പരാഗ്വേ
പരാഗ്വേ
തെക്കേ അമേരിക്കയുടെ ഹൃദയഭാഗത്താണു സമുദ്രാതിർത്തികളൊന്നുമില്ലാത്ത പരാഗ്വേ എന്ന രാജ്യം സ്ഥിതി ചെയ്യുന്നത്. എന്താണ് ആ പേരിന്റെ അർഥം? അതു സംബന്ധിച്ച അഭിപ്രായങ്ങൾ വിഭിന്നമാണെങ്കിലും, “ആഴിയിൽ ആരംഭിക്കുന്ന നദി” എന്നാണ് അതിന്റെ അർഥമെന്ന് പൊതുവേ കരുതുന്നു. പരാഗ്വേ നദി ഉത്ഭവിക്കുന്ന, ബ്രസീലിലെ ചതുപ്പുനിലങ്ങളിലുള്ള ചില കുളങ്ങൾ ഒരു സമുദ്രത്തോളംതന്നെ വിസ്തൃതമാണെന്നായിരുന്നു ആ പ്രദേശത്തെ അമേരിക്കൻ ഇന്ത്യക്കാരുടെ വിശ്വാസം. വടക്കുനിന്ന് തെക്കുവരെ ആ ദേശത്തിലൂടെ ഒഴുകുന്ന പരാഗ്വേ നദി രാജ്യത്തെ രണ്ടായി വിഭജിക്കുന്നു. നദിയുടെ കിഴക്ക് മലനിരകളും ചെമ്മണ്ണുള്ള ഫലഭൂയിഷ്ഠമായ വയലുകളും നിബിഡ വനങ്ങളുമാണുള്ളത്. നദിയുടെ പടിഞ്ഞാറാണ് ചേക്കോ എന്ന സ്ഥലം. അവിടെയുള്ള പുൽപ്രദേശങ്ങളിൽ അങ്ങിങ്ങായി ആൾപ്പാർപ്പുണ്ട്. മുള്ളുകളുള്ള കുറ്റിച്ചെടികളും ഇവിടെ കാണാം. കൂടാതെ, പ്രാണിവർഗങ്ങളുടെ കൂട്ടങ്ങളും വർണാഭമായ നാനാതരം ഉഷ്ണമേഖലാ പക്ഷികളും അധിവസിക്കുന്ന വിശാലമായ ചതുപ്പുനിലങ്ങളും ഇവിടെയുണ്ട്.
ആധുനിക സാങ്കേതികവിദ്യയും കർഷകരുടെ ലളിത ജീവിതവും തമ്മിലുള്ള വൈരുദ്ധ്യം പ്രകടമാക്കുന്ന ഒരു നാടാണ് പരാഗ്വേ. ജെറ്റ് വിമാനങ്ങളും വാർത്താവിനിമയോപഗ്രഹങ്ങളും ലോകപരിജ്ഞാനത്തിലേക്കുള്ള കവാടം തുറന്നിരിക്കുന്നു. തലസ്ഥാനനഗരിയായ അസൂൺഷിയോണിൽ അംബരചുംബികളായ കെട്ടിടങ്ങളുടെ ആകാശരേഖ കാണാം. രാജ്യത്തിന്റെ കിഴക്കനതിർത്തിയിലെ ഇട്ടൈപ്പൂ എന്ന സ്ഥലത്ത് പാരനാ നദിയിൽ ഒരു ജലവൈദ്യുതനിലയമുണ്ട്. വൈദ്യുതി ഉത്പാദനത്തിന്റെ കാര്യത്തിൽ ലോകത്ത് അത്തരത്തിലുള്ള മറ്റൊരു വൈദ്യുതനിലയവും അതിനോടു കിടപിടിക്കില്ല.
ഇത് സ്പാനിഷ് സംസാരിക്കുന്നവരുടെ ഒരു രാജ്യമാണെന്ന് നിങ്ങൾ ധരിച്ചേക്കാം. എന്നാൽ, എക്കാലവും അത്
അങ്ങനെയായിരുന്നില്ല, ഇന്നത്തെ കാര്യമൊട്ടു പറയുകയും വേണ്ട. ഇവിടത്തെ ആദിവാസികൾ ഗ്വാരനി ഇന്ത്യക്കാരായിരുന്നു. 1520-നോടടുത്ത്, ഈ ദേശത്ത് ആദ്യമെത്തിയ വെള്ളക്കാർ ആലിഴൂ ഗാർസിയ നേതൃത്വം നൽകിയ പോർച്ചുഗീസ് പര്യവേക്ഷകരായിരുന്നു. തുടർന്നുവന്ന ദശകത്തിൽ, ഇപ്പോൾ അസൂൺഷിയോൺ എന്നു വിളിക്കപ്പെടുന്ന പ്രദേശത്ത് സ്പെയിൻകാർ വാസമുറപ്പിച്ചുതുടങ്ങി. 1811 വരെ ഈ രാജ്യം സ്പെയിനിന്റെ അധീനതയിലായിരുന്നു. എന്നാൽ, ഗ്വാരനി ഭാഷയുടെ സ്ഥാനം കയ്യടക്കാൻ സ്പെയിനിൽനിന്നുള്ള ജേതാക്കളുടെ ഭാഷയായ സ്പാനിഷിന് ഒരിക്കലുമായില്ല. തത്ഫലമായി, ഇമ്പമാർന്ന സുന്ദരഭാഷയായ ഗ്വാരനിയാണ് ആധുനിക പരാഗ്വേയിലെ ഭൂരിപക്ഷമാളുകളും സംസാരിക്കുന്നത്. സ്പാനിഷിനൊപ്പം, ഔദ്യോഗിക ഭാഷകളിലൊന്ന് എന്ന സ്ഥാനം അതിനുമുണ്ട്.യൂറോപ്യൻ പര്യവേക്ഷകരെത്തി ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗ്വാരനി വർഗക്കാരെ റോമൻ കത്തോലിക്കാമതത്തിലേക്കു പരിവർത്തനം ചെയ്യിക്കാൻ ജെസ്യൂട്ട് സന്ന്യാസിമാരെത്തി. അക്കാലത്ത് ഗ്വാരനി വർഗക്കാർക്കു ബിംബങ്ങളോ ക്ഷേത്രങ്ങളോ ഒന്നുമില്ലായിരുന്നു. എന്നാൽ ജെസ്യൂട്ട് സന്ന്യാസിമാർ ഗ്വാരനി ഇന്ത്യക്കാരെ ഗോത്രവസതികളിൽ കൂട്ടിവരുത്തി കത്തോലിക്കാ ആചാരങ്ങളും കീർത്തനങ്ങളും പഠിപ്പിച്ചു. കൂടാതെ വാണിജ്യവും മറ്റു വൈദഗ്ധ്യങ്ങളും കൂടെ അവരെ പഠിപ്പിക്കുകയുണ്ടായി. ആ ഇന്ത്യക്കാരുടെ അടിസ്ഥാന ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിന് അവരുടെ അധ്വാനത്തിനു ലഭിച്ച വേതനത്തിൽ കുറെ ജെസ്യൂട്ട് പുരോഹിതന്മാർ ചെലവഴിച്ചു. എന്നാൽ, സമ്പത്തും സ്വാധീനവും നേടാനുള്ള മാർഗമായും അവർ ആ ക്രമീകരണത്തെ ഉപയോഗിച്ചു. പല സ്പാനിഷ് ഭൂവുടമകൾക്കും അതിൽ അസൂയ തോന്നി. അവർ ജെസ്യൂട്ട് സന്ന്യാസിമാരുടെ ഏറിവരുന്ന ശക്തിയെക്കുറിച്ച് സ്പാനിഷ് രാജാവായ ചാൾസ് മൂന്നാമനോട് പരാതിപ്പെട്ടു. ഗ്വാരനി വർഗക്കാരിൽനിന്നല്ല, മറിച്ച് കത്തോലിക്കാ കോളനിസ്ഥാപകരിൽനിന്നു ലഭിച്ച ഈ പരാതി 1767-ൽ സ്പെയിൻ, ജെസ്യൂട്ടുകാരെ ആ സാമ്രാജ്യത്തിൽനിന്നു പുറത്താക്കുന്നതിൽ ഒരു മുഖ്യ ഘടകമായിരുന്നു. എന്നാൽ അവർ പഠിപ്പിച്ച കത്തോലിക്കാമതം ആളുകളുടെ ജീവിതത്തിൽ അതിന്റെ പിടി നിലനിർത്തി. ബാഹ്യമായി അവർ കത്തോലിക്കാമതത്തിന്റെ ആചാരങ്ങൾ സ്വീകരിച്ചെങ്കിലും, പലപ്പോഴും തങ്ങളുടെ ചില പരമ്പരാഗത വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു. അന്ധവിശ്വാസം തഴച്ചുവളരാൻ ഇടയാക്കിയ ഒരു സാഹചര്യത്തിന് അതു വഴിയൊരുക്കി. കത്തോലിക്കാമതം സ്വീകരിച്ചതോടെ അവരുടെ ജീവിതത്തിൽ കത്തോലിക്കാ വൈദികർക്ക് ശക്തമായ സ്വാധീനമായി.
ആ മതപൈതൃകം ഈ ദേശത്തിനു സമാധാനം കൈവരുത്തിയില്ല. പരാഗ്വേയുടെ ചരിത്രത്തിൽ യുദ്ധത്തിനുണ്ടായിരുന്ന സ്വാധീനം വലുതായിരുന്നു.
അത് ആളുകളുടെ ജീവിതത്തിൽ ആഴത്തിലുള്ള മുറിപ്പാടുകൾ അവശേഷിപ്പിച്ചു. ഫ്രാൻസിസ്കോ സോലാനോ ലോപ്പെസിന്റെ കീഴിൽ പരാഗ്വേ 1864 മുതൽ 1870 വരെ ബ്രസീൽ, അർജൻറീന, ഉറുഗ്വേ എന്നീ രാജ്യങ്ങളുമായി പടവെട്ടി. ഫലങ്ങൾ വിനാശകമായിരുന്നു. ലഭ്യമായ വിവരങ്ങളനുസരിച്ച്, യുദ്ധാരംഭത്തിനു മുമ്പ് ആ രാജ്യത്തെ ജനസംഖ്യ പത്തുലക്ഷമോ അതിൽ കൂടുതലോ ആയിരുന്നിരിക്കാനിടയുണ്ട്. യുദ്ധം അവസാനിച്ചപ്പോഴത്തെ ജനസംഖ്യ ഏതാണ്ട് 2,20,000 ആയിരുന്നു. അവരിൽ ചുരുങ്ങിയപക്ഷം 1,90,000 പേരെങ്കിലും സ്ത്രീകളും കുട്ടികളുമായിരുന്നു. മറ്റ് യുദ്ധങ്ങളും അരങ്ങേറി; ചേക്കോയുടെ മേലുള്ള ഉടമസ്ഥാവകാശത്തെച്ചൊല്ലി ബൊളീവിയയുമായുണ്ടായ തർക്കമായിരുന്നു ഒരു യുദ്ധത്തിനു കാരണം. മറ്റു യുദ്ധങ്ങൾക്കു നിദാനം രാഷ്ട്രീയ അസ്ഥിരതയായിരുന്നു. പരാഗ്വേയിൽ മറ്റുള്ളവരുടെ മേലുള്ള അധികാരം കാംക്ഷിച്ചവർ ലക്ഷ്യപ്രാപ്തിക്കായി ആവർത്തിച്ചാവർത്തിച്ച് കായബലം ഉപയോഗിച്ചതിൽ അതിശയിക്കാനില്ല.ആദ്യം, 1914-ന് മുമ്പ് തപാൽവഴി അയച്ച ബൈബിൾ ലഘുലേഖകളാലും പിന്നീട് 1925-ലും അതിനുശേഷവും വ്യക്തികൾ മുഖേനയും യഹോവയുടെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ഈ ദേശത്തെത്തി. അങ്ങനെ പരാഗ്വേ നദിയിൽനിന്നോ പാരനാ നദിയിൽനിന്നോ ഉള്ളതല്ല, മറിച്ച് മറ്റൊരു നദിയിൽനിന്നുള്ള, അതായത് “ജീവജലനദി”യിൽനിന്നുള്ള, ജലം ഭൂമിയിൽ എല്ലായിടത്തെയുംപോലെ ഇവിടെയും ലഭ്യമായിത്തുടങ്ങി.—വെളി. 22:1.
രാജ്യസത്യം എത്തുന്നു
വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ജെ. എഫ്. റഥർഫോർഡ് സ്പെയിനിൽനിന്ന് അർജൻറീനയിലേക്കു മാറിത്താമസിക്കാൻ ഹ്വാൻ മ്യൂണിയിസിനോട് അഭ്യർഥിച്ചു. ഭൂമിയുടെ ആ ഭാഗത്തും സുവാർത്താപ്രസംഗം സംഘടിപ്പിക്കാനും വ്യാപിപ്പിക്കാനുമായിരുന്നു അത്. 1924 സെപ്റ്റംബർ 12-ന് അദ്ദേഹം ബ്യൂണസ് അയേഴ്സിൽ എത്തിച്ചേർന്നു. താമസിയാതെ, രാജ്യസന്ദേശം വ്യാപിപ്പിക്കുന്നതിന് അദ്ദേഹംതന്നെ നേരിട്ട് ഉറുഗ്വേയിലേക്കും കൂടാതെ പരാഗ്വേയിലേക്കും പോയി. ബൈബിൾ സത്യത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെട്ടെങ്കിലും, കാര്യമായ പുരോഗതിയൊന്നും അന്നുണ്ടായില്ല.
1932-ൽ പരാഗ്വേ മറ്റൊരു യുദ്ധത്തിലേർപ്പെട്ടു. ഇത്തവണ ബൊളീവിയയുമായിട്ടായിരുന്നു അത്. വീണ്ടും രാജ്യത്തെ ജനസംഖ്യ കാര്യമായി കുറഞ്ഞു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും വിദേശത്തുനിന്ന് രാജ്യസുവാർത്തയുമായി എത്തിയേക്കാവുന്നവരുടെ സുരക്ഷിതത്വത്തെയും അതു പ്രതികൂലമായി ബാധിച്ചു. എന്നിരുന്നാലും, യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ, 1934-ൽ അർജൻറീന ബ്രാഞ്ച് മൂന്ന് യഹോവയുടെ സാക്ഷികളെ പരാഗ്വേയിലേക്ക് അയച്ചു. “ജീവജലം” സൗജന്യമായി കുടിക്കാൻ ആത്മാർഥഹൃദയരെ ക്ഷണിക്കാനായിരുന്നു അത്. മാർട്ടോൺഫി, കൊറൊസ്, റേബാക്ക് എന്നീ സഹോദരന്മാരായിരുന്നു അവർ.—വെളി. 22:17.
വൈദികരുടെ കടുത്ത എതിർപ്പ്
“ആ വർഷം ഒക്ടോബറിൽ നാട്ടിൻപുറങ്ങളിലേക്കു പോകാൻ ഞങ്ങൾ സജ്ജരായിരുന്നു. ഞങ്ങളുടെ പക്കൽ രണ്ടു പെട്ടികൾ നിറയെ സാഹിത്യവും ഓരോ സൂട്ട്കെയ്സുമുണ്ടായിരുന്നു. അസൂൺഷിയോണിൽനിന്നു പാരഗ്വാരിയിലേക്ക് തീവണ്ടിയിൽ യാത്രചെയ്ത ഞങ്ങൾ അവിടെനിന്ന് യാത്രാസൗകര്യമില്ലാഞ്ഞതിനാൽ 30 കിലോമീറ്റർ അകലെയുള്ള ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ കാരപെഗ്വേയിലേക്ക് കാൽനടയായാണ് പോയത്. അന്നു രാത്രി സാഹിത്യങ്ങൾ തലയ്ക്കൽ വെച്ച് ഞങ്ങൾ നിലത്തു കിടന്നുറങ്ങി. പിറ്റേന്ന് സാക്ഷീകരണം തുടങ്ങിയപ്പോൾ, ഞങ്ങൾ പറയുന്നത് ശ്രദ്ധിക്കരുതെന്നു പറഞ്ഞുകൊണ്ട് ആ ഗ്രാമത്തിലെ പുരോഹിതൻ ആളുകളെ സന്ദർശിച്ചു. എന്നിട്ട് അയാളും ഒരു സ്നേഹിതനും കുതിരപ്പുറത്തേറി അയൽഗ്രാമത്തിലെത്തി ഞങ്ങൾ പറയുന്നത് ശ്രദ്ധിക്കരുതെന്നും ഞങ്ങളെ അവിടെനിന്ന് ഓടിക്കണമെന്നും പറഞ്ഞു. ചിലയാളുകൾ ഞങ്ങളെ ഓടിക്കാൻ മുതിരുകയും ചെയ്തു” എന്ന് റേബാക്ക് സഹോദരൻ എഴുതി.
ആ പുരോഹിതനിൽനിന്ന് ഇങ്ങനെ സമ്മർദമുണ്ടായതിനാൽ, കുറച്ചു ബൈബിൾ സാഹിത്യങ്ങളേ സമർപ്പിക്കാൻ കഴിഞ്ഞുള്ളൂ. ചിലർ അവ മടക്കിത്തരുകപോലും ചെയ്തു. കാരപെഗ്വേയിൽനിന്നു
സാക്ഷികൾ പട്ടണംതോറും ഗ്രാമംതോറും നടന്നു—കിൻഡി, കാവപ്പൂക്കൂ, വിയാ ഫ്ളോറിഡ, സാൻ മിഗെൽ എന്നിവിടങ്ങളിലേക്ക് അവർ പോയി. സാൻ ഹ്വാൻ ബൗട്ടിസ്റ്റയിലെത്തുന്നതിന് അവർ പകൽ മുഴുവനും പാതിരാത്രിവരെയും നടത്തം തുടർന്നു. ഉറങ്ങിയത് ഒരു പാടത്താണ്. പിറ്റേന്ന് നന്നേ രാവിലെ അവർ യാത്ര തുടർന്നു. പട്ടണത്തിലെത്തിയ അവർ ആദ്യം പോയത് പൊലീസിന്റെ അടുത്തേയ്ക്കാണ്, തങ്ങൾ ചെയ്യുന്നത് എന്തെന്നു വിശദീകരിച്ചുകൊടുക്കാൻ. അവർ സാക്ഷികളെ ആദരവോടെ സ്വീകരിച്ചു. അതിനുശേഷം സഹോദരങ്ങൾ ആ ദിവസം മുഴുവനും പരസ്യശുശ്രൂഷയിൽ ഏർപ്പെട്ടു.എന്നാൽ, പിറ്റേന്ന് രാവിലെ മാർട്ടോൺഫി സഹോദരൻ, തങ്ങൾ വാടകയ്ക്കെടുത്ത കുടിലിനു വെളിയിൽ വന്നപ്പോൾ അമ്പരപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അപ്പോഴും അകത്തായിരുന്ന റേബാക്ക് സഹോദരനോട് അദ്ദേഹം വിളിച്ചുപറഞ്ഞു: “ഇന്ന് പുതിയ ഒന്ന് സംഭവിച്ചിരിക്കുന്നു.” അവർ തലേന്ന് സമർപ്പിച്ച സാഹിത്യങ്ങളെല്ലാം വലിച്ചുകീറി അവരുടെ കുടിലിനു ചുറ്റുമിട്ടിരുന്നു. ചില കഷണങ്ങളിൽ വൃത്തികെട്ടതും അസഭ്യവുമായ വാക്കുകൾ എഴുതിപ്പിടിപ്പിച്ചിരുന്നു. കൂടാതെ, ജീവനോടെ അവർ ആ പട്ടണത്തിൽനിന്ന് പുറത്തു കടക്കുകയില്ലെന്ന ഭീഷണികളുമുണ്ടായിരുന്നു അതിൽ.
പ്രാതൽ കഴിച്ചുകൊണ്ടിരിക്കെ പൊലീസ് വന്ന് അവരെ അറസ്റ്റ് ചെയ്തു. അങ്ങനെയൊരു മാറ്റമുണ്ടാകാൻ എന്തായിരുന്നു കാരണം? റേബാക്ക് സഹോദരൻ പിന്നീട് റിപ്പോർട്ടു ചെയ്തു: “കാരണമാരാഞ്ഞപ്പോൾ, ഞങ്ങളെ സുവിശേഷകരായി ചമഞ്ഞ ബൊളീവിയൻ ചാരന്മാരെന്നു കുറ്റപ്പെടുത്തിയിരിക്കുന്ന ഒരു പത്രം അവർ കാണിച്ചു. പത്രത്തിന്റെ ഡയറക്ടർ ആ ഡിസ്ട്രിക്റ്റിലെ ഒരു പ്രമുഖ പുരോഹിതനായിരുന്നു.”
അസൂൺഷിയോണിലേക്കുള്ള മടക്കയാത്ര
ആ രണ്ടു സാക്ഷികളെ തടവുകാരായി അസൂൺഷിയോണിലേക്ക് അയച്ചു. അത് ഒരു ദീർഘദൂര കാൽനടയാത്രയായിരുന്നു. അവർ ഓരോ പൊലീസ് സ്റ്റേഷനിൽനിന്നും അടുത്തതിലേക്കു സഞ്ചരിക്കുമ്പോൾ ഒരു സായുധ കാവൽക്കാരൻ അവരെ അനുഗമിച്ചിരുന്നു. വഴിയിൽ ചിലർ അവരെ കൂക്കുവിളിക്കുകയും മാലിന്യങ്ങൾ അവരുടെ നേരേ വലിച്ചെറിയുകയും ചെയ്തു. എന്നാൽ പൊലീസുകാർ സഹോദരന്മാരോട് ആദരവോടെയാണ് ഇടപെട്ടത്. അവർ ചാരവൃത്തി ചെയ്തെന്നുള്ള ആരോപണം ആക്ഷേപാർഹമാണെന്ന് ആ പൊലീസുകാർ പറയുകപോലും ചെയ്തു. ചിലപ്പോൾ കുതിരപ്പുറത്തേറിയ പൊലീസുകാരനായിരുന്നു സഹോദരന്മാരുടെ ലഗ്ഗേജ് വഹിച്ചത്. കുതിരപ്പുറത്തു യാത്ര ചെയ്യാൻ അവരിലൊരാൾ മാർട്ടോൺഫി സഹോദരനെ അനുവദിക്കുകപോലും ചെയ്തു. അതേസമയം പൊലീസുകാരനാകട്ടെ,
റേബാക്ക് സഹോദരൻ ദൈവരാജ്യത്തെക്കുറിച്ചു പറയുന്നതു കേട്ടുകൊണ്ട് അദ്ദേഹത്തോടൊപ്പം നടന്നു.എന്നാൽ, കിൻഡിയിൽവെച്ച് സഹോദരന്മാരെ സൈന്യത്തിന് ഏൽപ്പിച്ചപ്പോൾ അവരോടുള്ള പെരുമാറ്റം പരുഷമായിത്തീർന്നു. 14 ദിവസത്തേക്ക് അവരെ ഒരു കാവൽപ്പുരയിലാക്കി, നിവർന്ന മരക്കസേരകളിൽ ഇരിക്കാൻ കൽപ്പിച്ചു, കിടക്കുന്നതോ എഴുന്നേൽക്കുന്നതോ വിലക്കി, ഭർത്സിച്ചു, കുതിരച്ചാട്ടവാറുകൊണ്ട് അടിച്ചു. പിന്നീട് അവരെ വിലങ്ങുവെച്ച്, തോക്കുധാരികളായ 12 പട്ടാളക്കാരുടെ അകമ്പടിയോടെ, പാരഗ്വാരിയിലെ തീവണ്ടി സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെവെച്ച്, അസൂൺഷിയോണിലേക്കുള്ള ശേഷിച്ച യാത്രയിൽ അവരെ വീണ്ടും പൊലീസിനു കൈമാറി.
തലസ്ഥാനനഗരിയിൽ തടവിൽ കഴിഞ്ഞപ്പോഴത്തെ അവരുടെ അവസ്ഥകൾ ഭയങ്കരമായിരുന്നു. എന്നാൽ, അപ്പോഴും കൈവശമുണ്ടായിരുന്ന ബൈബിളുപയോഗിച്ച് അവർ മറ്റു തടവുകാർക്കു സാക്ഷ്യം നൽകി. തലസ്ഥാനനഗരിയിലെ ഒരാഴ്ചത്തെ തടവിനുശേഷം ഒടുവിൽ അവരെ പൊലീസ് മേധാവിയുടെ ഓഫീസിലേക്കു കൊണ്ടുപോയി. ആഭ്യന്തരവകുപ്പ് മന്ത്രി കേണൽ റിബാറോലായും അവിടെ സന്നിഹിതനായിരുന്നു. (സാൻ ഹ്വാൻ ബൗട്ടിസ്റ്റയിലെ പത്രത്തിൽ നമ്മുടെ സഹോദരന്മാർക്കെതിരെ നടത്തിയ ആരോപണങ്ങളെക്കുറിച്ച് കേണൽ റിബാറോലായ്ക്കു വിവരം കിട്ടിയപ്പോൾ, അവർ ജീവനോടെ തലസ്ഥാനത്ത് തിരിച്ചെത്തുന്നുവെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം സൈനികമേധാവികൾക്കു ടെലഗ്രാം അയച്ചതായി പിന്നീടറിഞ്ഞു.) “ഉണ്ടായ സംഭവത്തിൽ ഇരുവരും ഖേദം പ്രകടിപ്പിച്ചു” എന്ന് റേബാക്ക് സഹോദരൻ പറഞ്ഞു. “ഇതൊരു കത്തോലിക്കാ ദേശമാണെങ്കിലും ഇവിടെ മതസ്വാതന്ത്ര്യമുണ്ടെന്നും നേരത്തേ ചെയ്തിരുന്നതുപോലെ വീടുതോറുമുള്ള പ്രസംഗം തുടരാൻ ഞങ്ങൾക്ക് അധികാരമുണ്ടെന്നും എന്നാൽ ഞങ്ങളുടെ സുരക്ഷിതത്വത്തെപ്രതി തലസ്ഥാനം വിട്ടുപോകരുതെന്നും അവർ പറഞ്ഞു.”
ബ്യൂണസ് അയേഴ്സിലായിരുന്ന മ്യൂണിയിസ് സഹോദരൻ ഈ അനുഭവത്തെക്കുറിച്ച് കേട്ടപ്പോൾ യുദ്ധാവസാനംവരെ അർജൻറീനയിലേക്കു മടങ്ങിപ്പോരാൻ അദ്ദേഹം സഹോദരന്മാർക്കു നിർദേശം കൊടുത്തു. പിറ്റേവർഷം യുദ്ധം അവസാനിച്ചു. എന്നാൽ, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഇല്ലാതിരുന്ന കൊറൊസ് സഹോദരൻ അസൂൺഷിയോണിൽ തങ്ങി.
പരാഗ്വേയിലെ ആദ്യഫലങ്ങൾ
ഏതാണ്ട് ഈ സമയത്ത് ഒരു പയനിയർ കണ്ടുമുട്ടിയ ഒരാൾ, ലബനോനിൽനിന്നു കുടിയേറിപ്പാർത്ത തന്റെ ഭാര്യാപിതാവിനു
വേണ്ടി അറബിഭാഷയിലുള്ള സാഹിത്യങ്ങൾ ചോദിക്കുകയുണ്ടായി. അങ്ങനെ, താൻ പിന്നീട് വളരെ വിലമതിക്കാനിടയായ ഒരു പുസ്തകം ഹൂലിയാൻ ഹദദിനു ലഭിച്ചു. സത്യം കണ്ടെത്തിയെന്നു ബോധ്യംവന്ന അദ്ദേഹം അതു തന്റെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. തന്റെ അയൽക്കാർക്കു നൽകാനായി സാഹിത്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം സൊസൈറ്റിക്കെഴുതി. ഏതാനും വർഷങ്ങൾക്കുശേഷം സാൻ ഹ്വാൻ നേപ്പോമ്യൂസേനോയിൽവെച്ചു ഹൂലിയാനെ കണ്ടുമുട്ടിയ ഒരു പയനിയർ അദ്ദേഹത്തിനു കൂടുതലായ ആത്മീയ സഹായം നൽകി. 1940-ൽ സ്നാപനമേറ്റ ഹദദ് ദമ്പതികളാണ് പരാഗ്വേയിലെ സ്നാപനമേറ്റ ആദ്യത്തെ പ്രാദേശിക സാക്ഷികൾ. അന്നുമുതൽ ഹൂലിയാനും ഒരു മകനും പൗത്രന്മാരിൽ പലരും പയനിയർസേവനത്തിൽ ഏർപ്പെട്ടതിന്റെ സന്തോഷം അനുഭവിച്ചിരിക്കുന്നു. 77-ാമത്തെ വയസ്സിൽ മരിക്കുന്നതിന് തൊട്ടുമുമ്പുവരെ ഹൂലിയാൻ ആ സേവനത്തിൽ തുടർന്നു.ജീവിതത്തെക്കുറിച്ചു സഗൗരവം ചിന്തിക്കാൻ ചേക്കോ യുദ്ധം ഹ്വാൻ ഹോസേ ബ്രിസ്വെലയെ പ്രേരിപ്പിച്ചു. പരിക്കേറ്റ അയാളെ ബൊളീവിയക്കാർ തടവുകാരനാക്കിയിരുന്നു. പിതാക്കന്മാർ നഷ്ടപ്പെട്ട കുട്ടികളെച്ചൊല്ലി വിധവമാർ കരയുന്നതും കത്തോലിക്കാ പുരോഹിതന്മാർ ബൊളീവിയൻ സൈനികരെ ആശീർവദിക്കുന്നതും യുദ്ധത്തടവുകാരനായ അയാൾ നേരിൽ കണ്ടിരുന്നു. പരാഗ്വേയൻ പട്ടാളക്കാരായിരുന്ന അയാൾക്കും മറ്റുള്ളവർക്കും സമാനമായ ആശീർവാദം ലഭിച്ചതായി അയാളോർമിച്ചു. അയാൾ ചിന്തിച്ചു: “എന്തോ കുഴപ്പമുണ്ടായിരിക്കണം. ദൈവമുണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കാൻ പാടില്ല. ദൈവം
ഉണ്ടെങ്കിൽ, ഞാൻ അവനെ കണ്ടെത്തുംവരെ അന്വേഷിക്കാൻ പോകയാണ്.”യുദ്ധം കഴിഞ്ഞ് ഹൂലിയാൻ ഹദദ്, കാർമൻ ഡെൽ പാരാനേയിൽവെച്ച് ഹ്വാൻ ഹോസേയെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു ബൈബിളിൽനിന്നു തൃപ്തികരമായ ഉത്തരങ്ങൾ കണ്ടെത്താൻ ഹൂലിയാൻ സഹായിച്ചു. ദീർഘകാലം മുമ്പ് പൗലൊസ് അപ്പോസ്തലൻ പറഞ്ഞതുപോലെ, മനുഷ്യർ തന്നെ ‘തപ്പിനോക്കി കണ്ടെത്തുക’ ദൈവം സാധ്യമാക്കിയിരിക്കുന്നു. (പ്രവൃ. 17:27) താൻ സത്യദൈവമായ യഹോവയെ കണ്ടെത്തിയിരിക്കുന്നെന്നു ഹ്വാൻ ഹോസേ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. (ആവ. 4:35; സങ്കീ. 83:18) അദ്ദേഹം 1945-ൽ സ്നാപനമേറ്റു; ഭാര്യ ഹോവിത്ത 1946-ലും.
അതിനിടെ, സാൻ ലോറെൻസോയിലുള്ള കമ്പോളത്തിലെ ഒരു പച്ചക്കറിക്കടയിൽവെച്ചും ബൈബിൾസത്യങ്ങളെക്കുറിച്ചുള്ള ചർച്ച നടക്കുന്നുണ്ടായിരുന്നു. അതു നടത്തിയത് യഹോവയുടെ സാക്ഷികളാരുമായിരുന്നില്ല, പിന്നെയോ സാക്ഷികൾ പഠിപ്പിക്കുന്നതിൽ താത്പര്യം കാട്ടിയ ഒരു സ്ത്രീയായിരുന്നു. അക്ഷരാഭ്യാസമില്ലായിരുന്നെങ്കിലും, സേബാസ്റ്റ്യേന വാസ്കെസ് താത്പര്യത്തോടെ അതു കേട്ടിരുന്നു. ആത്മീയ പുരോഗതി പ്രാപിക്കുന്നതിന് അവൾ വായന വശമാക്കി. 1942-ൽ യഹോവയുടെ സാക്ഷികളിൽ ഒരുവളായി അവൾ സ്നാപനമേൽക്കുകയും ചെയ്തു.
ഒരു കൊച്ചു കൂട്ടത്തിന് വിശ്വാസത്തിന്റെ പരിശോധനകൾ
പരാഗ്വേയിൽ ആദ്യത്തെ സഭ, അഥവാ അന്നറിയപ്പെട്ടിരുന്നതുപോലെ കമ്പനി, സംഘടിപ്പിക്കപ്പെട്ടത് 1939-ലായിരുന്നു. രണ്ടു പ്രസാധകരേ ഉണ്ടായിരുന്നുള്ളുവെങ്കിലും, അവർ തീക്ഷ്ണതയുള്ള സുവിശേഷകരായിരുന്നു. ആ സേവനവർഷം അവർ മൊത്തം 847 മണിക്കൂർ റിപ്പോർട്ടു ചെയ്യുകയും 1,740 പുസ്തകങ്ങളും ചെറുപുസ്തകങ്ങളും സമർപ്പിക്കുകയും ചെയ്തു. അസൂൺഷിയോണിലെ ആൻറാകെര തെരുവിനും താക്വാരി തെരുവിനും ഇടയിൽ ഇപ്പോൾ ഗാസ്പാർ റോഡ്രിഗെസ് ഡെ ഫ്രാൻസിയ അവന്യൂ (മുമ്പ്, ആമാംബെയ്) എന്നു വിളിക്കപ്പെടുന്ന സ്ഥലത്തെ ഒരു സ്വകാര്യ ഭവനത്തിലാണ് അവർ യോഗങ്ങൾ നടത്തിയിരുന്നത്. ഏകദേശം നാലു മീറ്റർ നീളവും നാലു മീറ്റർ വീതിയുമുള്ള ഒരു മുറിയിൽ നടത്തിയിരുന്ന ആ യോഗങ്ങൾക്ക് അഞ്ചോ ആറോ പേരേ വന്നിരുന്നുള്ളൂ. 1944 വരെ ആ സ്ഥലം തൃപ്തികരമായി ഉപയോഗിച്ചു.
പിറ്റേ വർഷം സഹോദരങ്ങൾ വിവിധ ബൈബിൾവിഷയങ്ങളെക്കുറിച്ചുള്ള റെക്കോർഡു ചെയ്ത ഹ്രസ്വമായ പ്രസംഗങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനു രണ്ട് വൈദ്യുത ആലേഖനോപകരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. കോപാക്രാന്തരായ വൈദികർ യഹോവയുടെ സാക്ഷികളുടെ കൂടുതലായ ഏതൊരു പ്രവർത്തനവും നിരോധിക്കുന്നതിന് ഗവൺമെൻറിനു പരാതി നൽകി. എന്നാൽ സാക്ഷികൾ തങ്ങളുടെ പ്രവർത്തനങ്ങൾ തുടർന്നു. ആ റെക്കോർഡുകളിലെ വ്യക്തവും തിരുവെഴുത്തധിഷ്ഠിതവുമായ പ്രഭാഷണങ്ങൾ ഫലപ്രദമായിരുന്നുവെന്നതിൽ സംശയമില്ല. പോളണ്ട്, റഷ്യ, ജർമനി, യൂക്രെയിൻ എന്നിവിടങ്ങളിൽനിന്നൊക്കെ കുടിയേറി രാജ്യത്തിന്റെ തെക്കുഭാഗത്തു സ്ഥിരവാസമാക്കിയ ആളുകളുടെ പക്കൽ എത്തിച്ചേരുന്നതിനു വിവിധ ഭാഷകളിലുള്ള അത്തരം റെക്കോർഡുകൾ ഫലപ്രദമായി ഉപയോഗിച്ചു.
എൻകാർനാസ്യോനിനടുത്ത് പോളണ്ടുകാരും യൂക്രെയിൻകാരും ഉൾപ്പെട്ട ഒരു കോളനിയിൽ പാർത്തിരുന്ന ഗോളാസിക്ക് കുടുംബം ആ പ്രദേശത്ത് ആദ്യം സത്യം സ്വീകരിച്ചവരിൽപ്പെടുന്നു. താമസിയാതെ, റോബെർട്ടോ ഗോളാസിക്ക് ഗ്രാമഫോണും സാഹിത്യങ്ങളുമായി സാക്ഷ്യം നൽകുന്നതിനു കുതിരപ്പുറത്തു കോളനികൾതോറും യാത്ര ചെയ്തു. ആദ്യമൊക്കെ മാസത്തിലൊരിക്കലായിരുന്നു ഇവിടെ യോഗങ്ങൾ നടത്തിയിരുന്നത്. പിന്നീടത് മാസത്തിൽ രണ്ടു തവണയാക്കി. ഒടുവിൽ വാരത്തിൽ ഒന്നുവീതമാക്കി. ചിലപ്പോഴൊക്കെ അഞ്ചു വ്യത്യസ്ത ഭാഷാക്കൂട്ടങ്ങളിൽനിന്നുള്ളവർ ആ സദസ്സിൽ ഉണ്ടായിരുന്നെങ്കിലും, അവരെല്ലാവരും ക്രമേണ ബൈബിൾസത്യത്തിന്റെ നിർമലഭാഷ മനസ്സിലാക്കിത്തുടങ്ങി.—സെഫ. 3:9.
ദുഃഖകരമെന്നു പറയട്ടെ, അക്കാലത്ത് സാക്ഷ്യം കൊടുക്കുന്നതിൽ പങ്കുവഹിച്ച എല്ലാവരുമൊന്നും ജീവനിലേക്കുള്ള ഇടുങ്ങിയ സങ്കീ. 37:28.
പാതയിൽ തുടർന്നില്ല. സൊസൈറ്റിക്ക് അസൂൺഷിയോണിലുണ്ടായിരുന്ന സാഹിത്യ ഡിപ്പോയുടെ മേൽവിചാരകൻ സ്വന്തം വീക്ഷണങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. അദ്ദേഹം യഹോവയുടെ സ്ഥാപനത്തിൽനിന്ന് അകന്നപ്പോൾ മറ്റുള്ളവരും യഹോവയുടെ സേവനം ഉപേക്ഷിച്ചു. 1943-ൽ രാജ്യഘോഷകരുടെ എണ്ണം 33 ആയിരുന്നെങ്കിൽ, 1944-ൽ അത് 8 ആയി കുറഞ്ഞു. ഇന്നോ? വിശ്വസ്ത സാക്ഷികളാണെന്നു തെളിയിച്ചവരെ യഹോവ അനുഗ്രഹിച്ചു, അങ്ങനെ സ്ഥാപനം വീണ്ടും വളരാൻ തുടങ്ങി.—മിഷനറിമാർ പ്രാദേശികരീതികൾ മനസ്സിലാക്കുന്നു
പരാഗ്വേയിലെ ആട്ടിൻകൂട്ടത്തിന്റെ ക്ഷേമത്തിൽ സ്നേഹപുരസ്സരമായ താത്പര്യമുണ്ടായിരുന്നതിനാൽ വേലയ്ക്കു നേതൃത്വം നൽകുന്നതിന് അർജൻറീനയിലെ ബ്രാഞ്ച് ഓഫീസ് ഗ്വെനിഡ് ഹ്യൂസിനെ അവിടേക്കയച്ചു. എന്നാൽ, 1945-ലെ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ സംബന്ധിക്കാൻ അദ്ദേഹം ക്ഷണിക്കപ്പെട്ടപ്പോൾ യൂയൻ ഡേവിസിനെയും ഭാര്യ ഡേലിയയെയും പരാഗ്വേയിലേക്ക് അയയ്ക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. എന്നാൽ ഡേവിസ് സഹോദരനും ഭാര്യയ്ക്കും ആവശ്യമായ യാത്രാരേഖകൾ കിട്ടാൻ വൈകി. അതിനാൽ ഗിലെയാദ് സ്കൂൾ ബിരുദധാരിയായ ഹോളിസ് സ്മിത്താണ് ആദ്യമെത്തിയത്. 1945-ന്റെ ഒടുവിൽ ഒരു നദീബോട്ടിൽ അസൂൺഷിയോണിൽ വന്ന ഡേവിസ് ദമ്പതികളെ സ്വീകരിക്കാൻ അദ്ദേഹം എത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം ഗിലെയാദ് ബിരുദധാരികളായ ആൽബർട്ട് ലാങ്ങും ഭാര്യ ആഞ്ചലൈനും വിമാനമാർഗം എത്തിച്ചേർന്നു. പിന്നെയും കൂടുതൽ മിഷനറിമാരെത്തി. ആ മിഷനറിമാരെ പാർപ്പിക്കുന്നതിനും പ്രാദേശിക സഭയ്ക്കു കൂടിവരുന്നതിനുമായി ഒരു വീട് വാടകയ്ക്കെടുത്തു. ആ മിഷനറിമാരെല്ലാവരും സേവനമനുഷ്ഠിക്കാൻ ആകാംക്ഷയുള്ളവരായിരുന്നു. എന്നാൽ, അവർ തീർച്ചയായും ആളുകളുടെ ജീവിതരീതി പരിചിതമാക്കേണ്ടിയിരുന്നു.
ആളുകൾക്കു ബൈബിൾപരിജ്ഞാനം ഇല്ലായിരുന്നെങ്കിലും, അവർ വളരെ മതഭക്തിയുള്ളവരാണെന്ന് മിഷനറിമാർ കണ്ടെത്തി. ഓരോ നഗരത്തിനും സാധാരണമായി “കന്യാമറിയ”ത്തോടു ബന്ധപ്പെടുത്തി തിരിച്ചറിയിക്കപ്പെട്ടിരുന്ന കാവൽ “പുണ്യവാളൻ” അല്ലെങ്കിൽ “പുണ്യവതി” ഉണ്ടായിരുന്നു.
ആളുകളുടെ ആചാരരീതികൾ മനസ്സിലാക്കിയപ്പോൾ അവയിൽ പലതും അവർക്ക് ആകർഷകമായി തോന്നി. കമ്പോളത്തിൽ പഴങ്ങളും പച്ചക്കറികളും കൂമ്പാരമായി ഇട്ടിരുന്നു, വലിയ കൊട്ടകൾ നിറയെ സാധനങ്ങളും തലയിലേറ്റി ബാലൻസ് തെറ്റാതെ പോകുന്ന സ്ത്രീകളെ കാണാമായിരുന്നു. കൈകൊണ്ടുണ്ടാക്കിയ, ന്യാൻഡൂറ്റി എന്നറിയപ്പെടുന്ന
ചരടുകൾ കടകളിൽ ലഭ്യമായിരുന്നു. വളരെ നേർത്തതും മൃദുവുമായ അവ ചിലന്തിവലയോടു സമാനമായിരുന്നു. ആളുകൾ നേരത്തേ ജോലി തുടങ്ങുന്നതായും ദിവസത്തിൽ ഏറ്റവും ചൂടുള്ള ഉച്ചസമയത്ത് ഒരു മയക്കത്തിനായി പ്രവർത്തനങ്ങളെല്ലാം നിർത്തിവെക്കുന്നതായും അവർ നിരീക്ഷിച്ചു. രാജ്യസന്ദേശവുമായി ഭവനങ്ങൾ സന്ദർശിക്കുമ്പോൾ, ഗേറ്റിങ്കൽനിന്നു കൈ കൊട്ടാനും കടന്നുചെല്ലാൻ അനുവാദം ലഭിച്ചശേഷം മാത്രം മുറ്റത്തു പ്രവേശിക്കാനും മിഷനറിമാർ പഠിച്ചു. ആളുകളുടെ സൗഹൃദഭാവവും ലാളിത്യവും ഊഷ്മളതയും അവർക്കു ശരിക്കും അനുഭവപ്പെട്ടു. സ്പാനിഷിൽ മാത്രമല്ല അവരുടെ ഭാഷയായ ഗ്വാരനിയിലും അവരോടു സംസാരിക്കാൻ മിഷനറിമാർ പഠിക്കേണ്ടിയിരുന്നു.1946 ഏപ്രിലിൽ, മിഷനറിമാരെത്തി അധികം താമസിയാതെ, ഡേവിസ് സഹോദരനെയും ഭാര്യയെയും അർജൻറീനയിലേക്കു പുനർനിയമിച്ചു. ഏതാനും മാസങ്ങളായി യോഗങ്ങളിൽ സംബന്ധിച്ചിരുന്ന പാബ്ലോ ഓസോറിയോ റേയിസ് സ്നാപനമേറ്റിരുന്നില്ലെങ്കിലും വീക്ഷാഗോപുര അധ്യയനം നടത്താൻ നിയമിക്കപ്പെട്ടു. അത്ര പെട്ടെന്ന് എന്തുകൊണ്ട്? അദ്ദേഹത്തിനു പ്രാദേശിക ഭാഷ സംസാരിക്കാൻ അറിയാമായിരുന്നുവെന്നു മാത്രമല്ല, അദ്ദേഹം നല്ല ആത്മീയ പുരോഗതി കൈവരിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം വെല്ലുവിളികളെ അഭിമുഖീകരിച്ചു. പിന്നീട് ഓസോറിയോ സഹോദരൻ എഴുതി: “വീക്ഷാഗോപുര അധ്യയന നിർവാഹകനായി എന്നെ നിയമിച്ച് അധികം കഴിയുന്നതിനു മുമ്പ്, ഒരാൾ പറഞ്ഞ തെറ്റായ ഉത്തരം എനിക്കു തിരുത്തേണ്ടിവന്നു. ഉത്തരം പറഞ്ഞയാൾ കോപാക്രാന്തനായി, അവിടെവെച്ച് ഒരു പോരാട്ടത്തിന് അയാൾ എന്നെ വെല്ലുവിളിച്ചു. തീർച്ചയായും ഞാൻ അതു നിരസിച്ചു. സാഹചര്യം ശാന്തമാക്കാൻ ഒരു മിഷനറി സഹായത്തിനെത്തി. ഒരുവൻ പക്വത പ്രാപിക്കാൻ കുറെയൊക്കെ ഉത്തരവാദിത്വങ്ങൾ ഉണ്ടെങ്കിൽ മതി.” ദുഃഖകരമെന്നു പറയട്ടെ, കോപപ്രവണതയുള്ള ആ മനുഷ്യൻ പിന്നീട് യഹോവയുടെ സേവനം ഉപേക്ഷിച്ചു.
സ്ഥാപനം പടുത്തുയർത്തൽ
1946-ന്റെ അവസാനത്തിനു മുമ്പായി ദിവ്യാധിപത്യ പ്രവർത്തനത്തിന്റെ കേന്ദ്രമായി ഉപയോഗിക്കുന്നതിനു കൂടുതലായ സൗകര്യങ്ങൾ ആവശ്യമായിരുന്നു. ആറ് മിഷനറിമാർ കൂടി എത്തിച്ചേർന്നിരുന്നു—വില്യം ഷില്ലിങറും ഭാര്യ ഫേണും, വേറേ നാലു പേരും. മാരിസ്കാൽ ലോപ്പെസ് അവന്യൂവിൽ വലിയ മുറ്റമുള്ള ഒരു വീട് വാടകയ്ക്കെടുത്തു. ആ കെട്ടിടം പ്രതിരോധ മന്ത്രാലയത്തിനു നേരേ എതിർവശത്തായിരുന്നു. ഗവൺമെൻറിന്റെ സൈനികവിഭാഗവുമായി ഇടപാടുകൾ നടത്തുന്ന ആർക്കും കാണത്തക്കവണ്ണം “രാജ്യഹാൾ”
എന്നു വലുപ്പത്തിലെഴുതിയ ഒരു ബോർഡ് ഗേറ്റിന്റെ മുന്നിൽ വെച്ചിരുന്നു.ആ വർഷം സെപ്റ്റംബർ 1-ന് സൊസൈറ്റി പരാഗ്വേയിൽ ഒരു ബ്രാഞ്ച് സ്ഥാപിച്ചു. അടുത്തകാലത്തു വാടകയ്ക്കെടുത്ത ആ കെട്ടിടം ബ്രാഞ്ച് ഓഫീസിനുള്ള സ്ഥലമായി ഉതകി. സംഘാടനം മെച്ചമായതോടെ സാക്ഷീകരണവേലയുടെ ആക്കവും വർധിച്ചു, ഒപ്പം എതിർപ്പും. കത്തോലിക്കരായ തപാൽജോലിക്കാരെ വാച്ച് ടവർ സാഹിത്യങ്ങൾ കൊണ്ടുപോയി കൊടുക്കുന്നതിൽനിന്നു പിന്തിരിപ്പിക്കാൻ തക്കവണ്ണം അവരിൽ ഭയമുണർത്താനും വിവരങ്ങൾ ശേഖരിക്കാനും വൈദികർ കുമ്പസാരക്കൂട് ഉപയോഗിച്ചിരുന്നതായി തോന്നുന്നു.
അന്ന് പ്രവർത്തിച്ചുകൊണ്ടിരുന്ന നാലു ചെറിയ സഭകൾ സന്ദർശിച്ച് അവയെ ബലപ്പെടുത്താൻ നവംബറിൽ ഹ്യൂസ് സഹോദരൻ അർജൻറീനയിൽനിന്ന് എത്തി. അദ്ദേഹം ഗിലെയാദ് സ്കൂളിൽ പോയിരുന്നു. മാത്രമല്ല, 20 ഭാഷകളിൽ പരിപാടികൾ നടത്തുകയും അവസാന ദിവസം പ്രസംഗങ്ങൾ കേൾക്കുന്നതിനായി സ്റ്റേഡിയത്തിൽ 80,000 പേർ തിങ്ങിനിറയുകയും ചെയ്ത യു.എസ്.എ.-യിലെ ഒഹായോവിലുള്ള ക്ലിവ്ലൻഡിൽ നടന്ന സാർവദേശീയ സന്തുഷ്ട ജനതാ ദിവ്യാധിപത്യ സമ്മേളനത്തിൽ അദ്ദേഹം സംബന്ധിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് സഹോദരങ്ങളുമായി പങ്കുവെക്കാൻ അദ്ദേഹത്തിനു ധാരാളം കാര്യങ്ങളുണ്ടായിരുന്നു. പ്രതികൂലാവസ്ഥയിൽ തങ്ങളുടെ സേവനം തുടരുന്നതിന് അവർക്ക് ആ പ്രബോധനം ആവശ്യമായിരുന്നുതാനും.
വിപ്ലവത്തിൻമധ്യേ
1947-ന്റെ ആദ്യ ഘട്ടത്തിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. മിഷനറിഭവനത്തിനു മുന്നിലായുണ്ടായിരുന്ന നടപ്പാതയിൽ ഗവൺമെൻറ്
സേനകൾ യന്ത്രത്തോക്കുകൾ സ്ഥാപിച്ചു. ഒരു ദിവസത്തെ പോരാട്ടത്തെത്തുടർന്ന് കുറച്ചൊക്കെ ശാന്തത കൈവന്നു. പിന്നീട് മാർച്ച് 7-ന് സ്ഥിതിഗതികൾ വീണ്ടും വഷളായി. തെരുവുകളിൽ തുറന്ന പോരാട്ടം നടന്നു. പട്ടാളനിയമം പ്രഖ്യാപിക്കപ്പെട്ടു. വിപ്ലവകാരികൾ അസൂൺഷിയോൺ നഗരമധ്യത്തിലുള്ള പൊലീസ് ആസ്ഥാനങ്ങൾ ആക്രമിച്ചു.മുഖ്യ സൈനിക ആസ്ഥാനങ്ങളും ആക്രമിക്കപ്പെടുമെന്നു വിചാരിച്ചതിനാൽ, ചുമതല വഹിച്ചിരുന്ന ജനറൽ സൈനികോപയോഗത്തിനായി മിഷനറിഭവനം ആവശ്യപ്പെടുകയും അവിടെനിന്ന് ഒഴിഞ്ഞുപോകാൻ സഹോദരന്മാർക്കു മൂന്നു ദിവസം അനുവദിക്കുകയും ചെയ്തു. സഹോദരങ്ങൾ അപേക്ഷിച്ചപ്പോൾ അതു പത്തു ദിവസമാക്കി. വിപ്ലവം നടമാടുകയും വീടുകൾ കിട്ടാൻ വളരെ ബുദ്ധിമുട്ട് നേരിടുകയും ചെയ്ത ആ സമയത്ത് സഹോദരങ്ങൾ ഒരു ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു: വീടന്വേഷണ ദൗത്യം. തന്റെ സാക്ഷികളുടെ സാന്നിധ്യത്തെക്കുറിച്ച് പരാഗ്വേയിലെ ഉന്നതാധികാരികൾ തുടർന്നും ബോധവാന്മാരായിരിക്കാൻ യഹോവ ആഗ്രഹിച്ചതായി തോന്നുന്നു. ലഭ്യമായ ഒരേയൊരു യോജിച്ച വീട്, എംബസികൾ സ്ഥിതി ചെയ്തിരുന്ന നിരയിൽ പ്രസിഡൻറിന്റെ വസതിക്ക് അടുത്തുള്ളതായിരുന്നു.
വിപ്ലവത്തെക്കുറിച്ച് 1947 മാർച്ച് 26-ലെ ഒരു കത്തിൽ ബ്രാഞ്ച് ദാസൻ ഇങ്ങനെ എഴുതി: “ഇവിടെ സ്ഥിതിഗതികൾ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ഈ കത്ത് എഴുതിക്കൊണ്ടിരിക്കെ, ഏതാനും കിലോമീറ്റർ അകലെ ഒരു വിമാനം ഉയർന്നു പറക്കുന്നുണ്ട്. അതു വിമാനത്താവളത്തിൽ ബോംബാക്രമണം നടത്തുകയാണെന്നു തോന്നുന്നു. വിമാനവേധ തോക്കുകൾ അതിനെ ആക്രമിക്കുന്നുണ്ട്. പ്രസിഡൻറിന്റെ വസതിക്കു ചുറ്റും നൂറുകണക്കിനു ഭടന്മാരുണ്ട്. അവരുടെ തോക്കുകളിൽനിന്നുള്ള വെടിയൊച്ച ഭയജനകമാണ്. വെടിമരുന്നിന്റെ പുകപടലത്താൽ വായു നീലച്ചിരിക്കുന്നു, അതിന്റെ ഗന്ധം മടുപ്പിക്കുന്നതാണ്. വിപ്ലവസേനകൾ നഗരത്തോടു വളരെ അടുത്തുകൊണ്ടിരിക്കുന്നു; തോക്കിന്റെയും ബോംബിന്റെയും ശബ്ദം ഞങ്ങൾക്കു തുടർച്ചയായി കേൾക്കാം . . . ഭക്ഷണത്തിന്റെ കാര്യമാണെങ്കിൽ, അതു ദിവസവും വഷളായിവരുന്നു.”
വിപ്ലവസേനകൾ മിഷനറിഭവനത്തോടു പത്തു കെട്ടിടസമുച്ചയങ്ങൾവരെ അടുത്തെത്തി. അപ്പോൾ ഗവൺമെൻറ് സേനകൾ അവയെ തിരിച്ചോടിക്കാൻ തുടങ്ങി. ആ സമയത്തെല്ലാം സഹോദരങ്ങൾ തങ്ങൾക്കാവുന്നതുപോലെ സാക്ഷീകരണം നടത്തിക്കൊണ്ടിരുന്നു. ആ വിപ്ലവം ഏതാണ്ട് ആറ് മാസത്തോളം നീണ്ടുനിന്നു. അത് ശരിക്കും ഒരു പരിശോധനതന്നെ ആയിരുന്നു, പ്രത്യേകിച്ചും പ്രാദേശിക സഹോദരങ്ങൾക്ക്. ക്രിസ്തീയ നിഷ്പക്ഷത പാലിക്കുകനിമിത്തം അവരോട് അധികാരികൾ വളരെ പരുഷമായാണു പെരുമാറിയത്.
കൂടിവരുന്നതിൽ വീഴ്ച വരുത്തുന്നില്ല
വിപ്ലവം അവസാനിച്ചതോടെ രാജ്യം സാധാരണ അവസ്ഥയിലേക്കു മടങ്ങിവരാൻ തുടങ്ങി. അർജൻറീനയിലേക്കു പലായനം ചെയ്ത ചിലർ തിരിച്ചുവന്നു. പരാഗ്വേയിലെ ആദ്യത്തെ സമ്മേളനം 1948 ജൂൺ 4-6-ന് നടത്താനുള്ള ആസൂത്രണങ്ങൾ ചെയ്യപ്പെട്ടു. എന്നാൽ കുഴപ്പങ്ങൾ വരുത്തിക്കൂട്ടുന്നതിൽ പിശാച് തിരക്കോടെ ഏർപ്പെട്ടിരിക്കുകയായിരുന്നു. ജൂൺ 3-ന് ഒരു സൈനിക അട്ടിമറി നടന്നു. പ്രസിഡൻറിനെയും അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ പെട്ടവരെയും തടവുകാരാക്കി. തലസ്ഥാനത്തു കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്നു. സമ്മേളനത്തിന്റെ കാര്യമോ?
അനുയോജ്യമായ ഒരു ഹാൾ വാടകയ്ക്കെടുക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. എന്നാൽ യഹോവ മറ്റൊരു വിധത്തിൽ കരുതൽ ചെയ്തു. സൈനിക ആസ്ഥാനത്തിന് എതിർവശത്തു നേരത്തേയുണ്ടായിരുന്ന മിഷനറിഭവനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സമ്മേളനത്തിനുവേണ്ടി അതു വാടകയ്ക്കു തരാൻ അതിന്റെ ഉടമ സമ്മതിച്ചു. കുഴപ്പങ്ങൾ നടന്നുകൊണ്ടിരുന്ന നഗരമധ്യത്തിൽനിന്ന് അകലെയായിരുന്നു അത്. അതിന്റെ മുറ്റം സമ്മേളന പരിപാടികൾക്കുവേണ്ടിയും കെട്ടിടം നഗരത്തിനു വെളിയിൽനിന്നു വരുന്ന പ്രതിനിധികൾക്കു താമസിക്കുന്നതിനുവേണ്ടിയും ഉപയോഗിക്കാമായിരുന്നു. വന്നവർ തനി പരാഗ്വേ സമ്പ്രദായമനുസരിച്ച് എല്ലാവർക്കും ഹസ്തദാനം നൽകി പരസ്പരം അഭിവാദനം ചെയ്തു. “മുഴു മാനവരാശിയുടെയും ആസന്നമായ സന്തോഷം” എന്ന പ്രസംഗം കേൾക്കാൻ നൂറിലധികം പേർ എത്തിയിരുന്നു. പരാഗ്വേയിലെ ആളുകൾക്ക് എത്ര കാലോചിതമായ ഒരു പ്രസംഗം!
പൊലീസ് ജനക്കൂട്ടത്തെ തടഞ്ഞുനിർത്തുന്നു
യഹോവയുടെ സാക്ഷികൾ പരാഗ്വേയിൽ തങ്ങളുടെ ബൈബിൾ വിദ്യാഭ്യാസവേല തുടങ്ങിയതുമുതൽ, മതവൈദികരിൽനിന്നു കൂടെക്കൂടെ എതിർപ്പു നേരിട്ടിട്ടുണ്ട്. 1948-ൽ, രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള ഒരു കൊച്ചുപട്ടണമായ യൂട്ടിയുടെ മധ്യത്തിലുള്ള ചെറിയൊരു പാർക്കിൽവെച്ച് ഒരു പരസ്യപ്രസംഗം നടത്താൻ സർക്കിട്ട് മേൽവിചാരകൻ ആസൂത്രണം ചെയ്തു. കത്തോലിക്കാ പള്ളിയുടെ നേരേ എതിർവശത്തായിരുന്നു ആ സ്ഥലം. സാക്ഷികൾ സഭയെ ഭിന്നിപ്പിക്കാനും ആളുകളെ സഭയിൽനിന്ന് അകറ്റാനും പോകുന്നുവെന്നു പ്രഖ്യാപിച്ചുകൊണ്ട് ആ പ്രസംഗം തടസ്സപ്പെടുത്താൻ അവിടത്തെ പുരോഹിതൻ ആളുകളെ പ്രേരിപ്പിച്ചു. പ്രസംഗം തുടങ്ങുന്നതിനു മുമ്പ് വലിയൊരു ജനാവലി പള്ളിയുടെ മുമ്പിൽ തടിച്ചുകൂടി. തെരുവിന്റെ എതിർവശത്തുള്ള പാർക്കിൽ യഹോവയുടെ സാക്ഷികളെ—എട്ടു പേരെ—കണ്ടപ്പോൾ
“പ്രൊട്ടസ്റ്റൻറുകാരേ, പോകൂ! പ്രൊട്ടസ്റ്റൻറുകാരേ, പോകൂ!” എന്നവർ അലറിവിളിക്കാൻ തുടങ്ങി. അതേസമയം, പ്രസംഗം കേൾക്കാൻ അനേകമാളുകൾ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ ആൾക്കൂട്ടത്തെ ഭയന്ന് പാർക്കിൽ പ്രവേശിക്കാൻ അവർ മടിച്ചു.പൊലീസ് ജനക്കൂട്ടത്തിന്റെ മുമ്പിൽ ഒരു യന്ത്രത്തോക്ക് സ്ഥാപിച്ചു. ആരെങ്കിലും വരയ്ക്കിപ്പുറം കടന്നാൽ വെടിവെക്കുമെന്ന് അവർ പറഞ്ഞു. സഹോദരങ്ങൾ അവിടെനിന്നു സുരക്ഷിതരായി പുറത്തു കടക്കുന്നതുവരെ ഇതു ജനക്കൂട്ടത്തെ തടഞ്ഞുനിർത്തി. എന്നാൽ, വാരം മുഴുവൻ അവർ പ്രസംഗത്തെക്കുറിച്ചു പരസ്യപ്പെടുത്തിയിരുന്നു, താത്പര്യക്കാർക്ക് കേൾക്കുന്നതിന് ഒരവസരം നൽകാൻ അവർ ദൃഢനിശ്ചയം ചെയ്തിരുന്നു. ഒരു പ്രാദേശിക സാക്ഷി തന്റെ വീട് ഉപയോഗിക്കുന്നതിനു വിട്ടുകൊടുത്തു. ഒരു പ്രാവശ്യം പ്രസംഗം കഴിഞ്ഞപ്പോൾ മറ്റൊരു കൂട്ടം ആളുകളെത്തി, അവരും അതു കേൾക്കാനാഗ്രഹിച്ചു; അതുകൊണ്ട് സർക്കിട്ട് മേൽവിചാരകൻ അന്ന് ആ പ്രസംഗം രണ്ടു പ്രാവശ്യം നടത്തി. യൂട്ടിയിൽ രണ്ടുതരം ആരാധനാരീതികളുടെയും വിപരീത ഫലങ്ങൾ വ്യക്തമായും പ്രകടമാകുകയായിരുന്നു.
മിഷനറിമാർ നാടുകടത്തലിനെ അഭിമുഖീകരിക്കുന്നു
1992 വരെ ഗവൺമെൻറ് അംഗീകൃത മതം റോമൻ കത്തോലിക്കാസഭ ആയിരുന്നെങ്കിലും ഔദ്യോഗികമായ ഒരു തലത്തിൽ പരാഗ്വേ പൊതുവേ മതസഹിഷ്ണുതയുടെ ചരിത്രം നിലനിർത്തി. സാധാരണ കുഴപ്പങ്ങളുണ്ടായിട്ടുള്ളത് ഗ്രാമപ്രദേശങ്ങളിലാണ്. അതിനു കാരണക്കാർ അവിടത്തെ പുരോഹിതന്മാരും അവരുടെ മതഭ്രാന്തരായ അനുഗാമികളുമായിരുന്നു. എന്നാൽ, 1950-ന്റെ തുടക്കത്തിൽ രാജ്യത്തുനിന്നു വാച്ച് ടവർ മിഷനറിമാരെ പുറത്താക്കുന്നതിനുള്ള ഔദ്യോഗിക ശ്രമങ്ങൾ നടക്കുകയുണ്ടായി.
ഒരു പുതിയ നിയമമനുസരിച്ച് കുടിയേറുന്ന എല്ലാവരും ലാൻഡ്സ് ഡിപ്പാർട്ടുമെൻറിൽ രജിസ്റ്റർ ചെയ്യുകയും തങ്ങൾ ചെയ്യുന്ന ജോലിയുടെ തെളിവു നൽകുകയും വേണമായിരുന്നു. എന്നാൽ മിഷനറിമാർ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ, അവർക്ക് അതു ചെയ്യാനാവില്ലെന്നും അവർ ഇപ്പോൾത്തന്നെ രാജ്യത്തു വസിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും അതിനാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നും അവരോടു പറഞ്ഞു. അവരുടെ പ്രവർത്തനം സംബന്ധിച്ച് അധികാരികൾക്ക് തെറ്റായ വിവരങ്ങൾ ലഭിച്ചിരുന്നതായി തോന്നുന്നു.
ചില ഓഫീസർമാർ അനുകമ്പയുള്ളവരായിരുന്നു. എന്നാൽ അവരുടെയും അമേരിക്കൻ എംബസിയിലുള്ളവരുടെയും ശ്രമങ്ങൾക്ക് പ്രതിബന്ധം തരണം ചെയ്യാനായില്ല. ലാറ്റിനമേരിക്കയിൽ മിക്കപ്പോഴും
നിങ്ങൾ ആരാണെന്നതല്ല, മറിച്ച് പിടിപാടുള്ള ആരെങ്കിലും നിങ്ങൾ ക്കുണ്ടോ എന്നതാണ് ഫലം കൈവരുത്തുന്നത്. പ്രസിഡൻറിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന, തങ്ങളോട് അനുകൂലഭാവം പുലർത്തിയ ഒരു വ്യക്തിയെ സഹോദരങ്ങൾക്ക് അറിയാമായിരുന്നു. അദ്ദേഹം മുഖാന്തരം, മിഷനറിഭവനത്തിലെ വിരുന്നിനായി അവർ പ്രസിഡൻറിന്റെ പേഴ്സണൽ സെക്രട്ടറിയെ ക്ഷണിച്ചു. ക്ഷണം കൃതജ്ഞതാപൂർവം സ്വീകരിക്കപ്പെട്ടു.മിഷനറിമാരുടെ പ്രവർത്തനത്തിന്റെ യഥാർഥ സ്വഭാവത്തെക്കുറിച്ചും അതു രാജ്യത്തിനു ചെയ്യുന്ന പ്രയോജനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനുള്ള ഒരു അവസരം അതു പ്രദാനം ചെയ്തു. രജിസ്ട്രേഷൻ സംബന്ധിച്ച പ്രശ്നവും ചർച്ച ചെയ്യുകയുണ്ടായി. അക്കാര്യത്തിൽ പ്രസിഡൻറിന്റെ സെക്രട്ടറി വലിയ താത്പര്യം കാട്ടി. തത്ഫലമായി, 1950 ജൂൺ 15-ന് മിഷനറിമാരിൽ ആദ്യത്തെ ആൾക്ക് കുടിയേറ്റക്കാരനായി രജിസ്റ്റർ ചെയ്യാൻ സാധിച്ചു. രാജ്യത്തു താമസിച്ചുകൊണ്ട് ബൈബിൾ വിദ്യാഭ്യാസവേല തുടരുന്നതിനുള്ള നിയമപരമായ അധികാരവും അദ്ദേഹത്തിനു ലഭിച്ചു.
ഗ്രാമപ്രദേശത്തെ ഒരു ദുഷ്കര ദിനം
അക്കാലങ്ങളിൽ സർക്കിട്ട് മേൽവിചാരകന്റെ പ്രവർത്തനം പ്രത്യേകതരം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അനേകം മണിക്കൂറുകൾ യാത്ര ചെയ്യുന്നതും ചിലപ്പോൾ അക്രമാസക്തമായ എതിർപ്പിനെ സഹിച്ചുനിൽക്കുന്നതും അതിലുൾപ്പെട്ടിരുന്നു. ഗിലെയാദ് സ്കൂളിൽനിന്നു ബിരുദമെടുത്ത ലോയിഡ് ജമസൺ 1952-ൽ സർക്കിട്ട് മേൽവിചാരകനായി മുഴുസമയം സേവിക്കാൻ തുടങ്ങി. യൂട്ടിക്കു വടക്കുള്ള ഒരു സഭ സന്ദർശിച്ചശേഷം എന്താണു സംഭവിച്ചതെന്ന് അദ്ദേഹം റിപ്പോർട്ടു ചെയ്തു. അടുത്തുള്ള പ്രദേശങ്ങൾ സമീപകാലത്ത് പ്രവർത്തിച്ചുതീർത്തിരുന്നു. അതുകൊണ്ട് അകലെയുള്ള ഒരു പട്ടണത്തിൽ സാക്ഷീകരണം നടത്തുന്നതിന് ആസൂത്രണം ചെയ്തു. ആറു സഹോദരന്മാരും നാലു സഹോദരിമാരും ഉൾപ്പെട്ട ഒരു സംഘം രാവിലെ 4:00 മണിക്ക് അവിടേക്കു പുറപ്പെട്ടു. ഒരു വയസ്സുള്ള കുട്ടിയുണ്ടായിരുന്ന ഒരു സഹോദരിയൊഴികെ മറ്റെല്ലാവരും നടന്നാണ് പോയത്. 11 മണിയായപ്പോൾ അവർ പ്രദേശത്തെത്തി. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തനം തുടങ്ങി.
ജമസൺ സഹോദരൻ പറയുന്നു: ‘ഞങ്ങൾ ഒരു മണിക്കൂർ പ്രവർത്തിച്ചുകഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഉച്ചയ്ക്ക് 12 മണിക്ക് പുല്ലുമേഞ്ഞ ഒരു വീട്ടിലിരുന്ന് താത്പര്യം പ്രകടമാക്കിയ ഒരു കുടുംബത്തോട് ഞങ്ങൾ സാക്ഷീകരിക്കുകയായിരുന്നു. അപ്പോൾ ഗ്രാമത്തലവനും 16-വയസ്സുകാരനായ ഒരു ഭടനും ഞങ്ങൾക്കു നേരേ തോക്കുചൂണ്ടിക്കൊണ്ട്
അകത്തുകടന്നു. സാഹിത്യങ്ങൾ തിരിച്ചുകൊടുക്കാൻ അയാൾ ആ വീട്ടിലുള്ളവരോട് വളരെ കർശനമായി പറഞ്ഞു. എന്നിട്ട് അവരോടൊപ്പം പൊലീസ് സ്റ്റേഷനിലേക്കു ചെല്ലാൻ ആജ്ഞാപിച്ചു. മറ്റു പ്രസാധകർ അതിനോടകം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഗ്രാമത്തലവനുമായി ന്യായവാദം ചെയ്യാൻ ഞാൻ ശ്രമിച്ചെങ്കിലും അയാൾക്കു ഗ്വാരനി ഭാഷ മാത്രമേ വശമുണ്ടായിരുന്നുള്ളൂ, സ്പാനിഷ് അറിയില്ലായിരുന്നു. കോപംകൊണ്ട് അയാളുടെ കണ്ണുകൾ ചുവന്നിരുന്നു. പട്ടണത്തിൽനിന്നു പുറത്തു കടക്കാനും മേലാൽ അവിടെ വന്നുപോകരുതെന്നും അയാൾ ആജ്ഞാപിച്ചു.‘ഒരു കിലോമീറ്റർ നടന്നുകാണും, അപ്പോൾ ഉച്ചഭക്ഷണം കഴിക്കാനായി ഞങ്ങൾ ഒരു മരച്ചുവട്ടിലിരുന്നു. പെട്ടെന്ന് കൂട്ടത്തിലുണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റ് ഓടാൻ തുടങ്ങി. ഞാൻ ചുറ്റും നോക്കിയപ്പോൾ കണ്ടത് ഗ്രാമത്തലവനും ഒരു ഭടനും നീണ്ട ചാട്ടവാറുകളുമായി കുതിരപ്പുറത്തു വരുന്ന കാഴ്ചയാണ്. മറ്റുള്ളവരോടൊപ്പമായിരിക്കുന്നതാണ് ഏറ്റവും ഉചിതമെന്നു കരുതിയ ഞാനും ഓട്ടം പിടിച്ചു. ഞാനൊരു അരുവിക്കു കുറുകെ ചാടിയപ്പോൾ ചൂടിൽനിന്നുള്ള സംരക്ഷണമായി വെച്ചിരുന്ന കണ്ണട നിലത്തു വീണു. ഞാനതെടുക്കാൻ കുനിഞ്ഞപ്പോൾ പുറത്ത് ചാട്ടവാറുകൊണ്ടു ശക്തമായ അടി കിട്ടി. എന്നിട്ട് എന്റെ മുകളിൽക്കൂടി കുതിരയെ പായിക്കാൻ ഗ്രാമത്തലവൻ ശ്രമിച്ചു; എന്നാൽ എനിക്കു കുതിരയെക്കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്നതിനാൽ ഞാൻ കുതിരയ്ക്കു മുമ്പിലായി എന്റെ സാക്ഷീകരണ ബാഗ് ആഞ്ഞുവീശി. അപ്പോൾ അത് എന്റെ അടുത്തേക്കു വന്നില്ല.
‘അപ്പോഴേക്കും ഗ്രാമത്തലവൻ മറ്റേ സഹോദരന്മാരിൽ മൂന്നു പേരെ ചാട്ടകൊണ്ട് ആവർത്തിച്ചാവർത്തിച്ച് അടിച്ചിരുന്നു. എന്നിട്ട്, 70 വയസ്സുള്ള ഒരു പയനിയർ സഹോദരിയുടെ മീതെകൂടി കുതിരയെ പായിക്കാൻ അയാൾ ഒരു ശ്രമം നടത്തി. ഒടുവിൽ അവരിരുവരും പട്ടണത്തിലേക്കു തിരിച്ചുപോയി, ഞങ്ങൾ യാത്ര തുടരുകയും ചെയ്തു. ചാട്ടവാറുകൊണ്ടുള്ള അടി നിമിത്തം ചിലരുടെ മുതുകത്ത് കരുവാളിച്ച പാട് ഉണ്ടായെങ്കിലും ആർക്കും ഗുരുതരമായ പരിക്കേറ്റില്ല. ആർക്കും വേദനയൊന്നും തോന്നിയുമില്ല. 16 മണിക്കൂർ നടന്ന് ഞങ്ങൾ വീട്ടിലെത്തിയപ്പോൾ രാത്രി 8 മണി ആയിരുന്നു.’
ചെറിയ ചില പട്ടണങ്ങളിലും ഗ്രാമങ്ങളിലും അത്തരം സംഭവങ്ങൾ ഉണ്ടായെങ്കിലും, രാജ്യഘോഷണ വേല തുടർന്നും പുരോഗമിച്ചു.
ഭരണകൂടത്തിനു വന്ന മാറ്റത്തിനുശേഷം
രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ 1954 ഒരു നിർണായക വർഷമായിരുന്നു. ഡോൺ ഫേഡേറിക്കോ ചാവസിന്റെ ഭരണകൂടം മറിച്ചിടപ്പെട്ടു. ജനറൽ ആൽഫ്രെഡോ സ്ട്രെസ്നർ ജൂലൈ 11-ന്
പ്രസിഡൻറ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. 34-ൽപ്പരം വർഷം നീണ്ടുനിന്ന സൈനികവാഴ്ചയ്ക്ക് അതു നാന്ദി കുറിച്ചു. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ അത് എങ്ങനെയാണു ബാധിച്ചത്?ആ വർഷം നവംബർ 25-28 തീയതികളിൽ ഒരു ചതുർദിന ഡിസ്ട്രിക്റ്റ് കൺവെൻഷൻ ക്രമീകരിക്കപ്പെട്ടു. പരാഗ്വേ പട്ടാളഭരണത്തിൻ കീഴിലായിരുന്നു. അതുകൊണ്ട് ഏതുതരം യോഗം നടത്തുന്നതിനും ഞങ്ങൾക്കു പൊലീസിന്റെ അനുമതി ആവശ്യമായിരുന്നു. അതൊരു പ്രശ്നമായിരിക്കുമായിരുന്നോ? ഒരു ഓഡിറ്റോറിയം വാടകയ്ക്കെടുക്കുന്നതിനുള്ള ഏർപ്പാടുകൾ സഹോദരങ്ങൾ ഇതിനോടകം ചെയ്തുകഴിഞ്ഞിരുന്നു. എന്നാൽ അവർ സമ്മേളനത്തിനു പൊലീസിന്റെ അനുമതി തേടാൻ പോയപ്പോൾ കൺവെൻഷൻ നടത്താൻ സാധിക്കില്ലെന്നാണ് അവരോടു പറഞ്ഞത്. കാരണം? പുരോഹിതന്മാർ തങ്ങളുടെമേൽ സമ്മർദം ചെലുത്തുന്നുവെന്ന് ഒരു ഓഫീസർ സമ്മതിച്ചുപറഞ്ഞു. സഹോദരങ്ങൾ പലയാവർത്തി പൊലീസുകാരെ സന്ദർശിക്കുകയും അവരുമായി ന്യായവാദം നടത്തുകയും ചെയ്തു. തത്ഫലമായി, അനുമതി തരുകയില്ലെങ്കിൽപോലും കൺവെൻഷൻ സമയത്ത് തങ്ങൾ പ്രശ്നം സൃഷ്ടിക്കുകയില്ലെന്ന് പൊലീസ് സഹോദരങ്ങളോടു പറഞ്ഞു. നോട്ടീസ് നൽകിയോ പത്രങ്ങളിൽ പരസ്യപ്പെടുത്തിയോ കൺവെൻഷനെക്കുറിച്ച് അറിയിക്കാതിരിക്കാൻ സഹോദരങ്ങൾ വിവേകം കാട്ടി. വാക്കാലുള്ള ക്ഷണമായിരുന്നു എല്ലാവർക്കും നൽകിയത്. പ്രശ്നങ്ങളൊന്നുമില്ലാതെ കൺവെൻഷൻ നടന്നു.
മതപരമായ എതിർപ്പ് തുടരുന്നു
യഹോവയുടെ സാക്ഷികളെ തടസ്സപ്പെടുത്തുന്നതിൽ കത്തോലിക്കാ വൈദികർ യാതൊരു വിരാമവും വരുത്തിയില്ല. 1955-ന്റെ അവസാനമായപ്പോൾ, തലസ്ഥാനത്തുനിന്ന് 72 കിലോമീറ്റർ കിഴക്കു മാറി പിരിബെബ്വിയിൽ ഒരു ചെറിയ സർക്കിട്ട് സമ്മേളനം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. സമ്മേളനത്തിന്റെ ആദ്യ ദിവസം സൂര്യാസ്തമയശേഷം, യോഗം അലങ്കോലപ്പെടുത്താൻ വടികളും വാക്കത്തികളുമേന്തിയ ഒരു ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ആ ഇടവകയിലെ പുരോഹിതനെത്തി. ഒരു പ്രാദേശിക സ്കൂളധ്യാപകൻ ഇടപെട്ടതിനാൽ ജനക്കൂട്ടം തെരുവിലേക്കു പിന്മാറി. ആ സായാഹ്നം മുഴുവൻ അവർ കൂക്കുവിളിക്കുകയും കല്ലും പടക്കങ്ങളും എറിയുകയും ചെയ്തുകൊണ്ട് അവിടെ തങ്ങി.
1957 മാർച്ച് 1-നും മതപരമായ എതിർപ്പുണ്ടായി. അതു തലസ്ഥാനത്തിനു തെക്കുകിഴക്കായി സ്ഥിതിചെയ്തിരുന്ന ഇറ്റേ എന്ന പട്ടണത്തിലായിരുന്നു. ആ തീയതിക്കു വളരെ മുമ്പുതന്നെ ആ പട്ടണത്തിൽ സർക്കിട്ട് സമ്മേളനം നടത്തുന്നതിനു സഹോദരന്മാർ നിയമപരമായ
ക്രമീകരണങ്ങൾ ചെയ്തിരുന്നു. സമ്മേളനം നടത്തുന്നതിനുള്ള നിയമാനുവാദം ഇറ്റേ നഗരാധികാരികളിൽനിന്നും തലസ്ഥാനത്തെ പൊലീസിൽനിന്നും ലഭിച്ചിരുന്നു. എന്നിരുന്നാലും, എന്തോ പന്തികേടുള്ളതായി സമ്മേളനത്തിന് ഇറ്റേയിലെത്തിയ സഹോദരങ്ങൾക്കു കാണാൻ കഴിഞ്ഞു. ആ നഗരം ഒരു ഉപേക്ഷിക്കപ്പെട്ട പട്ടണംപോലെ തോന്നിച്ചു. തെരുവുകൾ വിജനമായിരുന്നു; ജനാലകളും വാതിലുകളും അടച്ചുപൂട്ടിയിരുന്നു. കാരണം?ആ സമ്മേളനം അവിടെ നടത്തിക്കുകയില്ലെന്നു ശപഥം ചെയ്തിരുന്ന അവിടത്തെ പുരോഹിതൻ തന്റെ ശപഥം നിറവേറ്റാനായി സാധ്യമാകുന്നതെല്ലാം ചെയ്തിരുന്നു. ആ ഗ്രാമത്തിലെങ്ങും ഒരു വിമാനം ഉപയോഗിച്ച് ആയിരക്കണക്കിനു ലഘുലേഖകൾ വിതറുന്നതിനുപോലും അദ്ദേഹം ക്രമീകരണം ചെയ്തിരുന്നു. അവയിലെ സന്ദേശം ഇതായിരുന്നു: “1957 മാർച്ച് 1 വെള്ളിയാഴ്ച വൈകുന്നേരം 5:30-ന് നഗരത്തിലും പ്രവിശ്യകളിലുമുള്ള എല്ലാ കത്തോലിക്കാ ക്രിസ്ത്യാനികളും പള്ളിയുടെ മുന്നിൽ തടിച്ചുകൂടും. . . . 6:30-ന് ‘യഹോവയുടെ (വ്യാജ) സാക്ഷിക’ളെ അപലപിച്ചുകൊണ്ട് കത്തോലിക്കരുടെ ഒരു വമ്പിച്ച പ്രകടനമുണ്ടായിരിക്കും. ഇറ്റേയിൽ യാതൊരു തരത്തിലുള്ള സമ്മേളനവും നടത്താൻ ആ പ്രൊട്ടസ്റ്റൻറ് പാഷണ്ഡികൾക്ക് അവകാശമില്ല.”
പുരോഹിതനായ ആയാലയുടെ ഉദ്ദേശ്യത്തെക്കുറിച്ചു സഹോദരങ്ങൾക്കു വിവരം ലഭിച്ചപ്പോൾ, വാടകയ്ക്കെടുത്ത താരതമ്യേന തുറന്ന ആ സ്ഥലത്തുനിന്നും സമ്മേളനം ഒരു സഹോദരന്റെ വീട്ടിലേക്കു മാറ്റുന്നതായിരിക്കും ഏറ്റവും നല്ലതെന്ന് അവർ തീരുമാനിച്ചു. ആക്രമണമുണ്ടാകുന്നപക്ഷം ഭവനം മെച്ചപ്പെട്ട സംരക്ഷണം നൽകുമായിരുന്നു.
ആ രംഗം നിങ്ങൾക്കു വിഭാവന ചെയ്യാൻ സാധിക്കും. ആ സഹോദരന്റെ ഭവനത്തിൽ 60-ഓളം സമാധാനസ്നേഹികളായ ക്രിസ്ത്യാനികൾ ദൈവവചനം പരിചിന്തിക്കുന്നതിനായി കൂടിവന്നിരിക്കുന്നു. രണ്ടു കെട്ടിടങ്ങൾക്കപ്പുറത്ത് ആയിരത്തിലധികം പേർ വരുന്ന ഒരു ജനാവലി പുരോഹിതന്റെ അപലപന പ്രസംഗവും ആക്രമിക്കാനുള്ള ആഹ്വാനവും കേട്ടുകൊണ്ടിരിക്കുന്നു. അവരുടെ എണ്ണം അനുനിമിഷം കൂടിക്കൊണ്ടിരിക്കുന്നു.
ജനക്കൂട്ടത്തിലുണ്ടായിരുന്ന എല്ലാവരുമൊന്നും പുരോഹിതന്റെ പ്രവർത്തനങ്ങളോടു യോജിപ്പുള്ളവരായിരുന്നില്ല. പരാഗ്വേയിലെ വ്യോമസേനയുടെ ഉപലെഫ്റ്റനെൻറായ സോലാനോ ഗാമാറ പുരോഹിതനെ ശാന്തനാക്കാൻ ശ്രമിച്ചു. അദ്ദേഹം പുരോഹിതന്റെ സഹപുരോഹിതന്മാരോടും സംസാരിച്ചു. എങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ആയാലയുടെ ഒരു സഹപ്രവർത്തകൻ വളരെ കോപിച്ച് ലെഫ്റ്റനെൻറിനെ ഇടിച്ച് അദ്ദേഹത്തിന്റെ ചുണ്ടിൽ മുറിവേൽപ്പിച്ചു. ഇതു കണ്ടപ്പോൾ ജനക്കൂട്ടം ചെന്നായ്ക്കളെപ്പോലെ ലെഫ്റ്റനെൻറിന്റെ
നേരേ തിരിഞ്ഞ് അദ്ദേഹത്തെ അടിക്കുകയും തലയിൽ മുറിവേൽപ്പിക്കുകയും ചെയ്തു. അക്രമികൾ അദ്ദേഹത്തിന്റെ ഷർട്ട് വലിച്ചുകീറി കത്തിക്കുന്നതിനായി ഒരു കോലിൽ കുത്തിനിർത്തി. ഗാമാറ ജീവനുംകൊണ്ടോടി.രക്തക്കൊതി പൂണ്ട ജനക്കൂട്ടം അപ്പോൾ സമ്മേളിതർക്കു നേരേ തിരിഞ്ഞു. “യഹോവ നശിക്കട്ടെ!” “യഹോവ മരിക്കട്ടെ!” എന്ന് അവർ അലറിവിളിച്ചു. അവർ സമ്മേളനം നടക്കുന്ന ഭവനത്തിന്റെ അടുത്തെത്തിയപ്പോൾ സംരക്ഷണത്തിനായി നിന്നിരുന്ന ഏതാനും പൊലീസുകാർ എവിടെയോ അപ്രത്യക്ഷരായി. സഹോദരങ്ങൾ ഉള്ളിൽനിന്ന് വാതിൽക്കൽ തടസ്സം സൃഷ്ടിച്ചു. ജനക്കൂട്ടത്തിൽ ചിലർ ഒരു അയൽക്കാരന്റെ പറമ്പിൽക്കൂടി പുറകിലുള്ള പോർട്ടിക്കോയിൽ കടക്കാൻ ശ്രമിച്ചെങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിന്ന ആ അയൽക്കാരൻ അവരെ കടത്തിവിട്ടില്ല. തനിക്ക് അസുഖം വന്നപ്പോൾ, ഇപ്പോൾ ആക്രമിക്കപ്പെട്ടിരുന്ന വീട്ടിലെ സാക്ഷി തന്നോട് ദയാവായ്പോടെ ഇടപെട്ട കാര്യം അദ്ദേഹം മറന്നിരുന്നില്ല. അതേസമയം സഹോദരങ്ങൾ യഹോവയിൽ ആശ്രയിച്ചുകൊണ്ട് തങ്ങളാലാകുംവിധം യോഗപരിപാടിയുമായി മുന്നോട്ടുപോയി. സുരക്ഷിതത്വത്തെപ്രതി അവരെല്ലാവരും അന്നു രാത്രി ആ വീട്ടിൽ കഴിഞ്ഞു. അടുത്ത ദിവസം, സാക്ഷികളുടെ സുരക്ഷിതത്വത്തെപ്രതിയും പ്രാദേശിക പൊലീസിന് ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവില്ലാത്തതിനാലും സമ്മേളനത്തിനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് കിട്ടി. ഒരു ബസ്
വാടകയ്ക്കെടുത്ത് സന്തുഷ്ടരായ, ഗീതമാലപിച്ചുകൊണ്ടിരുന്ന പ്രതിനിധികൾ സമ്മേളനം പൂർത്തിയാക്കുന്നതിനു വേണ്ടി അസൂൺഷിയോണിലുള്ള ബ്രാഞ്ച്-മിഷനറിഭവനത്തിലേക്കു പോയി. അവർ വിശ്വാസത്തിന്റെ ഒരു പരിശോധനയെ നേരിട്ടിരുന്നു, ഇപ്പോൾ അതു നിമിത്തം അവർ കൂടുതൽ ശക്തരാക്കപ്പെട്ടു.നിയമാംഗീകാരം
ഇറ്റേയിലെ കൂട്ടപ്രക്ഷോഭണത്തെത്തുടർന്ന്, അപ്പോസ്തലനായ പൗലൊസ് സ്വീകരിച്ച മാർഗത്തെ അനുകരിച്ചുകൊണ്ട് ബ്രാഞ്ച് ഓഫീസ് പരാഗ്വേയിൽ ‘സുവാർത്ത നിയമപരമായി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. (ഫിലി. 1:7, NW; പ്രവൃ. 16:35-39) തന്മൂലം നല്ല ഫലമുണ്ടായി. പ്രാദേശികമായ എല്ലാ നിയമവ്യവസ്ഥകളിലും എത്തിച്ചേർന്നപ്പോൾ 1957 ഒക്ടോബർ 14-ന് ആ ദേശത്ത് യഹോവയുടെ സാക്ഷികളെ പ്രതിനിധീകരിക്കാൻ അധികാരമുള്ള ഒരു നിയമാധിഷ്ഠിത കോർപ്പറേഷൻ എന്ന അംഗീകാരം വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിക്കു ലഭിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിഡൻറിന്റെ കൽപ്പനയായി പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. ആവശ്യമുള്ള ഭൂസ്വത്ത് വാങ്ങേണ്ടതായി വന്നപ്പോൾ അതു വളരെ ഫലപ്രദമെന്നു തെളിയുകയുണ്ടായി. മിഷനറിമാർക്കു രാജ്യത്ത് സ്ഥിരതാമസമാക്കാനും അതുമൂലം കഴിഞ്ഞു.
അവരുടെ ആദ്യത്തെ ചലച്ചിത്രം
യഹോവയുടെ സ്ഥാപനത്തെ പൊതുജനങ്ങൾക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ 1954 മുതൽ 1961 വരെ ചലച്ചിത്രങ്ങൾ വളരെയധികം പ്രയോജനപ്പെട്ടു. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളുടെ അധിക ഭാഗത്തും സൊസൈറ്റിയുടെ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. എണ്ണമെടുത്തതനുസരിച്ച്, അഞ്ചു വർഷക്കാലംകൊണ്ട് 70,000-ത്തിലധികംപേർ ആ പ്രദർശനങ്ങൾ കാണുകയുണ്ടായി.
ഗ്രാമപ്രദേശങ്ങളിൽ ചലച്ചിത്രങ്ങൾ കാണിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളോടൊപ്പം ജനറേറ്റർ കൊണ്ടുപോകുക എന്നത് ഒരു സാഹസം തന്നെയായിരുന്നു. സാധാരണമായി പ്രദർശനസ്ഥലമായി തിരഞ്ഞെടുത്തിരുന്നത് ഒഴിഞ്ഞുകിടന്നിരുന്ന ഒരു ഫുട്ബോൾ ഗ്രൗണ്ടായിരുന്നു. രാത്രിയാകുന്നതിനു മുമ്പ് ഉപകരണങ്ങൾ സജ്ജീകരിക്കുമായിരുന്നു. എന്നിട്ട് പൊതുജനങ്ങളെ ക്ഷണിക്കുന്നതിന് ഉച്ചഭാഷിണിയിലൂടെ അറിയിപ്പു നടത്തിയിരുന്നു. ചിലപ്പോൾ പോക്കിരികൾ കല്ലുപെറുക്കി എറിയുമായിരുന്നു. സദസ്സിന്റെ വലിപ്പം വ്യത്യാസപ്പെട്ടിരുന്നു. 20-തിൽ താഴെ മാത്രം പ്രസാധകരുള്ള ഒരു സഭ ഹെനെറാൽ ആർട്ടിഗാസ് എന്ന സ്ഥലത്തുണ്ടായിരുന്നു. അവർ പട്ടണത്തിൽനിന്നും
എട്ടു കിലോമീറ്റർ അകലെ യോഗങ്ങൾക്കു കൂടിവരുമായിരുന്നു. അവിടെ ഒരു രാത്രിയിൽ ആ ചലച്ചിത്രം കാണാൻ 1,300-ഓളം പേർ സമ്മേളിച്ചു! ചലച്ചിത്രത്തിന്റെ ആദ്യത്തെ ഏതാനും നിമിഷങ്ങളിൽ രംഗങ്ങൾ മാറിമാറി വരുന്നത് കണ്ടപ്പോൾ ആളുകൾ പൊതുവേ സന്തോഷിച്ചു തിമർക്കുമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ആളുകൾ ആദ്യമായിട്ടായിരുന്നു ചലച്ചിത്രം കാണുന്നതുതന്നെ.ആ ചിത്രങ്ങൾ, യഹോവയുടെ സാക്ഷികൾ ലോകവിസ്തൃതമായി ചെയ്യുന്ന വേലയുടെ വ്യാപ്തി സംബന്ധിച്ച് ഒരു ധാരണ പ്രാദേശിക സാക്ഷികൾക്കും പൊതുജനത്തിനും നൽകി.
മിഷനറിമാർ തങ്ങളെത്തന്നെ സൗജന്യമായി അർപ്പിച്ചു
പ്രസാധകരുടെ എണ്ണം വർധിച്ചപ്പോൾ, പക്വതയിലെത്താൻ അവരെ സഹായിക്കുന്നതിനു മിഷനറിമാർ ഒരു സംഘടിത ശ്രമം നടത്തി. ന്യൂയോർക്ക് നഗരത്തിൽ 1953-ൽ പുതിയലോക സമുദായ സമ്മേളനം നടന്നപ്പോൾ, അതിൽ സംബന്ധിക്കാൻ മിഷനറിമാർക്കു പദവി ലഭിച്ച അവസരത്തിൽ നല്ല ഫലങ്ങൾ പ്രകടമായിരുന്നു. അവർ ദൂരെയായിരുന്നപ്പോൾ, അസൂൺഷിയോൺ സഭയുടെ മേൽനോട്ടത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക സഹോദരങ്ങൾ വഹിക്കേണ്ടത് അനിവാര്യമായിവന്നു. വയൽസേവന പ്രവർത്തനങ്ങളിൽ പുതിയ അത്യുച്ചങ്ങളിലെത്തിച്ചേർന്നു. പ്രാദേശിക സഹോദരങ്ങൾ തങ്ങളുടെ ചുമതല നന്നായി നിർവഹിച്ചിരുന്നതിനാൽ, മിഷനറിമാർ മടങ്ങിവന്നപ്പോൾ ആ നിയമനങ്ങളുടെ ചുമതല തുടർന്നും വഹിച്ചുകൊള്ളാൻ അവർ പ്രാദേശിക സഹോദരന്മാരോട് ആവശ്യപ്പെട്ടു. മറ്റു സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ ഇതു മിഷനറിമാരെ സ്വതന്ത്രരാക്കി.
അവർക്കു വളരെ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. വെർനർ ആപ്പൻസെലർ ഈ രാജ്യത്ത് എത്തിയിട്ട് നാലു മാസം കഴിഞ്ഞിരുന്നു, അദ്ദേഹത്തിന് കുറച്ചൊക്കെ സ്പാനിഷ് സംസാരിക്കാനും സാധിച്ചു. അതുകൊണ്ട്, എൻകാർനാസ്യോനു ചുറ്റുമുള്ള സർക്കിട്ടിന്റെ ചുമതല വഹിക്കാൻ അദ്ദേഹത്തെ നിയമിച്ചു. മിക്ക റോഡുകളും കല്ലു പാകിയതായിരുന്നില്ല. സാധാരണഗതിയിൽ യാത്ര, നടന്നോ കുതിരപ്പുറത്തോ ആയിരുന്നു. ആ മുഴുസർക്കിട്ടിലുമായി 100 പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, പ്രോത്സാഹനവും പരിശീലനവും അവരുടെ ആത്മീയ പുരോഗതിയെ സഹായിക്കുമായിരുന്നു. ഏതാനും വർഷങ്ങൾക്കുശേഷം, ആ നാട്ടുകാരനും റോബർട്ട് ഗോളാസിക്കിന്റെ പുത്രനുമായിരുന്ന, ലാഡിസ്ലാവു ഗോളാസിക്ക് സർക്കിട്ട് വേലയിൽ നിയമിക്കപ്പെട്ടു.
1961-ന്റെ അവസാനമായപ്പോഴേക്കും ഗിലെയാദ് സ്കൂളിൽ പരിശീലനം നേടിയ മിഷനറിമാർ 15 വർഷമായി പരാഗ്വേയിൽ പ്രവർത്തനനിരതരായിരുന്നു. അന്ന് ആ രാജ്യത്ത് 411 സാക്ഷികളാണ് ഉണ്ടായിരുന്നത്.
അവർ 22 സഭകളിലായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ഈ ദേശത്ത് സുവാർത്താപ്രസംഗത്തിനായി 5,94,000-ത്തിലധികം മണിക്കൂറുകൾ ചെലവഴിച്ചിരുന്നു. അക്കാലത്ത് മിഷനറിമാർ സേവനമനുഷ്ഠിച്ചിരുന്നത് അഞ്ചു മിഷനറിഭവനങ്ങളിൽ താമസിച്ചുകൊണ്ടാണ്. അസൂൺഷിയോൺ, എൻകാർനാസ്യോൻ, വിയാറിക്കാ, കൊറൊണെൽ ഒവിയേദോ, പെഡ്രോ ഹ്വാൻ കാബാല്യേറോ എന്നിവിടങ്ങളിലായിരുന്നു അവ സ്ഥിതി ചെയ്തിരുന്നത്. മിഷനറിമാർ ഈ നഗരങ്ങളിൽനിന്നു ചുറ്റുമുള്ള പ്രദേശങ്ങളിൽ പോയി പ്രസംഗം നടത്തി. 1961 വരെ 50 മിഷനറിമാർ പരാഗ്വേയിലെ വേലയിൽ പങ്കെടുക്കുകയുണ്ടായി. രോഗത്താലോ മറ്റു കാരണങ്ങളാലോ ഇവരിൽ 29 പേർക്ക് സ്വദേശത്തേക്കു മടങ്ങേണ്ടിവന്നു. എന്നാൽ പരാഗ്വേയിൽ രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിൽ അവരെല്ലാവരും നാനാവിധങ്ങളിൽ പങ്കു വഹിച്ചിട്ടുണ്ട്. പത്തുമാസ ഗിലെയാദ് കോഴ്സ് പൂർത്തിയാക്കിയ ബിരുദധാരികളായ എൽമർ പിഷും ഭാര്യ മേരിയും 1961 ഡിസംബറിൽ പരാഗ്വേയിൽ എത്തിച്ചേർന്നു.സ്വന്തം യോഗസ്ഥലങ്ങൾ നിർമിക്കുന്നു
ഏതാണ്ട് ഇക്കാലത്താണ് അസൂൺഷിയോണിലെ സഹോദരങ്ങൾ പരാഗ്വേയിൽ അവർക്കു സ്വന്തമായുള്ള ആദ്യത്തെ ഒരു രാജ്യഹാൾ നിർമിച്ചത്. ഇഷ്ടികയും സിമൻറും കൊണ്ടുണ്ടാക്കിയ ഒരു നല്ല
ഹാളായിരുന്നു അത്. 200-ലധികം പേർക്ക് ഇരിക്കാൻ അതിൽ ഇടമുണ്ടായിരുന്നു. കുഴിക്കുന്നതിലും കോൺക്രീറ്റ് കൂട്ടുന്നതിലും ഇഷ്ടികകൾ പോളിഷ് ചെയ്യുന്നതിലും ചായമടിക്കുന്നതിലും ശുചിയാക്കുന്നതിലും പുരുഷന്മാരും സ്ത്രീകളും കുട്ടികളും പങ്കെടുത്തത് സ്ഥലവാസികൾക്ക് എത്ര നല്ലൊരു സാക്ഷ്യമായിരുന്നു! അവർ ഉത്സാഹികളായ ജോലിക്കാരാണെന്നു നിരീക്ഷകർക്കു വ്യക്തമായിരുന്നു.രാജ്യത്തിന്റെ തെക്കുഭാഗത്തായി വാക്കാവൂ എന്ന ഗ്രാമപ്രദേശത്ത് സാക്ഷികളുടെ ഒരു ചെറിയ കൂട്ടമുണ്ടായിരുന്നു. അവർ അപ്പോഴും ഒരു സഭയായിത്തീർന്നിരുന്നില്ല. അനവധി പേർ യോഗങ്ങൾക്കു വരാൻ തുടങ്ങിയപ്പോൾ തങ്ങൾക്കും ഒരു രാജ്യഹാൾ ആവശ്യമാണെന്ന് അവർ തീരുമാനിച്ചു. പക്ഷേ അവർക്കു പണമില്ലായിരുന്നു. അവർ എന്തു ചെയ്യും? അവർ അവിടത്തെ ഒരു തടിവ്യവസായിയുമായി ഒരു ഉടമ്പടിയിലേർപ്പെട്ടു. അതനുസരിച്ച്, അവർ സംഘടിതമായി ഒരു പ്രദേശം തെളിച്ചുകൊടുക്കും, പകരം അയാൾ നിർമാണസാമഗ്രികളും കുറെ പണവും അവർക്കു നൽകും. ഹാളിന്റെ നിർമാണം പൂർത്തിയായപ്പോൾ താത്പര്യക്കാരായ നാലു കുടുംബങ്ങൾ ദൂരെയുള്ള തങ്ങളുടെ കൃഷിയിടങ്ങൾ വിറ്റ് രാജ്യഹാളിനടുത്ത് വന്ന് താമസിക്കാൻ തുടങ്ങി, യോഗങ്ങൾ നഷ്ടപ്പെടാതിരിക്കാനായിരുന്നു അവരങ്ങനെ ചെയ്തത്.
പിന്നീട്, സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും വേണ്ടി സൗകര്യങ്ങളുണ്ടാക്കി. പല അവസരങ്ങളിൽ സഹോദരങ്ങൾ മാർട്ടിൻ പെസ്കാഡോർ എന്ന യോഗസ്ഥലവും നാഷണൽ യൂണിവേഴ്സിറ്റിയിലെയും അമേരിക്കൻ സ്കൂളിലെയും താമസസൗകര്യങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു. അങ്ങനെ, 1970-കളുടെ ആരംഭത്തിൽ സംഭാവനയായി കിട്ടിയ സ്ഥലത്ത് അവർക്ക് ഒരു കൺവെൻഷൻ സെൻറർ നിർമിക്കാൻ സാധിച്ചു. വർഷങ്ങൾക്കൊണ്ടാണ് അതു പൂർത്തിയായത്.
അനുയോജ്യമായ ബ്രാഞ്ച് സൗകര്യങ്ങൾ ഒരുക്കൽ
വർധിച്ച പ്രവർത്തനത്തിന്റെയും തത്ഫലമായുള്ള യഹോവയുടെ അനുഗ്രഹത്തിന്റെയും ഫലമായി കുറെക്കൂടെ വലിയ ബ്രാഞ്ച് സൗകര്യങ്ങൾ ആവശ്യമായിവന്നു. ഈ ഉദ്ദേശ്യത്തിൽ, വർഷങ്ങളായി പല ഭവനങ്ങൾ വാടകയ്ക്കെടുത്തിരുന്നു. എന്നാൽ 1962-ൽ നഗരത്തിന്റെ നല്ല ഭാഗങ്ങളിലൊന്നിൽ സ്ഥലം വാങ്ങുന്നതിനുള്ള നിർദേശം വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന നാഥാൻ നോർ നൽകുകയുണ്ടായി. ഒരു രാജ്യഹാൾ ഉൾപ്പെടെ ബ്രാഞ്ച്-മിഷനറിഭവനം നിർമിക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. തലസ്ഥാനനഗരിയിലെ ഒരു പ്രധാന വീഥിയിൽ അതിനുള്ള സ്ഥലം കണ്ടെത്തി. പരാഗ്വേയിലെ മുഖ്യ സ്പോർട്സ് സ്റ്റേഡിയത്തിൽനിന്നു രണ്ടു കെട്ടിസമുച്ചയങ്ങളുടെ അകലത്തിലായിരുന്നു ആ
സ്ഥലം. പ്ലാനുകൾ തയ്യാറാക്കുകയും നഗരാധികാരികളിൽനിന്ന് അനുമതി ലഭിക്കുകയും ചെയ്തശേഷം 1965 ജനുവരിയിൽ അതിന്റെ നിർമാണം തുടങ്ങി. പത്തു മാസത്തിനുള്ളിൽ ആ പദ്ധതി പൂർത്തിയായി. 1966-ന്റെ ആരംഭത്തിൽ നോർ സഹോദരൻ നടത്തിയ മേഖലാസന്ദർശനങ്ങളിലൊന്നിന്റെ സമയത്ത് പുതിയ ബ്രാഞ്ച് സൗകര്യങ്ങളുടെ സമർപ്പണത്തിന് അദ്ദേഹം തങ്ങളോടൊത്തുണ്ടായിരുന്നത് സഹോദരങ്ങൾക്ക് വലിയ സന്തോഷത്തിനു കാരണമായി.ആ കെട്ടിടം സ്ഥിതിചെയ്തിരുന്ന സ്ഥാനം ഹേതുവായി യഹോവയുടെ സാക്ഷികൾ തങ്ങളുടെ ഇടയിലുണ്ടെന്ന കാര്യം അസൂൺഷിയോണിലെ അനേകായിരങ്ങൾക്കു ദിവസവും ബോധ്യപ്പെട്ടുകൊണ്ടിരുന്നു. സ്പോർട്സ് പരിപാടികൾക്കായി അവർ അതിലെ കടന്നുപോയപ്പോൾ പരാഗ്വേയിൽ യഹോവയ്ക്കു സാക്ഷികളുണ്ടെന്ന കാര്യം സംബന്ധിച്ച് അവർ വീണ്ടും ഓർമിപ്പിക്കപ്പെട്ടു.
പുതിയ ഭരണസംവിധാനം
സൊസൈറ്റിയുടെ ഗോളമെമ്പാടുമുള്ള ബ്രാഞ്ച് ഓഫീസുകളുടെ കാര്യത്തിലെന്നപോലെ, 1976 ഫെബ്രുവരി 1-ന് ഇവിടെയും ബ്രാഞ്ച് കമ്മിറ്റി നിലവിൽ വന്നു. അങ്ങനെ, ഒരൊറ്റ ബ്രാഞ്ച് മേൽവിചാരകൻ എന്ന ക്രമീകരണം എടുത്തുമാറ്റപ്പെട്ടു. അതിനു മുമ്പത്തെ 30-വർഷ കാലയളവിൽ ആൽബർട്ട് ലാങ്, വില്യം ഷില്ലിങർ, മാക്സ് ലോയിഡ്, ലോയിഡ് ജമസൺ, ഹാരി കെയ്സ്, എൽമർ പിഷ് തുടങ്ങിയവർ വ്യത്യസ്ത കാലയളവുകളിൽ ബ്രാഞ്ച് മേൽവിചാരകന്മാരായി സേവനമനുഷ്ഠിച്ചിരുന്നു. രാജ്യവേലയ്ക്കായി അവരെല്ലാവരും നല്ല സംഭാവനകൾ ചെയ്തിരുന്നു. ഇനി പുതിയ ക്രമീകരണം പ്രാബല്യത്തിൽ വരാൻ പോകുകയായിരുന്നു. അതനുസരിച്ച് പക്വതയുള്ള പുരുഷന്മാർ ഉൾപ്പെട്ട ഒരു കമ്മിറ്റി രാജ്യത്തെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കും.
എൽമർ പിഷ് ബ്രാഞ്ച് കമ്മിറ്റിയുടെ കോ-ഓർഡിനേറ്ററായി നിയമിക്കപ്പെട്ടു. ചാൾസ് മില്ലറും ഇസാക്ക് ഗാവിലാനും അതിലെ മറ്റംഗങ്ങളായി നിയമിക്കപ്പെട്ടു. പിഷ് സഹോദരനും മില്ലർ സഹോദരനും ഗിലെയാദ് ബിരുദധാരികളായിരുന്നു. പരാഗ്വേക്കാരനായ ഗാവിലാൻ സഹോദരൻ 13 വർഷമായി മുഴുസമയ സേവനത്തിലായിരുന്നു.
ഔദ്യോഗിക എതിർപ്പിന്റെ മറ്റൊരു തരംഗം
ലോകമെമ്പാടും സത്യമായിരിക്കുന്നതുപോലെ, യഹോവയുടെ സാക്ഷികൾ രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷരാണ്. “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല” എന്ന് യേശു തന്റെ അനുഗാമികളോടു പറഞ്ഞ സംഗതി അവർ ഗൗരവമായെടുക്കുന്നു. (യോഹ. 15:19, NW) “വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ” എന്ന ബൈബിൾ ബുദ്ധ്യുപദേശം മനസ്സിൽ പിടിച്ചുകൊണ്ട്, വിഗ്രഹാരാധനാപരമെന്നു തങ്ങൾ വീക്ഷിക്കുന്ന ദേശഭക്തിപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽനിന്ന് അവർ ഒഴിഞ്ഞുനിൽക്കുന്നു. (1 യോഹ. 5:21) രാഷ്ട്രീയ വ്യവസ്ഥയിൽ ആഴത്തിൽ ഉൾപ്പെട്ടിരിക്കുകയും ആളുകളെ ഒന്നിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ദേശീയവാദത്തെ കാണുകയും ചെയ്യുന്ന ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർ യഹോവയുടെ സാക്ഷികളുടെ നിലപാട് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായി ആദ്യം കണ്ടെത്തിയേക്കാം. മറ്റ് മതവിഭാഗങ്ങൾ, വൈദികർപോലും, രാഷ്ട്രീയത്തിലും ദേശഭക്തിപരമായ ചടങ്ങുകളിലും പങ്കെടുക്കാൻ മടിക്കുന്നില്ലെന്ന് അവർക്കറിയാം. ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ ഇടയിൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് സംശയത്തിന്റെ വിത്തുകൾ പാകാൻ വൈദികർ കൂടെക്കൂടെ ഈ സ്ഥിതിവിശേഷം മുതലെടുക്കുന്നു.
1974 ഒക്ടോബർ 31-ാം തീയതിയിലെ ഒരു കത്തിൽ മതകാര്യവിഭാഗത്തിന്റെ ജനറൽ ഡയറക്ടറായ ഡോ. മാൻഫ്രെയ്ഡോ റാമിറെസ് റൂസ്സോ യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെയും സംഘടനയെയും കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടു. “എല്ലാ വിദ്യാഭ്യാസ സ്ഥാപന”ങ്ങളിലും “പതാക ഉയർത്തൽ ചടങ്ങും ദേശീയഗാന ആലാപനവും” ആവശ്യമാക്കിത്തീർക്കുന്ന ഒരു കൽപ്പന 1976 ഫെബ്രുവരി 25-ന് ഭരണകൂടം പുറപ്പെടുവിക്കുകയുണ്ടായി. സ്തോഭജനകമായ പത്രറിപ്പോർട്ടുകളുടെ സ്റ്റൈലിൽ എൽ സെൻഡെരോ (മാർഗം) എന്ന മതപ്രസിദ്ധീകരണത്തിന്റെ സെപ്റ്റംബർ 3-17 ലക്കം “യഹോവയുടെ സാക്ഷികൾ” എന്ന ശീർഷകത്തോടുകൂടിയ അപമാനകരമായ ഒരു മുഴുപേജ് ലേഖനം പ്രസിദ്ധീകരിച്ചു. അതിനെത്തുടർന്ന് ഗവൺമെൻറ് രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പത്രമായ പാട്രിയയിൽ സമാനമായി അപമാനകരമായ ഒരു ലേഖനം “മതഭ്രാന്ത്” എന്ന ശീർഷകത്തോടെ 1977 മാർച്ച് 14-ന് പ്രസിദ്ധീകരിച്ചു.
അതേസമയം, മതകാര്യവിഭാഗത്തിന്റെ ജനറൽ ഡയറക്ടറുമായി അഭിമുഖം നടത്തുന്നതിനു യഹോവയുടെ സാക്ഷികളുടെ കേന്ദ്ര
ഓഫീസിലെ പ്രതിനിധികളെ വിളിച്ചുവരുത്തി. ആ യോഗത്തിനുശേഷം യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകളുടെ ഒരു സംഗ്രഹം നൽകപ്പെട്ടു. പതാക, ദേശീയഗാനം, സൈനികസേവനം എന്നിവയോടു ബന്ധപ്പെട്ട അവരുടെ നിലപാടിൽ പ്രത്യേകിച്ച് ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു അത്. ഏതാനും ദിവസങ്ങൾക്കുശേഷം ഒബ്ദൂലിയോ ആർഗ്വേയോ ബ്രിട്ടെസ് എന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ അസൂൺഷിയോണിലുള്ള സൊസൈറ്റിയുടെ ഓഫീസിലേക്കു വന്ന്, യഹോവയുടെ സാക്ഷികൾ ജനുവരി 6 മുതൽ 9 വരെ നടത്തിയ സമ്മേളനത്തെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടു. അതിനുശേഷം താമസിയാതെ, സ്റ്റേറ്റ് അറ്റോർണി ജനറലായ ഡോ. ക്ലോട്ടിൽഡെ ഹിമെനെസ് ബെനിറ്റെസ്, മതകാര്യഭരണവിഭാഗത്തിന്റെ ഓഫീസിൽവെച്ച് നേരത്തേ പരിചിന്തിച്ചിരുന്ന അതേ വിഷയങ്ങളെക്കുറിച്ച് സൊസൈറ്റിയുടെ പ്രതിനിധികളുമായി അഭിമുഖം നടത്തി.ഈ സംഭവപരമ്പരയെത്തുടർന്ന്, ദേശീയഗാനം പാടുന്നതിൽനിന്നു വിട്ടുനിന്ന യഹോവയുടെ സാക്ഷികളുടെ കുട്ടികളെ 1978-ൽ സ്കൂളിൽനിന്നു പുറത്താക്കാൻ തുടങ്ങി. അവർക്കു മറ്റൊരു സ്കൂളിൽ പ്രവേശിക്കുന്നതിനുള്ള സാധ്യതയുമില്ലായിരുന്നു. എന്നാൽ കാര്യങ്ങൾ അവിടെ അവസാനിച്ചില്ല.
വിലക്ക്—അത് അർഥമാക്കിയത്
ഒടുവിൽ, 1979 ജനുവരി 3-ന് “ബോംബ്” പൊട്ടിത്തെറിച്ചു. യഹോവയുടെ സാക്ഷികളെ പ്രതിനിധാനം ചെയ്യുന്ന വാച്ച് ടവർ സൊസൈറ്റിയുടെ നിയമപരമായ അംഗീകാരം റദ്ദാക്കിക്കൊണ്ടുള്ള ഒരു കൽപ്പന പ്രസിദ്ധീകരിക്കപ്പെട്ടു.
ആ കൽപ്പന വിളംബരം ചെയ്ത പത്രത്തിലെ തലക്കെട്ടുകൾ സാക്ഷികളെയും സാക്ഷികളല്ലാത്തവരെയും ഒരുപോലെ ഞെട്ടിച്ചു. ഫലത്തിൽ, എല്ലാ വാർത്താമാധ്യമങ്ങളും ഇക്കാര്യത്തിൽ താത്പര്യമെടുത്തു. ചിലത് ആ നടപടിയെ അനുകൂലിച്ചപ്പോൾ, മറ്റു ചിലത് അതിനെ അപലപിച്ചു. “സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 18-ാം വകുപ്പ് അനുശാസിക്കുന്ന അടിസ്ഥാന മനുഷ്യാവകാശത്തിന്റെ ലംഘനമാണ്” ആ കൽപ്പനയെന്ന് എബിസി എന്ന പത്രം പ്രസ്താവിച്ചു.
നിരോധനത്തെക്കുറിച്ച് വിവരം കിട്ടിയ ഉടനെ, അതിന്റെ വിലക്കുകളുടെ പരിധികളെക്കുറിച്ച് അറിയുന്നതിനു മുമ്പുതന്നെ, ബ്രാഞ്ച് കമ്മിറ്റി മറ്റു സ്ഥലങ്ങളിൽ ബ്രാഞ്ചിന്റെ പ്രവർത്തനം നോക്കിനടത്തുന്നതിന് സംഗതികൾ സംഘടിപ്പിച്ചു. “മതപീഡനം എന്നനിലയിൽ ഇതിനെക്കുറിച്ചു ഞങ്ങളൊരിക്കലും ചിന്തിച്ചിട്ടില്ല,” വിദ്യാഭ്യാസ-മതകാര്യ വകുപ്പ് മന്ത്രിയായ ഡോ. രാവൂൽ പെന്യേ പ്രഖ്യാപിച്ചു. എന്നിരുന്നാലും, സ്വകാര്യഭവനങ്ങളിൽ ചെറിയ കൂട്ടങ്ങളായി യോഗങ്ങൾ നടത്തേണ്ടതിന്റെ
ആവശ്യം യഹോവയുടെ സാക്ഷികൾക്കു തോന്നി. അവരുടെ പ്രസംഗപ്രവർത്തനത്തിനു കൈവിലങ്ങ് വീണു. എങ്കിലും, ഭൂരിപക്ഷം സഹോദരങ്ങളുടെയും തീക്ഷ്ണതയെയും ധൈര്യത്തെയും ഇതു ബാധിച്ചില്ല. ക്രിസ്തീയ സമ്മേളനങ്ങളിൽനിന്നു പ്രയോജനം നേടുന്നതിന്, മറ്റു രാജ്യങ്ങളിൽ അത്തരം സമ്മേളനങ്ങളിൽ സംബന്ധിക്കാൻ അവർ തത്കാലത്തേക്ക് ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ടായിരുന്നു.ഈ സംഭവപരമ്പര എങ്ങനെയാണു തുടങ്ങിയത്? ഡോ. മാൻഫ്രെയ്ഡോ റാമിറെസ് റൂസ്സോ പൂർണമായും ഭരണപരമായ അധികാരത്തോടെയാണോ പ്രവർത്തിച്ചത്? അസൂൺഷിയോണിലെ യുൾട്ടിമാ ഓറ എന്ന പത്രത്തിൽ 1981 ആഗസ്റ്റ് 25-ന് മാൻഫ്രെയ്ഡോ റാമിറെസ് റൂസ്സോയും “മോൺസിഞ്ഞോർ” ഹോസേ മെയ്സും സാദരം മുഖാമുഖം നിൽക്കുന്ന ഒരു ചിത്രം പ്രത്യേകിച്ചു നൽകിയിരുന്നു. അതിന്റെ അടിയിൽ ഈ ചിത്രക്കുറിപ്പുണ്ടായിരുന്നു: “കത്തോലിക്കാ സഭയ്ക്കുവേണ്ടി നിർവഹിച്ച സേവനങ്ങളുടെ അംഗീകാരാർഥം പാപ്പായുടെ അപ്പോസ്തലിക ദൂതൻ മോൺസിഞ്ഞോർ ഹോസേ മെയ്സ്, വിദ്യാഭ്യാസ വകുപ്പിലെ മതകാര്യവിഭാഗത്തിന്റെ ഡയറക്ടറായ മാൻഫ്രെയ്ഡോ റാമിറെസ് റൂസ്സോയ്ക്ക് ‘മഹാനായ വിശുദ്ധ ഗ്രിഗറി’യുടെ പേരിലുള്ള സമാദരണീയ പതക്കം നൽകിയിരിക്കുന്നു.”
നിരോധനം ഏർപ്പെടുത്തിയശേഷം, പല സ്ഥലങ്ങളിലും യഹോവയുടെ സാക്ഷികൾ അറസ്റ്റു ചെയ്യപ്പെട്ടു. സ്വകാര്യഭവനങ്ങളിൽ ചെറിയ യോഗങ്ങൾ നടത്തുന്നതു കണ്ടപ്പോഴും ബൈബിളിന്റെ പ്രത്യാശാ സന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കാൻ വീടുകൾതോറും പോയപ്പോഴും താത്പര്യക്കാരുമൊത്ത് അവരുടെ ഭവനങ്ങളിൽവെച്ചു ബൈബിളധ്യയനങ്ങൾ നടത്തിയപ്പോഴുമൊക്കെ അവരെ കസ്റ്റഡിയിലെടുത്തു.
1981 ഒക്ടോബർ 8-നും 11-നും ഇടയിൽ എൻകാർനാസ്യോനിലെ ഒമ്പതു സഹോദരന്മാർ തടവിലാക്കപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെടാതിരുന്ന ഒരു പ്രാദേശിക മൂപ്പനായ ആന്റോണിയോ പെരേയ്ര, ജയിലിലെ സഹോദരങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടി പൊലീസ് ചീഫായ യൂലിയോ ആന്റോണിയോ മാർട്ടിനെസിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, പൊലീസ് ചീഫ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. അദ്ദേഹത്തെ സുരക്ഷാസംവിധാനം ഏറ്റവുമധികമുള്ള അറയിലടച്ചു. അതിനിടെ, അടുത്തുള്ള ഒരു സഭയിലെ ജോസഫ് സിൽനർ എന്തു സംഭവിക്കുന്നുവെന്നറിയാൻ സഹോദരങ്ങളിൽ ആദ്യം തടവിലാക്കപ്പെട്ട ആളുടെ അമ്മയുടെ വീട്ടിലേക്കു പോയി. ഇക്കാര്യം ആരോ പൊലീസിനെ അറിയിച്ചിരിക്കണം. പത്തു മിനിറ്റിനുള്ളിൽ അദ്ദേഹത്തിനു പൊലീസ് അകമ്പടിയോടെ എൻകാർനാസ്യോൻ ജയിലിലേക്കു പോകേണ്ടിവന്നു.
പീഡനത്തിന്റെ ജ്വാലകൾ ആളിക്കത്തിക്കുന്നു
നിരോധനം ഏർപ്പെടുത്തി ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ അറസ്റ്റുകൾ നിലച്ചു. സഹോദരങ്ങൾ മെല്ലെ തങ്ങളുടെ രാജ്യഹാളുകൾ ഉപയോഗിക്കാനും ചെറിയ സമ്മേളനങ്ങൾ നടത്താനും തുടങ്ങി. എന്നാൽ, ദേശീയഗാനം പാടാഞ്ഞതിന്റെ പേരിൽ അസൂൺഷിയോണിലുള്ള ഒരു തൊഴിലധിഷ്ഠിത ടെക്നിക്കൽ സ്കൂളിൽനിന്ന് യഹോവയുടെ സാക്ഷികളായ നാലു വിദ്യാർഥികളെ പുറത്താക്കിയതിനെക്കുറിച്ചുള്ള വാർത്ത 1984-ൽ ഒരു പ്രാദേശിക പത്രത്തിൽ വന്നപ്പോൾ അതെല്ലാം പെട്ടെന്നു തകിടം മറിഞ്ഞു. അത് യഹോവയുടെ സാക്ഷികൾക്കെതിരെയുള്ള വലിയ പോരാട്ടത്തിന്റെ ജ്വാലകൾ ആളിക്കത്തിച്ചു. അതിന്റെ പിന്നാലെ, യഹോവയുടെ സാക്ഷികളുടെ സ്കൂൾപ്രായത്തിലുള്ള മിക്കവാറുമെല്ലാ കുട്ടികളെയും പുറത്താക്കി. അവരിൽ പല കുട്ടികൾക്കും വീണ്ടുമൊരിക്കലും സ്കൂളിലേക്കു മടങ്ങിച്ചെല്ലാനായില്ല.
ഒരു കത്തോലിക്കാ പുരോഹിതനായ ആന്റോണിയോ കോലൊൻ എഴുതിയ ഒരു അപലപന ലേഖനപരമ്പര ഓയി (ഇന്ന്) എന്ന പത്രം ആ വർഷം മേയ് 2 മുതൽ 5 വരെ പ്രസിദ്ധപ്പെടുത്തി. പിന്നീട് അതേ വർഷം ഒരു പുതിയ വിദ്യാഭ്യാസ-മതകാര്യ മന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാൽ, മുൻഗാമിയുടെ നയങ്ങളാണ് അദ്ദേഹം പിൻതുടർന്നത്. അദ്ദേഹം ശക്തമായ ഒരു ദേശീയവാദ പ്രഖ്യാപനം നടത്തിയതിനെത്തുടർന്ന്, യഹോവയുടെ സാക്ഷികളുടെ മിക്ക കുട്ടികൾക്കും പിറ്റേ വർഷം സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. മതവിശ്വാസമോ മനസ്സാക്ഷിപ്രേരണയോ തള്ളിക്കളയാതെ യഹോവയുടെ സാക്ഷികളുടെ കുട്ടികൾക്ക് സ്കൂളിൽ പഠിക്കുന്നതിനുള്ള അവകാശത്തിനായി ഒരു കൂട്ടം വിദ്യാർഥികളുടെ പേരിൽ കോടതികളിൽ അപ്പീൽ നൽകി. ആ കുട്ടികളിൽ ആറു പേരെ സ്കൂളിൽനിന്നു പുറത്താക്കിയിരുന്നു. നാലു പേർക്കു പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. കോടതി സാക്ഷികൾക്ക് അനുകൂലമായി വിധിച്ചു. എന്നാൽ വിദ്യാഭ്യാസ-മതകാര്യ മന്ത്രാലയം സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
1985-ൽ ഉടനീളം ഈ വിഷയം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ചില കോളമെഴുത്തുകാർ യഹോവയുടെ സാക്ഷികളുടെ നിലപാടിനെ അനുകൂലിച്ചെഴുതി. എന്നാൽ ഔദ്യോഗിക വൃത്തങ്ങളിലുള്ളവർ തുടർന്നും അവർക്കെതിരെ പോരാടി. ഈ പ്രശ്നം കൊടുമ്പിരികൊണ്ടിരിക്കെ 1985 ജൂലൈ 23-ന് യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തുനിന്ന് പരാഗ്വേയിലെ പ്രസിഡൻറിന് ഒരു കത്ത് അയയ്ക്കുകയുണ്ടായി.
സ്കൂൾപ്രായത്തിലുള്ള കുട്ടികൾ ഉൾപ്പെട്ട കേസിൽ കീഴ്ക്കോടതി തങ്ങൾക്കനുകൂലമായി വിധി പ്രഖ്യാപിച്ചതിനെത്തുടർന്ന് രാജ്യഹാളുകൾ പരസ്യമായി വീണ്ടും ഉപയോഗിക്കാൻ ബ്രാഞ്ച് ഓഫീസ് സഭകളെ
പ്രോത്സാഹിപ്പിച്ചു. ശക്തമായി എതിർത്തുകൊണ്ട് അല്ലെങ്കിൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് വ്യക്തമായ നിലപാടെടുക്കാൻ ഇത് അധികാരികളെ നിർബന്ധിതരാക്കുമായിരുന്നു.1986 മാർച്ച് 21-ന് ബ്രാഞ്ച് കമ്മിറ്റിയുടെ കോ-ഓർഡിനേറ്ററെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്കു വിളിപ്പിച്ചു. “നിങ്ങൾ വീണ്ടും യോഗസ്ഥലങ്ങൾ ഉപയോഗിക്കുന്നു. നിങ്ങൾക്ക് അതിന് അനുവാദമില്ല” എന്ന മുന്നറിയിപ്പാണ് ലഭിച്ചത്. ഗാവിലാൻ സഹോദരൻ ഇങ്ങനെ മറുപടി കൊടുത്തു: “ഞങ്ങളുടെ നിയമപരമായ അംഗീകാരം റദ്ദാക്കിയ കൽപ്പനയുടെ ഭരണഘടനാപരമായ ഔചിത്യം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ദയവായി ഞാൻ നിങ്ങളെ ഓർമിപ്പിക്കട്ടെ. അത് നിലവിൽ സുപ്രീംകോടതിയുടെ പരിചിന്തനത്തിൻകീഴിലാണ്; കോടതി ഇതുവരെയും ഒരു വിധിയും പ്രഖ്യാപിച്ചിട്ടില്ല. ഭരണഘടനാവിരുദ്ധമായ ഒരു നടപടി ആ കൽപ്പനയെ മരവിപ്പിക്കുന്നതിനാൽ, നിയമപരമായ ഒരു നിലപാടിൽനിന്നു നോക്കുമ്പോൾ അന്തിമ കോടതിവിധി ഉണ്ടാകുന്നതുവരെ ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള അവകാശം ഞങ്ങൾക്കുണ്ട്.” “ഞാനൊരു വക്കീലല്ല. അതിനാൽ എനിക്ക് എതിർവാദം പറയാനാവില്ല. അതിനാൽ നിങ്ങളുടെ യോഗസ്ഥലങ്ങളുടെ ഒരു പട്ടിക എനിക്കു തരൂ. എന്താണു നടക്കുന്നതെന്ന് ഞങ്ങൾ നോക്കട്ടെ” എന്ന് ആ പൊലീസ് ഓഫീസർ മറുപടി നൽകി. ആ അഭിമുഖത്തിന്റെ അവസാനമായിരുന്നു അത്. ആവശ്യപ്പെട്ട വിവരങ്ങൾ, തത്തുല്യമായ നിയമവാദഗതിയോടൊപ്പം സമർപ്പിച്ചു. രാജ്യഹാളുകൾ വീണ്ടും അടച്ചുപൂട്ടിയില്ല.
എന്നിരുന്നാലും, ഡോ. ലൂയിസ് മാരിയ ആർഗാന്യ ചീഫ് ജസ്റ്റിസായുള്ള സുപ്രീംകോടതി 1987 ഫെബ്രുവരി 26-ന് സ്കൂൾകുട്ടികളുടെ കാര്യത്തിൽ യഹോവയുടെ സാക്ഷികൾക്കെതിരെ വിധി പ്രഖ്യാപിച്ചു. ഒരു രാഷ്ട്രീയ തീരുമാനമായിട്ടാണു ബുദ്ധിജീവികളിൽ പലരും അതിനെ കണ്ടത്. അതിനെ അപലപിച്ചവർ കുറച്ചൊന്നുമല്ലായിരുന്നുതാനും. യഹോവയുടെ സാക്ഷികളുടെ വേലയുടെമേൽ ഇതിനെല്ലാം എന്തു ഫലമാണുണ്ടായിരുന്നത്?
സുവാർത്ത പ്രസംഗിക്കുന്നതിൽ തുടരുന്നു
ആ പ്രയാസകരമായ വർഷങ്ങളിൽ രാജ്യഘോഷണ വേല നിലച്ചുപോയില്ല. താത്കാലിക പ്രത്യേക പയനിയർമാർ മുഖാന്തരം ഒറ്റപ്പെട്ട പ്രദേശങ്ങൾ പ്രവർത്തിക്കുന്നതിനുള്ള ഒരു പരിപാടിക്ക് 1984 ജനുവരിയിൽ ബ്രാഞ്ച് ഓഫീസ് തുടക്കമിട്ടു. ആദ്യവർഷം പ്രസ്തുത പരിപാടിയിൽ മുപ്പതു പേരാണ് പങ്കെടുത്തത്. 75 വ്യത്യസ്ത പട്ടണങ്ങൾ അവർ സന്ദർശിച്ചു. അവയിൽ 14 പട്ടണങ്ങളിൽ പ്രസംഗിക്കുന്നതിനു പ്രാദേശിക അധികാരികൾ സഹോദരങ്ങളെ അനുവദിച്ചില്ല. എന്നാൽ മറ്റു ചില സ്ഥലങ്ങളിൽ ഈ ആത്മീയ വേലയുടെ മൂല്യം അധികാരികൾക്കു വിശദീകരിച്ചുകൊടുത്തപ്പോൾ, അവർ നമ്മുടെ സഹോദരങ്ങൾക്കു
സംരക്ഷണം വാഗ്ദാനം ചെയ്തു. ചില അവസരങ്ങളിൽ പൊലീസ് സ്റ്റേഷനിൽതന്നെ ഉറങ്ങുന്നതിനുള്ള സൗകര്യംപോലും അവർ ചെയ്തുകൊടുത്തു!ഈ പ്രവർത്തനത്തിന്റെ ഫലമായി താത്പര്യക്കാരായ പലരെയും കണ്ടെത്തി. അസൂൺഷിയോണിൽനിന്ന് ഏതാണ്ട് 200 കിലോമീറ്റർ അകലെ താമസിക്കുന്ന ഒരു സ്ത്രീ പയനിയർമാരിൽനിന്ന് നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം സ്വീകരിച്ചതിനുശേഷം കൂടുതൽ സഹായത്തിനായി ബ്രാഞ്ച് ഓഫീസിലേക്ക് എഴുതി. സാക്ഷികളായ ഒരു ദമ്പതികൾ അവരുടെ ചോദ്യത്തിനു മറുപടി കൊടുക്കാനായി ചെന്നപ്പോൾ ആ സ്ത്രീ ആകാശത്തേക്കു നോക്കി നിറകണ്ണുകളോടെ യഹോവയ്ക്കു നന്ദി പറഞ്ഞു. ബന്ധുക്കളിൽനിന്ന് എതിർപ്പ് നേരിട്ടെങ്കിലും അവർ യഹോവയുടെ ഒരു വിശ്വസ്ത ദാസിയായിത്തീർന്നു, അയൽക്കാരോടും പരിചയക്കാരോടും സാക്ഷീകരിക്കുകയും ചെയ്തു.
മുമ്പ് ഒറ്റപ്പെട്ട പ്രദേശങ്ങളായിരുന്ന ഈ സ്ഥലങ്ങളിൽ പുതിയ പ്രസാധകക്കൂട്ടങ്ങളും പുതിയ സഭകളും സംഘടിപ്പിക്കപ്പെട്ടു. താത്കാലിക പ്രത്യേക പയനിയർ പരിപാടി ഒരു വാർഷിക ക്രമീകരണമാക്കപ്പെട്ടു. അതിപ്പോഴും തുടരുന്നു. അതിന്റെ ഫലങ്ങൾ അത്ഭുതകരംതന്നെ.
സമ്മർദം നിലയ്ക്കുന്നു
ഔദ്യോഗിക വൃത്തങ്ങളിൽ യഹോവയുടെ സാക്ഷികളും അവരുടെ പ്രവർത്തനങ്ങളും കൂടുതൽ അറിയപ്പെടാൻ തുടങ്ങി. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം സംബന്ധിച്ച് വ്യക്തമായ ഗ്രാഹ്യം ലഭിക്കാൻ അധികാരികളെ സഹായിക്കുന്നതിനുള്ള ശ്രമങ്ങൾ, യഹോവയുടെ സാക്ഷികളുടെതന്നെ കൺവെൻഷൻ സെന്ററിൽ 1987 മാർച്ച് 21, 22 തീയതികളിൽ ഒരു പരസ്യ സമ്മേളനം നടത്തുന്നതിന് ഒടുവിൽ വാക്കാലുള്ള അനുമതി ലഭിക്കുന്നതുവരെ തുടർന്നു.
അത് സഹോദരങ്ങൾക്ക് എത്ര സന്തോഷകരമായ ദിനമായിരുന്നു! സഹോദരീസഹോദരന്മാർ നിറകണ്ണുകളോടെ പരസ്പരം കെട്ടിപ്പുണർന്നു. ഒമ്പതു വർഷത്തെ സമ്മർദത്തിനും പിരിമുറുക്കത്തിനും അനിശ്ചിതത്വത്തിനും കടുത്ത പീഡനത്തിനും ശേഷം പരാഗ്വേയിൽ സ്വതന്ത്രമായി ആരാധിക്കുന്നതിന് അവർക്ക് നടാടെ കൂടിവരാൻ കഴിഞ്ഞു. ഈ പ്രത്യേക അവസരത്തിൽ അർജൻറീന, ഉറുഗ്വേ, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ സന്നിഹിതരായിരുന്നു. അത് നിരോധനത്തിന്റെ സ്വാധീനത്തിന് ഒരു പ്രഹരമായിരുന്നു.
വീണ്ടും നിയമാംഗീകാരം
പരാഗ്വേ പരിവർത്തനത്തിന്റെ കാലങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു. രാഷ്ട്രീയ പിരിമുറുക്കം കൂടിക്കൂടിവന്നു. ഒടുവിൽ, 1989 ഫെബ്രുവരി
2-ന് അസൂൺഷിയോണിൽ തോക്കിന്റെ വെടിയൊച്ച വീണ്ടും മുഴങ്ങി. വിപ്ലവം പൊട്ടിപ്പുറപ്പെട്ടിരുന്നു! പിറ്റേന്ന് ആൽഫ്രെഡോ സ്ട്രെസ്നറുടെ സൈനികവാഴ്ച അവസാനിച്ചു.ഉടൻതന്നെ നിയമാംഗീകാരം നേടാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചു. ഒടുവിൽ 1991 ആഗസ്റ്റ് 8-ന് അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചു. പരാഗ്വേയിൽ യഹോവയുടെ ജനത്തിന് എത്ര സന്തോഷകരമായ ദിനമായിരുന്നു അത്!
1992 ജൂൺ 20-ന് ഒരു പുതിയ ഭരണഘടന പ്രാബല്യത്തിൽ വന്നു. സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം, മനസ്സാക്ഷിപൂർവം എതിർക്കുന്നതിനുള്ള സ്വാതന്ത്ര്യം, മതവിശ്വാസവും പ്രത്യയശാസ്ത്രവും വെച്ചുപുലർത്തുന്നതിനുള്ള സ്വാതന്ത്ര്യം, രാഷ്ട്രമതം എന്ന ആശയം നീക്കം ചെയ്യൽ എന്നിങ്ങനെയുള്ള മനുഷ്യാവകാശങ്ങളെ ഉൾപ്പെടുത്തുന്ന സുപ്രധാന വകുപ്പുകൾ അതിലുൾപ്പെട്ടിരുന്നു. ഇവയും മറ്റുള്ള ഭേദഗതികളും സസന്തോഷം സ്വീകരിക്കപ്പെട്ടു.
വേല മുന്നേറുന്നു!
പരാഗ്വേയിൽ സുവാർത്ത പ്രസംഗിക്കുന്നതിൽ ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. 1979-ൽ നിരോധനം ഏർപ്പെടുത്തിയപ്പോൾ പരാഗ്വേയിൽ 1,541 രാജ്യഘോഷകരാണ് ഉണ്ടായിരുന്നത്. നിയമാംഗീകാരം വീണ്ടും ലഭിച്ച വർഷം 3,760 പേർ റിപ്പോർട്ടു ചെയ്തു. ഇപ്പോൾ 6,200-ലധികം പേരുണ്ട്. എന്നാൽ ജനസംഖ്യയോടുള്ള അനുപാതത്തിൽ പ്രസാധകരുടെ എണ്ണം ഇപ്പോഴും 817-ന് 1 ആണ്. ആളുകളുടെ പക്കൽ എത്തിച്ചേരുന്നതിന് ഇനിയും എന്തു ചെയ്യാൻ സാധിക്കും?
സഭകളില്ലാത്ത പട്ടണങ്ങളിലേക്ക് ഓരോ വർഷവും പ്രത്യേക പയനിയർമാരെ ക്രമമായി നിയമിക്കുന്നു. എന്നാൽ ജനസംഖ്യയുടെ 49 ശതമാനവും താമസിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. പ്രത്യേക പയനിയർമാർക്ക് ഒരു സഞ്ചാരഭവനമായി ഉതകുന്ന വിധത്തിൽ ആവശ്യമായ അടിസ്ഥാന സംഗതികൾ സഹിതമുള്ള ഒരു ട്രക്ക് 1987-ൽ ബ്രാഞ്ച് സജ്ജമാക്കി. സഭകളോ താത്കാലിക പ്രത്യേക പയനിയർമാരോ പ്രവർത്തിക്കാത്ത ഗ്രാമപ്രദേശങ്ങളിൽ എത്തിച്ചേരുന്നതിന് ഇപ്പോൾ പത്തു വർഷത്തോളമായി അത് ഉപയോഗിക്കുന്നു. അങ്ങനെ രാജ്യത്തിന്റെ വിശാലമായ ഭാഗങ്ങളിലെങ്ങും ജീവജലം വ്യാപിച്ചുകൊണ്ടിരിക്കുന്നു.
നദിക്കരകളിൽ വസിക്കുന്ന ആളുകളോടു സാക്ഷീകരിക്കുന്നതിനും പ്രത്യേകമായ ശ്രമം നടത്തുന്നു. മിക്കപ്പോഴും അവർ പുറംലോകവുമായി ബന്ധപ്പെടുന്നത് ബോട്ട് മുഖാന്തരം മാത്രമാണ്. അതുകൊണ്ട് നാലു പേരുടെ സംഘത്തിനു മതിയായ ഇടമുള്ള ഒരു ബോട്ട് 1992-ൽ സൊസൈറ്റി നിർമിച്ചു. നദിക്കരകളിൽ അവർ ചെമ്മരിയാടുതുല്യരായ ആളുകളെ സംഘടിതമായ രീതിയിൽ അന്വേഷിക്കാൻ തുടങ്ങി. ഉചിതമായും, ആ ബോട്ടിന്റെ പേര് പയനിയർ എന്നാണ്.
ആ സംഘത്തിന്റെ ചുമതല വഹിക്കുന്ന സഹോദരൻ എഴുതുന്നു: “പരാഗ്വേ നദിയിലൂടെ ഞങ്ങൾ അസൂൺഷിയോണിൽനിന്ന് 483 കിലോമീറ്റർ സങ്കീർത്തനം 37:10, 11; സങ്കീർത്തനം 83:18 തുടങ്ങിയ നിരവധി ബൈബിൾ വാക്യങ്ങൾ അടയാളപ്പെടുത്തിയിരുന്നു. ഒരിക്കൽ യഹോവയുടെ സാക്ഷികൾ നിങ്ങളുടെ വീട്ടിൽ വന്ന് യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ പറയുമെന്ന് ആ ക്യാപ്റ്റൻ അദ്ദേഹത്തോടു പറഞ്ഞിരുന്നു. പെട്ടെന്നുതന്നെ ഒരു ബൈബിളധ്യയനം ആരംഭിച്ചു.”
അകലെയുള്ള പോർട്ടോ ഫോൺസ്യേരെയിൽ എത്തിച്ചേർന്ന് വീടുതോറും പ്രസംഗിക്കാൻ തുടങ്ങി. പ്രായമായ ഒരു സ്ത്രീയുമായി സംസാരിക്കുന്നതിനിടയിൽ, ദൈവം സകല ദുഷ്ടതയും നശിപ്പിക്കുമെന്നും അവനത് തന്റെ രാജ്യം മുഖാന്തരം ചെയ്യുമെന്നും യഹോവയുടെ സാക്ഷികളായ ഞങ്ങൾ ആളുകളെ അത് അറിയിക്കുകയാണെന്നും ഞങ്ങൾ പറഞ്ഞു. സംഭാഷണം മുറിച്ചുകൊണ്ട് അവർ തന്റെ കൊച്ചുമകളെ വിളിച്ചിട്ട് ‘തന്റെ ആളുകൾ’ വന്നിരിക്കുന്നതായി മുത്തശ്ശനോടു പറയാൻ ആവശ്യപ്പെട്ടു. പെട്ടെന്നുതന്നെ മുത്തശ്ശൻ, 70-കളിലായിരുന്ന ഒരു മനുഷ്യൻ, എത്തി. കൃഷിയിടത്തിൽ പണിയെടുക്കുകയായിരുന്നതിനാൽ അദ്ദേഹം വിയർത്തിരുന്നു. അദ്ദേഹം ഞങ്ങളെ ഊഷ്മളമായി അഭിവാദനം ചെയ്തു. എന്നിട്ട് ഒടുവിൽ ഞങ്ങൾ എത്തിച്ചേർന്നതിൽ നിറകണ്ണുകളോടെ ദൈവത്തോടു നന്ദി പറഞ്ഞു. അദ്ദേഹം കുറെക്കാലമായി ഞങ്ങളുടെ സന്ദർശനത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നു പറഞ്ഞു. ഒട്ടൊന്ന് അമ്പരന്നുപോയ ഞങ്ങൾ കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. പെന്യേ എർമോസ എന്ന ദ്വീപിൽനിന്നുള്ള ഏതോ ഒരു പട്ടാള ക്യാപ്റ്റൻ തനിക്കൊരു ബൈബിളും ‘ദൈവത്തിനു ഭോഷ്കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ’ എന്ന പുസ്തകവും തന്നതായി അദ്ദേഹം പ്രതിവചിച്ചു. ആ ക്യാപ്റ്റൻആ ബോട്ട് ഇന്നോളം പരാഗ്വേ നദിയുടെ ഓരത്തുള്ള പ്രദേശങ്ങൾ മുഴുവനും, വടക്ക് ബൊളീവിയയുടെ അതിർത്തിമുതൽ തെക്ക് അർജൻറീനയുടെ അതിർത്തിവരെ, രണ്ടു പ്രാവശ്യം പ്രവർത്തിച്ചുതീർത്തിരിക്കുന്നു. ഇതിന്റെ ദൈർഘ്യം മൊത്തം ഏതാണ്ട് 1,260 കിലോമീറ്റർ വരും.
തീക്ഷ്ണതയുള്ള വേലക്കാർ കൊയ്ത്തിൽ പങ്കെടുക്കുന്നു
ഒന്നാം നൂറ്റാണ്ടിലെ തന്റെ ശിഷ്യന്മാർക്കു യേശു നിർദേശങ്ങൾ നൽകിയപ്പോൾ അവൻ അവരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” (മത്താ. 9:38) യഹോവയുടെ ആധുനികകാല സാക്ഷികൾ അതു ഗൗരവമായിത്തന്നെ എടുത്തിരിക്കുന്നു. പരാഗ്വേയിലെ ആത്മീയ കൊയ്ത്തിൽ പങ്കെടുക്കുന്നതിനു യജമാനൻ തീക്ഷ്ണതയുള്ള അനേകം വേലക്കാരെ വയലിലേക്കു തീർച്ചയായും അയച്ചിരിക്കുന്നു.
1945 മുതൽ ഇക്കാലംവരെ പരാഗ്വേയിൽ 191 മിഷനറിമാർ സേവന
മനുഷ്ഠിച്ചിരിക്കുന്നു. അവരിൽ 60 പേർ പത്തു വർഷമോ അതിൽ കൂടുതലോ ആയി ആ രാജ്യത്തു പ്രവർത്തിക്കുന്നവരാണ് (ഗിലെയാദ് ബിരുദധാരികളല്ലെങ്കിലും, മിഷനറിമാരായി സേവിക്കുന്ന 22 പേരും അക്കൂട്ടത്തിൽ പെടും). ഇവിടെ ഇപ്പോൾ 84 മിഷനറിമാർ സേവനമനുഷ്ഠിക്കുന്നു. പരാഗ്വേയുടെ കിഴക്കൻ ഭാഗത്തുടനീളം അവർ തങ്ങളുടെ പ്രവർത്തനത്തിനു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇടങ്ങളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന 61 സഭകളുണ്ട് ഇപ്പോൾ.ഓരോ സാക്ഷിക്കും 817 പേർ എന്ന അനുപാതത്തിൽ ജനസംഖ്യയുള്ള ഈ ദേശത്തു സാക്ഷ്യം നൽകുന്നതിന് അയൽബ്രാഞ്ചുകൾ ഇവിടേക്കു ചില പ്രത്യേക പയനിയർമാരെ നിയമിച്ചിട്ടുണ്ട്. പല ദേശങ്ങളിൽനിന്ന് മറ്റു സാക്ഷികളും പരാഗ്വേയിലേക്കു മാറിപ്പാർത്തിട്ടുണ്ട്. അർജൻറീന, ഇറ്റലി, ഇംഗ്ലണ്ട്, ഉറുഗ്വേ, ഐക്യനാടുകൾ, ഓസ്ട്രിയ, കാനഡ, ചിലി, ജർമനി, ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ബൊളീവിയ, ബ്രസീൽ, ലക്സംബർഗ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, സ്വീഡൻ തുടങ്ങിയ ദേശങ്ങളിൽനിന്നാണ് അവർ വന്നിരിക്കുന്നത്. രാജ്യഘോഷണ വേല ഉന്നമിപ്പിക്കാൻ അവർ തങ്ങളുടെ വിഭവങ്ങളും പ്രാപ്തികളും പല വിധങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു. ചിലർ നഗരപ്രദേശങ്ങളിൽ സേവിച്ചിരിക്കുന്നു; മറ്റുള്ളവർ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കുന്നത് ജീവിതാവസ്ഥകൾ അത്ര വികസിതമല്ലാത്ത പട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ്. അവരിൽ ഭൂരിപക്ഷവും പയനിയർമാരാണ്. ചിലർ രാജ്യഹാളുകളും ബ്രാഞ്ച് കെട്ടിടങ്ങളും നിർമിക്കുന്നതിൽ പങ്കു വഹിച്ചിരിക്കുന്നു.
വർഷങ്ങളായി വിഭിന്ന ദേശീയ പശ്ചാത്തലങ്ങളിലുള്ള കുടിയേറ്റക്കാരെ പരാഗ്വേ സ്വീകരിച്ചിട്ടുണ്ട്. ജർമനി, പോളണ്ട്, റഷ്യ, യൂക്രെയിൻ, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ വാസമുറപ്പിച്ചിരിക്കുന്നു. പരാഗ്വേയിലേക്കു മാറിത്താമസിച്ചിട്ടുള്ള മിഷനറിമാരിൽനിന്നും മറ്റു സാക്ഷികളിൽനിന്നും അവർക്കും സാക്ഷ്യം ലഭിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ ഗ്വാരനി ഭാഷ സംസാരിക്കുന്നവരുടെ കാര്യമോ? ജനസംഖ്യയുടെ 90 ശതമാനവും ഇവരാണ്. അടുത്തകാലത്തെ ഒരു സർവേ അനുസരിച്ച്, 37 ശതമാനം പരാഗ്വേക്കാർക്കും ഗ്വാരനി മാത്രമേ സംസാരിക്കാൻ അറിയൂ. ഇവരുടെ ഇടയിലെ വേല അധികവും ചെയ്യുന്നത് പ്രാദേശിക സാക്ഷികളാണ്. ഇതു നിറവേറ്റുന്നതിനു സഹായകമായി ഗ്വാരനി ഭാഷയിൽ ലഘുപത്രികകൾ ഉള്ളതിൽ അവർ സന്തുഷ്ടരാണ്.
അനേകം വർഷങ്ങൾ മുഴുസമയശുശ്രൂഷയിൽ ചെലവഴിച്ചിരിക്കുന്ന ചിലർ പ്രാദേശിക സാക്ഷികളുടെ കൂട്ടത്തിലുണ്ട്. 36 വർഷത്തെ പ്രത്യേക പയനിയർസേവന കാലയളവിൽ സമർപ്പണവും സ്നാപനവും എന്ന ഘട്ടത്തോളമെത്താൻ 78 വ്യക്തികളെ സഹായിക്കുന്നതിന് എഡ്യൂൾഫിന ഡെ യിൻഡെയ്ക്കു കഴിഞ്ഞിട്ടുണ്ട്. അവരും ഭർത്താവും
സേവിച്ച സ്ഥലങ്ങളിൽ ഇപ്പോൾ തഴച്ചുവളരുന്ന അഞ്ച് സഭകളുള്ളതിൽ അവരിരുവരും സന്തോഷിക്കുന്നു. ഒരു പ്രത്യേക പയനിയറായി സേവിച്ച 39 വർഷ കാലയളവിൽ മാരിയ ചാവസും അനേകരെ സഹായിച്ചിട്ടുണ്ട്.കൂടാതെ, പയനിയർമാരല്ലാത്ത ആയിരക്കണക്കിനാളുകൾ യഹോവയെ സേവിക്കുന്നതിൽ ഇപ്പോഴും തീക്ഷ്ണതയുള്ളവരാണ്. യോഗങ്ങളിൽ സംബന്ധിക്കുന്നതിനും തങ്ങളുടെ ഗ്രാമപ്രദേശത്ത് സമ്പൂർണമായ സാക്ഷ്യം നൽകുന്നതിനും അവരിൽ പലരും വളരെ ദൂരം നടക്കുന്നു. പലപ്പോഴും അവർ തങ്ങളുടെ പ്രവർത്തനപ്രദേശത്തേക്കു വീട്ടിൽനിന്നു തിരിക്കുന്നത് സൂര്യോദയത്തിനു മുമ്പാണ്. മിക്കപ്പോഴും അവർ തങ്ങളോടൊപ്പം വേണ്ടത്ര “പരാഗ്വേയൻ സൂപ്പ്” (ഒരു ഖരയാഹാരം) കൊണ്ടുപോകും. അതല്ലെങ്കിൽ കൂടെ കരുതുന്നത് പാൻകേക്കും യാക്കാകിഴങ്ങുമായിരിക്കും. ഏഴു മണിയാകുമ്പോഴേക്കും സാക്ഷീകരണം തുടങ്ങാൻ അവർ തയ്യാറായിക്കഴിഞ്ഞിരിക്കും. മിക്കവാറും സായാഹ്നംവരെ തങ്ങളുടെ പ്രവർത്തനം തുടരുകയും ചെയ്യുന്നു. വീട്ടിലെത്തുമ്പോഴേക്കും ക്ഷീണിച്ചിരിക്കുമെങ്കിലും, യഹോവയെയും അവന്റെ അത്ഭുതകരമായ ഉദ്ദേശ്യത്തെയും കുറിച്ച് മറ്റുള്ളവരോടു പറയാൻ കഴിഞ്ഞതിൽ അവർ സന്തോഷമുള്ളവരായിരിക്കും.
ദാഹിക്കുന്നവർ ‘ജീവജലം സൗജന്യമായി വാങ്ങുന്നു’
തിരുവെഴുത്തുകളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ, ‘ജീവജലം സൗജന്യമായി വാങ്ങാൻ’ ആഗ്രഹിക്കുന്ന ഏവർക്കും ക്ഷണം വെച്ചുനീട്ടിയിരിക്കുന്നു. (വെളി. 22:17) ആ ക്ഷണം സ്വീകരിച്ചിരിക്കുന്ന ആയിരക്കണക്കിനാളുകളെ പരാഗ്വേയിൽ കാണാം.
എരെനിയ അവരിലൊരാളാണ്. അവൾ വളർന്നുവന്നത് റോമൻ കത്തോലിക്കാമതത്തിലാണ്. സഭയുടെ പാരമ്പര്യങ്ങളിലും മതപരമായ അന്ധവിശ്വാസങ്ങളിലും അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. മരിച്ചവരെയും നരകാഗ്നിയെയും അവൾ വളരെയധികം ഭയപ്പെട്ടിരുന്നു. ശകുനങ്ങളിൽ വിശ്വസിച്ചിരുന്ന അവൾ, ദുശ്ശകുനമായി കരുതിയ എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ വളരെയധികം ഭയപ്പെട്ടിരുന്നു. 20 വർഷത്തോളം അത്തരം ഭയവും പേറി അവൾ ജീവിച്ചു. അങ്ങനെയിരിക്കെ, 1985-ൽ അവൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. പഠനം പുരോഗമിച്ചപ്പോൾ സത്യത്തിന്റെ ജലം അവൾക്ക് വലിയ നവോന്മേഷം കൈവരുത്തുകയും ദൈവവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന പറുദീസയിൽ നിത്യമായി ജീവിക്കാനുള്ള ആഗ്രഹം അവളിൽ അങ്കുരിപ്പിക്കുകയും ചെയ്തു.
1996-ൽ കാരപെഗ്വേ എന്ന പട്ടണത്തിലെ ഇസാബെൽ എന്ന സ്ത്രീയും ജീവജലം രുചിച്ചു. എന്നിരുന്നാലും, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിൽ അവൾ കണ്ട കാര്യങ്ങൾ
അവളുടെ വിശ്വാസവുമായി പൊരുത്തപ്പെട്ടുപോയില്ല. അതുകൊണ്ട് തന്നെ വീണ്ടും സന്ദർശിക്കേണ്ടതില്ലെന്ന് അവൾ സാക്ഷികളോടു പറഞ്ഞു. എന്നാൽ ആ പുസ്തകം തനിയെ വായിച്ച അവൾ അയൽക്കാരോട് അതേക്കുറിച്ചു പറഞ്ഞു. അവൾ അടുത്ത പ്രാവശ്യം ഒരു സാക്ഷിയെ കണ്ടപ്പോൾ, നാലു വീട്ടിലെ ആളുകൾക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ആകാംക്ഷയുണ്ടായിരുന്നു. ഒരു പെന്തക്കോസ്തുപദേശിയുടെ സമ്മർദം ഹേതുവായി അവരിൽ മിക്കവരും തണുത്തുപോയെങ്കിലും, നല്ലൊരു സാക്ഷ്യം നൽകാൻ കഴിഞ്ഞു. ആദ്യത്തെ സ്ത്രീയും ഒരു അയൽക്കാരിയും ജീവദായകമായ സത്യങ്ങളിൽനിന്ന് തുടർന്നും പ്രയോജനങ്ങൾ നേടി.ഡിയോനിസ്യോയ്ക്കും ആന്നയ്ക്കും സത്യത്തിന്റെ ജലം ആദ്യമായി നൽകിയപ്പോൾ, മറ്റനേകരെപ്പോലെ അവർ വിവാഹം കഴിക്കാതെ ഒന്നിച്ചു പാർക്കുകയായിരുന്നു. അതും, 20 വർഷമായി. ഡിയോനിസ്യോയും മൂത്ത പുത്രിയും 1986-ൽ യഹോവയുടെ സാക്ഷികളോടൊത്ത് പഠിക്കാൻ തുടങ്ങി; ആന്നയും മറ്റ് രണ്ടു പുത്രിമാരും അതിനെ എതിർത്തു. സാക്ഷി ഡിയോനിസ്യോയോട് സംസാരിക്കുന്നതു നിർത്തണമെന്ന് അപേക്ഷിച്ച അവൾ സാക്ഷിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും പൊലീസിനെ വിളിക്കുമെന്ന് പറയുകയും ചെയ്തു. കൂടാതെ, ഒരു കത്തോലിക്കാ കന്യാസ്ത്രീയോട് അഭിപ്രായം ചോദിക്കുകയും ചെയ്തു. ബൈബിൾ പഠനം തന്റെ മൂത്ത പുത്രിയെ അപകടത്തിലാക്കുമെന്ന അടിസ്ഥാനത്തിൽ ആന്ന കുട്ടികൾക്കായുള്ള കോടതിയിൽ പരാതി കൊടുത്തു. ഡിയോനിസ്യോ വാസ്തവത്തിൽ തന്റെ കുടുംബത്തിനു വേണ്ടി നന്നായി കരുതുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ ഡിയോനിസ്യോയോടൊപ്പം ബൈബിൾ പരിശോധിച്ചുനോക്കാനാണ് ജഡ്ജി ആന്നയോടു ശുപാർശ ചെയ്തത്. സാക്ഷികൾ തങ്ങളുടെ യോഗങ്ങളിൽ അധാർമികമായ കാര്യങ്ങൾ ചെയ്യുന്നുവെന്നു തന്റെ സ്നേഹിതയായ കന്യാസ്ത്രീ മുന്നറിയിപ്പ് നൽകിയതായി ആന്ന പ്രതിഷേധിച്ചു. ആ വനിതാജഡ്ജി അപ്പോൾ അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നമുക്കു ബൈബിൾ അറിയാമെന്നാണു കത്തോലിക്കരായ നമ്മൾ പറയുന്നത്. പക്ഷേ വാസ്തവത്തിൽ നമുക്ക് ഒന്നുമറിയില്ല. യഹോവയുടെ സാക്ഷികൾ ബൈബിൾ പഠിക്കുന്നു. നിങ്ങളും ബൈബിൾ പരിശോധിച്ചുനോക്കാനാണു ഞാൻ നിർദേശിക്കുന്നത്.” ഡിയോനിസ്യോയെ വിവാഹം കഴിക്കാനും ആ ജഡ്ജി ആന്നയോടു ശുപാർശ ചെയ്തു.
അമ്പരന്നുപോയ ആന്ന, കന്യാസ്ത്രീയെ സമീപിച്ച് തങ്ങളോടൊപ്പം ബൈബിൾ പഠിക്കാൻ അഭ്യർഥിച്ചു. അതിന്റെ ആവശ്യമില്ലെന്നായിരുന്നു കന്യാസ്ത്രീയുടെ മറുപടി. മാത്രമല്ല, പണ്ട് ഡിയോനിസ്യോയ്ക്കു സമ്മതമില്ലാഞ്ഞ കാലത്ത് ആ കന്യാസ്ത്രീ, അദ്ദേഹത്തെ വിവാഹം കഴിച്ചേതീരൂ എന്ന് ആന്നയോട് ആവർത്തിച്ചു പറഞ്ഞിരുന്നെങ്കിലും,
ഇപ്പോൾ അദ്ദേഹത്തെ വിവാഹം കഴിക്കാതിരിക്കാൻ അവളെ പ്രോത്സാഹിപ്പിച്ചു. ഈ സംഭവത്തിനുശേഷം അധികം താമസിയാതെ, ആന്നയുടെ പിതാവിനു കടുത്ത രോഗം ബാധിച്ചു. പ്രാദേശിക സാക്ഷികൾ ആ കുടുംബത്തിനു സാമ്പത്തികമായി വളരെ സഹായം ചെയ്തു. അത് ആന്നയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. ബൈബിൾ പഠിക്കാൻ തുടങ്ങിയ അവൾ ഡിയോനിസ്യോയെ വിവാഹം കഴിച്ചു. ഇപ്പോൾ പത്തു വർഷം കഴിഞ്ഞിരിക്കുന്നു. ഡിയോനിസ്യോ ഇന്നൊരു മൂപ്പനാണ്. അദ്ദേഹത്തിന്റെ മുഴു കുടുംബവും യഹോവയെ തീക്ഷ്ണതയോടെ സേവിക്കുന്നു.സ്നേഹപുരസ്സരമായ സ്ഥിരോത്സാഹം പരാഗ്വേയിൽ അനേകരുടെയും ഹൃദയത്തെ സ്പർശിച്ചിരിക്കുന്നു. ഉദാഹരണത്തിന്, 1982-ൽ സാൻ ലോറെൻസോ പ്രദേശത്ത് ഒരു സഭയേ ഉണ്ടായിരുന്നുള്ളൂ. നിരോധനമുണ്ടായിരുന്നിട്ടും, പല സാക്ഷികളും പയനിയർസേവനത്തിൽ പങ്കുപറ്റി; തത്ഫലമായി, അടുത്തുള്ള നഗരങ്ങളും ഉൾപ്പെട്ടിരുന്ന ആ സഭയുടെ പ്രദേശം ക്രമമായി പ്രവർത്തിച്ചുതീർക്കാൻ തുടങ്ങി. യഹോവ അവരുടെ തീക്ഷ്ണതയെ അനുഗ്രഹിച്ചു. ഇപ്പോൾ ആ പ്രദേശത്ത് ഒമ്പതു സഭകളുണ്ട്. പരാഗ്വേയിലെ തങ്ങളുടെ 40-വർഷക്കാലത്തെ സേവനത്തിലെ ഏറ്റവും വലിയ സന്തോഷം ആ പ്രദേശത്തു സേവിക്കവേ തങ്ങൾ കണ്ട പുരോഗതിയാണെന്ന് വെർനർ ആപ്പൻസെലറും ഭാര്യ ആലിസും കരുതുന്നു.
അത്തരം വളർച്ച ഇന്നും തുടരുന്നു. ഒരു പ്രദേശത്തു മാത്രമല്ല, ആ രാജ്യത്തെങ്ങും. 1996-ൽ അസൂൺഷിയോണിൽനിന്ന് ഏതാണ്ട് പത്തു കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് പുതിയ നല്ല ബ്രാഞ്ച് സൗകര്യങ്ങൾ സമർപ്പിക്കപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാജ്യഹാളുകളുണ്ട്. ബൈബിൾ പ്രബോധനത്തിനായുള്ള യോഗങ്ങൾ അവിടെ ക്രമമായി നടത്താറുണ്ട്. യഹോവയുടെ സാക്ഷികൾ ആളുകളെ അവരുടെ വീടുകളിൽ സന്ദർശിക്കുകയും തെരുവുകളിൽവെച്ച് അവരോടു സംസാരിക്കുകയും ചെയ്യുന്നു. ‘ജീവജലം സൗജന്യമായി വാങ്ങുവിൻ’ എന്ന ക്ഷണം എല്ലാത്തരം ആളുകൾക്കും അവർ തീക്ഷ്ണതയോടെ വെച്ചുനീട്ടുന്നു.
[210-ാം പേജ് നിറയെയുള്ള ചിത്രം]
[213-ാം പേജിലെ ചിത്രം]
പരാഗ്വേയിൽ രാജ്യസന്ദേശം എത്തിക്കുന്നതിൽ ഹ്വാൻ മ്യൂണിയിസിന് ഒരു പങ്കുണ്ടായിരുന്നു
[217-ാം പേജിലെ ചിത്രം]
പരാഗ്വേയിൽ ആദ്യമായി ബൈബിൾസത്യം സ്വീകരിച്ചവരിൽ പെടുന്ന വ്യക്തിയാണ് ഹൂലിയാൻ ഹദദ്
[218-ാം പേജിലെ ചിത്രം]
1946-ൽ സ്നാപനമേറ്റ ഹോവിത്ത ബ്രിസ്വെല ഇപ്പോഴും ഒരു പ്രത്യേക പയനിയറാണ്
[218-ാം പേജിലെ ചിത്രം]
1942 മുതൽ യഹോവയുടെ സേവനത്തിലായിരിക്കുന്ന സേബാസ്റ്റ്യേന വാസ്കെസ്
[222-ാം പേജിലെ ചിത്രം]
വില്യം ഷില്ലിങർ തന്റെ മരണംവരെ, 40 വർഷക്കാലം, പരാഗ്വേയിൽ ഒരു മിഷനറിയായി സേവനമനുഷ്ഠിച്ചു
[230-ാം പേജിലെ ചിത്രം]
വെർനർ ആപ്പൻസെലറും ഭാര്യ ആലിസും 40 വർഷത്തോളം പരാഗ്വേയിൽ മിഷനറിമാരായിരുന്നു
[233-ാം പേജിലെ ചിത്രം]
(അസൂൺഷിയോണിലെ) തങ്ങളുടെ രാജ്യഹാളിനെപ്രതി അഭിമാനം കൊള്ളുന്നു—പരാഗ്വേയിൽ സാക്ഷികൾ സ്വന്തമായി നിർമിച്ച ആദ്യത്തേത്
[235-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ സെൻറർ
[237-ാം പേജിലെ ചിത്രം]
വിയാറിക്കായിൽ ഒരു കരിമ്പുവിളവെടുപ്പുകാരനോടു സാക്ഷീകരിക്കുന്നു
[243-ാം പേജിലെ ചിത്രം]
ഫെർനാൻഡോ ഡെ ലാ മോറ (നോർട്ടെ) രാജ്യഹാൾ
[243-ാം പേജിലെ ചിത്രം]
അസൂൺഷിയോണിലെ വിസ്റ്റാ ആലെഗ്രെ (നോർട്ടെ) രാജ്യഹാൾ
[244, 245 പേജുകളിലെ ചിത്രങ്ങൾ]
സാക്ഷ്യം നൽകുന്നതിൽ പങ്കുപറ്റാൻ അനേകം ദേശങ്ങളിൽനിന്നു തീക്ഷ്ണതയുള്ള വേലക്കാർ പരാഗ്വേയിലേക്കു വന്നിരിക്കുന്നു: (1) കാനഡ, (2) ഓസ്ട്രിയ, (3) ഫ്രാൻസ്, (4) ബ്രസീൽ, (5) കൊറിയ, (6) യു.എസ്.എ., (7) ബെൽജിയം, (8) ജപ്പാൻ, (9) ജർമനി
[246-ാം പേജിലെ ചിത്രം]
“എൽ പിയോനെറോ” എന്ന ബോട്ട് പരാഗ്വേ നദിയിൽ
[251-ാം പേജിലെ ചിത്രം]
അസൂൺഷിയോണിനടുത്തുള്ള പരാഗ്വേ ബെഥേൽ ഭവനവും ബ്രാഞ്ച് ഓഫീസും അവിടെ സേവനമനുഷ്ഠിക്കുന്നവരും
[252-ാം പേജിലെ ചിത്രം]
ബ്രാഞ്ച് കമ്മിറ്റി (മുകളിൽനിന്നു താഴോട്ട്): ചാൾസ് മില്ലർ, വിൽഹെം കാസ്റ്റെൻ, ഇസാക്ക് ഗാവിലാൻ