വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ലഘുപത്രികയുടെ ഉദ്ദേശ്യം

ഈ ലഘുപത്രികയുടെ ഉദ്ദേശ്യം

“മനുഷ്യ നടപടികളെ പരിഹസിക്കുകയോ അവയെക്കുറിച്ചു കരയുകയോ അവയെ വെറുക്കുകയോ ചെയ്യുന്നതിനു പകരം അവയെ മനസ്സിലാക്കാൻ ഞാൻ കിണഞ്ഞു പരിശ്രമിച്ചിരിക്കുന്നു” എന്നു ഡച്ച്‌ തത്ത്വചിന്തകനായ സ്‌പിനോസ എഴുതി. ഒരു വിദ്യാഭ്യാസ പ്രവർത്തകനെന്ന നിലയിൽ നിങ്ങൾ, യഹോവയുടെ സാക്ഷികളുടെ കുട്ടികളുൾപ്പെടെ നിങ്ങളുടെ മേൽനോട്ടത്തിലുള്ള വിദ്യാർഥികളുടെ വീക്ഷണങ്ങളും പശ്ചാത്തലങ്ങളും വിശ്വാസവും മനസ്സിലാക്കാൻ ശ്രമിക്കുക എന്ന വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. ചിലപ്പോഴൊക്കെ അത്തരക്കാരായ കുട്ടികൾ ചില കാര്യങ്ങളിൽ, പൊരുത്തപ്പെട്ടുപോകാത്ത ഒരു നിലപാടു സ്വീകരിച്ചെന്നുവരാം. എന്നാൽ അത്തരം നടപടികൾ വ്യക്തമായും ഒരു വിദ്യാർഥിയുടെ മതാത്മക, ധാർമിക ബോധ്യങ്ങളിൽനിന്ന്‌ ഉരുത്തിരിയുമ്പോൾ അവ നിങ്ങളുടെ ശ്രദ്ധയർഹിക്കുന്നു. സാക്ഷികളായ കുട്ടികളെ മെച്ചമായി അറിയുന്നതിനു നിങ്ങളെ സഹായിക്കാൻ സംവിധാനം ചെയ്‌തുകൊണ്ടു വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റിയാണ്‌ (യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണ ഏജൻസി) ഈ ലഘുപത്രിക നിർമിച്ചിരിക്കുന്നത്‌. ഇതു ശ്രദ്ധാപൂർവം വായിക്കുവാൻ നിങ്ങൾ സമയം കണ്ടെത്തുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.

മറ്റൊരാളുടെ മത വിശ്വാസങ്ങൾ മനസ്സിലാക്കുന്നതിനു നിങ്ങൾ അവ സ്വീകരിക്കുകയോ പിൻപറ്റുകയോ ചെയ്യേണ്ട ആവശ്യമില്ല, അതേക്കുറിച്ച്‌ അറിയിക്കുന്നതു മതപരിവർത്തനം നടത്തലുമല്ല. നിങ്ങളിലോ നിങ്ങളുടെ വിദ്യാർഥികളിലോ സാക്ഷികളുടെ മത വീക്ഷണങ്ങൾ അടിച്ചേൽപ്പിക്കാൻ ഈ ലഘുപത്രിക ശ്രമിക്കുന്നില്ല. നിങ്ങളുടെ വിദ്യാർഥികളിൽ ചിലരെ അവരുടെ മാതാപിതാക്കൾ പഠിപ്പിക്കുന്ന തത്ത്വങ്ങളും വിശ്വാസങ്ങളും സംബന്ധിച്ചു കേവലം നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തന്മൂലം, സാക്ഷികളായ കുട്ടികളെ മനസ്സിലാക്കുന്നതും അവരുമായി സഹകരിക്കുന്നതും എളുപ്പമെന്നു നിങ്ങൾ കണ്ടെത്തും. തീർച്ചയായും, കുട്ടികൾ പഠിപ്പിക്കപ്പെടുന്നതും പ്രവർത്തിക്കുന്നതും എല്ലായ്‌പോഴും ചേർച്ചയിലാണെന്നു വരില്ല. കാരണം ഓരോ കുട്ടിയും സ്വന്തം മനസ്സാക്ഷി കരുപ്പിടിപ്പിക്കാൻ പഠിക്കുന്നതേയുള്ളൂ.

മിക്ക മാതാപിതാക്കളെയുംപോലെ യഹോവയുടെ സാക്ഷികളും തങ്ങളുടെ കുട്ടികൾ സ്‌കൂൾ പഠനത്തെ പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നു. ആ ഉദ്ദേശ്യത്തിൽ, അധ്യാപകരുമായി സഹകരിക്കാൻ അവർ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നു. തിരിച്ച്‌, വിദ്യാഭ്യാസ പ്രവർത്തകർ സഹാനുഭൂതിയോടും ആദരവോടും കൂടെ തങ്ങളോടു പെരുമാറുന്നതു സാക്ഷികളായ മാതാപിതാക്കളും അവരുടെ കുട്ടികളും വിലമതിക്കുന്നു.

ലോകവ്യാപകമായി അറിയപ്പെടുന്ന ക്രിസ്‌ത്യാനികളാണു യഹോവയുടെ സാക്ഷികൾ. എന്നുവരികിലും, ചിലപ്പോഴെല്ലാം അവർ തെറ്റിദ്ധരിക്കപ്പെടുന്നു. തന്മൂലം, നിങ്ങളുടെ മേൽനോട്ടത്തിലുള്ള സാക്ഷികളായ കുട്ടികളെ മെച്ചമായി മനസ്സിലാക്കാൻ ഈ ലഘുപത്രിക നിങ്ങളെ സഹായിക്കുമെന്നാണു ഞങ്ങളുടെ പ്രത്യാശ. വിശിഷ്യ, ചില പ്രത്യേക സാഹചര്യങ്ങളിൽ വ്യത്യസ്‌തരായിരിക്കാനുള്ള തങ്ങളുടെ അവകാശത്തെ അവർ ഉയർത്തിപ്പിടിച്ചേക്കാവുന്നത്‌ എന്തുകൊണ്ടാണെന്നു നിങ്ങൾ മനസ്സിലാക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.