34:16, പി.ഒ.സി.) മനോബലംകെട്ട് തളർന്നുപോയവരെയും ഉത്കണ്ഠകളിൽ ആഴ്ന്നുപോയവരെയും യഹോവ ശക്തിപ്പെടുത്തും. അവൻ തന്റെ ആടുകളുടെ മുറിവ് വെച്ചുകെട്ടുന്നു. മുറിവുകൾ സുഖപ്പെടാൻ അത് സഹായിക്കും; ഒരുപക്ഷേ സഹാരാധകരാൽ ആയിരിക്കാം മുറിവേറ്റത്. കൂടാതെ, വഴിതെറ്റി അകന്നുപോയവയെ അവൻ തിരികെക്കൊണ്ടുവരുന്നു. അവർ പലവിധ നിഷേധവികാരങ്ങളുമായി മല്ലിടുന്നുണ്ടാകാം. യഹോവ അത് മനസ്സിലാക്കുന്നു.
അവന് നമ്മോട് ഒരു ഉത്തരവാദിത്വം തോന്നുന്നു. യഹോവ പറയുന്നു: “ചിതറിപ്പോയ സകലസ്ഥലങ്ങളിലുംനിന്നു (ഞാൻ) അവയെ വിടുവിക്കും,” “കാണാതെപോയതിനെ ഞാൻ അന്വേഷി”ക്കും. (യെഹെസ്കേൽ 34:12, 16) വഴിതെറ്റിപ്പോയ ഒരാട് ‘ഒരിക്കലും ഗുണംപിടിക്കില്ല’ എന്ന് യഹോവ ചിന്തിക്കുന്നതേ ഇല്ല. ഒരാടിനെ കാണാതെ പോയി എന്ന് മനസ്സിലായാൽ, അവൻ അതിനെ അന്വേഷിക്കുന്നു, കണ്ടെത്തിക്കഴിഞ്ഞാൽ അതിയായി സന്തോഷിക്കുന്നു! (മത്തായി 18:12-14) “ഞാൻ തന്നേ എന്റെ ആടുകളെ മേയി”ക്കും എന്ന് യഹോവ പറയുന്നു. (യെഹെസ്കേൽ 34:15) ആ ആടുകളിൽ ഒരാൾ നിങ്ങളാണ്! അതുകൊണ്ടാണ് നിങ്ങളെക്കുറിച്ച് അവന് ചിന്തയുള്ളത്, കരുതലുള്ളത്. . .
വഴിതെറ്റിപ്പോയ ഒരാട് ‘ഒരിക്കലും ഗുണംപിടിക്കില്ല’ എന്ന് യഹോവ ചിന്തിക്കുന്നതേ ഇല്ല. അതിനെ കണ്ടെത്തിക്കഴിഞ്ഞാൽ അവൻ അതിയായി സന്തോഷിക്കുന്നു
“ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ലകാലം വരുത്തേണമേ”
യഹോവ നിങ്ങളെ അന്വേഷിക്കുന്നത് എന്തുകൊണ്ടാണ്? തന്റെ അടുക്കലേക്ക് മടങ്ങിവരാൻ നിങ്ങളെ ക്ഷണിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങൾ സന്തോഷമുള്ളവരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു! തന്റെ ആടുകളുടെ മേൽ അനുഗ്രഹവർഷം ചൊരിയുമെന്നാണ് യഹോവ പറഞ്ഞിരിക്കുന്നത്. (യെഹെസ്കേൽ 34:26) അത് വെറും പൊള്ളയായ വാഗ്ദാനമല്ല! അതിന്റെ തെളിവുകൾ നിങ്ങൾ നേരിട്ട് കണ്ടിട്ടുള്ളവരാണ്.
നിങ്ങൾ യഹോവയെ അറിഞ്ഞുതുടങ്ങിയ ആ കാലഘട്ടം മനസ്സിലേക്കൊന്നു കൊണ്ടുവരൂ. സത്യദൈവം, ദൈവത്തിന്റെ നാമം, മനുഷ്യരാശിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഇങ്ങനെയുള്ള ആവേശകരമായ സത്യങ്ങൾ ആദ്യമായി കേട്ടപ്പോൾ നിങ്ങൾക്ക് എന്തു തോന്നി? സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പ്രിയ സഹോദരങ്ങളോടൊപ്പം സൗഹൃദം നുകർന്ന സമയങ്ങൾ നിങ്ങൾ ഓർക്കുന്നില്ലേ? എത്ര കുളിർമയേകുന്നതായിരുന്നു അവയൊക്കെ! പിന്നെ നിങ്ങൾ, സുവാർത്ത അറിയിക്കാൻ തുടങ്ങി. സുവാർത്തയിൽ ആത്മാർഥ താത്പര്യം കാണിച്ച ഒരാളോട് സംസാരിച്ചതിന്റെ സംതൃപ്തിയോടെ, മനസ്സുനിറഞ്ഞ്, നിങ്ങൾ വീട്ടിലേക്ക് മടങ്ങിയ സന്ദർഭങ്ങൾ ഓർത്തെടുക്കാമോ?
ആ സന്തോഷവേളകളെല്ലാം ഇനിയും നിങ്ങളുടെ സ്വന്തമാകും! കഴിഞ്ഞ കാലങ്ങളിലെ ചില ദൈവദാസന്മാർ പ്രാർഥിച്ചത് ഇങ്ങനെയാണ്: “യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ലകാലം വരുത്തേണമേ.” (വിലാപങ്ങൾ 5:21) യഹോവ ആ പ്രാർഥന കേട്ടു. ആ പഴയ സന്തോഷത്തോടെ ദൈവജനം യഹോവയെ സേവിക്കാൻ മടങ്ങിയെത്തി. (നെഹെമ്യാവു 8:17) നിങ്ങളുടെ കാര്യത്തിലും യഹോവ അതുതന്നെ ചെയ്യും!
പക്ഷേ, യഹോവയിങ്കലേക്കു മടങ്ങിവരുന്നത് പറയുന്നത്ര എളുപ്പമല്ലെന്ന് നിങ്ങൾക്കു തോന്നിയേക്കാം. ചില പ്രതിബന്ധങ്ങൾ നമുക്കു നോക്കാം, അവയെ എങ്ങനെ മറികടക്കാമെന്നും.