വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജർമനി

ജർമനി

ജർമനി

അന്താരാഷ്‌ട്ര പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രസ്ഥാനമാണു ജർമനി. പ്രതിവർഷം ശരാശരി 1,50,00,000-ഓളം വിദേശികൾ വിനോദ സഞ്ചാരികളായി ഇവിടെ എത്തുന്നു. അവരിൽ അനേകരും ബവറിയ ആൽപ്‌സിലോ മനോഹരമായ റൈൻ നദിയുടെ തീരം ചേർന്നു കിടക്കുന്ന ബ്ലാക്ക്‌ ഫോറസ്റ്റിലോ അല്ലെങ്കിൽ നഗരങ്ങളിലുള്ള സാംസ്‌കാരിക കേന്ദ്രങ്ങൾ സന്ദർശിച്ചുകൊണ്ടോ അവധിക്കാലം ചെലവഴിക്കുന്നു. ബിസിനസുമായി ബന്ധപ്പെട്ടായിരിക്കാം മറ്റു ചിലർ ജർമനിയിൽ എത്തുന്നത്‌. ഗോളമെമ്പാടും വ്യാപാരക്കണ്ണികളുള്ള ജർമനി, ലോകത്തിലെ പ്രമുഖ വ്യാവസായിക രാഷ്‌ട്രങ്ങളിൽ ഒന്നാണ്‌. ഈ രാജ്യത്തിന്റെ തഴച്ചുവളരുന്ന സമ്പദ്‌വ്യവസ്ഥ വർഷങ്ങളോളം മറ്റു ദേശങ്ങളിൽ നിന്നുള്ള നിരവധി ജോലിക്കാരെ ആകർഷിച്ചിട്ടുണ്ട്‌. വൻ നഗരങ്ങളിലെ ജനാവലിയുടെ ഘടനയിൽ നിന്ന്‌ അതു പ്രകടമാണ്‌. ജർമനിയിൽ യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷയെയും അതു സ്വാധീനിച്ചിരിക്കുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്തും അതിന്റെ ഒടുവിലും നടന്ന സംഭവങ്ങൾ സാക്ഷികളുടെ ശുശ്രൂഷയെ കൂടുതലായി ബാധിച്ചിരിക്കുന്നു. അഡോൾഫ്‌ ഹിറ്റ്‌ലറുടെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ അവർ കിരാതമായ, തുടർച്ചയായ ആക്രമണങ്ങൾക്കു വിധേയരായി. കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്‌ വൈദികരുടെ അനുഗ്രഹാശിസ്സുകളോടെ ഹിറ്റ്‌ലർ, ഏൺസ്‌റ്റെ ബീബിൾഫൊർഷറെ (ആത്മാർഥതയുള്ള ബൈബിൾ വിദ്യാർഥികളെ)—യഹോവയുടെ സാക്ഷികൾ അന്നു ജർമനിയിൽ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌—ഉന്മൂലനം ചെയ്യുമെന്നു പ്രതിജ്ഞയെടുത്തു. എന്നാൽ യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസത്തിൽ വിട്ടുവീഴ്‌ച വരുത്തിയില്ല. നിർദയമായ ആക്രമണത്തിൻ മധ്യേയും അവർ ഉറച്ചു നിന്നു.

ജർമനിയിൽ സാക്ഷികളുടെമേൽ നിരോധനം ഏർപ്പെടുത്തി 12 വർഷം കഴിഞ്ഞപ്പോൾ ഹിറ്റ്‌ലറും അയാളുടെ രാഷ്‌ട്രീയ പാർട്ടിയും മൺമറഞ്ഞു. നേരെമറിച്ച്‌, യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തെയും അതു മനുഷ്യവർഗത്തിന്‌ എന്ത്‌ അർഥമാക്കും എന്നതിനെയും കുറിച്ച്‌ ആളുകളോടു പറയുന്നതിൽ വ്യാപൃതർ ആയിരുന്നു. നാസി യുഗത്തിലെ അവരുടെ കയ്‌പേറിയ അനുഭവങ്ങളെയും അവർ അവയെ നേരിട്ട വിധങ്ങളെയും കുറിച്ചുള്ള വൃത്താന്തങ്ങൾ സാക്ഷ്യം നൽകുന്നതിനുള്ള അടിസ്ഥാനമായി തുടരുന്നു—അതേ, ഇപ്പോൾ അതു മുഴു ലോകത്തിനും സാക്ഷ്യം നൽകുന്നു.

സാക്ഷികൾക്കു വിജയം വരിക്കാൻ കഴിഞ്ഞത്‌ എങ്ങനെ? അവരുടെ മിടുക്കിനാലോ സംഖ്യാ ബലത്താലോ ആയിരുന്നില്ല എന്നതു സ്‌പഷ്ടമാണ്‌. കാരണം, രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ ജർമനിയിൽ എമ്പാടുമായി 20,000-ത്തിൽ താഴെ സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. അതേസമയം, നിഷ്‌ഠുര നാസി ഭരണകൂടം അവിടെ ഉഗ്രവാഴ്‌ച നടത്തുകയായിരുന്നു. ആ സ്ഥിതിക്ക്‌, പ്രസ്‌തുത ചോദ്യത്തിന്റെ ഉത്തരം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന, ദീർഘ കാലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന ഗമാലിയേൽ എന്ന ജ്ഞാനിയായ ഒരു ഉപദേഷ്ടാവിന്റെ വാക്കുകളിൽ കുടികൊള്ളുന്നു: “ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല.” (പ്രവൃ. 5:34-39) ജീവൻ പണയപ്പെടുത്തിക്കൊണ്ടു പോലും ജർമനിയിൽ യഹോവയുടെ സാക്ഷികൾ ദൈവത്തോടു വിശ്വസ്‌തത പുലർത്തി. “തന്റെ വിശ്വസ്‌തരെ കൈവെടിയുകയില്ല” എന്ന വാഗ്‌ദത്തം യഹോവയും നിവർത്തിച്ചു.—സങ്കീ. 37:28, NW.

യുദ്ധാനന്തര അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുന്നു

ധാരാളം വേല ചെയ്‌തു തീർക്കേണ്ടതുണ്ട്‌ എന്നു യുദ്ധത്തെ അതിജീവിച്ചവർ മനസ്സിലാക്കി. തന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം കുറിക്കുമെന്നു യേശുക്രിസ്‌തു മുൻകൂട്ടി പറഞ്ഞ ചില സംഭവങ്ങൾ അതുപടി നിവർത്തിക്കപ്പെടുന്നത്‌ അവർ അനുഭവിച്ചറിഞ്ഞിരുന്നു. ചരിത്രത്തിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു യുദ്ധത്തിന്റെ കാലത്താണ്‌ അവർ ജീവിച്ചത്‌. ഉപദ്രവത്തിന്‌ ഏൽപ്പിക്കുക, അന്യോന്യം ഒറ്റിക്കൊടുക്കുക, ജനതകളുടെ വിദ്വേഷത്തിനു പാത്രമാകുക, കൊലചെയ്യപ്പെടുക എന്നതൊക്കെ എന്താണ്‌ എന്ന്‌ അവർ അനുഭവിച്ചറിഞ്ഞിരുന്നു. മുൻകൂട്ടി പറയപ്പെട്ടിരുന്ന ഭക്ഷ്യക്ഷാമം അവരെയും വരിഞ്ഞുചുറ്റി. അതിന്റെയെല്ലാം അർഥം എന്താണെന്ന്‌ ആളുകളോടു പറയേണ്ടതുണ്ടായിരുന്നു. തടങ്കൽ പാളയങ്ങളിൽ പോലും യഹോവയുടെ സാക്ഷികൾ പ്രസംഗവേലയിൽ നിന്നു പിന്മാറിയില്ല. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്ന്‌ യേശു മുൻകൂട്ടി പറഞ്ഞിരുന്നത്‌ അവർക്ക്‌ അറിയാമായിരുന്നു. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (മത്താ. 24:3-14) കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടത്‌ ഉണ്ടായിരുന്നു; പ്രസംഗവേല തുടരാൻ അവർ ഉത്സുകരും ആയിരുന്നു.

യുദ്ധാനന്തരം പെട്ടെന്നുതന്നെ, ജർമനിയിലെ സാക്ഷികൾ രാജ്യ ഘോഷണ വേല പുനഃസംഘടിപ്പിച്ചു. ഒമ്പതു വർഷത്തെ തടവിനു ശേഷം മോചിപ്പിക്കപ്പെട്ട ഏറിഷ്‌ ഫ്രോസ്റ്റ്‌ ഉടനടി, പക്വതയുള്ള സഹോദരങ്ങൾ സഭകളെ സന്ദർശിക്കാനും പുനഃസംഘടിപ്പിക്കാനും ബലിഷ്‌ഠമാക്കാനും വേണ്ട ക്രമീകരണങ്ങൾ ചെയ്‌തു. യോഗങ്ങൾ നടക്കവേ സാക്ഷികളിൽ ചിലർ വിശപ്പുമൂലം തളർന്നു വീഴാറുണ്ടായിരുന്നെങ്കിലും ആത്മീയ ആഹാരത്തിൽ നിന്നു പ്രയോജനം നേടത്തക്കവണ്ണം അവിടെ സന്നിഹിതരാകാൻ അവർ ദൃഢചിത്തർ ആയിരുന്നു. തടവിൽ നിന്നു മോചിതയായതിന്റെ പിറ്റേന്ന്‌ ഗെർട്രൂഡ്‌ പ്യൊറ്റ്‌സിംഗർ ഭർത്താവിനെ കണ്ടുമുട്ടും എന്ന പ്രതീക്ഷയിൽ മ്യൂനിക്കിലേക്ക്‌ പകൽ മുഴുവൻ നടന്നു. എന്നാൽ, അന്നു രാത്രി ആ സഹോദരി തനിക്കു ഭക്ഷണവും താമസ സൗകര്യവും തരപ്പെടുത്തിയ ഉദാരമനസ്‌കരായ ആളുകൾക്ക്‌ യഹോവയുടെ ഉദ്ദേശ്യങ്ങളെ കുറിച്ച്‌ അർധരാത്രി കഴിയും വരെ സാക്ഷ്യം നൽകി. കൊൺറാഡ്‌ ഫ്രാങ്കെ മോചിതനായ ഉടനെ പയനിയർ സേവനം തുടങ്ങി. അദ്ദേഹത്തിന്റെ പക്കൽ ആകെ ഉണ്ടായിരുന്ന വസ്‌ത്രം ജയിലിൽ ധരിച്ചിരുന്ന വരയൻ കുപ്പായമാണ്‌.

1947-ൽ, ജർമനിയിൽ 15,856 സാക്ഷികൾ വയൽ ശുശ്രൂഷയിൽ വീണ്ടും പരസ്യമായി പങ്കെടുത്തു. ശാശ്വത സമാധാനത്തിനും സുരക്ഷിതത്വത്തിനും ഉള്ള ഏക പ്രത്യാശ ദൈവരാജ്യം ആണെന്ന്‌ അവർ സധൈര്യം അറിയിച്ചുകൊണ്ടിരുന്നു. യഹോവ അവരുടെ തീക്ഷ്‌ണതയുള്ള ശുശ്രൂഷയെ അനുഗ്രഹിച്ചു. തത്‌ഫലമായി, യുദ്ധം അവസാനിച്ച്‌ 30 വർഷത്തിനു ശേഷം, 1975 മേയ്‌ മാസത്തോടെ 1,00,351 രാജ്യ ഘോഷകർ പശ്ചിമ ജർമനിയിൽ തങ്ങളുടെ വേലയിൽ തിരക്കുള്ളവർ ആയിരുന്നു.

ജർമൻ വയലിൽ മാത്രമല്ല ആ വർഷങ്ങളിൽ സാക്ഷ്യം ലഭിച്ചത്‌. തങ്ങളുടെ ശുശ്രൂഷ നിരവധി രാഷ്‌ട്രങ്ങളിൽ നിന്ന്‌ ഉള്ളവരെ സ്വാധീനിക്കുന്നതായി ജർമനിയിലെ തീക്ഷ്‌ണതയുള്ള സാക്ഷികൾ മനസ്സിലാക്കി. അതെങ്ങനെ?

വീട്ടു പടിക്കൽ ഒരു മിഷനറി വയൽ

തഴച്ചു വളരുന്ന സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ അനുസൃതമായി 1950-കളുടെ മധ്യത്തിൽ ജർമനി, മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഗാസ്റ്റാർബൈറ്റർക്ക്‌ അഥവാ “അതിഥി ജോലിക്കാർ”ക്കു തൊഴിൽ നൽകാൻ തുടങ്ങി. ഇറ്റലി, ഗ്രീസ്‌, ടർക്കി, പോർച്ചുഗൽ, മുൻ യൂഗോസ്ലാവിയ, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നു നിരവധി പേർ എത്തിച്ചേർന്നു. 1972-ഓടെ വിദേശികളായ ജോലിക്കാരുടെ സംഖ്യ 21 ലക്ഷത്തിൽ അധികമായി കുതിച്ചുയർന്നു.

1950-കൾ മുതൽ 1970-കൾ വരെയുള്ള അതിഥി ജോലിക്കാരുടെ പ്രവാഹത്തിനു ശേഷം, 1980-കളിൽ ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ഉള്ള അഭയാർഥികളുടെ ഒരു തള്ളിക്കയറ്റം തന്നെ ജർമനിയിൽ ഉണ്ടായി. കൂടാതെ, 1990-കളിൽ പൂർവ യൂറോപ്പിൽ നിന്നും ബാൾക്കൻ രാജ്യങ്ങളിൽ നിന്നും അഭയാർഥികൾ അവിടെ എത്തി. രാഷ്‌ട്രീയ അഭയത്തിനു വഴിതുറന്ന അന്നത്തെ ഉദാര നിയമങ്ങളുടെ ഫലമായി ഇന്നു യൂറോപ്പിൽ ഏറ്റവും കൂടുതൽ വിദേശ വംശജർ ഉള്ള രാഷ്‌ട്രം ജർമനിയാണ്‌.

യഹോവയുടെ സാക്ഷികൾ അതിനെ തങ്ങളുടെ വീട്ടു പടിക്കലെ ഉത്‌കൃഷ്ടമായ മിഷനറി പ്രദേശമായിട്ടാണു കണ്ടത്‌. “ദൈവത്തിന്നു മുഖപക്ഷമില്ല” എന്നതിനാലും സ്വന്തം നാടുകളിൽ നിന്നു പറിച്ചു നടപ്പെട്ട ആളുകൾക്കു ദൈവവചനത്തിനു മാത്രം പ്രദാനം ചെയ്യാൻ സാധിക്കുന്ന സാന്ത്വനം ആവശ്യമായതിനാലും അവരോടു സുവാർത്ത പ്രസംഗിക്കാൻ തങ്ങൾ തികച്ചും ബാധ്യസ്ഥരാണ്‌ എന്ന്‌ യഹോവയുടെ സാക്ഷികൾക്കു തോന്നി. (പ്രവൃ. 10:34, 35; 2 കൊരി. 1:3, 4) എന്നാൽ, ജർമനിയിലെ 75,00,000 വരുന്ന വിദേശികളുമായി അവരുടെ ഭാഷയിൽ സുവാർത്ത പങ്കിടുന്നത്‌ അത്രകണ്ട്‌ എളുപ്പം ആയിരുന്നില്ല.

വിദേശികളുമായി കൂടുതൽ ഫലപ്രദമായ വിധത്തിൽ ബൈബിൾ സത്യം പങ്കുവെക്കുന്നതിന്‌ ജർമനിയിലെ നിരവധി സാക്ഷികൾ പുതിയ ഭാഷകൾ പഠിച്ചെടുത്തു. യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചതിനു ചേർച്ചയിൽ, അവർ തങ്ങളുടെ അയൽക്കാരെ യഥാർഥമായി സ്‌നേഹിക്കുന്നു എന്നതിന്റെ എത്ര ഉത്തമമായ തെളിവാണത്‌! (മത്താ. 22:39) വിദേശത്തു മിഷനറിമാരായി സേവിക്കാൻ ഈ സാക്ഷികളിൽ മിക്കവർക്കും സാധിച്ചിരുന്നില്ലെങ്കിലും തങ്ങളുടെതന്നെ രാജ്യത്തു ലഭ്യമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ അവർ ഉത്സുകർ ആയിരുന്നു. അങ്ങനെ, 1998 ആഗസ്റ്റ്‌ മാസത്തോടെ 371 വിദേശഭാഷാ സഭകളിലും 219 പ്രസാധക കൂട്ടങ്ങളിലുമായി 23,600 പ്രസാധകർ സുവാർത്ത പ്രസംഗിക്കുന്നുണ്ടായിരുന്നു. വിദേശ ഭാഷാ സഭകൾ രൂപീകരിച്ചതിന്റെ ഉദ്ദേശ്യം ഒരിക്കലും ആളുകളെ വ്യത്യസ്‌ത സമൂഹങ്ങളായി തിരിക്കുക എന്നതായിരുന്നില്ല. മറിച്ച്‌, ജർമൻ ഭാഷ വേണ്ടത്ര വശമില്ലാത്തവർക്കു തങ്ങളുടെ മാതൃഭാഷയിൽ സത്യം പഠിക്കാൻ സൗകര്യം ഒരുക്കുക എന്നതായിരുന്നു. രണ്ടാമതൊരു ഭാഷ ആളുകളുടെ മനസ്സിനെ സ്‌പർശിച്ചേക്കാമെങ്കിലും ഹൃദയത്തെ സ്‌പർശിക്കുന്നതിനു മിക്കപ്പോഴും മാതൃഭാഷ തന്നെ വേണം എന്നു പല പ്രസാധകരും തിരിച്ചറിയാൻ ഇടയായി.

ജർമനിയിൽ ചിലർ വിദേശികളെ പകയ്‌ക്കുകയും അവരോട്‌ അപമര്യാദയായി പെരുമാറുകയും ചെയ്യുന്നുണ്ടെങ്കിലും യഹോവയുടെ സാക്ഷികൾ ആത്മാർഥത തുളുമ്പുന്ന ക്രിസ്‌തീയ സ്‌നേഹത്തോടെ അവർക്കു സ്വാഗതമരുളുന്നു. ജർമൻ ഭാഷയ്‌ക്കു പുറമേ അംഹറിക്‌, അറബിക്‌, അൽബേനിയൻ, ചൈനീസ്‌, ജാപ്പനീസ്‌, തമിഴ്‌, പേർഷ്യൻ, വിയറ്റ്‌നാമീസ്‌, ഹംഗേറിയൻ, ഹിന്ദി, റൊമേനിയൻ, റ്റഗ്രീന്യ തുടങ്ങിയ 24 ഭാഷകളിൽ യഹോവയുടെ സാക്ഷികൾ ഇപ്പോൾ ഇവിടെ യോഗങ്ങൾ നടത്തിവരുന്നു. ജർമനിയിൽ, 1993-ലെ “ദിവ്യബോധനം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ ഹാജരായ 1,94,751 പേരിൽ ഏറെക്കുറെ 10 ശതമാനം വിദേശഭാഷാ കൺവെൻഷനുകളിലാണു ഹാജരായത്‌. മൊത്തം സ്‌നാപനത്തിന്റെ ഏതാണ്ടു 14 ശതമാനവും അവിടെ ആയിരുന്നു.

രാജ്യ സന്ദേശത്തോടു വിലമതിപ്പോടെ പ്രതികരിച്ചവരിൽ ശ്രീലങ്കയിൽ നിന്നുള്ള ഒരു ഹൈന്ദവ കുടുംബവും ഉൾപ്പെടുന്നു. 1983-ൽ യുദ്ധം നിമിത്തവും ആറു വയസ്സുള്ള മകന്റെ ചികിത്സാർഥവും ആണ്‌ അവർ ജർമനിയിൽ എത്തിയത്‌. ദുഃഖകരമെന്നു പറയട്ടെ, ആ കുട്ടി മരിച്ചുപോയി. എങ്കിലും, മരിച്ചവരെ ഉയിർപ്പിക്കുകയും നിത്യം ജീവിക്കാൻ തങ്ങൾക്ക്‌ അവസരമേകുകയും ചെയ്യുന്ന യഹോവയെ അവർ അറിയാൻ ഇടയായി. (പ്രവൃ. 24:15) കൗമാരപ്രായത്തിൽ ബിയാഫ്ര യുദ്ധത്തിൽ പോരാടിയ ഒരു നൈജീരിയക്കാരിയും സത്യത്തോട്‌ അനുകൂലമായി പ്രതികരിച്ചു. സമാധാനത്തിൽ ഒരുമിച്ചു കഴിയാൻ യഹോവ ആളുകളെ പഠിപ്പിക്കുന്നു എന്നു മനസ്സിലാക്കിയതോടെ, ജർമനിയിലേക്കു താമസം മാറ്റിയ അവരുടെ ജീവിതത്തിനു മാറ്റം സംഭവിച്ചു.—യെശ. 2:3, 4.

ജർമനിയിൽവെച്ച്‌ യഹോവയുടെ സാക്ഷികളായിത്തീർന്ന ഇറ്റലിക്കാർക്ക്‌ ഈ പഴഞ്ചൊല്ല്‌ പുത്തരിയല്ല, “നോൻ റ്റുറ്റി ഇ മാലി വെങ്കോനോ പേർ ന്വോച്ചേറേ” (“എല്ലാ ദൗർഭാഗ്യവും ദോഷകരമായി തീരുന്നില്ല”) എത്രയോ വാസ്‌തവം! ഇറ്റലിക്കാരായ അനേകരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും സാമ്പത്തിക ബുദ്ധിമുട്ടു മറികടക്കാനാണു ജർമനിയിൽ എത്തിയത്‌. എന്നാൽ, ഭൗതിക വസ്‌തുക്കളെക്കാൾ വളരെയധികം വിലയേറിയ ഒന്ന്‌ അവർ കണ്ടെത്തി—ദൈവത്തെയും അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള സത്യം.

അത്തരം ആളുകളുടെ ഇടയിൽ സാക്ഷികൾ നടത്തുന്ന തീക്ഷ്‌ണതയോടെയുള്ള പ്രവർത്തനം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌. ഹാൽബെർഷ്‌റ്റാറ്റ്‌ സഭയ്‌ക്ക്‌ ഇങ്ങനെ ഒരു കത്തു കിട്ടി: “അഭയാർഥികൾക്കു ശരണമേകുന്ന പ്രധാന പാളയമാണു ഞങ്ങളുടേത്‌. 40 രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്കു ഞങ്ങൾ പതിവായി സംരക്ഷണം നൽകുന്നു. . . . വിവിധ സംസ്‌കാരങ്ങളിൽ നിന്നുള്ള ഇവർക്ക്‌ തങ്ങളുടെ കുടുംബാംഗങ്ങളെ മാത്രമല്ല നാട്‌, ഭാഷ, പാരമ്പര്യങ്ങൾ എന്നിവ ഒക്കെയും പിന്നിൽ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. മിക്കപ്പോഴും അവർക്കു മുറിപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. അവരുടെ ഭാവി അനിശ്ചിതമാണ്‌. . . . അവരിൽ അനേകരും പിന്തുണയ്‌ക്കും പ്രത്യാശയ്‌ക്കുമായി മതത്തിലേക്കു തിരിയുന്നത്‌ അതുകൊണ്ടാണ്‌. നിങ്ങളുടെ ഉദാരമായ സംഭാവനയ്‌ക്ക്‌ [വിവിധ ഭാഷകളിലുള്ള ബൈബിളുകൾക്ക്‌] വളരെ നന്ദി. സ്വന്തം ഭാഷയിൽ ബൈബിൾ വായിക്കുന്നത്‌ ആശ്വാസം കണ്ടെത്താനും ആത്മവിശ്വാസം വളർത്തിയെടുക്കാനും അവരെ സഹായിക്കും.”

വിദേശ ഭാഷാ കൂട്ടങ്ങളിൽ ചിലത്‌

ഇംഗ്ലീഷ്‌: നൈജീരിയ, ഘാന, ശ്രീലങ്ക, ഇന്ത്യ മുതലായ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾ ഇംഗ്ലീഷ്‌ സഭകളുടെ പ്രവർത്തനത്തിൽ നിന്നു പ്രയോജനം നേടുന്നു. അവരിൽ ഒരാളാണു ഘാനയിൽ നിന്നുള്ള സ്റ്റീവൻ ക്വാച്ചി. ജർമനിയിൽ വെച്ച്‌, ബംഗ്ലാദേശിൽ നിന്നുള്ള ഒരു യുവാവ്‌ താൻ സാക്ഷികളെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി സ്റ്റീവനോടു പറഞ്ഞപ്പോൾ അവരെ തന്റെ അടുത്തേക്ക്‌ അയയ്‌ക്കാൻ സ്റ്റീവൻ ആ യുവാവിനോട്‌ അഭ്യർഥിച്ചു. ചെറുപ്പത്തിൽ ഘാനയിൽവെച്ച്‌ ഒരു സാക്ഷി സ്റ്റീവനോടു സംസാരിച്ചിട്ടുണ്ട്‌. ഇപ്പോൾ ബന്ധുക്കളുടെ സമ്മർദമൊന്നും ഇല്ലാത്ത സ്ഥിതിക്ക്‌ കൂടുതൽ കാര്യങ്ങൾ അറിയാൻ സ്റ്റീവൻ ആഗ്രഹിച്ചു. ഇന്ന്‌ അദ്ദേഹം ഒരു ക്രിസ്‌തീയ മൂപ്പനാണ്‌. ഒപ്പം അദ്ദേഹത്തിന്റെ കുടുംബവും യഹോവയെ സേവിക്കുന്നു.

ടർക്കിഷ്‌: റസിമിന്റെ ഭാര്യയും കുട്ടികളും യഹോവയുടെ സാക്ഷികളായിട്ട്‌ പത്തു വർഷത്തിൽ അധികമായി. എന്നാൽ, റസിം ഇസ്ലാം മതത്തിൽ തുടർന്നു. എങ്കിലും പല മോസ്‌കുകളിലെയും ഖുർ-ആൻ വ്യാഖ്യാനങ്ങൾ തമ്മിൽ വലിയ അന്തരം ഉള്ളതിനാൽ ചില മുസ്ലീങ്ങൾ തങ്ങളുടേതല്ലാത്ത ഒരു മോസ്‌കിലും പോകുകയില്ലെന്ന കാര്യം അദ്ദേഹത്തിന്‌ അറിയാമായിരുന്നു. ഒരിക്കൽ തുർക്കി സന്ദർശിക്കവേ അദ്ദേഹം ഒരു മോസ്‌കിലും യഹോവയുടെ സാക്ഷികളുടെ യോഗസ്ഥലത്തും പോയി. ആ മോസ്‌കിൽ ഇസ്ലാമിനെ കുറിച്ചു വിശദീകരിക്കുന്നത്‌ ജർമനിയിൽ പഠിപ്പിക്കപ്പെടുന്നതിൽ നിന്നു വ്യത്യസ്‌തമായിട്ടാണെന്ന്‌ അദ്ദേഹം ശ്രദ്ധിച്ചു. ഐക്യത്തിന്റെ അഭാവം പ്രകടമായിരുന്നു. ജർമനിയിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: “തുർക്കിയിലെ രാജ്യഹാളിലെ അതേ സ്‌നേഹം ഇവിടെയും പ്രകടമാണ്‌, പരിപാടികളിലും യാതൊരു മാറ്റവുമില്ല. ഇതുതന്നെയാണു സത്യമതം.”

ഹിന്ദി: 1985-ൽ രണ്ടു സാക്ഷികൾ ശാരദാ അഗർവാളിന്റെ വീടു സന്ദർശിച്ചു. തന്റെ ഹൃദയം പകരാവുന്ന ഒരു ദൈവത്തെ കണ്ടെത്താനായി തന്നെ സഹായിക്കാൻ അവർ പ്രാർഥിച്ചു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അവരുടെ ഭർത്താവിനു ശ്വാസകോശ അർബുദം ആയിരുന്നു. ഹൈന്ദവ ദൈവങ്ങൾ തന്റെ പ്രാർഥന അവഗണിക്കുകയാണെന്നു തോന്നിയതിനാൽ അവർക്കു കടുത്ത നിരാശ അനുഭവപ്പെട്ടു. യേശുവാണോ ദൈവം എന്ന്‌ അവർ സാക്ഷികളോടു ചോദിച്ചു. സാക്ഷികളുടെ വിശദീകരണം ശ്രദ്ധിച്ചതിൽ നിന്ന്‌, ദൈവത്തെ കണ്ടെത്താനുള്ള തന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിച്ചതായി അവർക്കു ബോധ്യം വന്നു. യഹോവയെ കുറിച്ചു കേട്ടപ്പോഴേ ആ ദൈവത്തെ കുറിച്ചാണു താൻ പഠിക്കാൻ ആഗ്രഹിച്ചത്‌ എന്ന്‌ അവർക്കു തോന്നി. ഹൈന്ദവ ദൈവങ്ങളെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയം മൂലം ആ ദൈവങ്ങളെ ഉപേക്ഷിക്കാൻ ആദ്യമൊക്കെ മടി തോന്നിയെങ്കിലും താമസിയാതെ അവർ തന്റെ പക്കൽ ഉണ്ടായിരുന്ന എല്ലാ വിഗ്രഹങ്ങളും നശിപ്പിച്ചു കളയുകയും യഹോവയെ സത്യ ദൈവമായി സ്വീകരിക്കുകയും ചെയ്‌തു. 1987-ൽ സ്‌നാപനമേറ്റ അവർ ഇപ്പോൾ ഒരു നിരന്തര പയനിയറാണ്‌. തനിക്ക്‌ ആശ്രയം വെക്കാവുന്ന, വ്യക്തിഗുണമുള്ള ദൈവത്തെ സേവിക്കുന്നതിൽ അവർ സന്തുഷ്ടയാണ്‌. അവരുടെ ഭർത്താവും മകനും ശുശ്രൂഷാ ദാസന്മാരായി സേവിക്കുന്നു.—സങ്കീ. 62:8

പോളീഷ്‌: 1992-ൽ ബർലിനിൽ ഒരു പോളീഷ്‌ സഭ രൂപീകൃതമായി. അതേ വർഷം തന്നെ പോളീഷ്‌ ഭാഷയിൽ ഒരു പ്രത്യേക സമ്മേളന ദിനവും നടന്നു. പോളീഷ്‌ പശ്ചാത്തലത്തിലുള്ള ആളുകൾ കൂടുതലുള്ള ജർമനിയുടെ ഒരു ഭാഗത്താണു സമ്മേളനം നടന്നതെങ്കിലും സമ്മേളന ഹാളും അതിനോടു ചേർന്നുള്ള രാജ്യഹാളും ഭക്ഷണ ശാലയും പോലും നിറയുമെന്ന്‌ ആരും വിചാരിച്ചിരുന്നില്ല. തെല്ലും പ്രതീക്ഷിക്കാതെ മൊത്തം 2,523 പേർ ഹാജരായി! ജർമൻ സഭകളോടൊത്തു സഹവസിക്കുന്ന ചില പോളീഷ്‌ സാക്ഷികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പോളീഷ്‌ വയലിൽ രാജ്യ പ്രസംഗവേലയ്‌ക്കു തുടക്കം കുറിച്ചത്‌ അവരെ അങ്ങേയറ്റം സന്തോഷിപ്പിച്ചു. തങ്ങളുടെ മാതൃഭാഷയിൽ ബൈബിൾ സത്യങ്ങൾ കേൾക്കാൻ സാധിച്ചതിൽ അവരും നന്ദി പ്രകാശിപ്പിച്ചു.

റഷ്യക്കാരും സെർബോ-ക്രൊയേഷ്യക്കാരും ചൈനക്കാരും!

റഷ്യൻ: ശീതസമരം അവസാനിച്ചപ്പോൾ റഷ്യയിൽ വളർന്നു വന്ന റഷ്യൻ ഭാഷ സംസാരിക്കുന്ന അനേകരും തങ്ങളുടെ പൂർവികരുടെ ദേശമായ ജർമനിയിലേക്കു മടങ്ങി. അന്നത്തെ പൂർവ ജർമനിയിൽ തങ്ങളുടെ ആശ്രിതരോടൊപ്പം താമസിച്ചിരുന്ന, സോവിയറ്റ്‌ സായുധ സേനയിലെ അംഗങ്ങളും അവിടെ ഉണ്ടായിരുന്നു. എല്ലാ മനുഷ്യരും ആത്മീയ ആവശ്യത്തോടെയാണു ജനിക്കുന്നതെങ്കിലും അവരുടെ കാര്യത്തിൽ ആ ആവശ്യം നിറവേറ്റപ്പെട്ടിരുന്നില്ല.

1992-ൽ യൂക്രെയിനിലെ ക്രൈമിയ ഉപദ്വീപിൽ നിന്നു തങ്ങളുടെ പൂർവികരുടെ നാട്ടിലേക്കു താമസം മാറ്റിയ ജർമൻ വംശജരാണ്‌ ഷ്‌ളേഗൽ കുടുംബം. ഉസ്‌ബെകിസ്ഥാനിൽ നിന്നുള്ള, ജർമനിയിൽ വെച്ചു സാക്ഷിയായ ഒരു യഹോവയുടെ സാക്ഷി അവരെ സന്ദർശിച്ചു. ബൈബിൾ പഠിച്ച ശേഷം ആ മുഴു കുടുംബവും സ്‌നാപനമേറ്റു.

സ്‌യിർഗ്യേയും ഭാര്യ സെന്യായും നിരീശ്വരവാദികൾ ആയിരുന്നു. എങ്കിലും അവരുടെ ചോദ്യങ്ങൾക്ക്‌—പ്രത്യേകിച്ചും ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌—ബൈബിളിൽ നിന്ന്‌ ഉത്തരം എടുത്തു കാട്ടിയപ്പോൾ അവർ അതിശയം കൂറി. താഴ്‌മയോടെ അവർ യഹോവയിൽ വിശ്വാസം നട്ടുവളർത്തി. സ്‌യിർഗ്യേക്ക്‌ തന്റെ തൊഴിലും ഉടനെ ലഭിക്കുമായിരുന്ന തൊഴിൽവിരാമ വേതനവും ഉപേക്ഷിച്ച്‌ മറ്റൊരു തൊഴിൽ സമ്പാദിക്കേണ്ടതായി വന്നെങ്കിലും അവർ തങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി.

ഒരു സൈനിക ആശുപത്രിയിൽ നേഴ്‌സ്‌ ആയിരുന്ന മരീന, ജീവിതത്തിന്റെ അർഥം തേടുക ആയിരുന്നു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം കൈപ്പറ്റിയപ്പോൾ അവർ അത്‌ ഉടനടി വായിക്കുകയും താൻ തേടിക്കൊണ്ടിരുന്നതു കണ്ടെത്തിയെന്നു താമസിയാതെ തിരിച്ചറിയുകയും ചെയ്‌തു. റഷ്യയിൽ മടങ്ങിയെത്തിയ ശേഷം, ജർമനിയിൽ വെച്ച്‌ യഹോവയുടെ സാക്ഷികളോടൊപ്പം പഠിച്ചിരുന്ന മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനു മരീന അവരെ സന്ദർശിച്ചു. താമസിയാതെ അവർ ഒരു പയനിയർ എന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ട്‌ ഉദ്ദേശ്യപൂർണമായ ജീവിതം നയിക്കാൻ തുടങ്ങി.

1998 ആഗസ്റ്റ്‌ മാസം ആയപ്പോഴേക്കും 31 റഷ്യൻ സഭകളിലും 63 ചെറിയ കൂട്ടങ്ങളിലുമായി മൊത്തം 2,119 പ്രസാധകർ ഉണ്ടായിരുന്നു—മുൻ വർഷത്തെക്കാൾ 27 ശതമാനം വർധനവ്‌.

സെർബോ-ക്രൊയേഷ്യൻ: മുൻ യൂഗോസ്ലാവിയയിൽ കുറഞ്ഞപക്ഷം, 16 വ്യത്യസ്‌ത ദേശക്കാർ ജീവിച്ചിരുന്നു എന്ന്‌ സെർബോ-ക്രൊയേഷ്യൻ വയലിൽ സഞ്ചാര മേൽവിചാരകനായി സേവിക്കുന്ന യോഹാൻ ഷ്‌ട്രെക്കർ പറയുന്നു. “സത്യം അവരെ ഏകീകരിക്കുന്നതു കാണുന്നതു വിസ്‌മയാവഹമാണ്‌” എന്ന്‌ അദ്ദേഹം പറയുന്നു. യൂഗോസ്ലാവിയൻ സേനയിൽ എട്ടു വർഷം സേവനം അനുഷ്‌ഠിച്ച ഒരു മുസ്ലീം ആയിരുന്ന മൂനിബിന്‌ ജർമനിയിൽ യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. അവിടെ ക്രൊയേഷ്യക്കാരും സെർബിയക്കാരും മുസ്ലീം പശ്ചാത്തലത്തിൽ നിന്നുള്ള മറ്റുള്ളവരും സമാധാനത്തോടെ ഒരുമിച്ചു കൂടിവരുന്നത്‌ അദ്ദേഹം കണ്ടു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതു സങ്കൽപ്പാതീതം ആയിരുന്നു! ഒരു മാസം അദ്ദേഹം വെറുതെ യോഗങ്ങൾക്കു ഹാജരായി. സാക്ഷികൾക്കിടയിലെ സമാധാനവും ഐക്യവും യഥാർഥമാണ്‌ എന്നു ബോധ്യം വന്നപ്പോൾ അദ്ദേഹം ബൈബിൾ അധ്യയനത്തിനു സമ്മതിച്ചു, 1994-ൽ സ്‌നാപനവുമേറ്റു.

ക്രൊയേഷ്യയിൽ നിന്നുള്ള റൊസാൻഡ മുമ്പ്‌ റോമൻ കത്തോലിക്കാ മതവിശ്വാസി ആയിരുന്നു. കോൺവെന്റിൽ നിരവധി വർഷങ്ങൾ ചെലവഴിച്ച അവർ ജർമനിയിൽവെച്ച്‌ സാക്ഷികളായി തീർന്ന ബന്ധുക്കളെ സന്ദർശിക്കാൻ എത്തി. അവരോടൊപ്പം ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലും സേവനയോഗത്തിലും ഹാജരായ ശേഷം റൊസാൻഡ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “നിങ്ങൾ പഠിപ്പിക്കുന്നതാണു സത്യം. ആദിമ ക്രിസ്‌ത്യാനികൾ സുവിശേഷം പ്രസംഗിച്ചത്‌ എങ്ങനെ ആയിരിക്കും എന്നു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌. പ്ലാറ്റ്‌ഫാറത്തിൽ, ഒരു സഹോദരി മറ്റേ സഹോദരിയോടു പ്രസംഗിക്കുന്ന വിധം കണ്ടപ്പോൾ ഞാൻ മനസ്സിലോർത്തു: ‘ആദിമ ക്രിസ്‌ത്യാനികളും ഇങ്ങനെതന്നെ ആയിരിക്കണം പ്രസംഗിച്ചിരുന്നത്‌.’” ആദിമ ക്രിസ്‌ത്യാനികളുടെ മാതൃക പിന്തുടർന്നുകൊണ്ട്‌ റൊസാൻഡ ഇന്നൊരു പയനിയർ ആയി സേവിക്കുന്നു.

മുൻ യൂഗോസ്ലാവിയയിൽ നിന്നുള്ള ഈ കൂട്ടങ്ങളോടു സാക്ഷീകരിക്കാൻ അവരുടെ ഭാഷകൾ പഠിച്ചെടുത്ത ജർമനിയിൽ നിന്നുള്ള സാക്ഷികൾ പിന്നീട്‌ അവസരം ഒത്തുവന്നപ്പോൾ ആ രാജ്യങ്ങളിൽ സേവനം അനുഷ്‌ഠിക്കാനായി അങ്ങോട്ടു താമസം മാറ്റി.

ചൈനീസ്‌: ജർമനിയിലെ ചൈനീസ്‌ വയലിൽ പ്രവർത്തനം ആരംഭിച്ചിട്ട്‌ ഏറെ വർഷങ്ങളായില്ല. “ചൈനയിൽ നിന്നുള്ളവരിൽ ഭൂരിപക്ഷം പേരും [സാക്ഷികളെ] കുറിച്ചു കേട്ടിട്ടില്ല. ബൈബിൾ വായിച്ചിട്ടുള്ളവരുടെ എണ്ണം ഒട്ടു പറയുകയും വേണ്ട” എന്നു തായ്‌വാനിൽ സേവനം അനുഷ്‌ഠിച്ച മുൻ മിഷനറിയായ എഗീഡിയൂസ്‌ ഹ്‌റ്യൂലെ വിശദീകരിക്കുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മിക്ക ചൈനക്കാരും പഠിക്കാൻ തത്‌പരർ ആയതിനാൽ സ്‌പോഞ്ച്‌ വെള്ളം വലിച്ചെടുക്കുന്നതു പോലെ അവർ അറിവ്‌ ഉൾക്കൊള്ളുന്നു.”

1996 ഒക്‌ടോബറിൽ, സെൽറ്റേഴ്‌സിലെ ബെഥേൽ കുടുംബത്തിൽ വെച്ച്‌ 12-ാമത്തെ ശുശ്രൂഷാ പരിശീലന സ്‌കൂൾ നടത്തപ്പെട്ടപ്പോൾ—സെൽറ്റേഴ്‌സിൽ ഇദംപ്രഥമമായിട്ടാണ്‌ അതു നടത്തപ്പെട്ടത്‌—ജർമനിയിലെ സ്‌കൂളിൽ ആദ്യമായി ഒരു ചൈനീസ്‌ വിദ്യാർഥി പങ്കെടുക്കുന്നതു കാണുന്നത്‌ ഹൃദ്യമായ ഒരു അനുഭവം ആയിരുന്നു. ജർമനിയിൽ വെച്ചു സത്യം പഠിച്ച അദ്ദേഹം ചൈനക്കാരിയായ ഒരു ഭൂമിശാസ്‌ത്ര പ്രൊഫസർക്കു സാക്ഷ്യം നൽകി. ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകവും അദ്ദേഹം അവർക്കു നൽകിയിരുന്നു. ഒറ്റ ആഴ്‌ചയ്‌ക്കകം അവർ മുഴു പുസ്‌തകവും വായിച്ചു തീർത്തു. പരിണാമം പഠിപ്പിക്കുന്നതിനു പകരം അവർ ഇപ്പോൾ ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തുന്നു. 1996-ന്റെ അവസാനം അവർ 16 അധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു.

പഠിച്ച കാര്യങ്ങൾ പങ്കിടാൻ ഉത്സുകർ

വർഷങ്ങളിൽ ഉടനീളം, അക്ഷരാർഥത്തിൽ നൂറു കണക്കിനു വിദേശികൾ ജർമനിയിൽ വെച്ചു സത്യം പഠിച്ചിട്ട്‌ തങ്ങളുടെ ജന്മദേശങ്ങളിൽ സുവാർത്ത പ്രസംഗിക്കാനായി അങ്ങോട്ടു മടങ്ങിയിട്ടുണ്ട്‌. അവരിൽ അനേകരും ഇപ്പോൾ മൂപ്പന്മാരായോ ശുശ്രൂഷാ ദാസന്മാരായോ അല്ലെങ്കിൽ മറ്റ്‌ ഉത്തരവാദിത്വ സ്ഥാനങ്ങളിലോ സേവിക്കുന്നു. പീട്രോസ്‌ കാരാക്കാറീസ്‌ ഗ്രീസിലെ ബെഥേൽ കുടുംബാംഗമാണ്‌; മാമാഡൂ കൈറ്റ, മാലിയിൽ മിഷനറിയായി സേവിക്കുന്നു; പൗലീൻ കങ്‌ഗാലാ—പെപി എന്ന പേരിൽ പരക്കെ അറിയപ്പെടുന്നു—സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ഭാര്യ ആങ്കെയോടൊപ്പം മിഷനറിയായി സേവിക്കുന്നു.

1990-കളുടെ തുടക്കം മുതൽ ഗ്രീക്ക്‌ ഭാഷക്കാരായ 1,500-ലധികം പ്രസാധകർ—അവരിൽ ചിലർ യോഗ്യരായ മൂപ്പന്മാരാണ്‌—ഗ്രീസിലേക്കു മടങ്ങിയിരിക്കുന്നു. മറ്റു ചിലർ സ്വീഡൻ, ബെൽജിയം, ഇംഗ്ലണ്ട്‌, കാനഡ എന്നിവിടങ്ങളിലുള്ള ഗ്രീക്കു ഭാഷക്കാരുടെ ഇടയിൽ പ്രസംഗവേല പുരോഗമിപ്പിക്കാനായി അവിടങ്ങളിലേക്കു താമസം മാറ്റി. എന്നുവരികിലും, ഗ്രീസിൽ ഒഴികെ ലോകത്ത്‌ ഒരിടത്തും ഒരുപക്ഷേ ജർമനിയിൽ ഉള്ളത്രയും ഗ്രീക്കു സംസാരിക്കുന്ന പ്രസാധകർ ഉണ്ടായിരിക്കില്ല.

പൂർവ ജർമനിയിൽ എന്താണു സംഭവിച്ചുകൊണ്ടിരുന്നത്‌?

രണ്ടാം ലോക മഹായുദ്ധത്തിന്റെ ഒടുവിൽ ഐക്യനാടുകൾ, ബ്രിട്ടൻ, ഫ്രാൻസ്‌, സോവിയറ്റ്‌ യൂണിയൻ എന്നിവിടങ്ങളിലെ സേനകൾ ജർമനിയിൽ അധിനിവേശം നടത്തി. ആ പരാജിത രാഷ്‌ട്രം നാല്‌ അധിനിവേശ മേഖലകളായി വിഭജിക്കപ്പെട്ടു; ഓരോ മേഖലയും വിജയം വരിച്ച ആ നാലു ശക്തികളുടെ അധീനതയിലായി. (തലസ്ഥാനമായ ബർലിനും നാല്‌ അധിനിവേശ മേഖലകളായി വിഭജിക്കപ്പെട്ടു.) സോവിയറ്റിന്റെ അധിനിവേശ മേഖല, രാജ്യത്തിന്റെ പൂർവ ഭാഗത്ത്‌ ആയിരുന്നതിനാൽ അതു താമസിയാതെ പൂർവ മേഖല എന്ന്‌ അറിയപ്പെട്ടു. 1949-ൽ ജർമനിയുടെ ഈ ഭാഗത്തിനു വീണ്ടും പരമാധികാരം ലഭിച്ചു. അങ്ങനെ അത്‌ ജർമൻ ജനാധിപത്യ റിപ്പബ്ലിക്ക്‌ ആയിത്തീർന്നു. വാസ്‌തവത്തിൽ, “പൂർവ മേഖല” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ മേഖലയാണു പൂർവ ജർമനി ആയിത്തീർന്നത്‌. ശേഷിച്ച മൂന്ന്‌ അധിനിവേശ മേഖലകൾ 1955-ൽ ഫെഡറൽ റിപ്പബ്ലിക്ക്‌ ഓഫ്‌ ജർമനി ആയിത്തീർന്നപ്പോൾ ജനസമ്മിതിയുള്ള പ്രയോഗത്തിനു ചേർച്ചയിൽ അത്‌ പശ്ചിമ ജർമനിയായി.

നാസി ഭരണകൂടം നിലംപതിച്ചപ്പോൾ പൂർവ മേഖലയിൽ വസിക്കുന്ന യഹോവയുടെ സാക്ഷികൾ തെല്ലും സമയം പാഴാക്കാതെ പരസ്യമായി യോഗങ്ങൾ നടത്താനും വയൽ ശുശ്രൂഷയിൽ തീക്ഷ്‌ണതയോടെ പങ്കെടുക്കാനുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തി. 1949-ന്റെ മധ്യത്തോടെ പൂർവ ജർമനിയിൽ 17,000-ത്തിലധികം പേർ വയൽ ശുശ്രൂഷയിൽ പങ്കെടുക്കുന്നതായി റിപ്പോർട്ടു ചെയ്‌തിരുന്നു. എന്നാൽ, നാസി ഭരണകൂടത്തിന്റെ പതനം കൈവരുത്തിയ ആശ്വാസം താത്‌കാലികം ആയിരുന്നു. പൊലീസ്‌ വീണ്ടും സഭാ യോഗങ്ങൾക്കു ഭംഗം വരുത്തി. സാഹിത്യങ്ങൾ കണ്ടുകെട്ടി. കൺവെൻഷനിൽ പങ്കെടുക്കാതിരിക്കാൻ സാക്ഷികൾക്കു മാർഗതടസ്സം സൃഷ്ടിച്ചു. സഹോദരങ്ങളെ അറസ്റ്റു ചെയ്‌തു. 1950 ആഗസ്റ്റ്‌ 31-ന്‌ ഔദ്യോഗികമായി നിരോധനം ഏർപ്പെടുത്തി. പൂർവ ജർമനിയിലെ സാക്ഷികൾ തങ്ങളുടെ പ്രവർത്തനം വീണ്ടും ഒളിവിൽ നടത്താൻ നിർബന്ധിതരായി. ഇത്തവണ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം ആയിരുന്നു അതിനു കാരണം. ഏതാണ്ട്‌ 40 വർഷം അവർ ഒളിവിൽ വേല തുടർന്നു.

പൂർവ ജർമനിയിൽ നിരോധനത്തെ തുടർന്നു കൊടിയ പീഡനം അഴിച്ചുവിടപ്പെട്ടു. 1990-ൽ ജർമൻ വർത്തമാനപ്പത്രമായ ബെർലീനർ മോർഗൻപോസ്റ്റ്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “1950-നും 1961-നും ഇടയ്‌ക്ക്‌ [മതിൽ പണി നടക്കവേ], പൂർവ ജർമനിയിലെ അധികൃതർ 2,891 യഹോവയുടെ സാക്ഷികളെ അറസ്റ്റു ചെയ്‌തു; 674 സ്‌ത്രീകൾ ഉൾപ്പെടെ 2,202 പേരെ വിചാരണ ചെയ്‌ത്‌ മൊത്തം 12,013 വർഷം തടവിനു വിധിച്ചു. ദുഷ്‌പെരുമാറ്റമോ രോഗമോ വികലപോഷണമോ വാർധക്യമോ നിമിത്തം 37 പുരുഷന്മാരും 13 സ്‌ത്രീകളും തടവിൽ കിടന്നു മരിച്ചു. കോടതികൾ 12 പുരുഷന്മാരെ ജീവപര്യന്തം തടവിനു വിധിച്ചെങ്കിലും പിന്നീട്‌ ശിക്ഷാവിധി 15 വർഷമാക്കി ചുരുക്കി.”

അതൊരു തുടക്കം മാത്രമായിരുന്നു. നിരോധനം നാലു ദശകം നീണ്ടുനിന്നു. സാക്ഷികളുടെ മേലുള്ള സമ്മർദത്തിന്‌ ഇടയ്‌ക്കൊക്കെ അയവുണ്ടായി എന്നതു ശരിതന്നെ. എന്നാൽ അതേസമയംതന്നെ, വീടുകളിൽ അതിക്രമിച്ചു കയറി കൂടുതൽ പേരെ അറസ്റ്റു ചെയ്‌തിരുന്നു. തടവിലാക്കപ്പെട്ടവരുടെ കൃത്യ സംഖ്യ തിട്ടമില്ലെങ്കിലും സൊസൈറ്റിയുടെ ചരിത്ര രേഖകൾ അനുസരിച്ച്‌, നിരോധന കാലത്തു പൂർവ ജർമനിയിൽ 231 സ്ഥലങ്ങളിലായി 4,940 സാക്ഷികൾ തടവിൽ ആക്കപ്പെട്ടു.

വിവേകപൂർവം കൂടിവരുന്നു

ദുഷ്‌കരമായ അത്തരം സാഹചര്യങ്ങളിലും അധ്യയനങ്ങൾക്കു വേണ്ടി ബൈബിൾ സാഹിത്യം സ്വന്തമാക്കാൻ യഹോവയുടെ സാക്ഷികൾ പലപ്പോഴും വഴി കണ്ടെത്തി. ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ധീരരായ നൂറു കണക്കിനു സഹോദരീസഹോദരന്മാർ തങ്ങളുടെ സ്വാതന്ത്ര്യവും ചിലപ്പോഴൊക്കെ ജീവൻ പോലും പണയപ്പെടുത്തി. ഇതിൽ സഹോദരിമാർ പലപ്പോഴും മർമപ്രധാനമായ പങ്കു വഹിച്ചിരുന്നു. 1961-ൽ ബർലിൽ മതിൽ പണിയപ്പെടുന്നതിനു മുമ്പ്‌, അവർ ബർലിന്റെ പശ്ചിമ മേഖലയിലേക്കു യാത്രചെയ്‌ത്‌ അവിടെ ഉള്ള സൊസൈറ്റിയുടെ ഓഫീസിൽ നിന്നു സാഹിത്യങ്ങൾ രഹസ്യമായി കൊണ്ടുപോകുമായിരുന്നു. പിന്നീട്‌, ഓഫീസിൽ നിന്നു സാഹിത്യങ്ങൾ കൊണ്ടുപോകുന്നത്‌ ആരാണെന്നു പൂർവ ജർമനിയിലെ ചാരന്മാർ വീക്ഷിക്കാൻ തുടങ്ങിയതോടെ അവരിൽ ചിലർ അറസ്റ്റിലായി. തന്മൂലം, സാക്ഷികൾ മറ്റു ചില മാർഗങ്ങൾ അവലംബിച്ചു. ഈ ദൗത്യം നിർവഹിച്ചിരുന്ന സഹോദരിമാർ തങ്ങൾക്കുള്ള സാഹിത്യങ്ങൾ ബർലിനിൽ ഉള്ള സാക്ഷികളുടെ വീടുകളിൽ നിന്നു കൊണ്ടുപോകാൻ തുടങ്ങി. ചിലരെ അറസ്റ്റു ചെയ്‌ത്‌ കോടതിയിൽ കയറ്റുകയും തടവിലാക്കുകയും ചെയ്‌തിട്ടും ആത്മീയ വിഭവങ്ങളുടെ ഒഴുക്ക്‌ ഒരിക്കലും പൂർണമായി നിലച്ചില്ല.

അത്തരം സാഹചര്യങ്ങളിൽ അവർക്കു ക്രിസ്‌തീയ യോഗങ്ങൾ നടത്താൻ സാധിക്കുമായിരുന്നോ? ചിലർക്ക്‌ ആദ്യമെല്ലാം കുറച്ചൊക്കെ ആശങ്ക തോന്നിയെന്നതു ശരിതന്നെ. എന്നാൽ, ആത്മീയമായി ബലിഷ്‌ഠർ ആയിരിക്കുന്നതിന്‌ സഹ ക്രിസ്‌ത്യാനികളോടൊപ്പം സമ്മേളിക്കുന്നതു പ്രധാനമാണ്‌ എന്ന്‌ അവർ തിരിച്ചറിഞ്ഞു. (എബ്രാ. 10:23-25) വിവേകപൂർവം, ചെറിയ കൂട്ടങ്ങളിലായി കൂടിവരാൻ അവർ ക്രമീകരണങ്ങൾ ചെയ്‌തു. സുരക്ഷാപരമായ കാരണങ്ങളാൽ അവർ കുടുംബ പേർ ഉപയോഗിക്കാതെ ആദ്യ പേർ ഉപയോഗിച്ചാണു പരസ്‌പരം സംബോധന ചെയ്‌തിരുന്നത്‌. യോഗസ്ഥലവും ദിവസവും മാറ്റിക്കൊണ്ടിരുന്നു. ഇരുട്ടു വീണ ശേഷമാണു സാധാരണഗതിയിൽ യോഗങ്ങൾ നടത്തിയിരുന്നത്‌. വേനൽക്കാലത്തു രാത്രി 10 മണിക്കു മുമ്പു യോഗങ്ങൾ തുടങ്ങാൻ സാധിച്ചിരുന്നില്ല. എന്നുവരികിലും, അതൊന്നും സഹോദരങ്ങളെ നിരുത്സാഹപ്പെടുത്തിയില്ല.

രാജ്യഹാളുകൾ ഉപയോഗിക്കാൻ സാധിച്ചിരുന്നില്ലെങ്കിലും സാക്‌സനിൽ സൗഹാർദതയുള്ള ഒരു കർഷകൻ തന്റെ ധാന്യപ്പുര യോഗസ്ഥലമായി ഉപയോഗിക്കാൻ തന്നു. കുറ്റിക്കാടുകളാൽ മറയ്‌ക്കപ്പെട്ട ഒരു വഴിയിലേക്കു തുറക്കുന്ന പിൻവാതിൽ അതിനുണ്ടായിരുന്നു. 20 പേരുള്ള ഒരു കൂട്ടം ശീതകാലം മുഴുവൻ ആ ധാന്യപ്പുരയിലാണു യോഗങ്ങൾ നടത്തിയിരുന്നത്‌, അതും മെഴുകുതിരി വെളിച്ചത്തിൽ. താമസിയാതെ ആ കർഷകനും സാക്ഷിയായി.

സർവോപരി, കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കാൻ വേണ്ട ക്രമീകരണങ്ങളും സഹോദരങ്ങൾ ചെയ്‌തു. തടവിലാക്കപ്പെട്ട ചില സഹോദരങ്ങൾക്കു സ്‌മരണാചരണ ചിഹ്നങ്ങൾ ലഭ്യമാക്കിയ ഒരു സന്ദർഭത്തെ കുറിച്ച്‌ മാൻഫ്രെഡ്‌ റ്റാമ അനുസ്‌മരിക്കുന്നു: “ഞാൻ ഒരു ഹെയറോയിൽ കുപ്പിയിൽ വീഞ്ഞു നിറച്ചിട്ട്‌, തടവിൽ ആയിരുന്ന ഒരു സഹോദരനെ അത്‌ ഏൽപ്പിക്കാൻ ജയിൽ അധികാരിയോട്‌ അഭ്യർഥിച്ചു. അദ്ദേഹം കുപ്പി തുറന്നു മണത്തു നോക്കിയിട്ടു ചോദിച്ചു: ‘മുടി കൊഴിച്ചിൽ തടയുന്ന മരുന്നാണോ ഇത്‌?’ ‘അങ്ങനെയാണ്‌ അവർ അവകാശപ്പെടുന്നത്‌,’ ഞാൻ മറുപടി പറഞ്ഞു. അടപ്പു മുറുക്കിയിട്ട്‌ അദ്ദേഹം ആ കുപ്പി പ്രസ്‌തുത സഹോദരനെ ഏൽപ്പിച്ചു!”

നിരോധനത്തിൻ കീഴിൽ സാക്ഷീകരിക്കാൻ പഠിക്കൽ

ദൈവരാജ്യ സുവാർത്താ പ്രസംഗം പൂർവ ജർമനിയിൽ നിന്നുപോയില്ല. ബൈബിൾ ഉപയോഗിക്കുന്നതിനു നിരോധനം ഉണ്ടായിരുന്നില്ല. തന്മൂലം സഹോദരങ്ങൾ മിക്കപ്പോഴും ബൈബിളിനെ പരാമർശിച്ചുകൊണ്ടു സംഭാഷണത്തിനു തുടക്കമിട്ടു. സമർപ്പണത്തിന്‌ അവരുടെ പക്കൽ സാഹിത്യങ്ങൾ തീരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ, അല്ലെങ്കിൽ ഒട്ടുംതന്നെ ഇല്ലായിരുന്നു. അതുകൊണ്ട്‌, വ്യത്യസ്‌ത വിഷയങ്ങളെ ആസ്‌പദമാക്കി ഒന്നിനു പുറകെ ഒന്നായി തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട്‌ അവർ ബൈബിൾ ചർച്ചകൾ നടത്തി. പ്രസംഗവേല അപകടം പിടിച്ചതായിരുന്നു എന്നതു ശരിതന്നെ. ഏതു സമയത്തു വേണമെങ്കിലും അതിനുള്ള സ്വാതന്ത്ര്യം ഇല്ലാതാകാമായിരുന്നു. സാക്ഷികളിലൊരാൾ പറഞ്ഞപ്രകാരം, പ്രാർഥന അവരുടെ “സന്തത സഹചാരി” ആയിരുന്നു. “അതു ഞങ്ങളെ ആയാസരഹിതരാക്കി എന്നു മാത്രമല്ല ഞങ്ങൾക്കു പ്രശാന്തതയും പ്രദാനം ചെയ്‌തു. ഒറ്റയ്‌ക്കാണ്‌ എന്ന തോന്നൽ ഒരിക്കലും ഞങ്ങൾക്ക്‌ ഉണ്ടായില്ല. എന്നിരുന്നാലും, നിതാന്ത ജാഗ്രത പാലിക്കേണ്ടത്‌ അനിവാര്യം ആയിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ജാഗരൂകർ ആയിരിക്കാനുള്ള എല്ലാം ശ്രമങ്ങളും നടത്തിയിട്ടും പൊലീസിന്റെ മുന്നിൽപ്പെട്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്‌. ഒരിക്കൽ, ഹെർമൻ ലൗബയും ഭാര്യ മാർഗിറ്റും പരിചയക്കാരുടെ നിർദേശ പ്രകാരം ചില വീടുകൾ സന്ദർശിക്കുക ആയിരുന്നു. ഒരു വീട്ടുകാരൻ വാതിൽ തുറന്നപ്പോൾ മുറിക്കുള്ളിൽ കോട്ട്‌ തൂക്കുന്ന റാക്കിൽ പൊലീസ്‌ യൂണിഫാറം കിടക്കുന്നത്‌ അവരുടെ കണ്ണിൽപ്പെട്ടു. മാർഗിറ്റിന്റെ മുഖം വിളറിവെളുത്തു; ഹെർമന്റെ ഹൃദയമിടിപ്പു വർധിച്ചു. തടവിലാക്കപ്പെടാൻ അത്രയുമേ വേണ്ടിയിരുന്നുള്ളൂ! അവർ മൗനമായി പ്രാർഥിച്ചു. “നിങ്ങൾ ആരാണ്‌?” അയാൾ വിനയപൂർവം ചോദിച്ചു. മാർഗിറ്റാണു മറുപടി നൽകിയത്‌: “താങ്കളെ ഞാൻ എവിടെയോ വെച്ചു കണ്ടിട്ടുണ്ട്‌, പക്ഷേ എവിടെ വെച്ചാണ്‌ എന്ന്‌ ഓർമിക്കാൻ കഴിയുന്നില്ല. ങ്‌ഹാ, ഇപ്പോൾ ഓർക്കുന്നുണ്ട്‌, താങ്കൾ പൊലീസുകാരനാണ്‌, അല്ലേ? ഡൂട്ടി സമയത്ത്‌ ആയിരിക്കണം ഞാൻ കണ്ടിട്ടുള്ളത്‌.” കുറച്ചുകൂടെ സ്‌നേഹഭാവത്തിൽ അദ്ദേഹം ചോദിച്ചു: “നിങ്ങൾ യഹോവക്കാരാണോ?” ഇത്തവണ ഹെർമൻ മറുപടി പറഞ്ഞു: “അതേ. ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്‌. താങ്കളുടെ വീടു സന്ദർശിക്കാൻ ഞങ്ങൾക്കു ധൈര്യം ആവശ്യമാണെന്നു താങ്കൾ സമ്മതിക്കേണ്ടിയിരിക്കുന്നു. ഞങ്ങൾക്കു താങ്കളിൽ വ്യക്തിപരമായ താത്‌പര്യമുണ്ട്‌.” പൊലീസുകാരൻ അവരെ വീട്ടിനുള്ളിലേക്കു ക്ഷണിച്ചു. ഏതാനും സന്ദർശനങ്ങൾക്കു ശേഷം ഒരു ബൈബിൾ അധ്യയനം തുടങ്ങി. ക്രമേണ അദ്ദേഹം ക്രിസ്‌തീയ സഹോദരനുമായി.

ചിലപ്പോഴൊക്കെ ജയിലുകളിലാണു സാക്ഷീകരണം നടത്തിയിരുന്നത്‌. വോൾഫ്‌ഗങ്‌ മൈസെ വാൾഡ്‌ഹൈമിലെ തടവറയിൽ ആയിരുന്ന സമയം. ഒരിക്കൽ, അദ്ദേഹത്തിന്‌ ഭാര്യയുടെ കത്തു കിട്ടി. താൻ “ബർലിനിൽ വെച്ച്‌ കുറച്ചു നോർ സൂപ്പ്‌ ആസ്വദിച്ചു” എന്ന്‌ കത്തിൽ എഴുതിയിരുന്നു. (ജർമനിയിൽ ആളുകൾക്കു പ്രിയമുള്ള ഒരു സൂപ്പാണ്‌ നോർ) ആ പ്രയോഗത്തെ കുറിച്ചു പരാമർശിച്ചുകൊണ്ട്‌ കിട്ടിയ അവസരം പാഴാക്കാതെ വോൾഫ്‌ഗങ്‌ ഒരു സഹ ജയിൽപ്പുള്ളിക്കു സാക്ഷ്യം നൽകി. ബർലിനിൽ ഒരു കൺവെൻഷൻ നടന്നു എന്നും വാച്ച്‌ ടവർ സൊസൈറ്റിയുടെ പ്രസിഡന്റായ എൻ. എച്ച്‌. നോർ അവിടെ പ്രസംഗം നടത്തി എന്നുമാണ്‌ അത്‌ അർഥമാക്കുന്നത്‌ എന്ന്‌ അദ്ദേഹം വിശദീകരിച്ചു. ഭാര്യയുടെ കത്തിനെ കുറിച്ചു വിശദീകരിക്കവേ സന്തോഷഭരിതൻ ആയിത്തീർന്ന വോൾഫ്‌ഗങ്ങിന്റെ കണ്ണിലെ തിളക്കം ആ ജയിൽപ്പുള്ളിക്കു മറക്കാൻ കഴിഞ്ഞില്ല. ഏതാണ്ടു 14 വർഷത്തിനു ശേഷം പശ്ചിമ ജർമനിയിലേക്കു താമസം മാറ്റിയ അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി, രണ്ടു വർഷത്തിനു ശേഷം വ്യൂർട്‌സ്‌ബ്യുർഗിൽ വെച്ചു സ്‌നാപനവുമേറ്റു.

ഇനി ഹിൽഡെഗാർഡ്‌ സേലിഗാറിന്റെ കാര്യമെടുക്കാം. നിരവധി വർഷങ്ങൾ നാസി തടങ്കൽ പാളയങ്ങളിൽ ചെലവഴിച്ച അവരെ ലൈപ്‌സിഗിലുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ കോടതി പത്തു വർഷത്തേക്കും കൂടി തടവിനു വിധിച്ചു. ‘മുഴു ദിവസവും ബൈബിളിനെ കുറിച്ചു സംസാരിച്ചിരുന്നതിനാൽ’ ഹിൽഡെഗാർഡിനെ തികച്ചും അപകടകാരി ആയിട്ടാണു പൊതുവെ വീക്ഷിച്ചത്‌ എന്ന്‌ ഹാലിയിലെ തടവറയിലുള്ള ഒരു വനിതാ ഗാർഡ്‌ പിന്നീട്‌ ഹിൽഡെഗാർട്ടിനോടു പറഞ്ഞു.

നിരോധനത്തിൻ കീഴിലും തുടർച്ചയായ വർധനവ്‌

സഹോദരങ്ങൾ പ്രകടമാക്കിയ തീക്ഷ്‌ണത നല്ല ഫലം കൊയ്‌തു. 1950-ന്റെ തുടക്കത്തിൽ ക്യൂനിഗ്‌സ്‌ വൂസ്റ്റർഹൗസൻ സഭയിൽ 25 പ്രസാധകരാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ, ബർലിൻ മതിൽ വീണപ്പോൾ അവിടെ 161 പ്രസാധകർ—43 പ്രസാധകർ പശ്ചിമ ജർമനിയിലേക്കു താമസം മാറ്റുകയും നിരവധി പേർ മൃതിയടയുകയും ചെയ്‌തിട്ടും—ഉണ്ടായിരുന്നതായി ഹോർസ്റ്റ്‌ ഷ്രാം റിപ്പോർട്ടു ചെയ്യുന്നു. വാസ്‌തവത്തിൽ, ചില സഭകളിൽ ഇപ്പോൾ സജീവരായി പ്രവർത്തിക്കുന്ന 70-ലധികം ശതമാനം സാക്ഷികൾ നിരോധനത്തിൻ കീഴിലാണു സത്യം പഠിച്ചത്‌.

കെമ്‌നിസ്റ്റ്‌ കുടുംബത്തിന്റെ ഉദാഹരണമെടുക്കാം. ബെർന്റും വൽട്രൗഡും തീരെ ചെറുപ്പത്തിൽ, നിരോധനത്തിന്റെ ആദ്യ നാളുകളിൽത്തന്നെ, സത്യം പഠിച്ചു സ്‌നാപനമേറ്റിരുന്നു. പിന്നീട്‌ അവർ വിവാഹിതരായി കുടുംബം പോറ്റാൻ തുടങ്ങി. തങ്ങളുടെ കുട്ടികളെ യഹോവയുടെ ദാസരായി വളർത്തിക്കൊണ്ടു വരുന്നതിൽ നിന്നു തങ്ങളെ തടയാൻ അവർ നിരോധനത്തെ അനുവദിച്ചില്ല. 1980-കളിൽ, വേല നിരോധനത്തിൽ ആയിരിക്കെ ആൻഡ്രയാ, ഗാബ്രിയേല, റൂബൻ, എസ്റ്റർ എന്നിവർ തങ്ങളുടെ മാതാപിതാക്കളുടെ മാതൃക പിൻപറ്റി യഹോവയ്‌ക്കു തങ്ങളെത്തന്നെ സമർപ്പിച്ചു സ്‌നാപനമേറ്റു. ഏറ്റവും ഇളയ മകനായ മറ്റിയാസ്‌ മാത്രമേ നിരോധനം നീക്കപ്പെട്ടപ്പോൾ സ്‌നാപനമേൽക്കാൻ ഉണ്ടായിരുന്നുള്ളൂ. എതിർപ്പിൻ കീഴിലും ആ ദമ്പതികൾ പ്രകടമാക്കിയ നിശ്ചയദാർഢ്യത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു. അവരുടെ അഞ്ചു മക്കളും ഇപ്പോൾ സെൽറ്റേഴ്‌സ്‌ ബെഥേൽ കുടുംബാംഗങ്ങൾ ആണ്‌. അവർക്കു ലഭിച്ച എത്ര വലിയ പ്രതിഫലം!

സൊസൈറ്റിക്കു വേണ്ടി പ്രതിമാസ വയൽ സേവന റിപ്പോർട്ടുകൾ യഥാക്രമം ഒന്നിച്ചു ചേർത്ത്‌ അയയ്‌ക്കാൻ സഹായിച്ച ഒരു മൂപ്പൻ ഇങ്ങനെ പറയുന്നു: “40 വർഷത്തെ നിരോധന കാലത്ത്‌ ഒരാളെങ്കിലും സ്‌നാപനമേൽക്കാത്ത ഒറ്റ മാസം പോലും ഇല്ലായിരുന്നു.” അദ്ദേഹം കൂടുതലായി ഇങ്ങനെ വിശദീകരിക്കുന്നു: “പൊതുവെ, ചുരുക്കം ചിലർ കൂടിവരുന്ന സന്ദർഭങ്ങളിൽ, സ്വകാര്യ ഭവനങ്ങളിലാണു സ്‌നാപനങ്ങൾ നടന്നിരുന്നത്‌. പ്രസംഗത്തിനു ശേഷം ഒരു ബാത്ത്‌ടബ്ബിലെ വെള്ളത്തിൽ സ്‌നാപനം നടത്തിയിരുന്നു. സ്‌നാപനാർഥികളെ വെള്ളത്തിൽ പൂർണമായി മുക്കുന്നതു മിക്കപ്പോഴും ഒരു പ്രശ്‌നം ആയിരുന്നു. നിസ്സാരമായ അത്തരം ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നിട്ടും തങ്ങളുടെ സ്‌നാപന ദിനത്തെ കുറിച്ചുള്ള ഓർമ ഇപ്പോഴും അവരെ ആഹ്ലാദചിത്തർ ആക്കുന്നു.”

പൂർവ ജർമനിയിലെ വയൽ സേവന റിപ്പോർട്ടുകൾ വീണ്ടും പ്രസിദ്ധമാക്കാൻ സാധിച്ചത്‌ സന്തോഷത്തിനു വഴിതെളിച്ചു. 1980-കളിൽ ആ പ്രദേശത്ത്‌ 20,704 സജീവ പ്രസാധകർ ഉണ്ടായിരുന്നു! ഇപ്പോൾ അവിടെ വെവ്വേറെ റിപ്പോർട്ടുകളുടെ ആവശ്യമില്ല. 1990-ൽ പുനരേകീകൃത ജർമനിയിൽ പ്രസാധകരുടെ എണ്ണം 1,54,108 ആയി കുതിച്ചുയർന്നു.

സഹോദരവർഗത്തെ ബലിഷ്‌ഠമാക്കാൻ പുനഃസംഘാടനം

കമ്മ്യൂണിസ്റ്റ്‌ ഭരണാധികാരികൾ, തങ്ങളുടെ പ്രദേശത്ത്‌ ഉണ്ടായിരുന്ന സാക്ഷികളെ ലോകത്തിലെ മറ്റു ദേശങ്ങളിലുള്ള അവരുടെ ക്രിസ്‌തീയ സഹോദരങ്ങളുമായി യാതൊരു ബന്ധവും പുലർത്താനാകാത്ത വിധം അകറ്റി നിർത്താൻ കിണഞ്ഞു പരിശ്രമിച്ചു. അതേസമയം ലോകവ്യാപകമായി, ശ്രദ്ധേയമാംവിധം യഹോവയുടെ സാക്ഷികളുടെ പ്രവർത്തന വിധങ്ങളിൽ സംഘടനാപരമായ മാറ്റങ്ങൾ വരുത്തപ്പെടുക ആയിരുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയെ കുറിച്ചു ബൈബിൾ പറയുന്നതുമായി താദാത്മ്യം പ്രാപിക്കാനുള്ള ഉദ്ദേശ്യത്തിൽ വരുത്തിയ മാറ്റങ്ങൾ സാർവദേശീയ സഹോദരവർഗത്തെ ബലിഷ്‌ഠമാക്കാനും വരും വർഷങ്ങളിലെ ത്വരിത ഗതിയിലുള്ള വർധനവിനായി സംഘടനയെ സജ്ജമാക്കാനും ഉതകി.—പ്രവൃത്തികൾ 20:17, 28 താരതമ്യം ചെയ്യുക.

അങ്ങനെ, 1972 ഒക്‌ടോബർ മുതൽ സഭകളുടെ മേൽനോട്ടം സഭാ ദാസൻ എന്നറിയപ്പെട്ടിരുന്ന ഏക വ്യക്തിയിൽ നിക്ഷിപ്‌തം അല്ലാതായി. അന്നു വരെ സഹായികളുടെ സഹായത്താൽ സഭാ ദാസനായിരുന്നു അത്യാവശ്യ ജോലികൾ നോക്കി നടത്തിയിരുന്നത്‌. അതിനു പകരമായി, ഓരോ സഭയുടെയും മേൽനോട്ടം വഹിക്കാൻ മൂപ്പന്മാരുടെ സംഘം നിയമിക്കപ്പെട്ടു. 1975-ഓടെ ഈ മാറ്റങ്ങൾ നിമിത്തമുള്ള നല്ല ഫലങ്ങൾ പ്രകടമായി കഴിഞ്ഞിരുന്നു.

എന്നാൽ, എല്ലാവരുമൊന്നും മാറ്റത്തിൽ സന്തുഷ്ടർ ആയിരുന്നില്ലെന്നു ദീർഘകാലം സഞ്ചാര മേൽവിചാരകനായി സേവിക്കുന്ന എർവിൻ ഹേർട്‌സിഗ്‌ അനുസ്‌മരിക്കുന്നു. “അത്‌ സഭാ ദാസന്മാരിൽ ചിലരുടെ ഹൃദയനില വെളിപ്പെടുത്താൻ” ഉതകി എന്ന്‌ അദ്ദേഹം പറയുന്നു. ബഹുഭൂരിപക്ഷത്തിനും വിശ്വസ്‌ത ഹൃദയമാണ്‌ ഉണ്ടായിരുന്നതെങ്കിലും അധികാരക്കൊതി പൂണ്ട, തങ്ങളുടെ സഹോദരങ്ങളെ സേവിക്കുന്നതിനെക്കാൾ ഏതു വിധേനയും “ഒന്നാം സ്ഥാനം” കാംക്ഷിച്ച ചുരുക്കം ചിലർ മാറ്റത്തിന്റെ കാറ്റിൽ നിലംപതിച്ചു.

കൂടുതൽ മാറ്റങ്ങൾ വരാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. 1970-കളിൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽ ഉള്ളവരുടെ എണ്ണം വർധിപ്പിച്ച്‌ പുനഃസംഘടിപ്പിക്കപ്പെട്ടു. 1976 ജനുവരി 1 മുതൽ ആറു കമ്മിറ്റികൾക്കിടയിൽ പ്രവർത്തനം വിഭജിക്കപ്പെട്ടു. ഒരു മാസം കഴിഞ്ഞ്‌, 1976 ഫെബ്രുവരി 1-ന്‌ ലോകമെമ്പാടുമുള്ള ബ്രാഞ്ച്‌ ഓഫീസുകളുടെ മേൽനോട്ടത്തിലും പൊരുത്തപ്പെടുത്തലുകൾ വരുത്തി. അന്നു മുതൽ ഒരു ബ്രാഞ്ചിന്റെ പ്രവർത്തനം ബ്രാഞ്ച്‌ ദാസൻ എന്ന ഒറ്റ വ്യക്തിയുടെ മേൽനോട്ടത്തിൽ അല്ലാതായി. പകരം, ഓരോ ബ്രാഞ്ചിന്റെയും മേൽനോട്ടം വഹിക്കാൻ ഭരണസംഘം ഒരു ബ്രാഞ്ച്‌ കമ്മിറ്റിയെ നിയോഗിച്ചു.

ഫ്രോസ്റ്റ്‌, ഫ്രാങ്കെ, കെൽസി എന്നീ സഹോദരന്മാർ മുമ്പ്‌ ജർമനിയിൽ വ്യത്യസ്‌ത ഘട്ടങ്ങളിൽ ബ്രാഞ്ച്‌ ദാസന്മാരായി സേവിച്ചിട്ടുള്ളവരാണ്‌. ആരോഗ്യ പ്രശ്‌നം നിമിത്തം ഫ്രോസ്റ്റ്‌ സഹോദരനു ബെഥേലിൽ നിന്നു പോകേണ്ടി വന്നു. (1987-ൽ 86-ാം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു. 1961 ഏപ്രിൽ 15 വീക്ഷാഗോപുരത്തിൽ [ഇംഗ്ലീഷ്‌] അദ്ദേഹത്തിന്റെ ജീവിത കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.) 1976-ൽ ജർമനിയിൽ അഞ്ചംഗ ബ്രാഞ്ച്‌ കമ്മിറ്റി സ്ഥാപിതമായി. കൊൺറാഡ്‌ ഫ്രാങ്കെയും (അദ്ദേഹം നാസി യുഗത്തിൽ ആവർത്തിച്ചാവർത്തിച്ചു തടവിലാക്കപ്പെട്ടിട്ടുണ്ട്‌), റിച്ചാർഡ്‌ കെൽസിയും (25 വർഷമായി ജർമനിയിൽ സേവനം അനുഷ്‌ഠിച്ചുപോന്ന ഒരു ഗിലെയാദ്‌ ബിരുദധാരി) അതിൽ അംഗങ്ങൾ ആയിരുന്നു. കൂടാതെ, വിലീ പോൾ (നാസി തടങ്കൽ പാളയങ്ങളിൽ കഴിഞ്ഞിട്ടുള്ള അദ്ദേഹം 15-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിലും പങ്കെടുത്തിട്ടുണ്ട്‌), ഗുന്റർ ക്യൂൺസ്‌ (ഗിലെയാദിന്റെ 37-ാമത്തെ ക്ലാസ്സിൽ നിന്നുള്ള ബിരുദധാരി), വെർണർ റൂട്‌കെ (മുൻ സഞ്ചാര മേൽവിചാരകൻ) എന്നിവർ ആയിരുന്നു കമ്മിറ്റിയിലെ മറ്റ്‌ അംഗങ്ങൾ.

1983-ൽ അന്തരിച്ച ഫ്രാങ്കെ സഹോദരൻ ഒഴികെ മറ്റു നാലു പേരും ഇപ്പോഴും ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങളായി സേവിക്കുന്നു. (1963 മാർച്ച്‌ 15 വീക്ഷാഗോപുരത്തിൽ [ഇംഗ്ലീഷ്‌] കൊൺറാഡ്‌ ഫ്രാങ്കെയുടെ ജീവിത കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.) മരണമടഞ്ഞ വേറെ രണ്ടു സഹോദരന്മാരും കുറച്ചു കാലം കമ്മിറ്റി അംഗങ്ങളായി സേവിച്ചിട്ടുണ്ട്‌: ഏഗൊൺ പീറ്റർ, 1978 മുതൽ 1989 വരെയും വോൾഫ്‌ഗങ്‌ ക്രോലൊപ്‌ 1989 മുതൽ 1992 വരെയും.

ഇപ്പോൾ ബ്രാഞ്ച്‌ കമ്മിറ്റിയിൽ എട്ട്‌ അംഗങ്ങളുണ്ട്‌. നേരത്തേ പരാമർശിച്ചവർക്കു പുറമേ, എഡ്‌മുൻഡ്‌ ആൺഷ്‌റ്റഡ്‌ (1978 മുതൽ), പീറ്റർ മീട്രെഗ (1989 മുതൽ), എബഹാർഡ്‌ ഫാബിയാൻ (1992 മുതൽ), റേമൺ ടെംപിൾടൻ (1992 മുതൽ) എന്നിവരും കമ്മിറ്റി അംഗങ്ങളാണ്‌.

1976-ൽ ബ്രാഞ്ച്‌ മേൽവിചാരണയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിയപ്പോൾ പശ്ചിമ ജർമനിയിലെ വീസ്‌ബാഡെൻ ബെഥേൽ കുടുംബത്തിൽ വെറും 187 അംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. ആ സംഖ്യ ഇപ്പോൾ 1,134 ആയിത്തീർന്നിരിക്കുന്നു, അവരാകട്ടെ 30-ലധികം ദേശങ്ങളിൽ നിന്നുള്ളവരും. അത്‌ സാർവദേശീയ വേലയിൽ ബ്രാഞ്ചു വഹിക്കുന്ന പങ്ക്‌ ഒരു പരിധിവരെ എടുത്തുകാട്ടുന്നു.

വർധിച്ചു വരുന്ന ആവശ്യം നിറവേറ്റാൻ അച്ചടി സൗകര്യങ്ങൾ

1970-കളുടെ മധ്യത്തിൽ ജർമനിയിൽ ബ്രാഞ്ച്‌ സൗകര്യങ്ങൾ സ്ഥിതി ചെയ്‌തിരുന്നത്‌ കോൾഹെക്‌ എന്നറിയപ്പെടുന്ന വീസ്‌ബാഡെന്റെ ഒരു ഭാഗത്ത്‌ ആയിരുന്നു. പട്ടണപ്രാന്തത്തിന്റെ അതിർത്തിയിൽ, ഒരു വനത്തോടു ചേർന്നു കിടന്നിരുന്ന ശാന്തമായ ആ പ്രദേശം ഇപ്പോൾ ദ്രുതഗതിയിൽ വളരുന്ന നഗര ഭാഗമാണ്‌. സൊസൈറ്റി നേരത്തേതന്നെ ഈ പ്രദേശത്തോടു ചേർന്നു കിടക്കുന്ന സ്ഥലങ്ങൾ 13 പ്രാവശ്യമായി വാങ്ങിയിട്ടുണ്ട്‌. എന്നാൽ, പശ്ചിമ ജർമനിയിൽ രാജ്യ ഘോഷകരുടെ സംഖ്യ ഏതാണ്ട്‌ 1,00,000 ആയി വർധിച്ചിരുന്നു. ജർമൻ വയലിന്റെ മേൽനോട്ടത്തിനു വലിയ ഓഫീസ്‌ വേണ്ടിയിരുന്നു. ബൈബിൾ സാഹിത്യങ്ങൾ ലഭ്യമാക്കുന്നതിനു കൂടുതൽ വിപുലമായ അച്ചടിശാല ആവശ്യമായിരുന്നു. വികസന പ്രവർത്തനങ്ങൾക്കായി കൂടുതൽ സ്ഥലസൗകര്യങ്ങൾ സ്വന്തമാക്കുന്നത്‌ ഏറെ ദുഷ്‌കരമായിക്കൊണ്ടിരുന്നു. പ്രശ്‌നം എങ്ങനെ പരിഹരിക്കപ്പെടുമായിരുന്നു? യഹോവയുടെ മാർഗനിർദേശത്തിനായി ബ്രാഞ്ച്‌ കമ്മിറ്റി പ്രാർഥിച്ചു.

1977 അവസാനത്തോടെ ബ്രാഞ്ച്‌ കമ്മിറ്റിയിലെ പുതിയ അംഗങ്ങൾ മറ്റൊരു സ്ഥലത്തു ബെഥേൽ ഭവനം പണിയുന്നതിനുള്ള സാധ്യതകളെ കുറിച്ചു പരിചിന്തിച്ചു. എന്നാൽ അതിന്റെ ആവശ്യം ഉണ്ടായിരുന്നോ? ഈ പഴയ വ്യവസ്ഥിതിയുടെ അന്ത്യം വളരെ സമീപിച്ചിരിക്കുന്നു എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നുവരികിലും, മറ്റൊരു വസ്‌തുതയും പരിചിന്തിക്കേണ്ടിയിരുന്നു. അച്ചടി രീതികൾ മാറിക്കൊണ്ടിരുന്നു. ഈ പഴയ വ്യവസ്ഥിതിയുടെ ശേഷിച്ച കാലം, വ്യാപകമായ അളവിൽ അച്ചടി നടത്താൻ ആഗ്രഹിക്കുന്നപക്ഷം ആ രീതികൾ അവലംബിക്കാൻ സൊസൈറ്റിയുടെ മേൽ സമ്മർദമുണ്ടായി. രസകരമെന്നു പറയട്ടെ, അത്‌ അനിവാര്യമായിത്തീർന്നപ്പോൾ യഹോവയുടെ സാക്ഷികളുടെമേൽ നിരോധനം ഏർപ്പെടുത്തിയ കാലത്തു പൂർവ ജർമനിയിലെ കാര്യങ്ങൾ നടത്തുന്നതിൽ സമ്പാദിച്ച അനുഭവപരിചയം വീസ്‌ബാഡെനിലെ സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം മാറ്റങ്ങൾ വരുത്തുന്നത്‌ എളുപ്പമാക്കിത്തീർത്തു. എങ്ങനെ?

ഓഫ്‌സെറ്റ്‌ അച്ചടിക്കുള്ള തീരുമാനം

1961-ൽ ബർലിൻ മതിൽ പണിയപ്പെട്ടതോടെ, പൂർവ ജർമനിയിലുള്ള യഹോവയുടെ സാക്ഷികൾക്കു സാഹിത്യങ്ങൾ ലഭ്യമാക്കുന്നതു കൂടുതൽ ദുഷ്‌കരം ആയിത്തീർന്നു. അതു കുറച്ചുകൂടെ എളുപ്പമാക്കാൻ വീക്ഷാഗോപുരത്തിന്റെ വലിപ്പം കുറഞ്ഞ പ്രത്യേക പതിപ്പ്‌ അവർക്കുവേണ്ടി തയ്യാറാക്കി. അധ്യയന ലേഖനങ്ങൾ മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ. ആ പതിപ്പ്‌, ലേഖനങ്ങൾ രണ്ടാമതും ടൈപ്പ്‌സെറ്റു ചെയ്യുന്നത്‌ ആവശ്യമാക്കിത്തീർത്തു. തീരെ കനം കുറഞ്ഞ കടലാസിൽ അച്ചടിക്കുന്നതു ദുഷ്‌കരം ആയിരുന്നു. മാത്രമല്ല, അച്ചടിച്ച താളുകൾ മടക്കുന്നതും പ്രശ്‌നം സൃഷ്ടിച്ചു. ഈ രണ്ടു കാര്യങ്ങളും ചെയ്യാൻ സാധിക്കുന്ന സ്വയം പ്രവർത്തക ഫോൾഡിങ്‌ യന്ത്രം സഹോദരങ്ങൾ കണ്ടെത്തി. ആ യന്ത്രങ്ങൾ പൂർവ ജർമനിയിലെ ലൈപ്‌സിഗിൽ നിർമിക്കപ്പെട്ടവ ആയിരുന്നു എന്ന്‌ അവർ മനസ്സിലാക്കി—ഏതു രാജ്യത്താണോ യഹോവയുടെ സാക്ഷികളുടെ വേല നിരോധിക്കുകയും വീക്ഷാഗോപുരത്തിന്റെ കൊച്ചു പതിപ്പ്‌ ആവശ്യമായിത്തീരുകയും ചെയ്‌തത്‌, അതേ രാജ്യത്താണ്‌ ആ യന്ത്രം നിർമിക്കപ്പെട്ടത്‌ എന്നതു വിരോധാഭാസം തന്നെ.

ബെഥേലിൽ വരുന്നതിനു മുമ്പ്‌ ഓഫ്‌സെറ്റ്‌ അച്ചടി നടത്തിയിരുന്ന ഒരു സഹോദരൻ, ആ വിധത്തിൽ മാസികകൾ വീണ്ടും അച്ചടിക്കുന്നതു വേല ലഘൂകരിക്കാൻ സഹായിക്കുമെന്നു നിർദേശിച്ചു. അധ്യയന ലേഖനങ്ങൾ ഫോട്ടോഗ്രാഫ്‌ ചെയ്‌ത്‌, വലിപ്പം കുറച്ച്‌, ഒരു ഓഫ്‌സെറ്റ്‌ പ്ലേറ്റിൽ എക്‌സ്‌പോസ്‌ ചെയ്യാൻ സാധിക്കുമായിരുന്നു. മുറിച്ചെടുത്ത കടലാസിൽ അച്ചടി നടത്തുന്ന ഒരു ചെറിയ ഓഫ്‌സെറ്റ്‌ അച്ചടിയന്ത്രം ബ്രാഞ്ചിനു സമ്മാനമായി ലഭിച്ചു. ക്രമേണ, അധ്യയന ലേഖനങ്ങൾ മാത്രമല്ല, മുഴു മാസികയും—ആദ്യം ദ്വിവർണങ്ങളിലും പിന്നീട്‌ മുഴുവർണങ്ങളിലും—അച്ചടിക്കാൻ സാധിച്ചു. അതേ വിധത്തിൽ ചെറിയ പുസ്‌തകങ്ങളും അച്ചടിച്ചു.

1975-ൽ, വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റ്‌ ആയിരുന്ന നേഥൻ നോർ വീസ്‌ബാഡെൻ സന്ദർശിച്ചപ്പോൾ അവിടുത്തെ പ്രവർത്തനങ്ങൾ സാകൂതം വീക്ഷിച്ചു. അച്ചടിച്ച പ്രസിദ്ധീകരണം പരിശോധിച്ച ശേഷം അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇതു കൊള്ളാമല്ലോ.” അതു പൂർവ ജർമനിക്കു വേണ്ടിയുള്ള പ്രത്യേക പതിപ്പാണ്‌ എന്നും പുതിയ രീതിയിൽ അത്‌ ഉത്‌പാദിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്‌ എന്നും വിശദീകരിച്ചപ്പോൾ നോർ സഹോദരൻ പറഞ്ഞു: “കൊടിയ യാതനകൾ അനുഭവിക്കുന്ന ആ സഹോദരങ്ങൾക്കു നാം ഏറ്റവും നല്ലതുതന്നെ ലഭ്യമാക്കണം.” വേല നിർവഹിക്കുന്നതിനു കൂടുതൽ യന്ത്രങ്ങൾ വാങ്ങാൻ അദ്ദേഹം ഉടനടി അനുവാദം നൽകി.

ഭരണസംഘത്തിലെ അംഗം ആയിരുന്ന ഗ്രാന്റ്‌ സ്യൂട്ടർ 1977-ൽ ജർമനി സന്ദർശിക്കവേ, അച്ചടി മൊത്തം ഓഫ്‌ സെറ്റ്‌ അച്ചടി വിദ്യയിലേക്കു മാറ്റുന്നതിനെ കുറിച്ചു സൊസൈറ്റി ദീർഘകാലമായി ഗൗരവപൂർവം ചിന്തിക്കുക ആയിരുന്നു എന്നും അതു വലിയ അളവിൽ ചെയ്യാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു എന്നും പറഞ്ഞു. എന്നാൽ വീസ്‌ബാഡെനിലെ സഹോദരങ്ങൾ അതിനോടകംതന്നെ അക്കാര്യത്തിൽ കുറച്ചൊക്കെ അനുഭവപരിചയം നേടിയിരുന്നു. വാസ്‌തവത്തിൽ, പൂർവ ജർമനിയിലെ നിരോധനം ഈ മാറ്റത്തിന്‌ അവരെ പരോക്ഷമായി സജ്ജരാക്കുക ആയിരുന്നു.

അച്ചടിവിദ്യകളിൽ മാറ്റം വരുത്തേണ്ടത്‌ ആവശ്യമാണെന്ന ആശയം അംഗീകരിച്ചാൽ മാത്രം പോരായിരുന്നു. വലിയ, ഭാരം കൂടിയ അച്ചടിയന്ത്രങ്ങൾ ആവശ്യമാണ്‌ എന്ന്‌ സ്യൂട്ടർ സഹോദരൻ വിശദീകരിച്ചു. എന്നാൽ, അവ എവിടെ സ്ഥാപിക്കുമായിരുന്നു? മുഴുവർണത്തിൽ അച്ചടിക്കുന്ന വെബ്‌ ഓഫ്‌സെറ്റിനെ കുറിച്ചു സ്വപ്‌നങ്ങൾ നെയ്യുക എളുപ്പമാണ്‌. എന്നാൽ, അതു പൂവണിയുന്നത്‌ അത്രകണ്ട്‌ എളുപ്പമായിരുന്നില്ല. കൊഹ്‌ലക്കിലെ കൂടുതലായ വികസന സാധ്യതകളെ കുറിച്ച്‌ ആരാഞ്ഞറിഞ്ഞു. എന്നാൽ, അതിൽ എല്ലാം പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി. എന്തു ചെയ്യാൻ കഴിയുമായിരുന്നു?

ഒരു പുതിയ ബ്രാഞ്ച്‌ സമുച്ചയം

ബ്രാഞ്ചിനു വേണ്ടി മറ്റൊരിടത്തു സ്ഥലം തേടാൻ തുടങ്ങി. 1978 ജൂലൈ 30-ന്‌ ഒരു കൺവെൻഷനായി ഡ്യൂസെൽഡോഫിൽ ഏതാണ്ട്‌ 50,000 സാക്ഷികളും മ്യൂണിക്കിൽ 60,000-ത്തോളം സാക്ഷികളും സമ്മേളിച്ചു. പുതിയ ബ്രാഞ്ച്‌ സമുച്ചയം നിർമിക്കാനായി സ്ഥലം വാങ്ങാനുള്ള പദ്ധതി സംബന്ധിച്ച അറിയിപ്പ്‌ അവരെയെല്ലാം ആശ്ചര്യപ്പെടുത്തി.

ഒരു വർഷത്തിനുള്ളിൽ 123 സ്ഥലങ്ങൾ കാണുകയുണ്ടായി. ഒടുവിൽ സെൽറ്റേഴ്‌സ്‌ ഗ്രാമത്തിന്‌ അഭിമുഖമായി ഒരു കുന്നിൻ മുകളിലുള്ള സ്ഥലം തിരഞ്ഞെടുത്തു. ഭരണസംഘത്തിന്റെ അനുമതിയോടെ 1979 മാർച്ച്‌ 9-ന്‌ ആ സ്ഥലം വാങ്ങി. കൂടാതെ, അതോടു ചേർന്നു കിടന്ന 65 തുണ്ടുഭൂമികൾ 18 ഭൂവുടമകളിൽ നിന്നായി വാങ്ങിച്ചു. അങ്ങനെ മൊത്തം 74 ഏക്കർ സ്ഥലം വാങ്ങി. വീസ്‌ബാഡെനിനു വടക്ക്‌ 40 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന സെൽറ്റേഴ്‌സ്‌ ചരക്കുകൾ കയറ്റി അയയ്‌ക്കാൻ സൗകര്യപ്രദമായ സ്ഥലം ആയിരുന്നു. ഫ്രാങ്ക്‌ഫർട്ടിലെ റൈൻ-മൈൻ രാജ്യാന്തര വിമാനത്താവളത്തിലേക്ക്‌ അവിടെ നിന്നു കഷ്ടിച്ച്‌ 65 കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ.

ജർമനിയിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിലേക്കും ഏറ്റവും വലിയ നിർമാണ പ്രവർത്തനത്തിനു തുടക്കം കുറിക്കാൻ പോകുകയായിരുന്നു. എന്നാൽ, ആ സംരംഭത്തിനു ഞങ്ങൾ വാസ്‌തവത്തിൽ സജ്ജരായിരുന്നോ? നിർമാണ കമ്മിറ്റിയിലെ അംഗമായ റോൾഫ്‌ നോയ്‌ഫെർറ്റ്‌ അനുസ്‌മരിക്കുന്നു: “വാസ്‌തുശിൽപ്പി ആയിരുന്ന സഹോദരൻ ഒഴികെ മറ്റാരും അത്തരം ഒരു വലിയ പദ്ധതിയിൽ അതിനു മുമ്പു പ്രവർത്തിച്ചിരുന്നില്ല. അത്‌ എത്ര ദുഷ്‌കരമായ ദൗത്യം ആയിരുന്നു എന്നു വിഭാവന ചെയ്യാൻ പോലുമാവില്ല. സാധാരണഗതിയിൽ, അനേക വർഷങ്ങളിലെ അനുഭവപരിചയവും വേണ്ടത്ര വൈദഗ്‌ധ്യവും ഉള്ള ഓഫീസിനു മാത്രമേ വലുതും സങ്കീർണവുമായ അത്തരം ഒരു പദ്ധതി ഏറ്റെടുത്തു നടത്താൻ സാധിക്കുമായിരുന്നുള്ളൂ.” എന്നിരുന്നാലും, സഹോദരങ്ങളുടെ ന്യായവാദം ഇതായിരുന്നു: നിർമാണ പ്രവർത്തനം നടത്തുക എന്നത്‌ യഹോവയുടെ ഹിതം ആണെങ്കിൽ അനന്തരഫലത്തെയും അവൻ അനുഗ്രഹിക്കും.

നിർമാണ പ്രവർത്തനത്തിന്‌ 40 വ്യത്യസ്‌ത നിർമാണ അനുമതികൾ വേണ്ടിയിരുന്നു. പ്രാദേശിക അധികാരികൾ നന്നായി സഹകരിച്ചതു വളരെയധികം വിലമതിക്കപ്പെട്ടു. തുടക്കത്തിൽ ചില എതിർപ്പുകൾ ഉണ്ടായി എന്നതു ശരിതന്നെ. അതിനു തിരി കൊളുത്തിയതു പ്രധാനമായും വൈദികർ ആയിരുന്നു. എതിർപ്പുകൾ ഇളക്കിവിടാൻ അവർ യോഗങ്ങൾ കൂടിയെങ്കിലും അവരുടെ ശ്രമങ്ങളെല്ലാം വിഫലമായി.

വേലയിൽ സഹായിക്കാൻ രാജ്യമെമ്പാടുമുള്ള സാക്ഷികൾ സ്വമേധയാ മുന്നോട്ടു വന്നു. അവർ പ്രകടമാക്കിയ മനസ്സൊരുക്കം ശ്രദ്ധേയം ആയിരുന്നു. നിർമാണ സ്ഥലത്തു ദിവസവും ശരാശരി 400 പേർ ക്രമമായി വേലയിൽ ഏർപ്പെട്ടിരുന്നു. അവരോടൊപ്പം എല്ലായ്‌പോഴും 200-ഓളം “അവധിക്കാല” ജോലിക്കാരും ഉണ്ടായിരുന്നു. നാലു വർഷം നീണ്ടു നിന്ന നിർമാണ പ്രവർത്തനത്തിൽ, കുറഞ്ഞപക്ഷം 15,000 സാക്ഷികളെങ്കിലും സ്വമേധയാ പങ്കുപറ്റി.

ഒരു സഹോദരൻ അനുസ്‌മരിക്കുന്നു: “കാലാവസ്ഥയും മറ്റു ബുദ്ധിമുട്ടുകളും ചൂടും തണുപ്പും അതിശൈത്യവും ഒന്നും വേലയ്‌ക്കു ഭംഗം വരുത്തിയില്ല. ചിലപ്പോഴൊക്കെ, മറ്റുള്ളവർ ജോലി നിർത്തുന്ന സമയത്തും ഞങ്ങൾ തുടരുമായിരുന്നു.

മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും സഹായഹസ്‌തം നീട്ടി. ഐക്യനാടുകളിൽ നിന്നു സഹായിക്കാനായി എത്തിയ ജാക്ക്‌ സ്‌മിത്തിനും നോറ സ്‌മിത്തിനും അവരുടെ 15 വയസ്സുകാരി മകൾ ബെക്കിക്കും ആയിരക്കണക്കിനു കിലോമീറ്റർ പോന്ന ദൂരമൊന്നും ഒരു ദൂരമായിരുന്നില്ല. മ്യൂണിക്കിലെ അന്താരാഷ്‌ട്ര കൺവെൻഷനിൽ, ജർമനിയിൽ പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങൾ നിർമിക്കാനുള്ള സൊസൈറ്റിയുടെ പദ്ധതിയെക്കുറിച്ച്‌ അറിയിച്ചപ്പോൾ അവരും സന്നിഹിതർ ആയിരുന്നു. അവർ പറഞ്ഞു, “പുതിയ ബെഥേൽ നിർമാണത്തിൽ പങ്കുപറ്റുന്നത്‌ എന്തൊരു പദവിയായിരിക്കും!” തങ്ങളും അതിൽ പങ്കുപറ്റാൻ തയ്യാറാണെന്ന്‌ അവർ അറിയിച്ചു. “1979-ൽ കൺവെൻഷനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കവേ കഴിയുന്നത്ര നേരത്തേ എത്തിച്ചേരാൻ ആവശ്യപ്പെട്ടുകൊണ്ട്‌ ഞങ്ങൾക്ക്‌ അപേക്ഷാഫാറവും ക്ഷണവും ലഭിച്ചു. ഞങ്ങൾ ആകെ ഉത്സാഹത്തിമിർപ്പിൽ ആയിരുന്നതിനാൽ ജോലിയിലോ സമ്മേളനത്തിലോ ഒന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ല,” ജാക്ക്‌ അനുസ്‌മരിക്കുന്നു.

നിർമാണ പ്രവർത്തകർക്കു താമസിക്കാൻ അവിടെ നേരത്തേ ഉണ്ടായിരുന്ന കെട്ടിടം പുതുക്കിപ്പണിയേണ്ടിയിരുന്നു. 1979/80-ലെ ശൈത്യകാലം ആയപ്പോഴേക്കും ആദ്യത്തെ വീടിന്റെ പണി പൂർത്തിയായി. 1980 സെപ്‌റ്റംബറിൽ പുതിയ ബെഥേൽ ഭവനത്തിനുള്ള അടിത്തറ പാകി. താമസിയാതെ അച്ചടിശാലയുടെയും പണി തുടങ്ങി. 1978 ജനുവരിയിൽ ഓർഡർ ചെയ്‌ത 27 മീറ്റർ നീളമുള്ള ഓഫ്‌സെറ്റ്‌ അച്ചടിയന്ത്രം 1982-ന്റെ ആരംഭത്തിൽ എത്താൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അതിനോടകം അച്ചടിശാലയുടെ നിർമാണം ഭാഗികമായെങ്കിലും പൂർത്തിയാക്കേണ്ടിയിരുന്നു.

മിക്ക വേലയും ഞങ്ങൾക്കുതന്നെ ചെയ്‌തു തീർക്കാൻ സാധിച്ചു. ഒരു സഹോദരൻ ഇപ്പോഴും വിസ്‌മയഭരിതനായി പറയുന്നു: “അത്തരം ഒരു വലിയ പദ്ധതിയിൽ ജോലി ചെയ്‌തുള്ള പരിചയം ഞങ്ങൾക്കാർക്കും ഉണ്ടായിരുന്നില്ല, അതും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തകരോടൊപ്പം. വിദഗ്‌ധരുടെ അഭാവത്താൽ ചില ജോലികൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിവിശേഷങ്ങൾ പലപ്പോഴും ഞങ്ങൾക്കു നേരിടേണ്ടി വന്നു. എന്നാൽ, അപ്പോഴെല്ലാം അവസാന നിമിഷം, യോഗ്യതയുള്ള ഏതെങ്കിലും ഒരു സഹോദരന്റെ അപേക്ഷാഫാറം വന്നെത്തുമായിരുന്നു. ആവശ്യാനുസൃതം, കൃത്യ സമയത്തുതന്നെ സഹോദരങ്ങൾ എത്തിച്ചേർന്നു.” യഹോവയുടെ മാർഗദർശനത്തിനും അനുഗ്രഹത്തിനുമായി അവർ അവനു നന്ദിയേകി.

സെൽറ്റേഴ്‌സിലേക്കു മാറുന്നു

200-ഓളം ബെഥേൽ അംഗങ്ങളുടെ ഫർണിച്ചറുകളും മറ്റു സാധനങ്ങളും സെൽറ്റേഴ്‌സിലേക്കു മാറ്റുന്നത്‌ നിസ്സാര സംഗതി ആയിരുന്നില്ല. അവരുടെ ജോലിക്കുവേണ്ട യന്ത്രങ്ങളും ഉപകരണങ്ങളും മാറ്റുന്നതിനെ കുറിച്ച്‌ ഒട്ടു പറയുകയും വേണ്ട. ഒറ്റ പ്രാവശ്യം കൊണ്ട്‌ അതെല്ലാം കൊണ്ടുപോകുക സാധ്യമായിരുന്നില്ല. അതുകൊണ്ട്‌ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നത്‌ അനുസരിച്ച്‌ ക്രമേണ ഓരോ ഡിപ്പാർട്ടുമെന്റായി ബെഥേൽ കുടുംബം സെൽറ്റേഴ്‌സിലേക്കു താമസം മാറ്റി.

അച്ചടിശാലയുടെ പണിയാണ്‌ ആദ്യം പൂർത്തിയായത്‌. തന്മൂലം, അവിടെ ജോലി ചെയ്‌തിരുന്നവർ ആദ്യം താമസം മാറ്റി. യന്ത്രങ്ങൾ ഒന്നൊന്നായി വീസ്‌ബാഡെനിൽ നിന്നു സെൽറ്റേഴ്‌സിലേക്കു മാറ്റി. അതിനോടകം, 1982 ഫെബ്രുവരി 19-ന്‌ സെൽറ്റേഴ്‌സിലെ പുതിയ റോട്ടറി ഓഫ്‌സെറ്റ്‌ അച്ചടിയന്ത്രത്തിൽ മുഴുവർണത്തിൽ അച്ചടി തുടങ്ങി. സന്തോഷിക്കാൻ എത്ര നല്ല കാരണമായിരുന്നു അത്‌! മേയ്‌ മാസത്തോടെ വീസ്‌ബാഡെൻ അച്ചടിശാല നിശ്ശബ്ദമായി. വീസ്‌ബാഡെനിൽ നടന്നിരുന്ന 34 വർഷത്തെ അച്ചടി പ്രവർത്തനത്തിന്‌ അങ്ങനെ വിരാമം കുറിച്ചു.

നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകമാണ്‌ ഓഫ്‌സെറ്റ്‌ അച്ചടിയന്ത്രത്തിലെ കന്നി സംരംഭം. അതൊരു വൻ സംരംഭംതന്നെ ആയിരുന്നു. ആ പുതിയ പ്രസിദ്ധീകരണം 1982-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ പ്രകാശനം ചെയ്യാനുള്ളവ ആയിരുന്നു. ജർമനി അത്‌ ഏഴു ഭാഷകളിൽ അച്ചടിക്കേണ്ടിയിരുന്നു. എന്നാൽ, ഒരു പ്രശ്‌നം തലപൊക്കി, പുസ്‌തകം ബയന്റു ചെയ്യാനുള്ള യന്ത്രം അപ്പോഴും വീസ്‌ബാഡെനിൽ ആയിരുന്നു. വാസ്‌തവത്തിൽ, ഒരു വർഷം കൂടെ കഴിഞ്ഞാണ്‌ അതു സെൽറ്റേഴ്‌സിലേക്കു മാറ്റിയത്‌. അതുകൊണ്ട്‌, സെൽറ്റേഴ്‌സിൽ അച്ചടിച്ച പുസ്‌തക താളുകൾ സൊസൈറ്റിയുടെ ട്രക്കിൽ ബയന്റിങ്ങിനായി വീസ്‌ബാഡെനിലേക്കു കൊണ്ടുപോയി. കൂടുതലായ വളരെയധികം ജോലി ഉൾപ്പെട്ടിരുന്നിട്ടും, ആദ്യ മുദ്രണത്തിലെ 13,48,582 പ്രതികളിൽ 4,85,365 പ്രതികൾ നിരവധി രാജ്യങ്ങളിലെ കൺവെൻഷനുകളിൽ പങ്കെടുത്ത അന്താരാഷ്‌ട്ര പ്രതിനിധികൾക്കു ലഭ്യമാക്കാൻ സഹോദരങ്ങൾക്കു സാധിച്ചു. തീർച്ചയായും പുതിയ പ്രസിദ്ധീകരണത്തിന്റെ പ്രകാശനം കൺവെൻഷനു കൂടിവന്നവരെ ആഹ്ലാദഭരിതരാക്കി.

സെൽറ്റേഴ്‌സിലേക്കുള്ള മാറ്റം സമ്മിശ്ര വികാരത്തോടെ ആയിരുന്നു എന്നത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. ബെഥേൽ കുടുംബത്തിലെ ചില അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഏതാണ്ട്‌ 35 വർഷം വീസ്‌ബാഡെൻ അവരുടെ വീട്‌ ആയിരുന്നു. താമസിയാതെ, വീസ്‌ബാഡെനിലെ ബെഥേൽ സമുച്ചയം പല ഭാഗങ്ങളായി വ്യത്യസ്‌ത ആളുകൾക്കു വിറ്റു. മുൻ പുസ്‌തക ബയന്റു ശാലയുടെ ഒരു ചെറിയ ഭാഗം മാത്രം രാജ്യഹാളായി മാറ്റിയെടുത്തു. യഹോവയുടെ ജനങ്ങളുടെ സവിശേഷതയായ സാർവദേശീയ ഐക്യത്തിനു ചേർച്ചയിൽ ഇന്ന്‌ ആ ഹാളിൽ നാലു സഭകൾ—ജർമൻ ഭാഷയിൽ രണ്ടും ഇംഗ്ലീഷ്‌, റഷ്യൻ ഭാഷകളിൽ ഓരോന്നും—കൂടിവരുന്നു.

സമർപ്പണ ദിവസം

സെൽറ്റേഴ്‌സ്‌ ബെഥേൽ സമുച്ചയത്തിന്റെ അവസാന മിനുക്കുപണി പൂർത്തിയായ ശേഷം 1984 ഏപ്രിൽ 21-ന്‌ സമർപ്പണ പരിപാടി നടത്തപ്പെട്ടു. ആ പദ്ധതിയിൽ പങ്കുപറ്റിയ ഏവർക്കും തങ്ങളോടു കൂടെ യഹോവയുടെ കരങ്ങൾ ഉണ്ടായിരുന്നു എന്ന ശക്തമായ ബോധ്യം ഉണ്ടായിരുന്നു. അവർ മാർഗദർശനത്തിനായി അവനിലേക്കു നോക്കി. പർവതസമാന പ്രതിബന്ധങ്ങൾ തങ്ങളുടെ വഴിയിൽ നിന്നു നീക്കിക്കൊടുത്തതിൽ അവർ അവനു നന്ദിയേകി. സത്യാരാധനയുടെ ഉന്നമനത്തിനായി ഉപയോഗിക്കാൻ തുടങ്ങിയ, പൂർത്തിയാക്കപ്പെട്ട ആ ബ്രാഞ്ച്‌ സൗകര്യങ്ങളിൽ അവന്റെ അനുഗ്രഹസ്‌പർശം അവർക്ക്‌ അനുഭവവേദ്യമായി. (സങ്കീ. 127:1) വാസ്‌തവമായും അതു പ്രത്യേക ആഹ്ലാദത്തിന്റെ ഒരു സമയം ആയിരുന്നു.

ആ വാരത്തിന്റെ ആരംഭത്തിൽ, ബെഥേൽ സമുച്ചയം സന്ദർശകർക്കായി തുറന്നിരുന്നു. നിർമാണ പ്രവർത്തനത്തിനായി സൊസൈറ്റിക്കു ബന്ധപ്പെടേണ്ടിവന്ന വ്യത്യസ്‌ത ഉദ്യോഗസ്ഥരെ ടൂറിനായി പ്രത്യേകം ക്ഷണിച്ചിരുന്നു. അയൽക്കാർക്കും സ്വാഗതമരുളി. പാസ്റ്റർ കാരണമാണു തനിക്കു വരാൻ സാധിച്ചത്‌ എന്ന്‌ ഒരു സന്ദർശകൻ വെളിപ്പെടുത്തി. സമീപ വർഷങ്ങളിൽ സാക്ഷികളെ അവമതിച്ചു സംസാരിക്കുന്നതു പാസ്റ്ററിന്റെ പതിവ്‌ ആയിരുന്നു എന്നും സഭാംഗങ്ങൾ അതു കേട്ടു മടുത്തു എന്നും അദ്ദേഹം വിശദീകരിച്ചു. തലേ ഞായറാഴ്‌ച പാസ്റ്റർ വീണ്ടും സാക്ഷികളെ കുറിച്ച്‌ അപമര്യാദയായി സംസാരിച്ചിട്ട്‌, സാക്ഷികളുടെ ‘ഉദാരമായ ആതിഥ്യം’ സ്വീകരിക്കരുത്‌ എന്നു സഭാംഗങ്ങൾക്കു മുന്നറിയിപ്പു നൽകി. “നിങ്ങളുടെ ക്ഷണത്തെ കുറിച്ച്‌ അറിയാമായിരുന്നെങ്കിലും തീയതി ഞാൻ മറന്നു പോയിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച പാസ്റ്റർ അതേക്കുറിച്ചു സൂചിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ അത്‌ ഓർക്കാൻ വഴിയില്ലായിരുന്നു.”

പ്രാരംഭ ടൂറുകൾക്കു ശേഷം ഒടുവിൽ സമർപ്പണ പരിപാടിക്കുള്ള ദിവസം വന്നെത്തി. രാവിലെ 9:20-ന്‌ സംഗീതത്തോടു കൂടെ പരിപാടി ആരംഭിച്ചു. ഭരണസംഘത്തിലെ 14 അംഗങ്ങളിൽ 13 പേരും ക്ഷണം സ്വീകരിച്ചു സന്നിഹിതർ ആയിരുന്നത്‌ എത്രമാത്രം ആഹ്ലാദകരം ആയിരുന്നു! ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിർമാണ പദ്ധതിയുടെ വിജയത്തിനു സംഭാവന ചെയ്‌ത എല്ലാവർക്കും വ്യക്തിപരമായി സന്നിഹിതർ ആകാൻ സാധിക്കാഞ്ഞതു നിമിത്തം രാജ്യമെമ്പാടുമുള്ള 11 വ്യത്യസ്‌ത പ്രദേശങ്ങളെ ടെലഫോണിലൂടെ ബന്ധിപ്പിച്ചു. അങ്ങനെ 97,562 പേർക്ക്‌ ഉത്‌കൃഷ്ടമായ ആ പരിപാടി ആസ്വദിക്കാൻ കഴിഞ്ഞു.

സ്‌മരണാർഹമായ ആ ദിനത്തിൽ സെൽറ്റേഴ്‌സിൽ വന്നുചേർന്നവരിൽ രണ്ടാം ലോകമഹായുദ്ധ കാലത്തു നാസി തടങ്കൽ പാളയങ്ങളിൽ ആയിരുന്നപ്പോൾ തങ്ങളുടെ വിശ്വാസത്തിന്റെ മാറ്റുരയ്‌ക്കപ്പെട്ട ചിലരും സമീപ കാലത്തു പൂർവ ജർമനിയിൽ തടവിൽ നിന്നു മോചിപ്പിക്കപ്പെട്ട ചിലരും ഉണ്ടായിരുന്നു. ഏൺസ്റ്റ്‌ സെലിഗറും ഭാര്യ ഹിൽഡഗാർഡും അക്കൂട്ടത്തിൽ ഉള്ളവർ ആയിരുന്നു. സെലിഗർ സഹോദരൻ മുഴുസമയ ശുശ്രൂഷ തുടങ്ങിയിട്ട്‌ 60-ലധികം വർഷം ആയിരുന്നു. അദ്ദേഹവും ഭാര്യയും മൊത്തം 40-ലധികം വർഷം നാസി/കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളുടെ തടങ്കൽ പാളയങ്ങളിൽ ചെലവഴിച്ചിരുന്നു. സമർപ്പണ പരിപാടിയിൽ പങ്കെടുത്ത ശേഷം അവർ എഴുതി: “നമ്മുടെ ആത്മീയ പറുദീസയിൽ സ്വാദിഷ്ടമായ ഈ ആത്മീയ വിരുന്നിൽ പങ്കുപറ്റാൻ സാധിച്ചതിൽ ഞങ്ങൾക്കുണ്ടായ സന്തോഷം നിങ്ങൾക്കു വിഭാവന ചെയ്യാൻ സാധിക്കുമോ? മഹത്തായ ആ പരിപാടി ആദ്യവസാനം കേൾക്കവേ, ദിവ്യാധിപത്യ ഐക്യത്തിന്റെയും ഒത്തൊരുമയുടെയും ഒരു ദിവ്യതാളലയം കേൾക്കുന്നതു പോലെ ഉണ്ടായിരുന്നു.” (അവർ അനുഭവിച്ച വിശ്വാസത്തിന്റെ പരിശോധനകളെ കുറിച്ചുള്ള കൂടുതലായ വിശദാംശങ്ങൾക്ക്‌ 1975 ജൂലൈ 15-ലെ വീക്ഷാഗോപുരം [ഇംഗ്ലീഷ്‌] കാണുക.)

‘യഹോവയുടെ നാമത്തിനുള്ള ആലയങ്ങൾ’

സ്വമേധയാ ജോലി ചെയ്‌തുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ വെറും ആഴ്‌ചകൾക്കകം—ചിലപ്പോഴൊക്കെ ദിവസങ്ങൾകൊണ്ടു പോലും—രാജ്യഹാളുകളും വലിയ സമ്മേളന ഹാളുകളും പണിയുന്നത്‌ ആളുകളെ ആശ്ചര്യഭരിതർ ആക്കിയിട്ടുണ്ട്‌. അവരുടെ സ്വമേധയാ സംഭാവനകളാലാണ്‌ ലക്ഷക്കണക്കിനു ഡോളർ ചെലവു വരുന്ന ബെഥേൽ സമുച്ചയങ്ങളുടെ നിർമാണം നടക്കുന്നത്‌ എന്നതും ആളുകളെ അതിശയിപ്പിക്കുന്നു. ജർമനിയിലെ നിവാസികൾക്ക്‌ ഈ പ്രവർത്തനങ്ങൾ എല്ലാം നേരിട്ടു കാണാൻ പല അവസരങ്ങളും ലഭിച്ചിട്ടുണ്ട്‌.

1970-കളുടെ തുടക്കത്തിൽ, പശ്ചിമ ബർലിനിൽ പണിത പശ്ചിമ ജർമനിയിലെ ആദ്യത്തെ സമ്മേളന ഹാൾ സമർപ്പിക്കപ്പെട്ടു. അതേത്തുടർന്നു വേറെയും ഹാളുകൾ പണിയപ്പെട്ടു. അങ്ങനെ, 1986 മുതൽ പശ്ചിമ ജർമനിയിൽ എല്ലാ സർക്കിട്ട്‌ സമ്മേളനങ്ങളും സാക്ഷികളുടെ സ്വന്തം ഹാളുകളിലാണു നടത്തിവരുന്നത്‌.

സഹോദരങ്ങൾ ഈ പദ്ധതികളിൽ വേല ചെയ്യവേ യഹോവയുടെ അനുഗ്രഹം പ്രകടമായിരുന്നു. മ്യൂണിക്കിൽ നഗരാധികാരികളുടെ സഹകരണത്തോടെ വളരെ ന്യായമായ വിലയ്‌ക്ക്‌ ഒരു സമ്മേളന ഹാളിനുള്ള സ്ഥലം വാങ്ങി. കൂറ്റൻ ഒളിമ്പിക്‌ സ്റ്റേഡിയത്തിന്റെ എതിർവശത്ത്‌, ഹൈവേയോടു ചേർന്ന്‌ ഒളിമ്പിക്‌ പാർക്കിന്റെ വശ്യസുന്ദരമായ പ്രകൃതിവിലാസത്തിന്റെ സമീപത്ത്‌ ആയിട്ടാണ്‌ അതിന്റെ സ്ഥാനം.

നിർമാണ പ്രവർത്തനങ്ങൾക്കും സാധനങ്ങൾക്കും ഉള്ള ചെലവുകൾ പരമാവധി ചുരുക്കുന്നതിനു സഹോദരങ്ങൾ ആത്മാർഥമായി ശ്രമിച്ചു. ഒരു വൈദ്യുത നിലയം അവിടെ നിന്നു മാറ്റി സ്ഥാപിക്കുക ആയിരുന്നതിനാൽ വൈദ്യുത സ്വിച്ച്‌ ബോർഡുകളും ടെലഫോൺ സ്വിച്ച്‌ ബോർഡും കുറഞ്ഞ വിലയ്‌ക്കു ലഭ്യമായി. അങ്ങനെ, യഥാർഥ വിലയിൽ നിന്ന്‌ അഞ്ചു ശതമാനം കിഴിവിൽ അവ വാങ്ങാൻ സഹോദരങ്ങൾക്കു സാധിച്ചു. തക്കസമയത്തു തന്നെ ഒരു കെട്ടിട സമുച്ചയം പൊളിച്ചു മാറ്റുക ആയിരുന്നതിനാൽ ആവശ്യമുള്ളത്ര വാഷ്‌ബേസിനുകളും ക്ലോസറ്റുകളും വാതിലുകളും കതകുകളും നൂറുകണക്കിനു മീറ്റർ നീളമുള്ള ജല, വാതക, വായുസഞ്ചാര പൈപ്പുകളും ന്യായമായ വിലയ്‌ക്കു വാങ്ങാൻ കഴിഞ്ഞു. കസേരകളും മേശകളും സ്വന്തമായി നിർമിച്ചതുകൊണ്ട്‌ അതിനും അധികം പണച്ചെലവ്‌ ഉണ്ടായില്ല. നഗരത്തിലെ പ്രകൃതിവിലാസ നയം അനുസരിച്ച്‌, സമ്മേളന ഹാളിന്റെ മുറ്റത്ത്‌ 27 ലിൻഡൻ മരങ്ങൾ നട്ടുവളർത്തേണ്ടിയിരുന്നു. തൈകൾ വിൽക്കുന്ന ഒരു നഴ്‌സറി അടച്ചു പൂട്ടാൻ പോകുക ആയിരുന്നു. വേണ്ടത്ര ഉയരത്തിലുള്ള, ആവശ്യമുള്ളത്ര തൈകൾ അവിടെ ലഭ്യമായിരുന്നു. യഥാർഥ വിലയുടെ പത്തിലൊന്നു വിലയ്‌ക്ക്‌ അവിടെ നിന്നു തൈകൾ വാങ്ങി. മ്യൂണിക്കിലെ തെരുവു നിർമാണത്തിനായി കൊണ്ടുവന്നിരുന്ന ടൺ കണക്കിനു വലിയ ഉരുളൻ കല്ലുകൾ ബാക്കി വന്നതിനാൽ അവ വളരെ തുച്ഛമായ വിലയ്‌ക്കു ലഭ്യമായി. ആ കല്ലുകൾ ഹാളിനു ചുറ്റുമുള്ള നടവഴിയിലും അതോടു ചേർന്നുള്ള പാർക്കിങ്‌ സ്ഥലത്തും പാകുകയുണ്ടായി.

ജർമനിയിലെ മറ്റു സമ്മേളന ഹാളുകളുടെ കാര്യത്തിലും സമാനമായ കഥകൾ വിവരിക്കാൻ സാധിക്കും. അവ തനതായ രൂപമാതൃകയിലും മനോഹാരിതയിലും മുന്തിനിൽക്കുന്നു. വാസ്‌തവത്തിൽ, അവയിൽ ഓരോന്നും 3,000 വർഷം മുമ്പ്‌ യെരൂശലേമിൽ പണിതുയർത്തിയ ആലയത്തെ ശലോമോൻ രാജാവ്‌ വർണിച്ചതു പോലെ, ‘യഹോവയുടെ നാമത്തിന്നുള്ള ഒരു ആലയം’ ആണ്‌.—1 രാജാ. 5:5.

കൂടാതെ, ജർമനിയിലെ 2,083 സഭകൾക്കു കൂടിവരാൻ രാജ്യഹാളുകളുടെ നിർമാണവും ദ്രുതഗതിയിൽ നടക്കുന്നു. അവിടെ ഇപ്പോൾ 17 മേഖലാ നിർമാണ കമ്മിറ്റികളുണ്ട്‌. 1984-ൽ ആദ്യത്തെ മേഖലാ കമ്മിറ്റി രൂപീകൃതമാകുന്നതിനു മുമ്പ്‌ ജർമനിയിൽ സാക്ഷികൾക്കു സ്വന്തമായി 230 രാജ്യഹാളുകളേ ഉണ്ടായിരുന്നുള്ളൂ. അന്നു മുതൽ 1998 ആഗസ്റ്റ്‌ വരെ പ്രതിവർഷം ശരാശരി 58 പുതിയ ഹാളുകൾ വീതം പണിയപ്പെട്ടു—പോയ 12 വർഷം പ്രതിവാരം ഒന്നിലധികം ഹാളുകൾ എന്ന നിരക്കിൽ!

നിർമാണ പ്രവർത്തനങ്ങളുടെ കാര്യത്തിലും ജർമനിയിലെ യഹോവയുടെ സാക്ഷികൾ ദേശീയ അതിർത്തികൾ കടന്നിരിക്കുന്നു. അവർ ഒരു ആഗോള കുടുംബത്തിന്റെ ഭാഗമാണ്‌. ജർമനിയിൽ നിന്നുള്ള 40-ൽപരം പേർ സാർവദേശീയ ദാസന്മാരായി സേവിച്ചിരിക്കുന്നു. സൊസൈറ്റി അയയ്‌ക്കുന്നിടത്തെല്ലാം ആവശ്യമുള്ളിടത്തോളം കാലം നിർമാണ പ്രവർത്തനങ്ങളിൽ പങ്കുപറ്റാൻ അവർ സന്നദ്ധരാണ്‌. അവരെ കൂടാതെ വേറെയും 242 പേർ വ്യത്യസ്‌ത കാലയളവിൽ മറ്റു രാജ്യങ്ങളിൽ അത്തരം പദ്ധതികളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.

സഞ്ചാര മേൽവിചാരകന്മാർ ആടുകളെ മേയ്‌ക്കുന്നു

സംഘടനയുടെ ആത്മീയ സ്ഥിതിയിൽ മുഖ്യമായ പങ്കു വഹിച്ചിരിക്കുന്ന ഒന്നാണു സഞ്ചാര മേൽവിചാരകന്മാരുടെ പ്രവർത്തനം. അത്തരം പുരുഷന്മാർ വാസ്‌തവമായും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്നവർ ആണ്‌. (1 പത്രൊ. 5:1-3) പൗലൊസ്‌ അപ്പൊസ്‌തലൻ വർണിച്ചതു പോലെ അവർ “മനുഷ്യരാം ദാനങ്ങൾ” ആണ്‌.—എഫെ. 4:8, NW.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സഞ്ചാര മേൽവിചാരകന്മാർ സഭകൾ സന്ദർശിച്ച്‌ അവരെ കെട്ടുപണി ചെയ്യുകയും വയൽ ശുശ്രൂഷയിൽ അവരോടൊപ്പം പ്രവർത്തിക്കുകയും ചെയ്‌തു. അവരിൽ, 1925-ൽ സ്‌നാപനമേറ്റ ഗേർഹാർഡ്‌ ഓൾറ്റ്‌മാൻസ്‌, യോസെഫ്‌ ഷാർനെർ, പൗൾ വ്രോബെൽ എന്നീ സഹോദരന്മാരും 1930-കളിൽ സ്‌നാപനമേറ്റ ഓട്ടോ വൂലെ, മാക്‌സ്‌ സന്റ്‌നെർ എന്നീ സഹോദരന്മാരും ഉൾപ്പെടുന്നു.

ആവശ്യാനുസൃതം മറ്റു സഹോദരന്മാരും സഞ്ചാര മേൽവിചാരകന്മാരുടെ പട്ടികയിലേക്കു ചേർക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന്‌ ഇന്നു വരെ പശ്ചിമ ജർമനിയിൽ 290-ൽപരം സഹോദരന്മാരും പൂർവ ജർമനിയിൽ 40-ൽപരം സഹോദരന്മാരും സഞ്ചാര വേലയിൽ സേവിച്ചിരിക്കുന്നു. രാജ്യ താത്‌പര്യങ്ങളുടെ ഉന്നമനത്തിന്‌ അവർ തങ്ങളെത്തന്നെ അർപ്പിച്ചിരിക്കുകയാണ്‌. തന്മൂലം, അവരിൽ ചിലർക്കു തങ്ങളുടെ മുതിർന്ന മക്കളെയോ പേരക്കിടാങ്ങളെയോ കൂടെക്കൂടെ കാണാൻ സാധിക്കാതായി. മറ്റു ചിലർ നിയമനത്തിന്‌ ഇടയിലും പ്രായംചെന്ന അല്ലെങ്കിൽ രോഗഗ്രസ്‌തരായ മാതാപിതാക്കളോടൊപ്പം പതിവായി സമയം ചെലവഴിക്കാൻ ക്രമീകരണങ്ങൾ ചെയ്‌തു.

ആ സഞ്ചാര ശുശ്രൂഷകന്മാരിൽ ചിലർ ആയാസപൂർണവും അതേസമയം ഫലദായകവുമായ തങ്ങളുടെ വേലയിൽ ദശകങ്ങളോളം ചെലവഴിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, ഹോർസ്റ്റ്‌ ക്രെറ്റ്‌ഷ്‌മെറിന്റെയും ഭാര്യ ഗെർട്രൂഡിന്റെയും കാര്യമെടുക്കാം. 1956 മുതൽ അവർ ജർമനിയിൽ ഉടനീളം സഞ്ചാര വേലയിൽ ഏർപ്പെട്ടിരിക്കുന്നു. 1950-ൽ വീസ്‌ബാഡെനിലെ ബെഥേലിൽ കുറച്ചു നാൾ തങ്ങിയത്‌ ക്രെറ്റ്‌ഷ്‌മെറിന്റ്‌ സഹോദരൻ ഇപ്പോഴും അനുസ്‌മരിക്കുന്നു. അദ്ദേഹത്തിന്റെ തോളിൽ കയ്യിട്ടുകൊണ്ട്‌ സ്‌നേഹപുരസ്സരം എറിക്‌ ഫ്രോസ്റ്റ്‌ ഇങ്ങനെ പറഞ്ഞു: “ഹോർസ്റ്റ്‌, ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌. താങ്കൾ യഹോവയോടു വിശ്വസ്‌തത പുലർത്തുന്നപക്ഷം അവൻ താങ്കളെ കാത്തുപരിപാലിക്കും. ഞാൻ അത്‌ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌; നിങ്ങളും അത്‌ അനുഭവിക്കും. വിശ്വസ്‌തനായി നിലകൊള്ളണം എന്നു മാത്രം.”

1998-ലെ കണക്കനുസരിച്ച്‌ സർക്കിട്ട്‌/ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാരായി സേവിക്കുന്ന 125 സഹോദരന്മാർ ജർമനിയിൽ ഉണ്ട്‌. അവർ പക്വതയുള്ള പുരുഷന്മാരാണ്‌; യഹോവയ്‌ക്കുള്ള മുഴു സമയ സേവനത്തിൽ അവർ ശരാശരി 30 വർഷം ചെലവഴിച്ചിരിക്കുന്നു. അവരുടെ ഭാര്യമാരും ശുശ്രൂഷയിൽ തീക്ഷ്‌ണത ഉള്ളവരാണ്‌. മാത്രമല്ല, തങ്ങൾ സന്ദർശിക്കുന്ന സഭകളിലെ സഹോദരിമാർക്ക്‌ അവർ പ്രത്യേക പ്രോത്സാഹനവുമാണ്‌.

സഞ്ചാര മേൽവിചാരകൻ ബ്രുക്ലിനിലേക്ക്‌

മാർട്ടിൻ പ്യൊറ്റ്‌സിംഗറും ഭാര്യ ഗെർട്രൂഡും ജർമനിയിലെ യഹോവയുടെ ജനങ്ങൾക്കിടയിൽ പരക്കെ അറിയപ്പെട്ടിരുന്നു. ഹിറ്റ്‌ലറിന്റെ നാസി ഭരണകാലത്തിനു മുമ്പും ഭരണകാലത്തും ഭരണശേഷവും അവർ വിശ്വസ്‌തതയോടെ യഹോവയെ സേവിച്ചു. നാസി തടവറയിൽ നിന്നു മോചിപ്പിക്കപ്പെട്ട ശേഷം, ഉടനടി അവർ വീണ്ടും മുഴുസമയ പ്രവർത്തനം തുടങ്ങി. 30-ലധികം വർഷം അവർ ജർമനിയിൽ ഉടനീളമുള്ള സർക്കിട്ടുകളിൽ സേവനം അനുഷ്‌ഠിച്ചുകൊണ്ട്‌ സഞ്ചാര വേലയിൽ തുടർന്നു. ആയിരക്കണക്കിനു സാക്ഷികൾ അവരെ സ്‌നേഹിക്കാനും ആദരിക്കാനും ഇടയായി.

1959-ൽ പോയറ്റ്‌സിംഗർ സഹോദരൻ 32-ാമതു ഗിലെയാദ്‌ ക്ലാസ്സിൽ പങ്കെടുത്തു. ഇംഗ്ലീഷ്‌ വശമില്ലാതിരുന്ന ഗെർട്രൂഡ്‌ അദ്ദേഹത്തെ അനുഗമിച്ചിരുന്നില്ല. എങ്കിലും, അദ്ദേഹത്തിനു ലഭിച്ച ആ പദവിയിൽ അവർ ആഹ്ലാദവതി ആയിരുന്നു. ഭർത്താവിനെ പിരിഞ്ഞിരിക്കുന്നത്‌ അവരെ സംബന്ധിച്ചിടത്തോളം പുത്തരി ആയിരുന്നില്ല. വിവാഹം കഴിഞ്ഞ്‌ ഏതാനും മാസങ്ങൾക്കകം നാസി പീഡനം ഒമ്പതു വർഷത്തേക്കു നിർബന്ധപൂർവം അവരെ വേർപെടുത്തിയിരുന്നു. ഇപ്പോൾ, യഹോവയുടെ സംഘടന ദിവ്യാധിപത്യ പ്രവർത്തനത്തിനുവേണ്ടി സ്വമനസ്സാലെ പിരിഞ്ഞിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ തെല്ലും മടി കൂടാതെ—ലവലേശം പരാതിപ്പെടാതെ—അവർ അതിനു തയ്യാറായി.

വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി ആയിരുന്നില്ല അവർ ഇരുവരും യഹോവയെ സേവിച്ചിരുന്നത്‌. ദിവ്യാധിപത്യ നിയമനങ്ങൾ സ്വീകരിക്കാൻ അവർ എന്നും മനസ്സൊരുക്കം ഉള്ളവർ ആയിരുന്നു. എന്നാൽ, 1977-ൽ അവരെ അതിശയപ്പെടുത്തിക്കൊണ്ട്‌, യു.എസ്‌.എ-യിൽ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ലോക ആസ്ഥാനത്തിൽ ബെഥേൽ കുടുംബാംഗങ്ങളായി സേവിക്കാൻ അവർക്കു ക്ഷണം ലഭിച്ചു. പോയറ്റ്‌സിംഗർ സഹോദരൻ ഭരണസംഘത്തിലെ അംഗമായി സേവിക്കണമായിരുന്നു!

യു.എസ്‌.-ൽ സ്ഥിരതാമസത്തിനുള്ള രേഖകൾ ലഭ്യമാകുന്നതു വരെ വീസ്‌ബാഡെൻ ബെഥേലിൽ താമസിക്കാൻ അവരോട്‌ ആവശ്യപ്പെട്ടു. അവരുടെ കാത്തിരിപ്പു പ്രതീക്ഷിച്ചതിലും ദീർഘിച്ചു, മാസങ്ങളോളംതന്നെ. മാർട്ടിൻ ഇംഗ്ലീഷ്‌ നന്നായി വശമാക്കാൻ ശ്രമിക്കവേ അദ്ദേഹത്തിന്റെ ഉത്സാഹവതിയായ ഭാര്യ ഗെർട്രൂഡും ഇംഗ്ലീഷ്‌ പഠിക്കാൻ തുടങ്ങി. 65 വയസ്സായ ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ഭാഷ പഠിച്ചെടുക്കുന്നത്‌ അത്ര എളുപ്പം ആയിരുന്നില്ല. എങ്കിലും യഹോവയുടെ സേവനത്തിനായി അവർ ഇരുവരും എന്തിനും ഒരുക്കമുള്ളവർ ആയിരുന്നു!

വീസ്‌ബാഡെൻ ബെഥേൽ കുടുംബത്തിൽ ഇംഗ്ലീഷ്‌ അറിയാവുന്ന പലരും മാർട്ടിനെയും ഗെർട്രൂഡിനെയും ഭാഷ പഠിപ്പിക്കുന്നതിൽ വളരെ സന്തോഷമുള്ളവർ ആയിരുന്നു. ഇംഗ്ലീഷ്‌ പഠിക്കുന്നതിനിടയിൽ ഗെർട്രൂഡിനു നിരുത്സാഹം തോന്നുമ്പോഴെല്ലാം അവരുടെ ഭർത്താവു ദയാപുരസ്സരം ഇങ്ങനെ പറയുമായിരുന്നു: “വിഷമിക്കാതെ ഗെർട്രൂഡ്‌, എല്ലാം സാവധാനം ശരിയാകും.” എന്നാൽ ‘എല്ലാം സാവധാനം ശരിയാകാൻ’ നോക്കിയിരിക്കുന്ന പ്രകൃതക്കാരി ആയിരുന്നില്ല ഗെർട്രൂഡ്‌. മുഴു ഹൃദയത്തോടെയുള്ള അർപ്പണബോധവും നിശ്ചയദാർഢ്യവും, യഹോവയുടെ സേവനത്തിനായി ഉഴിഞ്ഞുവെച്ചിരുന്ന അവരുടെ ജീവിതത്തിന്റെ സവിശേഷത ആയിരുന്നു. അതേ അർപ്പണബോധത്തോടെ അവർ ഇംഗ്ലീഷ്‌ പഠിച്ചെടുത്തു. 1978 നവംബറിൽ സ്ഥിരതാമസത്തിനുള്ള വിസ ലഭിച്ച ഉടനെ ഭർത്താവിനോടൊപ്പം ഗെർട്രൂഡ്‌ ബ്രുക്ലിനിലേക്കു തിരിച്ചു.

അവർ ജർമനി വിടുന്നുവെന്ന കാര്യം സഹോദരങ്ങളിൽ സമ്മിശ്ര വികാരങ്ങൾ ഇളക്കിവിട്ടെങ്കിലും അവരുടെ പുതിയ പദവികളിൽ സഹോദരങ്ങൾ അത്യന്തം ആഹ്ലാദചിത്തർ ആയിരുന്നു. ഏതാണ്ട്‌ ഒരു ദശകത്തിനു ശേഷം, 1988 ജൂൺ 16-ന്‌ 83-ാം വയസ്സിൽ മാർട്ടിന്റെ ഭൗമിക ജീവിതഗതി അവസാനിച്ചു എന്നു കേട്ടപ്പോൾ ജർമനിയിലെ സഹോദരങ്ങൾ അത്യന്തം വികാരാധീനരായി.

ഭർത്താവിന്റെ മരണശേഷം ഗെർട്രൂഡ്‌ ജർമനിയിലേക്കു മടങ്ങി. അവർ അവിടെ ബെഥേൽ കുടുംബാംഗമായി സേവിക്കുന്നു. അവർ ഇപ്പോഴും ‘എല്ലാം സാവധാനം ശരിയാകാൻ’ നോക്കിയിരിക്കുന്നില്ല. ഒരിക്കലും അവർ അങ്ങനെ ചെയ്യുമെന്നും തോന്നുന്നില്ല. ബെഥേൽ നിയമനങ്ങൾക്കു പുറമേ, മിക്കപ്പോഴും സഹായ പയനിയറിങ്‌ ചെയ്‌തു കൊണ്ടു ഗെർട്രൂഡ്‌ അവധിക്കാലങ്ങൾ ചെലവഴിക്കുന്നു. (പോയറ്റ്‌സിംഗർ ദമ്പതിമാരെ കുറിച്ചുള്ള കൂടുതലായ വിവരങ്ങൾക്ക്‌ വീക്ഷാഗോപുരത്തിന്റെ [ഇംഗ്ലീഷ്‌] 1969 ഡിസംബർ 1, 1984 ആഗസ്റ്റ്‌ 1, 1988 സെപ്‌റ്റംബർ 15 ലക്കങ്ങൾ കാണുക.)

സാർവദേശീയ ആവശ്യങ്ങൾ നിറവേറ്റാൻ പ്രത്യേക സ്‌കൂളുകൾ

1978-ൽ, പോയറ്റ്‌സിംഗർ ദമ്പതിമാർ ബ്രുക്ലിനിലേക്കു തിരിച്ച്‌ അധികം താമസിയാതെ, പയനിയർ സേവന സ്‌കൂൾ ആരംഭിച്ചു. പ്രായോഗിക പരിശീലനം പ്രദാനം ചെയ്‌ത, 10 ദിവസത്തെ ആ കോഴ്‌സ്‌ ജർമനിയിലെ പയനിയർമാരെ ബലിഷ്‌ഠരാകാൻ സഹായിച്ചു. വർഷംതോറും രാജ്യമെമ്പാടുമുള്ള സർക്കിട്ടുകളിൽ ആ സ്‌കൂൾ നടത്തപ്പെടുന്നു. മുമ്പ്‌ ഹാജരായിട്ടില്ലാത്ത, ഒരു വർഷമായി പയനിയർമാരുടെ പട്ടികയിലുള്ള എല്ലാവരെയും ആ സ്‌കൂളിലേക്കു ക്ഷണിച്ചുവരുന്നു. 1998-ന്റെ തുടക്കമായപ്പോഴേക്കും, ആ സ്‌കൂളിൽ പങ്കെടുത്ത 16,812 പേർ ഉണ്ടായിരുന്നു. ജർമൻ ഭാഷയ്‌ക്കു പുറമേ ഇംഗ്ലീഷ്‌, ഇറ്റാലിയൻ, ഗ്രീക്ക്‌, ടർക്കിഷ്‌, പോർച്ചുഗീസ്‌, പോളീഷ്‌, ഫ്രഞ്ച്‌, സെർബോ-ക്രൊയേഷ്യൻ, സ്‌പാനിഷ്‌, റഷ്യൻ എന്നീ ഭാഷകളിലും ക്ലാസ്സുകൾ നടത്തപ്പെടുന്നു.

വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിൻ മധ്യേയാണു ചിലർ പയനിയർ സേവന സ്‌കൂളിൽ പങ്കെടുത്തത്‌. അവരിൽ ഒരാളാണു ക്രിസ്റ്റീൻ ഏമൊസ്‌. പയനിയർ സേവന സ്‌കൂൾ തുടങ്ങുന്നതിന്‌ ഒരാഴ്‌ച മുമ്പ്‌, യോഗങ്ങൾ കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ ആ സഹോദരിയുടെ മകൻ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സാഹചര്യം അങ്ങനെ ആയിരിക്കെ, സഹോദരിക്കു സ്‌കൂളിൽ നിന്നു പ്രയോജനം അനുഭവിക്കാൻ സാധിക്കുമായിരുന്നോ? ആ സമയം വീട്ടിൽ ഒറ്റയ്‌ക്ക്‌ ആയിരിക്കുമ്പോൾ ഭർത്താവിന്റെ അവസ്ഥ എന്താകുമായിരുന്നു? ആത്മീയ കാര്യങ്ങളിൽ മനസ്സു കേന്ദ്രീകരിക്കുന്നത്‌ ഒരു അനുഗ്രഹമായിരിക്കും എന്നതുകൊണ്ട്‌ സഹോദരി സ്‌കൂളിൽ പങ്കെടുക്കണം എന്നുതന്നെ അവർ ഇരുവരും തീരുമാനിച്ചു. ആ സമയത്തു സഹോദരിയുടെ ഭർത്താവിനു ബെഥേൽ സേവനത്തിനു ക്ഷണം ലഭിച്ചു. താമസിയാതെ ഇരുവരെയും നിർമാണ പ്രവർത്തനങ്ങൾക്കായി സെൽറ്റേഴ്‌സിലേക്കു ക്ഷണിച്ചു. അവിടുത്തെ വേല തീർന്നപ്പോൾ അവർ ഗ്രീസ്‌, സ്‌പെയിൻ, സിംബാബ്‌വേ എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങളിലും പങ്കുപറ്റി. ഇപ്പോൾ അവർ വീണ്ടും ജർമനിയിൽ പയനിയർമാരായി സേവിക്കുന്നു.

പയനിയർ സേവന സ്‌കൂളിൽ പങ്കെടുത്ത ചിലർ പയനിയർ സേവനം ജീവിതവൃത്തി ആക്കിയിരിക്കുന്നു. അതു നിരന്തരം വെല്ലുവിളികൾ ഉയർത്തുന്നു എങ്കിലും ആഴമായ സംതൃപ്‌തി പ്രദാനം ചെയ്യുന്നതായി അവർ കണ്ടെത്തുന്നു. 1958 മുതൽ പയനിയറിങ്‌ ചെയ്‌തുവരുന്ന ഇങ്‌ കോർറ്റ്‌ പറയുന്നു: “ദിനം തോറും യഹോവയോടുള്ള നന്ദിയും കൃതജ്ഞതയും പ്രകടിപ്പിക്കാൻ മുഴു സമയ സേവനം എനിക്കു പ്രത്യേക അവസരം പ്രദാനം ചെയ്യുന്നു.” 1959-ൽ പയനിയറിങ്‌ തുടങ്ങിയ വാൾഡ്‌ട്രൗറ്റ്‌ ഗാൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പയനിയർ സേവനം ഈ ദുഷ്ടവ്യവസ്ഥിതിയിൽ ഒരു സംരക്ഷണമാണ്‌. യഹോവയുടെ സഹായം അനുഭവിച്ചറിയുന്നത്‌ യഥാർഥ സന്തുഷ്ടിയും ആന്തരിക സംതൃപ്‌തിയും കൈവരുത്തുന്നു. ഭൗതിക നേട്ടങ്ങളെ അതിനോടു താരതമ്യപ്പെടുത്താനാകില്ല.” ഭർത്താവിനോടൊപ്പം പയനിയറിങ്‌ ചെയ്യുന്ന മാർട്ടിന ഷാക്‌സ്‌ ഇങ്ങനെ പറയുന്നു: “ആത്മനിയന്ത്രണവും ക്ഷമയും പോലുള്ള ഗുണങ്ങൾ വളർത്തിയെടുക്കാൻ പയനിയർ സേവനം എന്നെ സഹായിക്കുന്നതുകൊണ്ട്‌ അതൊരു ‘ആയുഷ്‌കാല സ്‌കൂൾ’ ആണ്‌. ഒരു പയനിയർ എന്ന നിലയിൽ എനിക്ക്‌ യഹോവയോടും അവന്റെ സംഘടനയോടും വളരെയധികം അടുപ്പം തോന്നുന്നു.” മറ്റു ചിലർക്കു പയനിയർ സേവനം ബെഥേൽ സേവനത്തിനും മിഷനറി വേലയ്‌ക്കും സർക്കിട്ട്‌ വേലയ്‌ക്കും ഒക്കെ ചവിട്ടുപടി ആയിരുന്നിട്ടുണ്ട്‌.

മിഷനറിമാർക്കു വേണ്ടിയുള്ള വർധിച്ച ആവശ്യം നിവർത്തിക്കാൻ ജർമനിയിൽ 1981-ൽ ഒരു ഗിലെയാദ്‌ എക്‌സ്റ്റൻഷൻ സ്‌കൂൾ സ്ഥാപിക്കുകയുണ്ടായി. ജർമൻ ഭാഷ സംസാരിക്കുന്ന പയനിയർമാർക്ക്‌ ഈ ഉത്‌കൃഷ്ടമായ പരിശീലന പരിപാടി ലഭ്യമാക്കുക ആയിരുന്നു അതിന്റെ ഉദ്ദേശ്യം. സെൽറ്റേഴ്‌സിലെ പുതിയ ബെഥേൽ സമുച്ചയത്തിന്റെ പണി പൂർത്തിയാകാഞ്ഞതുകൊണ്ട്‌ ആദ്യത്തെ രണ്ടു ക്ലാസ്സുകൾ വീസ്‌ബാഡെനിൽ വെച്ചാണു നടത്തപ്പെട്ടത്‌. സെൽറ്റേഴ്‌സിലേക്കു മാറിയതിനു ശേഷം മൂന്നു ക്ലാസ്സുകൾ കൂടി അവിടെ നടത്തപ്പെട്ടു. ആ അഞ്ചു ക്ലാസ്സുകളിൽ, ജർമനിയിൽ നിന്നുള്ള 100 വിദ്യാർഥികൾക്കു പുറമേ ലക്‌സംബർഗ്‌, സ്വിറ്റ്‌സർലൻഡ്‌, നെതർലൻഡ്‌സ്‌ എന്നിവിടങ്ങളിലുള്ള ജർമൻ ഭാഷ സംസാരിക്കുന്ന വിദ്യാർഥികളും പങ്കെടുത്തു. ബിരുദാനന്തരം ആ വിദ്യാർഥികൾ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, പൂർവ യൂറോപ്പ്‌, പസഫിക്‌ എന്നിങ്ങനെ 24 ദേശങ്ങളിലേക്ക്‌ അയയ്‌ക്കപ്പെട്ടു.

1970-കളുടെ മധ്യത്തോടെ ജർമനിയിൽ നിന്നുള്ള 183 മുഴുസമയ സേവകർ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽ പങ്കുപറ്റി. 1996-ന്റെ അവസാനത്തോടെ, ഗിലെയാദ്‌ എക്‌സ്റ്റൻഷൻ സ്‌കൂളിന്റെ സഹായത്താൽ ആ സംഖ്യ 368 ആയി ഉയർന്നു. 1997 ജനുവരിയിൽ, അതിൽ പകുതിയോളം പേരും മിഷനറിമാരായി വിദേശ നിയമനങ്ങളിൽ സേവിക്കുന്നുണ്ടായിരുന്നു എന്നത്‌ എത്ര സന്തോഷപ്രദമാണ്‌! പിൻവരുന്നവർ അവരിൽ ചിലരാണ്‌: പൗൾ എംഗ്‌ലർ, 1954 മുതൽ തായ്‌ലൻഡിൽ സേവനം അനുഷ്‌ഠിക്കുന്നു; 1962 മുതൽ സ്‌പെയിനിൽ സേവനം അനുഷ്‌ഠിച്ച ഗുന്റർ ബുഷ്‌ബെക്‌, 1980-ൽ ഓസ്‌ട്രിയയിലേക്കു നിയമിതനായി. കാൾ സൂമിഷ്‌, ഇന്തൊനീഷ്യയിലും മധ്യപൂർവദേശത്തും സേവനമനുഷ്‌ഠിച്ച ശേഷം കെനിയയിലേക്കു നിയമിക്കപ്പെട്ടു. കെനിയയിൽ സേവിച്ചിരുന്ന മാൻഫ്രെഡ്‌ റ്റോനാക്ക്‌ എത്യോപ്യാ ബ്രാഞ്ചിലേക്കു നിയമിതനായി. മാർഗാരീറ്റ ക്യൂനിഗർ കഴിഞ്ഞ 32 വർഷക്കാലം മഡഗാസ്‌കർ, കെനിയ, ബെനിൻ, ബുർക്കിനാ ഫാസോ എന്നിവിടങ്ങളിൽ മിഷനറിയായി സേവിച്ചിരിക്കുന്നു.

ശുശ്രൂഷാ പരിശീലന സ്‌കൂളാണു മറ്റൊന്ന്‌. അത്‌ അവിവാഹിതരായ മൂപ്പന്മാർക്കും ശുശ്രൂഷാ ദാസന്മാർക്കും പ്രബോധനം പ്രദാനം ചെയ്യുന്നു. 1991 മുതൽ ജർമനിയിൽ അതു ക്രമമായി നടന്നുവരുന്നു. ഓസ്‌ട്രിയ, ചെക്ക്‌ റിപ്പബ്ലിക്ക്‌, ഡെൻമാർക്ക്‌, നെതർലൻഡ്‌സ്‌, ബെൽജിയം, ലക്‌സംബർഗ്‌, സ്വിറ്റ്‌സർലൻഡ്‌, ഹംഗറി എന്നിവിടങ്ങളിലുള്ള ജർമൻ ഭാഷ സംസാരിക്കുന്ന സഹോദരന്മാർ ജർമനിയിലെ സഹോദരന്മാരോടൊപ്പം പ്രസ്‌തുത സ്‌കൂൾ പ്രദാനം ചെയ്യുന്ന ഉത്‌കൃഷ്ടമായ പരിശീലനം ആസ്വദിച്ചിരിക്കുന്നു. ബിരുദാനന്തരം, ചില വിദ്യാർഥികൾ കൂടുതലായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനായി, ആഫ്രിക്കയും പൂർവ യൂറോപ്പും പോലെ പ്രത്യേക ആവശ്യമുള്ള ഇടങ്ങളിലേക്ക്‌ അയയ്‌ക്കപ്പെട്ടിരിക്കുന്നു.

സെൽറ്റേഴ്‌സിലെ ബെഥേൽ ഭവനവും അച്ചടിശാലയും ഫലത്തിൽ ഒരു “സ്‌കൂൾ” ആണെന്നു തെളിഞ്ഞു. കാരണം പൂർവ യൂറോപ്പിൽ സ്വതന്ത്രമായി പ്രസംഗവേല നിർവഹിക്കുന്നതിനുള്ള അവസരം തുറന്നു കിട്ടിയപ്പോഴേക്കും ആ ആവശ്യം നിവർത്തിക്കുന്നതിനായി സഹോദരങ്ങൾ സജ്ജരാക്കപ്പെട്ടിരുന്നു. എല്ലാ തരത്തിലുമുള്ള ആളുകളോടൊപ്പം പ്രവർത്തിക്കാനും മാനുഷ അപൂർണത ഗണ്യമാക്കാതെ എല്ലാ ആളുകളെയും തന്റെ വേല നിർവഹിക്കാൻ യഹോവയ്‌ക്ക്‌ ഉപയോഗിക്കാനാവുമെന്നു തിരിച്ചറിയാനും ബെഥേൽ ജീവിതം അവരെ പഠിപ്പിച്ചു. ബൈബിൾ തത്ത്വങ്ങൾ നിരന്തരം ബാധകമാക്കുകയും ഭരണസംഘത്തിന്റെ മാർഗനിർദേശങ്ങൾ സൂക്ഷ്‌മമായി പിൻപറ്റുകയും ചെയ്യുകവഴി പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നു സേവന വിഭാഗത്തിൽ ജോലി ചെയ്‌തിരുന്ന സഹോദരങ്ങൾ മനസ്സിലാക്കി. കൊടിയ സമ്മർദത്തിൻ കീഴിലും ആത്മാവിന്റെ ഫലങ്ങൾ തുടർന്നു പ്രകടിപ്പിക്കുകയും സമനിലയുള്ള മനോഭാവം പ്രകടമാക്കുകയും യഹോവയിൽ പൂർണമായി ആശ്രയിക്കുകയും ചെയ്‌ത സഹോദരങ്ങളാൽ അവർ പഠിപ്പിക്കപ്പെട്ടിരുന്നു. മറ്റു ബ്രാഞ്ചുകളിലെ സഹോദരങ്ങളുമായി പങ്കുവെക്കാൻ പറ്റിയ എത്രയോ വിലയേറിയ പാഠങ്ങൾ!

പ്രതിബന്ധങ്ങൾ മറികടക്കാൻ വിദ്യാഭ്യാസവും സ്‌നേഹവും

രക്തം ഉപയോഗിക്കരുത്‌ എന്ന ബൈബിളിന്റെ വിലക്ക്‌ അനുസരിക്കുന്നതിനുള്ള യഹോവയുടെ സാക്ഷികളുടെ നിശ്ചയദാർഢ്യത്തെ ഊട്ടിയുറപ്പിക്കുന്നതിന്‌, പോയ ദശകത്തിൽ ലോകവ്യാപകമായി ഒരു വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുക ഉണ്ടായി. (പ്രവൃ. 15:28, 29) മുൻവിധിയുടെയും തെറ്റിദ്ധാരണയുടെയും കോട്ടകൾ തകർക്കുന്നത്‌ അതിൽ ഉൾപ്പെട്ടിരുന്നു. ഈ പരിപാടിയുമായി ബന്ധപ്പെട്ട്‌ ജർമനിയിൽ, 1990-ൽ, ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സർവീസസിനു തുടക്കമിട്ടു. അതേ വർഷം നവംബറിൽ, ജർമനിയിൽ നടന്ന ഒരു സെമിനാറിൽ 427 സഹോദരങ്ങൾ പങ്കെടുത്തു. അവരിൽ അനേകരും ജർമനിയിൽ നിന്ന്‌ ഉള്ളവർ ആയിരുന്നെങ്കിലും വേറെ ഒമ്പതു രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. ഇത്‌ അന്താരാഷ്‌ട്ര ബന്ധങ്ങളെ ശക്തമാക്കി. തങ്ങൾക്കു ലഭിച്ച സഹായത്തിൽ മൂപ്പന്മാർ അത്യന്തം വിലമതിപ്പുള്ളവർ ആയിരുന്നു. മാൻഹൈമിൽ നിന്നുള്ള ഒരു മൂപ്പൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഞങ്ങളുടെ വീക്ഷണം വ്യക്തമായും ദൃഢമായും ഭയം കൂടാതെ, അതേ സമയം ആദരവോടെ അവതരിപ്പിക്കാൻ ഇപ്പോൾ ഞങ്ങൾ സജ്ജരാണ്‌.” ഓസ്‌ട്രിയയിൽ നിന്നുള്ള ഒരു മൂപ്പൻ ഇങ്ങനെ പറഞ്ഞു: “ഞാൻ പങ്കെടുത്തിട്ടുള്ള മറ്റൊരു സെമിനാറിലും ഇത്രയും വിശദമായ വിവരങ്ങൾ ഇത്രമാത്രം ലളിതവും സരളവുമായ വിധത്തിൽ അവതരിപ്പിച്ചു കണ്ടിട്ടില്ല.”

അന്നു മുതൽ, രക്തരഹിത ചികിത്സയുമായി ബന്ധപ്പെട്ടു ജർമനിയിൽ സാക്ഷികളുടെ ആവശ്യം നിറവേറ്റുന്നതിനായി രൂപീകരിക്കപ്പെട്ട 55 ആശുപത്രി ഏകോപന സമിതികൾക്കു പ്രബോധനമേകാൻ നിരവധി സെമിനാറുകൾ നടന്നിട്ടുണ്ട്‌. ഈ കമ്മിറ്റികളുടെ പ്രവർത്തനം നല്ല ഫലങ്ങൾ കൈവരിച്ചിരിക്കുന്നു. 1998 ആഗസ്റ്റോടെ, ജർമനിയിൽ ഉടനീളം 3,560 ഡോക്‌ടർമാർ രക്തരഹിത ചികിത്സയ്‌ക്കു സാക്ഷികളുമായി സഹകരിക്കാൻ സന്നദ്ധരായി. ഏതാനും വർഷങ്ങൾ മുമ്പ്‌ “ജർമനിയിലെ 1,000 മികച്ച ഡോക്‌ടർമാർ” എന്നു ഫോക്കസ്‌ മാസിക പട്ടികപ്പെടുത്തിയ ഡോക്‌ടർമാരിൽ നാലിലൊന്നു പേർ അതിൽ ഉൾപ്പെടുന്നു.

1996 ജനുവരിയിൽ ആശുപത്രി ഏകോപന സമിതികൾ കുടുംബ പരിപാലനവും യഹോവയുടെ സാക്ഷികൾക്കു വേണ്ടിയുള്ള വൈദ്യ നടപടിയും [ഇംഗ്ലീഷ്‌] എന്ന ശീർഷകത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്‌ത കൈപ്പുസ്‌തകം വിതരണം ചെയ്യാൻ തുടങ്ങി. (ചികിത്സാ രംഗത്തെ വിദഗ്‌ധർക്കും ഉദ്യോഗസ്ഥർക്കും മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മനോഹരമായ ഈ കൈപ്പുസ്‌തകത്തിൽ രക്തരഹിത പകരചികിത്സകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു. ജഡ്‌ജിമാർ, സാമൂഹിക പ്രവർത്തകർ, നവജാതശിശുരോഗ വിദഗ്‌ധർ, ശിശുരോഗ വിദഗ്‌ധർ എന്നിവർക്ക്‌ ഈ പുസ്‌തകം ലഭ്യമാക്കാൻ സംഘടിത ശ്രമങ്ങൾ നടത്തപ്പെട്ടു.) കൈപ്പുസ്‌തകത്തിന്റെ ഗുണമേന്മയെയും അതിന്റെ പ്രായോഗികതയെയും കൂടെക്കൂടെ പരാമർശിച്ചുകൊണ്ടു മിക്ക ജഡ്‌ജിമാരും വിലമതിപ്പു പ്രകടമാക്കി. രക്തം സ്വീകരിക്കാൻ ഇഷ്ടപ്പെടാത്തവർക്കു നിരവധി രക്തരഹിത പകരചികിത്സകൾ ലഭ്യമാണ്‌ എന്നറിഞ്ഞപ്പോൾ അനേകരും അതിശയംകൂറി. നോർട്‌ലിംഗനിൽ ഉള്ള ഒരു ജഡ്‌ജി ഇങ്ങനെ പറഞ്ഞു: “ഇതുതന്നെയാണ്‌ എനിക്കു വേണ്ടത്‌.” സാർലാൻഡ്‌ സർവകലാശാലയിലെ ഒരു പ്രൊഫസർ, പൗരനിയമത്തിൽ ഉപരിപഠനം നടത്തുന്ന ഒരു കൂട്ടം വിദ്യാർഥികളുമായുള്ള ചർച്ചയ്‌ക്കും അവരുടെ ലിഖിത പരീക്ഷയ്‌ക്കും ആധാരമായി ആ കൈപ്പുസ്‌തകം ഉപയോഗിച്ചു.

ആശുപത്രി ഏകോപന സമിതികൾ ലോകവ്യാപകമായി പ്രവർത്തിക്കുന്നതുകൊണ്ട്‌ അടിയന്തിര സാഹചര്യങ്ങളിൽ അന്താരാഷ്‌ട്ര സഹകരണം സാധ്യമായിരിക്കുന്നു. ഡോക്‌ടർമാർ കുറിച്ചു കൊടുക്കുന്ന ചില മരുന്നുകൾ രോഗിക്കു പ്രസ്‌തുത രാജ്യത്തു ലഭ്യമല്ലെങ്കിൽ അന്താരാഷ്‌ട്ര ശൃംഖലയിലൂടെ വിവരം പെട്ടെന്നുതന്നെ ജർമനിയിൽ അറിയിക്കുകയും അവിടെനിന്ന്‌ അവ ഉടനടി തപാലിൽ അയയ്‌ക്കുകയും ചെയ്യുന്നു. അതിനുപുറമേ, ഒരു ഡസനിലധികം രാജ്യങ്ങളിൽ നിന്നുള്ള സഹോദരീസഹോദരന്മാർക്ക്‌ തങ്ങളുടെ സാമ്പത്തിക ശേഷിക്ക്‌ അനുസൃതമായി ചികിത്സ നേടുന്നതിന്‌, ജർമനിയിലെ സഹകരണ മനോഭാവമുള്ള ഡോക്‌ടർമാരുമായി ബന്ധപ്പെടാനുള്ള ക്രമീകരണങ്ങളും നടത്തപ്പെട്ടിരിക്കുന്നു.

ജർമനിയിലെ സഹോദരങ്ങൾക്കും ഈ അന്താരാഷ്‌ട്ര സഹകരണത്തിൽ നിന്നു പ്രയോജനം ലഭിക്കുന്നു എന്നതു വാസ്‌തവംതന്നെ. 1995-ൽ നോർവേയിലേക്കുള്ള യാത്രാ മധ്യേ ഒരു സഹോദരി അപകടത്തിൽപ്പെട്ട്‌ ആശുപത്രിയിലായി. അതേക്കുറിച്ചു വിവരം ലഭിച്ച ഉടനെ ജർമനിയിൽ ഉണ്ടായിരുന്ന മകൻ ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സർവീസസിന്റെ സഹായം അഭ്യർഥിച്ചു. അവർ നോർവേ ബ്രാഞ്ച്‌ ഓഫീസിനെ വിവരം ധരിപ്പിച്ചു. പിറ്റേന്നുതന്നെ നോർവേക്കാരനായ ഒരു സഹോദരൻ ആ സഹോദരിയെ സന്ദർശിച്ചു. കൂടുതലായി സഹായം ലഭ്യമാക്കാൻ ആ സഹോദരൻ 130 കിലോമീറ്റർ വണ്ടിയോടിച്ച്‌, ജർമൻ ഭാഷ സംസാരിക്കുന്ന താത്‌പര്യക്കാരിയായ ഒരു സ്‌ത്രീയെയും കൂട്ടിയാണ്‌ സഹോദരിയെ സന്ദർശിച്ചത്‌. പിന്നീട്‌ സഹോദരിയുടെ മകൻ വിലമതിപ്പു പ്രകടമാക്കിക്കൊണ്ട്‌ ഇങ്ങനെ എഴുതി: “എന്തൊരു സ്ഥാപനം! എന്തൊരു സ്‌നേഹം! . . . വാക്കുകൾ കൊണ്ട്‌ അതു വിവരിക്കാൻ ആവില്ല. തികച്ചും അതുല്യംതന്നെ”!

അങ്ങനെ, വിദ്യാഭ്യാസത്തിലൂടെയും സ്‌നേഹത്തിലൂടെയും പർവതസമാനം ആയിരുന്ന ഒരു പ്രതിബന്ധം മറികടക്കുന്ന കാര്യത്തിൽ വളരെയധികം പുരോഗതി കൈവരിക്കാൻ കഴിഞ്ഞിരിക്കുന്നു. അതിനു തൊട്ടു മുമ്പു മറ്റൊരു പ്രതിബന്ധവും നീക്കംചെയ്യപ്പെട്ടു.

നിനയ്‌ക്കാത്ത നേരം—ബർലിൻ മതിൽ വീഴുന്നു!

നിനയ്‌ക്കാത്ത നേരത്തു നടന്ന ആ സംഭവം ലോകത്തെ അമ്പരപ്പിച്ചു! ലോകമെമ്പാടും ഉള്ളവർ അതു ടെലിവിഷനിൽ വീക്ഷിച്ചു. ബർലിനിൽ ആയിരങ്ങൾ ആരവത്തോടെ അത്‌ ആഘോഷിച്ചു. പൂർവ ജർമനിക്കും പശ്ചിമ ജർമനിക്കും ഇടയിലുള്ള മതിൽ നീക്കം ചെയ്യപ്പെട്ടു. 1989 നവംബർ 9-ന്‌ ആയിരുന്നു സംഭവം.

25-ലധികം വർഷം മുമ്പ്‌ 1961 ആഗസ്റ്റ്‌ 13-ാം തീയതി രാവിലെ, നഗരത്തിന്റെ മറ്റു ഭാഗത്തു നിന്നു കമ്മ്യൂണിസ്റ്റ്‌ നിയന്ത്രിത ഭാഗത്തെ വേർതിരിച്ചുകൊണ്ട്‌ പൂർവ ബർലിനിലെ ഉദ്യോഗസ്ഥർ ഒരു മതിൽ പണിയുന്നതു കണ്ട്‌ ബർലിൻ നഗരവാസികൾ സ്‌തബ്ധരായി. പൂർവ ഭാഗവും പശ്ചിമ ഭാഗവുമായി അക്ഷരാർഥത്തിൽ വിഭജിക്കപ്പെട്ട ബർലിൻ, പൂർവ ജർമനിയിലെയും പശ്ചിമ ജർമനിയിലെയും അവസ്ഥയെ അപ്പാടെ എടുത്തുകാട്ടി. ഒരുപക്ഷേ, ശീതസമരകാലത്ത്‌ രണ്ടു വൻശക്തികൾക്ക്‌ ഇടയിലുള്ള അധികാര വടംവലിയെ ശ്രദ്ധേയമായ വിധത്തിൽ പ്രതിനിധീകരിക്കാൻ ബർലിൻ മതിലിനെ പോലെ മറ്റൊന്നിനും ആകുമായിരുന്നില്ല.

1989-ൽ നടന്ന വിസ്‌മയാവഹമായ ആ സംഭവത്തിനു വെറും രണ്ടു വർഷം മുമ്പ്‌, 1987 ജൂൺ 12-ന്‌ യു.എസ്‌. പ്രസിഡന്റ്‌ റൊണാൾഡ്‌ റീഗൻ ബ്രാൻഡെൻബർഗ്‌ ഗേറ്റിനു സമീപം, ബർലിൻ മതിലിനു പുറം തിരിഞ്ഞു നിന്നുകൊണ്ട്‌ ഇങ്ങനെ ആവശ്യപ്പെട്ടു: “മിസ്റ്റർ ഗോർബച്ചേവ്‌, ഈ ഗേറ്റു തുറക്കൂ. മിസ്റ്റർ ഗോർബച്ചേവ്‌, മതിൽ പൊളിച്ചുമാറ്റൂ.” എന്നാൽ, അദ്ദേഹത്തിന്റെ അഭ്യർഥന അംഗീകരിക്കപ്പെടും എന്നതിന്‌ എന്തെങ്കിലും സൂചന ഉണ്ടായിരുന്നോ? ശീതസമരവുമായി ബന്ധപ്പെട്ട വെറുമൊരു അഭ്യർഥന ആയിരുന്നില്ലേ അത്‌? വാസ്‌തവത്തിൽ അതേ. 1989-ന്റെ തുടക്കത്തിൽ പൂർവ ജർമൻ ഭരണകൂടത്തിന്റെ തലവൻ ആയിരുന്ന എറിഷ്‌ ഹോനെക്കർ അതിന്‌ ഉത്തരമെന്നവണ്ണം, മതിൽ “50 അല്ല 100 വർഷം നിലനിൽക്കും” എന്നു പറഞ്ഞു.

എന്നാൽ, പൊടുന്നനെ, നിനയ്‌ക്കാത്ത നേരം, ബ്രാൻഡൻബർഗ്‌ ഗേറ്റു തുറക്കപ്പെടുകയും ബർലിൻ മതിൽ നിലം പൊത്തുകയും ചെയ്‌തു. സെൽറ്റേഴ്‌സ്‌ ബെഥേൽ കുടുംബത്തിലെ ഒരംഗം നവംബർ 9-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ സഭായോഗത്തിൽ പങ്കെടുത്തു വീട്ടിൽ മടങ്ങിയെത്തിയ ഉടനെ വാർത്ത കേൾക്കാൻ ടിവി ഓൺ ചെയ്‌തത്‌ ഓർക്കുന്നു. പൂർവ ജർമനിക്കും പശ്ചിമ ജർമനിക്കും ഇടയ്‌ക്കുള്ള അതിർത്തി തുറന്നതു സംബന്ധിച്ച റിപ്പോർട്ടുകൾ അദ്ദേഹം സാകൂതം ശ്രദ്ധിച്ചു. അദ്ദേഹത്തിന്‌ അത്‌ അവിശ്വസനീയമായി തോന്നി. 27 വർഷത്തിനു ശേഷം, ആദ്യമായി പൂർവ ബർലിൻ നിവാസികൾ പശ്ചിമ ബർലിനിലേക്കു നിർബാധം കടക്കുന്നു! അദ്ദേഹത്തിനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല: കാറുകൾ അതിർത്തി കടക്കവേ സന്തോഷാതിരേകത്താൽ ഹോൺ അടിച്ചുകൊണ്ടേയിരുന്നു. അതേ സമയം, പശ്ചിമ ബർലിൻ നിവാസികൾ—ഉറങ്ങാൻ കിടന്ന ചിലർ പോലും—പൂർവ ബർലിനിൽ നിന്നുള്ള അപ്രതീക്ഷിത സന്ദർശകരെ ആശ്ലേഷിക്കാനായി അതിർത്തിയിലേക്കു പാഞ്ഞുകൊണ്ടേയിരുന്നു. പലരും സന്തോഷാശ്രുക്കൾ പൊഴിച്ചു. മതിൽ വീണിരിക്കുന്നു—അതും ഒറ്റ രാത്രികൊണ്ട്‌!

തുടർന്നു വന്ന 24 മണിക്കൂർ ലോകമെങ്ങുമുള്ള ആളുകൾ ടെലിവിഷന്റെ മുന്നിൽ നിന്നു മാറിയില്ലെന്നു പറയാം. ഒരു ചരിത്ര സംഭവത്തിന്റെ തുടക്കം ആയിരുന്നു അത്‌. ജർമനിയിലുള്ള യഹോവയുടെ സാക്ഷികൾക്ക്‌ അത്‌ എന്ത്‌ അർഥമാക്കുമായിരുന്നു? ലോകമെമ്പാടുമുള്ള സാക്ഷികളുടെ കാര്യത്തിലോ?

ഒരു ട്രാബി വരുന്നു

തുടർന്നുവന്ന ശനിയാഴ്‌ച രാവിലെ എട്ടു മണിക്കു മുമ്പ്‌ സെൽറ്റേഴ്‌സ്‌ ബെഥേലിലെ ഒരു സഹോദരൻ തന്റെ ജോലി തുടങ്ങാനായി പോകുമ്പോൾ ബെഥേൽ കുടുംബത്തിലെ മറ്റൊരംഗമായ കാൾഹൈൻസ്‌ ഹാർട്‌കൊപ്‌ഫിനെ—ഇപ്പോൾ ഹംഗറിയിൽ സേവനം അനുഷ്‌ഠിക്കുന്നു—കണ്ടുമുട്ടി. ആവേശഭരിതനായി ആ സഹോദരൻ ഹാർട്‌കൊപ്‌ഫിനോടു പറഞ്ഞു: “പൂർവ ജർമനിയിലെ സഹോദരങ്ങൾ ഉടൻതന്നെ സെൽറ്റേഴ്‌സിൽ എത്തുമെന്ന്‌ ഉറപ്പാണ്‌!” ഹാർട്‌കൊപ്‌ഫ്‌ സഹോദരൻ പതിവു ശൈലിയിൽ ശാന്തനും നിർവികാരനുമായി പറഞ്ഞു: “അവർ പണ്ടേ എത്തിക്കഴിഞ്ഞു.” വാസ്‌തവത്തിൽ, രണ്ടു സഹോദരങ്ങൾ പൂർവ ജർമനിയിലെ ടു-സ്‌ട്രോക്ക്‌ സംവിധാനം ഉള്ള ട്രാബി കാറിൽ അതിരാവിലെതന്നെ എത്തിയിരുന്നു. അവർ ബെഥേൽ ഗേറ്റിനു വെളിയിൽ കാർ പാർക്കു ചെയ്‌ത്‌ ജോലി സമയം തുടങ്ങാൻ കാത്തിരിക്കുക ആയിരുന്നു.

ബെഥേലിൽ എങ്ങും ആ വാർത്ത പരന്നു. അപ്രതീക്ഷിതമായി വന്നെത്തിയ ആ പ്രിയപ്പെട്ട അതിഥികളെ കാണാനും സംസാരിക്കാനും ഒക്കെ എല്ലാവർക്കും അവസരം കിട്ടുന്നതിനു മുമ്പുതന്നെ, തങ്ങളുടെ കാർ നിറയെ സാഹിത്യങ്ങളുമായി അവർ പൂർവ ജർമനിയിലേക്കു യാത്ര തിരിച്ചു കഴിഞ്ഞിരുന്നു. യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങൾ ഔദ്യോഗികമായി നിരോധിക്കപ്പെട്ടിരുന്നെങ്കിലും—അവരുടെ വേലയുടെ കാര്യത്തിൽ എന്ന പോലെ തന്നെ—ആ സന്ദർഭം ഇളക്കിവിട്ട ആവേശം സഹോദരങ്ങൾക്കു ധൈര്യം പകർന്നു. “നാളെ രാവിലെ യോഗത്തിനു മുമ്പു ഞങ്ങൾക്കു തിരിച്ചെത്തണം,” അവർ പറഞ്ഞു. ദീർഘകാലമായി വളരെ പരിമിതമായി ലഭിച്ചുകൊണ്ടിരുന്ന സാഹിത്യങ്ങൾ, കാർട്ടൻ കണക്കിനു കണ്ടപ്പോൾ സഭയ്‌ക്കുണ്ടായ സന്തോഷം ഒന്നു വിഭാവന ചെയ്‌തുനോക്കൂ!

തുടർന്നുവന്ന ഏതാനും വാരങ്ങൾ പൂർവ ജർമനിയിൽ നിന്നു പശ്ചിമ ജർമനിയിലേക്ക്‌ ആയിരക്കണക്കിന്‌ ആളുകളുടെ ഒരു പ്രവാഹംതന്നെ ഉണ്ടായി, അനേകരുടെയും കാര്യത്തിൽ അതു ജീവിതത്തിൽ ആദ്യമായിട്ട്‌ ആയിരുന്നു. ദീർഘകാലമായി അനുഭവിക്കാതിരുന്ന സ്വാതന്ത്ര്യം അവർ നന്നായി ആസ്വദിക്കുകതന്നെ ചെയ്‌തു. അതിർത്തിയിൽ പശ്ചിമ ജർമനിയിൽ നിന്നുള്ളവർ അവരുടെ നേർക്കു കൈവീശി. സന്ദർശകരെ അഭിവാദ്യം ചെയ്‌തുകൊണ്ട്‌ യഹോവയുടെ സാക്ഷികളും അവിടെ ഉണ്ടായിരുന്നു. എന്നാൽ, അതു വെറും ഉപരിപ്ലവമായ അഭിവാദ്യം ആയിരുന്നില്ല. അവർ പൂർവ ജർമനിയിൽ നിന്നുള്ള സന്ദർശകർക്കു ബൈബിൾ സാഹിത്യങ്ങൾ സൗജന്യമായി വിതരണം ചെയ്‌തു.

ചില അതിർത്തി നഗരങ്ങളിൽ, പൂർവ ജർമനിയിൽ നിന്നുള്ള സന്ദർശകരെ സന്ധിക്കുന്നതിനു സഭകൾ പ്രത്യേക ശ്രമങ്ങൾ നടത്തി. യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങൾ ദശകങ്ങളായി നിരോധിച്ചിരുന്നതു നിമിത്തം പലർക്കും അതിനെ കുറിച്ചു കാര്യമായ അല്ലെങ്കിൽ ഒട്ടും തന്നെ അറിവില്ലായിരുന്നു. വീടുതോറുമുള്ള പ്രവർത്തനത്തിനു പകരം, “ട്രാബി തോറുമുള്ള” സേവനം നിലവിൽ വന്നു. മതം ഉൾപ്പെടെ പുതിയ എന്തും ആരാഞ്ഞറിയാൻ ആളുകൾ ഉത്സുകർ ആയിരുന്നു. ചില സന്ദർഭങ്ങളിൽ പ്രസാധകർ ഇങ്ങനെ പറഞ്ഞു: “ഒരുപക്ഷേ നിങ്ങൾ ഒരിക്കലും ഈ രണ്ടു മാസികകൾ വായിച്ചിട്ടുണ്ടാവില്ല. കാരണം, 40-ഓളം വർഷമായി നിങ്ങളുടെ രാജ്യത്ത്‌ ഈ മാസികകൾ നിരോധിച്ചിരിക്കുക ആയിരുന്നു.” “അങ്ങനെയെങ്കിൽ തീർച്ചയായും അവ നല്ലതായിരിക്കണം. ഞാൻ വായിച്ചു നോക്കട്ടെ” എന്നായിരുന്നു മിക്കപ്പോഴും ലഭിച്ചിരുന്ന മറുപടി. ഹോഫ്‌ അതിർത്തി നഗരത്തിലുള്ള രണ്ടു പ്രസാധകർ ഒരു മാസം 1,000-ത്തോളം മാസികകൾ വീതം സമർപ്പിച്ചു. പ്രാദേശിക സഭകളും അയൽ സഭകളും തങ്ങളുടെ പക്കൽ മിച്ചം ഉണ്ടായിരുന്ന മാസികകളെല്ലാം പെട്ടെന്നുതന്നെ സമർപ്പിച്ചു തീർത്തു എന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ.

അതേസമയം, പൂർവ ജർമനിയിലുള്ള സഹോദരങ്ങൾ, ആദ്യമൊക്കെ ജാഗ്രതയോടെയെങ്കിലും, പുതുതായി ലഭിച്ച സ്വാതന്ത്ര്യം ആസ്വദിക്കുക ആയിരുന്നു. 1972-ൽ, നിരോധന കാലത്തു സത്യം പഠിച്ച വിൽഫ്രിഡ്‌ ഷ്രോയിറ്റർ അനുസ്‌മരിക്കുന്നു: “മതിൽ വീണ്‌ അടുത്ത ഏതാനും ദിവസത്തേക്ക്‌, എല്ലാം പെട്ടെന്നുതന്നെ പഴയപടി ആയിത്തീരുമോ എന്ന ഭയമായിരുന്നു ഞങ്ങൾക്ക്‌.” രണ്ടു മാസത്തിനകം അദ്ദേഹം ബർലിൻ സമ്മേളന ഹാളിൽ ഒരു സമ്മേളനത്തിൽ പങ്കെടുത്തു. അതേക്കുറിച്ച്‌ അദ്ദേഹം പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “അനേകം സഹോദരങ്ങളോടു സഹവസിക്കാൻ സാധിച്ചത്‌ എന്നെ അത്യന്തം ആവേശഭരിതനാക്കി. രാജ്യഗീതങ്ങൾ പാടിയപ്പോൾ മറ്റ്‌ അനേകരുടെയും പോലെ എന്റെയും കണ്ണുകൾ ഈറനണിഞ്ഞു. ഒരു സമ്മേളനത്തിനു നേരിട്ടു ഹാജരാകാൻ സാധിച്ചപ്പോഴത്തെ സന്തോഷം വർണിക്കാൻ വാക്കുകൾ പോരാ.”

മാൻഫ്രെഡ്‌ റ്റമയും വിലമതിപ്പു തുളുമ്പുന്ന സമാനമായ വികാരം പ്രകടിപ്പിച്ചു. നിരോധന കാലത്ത്‌ യോഗങ്ങൾ ചെറിയ കൂട്ടങ്ങളായാണു നടത്തിയിരുന്നത്‌, ഉച്ചഭാഷിണിയുടെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം പറയുന്നു: “30 വർഷമായി പ്രത്യേക പയനിയർ ആയിരുന്നിട്ടും ഇപ്പോഴാണു ഞാൻ ആദ്യമായി മൈക്കിലൂടെ സംസാരിക്കുന്നത്‌. എന്റെ ശബ്ദം ഉച്ചഭാഷിണിയിലൂടെ കേട്ടപ്പോൾ എനിക്കുണ്ടായ സംഭ്രമം ഇപ്പോഴും ഞാൻ ഓർക്കുന്നു. വാടകയ്‌ക്ക്‌ എടുത്ത ഒരു ഹാളിൽ മുഴു സഭയോടുമൊത്ത്‌ ഇരിക്കാൻ സാധിച്ചതു മഹത്തായ ഒരു സംഗതി ആയിരുന്നു.”

കൂടാതെ, ഏതാനും മാസങ്ങൾക്കു ശേഷം മാൻഫ്രെഡിനു കേൾക്കാൻ കഴിഞ്ഞ പിൻവരുന്ന അഭിപ്രായ പ്രകടനം പോലുള്ള വേറെ പലരുടെ അഭിപ്രായ പ്രകടനങ്ങളും പ്രോത്സാഹജനകം ആയിരുന്നിട്ടുണ്ട്‌. അദ്ദേഹം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “1990 ജനുവരിയിൽ ഞാൻ ചികിത്സാർഥം നീരാവിക്കുളിയിൽ ഏർപ്പെട്ടിരിക്കുക ആയിരുന്നു. അവിടെ വെച്ച്‌ ദേശീയ പൊലീസ്‌ സേനയുടെ അധികൃത പ്രതിനിധിയെ കണ്ടുമുട്ടി. സൗഹൃദം തുളുമ്പിയ ഒരു ചർച്ചയിൽ അദ്ദേഹം പറഞ്ഞു: ‘മാൻഫ്രെഡ്‌, നിങ്ങളോട്‌ ആയിരുന്നില്ല ഞങ്ങൾ പോരാടേണ്ടിയിരുന്നത്‌ എന്നു ഞാൻ മനസ്സിലാക്കുന്നു.’”

സമൃദ്ധമായ ആത്മീയ ആഹാരം!

“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” നിശ്വസ്‌ത എബ്രായ തിരുവെഴുത്തുകളിൽ നിന്ന്‌ യേശുക്രിസ്‌തു ഉദ്ധരിച്ച ആ അടിസ്ഥാന സത്യം എല്ലായിടത്തുമുള്ള യഹോവയുടെ സാക്ഷികൾക്കു സുപരിചിതമാണ്‌. (മത്താ. 4:4; ആവ. 8:3) നിരോധന കാലങ്ങളിലും, സാർവദേശീയ സഹോദരവർഗത്തിന്റെ സ്‌നേഹപുരസ്സരമായ സഹായത്താൽ പൂർവ ജർമനിയിലുള്ള സാക്ഷികൾക്കു പരിമിതമായ അളവിലാണെങ്കിൽ പോലും ആത്മീയ ആഹാരം ലഭിച്ചിരുന്നു. മറ്റു ദേശങ്ങളിലുള്ള തങ്ങളുടെ സഹോദരങ്ങൾ ആസ്വദിക്കുന്ന ആത്മീയ ആഹാരം തങ്ങൾക്കും ലഭിക്കാൻ അവർ എത്രയധികം കാംക്ഷിച്ചു!

ബർലിൻ മതിൽ വീണയുടനെ സാക്ഷികൾ ഓരോരുത്തരായി പൂർവ ജർമനിയിലേക്കു സാഹിത്യങ്ങൾ കൊണ്ടുപോകാൻ തുടങ്ങി. ഏതാണ്ടു നാലു മാസങ്ങൾക്കു ശേഷം, 1990 മാർച്ച്‌ 14-ന്‌ ജർമൻ ജനാധിപത്യ റിപ്പബ്ലിക്കിലുള്ള യഹോവയുടെ സാക്ഷികൾക്ക്‌ ഔദ്യോഗിക അംഗീകാരം നൽകപ്പെട്ടു. അതോടെ, സൊസൈറ്റിക്ക്‌ നേരിട്ടു സാഹിത്യങ്ങൾ അയയ്‌ക്കുക സാധ്യമായി. മാർച്ച്‌ 30-ന്‌ 25 ടൺ ആത്മീയ ആഹാരവുമായി സെൽറ്റേഴ്‌സ്‌ സമുച്ചയത്തിൽ നിന്ന്‌ ഒരു ട്രക്ക്‌ പൂർവ ജർമനിയിലേക്കു കുതിച്ചു. 1991 ബ്രിട്ടാണിക്കാ ബുക്ക്‌ ഓഫ്‌ ദി ഇയർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “വെറും രണ്ടു മാസം കൊണ്ട്‌ വാച്ച്‌ടവർ സൊസൈറ്റിയുടെ പശ്ചിമ ജർമനിയിലെ ബ്രാഞ്ച്‌ ഓഫീസ്‌ പൂർവ ജർമനിയിലേക്കു മാത്രമായി 1,15,000 ബൈബിളുകൾ ഉൾപ്പെടെ, 275 ടൺ ബൈബിൾ സാഹിത്യങ്ങൾ അയയ്‌ക്കുകയുണ്ടായി.”

ഏതാണ്ട്‌ അതേ സമയം, ലൈപ്‌സിഗിൽ ഉള്ള ഒരു സഹോദരൻ പശ്ചിമ ജർമനിയിലെ ഒരു സഹ സാക്ഷിക്ക്‌ എഴുതി: “ഒരാഴ്‌ച മുമ്പു വരെ ഞങ്ങൾ ആത്മീയ ആഹാരം ചെറിയ തോതിൽ രഹസ്യമായിട്ടാണു കടത്തിയിരുന്നത്‌; എന്നാൽ, താമസിയാതെ ഞങ്ങൾ നാലു ടൺ ആഹാരമാണ്‌ ട്രക്കിൽ നിന്ന്‌ ഇറക്കാൻ പോകുന്നത്‌!”

“സാഹിത്യങ്ങളുമായി ആദ്യത്തെ ട്രക്ക്‌ പെട്ടെന്നുതന്നെ വന്നെത്തി,” കെമ്‌നിറ്റ്‌സിൽനിന്നുള്ള ഹൈൻസ്‌ ഗ്യോർലാഷ്‌ അനുസ്‌മരിക്കുന്നു. “ഞങ്ങൾ അതിനായി ഒട്ടും തയ്യാറായിരുന്നില്ല. എന്റെ കിടപ്പുമുറി കാർട്ടനുകൾ കൊണ്ടു നിറഞ്ഞു. കിടക്കയുടെ അടുത്തെത്താൻ എനിക്കു നന്നേ പാടുപെടേണ്ടി വന്നു. ഒരു നിലവറയിൽ കിടക്കുന്നതു പോലെയാണ്‌ എനിക്കു തോന്നിയത്‌.”

സ്വാതന്ത്ര്യം അനുഭവിക്കുന്ന സാക്ഷികൾ മിക്കപ്പോഴും നിസ്സാരമായി കരുതുന്ന പലതും ദീർഘകാലമായി ലഭിക്കാതിരുന്നവരെ സംബന്ധിച്ചിടത്തോളം, ഈ പുതിയ സാഹചര്യം എന്ത്‌ അർഥമാക്കുന്നു എന്നും സെൽറ്റേഴ്‌സിലെ സഹോദരങ്ങൾ ചെറിയ തോതിൽ അനുഭവിച്ചറിഞ്ഞു. അച്ചടിശാലയിലുള്ള ഒരു മേൽവിചാരകൻ റിപ്പോർട്ടു ചെയ്യുന്നു: “പ്രായംചെന്ന, മാന്യമായി വസ്‌ത്രം ധരിച്ച ഒരു സഹോദരൻ, തന്നോടൊപ്പം ടൂറിനു വന്ന സംഘം അവിടെ നിന്നു പോയിക്കഴിഞ്ഞിട്ടും ഞങ്ങളുടെ അച്ചടിയന്ത്രങ്ങളിൽ ഒരെണ്ണത്തിൽ നോക്കിനിന്നു. അദ്ദേഹം ചിന്തയിൽ മുഴുകി, മാസികകൾ അതിവേഗം യന്ത്രത്തിൽ നിന്നു പുറത്തുവരുന്നതും നോക്കി അവിടെ തങ്ങി. ഈറനണിഞ്ഞ കണ്ണുകളോടെ അദ്ദേഹം ഒരു സഹോദരനെ സമീപിച്ചു; ആ ദൃശ്യം അദ്ദേഹത്തെ ആഴമായി സ്‌പർശിച്ചു എന്നു സ്‌പഷ്ടം. ‘മുറി ജർമനിൽ’ എന്തോ പറയാൻ ശ്രമിച്ച അദ്ദേഹത്തിനു വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. തന്റെ ജാക്കറ്റിന്റെ അകത്തെ പോക്കറ്റിൽ നിന്ന്‌ ഏതാനും കടലാസു താളുകൾ എടുത്തു ഞങ്ങളെ ഏൽപ്പിച്ചിട്ട്‌ അദ്ദേഹം ധൃതിയിൽ അവിടെ നിന്നു പോയി. അദ്ദേഹത്തിന്റെ മന്ദസ്‌മിതത്തിൽ നിന്നു ഞങ്ങൾക്കു കാര്യം പിടികിട്ടി. അദ്ദേഹം ഞങ്ങളെ ഏൽപ്പിച്ചത്‌ എന്തായിരുന്നു? ഒരു സ്‌കൂൾ നോട്ട്‌ബുക്കിൽ പകർത്തിയെഴുതിയ റഷ്യൻ ഭാഷയിലുള്ള മിക്കവാറും അവ്യക്തമായ വീക്ഷാഗോപുരം. മാസികയുടെ ആ പ്രതി ഉണ്ടാക്കാൻ എത്ര നാൾ എടുത്തിരിക്കും? അത്‌ അറിയാൻ മാർഗം ഇല്ലെന്നുവരികിലും ഒരു സംഗതി വ്യക്തമാണ്‌, അച്ചടിയന്ത്രത്തിൽ ഒരു മാസിക അച്ചടിക്കാൻ എടുക്കുന്ന നിമിഷാംശത്തിന്റെ നൂറു കണക്കിന്‌ ഇരട്ടി സമയം അതിനായി എടുത്തിരിക്കണം.”

ഇനിയിപ്പോൾ ഓരോ അധ്യയന കൂട്ടത്തിലെയും സാക്ഷികൾക്ക്‌ ഏതാനും ദിവസങ്ങൾ മാത്രം തങ്ങളുടെ പക്കൽ സൂക്ഷിക്കാൻ, മാസികയുടെ പ്രതികൾ പകർത്തി എഴുതേണ്ടതില്ല. എല്ലാവർക്കും സ്വന്തം പ്രതികൾ—മുഴുവർണത്തിലുള്ള ചിത്രങ്ങൾ സഹിതം—മാത്രമല്ല, വയൽ സേവനത്തിൽ സമർപ്പിക്കാനുള്ള പ്രതികളും ലഭിച്ചു.

സ്വതന്ത്രമായി ആരാധിക്കുന്നതിനുള്ള ക്രമീകരണങ്ങൾ

കൂടുതലായി ലഭിച്ച സ്വാതന്ത്ര്യം അതിന്റേതായ വെല്ലുവിളികളും ഉയർത്തി. നിരോധനത്തിൻ കീഴിൽ പ്രസംഗിക്കുന്നതിനു ധൈര്യം ആവശ്യമായിരുന്നു. യഹോവയിൽ പൂർണമായി ആശ്രയിക്കാനും അത്‌ അവരെ പഠിപ്പിച്ചു. എന്നിരുന്നാലും, നിരോധനം നീങ്ങിയപ്പോൾ, ലിമ്പഷ്‌-ഓബർഫ്രോനയിലുള്ള ഒരു ക്രിസ്‌തീയ മൂപ്പനായ റാൽഫ്‌ ഷ്‌വാർറ്റ്‌സ്‌ ഇങ്ങനെ പറഞ്ഞു: “ഭൗതികത്വ ചിന്തയും ജീവിതോത്‌കണ്‌ഠകളും നമ്മെ വ്യതിചലിപ്പിക്കാതിരിക്കാൻ നാം പ്രത്യേകം ജാഗരൂകർ ആയിരിക്കേണ്ടതുണ്ട്‌.” 1990 ഒക്‌ടോബറിൽ പൂർവ ജർമനി ഫെഡറൽ റിപ്പബ്ലിക്കിനോടു കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ പൂർവ ജർമനിയിൽ ഉണ്ടായിരുന്ന ചില സാക്ഷി കുടുംബങ്ങൾ, കൂടുതൽ സമയം ജോലി ചെയ്‌തു യോഗങ്ങൾ മുടക്കാതിരിക്കത്തക്കവണ്ണം വാടക കുറഞ്ഞ വീടുകളിലേക്കു താമസം മാറ്റി.—മത്താ. 6:22, 24.

കമ്മ്യൂണിസ്റ്റ്‌ ഭരണകൂടത്തിൻ കീഴിലെ ദുഷ്‌കരമായ വർഷങ്ങളിലും സഹോദരങ്ങൾ തുടർച്ചയായി വയൽ ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്നു. അവർ വീടുതോറും പോലും സന്ദർശിച്ചു, വിവേകപൂർവം ആയിരുന്നു എന്നു മാത്രം. ഒരു ബ്ലോക്കിൽ ഒരു വീടു സന്ദർശിച്ച ശേഷം അവർ മറ്റൊരു ബ്ലോക്കിലുള്ള ഒരു വീടു സന്ദർശിക്കുമായിരുന്നു. തടവിലാക്കപ്പെടാൻ വളരെ സാധ്യത ഉണ്ടായിരുന്നിട്ടും ചിലർ ശുശ്രൂഷയിൽ ഏർപ്പെട്ടു. നിരോധനം ഏർപ്പെടുത്തുമ്പോൾ മാർട്ടിൻ യാന്‌ 11 വയസ്സേ ഉണ്ടായിരുന്നുള്ളൂ. തങ്ങൾ അഭിമുഖീകരിച്ച ചില മാറ്റങ്ങളെ കുറിച്ച്‌ അദ്ദേഹം വിശദീകരിച്ചു: “പ്രസാധകർക്ക്‌ എല്ലാ വീടുകളും സന്ദർശിക്കത്തക്കവിധം മുഴു പ്രദേശവും വീണ്ടും പ്രവർത്തിക്കേണ്ടത്‌ ഉണ്ടായിരുന്നു. ഏതാനും വീടുകളിൽ അല്ലെങ്കിൽ ഏതെങ്കിലും നിലകളിൽ പ്രവർത്തിച്ചുള്ള പരിചയമേ ഞങ്ങൾക്ക്‌ ഉണ്ടായിരുന്നുള്ളൂ. ദീർഘകാലം ഇതേ രീതിയിൽ വേല ചെയ്‌തു പോന്നതിനാൽ മറ്റൊരു ക്രമീകരണവുമായി ഒത്തുപോകാൻ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടവരോടു ക്ഷമ കാണിക്കേണ്ടി വന്നു. മേലാൽ സാഹിത്യങ്ങൾ വായിക്കാൻ കൊടുത്തിട്ടു തിരികെ വാങ്ങാതെ അവ സമർപ്പിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, ആ രീതി പ്രസാധകർക്കും താത്‌പര്യക്കാർക്കും പുത്തരി ആയിരുന്നു. ഞങ്ങൾ പഴയ രീതിയുമായി കൂടുതൽ പഴകിയിരുന്നതിനാൽ ചിലപ്പോഴൊക്കെ വയൽ സേവനം തുടങ്ങുന്നതിനു മുമ്പ്‌ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ സാഹിത്യങ്ങൾ വയൽ സേവനത്തിനു ശേഷം പ്രസാധകരുടെ ബാഗുകളിൽ കാണുമായിരുന്നു.”

ആളുകളുടെ മനോഭാവങ്ങളിലും മാറ്റങ്ങൾ ഉണ്ടായി. നിരോധന കാലത്ത്‌ തങ്ങളുടെ വിശ്വാസങ്ങളിൽ അചഞ്ചലരായി നിൽക്കാൻ യഹോവയുടെ സാക്ഷികൾ ധൈര്യം കാട്ടിയതു കൊണ്ട്‌ അനേകരും സാക്ഷികളെ വീര സ്‌ത്രീപുരുഷന്മാർ ആയിട്ടാണു വീക്ഷിച്ചിരുന്നത്‌. അത്‌ അവർക്ക്‌ ആദരവും കൈവരുത്തിയിരുന്നു. ഇപ്പോൾ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ച സ്ഥിതിക്ക്‌, അനേകരും സാക്ഷികളെ ഉത്സാഹപൂർവം സ്വാഗതം ചെയ്‌തു. എന്നാൽ ഏതാനും വർഷങ്ങൾക്കകം കാര്യാദികൾക്കു മാറ്റം വന്നു. ആളുകൾ സ്വതന്ത്ര വിപണിയുമായി ബന്ധപ്പെട്ട ജീവിത രീതിയിൽ മുങ്ങിപ്പോയി. ചിലർ സാക്ഷികളുടെ സന്ദർശനങ്ങൾ സമാധാനത്തിനും ശാന്തതയ്‌ക്കും ഭംഗം വരുത്തുന്നതായും ശല്യമായും വീക്ഷിക്കാൻ തുടങ്ങി.

നിരോധനത്തിൻ കീഴിൽ സാക്ഷീകരിക്കാൻ ധൈര്യം ആവശ്യം ആയിരുന്നു. എന്നാൽ, പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനും അത്രയുംതന്നെ നിശ്ചയദാർഢ്യത്തിന്റെ ആവശ്യം ഉണ്ടായിരുന്നു. വാസ്‌തവത്തിൽ, ദീർഘകാലം വേല നിരോധനത്തിൽ ആയിരുന്ന ഒരു പശ്ചിമ യൂറോപ്യൻ രാജ്യത്തെ മേൽവിചാരകൻ പറഞ്ഞതിനോട്‌ അനേകം സാക്ഷികളും യോജിക്കുന്നു: “നിരോധനത്തിൻ കീഴിൽ പ്രവർത്തിക്കുന്നതാണു സ്വാതന്ത്ര്യം ഉള്ളപ്പോൾ പ്രവർത്തിക്കുന്നതിനെക്കാൾ എളുപ്പം.”

വേല മന്ദീഭവിപ്പിക്കാൻ എതിർപ്പിനു കഴിയാതാകുന്നു

പുതുക്കപ്പെട്ട ഉത്സാഹത്തോടെ പൂർവ ജർമനിയിൽ പ്രസംഗവേല ആരംഭിച്ചെങ്കിലും ക്രൈസ്‌തവ ലോകത്തിലെ വൈദികർ ആദ്യം അത്‌ അത്ര കാര്യമാക്കിയില്ല. എന്നാൽ, ആളുകൾ യഹോവയുടെ സാക്ഷികൾ പറയുന്നതു ഗൗരവപൂർവം കേൾക്കാൻ തുടങ്ങിയെന്നു വ്യക്തമായപ്പോൾ അത്‌ വൈദികരെ അലോസരപ്പെടുത്തി. ഡോയിറ്റഷ്‌സ്‌ അൽഗെമൈനസ്‌ സൊന്റാഗ്‌സ്‌ബ്ലറ്റ്‌ പറയുന്ന പ്രകാരം, മത കാര്യങ്ങളിൽ വിദഗ്‌ധനെന്നു സ്വയം കണക്കാക്കിയിരുന്ന ഡ്രെസ്‌ഡെനിൽ നിന്നുള്ള ഒരു ശുശ്രൂഷകൻ, “യഹോവയുടെ സാക്ഷികൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ പോലെയാണ്‌” എന്നു പ്രസ്‌താവിച്ചു. ഇപ്പോൾ, 1950-കളിൽ അവർ ചെയ്‌തിരുന്നതു പോലെ, സാക്ഷികൾ കമ്മ്യൂണിസത്തെ എതിർക്കുന്ന അമേരിക്കൻ ചാരന്മാർ ആണെന്ന്‌ ആരോപിക്കുന്നതിനു പകരം അവരെ കമ്മ്യൂണിസവുമായി ബന്ധപ്പെടുത്താൻ വൈദികർ ശ്രമിച്ചു. എങ്കിലും, കമ്മ്യൂണിസ്റ്റ്‌ ഗവൺമെന്റ്‌ 40 വർഷക്കാലം സാക്ഷികളുടെ മേൽ നിരോധനം ഏർപ്പെടുത്തിയിരുന്നു എന്ന്‌ അറിയാമായിരുന്നവർ അതു തികച്ചും തെറ്റായ ഒരു ചിത്രീകരണമാണ്‌ എന്നു തിരിച്ചറിഞ്ഞു.

എന്തായിരുന്നു അതിന്റെ പിന്നിലെ ലക്ഷ്യം? നാസി ഭരണകൂടവും കമ്മ്യൂണിസ്റ്റ്‌ ഭരണകൂടവും യഹോവയുടെ സാക്ഷികളുടെമേൽ നിരോധനം ഏർപ്പെടുത്തിയിരുന്നതു പോലെ, വീണ്ടും നിരോധനം ഏർപ്പെടുത്താൻ വൈദികർ ആഗ്രഹിച്ചു. ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്ന സ്വാതന്ത്ര്യം യഹോവയുടെ സാക്ഷികൾ ആസ്വദിക്കുന്നതിനു തടസ്സം സൃഷ്ടിക്കാൻ വിശ്വാസത്യാഗികളുടെ പിൻബലത്താൽ മത സംഘടനകൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും യേശുക്രിസ്‌തു ആജ്ഞാപിച്ച പ്രകാരം സാക്ഷ്യം നൽകാൻ തങ്ങൾക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും സാക്ഷികൾ പരമാവധി പ്രയോജനപ്പെടുത്തി.—മർക്കൊ. 13:10.

സത്യം സ്വീകരിച്ച ചിലർ

ഈ പഴയ വ്യവസ്ഥിതിയോടു മുഴുവനായി ഇഴുകിച്ചേർന്നിരുന്ന ചിലരും രാജ്യസന്ദേശത്തോട്‌ അനുകൂലമായി പ്രതികരിച്ചു. ഏതാണ്ടു 38 വർഷക്കാലം ഏഗോൻ, പൂർവ ജർമനിയിൽ പൊലീസ്‌ ആയിരുന്നു. ഭാര്യ യഹോവയുടെ സാക്ഷികളുമൊത്തു പഠിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്‌ അതത്ര പിടിച്ചില്ല. എങ്കിലും, സാക്ഷികളുടെ സൗഹൃദ ഭാവവും സ്‌നേഹവും അച്ചടക്കമുള്ള പെരുമാറ്റവും മിക്കപ്പോഴും അവർ കൊണ്ടുവന്നിരുന്ന ഉണരുക!യിലെ കാലോചിത ലേഖനങ്ങളും അദ്ദേഹത്തിൽ മതിപ്പുളവാക്കി. ഭാര്യയോടൊപ്പം ഒരു പ്രത്യേക സമ്മേളന ദിനത്തിൽ പങ്കെടുക്കവേ താൻ ഒരിക്കൽ അറസ്റ്റു ചെയ്‌ത വ്യക്തിയെ നേരിൽ കണ്ടത്‌ അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. അദ്ദേഹത്തിന്‌ ആകെ അസ്വസ്ഥതയും കുറ്റബോധവും അനുഭവപ്പെട്ടു എന്നത്‌ എടുത്തു പറയേണ്ടതില്ലല്ലോ. എന്നിട്ടും, കഴിഞ്ഞ കാര്യങ്ങൾ ഒന്നും കാര്യമാക്കാതെ അവർക്കിടയിൽ സുഹൃദ്‌ബന്ധം വേരു മുളച്ചു. ഇപ്പോൾ ഏഗോനും ഭാര്യയും സ്‌നാപനമേറ്റ സാക്ഷികളാണ്‌.

19 വർഷമായി ഗുന്തർ സംസ്ഥാന സുരക്ഷാ സേവന വിഭാഗത്തിൽ അംഗമായിരുന്നു. അദ്ദേഹത്തിനു മേജറായി സ്ഥാനക്കയറ്റവും കിട്ടിയിരുന്നു. ദീർഘകാലം താൻ വേല ചെയ്‌ത വ്യവസ്ഥ നിലംപതിക്കുന്നതു കണ്ടത്‌ അദ്ദേഹത്തിനു കയ്‌പ്പേറിയ ഒരു അനുഭവം ആയിരുന്നു എന്നു മാത്രമല്ല അദ്ദേഹം മിഥ്യാബോധ മുക്തനുമായി. 1991-ലാണ്‌ അദ്ദേഹം ആദ്യമായി സാക്ഷികളെ കണ്ടുമുട്ടുന്നത്‌. അവരുടെ നടത്തയിലും തന്റെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞു തന്നോട്‌ അവർ പ്രകടിപ്പിച്ച സഹാനുഭൂതിയിലും അദ്ദേഹത്തിനു മതിപ്പുതോന്നി. അങ്ങനെ, ഒരു ബൈബിൾ അധ്യയനം തുടങ്ങി. ഒരു നിരീശ്വരവാദി ആയിരുന്നെങ്കിലും ദൈവം ഉണ്ട്‌ എന്ന്‌ അദ്ദേഹത്തിനു ക്രമേണ ബോധ്യമായി. 1993-ൽ അദ്ദേഹം സ്‌നാപനത്തിനു തയ്യാറായി. ദൈവ രാജ്യത്തെ പിന്തുണച്ചുകൊണ്ടു പ്രവർത്തിക്കുന്നതിൽ അദ്ദേഹം സന്തുഷ്ടനാണ്‌.

ഇനി മറ്റൊരാളുടെ കാര്യമെടുക്കാം. ഒരിക്കലും ദൈവത്തിൽ വിശ്വസിക്കാതിരുന്ന അദ്ദേഹം, കമ്മ്യൂണിസമാണു മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശ എന്ന്‌ ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ട്‌, സാക്ഷികളുടെ പ്രവർത്തനങ്ങളെ കുറിച്ച്‌ സംസ്ഥാന സുരക്ഷാ സേവന വിഭാഗത്തിനു വിവരങ്ങൾ കൈമാറാനുള്ള ഉദ്ദേശ്യത്തിൽ യഹോവയുടെ സ്ഥാപനത്തിലേക്കു നുഴഞ്ഞു കടക്കാൻ അദ്ദേഹത്തിനു തെല്ലും വൈക്ലബ്യം തോന്നിയില്ല. 1978-ൽ “സ്‌നാപന”മേറ്റ ശേഷം പത്തു വർഷക്കാലം അദ്ദേഹം കപട ജീവിതം നയിച്ചു. എന്നാൽ, അദ്ദേഹം ഇപ്പോൾ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “യഹോവയുടെ സാക്ഷികളുടെ പെരുമാറ്റം നേരിട്ടറിഞ്ഞതും സൃഷ്ടി, വെളിപാട്‌ പാരമ്യം എന്നീ പുസ്‌തകങ്ങളുടെ പഠനവും സാക്ഷികളെ കുറിച്ചു ശത്രുക്കൾ പറയുന്നതിൽ അധികവും ശരിയല്ല എന്ന്‌ എന്നെ ബോധ്യപ്പെടുത്തി. ഒരു സ്രഷ്ടാവിന്റെ അസ്‌തിത്വത്തെ കുറിച്ചുള്ള തെളിവുകൾ വിസ്‌മയാവഹമാണ്‌.” ബർലിൻ മതിൽ വീണ്‌ അധികം താമസിയാതെ, അദ്ദേഹത്തിനു ദുഷ്‌കരമായ ഒരു തീരുമാനം എടുക്കേണ്ടി വന്നു: യഹോവയുടെ ജനത്തെ വിട്ട്‌, താൻ മേലാൽ വിശ്വസിക്കുന്നില്ലാത്ത ഒരു വ്യവസ്ഥയെ പിന്തുണയ്‌ക്കുന്നതിൽ തുടരുക; അല്ലെങ്കിൽ, ഒറ്റുകാരൻ എന്ന്‌ ഏറ്റുപറഞ്ഞ്‌ യഹോവയുടെ ഒരു യഥാർഥ സേവകൻ ആയിത്തീരാൻ കഠിനമായി ശ്രമിക്കുക. അദ്ദേഹം രണ്ടാമത്തേതാണു തിരഞ്ഞെടുത്തത്‌. അദ്ദേഹത്തിന്റെ ആത്മാർഥ അനുതാപം ഒരു ബൈബിൾ അധ്യയനത്തിലേക്കും രണ്ടാമത്തെ സ്‌നാപനത്തിലേക്കും നയിച്ചു. എന്നാൽ, ഇത്തവണ അത്‌ സൂക്ഷ്‌മ പരിജ്ഞാനത്തിലും യഥാർഥ സമർപ്പണത്തിലും അധിഷ്‌ഠിതം ആയിരുന്നു.

ഇപ്പോൾ അവർക്ക്‌ അതേ കുറിച്ചു പറയാൻ കഴിഞ്ഞു

നിരോധനം നീക്കിയ ശേഷം പൂർവ ജർമനിയിൽ നിന്നുള്ള സാക്ഷികൾക്ക്‌ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൻ കീഴിൽ തങ്ങൾക്കുണ്ടായ അനുഭവത്തെ കുറിച്ചു തുറന്നു സംസാരിക്കാൻ സാധിച്ചു. 1996 ഡിസംബർ 7-ന്‌ ബർലിനിൽ യഹോവയുടെ സാക്ഷികളുടെ ഒരു ഭരണനിർവഹണ കെട്ടിടത്തിന്റെ സമർപ്പണ പരിപാടിയിൽ, പൂർവ ജർമനിയിലെ ആട്ടിൻകൂട്ടത്തെ ആത്മീയമായി ബലിഷ്‌ഠരാക്കി നിർത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച നിരവധി മൂപ്പന്മാർ പോയകാല സംഭവങ്ങൾ അയവിറക്കി.

സാക്ഷിയായിട്ട്‌ 50 വർഷമായ വൊൾഫ്‌ഗങ്‌ മൈസെ, 1951 ജൂൺ മാസത്തിൽ തനിക്ക്‌ 20 വയസ്സ്‌ ഉണ്ടായിരുന്നപ്പോൾ നടന്ന ഒരു സംഭവം ഓർക്കുന്നു. പരസ്യമായി നടത്തിയ ഒരു വിചാരണയിൽ അദ്ദേഹത്തെ നാലു വർഷത്തെ തടവിനു വിധിച്ചു. അദ്ദേഹത്തെയും കുറ്റംവിധിക്കപ്പെട്ട മറ്റു പല സഹോദരങ്ങളെയും കോടതി മുറിയിൽ നിന്നു പുറത്തു കൊണ്ടുപോകവേ, അവിടെ ഹാജരായിരുന്ന 150-ഓളം സഹോദരങ്ങൾ ചുറ്റുംകൂടി അവർക്കു ഹസ്‌തദാനം നൽകിയിട്ടു രാജ്യഗീതം ആലപിക്കാൻ തുടങ്ങി. സംഭവിക്കുന്നത്‌ എന്താണെന്നു കാണാൻ കോടതി കെട്ടിടത്തിന്റെ ജനാലകളിലൂടെ ആളുകൾ തലനീട്ടി. പൊതുജനങ്ങളുടെ മനസ്സിൽ സാക്ഷികളെ കുറിച്ച്‌ അത്തരം ഒരു ധാരണ അവശേഷിപ്പിക്കാൻ അധികാരികൾ ആഗ്രഹിച്ചിരുന്നില്ല. അതോടെ സാക്ഷികളെ പരസ്യമായി വിചാരണ നടത്തുന്ന രീതി അവസാനിപ്പിച്ചു.

നിരോധനത്തിന്റെ ആദ്യ നാളുകളിൽ വീക്ഷാഗോപുരത്തിലെ ഓരോ ലേഖനത്തിന്റെയും ആറു മുതൽ പത്തു വരെ കാർബൺ പ്രതികൾ എടുത്തിരുന്നത്‌ ഏഗോൻ റിങ്ക്‌ ഓർക്കുന്നു. “പശ്ചിമ ബർലിനിൽ നിന്നു പൂർവ ജർമനിയിലേക്കും തിരിച്ചും ട്രക്ക്‌ ഓടിച്ചിരുന്ന പശ്ചിമ ബർലിനിൽ നിന്നുള്ള ഒരു സഹോദരൻ സഭകൾക്ക്‌ ആത്മീയ ആഹാരം ലഭ്യമാക്കുന്നതിനു സന്നദ്ധനായി. ഒരു വണ്ടിയിൽ നിന്നു മറ്റൊന്നിലേക്കു ‘ആഹാരം’ പെട്ടെന്ന്‌—മൂന്നോ നാലോ സെക്കൻഡുകൾക്കകം—മാറ്റുന്നതോടൊപ്പംതന്നെ ഒരേ വലിപ്പത്തിലുള്ള രണ്ടു വലിയ പാവക്കരടികളെയും മാറ്റിയിരുന്നു. വീട്ടിൽ എത്തുന്ന ഉടൻ, പ്രധാന സന്ദേശങ്ങളും പുതിയ നിയമനങ്ങളെ കുറിച്ചുള്ള വിവരങ്ങളും അറിയുന്നതിനു പാവക്കരടികളുടെ വയറുകൾ ‘കാലി’യാക്കുമായിരുന്നു.”—യെഹെസ്‌കേൽ 3:3 താരതമ്യം ചെയ്യുക.

മതിൽ പണിയുന്നതിനു മുമ്പ്‌, പശ്ചിമ ബർലിനിൽ നിന്നു പൂർവ ജർമനിയിലേക്കു സാഹിത്യങ്ങൾ കടത്തിയ സഹോദരങ്ങളുടെ ധീരത മുറ്റിയ അനുഭവങ്ങളും വിവരിക്കപ്പെടുകയുണ്ടായി. എന്നെങ്കിലും ഒരിക്കൽ പശ്ചിമ ബർലിനിലേക്കു പ്രവേശനം പൂർണമായി നിരോധിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. അത്തരം ഒരു സാധ്യതയെ കുറിച്ചു ചർച്ച ചെയ്യാൻ 1960 ഡിസംബർ 25-ന്‌ പൂർവ ജർമനിയിലെ നിരവധി സഹോദരങ്ങൾക്ക്‌ ഒരു യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. “യഹോവയുടെ വഴിനടത്തിപ്പ്‌ അതിൽ പ്രകടമായിരുന്നു.” കാരണം, 1961 ആഗസ്റ്റ്‌ 13-നു മതിൽ പെട്ടെന്നു പണിയപ്പെട്ടപ്പോഴേക്കും നമ്മുടെ സംഘടന വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയിരുന്നു” എന്ന്‌ മൈസെ സഹോദരൻ വിവരിച്ചു.

സ്‌കോട്ട്‌ലൻഡിൽ ഒരു യുദ്ധ തടവുകാരനായി കഴിയുമ്പോഴാണു താൻ ആദ്യമായി സത്യവുമായി സമ്പർക്കത്തിലാകുന്നത്‌ എന്നു ഹെർമൻ ലൗബെ വിശദീകരിച്ചു. പൂർവ ജർമനിയിൽ നിരോധനം ഏർപ്പെടുത്തിയപ്പോൾ സഹോദരങ്ങൾക്കു കഴിയുന്നത്ര ആത്മീയ ആഹാരം വിതരണം ചെയ്യേണ്ടതിന്റെ ആവശ്യം അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട്‌ സാക്ഷികൾ തങ്ങളുടെ സ്വന്തം താത്‌കാലിക അച്ചടി സംവിധാനങ്ങൾ സ്ഥാപിച്ചു. “എന്നാൽ, കടലാസ്‌ ഇല്ലെങ്കിൽ ഏറ്റവും നല്ല അച്ചടിയന്ത്രം ഉണ്ടായിട്ട്‌ എന്തു കാര്യം,” ലാവ്‌ബെ സഹോദരൻ പറഞ്ഞു. കാരണം, മൂന്നു ലക്കങ്ങൾ കൂടി അച്ചടിക്കാനുള്ള കടലാസ്സേ ബാക്കിയുള്ളൂ എന്നു പറയപ്പെട്ട ദിവസം അദ്ദേഹം ഇപ്പോഴും മറന്നിട്ടില്ല. എന്തായിരുന്നു പോംവഴി?

ലാവ്‌ബേ സഹോദരൻ തുടർന്നു: “ഏതാനും ദിവസങ്ങൾക്കു ശേഷം, ആരോ വീടിന്റെ പാത്തിയിൽ മുട്ടുന്നതു കേട്ടു. അതു ബൗട്‌സനിൽ നിന്നുള്ള ഒരു സഹോദരൻ ആയിരുന്നു. അദ്ദേഹം പറഞ്ഞു: ‘താങ്കൾ അച്ചടിയൊക്കെ നടത്തുന്നുണ്ടല്ലോ. ബൗട്‌സണിലെ കുപ്പക്കൂനയിൽ അച്ചടി കടലാസുകളുടെ കുറേ റോളുകൾ കിടക്കുന്നുണ്ട്‌. ഒരു വർത്തമാനപത്ര അച്ചടിശാലയിൽ ബാക്കിവന്നതാണ്‌ അത്‌. അവർ അതു കുഴിച്ചുമൂടാൻ പോകുകയാണ്‌. നിങ്ങൾക്ക്‌ അതുകൊണ്ട്‌ ഉപയോഗം ഉണ്ടാവില്ലേ?’”

സഹോദരങ്ങൾ തെല്ലും സമയം പാഴാക്കിയില്ല. “അന്നു രാത്രിയിൽത്തന്നെ ഞങ്ങൾ കുറേ പേർ ചേർന്ന്‌ ബൗട്‌സനിലേക്കു തിരിച്ചു. ഏതാനും കടലാസ്‌ റോളുകളൊന്നും ആയിരുന്നില്ല അവിടെ കണ്ടത്‌. മറിച്ച്‌, രണ്ടു ടൺ! ഞങ്ങളുടെ പഴഞ്ചൻ വണ്ടികൾക്ക്‌ അതു വഹിക്കാൻ കഴിഞ്ഞു എന്നത്‌ ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ആ കടലാസ്‌ റോളുകൾ എല്ലാം ഞങ്ങൾ അവിടെ നിന്നു കൊണ്ടുപോന്നു. പിന്നീട്‌ സൊസൈറ്റി, ചെറിയ അക്ഷരത്തിൽ, കനം കുറഞ്ഞ കടലാസിൽ അച്ചടിച്ച സാഹിത്യങ്ങൾ ലഭ്യമാക്കും വരെ ഉപയോഗിക്കാൻ ആ കടലാസുകൾ പര്യാപ്‌തം ആയിരുന്നു.”

ആട്ടിൻകൂട്ടത്തിലെ ആളുകളെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ അങ്ങേയറ്റം ശ്രദ്ധ പുലർത്തേണ്ട ഒരു സാഹചര്യം ആയിരുന്നു നിലവിലിരുന്നത്‌. റോൾഫ്‌ ഹിന്റെർമൈയർ അനുസ്‌മരിക്കുന്നു: “ഒരിക്കൽ സഹോദരങ്ങളെ സന്ദർശിച്ചു കഴിഞ്ഞു മടങ്ങവേ, വിചാരണയ്‌ക്കായി ഒരു കെട്ടിടത്തിലേക്ക്‌ എന്നെ പിടിച്ചുകൊണ്ടു പോയി. സഹോദരങ്ങളുടെ വിലാസങ്ങളും മറ്റു വിവരങ്ങളും അടങ്ങിയ കുറേ കടലാസ്‌ തുണ്ടുകൾ എന്റെ പക്കൽ ഉണ്ടായിരുന്നു. ആ കെട്ടിടത്തിന്റെ മുകളിലെത്താൻ വളഞ്ഞുപുളഞ്ഞ ഗോവണി കയറണമായിരുന്നു. ആ തക്കം നോക്കി ഞാൻ കടലാസ്‌ തുണ്ടുകൾ വിഴുങ്ങി. കുറേ ഉണ്ടായിരുന്നതു കൊണ്ട്‌ അതു വിഴുങ്ങാൻ കുറച്ചു സമയമെടുത്തു. ഗോവണിയുടെ മുകളിൽ എത്തിയ ഉദ്യോഗസ്ഥന്മാർ ഞാൻ എന്താണു ചെയ്യുന്നത്‌ എന്നു മനസ്സിലാക്കി എന്റെ കൊങ്ങയ്‌ക്കു പിടിച്ചു. ഞാൻ തൊണ്ടയിൽ കയ്യിട്ടു പതറിയ ശബ്ദത്തിൽ പറഞ്ഞു, ‘ഞാൻ അവ മുഴുവൻ വിഴുങ്ങിക്കഴിഞ്ഞു.’ അതു കേട്ടപ്പോൾ അവർ കൊങ്ങയിൽ നിന്നു പിടിവിട്ടു. അതിനോടകം ആ കടലാസ്സുകൾ കൊച്ചു തുണ്ടുകൾ ആയിക്കഴിഞ്ഞിരുന്നു, മാത്രമല്ല അവ ഉമിനീരിൽ കുതിർന്നുമിരുന്നു. അതുകൊണ്ട്‌, എനിക്കവ എളുപ്പം വിഴുങ്ങാൻ കഴിഞ്ഞു.”

പീഡനം അതിന്റെ പാരമ്യത്തിൽ ആയിരുന്ന 1950-കളുടെ മധ്യത്തിലാണ്‌ ഹോർസ്റ്റ്‌ ഷ്‌ലോയ്‌സ്‌നർ സത്യത്തിൽ വന്നത്‌. അതുകൊണ്ട്‌, പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ അദ്ദേഹം അത്‌ അർഥമാക്കി: “നിരോധനത്തിൽ ആയിരുന്ന 40-ഓളം വർഷം യഹോവയാം ദൈവം സ്‌നേഹപുരസ്സരം തന്റെ ദാസന്മാരെ സംരക്ഷിച്ചു എന്നത്‌ ഒരു വസ്‌തുതയാണ്‌.”

ബർലിനിൽ ഒരു വിജയാഘോഷം

കമ്മ്യൂണിസ്റ്റ്‌ പീഡനകാലം അവസാനിച്ചപ്പോൾ അത്‌ ആഘോഷിക്കാൻ തന്നെ സഹോദരങ്ങൾ തീരുമാനിച്ചു. സർവോപരി, കൂടുതൽ സ്വാതന്ത്ര്യത്തോടെ തങ്ങൾക്ക്‌ യഹോവയെ സേവിക്കാൻ അവസരം ലഭിച്ചതിനു പൊതു സമ്മേളനത്തിൽ വെച്ച്‌ അവനു നന്ദി പ്രകാശിപ്പിക്കാൻ അവർ വാഞ്‌ഛിച്ചു.

1989 നവംബറിൽ ബർലിൻ മതിൽ വീണയുടനെ ബർലിനിൽ ഒരു അന്താരാഷ്‌ട്ര കൺവെൻഷൻ നടത്താനുള്ള പദ്ധതിക്കു തുടക്കമിടാൻ ഭരണസംഘം നിർദേശങ്ങൾ നൽകി. പെട്ടെന്നുതന്നെ ഒരു കൺവെൻഷനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. 1990 മാർച്ച്‌ 14-ന്‌ വൈകുന്നേരം, കൺവെൻഷൻ ക്രമീകരണങ്ങളെ കുറിച്ചു ചർച്ച ചെയ്യാൻ കൂടിവരുന്നതിനു സമയം ക്രമീകരിച്ചു. അന്നു രാവിലെ യഹോവയുടെ സാക്ഷികൾക്ക്‌ പൂർവ ജർമനിയിൽ ഔദ്യോഗിക അംഗീകാരം ലഭിച്ച വിവരം, കൂടിവന്നിരുന്ന സഹോദരങ്ങളെ അറിയിക്കാൻ കൺവെൻഷൻ മേൽവിചാരകനായി നിയമിക്കപ്പെട്ട ഡീറ്റ്‌റിഷ്‌ ഫോർസ്റ്റർ തന്നോടു പറഞ്ഞത്‌ ഹെൽമൂട്ട്‌ മാർട്ടിൻ ഇപ്പോഴും ഓർമിക്കുന്നു. അതേ, നിരോധനം ഔദ്യോഗികമായി നീക്കപ്പെട്ടു!

കൺവെൻഷൻ നടത്താനുള്ള പദ്ധതിയിട്ടത്‌ താരതമ്യേന വൈകി ആയതിനാൽ വാരാന്തങ്ങളിലൊന്നും ഒളിമ്പിക്ക്‌ സ്റ്റേഡിയം ലഭ്യമല്ലായിരുന്നു. തന്മൂലം ജൂലൈ 24-27 തീയതികളിൽ, ചൊവ്വാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെ, കൺവെൻഷൻ പട്ടികപ്പെടുത്തി. കൺവെൻഷനു സമയമായപ്പോൾ, വേണ്ടത്ര ക്രമീകരണങ്ങൾ നടത്താൻ സഹോദരങ്ങൾക്ക്‌ ഒരു ദിവസമേ ഉണ്ടായിരുന്നുള്ളൂ. കൺവെൻഷൻ കഴിഞ്ഞ്‌ എല്ലാം എടുത്തുമാറ്റാൻ ഏതാനും മണിക്കൂറുകളും.

അങ്ങനെ, 23-ാം തീയതി തിങ്കളാഴ്‌ച രാവിലെ അഞ്ചു മണിക്കുതന്നെ നൂറുകണക്കിനു സന്നദ്ധസേവകർ സ്റ്റേഡിയത്തിൽ എത്തി. “പൂർവ ജർമനിയിൽ നിന്നുള്ളവർ, ദീർഘകാലമായി അത്തരം ജോലി ചെയ്‌തു പരിചയമുള്ളതു പോലെയാണ്‌ ഉത്സാഹഭരിതരായി ആ വേലയിൽ ഏർപ്പെട്ടത്‌,” സെൽറ്റേഴ്‌സ്‌ ബെഥേൽ കുടുംബാംഗമായ ഗ്രെഗോർ റൈച്ചാർട്ട്‌ അനുസ്‌മരിക്കുന്നു. “ആദ്യമായിട്ടാണു സ്റ്റേഡിയം ഇത്ര നന്നായി ശുചിയാക്കി കിട്ടുന്നത്‌” എന്നും അതിൽ തനിക്കു സന്തോഷമുണ്ട്‌ എന്നും സ്റ്റേഡിയത്തിന്റെ ഒരു മേലധികാരി പിന്നീടു പറഞ്ഞു.

പൂർവ ജർമനിയിൽ നിന്ന്‌ 9,500 പേർ, വാടകയ്‌ക്കെടുത്ത 13 ട്രെയിനുകളിലായി കൺവെൻഷനു വന്നെത്തി. മറ്റുള്ളവർ, വാടകയ്‌ക്കെടുത്ത 200 ബസ്സുകളിലും. ഒരു ട്രെയിൻ വാടകയ്‌ക്ക്‌ എടുക്കാനുള്ള ക്രമീകരണങ്ങൾ നടത്തവേ, ഡ്രെസ്‌ഡനിലേക്കു മാത്രം അത്തരം മൂന്നു ട്രെയിനുകൾ വേണ്ടിവരും എന്ന്‌ ഒരു റെയിൽവേ ഉദ്യോഗസ്ഥനോടു പറഞ്ഞപ്പോൾ അതിശയം കൊണ്ട്‌ അയാളുടെ കണ്ണു തള്ളിപ്പോയെന്ന്‌ ഒരു മൂപ്പൻ റിപ്പോർട്ടു ചെയ്യുന്നു. “പൂർവ ജർമനിയിൽ വാസ്‌തവത്തിൽ ഇത്രയും യഹോവയുടെ സാക്ഷികൾ ഉണ്ടോ?” അയാൾ ചോദിച്ചു.

വാടകയ്‌ക്കെടുത്ത ട്രെയിനുകളിൽ യാത്ര ചെയ്‌തവരുടെ കാര്യമെടുക്കാം. അവർ ബർലിനിൽ എത്തും മുമ്പുതന്നെ കൺവെൻഷൻ തുടങ്ങി. “ഞങ്ങൾക്കായി ബുക്കു ചെയ്‌ത ട്രെയിനിൽ കയറാൻ ഞങ്ങൾ കെമ്‌നിറ്റ്‌സ്‌ റെയിൽവേ സ്റ്റേഷനിൽ എത്തി,” ലിംബക്‌ ഒബെർഫ്രോനയിൽ നിന്നുള്ള ഒരു മൂപ്പനായ ഹറാൾഡ്‌ പേസ്സ്‌ലെർ അനുസ്‌മരിക്കുന്നു. “ബർലിനിലേക്കുള്ള യാത്ര അവിസ്‌മരണീയം ആയിരുന്നു. ചെറിയ കൂട്ടങ്ങളായി ഒളിവിൽ പ്രവർത്തനങ്ങൾ നടത്തിയ, വർഷങ്ങളോളം നീണ്ട, നിരോധനത്തിനു ശേഷം നിരവധി സഹോദരങ്ങളെ ഇപ്പോൾ ഒന്നിച്ചു കാണാൻ കഴിഞ്ഞു. യാത്രയിൽ ഉടനീളം പല കമ്പാർട്ടുമെന്റുകളിലും ഉള്ള സഹോദരങ്ങളുമായി സഹവസിക്കാൻ ഞങ്ങൾക്ക്‌ അവസരം ലഭിച്ചു. അവരിൽ അനേകരെയും വർഷങ്ങളോളം അതേ, ദശകങ്ങളോളം പോലും കാണാൻ സാധിച്ചിരുന്നില്ല. ആ പുനഃസമാഗമനത്തിൽ ഉണ്ടായ സന്തോഷം വർണിക്കാൻ വാക്കുകൾ പോര. എല്ലാവർക്കും പ്രായമേറിയിരുന്നെങ്കിലും അവർ വിശ്വസ്‌തതയോടെ സകലതും സഹിച്ചു. ബെർലിൻ-ലിഷ്‌റ്റെൻബെർഗ്‌ സ്റ്റേഷനിൽ ഞങ്ങൾക്ക്‌ അഭിവാദ്യമേകി. വലിയ തിരിച്ചറിയിക്കൽ അടയാളങ്ങളുമായി ഞങ്ങളെയും കാത്തു വ്യത്യസ്‌ത സ്ഥലങ്ങളിൽ നിന്നിരുന്ന ബർലിൻ സഹോദരങ്ങളുടെ അടുക്കലെത്താൻ ഉച്ചഭാഷിണിയിലൂടെ ഞങ്ങൾക്കു മാർഗനിർദേശം ലഭിച്ചു. അജ്ഞാത അവസ്ഥയിൽ കഴിഞ്ഞിരുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം എന്തൊരു പുതുമയുള്ള അനുഭവം ആയിരുന്നു അത്‌! അന്നു വരെ വായിക്കുകയോ കേൾക്കുകയോ മാത്രം ചെയ്‌തിട്ടുള്ള കാര്യങ്ങൾ ഞങ്ങൾ നേരിട്ട്‌ അനുഭവിച്ചു: നാം ശരിക്കും ഒരു വലിയ സാർവദേശീയ സഹോദരവർഗമാണ്‌!”

പല സാക്ഷികളെയും സംബന്ധിച്ചിടത്തോളം ഇത്‌ അവരുടെ ആദ്യത്തെ കൺവെൻഷൻ ആയിരുന്നു. “ക്ഷണം ഞങ്ങളെയെല്ലാം പുളകിതരാക്കി,” വിൽഫ്രിഡ്‌ ഷ്രോയ്‌റ്റർ അനുസ്‌മരിക്കുന്നു. 1972-ൽ നിരോധനത്തിന്മധ്യേ സമർപ്പണം നടത്തിയ അദ്ദേഹത്തിന്റെ വികാരങ്ങൾ മനസ്സിലാക്കാവുന്നതേ ഉള്ളൂ. “ആഴ്‌ചകൾക്കു മുമ്പേ ഞങ്ങളിൽ ആവേശം തിരതല്ലി. ഇതുപോലെ ഒന്ന്‌ ഞാൻ ഇന്നോളം അനുഭവിച്ചിട്ടില്ല. മറ്റു നിരവധി സഹോദരങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണു വസ്‌തുത. സാർവദേശീയ സഹോദരവർഗം ഒരു വൻ സ്റ്റേഡിയത്തിൽ കൂടിവരുന്നതു കാണാൻ സാധിക്കുമെന്ന വസ്‌തുത ഞങ്ങൾക്ക്‌ ഉൾക്കൊള്ളാവുന്നതിലും അധികമായിരുന്നു.”

പൂർവ ബർലിനിൽ താമസിക്കുന്ന സഹോദരങ്ങൾ പട്ടണത്തിൽ നിന്ന്‌ ഏതാനും കിലോമീറ്റർ അകലെ, തങ്ങളുടെ സഹോദരങ്ങൾ കൺവെൻഷനു കൂടിവരുന്നിടത്തേക്കു യാത്ര ചെയ്യാൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുള്ളതാണ്‌! ഒടുവിൽ, അവർക്ക്‌ അതിനു കഴിഞ്ഞു.

64 രാജ്യങ്ങളിൽ നിന്നായി 45,000-ത്തോളം പേർ സന്നിഹിതർ ആയിരുന്നു. അവരിൽ ഭരണസംഘത്തിലെ ഏഴ്‌ അംഗങ്ങളും ഉൾപ്പെട്ടിരുന്നു. പൂർവ ജർമനിയിൽ നിന്നുള്ള തങ്ങളുടെ ക്രിസ്‌തീയ സഹോദരങ്ങളോടൊപ്പം സുപ്രധാനമായ ആ സന്ദർഭത്തിൽ ആഹ്ലാദം പങ്കിടാനാണ്‌ അവർ എത്തിയത്‌. 1936-ൽ ഒളിമ്പിക്ക്‌ ഗയിംസിലൂടെ തങ്ങളുടെ നേട്ടങ്ങൾ ലോകത്തിനു മുമ്പാകെ നിരത്തി വമ്പുകാട്ടാൻ നാസി ഭരണകൂടം ഉപയോഗിച്ചതും അതേ സ്റ്റേഡിയം ആയിരുന്നു. ആ സ്റ്റേഡിയം വീണ്ടും കരഘോഷത്താൽ മാറ്റൊലികൊണ്ടു. എന്നാൽ, കായികതാരങ്ങളെ പുകഴ്‌ത്തലോ ദേശാഭിമാനമോ ആയിരുന്നില്ല ഇത്തവണ അതിനു കാരണം. കൂടിവന്നവർ യഹോവയുടെ ജനത്തിന്റെ സാർവദേശീയ കുടുംബത്തിലെ യഥാർഥത്തിൽ സന്തുഷ്ടരായ അംഗങ്ങൾ ആയിരുന്നു. യഹോവയോടും അവന്റെ വചനത്തിലുള്ള വിലയേറിയ സത്യത്തോടും ഉള്ള വിലമതിപ്പിന്റെ പ്രതിഫലനം ആയിരുന്നു അവരുടെ കരഘോഷം. ആ കൺവെൻഷനിൽ 1,018 പേർ സ്‌നാപനമേറ്റു. അവരിൽ അധികവും നിരോധനത്തിൻ കീഴിൽ പൂർവ ജർമനിയിൽ വെച്ചു സത്യം പഠിച്ചവർ ആയിരുന്നു.

പൂർവ ജർമനിയിലെ സഹോദരങ്ങളുടെ വികാരം ഏറ്റവും നന്നായി മനസ്സിലാക്കാൻ സാധിച്ചത്‌ അയൽ രാജ്യമായ പോളണ്ടിൽ നിന്നുള്ള ഊർജസ്വലരായ 4,500 പ്രതിനിധികൾക്ക്‌ ആയിരുന്നിരിക്കണം. വർഷങ്ങളോളം നിരോധനത്തിൽ ആയിരുന്ന അവരും ആയിടെ ആയിരുന്നു വർഷങ്ങളിലെ ഇടവേളയ്‌ക്കു ശേഷം ഒരു വലിയ കൺവെൻഷനിൽ പങ്കെടുത്തത്‌. ഒരു പോളീഷ്‌ സാക്ഷി പിന്നീട്‌ ഇങ്ങനെ എഴുതി: “പോളണ്ടിൽ നിന്നുള്ള സഹോദരങ്ങൾ തങ്ങളുടെ അയൽക്കാരായ ജർമനിയിലെ സഹോദരങ്ങളുടെ ആത്മത്യാഗ മനോഭാവത്തെ അങ്ങേയറ്റം വിലമതിക്കുന്നു. താമസ സൗകര്യങ്ങളും ഭക്ഷണവും കൺവെൻഷൻ സ്ഥലത്തേക്കും തിരിച്ചും ഉള്ള ഗതാഗത സൗകര്യങ്ങളും എല്ലാം അവർ സൗജന്യമായി നൽകി. അല്ലായിരുന്നെങ്കിൽ ഞങ്ങളിൽ അനേകർക്കും കൺവെൻഷനിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നില്ല.”

പശ്ചിമ ജർമനിയിൽ നിന്നുള്ള സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം കൺവെൻഷനു സ്വതന്ത്രമായി കൂടിവരുന്നത്‌ സർവസാധാരണം ആയിരുന്നെങ്കിലും, അവരിലും അത്‌ ആഴത്തിൽ മതിപ്പുളവാക്കി. “പ്രായംചെന്ന, വിശ്വസ്‌തരായ അനേകം സഹോദരങ്ങൾ—അവരിൽ ചിലർ 40 വർഷം കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൻ കീഴിൽ മാത്രമല്ല നാസി ഭരണകാലത്തും പീഡനത്തിന്‌ ഇരകളായി—ഒരിക്കൽ അഡോൾഫ്‌ ഹിറ്റ്‌ലറും നാസി കൊലകൊമ്പന്മാരും ഇരുന്നിരുന്ന, മുൻകൂട്ടി തിരിച്ചിട്ടിരുന്ന ഭാഗത്ത്‌ ഇരിക്കുന്ന ആ ദൃശ്യം ഹൃദയോഷ്‌മളം ആയിരുന്നു” എന്ന്‌ സെൽറ്റേഴ്‌സ്‌ ബെഥേൽ കുടുംബത്തിലെ ക്ലോസ്‌ ഫൈഗ്‌ പറഞ്ഞു. സ്റ്റേഡിയത്തിന്റെ കണ്ണായ ആ ഭാഗം സ്‌നേഹപുരസ്സരം, പ്രായം ചെന്നവർക്കും അംഗവൈകല്യം സംഭവിച്ചവർക്കുമായി തിരിച്ചിട്ടിരുന്നു. ദൈവരാജ്യത്തിന്റെ അന്തിമ വിജയത്തിലേക്കുള്ള മുന്നേറ്റത്തിനു തടയിടാൻ ഗൂഢാലോചന നടത്തിയ രാഷ്‌ട്രീയ സേനകളുടെ മേലുള്ള അതിന്റെ എത്ര ശ്രദ്ധാർഹമായ വിജയം!

സമ്മേളിക്കാൻ സ്ഥലങ്ങൾ ലഭ്യമാക്കുന്നു

പൂർവ ജർമനിയിലെ നിരോധനം നീക്കപ്പെട്ട ഉടനെ, അവിടെയുള്ള സഹോദരങ്ങൾക്ക്‌ ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ ആസ്വദിക്കുന്ന ക്രമമായ സമ്മേളന പരിപാടികളിൽ നിന്നു പ്രയോജനം നേടാൻ ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. സർക്കിട്ടുകളുടെ പുനഃസംഘാടനം പൂർത്തിയാകുന്നതിനു മുമ്പുതന്നെ പശ്ചിമ ജർമനിയിൽ പ്രത്യേക സമ്മേളനങ്ങൾക്കും സർക്കിട്ട്‌ സമ്മേളനങ്ങൾക്കുമായി കൂടിവരാൻ സഭകൾക്കു ക്ഷണം ലഭിച്ചു. തുടക്കത്തിൽ, ഹാജരായിരുന്ന പ്രസാധകരിൽ പകുതി വീതം പശ്ചിമ ജർമനിയിൽ നിന്നും പൂർവ ജർമനിയിൽ നിന്നും ഉള്ളവർ ആയിരുന്നു. ഇത്‌ സഹോദരവർഗത്തിന്റെ ബന്ധത്തെ അരക്കിട്ടുറപ്പിച്ചു. മാത്രമല്ല, പശ്ചിമ ജർമനിയിലെ സഹോദരങ്ങളോടൊപ്പം പ്രവർത്തിച്ചുകൊണ്ട്‌ പൂർവ ജർമനിയിലെ സഹോദരങ്ങൾക്ക്‌ കൺവെൻഷൻ ക്രമീകരണങ്ങളെ കുറിച്ചു പഠിക്കാനും സാധിച്ചു.

സർക്കിട്ടുകൾ രൂപീകരിക്കവേ, പശ്ചിമ ജർമനിയിൽ അപ്പോൾ നിലവിൽ ഉണ്ടായിരുന്ന സമ്മേളന ഹാളുകൾ ഉപയോഗിക്കാൻ പൂർവ ജർമനിയിൽ ഉള്ളവർക്ക്‌ ക്ഷണം ലഭിച്ചു. അതിൽ അഞ്ചെണ്ണം—ബർലിൻ, മ്യൂണിക്‌, ബ്യൂഷൻബഷ്‌, മ്യൊൽബെർഗൻ, ട്രാപ്പെൻകംപ്‌ എന്നിവിടങ്ങളിൽ ഉള്ളവ—മുൻ അതിർത്തിയോടു ചേർന്ന്‌ ആയിരുന്നതിനാൽ അത്‌ എളുപ്പമായിരുന്നു. എന്നുവരികിലും, പൂർവ ജർമനിയിൽ ഒരു സമ്മേളന ഹാളിനുള്ള പണി താമസിയാതെ തുടങ്ങി. ഡ്രെസ്‌ഡനു സമീപം ഗ്ലാച്ചൗവിൽ പണിയപ്പെട്ട ഹാളിന്റെ സമർപ്പണം 1994 ആഗസ്റ്റ്‌ 13-ന്‌ ആയിരുന്നു. 4,000 പേർക്ക്‌ ഇരിക്കാവുന്ന ആ ഹാളാണ്‌ ഇപ്പോൾ ജർമനിയിലെ യഹോവയുടെ സാക്ഷികളുടെ ഏറ്റവും വലിയ സമ്മേളന ഹാൾ.

രാജ്യഹാളുകൾ നിർമിക്കുന്ന കാര്യത്തിലും ശ്രദ്ധ നൽകപ്പെട്ടു. ജർമൻ ജനാധിപത്യ റിപ്പബ്ലിക്കിൽ അതിന്‌ അനുവാദം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ 20,000-ത്തിലധികം സാക്ഷികളുള്ള അവിടെ രാജ്യഹാളുകൾ അനിവാര്യം ആയിരുന്നു. നിർമാണ പ്രവർത്തനം ആളുകളെ അത്ഭുതസ്‌തബ്ധരാക്കി.

സ്റ്റാവെൻഹാഗൻ പട്ടണത്തിലെ രാജ്യഹാളിന്റെ നിർമാണത്തെ കുറിച്ച്‌ ഒരു വർത്തമാനപ്പത്രം ഇങ്ങനെ എഴുതി: “ആ കെട്ടിടത്തിന്റെ നിർമാണ വിധവും വേഗതയും ജിജ്ഞാസുക്കളായ വഴിപോക്കരെ അതിശയിപ്പിച്ചു. . . . 35 വ്യത്യസ്‌ത തൊഴിൽ മേഖലകളിൽ നിന്നുള്ള വിദഗ്‌ധരായ 240-ഓളം നിർമാതാക്കളാണ്‌ അതു പണിതുയർത്തിയത്‌. അവരെല്ലാം സന്നദ്ധ സേവകരായ യഹോവയുടെ സാക്ഷികൾ ആയിരുന്നു. ഒരു വാരാന്തം കൊണ്ട്‌, സൗജന്യമായി അവർ ആ വേല ചെയ്‌തു തീർത്തു.”

ബാൾട്ടിക്‌ കടലിലുള്ള റ്യൂഗെൻ ദ്വീപിലെ സാഗാർഡ്‌ പട്ടണത്തിൽ പണിയപ്പെട്ട ഒരു ഹാളിനെ കുറിച്ചു മറ്റൊരു പത്രം ഇങ്ങനെ എഴുതി: “തേനീച്ചകളെപ്പോലെ തിരക്കുള്ള 50-ഓളം സ്‌ത്രീപുരുഷന്മാർ കെട്ടിടത്തിന്റെ അസ്‌തിവാരം പണിയുകയാണ്‌. എങ്കിലും, അവിടെ തെല്ലും തിക്കും തിരക്കുമില്ല. ആയാസരഹിതവും സൗഹൃദം തുളുമ്പുന്നതുമായ അന്തരീക്ഷം. ഇത്ര വേഗത്തിൽ വേല ചെയ്‌തിട്ടും ആർക്കും ഒരു വെപ്രാളവും ഉള്ളതായി തോന്നുന്നില്ല. മിക്ക നിർമാണ സ്ഥലങ്ങളിലും പതിവുള്ളതു പോലെ ആരും ആരുടെ നേർക്കും പൊട്ടിത്തെറിക്കുന്നില്ല.”

1992-ന്റെ അവസാനത്തോടെ, ഏഴു രാജ്യഹാളുകൾ നിർമിക്കപ്പെട്ടു. 16 സഭകൾ അവ ഉപയോഗിക്കുന്നുണ്ടായിരുന്നു. വേറെ 30-ഓളം എണ്ണത്തിന്‌ കരടു പദ്ധതിയും പൂർത്തിയായി. 1998 ആയപ്പോഴേക്കും, മുമ്പ്‌ പൂർവ ജർമനി എന്ന്‌ അറിയപ്പെട്ടിരുന്നിടത്തെ 70-തിലധികം ശതമാനം സഭകൾക്കും സ്വന്തം രാജ്യഹാളുകളിൽ യോഗങ്ങൾക്കു കൂടിവരാൻ സാധിച്ചു.

പ്രോത്സാഹജനകമായ അന്താരാഷ്‌ട്ര കൺവെൻഷനുകൾ

പൂർവ യൂറോപ്പിൽ ഓരോ രാജ്യത്തുനിന്നായി ഗവൺമെന്റ്‌ നിയന്ത്രണങ്ങൾ മാറ്റിയതനുസരിച്ച്‌ അവിടങ്ങളിൽ കൺവെൻഷനുകൾ നടത്താൻ ഭരണസംഘം ക്രമീകരണങ്ങൾ ചെയ്‌തു. അവ ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്ന സന്ദർഭങ്ങൾ ആയിരുന്നു, ദൈവം തന്റെ ദാസന്മാരെ ഏൽപ്പിച്ചിരിക്കുന്ന വേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രോത്സാഹനം പ്രദാനം ചെയ്യപ്പെട്ട സന്ദർഭങ്ങൾ തന്നെ. (മത്താ. 6:19-24, 31-33; 24:14) ഈ ദേശങ്ങളിലെ സാക്ഷികളിൽ അനേകർക്കും വർഷങ്ങളോളം ചെറിയ കൂട്ടങ്ങളായേ കൂടിവരാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ, ഈ കൺവെൻഷനുകൾ, സഹ സാക്ഷികളെ അറിയാനും അവരുടെ വിശ്വസ്‌ത സഹിഷ്‌ണുതയുടെ മേൽ യഹോവയുടെ അനുഗ്രഹാശിസ്സുകളുടെ തെളിവുകൾ കണ്ട്‌ അതിൽനിന്നു പ്രോത്സാഹിതർ ആകാനും അവർക്ക്‌ അവസരമേകി. തങ്ങളും ഭാഗമായിരിക്കുന്ന സാർവദേശീയ സാഹോദര്യം പൂർണമായ അളവിൽ അനുഭവിച്ചറിയാൻ ഈ സഹോദരങ്ങൾക്ക്‌ അവസരം ലഭിക്കേണ്ടതിനു വിദേശങ്ങളിൽ നിന്നുള്ള പ്രതിനിധികളും ക്ഷണിക്കപ്പെട്ടു. ജർമനിയിൽ നിന്നുള്ള അനേകരും അവരിൽ ഉണ്ടായിരുന്നു. പോളണ്ട്‌, ഹംഗറി, ചെക്കോസ്ലോവാക്യ, മുൻ സോവിയറ്റ്‌ യൂണിയൻ എന്നിവിടങ്ങളിൽ 1989-നും 1993-നും ഇടയ്‌ക്കു നടന്ന അന്താരാഷ്‌ട്ര കൺവെൻഷനുകളിൽ ജർമനിയിൽ നിന്നുള്ള നിരവധി സാക്ഷികൾ പങ്കെടുത്തു.

1991-ലെ “ദൈവിക സ്വാതന്ത്ര്യ സ്‌നേഹികൾ” എന്ന കൺവെൻഷന്‌ പ്രാഗിൽ—ഇപ്പോഴത്തെ ചെക്ക്‌ റിപ്പബ്ലിക്കിൽ—തുടക്കം കുറിച്ചതിന്റെ തലേന്ന്‌ ലിഡോവെ നൊവിനി എന്ന വർത്തമാനപ്പത്രം, “‘ജർമനിയിലെ സഹോദരങ്ങൾ’ താത്‌ക്കാലിക ഉപയോഗത്തിനായി കൊടുത്ത ഉച്ചഭാഷിണി സംവിധാനം” സ്ഥാപിക്കുന്നതിന്‌ 40 സാക്ഷികളുടെ ഒരു സംഘം നടത്തിയ ശ്രദ്ധേയമായ വേലയെ കുറിച്ചു റിപ്പോർട്ടു ചെയ്‌തു. ജർമനിയിലെ സഹോദരങ്ങൾ ഉച്ചഭാഷിണി സംവിധാനം താത്‌കാലിക ഉപയോഗത്തിനായി കൊടുക്കുക മാത്രമല്ല, അതു സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്‌തു. ദശകങ്ങളോളം കൺവെൻഷൻ നടത്തിയുള്ള അനുഭവസമ്പത്ത്‌ ചെക്ക്‌ സഹോദരങ്ങളുമായി പങ്കുവെക്കാൻ സാധിച്ചതിൽ അവർ സന്തുഷ്ടർ ആയിരുന്നു. മിക്ക അന്താരാഷ്‌ട്ര കൺവെൻഷനുകൾക്കും ജർമനിയിൽ നിന്നുള്ള പ്രതിനിധികളുടെ സംഖ്യ ഏതാനും നൂറുകളായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, പ്രാഗിൽ നടന്ന ഈ കൺവെൻഷന്‌ 30,000 പ്രതിനിധികൾ ക്ഷണിക്കപ്പെട്ടു. എത്ര നല്ല കൺവെൻഷൻ ആയിരുന്നു അത്‌!

1955-ൽ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായി ചെക്കോസ്ലോവാക്യയിൽ സേവനം അനുഷ്‌ഠിച്ച ഡീറ്റർ കാബൂസും ജർമനിയിൽ നിന്നുള്ള പ്രതിനിധിയായി ആ കൺവെൻഷനിൽ പങ്കെടുത്തവരിൽ ഉണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി: “പുതിയലോക ഭാഷാന്തരം [ഇപ്പോൾ സൊസൈറ്റിയുടെ അച്ചടിശാലകളിൽ അച്ചടിക്കുന്നു] പ്രകാശനം ചെയ്യവേ സകലരും തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്ന്‌ എഴുന്നേറ്റു. നിലയ്‌ക്കാത്ത കരഘോഷത്താൽ സ്റ്റേഡിയം മാറ്റൊലികൊണ്ടു. ഞങ്ങൾ പരസ്‌പരം ആശ്ലേഷിച്ചു; ആയിരങ്ങൾ സന്തോഷാശ്രുക്കൾ പൊഴിച്ചു, യാതൊരു സങ്കോചവും കൂടാതെ. 16 സഹോദരങ്ങൾ ഒരേ ഒരു ബൈബിൾ പങ്കിട്ടിരുന്ന തടവറയാണു ഞങ്ങളുടെ മനസ്സിലേക്കു വന്നത്‌. പരിപാടി കഴിഞ്ഞ ശേഷം ഗീതങ്ങൾ പാടിയും ആനന്ദദായകമായ സഹവാസം ആസ്വദിച്ചും കൊണ്ട്‌ അനേകരും ഒരു മണിക്കൂറോ അതിലധികമോ നേരം അവിടെ ചെലവഴിച്ചു.”

പിറ്റേ വർഷം, 1992-ൽ, റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിലും ജർമനിയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കാര്യാദികൾ ഒന്നും അത്രകണ്ടു സുഗമമായിരുന്നില്ല എന്നു ചിലരെങ്കിലും ഓർക്കുന്നുണ്ടാകും, പ്രത്യേകിച്ചും ജർമനിയിൽ നിന്നുള്ള പ്രതിനിധികൾക്കു താമസ സൗകര്യം ഒരുക്കുന്നതിനോടുള്ള ബന്ധത്തിൽ. എങ്കിലും, അതും ഒരു സാക്ഷ്യമായി ഉതകി. പ്രതിനിധികളുടെ ഒരു സംഘം കുറഞ്ഞ സമയത്തിനുള്ളിൽ ഒരു ഹോട്ടലിൽ നിന്നു മറ്റൊരു ഹോട്ടലിലേക്കു മാറേണ്ടി വന്നപ്പോഴത്തെ അവരുടെ പെരുമാറ്റം 50 വയസ്സുള്ള റഷ്യൻ പരിഭാഷകയിൽ ആഴത്തിൽ മതിപ്പുളവാക്കി. അവർ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തികച്ചും വ്യത്യസ്‌തരാണ്‌; നിങ്ങൾ ഒച്ചപ്പാട്‌ ഉണ്ടാക്കുകയോ ക്ഷോഭിക്കുകയോ ചെയ്യുന്നില്ല!” എന്നാൽ, ഈ പ്രതിനിധികളെ അങ്ങേയറ്റം ആകർഷിച്ചത്‌ തങ്ങളുടെ പ്രിയപ്പെട്ട റഷ്യൻ സഹോദീസഹോദരന്മാരുടെ മനോഭാവം ആയിരുന്നു. കൺവെൻഷനു ശേഷം ജർമനിയിൽ നിന്നുള്ള ഒരു പ്രതിനിധി ഇങ്ങനെ എഴുതി: “സഹോദരങ്ങൾ പരിപാടി എത്രമാത്രം ആസ്വദിച്ചു എന്നു വിവരിക്കാൻ വാക്കുകൾ പോരാ. ബൈബിളോ പാട്ടുപുസ്‌തകമോ ഇല്ലാതെ [ആ സമയത്തു റഷ്യയിൽ അവ രണ്ടും പരിമിതമായേ വിതരണം ചെയ്യപ്പെട്ടിരുന്നുള്ളൂ] അവർ യഹോവയ്‌ക്കു തങ്ങളോടു പറയാനുള്ളതു പ്രതീക്ഷാപൂർവം, ശ്രദ്ധയോടെ കേട്ടിരുന്നു.”

പിറ്റേ വർഷം, ജർമനിയിൽ നിന്നുള്ള 1,200-ലധികം സാക്ഷികൾ റഷ്യയിലെ മോസ്‌കോയിലും യൂക്രെയിനിലെ കീവിലും നടന്ന അന്താരാഷ്‌ട്ര കൺവെൻഷനുകൾക്കു ഹാജരായി. എത്രമാത്രം പ്രോത്സാഹജനകമായ വിവരങ്ങളാണ്‌ മടങ്ങി എത്തിയപ്പോൾ അവർക്കു വിവരിക്കാൻ ഉണ്ടായിരുന്നത്‌! 1950 മുതൽ സഞ്ചാര മേൽവിചാരകൻ ആയിരുന്ന റ്റീറ്റൂസ്‌ റ്റോയ്‌ബ്‌നർ പ്രതിനിധികളിൽ ഒരാൾ ആയിരുന്നു. അദ്ദേഹം പറഞ്ഞു: “പൂർവ ജർമനിയിൽ എന്നെങ്കിലും നിരോധനം നീക്കം ചെയ്യപ്പെടുന്നെങ്കിൽ ആദ്യത്തെ മോസ്‌കോ കൺവെൻഷനു ഞാനും ഉണ്ടായിരിക്കും എന്നു ഭാര്യയ്‌ക്കു വാക്കു കൊടുത്തിരുന്നതാണ്‌.” 1993-ൽ അദ്ദേഹം അതു തന്നെ ചെയ്‌തു. “റെഡ്‌ സ്‌ക്വയറിൽ ദിവ്യ ഗവൺമെന്റിനെ കുറിച്ചുള്ള മാസികകൾ എനിക്കു വിതരണം ചെയ്യാൻ സാധിച്ചു എന്നത്‌ ഒരു അത്ഭുതമായി തോന്നുന്നു,” അദ്ദേഹം പറഞ്ഞു. മറ്റൊരു പ്രതിനിധി എഴുതി: “റഷ്യൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനാണു ഞങ്ങൾ ഈ കൺവെൻഷനു ഹാജരായത്‌. ഞങ്ങൾ അതുതന്നെ ചെയ്‌തു. എന്നാൽ, മറിച്ചും അതു വാസ്‌തവം ആയിരുന്നു. സ്‌നേഹവും കൃതജ്ഞതയും വിശ്വസ്‌തതയും വിലമതിപ്പും പ്രകടമാക്കിക്കൊണ്ട്‌ തങ്ങളുടെ മാതൃകയിലൂടെ ഞങ്ങളുടെ റഷ്യൻ സഹോദരങ്ങൾ ഞങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചു.”

വിശ്വസ്‌തരായ അത്തരം സഹോദരീസഹോദരന്മാർക്കു വേണ്ടി സേവനം അനുഷ്‌ഠിക്കാൻ സാധിച്ചതിൽ സെൽറ്റേഴ്‌സ്‌ ബെഥേൽ കുടുംബാംഗങ്ങൾ തികച്ചും കൃതജ്ഞതയുള്ളവർ ആയിരുന്നു. മറ്റു ദേശങ്ങളിൽ സാഹിത്യങ്ങളും മറ്റും എത്തിച്ചു മടങ്ങി വന്ന ട്രക്ക്‌ ഡ്രൈവർമാരായ സഹോദരങ്ങളുടെ റിപ്പോർട്ടുകൾ തങ്ങളുടെ പദവി സംബന്ധിച്ച ആ സഹോദരങ്ങളുടെ വിലമതിപ്പ്‌ ഊട്ടിയുറപ്പിച്ചു. തങ്ങൾക്കു ലഭിച്ച ഊഷ്‌മളമായ സ്വാഗതത്തെ കുറിച്ച്‌ അവർ വിവരിച്ചു. മാത്രമല്ല, രാത്രി വളരെ വൈകിയാണെങ്കിൽ കൂടിയും സാഹിത്യങ്ങൾ ഇറക്കുന്നതിൽ പങ്കുപറ്റാൻ സാധിച്ചതിൽ സഹോദരങ്ങൾക്ക്‌ ഉണ്ടായ സന്തോഷത്തെ കുറിച്ചും ട്രക്കുകളുമായി മടങ്ങുന്നതിനു മുമ്പ്‌ ഒരുമിച്ചു പ്രാർഥന നടത്തിയതിനെയും തങ്ങൾക്ക്‌ ആശംസയേകിയതിനെയും കുറിച്ചും ഒക്കെ അവർ വിവരിച്ചു.

കൂടുതൽ കെട്ടിടങ്ങൾ—അടിയന്തിര ആവശ്യങ്ങൾക്കായി

പൂർവ യൂറോപ്പിൽ ഓരോ ഭാഗത്തായി നിരോധനം നീക്കപ്പെടുക ആയിരുന്നു. വലിയ കൺവെൻഷനുകൾ നടത്തപ്പെട്ടു. സുവാർത്താ പ്രസംഗവേലയ്‌ക്ക്‌ ആക്കം കൂടി. വയലിന്റെ ആ ഭാഗത്ത്‌ ബൈബിൾ സാഹിത്യങ്ങളുടെ ആവശ്യം സത്വരം വർധിച്ചു വരുകയായിരുന്നു. അത്‌ എങ്ങനെ നിറവേറ്റപ്പെടുമായിരുന്നു? കൂടുതലായ പങ്കു വഹിക്കാൻ ജർമനിയിലെ ബ്രാഞ്ചിനു ക്ഷണം ലഭിച്ചു.

1988-ൽ, ബർലിൻ മതിൽ വീഴുന്നതിനു മുമ്പുതന്നെ, ജർമനിയിലെ ബ്രാഞ്ച്‌ സൗകര്യങ്ങൾ 50 ശതമാനം വർധിപ്പിക്കാൻ ഭരണസംഘം അനുമതി നൽകിയിരുന്നു. അത്തരമൊരു വികസനം എന്തിനാണ്‌ എന്ന്‌ ആദ്യം ബ്രാഞ്ച്‌ കമ്മറ്റിക്കു പിടികിട്ടിയില്ല. വലിയ, ഒരു പുതുപുത്തൻ സമുച്ചയം സമർപ്പിച്ചിട്ടു നാലു വർഷമേ ആയിരുന്നുള്ളൂ. എന്നിരുന്നാലും, സഹോദരങ്ങൾ പ്രാദേശിക അധികാരികൾക്ക്‌ അപേക്ഷ സമർപ്പിച്ചു. റൂട്‌കെ സഹോദരൻ അനുസ്‌മരിക്കുന്നു: “ഞങ്ങൾ പദ്ധതി അവതരിപ്പിച്ചപ്പോൾ സെൽറ്റേഴ്‌സിലെ നിർമാണ കമ്മീഷണർ കാതിൽ എന്നവണ്ണം എന്നോടു പറഞ്ഞു: ‘വീണ്ടും വലിപ്പം കൂട്ടാൻ അധികാരികൾ എന്നെങ്കിലും അനുമതി നൽകുമെന്ന്‌ എനിക്കു തോന്നുന്നില്ല. അതുകൊണ്ട്‌ ഇപ്പോൾ പരമാവധി വലിപ്പത്തിൽ പണിയുന്നതാണു നല്ലത്‌.’ അതു ഞങ്ങളെ ചിന്തിക്കാൻ പ്രേരിപ്പിച്ചു.” ഏതാനും മാസങ്ങൾക്കകം, ഗവൺമെന്റ്‌ ഓഫീസുകളിൽ നിന്നെല്ലാം അനുമതി നേടി. അങ്ങനെ തുടക്കത്തിൽ നിർദേശിച്ചിരുന്ന 50 ശതമാനം വികസനം 120 ശതമാനം വികസനത്തിനു വഴിമാറി!

1991 ജനുവരിയിൽ യഥാർഥ നിർമാണ പ്രവർത്തനത്തിനു തുടക്കം കുറിച്ചു. പല സഹോദരങ്ങൾക്കും ഇത്രമാത്രം വികസനത്തിന്റെ ആവശ്യമുള്ളതായി തോന്നിയില്ല. നിർമാണ പദ്ധതിയിൽ പങ്കുപറ്റാൻ പരിശീലനം സിദ്ധിച്ചവരുടെ ആവശ്യമുണ്ടെന്ന അറിയിപ്പിനോടു കാട്ടിയ തണുപ്പൻ പ്രതികരണത്തിൽ നിന്നും പരിമിതമായ സാമ്പത്തിക പിന്തുണയിൽ നിന്നും അതു വ്യക്തമായിരുന്നു. എന്തു ചെയ്യാൻ സാധിക്കുമായിരുന്നു?

സഹോദരങ്ങൾക്ക്‌ അതേക്കുറിച്ചു കൂടുതലായ വിശദാംശങ്ങൾ നൽകേണ്ടതുണ്ടായിരുന്നു എന്നു സ്‌പഷ്ടം. അങ്ങനെ, 1991 ഒക്‌ടോബർ 3-ന്‌ ജർമനിയിലെ എല്ലാ സമ്മേളന ഹാളുകളിലും, തിരഞ്ഞെടുക്കപ്പെട്ട മൂപ്പന്മാരുമായി പ്രത്യേകം യോഗങ്ങൾ നടത്തപ്പെട്ടു. പോയ ദശകത്തിൽ ജർമനി ബ്രാഞ്ചിൽ പുസ്‌തക ഉത്‌പാദനം ഏറെക്കുറെ മൂന്നിരട്ടി ആയെന്നു വിശദമാക്കപ്പെട്ടു. പോളണ്ട്‌, ഹംഗറി, പൂർവ ജർമനി, റൊമേനിയ, ബൾഗേറിയ, യൂക്രെയിൻ, സോവിയറ്റ്‌ യൂണിയൻ എന്നിവിടങ്ങളിൽ നിരോധനം നീക്കപ്പെട്ടിരുന്നു. ജർമനിയുടെ അതിർത്തി ദേശങ്ങൾക്കു വളരെ അപ്പുറത്തേക്കും സാഹിത്യങ്ങൾ അയയ്‌ക്കുന്നുണ്ടായിരുന്നു. ആ രാജ്യങ്ങളിലുള്ള പ്രസാധകർ സാഹിത്യത്തിനായി കേണപേക്ഷിക്കുക ആയിരുന്നു. അതു ലഭ്യമാക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കാൻ സെൽറ്റേഴ്‌സിനോട്‌ അഭ്യർഥിച്ചു. ആവശ്യം തിരിച്ചറിഞ്ഞ ഉടനെ സഹോദരങ്ങൾ ഉദാരമായ പിന്തുണയേകി.

വാസ്‌തവത്തിൽ, ആദ്യത്തെ തണുപ്പൻ പ്രതികരണം പിന്നീട്‌ അനുഗ്രഹമെന്നു തെളിഞ്ഞു. അതെങ്ങനെ? ജർമനിയിൽ നിന്നുള്ള സന്നദ്ധസേവകരെ മാത്രം ആശ്രയിക്കാതെ, 1985-ൽ ഭരണസംഘം ഏർപ്പെടുത്തിയ ഒരു കരുതൽ പ്രയോജനപ്പെടുത്താൻ ബ്രാഞ്ച്‌ തീരുമാനിച്ചു. ആ സമയത്ത്‌ സാർവദേശീയ സന്നദ്ധസേവക നിർമാണ പരിപാടിക്കു തുടക്കം കുറിച്ചിരുന്നു. ജർമനി ബ്രാഞ്ചിന്റെ നിർമാണ പ്രവർത്തനം തീർന്നപ്പോഴേക്കും 19 രാജ്യങ്ങളിൽ നിന്നുള്ള 331 സന്നദ്ധ സേവകർ ബെഥേൽ കുടുംബത്തോടൊപ്പം പ്രവർത്തിച്ചു കഴിഞ്ഞിരുന്നു.

കൂടാതെ, ജർമനിയിലെ നിരവധി സാക്ഷികളും നിർമാണ വേലയിൽ സഹായിച്ചു; പലരും അവധിക്കാലങ്ങളിലാണ്‌ അങ്ങനെ ചെയ്‌തത്‌. പൂർവ ജർമനിയിൽ നിന്നുള്ള 2,000-ത്തോളം സാക്ഷികൾ അതിൽ ഉൾപ്പെട്ടിരുന്നു. എന്നെങ്കിലും ഒരിക്കൽ ബെഥേലിൽ വേല ചെയ്യാൻ സാധിക്കുമെന്ന്‌ നിരോധന കാലത്ത്‌ അവരിൽ പലരും ഒരുപക്ഷേ സ്വപ്‌നം കണ്ടിട്ടു പോലും ഉണ്ടാവില്ല.

സമർപ്പണ വാരാന്തം

ശാരീരിക അധ്വാനത്തിലൂടെയും സാമ്പത്തിക പിന്തുണയിലൂടെയും പ്രാർഥനയിലൂടെയും ഒക്കെയായി ജർമനിയിലെ എല്ലാ യഹോവയുടെ സാക്ഷികളും നിർമാണ പദ്ധതിയിൽ സഹായിച്ചു. സെൽറ്റേഴ്‌സ്‌ അവരുടെ ബെഥേൽ ആയിരുന്നു, യഹോവയ്‌ക്കു സമർപ്പിക്കാൻ അവർ ആഗ്രഹിച്ച വികസിപ്പിക്കപ്പെട്ട ഒരു കെട്ടിട സമുച്ചയം. തന്മൂലം, നിർമാണ പ്രവർത്തനം തീരുന്നതിനു വളരെ മുമ്പുതന്നെ, ജർമനിയിലുള്ള മുഴു സഹോദരവർഗവും വിദേശത്തു നിന്നുള്ള അതിഥികളും ആഘോഷത്തിനായി ഒരുമിച്ചു കൂടുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു.

പൂർവ യൂറോപ്പിൽ ‘പ്രവർത്തനത്തിലേക്കു നയിക്കുന്ന ഒരു വലിയ വാതിൽ’ തുറന്നു കിട്ടുന്നതിനെ കുറിച്ച്‌ ഊന്നിപ്പറഞ്ഞുകൊണ്ട്‌ 1994 മേയ്‌ 14-ാം തീയതി ശനിയാഴ്‌ച രാവിലെ പരിപാടി ആരംഭിച്ചു. (1 കൊരി. 16:9, NW) ഈ രാജ്യങ്ങളിൽ നിന്നുള്ള സഹോദരങ്ങൾ, തങ്ങൾ ആസ്വദിക്കുന്ന നല്ല പുരോഗതിയെയും കൂടുതലായ വളർച്ചയ്‌ക്കുള്ള ഭാവി സാധ്യതകളെയും കുറിച്ചു നൽകിയ വ്യക്തിപരമായ റിപ്പോർട്ടുകൾ വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്നവ ആയിരുന്നു. സെൽറ്റേഴ്‌സിൽ കൂടിവന്ന 3,658 പേർ പരിപാടികൾ ആസ്വദിച്ചു. പിറ്റേന്നും, അതായത്‌ ഞായറാഴ്‌ചയും ആവേശമുണർത്തുന്ന ആ പരിപാടികൾ തുടർന്നു. വാടകയ്‌ക്കെടുത്ത ആറു സ്റ്റേഡിയങ്ങളിൽ—ബ്രെമെൻ, കൊളോൺ, ഗെൽസെൻകിർഷെൻ, ലൈപ്‌സിഗ്‌, ന്യൂർൺബെർഗ്‌, സ്റ്റുട്ട്‌ഗാർട്ട്‌ എന്നിവിടങ്ങളിൽ—കൂടിവരാൻ ജർമനിയിലെ എല്ലാ യഹോവയുടെ സാക്ഷികളും ക്ഷണിക്കപ്പെട്ടു.

കൂടിവന്ന പതിനായിരങ്ങളുടെ പ്രതീക്ഷ വാനോളം ഉയർന്നു. ആറു സ്ഥലങ്ങളിലും ഒരേ സമയത്തു പരിപാടി തുടങ്ങി. സെൽറ്റേഴ്‌സിൽ ശനിയാഴ്‌ച നടന്ന സമർപ്പണ പരിപാടിയെ കുറിച്ചുള്ള ഹ്രസ്വമായ പുനരവലോകനത്തിനു ശേഷം വിദേശ പ്രതിനിധികൾ ഹൃദയോഷ്‌മളമായ വേറെയും റിപ്പോർട്ടുകൾ നൽകി. ഗെൽസെൻകിർഷെൻ, ലൈപ്‌സിഗ്‌, സ്റ്റുട്ട്‌ഗാർട്ട്‌ എന്നിവിടങ്ങളിൽ ഭരണസംഘാംഗങ്ങളുടെ പ്രസംഗം പരിപാടിയുടെ ഒരു സവിശേഷത ആയിരുന്നു. ഓരോ സ്ഥലത്തും ഒരു ഭരണസംഘാംഗം വീതം പ്രസംഗിച്ചു. മറ്റു മൂന്നു സ്ഥലങ്ങളിലെയും ശ്രോതാക്കളുടെ പ്രയോജനത്തിനായി ആ പ്രസംഗങ്ങൾ ടെലഫോൺ ലൈനിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ടു. വിശ്വാസത്തിൽ ഉറച്ചു നിൽക്കാനും മന്ദീഭവിപ്പിക്കുന്ന ഏതൊരു പ്രേരണയെയും ചെറുത്തു നിൽക്കാനും ഹാജരായിരുന്ന 1,77,902 പേരും പ്രോത്സാഹിപ്പിക്കപ്പെട്ടു. പ്രവർത്തനനിരതർ ആയിരിക്കാനുള്ള സമയം ആയിരുന്നു അത്‌! യഹോവ പൂർവ യൂറോപ്പിൽ വികസനത്തിനുള്ള വാതിൽ അപ്രതീക്ഷിതമായി തുറന്നിരിക്കേ വേലയ്‌ക്കു പ്രതിബന്ധം സൃഷ്ടിക്കാൻ യാതൊന്നിനെയും അനുവദിക്കരുത്‌. നന്ദിപുരസ്സരം യഹോവയുടെ മുമ്പാകെ തല കുമ്പിടുന്നതിനു മുമ്പ്‌ അവർ ഒരുമിച്ച്‌ ഈ ഗീതം ആലപിച്ചു: “സഹോദര സഹസ്രങ്ങൾ/നിൽക്കുന്നെൻ ചാരത്തായി/നൈർമല്യം കാത്തീടുന്ന/വിശ്വസ്‌ത സാക്ഷികൾ.” യഹോവയുടെ ജനത്തിന്റെ സവിശേഷതയായ ഐക്യവും നിശ്ചയദാർഢ്യവും അത്ര ശ്രേഷ്‌ഠമായി പ്രകടമായ മറ്റൊരു സന്ദർഭവും അന്നോളം അവിടെ ഉണ്ടായിരുന്നിട്ടില്ലെന്നു പറയാം.

മഹത്തായ സമർപ്പണ വാരാന്തം കഴിഞ്ഞെങ്കിലും വികസനവേല പിന്നെയും തുടർന്നു. പിറ്റേന്നു രാവിലെ നിർമാണ പ്രവർത്തകർ വീണ്ടും തിരക്കിലായി. അനാവശ്യ ചെലവും ഇരട്ടിപ്പണിയും ഒഴിവാക്കാൻ സൊസൈറ്റി സമീപകാലത്ത്‌ പല ഭാഷകളിലുമുള്ള സാഹിത്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തിരുന്നു. തന്മൂലം, കൂടുതലായ ഷിപ്പിങ്‌ സൗകര്യങ്ങൾ സെൽറ്റേഴ്‌സിൽ വേണ്ടിവന്നു.

1975-ൽ ജർമനി ബ്രാഞ്ച്‌ 58,38,095 പുസ്‌തകങ്ങളും 2,52,89,120 മാസികകളും ഉത്‌പാദിപ്പിച്ചിരുന്നു. രണ്ടു ദശകങ്ങൾക്കു ശേഷം, 1998 സേവന വർഷക്കാലത്ത്‌ ഉത്‌പാദനം, 1,23,30,998 പുസ്‌തകങ്ങളും 19,96,68,630 മാസികകളും 26,56,184 ശ്രവ്യ കാസറ്റുകളും ആയി വർധിച്ചു. പൂർവ യൂറോപ്പിലെ രാജ്യങ്ങളുടെ ആവശ്യമാണു മുഖ്യമായും ഗംഭീരമായ ഈ വർധനവിനു വഴിതെളിച്ചത്‌.

പൂർവ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലെയും നിരോധനം ഒന്നിനു പുറകെ ഒന്നായി നീക്കം ചെയ്യപ്പെട്ടപ്പോൾ, സെൽറ്റേഴ്‌സ്‌ അവിടങ്ങളിലേക്കും സാഹിത്യങ്ങൾ അയയ്‌ക്കാൻ തുടങ്ങി. വാസ്‌തവത്തിൽ, 1989 മേയ്‌ മുതൽ 1998 ആഗസ്റ്റ്‌ വരെയുള്ള കാലഘട്ടത്തിൽ ഉത്‌പാദിപ്പിച്ച സാഹിത്യങ്ങളുടെ 68 ശതമാനവും, അതായത്‌ 58,793 ടൺ, പൂർവ യൂറോപ്പിലെ 21 രാജ്യങ്ങളിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കുമാണ്‌ അയച്ചത്‌. 23 ടൺ വീതം കൊള്ളുന്ന 2,529 ട്രക്കുകളിൽ നിറച്ച സാഹിത്യങ്ങൾക്കു തുല്യമായിരുന്നു അത്‌.

നിർമാണം, ഒപ്പം പ്രസംഗവേലയും

1975 മുതൽ യഹോവയുടെ സാക്ഷികൾ വളരെയധികം നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്‌. നിർമാണത്തോടൊപ്പം “നീതിപ്രസംഗി” കൂടി ആയിരുന്ന നോഹയെ പോലെ, സാക്ഷികൾ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ സമനിലയിൽ നിർത്താൻ പരിശ്രമിക്കുന്നു. (2 പത്രൊ. 2:5) ഇന്ന്‌ സത്യാരാധനയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണു നിർമാണ പ്രവർത്തനം എന്ന്‌ അവർ തിരിച്ചറിയുന്നു. അതേസമയംതന്നെ, സുവാർത്ത പ്രസംഗിക്കുന്നതിന്റെ പ്രാധാന്യത്തിലും അടിയന്തിരതയിലും അവർ അങ്ങേയറ്റം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സെൽറ്റേഴ്‌സിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട കൂടുതലായ പ്രവർത്തനം വാസ്‌തവത്തിൽ, വയൽ സേവന മണിക്കൂറുകൾ കുതിച്ചുയരാൻ ഇടയാക്കിയതായി സേവന വിഭാഗം റിപ്പോർട്ടു ചെയ്യുന്നു. ദിവ്യാധിപത്യ നിർമാണ പ്രവർത്തനങ്ങൾ അതിൽത്തന്നെ ഒരു സാക്ഷ്യം ആയിരുന്നു. ശീഘ്രനിർമിത രാജ്യഹാളുകളും സമ്മേളന ഹാളുകളും നിരീക്ഷകരെ നിരന്തരം അതിശയിപ്പിച്ചിട്ടുണ്ട്‌. യഹോവയുടെ സാക്ഷികൾ തീക്ഷ്‌ണതയോടും അർപ്പണബോധത്തോടും കൂടെ നിർമിച്ച കെട്ടിടങ്ങൾ, തങ്ങൾ പ്രസംഗിക്കുന്ന സുവാർത്തയിലേക്കു ശ്രദ്ധ തിരിക്കാൻ ഉതകുന്നു. മറ്റൊരു മത വിഭാഗത്തിലും കണ്ടിട്ടില്ലാത്ത, യഹോവയുടെ സാക്ഷികളെ പ്രചോദിപ്പിക്കുന്ന ആ ശക്തി ഏതാണെന്നു തിരിച്ചറിയാൻ ആത്മാർഥ ഹൃദയർ ജിജ്ഞാസുക്കളാണ്‌.

മാഗ്‌ഡെബർഗിന്‌ എന്തെല്ലാം സംഭവിച്ചിരിക്കുന്നു?

ഈ കാലഘട്ടത്തിൽ ഒരു രാജ്യഹാൾ മാഗ്‌ഡെബർഗിലും സമർപ്പിക്കപ്പെട്ടു. 1923-ൽ, സൊസൈറ്റി ജർമനിയിലെ അതിന്റെ ഓഫീസ്‌ ബാർമെനിൽ നിന്ന്‌ മാഗ്‌ഡെബ്യൂർഗിലേക്കു മാറ്റിയിരുന്നു. 1927/28-ൽ 800 പേർക്ക്‌ ഇരിക്കാവുന്ന ഭംഗിയുള്ള ഒരു സമ്മേളന ഹാൾ അവിടെ പണിയപ്പെട്ടു. വാച്ച്‌ ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ച ദ ഹാർപ്പ്‌ ഓഫ്‌ ഗോഡ്‌ (ദൈവത്തിന്റെ കിന്നരം) എന്ന പുസ്‌തകത്തോടുള്ള വിലമതിപ്പുകൊണ്ട്‌ സഹോദരങ്ങൾ അതിനെ ഹാർപ്പ്‌ ഹാൾ എന്നു വിളിച്ചു. ദാവീദ്‌ രാജാവ്‌ കിന്നരം വായിക്കുന്ന ഒരു ശിൽപ്പം അതിന്റെ പിൻ ഭിത്തിയെ മോടിപിടിപ്പിച്ചു.

1933 ജൂണിൽ നാസികൾ മാഗ്‌ഡെബർഗിലുള്ള സൊസൈറ്റിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ഫാക്ടറി അടച്ചുപൂട്ടി, കെട്ടിടങ്ങളുടെ മുകളിൽ സ്വസ്‌തിക പാറിച്ചു. രണ്ടാം ലോകമഹായുദ്ധാനന്തരം, സ്വത്തുക്കൾ സാക്ഷികൾക്കു തിരികെ കിട്ടിയെങ്കിലും താമസിയാതെ, അതായത്‌ 1950 ആഗസ്റ്റിൽ, കമ്മ്യൂണിസ്റ്റ്‌ അധികാരികൾ സാക്ഷികൾക്ക്‌ അതിന്മേലുള്ള അവകാശം നിഷേധിച്ചു.

ജർമനിയുടെ പുനരേകീകരണത്തിനു ശേഷം, 1993-ൽ, ആ സ്ഥലത്തിന്റെ വലിയൊരു ഭാഗം സൊസൈറ്റിക്കു തിരികെ കിട്ടി. ബാക്കി ഉണ്ടായിരുന്ന ഏറിയ ഭാഗത്തിനും പകരമായി പണം ലഭിച്ചു. തിരിച്ചു കിട്ടിയ ഭാഗത്ത്‌ മുൻ ഹാർപ്പ്‌ ഹാളും ഉണ്ടായിരുന്നു. മാസങ്ങളോളം നീണ്ടു നിന്ന കേടുപോക്കലുകൾക്കു ശേഷം മാഗ്‌ഡെബർഗിന്‌ ഉചിതമായ, വേണ്ടത്ര വലിപ്പമുള്ള ഒരു രാജ്യഹാൾ ഉണ്ടായി.

“മൂന്നാമത്തെ തവണയാണ്‌ ഈ സമുച്ചയങ്ങൾ സമർപ്പിക്കുന്നത്‌—ആദ്യം 1920-ലും പിന്നീട്‌ 1948-ലും ഇപ്പോൾ 1995-ലും,” സമർപ്പണ പരിപാടിയിൽ പീറ്റർ കോൺഷാക്‌ വിശദീകരിച്ചു. ജർമനിയിലെ ബ്രാഞ്ച്‌ കമ്മിറ്റിയെ പ്രതിനിധാനം ചെയ്‌തുകൊണ്ട്‌ സമർപ്പണ പ്രസംഗം നടത്തിയതു വിലി പോൾ ആണ്‌. യുവ പ്രായത്തിൽ അദ്ദേഹം മാഗ്‌ഡെബർഗ്‌ ബെഥേലിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 1947-ൽ, ലോകാസ്ഥാനത്തു നിന്ന്‌ ഹേഡൻ കവിങ്‌ടൺ സഹോദരങ്ങളെ സന്ദർശിച്ച്‌ പ്രസംഗം നടത്തിയപ്പോൾ പോൾ സഹോദരൻ ആയിരുന്നു പരിഭാഷകൻ. “ഈ പ്രസംഗം നടത്തവേ എനിക്ക്‌ അനുഭവപ്പെടുന്ന വികാരം എന്തെന്നു നിങ്ങൾക്കു വിഭാവന ചെയ്യാനാകും,” ഹാജരായിരുന്ന 450 അതിഥികളോട്‌ അദ്ദേഹം പറഞ്ഞു.

ഇന്ന്‌, യോഗങ്ങൾക്കു ക്രമമായി ആ മുൻ ഹാർപ്പ്‌ ഹാളിൽ കൂടിവരുന്ന മാഗ്‌ഡെബർഗിലെ സഭകളെല്ലാം യഹോവ തന്റെ ദാസന്മാർക്കു നൽകിയ വാക്കുകളുടെ സത്യതയ്‌ക്കുള്ള ജീവിക്കുന്ന തെളിവുകളാണ്‌. 2,700-ൽപരം വർഷങ്ങൾക്കു മുമ്പ്‌ യെശയ്യാവ്‌ അതു രേഖപ്പെടുത്തി: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല.” അതുമല്ലെങ്കിൽ, ഒരിക്കൽ ഹിസ്‌കിയാവ്‌ രാജാവ്‌ തന്റെ ജനത്തെ ഓർമിപ്പിച്ചതുപോലെയാണ്‌ അത്‌: ‘നമ്മോടുകൂടെ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട്‌.’—യെശ. 54:17; 2 ദിന. 32:8.

ഒരു പരിഭാഷാ ഓഫീസ്‌

ജർമനി ബ്രാഞ്ചിലെ ഒരു പ്രധാന വേല പരിഭാഷയാണ്‌. സ്വിറ്റ്‌സർലൻഡിലെ ബേണിൽ നിന്നു വീസ്‌ബാഡെനിലേക്ക്‌ 1956-ലാണ്‌ ജർമൻ പരിഭാഷാ വിഭാഗത്തെ മാറ്റിയത്‌. അന്നു പരിഭാഷയ്‌ക്കായി നാലു പേരേ അവിടെ ഉണ്ടായിരുന്നുള്ളൂ. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന ആലീസ്‌ ബ്യെർനർ, എറീക്കാ സൂർബർ എന്നിവർ മരണപര്യന്തം വിശ്വസ്‌തതയോടെ അവിടെ സേവനം അനുഷ്‌ഠിച്ചു. ആദ്യത്തെ നാലു പേരിൽ ഒരാളായ ആനി സുർബർ ഇപ്പോഴും അവിടെ സേവനം അനുഷ്‌ഠിക്കുന്നു. വർഷങ്ങൾ കടന്നു പോകവേ പരിഭാഷാ വിഭാഗം വലുതായി. അതുകൊണ്ട്‌, ഇപ്പോൾ മിക്കപ്പോഴും, ജർമനിയിലെ സാക്ഷികൾക്ക്‌ തങ്ങളുടെ ഭാഷയിൽ വീക്ഷാഗോപുരവും ഉണരുക!യും മാത്രമല്ല, ബയന്റു ചെയ്‌ത പുസ്‌തകങ്ങളും ഇംഗ്ലീഷിൽ പ്രകാശനം ചെയ്യപ്പെടുന്ന അതേ സമയത്തു തന്നെ ലഭിക്കുന്നു.

ജർമൻ പരിഭാഷയ്‌ക്കു പുറമേ, റഷ്യൻ, പോളീഷ്‌ ഭാഷകളിലും 1960 മുതൽ ജർമനിയിൽ പരിഭാഷാ വേല നടന്നുവന്നു. വിദേശ സേവന വിഭാഗമാണ്‌ ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്‌. പൂർവ ജർമനി, പോളണ്ട്‌, സോവിയറ്റ്‌ യൂണിയൻ എന്നിവിടങ്ങളിൽ ഉൾപ്പെടെ നിരോധനത്തിൽ ആയിരുന്ന പല രാജ്യങ്ങളിലെയും വേലയ്‌ക്കു മേൽനോട്ടം വഹിച്ചിരുന്നത്‌ ഈ സേവന വിഭാഗമാണ്‌.

സാധ്യമായ ഉടനെ, പോളണ്ടിൽ നിന്നുള്ള അനുഭവസമ്പന്നരായ ചില പരിഭാഷകരെയും സോവിയറ്റ്‌ യൂണിയനിൽ നിന്നുള്ള ഏതാനും ഭാവി പരിഭാഷകരെയും സെൽറ്റേഴ്‌സിലേക്കു ക്ഷണിക്കുകയുണ്ടായി. തങ്ങളുടെ വേലയ്‌ക്കായി കൂടുതലായ പരിശീലനം ലഭിക്കുന്നതിനു വേണ്ടത്ര ഉപകരണങ്ങളും സൗകര്യപ്രദമായ ചുറ്റുപാടുകളും അവിടെ അവർക്ക്‌ ഉണ്ടായിരുന്നു. ജർമനിയിലെ പരിഭാഷകരുടെ അനുഭവത്തിൽ നിന്ന്‌ അവർക്കു പ്രയോജനം നേടാൻ സാധിക്കുമായിരുന്നു. ഭാഷ ഏതുതന്നെ ആയിരുന്നാലും, പരിഭാഷകർക്കു പൊതുവെ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു സഹായകമായ വിവരങ്ങൾ ജർമനിയിലെ പരിഭാഷകരിൽ നിന്ന്‌ അവർക്കു പഠിക്കാൻ സാധിച്ചു. പെട്ടെന്നുതന്നെ ആ പരിഭാഷകർ സെൽറ്റേഴ്‌സ്‌ ബെഥേൽ കുടുംബത്തിലെ സകലരുടെയും കണ്ണിലുണ്ണികളായി.

തീർച്ചയായും, പരിശീലനത്തിനുള്ള ക്രമീകരണം താത്‌കാലികം ആയിരുന്നു. ക്രമേണ, പരിഭാഷകർക്കു തങ്ങളുടെ ജന്മ നാടുകളിലേക്കു മടങ്ങേണ്ടിയിരുന്നു. അതുകൊണ്ട്‌, 1992-ൽ, പോളണ്ടിലെ വാഴ്‌സോയിക്കടുത്ത്‌ പുതിയ ബെഥേൽ സമുച്ചയം സമർപ്പിച്ചു കഴിഞ്ഞ്‌, ഒരു പ്രധാന പരിഭാഷാ പദ്ധതി പൂർത്തിയാക്കിയ ശേഷം ജർമനിയിൽ ഉണ്ടായിരുന്ന പോളീഷ്‌ പരിഭാഷകർ പോളണ്ടിൽ ഉണ്ടായിരുന്ന പരിഭാഷാ സംഘത്തോടു ചേർന്നു.

എന്നാൽ, അവർ പോകുന്നതിനു മുമ്പ്‌, റഷ്യയിലും യൂക്രെയിനിലും നിന്നുള്ള കൂടുതൽ ഭാവി പരിഭാഷകർ പരിശീലനത്തിനായി എത്തിച്ചേരാൻ തുടങ്ങി. 1991 സെപ്‌റ്റംബർ 27-ന്‌ ആദ്യത്തെ അഞ്ചു പേർ എത്തി, പിന്നീട്‌ ശേഷിച്ചവരും. മൊത്തം 30-ലധികം പേർ വന്നുചേർന്നു.

1994 ജനുവരിയിൽ റഷ്യയിൽ നിന്നുള്ള പരിഭാഷകർ, സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിന്‌ അടുത്ത്‌ സോൾന്യെച്ച്‌നോയെയിൽ നിർമാണത്തിൽ ആയിരുന്ന ബെഥേലിലേക്കു താമസം മാറ്റി. എന്നാൽ ഇത്‌ എഴുതുമ്പോൾ, യൂക്രേനിയൻ പരിഭാഷകർ, സമീപ ഭാവിയിൽ യൂക്രെയിനിൽ പണിയാനിരിക്കുന്ന ബെഥേൽ ഭവനത്തിലേക്കു മാറാൻ പ്രതീക്ഷിച്ചിരിക്കുകയാണ്‌. ഇടയ്‌ക്കൊക്കെ, മറ്റു പരിഭാഷാ സംഘങ്ങളും സെൽറ്റേഴ്‌സിൽ വേല ചെയ്‌ത്‌, അവിടെനിന്നു ലഭിച്ച സഹായത്തിൽ നിന്നു പ്രയോജനം നേടിയിട്ടുണ്ട്‌. ഇതെല്ലാം, ഏക സത്യ ദൈവമായ യഹോവയെ സേവിക്കാൻ അർപ്പിക്കപ്പെട്ടിരിക്കുന്ന, “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ള,” മനുഷ്യ സമുദായത്തിന്റെ അടിസ്ഥാനമാകുന്ന “പുതിയ ഭൂമി” ആയിത്തീരാനിരിക്കുന്ന ആളുകളെ കൂട്ടിവരുത്താനുള്ള യഹോവയുടെ ഉദ്ദേശ്യത്തെ കുറിച്ചുള്ള നിരന്തര ഓർമിപ്പിക്കലായി ഉതകുന്നു.—വെളി. 7:9, 10; 2 പത്രൊ. 3:13.

അന്താരാഷ്‌ട്ര സെമിനാറുകൾക്കുള്ള സ്ഥലം

ജർമനി ബ്രാഞ്ച്‌ സ്ഥിതിചെയ്യുന്ന ആ സൗകര്യപ്രദമായ സ്ഥലം അനേകം സന്ദർശകരെയും ആകർഷിച്ചിട്ടുണ്ട്‌. റൈൻ-മെയ്‌ൻ വിമാനത്താവളം, യൂറോപ്പ്‌ ഭൂഖണ്ഡത്തിന്റെ ഏറ്റവും വലിയ കവാടമെന്നവണ്ണം ഫ്രാങ്ക്‌ഫർട്ടിൽ നിലകൊള്ളുന്നു. ഫ്രാങ്ക്‌ഫർട്ട്‌ വിമാനത്താവളത്തിൽ നിന്നു സെൽറ്റേഴ്‌സിലേക്കു കഷ്ടിച്ച്‌ 60 കിലോമീറ്റർ ദൂരമേ ഉള്ളൂ. തന്മൂലം, മറ്റു സ്ഥലങ്ങളിലേക്കു പോകുന്ന നിരവധി സാക്ഷികൾ സെൽറ്റേഴ്‌സ്‌ ബ്രാഞ്ച്‌ സൗകര്യങ്ങളിൽ ഹ്രസ്വമായ ഒരു ടൂർ നടത്തി കുറച്ചു സമയത്തേക്ക്‌ ആണെങ്കിലും ബ്രാഞ്ച്‌ കുടുംബത്തിന്റെ അതിഥിസത്‌കാരം ആസ്വദിക്കുന്നത്‌ ഉന്മേഷദായകം ആണെന്നു കണ്ടെത്തിയിരിക്കുന്നു.

കൂടാതെ, വ്യത്യസ്‌ത ബ്രാഞ്ചുകളിൽ നിന്നുള്ള പ്രതിനിധികൾക്ക്‌ പരസ്‌പരം കൂടിയാലോചിക്കാവുന്ന സാർവദേശീയ സെമിനാറുകൾക്കും യോഗങ്ങൾക്കും പറ്റിയ ഇടമാണു സെൽറ്റേഴ്‌സ്‌ എന്നു തെളിഞ്ഞിരിക്കുന്നു. അങ്ങനെ, 1992-ൽ 16 യൂറോപ്യൻ ബ്രാഞ്ചുകളിൽ നിന്നുള്ള പ്രതിനിധികൾക്ക്‌ ബ്രുക്ലിനിൽ നിന്നുള്ള സഹോദരങ്ങളുമായി ചർച്ച നടത്തുന്നതിനു നാലു ദിവസത്തേക്ക്‌ അവിടെ കൂടിവരാൻ ഭരണസംഘത്തിലെ പ്രസിദ്ധീകരണ കമ്മിറ്റി ക്രമീകരണം ചെയ്‌തു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആയിരിക്കുന്ന ദേശങ്ങൾ ഉൾപ്പെടെ യൂറോപ്പിലെ എല്ലാ ബ്രാഞ്ചുകളിലും ആത്മീയ ആഹാരം പര്യാപ്‌തമായ അളവിൽ ലഭിക്കുന്നു എന്ന്‌ ഉറപ്പുവരുത്താൻ വേല സമന്വയിപ്പിക്കുക ആയിരുന്നു അവരുടെ ലക്ഷ്യം.

അതിനു മുമ്പുതന്നെ ജർമനിയിലുള്ള യഹോവയുടെ സാക്ഷികൾ, താത്‌പര്യക്കാർക്ക്‌ ബൈബിൾ സാഹിത്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ടായിരുന്നു. പണം ഉണ്ടാക്കാനായി വാച്ച്‌ ടവർ സൊസൈറ്റി പ്രസിദ്ധീകരണങ്ങൾ വിൽക്കുന്നു എന്ന ആരോപണത്തിനുള്ള ചുട്ട മറുപടിതന്നെ.

സെൽറ്റേഴ്‌സിലെ സെമിനാറുകളെ തുടർന്ന്‌ ഈ ക്രമീകരണം യൂറോപ്പിൽ എല്ലായിടത്തേക്കും വ്യാപിപ്പിച്ചു. പൂർവ യൂറോപ്പിൽ അതു വളരെ പ്രയോജനപ്രദമെന്നു തെളിഞ്ഞു. അവിടെ അസംഖ്യം ആളുകൾക്ക്‌ ആത്മീയ കാര്യങ്ങളിൽ താത്‌പര്യം ഉണ്ടെങ്കിലും അവരുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്‌. അങ്ങനെയെങ്കിൽ, ലോകവ്യാപകമായി രാജ്യ പ്രവർത്തനത്തിന്റെ ചെലവു നിർവഹിക്കപ്പെടുന്നത്‌ എങ്ങനെയാണ്‌? യഹോവയുടെ സാക്ഷികളും വിലമതിപ്പുള്ളവരും മറ്റുള്ളവരും സ്വമേധയാ കയ്യയച്ചു നൽകുന്ന സംഭാവനകളിലൂടെ. അവർ അത്തരം സംഭാവനകൾ നൽകുന്നതിനു കാരണം? ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നത്‌ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്തും എന്നു മനസ്സിലാക്കാൻ കഴിയുന്നത്രയും പേർക്ക്‌ അവസരം പ്രദാനം ചെയ്യുന്നതു മൂല്യവത്താണെന്നു ബോധ്യമുള്ളതുകൊണ്ടാണു ചിലർ അതു ചെയ്യുന്നത്‌. (യെശ. 48:17; 1 തിമൊ. 4:8) ദൈവം ഈ ദുഷ്ടവ്യവസ്ഥിതിക്ക്‌ അന്ത്യം വരുത്തുന്നതിനു മുമ്പ്‌ സകല ദേശങ്ങളിലുമുള്ള ആളുകളുടെ പക്കൽ ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത എത്തിക്കുന്നതിൽ പങ്കുവഹിക്കാനുള്ള ആഗ്രഹമാണു മറ്റു ചിലരെ അതിനു പ്രേരിപ്പിക്കുന്നത്‌.—മത്താ. 24:14.

1992 വരെ സാഹിത്യങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലുള്ള അതാതു ബ്രാഞ്ച്‌ ഓഫീസുകളിലേക്ക്‌ അയച്ചിട്ട്‌ അവിടെ നിന്നു സഭകളിലേക്ക്‌ അയയ്‌ക്കുക ആയിരുന്നു പതിവ്‌. എന്നാൽ ആ വർഷം അവസാനം യൂറോപ്പിലെ ഓരോ സഭയിലേക്കും ജർമനി ബ്രാഞ്ച്‌ നേരിട്ടു സാഹിത്യങ്ങൾ കയറ്റി അയയ്‌ക്കുന്നതിനെ കുറിച്ചു ചർച്ച നടത്താനായി രണ്ടാമത്‌ ഒരു സെമിനാർ നടത്തപ്പെട്ടു. 1993 ഏപ്രിലിൽ നടന്ന മൂന്നാമതൊരു സെമിനാറിൽ, മധ്യ യൂറോപ്പിലെ ആറു രാജ്യങ്ങളെ ഈ ക്രമീകരണത്തിൽ ഉൾപ്പെടുത്താൻ പടികൾ സ്വീകരിച്ചു. 1994 ഫെബ്രുവരിയിൽ, പൂർവ യൂറോപ്യൻ രാജ്യങ്ങൾക്കായി ഓസ്‌ട്രിയയിലെ വിയന്നയിൽ ഒരു സെമിനാർ നടത്തപ്പെട്ടു. വേറെ 19 രാജ്യങ്ങളിലെ സഭകൾക്കു കൂടി പ്രയോജകീഭവിക്കത്തക്കവണ്ണം ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു.

ഈ ക്രമീകരണത്തിന്റെ പ്രയോജനങ്ങൾ സുവ്യക്തമാണ്‌. സാഹിത്യങ്ങൾ ഓരോ ബ്രാഞ്ചിലും സൂക്ഷിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ചെലവു കുറവാണ്‌; അങ്ങനെ, ഓരോ രാജ്യത്തും തനതായ വലിയ ഷിപ്പിങ്‌ വിഭാഗങ്ങളുടെ ആവശ്യമില്ല. ഈ ക്രമീകരണം നിമിത്തം, ചില രാജ്യങ്ങളിൽ നിലവിലുള്ള ബെഥേൽ സൗകര്യങ്ങൾ വികസിപ്പിക്കേണ്ടി വരുന്നില്ല. മാത്രമല്ല, സാഹിത്യങ്ങൾ സൂക്ഷിച്ചു വെക്കുന്നതിനും പായ്‌ക്ക്‌ ചെയ്യുന്നതിനും കയറ്റി അയയ്‌ക്കുന്നതിനുമൊക്കെ മേൽനോട്ടം വഹിക്കുന്നത്‌ ജർമനി ആയതിനാൽ പുതിയ ബെഥേൽ ഭവനങ്ങൾ വലിയ വലിപ്പത്തിൽ നിർമിക്കേണ്ടതുമില്ല.

1989-ൽ ജർമനിയിലെ ബ്രാഞ്ച്‌ 59 ഭാഷകളിലായി 2,000 ഇനം സാഹിത്യങ്ങൾ സൂക്ഷിച്ചു വെച്ചെങ്കിൽ 1998 ആയപ്പോഴേക്കും 226 ഭാഷകളിലായി 8,900 ഇനം സാഹിത്യങ്ങളാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌. 1998 ഏപ്രിൽ ആയപ്പോഴേക്കും ജർമനിയിലെ സെൽറ്റേഴ്‌സ്‌ ബ്രാഞ്ച്‌ 32 രാജ്യങ്ങളിലെ 8,857 സഭകളിലായുള്ള 7,42,144 പ്രസാധകർക്ക്‌ ആവശ്യമുള്ള സാഹിത്യങ്ങൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു.

സത്യ ക്രിസ്‌ത്യാനികളോടുള്ള വിദ്വേഷം—ഒന്നാം നൂറ്റാണ്ടോടെ നിലച്ചില്ല

തന്റെ മരണത്തിന്റെ തലേ രാത്രിയിൽ യേശുക്രിസ്‌തു അപ്പൊസ്‌തലന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ലോകക്കാരായിരിക്കാതെ [“ലോകത്തിന്റെ ഭാഗമല്ലാത്തതിനാൽ,” NW] ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു. . . . അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.” (യോഹ. 15:19, 20) തന്മൂലം, ഹിറ്റ്‌ലറിന്റെ നാസി ഭരണകൂടത്തിന്റെ പതനത്തിനു ശേഷം ജർമനിയിൽ യഹോവയുടെ സാക്ഷികളുടെ മേലുള്ള പീഡനം അപ്പാടെ നിലയ്‌ക്കും എന്നു പ്രതീക്ഷിക്കാൻ വകയില്ലായിരുന്നു. അതുപോലെതന്നെ, കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനം നീക്കപ്പെട്ടപ്പോൾ ആളുകൾക്കു പൊതുവെ വ്യക്തിപരമായി കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും യഹോവയുടെ സാക്ഷികൾക്ക്‌ എതിരെയുള്ള പീഡനം നിലച്ചില്ല. അതു മറ്റു രൂപങ്ങളിൽ തലപൊക്കി.—2 തിമൊ. 3:12.

ഇപ്പോൾ, യഹോവയുടെ ജനത്തിന്റെ പീഡകരുടെ സ്ഥാനം കയ്യടക്കിയതു വിശ്വാസ ത്യാഗികൾ ആയിരുന്നു. ആലങ്കാരികമായി പറഞ്ഞാൽ, അവർ തങ്ങളുടെ മുൻ ക്രിസ്‌തീയ സഹചാരികളെ അടിക്കാൻ കുറുവടി എടുത്തു. (മത്താ. 24:48-51) 1980-കളുടെ അവസാനവും 1990-കളുടെ ആരംഭത്തിലും ഈ വിശ്വാസത്യാഗികളുടെ ശബ്ദം സാധാരണയിലും ഉയർന്നു. ദ്രോഹകരമായ കുറേ കുറ്റാരോപണങ്ങൾ അവർ സാക്ഷികൾക്കെതിരെ നടത്തി. ടിവി ചർച്ചാ വേദികളിൽ വിശ്വാസത്യാഗികൾ യഹോവയുടെ സാക്ഷികൾക്ക്‌ ഇടയിലെ “വിദഗ്‌ധർ” ആയി അവതരിപ്പിക്കപ്പെട്ടു. എങ്കിലും, നീരസം പൂണ്ട അത്തരം മുൻ അംഗങ്ങളുടെ പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ സാക്ഷികളെ വിലയിരുത്തുന്നതിന്റെ പിന്നിലെ ഔചിത്യത്തെ പരമാർഥ ഹൃദയരായ ചിലർ ചോദ്യം ചെയ്‌തു. അത്തരമൊരു ടിവി ചർച്ചാ വേദിക്കു ശേഷം ഒരു ചെറുപ്പക്കാരൻ സെൽറ്റേഴ്‌സിലുള്ള സൊസൈറ്റിയുടെ ഓഫീസിലേക്കു ഫോൺ ചെയ്‌തു. അഭിമുഖം നടത്തിയ ആ മുൻ സാക്ഷിയോടൊപ്പം വർഷങ്ങൾക്കു മുമ്പ്‌ താൻ ബൈബിൾ പഠിച്ചിരുന്നതായി അയാൾ വിശദീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ആ ചെറുപ്പക്കാരൻ പഠനം നിർത്തിയിരുന്നു. എന്നാൽ, ടിവി പരിപാടി കണ്ടപ്പോൾ ആ മുൻ ഉപദേഷ്ടാവിനെ തിരിച്ചറിഞ്ഞ ചെറുപ്പക്കാരൻ ആകെ അസ്വസ്ഥനായി ഇങ്ങനെ ചോദിച്ചു: “സാക്ഷികളെ കുറിച്ചു താൻ പറയുന്നതു ശരിയല്ലെന്ന്‌ അറിയാമായിരുന്നിട്ടും അയാൾക്ക്‌ എങ്ങനെ അപ്രകാരം പറയാൻ കഴിഞ്ഞു?” ഫലമോ, ആ ചെറുപ്പക്കാരൻ പ്രാദേശിക സഭയിലെ ഒരു മൂപ്പനോടൊത്ത്‌ വീണ്ടും ബൈബിൾ പഠിക്കാൻ തുടങ്ങി.

ടിവിയിൽ കാണുന്നതും വർത്തമാനപ്പത്രങ്ങളിൽ വായിക്കുന്നതും കണ്ണുമടച്ചു വിശ്വസിക്കുന്നവർ നിരവധിയാണ്‌. യഹോവയുടെ സാക്ഷികളെ മാധ്യമങ്ങൾ അടിക്കടി ആക്രമിക്കുന്നതുകൊണ്ട്‌, തെറ്റിദ്ധാരണാജനകമായ വ്യാജ പ്രചരണത്തെ ചെറുക്കുന്നതിന്‌ സൊസൈറ്റി 32 പേജുള്ള ഒരു ലഘുപത്രിക തയ്യാറാക്കി. നിങ്ങളുടെ അയൽക്കാരായ യഹോവയുടെ സാക്ഷികൾ—ആരാണ്‌ അവർ? എന്നായിരുന്നു അതിന്റെ ശീർഷകം.

1,46,000-ത്തോളം സാക്ഷികളുടെ ഇടയിൽ, 1994-ൽ നടത്തപ്പെട്ട ഒരു സർവേ വെളിപ്പെടുത്തിയ വസ്‌തുനിഷ്‌ഠമായ വിവരങ്ങളാണ്‌ ആ ലഘുപത്രികയിൽ അടങ്ങിയിരുന്നത്‌. സാക്ഷികളെ കുറിച്ച്‌ അനേകരും വെച്ചുപുലർത്തിയ ധാരണകളെ നിഷ്‌പ്രയാസം ഖണ്ഡിക്കാൻ സർവേയുടെ ഫലങ്ങൾക്കു കഴിഞ്ഞു. വൃദ്ധ സ്‌ത്രീകളുടെ മതമോ? ജർമനിയിലെ മൊത്തം സാക്ഷികളിൽ പത്തിൽ നാലു പേർ വീതം പുരുഷന്മാരാണ്‌, സാക്ഷികളുടെ ശരാശരി പ്രായം 44-ഉം. ചെറുപ്പത്തിലേ മസ്‌തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ടവരുടെ മതമോ? മൊത്തം സാക്ഷികളിൽ 52 ശതമാനം പ്രായപൂർത്തിയായ ശേഷമാണു സാക്ഷികളായത്‌. കുടുംബങ്ങൾ തകർക്കുന്ന മതമോ? സാക്ഷികളിൽ 19 ശതമാനം അവിവാഹിതരും 68 ശതമാനം വിവാഹിതരും 9 ശതമാനം വിഭാര്യരുമാണ്‌. വിവാഹമോചനം നടത്തപ്പെട്ട 4 ശതമാനത്തിൽ അധിക പങ്കും സാക്ഷികൾ ആകുന്നതിനു മുമ്പാണു വിവാഹബന്ധം വേർപെടുത്തിയത്‌. കുട്ടികൾ ഉണ്ടാകുന്നതിനെ എതിർക്കുന്ന മതമോ? വിവാഹിതരായ സാക്ഷികളിൽ ഏകദേശം അഞ്ചിൽ നാലു പങ്ക്‌ മാതാപിതാക്കളാണ്‌. ശരാശരിയിൽ താണ ബുദ്ധിശക്തി ഉള്ളവരോ? സാക്ഷികളിൽ മൂന്നിൽ ഒരു പങ്ക്‌ കുറഞ്ഞപക്ഷം ഒരു വിദേശ ഭാഷയെങ്കിലും സംസാരിക്കുന്നു. 69 ശതമാനം കാലിക വിവരങ്ങളെ കുറിച്ച്‌ അറിയാവുന്നവരാണ്‌. സഭാംഗങ്ങൾ ജീവിതം ആസ്വദിക്കുന്നതു തടയുന്ന മതമോ? പ്രതിവാരം ഓരോ സാക്ഷിയും 14.2 മണിക്കൂർ വ്യത്യസ്‌ത തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നു. അതേസമയം, ആത്മീയ കാര്യങ്ങൾക്കു മുൻതൂക്കം നൽകിക്കൊണ്ട്‌ ഒരു സാക്ഷി മത പ്രവർത്തനങ്ങൾക്കായി ശരാശരി 17.5 മണിക്കൂർ ചെലവഴിക്കുന്നു.

വലിയ വിവാദം ആയിത്തീർന്ന ‘കൊച്ച്‌ ഒലിവെറിന്റെ’ കഥ ആ ലഘുപത്രികയിൽ പ്രത്യേകം ചർച്ച ചെയ്‌തിരുന്നു. 1991-ൽ പിറന്നുവീണ ഉടനെ അവന്റെ ഹൃദയത്തിൽ ഒരു ദ്വാരമുള്ളതായി ഡോക്‌ടർമാർ മനസ്സിലാക്കി. തക്കസമയത്ത്‌ ഒലിവറിന്റെ അമ്മ അവനെ ഒരു ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തു. തന്റെ മതവിശ്വാസങ്ങളോടുള്ള ചേർച്ചയിൽ രക്തം കൂടാതെ ശസ്‌ത്രക്രിയ നടത്താൻ സന്നദ്ധരായ ഡോക്‌ടർമാരെയും അവർ കണ്ടെത്തി. എന്നാൽ യഹോവയുടെ സാക്ഷികളെ കരിതേച്ചു കാണിക്കാൻ കച്ചകെട്ടി ഇറങ്ങിയ ചിലർ ആ സംഭവത്തെ വളച്ചൊടിക്കാൻ ശ്രമിച്ചു. രക്തം കൂടാതെ വിജയപ്രദമായി ശസ്‌ത്രക്രിയ നടത്തപ്പെട്ടിട്ടും ഒരു വർത്തമാനപ്പത്രം ആ സംഭവത്തെ തലവാചക വാർത്തയാക്കി. മതഭ്രാന്തു പിടിച്ച ഒരു അമ്മയുടെ എതിർപ്പു വകവെക്കാതെ ‘ജീവദായകമായ രക്തം’ നൽകിയതിനാലാണ്‌ ഒലിവറിനെ രക്ഷിക്കാൻ കഴിഞ്ഞത്‌ എന്ന്‌ ആ പത്രം റിപ്പോർട്ടു ചെയ്‌തു. അതു പച്ചക്കള്ളം ആണെന്നു പ്രസ്‌തുത ലഘുപത്രിക എടുത്തുകാട്ടി.

സാക്ഷികൾക്ക്‌ എതിരെയുള്ള വ്യാജ ആരോപണങ്ങളെ കുറിച്ച്‌ അറിയാൻ ആഗ്രഹിക്കുന്നവർക്കു മാത്രം നൽകാൻ ഉദ്ദേശിച്ചാണ്‌ ലഘുപത്രിക ആദ്യം തയ്യാറാക്കിയത്‌. എന്നാൽ, 1996-ൽ അതിന്റെ പുറംതാൾ വീണ്ടും രൂപകൽപ്പന ചെയ്‌തു, പിൻതാളിൽ സൗജന്യ ബൈബിൾ അധ്യയന വാഗ്‌ദാനവും ഉൾപ്പെടുത്തി. മുഴു ജർമനിയിലുമായി അതിന്റെ 18,00,000 പ്രതികൾ വിതരണം ചെയ്യപ്പെട്ടു.

മാധ്യമങ്ങൾക്കു കൃത്യമായ വിവരങ്ങൾ പ്രദാനം ചെയ്യുന്നു

യഹോവയുടെ സാക്ഷികളെ കുറിച്ചു വളച്ചൊടിച്ച വിവരങ്ങൾ അവതരിപ്പിക്കാൻ മാധ്യമങ്ങളെ വിനിയോഗിക്കുന്നതിനുള്ള എതിരാളികളുടെ നിരന്തര ശ്രമങ്ങളെ ചെറുക്കുന്നതിന്‌ അതേ വർഷംതന്നെ മറ്റൊരു പടികൂടി സ്വീകരിക്കുകയുണ്ടായി. ഇൻഫർമേഷൻ സർവീസസ്‌ എന്ന്‌ അറിയപ്പെടുന്ന വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷൻ വാൾട്ടർ ക്യൂബെ ആയിരുന്നു. അദ്ദേഹം വിശദീകരിക്കുന്നു: “എതിരാളികൾ തൊടുത്തുവിടുന്ന ശക്തമായ പ്രചരണത്തിന്‌ ഉചിതമായ മറുപടി നൽകാൻ തക്കവണ്ണം വിവരങ്ങൾ പെട്ടെന്നു ലഭ്യമാക്കാൻ ഞങ്ങൾ നിർബന്ധിതരായി.” ഫലപ്രദമായ വിധത്തിൽ പൊതുജനങ്ങളുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ പ്രാപ്‌തരായ വ്യക്തികളെ തിരഞ്ഞുപിടിച്ചു. അവരെ പരിശീലിപ്പിക്കാൻ സെമിനാറുകൾ നടത്തി. രാജ്യത്തെ യഥോചിതം 22 മേഖലകളായി തിരിച്ചു. 1998-ന്റെ അവസാനത്തോടെ, ആ മേഖലകളിലെ ആവശ്യങ്ങൾ നിവർത്തിക്കുന്നതിനു പരിശീലനം സിദ്ധിച്ച നൂറുകണക്കിന്‌ ഇൻഫർമേഷൻ സർവീസ്‌ പ്രവർത്തകർ ഉണ്ടായിരുന്നു. പ്രസാധകരും പത്രപ്രവർത്തകരുമായി നേരിട്ടു ബന്ധപ്പെടുന്നതിൽ അവർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.

ഈ വിഭാഗത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട്‌, യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്ന വീഡിയോ പൊതുജനങ്ങളെ കാണിക്കാനും ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. ഉറച്ചു നിൽക്കുന്നു വീഡിയോയുടെ ജർമൻ പതിപ്പിന്റെ ആദ്യ പ്രദർശനം 1996 നവംബർ 6-ന്‌ ആയിരുന്നു. നിരവധി യഹോവയുടെ സാക്ഷികൾ തടവിലാക്കപ്പെട്ടിരുന്ന റാവെൻസ്‌ബ്രൂക്കിലെ തടങ്കൽ പാളയ സ്‌മാരക മന്ദിരത്തിൽ വെച്ച്‌ ആയിരുന്നു പ്രദർശനം. മാധ്യമ പ്രതിനിധികളും പ്രമുഖ ചരിത്രകാരന്മാരും സന്നിഹിതർ ആയിരുന്നു.

1998 സെപ്‌റ്റംബർ 1-ഓടെ, ഈ വീഡിയോയുടെ 331 പൊതു പ്രദർശനങ്ങൾക്ക്‌ മൊത്തം 2,69,000-ത്തോളം ആളുകൾ കൂടിവന്നു. ഹാജരായവരിൽ സാക്ഷികൾ മാത്രമല്ല മാധ്യമ പ്രതിനിധികളും ഗവൺമെന്റ്‌ അധികാരികളും പൊതുജനങ്ങളും ഉണ്ടായിരുന്നു. നൂറുകണക്കിനു വർത്തമാനപ്പത്രങ്ങൾ ഈ പ്രദർശനങ്ങളെ കുറിച്ച്‌ അനുകൂലമായി റിപ്പോർട്ടു ചെയ്‌തു. അതിനു പുറമേ, യഹോവയുടെ സാക്ഷികളുടെ മേലുള്ള നാസി പീഡനങ്ങളെ കുറിച്ചുള്ള 300-ൽപരം പൊതു പ്രദർശനങ്ങൾക്ക്‌ ആയിരങ്ങൾ ഹാജരായി.

മുമ്പെന്നത്തെക്കാളും മാധ്യമ പ്രതിനിധികൾ, 1993 നവംബറിൽ മൈസ്‌നെർ റ്റ്‌സൈറ്റുങ്‌ എന്ന വർത്തമാനപ്പത്രത്തിൽ എഴുതിയ പത്രപ്രവർത്തകന്റെ വികാരങ്ങൾ പങ്കിടുന്നു: “യഹോവയുടെ സാക്ഷികൾ ബൈബിളിന്റെ അവാസ്‌തവികമായ പഠിപ്പിക്കലുകൾ അന്ധമായി, കേട്ടപാതി വിശ്വസിക്കുന്നു എന്ന ധാരണ പുലർത്തുന്നവർ, സാക്ഷികൾ തങ്ങളുടെ മാതൃകാപുരുഷനായ യേശുക്രിസ്‌തുവിനെ എത്ര സൂക്ഷ്‌മമായി തിരിച്ചറിഞ്ഞിരിക്കുന്നു എന്നും ഉദ്ദേശ്യപൂർണമായ ജീവിതം നയിക്കാൻ ആ അറിവ്‌ എങ്ങനെ ഉപയോഗിക്കുന്നു എന്നും മനസ്സിലാക്കുമ്പോൾ അതിശയം കൂറും.”

അര നൂറ്റാണ്ടിനു ശേഷവും ഉറച്ചു നിൽക്കുന്നു

യഹോവയുടെ സാക്ഷികളെ തടങ്കൽ പാളയങ്ങളിൽ നിന്നു മോചിപ്പിച്ചിട്ട്‌ ഇപ്പോൾ അര നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. എങ്കിലും അവരുടെ നിർമലതയുടെ വൃത്താന്തം ചരിത്രത്തിന്റെ ഏടുകളിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചിരിക്കുന്നു. അങ്ങനെ അത്‌ ലോകത്തിന്‌ ഇപ്പോഴും ശക്തമായ സാക്ഷ്യം നൽകുന്നു. വിട്ടുവീഴ്‌ചാരഹിതമായ വിശ്വാസം ഹേതുവായി തടങ്കൽ പാളയങ്ങളിൽ കഴിഞ്ഞ ചിലർ ഇത്‌ എഴുതുമ്പോഴും ജീവിച്ചിരിപ്പുണ്ട്‌. അന്നത്തെ പോലെതന്നെ ഇന്നും അവർ യഹോവയുടെ സേവനത്തിൽ തീക്ഷ്‌ണതയുള്ളവരാണ്‌. അവരുടെ ധീരമായ നിലപാട്‌, യഹോവയ്‌ക്കു തന്റെ ജനത്തെ സംരക്ഷിക്കാൻ കഴിയും എന്നതിനു സാക്ഷ്യം വഹിക്കുന്നു. തങ്ങളെ പോലുള്ള നൂറുകണക്കിന്‌ ആളുകളെ പ്രതിനിധാനം ചെയ്‌തുകൊണ്ട്‌ ആ തടങ്കൽ പാളയ അതിജീവകരിൽ ചിലർ പറയുന്നത്‌ എന്താണെന്നു കേൾക്കുന്ന ഒപ്പംതന്നെ വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്ന അവരുടെ പ്രായവും (1998 ആരംഭത്തിലെ) ശ്രദ്ധിക്കുക.

ഹൈൻട്രിഷ്‌ ഡിക്ക്‌മാൻ (95): “സാക്‌സെൻഹൗസെനിൽ വെച്ച്‌ പാളയത്തിൽ ഉണ്ടായിരുന്ന മൊത്തം ആളുകളുടെയും സാന്നിധ്യത്തിൽ എന്റെ അനുജൻ ഓഗസ്റ്റിനെ വധിക്കുന്നതു കാണാൻ ഞാൻ നിർബന്ധിതനായി. വിശ്വാസം തള്ളിപ്പറഞ്ഞ്‌ ഉടനടി മോചിതനാകാൻ എനിക്ക്‌ അവസരം ഉണ്ടായിരുന്നു. എന്നാൽ, വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാകാഞ്ഞതുകൊണ്ട്‌ പാളയ മേധാവി പറഞ്ഞു: ‘തനിക്ക്‌ എത്രകാലം കൂടെ ജീവിച്ചിരിക്കാൻ സാധിക്കുമെന്നു വീണ്ടും ചിന്തിച്ചു നോക്ക്‌.’ അഞ്ചു മാസത്തിനു ശേഷം ഞാനല്ല, അയാളാണു കൊല്ലപ്പെട്ടത്‌. എന്റെ ആപ്‌തവാക്യം ഇതായിരുന്നു: ‘മുഴു ഹൃദയത്തോടും കൂടെ യഹോവയിൽ ആശ്രയിക്കുക.’ ഇപ്പോഴും അതിനു മാറ്റമില്ല.”

ആൻ ഡിക്ക്‌മാൻ (89): “മഹാ സ്രഷ്ടാവും ജീവദാതാവുമായ യഹോവയോടു നിർമലത പുലർത്താൻ സഹായിക്കുന്ന പരിശീലനമായിട്ടാണു ഞാൻ അതിനെ [തടങ്കൽ പാളയത്തിലെ അനുഭവത്തെ] വീക്ഷിക്കുന്നത്‌. എനിക്കുണ്ടായ അനുഭവങ്ങൾ എല്ലാം ജീവിതത്തെ സമ്പുഷ്ടമാക്കുകയും എന്നെ ദൈവത്തോട്‌ അടുപ്പിക്കുകയും ചെയ്‌തു. വിശ്വാസവും ദൈവത്തോടുള്ള സ്‌നേഹവുമാണ്‌ വർഷങ്ങളിൽ ഉടനീളം എനിക്കു പ്രചോദനമേകിയത്‌. ആരുടെയെങ്കിലും സമ്മർദമല്ല.”

യോസെഫ്‌ റേവാൾഡ്‌ (86): “ദുഷ്‌കരമായ ആ പരിശോധനാ കാലത്തേക്കു ഞാൻ തൃപ്‌തിയോടെയാണു പിന്തിരിഞ്ഞു നോക്കുന്നത്‌. കാരണം, സമ്മർദത്തിനും യാതനകൾക്കും ഇടയിൽ ഞാൻ ക്രിസ്‌തീയ വിശ്വാസവും നിഷ്‌പക്ഷതയും കാത്തുകൊണ്ടു. സർവശക്തനായ യഹോവയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണു ഞാൻ അതിജീവിച്ചത്‌ എന്ന്‌ എനിക്കു ബോധ്യമുണ്ട്‌! എന്റെ ക്രിസ്‌തീയ വിശ്വാസം അന്നത്തെക്കാൾ ശക്തമാണ്‌ ഇപ്പോൾ. യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകാതെ ദൈവത്തിന്റെ പക്ഷത്തു തുടർന്നു നിലകൊള്ളണം എന്നാണ്‌ എന്റെ ആഗ്രഹം.”

എൽഫ്രിഡെ ല്യോർ (87): “ഹിറ്റ്‌ലറിന്റെ അധീനതയിൽ തടവിൽ ആയിരുന്ന എട്ടു വർഷക്കാലം ഞാൻ അനുഭവിച്ച കാര്യങ്ങളെ കുറിച്ച്‌ അയവിറക്കുമ്പോൾ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചതായി എനിക്കു തോന്നുന്നില്ല. സത്യത്തിന്റെ മാർഗം, പോരാട്ടത്തെയും പീഡനത്തെയും അർഥമാക്കുമ്പോൾതന്നെ സന്തുഷ്ടിയും വിജയവും ഉറപ്പുവരുത്തുന്നു എന്നതു വ്യക്തമായിരുന്നു. സമയം പാഴായിപ്പോയെന്നോ അതുകൊണ്ടു പ്രയോജനം ഇല്ലാതെ പോയെന്നോ എനിക്കു തോന്നുന്നില്ല.”

മറീയാ ഹോംബഷ്‌ (97): “ഏറ്റവും ക്രൂരമായ സാഹചര്യങ്ങളിലും യഹോവയോടുള്ള സ്‌നേഹവും കൃതജ്ഞതയും തെളിയിക്കുന്നതിന്‌ എനിക്ക്‌ അനുപമമായ പദവി ലഭിച്ചതിൽ ഞാൻ അത്യധികം സന്തോഷമുള്ളവളാണ്‌. അങ്ങനെ ചെയ്യാൻ ആരും എന്റെമേൽ നിർബന്ധം ചെലുത്തിയില്ല! നേരെമറിച്ച്‌, ഞങ്ങളുടെ മേൽ നിർബന്ധം ചെലുത്തിയത്‌, ദൈവത്തെക്കാളധികം ഹിറ്റ്‌ലറെ അനുസരിക്കുന്നതിനു ഞങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച ശത്രുക്കൾ ആയിരുന്നു. എന്നാൽ, അവർക്കു വിജയിക്കാനായില്ല! ഒരു നല്ല മനസ്സാക്ഷി നിമിത്തം ജയിൽ ഭിത്തികൾക്ക്‌ ഉള്ളിൽ ആയിരുന്നപ്പോഴും ഞാൻ സന്തുഷ്ട ആയിരുന്നു.”

ഗെർട്രൂഡ്‌ പ്യൊറ്റ്‌സിംഗർ (86): “എന്നെ മൂന്നര വർഷത്തേക്ക്‌ ഏകാന്ത തടവിനു വിധിച്ചു. എന്നെ തിരികെ തടവറയിലേക്കു കൊണ്ടുപോയ ഉദ്യോഗസ്ഥൻ പറഞ്ഞു: ‘വളരെ നന്ദി. ദൈവത്തിൽ വിശ്വസിക്കാൻ നിങ്ങൾ എന്നെ വീണ്ടും പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ഇതുപോലെ തന്നെ ധൈര്യശാലിയായി തുടരുക. മൂന്നര വർഷം പെട്ടെന്നു കടന്നു പൊയ്‌ക്കൊള്ളും.’ എത്ര സത്യം ആയിരുന്നു അത്‌! ഏകാന്ത തടവിൽ ആയിരുന്നപ്പോഴാണു ഞാൻ പ്രത്യേകിച്ചും യഹോവയുടെ സ്‌നേഹവും അവൻ നൽകുന്ന ബലവും അനുഭവിച്ചറിഞ്ഞത്‌.”

അതേ, തടങ്കൽ പാളയ അതിജീവകർ തുടർന്നും ഉറച്ചു നിലകൊള്ളുന്നു. ആ സാക്ഷികളെ മോചിപ്പിച്ച്‌ അര നൂറ്റാണ്ടു കഴിഞ്ഞിട്ടും അവരുടെ നിർമലത ഇപ്പോഴും ലോകത്തിനു സാക്ഷ്യം നൽകുന്നതോടൊപ്പം യഹോവയ്‌ക്കു സ്‌തുതിയും കരേറ്റുന്നു. ദൈവദാസന്മാർക്കെല്ലാം അത്‌ എന്തൊരു പ്രോത്സാഹനമാണ്‌!

സുവാർത്താ പ്രസംഗവേല ജർമനിയിൽ ഇനിയും അവസാനിച്ചിട്ടില്ല. ദൈവരാജ്യത്തെ കുറിച്ച്‌ ഇവിടെയുള്ള ആളുകളോടു പറഞ്ഞുകൊണ്ട്‌ രണ്ടാം ലോകമഹായുദ്ധാനന്തരം 80,00,00,000-ത്തിലധികം മണിക്കൂറുകൾ ചെലവഴിക്കപ്പെട്ടിരിക്കുന്നു. അതേസമയംതന്നെ, ജർമനിയിൽ യഹോവയുടെ സാക്ഷികൾ ചെയ്‌തിരിക്കുന്ന ശുശ്രൂഷ, മറ്റനേകം ദേശങ്ങളിലുള്ള ജനങ്ങളുടെ ജീവിതത്തെ സ്‌പർശിച്ചിരിക്കുന്നു. വേറിട്ട ദേശീയ കൂട്ടമായിട്ടല്ല മറിച്ച്‌, ഏക സത്യ ദൈവമായ യഹോവയെ ആരാധിക്കുന്നവരുടെ ആഗോള കുടുംബത്തിന്റെ ഭാഗമായിട്ടാണ്‌ അവർ തങ്ങളെത്തന്നെ വീക്ഷിക്കുന്നത്‌.

സാർവദേശീയ ഐക്യത്തിന്റെ ശ്രദ്ധേയമായ തെളിവായിരുന്നു 1998-ൽ നടന്ന “ദൈവമാർഗത്തിലുള്ള ജീവിതം” അന്താരാഷ്‌ട്ര കൺവെൻഷനുകൾ. ജർമനിയിൽ നടന്ന അത്തരം അഞ്ച്‌ കൺവെൻഷനുകളിൽ 2,17,472 പേർ ഹാജരായിരുന്നു. നിരവധി ദേശങ്ങളിൽ നിന്നു പ്രതിനിധികൾ വന്നെത്തി; മുഴു പരിപാടിയും 13 ഭാഷകളിൽ നടത്തപ്പെട്ടു. വിശ്വസ്‌തത പാലിക്കുന്നതിൽ തുടരേണ്ടതിന്റെയും സുവാർത്താ പ്രസംഗത്തിൽ സ്ഥിരോത്സാഹം കാണിക്കേണ്ടതിന്റെയും ആവശ്യകതയ്‌ക്ക്‌ ആ കൺവെൻഷനുകൾ ഊന്നൽ നൽകി. യഹോവയുടെ സഹായത്തോടെ വിശ്വസ്‌തരായി, ദൈവമാർഗത്തിലുള്ള ജീവിതം നയിക്കുന്നതിൽ തുടരാൻ ജർമനിയിലുള്ള യഹോവയുടെ സാക്ഷികൾ ദൃഢചിത്തരാണ്‌.

[79-ാം പേജിലെ ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)

പൂർവ ജർമനി

ഹംബ്യുർഗ്‌

മെക്കൻഹൈം

സെൽറ്റേഴ്‌സ്‌

ഫ്രാങ്ക്‌ഫുർട്ട്‌

വീസ്‌ബാഡെൻ

റോയിറ്റ്‌ലിങ്‌ഗൻ

മ്യൂണിക്‌

പശ്ചിമ ജർമനി

ബർലിൻ

മാഗ്‌ഡെബ്യുർഗ്‌

ഗ്ലൗഹൗ

[66-ാം പേജ്‌ നിറയെയുള്ള ചിത്രം]

[69-ാം പേജിലെ ചിത്രം]

1955-ൽ, ന്യൂർൺബെർഗിൽ നടന്ന “ജയോത്സവ രാജ്യ” അന്താരാഷ്‌ട്ര സമ്മേളനം

[73-ാം പേജിലെ ചിത്രം]

ബൈബിൾ സത്യത്തിൽ നിന്നു പ്രയോജനം നേടാൻ നിരവധി കുടിയേറ്റക്കാരെ ജർമൻ സാക്ഷികൾ സഹായിച്ചിരിക്കുന്നു

[88-ാം പേജിലെ ചിത്രം]

1980-ലെ വിസ്‌ബാഡെൻ ബെഥേൽ സമുച്ചയം

[90-ാം പേജിലെ ചിത്രം]

ബ്രാഞ്ച്‌ കമ്മിറ്റി (ഇടത്തു നിന്നു വലത്തോട്ട്‌). മുൻ നിര: ഗുന്റർ ക്യൂൺസ്‌, എഡ്‌മുൺഡ്‌ ആൻഷ്‌റ്റാറ്റ്‌, റേമൊൺ ടെംപിൾടൺ, വിലി പോൾ. പിൻ നിര: എബെർഹാർട്ട്‌ ഫാബിയാൻ, റിച്ചർഡ്‌ കെൽസി, വേർനർ റൂട്ട്‌കെ, പീറ്റർ മിട്രീഗ

[95-ാം പേജിലെ ചിത്രങ്ങൾ]

ജർമനിയിൽ ഉപയോഗത്തിലുള്ള 10 സമ്മേളന ഹാളുകളിൽ ചിലത്‌

1. ഗ്ലൗഹൗ

2. റോയിറ്റ്‌ലിങ്‌ഗൻ

3. മ്യൂണിക്‌

4. മെക്കൻഹൈം

5. ബർലിൻ

[99-ാം പേജിലെ ചിത്രം]

മാർട്ടിൻ പ്യൊറ്റ്‌സിംഗറും ഭാര്യ ഗെർട്രൂഡും

[100, 101 പേജുകളിലെ ചിത്രങ്ങൾ]

സെൽറ്റേഴ്‌സിലെ ബ്രാഞ്ച്‌ സൗകര്യങ്ങൾ

[102-ാം പേജിലെ ചിത്രങ്ങൾ]

വിദേശ മിഷനറി സേവനത്തിൽ ആയിരിക്കുന്ന ജർമനിയിൽ നിന്നുള്ള ചിലർ: (1) മാൻഫ്രെഡ്‌ റ്റോനാക്ക്‌, (2) മാർഗാരീറ്റ ക്യൂനിഗർ, (3) പൗൾ എംഗ്‌ലർ, (4) കാൾ സൂമിഷ്‌, (5) ഗുന്റർ ബുഷ്‌ബെക്‌

[110-ാം പേജിലെ ചിത്രങ്ങൾ]

നിരോധനം നീങ്ങിയതോടെ ടൺ കണക്കിനു സാഹിത്യങ്ങൾ പൂർവ യൂറോപ്പിലേക്ക്‌ അയയ്‌ക്കുകയുണ്ടായി

[118-ാം പേജിലെ ചിത്രങ്ങൾ]

1990-ലെ ബർലിൻ കൺവെൻഷൻ

[124-ാം പേജിലെ ചിത്രങ്ങൾ]

മുൻ പൂർവ ജർമനിയിൽ നിർമിക്കപ്പെട്ട ആദ്യത്തെ രാജ്യഹാൾ

[132, 133 പേജുകളിലെ ചിത്രങ്ങൾ]

സമർപ്പണ പരിപാടി—സെൽറ്റേഴ്‌സിലും (മുകളിൽ) പിന്നീട്‌, ജർമനിയിൽ ഉടനീളമുള്ള ആറ്‌ സ്റ്റേഡിയങ്ങളിലും

[139-ാം പേജിലെ ചിത്രം]

തെറ്റായ വിവരങ്ങളുടെ പ്രളയത്തെ ചെറുക്കാനുള്ള ഉപകരണങ്ങൾ

[140, 141 പേജുകളിലെ ചിത്രങ്ങൾ]

തടങ്കൽ പാളയങ്ങളിൽ (അവിടെ യഹോവയുടെ സാക്ഷികൾ പർപ്പിൾ ട്രയാംഗിളിനാലാണ്‌ തിരിച്ചറിയപ്പെട്ടിരുന്നത്‌) ആയിരുന്നെങ്കിലും ഈ വിശ്വസ്‌ത സാക്ഷികൾ വിശ്വാസത്തിൽ ഉറച്ചു നിന്നു (ഇവിടെ കാണിച്ചിരിക്കുന്നത്‌ 1995-ൽ എടുത്ത ബ്രാൻഡെൻബർഗിലെ ചിത്രമാണ്‌)

[147-ാം പേജിലെ ചിത്രങ്ങൾ]

എതിർവശത്തെ പേജിൽ, ഘടികാര ക്രമത്തിൽ: ഹൈൻട്രിഷ്‌ ഡിക്ക്‌മാൻ, ആൻ ഡിക്ക്‌മാൻ, ഗെർട്രൂഡ്‌ പ്യൊറ്റ്‌സിംഗർ, മറിയാ ഹോംബഷ്‌, യോസെഫ്‌ റേവാൾഡ്‌, എൽഫ്രിഡെ ല്യോർ