വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം അഞ്ച്‌

‘നിങ്ങളുടെ ജീവനെ കാക്കുന്ന ഇടയന്റെ അടുക്കലേക്കു മടങ്ങിവരുക’

‘നിങ്ങളുടെ ജീവനെ കാക്കുന്ന ഇടയന്റെ അടുക്കലേക്കു മടങ്ങിവരുക’

യഹോവയിങ്കലേക്കു മടങ്ങാൻ തടസ്സമായി നിൽക്കുന്ന ഏതാനും പ്രതിസന്ധികളെക്കുറിച്ച്‌ ഈ ലഘുപത്രികയിൽ നമ്മൾ കണ്ടല്ലോ. ഇതിൽ ഏതാണ്‌ നിങ്ങൾക്കൊരു തടസ്സമായി നിൽക്കുന്നത്‌? ഒരുപക്ഷേ ഒന്നിലധികം കണ്ടെന്നുംവരാം. എങ്കിൽ, നിരുത്സാഹപ്പെടുകയോ മനസ്സു വിഷമിക്കുകയോ വേണ്ട. കാരണം, നിങ്ങൾ ഒറ്റയ്‌ക്കല്ല. വിശ്വസ്‌തരായ പല ദൈവദാസന്മാർക്കും ഇതേപോലുള്ള പ്രതിസന്ധികൾ നേരിടേണ്ടിവന്നിട്ടുണ്ട്‌, ബൈബിൾക്കാലങ്ങളിലും ഇക്കാലത്തും. അവയൊക്കെ മറികടക്കാൻ യഹോവയിൽനിന്ന്‌ അവർക്ക്‌ സഹായം ലഭിച്ചു. നിങ്ങൾക്കും അത്‌ ലഭ്യമാണ്‌.

യഹോവയുടെ അടുക്കലേക്ക്‌ നിങ്ങൾ മടങ്ങിയെത്തുമ്പോൾ യഹോവ നിങ്ങളെ കാത്തിരിപ്പുണ്ടാകും

യഹോവയുടെ അടുക്കലേക്ക്‌ നിങ്ങൾ മടങ്ങിയെത്തുമ്പോൾ യഹോവ നിങ്ങളെ കാത്തിരിപ്പുണ്ടാകും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ഉത്‌കണ്‌ഠകൾ മറികടക്കാൻ അവൻ നിങ്ങളെ സഹായിക്കും. മനസ്സിനേറ്റ മുറിവുണങ്ങാൻ അവൻ സഹായിക്കും. ഒരു ശുദ്ധമനസ്സാക്ഷി തിരികെക്കിട്ടാൻ അവൻ സഹായിക്കും, അതിൽനിന്ന്‌ ഹൃദയസന്തോഷവും സ്വസ്ഥതയും നിങ്ങൾക്ക്‌ അനുഭവിച്ചറിയാനാകും. അപ്പോൾ നിങ്ങൾക്ക്‌ സഹാരാധകരോടു ചേർന്ന്‌ യഹോവയെ സേവിക്കാൻ വീണ്ടും പ്രചോദനം ലഭിക്കും. ഇങ്ങനെയൊക്കെ ചെയ്‌തുകഴിയുമ്പോൾ നിങ്ങളുടെ സാഹചര്യം ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്‌ത്യാനികളുടേതിനു സമാനമായിത്തീരും. അവർക്ക്‌ പത്രോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “നിങ്ങൾ വഴിതെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ജീവനെ കാക്കുന്ന ഇടയന്റെ അടുക്കലേക്കു നിങ്ങൾ മടങ്ങിവന്നിരിക്കുന്നു.”—1 പത്രോസ്‌ 2:25.

നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം യഹോവയുടെ അടുക്കലേക്കു മടങ്ങുക എന്നതാണ്‌. എന്തുകൊണ്ട്‌? കാരണം, അതുവഴി നിങ്ങൾക്ക്‌ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനാകും! (സദൃശവാക്യങ്ങൾ 27:11) നിങ്ങൾക്ക്‌ അറിയാമല്ലോ, യഹോവ വികാരവിചാരങ്ങളുള്ള ദൈവമാണ്‌. അതുകൊണ്ട്‌ നമ്മുടെ ചെയ്‌തികൾ അവനെ ബാധിക്കുന്നുണ്ട്‌. എന്നാൽ, തന്നെ സ്‌നേഹിക്കാനും സേവിക്കാനും യഹോവ ആരെയും നിർബന്ധിക്കുന്നില്ല. (ആവർത്തനപുസ്‌തകം 30:19, 20) ഒരു ബൈബിൾപണ്ഡിതൻ അതെക്കുറിച്ച്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “മനുഷ്യന്റെ ഹൃദയകവാടത്തിന്‌, പുറത്തുനിന്നു തുറക്കാൻ ഒരു കൈപ്പിടിയില്ല. അത്‌ അകത്തുനിന്നു മാത്രമേ തുറക്കാനാകൂ!” സ്‌നേഹം നിറഞ്ഞ ഹൃദയത്തോടെ യഹോവയെ ആരാധിക്കുമ്പോൾ, നമ്മുടെ ഹൃദയകവാടം നമ്മൾതന്നെ തുറക്കുകയാണ്‌. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ യഹോവയ്‌ക്ക്‌ ഒരു അമൂല്യമായ സമ്മാനം നൽകുകയാണ്‌: നമ്മുടെ വിശ്വസ്‌തത! അത്‌ യഹോവയുടെ ഹൃദയത്തിൽ നിറയ്‌ക്കുന്ന സന്തോഷം വളരെ വലുതാണ്‌! യഹോവയ്‌ക്ക്‌ അവൻ അർഹിക്കുന്ന ആരാധന നൽകുമ്പോൾ നമുക്കു ലഭിക്കുന്ന സന്തോഷത്തെ മറ്റൊന്നിനോടും ഉപമിക്കാനാവില്ല!—പ്രവൃത്തികൾ 20:35; വെളിപാട്‌ 4:11.

സത്യാരാധന നിങ്ങൾ വീണ്ടും തുടങ്ങുമ്പോൾ നിങ്ങളുടെ ആത്മീയാവശ്യം തൃപ്‌തിപ്പെടും. (മത്തായി 5:3) ഈ ഭൂമിയിലെമ്പാടുമുള്ള ആളുകളിൽ പലരും, ‘നമ്മൾ ഇവിടെ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?’ എന്ന്‌ ചിന്തിക്കാറുണ്ട്‌. ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച്‌ അവർക്ക്‌ പല ചോദ്യങ്ങളുമുണ്ട്‌. ഉത്തരത്തിനായി അവർ അലയുകയാണ്‌. ഈ കാര്യങ്ങളൊക്കെ അറിയാനുള്ള ഒരു ആഗ്രഹം സഹിതമാണ്‌ യഹോവ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്‌. അവനെ സേവിച്ചുകൊണ്ട്‌ സംതൃപ്‌തി കണ്ടെത്താൻ തക്കവിധമാണ്‌ നമ്മളെ ദൈവം രൂപകല്‌പന ചെയ്‌തിരിക്കുന്നതും. അതുകൊണ്ട്‌, യഹോവയെ നിറഞ്ഞ സ്‌നേഹത്തോടെ സേവിക്കുക. അതിന്റെ സംതൃപ്‌തി അനുഭവിച്ചറിയുക! അതിനു പകരംവെക്കാൻ മറ്റൊന്നില്ല!—സങ്കീർത്തനം 63:1-5.

നിങ്ങൾ ഈ കാര്യം മറന്നുപോകരുത്‌: നിങ്ങൾ യഹോവയുടെ അടുക്കലേക്ക്‌ മടങ്ങിവരാൻ അവൻ അതിയായി ആഗ്രഹിക്കുന്നു! എന്താണ്‌ ഉറപ്പ്‌? ഈ ലഘുപത്രിക തയാറാക്കിയത്‌ ഒട്ടേറെ പ്രാർഥനകൾക്കു ശേഷമാണ്‌. ഇത്‌ നിങ്ങളുടെ കൈയിലെത്തിച്ചത്‌ ഒരുപക്ഷേ ഒരു മൂപ്പനോ മറ്റൊരു സഹവിശ്വാസിയോ ആകാം. കൈയിൽ കിട്ടിയപ്പോൾ ഇതു വായിക്കാൻ നിങ്ങൾക്കു തോന്നി. ഇതിലെ സന്ദേശം നിങ്ങളെ ചിന്തിപ്പിച്ചില്ലേ? യഹോവ നിങ്ങളെ മറന്നിട്ടില്ല എന്നുള്ളതിന്റെ തെളിവുകളാണ്‌ ഇതെല്ലാം. മറന്നിട്ടില്ലെന്നു മാത്രമല്ല, തന്റെ അടുക്കലേക്ക്‌ മടങ്ങിവരാൻ അവൻ നിങ്ങളെ വാത്സല്യത്തോടെ വിളിക്കുകയുമാണ്‌.—യോഹന്നാൻ 6:44.

കാണാതെ പോയ തന്റെ ദാസീദാസന്മാരെ യഹോവ ഒരിക്കലും മറക്കുന്നില്ല എന്നറിയുമ്പോൾ നമുക്ക്‌ വലിയ ആശ്വാസം തോന്നുന്നു, അല്ലേ? ഡോണ എന്നു പേരുള്ള ഒരു സഹോദരി വിലമതിപ്പോടെ ഓർക്കുന്നത്‌ അതാണ്‌. ഡോണ പറയുന്നു: ‘ഞാൻ സത്യത്തിൽനിന്ന്‌ പതിയെപ്പതിയെ അകന്നുപോയി. എന്നാൽ സങ്കീർത്തനം 139:23, 24-ലെ വാക്കുകൾ ഞാൻ കൂടെക്കൂടെ ഓർക്കുമായിരുന്നു. അവിടെ ഇങ്ങനെ പറയുന്നു: “ദൈവമേ, എന്നെ ശോധന ചെയ്‌തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.” ഞാൻ ഈ ലോകത്തിനുള്ളവളല്ല എന്ന്‌ എനിക്കറിയാമായിരുന്നു. കാരണം, ഈ ലോകം ഒരിക്കലും എനിക്കു ചേർന്നതല്ലായിരുന്നു. എനിക്കു ചേരുന്നത്‌ യഹോവയുടെ സംഘടനയാണെന്നും ഞാൻ അവിടെ ആയിരിക്കേണ്ടവളാണെന്നും എനിക്ക്‌ അറിയാമായിരുന്നു. യഹോവ എന്നെ ഒരിക്കലും ഉപേക്ഷിച്ചില്ലെന്ന്‌ ഞാൻ മനസ്സിലാക്കിത്തുടങ്ങി. അവന്റെ അടുക്കലേക്ക്‌ മടങ്ങുക, അതുമാത്രമേ ഞാൻ ചെയ്യേണ്ടിയിരുന്നുള്ളൂ. ഒടുവിൽ ഞാൻ അതു ചെയ്‌തു. ഞാൻ അതിൽ ഏറെ സന്തോഷിക്കുന്നു!’

“യഹോവ എന്നെ ഒരിക്കലും ഉപേക്ഷിച്ചില്ലെന്ന്‌ ഞാൻ മനസ്സിലാക്കിത്തുടങ്ങി. അവന്റെ അടുക്കലേക്ക്‌ മടങ്ങുക, അതുമാത്രമേ ഞാൻ ചെയ്യേണ്ടിയിരുന്നുള്ളൂ”

“യഹോവയിങ്കലെ സന്തോഷം” വീണ്ടും നിങ്ങൾക്ക്‌ അനുഭവിച്ചറിയാനാകട്ടെ! (നെഹെമ്യാവു 8:10) അതാണ്‌ ഞങ്ങളുടെ ഹൃദയംഗമമായ പ്രാർഥന. . . യഹോവയുടെ അടുക്കലേക്ക്‌ മടങ്ങിയതിൽ ഒരിക്കലും. . .ഒരിക്കലും. . . നിങ്ങൾക്ക്‌ ഖേദിക്കേണ്ടിവരില്ല!!