മാർട്ടിനിക്ക്
മാർട്ടിനിക്ക്
മാർട്ടിനിക്ക് എന്നു കേൾക്കുമ്പോൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള ആളുകളുടെ മനസ്സിലേക്കു പലതും ഓടിയെത്തുന്നു. സൂര്യന്റെയും വെള്ളമണൽ വിരിച്ച കടലോരങ്ങളുടെയും നീലക്കടലിന്റെയും ചിത്രമായിരിക്കാം മനോമുകുരത്തിൽ തെളിയുന്നത്. കരിമ്പ്, വാഴപ്പഴം എന്നിവപോലെ മധുരമുള്ള വസ്തുക്കളെക്കുറിച്ചും റമ്മിനെക്കുറിച്ചും അത് ഒരുവനെ ഓർമിപ്പിച്ചേക്കാം. വിശാലമായ ഒരു പുഞ്ചിരിയോടെ അസാധാരണ ഫലങ്ങൾ നിറച്ച താലങ്ങൾ നൽകി സന്ദർശകർക്കു സ്വാഗതമരുളുന്ന, കറുപ്പോ തവിട്ടുനിറമോ ഉള്ള തദ്ദേശീയരുടെ ദൃശ്യവും അതിലുൾപ്പെട്ടേക്കാം. പെലേ അഗ്നിപർവതം 1902-ൽ പൊട്ടിയൊഴുകിയതിന്റെ ഫലമായി സാൻപിയെർ പട്ടണം പാടേ നശിച്ചുപോയതായിരിക്കാം മറ്റു ചിലർ ഓർത്തിരിക്കുന്നത്. അന്ന് ഈ മേഖലയുടെ സാമ്പത്തിക-സാംസ്കാരിക തലസ്ഥാനമായിരുന്നു ആ പട്ടണം.
ഈ ദ്വീപ് താരതമ്യേന വളരെ ചെറുതാണ്. അതിന്റെ നീളം 80 കിലോമീറ്ററും വീതി 35 കിലോമീറ്ററും മാത്രമാണ്. എങ്കിലും, അന്താരാഷ്ട്ര കാര്യങ്ങളിൽ അതു വഹിച്ചിട്ടുള്ള വലിയ പങ്ക് അതിന്റെ വലുപ്പത്തിന് ആനുപാതികമല്ല. 17-ഉം 19-ഉം നൂറ്റാണ്ടുകൾക്കിടയിൽ കൊളോണിയൽ സാമ്രാജ്യത്വശക്തികൾ അമേരിക്കകളിലെയും കരീബിയൻ പ്രദേശത്തെയും പരമാധികാരത്തിനു വേണ്ടി ഇവിടെവെച്ച് നിർദയം പോരാടിയിട്ടുണ്ട്. പോരാട്ടങ്ങളുടെ പരിണതഫലമനുസരിച്ച്, സാൻ ഡൊമാങ് (ഹെയ്റ്റി), ഗ്വാഡലൂപ്പ്, മാർട്ടിനിക്ക് എന്നീ ദ്വീപുകളും വെസ്റ്റ് ഇൻഡീസിലെ മറ്റു ദ്വീപുകളും വ്യത്യസ്ത ഉടമരാഷ്ട്രങ്ങളുടെ കീഴിൽ മാറിമാറി വന്നിട്ടുണ്ട്.
മാർട്ടിനിക്ക് ഒരു കൊച്ചു ദ്വീപാണെങ്കിലും അനേകം ദശകങ്ങളോളം അത് കരീബിയൻ പ്രദേശത്തെ അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു. മാർട്ടിനിക്കിന്റെ ഭൂതകാലത്തെ രൂപപ്പെടുത്തിയ അടിമത്തത്തെക്കുറിച്ചു പരാമർശിക്കാതെ അവിടത്തെ ജനങ്ങളെക്കുറിച്ച് പറയാനാവില്ല. ആ ജനങ്ങളുടെ
ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു വളരെ കാര്യങ്ങൾ വിശദീകരിക്കുന്നതാണ് അത്.ദീർഘകാലം അടിമകളായി കഴിഞ്ഞശേഷം, ഇപ്പോൾ സ്വതന്ത്രരായിരിക്കുന്നതിൽ അഭിമാനിക്കുന്ന ആളുകളെക്കുറിച്ചാണ് ഞങ്ങൾ പറയുന്നത്. വിചിത്രമായ വിരോധാഭാസങ്ങളുള്ളവരാണവർ. തങ്ങളുടെ സ്വാതന്ത്ര്യം സംബന്ധിച്ചു ശുഷ്കാന്തിയുള്ള അവർ അത് അറിയിക്കാനുമാഗ്രഹിക്കുന്നു. അതേസമയം, കോളനിവത്കരണത്തിലൂടെ തങ്ങളുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ട ഫ്രഞ്ച് സംസ്കാരവുമായി അവർ ഇണങ്ങിപ്പോകുന്നു—ഭൂരിപക്ഷം പേരും അനേകം വിധങ്ങളിൽ വിലമതിക്കുന്ന മൂല്യവത്തായ ഒരു സമ്പന്ന സംസ്കാരമാണ് അത്. സ്വന്തം മതമായി ആളുകൾ സ്വീകരിച്ചിരിക്കുന്നത് റോമൻ കത്തോലിക്കാമതമാണ്. മർദകരായ ഭരണാധിപന്മാർ അവരുടെമേൽ അടിച്ചേൽപ്പിച്ചതാണ് അതും. തന്നെയുമല്ല, തങ്ങൾക്ക് കാര്യമായൊന്നും അറിഞ്ഞുകൂടാത്ത ഒരു ദൈവത്തെ ആരാധിക്കാനാണ് അവരെ പഠിപ്പിച്ചിരിക്കുന്നതെന്നതും ഒരു വസ്തുതയാണ്. നീഗ്രോകളുടെ അടിമത്തം അംഗീകരിക്കുന്ന ഒരു ദൈവമായാണ് അവനെ അവരുടെ മുമ്പാകെ അവതരിപ്പിച്ചിരിക്കുന്നത്. കാരണം, ആ വർഗത്തെ ദൈവം ശപിച്ചുവെന്നാണ് വാദം. സ്നേഹവും നീതിയും പോലുള്ള ഗുണങ്ങൾ അവനുള്ളതായി പറയപ്പെടുന്നു. എന്നാൽ വിചിത്രമെന്നു പറയട്ടെ, ആ ഗുണങ്ങൾ അസ്പഷ്ടമായിരിക്കുന്നതുപോലെ തോന്നുന്നു. അടിസ്ഥാനപരമായി, അനുഷ്ഠാനങ്ങളിലും മാമൂലുകളിലും വേരൂന്നിയ ഒരു മതമാണ് അവരുടേത്. അവിടെ കൃത്യമായ വിശ്വാസങ്ങൾക്കും ദൈവശാസ്ത്രപരമായ വിശകലനങ്ങൾക്കും കാര്യമായ പ്രസക്തിയില്ല. (സമാനമായ വിധത്തിൽ, അയൽദ്വീപായ ബാർബഡോസ് ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്നത് ആംഗ്ലിക്കൻ മതമാണ്. കാരണം, അവിടെ കോളനി സ്ഥാപിച്ചത് ബ്രിട്ടനാണ്.)
ഈ നൂറ്റാണ്ട് അതിന്റെ സമാപ്തിയോടടുക്കവേ മാർട്ടിനിക്കിലെ ബഹുഭൂരിപക്ഷമാളുകളും, തങ്ങൾ സ്വതന്ത്രരാണെന്നു വീക്ഷിക്കാൻ സഭാ. 5:10.
ഇഷ്ടപ്പെടുന്നെങ്കിലും, കരുത്തരായ രണ്ട് യജമാനന്മാരുടെ അടിമകളാണ്. ഒരു വശത്ത്, യഥാർഥ ആത്മീയ വിശപ്പിനെ ശമിപ്പിക്കാത്ത, അനുഷ്ഠാനങ്ങളിലും മാമൂലുകളിലും അധിഷ്ഠിതമായ ഒരു ആരാധനാരീതിയുടെ ഭാരം പേറുന്നവരാണവർ. മറുവശത്ത് പാശ്ചാത്യ സംസ്കാരത്തിന്റെ ഭൗതികാസക്ത ജീവിതരീതിയുടെ ശക്തമായ സ്വാധീനം നിമിത്തം അന്തമില്ലാത്ത ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ അവർ വൃഥാ അധ്വാനിക്കുന്നു.—അമൂല്യ സ്വാതന്ത്ര്യത്തിൻ സന്ദേശം
ഈ ഉഷ്ണമേഖലാ ദ്വീപിലാണ് കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഏറിവരുന്ന തീവ്രതയോടെ സ്വാതന്ത്ര്യത്തിന്റെ ഒരു സന്ദേശം ഘോഷിക്കപ്പെടുന്നത്. “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കുകയും ചെയ്യും” എന്നു പറഞ്ഞപ്പോൾ യേശു പരാമർശിച്ച സ്വാതന്ത്ര്യമാണത്. (യോഹ. 8:32) വ്യാജമായ ആശയങ്ങളുടെ അടിമത്തത്തിൽനിന്നുള്ള സ്വാതന്ത്ര്യം, ആളുകളെ ക്രൂരമായി ചൂഷണം ചെയ്യുന്ന ഒരു സമ്പദ്വ്യവസ്ഥയുടെ അടിമത്തത്തിൽനിന്നുള്ള സ്വാതന്ത്ര്യം, പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള സ്വാതന്ത്ര്യം.
ഗ്വാഡലൂപ്പിൽനിന്നുള്ള ഷൊർഷ് മൂസ്റ്റാഷ്, ഫൊർദെഫ്രാൻസിലും സാൻപിയെറിലും സാക്ഷീകരിച്ചുകൊണ്ട് രണ്ടു വാരം ചെലവഴിച്ച 1946 എന്ന വർഷത്തിലാണ് സത്യത്തിന്റെ വിത്തുകൾ അവിടെ വിതയ്ക്കപ്പെട്ടുതുടങ്ങുന്നത്. മൂന്നു വർഷത്തിനുശേഷം, അതായത് 1949 ആഗസ്റ്റ് 9-ന്, വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലെ ബിരുദധാരികളായ നാലു മിഷനറിമാർ (ഒരു ദമ്പതികളും രണ്ട് യുവസഹോദരിമാരും) ആ ദ്വീപിൽ കാലുകുത്തി. ഡേവിഡ് ഹോമർ, ഭാര്യ സിലിയ, മേരി ലൊലൊ, ഫ്രാൻസെസ് ബെയ്ലി എന്നിവരായിരുന്നു അവർ. ഐക്യനാടുകളിൽനിന്ന് എത്തിയ അവർക്ക് ഫ്രഞ്ച് അത്ര നന്നായി സംസാരിക്കാനറിയില്ലായിരുന്നെങ്കിലും, ഒന്നര വർഷക്കാലംകൊണ്ട് ബൈബിളിനെക്കുറിച്ചു വിശദീകരിക്കുന്ന 631 പുസ്തകങ്ങളും 200-ലധികം ചെറുപുസ്തകങ്ങളും സമർപ്പിക്കാൻ അവർക്കു സാധിച്ചു. കൂടാതെ, വ്യക്തികളുമായും കുടുംബക്കൂട്ടങ്ങളുമായും അവർ 32 ബൈബിളധ്യയനങ്ങളും തുടങ്ങി. എന്നാൽ അക്കാലത്ത് വളരെ സ്വാധീനമുണ്ടായിരുന്ന കത്തോലിക്കാ പുരോഹിതവർഗം തങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെടാൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. 1951 ജനുവരിയിൽ ആ മിഷനറിമാരെ ദ്വീപിൽനിന്നു പുറത്താക്കാൻ അവർ തങ്ങളുടെ സ്വാധീനം ഉപയോഗിച്ചു. മാർട്ടിനിക്കിലെ സുവാർത്താപ്രസംഗം മൂന്നിലേറെ വർഷത്തേക്ക് പാടേ നിലച്ചു.
വീണ്ടും വേല ആരംഭിക്കുന്നു
1954 ജൂലൈ 10-ന് ഗ്സാവിയെ നൊളും ഭാര്യ സേറയും ഫ്രാൻസിലെ മാർസേയിൽനിന്ന് അവിടെ എത്തിച്ചേർന്നു. ഇരുവരും മുഴുസമയ
ശുശ്രൂഷകരായിരുന്നു. മാത്രമല്ല ഗ്സാവിയെ, മാർസേയിൽ ഒരു സഭാമേൽവിചാരകനായും സേവനമനുഷ്ഠിച്ചിരുന്നു.തങ്ങളുടെ മാതൃദേശത്തുനിന്ന് 7,000 കിലോമീറ്റർ അകലെയുള്ള, ലോകത്തിന്റെ മറ്റേ അറ്റമെന്ന് അവർക്കു തോന്നിയ ആ ദ്വീപിൽ എത്തിയത് അവർ ഇപ്പോഴും ഓർക്കുന്നു. അവിടത്തെ ഉഷ്ണവും ഈർപ്പവും എങ്ങനെയിരുന്നെന്ന് അവർ ഇപ്പോഴും മറന്നിട്ടില്ല. അവിടത്തെ ആളുകളുടെ സൗഹൃദപ്രകൃതവും അതിഥിപ്രിയവും സത്പെരുമാറ്റവും അവർ ഇപ്പോഴും ഓർക്കുന്നു.
ചുരുങ്ങിയ സൗകര്യങ്ങളിൽ ഒതുങ്ങി ജീവിക്കാൻ തുടക്കംമുതലേ അവർ ശീലിച്ചു. യഹോവയുടെ സാക്ഷികളോടു ദയയോടെ പെരുമാറിയിരുന്ന ഒരാളോടൊപ്പം അവർ ഏതാനും ദിവസങ്ങൾ താമസിച്ചു. അതിനുശേഷം തടികൊണ്ട് നിർമിച്ച, അതായത് ഭിത്തികളും തറയുമൊക്കെ തടികൊണ്ടുണ്ടാക്കിയ, ഒരു വീട് അവർ കണ്ടെത്തി. മടക്കുകളുള്ള തകരംകൊണ്ടാണ് മേൽക്കൂര ഉണ്ടാക്കിയിരുന്നത്. ആ വീടിന് മച്ചില്ലായിരുന്നു. കക്കൂസ് സൗകര്യങ്ങളുമില്ലായിരുന്നു. വൈകിട്ട്, തൊട്ടിയിലെ “വിസർജ്യങ്ങൾ” മലഞ്ചെരുവിൽ കൊണ്ടുപോയി കളയുന്നത് നൊൾ സഹോദരന്റെ ജോലിയായിരുന്നു. ജൂലൈ 14-നായിരുന്നു അദ്ദേഹം തൊട്ടിയുമായി മലഞ്ചെരുവിലേക്ക് ആദ്യം പോയത്. അന്നൊരു ഫ്രഞ്ച് ദേശീയ വിശേഷദിവസമായിരുന്നു. സ്റ്റേലിൻഗ്രാഡ് എന്നു വിളിക്കപ്പെടുന്ന ഒരു പൊതുചത്വരം കടന്നുവേണമായിരുന്നു അദ്ദേഹത്തിനു പോകാൻ. വിശേഷദിവസത്തോടു ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവിടെ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. വിശ്രമിക്കാനും ശുദ്ധവായു ശ്വസിക്കാനും അവിടെ കൂടിയിരുന്ന ആളുകൾക്ക് അതിലെ കടന്നുപോയ അദ്ദേഹത്തിന്റെ കയ്യിലെ തുറന്ന തൊട്ടി കാണാമായിരുന്നു. അതു കണ്ട് രസംപിടിച്ച അവർക്കു ചിരി അടക്കാനായില്ല. ഇത്തരത്തിൽ അവർക്കുണ്ടാകുന്ന ആദ്യത്തെ അനുഭവമായിരുന്നു അത്! ഒരു വെള്ളക്കാരൻ അത്തരമൊരു കാര്യം ചെയ്യുന്നത് മുമ്പൊരിക്കലും അവർ കണ്ടിട്ടില്ല!
അതിശയിപ്പിക്കുന്ന ഒരു സ്വാഗതം
അവിടെനിന്നു പുറത്താക്കപ്പെട്ടപ്പോൾ മിഷനറിമാർ ഉപേക്ഷിച്ചുപോയ പുസ്തകങ്ങളും ചെറുപുസ്തകങ്ങളും അടുക്കിപ്പെറുക്കിവെക്കുന്നതിനായി അന്ന് നേരത്തേ കുറെ സമയം നൊൾ സഹോദരൻ ചെലവഴിച്ചിരുന്നു. അവയിൽ പലതും കീടങ്ങൾ നശിപ്പിച്ചിരുന്നു. എങ്കിലും, പിറ്റേന്ന് രാവിലെ നൊൾ ദമ്പതികൾ തുടങ്ങിയ പരസ്യസാക്ഷീകരണത്തിൽ ഉപയോഗിക്കുന്നതിനു കൊള്ളാവുന്ന വേണ്ടത്ര പുസ്തകങ്ങൾ ഉണ്ടായിരുന്നു.
ആദ്യ ദിവസത്തെ സേവനത്തെക്കുറിച്ചു നൊൾ സഹോദരൻ
പറയുന്ന ചില കാര്യങ്ങളിതാ: “ഇവിടെ ആദ്യമായി പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്ന ഞാനും ഭാര്യയും ആളുകളുമായി സമ്പർക്കം പുലർത്താനും അവരെ അറിയാനും ഞങ്ങൾക്ക് എങ്ങനെയുള്ള സ്വീകരണമാണു ലഭിക്കുന്നതെന്നറിയാനും ആകാംക്ഷയുള്ളവരായിരുന്നു. എന്നാൽ, വാസ്തവത്തിൽ സംഭവിച്ചത് ഞങ്ങളുടെ പ്രതീക്ഷകളെ കവിയുന്നതായിരുന്നു. ഞങ്ങൾ സാക്ഷീകരണം തുടങ്ങിയത് പട്ടണമധ്യത്തിലാണ്. അന്ന് അവിടത്തെ ജനസംഖ്യ 60,000 ആയിരുന്നു. ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും,’ ‘രാജ്യം സമീപിച്ചിരിക്കുന്നു’ എന്നീ പുസ്തകങ്ങളും ‘സമാധാനപ്രഭു’ പോലുള്ള ചെറുപുസ്തകങ്ങളും ഞങ്ങളുടെ സാക്ഷീകരണ ബാഗുകളിൽ വീണ്ടും നിറയ്ക്കുന്നതിനായി വീട്ടിലേക്കു മടങ്ങവേ ആ പ്രഭാതത്തിൽ ഞാനും ഭാര്യയും രണ്ടു പ്രാവശ്യം കണ്ടുമുട്ടി.”“നിങ്ങൾ ഇതിലേ വന്നതിന്റെ ഓർമയ്ക്കായി ഞാൻ ഈ പുസ്തകമെടുക്കാം,” അല്ലെങ്കിൽ, “ഇത് ദൈവത്തെക്കുറിച്ചുള്ളതാണോ, എങ്കിൽ ഞാനിതെടുത്തോളാം” എന്ന് ആളുകൾ മിക്കപ്പോഴും
പറയുമായിരുന്നു. ആദ്യത്തെ രണ്ടാഴ്ചകൊണ്ട് 200-ഓളം പുസ്തകങ്ങളും നൂറുകണക്കിനു ചെറുപുസ്തകങ്ങളും സമർപ്പിക്കുകയുണ്ടായി. ആളുകളുമായി സംഭാഷണം തുടങ്ങുക എളുപ്പമായിരുന്നു. കാരണം, അപരിചിതരെ സ്വീകരിക്കാൻ ആളുകൾക്കു വലിയ താത്പര്യവും ആഗ്രഹവുമുണ്ടായിരുന്നു. ആതിഥ്യമര്യാദയോടെ ആളുകൾ ഞങ്ങളെ സ്വീകരിച്ചത് എത്രയോ പ്രോത്സാഹജനകമായിരുന്നു!ഇത്രയധികം ആളുകളെ ബൈബിൾ പഠിപ്പിക്കാൻ തങ്ങൾക്കു സാധിക്കുമോ എന്നായിരുന്നു നൊൾ സഹോദരന്റെയും ഭാര്യയുടെയും സംശയം! എന്നാൽ സ്വാഭാവികമായി അതിഥിപ്രിയം കാണിക്കുന്നവരെയും ദൈവത്തിൽനിന്നു വരുന്ന സത്യം മനസ്സിലാക്കി വാസ്തവത്തിൽ അതിൻപ്രകാരം ജീവിക്കാനാഗ്രഹിക്കുന്നവരെയും തിരിച്ചറിയാൻ അവർ പെട്ടെന്നുതന്നെ പഠിച്ചു. ബൈബിൾ പഠിക്കാൻ ആഗ്രഹമുള്ള ചിലരുണ്ടായിരുന്നു. നൊൾ സഹോദരൻ ഇങ്ങനെ അനുസ്മരിക്കുന്നു: “മാർട്ടിനിക്കിൽ വന്നപ്പോൾ ഞങ്ങൾ ആദ്യം കണ്ടുമുട്ടിയ വ്യക്തി, ഫർണിച്ചർ നിർമാണശാലയിൽ പണിയെടുക്കുന്നവരും പരിശീലനം നേടുന്നവരുമായ ചിലർക്കു ഞങ്ങളെ പരിചയപ്പെടുത്തി. അന്നു രാത്രിതന്നെ ഞങ്ങൾ അധ്യയനം തുടങ്ങി. ആദ്യ വാരത്തിൽ വേറേ രണ്ട് അധ്യയനങ്ങൾ കൂടി ഞങ്ങൾ തുടങ്ങി.”
ആ അധ്യയനങ്ങളിലൊന്ന് പോൾ ഷാക്ലാൻ ഭാര്യ നിക്കൊളിൻ എന്ന യുവദമ്പതികൾക്കായിരുന്നു. വാരത്തിൽ മൂന്നു പ്രാവശ്യം വീതം പഠിച്ചുകൊണ്ടിരുന്ന അവർ നല്ല പുരോഗതി കൈവരിക്കുന്നുണ്ടായിരുന്നു. താമസിയാതെ, അവർ നൊൾ ദമ്പതികളുമൊത്തു വീടുതോറും സാക്ഷീകരണപ്രവർത്തനത്തിൽ ഏർപ്പെടാൻ തുടങ്ങി. ഈ പുതിയ പ്രസാധകർ കൂടി ആയതോടെ പ്രസംഗവേലയ്ക്ക് ഒരു തദ്ദേശീയ ഭാവം കൈവന്നു.
“ടോ-ടോ-ടോ”
ഒരു വീട്ടിൽ ചെല്ലുമ്പോൾ, “ടോ-ടോ-ടോ, വീട്ടിലാരെങ്കിലുമുണ്ടോ?” എന്നു വിളിച്ചുചോദിക്കണമായിരുന്നു. “എന്തിനാണ് വന്നിരിക്കുന്നത്?” എന്ന് അകത്തുനിന്നു മിക്കപ്പോഴും ചോദിക്കും. പ്രസാധകൻ ഉച്ചത്തിൽ സ്വയം പരിചയപ്പെടുത്തുമ്പോൾ, “അകത്തുവന്ന് ഇരിക്കൂ” എന്ന് വീട്ടുകാരൻ പറയും. പിന്നെ രസകരമായ സംഭാഷണം തുടങ്ങുകയായി.
മിക്കപ്പോഴും ആളുകൾ സംഭാഷണം നടത്താൻ താത്പര്യമുള്ളവരാണ്. അന്നാളുകളിൽ മാർട്ടിനിക്കിലെ ആളുകളുടെ ഇടയിൽ പിരിമുറുക്കം എന്നൊന്ന് ഇല്ലായിരുന്നു. നാമിന്ന് നിരന്തരം കേൾക്കാറുള്ളതുപോലെ, “എനിക്കു സമയമില്ല” എന്ന് ആരുംതന്നെ പറയുമായിരുന്നില്ല. എന്നിരുന്നാലും, മിക്കപ്പോഴും ആളുകൾ ഒടുവിൽ പറയുന്നത്
ഇങ്ങനെയായിരുന്നു: “നിങ്ങൾ പറയുന്നതെല്ലാം എനിക്കു മനസ്സിലാകുന്നുണ്ട്. എന്നാൽ എന്റെ മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും പിൻപറ്റിപ്പോന്ന മതം ഉപേക്ഷിക്കാൻ ഞാനാഗ്രഹിക്കുന്നില്ല.” കുറെയൊക്കെ താത്പര്യമുണ്ടെന്ന് തോന്നിയ ഇടങ്ങളിൽപ്പോലും “അടുത്ത പ്രാവശ്യം നിങ്ങളെ കാണാൻ പറ്റുമോ?” എന്ന് പ്രസാധകർ ചോദിക്കുമ്പോൾ ലഭിച്ചിരുന്ന മറുപടി “ദൈവഹിതമെങ്കിൽ കാണാം” എന്നായിരുന്നു.പൊതുവേ ആളുകൾക്ക് ബൈബിളിനോടു വലിയ ആദരവുണ്ടായിരുന്നു. എന്നാൽ അവരിൽ കുറച്ചാളുകൾക്കേ ബൈബിളുണ്ടായിരുന്നുള്ളൂ. ആളുകൾക്കു ബൈബിളുമായി യാതൊരു ബന്ധവുമുണ്ടാകാതിരിക്കാൻ കത്തോലിക്കാ പുരോഹിതവർഗം കിണഞ്ഞ് ശ്രമിച്ചിരുന്നു. എന്നിരുന്നാലും, ചുരുക്കം പേർക്കെങ്കിലും ല്വി സെഗൊൺ പരിഭാഷപ്പെടുത്തിയ പ്രൊട്ടസ്റ്റൻറുകാരുടെ ഫ്രഞ്ച് പതിപ്പ് സ്വന്തമാക്കാൻ സാധിച്ചിരുന്നു. സാധനങ്ങൾ വിറ്റുനടക്കുന്നവരിൽനിന്നു ചിലർക്കത് ലഭിച്ചു. മറ്റു ചിലർക്ക് അതു ലഭിച്ചതോ, സെവൻത്-ഡേ അഡ്വെൻറിസ്റ്റുകളായ അയൽക്കാരിൽനിന്ന്. ഇനിയും വേറേ ചിലർക്ക്, ഇവാഞ്ചലിക്കൽ സഭക്കാരിൽനിന്നായിരുന്നു കിട്ടിയത്, അതും അപൂർവമായി മാത്രം.
പുരോഹിതവർഗം ഭയം പ്രകടമാക്കുന്നു
യഹോവയുടെ സാക്ഷികൾ ഫൊർദെഫ്രാൻസിൽ തങ്ങളുടെ പ്രവർത്തനം വീണ്ടും തുടങ്ങി അഞ്ച് മാസം കഴിഞ്ഞപ്പോൾ കത്തോലിക്കാസഭയുടെ ഒരു പത്രത്തിൽ “യഹോവയുടെ സാക്ഷികൾ ആര്?” എന്ന ചോദ്യത്തോടെ ഒരു പ്രത്യേക ലേഖനം പ്രത്യക്ഷപ്പെട്ടു. ആ ലേഖനം ഒരു പുരോഹിതനും ഇടവകക്കാരനും തമ്മിലുള്ള സംഭാഷണരൂപത്തിലായിരുന്നു: “അച്ചോ, യഹോവ ആരാണെന്ന് അച്ചനറിയാമോ?” “തീർച്ചയായും! തനിക്ക് എബ്രായഭാഷയും സംസാരിക്കാനറിയാം, അല്ലേ?” തുടർന്ന്, യഹോവയുടെ സാക്ഷികൾക്കെതിരെ സുദീർഘമായി ദൂഷണം പറയുകയും അവരുടെ പഠിപ്പിക്കലുകളെ ദ്രോഹബുദ്ധ്യാ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു. നൊൾ സഹോദരിയുടെ ഒരു പരിഹാസചിത്രംപോലും പള്ളിക്കാരുടെ ഒരു ലഘുലേഖയിൽ കൊടുത്തിരുന്നു.
ആ ദ്വീപിൽ ഏതാനും സാക്ഷികളേ ഉണ്ടായിരുന്നുള്ളുവെങ്കിലും, ആ രാജ്യപ്രസംഗകരുടെ തീക്ഷ്ണതയിൽ പ്രകടമായും അസ്വസ്ഥനായ ഒരു പുരോഹിതൻ കുറെ നാളുകൾക്കുശേഷം ഇങ്ങനെ പ്രഖ്യാപിച്ചു: “നല്ലവരായ ആയിരക്കണക്കിനാളുകൾ യഹോവയുടെ സാക്ഷികളായിത്തീരുന്നു. കാരണം, സ്വന്തമതത്തെക്കുറിച്ച് അവർക്കു കാര്യമായി അറിയില്ല.” ധനവാനെയും ലാസറിനെയും കുറിച്ചുള്ള ഉപമയിൽ ലൂക്കൊസ് 16:19-31 കാണുക.
യേശുക്രിസ്തു ദൃഷ്ടാന്തീകരിച്ചതുപോലെ ആയിരുന്നു അത്. സമ്പദ്സമൃദ്ധി അനുഭവിക്കുന്ന പുരോഹിതവർഗത്തിന്റെ മേശയിൽനിന്നു വീഴുന്ന ആത്മീയ നുറുക്കുകൾക്കായി സാമാന്യജനം അതിയായി ആഗ്രഹിക്കുകയായിരുന്നു.—നോട്ര ഡം ഡ്യൂ ഗ്രാൻ റെറ്റൂറിന്റെ സന്ദർശനം
അതിന് ഏതാനും വർഷങ്ങൾക്ക് മുമ്പ്, അതായത് 1948-ൽ, അനേകം കത്തോലിക്കരുടെയും വിശ്വാസത്തിനു കോട്ടം തട്ടി. ബിഷപ്പിന്റെ ഓഫീസ് ഒരു വലിയ തട്ടിപ്പുപരിപാടി സംഘടിപ്പിച്ചിരുന്നു. മറിയയുടെ ഒരു പ്രതിമ വലിയ ആഘോഷങ്ങളോടെ ഫ്രാൻസിൽനിന്നു കൊണ്ടുവന്നു. അത് ഒരു വാഹനത്തിൽവെച്ച് മാർട്ടിനിക്കിലെങ്ങും കൊണ്ടുനടന്നു. ആളുകൾ അതിനെ അങ്ങേയറ്റം വാഴ്ത്തുകയുണ്ടായി. അതിനു തുല്യമായ ഒരു സംഭവം ഇന്നുവരെ അവിടെ നടന്നിട്ടില്ല. “കന്യാമറിയ”ത്തിന്റെ ആ പ്രതിമ ചക്രങ്ങൾ ഘടിപ്പിച്ചിരുന്ന ഒരു ബോട്ടിൽവെച്ച് തെരുവുകൾതോറും കൊണ്ടുനടന്നു. “കന്യാമറിയ”ത്തിനായി ആളുകൾ ആ ബോട്ടിൽനിറയെ പണവും ആഭരണങ്ങളും ഇട്ടുകൊടുത്തു. അക്കാലത്ത് ദരിദ്ര-സമ്പന്ന ഭേദമില്ലാതെ എല്ലാ മാർട്ടിനിക്കുകാരും സ്വർണാഭരണങ്ങളാണ് ധരിച്ചിരുന്നത്. തത്ഫലമായി, ശേഖരിക്കപ്പെട്ട സാധനങ്ങളുടെ പണപരമായ മൂല്യം വളരെ വലുതായിരുന്നു.
അന്ന് സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും വ്യക്തമായി ഓർക്കുന്നവരുണ്ട്. ഇപ്പോൾ ഒരു യഹോവയുടെ സാക്ഷിയായ മാർട്ട് ലൊറാൻ, “കന്യാമറിയ”ത്തിന്റെ വരവിനെക്കുറിച്ച് ഓർക്കുന്നു. “അത് 1948 മാർച്ച് ആരംഭത്തിലുള്ള ഒരു ശനിയാഴ്ച സന്ധ്യയ്ക്കായിരുന്നു. ഫൊർദെഫ്രാൻസിലെ സാവന്നയ്ക്കു ചുറ്റുമുള്ള പൊതു ചത്വരമായിരുന്നു സ്ഥലം,” അവർ പറയുന്നു. “ആ ചത്വരം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. പെട്ടെന്ന് കടലിൽ, ലാ പ്വാൻറ് ദെ നെഗ്രെയുടെ അഗ്രഭാഗത്തായി ഞങ്ങളൊരു കൊച്ചുവെളിച്ചം കണ്ടു. ആ വലിയ ജനക്കൂട്ടം തിമർത്താടി; ‘കന്യാമറിയം’ ബോട്ടിൽ അവിടെ എത്തുകയായിരുന്നു!” പിയെറെറ്റ് ആന്റൊണി നേർച്ചകൾ അർപ്പിക്കാൻ വീണ്ടും വീണ്ടും അതിനടുത്ത് പോയി. അവരും ഭർത്താവും തങ്ങളുടെ വീട് പൂക്കൾക്കൊണ്ട് അലങ്കരിച്ചു. ഷേ നൂ സ്വായേ റെൻ (നീ ഞങ്ങളുടെ ഭവനത്തിലെ രാജ്ഞിയായിരിക്കേണമേ) എന്ന ആലേഖനമുള്ള പതാകയും അവർ തൂക്കിയിരുന്നു. അത്തരമൊരു സാഹചര്യത്തിൽ വികാരാധീനരായ ആളുകൾ ഉദാരമായി സംഭാവനകൾ നൽകി. “കന്യാമറിയം” അത്ഭുതം പ്രവർത്തിക്കുമെന്നായിരുന്നു അവരുടെ ചിന്ത. ഉദാഹരണത്തിന്, ഒരാളുടെ മകൾക്ക് ഒരുതരം പേശീരോഗം ബാധിച്ചിരുന്നു. “കന്യാമറിയം” തന്റെ മകളെ സുഖപ്പെടുത്തുമെന്ന് പ്രത്യാശിച്ചുകൊണ്ട്
അയാൾ ചക്രങ്ങളുള്ള ആ ബോട്ടിന്റെ പിന്നാലെ മുട്ടിൽ ഇഴഞ്ഞുനീങ്ങി.ഒടുവിൽ, ആ പ്രതിമ ഫ്രാൻസിലേക്കു തിരിച്ചുകൊണ്ടുപോയെന്നു കേട്ടു. എന്നാൽ അത് പച്ചക്കള്ളമായിരുന്നു. ആ പ്രതിമ ഒരു പണ്ഡകശാലയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നതായി പിന്നീട് കണ്ടുപിടിക്കപ്പെട്ടു. നാട്ടുകാർ പറയുന്നതനുസരിച്ച്, ആ തട്ടിപ്പുപരിപാടിയിലൂടെ സംഘടിപ്പിച്ച പണവും സ്വത്തുക്കളും അതിന്റെ സംഘാടകരുമായി പറന്ന വിമാനം കടലിനു മുകളിൽവെച്ച് തകർന്നുവീണു. അനേകരുടെയും ചിന്ത അത് ദൈവത്തിൽനിന്നുള്ള ശിക്ഷയാണെന്നായിരുന്നു. ഇന്നും ആളുകൾ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, വിഗ്രഹാരാധന സംബന്ധിച്ച് ബൈബിൾ പറയുന്നത് അവർക്കു കാട്ടിക്കൊടുക്കാൻ യഹോവയുടെ സാക്ഷികൾക്ക് ഒരവസരം ലഭിക്കുന്നു.—പുറ. 20:4, 5; സങ്കീ. 115:4-8; 1 യോഹ. 5:21.
വിവാഹമാണ് വേണ്ടത്, കേവലം ഒന്നിച്ച് പാർക്കലല്ല
അടിമത്തസമ്പ്രദായം അവസാനിച്ചിട്ടും ചില ആഫ്രിക്കൻ ആചാരങ്ങൾ നിലനിന്നുപോന്നു. അവയിൽ പങ്കെടുക്കുന്നവർ കത്തോലിക്കാ അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നിടത്തോളംകാലം കത്തോലിക്കാസഭ അവയെ അംഗീകരിച്ചിരുന്നു. അത്തരമൊരു സ്ഥിതിവിശേഷത്തിൽ, വിവാഹിതരാകാത്തവർ ഒന്നിച്ചു പാർക്കുന്നത് സർവസാധാരണമായിരുന്നു. ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ നൊൾ സഹോദരിയോട് “നിങ്ങൾക്കു കുട്ടികളുണ്ടോ?” എന്ന് ആളുകൾ ചോദിക്കുമായിരുന്നു. “ഇല്ല” എന്നു മറുപടി പറയുമ്പോൾ അവർ ചോദിക്കും “നിങ്ങളുടെ ഭർത്താവിനോ?” പുരുഷന്മാർക്കു നിയമാനുസൃത ഭാര്യയിലല്ലാതെ മറ്റു സ്ത്രീകളിൽ കുട്ടികൾ ജനിക്കുന്നത് അസാധാരണമായിരുന്നില്ല. സത്യക്രിസ്ത്യാനികളായിത്തീരാൻ ആഗ്രഹിക്കുന്നവർ തിരുവെഴുത്തുവിരുദ്ധമായ അത്തരം ആചാരരീതികൾ ഉപേക്ഷിക്കണമായിരുന്നു.—എബ്രാ. 13:4.
അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിച്ച മാർട്ടിനിക്കിലെ ആദ്യ വ്യക്തി ഒരു സ്ത്രീയായിരുന്നു. അവർക്കു മൂന്നു പുരുഷന്മാരിലായി ആറു കുട്ടികളുണ്ടായിരുന്നു. അവർ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ താമസിച്ചുകൊണ്ടിരുന്നത് തന്റെ ഇളയ കുട്ടിയുടെ പിതാവിനോടൊത്തായിരുന്നു. യഹോവയെ പ്രസാദിപ്പിക്കണമെങ്കിൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് മാർഗെരിറ്റ് ലിലേ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. (1 കൊരി. 6:9-11) വിവാഹം ചെയ്യാതെ കൂടെപ്പാർക്കുന്ന ഭർത്താവിനോട് തന്നെ വിട്ടുപോകാൻ അവർ ആവശ്യപ്പെട്ടു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും, തന്റെ ആറു മക്കളെ പരിപാലിക്കുന്നതിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെ അവർ ധൈര്യസമേതം അഭിമുഖീകരിച്ചു. 1956-ൽ അവർ സ്നാപനമേറ്റു. പിന്നീട്, അവർ മാർട്ടിനിക്കിലെ ആദ്യത്തെ പ്രത്യേക പയനിയറായിത്തീർന്നു.
താൻ നിയമപരമായി വിവാഹം ചെയ്തിട്ടില്ലാത്ത ഒരാളിൽനിന്ന് കുട്ടികൾ ജനിച്ച ഷാൻ മാക്സിമാനും സ്നാപനമേൽക്കാനാഗ്രഹിച്ചു. അടുത്ത സമ്മേളനത്തിനു മുമ്പ് തങ്ങളുടെ ബന്ധം നിയമസാധുതയുള്ളതാക്കുമെന്ന് പലതവണ വാക്ക് കൊടുത്തെങ്കിലും അയാളത് പാലിച്ചില്ല. ഒടുക്കം, 1959-ൽ ഒരു സമ്മേളനം അടുത്തുവരവേ, അയാൾ വീട്ടിലില്ലാതിരുന്ന തക്കംനോക്കി അവൾ അവിടെനിന്ന് മറ്റൊരു സ്ഥലത്തേക്കു താമസം മാറ്റി. തിരിച്ചെത്തിയപ്പോൾ അവൾ അവിടെയില്ലെന്നും ഫർണിച്ചർ പലതും കാണാനില്ലെന്നും അയാൾ മനസ്സിലാക്കി! അവൾ എവിടെയാണെന്നു പറയാൻ അയൽക്കാർക്കു യാതൊരു മടിയും തോന്നിയില്ല. വീട്ടിലേക്കു മടങ്ങിവരാൻ നിർബന്ധിച്ച അയാൾ, രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹിതരാകാമെന്നും ആ കാലയളവിനുള്ളിൽ അതിനു വേണ്ട ക്രമീകരണങ്ങൾ നടത്താമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ അവളുടെ മറുപടി ഉറച്ചതായിരുന്നു: “നാം എന്ന് വിവാഹിതരാകുന്നോ, അന്നേ ഞാൻ മടങ്ങിവരൂ. അതിനു മുമ്പില്ല.” വേണ്ട ക്രമീകരണങ്ങൾ ചെയ്തു. പത്തു ദിവസത്തിനുള്ളിൽ അവർ നിയമപരമായി വിവാഹിതരാകുകയും ചെയ്തു. നമ്മുടെ പല സഹോദരിമാർക്കും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്.
ഒരു ദൈവിക ക്രമീകരണമായി വിവാഹത്തെ വീക്ഷിക്കുന്ന മതം ആചരിക്കുന്നവരെന്ന ഖ്യാതി യഹോവയുടെ സാക്ഷികൾക്കുണ്ട്. വിവാഹിതരാകാതെ പല വർഷങ്ങളോളം ഒന്നിച്ചു പാർത്തിരുന്ന രണ്ടു ദമ്പതികളുടെ വിവാഹങ്ങളിൽ, ചുരുങ്ങിയ കാലംകൊണ്ട് പ്രാദേശിക പ്രത്യേക പയനിയർമാരായ ഷാക്ക് നെൽസണും ഭാര്യ പിയെറെറ്റും സാക്ഷികളായി നിൽക്കുന്നത് കണ്ട് ലെ വോക്ലാൻ എന്ന ഗ്രാമത്തിലെ രജിസ്ട്രാർ അമ്പരന്നുപോയി. ആ ഉദ്യോഗസ്ഥയുടെ പക്കൽ നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകമുണ്ടായിരുന്നു. അതു വീണ്ടും വായിക്കാമെന്ന് അവർ വാക്കു കൊടുത്തു. കാരണം അവർ വിവാഹം കഴിപ്പിച്ചവരുടേതിൽനിന്നും വ്യത്യസ്തമല്ലായിരുന്നു അവരുടെയും അവസ്ഥ. ചർച്ച അവസാനിപ്പിക്കുന്നതിന് മുമ്പ്, ശാന്തമായ സ്വരത്തിൽ അവർ നമ്മുടെ രണ്ടു സാക്ഷികളോട് പറഞ്ഞു: “ഷാമേ ഡ്വേ സാൻ ട്ര്വാ” (“രണ്ടുണ്ടെങ്കിൽ മൂന്നുമുണ്ടാകും”). ഇക്കാര്യത്തിൽ അത് സത്യമെന്നു തെളിഞ്ഞു. അധികനാൾ കഴിയുന്നതിനു മുമ്പ്, തങ്ങൾ ബൈബിൾ പഠിപ്പിച്ച മൂന്നാമതൊരു ഇണകളുടെ വിവാഹത്തിന്റെ സാക്ഷികളായി ആ പയനിയർമാർ വീണ്ടും അവരുടെ മുമ്പാകെയെത്തി.
മദ്യത്തിന്റെ ദുരുപയോഗത്തിൽനിന്ന് സ്വതന്ത്രരാകുന്നു
മാർട്ടിനിക്കിലെ റം പേരുകേട്ടതാണ്. കരിമ്പിൽനിന്നുണ്ടാക്കുന്ന ഈ ലഹരിപാനീയം ഈ ദ്വീപിലെവിടെയും ലഭ്യമാണ്. പലർക്കും അത് പ്രിയങ്കരമാണ്. എന്നാൽ അമിതമായി കുടിച്ചാൽ അതു വളരെ ഹാനികരമാണുതാനും. 1950-കളിൽ, ഒരാൾക്ക് കേവലം 50 സാൻറിമിന് (ഏതാണ്ട് നാലു രൂപയ്ക്ക്) ഒരു ബാറിൽ ചെന്ന് ഒരു ഗ്ലാസ്സ് നിറയെ റം വാങ്ങാമായിരുന്നു. ഒരു കുപ്പി റം, ഒരു കുപ്പി കരിമ്പിൻ നീര്, പച്ച നാരങ്ങയുടെ ഏതാനും കഷണങ്ങൾ എന്നിവ കുടിക്കാൻ ചെല്ലുന്നയാളുടെ മുമ്പിൽ വെക്കും. അയാൾക്കത് ഇഷ്ടംപോലെ എടുത്ത് കുടിക്കാമായിരുന്നു.
ദിവസവും ഇങ്ങനെ റം അമിതമായി കുടിച്ചിരുന്നവരെ ബൈബിൾസത്യത്തിനു സഹായിക്കാൻ കഴിയുമായിരുന്നോ? തീർച്ചയായും! (1 പത്രൊ. 4:3) അത്തരം സഹായം ലഭിച്ച ആദ്യ വ്യക്തി ഒരു സ്ത്രീയായിരുന്നു. അവർ ധാരാളം കുടിച്ചിരുന്നതുകൊണ്ട് അവരുടെ മുമ്പിലിരുന്ന് സംസാരിക്കുന്നത് അങ്ങേയറ്റം അസ്വസ്ഥതയുളവാക്കിയിരുന്നു. തന്നെയുമല്ല, താൻ വിവാഹം ചെയ്യാത്ത ഒരു പുരുഷന്റെ കൂടെയായിരുന്നു അവർ പാർത്തിരുന്നത്. അയാളും അവരെപ്പോലെ മദ്യത്തിന് അടിമയായിരുന്നു. ഏതാനും മാസത്തിനുള്ളിൽ ഭവനബൈബിളധ്യയനത്തിലൂടെ പഠിച്ച സംഗതികളുടെ വെളിച്ചത്തിൽ അവൾ കുടി നിർത്തി. മാത്രമല്ല, വിവാഹം കഴിക്കാതെ കൂടെ പാർത്തിരുന്ന ഭർത്താവിനെ ഉപേക്ഷിക്കുകയും ചെയ്തു. ആ സ്ത്രീയെ അറിയാവുന്നവരെല്ലാം ഈ മാറ്റങ്ങൾ ശ്രദ്ധിച്ചു. അവളുടെ ആരോഗ്യം മെച്ചപ്പെട്ടു. തൊഴിലും അഭിവൃദ്ധിപ്പെട്ടു. ഒരു സർക്കാരുദ്യോഗസ്ഥ എന്ന നിലയിലുള്ള അവരുടെ ജോലി സ്ഥിരമായിത്തീർന്നു. മുൻകാലപ്രാബല്യത്തോടെ ശമ്പളം ലഭിച്ചപ്പോൾ 1958-ൽ ന്യൂയോർക്കിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ദിവ്യഹിത സാർവദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ അവരത് ഉപയോഗിച്ചു. ഏലിസ ലാഫിന് 90 വയസ്സുണ്ടെങ്കിലും രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ ആ സഹോദരി പതിവായി പങ്കെടുക്കുന്നു. നല്ല ക്രിസ്തീയ നടത്തയ്ക്ക് ആ സഹോദരി ഒരു മാതൃകയാണ്. മദ്യത്തിന്റെ അടിമത്തത്തിൽനിന്നു ദൈവവചനത്തിന് തീർച്ചയായും ഒരു വ്യക്തിയെ സ്വതന്ത്രനാക്കാൻ കഴിയും.
ദേശത്തിന്റെ ഹൃദയഭാഗത്ത് ഫലമുണ്ടാകുന്നു
മാർട്ടിനിക്കിന്റെ ഭൂപടം നോക്കിയാൽ ആ ദ്വീപ് ഫൊർദെഫ്രാൻസ് ഉൾക്കടലിനു ചുറ്റും വളഞ്ഞുകിടക്കുന്നതായി തോന്നും. നിസ്സംശയമായും ഈ പ്രദേശത്തിന്റെ ഹൃദയഭാഗം ഇവിടമാണ്. ആ ഉൾക്കടലിന്റെ വടക്കു ഭാഗത്ത് ചേർന്നുകിടക്കുന്ന മൂന്നു പട്ടണങ്ങളുണ്ട്. ഫൊർദെഫ്രാൻസ്, ഷ്യോൾഷർ, ലെ ലാമാൻടാൻ എന്നിവ
യാണ് അവ. മാർട്ടിനിക്കിലെ ജനങ്ങളിൽ പകുതിയും ഇവിടെയാണ് വസിക്കുന്നത്. കൃഷിയുടെ കാര്യമൊഴിച്ചാൽ ഈ ദ്വീപിലെ മിക്ക പ്രവർത്തനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്. ഈ പ്രദേശത്താണ് സുവാർത്താപ്രസംഗം ആദ്യം നടത്തിയത്. ചുരുക്കം ചിലരൊഴിച്ചാൽ, ആദ്യത്തെ പ്രസാധകർ ഇവിടെനിന്നുള്ളവരായിരുന്നു.1955-ന്റെ തുടക്കത്തിൽ രാജ്യസന്ദേശം വ്യാപിപ്പിക്കുന്നതിനായി നൊൾ സഹോദരനും ഭാര്യയും തലസ്ഥാനത്തിനു വെളിയിലും യാത്ര ചെയ്യാൻ തുടങ്ങി. പകൽ മുഴുവൻ പ്രസംഗപ്രവർത്തനത്തിൽ ചെലവിട്ട് അവർ വീട്ടിലെത്തുമ്പോൾ വൈകുന്നേരമാകുമായിരുന്നു. ഒരു വെള്ളിയാഴ്ച, ലെ ലാമാൻടാനിലേക്കാണ് പോകുന്നതെങ്കിൽ അടുത്ത വെള്ളിയാഴ്ച കടൽത്തീരത്തോടു ചേർന്നുള്ള ലെ ഫ്രാൻസ്വേ എന്ന ഗ്രാമത്തിലേക്കായിരിക്കും അവർ പോകുന്നത്. ക്രമേണ, ആളുകൾ സത്യം സ്വീകരിക്കാൻ തുടങ്ങി. ലെ ലാമാൻടാനിൽ ആദ്യം സത്യം പഠിച്ചവരിൽ ഷാനിൻ മാരി-ആനായി, സ്യൂസാൻ ഗിറ്റോ, ലില്യാൻ നേറാൾ, പൊലെറ്റ് ഷാൻ-ല്വി എന്നിവരുണ്ടായിരുന്നു. ലെ ഫ്രാൻസ്വേയിൽ ഗോദാർ, കാദാസ് എന്നീ കുടുംബങ്ങളും പിയെർ ല്വാസോയുമുണ്ടായിരുന്നു. കുറെ കാലത്തിനുശേഷം പ്രത്യേക പയനിയർമാരെ ലെ ലാമാൻടാനിലേക്കയച്ചു. അവരിൽ വാലാൻടാൻ കാരെലും നിക്കോളേ റേനെലും ഉണ്ടായിരുന്നു. (കാരെൽ സഹോദരൻ പിന്നീട് ബ്രാഞ്ച് കമ്മിറ്റിയംഗമായിത്തീർന്നു.) അവിടെയും തെക്കുള്ള സമീപ പ്രദേശത്തുമായി ഇപ്പോൾ ഏഴു സഭകളുണ്ട്.
ചിലർ തുടക്കത്തിൽ നന്നായി പഠിച്ചെങ്കിലും, പിന്നീട് സത്യത്തിന്റെ ഇടുങ്ങിയ വഴി ഉപേക്ഷിച്ചു. ജീവിതോത്കണ്ഠകളും ഭൗതികാസക്തിയും അധാർമികതയും അവരെ കീഴടക്കി. മറ്റു ചിലരാകട്ടെ രാജ്യവചനം തങ്ങളുടെ ഹൃദയങ്ങളിൽ ഉൾക്കൊണ്ടു. വർഷങ്ങളോളം ഫലം പുറപ്പെടുവിച്ച നല്ല മണ്ണെന്നു തെളിഞ്ഞു ആ ഹൃദയങ്ങൾ. (മത്താ. 13:18-23) ആദ്യകാലങ്ങളിൽ സത്യം സ്വീകരിച്ച ബഹുഭൂരിപക്ഷം പേരും ഇന്നും യഹോവയെ വിശ്വസ്തമായി സേവിക്കുന്നു. 30-ലധികം വർഷങ്ങൾക്കു മുമ്പ് മാർട്ടിനിക്കിൽ സ്നാപനമേറ്റ ലേയൊൺ ബെലേ, ക്രിസ്റ്റ്യാൻ ബെലേ, ഷ്യൂൾ ന്യൂബ്യൂൾ, ഷെർമേൻ ബെർത്തൊലൊ, വാൻസാൻ മുളർ, റോഷേ റോസാമൊൺ, ആൽബെർ നെൽസൺ, വാൻസാൻ സേബോ, ഫിലിപ് ദൊർദൊൻ തുടങ്ങിയ സഹോദരങ്ങൾ അവരിൽപ്പെടുന്നു. തങ്ങളുടെ യൗവനം യഹോവയുടെ സേവനത്തിന് അർപ്പിച്ച അവരെല്ലാവരും യഹോവയോടു വലിയ സ്നേഹം കാട്ടി. ഇപ്പോൾ യൗവനയുക്തരല്ലെങ്കിലും അവരെല്ലാവരും സഭകളിൽ മൂപ്പന്മാരായി സേവിക്കുന്നു. മറ്റു ചിലർ മരിച്ചുപോയി. അവരിലൊരാളാണ് ടൂസാൻ ലാദേ. അദ്ദേഹത്തിന്റെ സൗമ്യപ്രകൃതവും ഊഷ്മളമായ ചിരിയും പഴമക്കാരിൽ പലരും ഇപ്പോഴും ഓർക്കുന്നുണ്ട്. ആ പട്ടികയോടു ചേർക്കാൻ കഴിയുന്ന മറ്റു പലരുമുണ്ട്. അവർ വിശ്വാസത്തിന്റെയും തീക്ഷ്ണതയുടെയും നല്ല ദൃഷ്ടാന്തങ്ങളായിരുന്നു, അല്ലെങ്കിൽ ആണ്. യുവതലമുറ അവരുടെ കാലടികൾ പിൻതുടരുന്നു. പ്രായമുള്ളവരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷത്തിന്റെ ഒരു ഉറവാണ് അത്.
സ്ത്രീകൾ വിശ്വസ്തതയോടെ സുവാർത്ത ഘോഷിക്കുന്നു
ആദിമ കാലങ്ങളിൽ ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിൽ അധ്യാപികമാരായിരുന്ന അനേകം സഹോദരിമാരും ദൈവവചനം പഠിപ്പിക്കുന്നവരെന്ന നിലയിൽ ഉത്കൃഷ്ടമായ വേല നിർവഹിച്ചു. സ്റ്റെല്ല നെൽസി അവരിലൊരാളായിരുന്നു. ആ കൂട്ടത്തിൽ ആദ്യം സ്നാപനമേറ്റത് അവരായിരുന്നു. തന്റെ വൃദ്ധമാതാവിനെ—102-ാമത്തെ വയസ്സിൽ അവർ മരിച്ചു—പരിചരിക്കുമ്പോഴും അവർ ശുശ്രൂഷയിൽ നല്ല ശുഷ്കാന്തി കാട്ടി. കൂടാതെ ആൻദ്രേ സൊസൊറുമുണ്ട്. ഹെഡ്മിസ്ട്രസ് ആയിരുന്ന അവർ ദൈവവചനത്തിലെ സത്യത്തിനു വേണ്ടി ഫലപ്രദമായി വാദിക്കുകയുണ്ടായി. വിക്ടർ ഫൂസ് (ഇപ്പോൾ, ലാസിമാൻ) എന്ന സഹോദരി കുടുംബത്തിൽനിന്ന് എതിർപ്പുണ്ടായിരുന്നിട്ടും അചഞ്ചലയായി നിലകൊണ്ടു. ഫൂസ് സഹോദരിയുടെ നല്ല ദൃഷ്ടാന്തം അവരുടെ കുട്ടികളുടെമേലും ശക്തമായ സ്വാധീനം ചെലുത്തി. തത്ഫലമായി, അവരുടെ പുത്രന്മാരിലൊരാൾ അനേക വർഷങ്ങളായി ഒരു മൂപ്പനാണ്. അവരുടെ മകൾ മാർലെൻ ഇപ്പോൾ മാലിയിൽ ഒരു മിഷനറിയാണ്.
പ്രായമോ രോഗമോ മറ്റു ചിലരുടെ ക്രിസ്തീയ ഓട്ടത്തെ അവസാനിപ്പിച്ചിരിക്കുന്നു. ലേയൊനിഡ് പൊപ്പാൻകൂറിന്റെ കാര്യത്തിൽ അതു സത്യമായിരുന്നു. ജോലിയിൽനിന്നു നേരത്തേ വിരമിച്ച അവർ 16 വർഷം പയനിയറിങ് ചെയ്തു. പൊപ്പാൻകൂർ സഹോദരി 1990-ൽ നിര്യാതയായെങ്കിലും അവരുടെ പുത്രി ഷാക്ലിൻ, ഫ്രഞ്ച് ഗയാനയിൽ മിഷനറിയായി സേവിക്കുന്നു. ബൈബിൾസത്യത്തിനു വേണ്ടി വാദിക്കുന്നതിൽ ഇമാ ഊർസ്യൂലെയും നല്ലൊരു മാതൃക വെച്ചു. യഹോവയുടെ വഴികളിൽ നടക്കാൻ തന്റെ മക്കളെ സഹായിക്കുന്നതിൽ അവരും പ്രത്യേകമായ ശ്രമം നടത്തി. അവരുടെ പുത്രിമാരിൽ മൂന്ന് പേർ പയനിയർസേവനം ആരംഭിച്ചു. അവരുടെ പുത്രനായ ആന്റി മാർട്ടിനിക്കിലെ ബ്രാഞ്ച് കമ്മിറ്റിയംഗമായി സേവിക്കുന്നു.
43 വർഷം മുമ്പ് ഒരു പ്രത്യേക പയനിയറായി മാർട്ടിനിക്കിലെത്തിയ സേറ നൊൾ ഇപ്പോൾ 82-ാം വയസ്സിലും മുഴുസമയസേവനം തീക്ഷ്ണതയോടെ തുടരുകയാണ്. പ്രദേശം പലവട്ടം പ്രവർത്തിച്ചുതീർക്കാറുണ്ടെങ്കിലും വീക്ഷാഗോപുരവും ഉണരുക!യും വിതരണം
ചെയ്യുന്നതിൽ അവർക്ക് ഇപ്പോഴും നല്ല വിജയമുണ്ട്. ബിസിനസ് പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നത് സംബന്ധിച്ച് സൊസൈറ്റി നൽകിയ നിർദേശങ്ങൾ പിൻപറ്റിയതിനാൽ മിക്ക ഗവൺമെൻറ് ഓഫീസുകളിലും കടന്നുചെല്ലാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. ടൗൺ ഹാൾ, പൊലീസ് ആസ്ഥാനം, പൊതുമരാമത്ത് വകുപ്പ് തുടങ്ങി മറ്റു പലയിടങ്ങളിലും അവർക്ക് മാസികാറൂട്ടുണ്ട്. ചില മാസങ്ങളിൽ അവർ 500-ഓളം മാസികകൾ സമർപ്പിച്ചിട്ടുണ്ട്. മാർട്ടിനിക്കിലായിരുന്ന വർഷങ്ങളിൽ അവർ 1,11,000-ത്തിലധികം മാസികകൾ സമർപ്പിക്കുകയുണ്ടായി.പർവതങ്ങളിൽ വെള്ളം കയറുന്നു
പർവതങ്ങളുടെ നാടാണ് മാർട്ടിനിക്ക്. ആ രാജ്യം എങ്ങനെയുള്ളതാണെന്ന് ജോർജ് രണ്ടാമൻ രാജാവിന് ഒരു ധാരണ നൽകാൻ ഇംഗ്ലീഷുകാരനായ ഒരു അഡ്മിറൽ ഒരു കടലാസെടുത്ത് ചുരുട്ടിക്കൂട്ടി മേശപ്പുറത്തേക്ക് എറിഞ്ഞതായി പറയപ്പെടുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു, “സർ, ഇതാണ് മാർട്ടിനിക്ക്.” “ഡിലോ പാ കാ മൊൻടാ മൊൺ” (“പർവതങ്ങളിൽ വെള്ളം കയറില്ല”) എന്ന് ക്രീയോളുകാർക്കിടയിൽ ഒരു പഴഞ്ചൊല്ലുണ്ട്. എന്നാൽ മാർട്ടിനിക്കിൽ പർവതങ്ങളിൽ കയറുന്ന വെള്ളമുണ്ട്. പഴയ പട്ടണമായ ഫൊർദെഫ്രാൻസ് സമുദ്രനിരപ്പിലാണു സ്ഥിതിചെയ്യുന്നതെങ്കിലും, അതിന്റെ സ്ഥാനം പല മലകളുടെയും അടിവാരത്തിലാണ്. ബൈബിൾസത്യമാകുന്ന വെള്ളം ആ മലകളിൽ കയറിയിരിക്കുന്നു.—വെളി. 22:17.
1956-ൽ ആ ദ്വീപിൽ ഏഴു പ്രസാധകരും മൂന്നു പയനിയർമാരും മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും, ആ വർഷം 5,000 പുസ്തകങ്ങളും 9,000-ത്തിലധികം മാസികകളും അനവധി ചെറുപുസ്തകങ്ങളും സമർപ്പിക്കപ്പെട്ടു. ആ സാഹിത്യങ്ങളിലധികവും സമർപ്പിച്ചത് ബസ് സ്റ്റാൻഡുകളിലായിരുന്നു. ദ്വീപിന്റെ എല്ലാ ഭാഗങ്ങളിലേക്കും വന്നും പോയുമിരുന്ന യാത്രികർക്ക് അവ നൽകി. മാസികകൾ സമർപ്പിക്കുന്നതിനായി നൊൾ സഹോദരനും സഹോദരിയും മീൻചന്തയിലും പച്ചക്കറിച്ചന്തയിലും പോകുമായിരുന്നു. ആ കമ്പോളങ്ങൾക്കടുത്തുണ്ടായിരുന്ന അനവധി മദ്യശാലകളിലും അവർ പ്രസംഗിച്ചു. അങ്ങനെ, ഗ്രാമവാസികൾ കുന്നിൻപുറങ്ങളിലും അതിനപ്പുറവുമുള്ള വീടുകളിലേക്കു മടങ്ങിയപ്പോൾ അവരുടെ സഞ്ചികളിൽ അമൂല്യമായ ബൈബിൾ സാഹിത്യങ്ങളുമുണ്ടായിരുന്നു.
“നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ”
മാർട്ടിനിക്കിലെത്തി ഏതാനും വാരങ്ങൾ കഴിഞ്ഞപ്പോൾ നൊൾ സഹോദരനും സഹോദരിയും യോഗങ്ങളിൽ സംബന്ധിക്കാൻ ബൈബിൾ പഠിച്ചുകൊണ്ടിരുന്നവരെ പ്രോത്സാഹിപ്പിച്ചു തുടങ്ങി. (എബ്രാ. 10:23-25) തത്ഫലമായി, ഫൊർദെഫ്രാൻസിലുള്ള മോൺ പിഷവാനിൽ തടികൊണ്ടു ലളിതമായി നിർമിച്ച ഒരു വീടിന്റെ സ്വീകരണമുറിയിൽ അവരിൽ ഏതാനും പേർ കൂടിവന്നു. ആ മുറിയിൽ പത്തു പേർക്കുള്ള സ്ഥലമേ ഉണ്ടായിരുന്നുള്ളൂ. നൊൾ സഹോദരനും സഹോദരിയും ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ, കൂടിവരുന്നതിനായി ഒരു യോഗസ്ഥലമുണ്ടോയെന്ന് ആളുകൾ ചോദിക്കുമായിരുന്നു. ആ കൊച്ചു മുറിയെക്കാൾ ഭേദപ്പെട്ട ഒന്നിനായി ആ മിഷനറിമാർ അതിയായി വാഞ്ഛിച്ചു.
സാക്ഷികളായ ആദ്യത്തെ മിഷനറിമാരെ അപ്പോഴും ഓർത്തിരുന്ന, ഫൊർദെഫ്രാൻസിലെ ഒരു ഹോട്ടൽ മാനേജർ (അദ്ദേഹത്തിന്റെ സത്രത്തിലായിരുന്നു അവർ കുറെക്കാലം താമസിച്ചത്) ഞായറാഴ്ച ഉച്ചതിരിഞ്ഞ് തന്റെ റെസ്റ്ററൻറിലെ ഭോജനശാല ഉപയോഗിക്കുന്നതിന് അനുവാദം നൽകി. കാരണം, ഞായറാഴ്ച റെസ്റ്ററൻറിന് അവധിയായിരുന്നു. ഷ്യോൾഷർ തെരുവിലായിരുന്നു അത് സ്ഥിതി ചെയ്തിരുന്നത്. അടിമത്തനിർമാർജനത്തിനുള്ള വ്യവസ്ഥകൾ നിർവചിച്ചുകൊണ്ടുള്ള 1848 ഏപ്രിൽ 27-ലെ കൽപ്പന തയ്യാറാക്കിയ ഫ്രഞ്ച് രാഷ്ട്രീയ നേതാവിന്റെ പേരായിരുന്നു ആ തെരുവിന് ഇട്ടിരുന്നത്. മെത്രാസനപ്പള്ളിയും ആ തെരുവിൽത്തന്നെ ആയിരുന്നു. കൂടുതൽ മെച്ചപ്പെട്ട ഒരു യോഗസ്ഥലമുള്ള സ്ഥിതിക്ക് അനവധിയാളുകൾ വരുമെന്നാണ് സാക്ഷികൾ കരുതിയത്. എങ്കിലും, 100-ലധികം പേർക്ക് ഇരിക്കാവുന്ന ആ ഹാളിൽ കുറെ കാലത്തേക്ക് 5-ഓ 10-ഓ പേർ മാത്രമേ കൂടിവന്നുള്ളൂ. വരാൻ മറ്റുള്ളവരെ ക്ഷണിച്ചപ്പോൾ മിക്കവരുടെയും മറുപടി “ദൈവഹിതമെങ്കിൽ ഞാൻ വരാം” എന്നായിരുന്നു. ഇക്കാര്യത്തിൽ ദൈവഹിതമെന്തെന്ന് ബൈബിൾ പറയുന്നതിനെക്കുറിച്ച് അപൂർവമായി മാത്രമേ ആളുകൾ സഗൗരവം ചിന്തിച്ചുള്ളൂ.
എന്നിരുന്നാലും, ജോലിയിൽനിന്നു വിരമിച്ച ഒരു സ്കൂളധ്യാപികയായ ശ്രീമതി മാർസൊ ആദ്യം മെത്രാസനപ്പള്ളിയിലെ കുർബാനയ്ക്കു പോകുമായിരുന്നു. എന്നിട്ട് ബൈബിൾസന്ദേശം ശ്രവിക്കാൻ അവർ പതിവായി വന്നിരുന്നു. മെത്രാസനപ്പള്ളിയിലെ തൂപ്പുകാരിയായിരുന്ന ആലിസ് ലാസ്യൂസും ഈ യോഗങ്ങൾക്കു വരുമായിരുന്നു. അവരിരുവരും യഹോവയുടെ വിശ്വസ്ത സാക്ഷികളായിത്തീർന്നു. എന്നാൽ കൂടിവരുന്ന ആളുകളുടെ എണ്ണത്തിന് അനുസൃതമായി സാക്ഷികൾക്ക് ഒരു യോഗസ്ഥലം ആവശ്യമായിരുന്നു.
ഏതാനും മാസങ്ങൾക്കുശേഷം, അന്ന് ഒരു മിഷനറിഭവനമായി ഉപയോഗിച്ചിരുന്ന, ഫൊർദെഫ്രാൻസിലെ ക്ലെരിയെറിലുള്ള വില്ലാ മാ ഫ്ള്യൂർ ദെ മെയിലേക്ക് (വില്ല എന്റെ മേയ്മാസപ്പുഷ്പം) അവർ യോഗങ്ങൾ മാറ്റി. യോഗങ്ങളിൽ സംബന്ധിച്ചുതുടങ്ങിയിരുന്ന
സ്റ്റെല്ല നെൽസി അവിടെ ഒരവസരത്തിൽ കേട്ട സംഗതിയിൽ അമ്പരന്നുപോയി. അവർ പിന്നീട് ഇങ്ങനെ അനുസ്മരിച്ചു: “‘മാർട്ടിനിക്കിലെ ഏറ്റവും പ്രധാനപ്പെട്ട ഭവനം ഇതാണ്’ എന്ന് അധ്യക്ഷൻ പറഞ്ഞു.” അവൾ കൂട്ടിച്ചേർത്തു: “അദ്ദേഹം പറഞ്ഞത് ശരിയാണെന്നു താമസിയാതെ എനിക്കു മനസ്സിലായി. ആ ഭവനം വളരെ ലളിതമായ ഒന്നായിരുന്നു. പായ്ക്കിങ്ങിന് ഉപയോഗിച്ചിരുന്ന പലകകൾക്കു മുകളിൽ കാർഡ്ബോർഡ് പട്ടകൾ വെച്ചുണ്ടാക്കിയെടുത്ത ബെഞ്ചുകൾ അതിൽ ഉപയോഗിച്ചിരുന്നു. എങ്കിലും, ആ ഭവനത്തിൽവെച്ചാണ് ഒരുവൻ യഹോവയാം ദൈവത്തിന്റെയും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെയും മഹത്തായ ഉദ്ദേശ്യത്തെയും ഹിതത്തെയും അനുപമമായ വ്യക്തിത്വത്തെയും കുറിച്ച് മനസ്സിലാക്കിയത്. അതേ, സത്യമായും അതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ഭവനം!”1960-ൽ പ്രസാധകരുടെ എണ്ണം 47 ആയി വർധിച്ചു. വേണ്ടത്ര സൗകര്യങ്ങളുള്ള മറ്റൊരു യോഗസ്ഥലം കണ്ടെത്തേണ്ടത് ആവശ്യമായിവന്നു. ആഡ്രിയെൻ റൂഡിയേ, ബെൽവ്യൂവിലുള്ള തന്റെ ഭവനത്തിന്റെ താഴത്തെ നിലയിലെ രണ്ടു മുറികൾ ഞങ്ങൾക്കു നൽകി. യോഗസ്ഥലം വലുതാക്കുന്നതിനു ശേഷിക്കുന്ന ഭിത്തി പൊളിച്ചുകളയാമെന്നും താൻ മുകളിലത്തെ നിലയിലേക്കു താമസം മാറ്റിക്കൊള്ളാമെന്നും രണ്ടു വർഷത്തിനുശേഷം അവർ പറഞ്ഞു. രണ്ടു വർഷംകൊണ്ട് പ്രസാധകരുടെ എണ്ണം ഇരട്ടിയായി വർധിച്ചിരുന്നു. ഇപ്പോൾ പ്രസാധകർ 94 ആയി. 177 ഭവനബൈബിളധ്യയനങ്ങളുമുണ്ടായിരുന്നു. പ്രസാധകരിൽ ചിലർ ഫൊർദെഫ്രാൻസിന്റെ മറ്റേ ഭാഗത്തുനിന്നുള്ളവരായതിനാൽ രണ്ടാമതൊരു കൂട്ടത്തിനു രൂപം നൽകുന്നതാണ് ബുദ്ധിയെന്നു തോന്നി. ഫൊർദെഫ്രാൻസിന്റെ തെക്കൻ പ്രദേശമായ സാൻറ് തേരെസിലുള്ള ഇനോയെർ പ്വിസിയുടെ ഭവനത്തിലാണ് അവർ കൂടിവന്നത്.
വർധനവ് തുടർന്നുകൊണ്ടിരുന്നു. 1964 ആയപ്പോഴേക്കും ശരാശരി 157 പ്രസാധകരുണ്ടായിരുന്നു. യോഗങ്ങളിൽ സംബന്ധിക്കുന്നവരുടെ സൗകര്യാർഥം ഫൊർദെഫ്രാൻസ് പ്രദേശത്തെ ബെൽവ്യൂവിൽ ഒരു വീട് വിലയ്ക്കു വാങ്ങി അത് രാജ്യഹാളാക്കി മാറ്റി. അഞ്ചു വർഷത്തിനുശേഷം പട്ടണത്തിന്റെ മറ്റൊരു ഭാഗത്ത് വേറൊരു രാജ്യഹാൾ നിർമിച്ചു. സേസാർ കാസിമയും ഭാര്യ എൽവിറും അവരുടെ വീടിന്റെ കോൺക്രീറ്റ് ചെയ്ത പരന്ന മേൽക്കൂര ഞങ്ങൾക്കു ദയാപുരസ്സരം ലഭ്യമാക്കി. അതിന്മേൽ രാജ്യഹാൾ നിർമിച്ചു.
സമ്മേളനങ്ങൾ ചെറുതായിരുന്നപ്പോൾ
ആദ്യ സമ്മേളനം 1955-ലായിരുന്നു. നൊൾ സഹോദരന്റെയും സഹോദരിയുടെയും വീട്ടിലായിരുന്നു അത് നടത്തിയത്. മാർട്ടിനിക്കിലുള്ള
5 സാക്ഷികളെ പ്രോത്സാഹിപ്പിക്കുന്നതിനു ഗ്വാഡലൂപ്പിൽനിന്ന് 27 പേർ അവിടേക്കു വന്നു. മൊത്തം ഹാജർ 40-ൽ എത്തിയില്ല. എന്നാൽ, ആ സമ്മേളനപരിപാടിയിൽ സമൃദ്ധമായ ആത്മീയ ഭക്ഷണമുണ്ടായിരുന്നു. സഹോദരസ്നേഹം തുളുമ്പുന്ന ഒരു ആത്മീയ അന്തരീക്ഷത്തിൽ കൂടിവരാൻ കഴിഞ്ഞത് എന്തൊരു സന്തോഷമായിരുന്നു!അന്നാളുകളിൽ യോഗങ്ങൾ കൃത്യസമയത്തുതന്നെ തുടങ്ങുക ദുഷ്കരമായിരുന്നു. ആളുകൾ താമസിച്ചെത്തിയപ്പോൾ രസകരമായ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 1956-ലെ ഒരു സമ്മേളനത്തിൽ ഒരാൾ പുരോഹിതവേഷത്തിൽ ഒരു പ്രകടനം നടത്തി. യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങൾ വായിക്കുന്നതിൽനിന്ന് ഒരാളെ നിരുത്സാഹപ്പെടുത്താനായി പുരോഹിതൻ അയാളുടെ വീട് സന്ദർശിക്കുന്നതായിരുന്നു രംഗം. താടി വെച്ചിരുന്ന ഒരു സഹോദരൻ ളോഹ ധരിച്ചുകൊണ്ട് പുരോഹിതന്റെ ഭാഗം അഭിനയിച്ചു. താമസിച്ചെത്തിയ ഒരു താത്പര്യക്കാരന് അതൊരു പ്രകടനമാണെന്നു മനസ്സിലായില്ല. യോഗത്തിനുശേഷം അൽപ്പം വികാരഭരിതനായി അയാൾ പറഞ്ഞു: ‘ആ പുരോഹിതൻ കാണിച്ചതിനോട് ഞാൻ വിയോജിക്കുന്നു. പ്രശ്നമുണ്ടാക്കാൻ യഹോവയുടെ സാക്ഷികൾ മെത്രാസനപ്പള്ളിയിൽ പോകാറില്ലല്ലോ. അതിനാൽ പ്രശ്നങ്ങളുണ്ടാക്കാൻ പുരോഹിതനും ഇവിടെ വരാൻ പാടില്ല!’
വടക്കുകിഴക്കൻ തീരത്തിന് സ്വാതന്ത്ര്യ സന്ദേശം
കാലക്രമേണ, ദ്വീപിന്റെ തലസ്ഥാനത്തുനിന്ന് അകലെയുള്ള ഭാഗങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ആവശ്യമായിവന്നു. മാർട്ടിനിക്കിന്റെ പശ്ചിമതീരം കരീബിയൻ സമുദ്രവും പൂർവതീരം അറ്റ്ലാൻറിക് സമുദ്രവുമാണ്. തത്ഫലമായി, വാണിജ്യക്കാറ്റുകൾ നേരിട്ടടിക്കുന്നത് പൂർവതീരത്താണ്. അങ്ങനെ കനത്ത മഴയും ഈർപ്പമുള്ള കാലാവസ്ഥയും ഉണ്ടാകുന്നു. ആ പ്രദേശത്ത് ജലസമൃദ്ധമായ കുന്നുകളിലും പീഠഭൂമികളിലും, എല്ലാംതന്നെ അതായത് കരിമ്പും പച്ചക്കറികളും വാഴയും മറ്റു ഫലങ്ങളുമൊക്കെ വളരുന്നു. മിക്കവാറും തീരദേശങ്ങളിലായി കിടക്കുന്ന വലിയ ഗ്രാമങ്ങൾ മത്സ്യബന്ധനത്തെയും ആശ്രയിക്കുന്നു.
അടിമക്കച്ചവടത്തെയും അടിമകളുടെ വിമോചനത്തെയും കുറിച്ചുള്ള ചരിത്രം നമ്മോടു പറയുന്ന ഒരു മേഖലയാണിത്. ലെ ലൊറാൻ എന്ന ഗ്രാമത്തിലെ ചില പ്രദേശങ്ങളുടെ പേരുകൾ ആ കാലഘട്ടത്തിന്റെ സ്മരണ ഉണർത്തുന്നവയാണ്. അതിന് ഉദാഹരണങ്ങളാണ് ഫോൺ-ഷാൻ-ലിബ്രെയും (സ്വതന്ത്ര ജനതയുടെ താഴ്വര) ഫോൺ-മാസാക്രെയും (കൂട്ടക്കൊലയുടെ താഴ്വര). അടിമത്തം നിർമാർജനം ചെയ്യപ്പെട്ടിരുന്നെങ്കിലും, യഹോവയുടെ സാക്ഷികൾ ദൈവരാജ്യസന്ദേശം ഈ പ്രദേശത്തെത്തിച്ചപ്പോൾ ആളുകൾക്ക്
വിമോചനമാവശ്യമുള്ളതായി അവർ കണ്ടെത്തി. വ്യാജമതത്തിൽനിന്നും അന്ധവിശ്വാസത്തിൽനിന്നുമുള്ള സ്വാതന്ത്ര്യം ആളുകൾക്ക് ആവശ്യമായിരുന്നു. ബൈബിൾസത്യം സ്വീകരിക്കുകവഴി മാത്രമേ അതു സാധിക്കുമായിരുന്നുള്ളൂ.ബിംബങ്ങൾ തകർത്ത് തെരുവിലെറിയുന്നു
ഫൊർദെഫ്രാൻസിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള വടക്കൻതീരത്തെ ബാസ്-പ്വാൻറിലേക്കുള്ള മിഷനറിമാരുടെ ആദ്യയാത്ര 1954 നവംബർ 1-നായിരുന്നു. മത്സ്യബന്ധനവും കൃഷിയും നടത്തുന്ന ഈ ഗ്രാമത്തിലേക്കുള്ള പാത കിഴുക്കാംതൂക്കായിരുന്നു. അത് മോശമായ അവസ്ഥയിലായിരുന്നു. പ്രത്യേകിച്ചും മഴക്കാലത്തിനുശേഷം. ചിലയിടങ്ങളിൽ എത്തുമ്പോൾ മിഷനറിമാർക്ക് തങ്ങളുടെ മോട്ടോർസൈക്കിളുകൾ നിർത്തി തള്ളിക്കൊണ്ടുപോകണമായിരുന്നു.
ആ ഗ്രാമത്തിലെ സ്കൂൾ ഹെഡ്മിസ്ട്രസ്സിനെ സന്ദർശിക്കാൻ അവർക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. നേരത്തേ, ഫ്രാൻസിൽവെച്ച് യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടിരുന്ന അവർ ഉണരുക!യുടെ വരിസംഖ്യ എടുത്തിരുന്നു. ഇപ്പോഴാകട്ടെ ആ വരിസംഖ്യയുടെ കാലാവധി തീർന്നിരുന്നു. ആ സന്ദർശനം വളരെ പ്രയോജനകരമെന്നു തെളിഞ്ഞു. താൻ വേദപാഠം പഠിപ്പിക്കുന്നയാളാണെങ്കിലും, വിവാഹക്രമീകരണത്തെക്കുറിച്ചു പുരോഹിതൻ അനാദരണീയമായി സംസാരിച്ചതിനെത്തുടർന്ന് താൻ പള്ളിയിൽപോക്ക് നിർത്തിയതായി അവർ വിശദീകരിച്ചു. ദേഹിയെക്കുറിച്ചും ഭൗമിക പറുദീസയിലെ അനന്തജീവനെക്കുറിച്ചും ബൈബിൾ പറയുന്നത് അറിയാൻ അവർ താത്പര്യം കാട്ടി. താമസിയാതെ, ഫ്രാൻസിലേക്കു മടങ്ങിപ്പോയ അവർ അവിടെവെച്ച് യഹോവയ്ക്കു സമർപ്പണം നടത്തി സ്നാപനമേറ്റു.
മാർട്ടിനിക്കിലായിരുന്നപ്പോൾ സമൂഹത്തിലെ ഒരു പ്രമുഖ വ്യക്തിയായും വളരെ ഭക്തിയുള്ള ഒരു കത്തോലിക്കാസ്ത്രീയായും ആളുകൾ അവരെ വീക്ഷിച്ചിരുന്നു. അവർ മാർട്ടിനിക്കിൽ തിരിച്ചെത്തിയപ്പോൾ ചെറുതും വലുതുമായ എല്ലാ വിഗ്രഹങ്ങളും തച്ചുടച്ച് അവയുടെ കഷണങ്ങൾ പാഴ്വസ്തുക്കൾ ശേഖരിക്കുന്നവർക്കു കൊണ്ടുപോകത്തക്കവണ്ണം വെളിയിൽ കളഞ്ഞപ്പോഴുണ്ടായ ബഹളത്തെക്കുറിച്ച് ഒന്നു വിഭാവന ചെയ്യൂ. (ആവർത്തനപുസ്തകം 9:16, 21 താരതമ്യം ചെയ്യുക.) കോപാകുലനായ പുരോഹിതൻ ഈ മുൻകത്തോലിക്കാസ്ത്രീയുടെ പെരുമാറ്റത്തെ നിശിതമായി വിമർശിക്കാൻ തീപ്പൊരി പ്രസംഗങ്ങൾ തയ്യാറാക്കി നടത്തി. തത്ഫലമായി, ശ്രീമതി ക്രെസാന്റെ മതം എന്ന് തങ്ങൾ വിളിച്ചതിനെക്കുറിച്ചായി ആളുകളുടെ സംസാരം. ഇപ്പോൾ 42 വർഷമായി ഒരു യഹോവയുടെ സാക്ഷിയായിരിക്കുന്ന 88 വയസ്സുള്ള ഗാബ്രിയെൽ ക്രെസാൻ തന്റെ ഹൃദയാഭിലാഷം നിവർത്തിക്കാൻ ശ്രമിച്ചിരിക്കുന്നു: “എന്റെ ഓരോ ഹൃദയസ്പന്ദനവും യഹോവയ്ക്കുള്ള സ്തുതിയായിരിക്കട്ടെ.”
പുരോഹിതൻ ക്രെസാൻ സഹോദരിക്കു വിരോധമായി വളരെ മോശമായ രീതിയിൽ സംസാരിക്കുന്നതു കേട്ട അയൽക്കാരിയായ ഒരു കത്തോലിക്കാ സ്ത്രീ, എന്താണു കാര്യമെന്ന് സഹോദരിയോടു ചോദിക്കാൻ തീരുമാനിച്ചു. 11 കുട്ടികളുടെ മാതാവും ആ പ്രദേശത്തെ പോസ്റ്റുമാന്റെ ഭാര്യയുമായ ലെയൊണി ഡ്യൂക്ടെയ്ൽ ആയിരുന്നു അവർ. ക്രെസാൻ സഹോദരിയിൽനിന്നു മനസ്സിലാക്കിയത് സത്യമാണെന്നു ബോധ്യപ്പെട്ട അവർ തന്റെ കുട്ടികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. തുടർന്നുവന്ന വർഷങ്ങളിൽ ആ സ്ത്രീയും അവരുടെ ഒമ്പതു മക്കളും സമർപ്പിച്ച് സ്നാപനമേറ്റ സാക്ഷികളായിത്തീർന്നു. വർഷങ്ങൾക്കുശേഷം അവരുടെ എഡ്ഗാർ എന്ന മകൾ ഷേരാർ ട്രിവിനിയെ വിവാഹം ചെയ്തു. അദ്ദേഹം പിൽക്കാലത്ത് ബ്രാഞ്ച് കമ്മിറ്റിയംഗമായിത്തീർന്നു.
ക്രെസാൻ സഹോദരിയുടെ സഹായത്തോടെ ലെയൊണി ഡ്യൂക്ടെയ്ൽ സത്യം പഠിക്കുന്നതിന് പത്തു വർഷം മുമ്പ് ഇരുവരുടെയും അയൽക്കാരിയായ ജോർജെറ്റ് ഷോസെഫ്, അഡ്വെൻറിസ്റ്റ് പള്ളിയിലെ ഒരു ചടങ്ങിൽ ആലപിച്ച ഒരു കീർത്തനത്തിൽ യഹോവ എന്ന നാമം കേട്ടിരുന്നു. ആ നാമം അവരുടെ ശ്രദ്ധയാകർഷിച്ചു. ഒരു സ്ത്രീ
യഹോവയുടെ വചനത്തെക്കുറിച്ചു തന്നോട് ഇപ്പോൾ വിശദീകരിച്ചതേയുള്ളുവെന്ന് അയൽക്കാരിയായ ശ്രീമതി ഡ്യൂക്ടെയ്ൽ അവരോടു പറഞ്ഞു. അതു സംബന്ധിച്ച് കൂടുതൽ കാര്യങ്ങളറിയാൻ അവർക്ക് ആഗ്രഹമായി. അവരും എട്ടു മക്കളും പിന്നീട് ഭർത്താവും യഹോവയുടെ സാക്ഷികളായിത്തീർന്നു.ഏതാനും വരുന്ന ആ കുടുംബങ്ങൾ ദ്വീപിന്റെ അറ്റ്ലാൻറിക്കിന് അഭിമുഖമായുള്ള വടക്കൻതീരത്ത് സത്യാരാധകരുടെ കേന്ദ്രമായി വർത്തിച്ചു. തുടർന്നുവന്ന വർഷങ്ങളിൽ ബാസ്-പ്വാൻറിൽനിന്ന്, അറ്റ്ലാൻറിക് തീരത്തുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും സത്യത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെട്ടു. ലെ ലൊറാൻ, മാരിഗോ, സാൻറ് മാരി, ട്രിനിറ്റേ, ലെ റോബർ എന്നിവിടങ്ങളിലും അതുപോലെതന്നെ ദ്വീപിന്റെ ഉൾപ്രദേശങ്ങളായ ആഷൂപ്പാ ബൂയോൺ, വെർ പ്രേ, ഗ്രോമൊൺ എന്നിവിടങ്ങളിലും ആ വിത്തുകൾ വളർന്ന് പുഷ്പിച്ചു.
പൂർവതീരത്തുടനീളം സത്യം വ്യാപിപ്പിക്കുന്നതിനു തീക്ഷ്ണതയുള്ള പയനിയർമാർ കാര്യമായ പങ്കു വഹിച്ചു. 1965-ൽ സാൻറ് മാരിയിലേക്കു താമസം മാറ്റിയ ഒസ്മാൻ ലേയാൻഡ്രെ എന്ന വിധവ തന്റെ ഭവനം യോഗങ്ങൾ നടത്തുന്നതിനു ലഭ്യമാക്കി. ഗ്വാഡലൂപ്പിൽനിന്നുള്ള ആർക്കാദ് ബെൽവ്യൂ, മാരിസ് മാൻസ്വേല എന്നീ പ്രത്യേക പയനിയർമാർ 1967 ഡിസംബറിൽ ലെ റോബറിൽ എത്തിച്ചേർന്നു. ആ പ്രദേശത്തെ കത്തോലിക്കാ പുരോഹിതന്റെ എതിർപ്പുണ്ടായിരുന്നിട്ടും, അവർ തങ്ങളുടെ സേവനത്തിൽ സ്ഥിരോത്സാഹം കാട്ടി. 1970-ൽ ആലിൻ ആദേലായിദും ഷാക്ലിൻ പൊപ്പാൻകൂറും ലെ ലൊറാനിൽ സാക്ഷീകരണം തുടങ്ങി. അവിടെ, ഒരു മന്ത്രവാദിനിയെ ഭൂതനിയന്ത്രണത്തിൽനിന്നു സ്വതന്ത്രയാകാൻ തിരുവെഴുത്തുകളുപയോഗിച്ചു സഹായിക്കുന്നതിന് ആലിനു കഴിഞ്ഞു. മൂന്നു വർഷം കഴിഞ്ഞപ്പോൾ മിഷെൽ ഊർസ്യൂലേ, ഷാൻ ഊർസ്യൂലേ, ഷോസെറ്റ് മേരിൻ എന്നീ മൂന്നു പേർ ആ പയനിയർമാരോടു ചേർന്നു. നിത്യജീവനിലേക്കു നയിക്കുന്ന സത്യം പഠിപ്പിക്കുകയെന്ന അത്യധികം പ്രധാനമായ വിദ്യാഭ്യാസവേലയിൽ പങ്കെടുക്കുന്നതിന് ലെ ലൊറാനിലെ ഈ പയനിയർമാർ തങ്ങളുടെ അധ്യാപനവൃത്തി ഉപേക്ഷിച്ചിരുന്നു.
പുരോഹിതൻ സത്യം പുസ്തകം ആഗ്രഹിച്ചത് എന്തുകൊണ്ട്?
ഷാൻ ഊർസ്യൂലേ വിവരിക്കുന്നു: “ലെ ലൊറാനിൽ താമസിക്കുന്ന ഒരാളുടെ കത്ത് സൊസൈറ്റി 1974-ൽ ഞങ്ങൾക്ക് അയച്ചുതന്നു. യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങൾ, പ്രത്യേകിച്ചും അയാൾ ആരുടെയോ വീട്ടിൽവെച്ച് കണ്ട നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം, സ്വീകരിക്കുന്നതിൽ അയാൾ വലിയ താത്പര്യം കാണിച്ചിരുന്നു. പിറ്റേന്നു രാവിലെ ആ മനുഷ്യനെ കണ്ടുപിടിക്കാൻ
ഞങ്ങൾ പുറപ്പെട്ടു. അയാളുടെ പേര് ഞങ്ങൾക്കു പരിചിതമല്ലായിരുന്നു. ആളാരാണെന്നറിയാൻ ഞങ്ങൾക്ക് ഒരു പോസ്റ്റുമാനോടു ചോദിക്കേണ്ടിവന്നു. സൊസൈറ്റിക്ക് ആ കത്തയച്ചത് ഒരു ഇടവകയിലെ പുരോഹിതനാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി!“എങ്ങനെയുള്ള സ്വീകരണമായിരിക്കും ലഭിക്കുകയെന്ന് ചിന്തിച്ചുകൊണ്ട് ഞങ്ങൾ പള്ളിമുറിയിലെത്തി. സ്വയം പരിചയപ്പെടുത്തിയശേഷം അദ്ദേഹം, ഞങ്ങളോടു സംസാരിക്കാനാഗ്രഹമില്ലെന്നും സാഹിത്യങ്ങൾ ലഭിക്കാൻ മാത്രമേ താത്പര്യമുള്ളുവെന്നും തണുപ്പൻ മട്ടിൽ പറഞ്ഞു. ഞങ്ങൾ ആശയക്കുഴപ്പത്തിലായി. ആ സന്ദർശനം നടത്തി കുറെ നാളുകൾ കഴിഞ്ഞപ്പോൾ, പുരോഹിതന്റെ ചില വിശദീകരണങ്ങൾ ഞങ്ങളുടേതുപോലെയാണെന്ന് ആളുകൾ ഞങ്ങളോടു പലപ്പോഴും പറയുമായിരുന്നു. അതിനാൽ, പള്ളിപ്രസംഗങ്ങൾ തയ്യാറാക്കാൻ ആ പുരോഹിതൻ നിസ്സംശയമായും നമ്മുടെ സാഹിത്യങ്ങൾ ഉപയോഗിച്ചിരുന്നെന്ന് ഞങ്ങൾ നിഗമനം ചെയ്തു.”
ദൈവത്തെ അന്വേഷിച്ച് വാസ്തവത്തിൽ അവനെ കണ്ടെത്തുന്നു
1967-ൽ, കൂടുതലായ നാലു പ്രത്യേക പയനിയർമാർ—ഒക്റ്റാവ് തേലിസും ഭാര്യ ആൽവിനയും, ഏലി റേഗാലാഡും ഭാര്യ ല്യൂസെറ്റും—ചേർന്ന് ഒരു സഭ ആരംഭിച്ചു. അതാണ് ട്രിനിറ്റേ സഭ. വന്നതിന്റെ പിറ്റേന്നുതന്നെ ഏലി റേഗാലാഡ് പ്രസംഗവേലയിലേർപ്പെട്ടു. അദ്ദേഹം എവിടെയാണ് തുടങ്ങിയത്? ഇടത്തും വലത്തുമുണ്ടായിരുന്ന വീടുകളിലൊന്നും കയറാതെ അദ്ദേഹം നേരേ പോയത് ശ്രീമതി മൂത്തൂസേമിയുടെ വീട്ടിലായിരുന്നു. അദ്ദേഹം മുമ്പൊരിക്കലും അവരെ കണ്ടിട്ടുണ്ടായിരുന്നില്ല. ആരും അവരുടെ വിലാസം അദ്ദേഹത്തിനു നൽകിയിരുന്നുമില്ല. എന്നാൽ അവർതന്നെ സംഭവം വിവരിക്കട്ടെ:
“കുട്ടിക്കാലംമുതലേ കത്തോലിക്കാമതത്തോട് എനിക്കു വലിയ അടുപ്പം തോന്നിയിരുന്നു. ഞാൻ വർഷങ്ങളോളം ജോലിയെടുത്തിരുന്നത് പുരോഹിതന്മാർ നടത്തിയിരുന്ന ഒരു ശിശുപരിപാലന കേന്ദ്രത്തിലായിരുന്നു. എങ്കിലും സഭയിൽ കണ്ട കാപട്യം എന്നെ നിരാശയിലാഴ്ത്തി. അതിനോടുള്ള എന്റെ അടുപ്പത്തിനു നാൾതോറും കോട്ടം തട്ടി. കത്തോലിക്കാ ഉപദേശങ്ങൾ പഠിക്കുന്നതിനായി എന്റെ മൂത്ത രണ്ടു പുത്രന്മാരെ ചേർക്കേണ്ട സമയം വന്നപ്പോൾ എന്തു ചെയ്യണമെന്ന് എനിക്കു തിട്ടമില്ലായിരുന്നു. കാരണം, കത്തോലിക്കരായ ബന്ധുക്കളുടെ നിർബന്ധവും കമ്യുണിസ്റ്റുകാരനായ ഭർത്താവിന്റെ എതിർപ്പും അഡ്വെൻറിസ്റ്റുകാരിയായ സഹോദരിയുടെ സ്വാധീനവുമെല്ലാം എനിക്ക് അനുഭവിക്കേണ്ടിവന്നു. എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല. ഒരു പരിഹാരം കണ്ടെത്താൻ സഹായത്തിനായി
ദൈവത്തോടു പ്രാർഥിച്ചുകൊണ്ട് ഞാൻ ഒരു രാത്രിയിൽ വളരെ സമയം ചെലവഴിച്ചു. പിറ്റേന്ന് രാവിലെ റേഗാലാഡ് സഹോദരൻ വന്നു വാതിലിൽ മുട്ടി. താനൊരു യഹോവയുടെ സാക്ഷിയാണെന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തി. അദ്ദേഹം നേരേ വന്നത് എന്റെ വീട്ടിലേക്കായിരുന്നു. ട്രിനിറ്റേയിൽ അദ്ദേഹം സംസാരിക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരുന്നു.”ലിസെറ്റ് മൂത്തൂസേമിയും കമ്യുണിസ്റ്റുകാരനായിരുന്ന അവരുടെ ഭർത്താവും എട്ടു മാസങ്ങൾക്കുശേഷം സ്നാപനമേറ്റു. ഇപ്പോൾ 30-ലധികം വർഷങ്ങൾ പിന്നിട്ട അവർ കുടുംബമൊന്നിച്ച് യഹോവയെ സേവിക്കുന്നതിൽ തുടരുന്നു. അവരുടെ പുത്രന്മാരിൽ മൂന്നു പേർ മൂപ്പന്മാരാണ്. ബൈബിൾ പറയുന്നതുപോലെതന്നെ, സത്യദൈവത്തെ ആളുകൾ ആത്മാർഥമായി അന്വേഷിക്കുമ്പോൾ, അവർ അവനെ കണ്ടെത്തുമെന്നത് തീർച്ചയാണ്.—പ്രവൃ. 17:26, 27.
വളരെ ഫലപ്രദമായ പ്രദേശമെന്നു തെളിഞ്ഞ അവിടെ പുതിയ സഭകളുണ്ടായി. ട്രിനിറ്റേയിൽ ഒരെണ്ണം. അതിൽനിന്നു വേറേ ആറെണ്ണമുണ്ടായി—ലെ റോബറിൽ രണ്ടെണ്ണം, സാൻറ് മാരിയിൽ ഒരെണ്ണം, ഗ്രോമൊണിൽ ഒരെണ്ണം, വെർ പ്രേയിൽ ഒരെണ്ണം, കൂടാതെ ട്രിനിറ്റേയിലും ഒരെണ്ണം. അവയെല്ലാം യഹോവയ്ക്കു മഹത്ത്വം കരേറ്റിക്കൊണ്ട് വളർന്നുകൊണ്ടിരിക്കുന്നു.
പുരോഹിതന്മാർ ആക്രമിക്കുന്നു
മാർട്ടിനിക്കിലെങ്ങും, തങ്ങൾ അജ്ഞതയിൽ നിർത്തിയിരുന്ന ആളുകളുടെമേലുള്ള നിയന്ത്രണം കുറഞ്ഞുവരുന്നതിൽ പുരോഹിതൻമാർ കോപിഷ്ഠരായി. 1956-ൽ, മരിച്ചുപോയ ഒരു അയൽക്കാരന്റെ ബാസ്-പ്വാൻറിലുള്ള ബന്ധുക്കളെ സന്ദർശിച്ച രണ്ടു പെൺകുട്ടികളുടെ നേരേ ഇടവകയിലെ പുരോഹിതൻ തന്റെ രോഷം പ്രകടമാക്കി. ആ പെൺകുട്ടികൾ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയാമായിരുന്ന അദ്ദേഹം വിശ്വാസത്യാഗികളെന്ന് അവരെ അപലപിച്ചു. കൂടാതെ, കുർബാന കൂടുന്നത് നിർത്തിയതിനാൽ അവർ അഗ്നിനരകത്തിൽ പോകുമെന്നും പറഞ്ഞു. ആ പെൺകുട്ടികളിലൊരാൾ ദൃഢമായ മറുപടി കൊടുത്തപ്പോൾ അയാൾ സർവശക്തിയുമെടുത്ത് അവളെ അടിച്ചിട്ട് കോപാകുലനായി ജീപ്പിൽ കയറി ഓടിച്ചുപോയി.
1967-ൽ ലെ റോബറിൽ രണ്ടു പയനിയർ സഹോദരിമാർ എത്തിയപ്പോൾ, അവരെ വീട്ടിൽ കയറ്റുന്നതിൽനിന്നു പുരോഹിതൻ തന്റെ ഇടവകക്കാരെ വിലക്കി. കോപത്താൽ ഭ്രാന്തുപിടിച്ച അയാൾ ഒരു ദിവസം അവരെ കാറിടിപ്പിക്കാൻ നോക്കി. വിദ്വേഷവും കോപവും നിറഞ്ഞ മുന്നറിയിപ്പുകളോടുകൂടി ഇടവകയിൽനിന്നിറങ്ങുന്ന നോട്ടീസുകളുടെ എണ്ണം വർധിച്ചു. ‘റോമൻ കത്തോലിക്കാസഭയുടെ സമാധാനം കെടുത്തുന്ന സാത്താന്റെ ഏജൻറുമാർ’ എന്ന് ആ സഹോദരിമാരെ മുദ്രകുത്തി പുരോഹിതന്മാർ അൾത്താരകളിൽനിന്നു ശക്തമായ അപലപനങ്ങൾ നടത്തി.
മറ്റു മതവിഭാഗങ്ങളും ആ ആക്രമണത്തിൽ പങ്കുചേർന്നു. പ്രത്യേകിച്ചും ഇവാഞ്ചലിക്കൽ മതവിഭാഗങ്ങൾ നാം യേശുക്രിസ്തുവിൽ വിശ്വസിക്കാത്തവരാണെന്ന് ആക്ഷേപിച്ചു. നാം ശബത്ത് അനുഷ്ഠിക്കാതിരിക്കുന്നതിനെ അഡ്വെൻറിസ്റ്റുകാർ അപലപിച്ചു. എന്നാൽ അവരിൽ മിക്കവരും വെറും അധരസേവനം മാത്രമാണു നടത്തിയിരുന്നത്. കുറെ കാലത്തേക്കു സഹോദരങ്ങൾ ആ മതങ്ങളിലെ പാസ്റ്റർമാരുമായി എങ്ങുമെത്താത്ത ചർച്ചകളിൽ ഏർപ്പെടുമായിരുന്നു. മിക്കപ്പോഴും രാത്രി വളരെ വൈകി അവസാനിച്ചിരുന്ന ആ ചർച്ചകൾക്ക് യാതൊരു ഫലവുമുണ്ടായിരുന്നില്ല. ക്രമേണ വിശ്വസ്തനും വിവേകിയുമായ അടിമയുടെ സഹായത്തോടെ, നല്ല ഇടയന്റെ ശബ്ദം ശ്രവിക്കുന്നതിൽ യഥാർഥ സന്തോഷം കണ്ടെത്തുന്ന ചെമ്മരിയാടുതുല്യരെ അന്വേഷിച്ച് കണ്ടെത്തുന്നതിനു സമയം വിനിയോഗിക്കാൻ ഞങ്ങൾ പഠിച്ചു.
എങ്കിലും, ആ ചർച്ചകൾ ചെമ്മരിയാടുതുല്യരായ ഏതാനും പേരുടെ കണ്ണു തുറന്നു. ഫൊർദെഫ്രാൻസിലെ ഷ്യൂൾ ന്യൂബ്യൂൾ എന്ന വ്യക്തിയുടെ കാര്യത്തിൽ അതു സത്യമായിരുന്നു. ക്രിസ്ത്യാനികൾ റോമർ 10:4-ഉം കൊലൊസ്സ്യർ 2:13-16-ഉം താരതമ്യം ചെയ്യുക.) ഇപ്പോൾ ന്യൂബ്യൂൾ സഹോദരൻ യഹോവയുടെ സാക്ഷികളുടെ സഭയിൽ ഒരു മൂപ്പനാണ്. ഭാര്യയായ ആൽവിനയോടൊപ്പം പ്രത്യേക പയനിയറിങ് നടത്തിക്കൊണ്ടിരുന്ന ഒക്റ്റാവ് തേലിസുമായി നടത്തിയ ഒരു ചർച്ചയിൽ, തന്റെ പാസ്റ്റർ സത്യസന്ധത കാട്ടാതിരുന്നത് സെവൻത്-ഡേ അഡ്വെൻറിസ്റ്റായിരുന്ന ട്രിനിറ്റേയിലെ ഷെർട്ര്യൂഡ് ബ്യൂവാൽ ശ്രദ്ധിക്കുകയുണ്ടായി. വർഷങ്ങൾക്കുശേഷം ഇപ്പോഴും, വാർധക്യം പ്രാപിച്ച് ആരോഗ്യം ക്ഷയിച്ചിട്ടും, ബ്യൂവാൽ സഹോദരി യഹോവയുടെ സ്ഥാപനത്തോടു വിശ്വസ്തതയോടെ പറ്റിനിൽക്കുന്നു.
ശബത്ത് ആചരിക്കേണ്ടതാണെന്ന ഉപദേശത്തെ പിന്താങ്ങാൻ ശ്രമിച്ചുകൊണ്ട് ബൈബിൾ ഉദ്ധരിക്കുന്നതായി ഭാവിക്കുക മാത്രമാണ് പാസ്റ്റർ ചെയ്യുന്നതെന്ന് അദ്ദേഹം ശ്രദ്ധിച്ചു. വാസ്തവത്തിൽ അത്തരം ഭാഗങ്ങൾ പാസ്റ്റർ കെട്ടിച്ചമയ്ക്കുകയാണ് ചെയ്തത്. (അഗ്നിപർവതത്തിന്റെ അടിവാരത്തിൽ—അവർ ശ്രദ്ധിക്കുമോ?
ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് പെലേ പർവതത്തിനു ചുറ്റുമായി സ്ഥിതിചെയ്യുന്ന പട്ടണങ്ങളാണ് സാൻപിയെർ, ലെ പ്രെഷ്യൂർ, ലെ കാർബെ, ലെ മോൺ റൂഷ് എന്നിവ. 1902-ൽ സാൻപിയെറിനെയും അവിടത്തെ 30,000 നിവാസികളെയും നശിപ്പിച്ച ആ പർവതം ദുഃഖകരമായ വിധത്തിൽ ഖ്യാതി നേടി.
ആ വർഷം മേയ് 8-നുണ്ടായ സ്ഫോടനത്തിന്റെ കാര്യമെടുക്കാം. സാൻപിയെറിലെ നിവാസികൾ മുന്നറിയിപ്പുകൾ അവഗണിച്ചതും അവിടെനിന്ന് ഓടിപ്പോകാൻ വിസമ്മതിച്ചതും ആണ് ആളുകൾ പ്രധാനമായും ഓർക്കുന്നത്. ഒരു മാസത്തോളം ആ അഗ്നിപർവതം പുകയും ചാരവും പാറക്കഷണങ്ങളും പുറത്തേക്കു തുപ്പിക്കൊണ്ടിരുന്നു. സാൻപിയെർ ചാരംകൊണ്ട് മൂടി. ചെളിപ്രവാഹത്തിൽപ്പെട്ട് 25 പേർ മരിച്ചു. ആളുകൾ ഭയന്നെങ്കിലും അവിടം വിട്ട് ഓടിയില്ല. അതിന്റെ ഭാഗികമായ ഒരു കാരണം അവരുടെ വിധിവിശ്വാസമായിരുന്നു; ഭാഗികമായ മറ്റൊരു കാരണം അവിടം വിട്ടുപോകാതിരിക്കാൻ പുരോഹിതന്മാരുൾപ്പെടെ ജനനേതാക്കൾ ആളുകളെ പ്രോത്സാഹിപ്പിച്ചുവെന്നതാണ്. യഹോവയുടെ ആസന്നമായ ഭയാനകദിവസത്തെക്കുറിച്ചുള്ള മുന്നറിയിപ്പിനോട് പലർക്കുമുള്ള പ്രതികരണത്തെ സ്വാധീനിക്കുന്നതും അതേ ഘടകങ്ങൾതന്നെയാണ്.—യോവേ. 2:31, 32.
മാർട്ടിനിക്കുകാരധികവും വിധിവിശ്വാസികളാണ്. പ്രയാസങ്ങളുണ്ടാകുമ്പോൾ അവർ കേവലം തോളു കുലുക്കിക്കൊണ്ട് ഇങ്ങനെ പറയും: “അത് ദൈവഹിതമാണ്.” പെലേ പർവതം പൊട്ടിയൊഴുകിയപ്പോഴത്തെ
സംഗതികൾ ചർച്ച ചെയ്തുകൊണ്ട് വിധിവിശ്വാസത്തെക്കുറിച്ച് വസ്തുനിഷ്ഠമായി ചിന്തിക്കാൻ അവരെ സഹായിക്കുന്നതിനു ഞങ്ങൾ മിക്കപ്പോഴും ശ്രമിക്കാറുണ്ട്. ഞങ്ങൾ അവരോട് ഇങ്ങനെ ചോദിക്കാറുണ്ട്: “അത്തരം സംഭവങ്ങൾ ‘ദൈവഹിത’മാണെങ്കിൽ, ആ ദുരന്തസമയത്ത് എല്ലാ ‘നല്ല ക്രിസ്ത്യാനിക’ളും ‘വിശുദ്ധന്മാര’ടക്കം പള്ളികളും നശിച്ചുപോയപ്പോൾ ഒരു ജയിലിലെ ഭൂഗർഭ ഇരുട്ടറയിൽ ഏകാന്തതടവിലായിരുന്ന ഒരു സ്ഥിരം കുറ്റവാളി മാത്രം രക്ഷപ്പെട്ടത് എന്തുകൊണ്ടാണ്?”1960-കളുടെ തുടക്കത്തിൽ, ഫൊർദെഫ്രാൻസിലെ പ്രസാധകർ അഗ്നിപർവതത്തിന്റെ അടുത്തുള്ള പ്രദേശങ്ങളിലുള്ളവർക്കു രാജ്യസന്ദേശം എത്തിക്കാൻ മിക്കവാറും പതിവായി അവിടേക്കു പോകാൻ തുടങ്ങി. എങ്കിലും, ആളുകളെ ഭയം ശക്തമായി സ്വാധീനിച്ചിരുന്നു. “ആളുകൾ എന്തു പറയും?” എന്നായി അവരുടെ ചിന്ത. അയൽക്കാർ തങ്ങളെ ഉപേക്ഷിക്കുമോ എന്ന ഭയം മൂലം യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാൻ ആരും ആഗ്രഹിച്ചിരുന്നില്ല. 1962-ൽ, ഫ്രാൻസിൽനിന്നുള്ള ഷാർപ്പാൻറിയേർ എന്ന കുടുംബം സാൻപിയെറിനു വടക്കുകിഴക്കുള്ള ലെ മോൺ റൂഷിൽ താമസമാക്കി. ഭാര്യയായ മാഡ്ലെൻ ഒരു പ്രത്യേക പയനിയറായിരുന്നു. വർഷങ്ങളോളം അവരും ഭർത്താവായ റെനേയും ഈ പ്രദേശത്ത് രാജ്യസത്യത്തിന്റെ വിത്തുകൾ വിതച്ചു.
എന്നിരുന്നാലും, ദ്വീപിന്റെ വടക്കുഭാഗത്ത് സഭയുടെ സ്വാധീനം ഇപ്പോഴും ശക്തമാണ്. അവിടത്തെ ആദ്യ കുടിയേറ്റക്കാരുടെ പിൻഗാമികളായ സമ്പന്നരായ ഭൂവുടമകൾക്ക് സ്വന്തമായി വലിയ ചില തോട്ടങ്ങളുണ്ട്. അവരും കത്തോലിക്കാ പുരോഹിതവർഗവും കൈകോർത്ത് കഴിയുന്നു. മാർട്ടിനിക്കിലെ ഈ പ്രാദേശിക വെള്ളക്കാരിൽ വിരലിലെണ്ണാവുന്നവർ മാത്രമേ സത്യം സ്വീകരിച്ചിട്ടുള്ളൂ.
മാനുഷഭയത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെടുന്നു
യഹോവയുടെ സാക്ഷികളുമായി അടുത്ത ബന്ധം പുലർത്താൻ പൊതുവേ ആളുകൾ വിമുഖരായിരുന്നെങ്കിലും, യോളാൻ ഓർട്ടാൻസിനും ഭാര്യ ബെർനാഡെറ്റിനും യഹോവയോടും അവന്റെ വചനത്തോടും ആഴമായ സ്നേഹമുണ്ടായിരുന്നു. വിശ്വാസത്തിന്റെ ഏതെല്ലാം പരിശോധനകളാണ് അവർ അഭിമുഖീകരിച്ചത്? അവർ വിവരിക്കുന്നു: “‘പുതിയ മതം’ ആദ്യം സ്വീകരിച്ചത് ഞങ്ങളായിരുന്നതിനാൽ, സമൂഹത്തിൽ എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തിയിരുന്നു. പീഡനാത്മകമായ കാലഘട്ടങ്ങളിലൂടെ ഞങ്ങൾ കടന്നുപോയി. ഒരു വർഷത്തിൽത്തന്നെ അപകടത്തിൽപ്പെട്ട് ഞങ്ങളുടെ രണ്ടു കുട്ടികൾ മരിച്ചു. അങ്ങനെ, കത്തോലിക്കാമതം ഉപേക്ഷിച്ചതിനു ദൈവത്തിൽനിന്ന് ഞങ്ങൾക്കു കിട്ടിയ ശിക്ഷയാണതെന്ന് പറയാൻ
ആളുകൾക്ക് ഒരു കാരണമായി. എന്നാൽ ഞങ്ങൾ യഹോവയെക്കുറിച്ച് അതിനോടകം പഠിച്ച കാര്യങ്ങൾ, അചഞ്ചലരായി നിലകൊള്ളാൻ ഞങ്ങളെ സഹായിച്ചു.”അതിനെല്ലാം പുറമേ, യോളാന്റെ തൊഴിലുടമയായ ഒരു ബേക്കേ (പ്രാദേശിക വെള്ളക്കാരൻ) പുരോഹിതന്റെ സ്വാധീനത്തിൻകീഴിൽ, പള്ളിയിൽ വരാത്തപക്ഷം ജോലിയിൽനിന്ന് യോളാനെ പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തി. എങ്കിലും, യോളാൻ ഉറച്ചുനിന്നു. തൊഴിലുടമ തന്റെ ഭീഷണിപ്രകാരമൊന്നും പ്രവർത്തിച്ചില്ല. കാരണം, നമ്മുടെ സഹോദരൻ മനസ്സാക്ഷിപൂർവം ജോലിചെയ്യുന്ന ഒരാളായിരുന്നു. പ്രയാസഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവന്നെങ്കിലും, ഓർട്ടാൻസ് സഹോദരനും സഹോദരിയും യഹോവയുടെ വിശ്വസ്ത ദാസരായി തുടരുന്നു.
1968-ൽ പാൽവെർ കുടുംബം ഫൊർദെഫ്രാൻസിൽനിന്ന് ലെ മോൺ റൂഷിലേക്കു താമസം മാറ്റി. കാലക്രമേണ, മറ്റു പലരും സത്യം സ്വീകരിച്ചു. ഇന്ന് ലെ മോൺ റൂഷിൽ 60 പ്രസാധകരുള്ള ഒരു സഭയുണ്ട്.
അഗ്നിപർവതത്തിന്റെ ചുറ്റുവട്ടത്തുള്ളവർക്കു കൂടുതലായ സഹായം
ആൻ-മാരി ബിർബ, ആർലെറ്റ് ഷിരോൻദാൻ എന്നീ രണ്ടു പ്രത്യേക പയനിയർ സഹോദരിമാർ 1972 മുതൽ സാൻപിയെർ, ലെ കാർബെ, ലെ പ്രെഷ്യൂർ എന്നിവിടങ്ങളിലെ ആളുകളെ സഹായിക്കാനായി ധൈര്യസമേതം പ്രവർത്തിച്ചു. സമാധാനത്തിന്റെ സന്ദേശമാണ് അവർ കൊണ്ടുവന്നതെങ്കിലും, ചിലപ്പോഴൊക്കെ ആളുകൾ അവരെ കല്ലെറിയുകയും ചൂലുകൊണ്ടടിക്കുകയും ചെയ്തു. ആ പ്രദേശത്ത് സത്യം സ്വീകരിച്ച പല സ്ത്രീകൾക്കും തങ്ങളുടെ ഭർത്താക്കന്മാരുടെ കടുത്ത എതിർപ്പിനു പാത്രമാകേണ്ടിവന്നിട്ടുണ്ട്. എന്നാൽ ആ ഭാര്യമാരുടെ നല്ല നടത്ത നിമിത്തം ക്രമേണ ഭർത്താക്കന്മാർ കൂടുതൽ സഹിഷ്ണുതയുള്ളവരായിത്തീർന്നു.—1 പത്രൊ. 3:1, 2.
ഷ്യൂൾ മാർട്ടിനോൺ എന്ന പ്രായംചെന്ന ഒരു സാക്ഷി സ്ഥിരോത്സാഹത്തിന്റെ മാതൃകയായിരുന്നു. സാൻപിയെറിൽ 20-ലധികം വർഷം അദ്ദേഹം സേവിച്ചു. കഷ്ടിച്ച് നല്ലതെന്നു പറയാവുന്ന ഇടങ്ങളിലായിരുന്നു 1960-കളിലും 1970-കളിലും ഈ പ്രദേശത്ത് യോഗങ്ങൾ നടത്തിയിരുന്നത്. എന്നിരുന്നാലും, ജോൺ ഷാവിൻയിയെപ്പോലുള്ള അർപ്പിതരായ സഹോദരന്മാരും പിന്നീട് ലിമ്വാൻ, പാപ്പായ എന്നീ കുടുംബങ്ങളും സാൻപിയെറിൽ നല്ലൊരു സഭ വളർന്നുവരാൻ സഹായിച്ചിട്ടുണ്ട്. പെലേ അഗ്നിപർവതത്തിന്റെ ചുവട്ടിൽ യഹോവയുടെ സാക്ഷികൾ സുസ്ഥാപിതരായിരിക്കുന്നു എന്നതിന്റെ തെളിവായി
200 പേർക്കിരിക്കാവുന്ന മനോഹരമായ ഒരു രാജ്യഹാൾ തലയുയർത്തി നിൽക്കുന്നു.മാവിന്മേൽ കഴിച്ചുകൂട്ടിയ ഒരു രാത്രി
1955-ൽത്തന്നെ രാജ്യസന്ദേശം ലെ ലാമാൻടാനിൽ എത്തിയിരുന്നു. എന്നാൽ യഹോവയാം ദൈവത്തെ ആരാധിക്കാൻ ശ്രമിച്ചവർക്ക് കടുത്ത പരിശോധനകളെ അഭിമുഖീകരിക്കേണ്ടിവന്നു. എപ്പോഴുമൊന്നും അതിന്റെ കാരണം പുരോഹിതന്മാരായിരുന്നില്ല. മാർട്ടിനിക്കിലെ പുരുഷന്മാർ പൊതുവേ തങ്ങളുടെ പൗരുഷം സംബന്ധിച്ച് അഹന്തയുള്ളവരാണ്. അവരിൽ പലർക്കും ഭാര്യമാരുടെ നേർക്ക് മേധാവിത്വമനോഭാവമാണുള്ളത്. യഹോവയെ ആരാധിക്കാനാഗ്രഹിക്കുന്ന ഒരു സ്ത്രീക്ക് മിക്കപ്പോഴും ഭർത്താവിൽനിന്ന് അക്രമം നേരിടേണ്ടിവന്നിരുന്നു.
ലെ ലാമാൻടാനിലെ ഒരു സഹോദരി ഇങ്ങനെ വിവരിക്കുന്നു: “1972-ലാണ് എന്റെ ഭവനത്തിൽ രാജ്യസന്ദേശം എത്തിയത്. ഞാൻ അതിയായി ആഗ്രഹിച്ചിരുന്നതിന്റെ ഒരു സാക്ഷാത്കാരമായിരുന്നു അത്. എന്നാൽ ബൈബിൾ പഠിക്കരുതെന്ന് ഭർത്താവ് എന്നെ വിലക്കി. എങ്കിലും, ഞാൻ രഹസ്യമായി പഠനം തുടർന്നു. അതു മനസ്സിലാക്കിയ അദ്ദേഹം എന്റെ ബൈബിളും അധ്യയനപുസ്തകവും കത്തിച്ചുകളയുകയും എന്നെ തല്ലുകയും ചെയ്തു. മറ്റൊരു സ്ഥലത്തേക്കു ഞങ്ങളുടെ താമസം മാറ്റാൻ അദ്ദേഹം തീരുമാനിച്ചു. ബൈബിളിലുള്ള എന്റെ താത്പര്യം അതോടെ തീരുമെന്നാണ് അദ്ദേഹം കരുതിയത്.
“ഞാൻ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങിയപ്പോൾ എന്നെ പുറത്താക്കി അദ്ദേഹം വീട് പൂട്ടുമായിരുന്നു. പലപ്പോഴും ഞാനുറങ്ങിയത് വരാന്തയിലായിരുന്നു. എനിക്ക് സംരക്ഷണമാകുമെന്നു കരുതിയ സകലതും അദ്ദേഹം നശിപ്പിച്ചു, കോഴിക്കൂടുപോലും. പലപ്പോഴും അദ്ദേഹം എന്നെ തല്ലുമായിരുന്നു. അനേകം തവണ എനിക്ക് ആഹാരം തരാതിരുന്നിട്ടുണ്ട്. ഒരിക്കൽ, ഒരു പാതിരാത്രിക്ക് വാക്കത്തിയുമായി അദ്ദേഹമെന്നെ ഓടിച്ചു! രക്ഷപ്പെടാൻ ഒരു കുറ്റിക്കാട്ടിലൂടെ ഓടി വേഗത്തിൽ ഒരു മാവിൽ വലിഞ്ഞുകയറേണ്ടിവന്നു. അദ്ദേഹത്തിന്റെ കയ്യിലിരുന്ന ടോർച്ച് തെളിയാതെ വന്നതുകൊണ്ടു മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്. മണിക്കൂറുകളോളം അദ്ദേഹം എന്നെ തിരഞ്ഞു. ഞാൻ പ്രാർഥിച്ചുകൊണ്ട് പതുങ്ങിയിരുന്ന ആ മരത്തിന്റെ അടുത്തുകൂടിയും അദ്ദേഹം കടന്നുപോയി. ആ രാത്രി ഞാൻ മാവിന്മേൽ കഴിച്ചുകൂട്ടി.” എങ്കിലും, 1977-ൽ അവർ സ്നാപനമേറ്റു. പിന്നീട് അവരുടെ മകളും യഹോവയുടെ ആരാധന സ്വീകരിച്ചു.
അന്ധവിശ്വാസത്തിൽനിന്നും കാൻബ്വേയിൽനിന്നും സ്വാതന്ത്ര്യം
ആളുകൾ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കുകയും പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുകയും ചെയ്യുമ്പോൾ അവർ സ്വാതന്ത്ര്യം അനുഭവിക്കുന്നത് നാനാവിധങ്ങളിലായിരിക്കും. മാർട്ടിനിക്കുകാരുടെ പല വിശ്വാസങ്ങളും ആചാരങ്ങളും അധിഷ്ഠിതമായിരിക്കുന്നത് ആഫ്രിക്കയിൽനിന്നെത്തിയതും റോമൻ കത്തോലിക്കാസഭ സസന്തോഷം സ്വീകരിച്ചതുമായ അനുഷ്ഠാനങ്ങളിലും അന്ധവിശ്വാസങ്ങളിലുമാണ്. വർഷങ്ങൾക്കു മുമ്പ് യഹോവയുടെ സാക്ഷികളായിത്തീർന്നവർ തങ്ങൾ സ്വതന്ത്രരാക്കപ്പെട്ട അന്ധവിശ്വാസങ്ങളെക്കുറിച്ച് ഇപ്പോഴും ഓർക്കുന്നു.
ദുഃഖവെള്ളിയാഴ്ച ഏറ്റവും ആദ്യം ഒരുവൻ ചെയ്യേണ്ടത് കുരിശ് മുത്തുക എന്നതായിരുന്നുവെന്ന് അവരോർക്കുന്നു. ആ ദിവസം ആണിയും ചുറ്റികയും ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിരുന്നു. ക്രിസ്തുവിന്റെ സ്മരണാർഥമായിരുന്നു അത്. തൂമ്പയോ മൺവെട്ടിയോ ഉപയോഗിച്ച് നിലം കുഴിക്കുന്നതും വിലക്കിയിരുന്നു. കാരണം അവരെ പഠിപ്പിച്ചതനുസരിച്ച്, അങ്ങനെ ചെയ്താൽ “ഭൂമിയിൽനിന്ന് രക്തമൊലിക്കു”മായിരുന്നു. പിറ്റേന്ന്, ശനിയാഴ്ച പ്രഭാതത്തിൽ കത്തോലിക്കാ പള്ളിയിൽനിന്നു കേൾക്കുന്ന മണിനാദം എല്ലാവരുടെയും അനുഗ്രഹത്തിൽ കലാശിക്കുമെന്നായിരുന്നു വിശ്വാസം. അതിന്റെ പ്രയോജനം കിട്ടാൻ, മണിനാദം കേട്ടശേഷം ആളുകൾ നദിയിലോ സമുദ്രത്തിലോ മുങ്ങാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. രോഗികളായ കുട്ടികളെയും അവർ കുളിപ്പിക്കുമായിരുന്നു. പ്രയോജനം
കിട്ടുന്നുവെന്ന് ഉറപ്പുവരുത്താൻ അവർ കണരോഗമുള്ള കുട്ടികളെ പിടിച്ചുകുലുക്കുമായിരുന്നു.മറ്റു ചിലർ ‘ശവസംസ്കാര കൂടിവരവി’നെക്കുറിച്ച് ഓർക്കുന്നു. ആരെങ്കിലും മരിച്ചാൽ ആളുകൾ ശവസംസ്കാരത്തിൽ പങ്കെടുക്കുന്നത് ഒരാചാരമായിരുന്നു. ശവത്തിന് കാവലിരിപ്പ്, ചെണ്ടകൊട്ടൽ, നൃത്തം ചവിട്ടൽ, ഗാനാലാപനം, ക്രീയോൾ കഥകൾ പറയൽ എന്നിവയൊക്കെ അടങ്ങുന്ന വളരെ ശബ്ദായമാനമായ ഒരു പരിപാടിയായിരുന്നു അത്. മരിച്ചയാളുടെ ആത്മാവ് ആ വീട്ടിൽ അലഞ്ഞുനടക്കാതിരിക്കാൻ അതു സഹായിക്കുമെന്നായിരുന്നു ആളുകളുടെ വിശ്വാസം.
ആളുകൾക്ക് ബൈബിൾ വായിക്കുന്ന പതിവില്ലായിരുന്നെങ്കിലും, അതിനെ പവിത്രമായി പലരും വീക്ഷിച്ചിരുന്നു. വീട്ടിനുള്ളിൽ, അവർ സങ്കീർത്തനത്തിന്റെ ഒരു പ്രത്യേക ഭാഗം തുറന്ന് അതിനു മുകളിൽ ഒരു ജോഡി കത്രിക വെക്കുമായിരുന്നു. അത് ദുഷ്ടാത്മാക്കളിൽനിന്ന് ആ വീടിനെ സംരക്ഷിക്കുമെന്ന് അവർ വിശ്വസിച്ചിരുന്നു.
മന്ത്രവാദികൾ കലക്കിക്കൊടുത്തിരുന്ന കഷായങ്ങളെക്കുറിച്ചും അവർ മറന്നിട്ടില്ല. കാൻബ്വേ എന്ന ക്രീയോൾ പദം വന്നിരിക്കുന്നത് “ട്യാൻ, ബ്വാ!” (“ഇതു കുടിച്ചോളൂ!”) എന്ന ഫ്രഞ്ച് പ്രയോഗത്തിൽനിന്നാണെന്ന് ചിലർ പറയുന്നു. മന്ത്രവാദികൾ തങ്ങളുടെ അടുക്കൽ വരുന്നവർക്ക് മിക്കപ്പോഴും മാന്ത്രിക കഷായങ്ങൾ കുടിക്കാൻ കൊടുക്കുന്നുവെന്ന വസ്തുത സംബന്ധിച്ച പരാമർശമാണിത്. വാസ്തവത്തിൽ, ഈ കഷായങ്ങൾക്കു മാന്ത്രികശക്തിയൊന്നുമില്ലെങ്കിലും അവ കൊടുത്താണ് അനേകം മന്ത്രവാദികളും സമ്പന്നരാകുന്നത്. സത്യാരാധന സ്വീകരിക്കുക എന്നതിനർഥം അത്തരം എല്ലാ അന്ധവിശ്വാസങ്ങളിൽനിന്നും സ്വതന്ത്രരാകുകയെന്നാണ്.
ദ്വീപിന്റെ തെക്കുഭാഗത്തിനു ശ്രദ്ധ കൊടുക്കുന്നു
ദ്വീപിന്റെ തെക്കൻ മുനമ്പിനു ചുറ്റുമുള്ള തീരദേശ ഗ്രാമങ്ങളാണ് ലെ മാരാൻ, സാൻറ് ആൻ, ലെ വോക്ലാൻ തുടങ്ങിയവ. അൽപ്പം ഉള്ളിലേക്കു മാറിയുള്ള പ്രദേശമാണ് റിവിയേർ പിലോട്ട്. വെള്ളമണൽ വിരിച്ച കടലോരങ്ങളും നീലവർണ പവിഴപ്പുറ്റുകളോടുകൂടിയ സമുദ്രങ്ങളുമുള്ള ഒരു ദ്വീപായി സന്ദർശകർ മാർട്ടിനിക്കിനെ വീക്ഷിക്കാൻ ഇടയാക്കിയിരിക്കുന്നത് ഈ സ്ഥലങ്ങളാണ്. ഇവിടങ്ങളിൽനിന്ന് യഹോവയുടെ സ്തുതിപാഠകരുമുണ്ടായിട്ടുണ്ട്.
ഇവയിൽ സാക്ഷ്യം ലഭിക്കുന്ന ആദ്യത്തെ ഗ്രാമം റിവിയേർ പിലോട്ടാണ്. അതെങ്ങനെ? ഡോക്ടർ മാഗി പ്ര്യൂഡാൻ ഫ്രാൻസിലെ തന്റെ വൈദ്യശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കിയതേയുണ്ടായിരുന്നുള്ളൂ. അവർ മാർട്ടിനിക്കിലേക്കു മടങ്ങുന്നതിനു മുമ്പ്, മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവത്തിന്റെ സ്നേഹപുരസ്സരമായ ഉദ്ദേശ്യത്തെക്കുറിച്ച്
യഹോവയുടെ സാക്ഷികൾ അവരോടു സംസാരിച്ചിരുന്നു. അങ്ങനെ, മാർട്ടിനിക്കിലെത്തിയപ്പോൾ അവർ സാക്ഷികളുമായി ബന്ധപ്പെട്ടു. സേറ നൊളാണ് അവർക്കു ബൈബിളധ്യയനമെടുത്തത്. 1959-ൽ അവർ സ്നാപനമേറ്റു. വൈദ്യസംബന്ധമായ ജോലിയിൽ പ്ര്യൂഡാൻ സഹോദരി അനേകമാളുകളുമായി, ചുറ്റുമുള്ള ഗ്രാമങ്ങളിലെ ആളുകളുമായും, സമ്പർക്കത്തിൽ വന്നു. ദൈവവചനത്തിൽനിന്ന് താൻ പഠിച്ച സത്യങ്ങൾ അവർ ആ ആളുകളുമായി പങ്കുവെച്ചു.സാക്ഷ്യം കൊടുക്കുന്നതിന് ഫൊർദെഫ്രാൻസിലെ പ്രസാധകരും അവിടേക്കു വരുമായിരുന്നു. അക്കാലങ്ങളിൽ അപൂർവം സാക്ഷികൾക്കേ കാറുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവർ ഒരു “വീപ്പ” (ചെറിയ ബസ്) വാടകയ്ക്കെടുക്കുമായിരുന്നു. അതിന്റെ ആകൃതി ഒരു എണ്ണവീപ്പയുടേതുപോലെ ആയിരുന്നതുകൊണ്ടാണ് അതിനങ്ങനെ പേരിട്ടത്. ഗ്രാമത്തിലുള്ള ആളുകളോടു സാക്ഷീകരിച്ചുകൊണ്ടാണ് അവർ തങ്ങളുടെ മുഴുദിന യാത്രകൾ ആരംഭിച്ചത്. അതിനുശേഷം, മലഞ്ചെരുവുകളിൽ താമസിക്കുന്നവരുടെ അടുത്തേക്ക് അവർ പോയി. ആ ദിവസത്തെ പരിപാടികൾ അവസാനിച്ചിരുന്നത് ഒരു മാഞ്ചുവട്ടിൽവെച്ച് നടത്തിയിരുന്ന വീക്ഷാഗോപുര അധ്യയനത്തോടെയായിരുന്നു.
പിന്നീട്, ആ പ്രദേശത്തേക്ക് പ്രത്യേക പയനിയർമാരെ അയച്ചു. അക്കൂട്ടത്തിൽ 70-വയസ്സുകാരിയായ മാരി ദേമായുമുണ്ടായിരുന്നു. അവരുടെ മാതൃദേശം ഫ്രാൻസായിരുന്നു. അവരുടെ ധീരതയും നർമബോധവും യുവജനങ്ങൾക്ക് അനുകരിക്കാൻ നല്ലൊരു മാതൃകയായിരുന്നു. 1963-ൽ പ്രത്യേക പയനിയർമാരായ സേഫോരേ മാർട്ടിനോണും ജോർജെറ്റ് ഷാളും അവിടെ ഉണ്ടായിരുന്ന ഏതാനും പ്രസാധകരെ സഹായിക്കാനെത്തി. എന്നിരുന്നാലും, സമീപ ഗ്രാമങ്ങളായ ലെ വോക്ലാൻ, ലെ മാരാൻ, സാൻറ് ആൻ എന്നിവിടങ്ങളിലെ പ്രത്യേക പയനിയർമാർക്ക് 1970-കളോടെ മാത്രമേ തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങൾ കൊയ്യാനായുള്ളൂ, അതും വർഷങ്ങളോളം നടുകയും നനയ്ക്കുകയും ചെയ്തതിനു ശേഷം. ആ പയനിയർമാരുടെ കൂട്ടത്തിൽ ലെ വോക്ലാനിലെ സ്റ്റേഫാനി വിക്ടറും മോണിക്ക് കൂട്ടിനാരും ഭാര്യ യൂഷിനിയും ഉണ്ടായിരുന്നു. വലിയ ശസ്ത്രക്രിയയ്ക്കു ശേഷം ശാരീരികമായി അപ്രാപ്തയായി കഴിഞ്ഞ യൂഷിനി കാട്ടിയ ധൈര്യം ശ്രദ്ധേയമാണ്. അവർക്ക് നടക്കാൻ ക്രച്ചസ് ഉപയോഗിക്കേണ്ടിവന്നു. സംസാരിക്കാനാണെങ്കിലോ വളരെ പ്രയാസവും. എങ്കിലും, അവർ ഒരു നിരന്തരപയനിയറായി പ്രവർത്തനം തുടർന്നു.
1966-ൽ ആൻ-മാരി ബിർബ, ആർലെറ്റ് ഷിരോൻദാൻ എന്നീ രണ്ടു പ്രത്യേക പയനിയർമാരെ റിവിയേർ പിലോട്ടിലേക്ക് അയച്ചു. രണ്ടു വർഷത്തിനുള്ളിൽ അവിടെ ഒരു സഭയുണ്ടായി. 1970-ൽ വേറേ രണ്ടു
പേരെ—ഏലെൻ പേറാസിയെയും തേരെസ് പാദ്രേയെയും—ലെ മാരാനിലേക്ക് അയച്ചു. 1975 വരെ ഈ പ്രദേശത്തുണ്ടായിരുന്ന ഏതാനും വരുന്ന സഹോദരങ്ങൾക്ക് യോഗങ്ങളിൽ സംബന്ധിക്കാൻ റിവിയേർ പിലോട്ടുവരെ പോകണമായിരുന്നു. യഹോവ വേലയെ അനുഗ്രഹിച്ചതിനാൽ 1979-ൽ ലെ മാരാനിലും 1984-ൽ ലെ വോക്ലാനിലും 1993-ൽ സാൻറ് ലൂസിലും 1997-ൽ സാൻറ് ആനിലും സഭകൾ രൂപീകരിക്കപ്പെട്ടു. ഈ ഗ്രാമങ്ങളിലെല്ലാമുള്ള സഹോദരങ്ങൾ മനോഹരമായ രാജ്യഹാളുകളിൽ ഇപ്പോൾ കൂടിവരുന്നു. മാത്രമല്ല, തഴച്ചുവളരുന്ന സഭകൾ ആ പ്രദേശങ്ങളിലെ ആളുകളുടെ ആത്മീയാവശ്യങ്ങൾ നിവർത്തിക്കുകയും ചെയ്യുന്നു.വലിയ സമ്മേളനങ്ങൾക്കുള്ള സ്ഥലങ്ങൾ
സർക്കിട്ട് സമ്മേളനങ്ങൾക്കും ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്കും കൂടുതൽ അനുയോജ്യമായ സ്ഥലങ്ങൾ പെട്ടെന്നുതന്നെ ആവശ്യമായിവന്നു. അക്കാലത്ത് ലഭ്യമായിരുന്ന വലിയ ഹാളുകൾ പായൊട്ട് (ഓലമേഞ്ഞ കുടിലുകൾ) എന്നു വിളിക്കപ്പെട്ടിരുന്ന നൃത്തശാലകളായിരുന്നു. മെടഞ്ഞ തെങ്ങോലകൾ ചുറ്റും വെച്ചുകെട്ടിയിരുന്നതിനാലാണ് അവയെ അങ്ങനെ വിളിച്ചിരുന്നത്. കെർളിയിലെയും സെർഷ് രൂഷിലെയും നൃത്തശാലകൾ പഴമക്കാർ ഓർക്കുന്നു. അവിടെയായിരുന്നു വർഷങ്ങളോളം നമ്മുടെ ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ നടത്തിയിരുന്നത്. കാലം കടന്നുപോയപ്പോൾ അത്തരത്തിലുള്ള ഹാളുകൾ മതിയാകാതെവന്നു.
എടുത്തുമാറ്റാവുന്ന ഒരു ഇരുമ്പുചട്ടക്കൂട് നമ്മുടെ സഹോദരങ്ങൾ ഉണ്ടാക്കി. അതുള്ളതുകൊണ്ട് ദ്വീപിന്റെ നാനാ ഭാഗങ്ങളിലും സമ്മേളനങ്ങൾ നടത്താൻ കഴിയുമായിരുന്നു. ഓരോ ഗ്രാമത്തിലും ഫുട്ബോൾ കോർട്ടുണ്ടായിരുന്നു. സർക്കിട്ട് സമ്മേളനങ്ങൾക്കുള്ള സമയമാകുമ്പോൾ ഞങ്ങൾ ദ്വീപിലെ പല കളിസ്ഥലങ്ങളിലായി സഞ്ചരിക്കുന്ന ഈ സമ്മേളനഹാൾ സജ്ജീകരിക്കുമായിരുന്നു. വർഷങ്ങളോളം ഈ രീതി തുടർന്നു. അത് എത്ര നല്ലൊരു സാക്ഷ്യമായിരുന്നു! ആ സമ്മേളനങ്ങൾ നടന്ന ഗ്രാമങ്ങളിലെ സാക്ഷികൾക്ക് അതെത്ര പ്രോത്സാഹജനകമായിരുന്നു!
ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്കായി ഫൊർദെഫ്രാൻസിലെ ല്വി ആഷി സ്റ്റേഡിയത്തിന്റെ ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് ഞങ്ങൾ ഉപയോഗപ്പെടുത്തി. 1978-ലെ “വിജയപ്രദ വിശ്വാസ” സാർവദേശീയ കൺവെൻഷൻ ഞങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ട്. അന്ന് ഭരണസംഘത്തിലെ ഒരംഗമായ ജോൺ സി. ബൂത്ത് മുഖ്യ പ്രസംഗകനായി അവിടെ എത്തി. അതൊരു പദവിയായി ഞങ്ങൾ കണക്കാക്കി. ഒരു പ്രസംഗത്തിൽ ബൂത്ത് സഹോദരൻ ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവയുടെ സ്ഥാപനത്തിലുള്ള വിശ്വാസം നഷ്ടമാകാൻ നമുക്കു
യാതൊരു കാരണവുമില്ല.” എന്നിട്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “നാം സന്തോഷകരമായ വിജയം നേടുമ്പോൾ നമ്മുടെ അചഞ്ചലമായ വിശ്വാസത്തിനു പ്രതിഫലം ലഭിക്കും. തന്റെ വിശ്വസ്ത ദാസന്മാരെ യഹോവ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.” സന്നിഹിതരായിരുന്ന 2,886 പേരെയും ആ പരിപാടി ശരിക്കും പ്രോത്സാഹിപ്പിച്ചു.ബൈബിൾ നാടകങ്ങൾ ശ്രദ്ധയാകർഷിക്കുന്നു
1966-ൽ നടത്തിയ ആദ്യത്തെ ബൈബിൾ നാടകം ഒരു മായാത്ത മുദ്ര പതിപ്പിച്ചു. നാടകത്തിന്റെ ടേപ്പുകൾ പ്രവർത്തിപ്പിക്കുന്നതിന് കാസെറ്റ് റെക്കോർഡറുകളൊന്നുമില്ലായിരുന്നു. പങ്കെടുക്കുന്നവർ തങ്ങളുടെ ഭാഗങ്ങൾ മനപ്പാഠമാക്കി അവതരിപ്പിക്കേണ്ടിയിരുന്നു. യിരെമ്യാവിനെക്കുറിച്ചുള്ള ആ നാടകം രണ്ടു മണിക്കൂറോളം നീണ്ടുനിന്നു! നാടകത്തിൽ പങ്കെടുത്തവർ സംഭാഷണങ്ങൾ മൈക്കിലൂടെ നടത്തിയിരുന്നതിനാൽ അനവധി മൈക്കുകൾ ഉപയോഗിക്കേണ്ടിവന്നു. അതനുസരിച്ച് കഥാപാത്രങ്ങളുടെ ചലനവും പൊരുത്തപ്പെടുത്തേണ്ടിവന്നു. തന്നെയുമല്ല, അക്കാലത്ത് മാർട്ടിനിക്കിൽ സാക്ഷികളുടെ എണ്ണം വളരെ കുറവായിരുന്നതിനാൽ ചിലർക്കു പല ഭാഗങ്ങൾ അഭിനയിക്കേണ്ടിവന്നു. പ്രതിനിധീകരിക്കുന്ന കഥാപാത്രത്തിനൊത്ത് രംഗങ്ങൾക്കിടയിൽ അവർ വേഷവിധാനം മാറ്റേണ്ടിയിരുന്നു. എത്രയോ ശ്രമം ആവശ്യമായിരുന്നു അതിന്! എന്നാൽ സദസ്യർ ഉത്സാഹത്തിമർപ്പിലായിരുന്നു.
കൂടാതെ, പ്രത്യേക ശബ്ദസംവിധാനങ്ങളുമുണ്ടായിരുന്നു. ഇടിമുഴക്കത്തിന്റെ പ്രതീതി ജനിപ്പിക്കാൻ വേണ്ടി ഒരു സഹോദരൻ പിൻസ്റ്റേജിൽനിന്ന് മടക്കുകളുള്ള ഒരു തകരം നിലത്തടിക്കുമായിരുന്നു. മിന്നലിന്റെ പ്രതീതിയുളവാക്കാൻ ദീപങ്ങൾ അണയ്ക്കുമ്പോൾ, ഒരു സഹോദരൻ സ്റ്റേജിനു മുകളിൽനിന്ന് ക്യാമറയുടെ ഫ്ളാഷ് തെളിക്കുമായിരുന്നു. സാധാരണ ഒരു ദ്വീപിൽ വാർത്തകൾ പരക്കുന്നത് വളരെ പെട്ടെന്നാണ്. ഞങ്ങൾ നടത്തുന്ന നാടകത്തെക്കുറിച്ച് ആളുകൾ മനസ്സിലാക്കിയപ്പോൾ, ഞങ്ങളുടെ റിഹേഴ്സലുകൾ ചിത്രീകരിക്കാൻ ആ പ്രദേശത്തെ ടെലിവിഷൻ കേന്ദ്രത്തിൽനിന്നു പ്രതിനിധികളെത്തി. അവർ അതു സംപ്രേക്ഷണം ചെയ്തത് സമ്മേളനങ്ങൾക്കു നല്ല പ്രസിദ്ധി നൽകി.
പൊളിച്ചുമാറ്റലും പണിയലും
യഹോവയുടെ വചനത്തിലെ സത്യം മാർട്ടിനിക്കിൽ അബദ്ധധാരണയുടെയും അന്ധവിശ്വാസത്തിന്റെയും അനേകം കോട്ടകൾ പൊളിച്ചെറിഞ്ഞു. യിരെമ്യാപ്രവാചകനെപ്പോലെ “നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും” മാത്രമല്ല “പണിവാനും നടുവാനു”മുള്ള നിയോഗം യഹോവയുടെ ദാസന്മാർക്കു യിരെ. 1:10) അതുകൊണ്ട്, യഹോവയുടെ സാക്ഷികൾ ദൈവവചനം കുറ്റംവിധിക്കുന്നതിനെ തുറന്നുകാട്ടാൻ മാത്രമല്ല “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരി”ക്കാൻ എളിയവരെ സഹായിക്കാനും അത് ഉപയോഗിക്കുന്നു.—എഫെ. 4:24.
ലഭിച്ചിരിക്കുന്നു. (ദൈവവചനത്തോട് വിലമതിപ്പോടെ പ്രതികരിച്ചവരുടെ എണ്ണം വർധിച്ചതോടെ മറ്റു നിർമാണപ്രവർത്തനങ്ങളും അനിവാര്യമായിവന്നു. മാർട്ടിനിക്കിൽ യഹോവയുടെ സാക്ഷികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. 1975-ൽ 1,000-മായിരുന്ന അത് 1984-ൽ 1,500-ഉം 1986-ൽ 2,000-ഉം ആയി വർധിച്ചു. സഭായോഗങ്ങളിൽ സംബന്ധിക്കുന്നവരുടെ എണ്ണം പൊതുവേ പ്രസാധകരുടെ എണ്ണത്തിന്റെ ഇരട്ടിയാണ്. വാർഷിക സസ്മാരകത്തിന് വരുന്നവരുടെ എണ്ണമാകട്ടെ അതിൽ കൂടുതലും. യോഗങ്ങളിൽ സംബന്ധിക്കുന്നവർക്ക് ഇരിക്കാൻ വേണ്ടത്ര സ്ഥലമുണ്ടായിരിക്കുന്നതിന് കൂടുതൽ രാജ്യഹാളുകൾ ആവശ്യമായിവന്നു. 20 രാജ്യഹാളുകൾ നിർമിച്ചുകഴിഞ്ഞിരിക്കുന്നു. അവയിൽ ഓരോന്നിനും 250-നും 300-നും ഇടയിൽ ആളുകൾക്ക് ഇരിക്കാനുള്ള സ്ഥലമുണ്ട്. ബ്രാഞ്ച് ഓഫീസിന് അനുയോജ്യമായ സ്ഥലവും വേണ്ടിയിരുന്നു.
ഒരു സുപ്രധാന പടി
വർഷങ്ങളോളം ഉത്സാഹപൂർവം അന്വേഷണം നടത്തിയതിനുശേഷം സഹോദരങ്ങൾ ഫൊർദെഫ്രാൻസ് പട്ടണത്തിന്റെ മധ്യഭാഗത്തിന് അഭിമുഖമായി നിൽക്കുന്ന കുന്നുകളിലൊന്നിൽ സ്ഥലം കണ്ടെത്തി. അവിടെ നിന്നാൽ ഉൾക്കടലിന്റെ വശ്യമായ ഒരു ദൃശ്യം ലഭിക്കുമായിരുന്നു. മാർട്ടിനിക്കിനെ സംബന്ധിച്ചിടത്തോളം ഒരു അസാധാരണമായ അനുഭവത്തിന്റെ തുടക്കമായിരുന്നു അത്.
മുഴുസമയം ജോലി ചെയ്യാൻ പറ്റിയ പ്രത്യേക തൊഴിൽവൈദഗ്ധ്യമുള്ള പ്രാദേശിക സഹോദരങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. അതുകൊണ്ട് യോഗ്യതയുള്ള സാക്ഷികൾ വിദേശത്തുനിന്നെത്തി സഹായിക്കുന്നതിനുള്ള ഒരു ക്രമീകരണത്തിനു ഭരണസംഘം അനുമതി നൽകി. ആദ്യം എത്തിച്ചേർന്നത് റോബർട്ട് വൈൻസെപ്ഫ്ളെൻ ആയിരുന്നു. 1982 ഫെബ്രുവരിയിൽ അവിടെ എത്തിച്ചേർന്ന അദ്ദേഹം ഫ്രാൻസിൽനിന്നുള്ള ഒരു വാസ്തുശിൽപ്പിയായിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം, നിർമാണസ്ഥലത്തെ മേൽനോട്ടത്തിനു വേണ്ടി സിൽവാൻ തേബെർഷ് കാനഡയിൽനിന്നെത്തി. ഏതാനും ആഴ്ചകൾക്കുശേഷം, കാനഡയിൽനിന്ന് 20 സഹോദരങ്ങളും മാർട്ടിനിക്കിൽനിന്നുള്ള ഏതാനും സ്വമേധയാസേവകരും കൂടിയായപ്പോൾ സംഘത്തിലെ അംഗങ്ങളുടെ എണ്ണം പൂർത്തിയായി. പ്രാദേശിക സഹോദരങ്ങൾ ആ നിർമാണപ്രവർത്തനത്തിൽ സഹായിച്ചത് കഠിനാധ്വാനം ചെയ്തുകൊണ്ടു മാത്രമല്ല, ഓരോ വ്യക്തിയുടെ കഴിവനുസരിച്ച് ഉദാരമായ
സംഭാവനകൾ നടത്തിക്കൊണ്ടുമാണ്. ഇതിനായി ചിലർ തങ്ങളുടെ സ്വർണാഭരണങ്ങൾപോലും കൊടുത്തു. ആ പദ്ധതിയോടു ബന്ധപ്പെട്ട് പ്രകടമാക്കിയ ഉത്സാഹവും ഐക്യവും സ്നേഹവും നല്ലൊരു സാക്ഷ്യം നൽകുന്നതിൽ കലാശിച്ചു!ആ നിർമാണപ്രവർത്തനത്തിലേക്കു ശ്രമങ്ങൾ തിരിച്ചുവിട്ടതിന്റെ ഫലമായി അക്കാലത്ത് മാർട്ടിനിക്കിൽ സുവാർത്താപ്രസംഗം മന്ദഗതിയിലായോ? വാസ്തവത്തിൽ, ശ്രദ്ധേയമായ വർധനവാണ് ഉണ്ടായത്. 1982 മാർച്ചിൽ വയൽശുശ്രൂഷയിൽ സജീവമായി പ്രവർത്തിക്കുന്ന 1,267 പ്രസാധകർ അവിടെയുണ്ടായിരുന്നു. അവരിൽ 19 പേർ നിരന്തരപയനിയർമാരായിരുന്നു. കൂടാതെ 190 പേർ സഹായ പയനിയർമാരുമായിരുന്നു. 1984-ൽ ബ്രാഞ്ച് നിർമാണം പൂർത്തിയാകാറായപ്പോൾ പ്രസാധകരുടെ എണ്ണം 1,635 ആയി വർധിച്ചിരുന്നു. ഏപ്രിലിൽ 491 സഹായ പയനിയർമാരുമുണ്ടായിരുന്നു. യഹോവ ഞങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുന്നുവെന്നതിനു തെളിവായിരുന്നു അത്.
എന്നാൽ പുരോഗതി നിലച്ചില്ല. 1984 ആഗസ്റ്റ് 22-ന് നടന്ന സമർപ്പണ പരിപാടിയിൽ ഭരണസംഘത്തിലെ അംഗമായ ജോൺ ബാർ
“യഹോവയുടെ സ്ഥാപനത്തോടൊപ്പം മുന്നേറൽ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിച്ചു. “വർധനവിനെ നേരിടാനും യഹോവയുടെ ആടുകൾക്കു മെച്ചമായ സേവനം നൽകാനുമുള്ള വിശിഷ്ടമായ ഒരു ഉപകരണ”മാണ് നാലുനിലയുള്ള പുതിയ ബ്രാഞ്ച് ഓഫീസും ബെഥേൽ ഭവനവുമെന്ന് അദ്ദേഹം വിവരിച്ചു. പരിപാടി കേട്ടുകൊണ്ടിരുന്ന സാർവദേശീയ സദസ്സിൽ, ഏതാണ്ട് 34 വർഷം മുമ്പ് ആ രാജ്യത്തുനിന്ന് പുറത്താക്കപ്പെട്ട നാലു മിഷനറിമാരുമുണ്ടായിരുന്നു. ആ കൊച്ചു കരീബിയൻ ദ്വീപിലെ തന്റെ ദാസന്മാരെ യഹോവ അനുഗ്രഹിച്ചിരിക്കുന്നതിന്റെ തെളിവു കണ്ടതിൽ അവർ സന്തോഷിച്ചു.ആത്മീയ പുരുഷന്മാരിൽനിന്ന് വിലപ്പെട്ട സഹായം
തീർച്ചയായും, നൽകപ്പെട്ട സഹായത്തിൽ കെട്ടിടങ്ങളെക്കാളധികം ഉൾപ്പെട്ടിരുന്നു. സ്നേഹപുരസ്സരമായ മേൽനോട്ടവും ലഭിക്കുകയുണ്ടായി. 1977 വരെ അനേക വർഷങ്ങളോളം മാർട്ടിനിക്കിലെ പ്രസംഗപ്രവർത്തനം ഗ്വാഡലൂപ്പ് ബ്രാഞ്ചിന്റെ മേൽനോട്ടത്തിൻകീഴിലായിരുന്നു. അക്കാലങ്ങളിൽ ആ സഹോദരദ്വീപിൽനിന്ന് ആത്മീയ ഇടയന്മാരായ സഞ്ചാരമേൽവിചാരകന്മാരെ അയയ്ക്കുകയുണ്ടായി. പിയെർ യാങ്കി, നിക്കോളേ ബ്രിസാർ എന്നിവരെ പ്രായമുള്ളവർ ഓർക്കുന്നുണ്ട്. പിന്നീട്, 1963 മുതൽ ആർമാൻ ഫൗസ്റ്റിനിയാണ് അവിടെയുള്ള സഭകൾ പതിവായി സന്ദർശിച്ചത്.
അവർക്കുശേഷം വ്യത്യസ്ത അഭിരുചികളും വ്യക്തിത്വങ്ങളുമുള്ള സഞ്ചാരമേൽവിചാരകന്മാർ സഭകളെ ആത്മീയമായി കെട്ടുപണി ചെയ്യുന്നതിൽ വളരെയധികം പങ്കുവഹിച്ചു. ഗ്സാവിയെ നൊൾ പല വർഷങ്ങളോളം ആ സേവനത്തിൽ പങ്കുപറ്റി. കൂടാതെ, ഷാൻ-പിയെർ വിയെസെക്കും ഭാര്യ ഷാനിനുമുണ്ടായിരുന്നു. ഡാവിഡ് മോറൊയും ഭാര്യ മാരിലാനും ഇവിടെയും ഫ്രഞ്ച് ഗയാനയിലുമുള്ള സഭകൾ സന്ദർശിച്ചു. അന്ന് അവിടം മാർട്ടിനിക്ക് ബ്രാഞ്ചിന്റെ മേൽനോട്ടത്തിൻ കീഴിലായിരുന്നു. ഫ്രഞ്ച് ഗയാനയിൽ ബ്രാഞ്ച് സ്ഥാപിച്ചപ്പോൾ മാർട്ടിനിക്ക് ബ്രാഞ്ചിൽ പരിശീലനം നേടിയ മോറൊ സഹോദരനെ ഫ്രഞ്ച് ഗയാനയിലെ ബ്രാഞ്ച് കമ്മിറ്റിയുടെ കോ-ഓർഡിനേറ്ററായി നിയമിച്ചു. മാർട്ടിനിക്കിൽ സർക്കിട്ട് വേല ചെയ്യാൻ നിയമനം ലഭിച്ചപ്പോൾ ക്ലോഡ് ലാവിന്യയും ഭാര്യ റോസ് മാരിയും ഫ്രഞ്ച് ഗയാനയിലെ കൂരൂയിൽ മിഷനറിമാരായി സേവിക്കുകയായിരുന്നു. ഇപ്പോൾ അവർ ഗിനി റിപ്പബ്ലിക്കിൽ മിഷനറിമാരായി സേവനമനുഷ്ഠിക്കുന്നു. മറ്റു ചിലരും കുറെ കാലത്തേക്കു സർക്കിട്ട് വേലയിൽ സേവനമനുഷ്ഠിച്ചു. എന്നാൽ അവരെയെല്ലാം തങ്ങളുടെ കഠിനാധ്വാനവും വിശ്വസ്തതയും നിമിത്തം സഹോദരങ്ങൾ പ്രിയത്തോടെ ഓർക്കാറുണ്ട്. വിവാഹം കഴിച്ചവരെ സംബന്ധിച്ചാണെങ്കിൽ, ഭാര്യമാർ അവർക്ക് ഉത്തമ സ്നേഹിതരായിരുന്നുവെന്നു
മാത്രമല്ല സഭകളിലെ സഹോദരിമാർക്ക് നല്ല മാതൃകയുമായിരുന്നു. ഇപ്പോൾ ആലാൻ കാസ്റ്റിൽനോയും മോയിസ് ബെലേയും ഭാര്യമാരോടൊപ്പം രണ്ടു സർക്കിട്ടുകളിലെയും സഭകൾ സന്ദർശിക്കുന്നു. ഓരോ സഭയിലും ശരാശരി അഞ്ച് മൂപ്പന്മാരും ഏഴു ശുശ്രൂഷാദാസന്മാരും വീതമുണ്ട്.മാർട്ടിനിക്ക് ഒരു കൊച്ചുദ്വീപാണെങ്കിലും, ഭരണസംഘത്തിലെ അംഗങ്ങൾ ഇവിടെയുള്ള യഹോവയുടെ ദാസന്മാർക്ക് സ്നേഹപുരസ്സരമായ മേൽനോട്ടം നൽകിയിരിക്കുന്നു. യൂവർട്ട് സി. ചിറ്റി, ഡാനിയേൽ സിഡ്ലിക്ക്, കാൾ ക്ലൈൻ, വില്യം കെ. ജാക്സൺ, ലോയ്ഡ് ബാരി, മിൽട്ടൺ ഹെൻഷൽ എന്നിവരും മറ്റു ചില മേഖലാമേൽവിചാരകന്മാരും ഇവിടം സന്ദർശിച്ചിട്ടുണ്ട്. ഇവിടത്തെ ബെഥേൽ ഭവനത്തിൽ താമസിച്ച് ജോലി ചെയ്യുന്ന 12 സഹോദരീസഹോദരന്മാരും അതുപോലെതന്നെ മാർട്ടിനിക്കിലുള്ള ശേഷം യഹോവയുടെ സാക്ഷികളും ആ സന്ദർശനങ്ങൾ അത്യധികം വിലമതിക്കുന്നു.
‘യഹോവ താഴ്മയുള്ളവനെ കടാക്ഷിക്കുന്നു’
“യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു”വെന്ന് സങ്കീർത്തനക്കാരനായ ദാവീദ് എഴുതി. (സങ്കീ. 138:6) ‘ദൈവം താഴ്മയുള്ളവർക്കു കൃപ നല്കുന്നു’വെന്നു ശിഷ്യനായ യാക്കോബ് കൂട്ടിച്ചേർത്തു. (യാക്കോ. 4:6) യഹോവ മാർട്ടിനിക്കിൽ തന്നിലേക്ക് ആകർഷിച്ചിരിക്കുന്നവരുടെ ഇടയിൽ അതിന്റെ ധാരാളം തെളിവുണ്ട്.
ഫൊർദെഫ്രാൻസിൽ താമസിച്ചിരുന്ന ക്രിസ്റ്റ്യാൻ ബെലേയും ഭാര്യ ലൊറെറ്റും അത്തരം കൃപയ്ക്കു പാത്രീഭൂതരായി. മാർട്ടിനിക്കിലെ അനേകം മതങ്ങൾ അവരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ദൈവം അതിൽ ഏതിനെയാണ് അംഗീകരിക്കുന്നത്? ക്രിസ്റ്റ്യാൻ ബെലേ വെളിപ്പാടു 22:18, 19 വായിച്ചപ്പോൾ ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതായി അദ്ദേഹത്തിനു തോന്നി. ദൈവവചനത്തോടു കൂട്ടിച്ചേർക്കാത്തതും അതിൽനിന്നു നീക്കം ചെയ്യാത്തതുമായ മതം ഏതാണ്? വസ്തുതകൾ പരിശോധിച്ചശേഷം അത് യഹോവയുടെ സാക്ഷികളാണെന്ന് അദ്ദേഹത്തിനു ബോധ്യമായി. അതേ തത്ത്വം—ദൈവവചനത്തോട് കൂട്ടിച്ചേർക്കാനോ അവഗണിച്ചുകൊണ്ട് അല്ലെങ്കിൽ തള്ളിക്കളഞ്ഞുകൊണ്ട് അതിന്റെ ഒരു ഭാഗവും എടുത്തുകളയാനോ പാടില്ലെന്ന തത്ത്വം—തന്റെ ജീവിതത്തിലും ബാധകമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അന്നുവരെ അദ്ദേഹം നിയമപരമായ വിവാഹം കൂടാതെ ഒരു സ്ത്രീയോടൊത്ത് കഴിയുകയായിരുന്നു. എന്നാൽ 1956-ൽ അദ്ദേഹം ലൊറെറ്റുമായുള്ള തന്റെ ബന്ധം നിയമസാധുതയുള്ളതാക്കി. ആ സന്ദർഭത്തിൽ നടത്തിയ പ്രസംഗമായിരുന്നു മാർട്ടിനിക്കിൽ ഒരു സാക്ഷി നടത്തുന്ന ആദ്യത്തെ വിവാഹപ്രസംഗം. പിറ്റേ വർഷം ഫൊർദെഫ്രാൻസിലെ മാദാം നദിയിൽ അവർ സ്നാപനമേറ്റു. അദ്ദേഹത്തിന്റെ സഹോദരൻ ലേയൊണും മാതാപിതാക്കളും ലൊറെറ്റിന്റെ ആങ്ങള ആലക്സാൻഡ്രെയും സത്യം സ്വീകരിച്ചു. ക്രിസ്റ്റ്യാനിന്റെയും ലൊറെറ്റിന്റെയും പുത്രന്മാരിൽ ഒരുവനായ മോയിസ് ബെലേ ഇപ്പോൾ ഒരു സർക്കിട്ട് മേൽവിചാരകനായി സേവിക്കുന്നു. യഹോവയിൽനിന്ന് എത്രമാത്രം അനർഹദയയാണ് ആ കുടുംബം അനുഭവിച്ചിരിക്കുന്നത്!
യഹോവയുടെ ദാസന്മാരോടു കാണിക്കുന്ന കൊച്ചു ദയാപ്രവൃത്തികളായിരിക്കാം ദയാതത്പരനായ ഒരുവന് അനുഗ്രഹത്തിന്റെ മാർഗം തുറന്നുകൊടുക്കുന്നത്. (മത്താ. 10:42) ഫൊർദെഫ്രാൻസിൽ ഒരു ആഭരണപ്പണിക്കടയുണ്ടായിരുന്ന ഏണസ്റ്റ് ലാസ്യൂസിന്റെ കാര്യത്തിൽ അതു സത്യമായിരുന്നു. അദ്ദേഹം പതിവായി ഉണരുക! മാസിക സ്വീകരിച്ചിരുന്നു. വ്യക്തിപരമായി അയാൾക്ക് അതിൽ താത്പര്യമുണ്ടായിരുന്നതുകൊണ്ടല്ല, മറിച്ച് ഒരു ദയാപ്രവൃത്തിയെന്ന നിലയിൽ മാത്രം. സമാധാനപ്രഭുവായ യേശുക്രിസ്തുവിനു മാത്രമേ ഭൂമിയിൽ നിലനിൽക്കുന്ന നീതി കൊണ്ടുവരാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹത്തിനു മാസികകൾ എത്തിച്ചുകൊടുത്ത സാക്ഷി ഒരിക്കൽ വിശദീകരിച്ചു. ഏണസ്റ്റ് ലാസ്യൂസ് ആഗ്രഹിച്ചതും അതുതന്നെയായിരുന്നു. സാക്ഷി തന്റെ വീട്ടിൽ സന്ദർശനം നടത്താൻ അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഒരു ബൈബിളധ്യയനം ആരംഭിച്ചു. അദ്ദേഹം പറയുന്നു, “എന്റെ ആഗ്രഹങ്ങളെല്ലാം സഫലമായി. എന്റെ മക്കളിൽ മിക്കവരും സത്യത്തിലാണ്; എന്റെ ഒരു മകൾ പയനിയറിങ് ചെയ്യുന്നു. പയനിയറായ ഒരു മകൻ ഒരു മൂപ്പനുമാണ്. മൂത്ത ഒരു മകൻ മാർട്ടിനിക്കിലെ ബെഥേൽ കുടുംബാംഗമാണ്.”
യഹോവയെ സേവിക്കാൻ ദൃഢചിത്തർ
ചെറുപ്പക്കാർ യഹോവയിലേക്കു തിരിയുന്നതും അവന്റെ സ്നേഹപൂർവകമായ മാർഗനിർദേശത്തോട് വിലമതിപ്പു പ്രകടമാക്കുന്നതും കാണുന്നത് പ്രോത്സാഹജനകമായ ഒരു സംഗതിയാണ്. ലോകത്തിൽ നല്ല മാർഗനിർദേശത്തിന്റെ അഭാവമുള്ളതിനാൽ അവരിൽ പലരും ആകുലചിത്തരായിരുന്നു. എന്നാൽ ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം മനസ്സിലാക്കാൻ ദൈവവചനം അവരെ സഹായിക്കുകയാണ്. (സഭാ. 12:13) ബൈബിളിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർ മനസ്സിലാക്കുമ്പോൾ യെശയ്യാവു 30:21-ൽ രേഖപ്പെടുത്തിയിരിക്കുന്ന ബുദ്ധ്യുപദേശം ചെവിക്കൊള്ളുന്നതിൽനിന്നാണ് യഥാർഥ പ്രയോജനം ലഭിക്കുന്നതെന്ന് അവർ തിരിച്ചറിയുന്നു. “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും” എന്നതാണ് ആ ബുദ്ധ്യുപദേശം.
2 രാജാ. 5:2-4) രാജ്യഹാളിലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ അവൾ പേർ ചാർത്തി. താമസിയാതെ അവൾ സേവനത്തിൽ പങ്കെടുക്കാൻ തുടങ്ങി. തന്റെ മാതാവിനോടൊപ്പം 1985-ൽ 12-ാമത്തെ വയസ്സിൽ അവൾ സ്നാപനമേറ്റു. തന്റെ ആത്മീയ പുരോഗതിക്ക് മകൾ വലിയൊരു പങ്കു വഹിച്ചതായി ആ മാതാവു തുറന്നു സമ്മതിക്കുന്നു.
അവരിൽ ഒരാളായിരുന്നു ക്ലോദ്യ എന്ന പത്തു വയസ്സുകാരി. തന്റെ വീട്ടിൽ വന്ന ഒരു സാക്ഷിയോട് അവൾ നിരവധി ചോദ്യങ്ങൾ ചോദിച്ചു. അവളുടെ പിതാവിന്റെ രോഗം നിമിത്തം മാതാവുമായുള്ള അധ്യയനം ക്രമമായി നടന്നില്ല. എങ്കിലും, ആ പെൺകുട്ടി ബൈബിൾ തുടർന്ന് പഠിക്കുകയും അതിലെ ബുദ്ധ്യുപദേശം ബാധകമാക്കുകയും ചെയ്തു. അവൾ തന്റെ വേദപാഠപ്പുസ്തകവും കുർബാനപ്പുസ്തകവും കത്തിച്ചുകളഞ്ഞു. കൂടാതെ, മതപരമായ ബിംബങ്ങളെല്ലാം നശിപ്പിക്കുകയും ചെയ്തു. പിതാവു മരിച്ചപ്പോൾ കറുത്ത വിലാപവസ്ത്രങ്ങൾ ധരിക്കാൻ അവൾ കൂട്ടാക്കിയില്ല. തന്റെ പിതാവിന്റെ ആത്മാവിനു വേണ്ടി പ്രാർഥിക്കാനാഗ്രഹിച്ചവർക്ക് അവൾ സാക്ഷ്യം കൊടുത്തു. നയമാന്റെ ഭാര്യയുടെ ദാസിയായിരുന്ന ഇസ്രായേല്യ പെൺകുട്ടിയുടേതുപോലത്തെ മനോഭാവം പ്രകടമാക്കിയ അവൾ സഭായോഗങ്ങളിൽ സംബന്ധിക്കാൻ തന്റെ മാതാവിനെ പ്രോത്സാഹിപ്പിച്ചു. (ചില യുവജനങ്ങൾ സ്കൂളിൽവെച്ച് സാക്ഷ്യം നൽകുന്നതിനുള്ള അവസരങ്ങൾ നിർഭയം പ്രയോജനപ്പെടുത്തുന്നു. മാർട്ടിനിക്കിലുള്ള വ്യത്യസ്ത മതങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ ലെ ഫ്രാൻസ്വേയിലുള്ള ഒരു ഫ്രഞ്ച് അധ്യാപിക തന്റെ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. അന്ന് 18 വയസ്സുണ്ടായിരുന്ന റോസ്ലെനും അവളുടെ സഹപാഠിക്കും അപ്പോൾ നല്ലൊരു സാക്ഷ്യം നൽകുന്നതിന് അവസരം ലഭിച്ചു. ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്തകം അവർ ശരിക്കും ഉപയോഗപ്പെടുത്തി. അവർ വിദ്യാർഥികൾക്കും അധ്യാപികയ്ക്കും കൂടി 20 പുസ്തകങ്ങൾ സമർപ്പിച്ചു.
സ്കൂളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ അങ്ങേയറ്റം വിവാദപരമാണെങ്കിലും, യഹോവയുടെ വചനത്തിന്റെ ഉന്നത തത്ത്വങ്ങൾ വ്യക്തമാക്കുന്നതിനു വേണ്ടി മാർട്ടിനിക്കിലുള്ള യുവസാക്ഷികൾ തുറന്ന് സംസാരിച്ചിരിക്കുന്നു. മാരി-സ്യൂസൊൺ മോൺഷിനി തന്റെ അനുഭവം വിവരിക്കുന്നു: “ഒരു ദിവസം ജനപ്പെരുപ്പത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യവേ, ആധുനിക ജനനനിയന്ത്രണോപാധികളെക്കുറിച്ച് അധ്യാപകൻ പരാമർശിച്ചു. ഗർഭച്ഛിദ്രം എന്ന പ്രശ്നം ഉയർന്നുവന്നു. അത് ചൂടുപിടിച്ച വാഗ്വാദത്തിനു വഴിതെളിച്ചു. പ്രസ്തുത വിഷയം സംബന്ധിച്ച് എന്റെ വീക്ഷണം വ്യക്തമാക്കു
ന്നതിന് പിറ്റേന്നു കുറെ വിവരങ്ങൾ അവതരിപ്പിക്കാനുള്ള അനുമതി തരാമോയെന്ന് ഞാൻ അധ്യാപകനോടു ചോദിച്ചു. അദ്ദേഹം അതു സമ്മതിച്ചു. രണ്ടു മണിക്കൂറോളം മുഴു ക്ലാസ്സുമായി ഞങ്ങൾ ചർച്ചയിലേർപ്പെട്ടു.” അതിനുള്ള വിവരങ്ങൾ ശേഖരിച്ചത് ഉണരുക! മാസികയിൽനിന്നായിരുന്നു. ഫ്രഞ്ച് ഭാഷയിലെ 1980 ആഗസ്റ്റ് 22 ലക്കത്തിൽ വന്ന “ഒരു അജാത ശിശുവിന്റെ ഡയറി”യും അതിൽ ഉൾപ്പെട്ടിരുന്നു. ആ ചർച്ചയുടെ ഫലം, ക്ലാസ്സിലുണ്ടായിരുന്നവർക്ക് യഹോവയുടെ സാക്ഷികളോടുണ്ടായിരുന്ന മനോഭാവം മെച്ചപ്പെട്ടു എന്നതാണ്.മാർട്ടിനിക്കിൽ യുവജനങ്ങൾ വളരെയധികമുണ്ട്. ഭൗതിക വസ്തുക്കൾക്ക് സാധാരണയിലധികം ഊന്നൽ നൽകുന്ന ഒരു സമ്പദ്വ്യവസ്ഥ യുവജനങ്ങളെ കാര്യമായി വശീകരിച്ചിരിക്കുന്നു. എന്നാൽ സാക്ഷികളായ യുവജനങ്ങൾക്ക് ആത്മീയ മൂല്യങ്ങളോടു വിലമതിപ്പ് വളർന്നുവന്നിരിക്കുന്നു. യഹോവയെയും അവന്റെ വഴികളെയും കുറിച്ച് അറിയാനാഗ്രഹിക്കുന്ന യുവജനങ്ങളെക്കൊണ്ട് മാർട്ടിനിക്കിലെ രാജ്യഹാളുകൾ നിറഞ്ഞിരിക്കുന്നതു കാണുന്നത് സന്തോഷകരമാണ്.
മയക്കുമരുന്നിന്റെ അടിമത്തത്തിൽനിന്ന് മോചനം
മറ്റു ദേശങ്ങളിൽ ഭൗതികാസക്തി ആത്മീയ മൂല്യങ്ങളെ അടിച്ചമർത്തിയിരിക്കുന്നതുപോലെ മാർട്ടിനിക്കിലെ നിരവധി യുവജനങ്ങൾ ക്രാക്കും ആസക്തിയുളവാക്കുന്ന മറ്റ് മയക്കുമരുന്നുകളും ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ ആരോഗ്യം നശിപ്പിക്കുകയും ജീവിതം താറുമാറാക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും, നാശകരമായ അത്തരം ശീലങ്ങളിൽനിന്നു സത്യക്രിസ്ത്യാനിത്വം അവരിൽ ചിലരെ വിടുവിച്ചിരിക്കുന്നു. ഫൊർദെഫ്രാൻസിലെ പൊൾ-ആന്റിയും ദാനിയെലും മരിജ്വാന അനിയന്ത്രിതമായി ഉപയോഗിച്ചിരുന്ന രാസ്താഫരിയൻ സമൂഹത്തിലെ അംഗങ്ങളായിരുന്നു. ‘ജാതികളുടെ രോഗശാന്തിക്കുതകുന്ന ഇലക’ളെക്കുറിച്ചു പറയുന്ന അപ്പോക്കാലിപ്സിനു രാസ്താഫരിയന്മാർ സ്വന്തമായ വിശദീകരണങ്ങൾ കൊടുത്തിരുന്നു. എന്നാൽ ബൈബിളിന്റെ ശേഷിച്ച ഭാഗത്തിലധികവും വിശദീകരിക്കാൻ അവർ ശ്രമിക്കുകപോലും ചെയ്തില്ല. പക്ഷേ, പോൾ-ആന്റിയും ദാനിയെലും അതു മനസ്സിലാക്കാനാഗ്രഹിച്ചു. യഹോവയുടെ സാക്ഷികൾ അവർക്കു സഹായം വെച്ചുനീട്ടി.
പോൾ-ആന്റിയും ദാനിയെലും ഇങ്ങനെ പറയുന്നു: “യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കാൻ ഞങ്ങൾക്കു മടിയായിരുന്നു. ഞങ്ങളുടെ വെറുപ്പുളവാക്കുന്ന ബാഹ്യപ്രകൃതംമൂലം നല്ല സ്വാഗതമൊന്നും കിട്ടില്ല എന്നായിരുന്നു ഞങ്ങളുടെ ഭയപ്പാട്.” എന്നാൽ അവിടെ ചെന്നപ്പോൾ അവരോടു കാട്ടിയ ദയയും ഊഷ്മളതയും രാജ്യഹാളിൽ അവർ കണ്ട ആളുകൾക്കിടയിൽ ഉണ്ടായിരുന്ന നിഷ്കപടതയും
അവരെ അമ്പരപ്പിച്ചുകളഞ്ഞു. പിറ്റേ ആഴ്ച അവർ തലമുടി വെട്ടി. കൂടുതൽ മാന്യമായ വസ്ത്രങ്ങൾ ധരിക്കാനും തുടങ്ങി. കുറച്ചുകാലംകൊണ്ട് അവർ പുകവലിയും നിർത്തി. താമസിയാതെ അവർ മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കാൻ തുടങ്ങി.പോൾ-ആന്റി കൂട്ടിച്ചേർക്കുന്നു: “ഒരിക്കൽ ഞാൻ തെരുവുസാക്ഷീകരണം നടത്തുകയായിരുന്നു. എന്റെ മയക്കുമരുന്നുപയോഗം നിമിത്തം എന്നെ നോട്ടപ്പുള്ളിയാക്കിയിരുന്ന ഒരു പൊലീസ് ഇൻസ്പെക്ടർ ആശ്ചര്യത്തോടെ വിളിച്ചുപറഞ്ഞു: ‘ഗ്രോദേസൊർമോ അല്ലേ അത്!’ ഞാൻ എന്റെ ബാഗിൽനിന്ന് പുറത്തെടുത്തത് മയക്കുമരുന്നുകളായിരുന്നില്ല, പിന്നെയോ എന്റെ ബൈബിളും മാസികകളുമായിരുന്നു. അത് സസന്തോഷം സ്വീകരിച്ച അദ്ദേഹം എന്നെ അഭിനന്ദിക്കുകയും ഈ വേലയിൽ തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഞാൻ ചെയ്തതും അതുതന്നെ. 1984-ൽ ഞാൻ സ്നാപനമേറ്റു. 1985-ൽ നിരന്തരപയനിയർമാരുടെ അണികളിൽ ചേർന്നു. വിവാഹിതനും കുടുംബനാഥനുമായ ഞാൻ ഇന്ന് പ്രാദേശിക സഭയിൽ മൂപ്പനായി സേവിക്കുന്നു. എന്റെ സ്നേഹിതനായ ദാനിയെലും ബൈബിൾ സത്യത്തിൽ സമാനമായ പുരോഗതി വരുത്തുകയുണ്ടായി.”
ജീവിതപ്രശ്നങ്ങൾക്ക് ഉത്തരം തേടുന്നതു യുവജനങ്ങൾ മാത്രമല്ല. മുതിർന്നവരുമുണ്ട്. 1995 ഏപ്രിലിനും മേയ്ക്കും ഇടയിൽ, പഠിക്കാൻ സന്നദ്ധരായവരെ സഹായിക്കാനുള്ള ഉദ്ദേശ്യത്തിൽ “ജീവിതം ഇത്ര പ്രശ്നപൂരിതമായിരിക്കുന്നത് എന്തുകൊണ്ട്?” എന്ന ശീർഷകത്തിലുള്ള രാജ്യവാർത്തയുടെ 2,50,000 പ്രതികൾ വിതരണം ചെയ്യുന്നതിനു ബ്രാഞ്ച് ലഭ്യമാക്കി. ദ്വീപിലെ ജനസംഖ്യ 3,30,000 മാത്രമായിരുന്നതിനാൽ ഓരോ മുതിർന്ന വ്യക്തിക്കും യുവജനങ്ങളായ അനേകർക്കും ആ സുപ്രധാന സന്ദേശത്തിൽനിന്നു പ്രയോജനം നേടാൻ കഴിയുമെന്ന് അത് അർഥമാക്കി. ഫലപ്രദമായ അനേകം ചർച്ചകൾക്ക് അതു വഴി തുറന്നു.
ആ ലഘുലേഖ വായിച്ചശേഷം ഗ്രാമപ്രദേശത്തുള്ള ഒരു സ്ത്രീ സൊസൈറ്റിയുടെ ബ്രാഞ്ചിലേക്കു ഫോൺ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് ഒരു സർക്കിട്ട് മേൽവിചാരകൻ റിപ്പോർട്ടു ചെയ്തു. അവർ തിടുക്കത്തിൽ തെറ്റായ നമ്പരാണ് ഡയൽ ചെയ്തത്. എങ്കിലും അത് ഉപകാരപ്പെട്ടു. ഫോണടിച്ചത് ഫൊർദെഫ്രാൻസിലെ ഒരു രാജ്യഹാളിലായിരുന്നു. അപ്പോൾ അവിടത്തെ പ്രസാധകർ സർക്കിട്ട് മേൽവിചാരകനോടൊപ്പം സേവനത്തിനു പോകാൻ ഒരുങ്ങുകയായിരുന്നു. ആ സ്ത്രീ പറഞ്ഞു: “ദയവായി എത്രയും പെട്ടെന്ന് ഒരു യഹോവയുടെ സാക്ഷിയെ എന്റെ അടുത്തേക്ക് വിടുക. എനിക്ക് ബൈബിൾ പഠിക്കാനാഗ്രഹമുണ്ട്.” പിറ്റേന്നുതന്നെ ആ സ്ത്രീക്ക് അവരാഗ്രഹിച്ച സഹായം ലഭിച്ചു.
ഒടുവിൽ സ്വന്തം സമ്മേളനഹാൾ
ഞങ്ങൾക്കു കൺവെൻഷനുകൾ നടത്താനുള്ള സ്ഥലം കണ്ടെത്തുക വലിയ ഒരു പ്രശ്നമായിത്തീർന്നു. അവയിൽ സംബന്ധിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. തന്നെയുമല്ല, കൺവെൻഷനുകൾക്കായി ഞങ്ങൾ ഉപയോഗിച്ചിരുന്ന സ്റ്റേഡിയത്തിലെ സ്പോർട്സ് ഹാൾ മേലാൽ മതിയാകാതെവന്നു. ഇനി എന്തു ചെയ്യും?
ഈ സമയത്ത് റിവിയേർ സാലേ സഭയിലെ ഒരു മൂപ്പൻ രാജ്യഹാൾ പണിയുന്നതിനു വേണ്ടി ഒരു സ്ഥലം അന്വേഷിക്കുകയായിരുന്നു. അതിശയകരമെന്നു പറയട്ടെ, 15 ഏക്കർ സ്ഥലമാണ് അദ്ദേഹം കണ്ടെത്തിയത്. ഒരു രാജ്യഹാളിന് ആവശ്യമായതിലും വളരെയധികം! സന്ദർഭവശാൽ അതു ദ്വീപിന്റെ മധ്യഭാഗത്തായിരുന്നു. ആ സ്ഥലത്ത് ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു ഷെഡ്ഡുമുണ്ടായിരുന്നു. അതു പഴകിയതായിരുന്നെങ്കിലും, തത്കാലം കൺവെൻഷനുവേണ്ടി ഉപയോഗിക്കാമായിരുന്നു. 1985-ൽ ഞങ്ങളവിടെ ആദ്യത്തെ കൺവെൻഷൻ നടത്തി. 4,653 പേർ ഹാജരായി. തലേ വർഷത്തെക്കാൾ 600 പേർ കൂടുതൽ.
1992-ൽ പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങി. നിർമാണത്തിൽ ഞങ്ങളെ സഹായിക്കാൻ ഇറ്റലിയിൽനിന്നുള്ള അനവധി സഹോദരങ്ങൾ സ്വന്തം ചെലവിൽ അവിടെ വന്നു. പ്രാദേശിക സാക്ഷികൾ തങ്ങളുടെ സമയവും പണവും ഉദാരമായി നൽകി. പദ്ധതി ഇപ്പോൾ പൂർത്തിയായിരിക്കുന്നു. മനോഹരമായ ആ സമ്മേളനഹാളിൽ 5,000 പേർക്ക് ഇരിക്കാനാകും. വാസ്തവത്തിൽ അത് മാർട്ടിനിക്കിലെ ഏറ്റവും വലിയ ഓഡിറ്റോറിയമാണ്.
ഫുട്ബോൾ മത്സരങ്ങൾ നീട്ടിവെക്കുന്നതു നിമിത്തം മേലാൽ ഞങ്ങൾക്കു സമ്മേളനങ്ങൾ മാറ്റിവെക്കേണ്ടതില്ല—പ്രത്യേകിച്ചും അവസാന നിമിഷത്തിൽ. മാത്രമല്ല, എടുത്തുമാറ്റാവുന്ന ഇരുമ്പുചട്ടക്കൂട് സ്ഥാപിക്കുന്നതിലും അഴിച്ചുമാറ്റുന്നതിലും മറ്റു സ്ഥലത്തേക്കു കൊണ്ടുപോകുന്നതിലും സൂക്ഷിച്ചുവെക്കുന്നതിലുമൊക്കെ ഉൾപ്പെട്ടിരിക്കുന്ന കഠിനവേല ഒഴിവായി. പുഷ്പങ്ങളാലും അമേരിക്കൻ പനകളാലും വർണപ്പകിട്ടാർന്ന വൃക്ഷങ്ങളാലും ചുറ്റപ്പെട്ട് നിലകൊള്ളുന്ന ഞങ്ങളുടെ സമ്മേളനഹാൾ യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നു.
യഹോവയെ സ്തുതിക്കുന്ന ഒരു സ്ഥാപനം
കഴിഞ്ഞ അരനൂറ്റാണ്ടുകാലംകൊണ്ട് സത്യാരാധന മാർട്ടിനിക്കിൽ സുസ്ഥാപിതമാകാനും തഴച്ചുവളരാനും യഹോവ ഇടയാക്കിയിരിക്കുന്നു. മേൽവിചാരണയുടെ ഉത്തരവാദിത്വമുള്ളവർക്ക് അവൻ തന്റെ സ്ഥാപനത്തിലൂടെ പരിശീലനം നൽകിയിരിക്കുന്നു. ഗ്സാവിയെ നൊളിനും ഭാര്യയ്ക്കും 31-ാം ഗിലെയാദ് ക്ലാസ്സിന്റെ ഭാഗമായി മിഷനറി പരിശീലനം ലഭിക്കുകയുണ്ടായി. പിന്നീട്, 1964-ലെ ഒരു പത്തുമാസ
ഗിലെയാദ് കോഴ്സിലൂടെ നൊൾ സഹോദരനു കൂടുതലായ പരിശീലനം ലഭിച്ചു. 1977 ഫെബ്രുവരിയിൽ മാർട്ടിനിക്കിൽ വാച്ച് ടവർ സൊസൈറ്റിയുടെ ഒരു ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കാൻ ഭരണസംഘം തീരുമാനിച്ചപ്പോൾ ആ പരിശീലനം വളരെ പ്രയോജനകരമെന്നു തെളിഞ്ഞു.കോ-ഓർഡിനേറ്ററായ ഗ്സാവിയെ നൊൾ, വാലാൻടാൻ കാരെൽ, ഷേരാർ ട്രിവിനി എന്നിവരായിരുന്നു ബ്രാഞ്ച് കമ്മിറ്റിയിലെ ആദ്യ അംഗങ്ങൾ. പിന്നീട്, സഞ്ചാരമേൽവിചാരകനായി അനേകവർഷം ചെലവഴിച്ച ആർമാൻ ഫൗസ്റ്റിനിയും കമ്മിറ്റിയിലെ അംഗമായി നിയമിതനായി. ട്രിവിനി സഹോദരൻ നിര്യാതനാകുകയും കാരെൽ സഹോദരൻ ഫ്രാൻസിലേക്കു പോകുകയും ചെയ്തപ്പോൾ 1989-ൽ ആന്റി ഊർസ്യൂലേയെ ബ്രാഞ്ച് കമ്മിറ്റിയിലെ മൂന്നാമത്തെ അംഗമായി നിയമിച്ചു. മാർട്ടിനിക്കിലെ ശുശ്രൂഷയ്ക്കായി സ്വയം അർപ്പിച്ചുകൊണ്ട് 2 തിമൊ. 1:5.
ഗ്സാവിയെ നൊൾ സഹോദരനും ഭാര്യ സേറയും ഫ്രാൻസിൽനിന്ന് അവിടേക്കു വന്ന വർഷമായ 1954-ലാണ് അദ്ദേഹം ജനിച്ചത്. അപ്പോസ്തലനായ പൗലൊസിന്റെ ഒരു സഹകാരിയായിരുന്ന തിമൊഥെയൊസിനെപ്പോലെ അമ്മയുടെ വിശ്വാസമാതൃകയിൽനിന്ന് ആന്റി ശൈശവം മുതൽ പ്രയോജനം നേടിയിരുന്നു.—1975-ൽ ആ ദ്വീപിൽ മൊത്തം 1,000 പ്രസാധകരും 15 സഭകളുമാണ് ഉണ്ടായിരുന്നത്. 1997-ൽ 4,000-ത്തിലധികം പ്രസാധകരുടെ ഒരു അത്യുച്ചമുണ്ടായി. അവരെല്ലാവരും 46 സഭകളോടൊത്ത് സഹവസിക്കുന്നു. കഴിഞ്ഞ 20 വർഷമായി ശരാശരി 7 ശതമാനം വാർഷിക വർധനവ് ഇവിടെയുണ്ട്.
മാർട്ടിനിക്കിലെ ഓരോ 90 നിവാസികൾക്കും 1 സാക്ഷി വീതമുണ്ട്. താത്പര്യക്കാരുമൊത്ത് ആയിരക്കണക്കിനു ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ആ ദ്വീപിലുടനീളം യഹോവയുടെ വേല പ്രസിദ്ധമാണ്. അവന്റെ സാക്ഷികളും നന്നായി അറിയപ്പെടുന്നു. മറ്റുള്ളവർക്കു സാക്ഷികളെക്കുറിച്ചു മോശമായ കാര്യങ്ങൾ പറയുക കൂടുതൽ പ്രയാസകരമായിക്കൊണ്ടിരിക്കുന്നു. കാരണം, അത്തരം ഏഷണിക്കാരെ ശാസിക്കാൻ അടുത്തുതന്നെ ആരെങ്കിലും എപ്പോഴുമുണ്ടായിരിക്കും. തെരുവുകളിലും പൊതുചത്വരങ്ങളിലും കമ്പോളങ്ങളിലും ആശുപത്രികളിലെയും വലിയ ഷോപ്പിങ് സെന്ററുകളിലെയും കാർ പാർക്കിങ് സ്ഥലങ്ങളിലും മറ്റും നടത്തുന്ന സാക്ഷീകരണം രാജ്യസന്ദേശത്തിലേക്ക് ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ സഹായിക്കുന്നു. “ടോ-ടോ-ടോ, ഇല്യാ ഡ്യൂ മോൺട്?” (“ഹലോ, ആരെങ്കിലും വീട്ടിലുണ്ടോ?”) എന്ന് ആരെങ്കിലും വിളിച്ചുചോദിക്കുമ്പോഴേ ആളുകൾക്കറിയാം യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കാൻ എത്തിയിരിക്കുന്നുവെന്ന്.
ദ്വീപിന്റെ ചില ഭാഗങ്ങളിൽ വാരംതോറും പ്രദേശങ്ങൾ പ്രവർത്തിച്ചുതീർക്കുന്നത് അസാധാരണമല്ല. പ്രസാധകർ വയൽസേവനത്തിനു പോകുമ്പോൾ അവർക്കു പ്രദേശമായി കിട്ടുന്നത് വെറും 10-ഓ 15-ഓ വീടുകളായിരിക്കാം. അത്തരം പ്രദേശങ്ങളിൽ വീണ്ടും വീണ്ടും ആ സന്ദേശം കേട്ടിട്ടുള്ളവരോടാണ് അവർ സാക്ഷീകരണം നടത്തുന്നത്. തന്മൂലം പ്രസാധകർ വ്യത്യസ്തമായ മുഖവുരകളും ചർച്ചാവിഷയങ്ങളും ഉപയോഗിക്കേണ്ടതുണ്ട്. വിശ്വസ്തനും വിവേകിയുമായ അടിമ നൽകുന്ന വിഭവങ്ങളും നിർദേശങ്ങളും അവർ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. അടുത്തകാലംവരെ ഫ്രഞ്ച് പ്രദേശങ്ങളിൽ അപൂർവമായേ തെരുവുസാക്ഷീകരണം നടത്തിയിരുന്നുള്ളൂ. എന്നാൽ അതിപ്പോൾ ശുശ്രൂഷയുടെ രസകരവും ഫലപ്രദവുമായ ഒരു വശമായിത്തീർന്നിരിക്കുന്നു.
“സി ബോൺ ദ്യേ ലേ”
മാർട്ടിനിക്കുകാർ തങ്ങളുടെ സംസാരത്തിൽ “സി ബോൺ ദ്യേ ലേ” (“ദൈവഹിതമെങ്കിൽ”) എന്നു കൂടെക്കൂടെ ഉപയോഗിക്കാറുണ്ട്. തീർച്ചയായും, ദൈവഹിതം ബൈബിളിൽ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. സങ്കീർത്തനം 97:1 ഇങ്ങനെ പ്രഖ്യാപിക്കുന്നു: “യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.” സങ്കീർത്തനം 148:13 കൂട്ടിച്ചേർക്കുന്നു: “ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.” തന്റെ പ്രവാചകനായ യെശയ്യാവു മുഖാന്തരം യഹോവ ഹൃദ്യമായ ഈ ക്ഷണം വെച്ചുനീട്ടുന്നു: “അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ . . . നിന്റെ സമാധാനം നദിപോലെ . . . ആകുമായിരുന്നു.” (യെശ. 48:18) നന്മയുള്ള ദൈവത്തിന്റെ ഹിതം “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനു”മാണ്. (1 തിമൊ. 2:4) ദൈവത്തിന്റെ ഹിതം, തന്റെ സൃഷ്ടിയെ വരിഞ്ഞിരിക്കുന്ന ചങ്ങലകൾ പൊട്ടിച്ച് അതിനെ സ്വതന്ത്രമാക്കുകയും സ്രഷ്ടാവിന്റെ ആരാധനയിൽ ഏകീകൃതരായ സകല വർഗങ്ങളിലും വർണങ്ങളിലും പെട്ട മനുഷ്യർ അധിവസിക്കുന്ന ഒരു പറുദീസയായി മുഴു ഭൂമിയെയും മാറ്റിയെടുക്കുകയെന്നതുമാണ്. (റോമ. 8:19-21) ആ സ്നേഹപുരസ്സരമായ ഉദ്ദേശ്യത്തിൽനിന്നു പ്രയോജനമനുഭവിക്കുന്നതിനുള്ള അവസരത്തിന്റെ വാതിൽ മാർട്ടിനിക്കിലെ ആളുകളുടെ മുന്നിൽ ഇപ്പോഴും തുറന്നുകിടക്കുന്നു.
കഴിഞ്ഞ പത്തു വർഷംകൊണ്ട് ഭൂമിയുടെ മിക്ക ഭാഗങ്ങളിലെയുംപോലെതന്നെ മാർട്ടിനിക്കിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു സുന്ദര പറുദീസയായിരുന്ന ഇവിടം മയക്കുമരുന്നുകളാലും ഭൗതികാസക്തിയാലും ധാർമികച്യുതിയാലും വളരെയധികം മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. ഈ അവസ്ഥകൾക്കു കാരണമായ മനുഷ്യമനോഭാവത്തിലെ മാറ്റങ്ങളെക്കുറിച്ചു ദൈവവചനം മുൻകൂട്ടിപ്പറഞ്ഞിരുന്നു. (2 തിമൊ. 3:1-5) എന്നാൽ അത്തരം അവസ്ഥകൾ ദൈവഹിതമല്ല. മറിച്ച്, പറുദീസയിൽ അധിവസിക്കാനിരിക്കുന്ന തന്റെ ജനമാകുന്ന ഒരു ആഗോള സമൂഹത്തിന്റെ ഭാഗമെന്നനിലയിൽ “അഭികാമ്യ വസ്തുക്കൾ” എന്ന് താൻ വർണിക്കുന്നവരെ ജീവനുവേണ്ടി ഒരുക്കുന്നതിന് യഹോവ ആളുകളുടെ ഇടയിൽനിന്നും പുറത്തുകൊണ്ടുവരുന്നതിൽ തുടരുന്നു. (ഹഗ്ഗാ. 2:7, NW) ദൈവഹിതമാണെങ്കിൽ ഏതായാലും അതു സംഭവിക്കും എന്ന് വിശ്വസിച്ചുകൊണ്ട് നിസ്സംഗതയോടെ യാതൊരു നടപടിയും കൈക്കൊള്ളാതിരിക്കുന്ന ആളുകളല്ല അവർ. മറിച്ച്, ദൈവഹിതമെന്തെന്നറിയാൻ തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പരിശോധിക്കുകയും സ്നേഹത്താൽ പ്രേരിതരായി അവനെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ശുഷ്കാന്തിയോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകളാണവർ.—പ്രവൃ. 17:11; തീത്തൊ. 2:13, 14.
[192-ാം പേജിലെ ഭൂപടം]
ഇവിടെ കാണിച്ചിരിക്കുന്ന സ്ഥലങ്ങളിലായി 46 സഭകളുണ്ട്
ട്രിനിറ്റേ (2)
ഫൊർദെഫ്രാൻസ് (14)
ബാസ്-പ്വാൻറ്
ലെ ലാമാൻടാൻ (3)
റിവിയേർ പിലോട്ട്
ലെ മോൺ റൂഷ്
റിവിയേർ സാലേ
സാൻറ് മാരി
ലെ ഫ്രാൻസ്വേ (2)
സാൻഷോസെഫ് (2)
സാൻപിയെർ
ലെ ലൊറാൻ
ലെ മാരാൻ
ലെ ട്ര്വാ ഇലെ
ലെ റോബർ (2)
സാൻ എസ്പ്രി
ഷ്യോൾഷർ (2)
ലെ വോക്ലാൻ
ഗ്രോമൊൺ
കാസ് പിലോട്ട്
ആഷൂപ്പാ ബൂയോൺ
മാരിഗോ
വെർ പ്രേ
ഡ്യൂക്കോസ്
സാൻറ് ലൂസ്
സാൻറ് ആൻ
[162-ാം പേജ് നിറയെയുള്ള ചിത്രം]
[167-ാം പേജിലെ ചിത്രം]
ഗ്സാവിയെ നൊളും ഭാര്യ സേറയും, അവർ മാർട്ടിനിക്കിൽ എത്തിയ വർഷം
[175-ാം പേജിലെ ചിത്രം]
യഹോവയുടെ വിശ്വസ്തരായ ദീർഘകാല ദാസന്മാർ: (1) ലേയൊൺ ബെലേ, (2) ഷ്യൂൾ ന്യൂബ്യൂൾ, (3) ഷെർമേൻ ബെർത്തൊലൊ, (4) ഫിലിപ് ദൊർദൊൻ, (5) റോഷേ റോസാമൊൺ, (6) ക്രിസ്റ്റ്യാൻ ബെലേ, (7) ആൽബെർ നെൽസൺ, (8) വാൻസാൻ സേബോ, (9) വാൻസാൻ മുളർ
[177-ാം പേജിലെ ചിത്രം]
ദൈവവചനം പഠിപ്പിക്കുന്നവരെന്ന നിലയിൽ നല്ല ദൃഷ്ടാന്തം വെച്ച വനിതകൾ: (1) സ്റ്റെല്ല നെൽസി, (2) വിക്ടർ ഫൂസ് (ഇപ്പോൾ, ലാസിമാൻ), (3) ലേയൊനിഡ് പൊപ്പാൻകൂർ, (4) ആൻദ്രേ സൊസൊർ, (5) ഇമാ ഊർസ്യൂലെ
[183-ാം പേജിലെ ചിത്രം]
തങ്ങളുടെ ആദ്യത്തെ സ്വന്തമായ രാജ്യഹാൾ (ഫൊർദെഫ്രാൻസിൽ)
[186-ാം പേജിലെ ചിത്രം]
മൂത്തൂസേമി കുടുംബം, ഇവരെല്ലാവരും ക്രിസ്തീയ സഭയോടൊത്ത് സഹവസിക്കുന്നു
[191-ാം പേജിലെ ചിത്രം]
പെലേ പർവതം, തീരദേശപട്ടണമായ സാൻപിയെർ
[199-ാം പേജിലെ ചിത്രം]
മാർട്ടിനിക്കിലെ ബെഥേൽ കുടുംബം
[207-ാം പേജിലെ ചിത്രം]
ഒടുവിൽ, റിവിയേർ സാലേയിൽ ഒരു സമ്മേളനഹാൾ