വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസംഘത്തിന്റെ കത്ത്‌

വരാനിരിക്കുന്നതിനായി കാത്തിരിക്കവേ ദൈവത്തിന്റെ മുഴുജനതയും കഴിഞ്ഞ വർഷത്തെ സംഭവവികാസങ്ങളെക്കുറിച്ചു പരിചിന്തിക്കുന്നതു നല്ലതാണ്‌. യഹോവ നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്നത്‌ എത്ര മഹത്തായ ഒരു പ്രതീക്ഷയാണ്‌! ദൈവാത്മാവിനാൽ അഭിഷിക്തരായ ചെറിയ ആട്ടിൻകൂട്ടത്തിനു സ്വർഗത്തിൽ യേശുക്രിസ്‌തുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി സേവിക്കുന്നതിനുള്ള പദവിയുണ്ട്‌. (വെളി. 20:6) അമ്പത്‌ ലക്ഷത്തിലധികം വരുന്ന വേറെയാടുകൾക്ക്‌ ഒരു ഭൗമിക പറുദീസയിലെ, സകലരും യഹോവയെ അറിയുകയും സ്‌നേഹിക്കുകയും സഹമനുഷ്യരോടുള്ള ഇടപെടലുകളിൽ അവന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒരു പറുദീസയിലെ, അനന്തജീവന്റെ പ്രത്യാശയാണുള്ളത്‌. (യെശ. 11:9; 1 യോഹ. 4:7, 8; വെളി. 21:4, 5എ) എന്തുകൊണ്ടാണ്‌ യഹോവ ഇതു ചെയ്‌തിരിക്കുന്നത്‌? അവന്റെ സ്‌നേഹം നിമിത്തവും അവന്റെ സ്വന്തപുത്രനായ യേശുക്രിസ്‌തു മുഖാന്തരം നൽകിയിരിക്കുന്ന മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കുന്നവരോടുള്ള അവന്റെ മഹാ അനർഹദയയുടെ പ്രകടനമെന്ന നിലയിലുമാണ്‌.—യോഹ. 3:16.

ദൈവം തന്റെ മുമ്പിൽ വെച്ചിരിക്കുന്നതിനോടുള്ള താരതമ്യത്തിൽ “ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല” എന്നു പൗലൊസ്‌ അപ്പോസ്‌തലൻ പറഞ്ഞതിൽ അതിശയിക്കാനില്ല. സ്വർഗീയ രാജാക്കന്മാർ ഭൂമിയെ ശുദ്ധീകരിക്കാനുള്ള നടപടിയിലേക്കു കടന്നിരിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവിനായി നിരീക്ഷിക്കുന്നവർക്കുണ്ടാകുന്ന “ആകാംക്ഷ”യെക്കുറിച്ച്‌ അവൻ ഉചിതമായി വിവരിച്ചു. ആ നടപടിക്കുശേഷം മരിച്ചവർ ഉയിർക്കുകയും അനുസരണമുള്ള മനുഷ്യവർഗം പൂർണത പ്രാപിക്കുകയും ചെയ്യും. അപ്പോൾ മനുഷ്യർക്ക്‌ ‘ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം’ ആസ്വദിക്കാനാകും.—റോമ. 8:18-21.

സ്വർഗീയരാജ്യം ഇപ്പോൾത്തന്നെ പ്രവർത്തനനിരതമാണ്‌. (വെളി. 11:15-17) അതിന്റെ താത്‌പര്യങ്ങൾക്കായി ഭൂമിയിൽ സേവിക്കുകയെന്ന പദവി നമുക്കുണ്ട്‌. രാജ്യത്തിന്റെ സുവാർത്തയെക്കുറിച്ചു മറ്റുള്ളവരോടു പറയുകയെന്നതാണ്‌ നമ്മുടെ നിയമനം. (മത്താ. 24:14) കഴിഞ്ഞ വർഷം അതു ചെയ്യവേ എങ്ങനെയുള്ള സാഹചര്യങ്ങളാണു നമ്മുടെ സഹോദരങ്ങൾക്ക്‌ അഭിമുഖീകരിക്കേണ്ടിവന്നത്‌? ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ ഉണ്ടായിരിക്കുമെന്നു തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞ അതേ സാഹചര്യങ്ങൾതന്നെ.—ലൂക്കൊ. 21:10, 11; 2 തിമൊ. 3:1-5.

അൽബേനിയയിൽ മാസങ്ങളോളം അക്രമം നടമാടി. ആയുധധാരികളായ ഭീകരസംഘങ്ങൾ കൊള്ളയും കൊലയും നടത്തി, വസ്‌തുവകകൾ നശിപ്പിച്ചു, ബലാൽസംഗം ചെയ്‌തു. എന്നാൽ നമ്മുടെ സഹോദരങ്ങൾ സുവാർത്ത പ്രസംഗിക്കുന്നതിൽനിന്നു വിട്ടുനിന്നില്ല. ആഫ്രിക്കയുടെ ഏറിയ ഭാഗങ്ങളിലും യുദ്ധം കൊടുമ്പിരികൊണ്ടിരുന്നു, ലാറ്റിനമേരിക്കയുടെയും ദക്ഷിണപൂർവേഷ്യയുടെയും ഹൃദയഭാഗങ്ങൾ യുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ടു. അചഞ്ചലമായ ക്രിസ്‌തീയ നിഷ്‌പക്ഷത പാലിച്ചിട്ടും, നമ്മുടെ സഹോദരങ്ങളിൽ പലരും അക്രമത്തിൽ കൊല്ലപ്പെട്ടു. പോരാട്ടത്തെത്തുടർന്നുണ്ടായ രോഗങ്ങൾ നിമിത്തവും ചിലർ മരിച്ചു. പലർക്കും വസ്‌തുവകകൾ ഇട്ടെറിഞ്ഞ്‌ കുറ്റിക്കാടുകളിലേക്കും വനത്തിലേക്കും പലായനം ചെയ്യേണ്ടിവന്നു. മറ്റു ചിലർക്കാകട്ടെ അഭയം തേടി ദേശീയ അതിർത്തികൾ കടക്കേണ്ടിവന്നു. പോളണ്ട്‌, ചെക്ക്‌ റിപ്പബ്ലിക്ക്‌, ഇറ്റലി, ഐക്യനാടുകൾ എന്നിവിടങ്ങളിലൊക്കെ വിപത്‌കരമായ വെള്ളപ്പൊക്കമുണ്ടായി. ഒരു ഭൂകമ്പത്തിന്റെ ഫലമായി വെനെസ്വേലയിലെ രണ്ടു രാജ്യഹാളുകൾ തകർന്നു. മോൺസെറാറ്റ്‌ ദ്വീപിലെ അഗ്നിപർവതം ചുടുചാരവും ചെളിയും പാറക്കഷണങ്ങളും പുറത്തേക്കു തുപ്പിയപ്പോൾ അവിടത്തെ പകുതിയിലധികം നിവാസികളും ഒഴിഞ്ഞുപോകാൻ നിർബന്ധിതരായി. പലയിടത്തെയും ആളുകളെ വലിയ സാമ്പത്തികപ്രശ്‌നങ്ങൾ വലയ്‌ക്കുന്നു. തെരുവിലെ അക്രമങ്ങൾ നിമിത്തം ആഭരണങ്ങളോ വാച്ചുപോലുമോ ധരിക്കുന്നത്‌ അപകടകരമായിത്തീർന്നിരിക്കുന്നു.

മേൽപ്പറഞ്ഞ പ്രശ്‌നങ്ങൾക്കും പാശ്ചാത്യലോകത്ത്‌ പൊതുവേയുള്ള ഉദാസീനതയ്‌ക്കും മധ്യേ യഹോവയുടെ സാക്ഷികൾ പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു. അത്തരം സംഗതികളെ അവർ എങ്ങനെയാണു നേരിടുന്നത്‌? യഹോവയുടെ സ്‌നേഹവും സാർവദേശീയ സഹോദരവർഗത്തിന്റെ ഉറ്റസ്‌നേഹവും നമ്മുടെ കാലത്തെ സംഭവങ്ങളെല്ലാം വ്യക്തമായും വിരൽചൂണ്ടുന്നത്‌ ഈ പഴയ വ്യവസ്ഥിതിയുടെ ആസന്നമായ അന്ത്യത്തിലേക്കാണെന്ന സൂക്ഷ്‌മമായ അവബോധവുമാണ്‌ അവരെ നിലനിർത്തുന്നത്‌.—റോമ. 8:35-39; 1 പത്രൊ. 4:7, 8.

വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥകൾ ജീവിതം ദുഷ്‌കരമാക്കിത്തീർക്കുന്നെങ്കിലും, നമ്മുടെ സഹോദരങ്ങൾ ധൈര്യസമേതം സഭായോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൂടിവരുന്നതിൽ തുടരുന്നു. “നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ” എന്നതായിരുന്നു പോയ വർഷത്തെ വാർഷികവാക്യം. (സങ്കീ. 143:10) ആ പഠിപ്പിക്കലിൽ അധികവും നടക്കുന്നത്‌ ഈ യോഗങ്ങളിലാണ്‌. കഴിഞ്ഞ വർഷം വിശ്വസ്‌തനും വിവേകിയുമായ അടിമ മുഖാന്തരം യഹോവ നമ്മെ നന്നായി പോഷിപ്പിച്ചു. അൽബേനിയയിലെ ഗവൺമെൻറ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ സഹോദരങ്ങൾ യോഗങ്ങൾ പകൽസമയത്താക്കുകയും പുസ്‌തകാധ്യയന കൂട്ടങ്ങളിൽ കൂടിവരുകയും ചെയ്‌തു. പ്രസാധകരുടെ എണ്ണത്തിന്റെ രണ്ടും മൂന്നും ഇരട്ടിയായിരുന്നു ഹാജർ. സിയെറാ ലിയോണിൽ അരാജകത്വം, കൊള്ള, കൊല എന്നിവയുടെ മധ്യേ സഹോദരങ്ങൾ മുടങ്ങാതെ യോഗങ്ങളിൽ സംബന്ധിച്ചു. ശ്രീലങ്കയിലെ നമ്മുടെ സഹോദരങ്ങൾക്കു വനത്തിലേക്കു പലായനം ചെയ്യേണ്ടിവന്നപ്പോഴോ ഐവറി കോസ്റ്റിലെപോലെ അഭയാർഥി ക്യാമ്പിൽ കഴിയേണ്ടിവന്നപ്പോഴോ ഒക്കെ അവർക്കു സമ്മേളനപരിപാടികളൊന്നും നഷ്ടമാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു.

പ്രക്ഷുബ്ധത കൂടുതൽ വ്യാപകമായിത്തീരവേ, യോഗങ്ങളിൽ സംബന്ധിക്കുന്ന കാര്യത്തിൽ അയവുവരുത്താനോ ആഴ്‌ചയിലൊരിക്കൽ രാജ്യഹാളിൽ പോയാൽ മതിയെന്ന വീക്ഷണം കൈക്കൊള്ളാനോ ഉള്ള സമയമല്ലിത്‌. ‘നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിക്കാൻ സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു’ എന്നു തിരുവെഴുത്തുകൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (എബ്രാ. 10:24, 25) നമുക്ക്‌ എന്താണ്‌ ആവശ്യമെന്ന്‌ യഹോവയ്‌ക്കറിയാം.

കഴിഞ്ഞ വർഷം യഹോവയ്‌ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി 3,75,923 പേർ സ്‌നാപനമേറ്റു. സന്തോഷത്തിനുള്ള എന്തൊരു കാരണം! “നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്‌ത്തിന്നു വെളുത്തിരിക്കുന്നതു കാണും” എന്ന്‌ യോഹന്നാൻ 4:35-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ ഇപ്പോഴും ബാധകമാണ്‌. അതുകൊണ്ട്‌, സാക്ഷ്യം നൽകുന്നതിൽ നാം മുന്നേറിക്കൊണ്ടിരിക്കുന്നു. എണ്ണത്തിൽ കുറവായിരുന്നാലും കൂടുതലായിരുന്നാലും യഹോവയിലേക്കു തിരിയുന്നവരുടെ ജീവൻ വിലയേറിയതാണ്‌. (ലൂക്കൊ. 15:7) കൂടുതലായി പത്തു ലക്ഷം പേർ കഴിഞ്ഞ വർഷം സ്‌മാരകത്തിൽ പങ്കെടുത്തതിൽ നാം തീർച്ചയായും യഹോവയോടു നന്ദിയുള്ളവരാണ്‌!

“യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും” എന്ന ആഹ്വാനത്തോടു പ്രതികരിക്കാൻ ഇനിയും ലക്ഷക്കണക്കിനാളുകളെ സഹായിക്കേണ്ടതിന്റെ ആവശ്യം 1998-ലെ നമ്മുടെ വാർഷികവാക്യം ഓർമിപ്പിക്കുന്നു. (റോമ. 10:13) യഹോവ തന്റെ ജനത്തിനു വേണ്ടി ചെയ്‌തിരിക്കുന്ന സകലതിനോടുമുള്ള ആഴമായ വിലമതിപ്പ്‌ പ്രകടമാക്കിക്കൊണ്ട്‌ ഈ പുതുസേവനവർഷത്തിൽ സാക്ഷ്യം നൽകുന്നതിൽ സ്ഥാപനത്തിലുള്ള എല്ലാവർക്കും വ്യക്തിപരമായ ഒരു പങ്കുണ്ടായിരിക്കട്ടെയെന്നാണ്‌ ഞങ്ങളുടെ ആത്മാർഥമായ പ്രാർഥന.

ലോകമെങ്ങുമുള്ള ഞങ്ങളുടെ സഹദാസർക്ക്‌ ഊഷ്‌മള ക്രിസ്‌തീയ സ്‌നേഹത്തോടെ,

നിങ്ങളുടെ സഹോദരന്മാർ,

യഹോവയുടെ സാക്ഷികളുടെ ഭരണസംഘം