ഭാഗം മൂന്ന്
മുറിവേറ്റ മനസ്സ്—നമുക്ക് ‘പരാതിക്കു കാരണമുള്ളപ്പോൾ. . . ’
“സഭയിലുള്ള ഒരു സഹോദരി, ഞാൻ അവരുടെ പണം മോഷ്ടിച്ചെന്ന് ആരോപിച്ചു. പക്ഷേ ഞാൻ മോഷ്ടിച്ചിട്ടില്ലായിരുന്നു. സഭയിലുള്ള മറ്റുള്ളവർ അത് അറിഞ്ഞു. അവർ പക്ഷം പിടിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ആ സഹോദരി പറഞ്ഞു, ഞാനല്ല പണം മോഷ്ടിച്ചതെന്ന്. പുതിയ ചില വിവരങ്ങൾ കിട്ടിയപ്പോഴാണത്രേ അവർക്കത് മനസ്സിലായത്! സഹോദരി ക്ഷമ ചോദിച്ചെങ്കിലും. . . ക്ഷമിക്കാൻ കഴിയുന്ന ഒന്നല്ല അവർ ചെയ്തതെന്ന് എനിക്കു തോന്നി. കാരണം, എന്റെ മനസ്സ് വല്ലാതെ മുറിപ്പെട്ടിരുന്നു. . . !”—ലിൻഡ.
ലിൻഡയെ മനസ്സിലാക്കാൻ നിങ്ങൾക്കാകുന്നുണ്ടോ? ഒരു സഹവിശ്വാസിയുടെ പ്രവർത്തനങ്ങൾ അവളെ ആഴത്തിൽ മുറിപ്പെടുത്തി. മറ്റുള്ളവരുടെ ചിന്താശൂന്യമായ പെരുമാറ്റത്താൽ ചിലർ വല്ലാതെ മുറിവേറ്റിട്ടുണ്ട്. . . അത് അവരുടെ ആത്മീയദിനചര്യയെ തകിടം മറിച്ചിരിക്കുന്നു. വാസ്തവത്തിൽ വളരെ ദുഃഖകരമാണ് അത്! നിങ്ങളുടെ അനുഭവം അതാണോ?
‘ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താൻ’ ആർക്കാണ് കഴിയുക?
ഒരു സഹവിശ്വാസി നമ്മളെ മുറിപ്പെടുത്തുമ്പോൾ അത് ക്ഷമിച്ചുകൊടുക്കുക അത്ര എളുപ്പമല്ല, അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. കാരണം, ക്രിസ്ത്യാനികൾ പരസ്പരം സ്നേഹിക്കേണ്ടവരാണല്ലോ. (യോഹന്നാൻ 13:34, 35) അതുകൊണ്ടുതന്നെ, ഒരു സഹവിശ്വാസിയാണ് നമ്മളെ മുറിപ്പെടുത്തിയതെങ്കിൽ അതിന്റെ നിരാശയും വേദനയും പലപ്പോഴും സഹിക്കാവുന്നതിലപ്പുറമാണ്. . . അതു നമ്മളെ ആകെ ഉലച്ചുകളഞ്ഞേക്കാം.—സങ്കീർത്തനം 55:12.
ചില സാഹചര്യങ്ങളിൽ, ക്രിസ്ത്യാനികൾക്കിടയിൽ പരസ്പരം “പരാതിക്കു കാരണമുണ്ടാ”യേക്കാമെന്ന് ബൈബിൾ സമ്മതിക്കുന്നു. (കൊലോസ്യർ 3:13) എങ്കിലും, അത് നമുക്ക് സംഭവിക്കുമ്പോൾ. . . കൈകാര്യം ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യംതന്നെയാണ്. ആകട്ടെ, എന്തെങ്കിലും സഹായം ലഭ്യമാണോ? മൂന്നു തിരുവെഴുത്തു തത്ത്വങ്ങൾ നോക്കാം:
നമ്മുടെ സ്വർഗീയപിതാവിന് എല്ലാ കാര്യങ്ങളും അറിയാം. സംഭവിക്കുന്നതെല്ലാം യഹോവ കാണുന്നു. നമ്മൾ നേരിടുന്ന അനീതിയും അതിന്റെ ഫലമായുണ്ടാകുന്ന മനോവിഷമങ്ങളും എല്ലാം! (എബ്രായർ 4:13) നമ്മുടെ മനോവേദന കാണുമ്പോൾ യഹോവയ്ക്കും ദുഃഖമുണ്ടാകുന്നു. (യെശയ്യാവു 63:9) “ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താൻ” യഹോവ ഒന്നിനെയും അനുവദിക്കില്ല. ‘കഷ്ടതയെയോ ക്ലേശങ്ങളെയോ,’ ഇനി തന്റെതന്നെ മറ്റൊരു ദാസനെയോ ദാസിയെയോ പോലും! (റോമർ 8:35, 38, 39) യഹോവ നമ്മുടെ കാര്യത്തിൽ ഇങ്ങനെ ചിന്തിക്കുമ്പോൾ യഹോവയുമായുള്ള സ്നേഹബന്ധം പരിരക്ഷിക്കാൻ നമ്മളും ആ വിധത്തിൽ ചിന്തിക്കേണ്ടതല്ലേ? അതെ, നമുക്കും യഹോവയ്ക്കും ഇടയിൽ എന്തെങ്കിലും അല്ലെങ്കിൽ ആരെങ്കിലും വരാൻ നമ്മൾ ഒരിക്കലും അനുവദിച്ചുകൊടുക്കരുത്!
ക്ഷമിച്ചുകൊടുക്കുക എന്നാൽ തെറ്റിനു നേരെ കണ്ണടയ്ക്കലല്ല. തെറ്റു ചെയ്ത ആളോട് ക്ഷമിച്ചു എന്നുകരുതി, നമ്മൾ അവരുടെ തെറ്റുകൾ നിസ്സാരീകരിക്കുകയോ ന്യായീകരിക്കുകയോ അതിനുനേരെ കണ്ണടയ്ക്കുകയോ ആണെന്ന് അർഥമില്ല! ഓർക്കുക: യഹോവ പാപത്തെ ഒരിക്കലും അംഗീകരിക്കുകയില്ല. എന്നാൽ അവൻ അത് ക്ഷമിച്ചുകൊടുക്കുന്നു, അങ്ങനെ ചെയ്യാൻ ന്യായമായ അടിസ്ഥാനമുള്ളപ്പോൾ. (സങ്കീർത്തനം 103:12, 13; ഹബക്കൂക് 1:13) മറ്റുള്ളവരോട് ക്ഷമിക്കാൻ നമ്മോടു പറയുമ്പോൾ ‘നിങ്ങൾ എന്നെപ്പോലെയാകൂ’ എന്നാണ് ഫലത്തിൽ യഹോവ പറയുന്നത്. യഹോവ “എന്നേക്കും കോപം,” അല്ലെങ്കിൽ നീരസം വെച്ചുകൊണ്ടിരിക്കുന്നില്ല.—സങ്കീർത്തനം 103:9; മത്തായി 6:14.
നീരസം വിട്ടുകളയുന്നത് നമുക്കുതന്നെ ഗുണം ചെയ്യും. എങ്ങനെ? ഇങ്ങനെയൊന്നു ചിന്തിക്കുക: ഏതാനും കിലോ ഭാരമുള്ള ഒരു കല്ല് നിങ്ങൾ എടുത്തുപൊക്കിക്കൊണ്ട് നിൽക്കുന്നു. അല്പനേരം അങ്ങനെ പിടിച്ചുകൊണ്ട് നിൽക്കാൻ നിങ്ങൾക്ക് അത്ര ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ കുറച്ച് അധികം സമയം നിങ്ങൾ അങ്ങനെതന്നെ നിൽക്കാൻ ശ്രമിച്ചാലോ? എത്രനേരം നിങ്ങൾക്ക് അതും പിടിച്ചുകൊണ്ട് നിൽക്കാൻ കഴിയും? ഏതാനും മിനിട്ടുകൾ? ഒരു മണിക്കൂർ? അതിൽക്കൂടുതൽ? ഒരു സംശയവും വേണ്ട, നിങ്ങളുടെ കൈ കഴയ്ക്കും! കല്ലിന്റെ ഭാരം കൂടുന്നതുകൊണ്ടാണോ കൈ കഴയ്ക്കുന്നത്? അല്ല. കല്ലിന്റെ സദൃശവാക്യങ്ങൾ 11:17.
ഭാരത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. പക്ഷേ എത്രനേരം അതു പിടിച്ചുകൊണ്ടുനിൽക്കുന്നോ അത്രകണ്ട് അതിന്റെ ഭാരം കൂടുന്നതുപോലെ നിങ്ങൾക്കു തോന്നും. നീരസത്തിന്റെ കാര്യവും ഇങ്ങനെതന്നെയാണ്! നീരസം എത്രനേരം ഉള്ളിൽ സൂക്ഷിക്കുന്നുവോ അത് അത്രകണ്ട് നമ്മളെ ഭാരപ്പെടുത്തും. എത്ര ചെറുതാണെങ്കിലും, അത് മനസ്സിൽ സൂക്ഷിക്കുന്നിടത്തോളം, നമ്മൾ സ്വയം മുറിവേൽപ്പിച്ചുകൊണ്ടിരിക്കും. നീരസം വിട്ടുകളയാൻ യഹോവ പറയുന്നതിന്റെ കാരണം വ്യക്തമായോ? അത് വിട്ടുകളയുന്നത് നമുക്കുതന്നെ ഗുണം ചെയ്യും!—നീരസം വിട്ടുകളയുന്നത് നമുക്കുതന്നെ ഗുണം ചെയ്യും
“യഹോവ എന്നോട് നേരിട്ട് പറയുന്നതുപോലെ തോന്നി”
ഒരു സഹവിശ്വാസി വ്രണപ്പെടുത്തിയപ്പോൾ നീരസം വെച്ചുകൊണ്ടിരിക്കാതെ, അത് വിട്ടുകളയാൻ ലിൻഡയെ എന്താണ് സഹായിച്ചത്? മറ്റു പലതിന്റെയും കൂട്ടത്തിൽ, ക്ഷമിച്ചുകൊടുക്കേണ്ടതിന്റെ തിരുവെഴുത്തുപരമായ കാരണങ്ങളെക്കുറിച്ച് അവൾ മനസ്സിരുത്തി ചിന്തിച്ചു. (സങ്കീർത്തനം 130:3, 4) നമ്മൾ ക്ഷമിച്ചുകൊടുത്താൽ യഹോവ നമ്മുടെ തെറ്റുകളും ക്ഷമിച്ചുതരും. ആ സഹവിശ്വാസിയോട് ക്ഷമിക്കാൻ ലിൻഡയെ പ്രേരിപ്പിച്ചത് മുഖ്യമായും അതാണ്. (എഫെസ്യർ 4:32–5:2) തന്റെ മനസ്സിൽ ചലനങ്ങൾ സൃഷ്ടിക്കാനിടയാക്കിയ ആ ചിന്തകളെക്കുറിച്ച് അവൾ പറയുന്നത് ഇങ്ങനെയാണ്: “യഹോവ എന്നോട് നേരിട്ട് പറയുന്നതുപോലെ തോന്നി.”
കാലാന്തരത്തിൽ, ലിൻഡയ്ക്ക് മനസ്സിൽനിന്ന് നീരസം പിഴുതെറിയാനായി. ആ സഹോദരിയോട് ലിൻഡ ഉദാരമായി ക്ഷമിച്ചു. ഇപ്പോൾ ആ സഹോദരി ലിൻഡയുടെ ഉറ്റമിത്രമാണ്. യഹോവയുടെ സേവനത്തിൽ അത്യുത്സാഹത്തോടെ ലിൻഡയ്ക്ക് തുടരാനാകുന്നു. നിങ്ങളും അതുതന്നെ ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നു. യഹോവ അതിനു നിങ്ങളെ സഹായിക്കുകയും ചെയ്യും.