ഭാഗം നാല്
കുറ്റബോധം—“എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ”
“പുതിയ ജോലി എന്റെയും കുടുംബത്തിന്റെയും ജീവിതനിലവാരം മെച്ചപ്പെടുത്തി. പക്ഷേ, ചോദ്യംചെയ്യത്തക്ക പല കാര്യങ്ങളിലും ഉൾപ്പെടാൻ അത് കാരണമായി. ഞാൻ വിശേഷദിവസങ്ങൾ ആഘോഷിക്കാൻ തുടങ്ങി, രാഷ്ട്രീയ ചടങ്ങുകളിൽ പങ്കെടുത്തു, പള്ളിശുശ്രൂഷകളിൽപ്പോലും സംബന്ധിച്ചു. ഒരു യഹോവയുടെ സാക്ഷിയായിരുന്ന ഞാൻ 40 വർഷം സഭയുമായി ബന്ധം പുലർത്താതെ, നിഷ്ക്രിയയായി കഴിഞ്ഞു. കാലം കടന്നുപോകുന്തോറും, ‘ഇനി യഹോവ എന്നോടു ക്ഷമിക്കില്ല’ എന്ന ചിന്ത കൂടിക്കൂടി വന്നു. കുറ്റബോധം എന്നെ വേട്ടയാടി. കാരണം, സത്യം അറിയാമായിരുന്നിട്ടും ഞാൻ തെറ്റായ ദിശയിലാണ് പൊയ്ക്കൊണ്ടിരുന്നത്. . . ”—മാർത്ത.
മനസ്സിനെ നുറുക്കിക്കളയുന്ന ഒരു ഭാരമാണ് കുറ്റബോധം. “എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു” എന്നാണ് ദാവീദ് രാജാവ് എഴുതിയത്. (സങ്കീർത്തനം 38:4) ചില ക്രിസ്ത്യാനികൾ ഇതുപോലെ അതിദുഃഖത്തിലായിട്ടുണ്ട്. യഹോവയ്ക്ക് ഒരിക്കലും തങ്ങളോട് ക്ഷമിക്കാൻ കഴിയില്ലെന്ന് അവർ ധരിച്ചുവെച്ചിരിക്കുന്നു. (2 കൊരിന്ത്യർ 2:7) അത്തരം ചിന്ത ശരിയാണോ? കടുത്തപാപങ്ങൾതന്നെയാണ് നിങ്ങൾ ചെയ്തത് എന്നിരിക്കട്ടെ. യഹോവയ്ക്ക് ക്ഷമിച്ചുതരാൻ പറ്റാത്തവിധം പരിധിക്ക് അപ്പുറത്താണോ നിങ്ങൾ? അല്ല, അങ്ങനെയല്ല!
“വരൂ, നമുക്കു രമ്യതപ്പെടാം”
പശ്ചാത്തപിക്കുന്ന പാപികളെ യഹോവ ഒരിക്കലും ഉപേക്ഷിച്ചുകളയുന്നില്ല. വാസ്തവത്തിൽ, അവൻ അവരുടെ അടുക്കലേക്ക് ചെല്ലുകയാണു ചെയ്യുന്നത്! ധൂർത്തപുത്രന്റെ ദൃഷ്ടാന്തത്തിലൂടെ യഹോവയെ സ്നേഹനിധിയായ പിതാവായി വരച്ചുകാട്ടുകയായിരുന്നു യേശു. ധൂർത്തപുത്രൻ തന്റെ വീടിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് അധമജീവിതം നയിച്ചു. കുറെക്കാലത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിവരാൻ അവൻ തീരുമാനിച്ചു. വിവരണം പറയുന്നു: “ദൂരെവെച്ചുതന്നെ അവന്റെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ആർദ്രമായി ചുംബിച്ചു.” (ലൂക്കോസ് 15:11-20) ഇതുപോലെ യഹോവയോട് അടുത്തുചെല്ലാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽത്തന്നെ ‘വളരെ ദൂരത്താണ് ഞാൻ’ എന്ന ചിന്തയാണോ നിങ്ങൾക്കുള്ളത്? യേശുവിന്റെ ദൃഷ്ടാന്തത്തിലെ ആ പിതാവിനെപ്പോലെ, യഹോവയ്ക്ക് നിങ്ങളോട് ആർദ്രസ്നേഹവും അനുകമ്പയും ഉണ്ട്. നിങ്ങളെ തിരികെ സ്വീകരിക്കാൻ അവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്!
ഇനി യഹോവയ്ക്ക് ക്ഷമിക്കാനാകാത്തവിധം, നിങ്ങളുടെ പാപങ്ങൾ അതീവഗുരുതരമാണ്, അവ അനവധിയാണ്, എന്നെല്ലാം നിങ്ങൾക്കു തോന്നുന്നെങ്കിലോ? യഹോവ നൽകുന്ന ഈ ക്ഷണം ഒന്ന് കേട്ടു നോക്കൂ: “വരൂ, നമുക്കു രമ്യതപ്പെടാം . . . നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പാണെങ്കിലും ഹിമംപോലെ വെണ്മയുള്ളതായിത്തീരും.” (യെശയ്യാവു 1:18, സത്യവേദപുസ്തകം, ആധുനിക വിവർത്തനം.) നിങ്ങളുടെ പാപങ്ങൾ, ഒരു വെളുത്ത തുണിയിലെ കടുഞ്ചുവപ്പ് നിറമുള്ള കറപോലെ, അത്രയ്ക്ക് കടുത്തതാണെങ്കിലും യഹോവയ്ക്ക് അവ ഹിമം പോലെ വെളുപ്പിക്കാനാകും; അതായത്, അവൻ ക്ഷമിച്ചുതരും!
നിങ്ങൾ കുറ്റബോധമുള്ള മനഃസാക്ഷിയുമായി മല്ലിട്ടുജീവിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. ദൈവം ക്ഷമിച്ചു എന്ന അറിവും ഒരു ശുദ്ധമനഃസ്സാക്ഷിയും നിങ്ങൾക്കു നൽകുന്ന ആശ്വാസം വളരെ വലുതാണ്! അതു നേടാൻ, ആ ആശ്വാസം അനുഭവിച്ചറിയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദാവീദ് രാജാവ് കൈക്കൊണ്ട രണ്ട് പടികൾ നോക്കാം: ഒന്നാമതായി ദാവീദ് ഇങ്ങനെ പറഞ്ഞു: “എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും.” (സങ്കീർത്തനം 32:5) ഓർക്കുക: പ്രാർഥനയിൽ തന്നോട് അടുത്തുവരാനും അങ്ങനെ താനുമായി ‘രമ്യതപ്പെടാനും’ യഹോവ നിങ്ങളെ ക്ഷണിച്ചുകഴിഞ്ഞിരിക്കുകയാണ്! ആ ക്ഷണം സ്വീകരിക്കുക! നിങ്ങളുടെ പാപങ്ങൾ യഹോവയോട് ഏറ്റുപറയുക. നിങ്ങളുടെ വികാരവിചാരങ്ങൾ അവന്റെ മുമ്പാകെ പകരുക. സ്വന്തം അനുഭവത്തിൽനിന്ന് ദാവീദിന് ആത്മവിശ്വാസത്തോടെ ഇപ്രകാരം പ്രാർഥിക്കാൻ കഴിഞ്ഞു: “എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. . . . തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.” —സങ്കീർത്തനം 51:2, 17.
രണ്ടാമതായി, ദാവീദ് ദൈവത്തിന്റെ പ്രതിനിധിയായ നാഥാൻ പ്രവാചകന്റെ സഹായം സ്വീകരിച്ചു. (2 ശമൂവേൽ ) ഇന്ന്, സഭാമൂപ്പന്മാരെ യഹോവ നിയമിച്ചിട്ടുണ്ട്. പശ്ചാത്താപമുള്ള പാപികളെ യഹോവയുമായി സൗഹൃദബന്ധത്തിലേക്ക് തിരികെവരാൻ സഹായിക്കുന്നതിന് പരിശീലനം നേടിയിട്ടുള്ളവരാണ് അവർ. മൂപ്പന്മാരെ സമീപിക്കുമ്പോൾ, ബൈബിൾവാക്യങ്ങൾ ഉപയോഗിച്ചും ഹൃദയസ്പർശിയായ പ്രാർഥനകൾ നടത്തിക്കൊണ്ടും അവർ നിങ്ങളുടെ ഹൃദയത്തെ സാന്ത്വനിപ്പിക്കും, നിങ്ങളുടെയുള്ളിലെ നിഷേധവികാരങ്ങളെ പുറന്തള്ളും, അല്ലെങ്കിൽ അതിന്റെ തോത് കുറയ്ക്കും. അങ്ങനെ ആത്മീയമായി സുഖപ്പെടാൻ അവർ നിങ്ങളെ സഹായിക്കും.— 12:13യാക്കോബ് 5:14-16.
ഒരു ശുദ്ധമനഃസാക്ഷി നൽകുന്ന സ്വസ്ഥത നിങ്ങൾ അനുഭവിച്ചറിയാൻ യഹോവ ആഗ്രഹിക്കുന്നു
‘ലംഘനം ക്ഷമിച്ചു കിട്ടിയവൻ ഭാഗ്യവാൻ’
പാപങ്ങളെക്കുറിച്ച് യഹോവയോട് ഏറ്റുപറയുന്നതും സഹായത്തിനായി മൂപ്പന്മാരെ സമീപിക്കുന്നതും ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമായിട്ടായിരിക്കും നിങ്ങൾക്കു തോന്നുന്നത്. അതു മനസ്സിലാക്കാനാകും. ദാവീദിനും അത് അങ്ങനെതന്നെയായിരുന്നു. അവൻ കുറച്ചുനാൾ തന്റെ പാപത്തെക്കുറിച്ച് ‘മിണ്ടാതെയിരുന്നു.’ (സങ്കീർത്തനം 32:3) എന്നാൽ, പാപങ്ങൾ ഏറ്റു പറഞ്ഞതും തെറ്റായ വഴി നേരെയാക്കിയതും എത്ര നന്നായി എന്ന് പിന്നീട് അവൻ തിരിച്ചറിഞ്ഞു!
അതുകൊണ്ടുണ്ടായ വലിയൊരു മെച്ചം, ദാവീദിന് തന്റെ സന്തോഷം തിരികെക്കിട്ടി എന്നുള്ളതാണ്. അവൻ അതെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്: “ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ.” (സങ്കീർത്തനം 32:1) അവൻ ഇങ്ങനെയും പ്രാർഥിച്ചു: “കർത്താവേ, (യഹോവേ) എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും.” (സങ്കീർത്തനം 51:15) അതെ, യഹോവ അവന്റെ പാപങ്ങൾ ക്ഷമിച്ചുകൊടുത്തപ്പോൾ, കുറ്റബോധത്തിൽനിന്ന് അവൻ മുക്തനായപ്പോൾ, അവന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞു! മറ്റുള്ളവരോട് യഹോവയെക്കുറിച്ച് പറയാൻ ദാവീദിന് ഉത്സാഹമായി.
ഒരു ശുദ്ധമനഃസാക്ഷി നൽകുന്ന സ്വസ്ഥത നിങ്ങൾ അനുഭവിച്ചറിയാൻ യഹോവ ആഗ്രഹിക്കുന്നു. യഹോവയെക്കുറിച്ചും അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും നിങ്ങൾ മറ്റുള്ളവരോട് പറയാൻ അവൻ ആഗ്രഹിക്കുന്നു. കുറ്റബോധം പേറിക്കൊണ്ടല്ല, പിന്നെയോ ശുദ്ധമായ ഹൃദയത്തോടെയും അത്യധികമായ സന്തോഷത്തോടെയും നിങ്ങൾ അത് ചെയ്യണമെന്നാണ് അവന്റെ ആഗ്രഹം. (സങ്കീർത്തനം 65:1-4) പാപങ്ങൾ മായ്ച്ച് അതുവഴി യഹോവയിൽനിന്നുള്ള ഉന്മേഷകാലങ്ങൾ അനുഭവിക്കാനുള്ള യഹോവയുടെ ക്ഷണം ഓർക്കുക!—പ്രവൃത്തികൾ 3:19.
മാർത്തയുടെ ജീവിതത്തിൽ അത് സംഭവിച്ചു. മാർത്ത പറയുന്നു: “എന്റെ മകൻ പതിവായി വീക്ഷാഗോപുരം, ഉണരുക! മാസികകൾ എനിക്ക് അയച്ചുതരുമായിരുന്നു. പതിയെപ്പതിയെ, യഹോവയുമായി ഞാൻ വീണ്ടും അടുക്കാൻ തുടങ്ങി. ചെയ്ത പാപങ്ങൾക്കെല്ലാം ക്ഷമ ചോദിക്കുകയെന്നതായിരുന്നു ഏറ്റവും വലിയ കടമ്പ. അങ്ങനെ ഒടുവിൽ ഞാൻ അത് ചെയ്തു. ഞാൻ പ്രാർഥിച്ചു, എന്റെ പാപങ്ങൾ ക്ഷമിച്ചുതരണമെന്ന് യാചിക്കുകയും ചെയ്തു. യഹോവയുടെ അടുക്കലേക്കു മടങ്ങിവരാൻ 40 വർഷം എടുത്തെന്ന് എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല! വർഷങ്ങൾ എത്രതന്നെ കഴിഞ്ഞാലും, യഹോവയിങ്കലേക്ക് മടങ്ങിവന്ന് ആ സ്നേഹബന്ധത്തിൽ തുടരാനും അവനെ സേവിക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വാതിൽ ഇപ്പോഴും തുറന്നുകിടക്കുകയാണ്. . . ഞാൻ അതിന്റെ ജീവിക്കുന്ന തെളിവാണ്!”