വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജപ്പാൻ

ജപ്പാൻ

ജപ്പാൻ

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതിയിൽനിന്നു ലോകത്തിലെ ആധുനിക വ്യവസായ വൻശക്തികളിലൊന്ന്‌ എന്ന സ്ഥാനത്തേക്ക്‌ ജപ്പാനെ പടുത്തുയർത്തിയ ഗുണങ്ങളിൽ പെടുന്നവയാണ്‌ അവിടത്തുകാരുടെ നിശ്ചയദാർഢ്യത്തോടെയുള്ള കഠിനാധ്വാനവും ഉദ്ദേശ്യൈക്യവും. ഇന്ന്‌ ക്യാമറകളുടെയും കാറുകളുടെയും വൈദ്യുതോപകരണങ്ങളുടെയും വാണിജ്യനാമങ്ങൾക്കു മാത്രമല്ല, ചെറിപ്പൂക്കൾക്കും പ്രത്യേകതരം കദളിച്ചെടികൾക്കും ഹിമത്തൊപ്പിയണിഞ്ഞ 3,776 മീറ്റർ ഉയരമുള്ള ഫുജിപർവതത്തിനും പേരുകേട്ടതാണ്‌ 12.5 കോടി ആളുകൾ അധിവസിക്കുന്ന ഈ രാജ്യം.

എന്നാൽ, അതിലുമേറെ മതിപ്പുളവാക്കുന്നതാണ്‌ യുദ്ധാനന്തര കാലഘട്ടത്തിൽ അവിടെയുണ്ടായ ദിവ്യാധിപത്യ പുരോഗതി. 1951-ൽ ടോക്കിയോയിൽ നടന്ന ഒരു കൺവെൻഷനിൽ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിലെ 40-ഓളം മിഷനറി ബിരുദധാരികളും തദ്ദേശീയ ജപ്പാൻകാരായ 200-ഓളം പ്രസാധകരും സംബന്ധിച്ചു. തദ്ദേശീയ ജപ്പാൻകാരായ രാജ്യഘോഷകർ വളരെയുള്ള, അതേസമയം മിഷനറിമാർ വിരളമായിരിക്കുന്ന ഒരു കാലത്തിനായി താൻ പ്രതീക്ഷാപൂർവം കാത്തിരിക്കുന്നുവെന്ന്‌ വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന എൻ. എച്ച്‌. നോർ പറയുകയുണ്ടായി. ആ കാലം അത്ര വിദൂരമായിരുന്നില്ല! യേശുക്രിസ്‌തുവിനെ അടിസ്ഥാനമാക്കി, ദൈവത്തിന്റെ കൂട്ടുവേലക്കാരെന്ന നിലയിൽ ഈ മിഷനറിമാർക്ക്‌ ജപ്പാൻകാരായ ആദ്യത്തെ 1,000 പ്രസാധകരെ കൂട്ടിവരുത്താൻ പത്തു വർഷം വേണ്ടിവന്നു. എന്നാൽ, 1992-ൽ ഓരോ മാസവും ശരാശരി 1,000 പുതിയ പ്രസാധകർ വീതം കൂട്ടിച്ചേർക്കപ്പെടുകയുണ്ടായി. (1 കൊരിന്ത്യർ 3:9-11 താരതമ്യം ചെയ്യുക.) അനേകം ദ്വീപുകൾ ഉൾക്കൊള്ളുന്ന ജപ്പാനിൽ ദൈവരാജ്യശുശ്രൂഷകരുടെ മൊത്തം എണ്ണം 2,20,663 എന്ന അത്യുച്ചത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞ 18 വർഷത്തിലധികമായി ഓരോ മാസവും പുതിയ അത്യുച്ചം ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവിടെ സംഭവിച്ചിരിക്കുന്നത്‌ യെശയ്യാവു 60:8, 9-ന്റെ നിവൃത്തിയുടെ പുളകപ്രദമായ ഒരു ഭാഗമാണ്‌. ആ തിരുവെഴുത്ത്‌ ഇങ്ങനെ പറയുന്നു: ‘മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആർ? ദ്വീപുവാസികൾ [“ദ്വീപുകൾത്തന്നെ,” NW] എനിക്കായി കാത്തിരിക്കുന്നു.’

വാർഷികപുസ്‌തകം—1973 (ഇംഗ്ലീഷ്‌) ജപ്പാനിൽ നിന്നുള്ള ഈ ആദിമ ചരിത്രത്തെക്കുറിച്ചു മാത്രമല്ല, 1972 വരെയുള്ള കാര്യങ്ങളെക്കുറിച്ചും റിപ്പോർട്ടു ചെയ്‌തിരുന്നു. അന്ന്‌ 14,000-ത്തോളം പ്രസാധകരാണ്‌ അവിടെയുണ്ടായിരുന്നത്‌. ത്വരിതഗതിയിൽ വർധിച്ചുവന്ന, പയനിയർസേവനത്തിൽ ഏർപ്പെട്ടിരുന്ന 3,000-ത്തിലധികം പേരും അവരിൽ ഉൾപ്പെട്ടിരുന്നു. ഇവിടെ ആ ചരിത്രം പുനരവലോകനം ചെയ്യുക മാത്രമല്ല, അതിനു ശേഷമുള്ള 25 വർഷത്തെ ചരിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു.

രാജ്യസത്യത്തിന്റെ ആദ്യ വിത്തുകൾ

പരമ്പരാഗതമായി ബുദ്ധമതവും ഷിന്റോമതവും പിൻപറ്റിപ്പോരുന്ന ഈ നാട്ടിൽ സമൃദ്ധമായ ആത്മീയ വിളവ്‌ ഉത്‌പാദിപ്പിച്ചിരിക്കുന്ന വിത്തുകൾ എങ്ങനെയാണു വിതയ്‌ക്കപ്പെട്ടത്‌? 1911-ൽ, വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന സി. റ്റി. റസ്സൽ ജപ്പാനിൽ ഒരു നിരീക്ഷണപര്യടനം നടത്തി. ക്രൈസ്‌തവലോകത്തിന്റെ മിഷനറിമാർ വളരെ നിരുത്സാഹിതരാണെന്നും പൊതുവേ ആളുകൾക്കു മതത്തിൽ താത്‌പര്യമില്ലെന്നും അദ്ദേഹം റിപ്പോർട്ടു ചെയ്‌തു. എന്നിരുന്നാലും, ആളുകൾക്കാവശ്യം “രാജ്യത്തിന്റെ സുവിശേഷ”മാണെന്ന്‌ അദ്ദേഹത്തിനു തോന്നി. ആ പൗരസ്‌ത്യദേശത്ത്‌ അമേരിക്കക്കാരനായ ആർ. ആർ. ഹോളിസ്റ്ററെ സൊസൈറ്റിയുടെ പ്രതിനിധിയായി നിയമിച്ചു. യുഗങ്ങളുടെ ദൈവിക നിർണ്ണയം ഉൾപ്പെടെ ലഘുലേഖകളും പുസ്‌തകങ്ങളും പരിഭാഷപ്പെടുത്തി ദശലക്ഷക്കണക്കിനു പ്രതികൾ വിതരണം ചെയ്‌തു. ഇതിനു പ്രധാനമായും തദ്ദേശീയ ആളുകളെ കൂലിക്കെടുക്കുകയാണു ചെയ്‌തത്‌. 1926-ൽ, ഒരു ജാപ്പനീസ്‌-അമേരിക്കക്കാരനായ ജുൻസോ അകാഷിയെ സൊസൈറ്റിയുടെ പ്രതിനിധിയായി ജപ്പാനിലേക്ക്‌ അയച്ചു. 1927-ന്റെ തുടക്കത്തിൽ കോബെയിൽ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിതമായി. പിന്നീട്‌ അതേ വർഷം അത്‌ ടോക്കിയോയിലേക്കു മാറ്റി. 1938 ആയപ്പോഴേക്കും മാസികകളും പുസ്‌തകങ്ങളും വിതരണം ചെയ്യുന്ന കോൽപോർട്ടർമാരുടെ എണ്ണം 110 ആയി വർധിച്ചിരുന്നു. എന്നാൽ അന്ധമായ മത-ദേശഭക്തി രാജ്യത്തുടനീളം വീശിയടിച്ചുകൊണ്ടിരുന്നു, അതു രണ്ടാം ലോകമഹായുദ്ധത്തിനു വഴിമരുന്നിട്ടു. 1939 ജൂൺ 21-ന്‌, തോദൈഷായിലെ (“പ്രകാശഗോപുര സഖ്യം” എന്നർഥം, യഹോവയുടെ സാക്ഷികളുടെ പ്രാദേശിക കൂട്ടത്തെ അന്ന്‌ അങ്ങനെയാണു വിളിച്ചിരുന്നത്‌) 130 അംഗങ്ങളെ ഒറ്റയടിക്ക്‌ അറസ്റ്റു ചെയ്‌ത്‌ തടവിലാക്കി. ഫലത്തിൽ, യുദ്ധവർഷങ്ങളിൽ അവരുടെ സംഘടിത പ്രവർത്തനം നിലച്ചു.

സങ്കടകരമെന്നു പറയട്ടെ, സമ്മർദത്തിൻകീഴിൽ ബ്രാഞ്ച്‌ മേൽവിചാരകൻ വിശ്വാസത്യാഗിയായിത്തീർന്നു. ഇഷിയി, മിയൂര തുടങ്ങിയ ചുരുക്കം ചില കുടുംബങ്ങളൊഴികെ തോദൈഷായിലെ മിക്ക അംഗങ്ങളും യഹോവയുടെ സേവനം ഉപേക്ഷിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ പിന്നാലെ പോയി. ഒരു മനുഷ്യനെ, അതായത്‌ ജുൻസോ അകാഷിയെ പിൻപറ്റിയതും ആ കൂട്ടത്തിന്റെ പരാജയത്തിനു ഹേതുവായി. ഒരു ഭാര്യ ഉണ്ടായിരിക്കെ അദ്ദേഹം ജപ്പാനിലെ പരമ്പരാഗത ബഹുഭാര്യത്വസമ്പ്രദായം സ്വീകരിച്ചു. ന്യൂയോർക്ക്‌ നഗരത്തിൽ 40-ലധികം വർഷക്കാലം ആ സഹോദരി വിശ്വസ്‌തതയോടെ പയനിയർ സേവനം തുടർന്നു. പശ്ചിമ മൻഹാട്ടണിലുള്ള പലരും ഒഗാവാച്ചി സഹോദരി എന്ന പേരിൽ അവരെ ഇപ്പോഴും പ്രിയത്തോടെ ഓർമിക്കുന്നു. യുദ്ധാനന്തരം ഗിലെയാദ്‌ മിഷനറിമാർ ജപ്പാനിൽ എത്തിയപ്പോൾ ഓസക്കയിൽ ഒരു വലിയ തോദൈഷാ കൂട്ടത്തെ കണ്ടെത്തി. അതിലെ അംഗങ്ങൾ സ്‌നാപനപ്പെടുത്തുന്നതിനു പണം സ്വീകരിച്ചിരുന്നുവെന്നു മാത്രമല്ല അതിലും മോശമായി വളരെ അധാർമികമായ ജീവിതരീതി സ്വീകരിച്ചുകൊണ്ട്‌ അകാഷിയെ അനുകരിക്കുകയും ചെയ്‌തിരുന്നു. ആ ജീവിതരീതി ഉപേക്ഷിക്കാൻ അവർ കൂട്ടാക്കിയില്ല; അതുകൊണ്ട്‌ സഭയുടെ ശുദ്ധിയെപ്രതി അവരിൽ 30-ഓളം പേരെ പുറത്താക്കേണ്ടതായിവന്നു.

വിശ്വസ്‌തരായി നിലകൊണ്ടവർ

അതിൽനിന്നു വ്യത്യസ്‌തമായി, ദമ്പതികളായ ജിസ്സോ ഇഷിയിയുടെയും മാറ്റ്‌സുയെ ഇഷിയിയുടെയും കാര്യം പരിചിന്തിക്കുക. ജപ്പാൻകാരായ ആദ്യ കോൽപോർട്ടർമാരിൽ പെട്ടവരായിരുന്നു അവർ. 1929 മുതൽ 1939 വരെയുള്ള വർഷങ്ങളിൽ അവർ രാജ്യമെമ്പാടും പ്രസംഗവേല ചെയ്‌തു. 1939 ജൂണിൽ അറസ്റ്റ്‌ ചെയ്‌ത്‌ അവരെ സെൻഡൈയിലെ ജയിലിലടച്ചു. വൃത്തിഹീനവും ചെള്ളുകൾ നിറഞ്ഞതുമായ ഒരു കൊച്ചുമുറിയിൽ ഏകാന്തതടവിൽ കിടന്ന ആദ്യ വർഷം മാറ്റ്‌സുയെ ഇപ്പോഴും ഓർക്കുന്നു. ഷവറുപയോഗിച്ചോ അല്ലാതെയോ കുളിക്കാൻ അനുവദിച്ചിരുന്നില്ല, ദേഹമാസകലം മൂട്ടകൾ കടിച്ചു. എല്ലും തോലുമായിത്തീർന്ന അവരുടെ തൂക്കം വെറും 30 കിലോ ആയി കുറഞ്ഞു. അങ്ങനെ അവർ മരണത്തിന്റെ വക്കോളമെത്തി. മറ്റൊരു തടവറയിലേക്കു മാറ്റിയപ്പോൾ അവർ കുറെയൊക്കെ ആരോഗ്യം വീണ്ടെടുത്തു. 1944-ന്റെ അവസാനത്തോടെ അവർക്കു മോചനം കിട്ടി. സമാനമായ പെരുമാറ്റമാണ്‌ അവരുടെ ഭർത്താവിനും ലഭിച്ചത്‌. പിന്നീട്‌ രക്തപ്പകർച്ച നിരസിച്ചുകൊണ്ടും അദ്ദേഹം തന്റെ നിർമലത പ്രകടമാക്കി. (പ്രവൃ. 21:25) 71-ാം വയസ്സിൽ അദ്ദേഹം നിര്യാതനായി. മാറ്റ്‌സുയെ ഇന്നും ഒരു വിശ്വസ്‌ത സാക്ഷിയാണ്‌. ആ സഹോദരി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “യുദ്ധത്തിനു മുമ്പ്‌ കഴിവിലും ബുദ്ധിശക്തിയിലും മികച്ചുനിന്ന മിക്കവരും വലിയ സമ്മർദത്തിനു വിധേയരായപ്പോൾ ദൈവസ്ഥാപനം ഉപേക്ഷിച്ചു. . . . വിശ്വസ്‌തരായി നിലകൊണ്ടവർ പ്രത്യേക കഴിവുകളുള്ളവരോ പ്രശസ്‌തരോ ആയിരുന്നില്ല. തീർച്ചയായും നാമെല്ലാവരും നമ്മുടെ മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കണം.”—സദൃ. 3:5.

കാറ്റ്‌സൂവോ മിയൂരയും ഹാഗിനോ മിയൂരയുമായിരുന്നു വിശ്വസ്‌തരായ മറ്റൊരു ദമ്പതികൾ. അവർ കോൽപോർട്ടർ സേവനം തുടങ്ങിയത്‌ 1931-ലാണ്‌. 1939-ൽ ഹിരോഷിമയിൽവെച്ച്‌ അവരെയും അറസ്റ്റു ചെയ്‌തു. ചക്രവർത്തിയെ ആരാധിക്കാൻ അല്ലെങ്കിൽ ജപ്പാന്റെ സൈനികമേധാവിത്വത്തെ പിന്താങ്ങാൻ അവർ വിസമ്മതിച്ചു. കാറ്റ്‌സൂവോവിന്‌ കടുത്ത പ്രഹരം കിട്ടി. 1945 ആഗസ്റ്റിൽ ഒരു അണുബോംബ്‌ തടവറയെ തകർക്കുന്നതുവരെ അദ്ദേഹം അവിടെക്കിടന്ന്‌ യാതന അനുഭവിച്ചു. അദ്ദേഹത്തിന്‌ 38 വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും ആരോഗ്യം നന്നേ ക്ഷയിച്ചിരുന്നു. തടവിൽനിന്നു പുറത്തുവന്ന അദ്ദേഹം ഒരു വൃദ്ധനെപ്പോലെ തോന്നിച്ചു. അദ്ദേഹം വടക്ക്‌ സെൻഡൈയിലേക്കു മടങ്ങി. അവിടെ, നേരത്തേ ജയിൽമോചിതയായ ഹാഗിനോ ഇളയ മകനായ സ്റ്റൊമൂവിനെ വളർത്തിക്കൊണ്ടുവരികയായിരുന്നു.

യഹോവയുടെ സ്ഥാപനവുമായി കാറ്റ്‌സൂവോ വീണ്ടുമെങ്ങനെയാണ്‌ സമ്പർക്കത്തിൽ വന്നത്‌? വാച്ച്‌ ടവർ മിഷനറിമാരായ അഞ്ച്‌ യുവതികൾ ഒരു ജാപ്പനീസ്‌ ഭവനത്തിൽ ജാപ്പനീസ്‌ രീതിയിൽ ജീവിക്കാൻ ഓസക്കയിൽ എത്തിയതായി ജപ്പാനിലെ പ്രമുഖ പത്രമായ അസാഹി മനസ്സിലാക്കി. റിപ്പോർട്ടർമാർ അവരെ സന്ദർശിച്ച്‌ വളരെ നല്ല ഒരു സചിത്രലേഖനം തയ്യാറാക്കി. സ്വർഗത്തിൽനിന്നു പറന്നെത്തിയ, ചെറിപ്പൂക്കൾ പോലുള്ള, മാലാഖമാരോടാണ്‌ ആ ലേഖനം അവരെ ഉപമിച്ചത്‌. ആ ലേഖനത്തിൽ മിഷനറി ഭവനത്തിന്റെ വിലാസവുമുണ്ടായിരുന്നു. ഏതാണ്ട്‌ 800 കിലോമീറ്റർ വടക്ക്‌ സെൻഡൈയിൽവെച്ച്‌ കാറ്റ്‌സൂവോ ആ ലേഖനം കാണാനിടയായി. ഉടൻതന്നെ അദ്ദേഹം സ്ഥാപനവുമായി സമ്പർക്കം പുലർത്തുകയും പയനിയർസേവനം തുടങ്ങുകയും ചെയ്‌തു. 1957-ൽ മരിക്കുന്നതുവരെ അദ്ദേഹം വിശ്വസ്‌തനായി സേവിച്ചു.

ജപ്പാനിലെ കോബെയിൽ ഇന്നും സേവനമനുഷ്‌ഠിക്കുന്ന മിയോ ഇദെയിക്ക്‌ ഇപ്പോൾ 92 വയസ്സുണ്ട്‌. സത്യത്തിലായിരുന്ന 65 വർഷക്കാലം അവർക്ക്‌ അനേകം പ്രയാസങ്ങൾ സഹിക്കേണ്ടിവന്നു. അവരുടെ പുളകപ്രദമായ ജീവിതകഥ 1991 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്‌) കാണാം.

“49-കാർ”

രണ്ടാം ലോകമഹായുദ്ധാനന്തരം പ്രസംഗവേലയ്‌ക്കുള്ള സാഹചര്യങ്ങൾ കൂടുതൽ അനുകൂലമായിത്തീർന്നു. എന്നാൽ 1947-ൽ, താൻ ബൈബിൾ പഠിപ്പിക്കലുകളുമായി യോജിക്കുന്നില്ലെന്ന്‌ ജുൻസോ അകാഷി ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള വാച്ച്‌ ടവർ സൊസൈറ്റിയുടെ ഓഫീസിനെ അറിയിച്ചു. ഉടൻതന്നെ മിഷനറി പരിശീലനത്തിനു വേണ്ടി ഗിലെയാദ്‌ സ്‌കൂളിന്റെ 11-ാം ക്ലാസ്സിൽ സംബന്ധിക്കാൻ ഹവായിയിലെ ജാപ്പനീസ്‌-ഹവായിയൻ സ്വമേധയാസേവകർക്ക്‌ നോർ സഹോദരൻ ക്ഷണം നൽകി. 1920-കളുടെ തുടക്കത്തിൽ ജെ. എഫ്‌. റഥർഫോർഡിന്റെ സെക്രട്ടറിയായിരുന്ന ഹവായ്‌ ബ്രാഞ്ച്‌ മേൽവിചാരകൻ ഇങ്ങനെ പറഞ്ഞു: “നോർ സഹോദരാ, ഹാസ്‌ലെറ്റ്‌ ദമ്പതികളുടെ കാര്യമോ?” അങ്ങനെ, 50-നോടടുത്ത്‌ പ്രായമുണ്ടായിരുന്നെങ്കിലും ഡോൺ ഹാസ്‌ലെറ്റിനും ഭാര്യ മേബലിനും ക്ഷണം ലഭിച്ചു. ഗിലെയാദിൽവെച്ച്‌ ഷിന്നിച്ചി തോഹരയും എൽസി താനിഗാവയും 20-ലധികം വിദ്യാർഥികളെ ജാപ്പനീസ്‌ ഭാഷ പഠിപ്പിച്ചു.

1949-ൽ “ആ ഹവായിക്കാർ”—ഡോൺ ഹാസ്‌ലെറ്റും മേബൽ ഹാസ്‌ലെറ്റും, ജെറി തോമയും യോഷി തോമയും, ഷിന്നിച്ചി തോഹരയും മാസാക്കോ തോഹരയും അവരുടെ മൂന്നു കുട്ടികളും, എൽസി താനിഗാവയും—ബോംബുവർഷത്തിൽ തകർന്ന ടോക്കിയോ നഗരത്തിൽ നിയമനങ്ങളേറ്റെടുത്തു. അതേ വർഷം അവർക്കു പിന്നാലെ ഓസ്‌ട്രേലിയക്കാരുടെ ഒരു കൂട്ടമെത്തിച്ചേർന്നു. ആഡ്രിയൻ തോംസണും, പെഴ്‌സി ഇസ്‌ലോബും ഇൽമ ഇസ്‌ലോബും, ലോയ്‌ഡ്‌ ബാരിയും മെൽബ ബാരിയും ഉൾപ്പെട്ടിരുന്ന ആ കൂട്ടത്തിനു നിയമനം ലഭിച്ചത്‌ യുദ്ധത്താൽ തരിപ്പണമായ കോബെ നഗരത്തിലേക്കായിരുന്നു. ജപ്പാനിലെ ഈ ആദ്യ മിഷനറിമാർ “49-കാർ” എന്നു വിളിക്കപ്പെടുകയുണ്ടായി. ഇവരിൽ ആറു പേർ നിയമനത്തിലായിരിക്കെത്തന്നെ മരിച്ചു. മറ്റുള്ള എട്ടു പേർ ജപ്പാനിലും ന്യൂയോർക്കിലെ ബ്രുക്ലിനിലും ഇപ്പോഴും മുഴുസമയസേവനം അനുഷ്‌ഠിക്കുന്നു. 1949-ൽ എട്ടു തദ്ദേശ പ്രസാധകരും രാജ്യസേവനത്തിൽ സമയം ചെലവഴിച്ചതായി റിപ്പോർട്ടു ചെയ്‌തിരുന്നു.

ടോക്കിയോയിലെ വളർച്ച

ഹവായിയിൽനിന്നെത്തിയ സംഘം ടോക്കിയോയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയുണ്ടായി. ആ യുദ്ധാനന്തര വർഷത്തിൽ അവർ പ്രവർത്തിച്ചിരുന്നത്‌ “ഒളിത്താവളങ്ങൾ തോറു”മായിരുന്നുവെന്ന്‌ യോഷി തോമ അനുസ്‌മരിക്കുന്നു. അവർ പറയുന്നു: “ആളുകൾ ദരിദ്രരായിരുന്നു. മാത്രമല്ല, യുദ്ധത്തിന്റെ കെടുതികളിൽനിന്നു കരകയറാൻ അവർ പാടുപെടുകയുമായിരുന്നു. ആഹാരം റേഷൻ കണക്കിലാണു കൊടുത്തിരുന്നത്‌. തനിക്കുള്ള കാബേജ്‌ ലഭിക്കാനായി ഡോൺ ഹാസ്‌ലെറ്റ്‌ അയൽക്കാരോടൊപ്പം നിരയിൽ നിൽക്കുമായിരുന്നു.” വീട്ടുകാർ അനുകമ്പാർദ്രതയുള്ളവരായിരുന്നു. ഈ മിഷനറിമാർ ജാപ്പനീസ്‌ ഭാഷയിൽ പ്രസംഗങ്ങൾ അവതരിപ്പിക്കാൻ പാടുപെടുമ്പോൾ അവർ ക്ഷമയോടെ കേട്ടുനിൽക്കുമായിരുന്നു. വീടിനകത്തു പ്രവേശിക്കുമ്പോൾ ഷൂസ്‌ അഴിച്ചുമാറ്റുന്ന ശീലം മിഷനറിമാർക്കു പഠിക്കേണ്ടിയിരുന്നു. എന്നിട്ട്‌ അടുത്ത മുറിയിലേക്ക്‌ അവർ കടക്കും. എന്നാൽ സീലിങ്ങിനു പൊക്കം കുറവായിരുന്നു, ഡോൺ ഹാസ്‌ലെറ്റിന്‌ നല്ല പൊക്കവും. അതുകൊണ്ട്‌ അതിലിടിച്ചതിന്റെ അനേകം പാടുകൾ അദ്ദേഹത്തിന്റെ തലയിലുണ്ടായിരുന്നു. ഒന്നു രണ്ട്‌ വർഷത്തിനുള്ളിൽ “ആ ഹവായിക്കാർ” ടോക്കിയോയിൽ ഉറച്ച അടിത്തറയിട്ടു. അവിടെ ഇപ്പോൾ 139 സഭകളുണ്ട്‌.

ആ ‘49-കാരി’ൽപ്പെട്ട അഭിഷിക്ത സാക്ഷികളായിരുന്ന ഡോൺ ഹാസ്‌ലെറ്റും മേബൽ ഹാസ്‌ലെറ്റും പ്രായമേറിയപ്പോൾപ്പോലും വയൽസേവനത്തിൽ വിശിഷ്ടമായ ഒരു മാതൃക വെച്ചു. 1966-ൽ ഡോൺ മരിച്ചപ്പോൾ ശവസംസ്‌കാര ശുശ്രൂഷയ്‌ക്കായി രാജ്യഹാളിലേക്ക്‌ അദ്ദേഹത്തിന്റെ ശവപ്പെട്ടി ചുമന്ന ആറു സഹോദരന്മാരും അദ്ദേഹം സത്യം പഠിപ്പിച്ച യുവാക്കളായിരുന്നു, അവർ അന്ന്‌ ടോക്കിയോയിലെ 19-അംഗ ജപ്പാൻ ബെഥേൽ കുടുംബത്തിൽ സേവനമനുഷ്‌ഠിക്കുകയായിരുന്നു.

ഡോണിനെക്കാൾ എട്ടു വർഷം കൂടുതൽ മേബൽ ജീവിച്ചിരുന്നു. 70-കളിലായിരുന്ന അവർക്കു കുടലിൽ അർബുദം പിടിപെട്ടു. രണ്ടാഴ്‌ച നേരത്തേതന്നെ ആശുപത്രിയിൽ എത്തണമെന്ന വ്യവസ്ഥയിൽ രക്തരഹിത ശസ്‌ത്രക്രിയ നടത്താമെന്നു ടോക്കിയോയിലെ തൊരനോമോണിലുള്ള പ്രമുഖ ആശുപത്രി പരിഗണനാപൂർവം സമ്മതിച്ചു. അവിടെ ചെന്ന ആദ്യ ദിവസം ഒരു യുവഡോക്ടർ അവരെ സന്ദർശിച്ചു, അവർ രക്തം നിരസിക്കുന്നതിന്റെ കാരണം സംബന്ധിച്ച്‌ അദ്ദേഹം ജിജ്ഞാസുവായിരുന്നു. അത്‌ ഓപ്പറേഷൻവരെ എല്ലാ ദിവസവും ബൈബിൾ ചർച്ചകളിലേക്കു നയിച്ചു. രോഗത്തിന്റെ ഗൗരവാവസ്ഥ നിമിത്തം നാലു ഡോക്ടർമാർ ഓപ്പറേഷനിൽ പങ്കെടുത്തു. ബോധം തെളിഞ്ഞപ്പോൾ മേബൽ ഉച്ചത്തിൽ പറഞ്ഞു: “ആദാം ശപിക്കപ്പെട്ടവൻ!” എത്രയോ ഉചിതം! മേബലിന്‌ തീവ്രപരിചരണ വിഭാഗത്തിൽ ഒരു ദിവസമേ കിടക്കേണ്ടിവന്നുള്ളൂ. എന്നാൽ രക്തപ്പകർച്ച സ്വീകരിച്ച്‌ അതേ ദിവസം അതുപോലുള്ള ശസ്‌ത്രക്രിയയ്‌ക്കു വിധേയരായ മറ്റു നാലു രോഗികൾക്ക്‌ തീവ്രപരിചരണ വിഭാഗത്തിൽ ദിവസങ്ങളോളം കിടക്കേണ്ടിവന്നു. ആ യുവഡോക്ടറുടെ കാര്യമോ? പിന്നീട്‌ അദ്ദേഹം മേബലിനോടു പറഞ്ഞു: ‘നിങ്ങളറിഞ്ഞില്ലെങ്കിലും ഓപ്പറേഷൻ തിയേറ്ററിൽ അഞ്ച്‌ ഡോക്ടർമാരുണ്ടായിരുന്നു. അവർ നിങ്ങളിൽ രക്തം കുത്തിവെക്കുന്നില്ലെന്ന്‌ ഉറപ്പാക്കാൻ ഞാനവിടെ ഉണ്ടായിരുന്നു.’ തോമിനാഗാ എന്ന ആ ഡോക്ടർ യോക്കോഹാമയിൽവെച്ച്‌ ബൈബിൾപഠനം തുടർന്നു. ഇന്ന്‌, അദ്ദേഹത്തെയും ഭാര്യയെയും കൂടാതെ അദ്ദേഹത്തിന്റെ മാതാവും ഡോക്ടറായ പിതാവും സഭയിലെ സജീവാംഗങ്ങളാണ്‌. ഒരു ആശുപത്രിവാസത്തിന്റെ എത്ര അത്ഭുതകരമായ ഫലം!

ടോക്കിയോയിലെ മിറ്റാ മിഷനറി ഭവനത്തിൽ താമസിച്ച്‌ മേബൽ മിഷനറി സേവനം തുടർന്നു. 78-ാം വയസ്സിൽ വീണ്ടും അർബുദം ബാധിച്ച്‌ അവർ കിടപ്പിലായി. എന്നിരുന്നാലും, ഒരു സായാഹ്നത്തിൽ മിഷനറിമാർ വന്ന്‌ രാജ്യവാർത്ത പ്രചാരണപരിപാടിയിൽ ഉണ്ടായ നല്ല അനുഭവങ്ങളെക്കുറിച്ചു വിവരിച്ചപ്പോൾ, രാജ്യവാർത്ത വിതരണം ചെയ്യുന്നതിനായി തന്നെ പുതുവസ്‌ത്രങ്ങൾ ധരിപ്പിച്ചു പുറത്തു കൊണ്ടുപോകണമെന്ന്‌ മേബൽ നിർബന്ധം പിടിച്ചു. അടുത്തുള്ള മൂന്നു ഭവനങ്ങളിൽ സാക്ഷീകരിക്കാനുള്ള ശക്തിയേ അവർക്കുണ്ടായിരുന്നുള്ളൂ. ജപ്പാനിൽ എത്തിയപ്പോൾ ആ മൂന്നു വീടുകളിൽതന്നെയായിരുന്നു അവർ ആദ്യം പ്രസംഗിച്ചതും. ഏതാനും ആഴ്‌ചകൾക്കുശേഷം തന്റെ ഭൗമികജീവിതം പൂർത്തിയാക്കിയ അവർ സ്വർഗീയ നിയമനത്തിലേക്കു കടന്നു.—ലൂക്കൊസ്‌ 22:28, 29 താരതമ്യം ചെയ്യുക.

കോബെയിലെ സംഭവവികാസങ്ങൾ

കോബെയിലും പുരോഗതി പെട്ടെന്നുതന്നെ പ്രകടമായിരുന്നു. ജപ്പാനിൽ ആദ്യമായി ശരിക്കുമുള്ള ദിവ്യാധിപത്യ കൺവെൻഷൻ നടന്നത്‌ വിശാലമായ കോബെ മിഷനറി ഭവനത്തിന്റെ ഗ്രൗണ്ടിലായിരുന്നു, 1949 ഡിസംബർ 30 മുതൽ 1950 ജനുവരി 1 വരെ. കോബെയിലെ താരൂമി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ഞായറാഴ്‌ചത്തെ പരസ്യയോഗത്തിന്റെ ഹാജർ 101 ആയി ഉയർന്നു. താരൂമിയിലെ വലിയ പൊതു സ്‌നാനകേന്ദ്രത്തിൽവെച്ച്‌ മൂന്നു പേർ സ്‌നാപനമേറ്റു.

കോബെ മിഷനറി സംഘത്തിൽനിന്നുള്ള ആഡ്രിയൻ തോംസൺ ജാപ്പനീസ്‌ ഭാഷയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 1951-ൽ അദ്ദേഹം, ജപ്പാനിലെ ആദ്യത്തെ സർക്കിട്ട്‌ മേൽവിചാരകനായി നിയമിതനായി. പിന്നീട്‌ അദ്ദേഹം ആദ്യത്തെ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനുമായി. പിൽക്കാല വളർച്ചയ്‌ക്കായി ഈടുറ്റ അടിസ്ഥാനമിടുന്നതിൽ അദ്ദേഹം നല്ല പങ്കു വഹിച്ചു. ന്യൂസിലൻഡിലെ ഒരു വിശ്വസ്‌ത ദീർഘകാല പയനിയർ സഹോദരിയുടെ പുത്രനായ അദ്ദേഹം മികച്ച റഗ്‌ബി ഫുട്‌ബോൾ കളിക്കാരനെന്ന നിലയിൽ പ്രസിദ്ധനായിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സ്‌പോർട്‌സിലെ പ്രശസ്‌തി ഉപേക്ഷിച്ച്‌ സ്‌നാപനമേറ്റ ഒരു സാക്ഷിയായിത്തീർന്ന അദ്ദേഹം ഓസ്‌ട്രേലിയയിൽ മുഴുസമയസേവനത്തിൽ ഏർപ്പെട്ടു. 1977-ൽ മരിച്ചെ ങ്കിലും, ഊർജസ്വലതയ്‌ക്കും യഹോവയോട്‌ “അനന്യഭക്തി” കാണിക്കുന്നതിലെ “സ്ഥിരത”യ്‌ക്കും “ടോമി” [ആഡ്രിയന്റെ ഓമനപ്പേര്‌] ദീർഘകാലം സ്‌മരിക്കപ്പെടും.—സംഖ്യാ. 25:11, NW.

ജപ്പാനിലെ ഭവനങ്ങൾ, സംസ്‌കാരം, ഭാഷ എന്നിവയുമായി പരിചിതരായിത്തീരാൻ മിഷനറിമാർക്കു കുറെക്കാലം വേണ്ടിവന്നു. എന്നാൽ അവരുടെ മുഖ്യ ശ്രദ്ധ ബൈബിൾസത്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലായിരുന്നു. തുറന്നിടപഴകുന്ന പ്രകൃതമുള്ള, ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡുകാരനായ “ടൈഗർ” (പെഴ്‌സി) ഇസ്‌ലോബ്‌ മുൻകാലാനുഭവത്തെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ധാരാളം ബൈബിളധ്യയനങ്ങൾ നടത്തി. എനിക്ക്‌ 36 അധ്യയനങ്ങളുണ്ടായിരുന്നു, ഇൽമയ്‌ക്കും മറ്റുള്ളവർക്കുമുണ്ടായിരുന്നു ഏതാണ്ട്‌ അത്രയുംതന്നെ. പഠിക്കാൻ വിദ്യാർഥികൾ മിഷനറി ഭവനത്തിലേക്കു വരുമായിരുന്നു, ചിലരാകട്ടെ ദിവസവും. ആ ഭവനത്തിലെ എല്ലാ മുറികളിലും ഓരോ രാത്രിയിലും മൂന്നോ അതിലധികമോ ബൈബിളധ്യയനങ്ങൾ നടത്തുമായിരുന്നു. പഠിക്കാനുള്ള പുസ്‌തകങ്ങൾ ഞങ്ങൾ ഇംഗ്ലീഷിലും ജാപ്പനീസിലും തുറന്നുവെക്കും. ഉത്തരം എവിടെയെന്നു കണ്ടെത്താൻ വിദ്യാർഥികളെ സഹായിക്കുന്നതിന്‌ ഞങ്ങൾ പുസ്‌തകത്തിലെ വരികൾ എണ്ണി പറയും. അധ്യയനം വളരെ സാവധാനത്തിലായിരുന്നു. എന്നാൽ തിരുവെഴുത്തുകൾ വായിച്ച്‌ അവ പ്രസിദ്ധീകരണങ്ങളുമായി താരതമ്യം ചെയ്‌തുകൊണ്ട്‌ അവർ കാര്യങ്ങൾ മനസ്സിലാക്കുന്നത്‌ അത്ഭുതകരമായിരുന്നു. അവരിന്ന്‌ സത്യത്തിലാണ്‌!”

പ്രസംഗപ്രവർത്തനം നടത്താൻ ആദ്യകാലങ്ങളിൽ മിഷനറിമാർക്ക്‌ സാഹിത്യങ്ങൾ അധികമൊന്നുമില്ലായിരുന്നു. യുദ്ധത്തിനു മുമ്പുണ്ടായിരുന്ന പ്രകാശം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ ജാപ്പനീസ്‌ പതിപ്പിന്റെ രണ്ടാം വാല്യം നിറച്ച ഒരു പെട്ടി കോബെയിൽ ലഭ്യമായി. എന്നാൽ, ‘ആദ്യം ഒന്നാം വാല്യമാണ്‌ എനിക്കു വേണ്ടത്‌’ എന്ന്‌ ആളുകൾ പറയുമായിരുന്നു. എങ്കിലും, കോബെയിൽവെച്ചു സത്യത്തിൽ വന്ന ആദ്യത്തെ ജപ്പാൻകാരിൽപ്പെട്ട ഒരുവനു രണ്ടാം വാല്യം വായിച്ച്‌ താത്‌പര്യമുണ്ടായി. കാലക്രമേണ പക്വത നേടിയ അദ്ദേഹം ഒരു സർക്കിട്ട്‌ മേൽവിചാരകനായിത്തീർന്നു. താമസിയാതെ, “ദൈവം സത്യവാൻ” എന്ന പുസ്‌തകത്തിലെ വിവരങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. പഠിച്ചുകൊണ്ടിരുന്ന ചിലർ ആ പുസ്‌തകത്തിന്റെ അധ്യായങ്ങൾ സ്വന്തമായി പരിഭാഷപ്പെടുത്തി മിമിയോഗ്രാഫ്‌ ഉപയോഗിച്ച്‌ അതിന്റെ പകർപ്പുകളുണ്ടാക്കി. എന്നിട്ട്‌ അവ ബൈബിളധ്യയനങ്ങളിൽ ഉപയോഗിക്കുന്നതിനു വേണ്ടി തത്‌കാലത്തേക്കു മിഷനറിമാർക്കു കൊടുത്തു. എന്നാൽ ആ പരിഭാഷകളിൽ ചിലത്‌ അത്ര കൃത്യതയുള്ളതായിരുന്നില്ല. അത്തരമൊരു പരിഭാഷയുടെ പേജുകളിൽ ‘ശ്രീമതി ഇൽമ ഇസ്‌ലോബിന്റെ വ്യാഖ്യാനങ്ങൾ’ അടിക്കുറിപ്പുകളായി കൊടുത്തിരിക്കുന്നതു കണ്ടപ്പോൾ ഇൽമ ഇസ്‌ലോബ്‌ ഞെട്ടിപ്പോയി.

ഏതാണ്ട്‌ പത്തു വർഷം കഴിഞ്ഞ്‌ ഫൂക്കുവൊക്ക നഗരത്തിൽവെച്ച്‌ പെഴ്‌സിക്ക്‌ മറക്കാനാവാത്ത ഒരു അനുഭവമുണ്ടായി. രണ്ടാളുകളെ കൊന്നതിന്റെ പേരിൽ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട്‌ തടവിൽ കഴിഞ്ഞിരുന്ന കിമിഹിരോ നാക്കാത്ത എന്ന ഒരു വാടകക്കൊലയാളി, തനിക്കു ബൈബിൾ പഠിക്കണമെന്ന്‌ ആവശ്യപ്പെട്ടു. അദ്ദേഹത്തെ ബൈബിൾ പഠിപ്പിച്ചത്‌ പെഴ്‌സിയായിരുന്നു. തത്‌ഫലമായി, കിമിഹിരോ തന്റെ “പഴയ വ്യക്തിത്വം” പാടേ ഉപേക്ഷിച്ചു. അദ്ദേഹം തടവറയിൽവെച്ചുതന്നെ സ്‌നാപനമേറ്റു. “എനിക്കറിയാവുന്ന ഏറ്റവും തീക്ഷ്‌ണതയുള്ള രാജ്യപ്രസാധകരിൽ ഒരുവൻ” എന്നാണ്‌ പെഴ്‌സി അദ്ദേഹത്തെക്കുറിച്ചു പറയുന്നത്‌. (എഫെ. 4:22-24, NW) അദ്ദേഹം ബ്രയിൽലിപി പഠിച്ച്‌ “ദൈവം സത്യവാൻ” എന്ന പുസ്‌തകവും “രാജ്യത്തിന്റെ ഈ സുവാർത്ത” എന്ന ചെറുപുസ്‌തകവും വീക്ഷാഗോപുരത്തിലെയും ഉണരുക!യിലെയും അനേകം ലേഖനങ്ങളും ആ ഭാഷയിലേക്ക്‌ പകർത്തിയെഴുതി. അന്ധർക്കുള്ള വിദ്യാലയങ്ങളുൾപ്പെടെ, ജപ്പാന്റെ നാനാഭാഗങ്ങളിൽ ആ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്‌തു. എന്നിരുന്നാലും, 1959 ജൂൺ 10-ാം തീയതി രാവിലെ മിഷനറി ഭവനത്തിന്റെ മുറ്റത്ത്‌ ഒരു പൊലീസ്‌ കാർ വന്നുനിന്നു. അന്നു രാവിലെ താൻ വധിക്കപ്പെടുന്ന സമയത്ത്‌ പെഴ്‌സി സന്നിഹിതനായിരിക്കാൻ കിമിഹിരോ ആവശ്യപ്പെട്ടു. പെഴ്‌സി സമ്മതിച്ചു. വധനിർവഹണ സ്ഥലത്തുവെച്ച്‌ അവർ അൽപ്പനേരം സംസാരിച്ചു. ഒടുവിൽ അവരൊന്നിച്ച്‌ ഒരു രാജ്യഗീതം പാടി. പെഴ്‌സിയോടു കിമിഹിരോ ഇങ്ങനെ പറഞ്ഞു: “പെഴ്‌സി, താങ്കളെന്തിനാണു വിറയ്‌ക്കുന്നത്‌? വിറയ്‌ക്കേണ്ടതു ഞാനാണല്ലോ.” തൂക്കിലേറ്റപ്പെടുന്നതിന്‌ മുമ്പത്തെ അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ഇതായിരുന്നു: “എനിക്കിന്ന്‌ യഹോവയിലും മറുവിലയാഗത്തിലും പുനരുത്ഥാന പ്രത്യാശയിലും ശക്തമായ വിശ്വാസം തോന്നുന്നു. അൽപ്പനേരത്തേക്ക്‌ ഞാൻ ഉറങ്ങാൻ പോകുകയാണ്‌, യഹോവയുടെ ഹിതമെങ്കിൽ പറുദീസയിൽവെച്ചു ഞാൻ താങ്കളെ കാണും.” ലോകമെമ്പാടുമുള്ള സഹോദരങ്ങൾക്ക്‌ അദ്ദേഹം ഊഷ്‌മളമായ ആശംസകളയച്ചു. ജീവനു പകരം ജീവൻ എന്ന നീതിയിൻ തത്ത്വത്തിനു ചേർച്ചയിൽ കിമിഹിരോ മരിച്ചു—ആശയറ്റ, മനം തഴമ്പിച്ചുപോയ ഒരു കുറ്റവാളി എന്ന നിലയിലല്ല മറിച്ച്‌, യഹോവയുടെ സമർപ്പിച്ച്‌ സ്‌നാപനമേറ്റ ഒരു വിശ്വസ്‌ത ദാസൻ എന്ന നിലയിൽ.—പ്രവൃത്തികൾ 25:11 താരതമ്യം ചെയ്യുക.

പത്തു വർഷത്തോളം അർബുദത്തോടു മല്ലടിച്ചശേഷം ജപ്പാനിലെ എബിനയിലുള്ള ബെഥേൽ ഭവനത്തിൽവെച്ച്‌ 1988 ജനുവരി 29-ാം തീയതി ഇൽമ ഇസ്‌ലോബ്‌ മരിച്ചു. അതിനുശേഷം, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയിലെ ഒരു അംഗമെന്ന നിലയിൽ സൊസൈറ്റിയുടെ വാർഷിക യോഗങ്ങളിൽ പെഴ്‌സി പല തവണ പങ്കെടുക്കുകയുണ്ടായി. അടുത്തകാലത്തു നടന്ന ഒരു വാർഷികയോഗത്തിൽ അദ്ദേഹം ജപ്പാനെക്കുറിച്ച്‌ നല്ലൊരു റിപ്പോർട്ടു നൽകി; 1996-ൽ അദ്ദേഹവും മരിച്ചു.

ഭാഷാപരമായ തടസ്സമുണ്ടായിരുന്നിട്ടും, മെൽബ ബാരി 1949-ന്റെ അവസാനത്തോടടുത്ത്‌ കോബെയിൽ വയൽസേവനത്തിൽ ഏർപ്പെട്ട ആദ്യ ദിവസംതന്നെ ഒരു ബൈബിളധ്യയനം തുടങ്ങി. ആ അധ്യയനത്തിന്റെ ഫലമായി പുതിയ രണ്ടു പ്രസാധകരുണ്ടായി. അവരിൽ ഒരാളായ മിയോ തകഗി പല പതിറ്റാണ്ടുകൾ പയനിയറിങ്‌ ചെയ്‌തു. തന്നെ സന്ദർശിക്കാനായി രണ്ടു മിഷനറി സഹോദരിമാർ ചെളിനിറഞ്ഞ വയലിലൂടെ വരുന്ന കാഴ്‌ചയാണു തന്നിൽ മതിപ്പുളവാക്കിയതെന്ന്‌ അവൾ പിന്നീട്‌ മെൽബയോടു പറഞ്ഞു. 48 വർഷത്തിനുശേഷം ഇന്നും മിയോ ഒരു ചക്രക്കസേരയിൽ വീടുതോറും പോയിക്കൊണ്ട്‌ തന്റെ ശുശ്രൂഷ തുടരുന്നു. ടോക്കിയോയിലെ മിഷനറിസേവനത്തിൽ വീണ്ടും നിയമിക്കപ്പെടുന്നതിന്‌ മുമ്പ്‌, മൂന്നു വർഷത്തിൽ കുറഞ്ഞ സമയംകൊണ്ട്‌, സത്യം സ്വീകരിക്കാൻ ഏഴു പേരെ മെൽബ സഹായിച്ചു. വർഷങ്ങളോളം അവരെല്ലാം സഹിച്ചുനിൽക്കുകയുണ്ടായി. 1995-ൽ കോബെയിലുണ്ടായ വലിയ ഭൂകമ്പത്തെ അവരും അതിജീവിച്ചത്‌ സന്തോഷകരംതന്നെ.

കൂടുതൽ മിഷനറിമാർ വയലിലേക്ക്‌

1950-ന്റെ ആരംഭത്തിൽ ന്യൂകലഡോണിയയിൽ പ്രവേശിക്കുന്നതിന്‌ വിസ ലഭിക്കാതിരുന്ന, 11-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിലെ അഞ്ചു സഹോദരിമാർക്കു ജപ്പാനിലെ കോബെയിലേക്ക്‌ പുനർനിയമനം ലഭിച്ചു. മോളി ഹാരനും ഇപ്പോൾ 67 വർഷം പയനിയറിങ്ങിൽ ചെലവിട്ടിരിക്കുന്ന ലോയിസ്‌ ഡയറും അവരോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ 49 വർഷം അവർ ഒന്നിച്ചു പ്രവർത്തിച്ചു. അവർ ഇപ്പോൾ സേവിക്കുന്നത്‌ ടോക്കിയോയിലെ മിറ്റാ മിഷനറി ഭവനത്തിലാണ്‌. ലോയിസിന്റെ ജീവിതകഥ 1980 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്‌) വന്നിരുന്നു.

മോളി ഹാരൻ അനുസ്‌മരിക്കുന്നു: “കോബെയിലെ മിഷനറി ഭവനം വിശാലമായിരുന്നു, ആദ്യത്തെ മിഷനറിമാരെത്തി ആറു മാസം കഴിഞ്ഞായിരുന്നു സ്‌മാരകം. 180-ഓളം പേരെത്തിയിരുന്നു. തീൻമുറിയും ഇടനാഴിയും നിറഞ്ഞുകവിഞ്ഞു. പരിഭാഷപ്പെടുത്തിയ പ്രസംഗം വേറെ ചിലർ ജനാലവഴിയും ശ്രവിക്കുന്നുണ്ടായിരുന്നു.” വയൽസേവനത്തെക്കുറിച്ചുള്ള ഒരു അറിയിപ്പ്‌ ആ യോഗത്തിൽവെച്ചു നടത്തിയിരുന്നു, അതിൽ പങ്കെടുക്കുന്നതിനായി 35-ഓളം പേർ പിറ്റേന്ന്‌ (ഞായറാഴ്‌ച) രാവിലെ എത്തിച്ചേർന്നു. ബാരി സഹോദരൻ റിപ്പോർട്ടു ചെയ്യുന്നു: “ഓരോ മിഷനറിയും മൂന്നോ നാലോ പുതിയ താത്‌പര്യക്കാരെ വീടുകൾതോറും കൊണ്ടുപോകണമായിരുന്നു. മിഷനറിമാർക്ക്‌ ഭാഷ നല്ല വശമില്ലാതിരുന്നതിനാൽ വീട്ടുകാർ ജപ്പാൻകാരായ ആ താത്‌പര്യക്കാരുമായി സംഭാഷണത്തിലേർപ്പെടുമായിരുന്നു. ആ താത്‌പര്യക്കാർ വീട്ടുകാരോട്‌ എന്താണ്‌ പറഞ്ഞതെന്ന്‌ ഞങ്ങൾക്കറിഞ്ഞുകൂടാ.”

1950 ജൂൺ അവസാനം പെട്ടെന്ന്‌ കൊറിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. തങ്ങളുടെ ക്ലാസ്സിൽപ്പെട്ട എട്ട്‌ അംഗങ്ങൾ കൊറിയയിൽ എങ്ങനെയിരിക്കുന്നുവെന്ന്‌ അറിയാൻ ജപ്പാനിലെ മിഷനറിമാർ ആഗ്രഹിച്ചു. അവർക്ക്‌ അധികം കാത്തിരിക്കേണ്ടിവന്നില്ല. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ രണ്ടാം ദിവസം കോബെയിലെ മിഷനറിമാരിൽ ചിലർ ലോക്കൽ ട്രെയിനിൽ ഭവനത്തിലേക്കു മടങ്ങുകയായിരുന്നു. അതേസമയം, എതിർദിശയിൽനിന്ന്‌ മറ്റൊരു ട്രെയിനും ആ സ്റ്റേഷനിൽ വന്നുനിന്നു. രണ്ടു ട്രെയിനുകളും വിട്ടുകഴിഞ്ഞപ്പോൾ, എന്തൊരതിശയം! കൊറിയയിലെ മിഷനറിമാരുടെ സംഘത്തിലെ എട്ട്‌ അംഗങ്ങൾ എതിർവശത്തുള്ള പ്ലാറ്റ്‌ഫാറത്തിൽ നിൽക്കുന്നത്‌ കോബെയിലെ മിഷനറിമാർ കണ്ടു. എത്ര സന്തോഷകരമായ പുനഃസമാഗമം! സൈനികേതരരെ കൊണ്ടുപോകുന്ന അവസാനത്തെ വിമാനത്തിൽ രാജ്യത്തിനു പുറത്തു കടക്കാൻ കൊറിയയിലെ ആ മിഷനറിമാർക്കു സാധിച്ചിരുന്നു. ഇപ്പോൾ, കോബെ ഭവനത്തിലുള്ള മിഷനറിമാരുടെ എണ്ണം 10-ൽനിന്നു 18 ആയി വർധിച്ചു. ആ നഗരപ്രദേശത്തിന്റെ അധികഭാഗവും തകർന്നുപോയിരുന്നെങ്കിലും, അവിടെ വളരെ സമഗ്രമായ സാക്ഷ്യം നൽകപ്പെട്ടു.

താമസിയാതെ, സ്‌കോട്ട്‌ കൗണ്ട്‌സും ആലിസ്‌ കൗണ്ട്‌സും ടോക്കിയോ ഭവനത്തിലേക്കു പോയി. എന്നാൽ ഒക്ടോബറിൽ നഗോയയിൽ തുടങ്ങിയ ഒരു പുതിയ ഭവനത്തിലേക്ക്‌ ആ എട്ടു കൊറിയൻ മിഷനറിമാരും മാറിത്താമസിച്ചു. കൊറിയയിൽനിന്നെത്തിയ സംഘത്തിൽപ്പെട്ട ഡോൺ സ്റ്റിയെലും ഭാര്യ എർലിനും മാത്രമേ സാഹചര്യങ്ങൾ അനുകൂലമായപ്പോൾ അവിടേക്കു മടങ്ങിയുള്ളൂ.

കൊയ്‌ത്തിനു വിളഞ്ഞ വയലുകൾ

നഗോയ ഭവനം സ്ഥാപിക്കുന്നതിൽ പങ്കെടുത്തവരായിരുന്നു ഗ്രെയ്‌സ്‌ ഗ്രിഗറിയും ഗ്ലാഡിസ്‌ ഗ്രിഗറിയും. പ്രദേശം കൊയ്‌ത്തിനു വിളഞ്ഞിരിക്കുന്നതായി അവർ കണ്ടെത്തി. ഒരു പിയാനോ വിൽപ്പനക്കാരനുവേണ്ടി പണിയെടുത്തുകൊണ്ടിരുന്ന 18-കാരനായ ഇസാമൂ സുഗിയൂരയെ 1951 ഏപ്രിലിൽ ഗ്രെയ്‌സ്‌ കണ്ടുമുട്ടി. ഗ്ലാഡിസ്‌ അനുസ്‌മരിക്കുന്നു: “ഇസാമൂവിന്റെ മാതാവ്‌ അവനെ ഷിന്റോമതവിശ്വാസിയായാണു വളർത്തിക്കൊണ്ടുവന്നത്‌. ജപ്പാൻ ഷിൻഷു (ദൈവത്തിന്റെ നാട്‌) ആണെന്നും കാമിക്കാസി (ദിവ്യമായ കാറ്റ്‌) ജപ്പാനെ സംരക്ഷിക്കുമെന്നും യുദ്ധത്തിൽ ജയിക്കാൻ അവരെ സഹായിക്കുമെന്നും അവനോടു പറഞ്ഞിരുന്നു. യുദ്ധത്തിൽ ജപ്പാൻ അടിയറവു പറഞ്ഞപ്പോൾ ജാപ്പനീസ്‌ ദൈവങ്ങളിലുള്ള അവന്റെ വിശ്വാസം തകർന്നുപോയി. യുദ്ധത്തിന്റെ ഫലമായുള്ള സാമ്പത്തിക പരാധീനതകളും ഭക്ഷ്യക്ഷാമങ്ങളും അവൻ അനുഭവിക്കുകയുണ്ടായി. യുദ്ധം അവസാനിച്ചതിന്റെ പിറ്റേ വർഷം അവന്റെ പിതാവ്‌ വികലപോഷണം മൂലം മരിച്ചു. പറുദീസാഭൂമിയെക്കുറിച്ചുള്ള പ്രത്യാശയോടു പ്രതികരിച്ച യുവാവായ ഇസാമൂ 1951 ഒക്ടോബറിൽ നടന്ന സർക്കിട്ട്‌ സമ്മേളനത്തിൽ സ്‌നാപനമേറ്റു.

ആ സമ്മേളനത്തിൽ 50-ഓളം മിഷനറിമാരും 250-ഓളം ജപ്പാൻകാരും സംബന്ധിച്ചു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ട്‌ വെറും ആറു വർഷമേ ആയിരുന്നുള്ളുവെങ്കിലും മിഷനറിമാർ ജപ്പാൻകാരോട്‌ യാതൊരു മുൻവിധിയും കൂടാതെ സ്വതന്ത്രമായി ഇടപെടുന്ന കാഴ്‌ച ഇസാമൂവിൽ വളരെ മതിപ്പുളവാക്കി. ഗിലെയാദ്‌ സ്‌കൂളിലെയും സർക്കിട്ട്‌-ഡിസ്‌ട്രിക്‌റ്റ്‌ പ്രവർത്തനങ്ങളിലെയും മുഴുദേഹിയോടെയുള്ള 45 വർഷത്തെ സേവനത്തിനുശേഷം സുഗിയൂര സഹോദരൻ ഇപ്പോൾ എബിനയിലുള്ള ബെഥേലിലെ ബ്രാഞ്ച്‌ കമ്മിറ്റിയംഗമായി സേവിക്കുന്നു.

ഒരു നാമധേയ ബുദ്ധമതക്കാരിയായ, പിന്നീട്‌ ക്രൈസ്‌തവലോകത്തിലെ സഭകളിലേക്കു തിരിഞ്ഞെങ്കിലും നിരാശയോടെ അവിടെനിന്നു വിട്ടുപോന്ന, ഒരു സ്‌ത്രീയെ സന്ദർശിച്ചതിനെക്കുറിച്ച്‌ ഗ്ലാഡിസ്‌ ഗ്രിഗറി ഓർക്കുന്നു. ദൈവം ആരാണെന്നും തന്റെ പക്കലുള്ള ബൈബിളിൽ (ബുൺഗോട്ടൈ, പഴയ ക്ലാസിക്‌ വേർഷൻ) ഏതാണ്ട്‌ 7,000 പ്രാവശ്യം കാണപ്പെടുന്ന ദൈവത്തിന്റെ വ്യക്തിപരമായ നാമം പാസ്റ്റർമാർ ഉപയോഗിക്കാത്തത്‌ എന്തുകൊണ്ടെന്നും അവർക്കു വ്യക്തമായി വിശദീകരിക്കാൻ കഴിയാത്തതിൽ ആ സ്‌ത്രീക്ക്‌ നിരാശ തോന്നി. അവരുടെ അനേകം ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നതിനു പകരം, “അതൊക്കെയങ്ങ്‌ വിശ്വസിച്ചാൽ മതി” എന്നാണ്‌ പാസ്റ്റർ അവരോടു പറഞ്ഞത്‌. തൊട്ടടുത്ത വീട്ടിൽ ഗ്ലാഡിസ്‌ കൊടുത്തിട്ടുപോയ വീക്ഷാഗോപുരം (ജാപ്പനീസ്‌ ഭാഷയിൽ 1951 മേയ്‌ മുതൽ മാസംതോറും പ്രസിദ്ധീകരിച്ചിരുന്നു) അവർ വായിക്കാനിടയായി. വായിച്ച കാര്യങ്ങളിൽ മതിപ്പുതോന്നിയ അവർ ഗ്ലാഡിസിനെ തിരക്കിപ്പോയി. ആ അനുഭവത്തെക്കുറിച്ച്‌ ഗ്ലാഡിസ്‌ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “തന്റെ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരങ്ങൾ കണ്ടപ്പോൾ അത്‌ അവരുടെ ഹൃദയത്തെ സ്‌പർശിച്ചു. അവർ പെട്ടെന്നുതന്നെ സഭാപുസ്‌തകാധ്യയനത്തിനു വന്നു. അവിടെവെച്ച്‌ അടുത്ത ദിവസത്തേക്കുള്ള വയൽസേവന അറിയിപ്പുകൾ കേട്ടപ്പോൾ അതിൽ പങ്കെടുക്കുന്നതിനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചു. ആദ്യം ബൈബിൾ കുറെയൊക്കെ പഠിച്ചിട്ടേ വയൽസേവനത്തിനു പോകാൻ പറ്റുകയുള്ളു എന്നു ഞങ്ങൾ പറഞ്ഞുനോക്കി. അവർ പറഞ്ഞു: ‘ശരി, ഞാൻ പഠിക്കാം. പക്ഷേ എനിക്കു സേവനത്തിനു പോകുകയും വേണം!’ അവർ അതുതന്നെ ചെയ്‌തു. ആദ്യത്തെ മാസംതന്നെ അവർ 50-ലധികം മണിക്കൂർ റിപ്പോർട്ടു ചെയ്‌തു! ഒരു വർഷത്തിനുള്ളിൽ സ്‌നാപനമേറ്റ്‌ പയനിയറിങ്‌ ആരംഭിച്ച അവർ പിന്നീട്‌ ഫലപ്രദയായ ഒരു പ്രത്യേക പയനിയറായി. 80 വയസ്സുള്ള ആ സഹോദരി ഇപ്പോഴും ഒരു പയനിയറാണ്‌.”

യഹോവ വളരുമാറാക്കി

ബൈബിൾ പഠിക്കാനായി പലരും മിഷനറി ഭവനത്തിലേക്കു വന്നു. 1951-ൽ ഓസക്കയിലേക്കു നിയമിക്കപ്പെട്ട അഞ്ചു മിഷനറി സഹോദരിമാരും ഇതിൽ സന്തോഷമുള്ളവരായിരുന്നു. ജപ്പാൻകാരെ പരസ്‌പരം വേർതിരിച്ചറിയാൻ ഈ പുതിയ മിഷനറിമാർക്കു ബുദ്ധിമുട്ടായിരുന്നു. സ്വിറ്റ്‌സർലൻഡുകാരിയായ ലേന വിന്റെലർ ഇപ്രകാരം പറയുന്നു: “ആളുകളെത്തുമ്പോൾ ഞങ്ങൾ അഞ്ചു പേരും കൂടി ചെല്ലും, ഞങ്ങളിലാരാണ്‌ തങ്ങൾക്ക്‌ അധ്യയനമെടുക്കുന്നതെന്ന്‌ അവർതന്നെ ഞങ്ങളോടു പറയുമായിരുന്നു.” ജപ്പാനിലെ ആചാരം പിൻപറ്റാൻ ശ്രമിച്ചുകൊണ്ട്‌ ആ മിഷനറിമാർ, അതിഥികൾ ഭവനത്തിൽ വരുമ്പോൾ അവർക്ക്‌ ഉപയോഗിക്കാനായി വള്ളിച്ചെരുപ്പുകൾ കൊടുക്കുമായിരുന്നു. എന്നാൽ അതിഥികൾക്കുള്ള വള്ളിച്ചെരുപ്പുകളും കക്കൂസിലുപയോഗിക്കുന്ന വള്ളിച്ചെരുപ്പുകളും തമ്മിലുള്ള വ്യത്യാസം ആ മിഷനറിമാർക്ക്‌ അറിയില്ലായിരുന്നു. ഒരിക്കൽ ഒരു വിദ്യാർഥി ലേനയെ മാറ്റിനിർത്തിയിട്ട്‌ പറഞ്ഞു: “കക്കൂസിലുപയോഗിക്കുന്ന വള്ളിച്ചെരുപ്പുകൾ ഞങ്ങൾ അതിഥികൾക്കു കൊടുക്കാറില്ല.” ക്രമേണ മിഷനറിമാർക്കു വ്യത്യാസം പിടികിട്ടി.

ഓസക്കയിലുള്ള ഏകാകികളായ അഞ്ചു സഹോദരിമാരെ കുറച്ചൊക്കെ സഹായിക്കുന്നതിനായി കോബെയിൽനിന്നുള്ള മിഷനറി സഹോദരന്മാർ ഇടയ്‌ക്കിടെ അവിടം സന്ദർശിക്കുമായിരുന്നു. അന്ന്‌ ഓസക്കയിൽ ചുരുക്കം ചില പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. കോഷിയെനിലുള്ള ഒരു വലിയ ബേസ്‌ബോൾ സ്റ്റേഡിയത്തിൽ നടത്തിയ സംഗീതനാടക കച്ചേരിയിൽ സംബന്ധിക്കാൻ ഒരിക്കൽ ലോയ്‌ഡ്‌ ബാരി ഓസക്കയിലെ ചില മിഷനറിമാരോടൊപ്പം എത്തി. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ഒരിക്കൽ ഒരു സമ്മേളനം നടത്തി ഈ സ്റ്റേഡിയം നമുക്കു നിറയ്‌ക്കാൻ കഴിഞ്ഞെങ്കിൽ എത്ര നന്നായിരുന്നേനെ!’ പ്രത്യക്ഷത്തിൽ അസാധ്യമായ ഒരു കാര്യം.

കോബെ പ്രദേശത്തുള്ള 52 സഭകൾക്ക്‌ വേണ്ടി പുതുതായി പണിത ഹ്യോഗോ സമ്മേളനഹാളിന്റെ സമർപ്പണപ്രസംഗം നടത്താൻ ഇപ്പോൾ ബ്രുക്ലിനിലെ ഭരണസംഘത്തിലെ ഒരംഗമായ ബാരി സഹോദരനെ 1994 അവസാനത്തോടടുത്ത്‌ ക്ഷണിക്കുകയുണ്ടായി. അതു സന്തോഷകരമായ ഒരു കൂടിവരവായിരുന്നു. ജപ്പാനിലെ ആദ്യത്തെ പ്രസാധകരിൽ പലരും അതിൽ സംബന്ധിച്ചു. പിറ്റേ ദിവസത്തേക്കായി കുറെക്കൂടി വലിയ ഒരു സമ്മേളനം ആസൂത്രണം ചെയ്യുകയുണ്ടായി. അത്‌ എവിടെ നടത്താൻ കഴിയുമായിരുന്നു? വേറെയെങ്ങുമല്ല, കോഷിയെൻ ബേസ്‌ബോൾ സ്റ്റേഡിയത്തിൽതന്നെ. 40,000-ത്തിലധികം പേർ അവിടെ സമ്മേളിച്ചു. അത്‌ എത്രയോ ക്രമവും ചിട്ടയുമുള്ള ഒരു കൂട്ടമായിരുന്നു! ജപ്പാനിലെ മറ്റ്‌ 40 സ്ഥലങ്ങളിൽ വേറെയും അനവധി പേർ ടെലഫോൺവഴി ആ പരിപാടികൾ ശ്രവിച്ചു. അങ്ങനെ അതിൽ മൊത്തം ഹാജരായിരുന്നവരുടെ എണ്ണം 2,54,000-ത്തിലധികമായിരുന്നു—1958-ൽ ന്യൂയോർക്കിൽ നടന്ന വലിയ സമ്മേളനത്തിൽ സംബന്ധിച്ചവരെക്കാൾ കൂടുതൽ. യഹോവ ജപ്പാനിൽ ഉളവാക്കിയ ‘വളർച്ച’ എത്ര വിസ്‌മയകരമാണ്‌!—1 കൊരി. 3:6, 7.

1951-ന്റെ ആരംഭത്തിൽ യൊക്കൊഹമയിൽ ഒരു മിഷനറി ഭവനം തുറക്കുകയുണ്ടായി. ഏറ്റവും ഫലപ്രദമായ വയലെന്നു തെളിഞ്ഞു ഈ നഗരം. ആദ്യത്തെ ഭവനദാസനും ഇപ്പോൾ വിഭാര്യനുമായ ഗോർഡൻ ഡേൺ എബിനയിലുള്ള ടോക്കിയോ ബ്രാഞ്ചിൽ ഇപ്പോഴും മുഴുസമയസേവനത്തിൽ തുടരുന്നു. യൊക്കൊഹമയിൽ ഇപ്പോൾ 114 സഭകളുണ്ട്‌. വർധനവ്‌ തുടരുന്നു. മിഷനറിമാർ തുടങ്ങിവെച്ച പ്രവർത്തനം പ്രാദേശിക സഹോദരങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു.

1952-ൽ ക്യോട്ടോ നഗരത്തിലും ഒരു മിഷനറി ഭവനം സ്ഥാപിക്കുകയുണ്ടായി. ഓസക്കയിലും കോബെയിലുമുള്ള മിഷനറിമാരെ ക്യോട്ടോയിലേക്കു മാറ്റി, അങ്ങനെ അവർ അവിടെയുള്ള പുതിയ മിഷനറിമാരുടെ തീക്ഷ്‌ണതയുള്ള കൂട്ടത്തോടു ചേർന്നു. 1954 ഏപ്രിലിൽ ലോയിസ്‌ ഡയറിനെയും മോളി ഹാരനെയും കോബെയിൽനിന്നു ക്യോട്ടോയിലേക്കു നിയമിച്ചു.

ക്യോട്ടോയിൽ ആയിരത്തോളം ക്ഷേത്രങ്ങളുണ്ട്‌, ഏതു മുക്കിലും മൂലയിലും ഒരെണ്ണം കാണാം. യുദ്ധസമയത്ത്‌ ക്ഷേത്രങ്ങൾ നശിക്കാതിരിക്കാൻ ആ നഗരത്തിൽ ബോംബിട്ടിരുന്നില്ല. ലോയിസ്‌ ഓർമിക്കുന്നു: “അവിടെവെച്ച്‌ ഞങ്ങൾ ഷോസോ മിമ എന്ന ഒരു പലചരക്കു മൊത്തവ്യാപാരിയെ കണ്ടുമുട്ടി. ദീർഘകാലമായി രോഗാവസ്ഥയിലായിരുന്ന അദ്ദേഹം വീട്ടിൽ സുഖം പ്രാപിച്ചുവരികയായിരുന്നു. തീക്ഷ്‌ണതയുള്ള ഒരു ബുദ്ധമതക്കാരനായിരുന്നെങ്കിലും സത്യദൈവത്തെക്കുറിച്ച്‌ അറിയാൻ തനിക്ക്‌ ആഗ്രഹമുണ്ടെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു. അദ്ദേഹവുമായി ബൈബിളധ്യയനം തുടങ്ങാൻ വളരെ എളുപ്പമായിരുന്നു. പിന്നീട്‌ അദ്ദേഹത്തിന്റെ ഭാര്യയും പെൺമക്കളും ബൈബിൾ പഠിച്ചു. അങ്ങനെ മുഴുകുടുംബവും സത്യത്തിൽ വന്നു. അഭിമതനായ ഷോസോ, ക്യോട്ടോ സഭയിലെ ഒരു ആത്മീയ തൂണായിത്തീർന്നു.”

സ്വിറ്റ്‌സർലൻഡുകാരിയായ മാർഗ്രിറ്റ്‌ വിന്റെലർ, ക്യോട്ടോയിലുള്ള തന്റെ മൂത്ത സഹോദരി ലേനയോടൊപ്പം ചേർന്നു. ഈ പുതിയ നിയമനപ്രദേശത്ത്‌ താൻ അവരുടെ ഭാഷയും ആംഗ്യങ്ങളും മനസ്സിലാക്കേണ്ടതുണ്ടെന്ന്‌ അവൾ തിരിച്ചറിഞ്ഞു. ഉദാഹരണത്തിന്‌, സാഹിത്യം വാങ്ങണമോയെന്ന്‌ ഭാര്യ തീരുമാനമെടുക്കാൻ പ്രതീക്ഷിക്കുന്ന ഒരു മനുഷ്യൻ അവൾ വീട്ടിലില്ലെന്നു സൂചിപ്പിക്കാൻ തന്റെ ചെറുവിരൽ ചലിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. നേരേമറിച്ച്‌ ഭാര്യയാണെങ്കിൽ, ഭർത്താവ്‌ വീട്ടിലില്ലെന്നു സൂചിപ്പിക്കാൻ, അദ്ദേഹത്തെ പ്രതിനിധാനം ചെയ്യുന്ന തള്ളവിരൽ ഉയർത്തിക്കാണിച്ചേക്കാം. ക്യോട്ടോയിലുള്ള ആളുകൾ മെല്ലെ മാസികയുടെ താളുകൾ ഒന്നൊന്നായി മറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ അതിനർഥം അതു വേണ്ടെന്ന്‌ അവർ ആംഗ്യത്തിലൂടെ പറയുകയാണെന്നും നേരിട്ടു പറയാതെതന്നെ താൻ അതു തിരിച്ചറിയാൻ അവരാഗ്രഹിക്കുന്നെന്നും മാർഗ്രിറ്റ്‌ മനസ്സിലാക്കാനിടയായി. എന്നിരുന്നാലും, ആംഗ്യങ്ങളിലൂടെയോ വാക്കുകളിലൂടെയോ ഉള്ള ഉത്തരങ്ങളെല്ലാമൊന്നും നിഷേധാത്മകമായിരുന്നില്ല. ഇന്നു ക്യോട്ടോയിൽ തഴച്ചുവളരുന്ന 39 സഭകൾ യഹോവയുടെ സാക്ഷികൾക്കുണ്ട്‌.

ശീതകാലത്തിന്റെയും പുതിയ ഭാഷയുടെയും വെല്ലുവിളി

ആഡലൈൻ നാക്കോയും അവളുടെ പങ്കാളിയായ ലില്യൻ സാംസണും ഉൾപ്പെടെ കൂടുതൽ മിഷനറിമാർ 1953-ൽ ഹവായിയിൽനിന്നു ജപ്പാനിൽ എത്തിയപ്പോൾ നല്ല തണുപ്പുള്ള സെൻഡൈ എന്ന വടക്കൻ നഗരത്തിലാണ്‌ അവർക്കു നിയമനം ലഭിച്ചത്‌. രാത്രി താപനില -5° സെൽഷ്യസായി താഴുമായിരുന്നു. തലേ ഒക്ടോബറിൽ ഡോൺ ഹാസ്‌ലെറ്റും മേബൽ ഹാസ്‌ലെറ്റും ചേർന്ന്‌ ഒരു പുതിയ മിഷനറി ഭവനം സ്ഥാപിച്ചിരുന്നു. ഷിന്നിച്ചി തോഹരയും മാസാക്കോ തോഹരയും അവരോടൊപ്പമുണ്ടായിരുന്നു. ഉഷ്‌ണമേഖലാ പ്രദേശത്തു വളർന്നുവന്നതിനാൽ ഹവായിക്കാർക്ക്‌ സെൻഡൈയിലെ ശൈത്യകാലം ഒരു വെല്ലുവിളിയായിരുന്നു. “ശീഘ്ര ശീതീകൃത പുത്തൻ ഹവായിക്കാർ” എന്ന്‌ അവർ അറിയപ്പെടാനിടയായി.

ലില്യൻ ഇങ്ങനെ അനുസ്‌മരിക്കുന്നു: “അടുപ്പിൽ കത്തിക്കുന്നതിനു വിറകു കീറാൻ ഞങ്ങൾ ജീവിതത്തിലാദ്യമായി പഠിച്ചു. അടുക്കളയിൽ മാത്രമേ ചൂടുണ്ടായിരുന്നുള്ളൂ, ലോഹംകൊണ്ടുള്ള യൂട്ടാൻപോ എന്ന കിടക്കചൂടാക്കുന്ന ഉപകരണം ഉപയോഗിച്ച്‌ കിടക്കകൾ ചൂടാക്കാൻ ഞങ്ങൾ ശ്രമിക്കുമായിരുന്നു. പകൽനേരത്ത്‌ ഞങ്ങൾ ഇഷിയി യാക്കിയിമോ (കല്ലിൽ ചുട്ടെടുത്ത മധുരക്കിഴങ്ങുകൾ) വാങ്ങി കൈചൂടാക്കാനായി പോക്കറ്റിൽ സൂക്ഷിക്കും, എന്നിട്ട്‌ അവ ഉച്ചഭക്ഷണമായി കഴിക്കും.”

എന്നാൽ, പ്രശ്‌നമായത്‌ തണുപ്പ്‌ മാത്രമായിരുന്നില്ല. മിഷനറിമാർ ജാപ്പനീസ്‌ അക്ഷരങ്ങൾ വായിക്കാൻ പഠിക്കുന്നതുവരെ ബുദ്ധിമുട്ടു പിടിച്ച സാഹചര്യങ്ങളുണ്ടായിരുന്നു. തീപിടുത്തമുണ്ടായാൽ അടിയന്തിരമായി ഉപയോഗിക്കാനുള്ള അലാറം, ചുവന്ന ഡോർബെൽ ആണെന്നു കരുതി ഒരു ദിവസം അമർത്തിയത്‌ ആഡലൈനു മറക്കാനാവില്ല, അവൾക്കു ജാപ്പനീസ്‌ ഭാഷ വായിക്കാൻ അറിയില്ലാത്തതായിരുന്നു കാരണം. എന്താണു സംഭവിച്ചതെന്നറിയാൻ ആളുകൾ കൂട്ടമായി കെട്ടിടങ്ങളിൽനിന്നു പുറത്തുവരാൻ തുടങ്ങി. ആ അബദ്ധത്തിന്‌ അവൾക്ക്‌ നല്ല ശകാരവും കിട്ടി.

എന്നാൽ, ജപ്പാനിലെ തങ്ങളുടെ ആദ്യ വർഷങ്ങളിലെ വ്യക്തിപരമായ അനുഭവങ്ങളെക്കാളധികം ആ മിഷനറിമാരുടെ ഓർമയിലുണ്ട്‌. അവരെ സംബന്ധിച്ചാണെങ്കിൽ, ജപ്പാനിലെ ആയിരക്കണക്കിനു സഹോദരങ്ങൾക്കും അവരോടൊപ്പം തങ്ങൾക്കു പങ്കുണ്ടായിരുന്ന സംഭവവികാസങ്ങൾക്കും ആ മിഷനറിമാരുടെ “കുടുംബ ആൽബ”ത്തിൽ ഒരു സ്ഥാനമുണ്ട്‌. ജപ്പാനിലെ ദിവ്യാധിപത്യ സമൂഹത്തിന്റെ വളർച്ചയ്‌ക്കു നിദാനമായ മറ്റു സംഭവങ്ങളിലേക്കു പിന്തിരിഞ്ഞുനോക്കവേ ആ ആൽബത്തിന്റെ പേജുകൾ പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

പത്യേക പയനിയർമാർ പുതുവയലുകൾ തുറക്കുന്നു

ദേശത്തിന്റെ എല്ലാ ഭാഗങ്ങളിലും രാജ്യസന്ദേശം എത്തിക്കുന്നതിൽ പ്രത്യേക പയനിയർമാരുടെ പ്രവർത്തനം ശ്രദ്ധേയമായ ഒരു പങ്കു വഹിച്ചു. ഇവരിൽ ചിലർക്കു മിഷനറിമാരിൽനിന്നു വ്യക്തിപരമായ പരിശീലനം ലഭിച്ചിരുന്നു. അവരും യഹോവയോട്‌ അതേ തീക്ഷ്‌ണതയുള്ളവരാണ്‌. മിഷനറിമാർ പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്ത്‌ ഈ ജാപ്പനീസ്‌ പ്രത്യേക പയനിയർമാരെ ചെറിയ ചെറിയ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും അയയ്‌ക്കുകയുണ്ടായി. ആദ്യകാല പ്രത്യേക പയനിയർമാരിൽ പലരും സ്‌നാപനമേറ്റ്‌ അധികം താമസിയാതെയാണു നിയമിതരായതെങ്കിൽപ്പോലും ശ്രദ്ധേയമായ ഭക്തിയും സഹിഷ്‌ണുതയും പ്രകടമാക്കിയിട്ടുണ്ട്‌.

സ്‌നാപനമേറ്റ്‌ കേവലം ഒരു വർഷവും നാലു മാസവും കഴിഞ്ഞപ്പോൾ ഹിസാക്കോ വാക്കുയിക്ക്‌ നിയമനം ലഭിച്ചു. അവരും പങ്കാളിയായ താകാക്കോ സാറ്റോയും 1957 മുതൽ ഒന്നിച്ചു പ്രത്യേക പയനിയറിങ്‌ നടത്തുന്നു. ഒമ്പതു നിയമനപ്രദേശങ്ങളിലായി അവർ ഇരുവരും കൂടി 80-ലധികം പേരെ സ്‌നാപനമേറ്റ സാക്ഷികളായിത്തീരാൻ സഹായിച്ചിട്ടുണ്ട്‌.

താൻ നടത്തിയ ആദ്യ ബൈബിളധ്യയനങ്ങളിലൊന്നിനെ യഹോവ അനുഗ്രഹിച്ചതിന്റെ ഫലങ്ങളെക്കുറിച്ച്‌ ഹിസാക്കോ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “തീക്ഷ്‌ണതയുള്ള ഒരു പള്ളിക്കാരിയായിരുന്നെങ്കിലും അവൾ ഇങ്ങനെ പറഞ്ഞു, ‘ബൈബിൾപഠനമാണെങ്കിൽ അതു ദിവസവുമാകാം.’ ദൈവത്തിന്റെ നാമം യഹോവ എന്നാണെന്നും അവൻ യേശുവിന്റെ പിതാവാണെന്നും മനസ്സിലാക്കിയ അവൾ പള്ളി വിട്ടുപോന്നു. ഉടനെ വയൽസേവനത്തിലും ഏർപ്പെടാൻ തുടങ്ങി.” സഭകളൊന്നുമില്ലാതിരുന്ന, വളരെ തണുപ്പുള്ള ഒരു പ്രദേശത്തേക്കു താമസം മാറിയപ്പോഴും അവളുടെ തീക്ഷ്‌ണതയ്‌ക്കു മങ്ങലേറ്റില്ല. ഇന്ന്‌ ആ സഹോദരിയെക്കൂടാതെ ഭർത്താവും നാലു മക്കളും സത്യത്തിലാണ്‌. പുത്രന്മാർ മൂന്നു പേരും മൂപ്പന്മാരായി സേവിക്കുന്നു, മകളാണെങ്കിൽ ഒരു പ്രത്യേക പയനിയറാണ്‌.

തങ്ങൾ യമനാഷി ഭരണപ്രദേശത്തുള്ള റ്റ്‌സുരൂവിലായിരുന്നപ്പോൾ പുരോഗതി വളരെ മന്ദഗതിയിലായിരുന്നെന്ന്‌ ഹിസാക്കോയും താകാക്കോയും കണ്ടെത്തി. യോഗങ്ങൾക്ക്‌ നാലോ അഞ്ചോ പേരേ സംബന്ധിച്ചുള്ളൂ. കൂടുതൽ ഫലപ്രദമായ ഒരു പ്രദേശത്തേക്ക്‌ അവരെ പുനർനിയമിക്കുന്നത്‌ നന്നായിരുന്നേക്കാമെന്നു സർക്കിട്ട്‌ മേൽവിചാരകൻ വിചാരിച്ചു. എന്നാൽ റ്റ്‌സുരൂ പ്രദേശം വിട്ടുപോകാൻ തിടുക്കമുള്ളവരായിരുന്നില്ല ആ സഹോദരിമാർ. യഹോവ തങ്ങളെ റ്റ്‌സുരൂവിലേക്ക്‌ അയച്ചിരിക്കുന്നതിനാൽ അവന്‌ അവിടെ ചെമ്മരിയാടുകൾ ഉണ്ടായിരിക്കണമെന്ന്‌ അവർ ശക്തമായി വിശ്വസിച്ചു. സർക്കിട്ട്‌ മേൽവിചാരകൻ ഇങ്ങനെ പറഞ്ഞു: “ഈ വാരാന്തത്തിലെ പരസ്യപ്രസംഗത്തിന്‌ 18 പേർ വരുകയാണെങ്കിൽ, ഈ നിയമനപ്രദേശത്തു തുടരാനുള്ള നിങ്ങളുടെ ആഗ്രഹം ഞാൻ സൊസൈറ്റിയെ അറിയിക്കാം.” ആ ഞായറാഴ്‌ചത്തെ യോഗത്തിന്‌ ആളുകളെ അവിടെ കൊണ്ടുവരാൻ തിരുവെഴുത്തുപരമായി തങ്ങൾക്കാകുന്നതെല്ലാം ആ പയനിയർമാർ ചെയ്‌തു. അതിശയകരമെന്നു പറയട്ടെ, 19 പേർ ഹാജരായി! അടുത്ത വാരത്തിലെ ഹാജർ പിന്നെയും നാലോ അഞ്ചോ ആയി കുറഞ്ഞു, എന്നാൽ ആ പ്രദേശത്തു തങ്ങളുടെ പ്രവർത്തനം തുടരാൻ ആ പയനിയർമാർക്കു കഴിഞ്ഞു. ഇന്ന്‌ റ്റ്‌സുരൂ സഭയ്‌ക്കു നല്ലൊരു കൂട്ടം പ്രസാധകർ മാത്രമല്ല മനോഹരമായ ഒരു രാജ്യഹാളുമുണ്ട്‌.

മറ്റൊരു പ്രത്യേക പയനിയറാണ്‌ കാസുക്കോ കൊബായാഷി. പുതിയ പ്രദേശങ്ങളിൽ പ്രവർത്തനം തുടങ്ങിക്കൊണ്ട്‌ 40 വർഷം അവർ സേവിച്ചു. ക്യോട്ടോയിലെ ഒരു മിഷനറിയായ പോളിൻ ഗ്രീൻ, കാസുക്കോയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ അവർ ശ്രമിക്കുകയായിരുന്നു. പോളിൻ അവരെ സഭാപ്രസംഗി 12:13 കാണിച്ചുകൊടുത്തു, അതു കാസുക്കോയെ തൃപ്‌തിപ്പെടുത്തി. ആ മിഷനറിയുടെ ജീവിതം ഒരു ക്രിസ്‌ത്യാനി ജീവിക്കേണ്ട വിധത്തോട്‌ ഒത്തുവരുന്നുവെന്ന്‌ അവർ നിഗമനം ചെയ്‌തു, അതുകൊണ്ട്‌ അവരും അത്തരമൊരു ജീവിതഗതി തന്റെ ലക്ഷ്യമാക്കി. പ്രത്യേക പയനിയറായി നിയമനം ലഭിക്കുമ്പോൾ അവർ സ്‌നാപനമേറ്റിട്ട്‌ മൂന്നു വർഷം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. എന്നാൽ തന്റെ പ്രത്യേക സേവനത്തിൽ യഹോവയുടെ സ്‌നേഹമസൃണമായ ഹസ്‌തം അവർക്കു പെട്ടെന്നുതന്നെ കാണാൻ കഴിഞ്ഞു, അവർ നല്ല ഫലങ്ങൾ കൊയ്‌തു. ഗ്രാമങ്ങളിലെ ജനങ്ങളുടെ മനോഗതവും കാസുക്കോ മനസ്സിലാക്കി—മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ഭയം അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. അവർ അതിനെ എങ്ങനെയാണു നേരിട്ടത്‌? അവർ പറയുന്നു: “അവരുടെ സ്‌നേഹിതയാകാൻ ഞാൻ ശ്രമിച്ചു. ഞാൻ ആളുകളെ സ്‌നേഹിക്കുന്നു. ഞാൻ പോയിടത്തെല്ലാം യഹോവ അവരെയും സ്‌നേഹിക്കുന്നുവെന്ന്‌ ഓർമിക്കാൻ ഞാൻ ശ്രമിച്ചു. അപ്പോൾ അവരുടെ സ്‌നേഹിതയാകാൻ എളുപ്പമായിരുന്നു.”

1971 മാർച്ചിൽ, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രസംഗിക്കുന്നതിനായി ബ്രാഞ്ച്‌ ഓഫീസ്‌ കൂടുതൽ പുതിയ പ്രത്യേക പയനിയർമാരെ നിയമിക്കുകയുണ്ടായി. അതിന്‌ ഉദാഹരണമായിരുന്നു മിയോ ഇദെയിയുടെ ദത്തുപുത്രിയായ ആകെമി ഇദെയിയും (ഇപ്പോൾ, ഓഹാര) കാസുക്കോ യോഷിയോക്കായും (ഇപ്പോൾ, തൊക്കുമൊറി). ഈ സഹോദരിമാർ യുവത്വത്തിലേക്കു കാലൂന്നിയതേയുണ്ടായിരുന്നുള്ളൂ. മധ്യ ജപ്പാനിലെ കഗ എന്ന നഗരത്തിലായിരുന്നു അവരുടെ നിയമനം. അപ്പോൾവരെ അവർ തങ്ങളുടെ മാതാപിതാക്കളുടെയും സഭകളുടെയും സംരക്ഷണാത്മക “കുട”ക്കീഴിലായിരുന്നു പ്രവർത്തിച്ചത്‌. “അതിനുശേഷം കാര്യങ്ങൾ വ്യത്യസ്‌തമായിരുന്നു,” കാസുക്കോ ഓർമിക്കുന്നു. “ഞങ്ങളെ നിയമിച്ച പ്രദേശത്തു സുവാർത്ത പ്രസംഗിക്കുന്നവരായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.” അപരിചിതരെ സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന ആളുകളെ സുഹൃത്തുക്കളാക്കാൻ പ്രാദേശിക ഭാഷയിൽ, ആളുകൾ ഉപയോഗിക്കുന്ന അതേ സംസാരരീതിയിൽ അവർ സ്വയം പരിചയപ്പെടുത്താൻ തുടങ്ങി. സത്യം സ്വീകരിച്ചവരിൽ ഒരു സ്‌പോർട്‌സ്‌ ഗ്രൂപ്പിൽപ്പെട്ട മൂന്നു യുവാക്കളുണ്ടായിരുന്നു. അവർ വയൽശുശ്രൂഷയിൽ ഏർപ്പെടാൻ തുടങ്ങിയപ്പോൾ അവർക്കൊപ്പമെത്താൻ പാടുപെടേണ്ടിവന്നുവെന്ന്‌ കാസുക്കോ വിവരിക്കുന്നു. ദീർഘദൂര ഓട്ടക്കാരായിരുന്നതിനാൽ അവർ ഒരു വീട്ടിൽനിന്ന്‌ അടുത്ത വീട്ടിലേക്ക്‌ അക്ഷരാർഥത്തിൽ ഓടുമായിരുന്നു.

മുമ്പ്‌ ആർക്കും നിയമിച്ചുകൊടുത്തിട്ടില്ലാഞ്ഞ പ്രദേശങ്ങളിൽ തീക്ഷ്‌ണതയുള്ള പ്രത്യേക പയനിയർമാർ സാക്ഷീകരിച്ചതിന്റെ ഫലമായി സഭകളുടെയും ഒറ്റപ്പെട്ട കൂട്ടങ്ങളുടെയും എണ്ണം വർധിച്ചു. അങ്ങനെ 1976 ജനുവരിയിൽ അവയുടെ എണ്ണം 1,000 കവിഞ്ഞു.

ഓക്കിനാവയിലെ സംഭവവികാസങ്ങൾ

ഓക്കിനാവ ദ്വീപുകളിലും പുരോഗതി ഉണ്ടായിക്കൊണ്ടിരുന്നു. 12,00,000 ജനങ്ങൾ അധിവസിക്കുന്ന ആ ദ്വീപുകൾ രണ്ടാം ലോകമഹായുദ്ധാനന്തരം ഐക്യനാടുകളുടെ ഭരണത്തിൻകീഴിലായി. ശാന്തതയും ക്ഷമയും ഊഷ്‌മളതയും സൗഹാർദതയുമുള്ള പ്രകൃതമാണ്‌ ഓക്കിനാവക്കാരുടേത്‌. ഓക്കിനാവയിലെ നമ്മുടെ സഹോദരീസഹോദരന്മാരും സഹിഷ്‌ണുതയും സത്യത്തോടുള്ള തീക്ഷ്‌ണതയും പോലുള്ള നല്ല ഗുണങ്ങൾ പ്രകടമാക്കുന്നു.

ഓക്കിനാവ ജപ്പാൻ ബ്രാഞ്ചിന്റെ നിയമനപ്രദേശമായിരുന്നു. അന്ന്‌ ടോക്കിയോയിൽ ബ്രാഞ്ച്‌ മേൽവിചാരകനായ ലോയ്‌ഡ്‌ ബാരി 1953-ൽ അവിടെ ആദ്യമായി സന്ദർശനം നടത്തി. അദ്ദേഹത്തെ നാലു സഹോദരന്മാർ ചെന്നുകണ്ടു, ഫിലിപ്പീൻസിൽനിന്നുള്ള അവർ പുനർനിർമാണ ജോലികൾ ചെയ്യുന്നവരായിരുന്നു. അവർ അദ്ദേഹത്തെ ഉടൻതന്നെ യു.എസ്‌. പട്ടാളത്തിന്റെ ദുർഗുണപരിഹാര കേന്ദ്രത്തിലേക്കു കൊണ്ടുപോയി, മൂന്നു പട്ടാളക്കാരെ അവിടെ തടഞ്ഞുവെച്ചിരുന്നു. ആ ചെറുപ്പക്കാർ ബൈബിൾസത്യത്തിനായി ഒരു നിലപാടു സ്വീകരിച്ചെങ്കിലും, നയചാതുര്യമില്ലാത്തവരായിരുന്നു. അവർ അമിതോത്സാഹം കാട്ടി. ഉദാഹരണത്തിന്‌, അവർ രാത്രിയിൽ വളരെ വൈകിവരെ രാജ്യഗീതങ്ങൾ ഉച്ചത്തിൽ പാടിക്കൊണ്ട്‌ ആ കെട്ടിടത്തിലുള്ളവരുടെ ഉറക്കം കെടുത്തി. കൂടുതൽ സമനില പ്രകടമാക്കാൻ അവർക്കു സഹായം നൽകി. യാദൃച്ഛികമായി, തന്റെ വീക്ഷണത്തിൽ ക്രിസ്‌തുവിന്റെ രാജ്യം ആയിരം വർഷം അകലെയാണെന്ന്‌ ജയിൽ പുരോഹിതൻ അഭിപ്രായപ്പെട്ടു. ആ ചെറുപ്പക്കാരിൽ ഒരുവൻ പിന്നീട്‌ ബ്രുക്ലിൻ ബെഥേൽ കുടുംബത്തിലെ ഒരംഗമായി സേവിച്ചു; അവർ മൂവരും ക്രിസ്‌തീയ സഭയിൽ ഉത്തരവാദിത്വ സ്ഥാനങ്ങളിലെത്തി. ആ സന്ദർശനസമയത്ത്‌, ലോഹഷീറ്റുകൊണ്ട്‌ കമാനാകൃതിയിൽ നിർമിച്ച ഒരു കൂടാരത്തിനുള്ളിൽ ഒരു യോഗം നടത്തി, 100-ലധികം ദ്വീപുനിവാസികൾ അതിനു വന്നിരുന്നു.

ഒരു തദ്ദേശ ഓക്കിനാവക്കാരിയായ യോഷി ഹിഗാ ആ യോഗത്തിൽ സന്നിഹിതയായിരുന്നു. മരിച്ചവരുടെ ശരീരങ്ങൾ ഗർഭപാത്രാകൃതിയിൽ വാതായനമുള്ള വലിയൊരു ഗുഹയിൽ അടക്കം ചെയ്യുകയാണ്‌ ഓക്കിനാവയിലെ ആചാരം. മരിക്കുന്നവർ, തങ്ങൾ എവിടെനിന്നു വന്നുവോ അവിടേക്കുതന്നെ മടങ്ങുന്നുവെന്നാണ്‌ അതിന്റെ വിവക്ഷ. രണ്ടാം ലോകമഹായുദ്ധത്തിലെ ഉഗ്രമായ ഓക്കിനാവാ പോരാട്ടത്തിൽ അത്തരമൊരു ഗുഹയ്‌ക്കുള്ളിലാണ്‌ യോഷി അഭയം തേടിയത്‌. ശവശരീരങ്ങളിലേക്കു നോക്കിയപ്പോൾ, മരിച്ചവർ ശരിക്കും മൃതരാണെന്ന്‌ അവർക്കു ബോധ്യമായി. ബൈബിൾ പഠിച്ചപ്പോൾ, മരിച്ചവരുടെ അവസ്ഥയെയും അത്ഭുതകരമായ പുനരുത്ഥാനപ്രത്യാശയെയും കുറിച്ചുള്ള അതിന്റെ പഠിപ്പിക്കൽ സ്വീകരിക്കാൻ അവർക്കു യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു.

ഓക്കിനാവയിലെ ആദ്യ പ്രസാധികയും ആദ്യ നിരന്തരപയനിയറും യോഷി ആയിരുന്നു. ബൈബിൾചർച്ചകൾ പ്രക്ഷേപണം ചെയ്യാൻ പ്രാദേശിക റേഡിയോ നിലയത്തിന്‌ ഉത്സാഹമായിരുന്നു. എന്നാൽ പരിപാടികൾ അവതരിപ്പിക്കുന്ന കാര്യത്തിൽ ക്രൈസ്‌തവലോകത്തിലെ പുരോഹിതവർഗത്തിന്‌ വിമുഖതയായിരുന്നു. എങ്കിലും, ആ വിടവു നികത്താൻ യോഷിക്കു സന്തോഷമേയുള്ളുവെന്ന്‌ അവർ കണ്ടെത്തി. അനേക മാസങ്ങളോളം വീക്ഷാഗോപുരം മാസികയിലെ ലേഖനങ്ങൾ പ്രക്ഷേപണത്തിനു വേണ്ടി അവർ വായിച്ചു.

താമസിയാതെ, 12-ഓളം പുതിയ പ്രാദേശിക പ്രസാധകർക്കു വേണ്ടി ഒരു സർക്കിട്ട്‌ സമ്മേളനം ക്രമീകരിക്കാൻ സാധിച്ചു. ആഡ്രിയൻ തോംസണും ലോയ്‌ഡ്‌ ബാരിയും മാറി മാറി ജാപ്പനീസ്‌ ഭാഷയിൽ പരിപാടികൾ നടത്തി. വേല പെട്ടെന്നുതന്നെ പുരോഗമിച്ചു. പ്രസാധകരുടെയും പയനിയർമാരുടെയും എണ്ണം ത്വരിതഗതിയിൽ വർധിക്കാനും തുടങ്ങി.

യോഷി ഹിഗാ പയനിയർവേല തുടങ്ങിയത്‌ 1954 മേയിലാണ്‌. 43 വർഷത്തെ വിശ്വസ്‌തമായ പയനിയർ ശുശ്രൂഷയിലൂടെ 50-ലധികം വ്യക്തികളെ സത്യം പഠിക്കാൻ അവർ സഹായിച്ചിട്ടുണ്ട്‌. അവരുടെ ‘ശ്ലാഘ്യപത്രങ്ങ’ളിൽ പലതും വന്നിരിക്കുന്നത്‌ പ്രാദേശിക ഷുരി പ്രൊട്ടസ്റ്റൻറ്‌ സഭയിൽനിന്നാണ്‌. (2 കൊരി. 3:1-3) ഗിനോവാൻ എന്ന പ്രദേശത്ത്‌ അവർ തന്റെ പയനിയർവേല തുടരുന്നു.

വളരെ ഉത്സാഹവതിയായ മറ്റൊരു സാക്ഷിയാണ്‌ മിറ്റ്‌സുക്കോ ടോമോയോരി എന്ന വിധവ. അവർ തന്റെ പുത്രി മാസാക്കോയോടൊപ്പം ഓക്കിനാവയുടെ പുരാതന തലസ്ഥാനമായ ഷുരിയിൽ 1957-ൽ പയനിയറിങ്‌ തുടങ്ങി. മിറ്റ്‌സുക്കോ പയനിയർസേവനം ആസ്വദിച്ച കഴിഞ്ഞ 40-ഓളം വർഷങ്ങളെക്കുറിച്ചും നിത്യജീവനിലേക്കു നയിക്കുന്ന സത്യം സ്വീകരിക്കാൻ അവർ സഹായിച്ചിട്ടുള്ള അനേകമാളുകളെക്കുറിച്ചും പറയുമ്പോൾ അവരുടെ കണ്ണുകൾ ഇപ്പോഴും തിളങ്ങുന്നു.

1965-ൽ വാച്ച്‌ ടവർ സൊസൈറ്റി ഓക്കിനാവയിൽ ഒരു ബ്രാഞ്ച്‌ സ്ഥാപിച്ചു, ഹവായിക്കാരനായ ഷിന്നിച്ചി തോഹര എന്ന മിഷനറിയായിരുന്നു ബ്രാഞ്ച്‌ മേൽവിചാരകൻ. (അദ്ദേഹം ഓക്കിനാവൻ വംശജനാണ്‌.) 1972-ൽ ആ ദ്വീപുകൾ ജപ്പാൻ ഗവൺമെൻറിന്റെ നിയന്ത്രണത്തിലേക്കു തിരികെ കൈമാറപ്പെട്ടതിനു ശേഷവും ഈ ക്രമീകരണം തുടർന്നു. 1976 ഫെബ്രുവരിയിൽ ബ്രാഞ്ച്‌ കമ്മിറ്റി ക്രമീകരണം പ്രാബല്യത്തിൽ വന്നപ്പോൾ ഷിന്നിച്ചി തോഹര, ജയിംസ്‌ ലിൻടൺ (ഓസ്‌ട്രേലിയക്കാരനായ ഒരു മിഷനറി), ചൂക്കിച്ചി യുനെ (ഗിലെയാദ്‌ ബിരുദധാരിയായ ഒരു തദ്ദേശീയ ഓക്കിനാവക്കാരൻ) എന്നിവരെ കമ്മിറ്റിയംഗങ്ങളായി സേവിക്കാൻ നിയമിച്ചു.

സ്ഥിരോത്സാഹം അനിവാര്യം

സുവാർത്താപ്രസംഗം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 1976 സേവനവർഷത്തിൽ ഓക്കിനാവ ബ്രാഞ്ചിന്റെ കീഴിലുള്ള കൂടുതൽ ദ്വീപുകളിലേക്ക്‌ പ്രത്യേക പയനിയർമാരെ നിയമിച്ചു. ചില ദ്വീപുകളിൽ നല്ല പ്രതികരണം ലഭിച്ചു. ചിലയിടങ്ങളിലാകട്ടെ, ആചാരങ്ങളെയും അന്ധവിശ്വാസത്തെയും ശക്തമായ കുടുംബബന്ധങ്ങളെയും മറികടക്കുന്നതിനു വർഷങ്ങൾതന്നെ വേണ്ടിവന്നു. അവിടെ പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക പയനിയർമാർക്ക്‌ വളരെയധികം സ്ഥിരോത്സാഹം ആവശ്യമായിരുന്നു. ഒഴിഞ്ഞ നിരവധി വീടുകൾ ഉണ്ടായിരുന്നെങ്കിലും തദ്ദേശീയർക്ക്‌ അപരിചിതരിലുള്ള വിശ്വാസക്കുറവു നിമിത്തം താമസസൗകര്യങ്ങൾ കണ്ടെത്തുക ഏറെക്കുറെ അസാധ്യമായിരുന്നു. ചിലപ്പോൾ ലഭ്യമായ ഏക ഭവനം ആരെങ്കിലും ആത്മഹത്യ ചെയ്‌ത വീടായിരുന്നു. എന്നാൽ, അവിടത്തുകാരുടെ അന്ധവിശ്വാസം മൂലം അത്തരമൊരു വീട്‌ യോഗസ്ഥലമായി ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല.

എന്നിരുന്നാലും, സ്ഥിരോത്സാഹം കാട്ടിയതിന്റെ ഫലമായി പയനിയർമാർ ഫലം കാണാൻ തുടങ്ങി. ടോക്കുനോ ഷിമ എന്ന ദ്വീപിൽ സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനവേളയിൽ ഒരു കുടുംബം പരസ്യപ്രസംഗത്തിനു വന്നു. അവിടത്തെ വളരെ പ്രസിദ്ധ വിനോദമായ കാളപ്പോരിൽ പിതാവു സജീവമായ താത്‌പര്യം കാട്ടിയിരുന്നു. (ഏതു കാളയ്‌ക്കാണു കൂടുതൽ ശക്തിയെന്നറിയാൻ കാളകളെക്കൊണ്ട്‌ ബലപരീക്ഷണം നടത്തിച്ചിരുന്നു.) മത്സരങ്ങൾക്കു വേണ്ടി പ്രത്യേകം പരിശീലിപ്പിച്ചെടുത്ത ഒരു മികച്ച കാള അയാൾക്കുണ്ടായിരുന്നു. എന്നാൽ തന്റെ ഒരു മകൾ മുഖാന്തരം അയാൾക്കു ബൈബിളിലുള്ള താത്‌പര്യം വർധിച്ചു. ജപ്പാനിൽവെച്ച്‌ മകളോടു യഹോവയുടെ സാക്ഷികൾ സംസാരിച്ചിരുന്നു. ആ കുടുംബം ബൈബിളധ്യയനത്തിനു സമ്മതിച്ചു. അങ്ങനെ, അദ്ദേഹവും ഭാര്യയും മകളും മൂന്നു പുത്രന്മാരും സമർപ്പിത സാക്ഷികളായിത്തീർന്നു. അവരുടെ അയലത്തുള്ള രണ്ടു കുടുംബങ്ങളും സത്യത്തിൽ വന്നു. ആ കൂട്ടം പ്രവർത്തനത്തിൽ തിരക്കുള്ളവരായി. ആ കൊച്ചു ദ്വീപിലിപ്പോൾ 49 പ്രസാധകരും 16 പയനിയർമാരുമടങ്ങുന്ന ഒരു സഭയുണ്ട്‌.

ഇഷിഗാക്കി എന്ന വിദൂര തെക്കൻ ദ്വീപിൽ സുപ്രസിദ്ധനായ ഒരു യുവ ബോക്‌സിങ്ങുകാരൻ ബൈബിളധ്യയനത്തിനായി തങ്ങളെ അന്വേഷിച്ചത്‌ പ്രസാധകരിൽ വിസ്‌മയമുളവാക്കി. നേരത്തേ യൊക്കൊഹമയിൽവെച്ച്‌ അയാൾ ബൈബിൾ പഠിച്ചിരുന്നെങ്കിലും, ബൈബിൾസത്യം ഭരമേൽപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ അയാൾക്കു ഭയമായിരുന്നു. അതിൽനിന്നു തലയൂരാൻ അയാൾ ആൾപ്പാർപ്പ്‌ അധികമില്ലാത്ത ഒരു ദ്വീപായ ഇരിയൊമോട്ടെയിലേക്ക്‌ ഓടിപ്പോയി, അവിടെ യഹോവയുടെ സാക്ഷികളാരും കാണില്ലെന്ന്‌ അയാൾക്ക്‌ ഉറപ്പായിരുന്നു. എന്നാൽ താമസിയാതെ വാച്ച്‌ ടവർ പ്രസിദ്ധീകരണങ്ങൾ അയാൾ കാണാനിടയായി. യഹോവയുടെ സാക്ഷികൾ അവിടെയും പ്രസംഗിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കിയപ്പോൾ അയാൾ അമ്പരന്നു. യഹോവയുടെ മുന്നിൽനിന്ന്‌ ഓടിയകലാൻ യാതൊരു മാർഗവുമില്ലെന്ന്‌ അയാൾ നിഗമനം ചെയ്‌തു. (യോനാ 1:3 താരതമ്യം ചെയ്യുക.) പ്രസിദ്ധീകരണങ്ങളിലൊന്നിൽ കണ്ട പ്രസാധകന്റെ വിലാസമുപയോഗിച്ച്‌ അടുത്തുള്ള ഇഷിഗാക്കി ദ്വീപിൽ അയാൾ സാക്ഷികളെ അന്വേഷിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹം ഒരു സമർപ്പിത സാക്ഷിയും ഉത്സാഹമുള്ള ഒരു പയനിയറുമായിത്തീർന്നു.

1980 സെപ്‌റ്റംബറിൽ മിൽട്ടൺ ഹെൻഷൽ നടത്തിയ മേഖലാസന്ദർശനത്തെത്തുടർന്ന്‌ ഓക്കിനാവ വീണ്ടും ജപ്പാൻ ബ്രാഞ്ചിന്റെ കീഴിൽ വന്നു. തോഹര സഹോദരനും ഭാര്യയും, യുനെ സഹോദരനും ഭാര്യയും ഓക്കിനാവയിൽ മുഴുസമയസേവനം തുടർന്നു. ലിൻടൺ സഹോദരനും ഭാര്യയും ജപ്പാനിലെ കുറെക്കൂടി വലിയ ദ്വീപുകളിൽ ഡിസ്‌ട്രിക്‌റ്റ്‌ വേലയിലേക്കു മടങ്ങി.

സഞ്ചാരസഹോദരന്മാർ ഒരു പ്രധാന പങ്ക്‌ വഹിക്കുന്നു

സഞ്ചാരമേൽവിചാരകന്മാരും അവരുടെ ഭാര്യമാരും കാട്ടിയ ആത്മത്യാഗപരമായ മനോഭാവം ജപ്പാനിലെ സഭകൾ വളർന്നു പക്വത പ്രാപിക്കാൻ അനേകം വിധങ്ങളിൽ സഹായിച്ചിട്ടുണ്ട്‌. അവരുടെ സേവനത്തിനു സഭകളുടെമേൽ പരിപുഷ്ടിപ്പെടുത്തുന്ന ഒരു ഫലമുണ്ട്‌. ഈ മേൽവിചാരകന്മാരും അവരുടെ ഭാര്യമാരും ‘സുവിശേഷം നിമിത്തം വീടുകളെയും അമ്മയെയും അപ്പനെയും’ വിട്ടിരിക്കുന്നുവെന്ന്‌ സഹോദരങ്ങൾ തിരിച്ചറിയുന്നു.—മർക്കൊ. 10:29.

മുൻകാലങ്ങളിൽ സർക്കിട്ട്‌ മേൽവിചാരകന്മാർ സഭകൾ സന്ദർശിക്കുമ്പോൾ അവർക്കു വാസ്‌തവത്തിൽ സ്വകാര്യത നൽകുന്ന പാർപ്പിടങ്ങൾ നന്നേ കുറവായിരുന്നു. എന്നാൽ ലഭ്യമായ സൗകര്യം സന്തോഷപൂർവം സ്വീകരിച്ചതിനാൽ അവർ സഹോദരങ്ങൾക്കു പ്രിയങ്കരരായി. 1983-ൽ ഹോൺഷൂവിന്റെ വടക്കു ഭാഗത്തെ ഒരു വലിയ വീട്ടിൽ ഒരു അവിവാഹിതനായ സഹോദരനോടും അദ്ദേഹത്തിന്റെ അവിശ്വാസികളായ കുടുംബാംഗങ്ങളോടും കൂടെ താനും ഭാര്യയും താമസിച്ചപ്പോഴത്തെ അനുഭവം കേയിച്ചി യോഷിദയിൽ ചിരിയുണർത്തുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “ആ കുടുംബം ഞങ്ങളെ ഊഷ്‌മളമായി വരവേറ്റ്‌ താമസിക്കാനുള്ള സ്ഥലം കാണിച്ചുതന്നു—ഒരു ബുദ്ധമത വേദിക വെച്ചിരുന്ന മുറിയായിരുന്നു അത്‌. ഞങ്ങൾ ഉറങ്ങാൻ കിടക്കുമ്പോൾ, അവിടത്തെ വല്യപ്പൻ നിശാവസ്‌ത്രം ധരിച്ച്‌ നിരക്കിമാറ്റുന്ന വാതിൽ തുറന്ന്‌ അകത്ത്‌ കടന്ന്‌ ഞങ്ങളോട്‌ ഒന്നും പറയാതെ വേദികമണി മുഴക്കുകയും ധൂപം കത്തിക്കുകയും പ്രാർഥനകൾ ഉരുവിടുകയും ചെയ്‌തിട്ട്‌ മുറിയുടെ മറുവശത്തുകൂടി പുറത്തു പോയി. മറ്റുള്ളവരും അതുപോലെതന്നെ ചെയ്‌തു. വേദികസന്ദർശനം എപ്പോഴാണെന്നോ ഏത്‌ ദിശയിൽനിന്നാണെന്നോ അറിയാതെ ഞങ്ങൾ വാരം മുഴുവൻ കഴിച്ചുകൂട്ടി. എന്നാൽ ദയാവായ്‌പും അതിഥിപ്രിയവുമുള്ള ആ കുടുംബത്തോടൊപ്പം ഞങ്ങൾ ആസ്വാദ്യമായ ഒരു വാരം ചെലവഴിച്ചു.”

ഇപ്പോൾ സഞ്ചാരമേൽവിചാരകന്മാരുടെ എണ്ണം 209 ആണ്‌. അവർക്കു ശരാശരി 20 വർഷത്തെ മുഴുസമയ സേവനത്തിന്റെ രേഖയുണ്ട്‌. അവരിൽ ഭൂരിപക്ഷവും മുമ്പ്‌ പ്രത്യേക പയനിയർമാരായിരുന്നു. വീടുതോറുമുള്ള സാക്ഷീകരണത്തിൽ നല്ല പരിശീലനം നൽകാൻ ആ പശ്ചാത്തലം അവരെ സഹായിക്കുന്നു. വയൽസേവനത്തിലുള്ള അവരുടെ ഉത്സാഹമാണ്‌ ജപ്പാനിലെ വളരെ വിശിഷ്ടമായ പയനിയർ ആത്മാവിന്‌ നിദാനം.

രാജ്യസാക്ഷികളുടെ ആവശ്യം കൂടുതലുള്ള സ്ഥലങ്ങളിലേക്കു മാറിപ്പാർക്കാൻ വ്യക്തികളെയും കുടുംബങ്ങളെയും പ്രചോദിപ്പിക്കുന്ന കാര്യത്തിൽ ഈ സർക്കിട്ട്‌ മേൽവിചാരകന്മാരിൽ ചിലർ സഹായിച്ചിട്ടുണ്ട്‌. മറ്റു ചിലർ അവിശ്വാസികളായ ഇണകൾക്കു പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്‌. തത്‌ഫലമായി, അവരിൽ ചിലർ സ്‌നാപനമേറ്റ സാക്ഷികളായിത്തീർന്നിരിക്കുന്നു. സഞ്ചാരസഹോദരന്മാർ യുവജനങ്ങളോടു കാട്ടിയ പ്രത്യേകമായ വ്യക്തിഗത താത്‌പര്യത്തിന്റെയും അവരുടെ മാതൃകയുടെയും ഫലമായി ആത്മീയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ യുവജനങ്ങൾക്കും സഹായം ലഭിച്ചിട്ടുണ്ട്‌.

മിഷനറിമാർ തുടർന്നും പങ്കു വഹിക്കുന്നു

1970-കൾ ആയപ്പോഴേക്കും മിഷനറിമാരെ ചെറിയ നഗരങ്ങളിലേക്കു നിയമിക്കാൻ തുടങ്ങി. ആ സ്ഥലങ്ങളിൽ ആളുകൾ കൂടുതൽ യഥാസ്ഥിതികരും പാരമ്പര്യാധിഷ്‌ഠിതരുമായിരുന്നു, അതുകൊണ്ട്‌ അവിടെ ശിഷ്യരാക്കൽവേല മന്ദഗതിയിലായിരുന്നു. സഭകളുണ്ടായിരുന്നിടത്ത്‌, പ്രാദേശിക സഹോദരങ്ങൾ നേതൃത്വമെടുക്കാൻ അനുവദിച്ചുകൊണ്ട്‌ അനുഭവജ്ഞാനം നേടാൻ മിഷനറിമാർ അവരെ സഹായിച്ചു. അകിത, കവഗുച്ചി, കോഫൂ, കോച്ചി, ഗിഫൂ, നാഗാനോ, യമഗത്ത, വാകയാമ തുടങ്ങിയവ അവർ പ്രവർത്തിച്ച ചില നഗരങ്ങളായിരുന്നു.

ബൈബിൾസത്യത്തിന്റെ പൂർണ വ്യാപ്‌തി ഉൾക്കൊള്ളുന്നതിലെ ജ്ഞാനം വിലമതിക്കാൻ അവർ പ്രാദേശിക സാക്ഷികളെ ക്ഷമയോടെ സഹായിച്ചു. (എബ്രാ. 6:1) കോഫൂവിലുള്ള ഒരു സഭയിലെ അധ്യക്ഷമേൽവിചാരകനായ മാസാവോ ഫുജിമാക്കി, സഭയിൽ നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ പുസ്‌തകം പഠിച്ചുകൊണ്ടിരുന്ന സമയം ഓർമിക്കുന്നു. ഭാര്യമാരോട്‌ പരസ്യമായി സ്‌നേഹം കാണിക്കാനുള്ള പ്രബോധനം സ്വീകരിക്കാൻ പ്രായമുള്ള ഒരു സഹോദരനു ബുദ്ധിമുട്ടനുഭവപ്പെട്ടു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യുദ്ധകാലത്തിന്‌ മുമ്പ്‌ വിദ്യാഭ്യാസം നേടിയ ഞങ്ങൾക്ക്‌ ഇത്‌ തീർച്ചയായും അസാധ്യമാണ്‌.” സഭയിലെ മിഷനറിമാരിലൊരാളായ റിച്ചാർഡ്‌ ബെയ്‌ലി സ്വകാര്യമായി പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട്‌ ദയാപുരസ്സരം അദ്ദേഹത്തെ സഹായിച്ചു: ‘നാം പഠിക്കുന്ന സത്യം ദേശീയ പശ്ചാത്തലത്തിനോ തലമുറകൾക്കോ അതീതമായിരിക്കണം; അവ എപ്പോഴും ബാധകമാണ്‌, എപ്പോഴും പ്രയോജനപ്രദമാണ്‌. നാം സത്യത്തിന്റെ ഏതെങ്കിലുമൊരു ഭാഗം കുറച്ചുകാണുകയാണെങ്കിൽ, അതിന്റെ കൂടുതൽ പ്രസക്തമായ വശങ്ങൾ തള്ളിക്കളയാൻ ധൈര്യം കാട്ടിയെന്നും വരാം.’ (ലൂക്കൊ. 16:10) ആ സഹോദരനു കാര്യം പിടികിട്ടി, അതിനുശേഷം അദ്ദേഹം സന്തോഷപൂർവം തന്റെ ഭാര്യയോടൊപ്പം ഇരിക്കുന്നതു കാണാമായിരുന്നു. അത്‌ അവർക്കൊരു പുത്തൻ അനുഭവമായിരുന്നു.

മിഷനറിമാരോടു സഹവസിച്ചതിനാൽ മറ്റു വിധങ്ങളിലും പ്രാദേശിക സാക്ഷികൾക്കു പ്രയോജനം കിട്ടി. ഒരു സഹോദരിയുടെ അഭിപ്രായം ഇതായിരുന്നു: “അവർ ആഹ്ലാദഭരിതരായിരുന്നു, ദൈവത്തെ സന്തോഷത്തോടെ സേവിക്കേണ്ടത്‌ എങ്ങനെയെന്ന്‌ അവർക്കറിയാമായിരുന്നു. നിയമങ്ങൾ ഉണ്ടാക്കുന്നതിനു പകരം, സ്‌നേഹത്തിലധിഷ്‌ഠിതമായ തത്ത്വങ്ങളോടു പറ്റിനിൽക്കുന്നതിന്റെ പ്രാധാന്യവും ഞാൻ അവരിൽനിന്നു മനസ്സിലാക്കി.”—ആവ. 10:12; പ്രവൃ. 13:52.

തങ്ങൾ ലോകവ്യാപക സഹോദരവർഗത്തിന്റെ ഭാഗമാണെന്ന്‌ നന്നായി മനസ്സിലാക്കാൻ മിഷനറിമാർ പലരെയും സഹായിച്ചു. ടോക്കിയോയിൽവെച്ച്‌ ആദ്യം മെൽബ ബാരിയോടൊത്തു ബൈബിൾ പഠിച്ച കാസുക്കോ സാറ്റോ, വളരെയധികം മതവൈരമുണ്ടായിരുന്ന ഒരു പ്രദേശത്ത്‌ പയനിയറിങ്ങിലേർപ്പെട്ടിരിക്കെ താൻ എങ്ങനെ ശക്തീകരിക്കപ്പെട്ടുവെന്ന്‌ ഓർമിക്കുന്നു. ഏകാന്തത അനുഭവപ്പെട്ടതിനാൽ, താൻ മുൻസഭയിൽവെച്ച്‌ സഹവസിച്ചിരുന്ന മിഷനറിമാർക്ക്‌ അവരെഴുതി: “പ്രസംഗിക്കാൻ ഞാൻ തനിച്ചേ ഉള്ളൂ.” അനേകം മിഷനറിമാരുടെ സന്ദേശങ്ങളടങ്ങിയ ഒരു കത്ത്‌ അവർക്കു കിട്ടി, അതിൽ പലരും അങ്ങേയറ്റം ശ്രമം ചെയ്‌ത്‌ ജാപ്പനീസ്‌ അക്ഷരങ്ങളുപയോഗിച്ച്‌ എഴുതിയിരുന്നു. ആ കത്ത്‌ ഇപ്രകാരമായിരുന്നു: “കാസുക്കോ, നീ തനിച്ചല്ല! ഒന്നു കാതോർത്തുനോക്കൂ, ആപ്പിൾത്തോട്ടത്തിനപ്പുറത്തുനിന്നു കാലൊച്ച കേൾക്കുന്നില്ലേ? ലോകമെമ്പാടുമുള്ള തീക്ഷ്‌ണതയും വിശ്വസ്‌തതയുമുള്ള സഹോദരങ്ങളുടെ കാലൊച്ചയാണത്‌.”—വെളിപ്പാടു 7:9, 10 താരതമ്യം ചെയ്യുക.

നിലവിൽ, ജപ്പാനിലെ അഞ്ച്‌ മിഷനറി ഭവനങ്ങളിലായി—യമഗത്ത, ഇവാക്കി, ടോയാമാ എന്നിവിടങ്ങളിലുള്ളതും ടോക്കിയോയിലുള്ള രണ്ടെണ്ണവും—41 മിഷനറിമാർ സേവനമനുഷ്‌ഠിക്കുന്നു. കൂടാതെ, ഒമ്പതു മിഷനറിമാർ സഞ്ചാരവേലയിലും ഒമ്പതു പേർ എബിനയിലെ ബെഥേലിലുമുണ്ട്‌. യഹോവയോടും അവന്റെ സ്ഥാപനത്തോടുമുള്ള വിശ്വസ്‌തതയുടെ കാര്യത്തിൽ ഈ മിഷനറിമാർ നല്ലൊരു ദൃഷ്ടാന്തം വെച്ചിരിക്കുന്നു. ജപ്പാനിലെ യഹോവയുടെ സാക്ഷികളുടെ വീക്ഷണം “വിശാല”മാക്കുന്നതിലും സത്യം സംബന്ധിച്ച അവരുടെ ഗ്രാഹ്യം ആഴമുള്ളതാക്കുന്നതിലും ഈ മിഷനറിമാർ വാക്കാലും പ്രവൃത്തിയാലും ഗണ്യമായ പങ്കു വഹിച്ചിരിക്കുന്നു.—2 കൊരി. 6:13; എഫെ. 3:18.

അനിയമിത പ്രദേശങ്ങൾ പ്രവർത്തിച്ചുതീർക്കാൻ വേനൽക്കാല പ്രവർത്തനങ്ങൾ

വിദൂര നഗരങ്ങളിലും പട്ടണങ്ങളിലും സുവാർത്ത എത്തിക്കുന്നതിൽ മറ്റുള്ളവരും പങ്കു വഹിച്ചു. അനിയമിത പ്രദേശങ്ങളിൽ വേനൽക്കാല മാസങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള ക്ഷണം 1971-ൽ നിരന്തരപയനിയർമാർക്കു വെച്ചുനീട്ടുകയുണ്ടായി. പിന്നീട്‌ 1974-ൽ, വേനൽക്കാലത്തെ മൂന്നു മാസങ്ങളിലേക്കായി താത്‌കാലിക പ്രത്യേക പയനിയർ സേവനക്രമീകരണം നിലവിൽ വന്നു. ഓരോ വർഷവും 25 വ്യത്യസ്‌ത പ്രദേശങ്ങളിലേക്ക്‌ 50 താത്‌കാലിക പ്രത്യേക പയനിയർമാരെ നിയമിച്ചു. വലിയ അളവിൽ സാഹിത്യങ്ങളും സമർപ്പിക്കപ്പെട്ടു.

1980 ആയപ്പോഴേക്കും, ജപ്പാനിൽ സഭകൾക്കൊന്നും നിയമിച്ചുകൊടുക്കാത്ത പ്രദേശങ്ങളിൽ താമസിക്കുന്ന വ്യക്തികളുടെ എണ്ണം ഏതാണ്ട്‌ 78,00,000 മാത്രമായിരുന്നു. തന്മൂലം, താത്‌കാലിക പ്രത്യേക പയനിയർമാരെ നിയമിക്കുന്നതിനു പകരം, അനിയമിത പ്രദേശങ്ങളിൽ വേനൽക്കാല മാസങ്ങളിൽ പ്രവർത്തിക്കുന്നതിനു നിരന്തരപയനിയർമാരുടെ കൂട്ടങ്ങളെയും കുടുംബങ്ങളെയും ബ്രാഞ്ച്‌ ഓഫീസ്‌ ക്ഷണിക്കുകയുണ്ടായി. ഒത്തൊരുമിച്ചു കാര്യങ്ങൾ ചെയ്യാനിഷ്ടപ്പെടുന്ന ജപ്പാനിലെ സാക്ഷികളെ സംബന്ധിച്ചാണെങ്കിൽ, അത്‌ ആസ്വാദ്യമായ ഒരു സംഗതിയായിരുന്നു.

ഹൃദയോഷ്‌മളത പകരുന്നതായിരുന്നു ഫലങ്ങൾ. അനിയമിത പ്രദേശത്ത്‌ പ്രവർത്തിച്ചിരുന്ന ഒരു പ്രസാധകൻ 1986-ൽ ഇബരക്കി ഭരണപ്രദേശത്തുള്ള മിവാ എന്ന ഗ്രാമത്തിലെ പർവതമുകളിലുണ്ടായിരുന്ന ഒരു വീട്ടിൽ ചെന്നു. അദ്ദേഹത്തെ സ്വാഗതം ചെയ്‌തത്‌ വീട്ടമ്മയായിരുന്നു, അവരുടെ പക്കൽ നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ, എന്റെ ബൈബിൾ കഥാ പുസ്‌തകം എന്നീ പുസ്‌തകങ്ങളുണ്ടായിരുന്നു. മുമ്പൊരിക്കൽ അവർക്കു ലഭിച്ചതായിരുന്നു ആ പുസ്‌തകങ്ങൾ, അവ പലയാവർത്തി വായിക്കുകയും ചെയ്‌തിരുന്നു. അവർ പുസ്‌തകക്കടകളിൽ ഒരു ബൈബിളിനായി അന്വേഷണം നടത്തിയെങ്കിലും കിട്ടിയില്ല. അതിനാൽ, ഒരു ക്രിസ്‌തീയ കുടുംബം തന്റെ ഗ്രാമത്തിൽ താമസിക്കാൻ എത്തുന്നുവെന്ന്‌ കേട്ടപ്പോൾ അവർ വളരെ സന്തോഷിച്ചു. ഉടൻതന്നെ ഒരു ബൈബിളധ്യയനം ആരംഭിച്ചു, ഇപ്പോൾ അവരുടെ മുഴുകുടുംബവും സത്യത്തിലാണ്‌.

ക്രമേണ, ശേഷിച്ച പട്ടണങ്ങളും ഗ്രാമങ്ങളും അടുത്തുള്ള സഭകൾക്കു നിയമിച്ചുകൊടുത്തു.

മൂപ്പന്മാർക്കു പ്രത്യേക പരിശീലനം

സുവാർത്താപ്രസംഗം വ്യാപിച്ചതോടെ, സഭകളുടെ എണ്ണവും വലുപ്പവും വർധിച്ചു. മിക്കപ്പോഴും നേതൃത്വമെടുക്കുന്നതിനു സഭയിൽ ഒന്നോ രണ്ടോ സഹോദരന്മാരേ ഉണ്ടായിരുന്നുള്ളൂ. അവരിൽ മിക്കവർക്കും സഭാപരമായ കാര്യങ്ങളിൽ പരിശീലനം ലഭിച്ചിരുന്നുമില്ല. എന്നാൽ 1972 ഒക്ടോബർ 1-ന്‌ മൂപ്പൻക്രമീകരണം പ്രാബല്യത്തിൽ വന്നതോടെ, പുതുതായി നിയമിക്കപ്പെട്ട മൂപ്പന്മാരെ ന്യുമാസൂവിലുള്ള ബ്രാഞ്ചിലേക്കു വിളിച്ച്‌ രണ്ടാഴ്‌ചത്തെ പ്രത്യേക പരിശീലനം നൽകി

ആ സ്‌കൂൾ വാസ്‌തവത്തിൽ ഒരു നാഴികക്കല്ലായിരുന്നു. യഥാർഥ സ്‌നേഹം കാണിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനും സഹസാക്ഷികളോട്‌ ഇടപെടുന്നതിൽ സമനിലയും ന്യായബോധവുമുള്ളവരായിരിക്കാനും സഹോദരന്മാരെ സഹായിക്കാൻ അധ്യാപകന്മാർ ശ്രമിച്ചു. (2 കൊരി. 1:24) സ്വന്തം കുടുംബത്തെ ആത്മീയമായി പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും അവർ ഊന്നിപ്പറഞ്ഞു. (1 തിമൊ. 3:4; 5:8) പൗരസ്‌ത്യഭവനങ്ങളിൽ സാധാരണ അതിന്‌ പ്രാധാന്യം കൽപ്പിച്ചിരുന്നില്ല.

സ്‌കൂളിൽനിന്നു പരമാവധി പ്രബോധനം ഉൾക്കൊള്ളാൻ സഹോദരന്മാർ ഉത്സുകരായിരുന്നു. എന്നിരുന്നാലും, തങ്ങളുടെ സ്‌കൂൾനാളുകളിലേതുപോലെ എല്ലാം മനപ്പാഠം പഠിക്കാനായിരുന്നു പലരുടെയും ചായ്‌വ്‌. പ്രബോധകരിൽ ഒരാളായിരുന്ന താകാഷി ആബെ ഇങ്ങനെ അനുസ്‌മരിക്കുന്നു: “പകൽ ചർച്ചചെയ്‌ത വിവരങ്ങളുടെ നോട്ടുകൾ ശ്രമംചെയ്‌ത്‌ തയ്യാറാക്കിക്കൊണ്ട്‌ വിദ്യാർഥികൾ രാത്രി വൈകുംവരെ ഉണർന്നിരിക്കുമായിരുന്നു. വളരെയധികം കുറിപ്പുകൾ എഴുതുകയും നിയമങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതിൽനിന്ന്‌ ഞങ്ങളവരെ നിരുത്സാഹപ്പെടുത്തി. പകരം, ചിന്താപ്രാപ്‌തി ഉപയോഗിക്കാനും ബൈബിൾതത്ത്വങ്ങൾ ബാധകമാക്കാനും അവരെ പ്രോത്സാഹിപ്പിച്ചു.”—റോമ. 12:1; എബ്രാ. 5:14.

വ്യക്തിപരമായി വലിയ ത്യാഗം സഹിച്ചാണു പലരും ഈ സ്‌കൂളിൽ സംബന്ധിച്ചത്‌. 1,300 കിലോമീറ്റർ വടക്കായി മഞ്ഞണിഞ്ഞു കിടക്കുന്ന പ്രദേശമായ ഹൊക്കൈദോയിൽനിന്നാണു ചിലർ വന്നത്‌; മറ്റു ചിലരാകട്ടെ, 1,800 കിലോമീറ്റർ തെക്കുമാറി കിടക്കുന്ന ഉപോഷ്‌ണമേഖലാ പ്രദേശമായ ഓക്കിനാവയിൽനിന്നും. കുടുംബങ്ങളിലേക്കു മടങ്ങിച്ചെല്ലുമ്പോൾ പുതിയ തൊഴിൽ കണ്ടെത്തേണ്ടവർപോലും ആ കൂട്ടത്തിലുണ്ടായിരുന്നു. 1977-ൽ, രാജ്യത്തെങ്ങുമായി നാനായിടങ്ങളിൽ ദ്വിദിന സ്‌കൂൾ പരിപാടികൾ നടത്തപ്പെട്ടു. തന്മൂലം സഹോദരന്മാർക്ക്‌ ആ സ്‌കൂളിൽ സംബന്ധിക്കാൻ കൂടുതൽ എളുപ്പമായി.

കുടുംബ എതിർപ്പിനെ നേരിടൽ

ജപ്പാനിൽ ഒരു ക്രിസ്‌ത്യാനിയായിത്തീരുക എന്നത്‌ അത്ര എളുപ്പമല്ല. “പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ, തങ്ങളുടെ സമുദായത്തിൽ ജീവിക്കുന്ന ബന്ധുക്കളിൽനിന്ന്‌ അവർ വളരെയധികം എതിർപ്പ്‌ നേരിടുന്നു,” 37 വർഷമായി ഒരു പയനിയറായി പ്രവർത്തിക്കുന്ന ഹിരോക്കോ എറ്റോ വിശദീകരിക്കുന്നു. “സമുദായത്തിലെ മറ്റുള്ളവരിൽനിന്നും വ്യത്യസ്‌തനായ ഒരു കുടുംബാംഗം ഉണ്ടായിരിക്കുന്നതു ബന്ധുക്കൾക്കു നാണക്കേടാണ്‌, മാനുഷഭയം വളരെ ശക്തമാണ്‌.”

ഹിരോക്കോയുടെ അമ്മയായ യൂറിക്കോ എറ്റോയ്‌ക്ക്‌ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വരുന്നതിനു മുമ്പുതന്നെ ബൈബിൾ വളരെ ഇഷ്ടമായിരുന്നു. എന്നാൽ, വിശ്വസ്‌ത ക്രിസ്‌ത്യാനികളുടെ ഒരു ചെറിയ ആട്ടിൻകൂട്ടത്തെ സ്വർഗത്തിലേക്കു കൊണ്ടുപോകാനും യഹോവയുടെ സന്തുഷ്ടരായ ദാസന്മാരെക്കൊണ്ടു നിറഞ്ഞ ഒരു പറുദീസയായി ഈ ഭൂമിയെ മാറ്റാനുമുള്ള ദൈവോദ്ദേശ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ 1954-ൽ സാക്ഷികൾ ആ സ്‌ത്രീയെ സഹായിച്ചപ്പോൾ, ആ സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കാൻ അവർക്കു വളരെ ആകാംക്ഷയുണ്ടായിരുന്നു. യഹോവയുടെ അംഗീകാരം ലഭിക്കുന്നതിന്‌ മാനുഷഭയത്തെ തരണം ചെയ്യാൻ അവരും കുട്ടികളും അനേകരെ സഹായിച്ചിരിക്കുന്നു.

ആത്മാർഥതയുള്ള ഒരു സ്‌ത്രീയെ സഹായിക്കുന്ന കാര്യത്തിൽ ഹിരോക്കോയ്‌ക്ക്‌ പിൻവരുന്ന അനുഭവമുണ്ടായി. ഒരു വീട്ടമ്മ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അമ്മായിയമ്മയിൽനിന്ന്‌ എതിർപ്പു നേരിട്ടു. അവരും ഭർത്താവും അമ്മായിയമ്മയോടൊത്തായിരുന്നു താമസിച്ചിരുന്നത്‌. കുടുംബസമാധാനം തകർക്കാൻ ആഗ്രഹിക്കാഞ്ഞ ആ വീട്ടമ്മ പഠനം നിർത്തിക്കളഞ്ഞു. “റോഡിൽവെച്ച്‌ എന്റെ കണ്ണുകൾ അവർക്കു വേണ്ടി പരതുമായിരുന്നു. അമ്മായിയമ്മയോട്‌ ദയ കാണിക്കാനും മാതൃക വെച്ചുകൊണ്ടു ബൈബിൾ പഠിക്കുന്നതിന്റെ നല്ല ഫലം കാട്ടിക്കൊടുക്കാനും ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു,” ഹിരോക്കോ പറയുന്നു. “അവർ, താൻ പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ സംബന്ധിച്ചു ഭർത്താവിനോടു നയപരമായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ ക്രമേണ അയാളുടെ താത്‌പര്യമുണർത്തി. ആദ്യം ഭർത്താവ്‌ അവരോടു പറഞ്ഞു: ‘ഇതുപോലുള്ള ഒരു ഗ്രാമപ്രദേശത്ത്‌ ഒരു ക്രിസ്‌ത്യാനിയായിരിക്കുക അസാധ്യമാണ്‌.’ എന്നിരുന്നാലും, യഹോവയോടുള്ള സ്‌നേഹം വളരെയധികം എതിർപ്പ്‌ തരണം ചെയ്യാൻ അവരെ സഹായിച്ചു.” ഇപ്പോൾ അവരിരുവരും മൂത്ത മകനും സ്‌നാപനമേറ്റവരാണ്‌. ശുശ്രൂഷാദാസനായ ഭർത്താവ്‌ തന്റെ ഭവനത്തിൽ സഭാപുസ്‌തകാധ്യയനം നടത്തുന്നു. അദ്ദേഹം ആദ്യ പരസ്യപ്രസംഗം നടത്തിയപ്പോൾ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ അമ്മയും യോഗത്തിനു ഹാജരായി.

പലപ്പോഴും എതിർപ്പുണ്ടാകുന്നത്‌ വിവാഹിത ഇണകളിൽനിന്നാണ്‌. ചില ഭർത്താക്കന്മാർ എതിർക്കുന്നത്‌ അസൂയകൊണ്ടോ പുരുഷമേധാവിത്വം സാധാരണമായ ചുറ്റുപാടുകളിൽ വളർന്നുവന്നതുകൊണ്ടോ ആണ്‌. 1970-കളുടെ ആരംഭത്തിൽ, നവവധുവായ കെയ്‌ക്കോ ഇച്ചിമാരു ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അവളുടെ ഭർത്താവായ ഹിരോയൂക്കി ശക്തമായി എതിർക്കുകയും യോഗങ്ങൾക്കു പോകരുതെന്ന്‌ അവളോടു പറയുകയും ചെയ്‌തു. “മതം കഴിഞ്ഞുള്ള സ്ഥാനമേ എനിക്കുള്ളുവെന്ന ചിന്ത എനിക്കു ദുസ്സഹമായിരുന്നു,” ഹിരോയൂക്കി പിന്നീട്‌ വിശദീകരിച്ചു. കെയ്‌ക്കോ ഭർത്താവിനെ സ്‌നേഹിച്ചിരുന്നതിനാൽ, താൻ പഠിക്കുന്നത്‌ നല്ലതാണോയെന്നു പരിശോധിച്ചുനോക്കാൻ അവൾ നയപൂർവം അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. സ്വന്തമായി ബൈബിൾ പഠിക്കാൻ അയാൾ തീരുമാനിച്ചെങ്കിലും അതു മനസ്സിലാക്കാനായില്ല. അധ്യയനത്തിൽ തനിക്ക്‌ കൂടെ ഇരിക്കാൻ പറ്റുമോയെന്ന്‌ അയാൾ ഭാര്യയോടു ചോദിച്ചു. അവർ ഇരുവരും സ്‌നാപനമേറ്റ സാക്ഷികളായിത്തീർന്നു. ക്രമേണ ഒരു നിരന്തരപയനിയറായിത്തീർന്ന ഹിരോയൂക്കി ഇപ്പോൾ ഒരു മൂപ്പനുമാണ്‌.

1971-ൽ ചിക്കുഗോയിൽ രാജ്യപ്രസംഗവേല തുടങ്ങിയശേഷം ആദ്യം ബൈബിൾസന്ദേശം സ്വീകരിച്ചവരിൽ ഒരുവളായിരുന്നു മായുക്കി സാക്കാമോട്ടോ. അടുത്തുള്ള ഒരു നഗരത്തിൽ അവളും മകനും യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങിയപ്പോൾ ഭർത്താവായ ടൊയോട്ടാ എതിർപ്പു പ്രകടിപ്പിച്ചു. അവളെ തടയാൻ ദൃഢതീരുമാനം ചെയ്‌ത ടൊയോട്ടാ തന്റെ എതിർപ്പു ശക്തിപ്പെടുത്തി. 14 വർഷത്തോളം, അവൾ 1973-ൽ സ്‌നാപനമേറ്റശേഷം പോലും, അയാൾ എതിർപ്പു തുടർന്നു. ഒരിക്കൽ, ഭാര്യയുടെ നേരേ തോക്കു ചൂണ്ടി അയാൾ അലറി: “നീ ഇത്‌ ഉപേക്ഷിക്കുന്നില്ലെങ്കിൽ ഞാൻ നിന്നെ കൊന്നുകളയും!” അവളുടെ ശാന്തമായ പ്രതികരണം ടൊയോട്ടായിൽ ജിജ്ഞാസയുണർത്തി. അവളെ ഇത്ര അചഞ്ചലയാക്കിയത്‌ എന്താണെന്ന്‌ അയാൾ അത്ഭുതം കൂറി.

അതെല്ലാം നേരിട്ടിട്ടും മായുക്കി ഭർത്താവിനോടു സ്‌നേഹം കാണിക്കാൻ ശ്രമിച്ചു. സത്യം പഠിക്കാൻ അയാളെ സഹായിക്കാനുള്ള ശ്രമം അവൾ ഒരിക്കലും ഉപേക്ഷിച്ചില്ല. (1 പത്രൊ. 3:1, 2) ഒരിക്കൽ, താൻ ലൗകിക ജോലി ചെയ്യുമ്പോൾ ഭാര്യയും മകനും പയനിയറിങ്‌ ചെയ്യുന്നുവെന്ന വസ്‌തുതയാൽ അസ്വസ്ഥനായ ടൊയോട്ടാ തന്റെ ജോലി ഉപേക്ഷിച്ചു. അദ്ദേഹം ചെയ്‌ത വലിയൊരു നടപടിയായിരുന്നു അത്‌. കാരണം, ജപ്പാൻകാർ പൊതുവേ തങ്ങളുടെ ജോലിയെ വളരെ വിലയേറിയതായി കണക്കാക്കുന്നു. ഭാര്യയും മകനും തന്നെപ്രതി ദുഃഖിക്കുമെന്നാണ്‌ അദ്ദേഹം കരുതിയത്‌. എന്നാൽ താൻ ചെയ്‌തത്‌ വീട്ടിൽ വന്ന്‌ അറിയിച്ചപ്പോൾ അവർ കയ്യടിക്കുകയാണു ചെയ്‌തത്‌. അത്‌ ടൊയോട്ടായെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. താമസിയാതെ അയാൾ ബൈബിൾ പഠിക്കാൻ തുടങ്ങി. കാലക്രമത്തിൽ, അവരോടൊപ്പം പയനിയർസേവനത്തിൽ പ്രവേശിച്ച അദ്ദേഹം ഇപ്പോൾ ഒരു ക്രിസ്‌തീയ മൂപ്പനായി സേവനമനുഷ്‌ഠിക്കുന്നു.

1970-കളുടെ തുടക്കത്തിൽ നമ്മുടെ യോഗങ്ങൾക്ക്‌ ആദ്യമായി വരുന്ന പുരുഷന്മാർ, സ്‌ത്രീകളും കുട്ടികളും മാത്രമാണ്‌ യോഗങ്ങൾക്കു വരുന്നതെന്ന്‌ മിക്കപ്പോഴും അഭിപ്രായപ്പെട്ടു. എന്നാൽ അന്നുമുതൽ പതിനായിരക്കണക്കിനു പുരുഷന്മാർ നല്ല ആത്മീയ പുരോഗതി കൈവരിച്ചിരിക്കുന്നു. സ്ഥാപനത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ ആത്മീയ പക്വതയുള്ള പുരുഷന്മാരെക്കൊണ്ട്‌ ബലിഷ്‌ഠമാണു സ്ഥാപനം ഇപ്പോൾ. 1970-കളിൽ എതിർത്തിരുന്ന ചിലരും അതിൽ പെടുന്നു.

പയനിയർമാർ സ്‌കൂളിലേക്ക്‌

1970-കളിൽ ഓരോ സഭയിലും പയനിയർ ശുശ്രൂഷകരുടെ ശതമാനം ഉയർന്നതായിരുന്നതിനാൽ (25 മുതൽ 30 വരെ ശതമാനം), പയനിയർസേവനസ്‌കൂളിൽ ചേരാൻ അനേകരുണ്ടായിരുന്നു. ജപ്പാനിൽ അത്‌ ആരംഭിച്ചത്‌ 1978 ജനുവരിയിലാണ്‌. സഭകൾ പക്വത കൈവരിക്കുന്നതിൽ ഈ വിദ്യാഭ്യാസ പരിപാടി വലിയൊരു പങ്ക്‌ വഹിച്ചിരിക്കുന്നു.

സ്‌കൂളിലേക്ക്‌ ആദ്യം ക്ഷണിക്കപ്പെട്ടവർ പ്രത്യേക പയനിയർമാരും മിഷനറിമാരും സഞ്ചാരമേൽവിചാരകന്മാരും അവരുടെ ഭാര്യമാരുമായിരുന്നു. ആദ്യത്തെ അധ്യാപകരിൽ ഒരാളായ ഷിഗെരൂ യോഷിയോക്കാ ഇങ്ങനെ അനുസ്‌മരിക്കുന്നു: “ആദ്യകാല ക്ലാസ്സുകളിൽ അനുഭവജ്ഞാനമുള്ള ഈ പയനിയർമാർ ഉണ്ടായിരുന്നത്‌ ഒരു വലിയ സഹായംതന്നെ ആയിരുന്നു. ഈ പക്വതയുള്ള ശുശ്രൂഷകരുടെ ഉത്തരങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നും പഠിച്ച കാര്യങ്ങൾ മറ്റു ക്ലാസ്സിലെ വിദ്യാർഥികളുമായി പങ്കുവെക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.”

1980 ഫെബ്രുവരിയിൽ തുടങ്ങി ഓരോ സർക്കിട്ടിലും പയനിയർസേവനസ്‌കൂൾ നടത്താൻ തുടങ്ങി. ആ കോഴ്‌സിൽ സംബന്ധിച്ചിട്ടുള്ള സർക്കിട്ട്‌ മേൽവിചാരകന്മാരും പക്വതയുള്ള ക്രിസ്‌ത്യാനികളും അധ്യാപകരായി സേവിച്ചു. ഈ സ്‌കൂൾ ആരംഭിച്ചതിനുശേഷമുള്ള എട്ട്‌ വർഷങ്ങളിൽ നിരന്തരപയനിയർമാരുടെ എണ്ണത്തിൽ ശരാശരി 22 ശതമാനം വാർഷിക വർധനവുണ്ടായി, അതിനോടുള്ള താരതമ്യത്തിൽ പ്രസാധകരുടെ വർധനവ്‌ 12 ശതമാനമായിരുന്നു. ഇപ്പോൾ മിക്ക സർക്കിട്ടുകളിലും 25-ഓ 30-ഓ വിദ്യാർഥികൾ വീതമുള്ള രണ്ടോ അതിലധികമോ പയനിയർ ക്ലാസ്സുകൾ ഓരോ വർഷവും ക്രമമായി നടക്കുന്നു.

ഈ സ്‌കൂളിൽ സംബന്ധിക്കുന്ന പയനിയർമാരിൽ മിക്കവരും വിശ്വാസത്തിൽ പുതിയവരാണ്‌. എന്നാൽ ഈ വിദ്യാഭ്യാസത്തിന്റെ ഫലമായി അവർ തങ്ങളുടെ ശുശ്രൂഷയിൽ ആത്മവിശ്വാസവും ധൈര്യവും നേടുന്നു. ക്രിസ്‌തീയ ജീവിതത്തിൽ അവർ വിലയേറിയ പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നു. ഒരു പയനിയർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇപ്പോൾവരെ, സേവനം, കുട്ടികളുടെ പരിശീലനം, ക്രിസ്‌തീയ വ്യക്തിത്വം, ബൈബിൾപരിജ്ഞാനം തുടങ്ങിയവയെല്ലാം എന്റെ മനസ്സിൽ കൂടിക്കുഴഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ പത്തു ദിവസത്തെ സ്‌കൂൾ കോഴ്‌സിന്റെ ഫലമായി അവയെല്ലാം ക്രമപ്പെടുത്താൻ എനിക്കു കഴിഞ്ഞു.” 1997 സെപ്‌റ്റംബർ വരെയുള്ള കണക്കനുസരിച്ച്‌ 3,650 ക്ലാസ്സുകൾ നടത്തപ്പെട്ടു; 87,158 പയനിയർമാർ അതിൽ സംബന്ധിക്കുകയും ചെയ്‌തു.

എല്ലാത്തരം ആളുകളും പ്രതികരിച്ചിരിക്കുന്നു

നാനാ പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകൾ ജപ്പാനിലെ ദിവ്യാധിപത്യ സ്ഥാപനത്തിനു വർണപ്പകിട്ടേകുന്നു. യൊക്കൊഹമ സഭയിലെ സൗമ്യനായ ഒരു മൂപ്പനാണ്‌ തോഷിയാക്കി നിവാ. എന്നാൽ, യു.എസ്‌. നാവികക്കപ്പലുകൾക്കു നേരേ ചാവേർ ആക്രമണം നടത്താനുള്ള പരിപാടിയനുസരിച്ച്‌ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുവിൽ ഓക്കാ എന്നു പേരുള്ള ഒരു റോക്കറ്റ്‌ ഗ്ലൈഡർ പറത്താൻ പരിശീലനം നേടുകയായിരുന്നു അദ്ദേഹം. ചക്രവർത്തിയോടുള്ള ഭക്തിയുടെ തെളിവായാണ്‌ അത്തരം സേവനം വീക്ഷിക്കപ്പെട്ടിരുന്നത്‌. എന്നാൽ, രാജ്യത്തിനു വേണ്ടി മരിക്കാൻ ഒരവസരം ലഭിക്കുന്നതിനു മുമ്പുതന്നെ യുദ്ധം അവസാനിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ ഭാര്യ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചു. യുദ്ധസമയത്ത്‌ സാക്ഷികൾ കർശനമായ നിഷ്‌പക്ഷത പാലിച്ചുവെന്ന്‌ മനസ്സിലാക്കിയപ്പോൾ തോഷിയാക്കിയുടെ താത്‌പര്യമുണർന്നു. ബൈബിളിന്റെ സമാധാനസന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ അദ്ദേഹം 1977-ൽ ഭാര്യയോടു ചേർന്നു.

യഹോവയുടെ സ്‌തുതിപാഠകരായിത്തീരുന്നതിനു സസന്തോഷം തങ്ങളുടെ ജീവിതരീതിക്കു മാറ്റം വരുത്തിയിരിക്കുന്ന വിനോദലോകത്തെ ആളുകളെയും കണ്ടിട്ടുണ്ട്‌. യോഷിഹിരോ നാഗസാക്കി അനേകം കോളെജ്‌ സ്‌നേഹിതരുമൊത്ത്‌ ഡിക്‌സിലാൻഡ്‌ ജാസ്‌ സംഗീതത്തിന്റെ ഒരു ഗായകഗണത്തിന്‌ രൂപം നൽകിയിരുന്നു. തങ്ങളുടെ ഗായകഗണത്തിന്റെ നേതാവാകാൻ, തങ്ങളെ ജാസ്‌ സംഗീതം പഠിപ്പിച്ച ഒരു മനുഷ്യനോട്‌ അവർ ആവശ്യപ്പെട്ടു. യോഷിമാസാ കസയി എന്ന ആ മനുഷ്യൻ ജപ്പാനിലെ ഏറ്റവും മികച്ച ജാസ്‌ സംഗീതജ്ഞരിൽ ഒരുവനായിരുന്നു. അതിനോടകം അദ്ദേഹം, ഹവായിയിൽനിന്നു സന്ദർശനം നടത്തുന്ന “ട്രമ്മി” യങ്‌ എന്ന വിദഗ്‌ധ കുഴലൂത്തുകാരനുമായി സമ്പർക്കത്തിൽ വന്നിരുന്നു. “അന്നുമുതൽ പാഠങ്ങളാരംഭിച്ചു; സംഗീതത്തിന്റെയല്ല, പിന്നെയോ സത്യത്തിന്റെ,” ഇപ്പോൾ ബ്രാഞ്ച്‌ കമ്മിറ്റിയിൽ സേവിക്കുന്ന യോഷിഹിരോ ഓർമിക്കുന്നു. “ഞങ്ങൾക്ക്‌ അതിൽ ഒട്ടും താത്‌പര്യമില്ലായിരുന്നു. എന്നാൽ, സത്യം സംബന്ധിച്ച്‌ അദ്ദേഹം വളരെ ഉത്സാഹം കാട്ടിയതിനാലും ഗായകസംഘത്തിന്റെ നേതാവിനെ നഷ്ടമാകാൻ ഞങ്ങൾക്ക്‌ ആഗ്രഹമില്ലാഞ്ഞതിനാലും ഞങ്ങൾ അദ്ദേഹം പറയുന്നതു ശ്രദ്ധിച്ചു കേട്ടു.” അവർ പഠിക്കാൻപോലും സമ്മതിച്ചു. എന്നാൽ യോഷിഹിരോയെ സംബന്ധിച്ചിടത്തോളം 1966 ഏപ്രിലിലെ സർക്കിട്ട്‌ സമ്മേളനമായിരുന്നു വഴിത്തിരിവായത്‌. സമ്മേളനത്തിൽവെച്ച്‌, മുമ്പ്‌ പരിചയമുണ്ടായിരുന്ന ഒരു ഹൈസ്‌കൂൾ വിദ്യാർഥിനി തന്നോടൊപ്പം വയൽസേവനത്തിനു വരാൻ യോഷിഹിരോയെ ക്ഷണിച്ചു. അവൾ ബൈബിളിൽനിന്നു സാക്ഷീകരിച്ചു, അദ്ദേഹം വീട്ടുകാർക്കു ലഘുലേഖകൾ നൽകി. “അന്നാദ്യമായി, എന്നെ സംബന്ധിച്ചിടത്തോളം സത്യത്തിന്‌ യഥാർഥ അർഥം കൈവരാൻ തുടങ്ങി,” അദ്ദേഹം ഓർമിക്കുന്നു. സമ്മേളനത്തിൽ പങ്കെടുത്തശേഷം അദ്ദേഹം ഓരോ ദിവസവും സേവനത്തിൽ പങ്കുപറ്റുകയും ത്വരിതഗതിയിൽ പുരോഗതി കൈവരിക്കുകയും ചെയ്‌തു. ആ സംഘത്തിലെ ആറ്‌ അംഗങ്ങളിൽ നാലു പേരും ഇപ്പോൾ സജീവ സാക്ഷികളാണ്‌.

ഷിമാനെ ഭരണപ്രദേശത്തുള്ള, ജപ്പാനിലെ ഏറ്റവും പ്രധാന ഷിന്റോ ദേവാലയങ്ങളിലൊന്നായ പേരുകേട്ട ഇസുമോ ദേവാലയത്തിലെ ഒരു പുരോഹിതനായിരുന്നു ഷിൻജി സാറ്റോ. ഇസുമോ ഓയാഷിരോക്യോ മതവിഭാഗത്തിന്റെ ഒരു പ്രബോധകനായും അദ്ദേഹം സേവിച്ചിരുന്നു. 20 വർഷത്തോളം അദ്ദേഹം ഒരു ഷിന്റോ പുരോഹിതനായി സേവിച്ചെങ്കിലും, പുരോഹിതന്മാരുടെ ഇടയിലെ അനീതിയും സ്‌നേഹരാഹിത്യവും നിമിത്തം അദ്ദേഹം നിരാശിതനായി. ഷിന്റോ ദൈവങ്ങൾ രക്ഷ കൈവരുത്തുന്നില്ലെന്ന്‌ മനസ്സിലാക്കിയ അദ്ദേഹം സത്യദൈവത്തെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ബൈബിൾ വായിക്കാൻ തുടങ്ങിയെങ്കിലും അദ്ദേഹത്തിന്‌ അനവധി ചോദ്യങ്ങളുണ്ടായിരുന്നു.

അങ്ങനെയിരിക്കെയാണ്‌, ഒരു യഹോവയുടെ സാക്ഷിയാണെന്നു തനിക്കറിയാവുന്ന ഒരു പരിചയക്കാരനെ അദ്ദേഹം തെരുവിൽവെച്ചു കണ്ടുമുട്ടിയത്‌. അങ്ങനെ, സത്യമതത്തെ തിരിച്ചറിയിക്കുമെന്നു താൻ വിചാരിച്ച ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു: “നിങ്ങളുടെ മതം രാഷ്‌ട്രീയരഹിതമാണോ? നിങ്ങളുടേത്‌ ഒരു ലാഭരഹിത സംഘടനയാണോ? നിങ്ങളുടെ പഠിപ്പിക്കലുകൾ ദൈവത്തിൽ നിന്നുള്ളതാണോ? നിങ്ങളുടെ ആസ്ഥാനത്തുള്ള ആളുകൾ തങ്ങൾ പ്രസംഗിക്കുന്നതിനനുസരിച്ച്‌ പ്രവർത്തിക്കുന്നുണ്ടോ?” എന്നിട്ട്‌ അദ്ദേഹം ഇങ്ങനെ ചോദിച്ചു: “നിങ്ങളുടെ സ്ഥാപനം ഈ വ്യവസ്ഥകളിൽ എത്തിച്ചേരുന്നുണ്ടെങ്കിൽ, ദയവായി എന്നെ ബൈബിൾ പഠിപ്പിക്കാമോ?” ഒടുവിൽ മഹാബാബിലോനിൽനിന്നു മുക്തനായപ്പോൾ അദ്ദേഹത്തിന്‌ എന്തൊരു ആശ്വാസമാണു തോന്നിയത്‌! (വെളി. 18:4) അദ്ദേഹം പറയുന്നു: “ഇപ്പോൾ, ഒരു യഹോവയുടെ സാക്ഷിയായി മറ്റുള്ളവരെ സത്യദൈവത്തിന്റെ മാർഗം പഠിപ്പിക്കുന്നതിനാൽ സദൃശവാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ എനിക്കു തോന്നുന്നു: ‘യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.’”—സദൃ. 10:22.

പുകഴ്‌പെറ്റ ചില കലാകാരന്മാരും സംഗീതജ്ഞരും ഒരു ഹാസ്യ എഴുത്തുകാരനും ഒരു സുമോ ഗുസ്‌തിക്കാരനും മികച്ച ചില സൈക്കിളോട്ടക്കാരും തങ്ങളുടെ ഗതകാല മഹത്ത്വങ്ങൾ പിമ്പിൽ വിട്ടുകളഞ്ഞിരിക്കുന്നു. ചികിത്സകർ, ഒരു വിദഗ്‌ധ എഴുത്തുകാരൻ, അഭിഭാഷകർ തുടങ്ങി സത്യത്തിലേക്കു വന്നിട്ടുള്ള പലരും രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാൻ തങ്ങളുടെ കഴിവുകൾ ഉപയോഗിക്കുന്നു. മുൻകാലത്ത്‌ മുഷ്‌കരസംഘക്കാരും ഗുണ്ടകളും പൊലീസുകാരും രാഷ്‌ട്രീയക്കാരുമായിരുന്ന ചിലർ ഇപ്പോൾ തങ്ങളുടെ ആത്മീയ സഹോദരങ്ങളുമായി സമാധാനത്തിൽ വർത്തിക്കുന്നു. (യെശ. 11:6-9) ചില ബുദ്ധമത സന്ന്യാസിമാരും ഷിന്റോമത പുരോഹിതന്മാരും സ്വന്തമായി മതം സ്ഥാപിച്ച ഒരു സ്‌ത്രീയും മഹാബാബിലോനിൽനിന്നു പുറത്തുവന്നിരിക്കുന്നു. (വെളി. 18:2) സ്‌കൂളധ്യാപകർ, ജപ്പാനിലെ പ്രമുഖ ബിസിനസുകാർ, കരകൗശലപ്പണിക്കാർ എന്നിങ്ങനെ വിവിധ കഴിവുകളുള്ള പലരും ദിവ്യാധിപത്യ നിർമാണപദ്ധതികളിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. “നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരി”ക്കാൻ സഹായം ലഭിച്ചിരിക്കുന്ന എല്ലാത്തുറയിലും പെട്ടവർ യഹോവയുടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു.—എഫെ. 4:24.

ഉത്സാഹപൂർവകമായ പയനിയർ ആത്മാവ്‌

സഭകളുടെ എണ്ണം വർധിക്കുന്നതനുസരിച്ച്‌ പ്രദേശങ്ങൾ കുറയുകയും മതത്തോടുള്ള വിരക്തി വർധിച്ചുവരുകയും ചെയ്‌തിട്ടും പയനിയർസേവനത്തോടുള്ള വലിയ ഉത്സാഹം തുടരുന്നു. വസന്തകാലത്ത്‌ സഹായപയനിയർമാരുടെ വലിയ കൂട്ടങ്ങൾ പയനിയർ അണിയിൽ ചേരുമ്പോൾ എല്ലാ പയനിയർമാരുടെയും മൊത്ത സംഖ്യ പ്രസാധകരുടെ 50 ശതമാനത്തിലധികമാകുന്നു. 1997 മാർച്ചിൽ 1,08,737 പേർ പയനിയർമാരായി സേവിക്കുന്നുണ്ടായിരുന്നു.

മിക്കപ്പോഴും ചോദിക്കാറുള്ള ഒരു ചോദ്യമിതാണ്‌, “ജപ്പാനിൽ വളരെയധികം പയനിയർമാർ ഉള്ളതെന്തുകൊണ്ട്‌?” അതിൽ അനേകം ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നതായി തോന്നുന്നു. ജപ്പാനിലെ യുദ്ധാനന്തര വളർച്ചയ്‌ക്ക്‌ അടിസ്ഥാനമിട്ടത്‌ തീക്ഷ്‌ണതയുള്ള മിഷനറിമാരാണ്‌, വിലമതിപ്പുള്ള വിദ്യാർഥികൾ തങ്ങളെ പഠിപ്പിക്കുന്നവരെ അനുകരിക്കാൻ ശ്രമിക്കുന്നു. (ലൂക്കൊ. 6:40) തത്‌ഫലമായി, ശുശ്രൂഷയോടുള്ള തീക്ഷ്‌ണതയുടെ ഒരു പൈതൃകം ശിഷ്യന്മാരുടെ അടുത്ത തലമുറയിലേക്കു കൈമാറപ്പെടുന്നു. പൊതുവേ ജപ്പാനിലെ ഭവനങ്ങൾ വളരെ ലളിതമാണെന്നതു സത്യമാണ്‌. അതിനാൽ, അതിന്റെ പരിപാലനത്തിന്‌ അധികം സമയം വേണ്ടിവരുന്നില്ല. മിക്കവരും പരമ്പരാഗതമായി ലളിത ജീവിതം നയിക്കുന്നു. തന്മൂലം ആത്മീയ കാര്യങ്ങൾക്കു മുൻതൂക്കം കൊടുക്കാൻ വീട്ടമ്മമാർക്ക്‌ എളുപ്പം കഴിയുന്നു. (മത്താ. 6:22, 33) മാത്രവുമല്ല, ജപ്പാനിലേത്‌ പൊതുവേ മിതോഷ്‌ണ കാലാവസ്ഥയാണ്‌. രാഷ്‌ട്രീയവും സാമ്പത്തികവുമായ അനുകൂലാവസ്ഥയും രാജ്യത്തുണ്ട്‌.

സാംസ്‌കാരിക പശ്ചാത്തലവും ദേശീയ പ്രത്യേകതകളും മറ്റൊരു ഘടകമായിരിക്കുന്നതായി തോന്നുന്നു. മൊത്തത്തിൽ പറഞ്ഞാൽ, ജപ്പാൻകാർ മാർഗനിർദേശങ്ങൾ അനുസരിക്കുന്നവരും ഏകീകൃത സംഘത്തിന്റെ പ്രോത്സാഹനത്തോടു പ്രതികരിക്കുന്നവരും തങ്ങളുടെ വേലയിൽ ഉത്സാഹപൂർവം ഏർപ്പെടുന്നവരുമാണ്‌. ഇതേക്കുറിച്ച്‌ പ്രതിപാദിച്ചുകൊണ്ട്‌, യുദ്ധാനന്തരം ജപ്പാനിൽ ആദ്യമെത്തിച്ചേർന്ന മിഷനറിമാരിൽ ഒരുവനായ, ജാപ്പനീസ്‌-അമേരിക്കക്കാരനായ ഷിന്നിച്ചി തോഹര ഇങ്ങനെ പറഞ്ഞു: ‘തങ്ങളുടെ വ്യോമയാനം ശത്രുവിന്റെ പടക്കപ്പലുകൾക്കു നേരേ പറപ്പിച്ചുകൊണ്ട്‌ ചാവേർ വൈമാനികർ ചക്രവർത്തിക്കു വേണ്ടി മരിച്ചു. ജപ്പാൻകാർ മനുഷ്യ ഭരണാധിപന്മാരോട്‌ അത്രമാത്രം വിശ്വസ്‌തരാണെങ്കിൽ, യഥാർഥ ഭരണാധിപനായ യഹോവയെ അവർ കണ്ടെത്തിയാലോ?’ പയനിയറിങ്ങിനായി ലഭിക്കുന്ന ഓരോ അപേക്ഷയ്‌ക്കും പിന്നിലുള്ളത്‌ യഹോവയെ പ്രസാദിപ്പിക്കാനുള്ള തീവ്രാഭിലാഷമാണ്‌.

പയനിയറിങ്‌ ചെയ്യുന്ന മാതാപിതാക്കൾ

ആരാണ്‌ ഈ പയനിയർമാർ? ഭൂരിപക്ഷവും സഹോദരിമാരാണ്‌, മിക്കവരും വിവാഹിതരും കുട്ടികളുള്ളവരും. അവിശ്വാസികളായ ഭർത്താക്കന്മാരുടെയും ബന്ധുക്കളുടെയും ആത്മീയ പിന്തുണ ഇല്ലാതെയാണു മിക്കവരും പയനിയറിങ്‌ ചെയ്യുന്നത്‌.

“ഞാൻ പയനിയറിങ്‌ തുടങ്ങിയപ്പോൾ എന്റെ ഇളയ മകൾക്ക്‌ ഏതാനും മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ,” കഴിഞ്ഞ 20-ലധികം വർഷങ്ങളായി പയനിയറിങ്‌ ചെയ്യുന്ന, ഫുജിസാവ നഗരത്തിലെ, മുട്ട്‌സുക്കോ പറയുന്നു. “ഒരു ബാങ്കിൽ ജോലി ചെയ്യുന്ന എന്റെ ഭർത്താവ്‌, ഞങ്ങൾ വൈകുന്നേരം യോഗങ്ങൾ കഴിഞ്ഞ്‌ മടങ്ങിയെത്തിയശേഷമേ സാധാരണ വീട്ടിൽ എത്തിയിരുന്നുള്ളൂ. വളരെ ശ്രമം ആവശ്യമായിരുന്നെങ്കിലും, ഞാൻ പയനിയറിങ്‌ തുടരാൻ ആഗ്രഹിച്ചു.” മക്കൾ മൂന്നു പേരും വിദ്യാഭ്യാസാനന്തരം തന്നോടൊപ്പം പയനിയർസേവനത്തിൽ പ്രവേശിച്ചത്‌ അവരെ വളരെ സന്തോഷിപ്പിച്ചു. അനേക വർഷക്കാലത്തെ എതിർപ്പിനും നിസ്സംഗതയ്‌ക്കും ശേഷം അവരുടെ ഭർത്താവിനും മാറ്റം വരാൻ തുടങ്ങി. സഭയിൽവെച്ച്‌ ഒരു പരസ്യപ്രസംഗത്തിന്റെ ആദ്യ പകുതി തന്റെ മകനും രണ്ടാം പകുതി ഭർത്താവും നടത്തുന്നതു കണ്ടപ്പോൾ മുട്ട്‌സുക്കോ എത്ര സന്തോഷവതിയായെന്നോ!

പയനിയറിങ്‌ ചെയ്യുന്ന പിതാക്കന്മാരും നല്ലൊരു സ്വാധീനമാണ്‌. പയനിയറിങ്‌ ചെയ്യുന്നതിനു വേണ്ടി തന്റെ പിതാവ്‌, കമ്പ്യൂട്ടർ ഡേറ്റാ പ്രൊസസിങ്‌ പഠിപ്പിക്കുന്ന ജോലി ഉപേക്ഷിച്ചതായി ഹിസാട്ടാക്കായ്‌ക്ക്‌ അറിയാമായിരുന്നു. സ്‌കൂളിന്റെ മധ്യവേനലവധിക്കാലത്ത്‌, രാവിലെതോറും മറ്റുള്ളവർക്കു പാലെത്തിച്ചുകൊടുക്കുന്ന ജോലിയിൽ തന്നെ സഹായിക്കാൻ പിതാവ്‌ ഹിസാട്ടാക്കായോട്‌ ആവശ്യപ്പെട്ടു. “കിഴക്കൻ ചക്രവാളത്തിൽ ഉജ്ജ്വലമായ ഓറഞ്ചുവർണങ്ങൾ നിറഞ്ഞുനിന്ന സമയത്ത്‌ പിതാവ്‌ തന്റെ ആഴമായ വികാരങ്ങൾ എന്നോടു പ്രകടിപ്പിക്കുകയുണ്ടായി. മുഴുദേഹിയോടെ യഹോവയെ സേവിക്കുന്നത്‌ എത്ര പ്രതിഫലദായകമാണെന്ന്‌ അദ്ദേഹം പറഞ്ഞു. അദ്ദേഹം സന്തോഷപൂർവം യഹോവയെ സേവിക്കുന്നതു കണ്ടപ്പോൾ എനിക്കു ലഭിച്ച പ്രോത്സാഹനം വാക്കുകൾക്കു വിശദീകരിക്കാൻ കഴിയാത്തതായിരുന്നു.” എബിനയിലുള്ള ബെഥേൽ കുടുംബത്തിലെ ഒരംഗമായി ഹിസാട്ടാക്കാ ഇപ്പോൾ സേവനമനുഷ്‌ഠിക്കുന്നു.

കരോഷിയിൽനിന്ന്‌ രക്ഷിക്കപ്പെടുന്നു

“പണിയെടുക്കാൻ കൊതിയാണെങ്കിൽ ഒരു ജാപ്പനീസ്‌ കമ്പനിയിൽ ചേർന്നാൽ മതി,” ചിലർ തമാശയായി അങ്ങനെ പറഞ്ഞിട്ടുണ്ട്‌. ഇതിന്റെ കാരണം ജപ്പാനിലെ ഒരു സാധാരണ കുടുംബനാഥൻ ജോലിയോടു വളരെ അർപ്പണബോധമുള്ളവനാണ്‌ എന്നതാണ്‌. തന്നെയുമല്ല, അയാൾ ജോലിസ്ഥലത്തു ദീർഘനേരം ചെലവഴിക്കുകയും ചെയ്യുന്നു. എന്നാൽ, കരോഷി (തൊഴിലാസക്തി നിമിത്തമുള്ള മരണം) ഉണ്ടാകുന്ന ഘട്ടത്തോളം പണിയെടുക്കുന്ന പല പിതാക്കന്മാരും ഇപ്പോൾ അർപ്പിതരായിരിക്കുന്നത്‌ ഒരു തൊഴിൽക്കമ്പനിക്കല്ല, മറിച്ച്‌ യഹോവയാം ദൈവത്തിനാണ്‌. പയനിയർസേവനം ചെയ്യുന്നതിൽ അവർ തങ്ങളുടെ കുടുംബത്തോടു ചേർന്നിരിക്കുന്നു.

ഒരു പ്രമുഖ നിർമാണക്കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്ന, കോബെ പ്രദേശത്തുനിന്നുള്ള, ഷുഞ്ചി ഇങ്ങനെ പറയുന്നു: “എന്റെ തൊഴിലിനോടുള്ള അടുപ്പവും വിജയിക്കാനുള്ള ആഗ്രഹവുമാണ്‌ എന്നെ പ്രചോദിപ്പിച്ചത്‌. ജോലിസ്ഥലങ്ങൾ വീട്ടിൽനിന്നു വളരെ അകലെയായിരുന്നപ്പോൾ വാരാന്തങ്ങളിൽ മാത്രമേ ഞാൻ വീട്ടിലേക്കു മടങ്ങിവന്നിരുന്നുള്ളൂ.” അതിനെല്ലാം എന്താണു മാറ്റം വരുത്തിയത്‌? അദ്ദേഹം ഉത്തരം നൽകുന്നു: “എനിക്കു മരണത്തെ ഭയമായിരുന്നു. ഞാൻ മരിച്ചുപോകുന്നപക്ഷം എന്റെ കുടുംബത്തിന്‌ എന്തു സംഭവിക്കുമെന്ന്‌ ഞാൻ ഉത്‌കണ്‌ഠപ്പെട്ടിരുന്നു. പ്രസംഗിക്കാൻ പോകുന്നതിൽ എന്റെ ഭാര്യയ്‌ക്കും മകനും വളരെ സന്തോഷമുള്ളതിന്റെ കാരണത്തെക്കുറിച്ച്‌ ഞാൻ ആശയക്കുഴപ്പത്തിലായി.” ഷുഞ്ചി രാജ്യഹാളിന്റെ നിർമാണത്തോടു ബന്ധപ്പെട്ട്‌ സാങ്കേതിക കാര്യങ്ങളിൽ പ്രാദേശിക സഭയെ സഹായിച്ചുകൊണ്ടിരിക്കെ, ബൈബിൾ പഠിക്കാൻ ഒരു മൂപ്പൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ അദ്ദേഹം ബൈബിൾ പഠിച്ചു. ഇപ്പോൾ അദ്ദേഹവും കുടുംബവും നിരന്തരപയനിയർ സേവനത്തിന്റെ സന്തോഷം ആസ്വദിക്കുന്നു. മേഖലാ നിർമാണക്കമ്മിറ്റിയിൽ സേവിക്കുകയെന്ന പദവിയും അദ്ദേഹത്തിനുണ്ട്‌.

പയനിയർ ശുശ്രൂഷയ്‌ക്കാവശ്യമായ സമയം കിട്ടാൻ, ഉറപ്പുള്ള ആജീവനാന്ത കമ്പനിജോലി എന്നു വീക്ഷിക്കപ്പെട്ടിരുന്നത്‌ വിട്ട്‌ താരതമ്യേന അത്രയൊന്നും ഉറപ്പില്ലാത്ത അംശകാല ജോലികൾ ചെയ്യുന്നതിനു കുടുംബനാഥന്മാർക്കു യഥാർഥ വിശ്വാസവും ആത്മത്യാഗപരമായ മനോഭാവവും ആവശ്യമാണ്‌. ചിബയിൽനിന്നുള്ള മിറ്റ്‌സുനോബുവിന്റെ പിതാവ്‌ തന്റെ ജോലി മാറ്റി. താൻ മുമ്പ്‌ പണിയെടുത്തിരുന്ന ഒരു വലിയ കമ്പനിയിലെ ഓഫീസുകൾതോറും നടന്ന്‌ പുനഃസംസ്‌കരണത്തിനുള്ള പാഴ്‌ക്കടലാസ്‌ അദ്ദേഹം ശേഖരിക്കാൻ തുടങ്ങി. എന്നാൽ, അദ്ദേഹത്തിന്റെ മുൻസഹപ്രവർത്തകർക്ക്‌ മാനേജർ തസ്‌തികയിലുള്ള ജോലികളിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു. യഥാർഥ വിലമതിപ്പോടെ മിറ്റ്‌സുനോബു പറയുന്നു: “പയനിയർസേവനം ജീവിതവൃത്തിയാക്കാൻ സഹായിച്ചുകൊണ്ട്‌ ആ അമൂല്യ സംഗതിയെ വിലമതിക്കാൻ എന്നെ വ്യക്തിപരമായി പഠിപ്പിച്ച എന്റെ മാതാപിതാക്കളോട്‌ ഞാൻ വളരെ നന്ദിയുള്ളവനാണ്‌!” ജീവിതത്തിൽ അത്തരം പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നവർക്ക്‌, സാമ്പത്തിക നേട്ടങ്ങൾ ക്ഷണികമാണെന്നും അതിനെക്കാൾ വളരെ വിലയുള്ളത്‌ ആത്മീയ നിക്ഷേപങ്ങൾക്കാണെന്നുമുള്ള ബോധ്യമുണ്ട്‌.—മത്താ. 6:19-21.

ദീർഘായുസ്സിനായി കരുതൽ ചെയ്യുക!

യഹോവയുടെ സേവനത്തിൽ പരമാവധി ചെയ്യാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ചിലർ വലിയ ആരോഗ്യപ്രശ്‌നങ്ങൾ തരണം ചെയ്‌തിട്ടുണ്ട്‌. “ഏറിയാൽ, നിങ്ങളുടെ മകൻ പ്രായപൂർത്തിയാകുന്നതുവരെ നിങ്ങൾ ജീവിച്ചിരുന്നേക്കാം. അമിതമായി ഒരിക്കലും പണിയെടുക്കരുത്‌, ദീർഘായുസ്സിനാവശ്യമായ കരുതൽ ചെയ്യുക.” യായെക്കോ ഓനോയുടെ ഹൃദയസംബന്ധമായ കുഴപ്പങ്ങൾ കണ്ടെത്തിയ ഡോക്ടർ പറഞ്ഞതാണത്‌. അന്ന്‌ അവളുടെ മകന്‌ മൂന്ന്‌ വയസ്സുണ്ടായിരുന്നു. “ഖേദിക്കാതെ എനിക്ക്‌ ശിഷ്ടജീവിതം എങ്ങനെ തള്ളിനീക്കാൻ കഴിയും?” ആശുപത്രിയിൽനിന്ന്‌ വീട്ടിലേക്കു പോകവേ അവൾ തന്നോടുതന്നെ ചോദിച്ച ചോദ്യമായിരുന്നു അത്‌. വീട്ടിലെത്തിപ്പോഴേക്കും അവൾ ഒരു പയനിയറായിത്തീരാനുള്ള ദൃഢനിശ്ചയം ചെയ്‌തുകഴിഞ്ഞിരുന്നു. അതേക്കുറിച്ചറിഞ്ഞ ബന്ധുക്കൾ ഉത്‌കണ്‌ഠാകുലരായി, എന്നാൽ അതവളുടെ തീരുമാനത്തിന്‌ മാറ്റം വരുത്തിയില്ല. അവൾ പറയുന്നു: ‘1978 സെപ്‌റ്റംബറിൽ ഞാൻ പയനിയറിങ്‌ ആരംഭിച്ചു. ഞാൻ ഗർഭിണിയാണെന്ന്‌ അന്നെനിക്ക്‌ അറിയില്ലായിരുന്നു. എന്റെ അമ്മയ്‌ക്കാണെങ്കിലോ ഗുരുതരമായ രോഗവും ബാധിച്ചു. എന്റെതന്നെ അവസ്ഥയും വഷളായി. എങ്കിലും, യേശുവിന്റെ വാക്കുകളാണ്‌ എനിക്കു ധൈര്യം പകർന്നത്‌: “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെനിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും.” (മത്താ. 17:21) എന്റെ പരമാവധി ചെയ്യാൻ ഞാൻ തീരുമാനിച്ചു.’

17 വർഷത്തിനുശേഷം, യായെക്കോ പറഞ്ഞു: “യഹോവയുടെ ആശ്വാസകരങ്ങൾ എന്നെ ചുറ്റിയിരുന്നുവെന്ന്‌ എനിക്കു തോന്നുന്നു.” ചിലപ്പോൾ പ്രശ്‌നങ്ങൾ അവരെ വല്ലാതെ ഉലച്ചു, എന്നാൽ അവർ യഹോവയുടെ അനുഗ്രഹങ്ങളെക്കുറിച്ച്‌ ഓർക്കുമായിരുന്നു. സ്ഥിരോത്സാഹം കാട്ടാൻ ഇതവരെ സഹായിച്ചു. അവരുടെ തീക്ഷ്‌ണതയാൽ പ്രോത്സാഹിതനായി ഭർത്താവ്‌ ബൈബിൾ പഠിക്കാൻ തുടങ്ങി. തന്റെ ആത്മാർഥ പ്രാർഥനകൾക്ക്‌ ഉത്തരമായി അദ്ദേഹം അവളുടെ പയനിയർ പങ്കാളിയായപ്പോൾ അവളുടെ സന്തോഷം അതിന്റെ പാരമ്യത്തിലെത്തി!

ജപ്പാനിലെ പയനിയർമാരുടെ പ്രത്യേകതയാണിത്‌. ഇനിയും മറ്റു പലരെക്കുറിച്ചും പറയാൻ സാധിക്കും—കഴുത്തുമുതൽ താഴേക്കു തളർന്നുപോയെങ്കിലും, പ്രധാനമായും കത്തെഴുതിക്കൊണ്ട്‌ പയനിയറിങ്‌ ചെയ്യുകവഴി മറ്റുള്ളവർക്കു പ്രോത്സാഹനത്തിന്റെ നിരന്തര ഉറവായി മാറിയ ഒരു സഹോദരൻ; ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജനിച്ച, 1994 വരെ തന്റെ അവസാന 13 വർഷങ്ങൾ ഒരു ഹിമപ്രദേശത്ത്‌ പയനിയർസേവനത്തിൽ ചെലവിട്ട ഒരു സഹോദരി; പയനിയറിങ്‌ ചെയ്യാനും ഒരു കൊച്ചുസഭയെ സഹായിക്കാനും മറ്റൊരു പട്ടണത്തിലേക്കു മാറിപ്പാർത്ത അന്ധനായ ഒരു സഹോദരൻ തുടങ്ങിയവരൊക്കെ ഈ പട്ടികയിൽ പെടും. ഗതകാല വിശ്വസ്‌ത സാക്ഷികളെപ്പോലെ, ഇവരെല്ലാവരും ശാരീരിക ബലഹീനതകൾ ഉണ്ടായിരുന്നിട്ടും ദൈവത്തിന്റെ ഹിതം ചെയ്യാനായി അവനിൽനിന്നു “ശക്തി പ്രാപിച്ചു.”—എബ്രാ. 11:32-34.

പുതിയലോക ഭാഷാന്തരം ജാപ്പനീസ്‌ ഭാഷയിലേക്ക്‌

ലോകവ്യാപകമായി പരസ്യശുശ്രൂഷയിൽ യഹോവയുടെ സാക്ഷികൾ ബൈബിൾ ഉപയോഗിക്കുന്നത്‌ അവരുടെ ഒരു തിരിച്ചറിയൽ അടയാളമായിത്തീർന്നിരിക്കുന്നു. ആധുനിക ജാപ്പനീസ്‌ ഭാഷയിൽ കൃത്യതയുള്ളതും എളുപ്പത്തിൽ വായിക്കാവുന്നതുമായ ഒരു ബൈബിളുണ്ടായിരിക്കാൻ ജപ്പാനിലെ പ്രസാധകർ അതിയായി ആഗ്രഹിച്ചിരുന്നു. പഴയ ഒരു ഭാഷാന്തരം പലർക്കും ബുദ്ധിമുട്ടുളവാക്കിയിരുന്നു. മനോഹരമായ പദപ്രയോഗങ്ങൾക്കു പുറമേ ദൈവത്തിന്റെ വിശുദ്ധ നാമം ഉടനീളം അതിൽ ഉപയോഗിച്ചിട്ടുണ്ട്‌. എന്നിട്ടും, അതിന്റെ പ്രാചീന വാക്യഘടന നിമിത്തം, യുദ്ധാനന്തരം വിദ്യാഭ്യാസം നേടിയവർക്ക്‌ അതു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനാൽ, പുതിയലോക ഭാഷാന്തരത്തിന്റെ ഗ്രീക്കു ഭാഗം ജാപ്പനീസ്‌ ഭാഷയിലേക്കു പരിഭാഷപ്പെടുത്താൻ അനുമതി നൽകിക്കൊണ്ടുള്ള കത്ത്‌ 1970 ജനുവരിയിൽ ആസ്ഥാനത്തുനിന്നു ലഭിച്ചപ്പോൾ ബ്രാഞ്ചിലുള്ള സഹോദരങ്ങൾ ഏറ്റവും സന്തോഷിച്ചു.

മൂന്നു വർഷത്തിനുശേഷം, ഓസക്കയിൽവെച്ചു നടന്ന “ദിവ്യ വിജയ” സാർവദേശീയ കൺവെൻഷനിൽവെച്ചു ഭരണസംഘത്തിലെ ലൈമൻ സ്വിംഗൾ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ ജാപ്പനീസ്‌ പതിപ്പ്‌ പ്രകാശനം ചെയ്യുന്നതായി അറിയിച്ചപ്പോൾ 31,263 പേരടങ്ങിയ ജനാവലി സന്തോഷാതിരേകത്താൽ കരഘോഷം മുഴക്കി. അതിന്റെ പ്രകാശനത്തിനുശേഷം ഒമ്പതു വർഷക്കാലംകൊണ്ട്‌ 11,40,000 പ്രതികൾ വിതരണം ചെയ്യപ്പെട്ടു. പ്രസാധനം ചെയ്യപ്പെട്ട സമയത്തുള്ള പ്രസാധകരുടെ എണ്ണത്തിന്റെ ഏതാണ്ട്‌ 75 ഇരട്ടി വരും അത്‌. ആ ബൈബിളിന്റെ അച്ചടി നിർവഹിച്ചത്‌ ഐക്യനാടുകളിലായിരുന്നു. എന്നാൽ അത്തരം അച്ചടിയും ബയൻഡിങ്ങും ജപ്പാനിലെ നമ്മുടെ ഫാക്ടറിയിൽ നിർവഹിക്കുന്ന ദിവസം വിദൂരമായിരുന്നില്ല.

യോഗസ്ഥലങ്ങൾ മെച്ചപ്പെടുത്താൻ കഴിയുമായിരുന്നോ?

സഭകളുടെ എണ്ണം ജപ്പാനിലുടനീളം പെരുകിയതിനാൽ അനുയോജ്യമായ യോഗസ്ഥലങ്ങൾ വളരെ ആവശ്യമായിവന്നു. 1970-കൾക്കു മുമ്പ്‌ വളരെ കുറച്ചു സഭകൾക്കേ സ്വന്തമായി യോഗസ്ഥലങ്ങൾ ഉണ്ടായിരുന്നുള്ളൂ. 1960-കളുടെ മുഴു ദശകത്തിലും ഒമ്പതു രാജ്യഹാളുകളേ സമർപ്പിക്കപ്പെട്ടിരുന്നുള്ളൂ. മിക്ക സഭകളും കൂടിവന്നതു വാടകയ്‌ക്കെടുത്ത പൊതുഹാളുകളിലോ സ്വകാര്യ ഭവനങ്ങളിലോ ആയിരുന്നു.

പലയിടങ്ങളിലായി മാറി മാറി യോഗങ്ങൾ നടത്തുന്നതിലുള്ള അസൗകര്യത്തെക്കുറിച്ച്‌ ഓർമിച്ചുകൊണ്ട്‌ ഹിരോസാക്കിയിലുള്ള ആയി നാക്കാമുറ എന്ന സഹോദരി ഇപ്രകാരം പറയുന്നു: “ഏതാണ്ട്‌ 1963-ൽ ഞങ്ങൾ ഓരോ വാരത്തിലും നഗരത്തിലുള്ള വിദ്യാഭ്യാസ ഹാൾ വാടകയ്‌ക്കെടുത്തിരുന്നു. ഹാൾ ലഭ്യമല്ലാതിരുന്ന ദിവസങ്ങളിൽ 15-ഓളം വരുന്ന ഞങ്ങളുടെ സഭാംഗങ്ങൾ യോഗങ്ങൾക്കായി എന്റെ വീട്ടിലേക്കു വരുമായിരുന്നു. യോഗം നടത്തുന്ന ഓരോ തവണയും മാസികകൾ, സാഹിത്യം, കൊണ്ടുനടക്കാവുന്ന പ്രസംഗപീഠം തുടങ്ങിയവയൊക്കെ കൊണ്ടുപോകുന്നതിൽ ഞങ്ങളെല്ലാവരും സഹായിക്കേണ്ടിയിരുന്നു.” വാടകയ്‌ക്കെടുത്ത ഹാളുകളിൽ പുകയിലയുടെ ശക്തമായ ഗന്ധവും രാഷ്‌ട്രീയ, മതസംബന്ധമായ വാചകങ്ങളും വസ്‌തുക്കളും കാണുമായിരുന്നു. അവയൊന്നും സാക്ഷികളുടെ ആത്മീയ യോഗങ്ങൾക്കു ചേരുന്നതായിരുന്നില്ല.

യോഗങ്ങൾക്കായി തങ്ങൾ ക്യോട്ടോയിൽ വാടകയ്‌ക്കെടുത്ത ഹാളിനെക്കുറിച്ചു മോളി ഹാരനും ലോയിസ്‌ ഡയറും ഓർമിക്കുന്നു. ഒരു കടയുടെ രണ്ടാമത്തെ നിലയിൽ ടാറ്റാമി അഥവാ പുൽപ്പായ വിരിച്ച ഒരു മുറിയായിരുന്നു അത്‌. അതിന്റെ ഇരുവശത്തും വേറെയും മുറികളുണ്ടായിരുന്നു. ഒരു വശത്ത്‌ തന്ത്രികളുള്ള ജാപ്പനീസ്‌ ഉപകരണമായ സാമിസെൻ പഠിപ്പിച്ചിരുന്നു; മറുവശത്ത്‌, ഗോ എന്ന ഒരുതരം ജാപ്പനീസ്‌ ചതുരംഗക്കളിയിൽ പുരുഷന്മാർ ഏർപ്പെട്ടിരുന്നു. “ആ ശബ്ദകോലാഹലങ്ങൾക്കിടയിലാണ്‌ വീക്ഷാഗോപുര അധ്യയനം നടത്താൻ ഞങ്ങൾ ശ്രമിച്ചത്‌. അക്കാലത്ത്‌ ഞങ്ങൾക്ക്‌ അത്തരം സ്ഥലങ്ങളേ ഉപയോഗിക്കാനുണ്ടായിരുന്നുള്ളൂ,” ലോയിസ്‌ ഡയർ പറഞ്ഞു. മറ്റു മതവിഭാഗങ്ങൾക്കുള്ളതുപോലെ, സ്ഥിരമായ യോഗസ്ഥലങ്ങൾ ഞങ്ങൾക്കില്ലാതിരുന്നതിനാൽ കേവലം അപ്രധാനമായ, അൽപ്പായുസ്സുള്ള ഒരു മതവിഭാഗമാണ്‌ ഞങ്ങളുടേതെന്നായിരുന്നു ആളുകൾ ധരിച്ചത്‌.

1970-കളുടെ മധ്യത്തോടെ പുതിയ സഭകളുടെ എണ്ണം വർധിച്ചുവന്നതിനാൽ രാജ്യഹാളുകളായി ഉപയോഗിക്കാവുന്ന കെട്ടിടങ്ങൾ സഹോദരങ്ങൾ അന്വേഷിക്കാൻ തുടങ്ങി. 1974 ജൂലൈ ആയപ്പോഴേക്കും 646 സഭകൾ രാജ്യത്തെമ്പാടുമായി 200 രാജ്യഹാളുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നു. അവയിൽ 134 രാജ്യഹാളുകൾ 1974 സേവനവർഷത്തിൽ മാത്രമായി സമർപ്പിക്കപ്പെട്ടവയായിരുന്നു.

നമ്മുടെ സഹോദരങ്ങൾ സാമ്പത്തിക പരിമിതിയുള്ളവരായിരുന്നെങ്കിലും, അവരുടെ പാടവത്തിന്‌ യാതൊരു കുറവുമില്ലായിരുന്നു. ഉദാഹരണത്തിന്‌, ക്യൂഷു ദ്വീപിൽ പ്രാദേശിക പ്രസാധകരിലൊരാൾ നൽകിയ സ്ഥലത്ത്‌ കിതാക്യൂഷു വാക്കാമാറ്റ്‌സു സഭ 130 ചതുരശ്രമീറ്റർ വിസ്‌താരമുള്ള ഒരു രാജ്യഹാൾ പണിതു. പൊളിച്ചുമാറ്റപ്പെട്ട അഞ്ചു വീടുകളിൽനിന്ന്‌ ഉപയോഗിച്ച തടിയും ഓടുകളും സഭയ്‌ക്കു സൗജന്യമായി ലഭിച്ചു. കൂടാതെ, ഉപയോഗിക്കാതെ കിടന്ന ഒരു പൊതുസ്‌നാനകേന്ദ്രത്തിൽനിന്നുള്ള കുറച്ചു തടിയും അവർക്കു സൗജന്യമായി കിട്ടി. അവർ ആകെപ്പാടെ വാങ്ങിയ സാധനങ്ങൾ ഹാളിന്റെ മിനുക്കുപണിക്കുള്ളവ മാത്രമായിരുന്നു. പ്രവർത്തനം നിർത്തിയ അടുത്തുള്ള ഒരു സിനിമാശാലയിൽനിന്ന്‌ അവർക്കു കസേരകൾ സൗജന്യമായി ലഭിച്ചു. അവ വീണ്ടും പെയിൻറ്‌ ചെയ്‌ത്‌ ഹാളിൽ ഇടുകയാണു ചെയ്‌തത്‌. അങ്ങനെ, ആറു മാസത്തെ കഠിനാധ്വാനത്തിനുശേഷം സഹോദരങ്ങൾക്കു സ്വന്തമായി ഒരു രാജ്യഹാളുണ്ടായി.

സ്ഥലത്തിനു തീപിടിച്ച വിലയായിരുന്നതിനാൽ, നഗരപ്രദേശങ്ങളിൽ സ്ഥലങ്ങളുണ്ടായിരുന്ന ചില സാക്ഷികൾ ഒന്നാം നിലയിൽ രാജ്യഹാളും രണ്ടാം നിലയിൽ താമസസ്ഥലവും ആയിരിക്കുന്ന വിധത്തിൽ തങ്ങളുടെ വീട്‌ പൊളിച്ചു പണിതു.

പുരോഗതിക്കനുസരിച്ച്‌ ബ്രാഞ്ച്‌ നിർമിക്കുന്നതിന്റെ ആവശ്യം

വളരുന്തോറും കുട്ടിക്ക്‌ അവന്റെ വസ്‌ത്രം പാകമല്ലാതാകുന്നു. അതുപോലെ, ജപ്പാനിൽ സാക്ഷികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച്‌ ബ്രാഞ്ചിലെ സൗകര്യങ്ങൾ വീണ്ടും വീണ്ടും കൂട്ടേണ്ടതായിവന്നിട്ടുണ്ട്‌. 1971-ൽ, നുമാസൂവിൽ മനോഹരമായ ഫുജിപർവതത്തിന്‌ അഭിമുഖമായി ഒരു മൂന്നുനില ഫാക്ടറിക്കെട്ടിടവും അഞ്ചുനില ബെഥേൽ ഭവനവും നിർമിക്കാനുള്ള ആസൂത്രണങ്ങൾ ചെയ്‌തു.

പ്രാരംഭത്തിൽ ഫാക്ടറി കെട്ടിടങ്ങൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്‌ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ജാപ്പനീസ്‌ ലക്കങ്ങൾ അച്ചടിക്കുന്നതിനായിരുന്നു. ഇക്കാര്യത്തിൽ, പുതുതായി സ്ഥാപിച്ച 40 ടൺ ഭാരമുള്ള ടോക്കിയോ കിക്കൈ റോട്ടറി പ്രസ്സിൽ ഉണരുക!യുടെ 1972 ഒക്ടോബർ 8 എന്ന പ്രത്യേക ലക്കം അച്ചടിച്ചത്‌ ഒരു നാഴികക്കല്ലായിരുന്നു. നുമാസൂവിലെ അച്ചടിശാലയിൽ നമ്മുടെ സഹോദരങ്ങൾ ഉത്‌പാദിപ്പിച്ച ആദ്യ മാസികയായിരുന്നു അത്‌. എന്നാൽ അച്ചടിശാലയിൽ പ്രവർത്തിച്ചിരുന്നവർ വളരെ കാര്യങ്ങൾ പഠിക്കേണ്ടിയിരുന്നു. അച്ചടിയന്ത്രം ശരിയായി പ്രവർത്തിപ്പിക്കാൻ തങ്ങൾക്കു കഴിയുമോ എന്ന്‌ അവർ സംശയിച്ച അവസരങ്ങളുണ്ടായിട്ടുണ്ട്‌. അച്ചടിശാലയിൽ ജോലി ചെയ്‌തിരുന്ന ഒരു സഹോദരൻ ഇപ്രകാരം പറഞ്ഞു: “അന്നൊക്കെ ചില അക്ഷരങ്ങളിൽ മഷി കനത്തിൽ പുരണ്ടിരുന്നതിനാൽ വേണമെങ്കിൽ അതു തൊട്ടുനോക്കി വായിക്കാമായിരുന്നു!” മറ്റു ചില അക്ഷരങ്ങളാകട്ടെ അവ്യക്തമോ മഷി പടർന്നതോ ആയിരുന്നു. എന്നാൽ, സഹോദരങ്ങൾ അനുഭവപരിചയം നേടിയതോടെ അച്ചടിയുടെ മേന്മയും മേൽക്കുമേൽ വർധിച്ചു. തത്‌ഫലമായി, വയൽശുശ്രൂഷയിൽ സമർപ്പിക്കുന്ന മാസികകളുടെ എണ്ണം കൂടി.

നോർ സഹോദരൻ 1973-ൽ നുമാസൂവിലെ ആ ബ്രാഞ്ച്‌ കെട്ടിടങ്ങളുടെ സമർപ്പണപരിപാടിയിൽ പ്രസംഗിച്ചപ്പോൾ പുതിയ ഫാക്ടറി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശൂന്യമായ സ്ഥലത്തായിരുന്നു അതിഥികൾ സമ്മേളിച്ചത്‌. ആ നില എന്തിനു വേണ്ടി ഉപയോഗിക്കപ്പെടും എന്നതിനെക്കുറിച്ചു പരാമർശിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: “ഈ ശൂന്യമായ സ്ഥലം നിങ്ങളുടെ വിശ്വാസത്തെയാണു പ്രതിനിധാനം ചെയ്യുന്നത്‌. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഈ സ്ഥലം ആവശ്യമായി വരുമെന്നാണ്‌ ഞങ്ങളുടെ വിശ്വാസം. ദൈവസ്ഥാപനം അതിവേഗം മുന്നോട്ടു കുതിക്കുകയാണ്‌.”

നോർ സഹോദരൻ പ്രവചിച്ചതുപോലെ, താമസിയാതെ വെറുതെകിടന്ന സ്ഥലം ഉപയോഗിക്കേണ്ടിവന്നു. 1974 ആയപ്പോഴേക്കും രണ്ടു കെട്ടിടങ്ങൾ കൂടി വേണ്ടിവന്നു—ഒന്ന്‌ സാധനങ്ങൾ സംഭരിച്ചുവെക്കുന്നതിനും മറ്റൊന്ന്‌ ജോലിക്കാരെ താമസിപ്പിക്കുന്നതിനും. “ജപ്പാനിലെ സാക്ഷികൾ സ്വയമേറ്റെടുത്ത ആദ്യത്തെ നിർമാണപദ്ധതിയായിരുന്നു അത്‌,” തോഷിയോ ഹോൻമാ പറയുന്നു. “അനുഭവപരിചയമുള്ള വേണ്ടത്ര ജോലിക്കാരെ ലഭിക്കുമോ എന്നതു സംബന്ധിച്ച്‌ ഞങ്ങൾക്ക്‌ തെല്ലൊരു ഉത്‌കണ്‌ഠയുണ്ടായിരുന്നു. ഒരു പ്രമുഖ കെട്ടിടനിർമാണ കോൺട്രാക്ടറുടെ പക്കൽ 30 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഒരു നിർമാണമേൽവിചാരകനായ താഡാസോ ഫുക്കയാമയെപ്പോലുള്ള ആളുകളെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു.”

ജോലി നിമിത്തം താഡാസോയ്‌ക്ക്‌ വർഷങ്ങളോളം വീട്ടിൽനിന്നു മാറിനിൽക്കേണ്ടതായിവന്നിരുന്നു. അതിനാൽ, തന്റെ കുടുംബത്തോടൊത്തു സമയം ചെലവഴിക്കാൻ അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചതേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ ബെഥേൽ വികസനത്തിൽ മേൽനോട്ടം വഹിക്കുന്നതിനു നുമാസൂവിലേക്കു വരാൻ പറ്റുമോയെന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിനു സമ്മിശ്രവികാരങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്‌ വീണ്ടും തന്റെ കുടുംബത്തെ വിട്ടുനിൽക്കേണ്ടിവരുമോ? “ഇല്ല!” എന്നായിരുന്നു ബ്രാഞ്ചിൽനിന്നു ലഭിച്ച മറുപടി. അദ്ദേഹത്തിന്റെ ഭാര്യയും 18-ഉം 20-ഉം വീതം വയസ്സുള്ള രണ്ടു പുത്രന്മാരും കൂടി ക്ഷണിക്കപ്പെട്ടു.

അന്നത്തെ കെട്ടിടങ്ങൾ ഭാവിയിൽ നിർമിക്കാനിരുന്നതിനെ അപേക്ഷിച്ച്‌ ചെറുതായിരുന്നെങ്കിലും, ആ പദ്ധതി സഹോദരങ്ങൾക്ക്‌ അനുഭവപരിചയവും യഹോവയുടെ സഹായത്തോടെ അതിലും വലിയ നിർമാണപദ്ധതികൾ ഏറ്റെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും പ്രദാനം ചെയ്‌തു.

തദ്ദേശ സഹോദരങ്ങൾ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നു

1952 മുതൽ ബ്രാഞ്ചിന്റെ മേൽവിചാരകനായിരുന്ന ലോയ്‌ഡ്‌ ബാരി യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായി സേവിക്കാൻ 1975 ഏപ്രിലിൽ ജപ്പാനിൽനിന്നു പോയി. ദിവ്യാധിപത്യ സ്ഥാപനം 1949-ലെ 8 പ്രസാധകരിൽനിന്ന്‌ 30,000-ത്തിലധികം വരുന്ന തീക്ഷ്‌ണതയുള്ള രാജ്യഘോഷകരായി വളർന്ന കാലത്ത്‌ അദ്ദേഹം ആ വേലയിൽ സജീവമായി പങ്കെടുത്തിരുന്നു. അദ്ദേഹം പോയപ്പോൾ ബ്രാഞ്ചിന്റെ മേൽനോട്ടം ഏൽപ്പിച്ചത്‌ തോഷിയോ ഹോൻമാ എന്ന ഒരു തദ്ദേശ ജാപ്പനീസ്‌ സഹോദരനെയായിരുന്നു. ആ സഹോദരൻ അന്ന്‌ ഫാക്ടറി മേൽവിചാരകനായി സേവിക്കുകയായിരുന്നു.

ഹോൻമാ സഹോദരന്റെ പ്രാപ്‌തികളെക്കുറിച്ചു ഫാക്ടറിയിലെ അദ്ദേഹത്തിന്റെ സഹായി ഇപ്രകാരം പറഞ്ഞു: “ആരെങ്കിലും വിശദാംശങ്ങളോരോന്നും പറഞ്ഞുതരാൻ പ്രതീക്ഷിച്ചുകൊണ്ട്‌ വെറുതെ കയ്യുംകെട്ടിയിരിക്കുന്ന തരക്കാരനല്ലായിരുന്നു തോഷിയോ. അദ്ദേഹത്തിന്‌ ഒരു ജോലി കൊടുത്തിട്ട്‌ ‘ഈ ദിശയിലാണ്‌ നാം പോകാൻ ആഗ്രഹിക്കുന്നത്‌’ എന്നു പറഞ്ഞാൽ മതി, അദ്ദേഹം ലക്ഷ്യത്തിലേക്കു മുന്നേറിക്കൊള്ളും. നല്ലൊരു സംഘാടകനായിരുന്ന അദ്ദേഹം ആളുകളെ ശരിക്കും പ്രചോദിപ്പിച്ചിരുന്നു.”

1976 ഫെബ്രുവരിയിൽ സ്ഥാപനപരമായ മറ്റൊരു മാറ്റം നിലവിൽ വന്നു. ലോകമെമ്പാടുമുള്ള മറ്റു ബ്രാഞ്ചുകളിലെന്നപോലെ ജപ്പാൻ ബ്രാഞ്ചിലും മേൽനോട്ടം ഒരു ബ്രാഞ്ച്‌ മേൽവിചാരകന്റെ കീഴിലായിരിക്കുന്നതിനുപകരം സഹോദരന്മാരടങ്ങുന്ന ഒരു കമ്മിറ്റിയുടെ കീഴിൽ വന്നു. ആദ്യം നിയമിക്കപ്പെട്ട അഞ്ചു പേർ കോ-ഓർഡിനേറ്ററായ തോഷിയോ ഹോൻമാ, മസത്തരോ ഒദ, ഷിഗെയോ ഇക്കെഹാട്ടാ, കീച്ചിരോ താനാക്ക, ജയിംസ്‌ മാൻസ്‌ എന്നിവരായിരുന്നു. ജപ്പാനിലെ സഹോദരന്മാർ ഈ പുതിയ ക്രമീകരണത്തെ സത്വരം സ്വീകരിച്ചു. കാരണം, തീരുമാനം കൈക്കൊള്ളുന്ന കാര്യത്തിൽ സംഘസമീപനവും അഭിപ്രായമാരായൽരീതിയും അവർക്കു സുപരിചിതമായിരുന്നു. കമ്മിറ്റിയംഗങ്ങളിൽ ഒരാൾ പിന്നീട്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ബ്രാഞ്ച്‌ കമ്മിറ്റി ക്രമീകരണമുള്ളപ്പോൾ സഹോദരങ്ങൾ നോക്കുന്നത്‌ സ്ഥാപനത്തിന്റെ പ്രതിനിധികൾ എന്നനിലയിൽ പക്വതയുള്ള ഒരു കൂട്ടം ക്രിസ്‌ത്യാനികളിലേക്കായിരിക്കും. സഹോദരങ്ങളുടെ ശ്രദ്ധ ഒരു വ്യക്തിയിലേക്കു തിരിച്ചുവിടുന്നതിനുപകരം ദൈവസ്ഥാപനത്തിലേക്കു തിരിച്ചുവിടുന്ന ഫലമുണ്ട്‌ ഇതിന്‌.” ഈ ക്രമീകരണം നിമിത്തം, ഗൗരവമായ ഒരു തീരുമാനമെടുക്കേണ്ടതുള്ളപ്പോൾ, അതേക്കുറിച്ചു പരിചിന്തിക്കുന്നതിനും പരിശുദ്ധാത്മാവിന്റെയും ദൈവവചനത്തിന്റെയും മാർഗനിർദേശം ആരായുന്നതിനും വ്യത്യസ്‌ത പശ്ചാത്തലവും പ്രാപ്‌തികളുമുള്ള ആത്മീയ പുരുഷന്മാരുടെ ഒരു കൂട്ടം ഉണ്ടായിരിക്കും.

1960 ഫെബ്രുവരി മുതൽ ബെഥേലിൽ സേവിച്ചിരുന്ന മസത്തരോ ഒദ 1983 ജനുവരിയിൽ ഹോൻമാ സഹോദരനുപകരം കോ-ഓർഡിനേറ്ററായി. ആ സമയത്ത്‌ ഹോൻമാ സഹോദരനു രണ്ടു വയസ്സുള്ള ഒരു മകനെ വളർത്തുന്നതുൾപ്പെടെയുള്ള കുടുംബ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു. വ്യത്യസ്‌ത കാലയളവുകളിൽ ബ്രാഞ്ച്‌ കമ്മിറ്റിയിൽ സേവിച്ചിരുന്ന മറ്റുള്ളവർ ര്യോസുക്കെ ഫുജിമൊത്തോ, പെഴ്‌സി ഇസ്‌ലോബ്‌, ഇസാമൂ സുഗിയൂര, യോഷിഹിരോ നാഗസാക്കി, മാക്കോട്ടോ നാക്കാജിമാ, കെൻജി മിമൂര, റിച്ചാർഡ്‌ ബെയ്‌ലി എന്നിവരായിരുന്നു. ഇപ്പോൾ ഏഴു സഹോദരന്മാർ ബ്രാഞ്ച്‌ കമ്മിറ്റിയിൽ സേവിക്കുന്നു. വേല വികസിച്ചതോടെ, ഈ സഹോദരന്മാരിൽ ഓരോരുത്തരും ലോകവയലിന്റെ ഈ ഭാഗത്ത്‌ ദൈവരാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനായി താന്താന്റെ പ്രാപ്‌തികൾ താഴ്‌മയോടെ വിനിയോഗിച്ചിരിക്കുന്നു.

“ഈ ഘട്ടത്തിൽ പിന്തിരിഞ്ഞുനോക്കുമ്പോൾ, ഈ കമ്മിറ്റിക്രമീകരണത്തിലെ ദിവ്യജ്ഞാനം നമുക്കു കാണാൻ സാധിക്കും. 1976-ൽ ഈ കമ്മിറ്റിക്രമീകരണം നിലവിൽ വന്നതിനുശേഷം ഒരു വ്യക്തിക്കു തനിയെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധത്തിൽ വേല വികസിച്ചിരിക്കുന്നു. പല സഹോദരന്മാർക്കു വേല വീതിച്ചു നൽകുന്നതിനുള്ള ജ്ഞാനം യഹോവ ഭരണസംഘത്തിനു നൽകി. അതിനാൽ വേലയുടെ പുരോഗതിക്കു തടസ്സം നേരിട്ടിട്ടില്ല” എന്ന്‌ ഒദ സഹോദരൻ അഭിപ്രായപ്പെടുന്നു.

പ്രാദേശിക സഹോദരന്മാർ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നു

സമാനമായി, 1970-കളിൽ കൺവെൻഷനുകളുടെ സംഘാടനത്തോടു ബന്ധപ്പെട്ട ഉത്തരവാദിത്വം പ്രാദേശിക സാക്ഷികൾക്കു കൈമാറാൻ തുടങ്ങി. കൺവെൻഷൻ മേൽവിചാരകൻ എന്നനിലയിൽ ആദ്യമായി സേവനമനുഷ്‌ഠിച്ച ജാപ്പനീസ്‌ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാരിൽ ഒരാളായിരുന്നു താകാഷി ആബെ. പെഴ്‌സി ഇസ്‌ലോബ്‌ പോലുള്ള മിഷനറിമാരോടുകൂടെ പ്രവർത്തിച്ചതിനാൽ അദ്ദേഹത്തിന്‌ വിലപ്പെട്ട അനുഭവജ്ഞാനം ലഭിച്ചിരുന്നു. ടോക്കിയോ കോരക്കുയെൻ സൈക്ലിങ്‌ സ്റ്റേഡിയത്തിൽ 1969-ൽ നടന്ന “ഭൂമിയിൽ സമാധാന” സാർവദേശീയ സമ്മേളനത്തിന്റെ കൺവെൻഷൻ മേൽവിചാരകൻ പെഴ്‌സിയായിരുന്നു. രണ്ടു വർഷത്തിനുശേഷം അതേ സ്റ്റേഡിയത്തിൽ നടന്ന ദേശീയ കൺവെൻഷനിൽ ആബെ സഹോദരൻ കൺവെൻഷൻ മേൽവിചാരകനായി സേവനമനുഷ്‌ഠിച്ചു. 1969-ലെ കൺവെൻഷനിൽനിന്ന്‌ അദ്ദേഹത്തിനു ലഭിച്ച അനുഭവജ്ഞാനത്തിന്റെ ഫലമായി, ആ കൺവെൻഷന്റെ പ്രവർത്തനം ഭംഗിയായി നടന്നു. എന്നാൽ അതിലും വലിയ ഉത്തരവാദിത്വം വരാനിരിക്കുകയായിരുന്നു.

1973-ൽ ഓസക്കയിൽ നടക്കാനിരുന്ന പഞ്ചദിന “ദിവ്യ വിജയ” സാർവദേശീയ സമ്മേളനത്തിന്റെ കൺവെൻഷൻ മേൽവിചാരകനെന്ന നിലയിൽ സൊസൈറ്റി ആബെ സഹോദരനെയാണു നിയമിച്ചത്‌. 400 വിദേശ പ്രതിനിധികൾ ഉൾപ്പെടെ, ഏകദേശം 30,000 പേർ ഹാജരാകുമെന്നായിരുന്നു പ്രതീക്ഷ. അദ്ദേഹത്തിന്റെ പ്രതികരണമോ? “നിയമനക്കത്തു ലഭിച്ചപ്പോൾ ഞാൻ വല്ലാതെ രോഗാവസ്ഥയിലായി. ദിവസങ്ങളോളം കിടക്കയിൽത്തന്നെ കഴിയേണ്ടിവന്നു. ഒന്നെഴുന്നേൽക്കാൻപോലും കഴിഞ്ഞില്ല. ആവശ്യമായ എല്ലാ കൺവെൻഷൻ ഡിപ്പാർട്ടുമെൻറുകളും സംഘടിപ്പിക്കുന്നതിന്റെ വെല്ലുവിളിയെക്കുറിച്ചു ചിന്തിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. കൺവെൻഷന്‌ ഏതാനും മാസങ്ങൾക്കു മുമ്പ്‌ കൺവെൻഷൻ സംഘാടനം എന്ന ചെറുപുസ്‌തകം സൊസൈറ്റിയിൽനിന്നു ലഭിച്ചപ്പോൾ ഞാൻ എത്ര സന്തോഷിച്ചുവെന്നോ! ബൈബിളധിഷ്‌ഠിത നടപടിക്രമങ്ങൾ പിൻപറ്റിയതിനാൽ പല പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിഞ്ഞു,” അദ്ദേഹം അനുസ്‌മരിക്കുന്നു.

സത്വരമായ ആവശ്യങ്ങളിലൊന്നായിരുന്നു പ്രതിനിധികൾക്കെല്ലാം ആവശ്യമായ ഇരിപ്പിടങ്ങൾ ക്രമീകരിക്കുക എന്നത്‌. ഓസക്കയിലെ എക്‌സ്‌പോ (1970) മെമ്മോറിയൽ പാർക്കിലെ ഫെസ്റ്റിവൽ പ്ലാസ ആയിരുന്നു കൺവെൻഷൻ നടത്തേണ്ട സ്ഥലം. എന്നാൽ ആ പ്ലാസയിൽ ഇരിപ്പിടങ്ങളോ സ്റ്റേജോ ഒന്നുമില്ലായിരുന്നു. കൺവെൻഷനു വേണ്ടി മടക്കുകസേരകൾ വാടകയ്‌ക്കെടുക്കുന്നതു സംബന്ധിച്ച വിവരങ്ങൾക്കായി ചുറ്റുപാടുമുണ്ടായിരുന്ന സഭകളോട്‌ ആരായുകയുണ്ടായി. ഒരു നഗരത്തിലെ എല്ലാ സ്‌കൂളുകളിലെയും പ്രിൻസിപ്പൽമാരുമായി ബന്ധപ്പെട്ടു. കൂടാതെ, കൺവെൻഷനാവശ്യമുള്ള കസേരകൾ വാടകയ്‌ക്കു തരാൻ കഴിയുമോയെന്നു ജപ്പാനിലെ ഏറ്റവും വലിയ വൈദ്യുതോപകരണ നിർമാണക്കമ്പനിയുടെ പ്രസിഡൻറിനോടു ചോദിക്കുകയുണ്ടായി. ഈ അപേക്ഷ സംബന്ധിച്ച്‌ പ്രസ്‌തുത കമ്പനിയുടെ ഒരു പ്രതിനിധി കൺവെൻഷൻ മേൽവിചാരകനുമായി ബന്ധപ്പെട്ടു. കമ്പനിക്ക്‌ വാടകയ്‌ക്കു തരാൻ കൂടുതലായി മടക്കുകസേരകൾ ഇല്ലായിരുന്നെങ്കിലും, 5,000 കസേരകൾ വാടകയ്‌ക്കെടുക്കുന്നതിനുള്ള പണം അവർ സംഭാവനയായി നൽകി. പിന്നെയും കൂടുതൽ ഇരിപ്പിടങ്ങൾ ആവശ്യമായിരുന്നു. അതിനു പരിഹാരമെന്തായിരുന്നു? ഒരു നിർമാണക്കമ്പനിയിൽനിന്നു വാടകയ്‌ക്കെടുത്ത തട്ടുപലകകൾക്കൊണ്ടു ബെഞ്ചുകളുണ്ടാക്കുക. കൺവെൻഷന്‌ ഏതാനും ദിവസങ്ങൾക്കു മുമ്പ്‌ ബെഞ്ചുകളുണ്ടാക്കിക്കഴിഞ്ഞിരുന്നു. 31,263 പേരുള്ള സദസ്സ്‌ പരസ്യപ്രസംഗം ശ്രദ്ധിച്ചു. എണ്ണം വർധിച്ചുകൊണ്ടിരുന്നതിനാൽ ജപ്പാനിലും ഓക്കിനാവയിലുമുള്ള യഹോവയുടെ സാക്ഷികൾക്കെല്ലാം ഒരു കൺവെൻഷനിൽത്തന്നെ കൂടിവരാൻ കഴിഞ്ഞ അവസാന സന്ദർഭമായിരുന്നു അത്‌.

ബ്രുക്ലിനിലുള്ള ലോകാസ്ഥാന ഭരണസംഘത്തിൽപ്പെട്ട അഞ്ചംഗങ്ങളും ഫാക്ടറി മേൽവിചാരകനും ആ കൺവെൻഷനിൽ സംബന്ധിച്ച്‌ സദസ്സിനെ പ്രോത്സാഹിപ്പിച്ചു. കൂടാതെ ഐക്യനാടുകൾ, ഓസ്‌ട്രേലിയ, കാനഡ, ഗ്വാട്ടിമാല, ജർമനി, നൈജീരിയ, ന്യൂസിലൻഡ്‌, പാപ്പുവ ന്യൂഗിനി, ബ്രിട്ടൻ, ഹവായ്‌ എന്നിവിടങ്ങളിൽനിന്നും പ്രതിനിധികൾ സന്നിഹിതരായിരുന്നു. അതിനാൽ, ആ കൺവെൻഷൻ ശരിക്കും സാർവദേശീയമായ ഒന്നായിരുന്നു.

ഓസക്കയിലെ ആ കൺവെൻഷനെത്തുടർന്ന്‌ കൂടുതൽ പ്രാദേശിക സഹോദരങ്ങൾ കൺവെൻഷൻ സംഘാടനത്തിൽ ഉത്തരവാദിത്വങ്ങൾ ഏൽക്കാൻ തുടങ്ങി. ഇതുമൂലം, സഹോദരങ്ങൾക്കു കൺവെൻഷൻപൂർവ പ്രവർത്തനത്തെ മറ്റ്‌ ഉത്തരവാദിത്വങ്ങളുമായി സമനിലയിൽ നിർത്തുക കൂടുതൽ എളുപ്പമായി. കൂടാതെ, സഞ്ചാരമേൽവിചാരകന്മാർക്ക്‌ ഓരോ കൺവെൻഷനും മുമ്പ്‌ കൺവെൻഷനോടു ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി മാസങ്ങളോളം ചെലവഴിക്കുന്നതിനുപകരം തങ്ങളുടെ നിയമനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിഞ്ഞു.

1978-ലെ “വിജയപ്രദ വിശ്വാസ” സാർവദേശീയ കൺവെൻഷനുകൾ

ജപ്പാനിൽ നടത്താനിരുന്ന നാലാമത്തെ സാർവദേശീയ കൺവെൻഷൻ 1978-ലെ പഞ്ചദിന “വിജയപ്രദ വിശ്വാസ” കൺവെൻഷനായിരുന്നു. എല്ലാവരെയും ഇതിൽ ഉൾപ്പെടുത്തുന്നതിന്‌ ഇത്തവണ നാലു കൺവെൻഷൻ സ്ഥലങ്ങൾ ഉപയോഗിച്ചിരുന്നു. പ്രധാന കൺവെൻഷൻ നടത്തിയത്‌ ഓസക്കയിലായിരുന്നു. അവിടത്തെ അത്യുച്ച ഹാജർ 31,785 ആയിരുന്നു. ഐക്യനാടുകൾ, കാനഡ, ജർമനി, സ്വിറ്റ്‌സർലൻഡ്‌, യൂറോപ്പിലെയും ഏഷ്യയിലെയും തെക്കേ അമേരിക്കയിലെയും മറ്റ്‌ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുമായി 200-ലധികം പ്രതിനിധികൾ ഉൾപ്പെടെയായിരുന്നു അത്‌. ആ കൺവെൻഷൻ പരിപാടിയിൽ സംബന്ധിക്കാൻ ഭരണസംഘത്തിലെ മൂന്നംഗങ്ങളുമുണ്ടായിരുന്നു.

വർഷങ്ങളായി സഹകരണത്തിന്റെ നല്ലൊരു ആത്മാവ്‌ നട്ടുവളർത്തപ്പെട്ടിരുന്നു. യഹോവയുടെ സഹായത്തോടെ തങ്ങൾക്കു വലിയ ദിവ്യാധിപത്യ നിയമനങ്ങൾപോലും ചെയ്യാനാകുമെന്ന പൂർണ ബോധ്യം സഹോദരങ്ങൾക്കുണ്ടായി.

ബൗളിങ്‌ കേന്ദ്രം സമ്മേളനഹാളാകുന്നു

രാജ്യഹാളുകൾക്കു പുറമേ, സഹോദരങ്ങൾക്ക്‌ സമ്മേളനങ്ങൾക്കായി വലുപ്പം കൂടിയ ഹാളുകൾ ആവശ്യമാണെന്ന കാര്യം വ്യക്തമായി. 1970-കളുടെ തുടക്കമായപ്പോഴേക്കും അനേകം പൊതുസ്ഥലങ്ങളും മതകൂട്ടങ്ങൾക്ക്‌ വാടകയ്‌ക്കു ലഭിക്കാതായി. ജിംനേഷ്യങ്ങൾ ഉപയോഗിക്കാനുള്ള കരാറുകൾ അവസാനനിമിഷം റദ്ദാക്കപ്പെടാമായിരുന്നു. കാരണം, പ്രാദേശിക സ്‌പോർട്‌സ്‌ പരിപാടികൾക്കായിരുന്നു പ്രാമുഖ്യത. സ്വന്തമായ സമ്മേളനഹാളിന്‌ അന്വേഷണം തുടങ്ങാൻ സഹോദരങ്ങളെ പ്രേരിപ്പിച്ച ഒരു പ്രത്യേക സംഭവം, വർഷങ്ങളോളം ടോക്കിയോയിൽ സമ്മേളനമേൽവിചാരകനായി സേവിച്ച ഹിരോഫൂമി മോറോഹാഷി അനുസ്‌മരിക്കുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “1974-ൽ ഓയാമാ നഗരത്തിലെ വിനോദപാർക്കിലുള്ള ഒരു ഹാൾ ഞങ്ങളുടെ സർക്കിട്ട്‌ സമ്മേളനത്തിന്റെ ഉപയോഗത്തിനു ലഭിക്കാൻ 2,00,000 യെൻ [700 യു.എസ്‌. ഡോളർ] ഞങ്ങൾ മുൻകൂറായി അടച്ചു. പിന്നീട്‌ ആ വിനോദപാർക്ക്‌ അടച്ചുപൂട്ടി. കൊടുത്ത പണം തിരികെ കിട്ടാനും അതുപോലെ സമ്മേളനത്തിനായി മറ്റൊരു സ്ഥലം കണ്ടെത്താനും ഞങ്ങൾക്കു നന്നേ പാടുപെടേണ്ടിവന്നു.” ഓസ്‌ട്രേലിയയിൽ മനോഹരമായ ഒരു സമ്മേളനഹാളായി മാറ്റിയെടുത്ത ഒരു പഴയ നെയ്‌ത്തുഫാക്ടറിയുടെ ചിത്രങ്ങൾ പെഴ്‌സി ഇസ്‌ലോബ്‌ പിന്നീട്‌ അവരെ കാണിച്ചു. തങ്ങളും അതുപോലുള്ള ഒന്ന്‌ പരീക്ഷിച്ചുനോക്കേണ്ട സമയമായെന്നു ടോക്കിയോയിലെ സഹോദരങ്ങൾക്കു തോന്നി.

ഉപയോഗിക്കാതെ കിടന്ന ഒരു ബൗളിങ്‌ കേന്ദ്രം അവർ കണ്ടെത്തി. ടോക്കിയോയുടെ പ്രാന്തപ്രദേശത്തെ ഹിഗാഷി-മാറ്റ്‌സൂയാമയിലായിരുന്നു അത്‌. അതിന്റെ ഉടമയ്‌ക്ക്‌ യഹോവയുടെ സാക്ഷികളെക്കുറിച്ചു യാതൊരു അറിവുമില്ലായിരുന്നു. യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ അദ്ദേഹം ഐക്യനാടുകളിൽ താൻ കൂടെത്താമസിച്ച ഒരു കുടുംബത്തിനെഴുതി ചോദിച്ചു. ഐക്യനാടുകളിൽ ഏറ്റവും ആശ്രയയോഗ്യമായ മതവിഭാഗം യഹോവയുടെ സാക്ഷികളാണെന്നു പറഞ്ഞുകൊണ്ടുള്ള അനുകൂലമായ ഒരു മറുപടിയാണ്‌ അദ്ദേഹത്തിനു ലഭിച്ചത്‌. അപ്പോൾമുതൽ കാര്യങ്ങൾ ഭംഗിയായി നടന്നു. ഒരു ഉടമ്പടിയും ഉണ്ടാക്കി.

അങ്ങനെ 1976 ഡിസംബറിൽ ജപ്പാനിലെ ആദ്യത്തെ സമ്മേളനഹാൾ പൂർത്തിയായി. അതിനിടെ മറ്റൊരു പ്രമുഖ നിർമാണപരിപാടി നടക്കുകയായിരുന്നു.

യഹോവ കാര്യങ്ങളെ നയിക്കുന്നു

നുമാസൂവിലെ വികസിത കെട്ടിടസമുച്ചയങ്ങൾ 1977-ൽ സമർപ്പിക്കപ്പെട്ടപ്പോഴേക്കും പ്രസാധകരുടെ എണ്ണം 40,000 കവിഞ്ഞിരുന്നു. നുമാസൂവിലെ സ്ഥലത്തെക്കാൾ 300 ശതമാനം കൂടുതൽ വലുപ്പമുള്ള ഒരു സ്ഥലം അന്വേഷിക്കാൻ ബ്രാഞ്ചിനു നിർദേശം ലഭിച്ചു. നുമാസൂവിനും ടോക്കിയോയ്‌ക്കും ഇടയിൽ എബിന എന്ന സ്ഥലത്ത്‌ ഒരു പഴയ തുണിമില്ല്‌ കണ്ടെത്തി. 18 ഏക്കറുണ്ടായിരുന്ന ആ സ്ഥലം നുമാസൂവിലുള്ള സ്ഥലത്തെക്കാൾ 1,600 ശതമാനം വലുതായിരുന്നു. സ്ഥലത്തിന്‌ തീപിടിച്ച വിലയുള്ള ഒരു രാജ്യത്ത്‌ അത്തരമൊരു നീക്കത്തെ ഭരണസംഘം അംഗീകരിക്കുമായിരുന്നോ? 1867-ൽ അലാസ്‌ക വാങ്ങുന്നതിന്‌ ഐക്യനാടുകൾ റഷ്യയ്‌ക്കു കൊടുത്ത തുകയുടെ ഇരട്ടിയിലധികം വരുമായിരുന്നു ആ സ്ഥലത്തിന്റെ വില. കുറെ നാളത്തേക്ക്‌ ആസ്ഥാനത്തുനിന്നു യാതൊരു പ്രതികരണവുമുണ്ടായില്ല. “പിന്നീട്‌, പെട്ടെന്നൊരു നാൾ ന്യൂയോർക്കിൽനിന്നു ബാരി സഹോദരൻ സൊസൈറ്റിയുടെ ബ്രുക്ലിനിലെ ഫാക്ടറി മേൽവിചാരകനായ മാക്‌സ്‌ ലാർസണുമൊത്ത്‌ ആ സ്ഥലം കാണാനെത്തി, അങ്ങനെ ഞങ്ങൾക്ക്‌ അനുമതിയും കിട്ടി,” തോഷിയോ ഹോൻമാ പറയുന്നു. “കഴിഞ്ഞ 20 വർഷംകൊണ്ട്‌ ഞങ്ങൾക്കുണ്ടായ വർധനവുകളിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ ആ വലിയ സ്ഥലം വാങ്ങാൻ ഞങ്ങളെ വഴിനയിച്ചതിൽ ഞങ്ങൾ യഹോവയ്‌ക്കു നന്ദി നൽകുന്നു.”

ഒരു ഇരുനില ഫാക്ടറിക്കെട്ടിടം, ഒരു ഓഫീസ്‌ കെട്ടിടം, താമസിക്കുന്നതിനു 161 മുറികളുള്ള മൂന്നു കെട്ടിടങ്ങൾ, ഒരു രാജ്യഹാൾ, രണ്ടു ചെറിയ വർക്കുഷോപ്പുകൾക്കുള്ള കെട്ടിടങ്ങൾ തുടങ്ങിയവയുടെ പണി 1979 ജനുവരിയിൽ ആരംഭിച്ചു. അന്നുവരെ യഹോവയുടെ സാക്ഷികൾ ഏറ്റെടുത്തിട്ടുള്ളതിലേക്കും ഏറ്റവും വലിയ നിർമാണപദ്ധതികളിൽ ഒന്നായിരുന്നു അത്‌.

ഈ നിർമാണവേലയിൽ പങ്കെടുക്കുന്നതിനായി നിർമാണവൈദഗ്‌ധ്യമുള്ള കുടുംബസ്ഥരായ പലരും തങ്ങളുടെ മുൻതൊഴിൽ ഉപേക്ഷിച്ച്‌ സകുടുംബം എബിനയിലേക്കോ അടുത്തുള്ള നഗരങ്ങളിലേക്കോ മാറിപ്പാർത്തു. യോഷിയാക്കി നിഷിയോ അവരിലൊരാളായിരുന്നു. ഒരു പ്ലംബറെന്ന നിലയിൽ ഈ നിർമാണ പദ്ധതിയിൽ പങ്കെടുക്കുന്നതിന്‌ അദ്ദേഹത്തിന്‌ ആദ്യം ക്ഷണം കിട്ടിയപ്പോൾ, ആവശ്യം കൂടുതലുള്ളിടത്ത്‌ പ്രവർത്തിക്കുന്നതിന്‌ അദ്ദേഹം ഷിക്കോക്കൂ എന്ന ദ്വീപിലെ ഒരു കൊച്ചുപട്ടണത്തിലേക്കു താമസം മാറ്റിയതേയുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനു മൂന്നു കൊച്ചുകുട്ടികളുണ്ടായിരുന്നു, ജോലിയില്ലായിരുന്നു, സാമ്പത്തികശേഷി തീരെ കുറവായിരുന്നു. അതിനാൽ അദ്ദേഹം ആദ്യം ക്ഷണം നിരസിച്ചു. എന്നാൽ അദ്ദേഹത്തിന്‌ സ്‌പീഡ്‌ പോസ്റ്റിലൂടെ മൂന്നാമത്തെ ക്ഷണക്കത്ത്‌ ലഭിച്ചപ്പോൾ, താൻ ആ പ്രോജക്‌റ്റിൽ പങ്കെടുക്കാൻ യഹോവ തന്നോടു പറയുന്നതുപോലെ അദ്ദേഹത്തിനു തോന്നി. അദ്ദേഹം ഇക്കാര്യം ഭാര്യയുമായി ചർച്ച ചെയ്‌തു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ കുടുംബത്തെ പുലർത്തിക്കൊള്ളാമെന്ന്‌ അവൾ ഏറ്റു. “ഞാൻ ബെഥേലിൽ എത്തിച്ചേർന്നപ്പോൾ, ഞങ്ങളെ അഞ്ചു പേരെയുമാണ്‌ ക്ഷണിച്ചിരിക്കുന്നതെന്ന്‌ ഞാൻ മനസ്സിലാക്കി! അത്‌ അവിശ്വസനീയമായിരുന്നു!” യോഷിയാക്കി അനുസ്‌മരിക്കുന്നു. ആ മൂന്നു കുട്ടികൾ വളർന്ന്‌ പയനിയർമാരായിത്തീർന്നു. അവരിലൊരാൾ ഇപ്പോൾ എബിനയിലുള്ള ബെഥേൽ കുടുംബത്തിലെ ഒരംഗമായി സേവിക്കുന്നു.

നിർമാണക്കമ്മിറ്റിയുടെ ചെയർമാൻ ജയിംസ്‌ മാൻസ്‌ ഇങ്ങനെ അനുസ്‌മരിക്കുന്നു: “ആ നിർമാണത്തോടു ബന്ധപ്പെട്ട്‌ യഹോവ ഞങ്ങൾക്കു വാതിലുകൾ തുറന്നുതരുന്നത്‌ ഞങ്ങൾ വീണ്ടും വീണ്ടും കണ്ടു. മറികടക്കാനാകാത്തതെന്നു തോന്നിയ പ്രതിബന്ധങ്ങൾ ഞങ്ങൾക്കു മുന്നിലുണ്ടായിരുന്നു. കാനഗവാ ഭരണപ്രദേശത്തെ ഗവൺമെൻറിന്‌ രാജ്യത്തെങ്ങുമുള്ളതിൽവെച്ച്‌ ഏറ്റവും കർശനമായ മലിനീകരണ-നിയന്ത്രണ നിയമങ്ങളിൽ ചിലതുണ്ട്‌. ആ സ്ഥലത്തുകൂടി കടന്നുപോകുന്ന കനാലിലേക്ക്‌ ഒരു തുള്ളി അഴുക്കുവെള്ളം പോലും വീഴിക്കാൻ പാടില്ലെന്ന്‌ ഞങ്ങളോടു പറയുകയുണ്ടായി. എന്നാൽ യഹോവ ഞങ്ങൾക്കു വഴി തുറന്നുതന്നു. മുമ്പ്‌ അവിടെയുണ്ടായിരുന്ന ഫാക്ടറി മൂന്നു കിണറുകളിലെ വെള്ളംകൊണ്ടാണ്‌ യന്ത്രങ്ങൾ തണുപ്പിച്ചിരുന്നത്‌. ഒരു കനാലിലേക്ക്‌ ഒഴുകിപ്പോയ ആ വെള്ളം അയൽപക്കത്തുള്ളവർ തങ്ങളുടെ വിളകളുടെ ജലസേചനത്തിനായി ഉപയോഗിച്ചിരുന്നു. ഇനി തങ്ങൾക്ക്‌ അങ്ങനെ വെള്ളം കിട്ടുകയില്ലെന്ന്‌ കേട്ടപ്പോൾ അയൽക്കാർ നഗരസഭയിൽ പരാതി നൽകി, ‘ഞങ്ങളുടെ വിളകൾക്കായി ആ സ്ഥലത്തുനിന്നു വരുന്ന വെള്ളത്തെയാണു ഞങ്ങൾ ആശ്രയിക്കുന്നത്‌.’ അങ്ങനെ ഉദ്യോഗസ്ഥന്മാർ തങ്ങളുടെ തീരുമാനം തിരുത്തിക്കൊണ്ട്‌, കർഷകരുടെ ഉപയോഗത്തിനായി ഓരോ ദിവസവും ഞങ്ങൾ കനാലിലേക്കു വിടേണ്ട വെള്ളത്തിന്റെ അളവിന്‌ ഒരു പരിധി വെച്ചു. കനാലിലേക്കു പോയ ശുദ്ധീകരിച്ച മലിനജലത്തിനു പുറമേ, കർഷകരുടെ ആവശ്യത്തെ തൃപ്‌തിപ്പെടുത്തുന്നതിനു ഞങ്ങൾക്ക്‌ കിണറുകളിൽനിന്നുകൂടി വെള്ളം പമ്പുചെയ്യേണ്ടിവന്നു.”

പണിപൂർത്തിയായ കെട്ടിടങ്ങൾ, വാച്ച്‌ ടവർ സൊസൈറ്റിയുടെ പ്രസിഡൻറായിരുന്ന ഫ്രെഡറിക്‌ ഫ്രാൻസ്‌ സന്നിഹിതനായിരുന്ന അവസരത്തിൽ 1982 മേയ്‌ 15-ന്‌ യഹോവയ്‌ക്കു സമർപ്പിച്ചു. ലോയ്‌ഡ്‌ ബാരിയും ഭാര്യ മെൽബയും ആ സന്ദർഭത്തിൽ സന്നിഹിതരായിരുന്നു, അവരും സമർപ്പണപരിപാടിയിൽ പങ്കെടുത്തു. 11-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽനിന്നു ജപ്പാനിലേക്ക്‌ അയയ്‌ക്കപ്പെട്ട തന്റെ 14 സഹബിരുദധാരികളുമായി ബാരി സഹോദരൻ അഭിമുഖം നടത്തിയപ്പോൾ ജപ്പാനിലെ സഹോദരങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഴമായ സ്‌നേഹം സദസ്യർക്കു മനസ്സിലാക്കാൻ കഴിഞ്ഞു.

അളവിലും ഗുണമേന്മയിലും അഭിവൃദ്ധി

പ്രസാധകരുടെ എണ്ണം വർധിച്ചുകൊണ്ടേയിരുന്നു; അതുപോലെതന്നെ സാഹിത്യത്തിനു വേണ്ടിയുള്ള ആവശ്യവും. എബിനയിലെ കെട്ടിടങ്ങൾ സമർപ്പിക്കുന്നതിനു മുമ്പുതന്നെ, അതായത്‌ 1979 ഒക്ടോബറിൽ, ബ്രാഞ്ച്‌ അതിന്റെ ആദ്യത്തെ വെബ്‌ ഓഫ്‌സെറ്റ്‌ പ്രസ്സ്‌ കൈവശമാക്കിയിരുന്നു. 75 ടൺ ഭാരവും 20 മീറ്റർ നീളവുമുള്ള ആ പ്രസ്സ്‌ മിനിറ്റിൽ 300 മുഴുവർണ മാസികകൾ അച്ചടിക്കുമായിരുന്നു. ഞങ്ങളുടെ ആവശ്യങ്ങൾക്ക്‌ അതു മതിയായിരുന്നോ?

മാൻസ്‌ സഹോദരൻ അനുസ്‌മരിക്കുന്നു: “ജാരറ്റ്‌സ്‌ സഹോദരൻ 1981-ൽ മേഖലാമേൽവിചാരകനായി ഞങ്ങളെ സന്ദർശിച്ചു. ഞങ്ങൾ അച്ചടിശാലയിൽ ഇരട്ട ഷിഫ്‌റ്റ്‌ ഏർപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിച്ച അദ്ദേഹം, രണ്ടാമതൊരു പ്രസ്സ്‌ വാങ്ങിക്കുന്നതിനുള്ള അനുമതി ചോദിക്കാൻ ശുപാർശ ചെയ്‌തു. രണ്ടാമതൊന്നിനുവേണ്ടി അപേക്ഷിക്കാൻ ഞങ്ങൾക്കു മടിയായിരുന്നു, കാരണം ഒരെണ്ണം മാത്രം ഉപയോഗിച്ചാൽ ചെലവു ചുരുക്കാമല്ലോ എന്നായിരുന്നു ഞങ്ങളുടെ വിചാരം. എന്നിരുന്നാലും, രണ്ടാമതൊരു റോട്ടറി ഓഫ്‌സെറ്റ്‌ പ്രസ്സ്‌ വാങ്ങുന്നതിനുള്ള ഓർഡർ നൽകാൻ ഒരു മാസത്തിനുള്ളിൽ ഞങ്ങൾക്കു ബ്രുക്ലിനിൽനിന്നു നിർദേശങ്ങൾ ലഭിച്ചു. സംഭവിക്കാൻ പോകുന്നത്‌ എന്താണെന്ന്‌ അന്നു ഞങ്ങൾക്ക്‌ യാതൊരു ഊഹവുമില്ലായിരുന്നു. എന്നാൽ ഒരു വർഷത്തിനുശേഷം മേയിൽ ഞങ്ങൾക്കതു ലഭിച്ചപ്പോൾ, വെറും രണ്ടു മാസത്തിനു ശേഷം നടക്കാനിരുന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ ജാപ്പനീസ്‌ ഭാഷയിൽ പ്രകാശനം ചെയ്യുന്നതിനു വേണ്ടി മുഴു പുതിയലോക ഭാഷാന്തരം ബൈബിളിന്റെയും ഉത്‌പാദനം ഞങ്ങൾ ഉടനെ തുടങ്ങണമായിരുന്നു. ആ കൺവെൻഷനുകളിൽവെച്ച്‌ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകവും പ്രകാശനം ചെയ്യേണ്ടിയിരുന്നു. അപ്പോഴും യഹോവ കാര്യങ്ങളെ നയിക്കുന്നതായി കാണാൻ കഴിഞ്ഞു. ഞങ്ങളുടെ മാസികകളും ബൈബിളും പുസ്‌തകവുമെല്ലാം ഒറ്റ പ്രസ്സിൽ ഞങ്ങൾക്ക്‌ ഒരിക്കലും അച്ചടിക്കാൻ കഴിയുമായിരുന്നില്ല.”

വളരെ കാര്യക്ഷമതയുള്ള മൂന്നാമത്തെ പ്രസ്സ്‌, മിറ്റ്‌സുബിഷി, 1984-ൽ സ്ഥാപിക്കുകയുണ്ടായി. അതിന്‌ രണ്ടു വെബ്ബുകളും നാലു കളർ യൂണിറ്റുകളും കൂടുതലായി കറുത്തമഷി അച്ചടിക്കുള്ള ഒരു യൂണിറ്റുമുണ്ടായിരുന്നു; മിനിറ്റിൽ 1,000 മാസികകൾ ഉത്‌പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്ന അത്‌ അക്കാലത്ത്‌ രാജ്യത്തെ ഏറ്റവും വേഗതയുള്ള അച്ചടിയന്ത്രമായിരുന്നു, ലൗകിക അച്ചടിക്കാരുടെ സംസാരവിഷയവുമായിരുന്നു. അതു പ്രവർത്തിപ്പിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ഇച്ച്‌ക്കി മാറ്റ്‌സുനാഗാ ആ യന്ത്രം അതിന്റെ പരമാവധി വേഗത്തിൽ പ്രവർത്തിക്കുന്നതു കണ്ടതിൽ അത്യധികം സന്തോഷിച്ചു. “എന്നാൽ, അച്ചടിച്ച സന്ദേശം വളരെ വേഗത്തിൽ പുറത്തേക്കു പോകുന്നതിനെക്കുറിച്ച്‌ ഓർക്കുമ്പോൾ അതിലുമേറെ സന്തോഷം തോന്നുന്നു,” അദ്ദേഹം പറഞ്ഞു.

മണിക്കൂറിൽ 60,000 മാസികകൾ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു? മാസികകളെ ഒരു ഹൈഡ്രോളിക്‌ പ്രസ്സിങ്‌ യൂണിറ്റിലേക്കും അവിടെനിന്ന്‌ മൂന്നു ബ്ലെയ്‌ഡുകളുള്ള ഒരു അരികുമുറിക്കൽ യന്ത്രത്തിലേക്കും അവിടെനിന്ന്‌ ഒരു പാക്കിങ്‌ സ്റ്റേഷനിലേക്കും കടത്തിവിടുന്ന ഒരു വൈദ്യുത കൺവെയർ സംവിധാനം മെഷീൻ ഷോപ്പിലെ സഹോദരങ്ങൾ രൂപകൽപ്പന ചെയ്‌ത്‌ ഉണ്ടാക്കിയെടുത്തു. ഈ പ്രവർത്തനങ്ങളുടെ മേൽനോട്ടമുള്ള സഹോദരൻ വിശദീകരിക്കുന്നു: “ഓരോ 20 മിനിറ്റിലും അര ടൺ പേപ്പറാണ്‌ അച്ചടിയന്ത്രത്തിലേക്കു ഫീഡ്‌ ചെയ്യുന്നത്‌, നിരയുടെ മറ്റേ അറ്റത്ത്‌ ലേബലൊട്ടിച്ച കാർട്ടനുകളിലേക്ക്‌ മാസികകൾ നേരിട്ട്‌ നിറയ്‌ക്കുന്നു, കയറ്റി അയയ്‌ക്കാൻ പാകത്തിന്‌.” അഞ്ചു മിനിറ്റുകൊണ്ട്‌ പേപ്പർ, റോളിൽനിന്ന്‌ അച്ചടിയന്ത്രത്തിലൂടെയും അരികുമുറിക്കൽ യന്ത്രത്തിലൂടെയും കടന്ന്‌ കാർട്ടനിലെത്തുന്നു. ഈ പരസ്‌പര ബന്ധിത സംവിധാനം ജോലിക്കാരുടെ എണ്ണം കുറയ്‌ക്കുകയും ധാരാളം സ്ഥലം ലാഭിക്കുകയും ചെയ്യുന്നു.

ഈ യന്ത്രത്താൽ സാധ്യമാകുന്ന അച്ചടിയിലെ ഉയർന്ന ഗുണമേന്മയും കലാസൃഷ്ടിയിലും കടലാസിന്റെ ഗുണത്തിലുമുള്ള അഭിവൃദ്ധിയും മാസികകളുടെ ആകർഷകത്വം വർധിപ്പിച്ചു. പ്രസാധകർ ഉത്സാഹത്തോടെ അവ വയലിൽ സമർപ്പിക്കുകയും ചെയ്‌തു.

“വിദഗ്‌ധരെ അണിനിരത്തിയിരുന്നു”

ഓഫ്‌സെററ്‌ അച്ചടിയിലേക്കു മാറിയതോടെ സൊസൈറ്റി അതിന്റെ പ്രീപ്രസ്‌ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർവത്‌കരിക്കാൻ തുടങ്ങി. ഈ മാറ്റം ഏറ്റെടുക്കാൻ കഴിയുന്ന, വേണ്ടത്ര സാങ്കേതിക പരിചയമുള്ള ജാപ്പനീസ്‌ സാക്ഷികൾ ഉണ്ടായിരിക്കുമോ? ഉവ്വ്‌! ജപ്പാനിലെ കമ്പ്യൂട്ടർ ശാസ്‌ത്രരംഗത്തെ സാങ്കേതിക മുന്നണിപ്രവർത്തകരിൽ ഒരുവനായ യാസൂവോ ഇഷിയി യഹോവയുടെ ഒരു സമർപ്പിത ദാസനായിക്കഴിഞ്ഞിരുന്നു. അദ്ദേഹം സഹപ്രവർത്തകരുമായി തന്റെ വിശ്വാസം പങ്കുവെച്ചിരുന്നു. തത്‌ഫലമായി, സിസ്റ്റംസ്‌ എഞ്ചിനിയർമാരും പ്രോഗ്രാമിങ്‌ വിദഗ്‌ധരുമായ ആറു പേർ സ്‌നാപനമേറ്റ സാക്ഷികളായിക്കഴിഞ്ഞിരുന്നു. സൊസൈറ്റിയുടെ പ്രോജക്‌റ്റിൽ പങ്കെടുക്കാനുള്ള ക്ഷണം ആ മുഴു കൂട്ടവും സ്വീകരിച്ചു, ചിലർ ബെഥേലംഗങ്ങളായും മറ്റു ചിലർ പോയിവന്ന്‌ പ്രവർത്തിക്കുന്നവരായും. സംഭവിച്ച കാര്യത്തെക്കുറിച്ച്‌ ഓർത്തുകൊണ്ട്‌ അന്നത്തെ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡിനേറ്ററായിരുന്ന തോഷിയോ ഹോൻമാ ഇങ്ങനെ പറഞ്ഞു: “ഏതു സമയത്തെയും ആവശ്യത്തിനായി യഹോവ വിദഗ്‌ധരെ അണിനിരത്തിയിരുന്നു.”

ഉപയോഗിക്കേണ്ടിയിരുന്ന കമ്പ്യൂട്ടറിന്റെ കാര്യത്തിൽ ഐബിഎം-ന്റെ ഇനിയും പുറത്തിറക്കാതിരുന്ന മെയിൻഫ്രെയിം മോഡൽ 4341 ആണ്‌ ബ്രുക്ലിൻ ഓഫീസ്‌ ശുപാർശ ചെയ്‌തിരുന്നത്‌. നറുക്കിട്ടപ്പോൾ ഈ മെയിൻഫ്രെയിം കമ്പ്യൂട്ടറുകൾ ലഭിക്കേണ്ട രണ്ടാമത്തെ സ്ഥാനത്തു വന്നു സൊസൈറ്റിയുടെ ജപ്പാൻ ബ്രാഞ്ച്‌. എന്നിരുന്നാലും, പ്രോഗ്രാമിങ്‌ നടത്താൻ കഴിവുള്ള പതിവ്‌ ഉപഭോക്താക്കളിൽ ഒരാൾക്ക്‌ അതു കൊടുക്കുന്നതായിരിക്കും നല്ലതെന്ന്‌ കമ്പനിയുടെ ജപ്പാനിലെ ഏജൻറിനു തോന്നി. നമ്മുടെ പ്രോജക്‌റ്റിൽ പ്രവർത്തിക്കുന്ന അഞ്ചു സഹോദരന്മാരും ഒരു സഹോദരിയും സൊസൈറ്റിയുടെ പ്രത്യേക ആവശ്യങ്ങൾക്കു വേണ്ടിയുള്ള സംഗതികളുടെ പ്ലാൻ പെട്ടെന്ന്‌ തയ്യാറാക്കി. വിശദാംശങ്ങളടങ്ങിയ ആ പ്ലാനുകൾ കണ്ടശേഷം പുതിയ മോഡൽ കമ്പ്യൂട്ടറുകൾ ആദ്യം കയറ്റിയയച്ചപ്പോൾ ആ കമ്പനി നമ്മുടെ ഓർഡറും സത്വരം ഉൾപ്പെടുത്തി.

ഈ വിദഗ്‌ധരുടെ മികച്ച നേതൃത്വത്തിൻ കീഴിൽ, 40-ലധികം വരുന്ന യുവ സഹോദരീസഹോദരന്മാർക്കു പ്രോഗ്രാം ചെയ്യുന്നവരെന്ന നിലയിലുള്ള പരിശീലനം ലഭിച്ചു. സൊസൈറ്റിയുടെ ജാപ്പനീസ്‌ പ്രസിദ്ധീകരണങ്ങൾക്കായി ടൈപ്പ്‌സെറ്റിങ്ങിനും കോമ്പോസിഷനും വേണ്ടി പൂർണമായും ഒരു സ്വനിയന്ത്രിത സംവിധാനം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ആ സംവിധാനം സ്‌ക്രിപ്‌റ്റ്‌ [SCRIPT] (സിസ്റ്റം ഓഫ്‌ ക്യാരക്‌റ്റർ റീപ്രൊഡക്‌ഷൻ ഇൻകോർപ്പറേറ്റിങ്‌ ഫോട്ടോ-ടൈപ്പ്‌സെറ്റിങ്‌) എന്നു വിളിക്കപ്പെട്ടു. രണ്ടു വർഷത്തിൽ കുറഞ്ഞ സമയംകൊണ്ട്‌ അത്‌ പരീക്ഷിച്ചുനോക്കാൻ സജ്ജമായി. ഈ സംവിധാനം ഉപയോഗിച്ച്‌ ആദ്യം നിർമിച്ച പ്രസിദ്ധീകരണം 192 പേജുള്ള “നിന്റെ രാജ്യം വരേണമേ” എന്ന പുസ്‌തകമായിരുന്നു.

1987 ആയപ്പോഴേക്കും ജാപ്പനീസ്‌ ഭാഷയുടെ പ്രത്യേക ആവശ്യങ്ങൾ നിവർത്തിക്കാനാകുന്ന അളവോളം ലൗകിക പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ ശേഷി വർധിച്ചിരുന്നു. അതുകൊണ്ട്‌ സ്‌ക്രിപ്‌റ്റിനോട്‌ ബന്ധിച്ചിരുന്ന ഫോട്ടോടൈപ്പ്‌സെറ്റർ പ്രവർത്തിക്കാതായപ്പോൾ പകരം സൊസൈറ്റിയുടെ ചെലവുകുറഞ്ഞ ടൈപ്പ്‌സെറ്റിങ്‌ സംവിധാനം ഉപയോഗിക്കാൻ തുടങ്ങി. സ്‌ക്രിപ്‌റ്റ്‌ സംവിധാനത്തിനു വേണ്ടി നമ്മുടെ സഹോദരങ്ങൾ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാമുകൾ, ഏതാണ്ട്‌ 8,000-ത്തോളം അക്ഷരങ്ങൾ വരുന്ന സങ്കീർണമായ ജാപ്പനീസ്‌ “അക്ഷരമാല” ഉൾപ്പെടുത്തിക്കൊണ്ട്‌, മെപ്‌സ്‌ സംവിധാനവുമായി സമന്വയിപ്പിച്ചു. പ്രാദേശിക ജാപ്പനീസ്‌ സിസ്റ്റത്തിൽ പ്രവർത്തിച്ചിരുന്ന പ്രോഗ്രാം ചെയ്യുന്ന അനേകർ സൊസൈറ്റിയുടെ ലോകവ്യാപക പ്രസിദ്ധീകരണ സംവിധാനത്തെ പിന്താങ്ങാനായി ഇപ്പോൾ മറ്റു രാജ്യങ്ങളിൽ സേവനമനുഷ്‌ഠിക്കുന്നു.

പുതിയ ഒരു ഡിപ്പാർട്ട്‌മെൻറ്‌ രൂപംകൊള്ളുന്നു

ഏതാണ്ട്‌ 30 വർഷത്തോളം വയലിൽ ആവശ്യമായ പുസ്‌തകങ്ങൾ ജപ്പാന്‌ കൊടുത്തുകൊണ്ടിരുന്നത്‌ സൊസൈറ്റിയുടെ ബ്രുക്ലിനിലെ അച്ചടിശാലയിൽനിന്നായിരുന്നു. എന്നാൽ 1978-ൽ എബിനയിൽ പുതിയ ഫാക്ടറിയുടെ നിർമാണം തുടങ്ങിയതോടെ ജപ്പാന്‌ ആവശ്യമായ പുസ്‌തകങ്ങൾ അവിടെ സ്വന്തമായി ഉത്‌പാദിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടു.

ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യത്തെക്കുറിച്ച്‌ മനസ്സിലാക്കിയപ്പോൾ പശ നിർമിക്കുന്ന ഒരു വലിയ കമ്പനിയുടെ പ്രസിഡൻറ്‌ ഞങ്ങളെ സന്ദർശിച്ചു. ഞങ്ങൾ സ്വന്തമായി പശ നിർമിക്കാൻ ഉദ്ദേശിക്കുന്നുവെന്നു മനസ്സിലാക്കിയപ്പോൾ, അതിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കളും ഉപകരണങ്ങളും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. അതല്ലെങ്കിൽ, ഞങ്ങൾക്കു സമ്മതമായിരിക്കുന്നപക്ഷം സ്വന്തം ചെലവിൽ അദ്ദേഹം ഞങ്ങൾക്കു വേണ്ടി പശ ഉണ്ടാക്കുമായിരുന്നു. കാരണം? ഏതാനും വർഷങ്ങൾക്കു മുമ്പ്‌ യു.എസ്‌.എ.-യിലെ ഷിക്കാഗോയിൽ നടന്ന ബയൻഡിങ്‌-അച്ചടി യന്ത്ര എക്‌സിബിഷനിൽ അദ്ദേഹം സംബന്ധിച്ചിരുന്നു. അവിടെവെച്ച്‌ അദ്ദേഹവും കൂട്ടരും ബ്രുക്ലിൻ ബെഥേലിൽനിന്നുള്ള സഹോദരങ്ങളെ കണ്ടുമുട്ടി. അവർ അവരെ ന്യൂയോർക്കിലുള്ള വാച്ച്‌ടവർ സൊസൈറ്റിയുടെ അച്ചടിശാല കാണാൻ ക്ഷണിച്ചു. അവിടത്തെ മുഴു പ്രവർത്തനവും, പ്രത്യേകിച്ച്‌ സഹോദരങ്ങളുടെ ദയയും കഠിനാധ്വാനവും അവരിൽ വളരെ മതിപ്പുളവാക്കി. തന്നെക്കൊണ്ടാകുംവിധം ഞങ്ങളെ സഹായിക്കാൻ ഇപ്പോൾ അദ്ദേഹം ആഗ്രഹിച്ചു. സ്വന്തമായി ഉത്‌പാദിപ്പിക്കുന്നതിനു പകരം, അദ്ദേഹത്തിൽനിന്നു പശ വാങ്ങുന്നതായിരുന്നു കൂടുതൽ ലാഭകരം. മറ്റ്‌ അസംസ്‌കൃത വസ്‌തുക്കൾ നൽകുന്ന ആളുകൾക്കും അദ്ദേഹം ഞങ്ങളെ പരിചയപ്പെടുത്തി. വലിയ തോതിൽ ചെലവു ചുരുക്കാൻ ഇതുമൂലം സാധിച്ചു.

പല യന്ത്രനിർമാതാക്കളും സമാനമായ വിധത്തിൽ സഹകരിച്ചു. ട്രിമ്മിങ്ങും ബയൻഡിങ്ങും ചെയ്യുന്ന യന്ത്രങ്ങൾ നിർമിക്കുന്നവരുടെ പ്രതിനിധികൾ ഒരു കരാറിനായി എബിനയിൽ വന്നപ്പോൾ, നിർമാണസ്ഥലത്ത്‌ തങ്ങൾ കണ്ട കാര്യങ്ങൾ, പ്രത്യേകിച്ചും കഠിനാധ്വാനികളായ സ്വമേധയാസേവകർ ചെയ്യുന്ന കാര്യങ്ങൾ, അവരിൽ ആഴമായ മതിപ്പുളവാക്കി. തത്‌ഫലമായി, തങ്ങളുടെ യന്ത്രങ്ങളുടെ വില 10,00,000 യെൻ (10,000 യു.എസ്‌. ഡോളർ) കുറയ്‌ക്കാമെന്ന്‌ അവർ വാഗ്‌ദാനം ചെയ്‌തു.

സഹോദരങ്ങളെ ആർ പരിശീലിപ്പിക്കും?

പുസ്‌തകം ബയൻഡ്‌ ചെയ്യുന്നതിൽ പ്രായോഗിക പരിചയമുള്ള ആരും ഫാക്ടറിയിലുണ്ടായിരുന്നില്ല. ആറാഴ്‌ചത്തെ പരിശീലനത്തിനും ജപ്പാനിലെ സഹോദരങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള അറിവു നേടുന്നതിനുമായി റോബർട്ട്‌ പോബ്യൂദ ബ്രുക്ലിനിലേക്കു ക്ഷണിക്കപ്പെട്ടു. ബയൻഡിങ്‌ സംബന്ധിച്ച വിവരങ്ങൾ പരിഭാഷപ്പെടുത്തുകയും ഒരു ബയൻഡിങ്‌ പരിശീലന സ്‌കൂൾ സംഘടിപ്പിക്കുകയും ചെയ്‌തു. ഇതിനു പുറമേ, വാണിജ്യ കമ്പനികളിൽനിന്നുള്ള വിദഗ്‌ധർ വന്ന്‌ പുസ്‌തകം ബയൻഡ്‌ ചെയ്യാനുള്ള സാമഗ്രികൾ ഉപയോഗിക്കുന്ന കാര്യത്തിൽ സഹോദരങ്ങൾക്ക്‌ പരിശീലനവും നൽകി. പ്രവർത്തനങ്ങൾ നോക്കിക്കാണാനായി ചില വാണിജ്യ ബയൻഡിങ്‌ ശാലകൾ സന്ദർശിക്കാനുള്ള ക്രമീകരണവും ഞങ്ങൾ ചെയ്‌തു.

ഒരിക്കൽ അത്തരമൊരു ബയൻഡിങ്‌ ശാലയിൽ സന്ദർശനം നടത്തിയശേഷം അതിന്റെ പ്രസിഡൻറിന്റെ ഓഫീസിലേക്കു സഹോദരങ്ങളെ വിളിപ്പിച്ചു. “നിങ്ങൾക്കു ഞാൻ പ്രവേശനം അനുവദിച്ചത്‌ എന്തുകൊണ്ടെന്ന്‌ അറിയാമോ?” അദ്ദേഹം ചോദിച്ചു. “സാധാരണഗതിയിൽ മറ്റ്‌ ബയൻഡിങ്‌ ശാലയിലുള്ളവരെ ഞങ്ങളുടെ ഫാക്ടറി കാണാൻ ഞങ്ങൾ അനുവദിക്കാറില്ല. സന്ദർശനം നടത്താനുള്ള അനുമതിക്ക്‌ നിങ്ങൾ അപേക്ഷിക്കുന്നതിന്‌ ഒരാഴ്‌ച മുമ്പ്‌ ഒരു സാക്ഷി എന്റെ വീട്ടിൽ വന്ന്‌ വീക്ഷാഗോപുരവും ഉണരുക!യും തന്നു. ആ മാന്യവനിതയുടെ പെരുമാററരീതികളും ആ മാസികകളിൽ ഞാൻ വായിച്ച കാര്യങ്ങളും എന്നിൽ മതിപ്പുളവാക്കി.” വീക്ഷാഗോപുരത്തിനും ഉണരുക!യ്‌ക്കുമുള്ള വരിസംഖ്യകൾ ഉൾപ്പെടെ അദ്ദേഹം കൂടുതൽ സാഹിത്യം സ്വീകരിക്കുകയും ഒരു മാസത്തേക്ക്‌ അദ്ദേഹത്തിന്റെ ഫാക്ടറിയിൽ കുറെ സഹോദരങ്ങളെ പരിശീലിപ്പിക്കാമെന്നു സമ്മതിക്കുകയും ചെയ്‌തു.

അന്നുമുതൽ വർഷങ്ങളായി ബയൻഡിങ്‌ ശാലയിലുള്ളവർ തങ്ങളുടെ അറിവും കഴിവും മെച്ചപ്പെടുത്തിയിട്ടുണ്ട്‌. വാണിജ്യ പുസ്‌തക ബയൻഡിങ്‌ കമ്പനികൾ തങ്ങളുടെ ജോലിക്കാരെ നമ്മുടെ ഫാക്ടറിയിലേക്ക്‌ സന്ദർശനത്തിന്‌ അയയ്‌ക്കുകപോലും ചെയ്‌തിട്ടുണ്ട്‌. അവിടെ കാണാൻ സാധിക്കുന്ന ശുചിത്വവും ചെറിയചെറിയ കാര്യങ്ങളിൽപ്പോലും ചെലുത്തുന്ന ശ്രദ്ധയും അവരിൽ എല്ലായ്‌പോഴും മതിപ്പുളവാക്കിയിരിക്കുന്നു. മുൻ ഫാക്ടറിമേൽവിചാരകനായ ജയിംസ്‌ മാൻസ്‌ അനുസ്‌മരിക്കുന്നു: “ഒരു ബയൻഡിങ്‌ കമ്പനിയുടെ പ്രതിനിധികൾ തങ്ങളുടെ പതിവുസന്ദർശനം നടത്തിയപ്പോൾ വീഡിയോ എടുക്കാൻ ഞങ്ങൾ അനുമതി നൽകി. തങ്ങളുടെ ഫാക്ടറിയിലുള്ള ജീവനക്കാരെ പരിശീലിപ്പിക്കാൻ ആ വീഡിയോ ഉപയോഗിക്കുന്നതിന്‌ അവർ ആസൂത്രണം ചെയ്‌തു. അവർ ഉപയോഗിച്ചിരുന്ന ഉപകരണവും ചെയ്‌തിരുന്ന വേലയും നമ്മുടേതു പോലെയായിരുന്നു. എന്നാൽ ബെഥേലംഗങ്ങളെ തങ്ങളുടെ മാതൃകയാക്കാൻ അവർ ആഗ്രഹിച്ചു. അതിനു കാരണം ജോലി ചെയ്യവേ ബെഥേലംഗങ്ങളുടെ സന്തുഷ്ടവദനങ്ങളിൽ പ്രകടമായ നല്ല മനോഭാവവും ജോലിയിലെ അവരുടെ കാര്യക്ഷമതയുമായിരുന്നു.” സൊസൈറ്റിയുടെ ബയൻഡിങ്‌ ശാല സന്ദർശിച്ച ഒരു ബിസിനസ്‌ എക്‌സിക്യുട്ടീവിന്റെ വിസ്‌മയവും മാൻസ്‌ സഹോദരൻ ഓർമിക്കുന്നുണ്ട്‌. ആ എക്‌സിക്യുട്ടീവ്‌ ഇങ്ങനെ പറഞ്ഞു: “ജപ്പാൻകാരായ യുവജനങ്ങൾ, ത്രീ ‘കെ’ സിൻഡ്രോം എന്ന്‌ അവർ വിളിക്കുന്നതിന്റെ പിടിയിലാണ്‌—കിക്കെൻ, കിത്താനൈ, കിറ്റ്‌സൂയി.” വിപത്‌കരം, വൃത്തിഹീനം, വെല്ലുവിളിപരം എന്നാണ്‌ അവയുടെ അർഥം. ഇവയിലേതെങ്കിലും ജോലിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മിക്ക യുവജനങ്ങൾക്കും അതിനോടു താത്‌പര്യം കാണില്ല. എന്നാൽ എബിന ഫാക്ടറിയിൽ കാര്യങ്ങൾ അങ്ങനെയല്ല.

നമ്മുടെ ഡീലക്‌സ്‌ ബയൻഡിങ്‌ ശാല ആളുകളിൽ പ്രത്യേകിച്ചും താത്‌പര്യമുണർത്തിയിട്ടുണ്ട്‌. ജപ്പാനിൽ ഡീലക്‌സ്‌ ബയൻഡിങ്‌ സംബന്ധിച്ചുള്ള വിവരങ്ങളുടെ മുഖ്യ ഉറവുകളിൽ ഒന്നായിത്തീർന്നിരിക്കുന്നു എബിന കെട്ടിടത്തിലുള്ള നമ്മുടെ ബയൻഡിങ്‌ ശാല. ഈ ബയൻഡിങ്‌ ശാലയിൽ തോൽച്ചട്ടയുള്ള ബൈബിളുകൾ വൻതോതിൽ ഉത്‌പാദിപ്പിക്കപ്പെടുന്നു.

സമ്പൂർണ പുതിയലോക ഭാഷാന്തരം ഉത്‌പാദിപ്പിക്കൽ

ഓഫ്‌സെറ്റ്‌ അച്ചടിയിലേക്കുള്ള മാറ്റം, ബയൻഡിങ്‌ ശാലയുടെ സ്ഥാപനം, സ്‌ക്രിപ്‌റ്റ്‌ സംവിധാനത്തിന്റെ വികസനം ഇവയെല്ലാം സമ്പൂർണ പുതിയലോക ഭാഷാന്തരം ഉത്‌പാദിപ്പിക്കുന്നതിൽ അടിസ്ഥാനമായി വർത്തിച്ചു.

പുതിയലോക ഭാഷാന്തരത്തിന്റെ എബ്രായ തിരുവെഴുത്തുഭാഗം പരിഭാഷപ്പെടുത്താനുള്ള അനുമതി 1975-ൽ ലഭിച്ചു. അതൊരു കൂട്ടായ ഉദ്യമമായിരുന്നു. അതിൽ പങ്കെടുക്കാൻ മൂന്നു പരിഭാഷകരെ നിയോഗിച്ചു. പല പ്രവർത്തകരുടെയും ഇടയിൽ ഉയർന്ന അളവിലുള്ള സമാനത നിലനിർത്താൻ എന്തു ചെയ്യാനാകുമായിരുന്നു? വാക്കുകളുടെ വ്യാപകവും സവിസ്‌തരവുമായ പട്ടികകൾ, സംജ്ഞാനാമങ്ങൾ, ജന്തുക്കൾ, ചെടികൾ, ധാതുക്കൾ, നിറങ്ങൾ, രോഗങ്ങൾ കൂടാതെ ഉപകരണങ്ങൾ, വസ്‌ത്രങ്ങൾ, ആഹാരസാധനങ്ങൾ, യാഗവസ്‌തുക്കൾ എന്നിവയൊക്കെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച്‌ പരിഭാഷകർക്കു പങ്കുവെച്ചു. നൂറുകണക്കിന്‌ പര്യായപദവിഭാഗങ്ങളും പ്രധാന പ്രയോഗങ്ങളും സസൂക്ഷ്‌മം വിലയിരുത്തുകയും ആ പട്ടികയോടു കൂട്ടിച്ചേർക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ആസ്ഥാനത്ത്‌ ബൈബിൾ പരിഭാഷാ പിന്തുണാ സംവിധാനം രൂപപ്പെടുത്തിക്കൊണ്ടിരുന്നവരുമായി അനുഭവജ്ഞാനം പങ്കുവെക്കാൻ ജാപ്പനീസ്‌ ബൈബിൾ വിവർത്തകരെയും ക്ഷണിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള ബൈബിൾ പരിഭാഷകർ ഇപ്പോൾ ഉപയോഗിച്ചുവരുന്ന നിർദേശങ്ങളിൽ അവരുടെ നിർദേശങ്ങളും ഉൾപ്പെടുന്നു.

ജാപ്പനീസ്‌ ഭാഷയിലുള്ള സമ്പൂർണ പുതിയലോക ഭാഷാന്തരം അച്ചടിച്ചതും ബയൻഡ്‌ ചെയ്‌തതും എബിനയിലുള്ള നമ്മുടെ ഫാക്ടറിയിലാണ്‌. 1982-ലെ 17 “രാജ്യസത്യ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ പ്രകാശനം ചെയ്യുന്നതിനു വേണ്ടിയിരുന്ന 1,36,000 ബൈബിളുകൾ ഉത്‌പാദിപ്പിക്കുന്നതിനു ഗ്രാഫിക്‌സ്‌ ഡിപ്പാർട്ട്‌മെൻറും അച്ചടിശാലയും ബയൻഡിങ്‌ ശാലയും ദിവസവും 24 മണിക്കൂറും പ്രവർത്തിച്ചു. ചില സഹോദരങ്ങൾ 12 മുതൽ 16 വരെ മണിക്കൂറുള്ള ഷിഫ്‌റ്റുകളിൽ പ്രവർത്തിച്ചു. ‘ദൈവനിയമത്തിന്റെ വിദഗ്‌ധ പകർപ്പെഴുത്തുകാര’നായിരുന്ന (NW) എസ്രാ പുരാതന കാലങ്ങളിൽ ചെയ്‌തിരുന്ന വേല തങ്ങൾ തുടർന്നു ചെയ്യുകയാണെന്ന്‌ മനസ്സിൽ പിടിച്ചതിനാൽ അവർ പ്രോത്സാഹിതരായി. എസ്രാ തന്റെ വേല ചെയ്‌തത്‌ കൈകൊണ്ടായിരുന്നു. എന്നാൽ ജാപ്പനീസിൽ അതു നിർവഹിക്കുന്നതിന്‌ ഉയർന്ന വേഗതയുള്ള വെബ്ബ്‌ ഓഫ്‌സെറ്റ്‌ അച്ചടിയന്ത്രമാണ്‌ അവർ ഉപയോഗിച്ചിരുന്നത്‌. ആ വിദഗ്‌ധ പകർപ്പെഴുത്തുകാരനെ അനുകരിക്കാനുള്ള ഒരു ഓർമിപ്പിക്കലായി അവർ എസ്രാ 7:6-ലെ വാക്കുകൾ അച്ചടിയന്ത്രത്തിന്റെ ഒരു വശത്ത്‌ പതിപ്പിച്ചു.

ആ വർഷം ഫാക്ടറിയിലെ എല്ലാ സഹോദരന്മാരും ഫുക്കൂഷിമയിലെ അവസാനത്തെ കൺവെൻഷനിൽ സംബന്ധിച്ചു. പ്രകാശനം ചെയ്യാനുള്ള അവസാനത്തെ ബൈബിൾ അവർ പൂർത്തിയാക്കിയതു കൺവെൻഷനു മുമ്പുള്ള അവസാന പ്രവൃത്തിദിനം തീരാൻ വെറും എട്ടു മിനിറ്റ്‌ മാത്രമുള്ളപ്പോഴാണ്‌. അന്നു ബയൻഡിങ്‌ ശാലയിലായിരുന്ന ഷിഗെരൂ യോഷിയോക്കാ ഇങ്ങനെ അനുസ്‌മരിക്കുന്നു: “ഞങ്ങൾ മടുത്തുപോയിരുന്നു, എന്നാൽ ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം സമ്പൂർണ പുതിയലോക ഭാഷാന്തരം ലഭിച്ചപ്പോഴത്തെ സഹോദരങ്ങളുടെ സന്തോഷാശ്രുക്കൾ, ഞങ്ങളുടെ ശ്രമം തക്ക മൂല്യമുള്ളതായിരുന്നെന്ന തോന്നൽ ഞങ്ങളിലുളവാക്കി.”

ബൈബിളിന്റെ ജാപ്പനീസ്‌ പരിഭാഷയുടെ ഫയലുകൾ കമ്പ്യൂട്ടറിലുണ്ടായിരുന്നതിനാൽ പല വലുപ്പത്തിലുള്ള പതിപ്പുകൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ലാതായി. 1982-ൽ പൂർത്തിയായതുമുതൽ പല പതിപ്പുകളിലായി ജാപ്പനീസ്‌ ഭാഷയിലുള്ള പുതിയലോക ഭാഷാന്തരത്തിന്റെ ഏതാണ്ട്‌ 30,00,000 കോപ്പികൾ ഉത്‌പാദിപ്പിക്കപ്പെട്ടിട്ടുണ്ട്‌.

വളർച്ചയ്‌ക്കനുസൃതമായ കൂടുതൽ വികസനങ്ങൾ

പെട്ടെന്നു വളരുന്ന കൗമാരപ്രായക്കാരനെപ്പോലെ ജപ്പാനിലെ ദിവ്യാധിപത്യ സ്ഥാപനം വേഗത്തിൽ വളർന്നു, അവിടുത്തെ ബ്രാഞ്ച്‌ സൗകര്യങ്ങൾ മതിയാകാത്ത അളവോളം. 1984 ഫെബ്രുവരിയിൽ വികസന പ്രവർത്തനങ്ങളെക്കുറിച്ച്‌ അറിയിപ്പു നടത്തുകയുണ്ടായി. അതിൽ ഉൾപ്പെട്ടിരുന്നത്‌ ആറുനിലയുള്ള കൂടുതലായ ഫാക്ടറിക്കെട്ടിടവും താമസത്തിനുള്ള എട്ടുനിലക്കെട്ടിടവുമായിരുന്നു, രണ്ടിനും ബെയ്‌സ്‌മെൻറും ഉണ്ടായിരിക്കും. പുതിയ ഫാക്ടറിക്ക്‌ 22,500 ചതുരശ്ര മീറ്റർ തറവിസ്‌തൃതിയുണ്ട്‌, എബിനയിലെ ആദ്യത്തെ ഫാക്ടറിയുടെ രണ്ടിരട്ടിയാണിത്‌. താമസിക്കാനുള്ള പുതിയ കെട്ടിടത്തിൽ ബെഥേൽ സ്വമേധയാസേവകർക്കായി 128 മുറികളുണ്ടായിരിക്കും.

ഇവയുടെ പണി 1984 സെപ്‌റ്റംബറിൽ ആരംഭിച്ച്‌ 1988 ഫെബ്രുവരിയിൽ പൂർത്തിയായി. ഈ കാലയളവിനുള്ളിൽ ജപ്പാനിലെ പ്രസാധകരുടെ എണ്ണം 1,00,000 കവിഞ്ഞു. അതു തുടർന്നും കൂടിക്കൊണ്ടിരുന്നു. പുതിയ പദ്ധതി ജാപ്പനീസ്‌ വയലിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾക്ക്‌ ഉതകാൻ മാത്രമല്ല അച്ചടിയാവശ്യങ്ങളിൽ മറ്റു രാജ്യങ്ങളെ സഹായിക്കാനും ബ്രാഞ്ചിനെ പ്രാപ്‌തമാക്കുന്നു. 1989 മേയ്‌ 13-ന്‌ പുതിയ കെട്ടിടങ്ങൾ, അവ അനിവാര്യമാക്കിത്തീർത്ത, വർധനവിനു കാരണഭൂതനായ യഹോവയ്‌ക്കു സമർപ്പിച്ചു.

മറ്റു കാര്യങ്ങൾക്കുപരി സ്വകുടുംബത്തിനു പ്രാധാന്യം നൽകൽ

രാജ്യത്തെ മാധ്യമങ്ങൾ ചിലപ്പോൾ യഹോവയുടെ സാക്ഷികളിലേക്കു ശ്രദ്ധ തിരിച്ചിട്ടുണ്ട്‌. 1986-ലെ ഒരു മാധ്യമ പ്രചരണപരിപാടി, യഹോവയുടെ സാക്ഷികൾ തങ്ങളുടെ കുട്ടികൾക്കായി എത്രമാത്രം കരുതുന്നുവെന്ന അവബോധം ആളുകളിൽ ഉളവാക്കി. മൈനിച്ചി ഡെയ്‌ലി ന്യൂസിലെ ഒരു തലക്കെട്ട്‌ ഇങ്ങനെയായിരുന്നു: “ഉയർന്ന ജെഎൻആർ എക്‌സിക്യുട്ടീവ്‌ തന്റെ കുടുംബത്തോടൊത്തായിരിക്കാൻ ജോലി ഉപേക്ഷിക്കുന്നു.” ജപ്പാനിൽ കൗമാരപ്രായക്കാരായ കുട്ടികളുള്ള ഒരു പിതാവിന്‌ സ്ഥലംമാറ്റം—ജോലിക്കയറ്റം സഹിതമാണെങ്കിലും—കിട്ടിയാൽ അതൊരു പ്രശ്‌നമായിത്തീരാറുണ്ട്‌. കുടുംബാവസ്ഥ പരിഗണിക്കാതെയാണു സ്ഥലംമാറ്റം നടത്തുന്നത്‌. കുട്ടികൾ ഹൈസ്‌കൂളിലെത്തുമ്പോൾ, കുടുംബമൊന്നാകെ സ്വന്തപട്ടണം വിട്ടുപോകുന്നത്‌ മിക്കപ്പോഴും മാതാപിതാക്കൾക്ക്‌ ഇഷ്ടമുള്ള കാര്യമല്ല. സാധാരണഗതിയിൽ പിതാവ്‌ സ്ഥലംമാറ്റം സ്വീകരിച്ച്‌ കുടുംബത്തെ തനിച്ചാക്കിയിട്ടു പോകുന്നു. ജാപ്പനീസ്‌ ഭാഷയിൽ ഇതിനെ താൻഷിൻഫുണിൻ എന്നാണു വിളിക്കുന്നത്‌. ഒരു യഹോവയുടെ സാക്ഷിയായ താക്കെഷി താമൂരയെ ജാപ്പനീസ്‌ ദേശീയ റെയിൽവേയുടെ (ജെഎൻആർ) ക്യൂഷു ബ്യൂറോയുടെ ഡയറക്ടർ ജനറലായി നിയമിച്ചുവെന്ന്‌ ആ പത്രലേഖനം റിപ്പോർട്ടു ചെയ്‌തു. എന്നാൽ, കുടുംബത്തിൽനിന്ന്‌ അകന്നുനിന്നുകൊണ്ട്‌ ആ വലിയ സ്ഥാനം സ്വീകരിക്കുന്നതിനുപകരം രാജിവെക്കാനാണ്‌ അദ്ദേഹം തീരുമാനിച്ചത്‌. “ഡയറക്ടർ ജനറലിന്റെ ജോലി ആർക്കും ചെയ്യാവുന്നതേയുള്ളൂ. എന്നാൽ, എന്റെ കുട്ടികൾക്കു പിതാവായി ഞാൻ മാത്രമല്ലേയുള്ളൂ” എന്നിങ്ങനെ താമൂര സഹോദരൻ പറഞ്ഞതായി ഒരു പത്രം ഉദ്ധരിച്ചു.

ആളുകൾ അമ്പരന്നുപോയി. മക്കളെ മരിക്കാൻ അനുവദിക്കുന്ന ക്രൂരരായ ആളുകളായി യഹോവയുടെ സാക്ഷികളെ ചിത്രീകരിച്ചുകൊണ്ട്‌ അവരെക്കുറിച്ച്‌ മോശമായ ഒരു ചിത്രം മാധ്യമങ്ങൾ നേരത്തേ നൽകിയിരുന്നു. ജെഎൻആർ-ലെ മിക്കവരും എങ്ങനെയും എത്തിപ്പെടാനാഗ്രഹിക്കുന്ന ഒരു സ്ഥാനത്തുനിന്ന്‌, കുടുംബത്തോടൊത്തായിരിക്കാനുള്ള ആഗ്രഹം നിമിത്തം രാജിവെച്ചൊഴിയുന്ന ധീരനായ ഒരു മനുഷ്യൻ. ടെലിവിഷൻ റിപ്പോർട്ടർമാർ വീടുകൾതോറും പോയി. താൻഷിൻഫുണിൻ ബിസിനസുകാർ വാരാന്തം തങ്ങളുടെ കുടുംബങ്ങളോടൊത്തു ചെലവഴിക്കാൻ ട്രെയിനിൽനിന്ന്‌ ഇറങ്ങിയ ഉടനെ റിപ്പോർട്ടർമാർ അവരുമായി അഭിമുഖം നടത്തി. താമൂരയുടെ തീരുമാനത്തെക്കുറിച്ച്‌ എന്തു തോന്നുന്നുവെന്ന്‌ അവർ ആളുകളോടു ചോദിച്ചു. പൊതുവായ പ്രതികരണം, ‘ഞാൻ അദ്ദേഹത്തിന്റെ തീരുമാനത്തെ ആദരിക്കുന്നു. അതു ചെയ്യാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നെങ്കിലെന്ന്‌ ഞാനാഗ്രഹിക്കുന്നു’ എന്നതായിരുന്നു.

സംഭവത്തെക്കുറിച്ച്‌ അനുസ്‌മരിച്ചുകൊണ്ട്‌ താമൂര സഹോദരൻ ഇങ്ങനെ പറയുന്നു: “മൈനിച്ചി പത്രത്തിന്‌ ആ വിവരം എങ്ങനെയാണു കിട്ടിയതെന്ന്‌ എനിക്കറിയില്ല. സാധാരണഗതിയിൽ, അത്തരം വിവരങ്ങൾ ചോരുമ്പോൾ റിപ്പോർട്ടു ചെയ്യപ്പെട്ട വിവരം സത്യമല്ലെന്നു തെളിയിക്കാൻ ജെഎൻആർ മൊത്തം ജോലിക്കാരുടെ നിയമനങ്ങളിൽ മാറ്റം വരുത്താറുണ്ട്‌. എന്നാൽ, ഇപ്രാവശ്യം മാധ്യമങ്ങൾ അറിയിച്ചതിൽനിന്നു യാതൊരു മാറ്റവും ഉണ്ടായില്ല. അതിനെല്ലാം പിന്നിൽ യഹോവ ആയിരുന്നിരിക്കണം. യഹോവയുടെ സാക്ഷികൾ തങ്ങളുടെ കുടുംബത്തെക്കുറിച്ചു കരുതുന്നവരാണെന്ന സന്ദേശം മാധ്യമങ്ങളിലൂടെ ജപ്പാനിലെ ആളുകൾക്കു ലഭിച്ചു.” ഇന്ന്‌, താമൂര സഹോദരനും കുടുംബവും മുഴുസമയ സുവിശേഷകരായി സേവിക്കുന്നു. അദ്ദേഹം സഭയിലെ അധ്യക്ഷമേൽവിചാരകനാണ്‌. അദ്ദേഹത്തിന്റെ മകൻ ബെഥേലിലെ താത്‌കാലിക സ്വമേധയാസേവകനാണ്‌.

ഓക്കിനാവയിലെ പുരോഗതി

ഓക്കിനാവ ജപ്പാൻ ബ്രാഞ്ചിന്റെ കീഴിൽ വന്നതിനുശേഷം അവിടെ നല്ല പുരോഗതിയാണ്‌. പഴയ ആചാരരീതികൾക്ക്‌ ആളുകളുടെ ജീവിതത്തിൽ ശക്തമായ പ്രഭാവമുള്ള സ്ഥലമാണ്‌ അവിടം. 70 വയസ്സുള്ള കിക്കൂ സുനാഗാവയ്‌ക്ക്‌ പയനിയർവേലയിൽ പ്രവേശിക്കാൻ പ്രായം ഒരു പ്രതിബന്ധമായിരുന്നില്ല. വർഷങ്ങളോളം അവർ പ്രാദേശിക യൊത്തായുടെ അഥവാ ആത്മമധ്യവർത്തിയുടെ പിടിയിലായിരുന്നു. എന്നാൽ സത്യദൈവത്തിന്‌ ഒരു പേരുണ്ടെന്നും അവന്‌ ഹൃദയങ്ങൾ മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നുമുള്ള അറിവ്‌ അവരിൽ ആഴമായ സ്വാധീനം ചെലുത്തി. യൊത്തായോടു ബന്ധപ്പെട്ട്‌ തനിക്കുണ്ടായിരുന്ന സകലതും അവർ ഉടൻതന്നെ നശിപ്പിച്ചുകളഞ്ഞു. ദൈവഹിതം സംബന്ധിച്ച കൂടുതലായ അറിവു സമ്പാദിക്കുന്നതിനായി വായിക്കാൻ പഠിക്കുന്നതിന്‌ അവർ ദൃഢനിശ്ചയം ചെയ്‌തു. അധ്യയനമെടുത്തിരുന്ന ആൾ ക്ഷമയോടെ അവർക്കു വേണ്ട സഹായം നൽകി. 1981-ൽ സ്‌നാപനമേറ്റ അവർ പിറ്റേ വർഷം പയനിയർസേവനത്തിൽ പ്രവേശിച്ചു.

മുമ്പ്‌ അക്ഷരജ്ഞാനമില്ലായിരുന്നെങ്കിലും, പ്രായമുള്ള ഒരു ബൈബിൾ വിദ്യാർഥിനിയുടെ ഭർത്താവിനെ എഴുത്തും വായനയും പഠിപ്പിക്കാൻ കഴിയുന്ന നിലയിലെത്തി അവർ. അങ്ങനെ ആ ദമ്പതികൾക്കു സ്‌നാപനമെന്ന പടിയിലേക്കു പുരോഗമിക്കാൻ കഴിഞ്ഞു. വിലമതിപ്പുള്ള ആ ദമ്പതികൾ നല്ലൊരു രാജ്യഹാൾ പണിയുന്നതിനാവശ്യമായ അനുയോജ്യ സ്ഥലം ആകമിച്ചി സഭയ്‌ക്കു നൽകി. തന്റെ ഇളയ രണ്ട്‌ സഹോദരിമാർ സത്യദൈവമായ യഹോവയെ സേവിക്കുന്നതിന്‌ യൊത്തായുടെ സ്വാധീനത്തിൽനിന്ന്‌ വിട്ടുപോന്നത്‌ കിക്കൂവിന്റെ ശ്രമങ്ങളുടെമേലുള്ള കൂടുതലായ അനുഗ്രഹമായിരുന്നു.

ഓക്കിനാവ തീരത്തുനിന്ന്‌ ഏകദേശം 60 കിലോമീറ്റർ മാറിക്കിടക്കുന്ന ആഗുനി ജിമാ എന്ന കൊച്ചു ദ്വീപിൽ സാക്ഷീകരിക്കാനുള്ള നിയമനം ഹാമമാറ്റ്‌സൂവിലെ ഒരു വൃദ്ധദമ്പതികൾ 1989-ൽ സ്വീകരിച്ചു. ആ വിദൂര ദ്വീപിലേക്കു യാത്ര ചെയ്യുന്നതിനാവശ്യമായ പണത്തിനുവേണ്ടി അവർ തങ്ങളുടെ വിവാഹമോതിരങ്ങൾ വിറ്റു. ആ ദ്വീപിലുള്ള 600 വീടുകൾ സന്ദർശിക്കുന്നതിന്‌ അവർ 20 ദിവസം ചെലവിട്ടു. ഒരു ദിവസം കൊടുംവേനൽച്ചൂടിൽ ഒരു കന്മതിലിനരികിലൂടെ നടക്കവേ രണ്ടു കൊച്ചു പെൺകുട്ടികൾ അവർക്കു തങ്ങളുടെ പക്കലുണ്ടായിരുന്ന വെള്ളം കുടിക്കാൻ കൊടുത്തു. ആ കുട്ടികളുടെ ദയാവായ്‌പിൽ മതിപ്പു തോന്നി അവരുടെ മാതാപിതാക്കളെ സന്ദർശിക്കാൻ ആ ദമ്പതികൾ തീരുമാനിച്ചു. തങ്ങൾ യഹോവയുടെ സാക്ഷികളാണെന്നു പറഞ്ഞപ്പോൾ ആ മാതാപിതാക്കൾ അവരെ ആശ്ലേഷിച്ചു. എട്ടു മാസത്തിനു മുമ്പ്‌ ഓക്കിനാവയിൽനിന്ന്‌ അവിടേക്കു മാറിയതിനുശേഷം അവർ യഹോവയുടെ സാക്ഷികളെ ആരെയും കണ്ടിരുന്നില്ല. തപാൽവഴി ഒരു ബൈബിളധ്യയനം ക്രമീകരിക്കപ്പെട്ടു, പിന്നീട്‌ ആ അധ്യയനം ഓക്കിനാവയിലെ നാഹാ സഭയ്‌ക്കു കൈമാറി. ആ മാതാപിതാക്കളും അവരുടെ മൂത്ത മകളും 1993-ൽ സ്‌നാപനമേറ്റു. ആ ഒറ്റപ്പെട്ട ദ്വീപിൽ അവർ സത്യം പഠിക്കാൻ അനേകരെ സഹായിച്ചുകൊണ്ടിരിക്കുന്നു.

1980-ൽ ഓക്കിനാവ വീണ്ടും ജപ്പാൻ ബ്രാഞ്ചിന്റെ കീഴിൽ വന്നപ്പോൾ അവിടത്തെയും അയൽദ്വീപുകളിലെയും പ്രസാധകരുടെ എണ്ണം 22 സഭകളിലായി 958 ആയിരുന്നു. ഇപ്പോൾ ഓക്കിനാവ ഭരണപ്രദേശത്ത്‌ സജീവ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന 2,600-ലധികം രാജ്യഘോഷകരുണ്ട്‌.

മേഖലാ നിർമാണക്കമ്മിറ്റികൾ സഹായിക്കുന്നു

പ്രാദേശിക വിഭവങ്ങളും അനുഭവജ്ഞാനവും ഉപയോഗപ്പെടുത്തി പതിറ്റാണ്ടുകളായി അനേകം സഭകളും തങ്ങളുടെ രാജ്യഹാളുകൾ പണികഴിച്ചിരുന്നു. എന്നാൽ ഘടനാപരവും നിയമപരവും മറ്റു തരത്തിലുള്ളതുമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. രാജ്യഹാളുകൾക്ക്‌ യോജിക്കുന്ന നിറത്തിലുള്ള പെയിന്റടിക്കുന്നതിൽ മിക്ക സഭകളും ശ്രദ്ധിച്ചിരുന്നില്ല. വിദഗ്‌ധരല്ലാത്ത സ്വമേധയാസേവകരായിരുന്നു വേലയിൽ അധികവും നിർവഹിച്ചിരുന്നത്‌. മാത്രമല്ല, പദ്ധതികൾ പൂർത്തിയാക്കാൻ വളരെ സമയവുമെടുത്തിരുന്നു. ചില നിർമാണപദ്ധതികൾക്കു മാസങ്ങളോ വർഷങ്ങൾ പോലുമോ വേണ്ടിവന്നു. അതു സഭയുടെ, പ്രത്യേകിച്ചും നിർമാണത്തിൽ ഉൾപ്പെട്ടിരുന്നവരുടെ ആത്മീയതയെ അപകടപ്പെടുത്തി. ഐക്യനാടുകളിൽ പ്രാബല്യത്തിലാക്കിയ ശീഘ്രനിർമാണരീതിയുടെ തത്ത്വങ്ങൾ ബാധകമാക്കുന്നതിന്റെ സാധ്യതയെക്കുറിച്ചു പരിചിന്തിക്കാനുള്ള സമയമായിരുന്നു.

1990 സെപ്‌റ്റംബറിൽ ടോക്കിയോ പ്രദേശത്ത്‌ ആദ്യത്തെ മേഖലാ നിർമാണക്കമ്മിറ്റിക്ക്‌ രൂപം കൊടുത്തു. രാജ്യത്തെ മറ്റു ഭാഗങ്ങളുടെ ആവശ്യത്തിനായി വേറേ ഏഴു കമ്മിറ്റികളും രൂപീകരിച്ചു. ജപ്പാനിൽ ശീഘ്രനിർമാണരീതികൾ അവലംബിച്ചുള്ള ആദ്യത്തെ രാജ്യഹാൾ 1991 മാർച്ചിൽ ഇബരക്കി ഭരണപ്രദേശത്തെ നാക്കാമിനാറ്റോയിൽ നിർമിക്കപ്പെട്ടു. നിർമാണത്തിന്റെ രണ്ടാം ദിവസമുണ്ടായ ഉഗ്രമായ കൊടുങ്കാറ്റ്‌ തത്‌കാലത്തേക്കു വേലയെ തടസ്സപ്പെടുത്തിയെങ്കിലും 120 പേർക്കിരിക്കാവുന്ന ഹാളിന്റെ പണി നാലു ദിവസംകൊണ്ടു പൂർത്തിയായി.

അതിനുശേഷം, ജപ്പാനിൽ ആദ്യമുണ്ടായിരുന്ന 8 മേഖലാ നിർമാണക്കമ്മിറ്റികൾ 11 ആയി വർധിച്ചിരിക്കുന്നു. ഇവ ഓരോ വർഷവും 80 മുതൽ 100 വരെ രാജ്യഹാളുകൾ നിർമിക്കുന്നതിൽ സഹായിക്കുകയുണ്ടായി. ഇരട്ട രാജ്യഹാളുകളും, സ്ഥലത്തിനു തീപിടിച്ച വിലയായതിനാൽ തറനിരപ്പ്‌ കാർ പാർക്കു ചെയ്യാനുള്ള സ്ഥലമായി ഉപയോഗിക്കുന്ന ഹാളുകളും ഇതിൽ ഉൾപ്പെടുന്നു. ദ്വീപുകളിൽ ആവർത്തിച്ചുണ്ടാകാറുള്ള ചുഴലിക്കൊടുങ്കാറ്റുകളെ അതിജീവിക്കുന്ന വിധത്തിൽ മേഖലാ നിർമാണക്കമ്മിറ്റിക്ക്‌ ഓക്കിനാവയിൽ കെട്ടിടങ്ങളുടെ പ്ലാനുകൾ മാറ്റേണ്ടതുണ്ടായിരുന്നു.

ഓക്കിനാവയിലെ കോച്ചിൻദാ സഭയ്‌ക്കു വേണ്ടിയുള്ള ശീഘ്രനിർമാണപദ്ധതി തുടങ്ങാനിരുന്നതിന്റെ തലേന്ന്‌ അതിനാവശ്യമായ സ്ഥലം സംഭാവന ചെയ്‌ത സഹോദരൻ നിര്യാതനായി. അദ്ദേഹത്തിന്റെ ശവസംസ്‌കാര പരിപാടി പിറ്റേ ഞായറാഴ്‌ച വൈകുന്നേരം 4:00 മണിക്കു നടത്താൻ ക്രമീകരിച്ചു—അതാകട്ടെ ഇനിയും പണിതിട്ടില്ലാത്ത രാജ്യഹാളിൽ. മരിച്ച സഹോദരൻ ആ പ്രദേശത്തെ അറിയപ്പെടുന്ന ഒരാളായിരുന്നതിനാൽ ശവസംസ്‌കാര പരിപാടി മാധ്യമങ്ങൾവഴി അറിയിച്ചിരുന്നു. നിർമാണസ്ഥലത്ത്‌ കോൺക്രീറ്റ്‌ അടിസ്ഥാനം മാത്രം ഇട്ടിരിക്കുന്നത്‌ കണ്ടപ്പോൾ ആളുകൾ ആരാഞ്ഞു: “ശവസംസ്‌കാര ശുശ്രൂഷ നടത്താറാകുമ്പോഴേക്കും നിങ്ങൾ ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുമോ?” ഉവ്വ്‌, യഥാസമയത്തുതന്നെ അതിന്റെ പണി പൂർത്തിയായി. നിയമ, രാഷ്‌ട്രീയ വൃത്തങ്ങളിൽനിന്നുള്ള ചിലരുൾപ്പെടെ, ധാരാളം പേർ ശവസംസ്‌കാരപ്രസംഗം കേൾക്കാൻ എത്തിയിരുന്നു.

ഇപ്പോൾ ജപ്പാനിലും ഓക്കിനാവയിലുമായി 1,796 രാജ്യഹാളുകളുണ്ട്‌. അവയിൽ 511 എണ്ണം നിർമിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്‌തത്‌ ശീഘ്രനിർമാണരീതി ഉപയോഗിച്ചായിരുന്നു. ഈ ഹാളുകൾ യഹോവയുടെ സാക്ഷികളുടെ സാന്നിധ്യത്തിനു വാചാലമായ സാക്ഷ്യമാണ്‌, അവർ ആരാധിക്കുന്ന ദൈവത്തിന്‌ അവ ഉചിതമായ മഹത്ത്വം കൈവരുത്തുകയും ചെയ്യുന്നു.

രാജ്യത്തുടനീളം സമ്മേളനഹാളുകൾ

സർക്കിട്ട്‌ സമ്മേളനങ്ങളും പ്രത്യേക സമ്മേളനദിനപരിപാടികളും നടത്തുന്ന സമ്മേളന ഹാളുകളുടെ കാര്യത്തിലും അതുതന്നെ പറയാവുന്നതാണ്‌. 1980-കളിൽ തുടങ്ങി സമ്മേളനഹാളുകൾ ഒന്നൊന്നായി നിർമിക്കാൻ തുടങ്ങി—കാൻസൈ, എബിന, ചിബ, തോക്കൈ, ഹ്യോഗോ, ഗുമ്മ, ഹൊക്കൈദോ, തൊച്ചിഗി എന്നിവിടങ്ങളിൽ അവ നിർമിച്ചു. ക്യൂഷുവിൽ നിർമിച്ച ഒമ്പതാമത്തെ സമ്മേളനഹാൾ 1997-ൽ പൂർത്തിയായി.

ആദ്യമൊക്കെ അനുകൂലമായി പ്രതികരിക്കാതിരുന്ന അയൽക്കാരുടെ മനോഭാവത്തിനു മാറ്റം വരുത്താൻ കഠിനാധ്വാനികളായ സഹോദരങ്ങളുടെ മാതൃകായോഗ്യമായ നടത്തയ്‌ക്കു പലപ്പോഴും കഴിഞ്ഞിട്ടുണ്ട്‌. നഗോയയ്‌ക്കടുത്ത്‌ തോക്കൈ സമ്മേളനഹാൾ നിർമിച്ചുകൊണ്ടിരുന്ന സന്ദർഭത്തിൽ ഒരു അയൽവാസി ആ പദ്ധതിയെ ശക്തമായി എതിർത്തു, അതു തടയുന്നതിന്‌ ആളുകളെ സംഘടിപ്പിക്കാൻ പോലും അദ്ദേഹം ശ്രമിച്ചു. എന്താണ്‌ നടക്കുന്നതെന്നു കാണാൻ അദ്ദേഹം എല്ലാ ദിവസവും നിർമാണസ്ഥലത്തു വന്നിരുന്നു. ഒരു ദിവസം അദ്ദേഹം വന്നപ്പോൾ കയ്യിൽ ഒരു ഈർച്ചവാളുമുണ്ടായിരുന്നു. എന്തു ചെയ്യാൻ ഭാവിക്കുന്നുവെന്ന്‌ ആ പദ്ധതിക്കു മേൽനോട്ടം വഹിച്ചിരുന്ന സഹോദരൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഇതുവരെ ചെയ്‌തത്‌ ഞാൻ നിരീക്ഷിക്കുകയായിരുന്നു. അവിടെ നിൽക്കുന്ന ഇല്ലിക്കൂട്ടം നിങ്ങൾക്കു തടസ്സമാകുന്നതുപോലെ തോന്നുന്നു. സ്വമേധയാസേവനത്തിൽ ഇന്ന്‌ ഞാനും കൂടിക്കോട്ടെ.” പണിയിൽ ഒരു കൈ സഹായിക്കാൻ അദ്ദേഹവും ചേർന്നു.

1995-ൽ സഹോദരങ്ങൾ ഏറ്റവും വടക്കുള്ള ഒരു ദ്വീപിൽ ഹൊക്കൈദോ സമ്മേളനഹാൾ നിർമിച്ചുകൊണ്ടിരുന്ന സമയത്ത്‌ ഫണ്ട്‌ വളരെ പരിമിതമായിരുന്നു. അങ്ങനെയിരിക്കെ 2,000 ഇരിപ്പിടങ്ങൾ സൗജന്യമായി ലഭിച്ചപ്പോൾ അവർ വളരെ സന്തോഷിച്ചു. അത്‌ എങ്ങനെയാണു ലഭിച്ചത്‌? ഹാളിന്റെ നിർമാണം നടന്നുകൊണ്ടിരിക്കെ കോബെയിലും സമീപ നഗരങ്ങളിലും വലിയൊരു ഭൂകമ്പമുണ്ടായി, തത്‌ഫലമായി പല കെട്ടിടങ്ങളും ഉപയോഗശൂന്യമായിത്തീർന്നു. സംഗീതക്കച്ചേരിക്കുള്ള മനോഹരമായ ഒരു ഹാൾ ഉൾപ്പെട്ടിരുന്ന കോബെ കോക്കൂസൈ കൈക്കാൻ അതിലൊന്നായിരുന്നു. ആ കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചതിനുശേഷം, സംഗീതജ്ഞർ ആ ഹാളിനോട്‌ വിടപറയുന്ന ഒരു റിപ്പോർട്ട്‌ ടെലിവിഷനിൽ കാണിക്കുകയുണ്ടായി. കോബെയിൽ ദുരിതാശ്വാസപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന സാക്ഷികൾ ആ വാർത്ത കണ്ടു. അവർ ആ കെട്ടിടത്തിന്റെ ചുമതല വഹിക്കുന്നവരുമായി ബന്ധപ്പെട്ട്‌ ഇരിപ്പിടങ്ങൾ അവിടെനിന്ന്‌ നീക്കം ചെയ്‌ത്‌ ഹൊക്കൈദോ സമ്മേളനഹാളിലേക്കു കൊണ്ടുപോകാൻ അനുമതി വാങ്ങി. 2,000 ഇരിപ്പിടങ്ങളിൽ മൂന്നിലൊന്നോളം പുതിയതായിരുന്നു, ശേഷിക്കുന്നവ നന്നാക്കിയെടുത്ത്‌ ഉപയോഗിക്കാവുന്ന അവസ്ഥയിലുമായിരുന്നു. ഇരിപ്പിടങ്ങൾ അവിടെനിന്നു നീങ്ങിക്കിട്ടിയതിൽ ആ സംഗീതഹാൾ പൊളിച്ചുമാറ്റിയ കമ്പനിക്കും സന്തോഷമായി.

രാജ്യഹാളുകളുടെ നിർമാണത്തിനു വേണ്ടി മേഖലാ നിർമാണക്കമ്മിറ്റിയുടെ കീഴിൽ സേവിക്കാൻ യോഗ്യത നേടിയ സഹോദരീസഹോദരന്മാർ സമ്മേളനഹാളുകളുടെ നിർമാണത്തിലും ഏർപ്പെട്ടു. അവയിൽ ആദ്യത്തേവ 1995-ൽ തൊച്ചിഗിയിലും ഹൊക്കൈദോയിലും നിർമിച്ച സമ്മേളനഹാളുകളായിരുന്നു. സഹോദരങ്ങൾ തങ്ങളുടെ സമ്മേളനഹാളുകളെയും സമ്മേളനസമയത്ത്‌ എല്ലാവരുമൊത്തു സഹവസിക്കുന്നതിനുള്ള അവസരത്തെയും വളരെയധികം വിലമതിക്കുന്നു. വിലയേറിയ സ്‌തുതിയാഗം അർപ്പിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളുടെമേലുള്ള യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്തിന്റെ മറ്റൊരു തെളിവാണ്‌ അവർ മനോഹരമായ ഈ കെട്ടിടങ്ങളിൽ കാണുന്നത്‌.

അനുയോജ്യമായ കൺവെൻഷൻ സ്ഥലങ്ങൾ

1980-കളിൽ വലിയ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ മിക്കതും നടത്തിയത്‌ തുറന്ന സ്റ്റേഡിയങ്ങളിലായിരുന്നു. വേനൽക്കാല കൺ വെൻഷനുകളുടെ സമയത്ത്‌ ജപ്പാനിൽ ഉണ്ടാകാറുള്ള കടുത്ത വേനൽച്ചൂട്‌, ഉഷ്‌ണം, ചുഴലിക്കാറ്റുകൾ തുടങ്ങിയവയെ അതിജീവിക്കുന്നത്‌ ഇതിൽ ഉൾപ്പെട്ടിരുന്നു.

ഓസക്കയിലെ എക്‌സ്‌പോ മെമ്മോറിയൽ പാർക്കിലുള്ള ഗ്രീനറി സ്‌ക്വയേഴ്‌സിൽ 1983 ആഗസ്റ്റ്‌ 18 മുതൽ 21 വരെ 20,000-ത്തിലധികം പേർക്കു വേണ്ടി ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ ക്രമീകരിച്ചിരുന്നു. അതിനു വേണ്ടിയുള്ള ഒരുക്കത്തിന്റെ ഭാഗമായി ആഗസ്റ്റ്‌ 14 ഞായറാഴ്‌ച സ്വമേധയാസേവകർ രണ്ടു വലിയ കൂടാരങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ, മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുള്ള ഒരു ചുഴലിക്കാറ്റ്‌ ഓസക്കയെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടായിരുന്നു. അപകടം ഒഴിവാക്കുന്നതിനു വേണ്ടി കൂടാരം നീക്കം ചെയ്യാൻ സഹോദരങ്ങൾ തീരുമാനിച്ചു. “സഹോദരങ്ങൾ ചുഴലിക്കാറ്റിന്റെ പുരോഗതി സസൂക്ഷ്‌മം നിരീക്ഷിച്ചുകൊണ്ടിരുന്നതിനാൽ കൺവെൻഷൻ ആസ്ഥാനം ഒരു കാലാവസ്ഥാനിരീക്ഷണകേന്ദ്രംപോലെ തോന്നിച്ചു,” കൺവെൻഷൻ മേൽവിചാരകനായിരുന്ന ഷോഗോ നാക്കാഗാവ പറയുന്നു.

“16-ാം തീയതി പ്രാർഥനാനിർഭരമായിരുന്നു. കൺവെൻഷൻ യഥാസമയം തുടങ്ങണമെങ്കിൽ, ആഗസ്റ്റ്‌ 17-ാം തീയതി രാവിലെ 5:00 മണിയോടെ സഹോദരങ്ങൾ കൂടാരങ്ങൾ ഉയർത്തണമായിരുന്നു. ‘ഓസക്ക പ്രദേശത്ത്‌ കൊടുങ്കാറ്റോടുകൂടിയ പേമാരി പ്രതീക്ഷിക്കുന്നു’ എന്ന വാർത്ത ആഗസ്റ്റ്‌ 16-ലെ സായാഹ്നപത്രത്തിൽ വന്നിരുന്നു. ചുഴലിക്കാറ്റ്‌ വളരെ വേഗത്തിൽ വലത്തോട്ട്‌ തിരിയുകയും പടിഞ്ഞാറൻ മേഘങ്ങൾ നീങ്ങിപ്പോകുകയും ചെയ്‌താലേ തക്കസമയത്ത്‌ കൂടാരങ്ങൾ ഉയർത്താൻ കഴിയുമായിരുന്നുള്ളൂ. വാസ്‌തവത്തിൽ അതാണു സംഭവിച്ചതും. 17-ാം തീയതി രാവിലെ 4:00 മണിയായപ്പോൾ ഓസക്കയുടെ തെക്കൻഭാഗത്ത്‌ ശക്തമായി മഴ പെയ്‌തെങ്കിലും കൺവെൻഷൻ പ്രദേശത്ത്‌ മഴയുണ്ടായില്ല. കൃത്യസമയത്തുതന്നെ കൺവെൻഷനു വേണ്ടി കൂടാരങ്ങൾ വീണ്ടും ഉയർത്തി. പട്ടികപ്പെടുത്തിയതുപോലെ 18-ാം തീയതി വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ്‌ 1:20-ന്‌ കൺവെൻഷൻ ആരംഭിച്ചു.”

എന്നാൽ, കാലക്രമേണ 10,000-ത്തിലധികം പേർക്ക്‌ ഇരിക്കാവുന്ന ഇൻഡോർ സ്റ്റേഡിയങ്ങളും ഹാളുകളും ലഭ്യമായി. 1990-കളിൽ യഹോവയുടെ സാക്ഷികൾ എയർകണ്ടീഷൻ ചെയ്‌ത അത്തരം ഹാളുകൾ വാടകയ്‌ക്കെടുക്കാൻ തുടങ്ങി. അത്തരം ഇൻഡോർ സ്റ്റേഡിയങ്ങളിലെ ഏറ്റവും വലിയ കൂടിവരവുകളിലൊന്ന്‌ ടോക്കിയോ ഡോം സ്റ്റേഡിയത്തിലായിരുന്നു നടന്നത്‌, 1992-ൽ. മൊത്തം 39,905 പേർ ആ “പ്രകാശ വാഹകർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനു ഹാജരായി. ആ സ്റ്റേഡിയം ടോക്കിയോ നഗരത്തിന്റെ ഹൃദയഭാഗത്തായിരുന്നതിനാൽ, കൺവെൻഷൻ കാഴ്‌ചക്കാർക്ക്‌ നല്ലൊരു സാക്ഷ്യം നൽകി. ആ സ്റ്റേഡിയത്തിനടുത്ത്‌ ജോലി ചെയ്യുന്ന ഒരു മമനുഷ്യന്റെ വീട്ടിൽ ഒരു പയനിയർ സന്ദർശിച്ചപ്പോൾ, താനും തന്റെ സഹജോലിക്കാരും സാക്ഷികളെ വിമർശിച്ചിരുന്നതായി അദ്ദേഹം സമ്മതിച്ചുപറഞ്ഞു. എന്നാൽ കൺവെൻഷൻ പ്രതിനിധികളെ നിരീക്ഷിച്ചശേഷം ക്ഷമാപണം നടത്തിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു: “ഇപ്പോൾ എന്റെ വീക്ഷണങ്ങൾക്കു മാറ്റം വന്നിരിക്കുന്നതിനാൽ, ഭാര്യയോടൊപ്പമിരുന്ന്‌ ഞാൻ ഈ മാസികകൾ വായിക്കും.”

ഒഴിപ്പിക്കപ്പെട്ടവരെ സ്വാഗതം ചെയ്യുന്നു

മറ്റൊരു ആവശ്യം നിവർത്തിക്കാനുള്ള സഹോദരങ്ങളുടെ പ്രാപ്‌തി 1980-കളിൽ പരിശോധിക്കപ്പെട്ടു. യഹൂദ്യയിലെ ദരിദ്രരായ സഹവിശ്വാസികൾക്കു സഹായം നൽകിക്കൊണ്ട്‌ തങ്ങളുടെ സ്‌നേഹത്തിന്റെ ആഴം പ്രകടമാക്കുന്നതിനുള്ള അവസരങ്ങൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ ഉണ്ടായിരുന്നതുപോലെ, സമീപ വർഷങ്ങളിൽ ജപ്പാനിലെ യഹോവയുടെ സാക്ഷികൾക്കും വിപത്തിന്റെ നാളുകളിൽ ആ ക്രിസ്‌തീയ ഗുണങ്ങൾ പ്രകടമാക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ട്‌. (പ്രവൃ. 11:28, 29; റോമ. 15:26) അവർ ഇതു ചെയ്‌തിരിക്കുന്ന രീതി യേശുവിന്റെ പിൻവരുന്ന വാക്കുകളുടെ നിവൃത്തിയുടെ കൂടുതലായ തെളിവാണ്‌: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.”—യോഹ. 13:35.

വ്യാപകമായ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ആദ്യത്തെ ഉദാഹരണം 1986 നവംബർ 21-ന്‌ ഇസ്സ്‌ ഓഷ്‌മ ദ്വീപിലെ മിഹാര പർവതം പൊട്ടിത്തെറിച്ചതിനുശേഷം നടന്നതാണ്‌. ആ ദ്വീപിൽ ആകെയുള്ള ഒരു സഭയിലെ മൂപ്പനായ ജിരോ നിഷിമൂരായ്‌ക്ക്‌ വൈകുന്നേരം 4:17 ആയപ്പോൾ ഒരു വലിയ സ്‌ഫോടനം ഉണ്ടാകുന്നതായി തോന്നി. “ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ, ആറ്റംബോംബ്‌ സ്‌ഫോടനം നടന്നാലുള്ളതുപോലെ മിഹാര പർവതത്തിനു മുകളിൽ കൂണാകൃതിയിലുള്ള മേഘപടലമുണ്ടായിരുന്നു,” നിഷിമൂരാ സഹോദരൻ പറയുന്നു. ഒരു മണിക്കൂറിനുള്ളിൽ 80 ഭൂമികുലുക്കങ്ങൾ ആ ദ്വീപിനെ പിടിച്ചുലച്ചു. ആ രാത്രിയിൽ 10,000-ത്തിലധികം ആളുകളെ ദ്വീപിൽനിന്ന്‌ ഒഴിപ്പിച്ചു.

സ്‌ഫോടനം നടന്ന്‌ ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ഒഴിപ്പിക്കപ്പെട്ട സാക്ഷികളുടെ പരിചരണാർഥം ഇസ്സ്‌ ഉപഭൂഖണ്ഡത്തിലും ടോക്കിയോയിലും ദുരിതാശ്വാസക്കമ്മിറ്റികൾ രൂപീകരിക്കുകയുണ്ടായി. ഒഴിപ്പിക്കാനുള്ള ഉത്തരവ്‌ ഉണ്ടായതിനെത്തുടർന്ന്‌ യോഷിയോ നാക്കാമുറ, ടോക്കിയോയിലെ സഭകളിലുള്ള മറ്റുള്ളവരോടു ചേർന്ന്‌ രാവിലെ രണ്ടു മണിക്ക്‌ ബോട്ടുജെട്ടിയിലെത്തി, ഇസ്സ്‌ ഓഷ്‌മ സഭയിലെ അംഗങ്ങളെ സഹായിക്കാനായിരുന്നു അത്‌. ഒഴിപ്പിക്കപ്പെട്ടവരിൽ ഒരാൾ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ കപ്പലിൽനിന്ന്‌ ഇറങ്ങിയപ്പോൾ ‘യഹോവയുടെ സാക്ഷികൾ’ എന്നെഴുതിയ ഒരു ബോർഡ്‌ ശ്രദ്ധിച്ചു. . . . ബോട്ടുജെട്ടിയിൽവെച്ച്‌ ഞങ്ങളെ എതിരേൽക്കാൻ നിന്ന സഹോദരങ്ങളെ കണ്ടപ്പോൾ സന്തോഷംകൊണ്ട്‌ എന്റെ ഭാര്യയുടെ കണ്ണ്‌ നിറഞ്ഞൊഴുകി.”

ഷിമാബര അഗ്നിപർവത സ്‌ഫോടനം

അതു കഴിഞ്ഞ്‌ അഞ്ച്‌ വർഷമാകുന്നതിനു മുമ്പ്‌, അതായത്‌ 1991 ജൂണിൽ, നാഗസാക്കിക്കടുത്തുള്ള ഷിമാബര ഉപദ്വീപിലെ ഫൂഗെൻപർവതം പൊട്ടിത്തെറിച്ചു. 40-ലധികം പേർ മരിച്ചു. അതിതപ്‌ത വാതകവും ചാരവും ശക്തമായി പ്രവഹിച്ച മാർഗത്തിൽ വീടുണ്ടായിരുന്ന ഒരു സാക്ഷിയും അവളുടെ കുട്ടികളും തലനാരിഴ വ്യത്യാസത്തിലാണു രക്ഷപ്പെട്ടത്‌. ഷിമാബര സഭയോടൊത്ത്‌ സഹവസിച്ചിരുന്ന 42 പ്രസാധകരിൽ 30 പേരെയും മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. സഭയ്‌ക്കു മേലാൽ തങ്ങളുടെ രാജ്യഹാൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല, കാരണം അത്‌ സ്ഥിതി ചെയ്‌തിരുന്നത്‌ അപകടമേഖലയ്‌ക്കുള്ളിലായിരുന്നു. അപകടബാധിത പ്രദേശത്തെ സഹോദരങ്ങളുടെ ആവശ്യങ്ങൾ സംബന്ധിച്ച്‌ രാജ്യമെമ്പാടുമുള്ള സഭകളെ അറിയിച്ചു. ദുരിതാശ്വാസ നിധിക്കായി ഒരു ബാങ്കുകാർ അക്കൗണ്ട്‌ തുറക്കുകയും ചെയ്‌തു. പ്രതികരണം സത്വരമായിരുന്നു; പ്രാദേശിക ബാങ്ക്‌ അമ്പരന്നുപോകുമാറ്‌ അത്ര വലുതായിരുന്നു ലഭിച്ച തുക. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുവരെ പണം അടയ്‌ക്കുന്നതു തത്‌കാലത്തേയ്‌ക്കു നിർത്തിവെക്കാൻ അവർ ആവശ്യപ്പെട്ടു. ഒരു മാസത്തിൽ കുറഞ്ഞ സമയംകൊണ്ട്‌ ആവശ്യമായിരുന്നതിലധികം പണം ലഭിച്ചതിനാൽ പണമയയ്‌ക്കുന്നതു നിർത്താൻ പ്രാദേശിക ദുരിതാശ്വാസക്കമ്മിറ്റി സഭകളോട്‌ ആവശ്യപ്പെട്ടു. വീടുകളും ജോലിയും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനു പുറമേ, ഷിമാബര സഭയ്‌ക്കു വേണ്ടി നല്ലൊരു പുതിയ രാജ്യഹാളും പുതുതായി സ്ഥാപിതമായതും അഭയാർഥികളിൽ പകുതിപ്പേർ സഹവസിക്കുന്നതുമായ ആരിയെ എന്ന പുതിയ സഭയ്‌ക്കു വേണ്ടി മറ്റൊരു രാജ്യഹാളും ലഭിച്ച സംഭാവനകൾകൊണ്ട്‌ നിർമിക്കാൻ കഴിഞ്ഞു.

ദുരിതാശ്വാസപ്രവർത്തനങ്ങളും അതുപോലെതന്നെ സ്‌നേഹപുരസ്സരമായ താത്‌പര്യം പ്രകടമാക്കിക്കൊണ്ട്‌ ലഭിച്ച 3,000-ത്തിലധികം കത്തുകളും ദുരിതബാധിത പ്രദേശത്തെ സാക്ഷികളുടെ ഹൃദയങ്ങളെ ആഴത്തിൽ സ്‌പർശിച്ചു. തത്‌ഫലമായി, ദുരന്താനന്തര വർഷത്തിലെ ഏപ്രിൽ മാസത്തിൽ ഷിമാബര സഭയിലെ 28 പ്രസാധകരും അതുപോലെതന്നെ ആരിയെ സഭയിലെ സ്‌നാപനമേറ്റ 20 അംഗങ്ങളും സഹായപയനിയർ സേവനം ചെയ്‌തു. യഹോവയോടുള്ള അവരുടെ കൃതജ്ഞതയുടെ ഒരു സൂചകമായിരുന്നു അത്‌.

നിയമസഹായം ആവശ്യമായിവരുന്നു

തീർച്ചയായും, യഹോവയുടെ ദാസന്മാരുടെ സംഘടിതപ്രവർത്തനത്തിൽ ഒട്ടും സംതൃപ്‌തനല്ല സാത്താൻ. യഹോവയുടെ ജനത്തിന്റെ മുന്നേറ്റത്തിന്‌ വിഘ്‌നം സൃഷ്ടിക്കാൻ പ്രതിബന്ധങ്ങളുണ്ടാക്കുന്നതിന്‌ അവൻ മറ്റു രാജ്യങ്ങളിലേപ്പോലെതന്നെ ഇവിടെയും ശ്രമിച്ചിട്ടുണ്ട്‌. അതിന്റെ ഫലമായി ചിലപ്പോഴൊക്കെ കോടതിയെ സമീപിക്കേണ്ടതായി വന്നിട്ടുണ്ട്‌.—പ്രവൃത്തികൾ 25:11 താരതമ്യം ചെയ്യുക.

നിയമോപദേശം ആവശ്യമുള്ള സ്ഥിതിവിശേഷങ്ങൾ കൈകാര്യം ചെയ്യുന്നതിന്‌ 1980-കളുടെ തുടക്കത്തിൽ ബ്രാഞ്ച്‌ ഓഫീസിൽ ഒരു നിയമകാര്യവിഭാഗത്തിന്‌ രൂപം കൊടുത്തു. 1991-ൽ ഒരു യുവ അഭിഭാഷകനും ഭാര്യയും ബ്രാഞ്ചിൽ മുഴുസമയസേവനത്തിനു സന്നദ്ധത പ്രകടിപ്പിച്ചു. രാജ്യഹാളുകൾ വാടകയ്‌ക്കെടുക്കുന്നതും വാങ്ങുന്നതും, യഹോവയുടെ ജനത്തിനെതിരെയുള്ള അക്രമത്തെ കൈകാര്യം ചെയ്യുന്നതും വിവാഹമോചനത്തോടും കുട്ടിയുടെ സംരക്ഷണാവകാശത്തോടും ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ജ്ഞാനപൂർവകമായ പടികൾ സ്വീകരിക്കുന്നതും പോലുള്ള വിഷയങ്ങളിൽ മൂപ്പന്മാരുടെ സംഘങ്ങൾക്കു വേണ്ടി ഏറെ സഹായകമായ വിവരങ്ങൾ, നിയമവകുപ്പിൽ പ്രവർത്തിക്കുന്ന മറ്റു സഹോദരങ്ങളോട്‌ പര്യാലോചിച്ചശേഷം അദ്ദേഹം തയ്യാറാക്കുകയുണ്ടായി. അതിനു പുറമേ, പ്രസിദ്ധീകരണങ്ങൾ പ്രസാധനം ചെയ്യൽ, ബൈബിൾ സാഹിത്യങ്ങൾ കയറ്റി അയയ്‌ക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വന്ന മാറ്റം കൈകാര്യം ചെയ്യാൻ ബ്രാഞ്ചിനു സഹായം ലഭിച്ചു.

മതപരമായ മനസ്സാക്ഷി കോടതിയിലെത്തുന്നു

കോടതികളുടെ മുമ്പാകെയെത്തിയ ശ്രദ്ധേയമായ ഒരു കേസ്‌ 16 വയസ്സുകാരനായ കുനിഹിതോ കൊബായാഷി ഉൾപ്പെട്ടതായിരുന്നു. കോബെ മുനിസിപ്പൽ ഇൻഡസ്‌ട്രിയൽ ടെക്‌നിക്കൽ കോളെജിൽ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാർഥിയായിരുന്നു അവൻ. (ജപ്പാനിൽ ടെക്‌നിക്കൽ കോളെജുകൾ അഞ്ചു വർഷത്തെ നിർബന്ധിതമല്ലാത്ത ഒരു കോഴ്‌സ്‌ പ്രദാനം ചെയ്യുന്നുണ്ട്‌, അതിൽ ത്രിവത്സര ഹൈസ്‌കൂൾ കോഴ്‌സും ഉൾപ്പെടും.) ആയോധനകലാ പരിശീലന ക്ലാസ്സിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ തോൽപ്പിക്കുന്നതോ പുറത്താക്കുന്നതോ ചില സ്‌കൂളുകളിലെ പതിവാണ്‌. അങ്ങനെ അവർക്കു പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. പ്രസ്‌തുത പ്രശ്‌നത്തെ അഭിമുഖീകരിക്കുന്ന മാതൃകായോഗ്യനായ ഒരു സഹോദരനെ—ഒരു മൂപ്പന്റെ മകനായിരിക്കുന്നത്‌ അഭികാമ്യം—തിരഞ്ഞെടുത്ത്‌, സ്‌കൂളിൽനിന്ന്‌ അവനെ പുറത്താക്കിയതിനെതിരെ കോടതിയിൽ പരാതി നൽകാൻ 1986 ഡിസംബറിൽ മേഖലാസന്ദർശനത്തിനായി ബ്രാഞ്ചിലെത്തിയപ്പോൾ ലോയ്‌ഡ്‌ ബാരി സഹോദരൻ ശുപാർശ ചെയ്യുകയുണ്ടായി.

‘വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കാനും മേലാൽ യുദ്ധം അഭ്യസിക്കാതിരിക്കാ’നുമുള്ള യെശയ്യാവു 2:4-ലെ ഉദ്‌ബോധനത്തിനു ചേർച്ചയിൽ കെൻഡോ (ജപ്പാനിലെ വാൾപ്പയറ്റ്‌) പരിശീലന ക്ലാസ്സുകളിൽ പങ്കെടുക്കുകയില്ലെന്ന്‌ 1990-ൽ കുനിഹിതോ കൊബായാഷിയും മറ്റ്‌ നാലു വിദ്യാർഥികളും തീരുമാനിച്ചു. തത്‌ഫലമായി, അവർക്കു ക്ലാസ്സുകയറ്റം നിഷേധിക്കപ്പെട്ടു. പഠനത്തിൽ, കുനിഹിതോ ക്ലാസ്സിൽ ഒന്നാമനായിരുന്നെങ്കിലും, തുടർച്ചയായി രണ്ടു വർഷം കായികവിദ്യാഭ്യാസ ക്ലാസ്സിൽ പങ്കെടുക്കാതിരുന്നതിനെത്തുടർന്ന്‌ അവനെ സ്‌കൂളിൽനിന്നു പുറത്താക്കി. ഭരണഘടനാ അവകാശങ്ങളനുസരിച്ച്‌, ആരാധനയ്‌ക്കും വിദ്യാഭ്യാസം നേടുന്നതിനുമുള്ള സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറ്റം നടത്തിയിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ട്‌ സ്‌കൂൾ നടപടികൾക്കെതിരെ കുനിഹിതോയും മറ്റ്‌ നാലു സഹോദരന്മാരും കേസു കൊടുത്തു. പല പ്രാവശ്യം അപ്പീൽ കൊടുത്തതിനുശേഷം ഒടുവിൽ കുനിഹിതോയുടെ കേസ്‌ പരമോന്നത കോടതിയിൽ എത്തി. മതത്തെ ഗണ്യമാക്കാതെ വിദ്യാഭ്യാസം തിരഞ്ഞെടുക്കാൻ അവന്റെമേൽ നിർബന്ധം ചെലുത്തിയത്‌ കോളെജിന്റെ ഭാഗത്തെ തെറ്റായിരുന്നുവെന്ന്‌ പ്രസ്‌താവിച്ചുകൊണ്ട്‌ 1996 മാർച്ച്‌ 8-ന്‌ പരമോന്നത കോടതിയിലെ രണ്ടാമത്തെ പെറ്റിറ്റ്‌ ബെഞ്ച്‌ ഐകകണ്‌ഠ്യേന അനുകൂലമായ വിധി പുറപ്പെടുവിച്ചു. പാഠ്യപദ്ധതിയിൽ സ്‌കൂളിനുള്ള അധികാരത്തിനെതിരെ മതസ്വാതന്ത്ര്യത്തെ തൂക്കിനോക്കുന്ന ഒരു കേസിൽ കോടതി വിധി പ്രഖ്യാപിക്കുന്നത്‌ നടാടെയായിരുന്നു. സ്‌കൂളിന്റെ പുതിയ പ്രിൻസിപ്പൽ വിദ്യാർഥികളെയെല്ലാം വിളിച്ചുകൂട്ടി, ഇക്കാര്യത്തിൽ സ്‌കൂളിനു ശരിയായ ന്യായബോധം ഇല്ലാതെപോയെന്ന്‌ സമ്മതിക്കുകയും “കൊബായാഷിയെ ഒരു സഹവിദ്യാർഥിയെന്ന നിലയിൽ തിരികെ ഊഷ്‌മളമായി സ്വാഗതം” ചെയ്യാൻ അവരോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. പുറത്താക്കപ്പെട്ട്‌ നാല്‌ വർഷം കഴിഞ്ഞ്‌ 1996 ഏപ്രിലിൽ 21 വയസ്സുള്ള കൊബായാഷി സഹോദരൻ തിരികെ സ്‌കൂളിൽ പോകാൻ തുടങ്ങി.

ആ കോടതിവിധി രാജ്യമെമ്പാടും വ്യാപകമായി റിപ്പോർട്ട്‌ ചെയ്യപ്പെടുകയുണ്ടായി. യഹോവയുടെ നാമവും നീതിയുള്ള വഴികളും ഒരിക്കൽ കൂടി പൊതുജനശ്രദ്ധയിൽ വരുകയും അനുകൂലമായ ഒരു സാക്ഷ്യം നൽകപ്പെടുകയും ചെയ്‌തതിൽ യഹോവയുടെ സാക്ഷികൾ സന്തോഷിച്ചു.—മത്താ. 10:18.

രക്തം സംബന്ധിച്ച ദൈവനിയമത്തോട്‌ ആദരവു പ്രകടമാക്കൽ

സഹമനുഷ്യരുടെ ജീവനോട്‌ യഹോവയുടെ സാക്ഷികൾക്കുള്ള ആദരവ്‌ സുവിദിതമാണെങ്കിലും, രക്തത്തിന്റെ പവിത്രതയോടുള്ള സാക്ഷികളുടെ ആദരവിനെതിരെയുള്ള ആഴമായ മുൻവിധികളെ തരണം ചെയ്യുന്നതിനു കഠിനമായ ശ്രമം നടത്തേണ്ടിവന്നിട്ടുണ്ട്‌. (ഉല്‌പ. 9:4; പ്രവൃ. 15:28, 29) 1980-കൾക്കുമുമ്പ്‌ ബ്രാഞ്ച്‌ ഓഫീസ്‌, രക്തരഹിത ശസ്‌ത്രക്രിയ നടത്തിയിരുന്ന ആശുപത്രികളുടെയും ഡോക്ടർമാരുടെയും ഒരു പട്ടിക സൂക്ഷിച്ചിരുന്നു. എന്നാൽ അത്‌ സഹകരണമനോഭാവമുള്ള ഡോക്ടർമാരുടെ ഒരു പട്ടിക ആയിരുന്നില്ല; ചിലർ രക്തരഹിത ഓപ്പറേഷനുകൾ നടത്തിയിരുന്നത്‌ മടിച്ചുമടിച്ചായിരുന്നു.

രക്തരഹിത ശസ്‌ത്രക്രിയ നടത്താൻ സന്നദ്ധരായ ഡോക്ടർമാരുടെ പേരുകൾ ആവശ്യമായിരുന്ന സാക്ഷികളെ സഹായിക്കാൻ കൂടുതലായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നോ? ഈ ആവശ്യം നിവർത്തിക്കുന്നതിൽ നേരിട്ട്‌ ഉൾപ്പെട്ടിരുന്ന ആക്കിഹിരോ വുവോട്ടാനി അനുസ്‌മരിക്കുന്നു: “ഞങ്ങൾക്കു നിരാശ തോന്നി. കാരണം, രക്തമില്ലാതെ ഓപ്പറേഷൻ നടത്താൻ സന്നദ്ധരായ ഡോക്ടർമാരുടെ പേരുകൾ ആരാഞ്ഞുകൊണ്ട്‌ അടിയന്തിര ഫോൺകോളുകൾ സൊസൈറ്റിക്ക്‌ ലഭിക്കുമ്പോൾ എന്തു ചെയ്യണമെന്ന്‌ ഞങ്ങൾക്കു മിക്കപ്പോഴും അറിയില്ലായിരുന്നു.” അങ്ങനെയിരിക്കെ 1989-ന്റെ ആദ്യഘട്ടത്തിൽ, ഐക്യനാടുകളിൽ ആശുപത്രി ഏകോപന സമിതിയുടെ (എച്ച്‌എൽസി) സെമിനാറുകൾ നടക്കുന്നുവെന്നു ജപ്പാനിൽ വിവരം ലഭിച്ചു. അതിൽ താത്‌പര്യം തോന്നിയ ബ്രാഞ്ച്‌, വിവരങ്ങൾ ആരാഞ്ഞുകൊണ്ട്‌ ബ്രുക്ലിൻ ആസ്ഥാനത്തേക്ക്‌ എഴുതി. പിന്നീട്‌ ആ വർഷം നവംബറിൽ ബ്രുക്ലിനിലെ ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സർവീസസിൽനിന്നുള്ള ഒരു കത്തു കിട്ടി. 1990 മാർച്ചിൽ ജപ്പാനിൽ ഒരു എച്ച്‌എൽസി സെമിനാർ നടത്താൻ പ്രസിദ്ധീകരണ കമ്മിററി ബ്രാഞ്ചിന്‌ അനുമതി നൽകുന്നുവെന്നുള്ള ഒരു അറിയിപ്പായിരുന്നു അത്‌. ഐക്യനാടുകൾക്കു വെളിയിൽ ആദ്യം നടത്തുന്നവയിൽ ഒന്നായിരുന്നു അത്‌.

പുതുതായി നിയുക്തരായ 91 എച്ച്‌എൽസി അംഗങ്ങളെ കൂടാതെ, ജപ്പാനിലെ 111 സഞ്ചാരമേൽവിചാരകന്മാരും സാക്ഷികളായ 25 ഡോക്ടർമാരും ദക്ഷിണ കൊറിയയിൽനിന്നുള്ള 44 സഹോദരന്മാരും ബ്രുക്ലിനിൽനിന്നുള്ള 3 അധ്യാപകരും സന്നിഹിതരായിരുന്നു. സെമിനാർ ഇംഗ്ലീഷിൽ നടത്തി കൊറിയനിലേക്കും ജാപ്പനീസിലേക്കും പരിഭാഷപ്പെടുത്തി.

വുവോട്ടാനി സഹോദരൻ ഇങ്ങനെ അനുസ്‌മരിക്കുന്നു: “‘ഡോക്ടർമാരെ ബോധവത്‌കരിക്കേ’ണ്ടതിന്റെ ആവശ്യം അധ്യാപകർ സെമിനാറിൽ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു. ഡോക്ടർമാരെ ബോധവത്‌കരിക്കുക എന്ന ഉദ്ദേശ്യത്തോടെ അവരുമായി അഭിമുഖം നടത്തുന്നതും ആശുപത്രികൾ സന്ദർശിക്കുന്നതും ജപ്പാനിൽ സ്വീകാര്യമായിരിക്കുമോ എന്നു ചിലർക്കു കാര്യമായ സംശയമുണ്ടായിരുന്നു. ഡോക്ടർമാർ നൽകുന്ന ചികിത്സ എന്തുതന്നെ ആയിരുന്നാലും ജപ്പാൻകാർ മറുത്തൊന്നും പറയാതെ അപ്പാടെ സ്വീകരിച്ചിരുന്നതിനാൽ ആ സംശയം കഴമ്പുള്ളതായിരുന്നു. മാത്രമല്ല, തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ സാധാരണക്കാരുമായി ചർച്ച ചെയ്യാൻ ഡോക്ടർമാർ ഇഷ്ടപ്പെട്ടിരുന്നുമില്ല. എന്നിരുന്നാലും, സെമിനാറിനുശേഷം ആ മൂന്ന്‌ അധ്യാപകർ ആശുപത്രി ഏകോപന സമിതിയിലെ അംഗങ്ങളെ സംഘങ്ങളായി തിരിച്ച്‌ ടോക്കിയോ പ്രദേശത്തുള്ള ആശുപത്രികൾ സന്ദർശിച്ചു. അതിനു വളരെ നല്ല ഫലമുണ്ടായി.”

മാധ്യമങ്ങളെയും ഡോക്ടർമാരെയും ബോധവത്‌കരിക്കൽ

പത്രങ്ങളിൽ വരുന്ന മുൻവിധി കലർന്ന റിപ്പോർട്ടുകളും കൃത്യമല്ലാത്ത വിവരങ്ങളും നിമിത്തം രക്തം സംബന്ധിച്ച നമ്മുടെ നിലപാടിനെക്കുറിച്ച്‌ മാധ്യമങ്ങളെയും അതുപോലെതന്നെ ഡോക്ടർമാരെയും ബോധവത്‌കരിക്കാൻ ശ്രമങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടു. രക്തത്തിനു നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപത്രികയുടെ പ്രകാശനത്തിനുശേഷം, 1990 സെപ്‌റ്റംബറിൽ തുടങ്ങി, ദേശീയ-പ്രാദേശിക പത്രങ്ങളിൽ വൈദ്യശാസ്‌ത്രത്തെക്കുറിച്ച്‌ ലേഖനങ്ങൾ എഴുതുന്ന റിപ്പോർട്ടർമാരെ കാണുന്നതിനുള്ള ഒരു പരിപാടിക്ക്‌ ബ്രാഞ്ച്‌ തുടക്കമിട്ടു. അതു വളരെ വിജയപ്രദമായിരുന്നു. തങ്ങളെ കാണിച്ച വിവരങ്ങളോടു വിലമതിപ്പു തോന്നിയ ചില റിപ്പോർട്ടർമാർ, രക്തരഹിത ശസ്‌ത്രക്രിയ ചെയ്യുന്ന ഡോക്ടർമാരെക്കുറിച്ച്‌ ഒരു ലേഖനമെഴുതാമെന്നുപോലും പറഞ്ഞു.

സാംക്രമികരോഗ ദേശീയ കേന്ദ്രത്തിന്റെ ധർമശാസ്‌ത്രക്കമ്മിറ്റി സാക്ഷികളുടെ കേസുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നു ചർച്ച ചെയ്യുന്നതായി പ്രമുഖ ദേശീയ പത്രങ്ങളുടെ ശാസ്‌ത്രവിഷയ റിപ്പോർട്ടർമാർ ഓസക്ക എച്ച്‌എൽസി-യെ അറിയിച്ചുവെന്നതാണ്‌ ആ പ്രചരണപരിപാടിയുടെ മറ്റൊരു നല്ല ഫലം. ഉടൻതന്നെ, ആ കേന്ദ്രത്തിന്റെ ഡയറക്ടറുമായി അഭിമുഖം നടത്താൻ സാധിക്കുമോയെന്ന്‌ ആരാഞ്ഞുകൊണ്ട്‌ ഒരു കത്തെഴുതി. ആ യോഗത്തിൽ ധർമശാസ്‌ത്രക്കമ്മിറ്റിയുടെ ഡയറക്ടറും ഉപാധ്യക്ഷനും സംബന്ധിച്ചു. തത്‌ഫലമായി, രക്തപ്പകർച്ചകൾ നിരസിക്കാനുള്ള സാക്ഷികളുടെ അവകാശങ്ങളെ ആദരിക്കുന്നതിന്‌ 1991 ഏപ്രിൽ 22-ന്‌ തീരുമാനമായി.

ഈ നല്ല തുടക്കത്തിനുശേഷം മറ്റ്‌ ആശുപത്രികളിലെ ധർമശാസ്‌ത്രക്കമ്മിറ്റികളുമായും ബന്ധപ്പെട്ടു, അവിടങ്ങളിലും നല്ല ഫലങ്ങളുണ്ടായി. ടോക്കിയോ മെട്രോപൊളിറ്റൻ ഹോസ്‌പിറ്റൽസ്‌ ആൻഡ്‌ മറ്റേണിറ്റീസിനു വേണ്ടിയുള്ള ധർമശാസ്‌ത്രക്കമ്മിറ്റി, മതപരമായ കാരണങ്ങളാൽ രക്തപ്പകർച്ച നിരസിച്ചാൽ അത്‌ എങ്ങനെ കൈകാര്യം ചെയ്യാമെന്നതു സംബന്ധിച്ച്‌ മാർഗരേഖകൾ തയ്യാറാക്കവേ ബ്രാഞ്ചിൽനിന്ന്‌ ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സർവീസസിന്റെ ഒരു പ്രതിനിധിയെയും ടോക്കിയോയിലെ എച്ച്‌എൽസി അംഗങ്ങളെയും അതിൽ പങ്കെടുക്കാൻ ക്ഷണിച്ചു. രക്തം അനിവാര്യമാണെന്നു ഡോക്ടർമാർക്കു തോന്നിയാൽപ്പോലും രക്തരഹിത ചികിത്സ ആഗ്രഹിക്കുന്ന പ്രായപൂർത്തിയായ രോഗികളുടെ ആഗ്രഹങ്ങളെ മാനിക്കാൻ ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെൻറിന്റെ മേൽനോട്ടത്തിലുള്ള 16 ആശുപത്രികളോട്‌ ആ 13-അംഗ കമ്മിറ്റി ശുപാർശ ചെയ്‌തു. “രോഗിയെ അബോധാവസ്ഥയിൽ ആശുപത്രിയിലേക്കു കൊണ്ടുവരികയും അതേസമയം ഒരു രക്തപ്പകർച്ച താൻ ആഗ്രഹിക്കുന്നില്ല എന്നു പ്രസ്‌താവിക്കുന്ന ഒരു രേഖ കൈവശമുണ്ടായിരിക്കുകയും ചെയ്‌താൽ ഡോക്ടർ മുൻഗണന നൽകേണ്ടത്‌ ആ ആഗ്രഹത്തിനായിരിക്കണം,” മൈനിച്ചി ഷിമ്പുൺ റിപ്പോർട്ടു ചെയ്‌തു. “ഹൈസ്‌കൂൾ വിദ്യാർഥികളെയും മുതിർന്നവരെപ്പോലെ കണക്കാക്കി രക്തപ്പകർച്ച സംബന്ധിച്ച അവരുടെ ആഗ്രഹങ്ങളെ മാനിക്കുന്നതായിരിക്കും” എന്ന്‌ അതു കൂട്ടിച്ചേർത്തു.

“യഹോവയുടെ സാക്ഷികളെ സ്വീകരിക്കുന്നതല്ല” എന്ന പോസ്റ്ററുകൾ മുമ്പു തൂക്കിയിരുന്ന ചില ആശുപത്രിക്കാർപോലും അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്‌. സാക്ഷികളെ ചികിത്സിക്കാനും രക്തരഹിത മാർഗങ്ങൾ അവലംബിക്കാനും അവരിപ്പോൾ ഒരുക്കമാണ്‌. സഹകരണമനോഭാവമുള്ള ഡോക്ടർമാരുടെ പട്ടികയിൽ ഇപ്പോൾ 15,000-ത്തിലധികം പേരുകളുണ്ട്‌. പ്രാദേശിക എച്ച്‌എൽസി-യുടെ പട്ടികയിൽ പേരു ചേർക്കാത്തപക്ഷം തങ്ങളെ അവഗണിക്കുന്നതായി ചില ഡോക്ടർമാർക്കു തോന്നിയിട്ടുണ്ട്‌. മാറ്റ്‌സൂഡോയിലെ ഷിൻ-ടോക്കിയോ ആശുപത്രി 1995 ഒക്ടോബറിൽ ഒരു രക്തരഹിത ചികിത്സാ പരിപാടി ആരംഭിക്കുകയുണ്ടായി. ആ ആശുപത്രി രക്തം സംബന്ധിച്ച സാക്ഷികളുടെ നിലപാടിനെ തികച്ചും ആദരിക്കുന്നു. അങ്ങനെ, ഈ പ്രധാന കാര്യത്തിൽ നല്ല പുരോഗതി കൈവരിച്ചിരിക്കുന്നു.

സ്‌നേഹവും സംഘാടനവും സമ്മേളിക്കുമ്പോൾ

യേശുക്രിസ്‌തു മുൻകൂട്ടിപ്പറഞ്ഞതുപോലെ ഈ അന്ത്യനാളുകളിൽ വലിയ ഭൂകമ്പങ്ങൾ ഒന്നിനു പുറകെ ഒന്നായി ഓരോ സ്ഥലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. (മത്താ. 24:3, 7) അതിലൊന്ന്‌ 1995 ജനുവരി 17-ാം തീയതി ചൊവ്വാഴ്‌ച കോബെ പ്രദേശത്ത്‌ ഉണ്ടായി. ഭൂകമ്പമാപിനിയിൽ 7.2 അടയാളപ്പെടുത്തിയ ആ ഭൂകമ്പം 5,000 പേരുടെ ജീവനപഹരിക്കുകയും ആയിരക്കണക്കിനാളുകളെ ഭവനരഹിതരാക്കുകയും ചെയ്‌തു. ഭൂകമ്പബാധിത പ്രദേശത്തു താമസിച്ചിരുന്ന 9,000 സാക്ഷികളിൽ സ്‌നാപനമേറ്റ 13 സാക്ഷികൾക്കും സ്‌നാപനമേൽക്കാത്ത 2 പ്രസാധകർക്കും ജീവൻ നഷ്ടമായി. നിഷിനോമിയാ സെൻട്രൽ സഭയിൽ സേവിക്കുന്ന പ്രത്യേക പയനിയർ ദമ്പതികളായ ഹിരോഷി കാനെക്കോയും കാസു കാനെക്കോയും ഒരു പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ടുപോയതായി അന്നു രാവിലെ കണ്ടെത്തി. കാനെക്കോ സഹോദരനെ പുറത്തെടുക്കാൻ നാലു മണിക്കൂറിലധികം വേണ്ടിവന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ കാസു ഞെരിഞ്ഞമർന്ന്‌ മരിച്ചുപോയിരുന്നു. ഹിരോഷി ദീർഘസമയം അവശിഷ്ടങ്ങൾക്കടിയിൽ ആയിരുന്നതിനാൽ അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവർത്തനം നിലച്ചിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ നില ദിവസങ്ങളോളം ഗുരുതരമായി തുടർന്നു. “ഭൗതിക വസ്‌തുക്കൾ എത്രയോ നിരർഥകമാണെന്ന്‌ അതെന്നെ ബോധ്യപ്പെടുത്തി. മറിച്ച്‌, വിശ്വാസവും പ്രത്യാശയും പോലുള്ള ആന്തരിക ഗുണങ്ങളുടെ പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞു. നമുക്കുണ്ടായേക്കാവുന്ന ഏറ്റവും പ്രതികൂലമായ അവസ്ഥകളെപ്പോലും അതിജീവിക്കാൻ ആ ഗുണങ്ങൾ നമ്മെ സഹായിക്കുന്നു,” ഹിരോഷി പറഞ്ഞു.

തങ്ങളുടെ സഹോദരങ്ങളോടുള്ള ആഴമായ സ്‌നേഹം ഹേതുവായി അവരെ സഹായിക്കാൻ സാക്ഷികൾ ഉടനടി പ്രവർത്തിച്ചു. സന്തോഷകരമെന്നു പറയട്ടെ, നഗരത്തെ തെക്കുവടക്കായി തിരിക്കുന്ന വിധത്തിൽ കോബെയ്‌ക്കു ചുറ്റുമുള്ള സർക്കിട്ടുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഭൂകമ്പം ബാധിച്ചത്‌ കിഴക്കുപടിഞ്ഞാറൻ തീരപ്രദേശത്തെ ആയിരുന്നതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാൻ കഴിയുന്ന, ഭൂകമ്പത്താൽ ബാധിക്കപ്പെടാത്ത സഭകൾ ഇരു സർക്കിട്ടിലുമുണ്ടായിരുന്നു. സമീപപ്രദേശങ്ങളിലുണ്ടായിരുന്ന ഭൂകമ്പം ബാധിക്കാത്ത സഭകളിലെ മൂപ്പന്മാർ ദുരിതാശ്വാസ പ്രവർത്തനം സംഘടിപ്പിക്കുന്നതിൽ മുൻകൈയെടുത്തു. ആദ്യ ഭൂകമ്പം ഉണ്ടായതിനുശേഷമുള്ള ദിവസം 16 മോട്ടോർസൈക്കിളുകൾ ഉൾപ്പെട്ട ഒരു വാഹനനിര കോബെ നഗരമധ്യത്തിലുള്ള സഭകൾക്കു ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുത്തു.

ഭൂകമ്പബാധിത പ്രദേശത്തുള്ള സാക്ഷികളുടെ പരിരക്ഷണാർഥം സർക്കിട്ട്‌ മേൽവിചാരകന്മാർ ഉടൻതന്നെ താത്‌കാലിക ദുരിതാശ്വാസകേന്ദ്രങ്ങൾ തുറന്നു. ദുരിതാശ്വാസ വിഭവങ്ങൾ സംഭരിച്ചുവെക്കാനുള്ള കേന്ദ്രങ്ങളായി നശിപ്പിക്കപ്പെടാഞ്ഞ ആറ്‌ രാജ്യഹാളുകൾ ബ്രാഞ്ച്‌ തിരഞ്ഞെടുത്തു. “അഞ്ചു മണിക്കൂറിനുള്ളിൽ ആ ഹാളുകൾ സ്ഥലമില്ലാത്തവണ്ണം നിറഞ്ഞു,” ബ്രാഞ്ച്‌ കമ്മിററിയിലെ ഒരംഗമായ യോഷിഹിരോ നാഗസാക്കി അനുസ്‌മരിക്കുന്നു. ഒരു സഹസാക്ഷിയുടെ മോട്ടോർസൈക്കിളിന്റെ പിന്നിലിരുന്ന്‌ യാത്ര ചെയ്‌താണ്‌ അദ്ദേഹം ഭൂകമ്പബാധിത പ്രദേശത്ത്‌ എത്തിയത്‌. “അടുത്തുള്ള സമ്മേളനഹാളിലേക്കു സാധനങ്ങൾ വഴിതിരിച്ചുവിടാൻ ഞങ്ങൾക്കു സഹോദരങ്ങളോട്‌ ആവശ്യപ്പെടേണ്ടിവന്നു.” പ്രാദേശിക സഭകളിലെ പ്രതിനിധികൾക്ക്‌ ആവശ്യമുള്ള സാധനങ്ങൾ എടുക്കാൻ കഴിയേണ്ടതിനു വിതരണകേന്ദ്രങ്ങൾ തുറന്നു. ഓരോ സഭയിലെയും മൂപ്പന്മാർ അതിലെ അംഗങ്ങൾക്കു സാധനങ്ങൾ വിതരണം ചെയ്‌തു.

‘എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നൻമ ചെയ്യാൻ’ ബൈബിൾ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (ഗലാ. 6:10) സാക്ഷികൾ തങ്ങൾക്കു ലഭിച്ച വസ്‌തുക്കൾ അയൽക്കാരുമായി പങ്കുവെച്ചു. കോബെയിൽ ഭൂകമ്പമുണ്ടായി രണ്ടു ദിവസം കഴിഞ്ഞപ്പോൾ, സാക്ഷികൾക്കു സാധനങ്ങൾ ആവശ്യത്തിനുണ്ടെന്നു തിരിച്ചറിഞ്ഞ ഒരു മൂപ്പൻ പെട്ടെന്നുതന്നെ ഒരു പ്രാദേശിക അഭയാർഥി കേന്ദ്രത്തിലേക്ക്‌ രണ്ടു വാനുകൾ നിറയെ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു.

കൂടുതലായ സഹായഹസ്‌തം

വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾക്കും ശ്രദ്ധ നൽകുകയുണ്ടായി. പെട്ടെന്നുതന്നെ സഭായോഗങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തു. ഭൂകമ്പമുണ്ടായ അന്നുതന്നെ ഒരു സഭ യോഗത്തിനായി ഒരു പാർക്കിൽ കൂടിവന്നു. പിറ്റേ ഞായറാഴ്‌ചയോടെ ആ പ്രദേശത്തുള്ള മിക്ക സഭകളും തങ്ങളുടെ പതിവു വീക്ഷാഗോപുര അധ്യയനം നടത്തി. ദുരിതബാധിതരുടെ വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾക്കായി കരുതുന്നതിനു ഭൂകമ്പബാധിത പ്രദേശത്തെ അഞ്ച്‌ സർക്കിട്ടുകളിലുള്ള സർക്കിട്ട്‌ മേൽവിചാരകന്മാർക്കു പുറമേ ഏഴ്‌ സർക്കിട്ട്‌ മേൽവിചാരകന്മാരെക്കൂടി അയച്ചു. സഹോദരങ്ങളെ ബലപ്പെടുത്താനും വിപത്തുകൾക്കു മധ്യേപോലും ജീവിതത്തിൽ രാജ്യതാത്‌പര്യങ്ങൾ ഒന്നാമതു വെക്കാൻ അവരെ സഹായിക്കാനും ആ സഹോദരന്മാർ പ്രത്യേക സന്ദർശനങ്ങൾ നടത്തി.

പത്തു രാജ്യഹാളുകൾ ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു. അനേകം സഹോദരങ്ങളുടെ വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നുപോയിരുന്നു. കേടുപറ്റിയ വീടുകൾ നന്നാക്കുന്നതിനു ജപ്പാനിലുള്ള 11 മേഖലാ നിർമാണക്കമ്മിറ്റികൾ ഓരോന്നും 21 ജോലിക്കാരുള്ള സംഘടിത കൂട്ടങ്ങൾക്കു രൂപം കൊടുത്തു. ഈ വേലയിൽ പങ്കുപറ്റുന്നതിനായി ഐക്യനാടുകളിൽനിന്ന്‌ സാക്ഷികളുടെ ഒരു ദുരിതാശ്വാസസംഘം സ്വന്തം ചെലവിൽ എത്തിച്ചേർന്നു. ഈ സംഘങ്ങളുടെ വേല പൂർത്തിയായപ്പോഴേക്കും അവർ 1,023 ഭവനങ്ങളുടെ കേടുപാട്‌ തീർക്കുകയും തകർന്നുപോയ 4 വീടുകൾ പൊളിച്ചുമാറ്റുകയും ചെയ്‌തിരുന്നു. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും വന്ന ആത്മത്യാഗികളായ സഹോദരങ്ങൾ അഞ്ചു രാജ്യഹാളുകൾ പുനർനിർമിക്കുകയും നാലെണ്ണം കേടുപോക്കുകയും ചെയ്‌തു.

വിശ്വാസികളോടു കാണിച്ച അതേ ദയയോടെയാണ്‌ അവരുടെ ഭവനങ്ങളിലെ അവിശ്വാസികളായ അംഗങ്ങളോടും ഇടപെട്ടത്‌. നാലു കുട്ടികളും അവിശ്വാസിയായ ഭർത്താവുമുള്ള ഒരു സഹോദരിക്കു രണ്ടാമത്തെ മകനെ ഭൂകമ്പത്തിൽ നഷ്ടപ്പെട്ടിരുന്നു. ആ കുടുംബം മറ്റ്‌ 70 സാക്ഷികളോടൊപ്പം രാജ്യഹാളിലാണ്‌ ഒരാഴ്‌ചക്കാലം താമസിച്ചത്‌. സഹോദരങ്ങൾ പരിഗണന കാണിക്കുകയും പ്രായോഗിക സഹായം നൽകുകയും ചെയ്യുന്നതു കണ്ട്‌ ആ ഭർത്താവ്‌ യഹോവയുടെ സ്ഥാപനത്തെ വിലമതിക്കാൻ തുടങ്ങി. ഒരു നാൾ അദ്ദേഹം സ്വീത്തയിലുള്ള ദുരിതാശ്വാസപ്രവർത്തന ആസ്ഥാനം സന്ദർശിച്ചു. തങ്ങൾക്കു പരിചയമില്ലാത്ത ആളുകൾക്കു വേണ്ടി പല സഹോദരങ്ങളും അവിടെ കഠിനാധ്വാനം ചെയ്യുന്നത്‌ അദ്ദേഹം കണ്ടു. വികാരതരളിതനായ അദ്ദേഹത്തിനു കണ്ണുനീർ അടക്കാനായില്ല. അന്നുതന്നെ ഒരു ബൈബിളധ്യയനത്തിന്‌ അദ്ദേഹം സമ്മതിച്ചു.

മാറ്റങ്ങളെ ക്രിയാത്മകമായി തരണം ചെയ്യൽ

വർഷങ്ങൾ കടന്നുപോയതോടെ, ജപ്പാനിലെ അവസ്ഥയ്‌ക്കു മാറ്റം വന്നിരിക്കുന്നു. 1949-ൽ മിഷനറിമാരുടെ ആദ്യത്തെ സംഘം ജപ്പാനിൽ എത്തിച്ചേർന്ന്‌ നാൽപ്പത്തിമൂന്നു വർഷം കഴിഞ്ഞപ്പോൾ, അതായത്‌ 1992 മാർച്ച്‌ അവസാനമായപ്പോഴേക്കും, ജപ്പാൻ ബ്രാഞ്ചിനു നിയോഗിച്ച മുഴു പ്രദേശത്തും രാജ്യസുവാർത്ത ക്രമമായി എത്തിച്ചേരുന്നുണ്ടായിരുന്നു. എങ്കിലും, ആളുകളുടെ മനോഭാവത്തിനും സാഹചര്യങ്ങൾക്കും കൂടി മാറ്റം വന്നിരിക്കുന്നു. ഇത്‌ യഹോവയുടെ സാക്ഷികൾ വഴക്കമുള്ളവരായിരിക്കേണ്ടത്‌ ആവശ്യമാക്കിത്തീർത്തിരിക്കുന്നു.

അനേക വർഷക്കാലം സഞ്ചാരവേലയിലായിരുന്ന റോഡ്‌നി കിയലോഹാ എന്ന മിഷനറി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇരുപത്തഞ്ചു വർഷം മുമ്പ്‌ [1970-കളിൽ], ജപ്പാനിലെ ആളുകൾ വളരെ മര്യാദയുള്ളവരും സൗഹൃദമുള്ളവരും ആയിരുന്നു. സാക്ഷികൾ അവരെ സന്ദർശിച്ചപ്പോൾ, താത്‌പര്യമില്ലായിരുന്നെങ്കിലും അവർ ശ്രദ്ധിച്ചു.” ആളുകൾ വായിക്കുന്നതിനു സമയം ചെലവഴിച്ചിരുന്നു. മാത്രമല്ല, സദാചാരങ്ങളോടും സാമൂഹിക ക്രമത്തോടും അവർക്കു പൊതുവേ വലിയ ആദരവുമുണ്ടായിരുന്നു. എന്നാൽ, വർധിച്ചുവരുന്ന ഭൗതിക സമൃദ്ധി നിമിത്തം ക്രമേണ അവരുടെ ശ്രദ്ധ വ്യതിചലിക്കാൻ തുടങ്ങി. വീട്ടമ്മമാർ ജോലിക്കു പോയിത്തുടങ്ങി. പകൽസമയത്ത്‌ ആളുകളെ വീട്ടിൽ കാണാൻ പ്രയാസമായി. വീട്ടിലുള്ളവരാണെങ്കിലോ മതത്തെക്കുറിച്ചു കൂടുതൽ സംസാരിക്കാൻ കഴിയാത്തവിധം തിരക്കുള്ളവരുമായിരുന്നു. വായിക്കാൻ സമയമില്ലെന്ന തോന്നൽ പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കാൻ അവരെ വിമുഖരാക്കി.

ഇൻറർകോം സൗകര്യത്തോടുകൂടിയ കനത്ത സുരക്ഷിതത്വമുള്ള അപ്പാർട്ട്‌മെൻറ്‌ കെട്ടിടങ്ങളും ഭവനങ്ങളും നിർമിക്കാൻ തുടങ്ങി. അത്തരം പ്രദേശങ്ങളിലുള്ള പ്രസാധകർ ഇന്റർകോമിലൂടെ തങ്ങളുടെ അവതരണം നടത്തുന്ന രീതിയുമായി പരിചിതരാകണമായിരുന്നു. ദയാപുരസ്സരവും ഹൃദ്യവുമായി പെരുമാറുകമാത്രം ചെയ്‌തവരെപ്പോലും വീണ്ടും സന്ദർശിക്കാൻ അവർ പഠിച്ചു. സപ്രൊയിൽ സേവനമനുഷ്‌ഠിക്കുന്ന ഒരു പയനിയറായ ഹിരോക്കോയോട്‌ ഒരു സ്‌ത്രീ താനൊരു ഷിന്റോ മതക്കാരിയാണെന്നും തനിക്കു ബൈബിൾ സന്ദേശത്തിൽ താത്‌പര്യമില്ലെന്നും ഇൻറർകോമിലൂടെ പറഞ്ഞു. ആ സ്‌ത്രീയുടെ സന്തോഷമുള്ള ശബ്ദവും മര്യാദ കലർന്ന രീതിയും നിമിത്തം അവർ നല്ല ഹൃദയമുള്ള ഒരു സ്‌ത്രീയായിരിക്കണമെന്ന്‌ ബോധ്യം വന്ന ഹിരോക്കോ മടങ്ങിച്ചെന്നു. ക്രമേണ ആ സഹോദരി ഇൻറർകോമിലൂടെ ഒരു സൗഹൃദം വളർത്തിയെടുത്തു. പത്തു മാസം നീണ്ടുനിന്ന അത്തരം സമ്പർക്കത്തിനുശേഷം, ഒടുവിൽ “ഒരു നിമിഷം നിൽക്കൂ” എന്ന വാക്കുകളാണ്‌ ആ സഹോദരി കേട്ടത്‌. ആ സ്‌ത്രീ തന്റെ വീട്ടുവാതിൽക്കൽ വന്ന്‌ സഹോദരിയെ അകത്തേക്കു ക്ഷണിച്ചു. കുടുംബകാര്യങ്ങളെക്കുറിച്ചുള്ള ഒരു ചർച്ച പെട്ടെന്നുതന്നെ ബൈബിളധ്യയനത്തിലേക്കും അതു പിന്നീട്‌ ആ സ്‌ത്രീയുടെ സ്‌നാപനത്തിലേക്കും നയിച്ചു. ഇന്നൊരു പയനിയറായ ആ പുതിയ സഹോദരിക്കു തീർച്ചയായും നല്ലൊരു ഹൃദയമുണ്ടായിരുന്നു.

പകൽസമയത്ത്‌ പലരും വീട്ടിലില്ലാത്തതിനാൽ, സായാഹ്നസാക്ഷീകരണവും തെരുവു സാക്ഷീകരണവും നടത്തുന്നതിന്‌ നമ്മുടെ രാജ്യ ശുശ്രൂഷ ശുപാർശ ചെയ്യുകയുണ്ടായി. പ്രസാധകർ ഉടൻതന്നെ ഉത്സാഹത്തോടെ പ്രതികരിക്കുകയും ചെയ്‌തു. പെട്ടെന്നുതന്നെ, ജപ്പാനിലുടനീളം തെരുവുകളിൽ ആളുകൾ വീക്ഷാഗോപുരവും ഉണരുക!യും കയ്യിൽപ്പിടിച്ച്‌ നിൽക്കുന്നതു കാണാമായിരുന്നു, പ്രത്യേകിച്ചും തിരക്കുള്ള റെയിൽവേ സ്റ്റേഷനുകൾക്കടുത്ത്‌.

യൊക്കൊഹമയ്‌ക്കടുത്തുള്ള ഒരു സഹോദരി ഇതിനൊരു ഉദാഹരണമാണ്‌. മുഴുസമയ ജോലി ഉണ്ടായിരുന്നെങ്കിലും, ഒരു സഹായ പയനിയർ ആയിരിക്കാൻ അവളാഗ്രഹിച്ചു. ഓരോ ദിവസവും ജോലിക്കു പോകുന്നതിനു മുമ്പ്‌ രാവിലെ 6:00 മുതൽ 8:00 വരെ റെയിൽവേ സ്റ്റേഷനടുത്ത്‌ തെരുവുസാക്ഷീകരണത്തിൽ ഏർപ്പെടാമെന്ന്‌ ഒരു മൂപ്പൻ നിർദേശിച്ചു. തന്റെതന്നെ സങ്കോചത്തെയും ചില പതിവുയാത്രക്കാർ ആദ്യമൊക്കെ നടത്തിയിരുന്ന പരിഹാസത്തെയും തരണം ചെയ്‌ത അവൾ മാസികകൾ സ്വീകരിക്കാനാഗ്രഹമുള്ള 40-ഓളം വ്യക്തികൾക്ക്‌ ഒരു മാസികാറൂട്ട്‌ വികസിപ്പിച്ചെടുത്തു. പതിവു യാത്രക്കാർ, സ്റ്റേഷൻ ജോലിക്കാർ, അടുത്തുള്ള കടക്കാർ തുടങ്ങിയവരൊക്കെ അതിൽ ഉൾപ്പെട്ടിരുന്നു. പയനിയർമാർ സാധാരണ 30 മാസികകൾ സമർപ്പിക്കാറുണ്ടായിരുന്നിടത്ത്‌ അവളുടെ ശരാശരി മാസികാസമർപ്പണം പ്രതിമാസം 235 ആയിരുന്നു. ഓരോ ദിവസവും അൽപ്പസമയം തിരുവെഴുത്താശയങ്ങൾ ആളുകളുമായി പങ്കുവെച്ചതിനാൽ അവൾക്ക്‌ ആറ്‌ ബൈബിളധ്യയനങ്ങൾ തുടങ്ങാൻ സാധിച്ചു. അതിലൊന്ന്‌ ഒരു പൊലീസുകാരനുമായിട്ടായിരുന്നു.

കനത്ത സുരക്ഷിതത്വ സംവിധാനങ്ങളുള്ള കെട്ടിടങ്ങളിലെ ആളുകളുമായി ബന്ധപ്പെടുന്നതിനു ചില പ്രസാധകർ ടെലഫോൺ സാക്ഷീകരണത്തിനുള്ള നിർദേശങ്ങൾ ബാധകമാക്കി. സ്ഥിരോത്സാഹവും അതുപോലെതന്നെ ആകർഷകമായ ഒരു വിഷയം പ്രതിപാദിക്കുന്നതും അനേകം ബൈബിളധ്യയനങ്ങൾക്കു വഴിതുറന്നിരിക്കുന്നു. തന്റെയും കുടുംബത്തിന്റെയും ഭാവി എന്തായിരിക്കുമെന്നു ഗൗരവമായി ചിന്തിച്ചിട്ടുണ്ടോയെന്ന്‌ ടെലഫോണിലൂടെ ഒരു സഹോദരി ഒരു സ്‌ത്രീയോടു ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഉണ്ടെന്നായിരുന്നു. മറ്റുള്ളവർക്കു തന്നെ സഹായിക്കാൻ കഴിയാത്തതിലുള്ള നിരാശ അവളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിച്ചിരുന്നു. തത്‌ഫലമായി ആ സ്‌ത്രീ ഒറ്റപ്പെട്ട്‌ വീട്ടിൽ കഴിയുകയായിരുന്നു. സാക്ഷി പ്രകടിപ്പിച്ച യഥാർഥ താത്‌പര്യം ഹേതുവായി, അടുത്തുള്ള ഒരു സൂപ്പർമാർക്കറ്റിൽവെച്ചു കണ്ടുമുട്ടാമെന്ന്‌ ആ സ്‌ത്രീ സമ്മതിച്ചു. കുടുംബജീവിതം പുസ്‌തകത്തിന്റെ ഉള്ളടക്കം കാണിച്ചപ്പോൾ അവർ സത്വരം ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു.

വയലിലെ തീവ്രമായ പ്രവർത്തനത്തിന്റെയും സഭാംഗങ്ങൾ പക്വത പ്രാപിച്ചതിന്റെയും ഫലമാണ്‌ തുടർച്ചയായ, സ്ഥായിയായ വളർച്ച. പ്രസാധകരുടെ എണ്ണത്തിലെ തുടർച്ചയായ അത്യുച്ചങ്ങളുടെ പരമ്പര ആരംഭിച്ചത്‌ 1979 ജനുവരിയിലാണ്‌. കഴിഞ്ഞ 18 വർഷമായി അത്‌ അവിരാമം തുടരുകയും ചെയ്‌തിരിക്കുന്നു. 1980-കളുടെ രണ്ടാം പകുതിയിലും 1990-കളുടെ ആദ്യ പകുതിയിലും പ്രസാധകരുടെ ശരാശരി വർധനവ്‌ ഓരോ വർഷവും 10,000-ത്തിലധികമായിരുന്നു. 1995 മാർച്ച്‌ ആയപ്പോഴേക്കും ജപ്പാനിൽ 2,00,000 രാജ്യഘോഷകരുണ്ടായിരുന്നു. 1972 ആഗസ്റ്റിൽ 320 സഭകളിലായി 14,199 പ്രസാധകരാണ്‌ ഉണ്ടായിരുന്നത്‌. അതിനെ അപേക്ഷിച്ച്‌ 1997 ആഗസ്റ്റ്‌ ആയപ്പോഴേക്കും 3,785 സഭകളോടൊത്ത്‌ സഹവസിക്കുന്ന 2,20,663 പ്രസാധകർ ഉണ്ടായിരുന്നു. എന്നാൽ, ഈ പ്രസാധകരിൽ വർധിച്ചുവരുന്ന ഒരു കൂട്ടം ജാപ്പനീസ്‌ ഭാഷക്കാരല്ല.

വിദേശ ഭാഷാക്കൂട്ടങ്ങൾക്കു സഹായം

ജപ്പാനിലെ ഈടുറ്റ സമ്പദ്‌വ്യവസ്ഥ കണ്ട്‌ ജാപ്പനീസ്‌ അല്ലാതെ മറ്റു ഭാഷകൾ സംസാരിക്കുന്ന പല ജോലിക്കാരും അവിടേക്കു മാറിപ്പാർത്തിട്ടുണ്ട്‌. അവരിൽ യഹോവയുടെ സാക്ഷികളും ഉൾപ്പെടും. മിക്കവാറും എല്ലാവരുടെയും മാതൃഭാഷ ജാപ്പനീസ്‌ ആയിരിക്കുന്ന ഒരു ദേശമാണ്‌ ജപ്പാനെന്നു മേലാൽ പറയാൻ കഴിയില്ല. ഈ വിദേശ ഭാഷാക്കൂട്ടങ്ങളെ ആത്മീയമായി എങ്ങനെ സഹായിക്കാൻ കഴിയുമായിരുന്നു?

1980-കൾക്കു മുമ്പ്‌ താരതമ്യേന ചെറിയൊരു വിദേശ ഭാഷാക്കൂട്ടമേ അവിടെ ഉണ്ടായിരുന്നുള്ളൂ. യു.എസ്‌. സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും താത്‌പര്യക്കാരായ മറ്റുള്ളവരുടെയും പ്രയോജനത്തിനായി മിസാവ, തച്ചിക്കാവ, ഓക്കിനാവ തുടങ്ങിയ സ്ഥലങ്ങളിൽ ചെറിയ ഒറ്റപ്പെട്ട കൂട്ടങ്ങളോ സഭകളോ സ്ഥാപിച്ചു.

ഇവയിൽ ഏറ്റവും വലുത്‌ ഓക്കിനാവയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കു വേണ്ടിയുള്ളതായിരുന്നു. മുമ്പ്‌ കൊറിയയിൽ മിഷനറിമാരായിരുന്ന കാൾ എമേഴ്‌സണും ഈവലിൻ എമേഴ്‌സണും ഓക്കിനാവയിലെ ഇംഗ്ലീഷ്‌ സംസാരിക്കുന്ന ജനവിഭാഗത്തെ സഹായിക്കുന്നതിനായി തങ്ങളുടെ ഇളയ മകനോടൊപ്പം 1968-ൽ അവിടേക്കു താമസം മാറ്റി. 40-ാമത്തെയും 52-ാമത്തെയും ഗിലെയാദ്‌ ക്ലാസ്സുകളിൽനിന്നുള്ള ബിൽ ഐവ്‌സും മേരി ഐവ്‌സും, വെയ്‌ൻ ഫ്രെയ്‌സും പെന്നി ഫ്രെയ്‌സും അവരോടൊപ്പം ഈ ഫലപ്രദമായ വയലിൽ ചേർന്നു. വിസ്‌തൃതമായ കാദെന വ്യോമസൈനികതാവളത്തിനു ചുറ്റും ഒരു ചെറിയ പഴഞ്ചൻ 360 സിസി കാർ ഓടിച്ചുപോയിരുന്ന വെയ്‌ൻ സൈന്യത്തിൽ പുതുതായി ചേർക്കപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിക്കുന്നതിൽ പ്രത്യേകിച്ചും ഫലപ്രദനായിരുന്നു. അതിനു കാരണം അദ്ദേഹത്തിന്റെതന്നെ സൈനിക പശ്ചാത്തലമാണ്‌. ഓക്കിനാവയിൽ സേവനമനുഷ്‌ഠിച്ച 15 വർഷംകൊണ്ട്‌ 100-ഓളം വ്യക്തികളെ സ്‌നാപനമേൽക്കാൻ സഹായിക്കുന്നതിനു വെയ്‌നിനും പെന്നിക്കും സാധിച്ചിട്ടുണ്ട്‌. അവരുടെ ശുശ്രൂഷ വളരെ ഫലപ്രദമായിരുന്നതിനാൽ, മറ്റെവിടെയെങ്കിലും പോയി പ്രസംഗിക്കാൻ ഒരു താവളത്തിലെ കമാൻഡിങ്‌ ഓഫീസർ അവരോട്‌ അഭ്യർഥിക്കുകപോലുമുണ്ടായി. കാരണം? “എന്റെ ഏറ്റവും മികച്ച ആളുകളെയാണ്‌ നിങ്ങൾ കൊണ്ടുപോകുന്നത്‌,” അദ്ദേഹം പരാതിപ്പെട്ടു.

മറ്റു സൈനികതാവളങ്ങളിലേക്കു ജോലി നിയമനങ്ങൾ മാറുന്നതിനാൽ സഭയിൽ ആളുകൾ നിരന്തരം വരുകയും പോകുകയും ചെയ്‌തുകൊണ്ടിരുന്നു. എങ്കിലും, അക്ഷരാർഥത്തിൽ ആയിരങ്ങൾ യോഗങ്ങളിൽ സംബന്ധിക്കുകയും യഹോവയ്‌ക്കു വേണ്ടി നിലകൊള്ളാൻ നൂറുകണക്കിനാളുകൾക്കു സഹായം ലഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഐക്യനാടുകളിലേക്കു തിരിച്ചുപോയ ഇവരിൽ ഭൂരിപക്ഷവും യഹോവയെ സേവിക്കുന്നതിൽ തുടർന്നു. ചിലർ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ആയിത്തീർന്നിട്ടുണ്ട്‌. ഇവരിലൊരാളായ നിക്ക്‌ സൈമൊണെല്ലി, തന്നെ പഠിപ്പിച്ചയാളുടെ പാത പിൻപറ്റിക്കൊണ്ട്‌ 93-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽ പിന്നീട്‌ സംബന്ധിക്കുകയുണ്ടായി. അദ്ദേഹമിപ്പോൾ ഭാര്യയോടൊപ്പം ഇക്വഡോറിൽ സേവനമനുഷ്‌ഠിക്കുന്നു.

ജപ്പാനിലെ ഇംഗ്ലീഷ്‌ ഭാഷാപ്രദേശം

1970-കളുടെ ഒടുവിൽ വിയറ്റ്‌നാം യുദ്ധം അവസാനിച്ചു. അക്കാലത്ത്‌ ജപ്പാനിലെ ഇംഗ്ലീഷ്‌ ഭാഷാക്കൂട്ടങ്ങൾ പിരിഞ്ഞുപോയി. എന്നാൽ 1980-കളുടെ ആരംഭത്തിൽ, ബെഥേലിൽനിന്ന്‌ വണ്ടിയോടിച്ചുപോയാൽ 15 മിനിറ്റുകൊണ്ട്‌ എത്താവുന്ന അറ്റ്‌സുഗി നാവിക-വ്യോമ താവളത്തിന്റെ ചുറ്റുമുള്ള പ്രദേശത്ത്‌ ഇംഗ്ലീഷ്‌ സംസാരിക്കുന്ന ആളുകൾ ധാരാളമുള്ളതായി മനസ്സിലാക്കിയ ജയിംസ്‌ മാൻസ്‌ ജൂനിയർ, ആ പൗരസ്‌ത്യദേശത്തെത്തി സഹായിക്കാനായി തന്റെ മാതാപിതാക്കളെ ക്ഷണിച്ചു. അപ്പോൾ യു.എസ്‌.എ.-യിലെ കാലിഫോർണിയയിലായിരുന്നു അവരുടെ താമസം. (പ്രവൃത്തികൾ 16:9 താരതമ്യം ചെയ്യുക.) അങ്ങനെ, 1981 മാർച്ചിൽ 62-ഉം 59-ഉം വയസ്സുള്ള ജയിംസ്‌ മാൻസ്‌ സീനിയറും ഭാര്യ രൂത്തും അറ്റ്‌സുഗി താവളത്തിനടുത്തുള്ള സഗമിഹരയിലേക്കു താമസം മാറ്റി. “ഇംഗ്ലീഷ്‌ സംസാരിക്കുന്നവരെ കണ്ടെത്തുന്ന ഏതു സ്ഥലവും ഞങ്ങളുടെ പ്രദേശമായിരുന്നു,” രൂത്ത്‌ ഓർമിക്കുന്നു. “തെരുവുവേലയിൽ ഏർപ്പെട്ടിരിക്കെ, സൈക്കിളിൽ വരുന്ന യുവ അമേരിക്കൻ പട്ടാളക്കാരെ രൂത്ത്‌ കൈ കാണിച്ചു നിറുത്തിയിട്ട്‌ അവരെ മാസികകൾ കാണിക്കുമായിരുന്നു,” എബിന ബെഥേൽ കുടുംബത്തിലെ ഒരംഗം ഓർമിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, ജപ്പാനിലെത്തി അധികം താമസിയാതെ ജയിംസ്‌ മാൻസ്‌ സീനിയർ മരിച്ചു. എന്നാൽ, അവിടെത്തന്നെ താമസിച്ച രൂത്ത്‌ സത്യത്തിലേക്കു വരാൻ അനേകരെ സഹായിച്ചു. സഗമിഹരയിലെ ചെറിയ ഇംഗ്ലീഷ്‌ കൂട്ടം 1985 ഒക്ടോബറിൽ ഒരു സഭയായിത്തീർന്നു.

1980-കളിൽ ജപ്പാനിലെ സമ്പദ്‌വ്യവസ്ഥ കൂടുതൽ ശക്തമായതോടെ വിദേശികളുടെ എണ്ണം വളരെയധികം വർധിച്ചു. ഫിലിപ്പീൻസുകാരും തെക്കേ അമേരിക്കക്കാരും ആഫ്രിക്കക്കാരും ചൈനക്കാരും കൊറിയക്കാരുമായ ആയിരക്കണക്കിനാളുകൾ വിദേശജോലിക്കാരായി ജപ്പാനിലേക്കു പ്രവഹിച്ചു. ഈ വിദേശജോലിക്കാർക്ക്‌ ആത്മീയ സഹായം നൽകുന്നതിനാവശ്യമായ പടികൾ സൊസൈറ്റി കൈക്കൊണ്ടു. ഈ സഹായം നൽകുന്നതിനായി ബെഥേലിൽ സേവിക്കുന്ന പലരെയും ഇംഗ്ലീഷ്‌ സംസാരിക്കുന്ന ജാപ്പനീസ്‌ പയനിയർമാരെയും നിയമിക്കുകയുണ്ടായി. അനേക വർഷങ്ങളോളം ഇംഗ്ലീഷ്‌ സഭയോടൊത്തു സഹവസിച്ച ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “സൊസൈറ്റി ഇക്കാര്യത്തിൽ നേതൃത്വമെടുക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന്‌ വർധനവുണ്ടായി.” 1997 സെപ്‌റ്റംബർ 1 ആയപ്പോഴേക്കും ഇംഗ്ലീഷ്‌ സഭകളുടെ എണ്ണം 18 ആയി, അങ്ങനെ അവ ചേർന്ന്‌ ഒരു സർക്കിട്ട്‌ രൂപീകൃതമായി.

ബ്രസീലുകാർക്കു സഹായം

മാതാപിതാക്കളോ പിതാമഹന്മാരോ ബ്രസീലിലേക്കു കുടിയേറിപ്പാർത്ത അനവധി ജപ്പാൻകാർ ജോലിക്കായി ജപ്പാനിലേക്കു തിരിച്ചുവന്നു. എന്നാൽ അവർക്ക്‌ ജാപ്പനീസോ ഇംഗ്ലീഷോ അറിയില്ലായിരുന്നു. മുമ്പ്‌ മിഷനറിമാരായി ബ്രസീലിൽ സേവിച്ചിരുന്ന കാസുയൂക്കി കിരിത്താനി, നനക്കോ കിരിത്താനി ദമ്പതികൾ 1986-ൽ യൊക്കൊഹമയിലേക്കു താമസം മാറ്റി. പോർച്ചുഗീസ്‌ സംസാരിക്കുന്ന ഏതാനും സഹോദരിമാരും ബൈബിൾ വിദ്യാർഥികളും അവിടെ ഉണ്ടായിരുന്നു. ആ ചെറിയ കൂട്ടം മാസത്തിലൊരിക്കൽ പോർച്ചുഗീസ്‌ ഭാഷയിൽ വീക്ഷാഗോപുര അധ്യയനവും സംക്ഷിപ്‌തരൂപത്തിലുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളും നടത്തി.

ടോക്കിയോ, നാഗോയിയ, തോയിയോഹാഷി എന്നിവിടങ്ങളിൽ താമസിച്ചിരുന്ന മൂന്നു ബ്രസീലിയൻ മൂപ്പന്മാരെയും അതുപോലെതന്നെ കിരിത്താനി സഹോദരനെയും പോർച്ചുഗീസ്‌ വയലിന്റെ പുരോഗതിയെക്കുറിച്ചു ചർച്ച ചെയ്യാൻ 1991-ലെ വസന്തത്തിൽ സൊസൈറ്റി ക്ഷണിച്ചു. 1991 ആഗസ്റ്റിൽ നാല്‌ പോർച്ചുഗീസ്‌ കൂട്ടങ്ങൾ പ്രവർത്തനമാരംഭിച്ചു. സന്നദ്ധരായ ബെഥേലംഗങ്ങളെ ചേർത്ത്‌ ബെഥേലിൽ ഒരു പോർച്ചുഗീസ്‌ ഭാഷാക്ലാസ്സ്‌ തുടങ്ങാൻ ബ്രാഞ്ച്‌ ഏർപ്പാടു ചെയ്‌തു. അവർ ഉത്സാഹപൂർവം ആ ഭാഷ പഠിച്ച്‌ പോർച്ചുഗീസ്‌ കൂട്ടങ്ങളുടെ അടിസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നു. പുതുതായി സ്ഥാപിതമായ കൂട്ടങ്ങൾ പെട്ടെന്നുതന്നെ സഭകളായി മാറി. ആറു വർഷത്തിനുള്ളിൽ 21 പോർച്ചുഗീസ്‌ സഭകളുണ്ടായി. ഇവ ചേർന്ന്‌ ഒരു സർക്കിട്ട്‌ രൂപംകൊണ്ടു.

സ്‌പാനിഷ്‌ വയൽ തുറക്കുന്നു

1987 സെപ്‌റ്റംബറിൽ, അന്നുവരെ പോർച്ചുഗീസ്‌ കൂട്ടത്തോടൊത്ത്‌ സഹവസിച്ചിരുന്ന എട്ട്‌ സഹോദരിമാരെ സഹായിക്കാനായി സ്‌പാനിഷിൽ ആദ്യയോഗം നടത്തി. പെറുവിൽനിന്നുള്ള ലൂയിസ്‌ ഡെൽഗാഡോ എന്ന ഏകാകിയായ സഹോദരൻ നേതൃത്വമെടുത്തു. അക്കാലങ്ങളിൽ, സ്‌പാനിഷ്‌ യോഗങ്ങളിൽ സംബന്ധിക്കാനായി ചില സഹോദരിമാർ ആറ്‌ മണിക്കൂർ യാത്ര ചെയ്‌തിരുന്നു. എന്നാൽ അവർക്കു ലഭിച്ച ആത്മീയ സഹായം തക്ക മൂല്യമുള്ളതായിരുന്നു. സാമ്പത്തിക സുരക്ഷിതത്വത്തെപ്രതി ജപ്പാനിലെ പൗരന്മാരെ വിവാഹം ചെയ്‌ത ചിലർക്കു ഭാഷാതടസ്സം മൂലം ദാമ്പത്യ പ്രശ്‌നങ്ങളുണ്ടായി. തന്നെയുമല്ല, ജാപ്പനീസ്‌ സഭകളിലെ മൂപ്പന്മാരോടു തങ്ങളുടെ വികാരങ്ങൾ തുറന്നു പറയാൻ അവർക്കു ബുദ്ധിമുട്ടും നേരിട്ടു.

സ്‌പാനിഷ്‌ കൂട്ടത്തിന്റെ വയൽശുശ്രൂഷയും ഒരു വെല്ലുവിളി ആയിരുന്നു. പ്രദേശങ്ങൾ സംഘടിപ്പിക്കുന്നതിനു വേണ്ടി, വാതിലുകളിൽ സ്‌പാനിഷ്‌ പേരുകൾ എഴുതിവെച്ചിരിക്കുന്നത്‌ അന്വേഷിച്ച്‌ അവർ മധ്യജപ്പാനെ കോർത്തിണക്കിയ റെയിൽപാതയായ യമനൊത്തെയിലെ 29 സ്റ്റേഷനുകളിലേക്കും പോയി. ക്ഷീണിപ്പിക്കുന്നതും വളരെ സമയം വേണ്ടിവരുന്നതുമായിരുന്നെങ്കിലും, അത്‌ അവർക്കു പ്രവർത്തിക്കുന്നതിനാവശ്യമായ പ്രദേശം നൽകി.

കൊളംബിയൻ സ്‌ത്രീകൾ പലരും താമസിച്ചിരുന്ന പ്രദേശങ്ങളിൽ പകൽസമയത്ത്‌ സഹോദരിമാരുടെ കൂട്ടങ്ങൾ സന്ദർശിക്കുമായിരുന്നു. ആ സ്‌ത്രീകൾ ജോലിയെടുത്തിരുന്നത്‌ ജപ്പാനിലെ മാഫിയയായ യാക്കൂസാ സാധാരണ നടത്താറുള്ള മദ്യശാലകളിലായിരുന്നു. ഒരു സ്‌ത്രീ ആത്മീയ പുരോഗതി നേടുന്നതായി തോന്നുമ്പോൾ യാക്കൂസാ ഇടപെട്ട്‌ അവളെ മറ്റൊരു സ്ഥലത്തേക്കു മാറ്റുമായിരുന്നു. എങ്കിലും, യഹോവയെ പ്രസാദിപ്പിക്കാൻ തന്റെ ജോലിക്കു മാറ്റം വരുത്തേണ്ടതാവശ്യമാണെന്ന്‌ അത്തരമൊരു വിദ്യാർഥിനി മനസ്സിലാക്കി. യാക്കൂസായിൽനിന്ന്‌ ഓടിയകന്ന്‌ ഒളിച്ചു പാർക്കേണ്ടിവരും എന്നായിരുന്നു അതിനർഥം. തനിക്ക്‌ അധ്യയനം നടത്തിക്കൊണ്ടിരുന്ന വ്യക്തിയുടെ സഹായത്തോടെ ഒടുവിൽ സ്വന്തരാജ്യത്തേക്കു തിരികെപ്പോകാൻ അവൾക്കു കഴിഞ്ഞു.

1990-കളുടെ തുടക്കത്തിൽ പെറു, അർജൻറീന, പരാഗ്വേ, ബൊളീവിയ എന്നിവിടങ്ങളിൽനിന്നും മറ്റു ചില രാജ്യങ്ങളിൽനിന്നും ജപ്പാനിലേക്കു വലിയൊരു കൂട്ടം ജോലിക്കാർ പ്രവഹിച്ചപ്പോൾ അവരുടെ ആത്മീയാവശ്യങ്ങൾ നോക്കുന്നതിനു യഹോവ ഒരു ചെറിയ സ്‌പാനിഷ്‌ കൂട്ടത്തെ ഒരുക്കിനിർത്തിയിരുന്നു. സഹായിക്കാൻ സന്നദ്ധരായ ബെഥേലംഗങ്ങൾക്കു വേണ്ടി ഒരു സ്‌പാനിഷ്‌ ക്ലാസ്സ്‌ 1991-ൽ ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ ചിലർ ആ ഭാഷയിൽ പരസ്യപ്രസംഗങ്ങൾ നടത്താൻ തുടങ്ങി. 1993-ൽ ടോക്കിയോ പ്രദേശത്ത്‌ ആദ്യത്തെ സ്‌പാനിഷ്‌ സഭ രൂപീകൃതമായി. 1997 ആയപ്പോഴേക്കും തഴച്ചുവളരുന്ന 13 സ്‌പാനിഷ്‌ സഭകളുണ്ടായിരുന്നു. ഇവ ചേർന്ന്‌ ഒരു വിദേശ ഭാഷാ സർക്കിട്ട്‌ രൂപംകൊണ്ടിരിക്കുന്നു.

ഏഷ്യയിൽനിന്നുള്ളവരെ സഹായിക്കൽ

ജപ്പാനിലേക്ക്‌ അനേകം ചൈനക്കാരും പ്രവഹിച്ചുകൊണ്ടിരുന്നു. അവരിൽ ആയിരക്കണക്കിനു വിദ്യാർഥികളും രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ചൈനയിൽ ഉപേക്ഷിക്കപ്പെട്ട ജാപ്പനീസ്‌ കുട്ടികളുടെ പിൻതലമുറക്കാരും ഉണ്ടായിരുന്നു. ജപ്പാനിൽ 3,00,000-ത്തിലധികം ചൈനക്കാർ പാർക്കുന്നുണ്ടെന്നു കണക്കാക്കപ്പെട്ടിരുന്നു. അവരിൽ 2,00,000 പേർ ടോക്കിയോ പ്രദേശത്തായിരുന്നു. കണ്ണുകളുയർത്തി ചൈനീസ്‌ വയലിലേക്കു നോക്കിയപ്പോൾ അതു കൊയ്‌ത്തിനു വിളഞ്ഞിരിക്കുന്നതായി സഹോദരങ്ങൾക്കു കാണാൻ കഴിഞ്ഞു, എന്നാൽ ‘വേലക്കാർ ചുരുക്ക’മായിരുന്നു.—മത്താ. 9:37; യോഹ. 4:35

മാസായുക്കി യാമാമോട്ടോയും ഭാര്യ മാസാക്കോയും തായ്‌വാനിൽ എട്ടു വർഷം മിഷനറി സേവനത്തിൽ ചെലവഴിച്ചിരുന്നു. ചൈനീസ്‌ ഭാഷ സംസാരിക്കുന്നവരെ സഹായിക്കാൻ സന്നദ്ധരായ ബെഥേലംഗങ്ങളെ 1992-ൽ ആ ഭാഷ പഠിപ്പിക്കുകയുണ്ടായി. താമസിയാതെ, ചൈനീസ്‌ സംസാരിച്ചിരുന്ന ചിലരുമായി മാസായുക്കി ബന്ധപ്പെട്ടു. അങ്ങനെ 28 പ്രസാധകരുള്ള ഒരു ചൈനീസ്‌ കൂട്ടം പ്രവർത്തനം തുടങ്ങി. ചൈനീസ്‌ ഭാഷ സംസാരിച്ചിരുന്ന താത്‌പര്യക്കാരെ സഹായിക്കാൻ ആകാംക്ഷയുണ്ടായിരുന്നെങ്കിലും, ആ ഭാഷ ശരിക്കും വശമില്ലാതിരുന്ന ജാപ്പനീസ്‌ പയനിയർമാരായിരുന്നു അവരിലധികവും. ജപ്പാനിലെ സാക്ഷികൾ കാട്ടിയ അത്തരം തീക്ഷ്‌ണത ചൈനക്കാരുടെ ഹൃദയത്തെ തൊട്ടുണർത്തി. ഒരു യുവതിക്ക്‌, തന്നോടൊപ്പം സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്ന ഒരു സഹോദരനിൽനിന്ന്‌ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം ലഭിച്ചു. ഒരാഴ്‌ചകൊണ്ട്‌ അവൾ ആ പുസ്‌തകം വായിച്ചുതീർത്തു. എല്ലാ യോഗങ്ങളിലും സംബന്ധിക്കാൻ ഇത്‌ അവളെ പ്രേരിപ്പിച്ചു. ചൈനീസ്‌ സംസാരിക്കുന്ന ആളുകളുമായി സുവാർത്ത പങ്കുവെക്കാൻവേണ്ടി മാത്രം ചൈനീസ്‌ പഠിക്കുന്ന അനേകം ജപ്പാൻകാരെ കണ്ടത്‌ അവളെ അത്ഭുതപ്പെടുത്തി. അവളും ഇളയ സഹോദരനും പെട്ടെന്നുതന്നെ പുരോഗതി പ്രാപിച്ച്‌ ഒരു വർഷത്തിനുള്ളിൽ സ്‌നാപനമേറ്റു. സ്‌നാപനമേൽക്കുന്നതിനു മുമ്പുതന്നെ അവൾ സ്വന്തമായി ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു.

1993 മേയിൽ ആദ്യത്തെ ചൈനീസ്‌ സർക്കിട്ട്‌ സമ്മേളനം നടന്നു. 399 പേർ സന്നിഹിതരായിരുന്നു, 8 പേർ സ്‌നാപനമേറ്റു. പെട്ടെന്നുതന്നെ മാൻഡറിൻ-ചൈനീസ്‌ ഭാഷയിൽ അഞ്ച്‌ സഭകൾ പ്രവർത്തനം തുടങ്ങി, അതുപോലെ ഒരു ജാപ്പനീസ്‌ സഭയിൽ ഒരു ചൈനീസ്‌ പുസ്‌തകാധ്യയനവും.

മറ്റു ഭാഷാക്കൂട്ടങ്ങൾ

1980-കളുടെ ഒടുവിൽ പെൻ പിറ്റോറെസും ഭാര്യ ഫിക്‌സാങ്ങും ബൈബിൾ പഠിക്കാൻ തുടങ്ങി. കംബോഡിയയിൽനിന്നുള്ള അഭയാർഥികളായിരുന്ന അവർക്ക്‌ തങ്ങളുടെ മാതൃദേശത്തു നടന്ന കൂട്ടക്കൊലയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. കംബോഡിയൻ ഭാഷയിൽ പ്രസിദ്ധീകരണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാൽ പുരോഗതി മന്ദഗതിയിലായിരുന്നു. എന്നാൽ ഒടുവിൽ അവർ സ്‌നാപനമേറ്റു. കംബോഡിയയിൽനിന്നുള്ള സഹ അഭയാർഥികളുടെ ആത്മീയാവശ്യങ്ങളിൽ താത്‌പര്യമുണ്ടായിരുന്നതിനാൽ അവരോടൊത്തു ബൈബിളധ്യയനങ്ങൾ നടത്താൻ അവർ ശ്രമിച്ചു. താമസിയാതെ കംബോഡിയക്കാരുടെ ഒരു ചെറിയ കൂട്ടം രൂപംകൊണ്ടു. 1994-ൽ കംബോഡിയൻ ഭാഷയിൽ വീക്ഷാഗോപുരം ലഭ്യമായപ്പോൾ അവർക്കതു കൂടുതൽ സഹായകമായി. അതിനുശേഷം, ബെഥേലിൽനിന്നുള്ള പത്തു സഹോദരങ്ങൾ ആ ഭാഷ പഠിക്കാൻ തുടങ്ങി. കംബോഡിയൻ ഭാഷയിലുള്ള യോഗങ്ങൾക്കു ഹാജരാകാൻ അവർക്കു നിയമനം ലഭിച്ചു.

ജപ്പാനിലെ വിദേശഭാഷാക്കൂട്ടങ്ങളിൽ ഏറ്റവും വലിയതു കൊറിയനാണെങ്കിലും, അവരിൽ മിക്കവർക്കും ജാപ്പനീസ്‌ അറിയാമെന്നതുകൊണ്ട്‌ വർഷങ്ങളോളം അവർക്കായി പ്രത്യേകം സഭകളില്ലായിരുന്നു. എന്നാൽ, ജപ്പാനിൽ താമസിക്കുന്ന കൊറിയക്കാർ സ്വന്തഭാഷയിൽ സത്യം പഠിക്കുകയാണെങ്കിൽ അവർക്കതു കൂടുതൽ എളുപ്പത്തിൽ ഗ്രഹിക്കാനാകുമെന്നു ശ്രദ്ധയിൽപ്പെട്ടു. 1996 ഏപ്രിലിൽ ബെഥേലിനടുത്ത്‌ ഒരു കൊറിയൻ കൂട്ടം രൂപീകരിക്കുന്നതിന്‌ അതു കാരണമായി. പിന്നീട്‌ ഹ്യോഗോ ഭരണപ്രദേശത്തുള്ള ഇറ്റേമി നഗരത്തിൽ മറ്റൊരു കൂട്ടവും രൂപംകൊണ്ടു.

ആംഗ്യഭാഷാ സഭകളുടെ കാര്യവും അവഗണിക്കാവുന്നതല്ല. രാജ്യമെമ്പാടും ശ്രവണവൈകല്യമുള്ള ആളുകളെ സഹായിക്കുന്നതിനു സന്നദ്ധഹൃദയരായ പലരും ജാപ്പനീസ്‌ ആംഗ്യഭാഷ പഠിച്ചിരിക്കുന്നു. 1982 മുതൽ ചില ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ ആംഗ്യഭാഷയിലേക്കുള്ള പരിഭാഷയ്‌ക്കു സൊസൈറ്റി ക്രമീകരണം ചെയ്‌തിരുന്നു. ഫൂക്കുവൊക്ക, കൂമമോട്ടോ എന്നീ നഗരങ്ങളിൽ 1992-ൽ ആംഗ്യഭാഷാ സഭകൾ രൂപീകൃതമായപ്പോൾ ശ്രവണവൈകല്യമുള്ളവരെ സഹായിക്കാനുള്ള സംഘടിത യജ്ഞം നടക്കുകയുണ്ടായി. ആംഗ്യഭാഷയിലുള്ള വീഡിയോകളും തയ്യാറാക്കപ്പെട്ടിട്ടുണ്ട്‌. ഇപ്പോൾ ജപ്പാനിൽ ശ്രവണവൈകല്യമുള്ള ആളുകളെ സജീവമായി സഹായിച്ചുവരുന്ന 11 സഭകളും 9 ചെറിയ കൂട്ടങ്ങളുമുണ്ട്‌.

അങ്ങനെ, ജപ്പാനിലുള്ള വിവിധ ഭാഷാക്കൂട്ടങ്ങളെ കണ്ടെത്തി മനസ്സിലാകുന്ന ഭാഷയിൽത്തന്നെ അവർക്കു സുവാർത്തയിൽനിന്നു പ്രയോജനം നേടാൻ സഹായിക്കുന്നതിനു ജപ്പാനിലെ യഹോവയുടെ സാക്ഷികൾ നല്ലൊരു ശ്രമം നടത്തിയിരിക്കുന്നു.

പുതിയ സ്‌കൂളിൽ ചേരാനുള്ള ഉത്സാഹം

1993-ൽ ജപ്പാനിലെ അവിവാഹിതരായ മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും പുളകപ്രദമായ പുതിയൊരു അവസരം ലഭിച്ചു. തങ്ങളുടെ സേവനം രാജ്യത്തിനകത്തും പുറത്തും വ്യാപിപ്പിക്കുന്നതിന്‌ അത്‌ അവർക്ക്‌ അവസരം പ്രദാനം ചെയ്‌തു. ജപ്പാനിൽ ശുശ്രൂഷാ പരിശീലന സ്‌കൂളിന്റെ ആദ്യത്തെ ക്ലാസ്സ്‌ നടത്തുന്നതിനു സഞ്ചാരവേലയിൽ പതിറ്റാണ്ടുകളിലെ അനുഭവപരിചയമുള്ള സഹോദരന്മാരായ ജയിംസ്‌ ഹിൻഡെററെയും ഡേവിഡ്‌ ബിഗ്ലറെയും ഐക്യനാടുകളിൽനിന്ന്‌ അയച്ചു. ഇംഗ്ലീഷിൽ നടത്തപ്പെട്ട ഈ ആദ്യത്തെ ക്ലാസ്സിൽ ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്‌ എന്നിവിടങ്ങളിൽനിന്നു നിരീക്ഷകരായി ഏഴു പേരുമുണ്ടായിരുന്നു. തങ്ങളുടെ രാജ്യങ്ങളിൽ അധ്യാപകരായി സേവിക്കാൻ ഈ നിരീക്ഷകർ തയ്യാറാക്കപ്പെടുകയായിരുന്നു.

ഈ സ്‌കൂളിൽനിന്നു തങ്ങൾ എങ്ങനെ പ്രയോജനം നേടി എന്നതിനെക്കുറിച്ചു സംസാരിക്കവേ ആദ്യ ക്ലാസ്സിലെ ഒരു വിദ്യാർഥി ഇങ്ങനെ പറഞ്ഞു: “എന്റെ അഭിപ്രായത്തിൽ, ബന്ധപ്പെട്ട തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട്‌ ന്യായവിചാരം നടത്തി സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ഞങ്ങളിൽ പലർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. നിയമങ്ങൾ അനുസരിക്കുക കൂടുതൽ എളുപ്പമായിരുന്നു. എന്നാൽ സ്‌കൂളിൽ ആവർത്തിച്ചാവർത്തിച്ച്‌ ഉന്നയിച്ച ‘എന്തുകൊണ്ട്‌?’ ‘എങ്ങനെ?’ എന്നീ രണ്ടു ചോദ്യങ്ങളാൽ വസ്‌തുതകൾക്കും ഉത്തരങ്ങൾക്കും പിന്നിലുള്ള കാരണങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യാൻ ഞങ്ങൾ പരിശീലിപ്പിക്കപ്പെട്ടു.” ആ ക്ലാസ്സിലെ മറ്റൊരു വിദ്യാർഥി അതേ ആശയത്തിന്‌ ഊന്നൽ നൽകിക്കൊണ്ടു സംസാരിച്ചു. പുതിയ മാസികകൾ സമർപ്പിക്കുന്ന ഒരു അവതരണരീതി തയ്യാറാക്കി മറ്റു പ്രസാധകരുമായി പങ്കുവെക്കാൻ മാസികാദാസനു സാധിക്കുമെന്ന്‌ അധ്യാപകരിലൊരാൾ പറഞ്ഞപ്പോൾ ഉണ്ടായ സംഭവമാണ്‌ ആ വിദ്യാർഥി അനുസ്‌മരിക്കുന്നത്‌. വിദ്യാർഥികളിലൊരുവൻ ഇതേക്കുറിച്ചുന്നയിച്ച ചോദ്യം നീതിയും നന്മയും തമ്മിലുള്ള വ്യത്യാസത്തിന്റെ മതിപ്പുളവാക്കുന്ന ഒരു വിശദീകരണത്തിലേക്കു നയിച്ചു. അധ്യാപകൻ ഇങ്ങനെ വിശദീകരിച്ചു: “നീതി ലിഖിത മാർഗനിർദേശങ്ങൾ നിവർത്തിക്കുന്നു. എന്നാൽ മറ്റുള്ളവരുടെ പ്രയോജനത്തിനായി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നതിലധികം ചെയ്യുന്നതാണു നന്മ. നാം നീതിമാന്മാർ മാത്രമല്ല നന്മയുള്ളവരുമായിരിക്കണം. ഒരു ലിഖിത നിയമമില്ലാതെതന്നെ സഭാംഗങ്ങൾക്കു പ്രയോജനം ചെയ്യാൻ കഴിയുന്ന എന്തും നാം ചെയ്യണം.”

ജപ്പാനിലുള്ള ഏകാകികളായ സഹോദരന്മാർ പൊതുവേ വിവാഹത്തിനു തിടുക്കം കൂട്ടാറില്ല. ആദ്യത്തെ 18 ക്ലാസ്സുകളിലുണ്ടായിരുന്നവർ ശരാശരി 29 വയസ്സുള്ളവരും സത്യത്തിൽ വന്നിട്ട്‌ ശരാശരി 13 വർഷമായവരും മുഴുസമയ ശുശ്രൂഷയിലായിട്ട്‌ ശരാശരി 8 വർഷമായവരും ആയിരുന്നു. 1997 ആഗസ്റ്റ്‌ ആയപ്പോഴേക്കും 790-ലധികം വിദ്യാർഥികൾ 33 ശുശ്രൂഷാ പരിശീലന സ്‌കൂൾ ക്ലാസ്സുകളിൽനിന്നു ബിരുദം നേടിയിരുന്നു. കൂടാതെ, അതിൽ സംബന്ധിക്കാൻ വേറേ ആയിരങ്ങൾ കാത്തിരിക്കുന്നുമുണ്ടായിരുന്നു. ബിരുദാനന്തരം ചിലർക്ക്‌ സർക്കിട്ട്‌, പ്രത്യേക പയനിയർ, മിഷനറി വേലകളിൽ നിയമനം ലഭിച്ചു.—സങ്കീ. 110:3.

ഈ സുശിക്ഷിതരായ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും സഭകളോടൊത്തു പ്രവർത്തിക്കുമ്പോൾ പ്രയോജനങ്ങൾ പെട്ടെന്നു കാണാം. ഒരു വിദ്യാർഥിക്കു സഭാംഗങ്ങളുടെ മേലുണ്ടായിരുന്ന നല്ല സ്വാധീനത്തെക്കുറിച്ച്‌ അഭിപ്രായപ്പെട്ടുകൊണ്ട്‌ ഒരു മൂപ്പൻ പറഞ്ഞു: “സഭ കൂടുതൽ ജീവസ്സുറ്റതും സന്തോഷമുള്ളതുമായിത്തീർന്നു. പയനിയർ ആത്മാവ്‌ വർധിച്ചു. ദിവ്യാധിപത്യ നടപടിക്രമമനുസരിച്ച്‌ കാര്യങ്ങൾ ചെയ്യുന്നതിന്റെ പ്രാധാന്യത്തോടു കൂടുതൽ വിലമതിപ്പ്‌ സഭയിലുള്ള എല്ലാ അംഗങ്ങളും നേടുകയുണ്ടായി. ആത്മീയ കാര്യങ്ങളോടുള്ള യുവജനങ്ങളുടെ ഉത്സാഹം വർധിച്ചു. പലരും ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂളിൽ ചേർന്നു.” അങ്ങനെ സഭകൾ ബലിഷ്‌ഠമാക്കപ്പെടുകയും കെട്ടുപണി ചെയ്യപ്പെടുകയും ചെയ്‌തിരിക്കുന്നു.

വിദേശ കൺവെൻഷനുകൾക്കു പ്രതിനിധികളെ അയയ്‌ക്കൽ

ജപ്പാനിലെ യഹോവയുടെ സാക്ഷികൾക്ക്‌ സാർവദേശീയ സഹോദരവർഗത്തോടു സ്‌നേഹം പ്രകടമാക്കുന്നതിൽ ‘വിശാലതയുളളവരാകാൻ’ വർഷങ്ങളായി അനേകം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്‌. (2 കൊരി. 6:13) വിദേശയാത്രാച്ചെലവുകൾ കൂടുതൽ താങ്ങാവുന്നതായതോടെ, യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ഹവായിയിലും ന്യൂസിലൻഡിലും നടന്ന പ്രത്യേക സാർവദേശീയ കൺവെൻഷനുകൾക്ക്‌ സൊസൈറ്റി ജപ്പാൻ ബ്രാഞ്ചിനെ ക്ഷണിച്ചു.

ഈ ക്ഷണത്തോടു പ്രതികരിക്കുന്ന പ്രതിനിധികളുടെ എണ്ണം വർഷങ്ങളായി വർധിച്ചിട്ടുണ്ട്‌. ഈ പ്രതിനിധികളുടെ കൂട്ടത്തിൽ പയനിയർമാരുടെയും മറ്റു മുഴുസമയ ശുശ്രൂഷകരുടെയും വലിയ കൂട്ടങ്ങളെ കാണുക അസാധാരണമല്ല. 1996-ൽ ചെക്ക്‌ റിപ്പബ്ലിക്കിലും ഹംഗറിയിലും പ്രത്യേക കൺവെൻഷനുകൾ നടത്തിയപ്പോൾ ജപ്പാനിൽനിന്നെത്തിയ 1,320 പ്രതിനിധികളിൽ 1,114 പേർ മുഴുസമയ ശുശ്രൂഷകരായിരുന്നു.

ജപ്പാനിലെ പ്രതിനിധികൾ ഈ പ്രത്യേക കൺവെൻഷനുകളിൽ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അവരുടെ വീക്ഷണത്തെ വിശാലമാക്കുകയും യഹോവയെ മുഴുഹൃദയത്തോടെ സേവിക്കുന്നതിന്‌ അവർക്കു കൂടുതലായ പ്രചോദനം നൽകുകയും ചെയ്‌തു. 1978-ലെ സാർവദേശീയ കൺവെൻഷനുകൾക്കു വേണ്ടി ദക്ഷിണ കൊറിയ, ഹോങ്കോംഗ്‌, ഫിലിപ്പീൻസ്‌, തായ്‌വാൻ എന്നിവിടങ്ങൾ സന്ദർശിച്ച ഷിഗെയോ ഇക്കെഹാട്ടാ ഇങ്ങനെ വിശദീകരിക്കുന്നു: “വിദേശരാജ്യങ്ങളിലെ സഹോദരീസഹോദരന്മാരുടെ ഇടയിലെ സ്‌നേഹബന്ധം എന്നിൽ ആഴമായ മതിപ്പുളവാക്കി. യഹോവയുടെ സാക്ഷികൾ നിർമല ഭാഷയാൽ ഏകീകൃതരായിരിക്കുന്നത്‌ നേരിട്ടു കാണാൻ കഴിഞ്ഞത്‌ വിശേഷിച്ചും എന്റെ സേവനപദവികളോടുള്ള വിലമതിപ്പിനെയും പ്രാർഥനയിലുൾപ്പെടുത്തുന്ന കാര്യങ്ങളെയും സ്വാധീനിച്ചിരിക്കുന്നു.”

യഹോവയുടെ ദാസന്മാർ കടുത്ത പീഡനത്തെ സഹിച്ചുനിന്നിട്ടുള്ള രാജ്യങ്ങൾ സന്ദർശിച്ചതിനാലും അവരുടെ അനുഭവങ്ങൾ നേരിട്ടു കേട്ടതിനാലും അവരുടെ വിശ്വാസത്തെ അനുകരിക്കാൻ പ്രതിനിധികൾ പ്രചോദിതരായി. മുൻ സോവിയറ്റ്‌ യൂണിയനിലെ സെൻറ്‌ പീറ്റേഴ്‌സ്‌ബർഗിൽ 1992-ൽ നടത്തിയ ആദ്യത്തെ സാർവദേശീയ കൺവെൻഷനിൽ മിസാക്കോ ഒദ സംബന്ധിച്ചിരുന്നു. അവൾ ഇങ്ങനെ അനുസ്‌മരിക്കുന്നു: “കൺവെൻഷന്റെ ആദ്യ ദിവസം പ്രാരംഭഗീതം ആരംഭിച്ചപ്പോൾ എന്റെ അടുത്തിരുന്ന ഒരു റഷ്യൻ സഹോദരി കരയാൻ തുടങ്ങി. തലയുയർത്തി നോക്കിയപ്പോൾ അനേകം റഷ്യൻ സഹോദരിമാരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്‌ എനിക്കു കാണാൻ കഴിഞ്ഞു. അവർക്കു ഗീതം പൂർത്തിയാക്കാനായില്ല. അവരോടൊപ്പം അവിടെ ആയിരിക്കാനും യഹോവയ്‌ക്കും വിശ്വസ്‌തരായ സഹോദരങ്ങൾക്കും വിജയം കാഴ്‌ചവെച്ച ചരിത്രപ്രധാനമായ ആ മുഹൂർത്തത്തിന്‌ സാക്ഷ്യംവഹിക്കാനും അവർക്കുണ്ടായതുപോലത്തെ പീഡനം അനുഭവിച്ചിട്ടില്ലാത്ത എന്നെ അനുവദിച്ചതിലുള്ള അനർഹദയയ്‌ക്കു ഞാൻ യഹോവയോട്‌ ആഴമായി നന്ദി പറഞ്ഞു.”

ഒരു യുവപയനിയർ സഹോദരിയായ സെയ്‌ക്കോ നാമ്പ (ഇപ്പോൾ, നാക്കാജിമാ) 1990-ൽ ബ്യൂണസ്‌ അയേഴ്‌സിൽ നടന്ന കൺവെൻഷനെക്കുറിച്ചു നന്നായി ഓർക്കുന്നു. അവൾ പറയുന്നു: “സ്‌നേഹവും വിലമതിപ്പും പ്രകടമാക്കേണ്ടത്‌ എങ്ങനെയെന്നും അത്തരം വികാരങ്ങൾ മറ്റുള്ളവരോടു പ്രകടമാക്കേണ്ടതിന്റെ പ്രാധാന്യവും അർജൻറീനയിലെ സഹോദരീസഹോദരന്മാരിൽനിന്നു ഞാൻ മനസ്സിലാക്കി. ഞങ്ങൾ പോരുമ്പോൾ പ്രായമുള്ള ഒരു സഹോദരി എന്നെ ആശ്ലേഷിക്കുകയും ഒരു സമ്മാനം തരുകയും ചെയ്‌തു. ‘ഹാസ്‌ത ല്യൂഗോ എൻ എൽ പാരെയ്‌സോ’ [പറുദീസയിൽവെച്ചു കാണാം] എന്നു കൂടെക്കൂടെ പറഞ്ഞുകൊണ്ടിരുന്ന അവർ കരയുന്നുണ്ടായിരുന്നു. ഞാൻ ജപ്പാനിലേക്കു തിരിച്ചുവന്നശേഷം എന്റെ സഭയിലും പ്രദേശത്തുമുള്ള ആളുകളോട്‌ അതേ സ്‌നേഹവും ദയയും പ്രകടമാക്കാൻ ഞാൻ ശ്രമിച്ചു.” പൊതുവേ, ലജ്ജാശീലരും മിതഭാഷികളുമായ ജപ്പാനിൽനിന്നുള്ള മറ്റു പ്രതിനിധികളും തങ്ങളുടെ ലാറ്റിനമേരിക്കൻ സഹോദരങ്ങളുമായുള്ള സഹവാസത്തിലൂടെ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്നതിന്‌ സഹായിക്കപ്പെട്ടു.

മറ്റു ദേശങ്ങളിൽ നടന്നിട്ടുള്ള പ്രത്യേക കൺവെൻഷനുകൾക്ക്‌ ആയിരക്കണക്കിനു പ്രതിനിധികളെ അയയ്‌ക്കാനുള്ള പദവി വർഷങ്ങളായി ജപ്പാൻ ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്‌. സഭകളിലേക്കു ക്ഷണക്കത്തുകൾ അയയ്‌ക്കുമ്പോൾ കിട്ടുന്ന വമ്പിച്ച പ്രതികരണം സാർവദേശീയ ക്രിസ്‌തീയ കുടുംബത്തോടൊപ്പമായിരിക്കാൻ ലഭിക്കുന്ന അവസരത്തോടുള്ള ഉത്സാഹത്തെയും വിലമതിപ്പിനെയും സൂചിപ്പിക്കുന്നു.

ലോകവ്യാപക ആവശ്യത്തിനു സംഭാവന ചെയ്യുന്നു

ലോകവ്യാപക സഹോദരവർഗത്തെ നാനാവിധങ്ങളിൽ ഇപ്പോൾ സഹായിക്കാൻ കഴിയുന്നത്‌ വലിയൊരു പദവിയാണ്‌. അച്ചടിയിൽ വിലയേറിയ അനുഭവജ്ഞാനമുള്ളതിനാൽ, അച്ചടിയാവശ്യങ്ങളിൽ അയൽബ്രാഞ്ചുകളെ സഹായിക്കാൻ ജപ്പാൻ ബ്രാഞ്ചിനു കഴിയുന്നു. ഇപ്പോൾ ഓരോ മാസവും എബിനയിലുള്ള ഫാക്ടറിയിൽ പത്തു ഭാഷകളിലായി വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും 90,00,000-ത്തിലധികം പ്രതികൾ അച്ചടിക്കുന്നുണ്ട്‌.

ജപ്പാൻ ബ്രാഞ്ച്‌ ഇപ്പോൾ, ചൈനീസ്‌, തമിഴ്‌ (ശ്രീലങ്കയ്‌ക്കു വേണ്ടി), തായ്‌, ലാവോഷ്യൻ, സിംഹള, 11 ഫിലിപ്പീൻ ഭാഷകൾ എന്നിവ ഉൾപ്പെടെ 26 ഭാഷകളിലായി പുസ്‌തകങ്ങളും ബൈബിളുകളും ചെറുപുസ്‌തകങ്ങളും ലഘുപത്രികകളും മുഴുവർണത്തിൽ അച്ചടിക്കുന്നുണ്ട്‌. വയലിലെ ആവശ്യങ്ങളോടു സത്വരം പ്രതികരിക്കാൻ വളരെ വേഗതയുള്ള ഓഫ്‌സെറ്റ്‌ റോട്ടറി അച്ചടിയന്ത്രങ്ങൾ സഹായിക്കുന്നു. ഉദാഹരണത്തിന്‌, ദീർഘനാളായി കാത്തിരുന്ന താഗാലോഗ്‌ ബൈബിളിന്റെ പ്രത്യേക പതിപ്പ്‌ അച്ചടിക്കുന്നതിനുള്ള വിവരങ്ങൾ 1993 സെപ്‌റ്റംബറിൽ ജപ്പാനിലേക്ക്‌ അയച്ചുകൊടുത്തു. ആ ബൈബിളിൽ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം അടങ്ങിയിരുന്നു. ഒക്ടോബർ പകുതി ആയപ്പോഴേക്കും 70,000 താഗാലോഗ്‌ ബൈബിളുകൾ അച്ചടിച്ച്‌ കയറ്റിയയച്ചു, ഡിസംബറിലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ സഹോദരങ്ങൾക്കായി പ്രകാശനം ചെയ്യാൻ സാധ്യമാകത്തക്കവണ്ണമായിരുന്നു അത്‌. അതിനുശേഷം ഉടൻതന്നെ സെബുവാനോ, ഇലോക്കോ എന്നീ ഭാഷകളിലും ബൈബിളിന്റെ അച്ചടി നിർവഹിക്കപ്പെട്ടു. പോർച്ചുഗീസ്‌, സ്‌പാനിഷ്‌ ബൈബിളുകളുടെ ഡീലക്‌സ്‌ ബയൻഡിങ്ങും ഇപ്പോൾ എബിനയിലെ അച്ചടിശാലയിലാണ്‌ നിർവഹിക്കപ്പെടുന്നത്‌.

1989-ൽ ലോകാസ്ഥാനത്ത്‌ പരിഭാഷാ സേവന വിഭാഗം സ്ഥാപിച്ചതിനുശേഷം ജപ്പാൻ ബ്രാഞ്ചിനെ ഏഷ്യയിലെയും പസഫിക്‌ പ്രദേശങ്ങളിലെയും പരിഭാഷകർക്കു സഹായം നൽകുന്നതിൽ പങ്കെടുക്കാൻ ക്ഷണിക്കുകയുണ്ടായി. ലോകജനസംഖ്യയുടെ പകുതിയിലധികവും ഈ പ്രദേശങ്ങളിലാണു വസിക്കുന്നത്‌. എന്നാൽ ബഹുദശം ഭാഷക്കാരായ അനേകർക്കും വാച്ച്‌ ടവർ പ്രസിദ്ധീകരണങ്ങൾ തങ്ങളുടെ ഭാഷയിൽ ലഭ്യമല്ല. പരിഭാഷാ വൈദഗ്‌ധ്യവും കമ്പ്യൂട്ടർ ജ്ഞാനവുമുള്ള ജപ്പാനിലെ സഹോദരന്മാർക്ക്‌ ഇന്ത്യ, ഇന്തോനേഷ്യ, കംബോഡിയ, ഗ്വാം, തായ്‌ലൻഡ്‌, നേപ്പാൾ, പാകിസ്ഥാൻ, മലേഷ്യ, മ്യാൻമാർ, ലബനോൻ, ശ്രീലങ്ക, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളും മറ്റു ദേശങ്ങളും സന്ദർശിച്ച്‌ പരിഭാഷകരെ കണ്ടെത്തി പരിശീലിപ്പിച്ച്‌ അവരെ സംഘടിപ്പിക്കുന്നതിനും സൊസൈറ്റി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വെയർ പ്രോഗ്രാമുകൾ ഇൻസ്‌റ്റോൾ ചെയ്യുന്നതിനും സഹായിക്കുന്നതിനുള്ള പദവി ലഭിച്ചിട്ടുണ്ട്‌.

പരസ്‌പര പ്രോത്സാഹനം

ജപ്പാനിൽ സേവനമനുഷ്‌ഠിക്കുന്ന മിഷനറിമാരെ അനുകരിച്ചുകൊണ്ട്‌ ഒമ്പത്‌ വിദേശരാജ്യങ്ങളിൽ രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനുള്ള നിയമനം ഉത്സാഹപൂർവം സ്വീകരിച്ചിരിക്കുന്ന 76 ജാപ്പനീസ്‌ സഹോദരീസഹോദരന്മാരെ അവഗണിക്കാവുന്നതല്ല. ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നുള്ള 13 ബിരുദധാരികളും ഈ കൂട്ടത്തിൽപ്പെടും. അവരെ നിയമിച്ചിരിക്കുന്ന രാജ്യങ്ങളിൽ പെടുന്നതാണ്‌ ബ്രസീൽ (7), കംബോഡിയ (1), ഗ്വാം (2), മലേഷ്യ (2), നൈജീരിയ (1), പാപ്പുവ ന്യൂഗിനി (11), പരാഗ്വേ (8), സോളമൻ ദ്വീപുകൾ (5), തായ്‌വാൻ (39) തുടങ്ങിയവ. പുതിയ ഭാഷകൾ, ആചാരരീതികൾ, ഭക്ഷണം, ഉഷ്‌ണമേഖലാ രോഗങ്ങൾ തുടങ്ങിയവയുമായി പൊരുത്തപ്പെട്ടുപോകാൻ പഠിക്കുന്നതിൽ അവർ വിജയിച്ചിരിക്കുന്നുവെന്ന്‌ ഈ നിയമനപ്രദേശങ്ങളിലുള്ളവരിൽനിന്നു ലഭിച്ച കത്തുകൾ സൂചിപ്പിക്കുന്നു. സമ്പന്നമായ ആധുനിക ജപ്പാനിലേതിൽനിന്നു വ്യത്യസ്‌തമായ അപരിഷ്‌കൃത പ്രദേശങ്ങളിൽ ചിലപ്പോൾ പൈപ്പുവെള്ളമോ പാചകവാതകമോ വൈദ്യുതിയോ ഇല്ലാതെ കഴിഞ്ഞുകൂടാൻ അവർ ഒരുക്കമുള്ളവരാണ്‌. അവർ പ്രാദേശിക ആളുകളോടു സ്‌നേഹം വളർത്തിയെടുക്കുകയും ദൈവികതൃപ്‌തിയുള്ളവരായിരിക്കാൻ പഠിക്കുകയും ചെയ്‌തിരിക്കുന്നു. ഈ വിധത്തിൽ രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാൻ കഴിയുന്നതിൽ അവർ സന്തോഷിക്കുന്നു.

ജപ്പാനിലെ ദിവ്യാധിപത്യ വികസനം ഹേതുവായി ബ്രാഞ്ച്‌ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടത്‌ ആവശ്യമായിവന്നപ്പോൾ, അന്താരാഷ്‌ട്ര സഹകരണത്തോടെ വേല തുടങ്ങി. ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്‌ താമസത്തിനുള്ള 13-നില ഇരട്ടക്കെട്ടിടങ്ങളും സർവീസസ്‌ ഓഫീസിനു വേണ്ടിയുള്ള ഒരു 5-നില കെട്ടിടവുമാണ്‌. 1994-ൽ ഐക്യനാടുകളിൽനിന്നുള്ള ഫ്രാങ്ക്‌ ലിയെ നിർമാണ മേൽവിചാരകനായി നിയമിച്ചു. ഐക്യനാടുകളിൽനിന്നുള്ള അന്താരാഷ്‌ട്ര ദാസനായ സ്റ്റിവ്‌ ഗിവിൻസും നിർമാണക്കമ്മിറ്റിയിൽ സേവിക്കുന്നു. ഇറ്റലി, ഇംഗ്ലണ്ട്‌, ഐക്യനാടുകൾ, ഓസ്‌ട്രേലിയ, കാനഡ, കോസ്റ്ററിക്ക, ന്യൂസിലൻഡ്‌, ഫിൻലൻഡ്‌, ഫ്രാൻസ്‌, ലക്‌സംബർഗ്‌ എന്നിവിടങ്ങളിൽനിന്നുള്ള 49-ലധികം സ്വമേധയാസേവകരുമുണ്ട്‌. സ്വന്ത രാജ്യങ്ങളിൽ സ്ഥിരമായി താമസിക്കാൻ കഴിയുമായിരുന്നിട്ടും വിദേശത്തുള്ള സഹോദരങ്ങളുമായി തങ്ങളുടെ അനുഭവജ്ഞാനവും വൈദഗ്‌ധ്യവും പങ്കുവെക്കുന്നതിനും രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനുമായി ത്യാഗങ്ങൾ സഹിച്ചുകൊണ്ട്‌ അവർ സന്തോഷപൂർവം മറ്റു ദേശങ്ങളിലേക്കു പോയിരിക്കുന്നു.

ജപ്പാനിലെ സഹോദരന്മാരുടെ വമ്പിച്ച പ്രതികരണവും ശ്രദ്ധേയമായ ഒരു സംഗതിയായിരുന്നു. ആ പദ്ധതിയിൽ പ്രവർത്തിക്കുന്നതിനായി വൈദഗ്‌ധ്യമുള്ളവരും അല്ലാത്തവരുമായി 4,600-ലധികം പേർ അപേക്ഷ നൽകിയിട്ടുണ്ട്‌. കുറച്ചു കാലത്തേക്കാണെങ്കിൽപ്പോലും, ആ പദ്ധതിയിൽ പ്രവർത്തിക്കുന്നതിന്‌ അവരിൽ മിക്കവർക്കും വലിയ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതായിട്ടുണ്ട്‌. ജോലിയിൽനിന്നും കുടുംബങ്ങളിൽനിന്നും മാറിനിൽക്കുന്നത്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ തങ്ങളുടെ ശ്രമങ്ങൾക്കു സമൃദ്ധമായ അനുഗ്രഹം ലഭിക്കുന്നതായി അവർക്കു തോന്നുന്നു.

പ്രായമുള്ളവരെങ്കിലും തീക്ഷ്‌ണതയുള്ളവർ

ജപ്പാനിലെ യഹോവയുടെ സ്‌തുതിപാഠകരുടെ ഈ വലിയ കൂട്ടത്തിന്റെ വളർച്ച ആരംഭിച്ചത്‌ 1949-50-ലെ 11-ാം ഗിലെയാദ്‌ ക്ലാസ്സിൽനിന്നുള്ള മിഷനറിമാരുടെ വരവോടെയാണ്‌. 7-ാമത്തെ ക്ലാസ്സിൽനിന്നു കുറച്ചുപേരും പിന്നീട്‌ നടന്ന ക്ലാസ്സുകളിൽനിന്നു കുറെ അധികംപേരും അവരോടു ചേർന്നു. അവരിൽ 59 പേർ ഇപ്പോഴും ജപ്പാനിൽ മുഴുസമയ സേവനത്തിലാണ്‌. അവരിൽ ചിലർ ഇപ്പോൾ തങ്ങളുടെ 70-കളിലും 80-കളിലുമാണ്‌. അവരെല്ലാവരും സേവനത്തിൽ ഇപ്പോഴും തീക്ഷ്‌ണതയുള്ളവരാണ്‌. 64 വർഷത്തെ നിശ്ചയദാർഢ്യത്തോടെയുള്ള മുഴുസമയ സേവനത്തിനുശേഷം ലോയിസ്‌ ഡയർ ഇങ്ങനെ പറഞ്ഞു: “‘ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ. ദൈവമേ, . . . വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ’ എന്നു വളരെ തീവ്രമായി ദാവീദ്‌ പ്രാർഥിച്ചതുപോലെ ഞാൻ ഉറപ്പോടെ പ്രാർഥിക്കുന്നതിൽ തുടരുന്നു.” (സങ്കീ. 71:9, 18) തങ്ങളുടെ ആയുസ്സിന്റെ നല്ലൊരു ഭാഗം വിശ്വസ്‌തമായി രാജ്യസേവനത്തിൽ ചെലവിട്ടിരിക്കുന്ന ഈ വിശ്വസ്‌തരെ യഹോവ ഉപേക്ഷിച്ചിട്ടില്ല. മിഷനറി ഭവനത്തിലെ ഒരംഗം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ചൂടുള്ള കമ്പിളിയിൽ പൊതിഞ്ഞു നമ്മെ മാറോടുചേർത്തുപിടിക്കുന്ന ഒരു മാതാവിനെപ്പോലെയാണ്‌ യഹോവയുടെ സ്ഥാപനം.”

പ്രായമുള്ള ഇവരിൽ 21 പേർ ഇപ്പോൾ ടോക്കിയോയിലെ മിറ്റാ മിഷനറി ഭവനത്തിലുണ്ട്‌. പ്രായംചെന്ന ഈ മിഷനറിമാരെ പാർപ്പിക്കുന്നതിനു ടോക്കിയോയിൽ ബ്രാഞ്ച്‌ സ്ഥിതിചെയ്‌തിരുന്ന ആദ്യത്തെ കെട്ടിടം പൂർണമായി നവീകരിക്കുകയുണ്ടായി. അതൊരു അസാധാരണ മിഷനറി കുടുംബമാണ്‌! അവർക്ക്‌ ശരാശരി 74 വയസ്സുണ്ട്‌, സത്യത്തിലായിട്ട്‌ 50 വർഷവും. അവരിൽ എട്ടു പേർ 11-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽ നിന്നുള്ളവരാണ്‌. ആ മിഷനറി ഭവനത്തിലുള്ളവരെല്ലാം ചേർന്ന്‌ വർഷങ്ങൾക്കൊണ്ട്‌ ഒരു സാക്ഷിക്കൂമ്പാരം സൃഷ്ടിച്ചിരിക്കുന്നു. അവർ ഏതാണ്ട്‌ 567 വ്യക്തികളെ സത്യം പഠിക്കാൻ സഹായിച്ചിരിക്കുന്നു. ആ കുടുംബത്തിലെ പലരും തങ്ങളുടെ 80-കളിലാണെങ്കിലും, സാരമായ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും അവർ കർമനിരതരാണ്‌. 1997 സേവനവർഷത്തിൽ അവർ പ്രതിമാസം ശരാശരി 40 മണിക്കൂർ വയലിൽ ചെലവഴിക്കുകയും മൊത്തം 17,291 മാസികകളും നൂറുകണക്കിനു പുസ്‌തകങ്ങളും നന്നായി പ്രവർത്തിച്ചിരിക്കുന്ന പ്രദേശത്ത്‌ സമർപ്പിക്കുകയും ചെയ്‌തു. പ്രായംചെന്ന ഇവർ തങ്ങളുടെ സഭാംഗങ്ങളാൽ ബഹുമാനിക്കപ്പെടുകയും അയൽക്കാരാൽ ആദരിക്കപ്പെടുകയും ചെയ്യുന്നു.

ഇപ്പോൾ 87 വയസ്സുള്ള രൂത്ത്‌ അൾറിച്ച്‌ പയനിയർ സേവനത്തിലും മിഷനറി പ്രവർത്തനത്തിലുമായി 68 വർഷം ചെലവഴിച്ചിരിക്കുന്നു. അവർ പറയുന്നു: “ഈ ആളുകളെല്ലാം പുറജാതീയ മതങ്ങൾ വിട്ട്‌ സത്യത്തിലേക്കു വരുന്നതും യഥാർഥത്തിൽ നമ്മുടെ സഹോദരീസഹോദരന്മാരായിത്തീരുന്നതും കാണുന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്ന ഒന്നാണ്‌.”

ജപ്പാനിലെ യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രത്തെക്കുറിച്ചു പറയുന്ന “കുടുംബ ആൽബം” നോക്കവേ യഹോവയുടെ ഈ തീക്ഷ്‌ണതയുള്ള ദാസന്മാരിൽ പലരെയും നാം കണ്ടു. എന്നാൽ ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്ന, ജപ്പാനിലുള്ള 2,20,000-ത്തിലധികം വരുന്നവരിൽ ചിലർ മാത്രമാണിവർ. മൂന്നും നാലും തലമുറവരെ നീളുന്ന തങ്ങളുടെ ആത്മീയ മക്കളുടെയും കൊച്ചുമക്കളുടെയും നേട്ടങ്ങളിൽ ആഴമായ സംതൃപ്‌തിയുള്ളവരാണ്‌ ഈ മിഷനറിമാർ. ഈ വ്യവസ്ഥിതിയുടെ സമാപന നാളുകളിലും സമീപസ്ഥമായിരിക്കുന്ന അത്ഭുതകരമായ പുതിയ ലോകത്തിലും യഹോവയുടെ ഉദ്ദേശ്യപ്രകാരം തങ്ങൾ വഹിക്കേണ്ട പങ്ക്‌ എന്തെന്നു കാണാൻ അവർ ആകാംക്ഷാപൂർവം കാത്തിരിക്കുന്നു!

[66-ാം പേജ്‌ നിറയെയുള്ള ചിത്രം]

[71-ാം പേജിലെ ചിത്രങ്ങൾ]

യുദ്ധപൂർവകാലം മുതലുള്ള വിശ്വസ്‌ത ജാപ്പനീസ്‌ പ്രസാധകർ: (1) ജിസ്സോ ഇഷിയിയും മാറ്റ്‌സുയെ ഇഷിയിയും, (2) മിയോ ഇദെയി, (3) കാറ്റ്‌സൂവോ മിയൂരയും ഹാഗിനോ മിയൂരയും

[72, 73 പേജുകളിലെ ചിത്രങ്ങൾ]

1949-50-ൽ ജപ്പാനിൽ സേവനമാരംഭിച്ച ചില മിഷനറിമാർ: (1) ഡോൺ ഹാസ്‌ലെറ്റും മേബൽ ഹാസ്‌ലെറ്റും, (2) ലോയ്‌ഡ്‌ ബാരിയും മെൽബ ബാരിയും, (3) ജെറി തോമയും യോഷി തോമയും, (4) എൽസി താനിഗാവ, (5, 6) പെഴ്‌സി ഇസ്‌ലോബും ഇൽമ ഇസ്‌ലോബും, (7) നോറിൻ തോംസൺ (വിവാഹത്തിനു മുമ്പത്തെ കുടുംബപ്പേര്‌, മില്ലർ), (8) ആഡ്രിയൻ തോംസൺ, (9) ലോയിസ്‌ ഡയർ, (10) മോളി ഹാരൻ, (11) ഷിന്നിച്ചി തോഹരയും മാസാക്കോ തോഹരയും

[79-ാം പേജിലെ ചിത്രം]

എൻ. എച്ച്‌. നോർ (മുകളിൽ ഇടത്ത്‌) 1951-ൽ കോബെയിലെ മിഷനറി ഭവനത്തിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു

[81-ാം പേജിലെ ചിത്രം]

ഗിലെയാദ്‌ സ്‌കൂളിന്റെ 11-ാമത്തെ ക്ലാസ്സിൽനിന്നുള്ള ഗ്രെയ്‌സ്‌ ഗ്രിഗറിയും (മുകളിൽ) ഗ്ലാഡിസ്‌ ഗ്രിഗറിയും

[82-ാം പേജിലെ ചിത്രം]

മാർഗ്രിറ്റ്‌ വിന്റെലർ (വലത്ത്‌, 23-ാമത്തെ ഗിലെയാദ്‌ ക്ലാസ്സ്‌) ജപ്പാനിലായിരുന്ന തന്റെ സഹോദരി ലേനയോടൊപ്പം (15-ാമത്തെ ക്ലാസ്സ്‌) ചേർന്നു

[88-ാം പേജിലെ ചിത്രം]

ഡോൺ ഹാസ്‌ലെറ്റും ലോയ്‌ഡ്‌ ബാരിയും ടോക്കിയോ ബെഥേൽ ഭവനത്തിൽ, 1953

[89-ാം പേജിലെ ചിത്രം]

40 വർഷത്തോളം സേവനമനുഷ്‌ഠിച്ച ജപ്പാൻകാരായ പ്രത്യേക പയനിയർമാർ (ഇടത്തുനിന്ന്‌ വലത്തോട്ട്‌): താകാക്കോ സാറ്റോ, ഹിസാക്കോ വാക്കുയി, കാസുക്കോ കൊബായാഷി

[90-ാം പേജിലെ ചിത്രം]

ഓക്കിനാവ ബ്രാഞ്ച്‌, 1979

[95-ാം പേജിലെ ചിത്രം]

ഹൊക്കൈദോയിൽ ശിശിരകാല സാക്ഷീകരണത്തിന്‌ പുറപ്പെടുന്നു

[95-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ: ആഡലൈൻ നാക്കോ

താഴെ: ലില്യൻ സാംസൺ

[99-ാം പേജിലെ ചിത്രം]

യൂറിക്കോ എറ്റോ

[102-ാം പേജിലെ ചിത്രം]

വയൽസേവനത്തിനു പുറപ്പെടുന്ന ഒരു സന്തുഷ്ട പയനിയർ കുടുംബം

[110-ാം പേജിലെ ചിത്രങ്ങൾ]

ടോക്കിയോയിലെ ബ്രാഞ്ച്‌ ഓഫീസ്‌, 1949-62

ടോക്കിയോയിലെ ബ്രാഞ്ച്‌ ഓഫീസ്‌, 1963-73

നുമാസൂവിലെ ബ്രാഞ്ച്‌ സൗകര്യങ്ങൾ, 1972-82

[115-ാം പേജിലെ ചിത്രം]

1970-കളുടെ മധ്യത്തിൽ ബ്രാഞ്ച്‌ മേൽവിചാരകനായിരുന്ന തോഷിയോ ഹോൻമാ

[116-ാം പേജിലെ ചിത്രം]

1997-ലെ ബ്രാഞ്ച്‌ കമ്മിറ്റി (ഇടത്തുനിന്ന്‌ വലത്തോട്ട്‌): റിച്ചാർഡ്‌ ബെയ്‌ലി, ഷിഗെയോ ഇക്കെഹാട്ടാ, ഇസാമൂ സുഗിയൂര, മസത്തരോ ഒദ, മാക്കോട്ടോ നാക്കാജിമാ, യോഷിഹിരോ നാഗസാക്കി, കെൻജി മിമൂര

[124-ാം പേജിലെ ചിത്രം]

ഫാക്ടറിയുടെ മേൽനോട്ടത്തിൽ പങ്കുവഹിച്ച ജയിംസ്‌ മാൻസ്‌ (കൂടെയുള്ളത്‌ ഭാര്യ, സേറ)

[132-ാം പേജിലെ ചിത്രങ്ങൾ]

സമ്മേളനഹാളുകൾ: ഹ്യോഗോ, എബിന, കാൻസൈ

[139-ാം പേജിലെ ചിത്രം]

കുനിഹിതോ കൊബായാഷി

[142-ാം പേജിലെ ചിത്രം]

കോബെ, 1995-ലെ ഭൂകമ്പത്തിനുശേഷം

[150-ാം പേജിലെ ചിത്രം]

മാസായുക്കി യാമാമോട്ടോയും മാസാക്കോ യാമാമോട്ടോയും

[156-ാം പേജിലെ ചിത്രങ്ങൾ]

വിദേശ കൺവെൻഷനുകളിൽ ജപ്പാനിൽനിന്നുള്ള പ്രതിനിധികൾ: (1) കെനിയ, (2) ദക്ഷിണാഫ്രിക്ക, (3) റഷ്യ

[158-ാം പേജിലെ ചിത്രങ്ങൾ]

എബിനയിലുള്ള ബ്രാഞ്ച്‌ ഓഫീസും ബെഥേൽ ഭവനവും; കൂടുതലായി 1997-ൽ പണിതുകൊണ്ടിരിക്കുന്ന കെട്ടിടങ്ങൾ ഇൻസെറ്റിൽ കാണിച്ചിരിക്കുന്നു