ഗയാന
ഗയാന
ഭൂമധ്യരേഖയിൽനിന്നു കേവലം 130 കിലോമീറ്റർ മുകളിലാണ് തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയുടെ തെക്കേ അതിർത്തി. “ജലത്തിന്റെ നാട്” എന്നാണ് “ഗയാന”യുടെ അർഥം. 40-ലധികം നദികളും എണ്ണമറ്റ പോഷകനദികളുമുള്ള ഗയാനയ്ക്ക് ഈ പേര് ശരിക്കും ചേരും. 2,15,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ രാജ്യത്തിന്റെ സിംഹഭാഗവും കയ്യടക്കിയിരിക്കുന്ന മഴവനങ്ങളിലും കൊടുംകാടുകളിലുമാണ് ഈ നദികൾ ഉത്ഭവിക്കുന്നത്. ഇവയിൽ ചിലത് ബ്രസീൽ, സുരിനാം, വെനെസ്വേല എന്നീ അയൽരാജ്യങ്ങളിൽനിന്നു ഗയാനയെ വേർതിരിക്കുന്ന അതിർത്തികളായി വർത്തിക്കുന്നു. ഉൾപ്രദേശങ്ങളിൽ നദിക്കരകളിലായി അനേകം ഗ്രാമങ്ങളും കൃഷിയിടങ്ങളുമുണ്ട്. ഈ പ്രദേശങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രമുഖ ഗതാഗതമാർഗംകൂടെയാണ് ഇവിടത്തെ നദികൾ. അതേ, ഗയാനയുടെ വ്യാപാര വ്യവഹാരങ്ങളും ചരിത്രവും—യഹോവയുടെ ജനത്തിന്റെ ചരിത്രം ഉൾപ്പെടെ—അതിന്റെ ജലമാർഗങ്ങളുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു.
പടിഞ്ഞാറുനിന്നു കിഴക്കുവരെയുള്ള നാലു പ്രധാന നദികൾ എസേകീബോ, ദെമേറാറ, ബെർബിസ്, കൗറാൻടൈൻ എന്നിവയാണ്. 1,000 കിലോമീറ്റർ ദൈർഘ്യമുള്ള എസേകീബോ ആണ് ഇവയിൽ ഏറ്റവും നീളം കൂടിയത്. ഇതിന്റെ നദീമുഖത്തിന് 30 കിലോമീറ്റർ വീതിയുണ്ട്. 365 ദ്വീപുകളാണ് ഈ നദിക്കുള്ളത്. ഡച്ചുകാർ കോളനികൾ സ്ഥാപിച്ച കാലത്ത് ഇവയിലൊന്നായ ഫോർട്ട് ദ്വീപായിരുന്നു അവരുടെ ഭരണ ആസ്ഥാനം. തെക്കുള്ള ഉൾപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന മലനിരകളിൽ ഉത്ഭവിക്കുന്ന ഈ പ്രമുഖ നദികൾ വടക്കോട്ട് ഒഴുകുകയും ഇടുങ്ങിയ തീരദേശ സമതലങ്ങളിലൂടെ വളഞ്ഞുപുളഞ്ഞ് ഒടുവിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുകയും ചെയ്യുന്നു. മാർഗമധ്യേ അവ, ലോകത്തിലെ ഏറ്റവും നയനമനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ചിലതിനു രൂപംകൊടുക്കുന്നു. അവയിലൊന്നാണ് കേയ്ത്തൂർ വെള്ളച്ചാട്ടം. എസേകീബോയുമായി
സന്ധിക്കുന്ന 120 മീറ്റർ വീതിയുള്ള പോറ്റാറോ നദി ഈ സ്ഥലത്തുവെച്ച് 226 മീറ്റർ ഉയരത്തിൽനിന്നു പതിക്കുന്നു.ആകർഷകമായ ഭൂസവിശേഷതകളുള്ള ഗയാന പ്രകൃതിസ്നേഹികളുടെ പറുദീസയാണ്. ഭീമാകാരന്മാരായ നീർനായ്ക്കളുടെയും കരിനിറത്തിലുള്ള കെയ്മനുകളുടെയും (മുതലയോടു സാമ്യമുള്ള ഒരു ജീവി) ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ ഏറ്റവും വലുപ്പമുള്ള ശുദ്ധജല മത്സ്യങ്ങളിൽപ്പെട്ട പിരാരുക്കസിന്റെയും (അരപായ്മ) ആവാസസ്ഥലമാണ് ഇവിടത്തെ ജലവ്യൂഹങ്ങൾ. വായു ശ്വസിക്കുന്ന മാംസഭോജികളാണ് പിരാരുക്കസ് മത്സ്യങ്ങൾ. ഈ അതികായന്മാർക്കു പരമാവധി 3 മീറ്റർ നീളവും 220 കിലോഗ്രാം തൂക്കവും കണ്ടേക്കാം. ഇരുൾമൂടിയ വനാന്തരങ്ങളിൽ ഇരപിടിയന്മാരായ പുള്ളിപ്പുലികൾ നിശ്ശബ്ദം വിഹരിക്കുന്നു. ഉച്ചത്തിൽ ഓരിയിടുന്ന ഹൗളർ കുരങ്ങന്മാർ പക്ഷികളോടൊപ്പം മരങ്ങളിൽ അധിവസിക്കുന്നു. ഹാർപ്പിക്കഴുകൻ, വർണപ്പകിട്ടാർന്ന മാക്കത്തത്തകൾ, പെരുങ്കൊക്കന്മാർ തുടങ്ങി 700-ലധികം പക്ഷിവർഗങ്ങൾ ഇവിടെയുണ്ട്.
ഗയാനയുടെ ജനസംഖ്യ ഏകദേശം 7,70,000 ആണ്. കരാറടിസ്ഥാനത്തിൽ പണിയെടുക്കാനായി പണ്ട് പൂർവേന്ത്യയിൽനിന്നു വന്ന ആളുകളുടെ പിൻമുറക്കാർ, ആഫ്രിക്കൻ അടിമകളുടെ പിന്തുടർച്ചക്കാരായ കറുത്ത വർഗക്കാർ, അമരിന്ത്യർ (ആറവാക്, കരീബ്, വാപിസിയാനാ, വാറാവൂ) എന്നിവരാണ് ജനവിഭാഗങ്ങൾ. ഇവർക്കു പുറമേ സങ്കരവർഗക്കാരുമുണ്ട്. ദേശത്തിന്റെ എല്ലാ ഭാഗത്തുമുള്ളവർ ക്രയോൾ ഭാഷയാണു സംസാരിക്കുന്നതെങ്കിലും ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്. യഥാർഥത്തിൽ, തെക്കേ അമേരിക്കയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേയൊരു രാജ്യമാണ് ഗയാന.
സത്യത്തിന്റെ ജലം ഒഴുകിയെത്തുന്നു
മനുഷ്യന്റെ ആത്മീയ ദാഹത്തെ ശമിപ്പിക്കുന്ന ജീവദായക ‘വെള്ളം’ 1900-ത്തിനോടടുത്ത് ഗയാനയിലേക്കു നിർഗമിക്കാൻ തുടങ്ങി. (യോഹ. 4:14) കൗറാൻടൈൻ നദിക്കരയിലുള്ള ഒരു മരംമുറിക്കൽ പാളയത്തിൽ പണിയെടുത്തിരുന്ന പീറ്റർ ജോഹാസ്സന് സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തുസാന്നിധ്യ ഘോഷകനും എന്ന മാസികയുടെ ഒരു പ്രതി ലഭിച്ചു. അതിലെ വിവരങ്ങൾ അദ്ദേഹം എൽഗിൻ എന്ന ഒരു വ്യക്തിയുമായി പങ്കുവെച്ചു. യുഗങ്ങളുടെ ദൈവിക നിർണയം (ഇംഗ്ലീഷ്) എന്ന പുസ്തകം ഉൾപ്പെടെ കൂടുതൽ സാഹിത്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് എൽഗിൻ വാച്ച് ടവർ സൊസൈറ്റിക്ക് എഴുതി. പഠിച്ച സത്യങ്ങളോടു പറ്റിനിന്നില്ലെങ്കിലും എൽഗിൻ മറ്റുള്ളവരിൽ സത്യത്തോടു താത്പര്യം ജനിപ്പിച്ചു. തത്ഫലമായി, ബെർബിസ് നദീമുഖത്തു സ്ഥിതിചെയ്യുന്ന ന്യൂ ആംസ്റ്റർഡാമിൽ ഒരു ചെറിയ കൂട്ടം രൂപംകൊണ്ടു.
അതേസമയം, ഗയാനയുടെ തലസ്ഥാനമായ ജോർജ്ടൗണിലുള്ള എഡ്വേർഡ് ഫിലിപ്സിന് അന്താരാഷ്ട്ര ബൈബിൾ വിദ്യാർഥികളുടെ—യഹോവയുടെ a എന്നറിയപ്പെട്ടിരുന്ന ഗയാനയിലേക്ക് ഒരു പ്രതിനിധിയെ അയയ്ക്കാൻ അഭ്യർഥിച്ചുകൊണ്ട് 1908-ൽ അദ്ദേഹം വാച്ച് ടവർ സൊസൈറ്റിക്ക് എഴുതി. നാലു വർഷങ്ങൾക്കുശേഷം, ഇവാൻഡർ ജെ. കൊവാർഡ് എത്തിച്ചേരുകയും ജോർജ്ടൗണിലെയും ന്യൂ ആംസ്റ്റർഡാമിലെയും ടൗൺഹാളിൽ കൂടിവന്ന നൂറുകണക്കിന് ആളുകൾക്കു മുമ്പാകെ ബൈബിൾ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.
സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—പ്രസിദ്ധീകരണങ്ങൾ ലഭിച്ചു. അതിൽനിന്നു പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ മറ്റുള്ളവരെയും അറിയിക്കാൻ പ്രചോദിതനായിത്തീർന്ന അദ്ദേഹം, ബന്ധുക്കളെയും സുഹൃത്തുക്കളെയും വീട്ടിൽ കൂട്ടിവരുത്തി അവരുമൊത്ത് ക്രമമായി അനൗപചാരിക ബൈബിൾ ചർച്ചകൾ നടത്തി. അന്നു ബ്രിട്ടീഷ് ഗിയാനകൊവാർഡിന്റെ സന്ദർശനം അനുസ്മരിച്ചുകൊണ്ട് ഫിലിപ്സിന്റെ മകൻ ഫ്രെഡറിക് എഴുതുന്നു: “വളരെ പെട്ടെന്നുതന്നെ കൊവാർഡ് സഹോദരൻ ജോർജ്ടൗണിൽ പ്രസിദ്ധനായിത്തീർന്നു. അദ്ദേഹം പ്രസംഗിച്ച സന്ദേശത്തിൽ ആകൃഷ്ടരായി നിരവധി പേർ ബൈബിൾ വിദ്യാർഥികളായ ഞങ്ങളോടൊപ്പം കൂടിവരാൻ തുടങ്ങി. യുഗങ്ങളുടെ ദൈവിക നിർണയം, പുതുസൃഷ്ടി (ഇംഗ്ലീഷ്) തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ അന്നാളുകളിൽ ഞങ്ങൾ ചർച്ച ചെയ്തു. താമസിയാതെ ഞങ്ങളുടെ വീടു നിറഞ്ഞുകവിഞ്ഞതിനാൽ 1913-ൽ, ജോർജ്ടൗണിലുള്ള സോമർസെറ്റ് ഹൗസിന്റെ മാളികമുറി ഞങ്ങൾ വാടകയ്ക്കെടുത്തു. അതായിരുന്നു 1958 വരെ സഭയുടെ യോഗസ്ഥലം.” 1914-ൽ, ഗയാനയുടെ ആദ്യ ബ്രാഞ്ച് ഓഫീസിന്റെ പ്രവർത്തനത്തിനായി എഡ്വേർഡ് ഫിലിപ്സ് തന്റെ ഭവനം വീണ്ടും തുറന്നുകൊടുത്തു. ബ്രാഞ്ച് ഓഫീസ് മേൽവിചാരകനായി നിയമിക്കപ്പെട്ട അദ്ദേഹം, 1924-ൽ മരണമടയുന്നതുവരെ ആ പദവിയിൽ തുടർന്നു.
1916-ൽ, സ്ലൈഡുകളും ചലച്ചിത്രവും അടങ്ങിയ “സൃഷ്ടിപ്പിൻ ഫോട്ടോ നാടക”ത്തിന്റെ പ്രദർശനം പ്രസംഗവേലയ്ക്ക് വലിയ ഉത്തേജനം നൽകി. ഫ്രെഡറിക് പറയുന്നു: “അക്കാലത്തു ഞങ്ങൾ വളരെ സമാധാനവും ആത്മീയ പുരോഗതിയും അനുഭവിച്ചു. അന്ന് അറിയപ്പെടുന്ന
ഒരു ബൈബിൾ വിദ്യാർഥിയായിരുന്ന ചാൾസ് റ്റി. റസ്സൽ നടത്തിയ പ്രഭാഷണങ്ങൾ പ്രാദേശിക വർത്തമാനപ്പത്രത്തിൽ തുടർച്ചയായി പ്രത്യക്ഷപ്പെടുകപോലും ചെയ്തിരുന്നു.”1917 ആയപ്പോഴേക്കും ഗയാനയുടെ സ്ഥിതി ആകെ മാറിയിരുന്നു. യുദ്ധജ്വരം ദേശത്തെ ഗ്രസിച്ചു. ബ്രിട്ടീഷുകാർക്കും സഖ്യകക്ഷികൾക്കുംവേണ്ടി പ്രാർഥിക്കാൻ പ്രമുഖനായ ഒരു പ്രാദേശിക വൈദികൻ പൊതുജനങ്ങളെ ശക്തമായി പ്രോത്സാഹിപ്പിച്ചു. ലോക സാഹചര്യങ്ങൾ ബൈബിൾപ്രവചനങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തിക്കൊണ്ട് കൊവാർഡ് പത്രമോഫീസിലേക്ക് ഒരു കത്തയച്ചു. ജോർജ്ടൗണിലുള്ള ടൗൺഹാളിൽ അദ്ദേഹം, “ബാബിലോണിന്റെ മതിലുകൾ തകർക്കുന്നു” എന്ന ശീർഷകത്തിൽ ശക്തമായ ഒരു പ്രസംഗം നടത്തുകയും ചെയ്തു.
1983 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “കോപാക്രാന്തരായ പുരോഹിതന്മാർ, കൊവാർഡ് സഹോദരനെ നാടുകടത്താനും നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പലതും നിരോധിക്കാനും അധികാരികളെ പറഞ്ഞുസമ്മതിപ്പിച്ചു. ആ നിരോധനം 1922 വരെ നീണ്ടുനിന്നു.” എന്നിരുന്നാലും, കൊവാർഡിന്റെ സുധീര സാക്ഷീകരണം നിമിത്തം അനേകം ആളുകളും അദ്ദേഹത്തെ ആദരിച്ചു. എന്തിന്, അദ്ദേഹം യാത്രതിരിച്ചപ്പോൾ അവർ ബോട്ടുജെട്ടിക്കടുത്ത് അണിനിരന്ന്, “സത്യം പ്രസംഗിക്കുന്ന ഒരേയൊരു
വ്യക്തിയാണ് അദ്ദേഹം” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. കൊവാർഡിനെ നാടുകടത്തുന്നതിൽ പ്രതിഷേധിച്ച് തങ്ങൾ സമരം ചെയ്യുമെന്നു ബോട്ടുജെട്ടിയിലെ തൊഴിലാളികൾ ഭീഷണിപ്പെടുത്തുകപോലും ചെയ്തു. എന്നാൽ സഹോദരന്മാർ അവരെ അതിൽനിന്നു പിന്തിരിപ്പിച്ചു.ഒന്നാം ലോകയുദ്ധത്തിനുശേഷം, കുറെക്കാലത്തേക്കു രാജ്യസത്യത്തിന്റെ വ്യാപനത്തിനു വിഘാതം സൃഷ്ടിച്ച കൂടുതൽ വഞ്ചകമായ ഒരു പരിശോധനയെ ബൈബിൾ വിദ്യാർഥികൾ നേരിട്ടു. മുമ്പു ബ്രുക്ലിൻ ആസ്ഥാനത്തിലെ ഒരു അംഗമായിരുന്നെങ്കിലും പിന്നീടു വിശ്വാസത്യാഗിയായിത്തീർന്ന ഒരു വ്യക്തി ഉൾപ്പെട്ടതായിരുന്നു അത്. അദ്ദേഹം സംഘടനയിൽനിന്നു ബൈബിൾ വിദ്യാർഥികളെ അകറ്റിക്കളയാൻ ശ്രമിച്ചുകൊണ്ട് അനേകം പ്രാവശ്യം ഗയാനയിൽ സന്ദർശനം നടത്തി.
മുമ്പു പരാമർശിച്ച വീക്ഷാഗോപുരം തുടർന്നു പറയുന്നു: “കുറെക്കാലത്തേക്ക് ആ രാജ്യത്തുള്ള ബൈബിൾ വിദ്യാർഥികൾ മൂന്നു വിഭാഗങ്ങളായി നിലകൊണ്ടു. ഒരു ഗ്രൂപ്പ് സംഘടനയോടു വിശ്വസ്തത പുലർത്തുകയും മറ്റൊന്ന് സംഘടനയെ എതിർക്കുകയും ചെയ്തു. മൂന്നാമത്തേതിനാകട്ടെ, എന്തു ചെയ്യണമെന്നു യാതൊരു നിശ്ചയവും ഇല്ലായിരുന്നു. എന്നാൽ വിശ്വസ്തരുടെ കൂട്ടത്തിനു മാത്രമാണ് യഹോവയുടെ അനുഗ്രഹം ആസ്വദിക്കാൻ കഴിഞ്ഞത്. അവർ ക്രമേണ പുരോഗതി പ്രാപിക്കുകയും ചെയ്തു.” അവരിൽപ്പെട്ടവരായിരുന്നു മാൽക്കം ഹാളും ഫിലിക്സ് പാവുലെറ്റും. മാൽക്കം 1915-ലും ഫിലിക്സ് 1916-ലും സ്നാപനമേറ്റു. 90-ലധികം വയസ്സുവരെ ജീവിച്ച അവർ മരണത്തോളം യഹോവയുടെ സതീക്ഷ്ണ ദാസന്മാരായി നിലകൊണ്ടു.
1922-ൽ, വിശ്വസ്തരായ സഹോദരങ്ങൾക്കു കൂടുതലായ പ്രോത്സാഹനം നൽകാൻ ലോക ആസ്ഥാനത്തുനിന്ന് ജോർജ് യങ് ഗയാനയിൽ എത്തിച്ചേരുകയും ഏകദേശം മൂന്നു മാസം അവിടെ തങ്ങുകയും ചെയ്തു. “അക്ഷീണനായ ഒരു പ്രവർത്തകൻ ആയിരുന്നു അദ്ദേഹം,” ഫിലിക്സ് പാവുലെറ്റ് പറയുന്നു. യങ്ങിന്റെ തിരുവെഴുത്തു പരിജ്ഞാനവും ഘനഗാംഭീര്യമുള്ള ശബ്ദവും സജീവമായ ആംഗ്യങ്ങളും അതുപോലെ അദ്ദേഹം ഉപയോഗിച്ച ദൃശ്യ ഉപാധികളും ദൈവവചനം അടുത്തു പരിശോധിക്കാൻ അനേകരെ പ്രചോദിപ്പിച്ചു. യങ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1923 ജനുവരി 1
ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ അഭിപ്രായപ്പെട്ടു: “ലോകത്തിന്റെ ആ ഭാഗത്തുള്ള ആളുകൾക്കു സത്യത്തോടുള്ള താത്പര്യം വളരെയധികം വർധിച്ചിരിക്കുന്നു. പരസ്യയോഗങ്ങൾ നടക്കുന്ന വീടുകൾ ആളുകളെക്കൊണ്ട് നിറഞ്ഞുകവിയുകയാണ്. ഇതെല്ലാം സഹോദരങ്ങളുടെ തീക്ഷ്ണതയും ഭക്തിയും വർധിക്കാൻ ഇടയാക്കിയിരിക്കുന്നു.” ഉദാഹരണത്തിന്, ഏകദേശം 25 രാജ്യപ്രസാധകർ മാത്രം ഉണ്ടായിരുന്നപ്പോൾപ്പോലും സോമർസെറ്റ് ഹൗസിൽ നടത്തിയ യോഗങ്ങളിൽ ശരാശരി 100 പേർ സംബന്ധിച്ചിരുന്നു.1923 ആയപ്പോഴേക്കും കൂടുതൽ ഉൾപ്രദേശങ്ങളിലുള്ളവരെ കണ്ടുമുട്ടാനും സഹോദരങ്ങൾ ശ്രമം ആരംഭിച്ചിരുന്നു. തൂക്കുമഞ്ചങ്ങളും സാഹിത്യങ്ങളും മാത്രമായിരുന്നു മിക്കപ്പോഴും അവർ തങ്ങളോടൊപ്പം എടുത്തിരുന്നത്. അതിഥിപ്രിയരായ ആളുകൾ ഭക്ഷിക്കാൻ എന്തെങ്കിലുമൊക്കെ തങ്ങൾക്കു നൽകുമെന്ന പ്രതീക്ഷയിൽ ആഹാരസാധനങ്ങളൊന്നും അവർ കൊണ്ടുപോയിരുന്നില്ല. ആരെങ്കിലും താമസസൗകര്യം നൽകിയാൽ അവർ അവിടെ രാത്രി കഴിക്കും. അല്ലാത്തപക്ഷം, തങ്ങളുടെ തൂക്കുമഞ്ചം ഒരു മരക്കൊമ്പിൽ കെട്ടിത്തൂക്കിയശേഷം അസംഖ്യം കൊതുകുകളുമായി മല്ലിട്ടുകൊണ്ട് അതിൽ അവർ അന്തിയുറങ്ങും. പിറ്റേന്നു രാവിലെ, യഹോവയുടെ സംഘടന പ്രസിദ്ധീകരിച്ച ദൈനംദിന സ്വർഗീയ മന്ന (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന് ഒരു തിരുവെഴുത്തുഭാഗം പരിചിന്തിക്കുകയും തുടർന്ന് ആളുകളുടെ അടുത്ത കൂട്ടത്തെ തേടി കാൽനടയായി യാത്ര തുടരുകയും ചെയ്യും. ചില അവസരങ്ങളിൽ ബോട്ടിൽ സൗജന്യയാത്ര തരപ്പെട്ടാൽ അവർ അതും ഉപയോഗപ്പെടുത്തുമായിരുന്നു.
രണ്ടാം ലോകയുദ്ധകാലത്തു പെട്രോളിനു റേഷൻ സമ്പ്രദായം ഏർപ്പെടുത്തിയതിനെത്തുടർന്ന് മോട്ടോർ വാഹനങ്ങളിലുള്ള യാത്രകൾ പരിമിതപ്പെട്ടതിനാൽ ഉൾപ്രദേശങ്ങളിലുള്ളവരെ കണ്ടുമുട്ടാനുള്ള ശ്രമത്തിനു തടസ്സം നേരിട്ടു. അതിനിടെ 1931-ൽ ബൈബിൾ വിദ്യാർഥികൾ യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചു. തീരപ്രദേശങ്ങളിൽ ഉടനീളം ചിതറിക്കിടക്കുന്ന ബൈബിൾ വിദ്യാർഥികളുടെ ചെറുകൂട്ടങ്ങൾ ആവേശത്തോടെ ആ പുതിയ പേര് കൈക്കൊള്ളുകയും ശുശ്രൂഷയിൽ തീക്ഷ്ണതയോടെ ഏർപ്പെട്ടുകൊണ്ട് അതു പ്രതിഫലിപ്പിക്കുകയും ചെയ്തു. പിന്നീട് 1930-കളിൽ പ്രസാധകർ തങ്ങളുടെ ശുശ്രൂഷയിൽ, റെക്കോർഡു ചെയ്ത ബൈബിൾ പ്രസംഗങ്ങൾ കേൾപ്പിക്കാനായി ഫോണോഗ്രാഫുകൾ ഉപയോഗിക്കാൻ തുടങ്ങി. അന്ന് ബ്രാഞ്ച് മേൽവിചാരകനായിരുന്ന ഫ്രെഡറിക് ഫിലിപ്സ് ഇപ്രകാരം എഴുതുന്നു: “അന്നാളുകളിൽ അവിടത്തെ ഗ്രാമങ്ങളിൽ റേഡിയോ ഉണ്ടായിരുന്നില്ല. അതുകൊണ്ട്, ഞങ്ങളുടെ ഉച്ചഭാഷിണി പുറപ്പെടുവിക്കുന്ന സംഗീതം ഉഷ്ണമേഖലയിലെ ആ സ്വച്ഛമായ അന്തരീക്ഷത്തിൽ
അലയടിക്കാൻ തുടങ്ങുമ്പോൾ ഞങ്ങൾ എത്തിയെന്നു ഗ്രാമവാസികൾ മനസ്സിലാക്കിയിരുന്നു. സംഗീതത്തിനുശേഷം, റെക്കോർഡു ചെയ്ത പ്രസംഗങ്ങൾ കേൾപ്പിക്കും. പൈജാമ ധരിച്ച ചിലർ ഉൾപ്പെടെ പ്രദേശത്തുള്ള എല്ലാവരുംതന്നെ ഞങ്ങൾക്കു ചുറ്റും തടിച്ചു കൂടുമായിരുന്നു.”സുവാർത്ത പ്രചരിപ്പിക്കുന്നതിൽ റേഡിയോ നിലയങ്ങളും വലിയ പങ്കു വഹിച്ചു. ഗയാനയിലുള്ള ഒരു നിലയം എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും രാജ്യസന്ദേശം പ്രക്ഷേപണം ചെയ്തു. തീർച്ചയായും സാത്താൻ ഇതെല്ലാം ശ്രദ്ധിക്കാതിരുന്നില്ല. രണ്ടാം ലോകയുദ്ധത്തിന്റെ മറയിൽ ദേശീയ വികാരങ്ങൾ ആളിക്കത്തിച്ചുകൊണ്ട് അവൻ വേലയ്ക്കു വിഘ്നം സൃഷ്ടിച്ചു.
രണ്ടാം ലോകയുദ്ധവും യുദ്ധാനന്തര പ്രവർത്തനങ്ങളും
രണ്ടാം ലോകയുദ്ധം നടന്നുകൊണ്ടിരിക്കെ 1941-ൽ ഗയാനയിൽ 52 സജീവ പ്രസാധകർ ഉണ്ടായിരുന്നു. ആ വർഷംതന്നെ, വീക്ഷാഗോപുരവും ആശ്വാസവും (ഇപ്പോൾ ഉണരുക!) നിരോധിക്കപ്പെട്ടു. 1944-ൽ ആ നിരോധനം, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച എല്ലാ സാഹിത്യങ്ങൾക്കും ബാധകമായിത്തീർന്നു. 1946 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “വാച്ച് ടവറിന്റേതായ യാതൊരു വ്യാഖ്യാനങ്ങളും അടങ്ങിയിട്ടില്ലാത്തതും മറ്റു ബൈബിൾ സൊസൈറ്റികൾ പ്രസിദ്ധീകരിക്കുന്നതുമായ സാധാരണ ഭാഷാന്തരങ്ങൾപോലും യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്നതു നിരോധിച്ചിരുന്നു.”
1946 ഏപ്രിലിൽ ലോക ആസ്ഥാനത്തുനിന്ന് നേഥൻ നോർ ഗയാന സന്ദർശിച്ചു. ആയിടെ ഗിലെയാദ് സ്കൂളിൽനിന്നു ബിരുദം നേടിയ വില്യം ട്രേസിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിരോധനം നീക്കാൻ ഗവൺമെന്റിനോട് അഭ്യർഥിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. ജോർജ്ടൗണിൽ നടത്തിയ ഒരു യോഗത്തിൽ, അവിടെ കൂടിവന്ന 180
സഹോദരങ്ങളെയും താത്പര്യക്കാരെയും അഭിസംബോധന ചെയ്തുകൊണ്ട് നോർ സഹോദരൻ സംസാരിച്ചു. യേശുവിന്റെ ആദിമ ശിഷ്യന്മാർക്ക് അവരുടെ ശുശ്രൂഷയിൽ ഉപയോഗിക്കാൻ ബൈബിളുകളോ പുസ്തകങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. എങ്കിലും അവരുടെ എണ്ണം ശ്രദ്ധേയമായി വർധിക്കാൻ ഇടയാക്കിക്കൊണ്ട് യഹോവ അവരെ അനുഗ്രഹിച്ചു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ അവിരാമം പ്രസംഗിച്ചു. അതുകൊണ്ട്, തന്റെ ആധുനികകാല ദാസന്മാരും വേലയിൽ അനുസ്യൂതം ഏർപ്പെടുമ്പോൾ അവൻ അങ്ങനെതന്നെ ചെയ്യില്ലേ? നിശ്ചയമായും!ഇതിനിടെ, നിരോധനം പിൻവലിക്കാൻ സഹോദരങ്ങൾ നിയമോപാധികൾ തേടിക്കൊണ്ടിരുന്നു. ഉദാഹരണത്തിന് യുദ്ധം അവസാനിച്ചിട്ട് ഒരു വർഷം ആകുന്നതിനു മുമ്പ് അവർ, നിരോധനത്തിൽ പ്രതിഷേധിച്ചുകൊണ്ടുള്ള ഒരു ഹർജിയിൽ 31,370 പേരുടെ ഒപ്പുകൾ ശേഖരിക്കുകയും തുടർന്ന് അതു ഗവൺമെന്റിനു സമർപ്പിക്കുകയും ചെയ്തു. കൂടാതെ, ഗയാനയിലെ ആളുകൾക്കു വസ്തുതകൾ സംബന്ധിച്ച ഒരു യഥാർഥ ചിത്രം പ്രദാനം ചെയ്യാനായി യഹോവയുടെ സംഘടന ഒരു ലഘുലേഖയും പ്രസിദ്ധീകരിച്ചു. “ബ്രിട്ടീഷ് ഗിയാനയിൽ വിശുദ്ധ ബൈബിളിനു നിരോധനം—മതഭേദമന്യെ, കോളനിയിലെ എല്ലാ നിവാസികൾക്കും ആരാധനാസ്വാതന്ത്ര്യം തിരിച്ചുകിട്ടാൻ 31,000 പേർ ഒപ്പിട്ട ഹർജി ഗവർണർക്കു സമർപ്പിച്ചു” എന്നതായിരുന്നു അതിന്റെ തലക്കെട്ട്.
നിരോധനം നീക്കിക്കിട്ടാനായി നോർ സഹോദരൻ, കോളനിയുടെ സെക്രട്ടറിയായ ഡബ്ലിയു. എൽ. ഹിപ്പിനെയും സന്ദർശിച്ചു. 30മിനിട്ടു നീണ്ട അഭിമുഖത്തിനുശേഷം നോർ സഹോദരൻ “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ഒരു പ്രതി ഹിപ്പിനു നൽകുകയും അതു ശ്രദ്ധാപൂർവം വായിക്കാൻ അദ്ദേഹത്തോട് അഭ്യർഥിക്കുകയും ചെയ്തു. അങ്ങനെ ചെയ്യാമെന്നു ഹിപ് പറഞ്ഞെന്നു മാത്രമല്ല, ഒമ്പത് അംഗങ്ങളടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി നമ്മുടെ സാഹിത്യങ്ങളുടെ മേലുള്ള നിരോധനം സംബന്ധിച്ച് അപ്പോൾത്തന്നെ ചർച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്ന് നോർ സഹോദരനെ അറിയിക്കുകയും ചെയ്തു! അതു സത്യമായിരുന്നു. കാരണം, 1946 ജൂണിൽ നിരോധനം നീക്കം ചെയ്തതായി അറിയിച്ചുകൊണ്ട് ഗവർണർ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു.
ഒട്ടും താമസിയാതെ, 11,798 പുസ്തകങ്ങളും ചെറുപുസ്തകങ്ങളും അടങ്ങിയ പൊടിപിടിച്ച 130 കാർട്ടനുകൾ സഹോദരങ്ങൾക്കു വിട്ടുകൊടുത്തു. വീണ്ടും സാഹിത്യം സമർപ്പിക്കാൻ കഴിഞ്ഞതിൽ ആനന്ദഭരിതരായ രാജ്യഘോഷകർ വെറും പത്ത് ആഴ്ചയ്ക്കുള്ളിൽ ആ സാഹിത്യങ്ങളെല്ലാം വിതരണം ചെയ്തു. അന്ന് അവരുടെ എണ്ണം 70 ആയിരുന്നു. ആഗസ്റ്റിൽ സഹോദരങ്ങൾ തെരുവു സാക്ഷീകരണവും ആരംഭിച്ചു. അതിനു നല്ല ഫലമുണ്ടായി. “പ്രാദേശിക വർത്തമാനപ്പത്രങ്ങൾ വിറ്റഴിയുന്ന വേഗത്തിലാണ് മാസികകൾ സമർപ്പിക്കപ്പെട്ടത്,” ബ്രാഞ്ച് റിപ്പോർട്ടു ചെയ്യുന്നു.
നിരോധനകാലത്തുപോലും സഹോദരങ്ങൾക്ക് അമൂല്യമായ ആത്മീയ ആഹാരം ലഭിച്ചുകൊണ്ടിരുന്നു. ജോർജ്ടൗണിലെ ജനറൽ പോസ്റ്റ് ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരു സഹോദരന് അതിൽ ഒരു പങ്കുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം എഴുതുന്നു: “വീക്ഷാഗോപുരത്തിന്റെ പ്രതികൾ ബ്രാഞ്ചിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണെന്ന് എനിക്കു തോന്നി. സഹോദരിമാരുടെ സഹായത്തോടെ പഠന ലേഖനങ്ങളുടെ പകർപ്പുകൾ ടൈപ്പു ചെയ്യുകയോ മിമിയോഗ്രാഫ് ഉപയോഗിച്ചു പകർത്തുകയോ ചെയ്തശേഷം സഭായോഗങ്ങളിൽ ഉപയോഗിക്കാനായി അവ കുടുംബങ്ങൾക്ക് എത്തിച്ചുകൊടുത്തു.”
പുതിയ മിഷനറിമാർ വേലയ്ക്ക് ഉത്തേജനം പകരുന്നു
വേഗത്തിൽ പോകുന്ന ഒരു കാറിന്റെ ഗിയർ മാറ്റുമ്പോൾ അതു കൂടുതൽ വേഗം കൈവരിക്കുന്നതുപോലെ 1940-കളുടെ മധ്യത്തിൽ, ഗിലെയാദ് സ്കൂളിൽനിന്നു പരിശീലനം നേടിയ മിഷനറിമാർ ഗയാനയിൽ എത്തിയപ്പോൾ അവിടത്തെ പ്രസംഗവേലയും സമാനമായ ഒരു “ഗിയർമാറ്റ”ത്തിനു വിധേയമായി. മൂന്നാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്നു ബിരുദം നേടിയ വില്യം ട്രേസിയും അഞ്ചാമത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടിയ ജോൺ ഹെമവേയും ഭാര്യ ഡെയ്സിയും രൂത്ത് മില്ലറും ആലിസ് മില്ലറും അവരിൽ ഉൾപ്പെട്ടിരുന്നു. ഗിലെയാദ് സ്കൂളിൽ പഠിച്ച മൂല്യവത്തായ കാര്യങ്ങൾ പ്രാദേശിക സഹോദരങ്ങളുമായി പങ്കുവെച്ചുകൊണ്ട് തീക്ഷ്ണരായ ഈ സാക്ഷികൾ വയൽസേവനത്തിൽ ഒരു നല്ല മാതൃകവെച്ചു.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പാർക്കുന്നവരെക്കുറിച്ചു ട്രേസി സഹോദരനു ചിന്തയുണ്ടായിരുന്നു. അദ്ദേഹം എഴുതുന്നു: “ഒറ്റപ്പെട്ട താത്പര്യക്കാരെ കണ്ടെത്താനും പുതിയ താത്പര്യക്കാരെ സൃഷ്ടിക്കാനുമായി പല പ്രാവശ്യം ഞാൻ തീരപ്രദേശത്തേക്കും തിരിച്ചും യാത്ര ചെയ്തു, നദികളിലൂടെ സഞ്ചരിച്ചു. അങ്ങനെ ദേശം മുഴുവൻ ഞാൻ അരിച്ചുപെറുക്കി. തീരദേശ ട്രെയിനുകൾ, ബസ്സുകൾ, സൈക്കിൾ, വലുതും ചെറുതുമായ ബോട്ടുകൾ, വള്ളങ്ങൾ എന്നിവയെല്ലാം എന്റെ യാത്രയ്ക്ക് ഉതകി.”
പ്രദേശം ചിട്ടയോടെ പ്രവർത്തിക്കാനും സാഹചര്യം അനുവദിക്കുന്നപക്ഷം മുമ്പു പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലേക്കു കടന്നുചെല്ലാനും സാധിക്കത്തക്കവിധം പ്രവർത്തനം സംഘടിപ്പിക്കാൻ തദ്ദേശ പയനിയർമാരെ മിഷനറിമാർ സഹായിക്കുകയും ചെയ്തു. 1946-ൽ ഗയാനയിലെ സഭകളുടെ എണ്ണം അഞ്ചും പ്രസാധകരുടെ അത്യുച്ചം കേവലം 91-ഉം ആയിരുന്നെന്ന് ഓർക്കുക. എന്നാൽ ഏതു വെല്ലുവിളികളും നേരിടാൻ ദൈവാത്മാവിനാൽ ശക്തരാക്കപ്പെട്ടവർ പ്രാപ്തരാണ്.—സെഖ. 4:6.
മിഷനറിമാരോടൊപ്പം ആദ്യം പ്രവർത്തിച്ചിരുന്ന അനേകം പയനിയർമാരും പ്രായംചെന്നവർ ആയിരുന്നു. എന്നിട്ടും വേലയിൽ അവർ വലിയ ഉത്സാഹം പ്രകടമാക്കി. അവരിൽ ചിലരായിരുന്നു ഐസക് ഗ്രേവ്സ്, ജോർജ് ഹെഡ്ലി, ലെസ്ലി മൈർസ്, റോക്ലിഫ് പോളർഡ്, ജോർജ് യിർവുഡ് എന്നിവർ. മാർഗരറ്റ് ഡൂക്നി, ഐവി ഹൈൻഡ്സ്, ഫ്രാൻസസ് ജോർഡൻ, ഫ്ളോറൻസ് ടോം, പ്രിൻസെസ് വില്യംസ്, അറ്റാലാന്റ വില്യംസ് (പ്രിൻസെസിന്റെ ബന്ധുവല്ല) എന്നിവരായിരുന്നു പയനിയർമാരായ ചില സഹോദരിമാർ. ധാരാളം പുസ്തകങ്ങളും ചെറുപുസ്തകങ്ങളും മാസികകളും കരുതിക്കൊണ്ട് രാജ്യദൂതു പ്രസംഗിക്കാനായി അവർ ബഹുദൂരം സഞ്ചരിക്കുമായിരുന്നു.
ഏകദേശം 80 കിലോമീറ്റർ ഉള്ളിലായി എസേകീബോ നദീതീരത്തു സ്ഥിതിചെയ്യുന്ന ബാർറ്റിക്ക എന്ന പട്ടണത്തിലേക്കായിരുന്നു ഐവി
ഹൈൻഡ്സിനെയും (ഇപ്പോൾ വൈയറ്റ്) ഫ്ളോറൻസ് ടോമിനെയും (ബ്രിസെറ്റ്) നിയമിച്ചത്. സ്വർണത്തിന്റെയും വജ്രങ്ങളുടെയും ഉൾനാടൻ ഖനികളിലേക്കുള്ള പ്രവേശന കവാടമാണ് ആ പട്ടണം. ഒരു സഹോദരൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അന്നു ബ്രാഞ്ച് മേൽവിചാരകനും സർക്കിട്ട് മേൽവിചാരകനും ആയിരുന്ന ജോൺ പോന്റിങ് ഇപ്രകാരം എഴുതുന്നു: “രണ്ടു മാസത്തിനുള്ളിൽ 20 പേർ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. സ്മാരകത്തിന് 50 പേർ ഹാജരുണ്ടായിരുന്നു.” കാഴ്ചശക്തി ഒട്ടും ഇല്ലായിരുന്ന ജറോം ഫ്ളേവിയസ് എന്ന വ്യക്തിയും സത്യം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു. ജോൺ തുടരുന്നു: “അധികം താമസിയാതെ അദ്ദേഹം പ്രസംഗങ്ങൾ നടത്താൻ തുടങ്ങി. പ്രസംഗിക്കാനുള്ള വിവരങ്ങൾ ഐവി ഹൈൻഡ്സ് പല പ്രാവശ്യം അദ്ദേഹത്തെ വായിച്ചുകേൾപ്പിക്കുമായിരുന്നു എന്നതൊഴിച്ചാൽ മറ്റു യാതൊരു സഹായവും കൂടാതെയാണ് അദ്ദേഹം ആ പ്രസംഗങ്ങൾ നടത്തിയിരുന്നത്.”പ്രായം 60-കളുടെ ഒടുവിൽ ആയിരുന്നിട്ടും പയനിയർ സഹോദരിമാരായ എസ്തർ റിച്ച്മണ്ടും ഫ്രാൻസസ് ജോർഡനും, കൂടുതൽ പ്രദേശങ്ങളിൽ പ്രവർത്തിക്കാനായി സൈക്കിൾ ചവിട്ടാൻ പഠിച്ചു. മാർഗരറ്റ് ഡൂക്നി സഹോദരിയെക്കുറിച്ച് പോന്റിങ് ഇങ്ങനെ പറയുന്നു: “താൻ എത്ര കാലം പയനിയറായി സേവിച്ചെന്ന് മാർഗരറ്റിനുതന്നെ കൃത്യമായി ഓർമയില്ലായിരുന്നു. നടന്നുനടന്ന് അവശതയാകുംവരെ അവർ പ്രവർത്തിക്കുമായിരുന്നു. അങ്ങനെ, ചിലപ്പോഴൊക്കെ അവർ പാർക്കിലെ ഒരു ബഞ്ചിലിരുന്ന് ഉറങ്ങുന്നതു ഞങ്ങൾ കണ്ടിട്ടുണ്ട്. അവരെയൊന്നും ഒരുനാളും ഞങ്ങൾക്കു മറക്കാൻ കഴിയില്ല.”
മിഷനറിമാരുടെയും പ്രായമേറിയ പയനിയർമാരുടെയും ദൃഷ്ടാന്തത്താൽ പ്രചോദിതരായി അനേകം ചെറുപ്പക്കാർ പയനിയർ നിരയിലേക്കു വരാൻ തുടങ്ങി. ഇത്തരം പ്രവർത്തനങ്ങളുടെയെല്ലാം ഫലമായി, കൂടുതൽ പേർ സത്യം സ്വീകരിക്കുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കൂട്ടങ്ങളും സഭകളും രൂപംകൊള്ളുകയും ചെയ്തു. 1948-ൽ ഗയാനയിൽ 220 പ്രസാധകർ ഉണ്ടായിരുന്നു. 1954-ൽ അവരുടെ എണ്ണം 434 ആയി ഉയർന്നു. അതേസമയം, സോമർസെറ്റ് ഹൗസിൽ കൂടിവന്നിരുന്ന കിറ്റി-ന്യൂടൗണിലുള്ള സഹോദരങ്ങളുടെ കൂട്ടം, സ്വന്തമായി ഒരു സഭ രൂപീകരിക്കാൻമാത്രം വളർന്നുകഴിഞ്ഞിരുന്നു. ന്യൂടൗൺ എന്ന പേരിലുള്ള അവരുടെ സഭയാണ് തലസ്ഥാനത്തെ രണ്ടാമത്തെ സഭ. ഇന്നു ജോർജ്ടൗണിൽ ഒമ്പതു സഭകളുണ്ട്.
പരസ്യവാഹനങ്ങളും സൈക്കിളുകളും കഴുതകളും
1950-കളുടെ ആരംഭത്തിൽ, ബ്രാഞ്ച് ഓഫീസിന്റെ നേതൃത്വത്തിൻകീഴിൽ ജോർജ്ടൗണിലുടനീളം തുറസ്സായ സ്ഥലങ്ങളിൽ സഹോദരന്മാർ പരസ്യപ്രസംഗങ്ങൾ നടത്തി. മിക്കവാറും ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച ഉച്ചകഴിഞ്ഞും ആയിരുന്നു അതിന്റെ
സമയം. സ്വന്തമായി നിർമിച്ചതും ഉച്ചഭാഷിണികൾ ഘടിപ്പിച്ചതുമായ ഒരു വാഹനം അവർ അതിനായി ഉപയോഗപ്പെടുത്തി. അതിൽ ശക്തിയേറിയ ഒരു ആംപ്ലിഫയറും വലിയ രണ്ടു സ്പീക്കറും സ്പീക്കർ സ്റ്റാൻഡുകളും കേബിളുകളും ഉണ്ടായിരുന്നു. 1949-ൽ സ്നാപനമേറ്റ ആൽബെർ സ്മോൾ ഇങ്ങനെ പറയുന്നു: “പകൽസമയം യോഗസ്ഥലത്ത് ഒരു ബോർഡ് സ്ഥാപിച്ചിരുന്നു. ‘നിങ്ങളുടെ ബൈബിൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകപ്പെടും’ എന്ന അറിയിപ്പും യോഗത്തിന്റെ സമയവും അതിൽ രേഖപ്പെടുത്തിയിരുന്നു. അനേകരും ആ പ്രസംഗങ്ങൾ ശ്രദ്ധിക്കാനെത്തി. അവരിൽ ചിലർ പിന്നീടു സത്യത്തിൽ വരുകയും ചെയ്തു.”കൂടുതലായ വളർച്ചയ്ക്കുള്ള സാധ്യതയെ സൂചിപ്പിച്ചുകൊണ്ട് നേഥൻ നോറും സെക്രട്ടറിയായ മിൽട്ടൺ ഹെൻഷെലും 1954-ന്റെ പ്രാരംഭത്തിൽ ജോർജ്ടൗണിലെ ഗ്ലോബ് സിനിമാഹാളിൽ പ്രസംഗിച്ചു. തദവസരത്തിൽ സന്നിഹിതനായിരുന്ന ജോൺ പോന്റിങ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ഹാളിനുള്ളിലെ 1,400 ഇരിപ്പിടങ്ങളും നിറഞ്ഞിരുന്നു. ഹാളിനു പുറത്തും സ്പീക്കറുകൾ ഘടിപ്പിച്ചിരുന്നു. അതുകൊണ്ട് വേറെ 700 പേർ പ്രസംഗം കേട്ടുകൊണ്ട് വെളിയിൽ നിൽപ്പുണ്ടായിരുന്നു. കനത്ത മഴയെത്തുടർന്ന് പുറത്തുനിന്നിരുന്ന പലരും ഹാളിനുള്ളിലേക്കു കയറിപ്പറ്റി, ഞെങ്ങിഞെരുങ്ങിനിന്ന് അവർ പ്രസംഗം ശ്രദ്ധിച്ചുകൊണ്ടിരുന്നു. പ്ലാക്കാർഡുകൾ ധരിച്ച സൈക്കിൾയാത്രികരുടെ ഒരു പരേഡ് നടത്തിക്കൊണ്ടായിരുന്നു ഞങ്ങൾ ആ പരിപാടി പരസ്യപ്പെടുത്തിയത്.
രാത്രിയിൽ, ഒരു കഴുതയെക്കൊണ്ടു വലിപ്പിച്ച പ്രകാശപൂരിതമായ ഒരു വലിയ പരസ്യബോർഡും ഞങ്ങൾ അതിനായി ഉപയോഗപ്പെടുത്തി. ഒരു സഹോദരൻ ബോർഡിന്റെ പിന്നിൽ നിന്നുകൊണ്ട് ആംപ്ലിഫയറിന്റെ സഹായത്താൽ പരിപാടിയെക്കുറിച്ചു വിളിച്ചുപറയുകയും ചെയ്തുകൊണ്ടിരുന്നു.”ഉൾപ്രദേശങ്ങളിലേക്കു കൂടുതൽ യാത്രകൾ
ബ്രാഞ്ച് മേൽവിചാരകനായി സേവിക്കവേ, വിദൂരസ്ഥലങ്ങളിൽ പാർക്കുന്നവരുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ വില്യം ട്രേസി സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇതിനുപുറമേ എസേകീബോ, ബെർബിസ് എന്നീ നദീതടങ്ങൾ അദ്ദേഹം സ്വയം സന്ദർശിക്കുകയും ആ പ്രദേശങ്ങളിലുള്ള ചെറുകൂട്ടങ്ങൾക്കും സഭകൾക്കും വേണ്ടി സർക്കിട്ട് സമ്മേളനങ്ങൾ നടത്താൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. മിക്കപ്പോഴും സമ്മേളനങ്ങൾ നടത്തിയിരുന്നത് സിനിമാഹാളുകളിലും ഗവൺമെന്റ് സ്കൂളുകളിലും ആയിരുന്നു. വാസ്തവം പറഞ്ഞാൽ വേണ്ടത്ര സ്ഥലസൗകര്യം ഉണ്ടായിരുന്നത് സിനിമാഹാളുകളിൽ മാത്രമായിരുന്നു. 1949-ൽ എസേകീബോ നദീമുഖത്തിനടുത്തുള്ള സഡി സിനിമാഹാളിൽ നടത്തിയ ഒരു സമ്മേളനത്തിലെ, “ആളുകളെ ഭയപ്പെടുത്താനുള്ള ഉപാധിയായി നരകം ഉപയോഗിക്കപ്പെടുന്നു” എന്ന പരസ്യപ്രസംഗം ആളുകളിൽ വലിയ പ്രഭാവം ചെലുത്തി. ചിലർ യഹോവയുടെ സാക്ഷികളെ നരകമില്ലാത്ത സഭയെന്നു വിളിക്കാനും തുടങ്ങി.
1950-ൽ, വിവാഹശേഷം അധികം താമസിയാതെ വില്യം ട്രേസിക്ക് ഐക്യനാടുകളിലേക്കു നിയമനമാറ്റം ലഭിച്ചു. അദ്ദേഹത്തിനു പകരം ബ്രാഞ്ച് മേൽവിചാരകനായും സർക്കിട്ട് മേൽവിചാരകനായും ജോൺ പോന്റിങ്ങിനെ നിയമിച്ചു. ചില നദീതടങ്ങളിൽ പ്രവർത്തിക്കുന്നതിലും ജോൺ സഹായിച്ചു. സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസായി പ്രവർത്തിച്ചിരുന്ന പൊതു യാത്രയ്ക്കുള്ള കപ്പലുകളിലാണ് സഹോദരങ്ങൾ യാത്ര ചെയ്തിരുന്നത്. തപാൽ ഉരുപ്പടികൾ കൈമാറാനായി ഗ്രാമവാസികൾ അവരുടെ വള്ളങ്ങളിൽ കപ്പലിനെ സമീപിക്കുമ്പോൾ, തങ്ങളെക്കൂടി കരയിലേക്കു കൊണ്ടുപോകാമോയെന്നു സഹോദരങ്ങൾ അവരോടു ചോദിക്കും. അവരിലാരെങ്കിലും തങ്ങൾക്കു ഭക്ഷണവും താമസസൗകര്യവും പ്രദാനം ചെയ്യുമെന്നും അവർ പ്രത്യാശിച്ചു. ഗ്രാമത്തിൽ
പ്രസംഗിച്ചശേഷം, തങ്ങൾക്ക് ആതിഥ്യം അരുളുന്ന കുടുംബത്തോടൊപ്പം അവർ രാത്രികഴിക്കും. പിറ്റേന്ന് അടുത്ത ഗ്രാമത്തിൽ പ്രസംഗിക്കേണ്ടതിന്, ആരെങ്കിലും അവരെ തങ്ങളുടെ വള്ളത്തിൽ കയറ്റി നദീമുഖത്തിനടുത്തേക്കു കൊണ്ടുവരും. ഒരു ദിവസം ഉച്ചകഴിഞ്ഞ് അവർ ഒരു തടിമില്ല് സന്ദർശിച്ചു. എല്ലാവരോടും പണി നിറുത്തിയിട്ട് വരാൻ ആവശ്യപ്പെട്ടശേഷം അവർക്കുവേണ്ടി 15 മിനിട്ടുനേരം പ്രസംഗിക്കാൻ മാനേജർ സഹോദരന്മാരെ അനുവദിച്ചു. എല്ലാവരും സാഹിത്യം സ്വീകരിക്കുകയും ചെയ്തു.19-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്നു ബിരുദമെടുത്ത തോമസ് മാർക്കവിച്ചിനെ 1952 ജൂലൈയിൽ ഗയാനയിലേക്കു നിയമിച്ചു. പ്രവർത്തിക്കാതെ കിടക്കുന്ന പ്രദേശങ്ങളിലേക്ക് അദ്ദേഹവും കടന്നുചെന്നു. തോമസ് ഇപ്രകാരം പറയുന്നു: “ഒരിക്കലും സുവാർത്ത കേട്ടിട്ടില്ലാത്ത ആളുകളോടു സാക്ഷീകരിക്കുന്നതിൽ ഒരു പ്രത്യേക സന്തോഷമുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ നമ്മെ ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിച്ചേക്കാം. അത്തരം ഒരനുഭവം എനിക്കുണ്ടായി. ദെമേറാറ നദിയിലൂടെ ഒരു ബോട്ടിൽ സഞ്ചരിച്ചുചെന്നശേഷം ഞാൻ കാട്ടിനുള്ളിലേക്ക് ഏറെദൂരം നടന്ന് ചെറിയ ഒരു കുടിലിനു മുമ്പിൽ എത്തി. വീട്ടുകാരൻ എന്നെ അഭിവാദ്യം ചെയ്യുകയും അകത്തേക്കു ക്ഷണിക്കുകയും ചെയ്തു. എന്നോട് ഇരിക്കാൻ ആവശ്യപ്പെട്ടശേഷം അദ്ദേഹം എനിക്കു പറയാനുള്ളതെല്ലാം ശ്രദ്ധിച്ചുകേട്ടു. ചുറ്റും കണ്ണോടിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ആ കുടിലിന്റെ ഭിത്തികളിലെല്ലാം 1940-കളിലെ വിക്ഷാഗോപുരം മാസികകളുടെ താളുകൾ ഒട്ടിച്ചുവെച്ചിരിക്കുന്നു! എന്റെ ഈ അതിഥി സാധ്യതയനുസരിച്ച്, ഒരു ബോട്ടിൽവെച്ച് അല്ലെങ്കിൽ ജോർജ്ടൗണിലോ മക്കൻസീയിലോവെച്ച് രാജ്യദൂതുമായി സമ്പർക്കത്തിൽ വന്നിരുന്നു.”
രാജ്യത്തിന്റെ വിരിമാറിലൂടെ ശ്രമകരമായ യാത്ര നടത്തി കൈയറ്റുർ വെള്ളച്ചാട്ടത്തിനു സമീപം എത്തിച്ചേരുന്ന ആദ്യത്തെ മിഷനറിയായിരുന്നു ഡോനൾഡ് ബൊലിങർ. അമരിന്ത്യരോടു സാക്ഷീകരിക്കവേ, അവരോടൊപ്പം ജോലി ചെയ്തിരുന്ന ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ അദ്ദേഹം കണ്ടുമുട്ടി. ക്രമേണ ആ ഉദ്യോഗസ്ഥൻ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും
പിൽക്കാലത്ത് അവിടെ രൂപംകൊണ്ട കൂട്ടത്തെ പരിപാലിക്കുകയും ചെയ്തു. തൊഴിലുമായി ബന്ധപ്പെട്ട് ചില സഹോദരങ്ങൾ, സ്വർണ, വജ്ര ഖനിപ്രദേശങ്ങൾ പോലെ ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിലേക്കു താമസം മാറ്റി. അങ്ങനെയൊരു അവസ്ഥയിലും, തമ്പടിച്ചിരുന്ന കൂടാരങ്ങൾ തോറും അവർ മിക്കപ്പോഴും പ്രസംഗിക്കുന്നതു കാണാമായിരുന്നു. ആത്മീയമായി ശക്തരായി നിലകൊള്ളാൻ അവരെ സഹായിച്ചത് എന്താണ്? പഠനത്തിന്റെയും പ്രസംഗവേലയുടെയും നല്ല ഒരു പട്ടിക അവർ പിൻപറ്റിയിരുന്നു.‘ആവേശവും സംതൃപ്തിയും നിറഞ്ഞ’ സേവനം
മിഷനറിമാരായ ജോൺ ഹെമവേയും ഭാര്യ ഡെയ്സിയും 1946 മുതൽ 1961 വരെ ഗയാനയിൽ സേവിച്ചു. ചിലപ്പോഴൊക്കെ, അവധിക്കാലത്തിന്റെ രണ്ടാഴ്ച അവർ വെനെസ്വേലയ്ക്കു സമീപമുള്ള വടക്കു പടിഞ്ഞാറൻ ജില്ലകളിൽ ചെലവഴിക്കുമായിരുന്നു. അവിടെ കരീബുകളും ആറവാക്കുകളും മറ്റു തദ്ദേശ ഗോത്രക്കാരും അധിവസിച്ചിരുന്നു.
ആറവാക്കുകൾക്ക് അവർ ഒരിക്കൽ ധാരാളം സാഹിത്യം സമർപ്പിച്ചു. എന്നാൽ അവിടെ ഒരു സ്കൂൾ നടത്തിയിരുന്ന കത്തോലിക്ക കന്യാസ്ത്രീകൾക്ക് അത് അത്ര രസിച്ചില്ല. മാതാപിതാക്കൾ ഏതെങ്കിലും പ്രസിദ്ധീകരണങ്ങൾ വാങ്ങിയോയെന്ന് കുട്ടികളോട് അവർ ചോദിക്കുകപോലും ചെയ്തു. ഈ ചോദ്യംചെയ്യലിനെക്കുറിച്ചു കേട്ടപ്പോൾ മാതാപിതാക്കൾ കുപിതരായിത്തീരുകയും തങ്ങൾ എന്തു വായിക്കണം എന്നതു സ്വയം തീരുമാനിച്ചുകൊള്ളാമെന്നു പുരോഹിതനെ അറിയിക്കുകയും ചെയ്തു. എന്നാൽ വാശിപൂണ്ട പുരോഹിതൻ, ഞായറാഴ്ച പള്ളിയിൽ കൂടിവന്നവരുടെ മുമ്പിൽവെച്ച് അവരിൽ അനേകരും കൈപ്പറ്റിയിരുന്ന നിങ്ങൾക്കു ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കാൻ കഴിയുമോ? (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകത്തെ നിശിതമായി വിമർശിച്ചു. എന്നാൽ ഈ തന്ത്രവും തിരിഞ്ഞുകൊത്തി. കാരണം, ഹെമവേ ദമ്പതികൾ മടങ്ങിപ്പോകാനിരുന്ന ദിവസം ആ പുസ്തകത്തിന്റെ ഒരു പ്രതിക്കുവേണ്ടി ഗ്രാമീണരിൽ അനേകരും അവരെ സമീപിച്ചു.ട്രക്കിലും ട്രെയിനിലും ബോട്ടിലുമൊക്കെ സഞ്ചരിച്ചാണ്, 300 കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ജോണും ഡെയ്സിയും എത്തിയത്. ആവശ്യമായ സാധനസാമഗ്രികളും സാഹിത്യങ്ങളും കൂടാതെ, അമരിന്ത്യർ താമസിക്കുന്ന സ്ഥലങ്ങളിലേക്കു നയിക്കുന്ന ചെളി നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കാനായി ഒരു സൈക്കിളും അവർ കരുതിയിരുന്നു. ജോൺ പറയുന്നു: “തലങ്ങും വിലങ്ങും ഉള്ള ഈ പാതകളിലൂടെ സഞ്ചരിക്കുന്നവർ വഴിതെറ്റാതെ തിരിച്ചുപോകാൻ ആഗ്രഹിക്കുന്നപക്ഷം, വഴികൾ കൃത്യമായി ഓർത്തിരിക്കുകയോ അവ ഒന്നിക്കുന്ന സ്ഥലങ്ങളിൽ അടയാളമായി മരക്കൊമ്പുകൾ ഒടിച്ചിടുകയോ ചെയ്യേണ്ടതുണ്ട്. പുലിയോ സിംഹമോ മുമ്പിൽ വന്നുപെട്ടാൽ, നിശ്ചലമായി നിന്ന് അതിനെ നോക്കിപ്പേടിപ്പിക്കുക എന്നതാണ് പരമ്പരാഗതമായ മുൻകരുതൽ. അൽപ്പസമയത്തിനുള്ളിൽ അതു വഴിയിൽനിന്നു സാവകാശം മാറിപ്പൊയ്ക്കൊള്ളും. തങ്ങളുടെ സ്വൈരവിഹാരത്തിനു വിഘ്നം സൃഷ്ടിക്കാൻ വന്നിരിക്കുന്നവരോടുള്ള പ്രതിഷേധപ്രകടനമായി കുരങ്ങുകൾ ശബ്ദമുയർത്തിക്കൊണ്ട് മരത്തുഞ്ചങ്ങളിൽ അങ്ങുമിങ്ങും പായുമ്പോൾ, തലകീഴായി തൂങ്ങിക്കിടക്കുന്ന കുട്ടിത്തേവാങ്കുകൾ കടന്നുപോകുന്നവരെ അലക്ഷ്യമായി നോക്കിക്കൊണ്ടിരിക്കുകയേ ഉള്ളൂ. വനത്തിനുള്ളിലെ തുറസ്സായ ഇടങ്ങളിൽ വർണപ്പകിട്ടാർന്ന പെരുങ്കൊക്കന്മാർ പപ്പായപ്പഴം കൊത്തിത്തിന്നുന്ന കാഴ്ചയും നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കും.”
ഗയാനയിലെ 15 വർഷത്തെ മിഷനറി സേവനത്തിനുശേഷം ഹെമവേ സഹോദരൻ, തന്റെ വികാരങ്ങൾ ഈ വാക്കുകളിൽ സംഗ്രഹിക്കുന്നു: “എത്ര ആവേശകരം! എത്ര സംതൃപ്തിദായകം! ഓലമേഞ്ഞ ഒരു കുടിലിന്റെ മൺതറയിലിരുന്ന് അമരിന്ത്യരോടു ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുകയും അവരെ ഒരു പുതിയ ജീവിതരീതി പഠിപ്പിക്കുകയും ചെയ്യുമ്പോൾ അനുഭവവേദ്യമാകുന്ന സംതൃപ്തി അനുപമമാണ്.
എളിയവരായ ആ മനുഷ്യർ ബൈബിൾപഠിപ്പിക്കലിനോട് അനുകൂലമായി പ്രതികരിക്കുന്നതും തുടർന്നു തങ്ങളുടെ ജീവിതത്തെ ദൈവത്തിനു സമർപ്പിക്കുന്നതും ആയ അനുഭവങ്ങൾ മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകുകയില്ല.”പ്രാദേശിക പയനിയർമാർ ഗിലെയാദിലേക്കു പോകുന്നു
അനേകം പ്രാദേശിക പയനിയർമാർക്കും ഗിലെയാദ് സ്കൂളിൽ സംബന്ധിക്കാനുള്ള പദവി ലഭിച്ചു. അവരിൽ ചിലരെ പിന്നീട് ഗയാനയിൽത്തന്നെ നിയമിക്കുകയും ചെയ്തു. ഫ്ളോറൻസ് ടോം (ഇപ്പോൾ ബ്രിസെറ്റ്), 21-ാം ക്ലാസ്, 1953; ആൽബെർ സ്മോളും ഭാര്യ ഷീലയും, 31-ാം ക്ലാസ്, 1958; ഫ്രെഡറിക് മകാൽമൻ, 48-ാം ക്ലാസ്, 1970 എന്നിവർ അവരിൽപ്പെടുന്നു.
ഫ്ളോറൻസ് ബ്രിസെറ്റ് പറയുന്നു: “വിദേശത്തു സേവിക്കാനാണു ഞാൻ ആഗ്രഹിച്ചിരുന്നതെങ്കിലും ഗയാനയിലെ സ്കെൽഡനിലേക്കാണ് എനിക്കു നിയമനം ലഭിച്ചത്. പക്ഷേ യഹോവയുടെ അനുഗ്രഹമായിട്ടാണ് ഞാൻ അതിനെ വീക്ഷിച്ചത്. ധാരാളം മുൻകാല സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും പരിചയക്കാരും ബൈബിളധ്യയനത്തിനുള്ള എന്റെ ക്ഷണം സ്വീകരിച്ചു. അവർക്ക് എന്നെ അറിയാമായിരുന്നു എന്നതുതന്നെ കാരണം. അധ്യയനം നടത്താമോയെന്നു ചിലർ എന്നോടു നേരിട്ടു ചോദിക്കുകപോലും ചെയ്തു! അവരിൽ ഒരാളായിരുന്നു എഡ്വേർഡ് കിങ്. അതിനോടകംതന്നെ അദ്ദേഹത്തിന്റെ ഭാര്യയെ ബൈബിൾ പഠിക്കാൻ ഞാൻ സഹായിച്ചുതുടങ്ങിയിരുന്നു. അതേക്കുറിച്ചു മനസ്സിലാക്കിയ ആംഗ്ലിക്കൻ പുരോഹിതൻ, എഡ്വേർഡിനെ വിളിപ്പിക്കുകയും ഭാര്യയുടെ പഠനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതനുസരിക്കുന്നതിനു പകരം എഡ്വേർഡും പഠനം ആരംഭിച്ചു.”
സ്മോൾ ദമ്പതികൾ ഗിലെയാദിൽനിന്നു മടങ്ങിയെത്തിയശേഷം ആൽബെർ, ബ്രാഞ്ച് കമ്മിറ്റി അംഗമായും സർക്കിട്ട് മേൽവിചാരകനായും അനേക വർഷം സേവിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും അദ്ദേഹവും ഷീലയും, പ്രാദേശിക സഭയിൽ ഇപ്പോൾ പ്രത്യേക പയനിയർമാരായി സേവിക്കുന്നു. സ്മോൾ സഹോദരൻ അവിടത്തെ ഒരു മൂപ്പനും ആണ്. തീർച്ചയായും, ഗയാനക്കാരായ എല്ലാവർക്കും അവിടെത്തന്നെ നിയമനം ലഭിച്ചില്ല. ഉദാഹരണത്തിന്, 48-ാം ക്ലാസ്സിൽനിന്നു ബിരുദം നേടിയ ലിനെറ്റ് പിറ്റർസിനെ സിയെറ ലിയോണിലേക്കാണു നിയമിച്ചത്. അവർ അവിടെ വിശ്വസ്തതയോടെ ഇന്നും സേവിക്കുന്നു.
ചലച്ചിത്രം താത്പര്യത്തെ ഉത്തേജിപ്പിക്കുന്നു
1950-കളിൽ യഹോവയുടെ സാക്ഷികൾ പുതിയലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്) എന്ന ചലച്ചിത്രം വ്യാപകമായി പ്രദർശിപ്പിക്കുകയുണ്ടായി. 1953-ൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന
വലിയ കൺവെൻഷനെയും ബ്രുക്ലിനിലെ ലോക ആസ്ഥാനത്തെയും കേന്ദ്രീകരിച്ചുള്ളതായിരുന്നു അത്. യഹോവയുടെ സംഘടനയെയും വളർച്ചയ്ക്കുള്ള അതിന്റെ സാധ്യതയെയും കുറിച്ചു കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ സാക്ഷികൾ ഉൾപ്പെടെ എല്ലാവരെയും സഹായിക്കുന്നതായിരുന്നു ആ ചലച്ചിത്രം. വനാന്തരങ്ങളിൽ വസിക്കുന്ന ആളുകളിൽ അതു വലിയ പ്രഭാവം ചെലുത്തി എന്നതിനു സംശയമില്ല. അവരിൽ അനേകരും ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ചലച്ചിത്രം കാണുന്നത്!മിക്കപ്പോഴും, തുറസ്സായ ഒരു വലിയ സ്ഥലത്തായിരുന്നു ചലച്ചിത്രം പ്രദർശിപ്പിച്ചിരുന്നത്. അതു കാണാനായി ആളുകൾ കിലോമീറ്ററുകൾ നടന്നെത്തിയിരുന്നു. ‘എന്നാൽ, വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിൽ സഹോദരങ്ങൾക്ക് എപ്രകാരമാണ് അതു പ്രദർശിപ്പിക്കാൻ സാധിച്ചത്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ആ ചിത്രം പല സ്ഥലങ്ങളിലും പ്രദർശിപ്പിച്ച സഹോദരനാണ് ആലൻ ജോൺസ്റ്റൊൺ. 1957-ൽ ഗയാനയിൽ എത്തിച്ചേരുകയും സർക്കിട്ട് മേൽവിചാരകനായി സേവിക്കുകയും ചെയ്ത ഗിലെയാദ് ബിരുദധാരിയായ അദ്ദേഹം എഴുതുന്നു: “വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിൽ, തങ്ങളുടെ കടകളിൽ ഉപയോഗിച്ചിരുന്ന ജനറേറ്ററുകൾ ആളുകൾ ദയാപുരസ്സരം ഞങ്ങൾക്കു നൽകുമായിരുന്നു. രണ്ടു മരങ്ങൾക്കിടയിൽ നല്ല ഉറപ്പോടെ വലിച്ചുകെട്ടിയ ഒരു വലിയ കിടക്കവിരി ആയിരുന്നു സ്ക്രീൻ.”
ഒരിക്കൽ ചിത്രം പ്രദർശിപ്പിച്ചശേഷം ജോൺ ഹെമവേയും ഡെയ്സിയും ഒരു ആവിക്കപ്പലിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ആ ചിത്രത്തെക്കുറിച്ചു കേട്ടിരുന്ന കപ്പലിലുള്ള അനേകരും അതു കാണാൻ ആഗ്രഹിച്ചു. കപ്പിത്താന്റെ അനുവാദത്തോടെ ഹെമവേ ദമ്പതികൾ കപ്പലിന്റെ മുകൾത്തട്ടിൽ സ്ക്രീൻ വലിച്ചുകെട്ടുകയും ഒരു കാബിന്റെ ജനലിനു പിന്നിൽ പ്രൊജക്ടർ സ്ഥാപിക്കുകയും ചെയ്തു. ജനലിന്റെ സ്ഥാനം ശരിക്കും യോജിച്ചതായിരുന്നു. ജോൺ എഴുതുന്നു: “കപ്പലിൽ കത്തോലിക്ക പുരോഹിതന്മാരും ആംഗ്ലിക്കൻ പുരോഹിതന്മാരും ഉണ്ടായിരുന്നു. കരയിൽവെച്ച് നമ്മുടെ ചിത്രം കാണാൻ മനസ്സുവെക്കാതിരുന്ന അവർ ഈ സന്ദർഭത്തിൽ മനസ്സില്ലാമനസ്സോടെ ആയിരിക്കാമെങ്കിലും അതു വീക്ഷിച്ചു. അവരുടെ കാബിനിൽനിന്നായിരുന്നു ഞങ്ങൾ ചിത്രം പ്രദർശിപ്പിച്ചത്. ചിത്രം കണ്ടുകഴിഞ്ഞപ്പോൾ യാത്രക്കാർ അനേകം ചോദ്യങ്ങളാൽ പുരോഹിതന്മാരെ വീർപ്പുമുട്ടിച്ചു. യഹോവയുടെ സാക്ഷികളിൽ ഒരാൾക്കു മാത്രമേ അതിനെല്ലാം ഉത്തരം നൽകാൻ കഴിയുമായിരുന്നുള്ളൂ.”
ചലച്ചിത്രത്തിന്റെ പ്രഭാവത്തെക്കുറിച്ച് ജോൺ പോന്റിങ് എഴുതുന്നു: “ആ ചിത്രത്തിന്റെ പ്രദർശനം ആ നാളുകളിൽ വളരെ ഫലപ്രദമായിരുന്നു—പ്രത്യേകിച്ചും സാക്ഷികൾ കുറവായിരിക്കുകയും അവരെ തുച്ഛീകരിച്ചു കാണുകയും ചെയ്തിരുന്ന സ്ഥലങ്ങളിൽ. വിഭിന്ന
വർഗക്കാർ ഉൾപ്പെട്ട ലോകവ്യാപകമായ ഒരു വൻ സംഘടനയുടെ ചിത്രം ആളുകളുടെ സംശയങ്ങൾ ദൂരീകരിക്കുകയും നമ്മോടുള്ള അവരുടെ ആദരവു വർധിപ്പിക്കുകയും ചെയ്തു. അത് അനേകരുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തി, ഒരു ബൈബിളധ്യയനം സ്വീകരിക്കുന്നതിലേക്ക് അത് അവരെ നയിച്ചു. അവരിൽ ചിലർ പിന്നീടു മൂപ്പന്മാരായിത്തീർന്നു. കേവലം രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു സർക്കിട്ട് മേൽവിചാരകൻ 17 പ്രാവശ്യം ആ ചിത്രം പ്രദർശിപ്പിച്ചു. മിക്കപ്പോഴും വെളിമ്പ്രദേശങ്ങളിൽ നടത്തിയ ആ പ്രദർശനം 5,000 പേർ വീക്ഷിച്ചു.“ചിത്രം പ്രദർശിപ്പിക്കാൻ മറ്റൊരു സർക്കിട്ട് മേൽവിചാരകൻ നടത്തിയ ശ്രമവും വലിയ നേട്ടം കൈവരിച്ചു. കുത്തൊഴുക്കുകൾ നിറഞ്ഞ ഒരു നദിയിലൂടെ രണ്ടു ദിവസം സഞ്ചരിച്ചശേഷം ഒരു കാട്ടുപാതയിലൂടെ അദ്ദേഹം കാൽനടയായി നീങ്ങി. അവിടെയുള്ള അനേകം അമരിന്ത്യരും ആകാംക്ഷയോടെ ചിത്രം വീക്ഷിച്ചു—അവർ ജീവിതത്തിൽ ആദ്യമായി ഒരു ചിത്രപ്രദർശനം കണ്ടത് അപ്പോഴായിരുന്നു. പിറ്റേന്ന്, ഏറെയും പ്രസ്ബിറ്റേറിയൻകാരായ ആ ഗ്രാമവാസികളിൽ അനേകരും നമ്മുടെ മാസികകൾ കൈപ്പറ്റി. ആ സന്ദർശനത്തിന്റെ ഫലമായി, യഹോവയുടെ ജനത്തോടുള്ള ആ ഗ്രാമവാസികളുടെ മനോഭാവം വളരെ മെച്ചപ്പെട്ടു.”
1953 മുതൽ 1966 വരെ ഗയാന രാഷ്ട്രീയവും വർഗീയവും ആയ കലാപങ്ങൾക്കു വിധേയമായി. 1961 മുതൽ 1964 വരെയുള്ള വർഷങ്ങൾ ഏറെ രൂക്ഷമായിരുന്നു. കൊള്ളയും കൊലയും ലഹളയും പൊതുസമരങ്ങളും അരങ്ങേറി. പൊതുഗതാഗതം സ്തംഭിച്ചു. ദേശം ഭീതിയിൽ ആണ്ടുപോയി. സഹോദരങ്ങൾക്കു നേരിട്ടുള്ള പീഡനം ഉണ്ടായില്ലെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ ചിലരെ കഷ്ടത്തിലാക്കി. ഉദാഹരണത്തിന്, രണ്ടു സഹോദരന്മാർ തല്ലുകൊണ്ടു. ആൽബെർ സ്മോൾ ഉൾപ്പെടെ മറ്റു രണ്ടുപേർക്ക് ഒരു കൈത്തോക്കിൽനിന്നു വെടിയേറ്റു. വെടിയുണ്ട നീക്കം ചെയ്യാനായി അവർക്ക് ആശുപത്രിയിൽ പോകേണ്ടിവന്നു. സ്ഥിതിഗതികൾ അങ്ങേയറ്റം വഷളായതിനാൽ ബ്രിട്ടീഷ് സൈന്യത്തിന് രംഗത്തുവരേണ്ടിവന്നു.
കലാപകലുഷിതമായ ആ നാളുകളിൽ പുതിയലോക സമുദായം പ്രവർത്തനത്തിൽ എന്ന ചിത്രം, യഥാർഥ സമാധാനവും ഐക്യവും മുഖമുദ്രയായുള്ള ഒരു സാർവദേശീയ ജനതയിലേക്കു വിരൽചൂണ്ടിയത് എത്ര സമുചിതമായിരുന്നു! പൊതുഗതാഗതം നിലച്ചപ്പോഴും സഹോദരങ്ങൾ യോഗങ്ങൾക്കു കൂടിവരുകയും ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്തു. സാധാരണ നടക്കുന്നതിലും അൽപ്പംകൂടെ അവർക്കു നടക്കേണ്ടിവന്നു എന്നുമാത്രം. ചിലർ സൈക്കിളിലും സഞ്ചരിച്ചു. എല്ലാറ്റിലുമുപരിയായി, അവർ പരസ്പരം യഥാർഥ ക്രിസ്തീയ സ്നേഹം പ്രകടിപ്പിച്ചു. “അവർ അന്യോന്യം കരുതൽ പ്രകടമാക്കുകയും തങ്ങൾക്കുള്ളതു പങ്കുവെക്കുകയും ചെയ്തു” എന്ന് ആൽബെർ സ്മോൾ അറിയിച്ചു.
സഹോദരിമാർ വേലയ്ക്കു നേതൃത്വം വഹിക്കുന്നു
രാജ്യദൂതുമായി സഹോദരിമാരും വിദൂരസ്ഥലങ്ങളിലേക്കു കടന്നുചെന്നു. വനത്തിന്റെ അറ്റത്തു സ്ഥിതിചെയ്യുന്ന ബാർറ്റിക്കയിലേക്കു നിയമിക്കപ്പെട്ട ഐവി ഹൈൻഡ്സും ഫ്ളോറൻസ് ടോമും അതിന് ഉദാഹരണമാണ്. ഒറ്റപ്പെട്ട ഒരു പ്രസാധകനായ മാഹാഡിയൊ, ഭാര്യ ജാമെലായുമൊത്ത് അവിടെ താമസിച്ചിരുന്നു. അക്കാലത്തെ മിക്ക പൂർവേന്ത്യൻ സ്ത്രീകളെയുംപോലെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ജാമെലായ്ക്കു വായിക്കാനോ എഴുതാനോ അറിയില്ലായിരുന്നു. എന്നിട്ടും, സ്വന്തമായി ബൈബിൾ വായിക്കാനും ചെറുപ്രായത്തിലുള്ള രണ്ടു പുത്രന്മാരെ പഠിപ്പിക്കാനും അവർ ആഗ്രഹിച്ചു. ഫ്ളോറൻസ് പറയുന്നു: “യഹോവയുടെ അനുഗ്രഹത്താലും എന്റെ പിന്തുണയാലും അവർ വളരെ പെട്ടെന്ന് എഴുതാനും വായിക്കാനും സാക്ഷ്യം നൽകാനും പഠിച്ചു.”
ബാർറ്റിക്കയിൽ എത്തി രണ്ടു മാസം കഴിഞ്ഞിട്ടും ഫ്ളോറൻസിനും ഐവിക്കും യോജിച്ച ഒരു താമസസ്ഥലം കണ്ടെത്താനായില്ല. ആ സമയത്ത് അവർ പത്തു ബൈബിളധ്യയനങ്ങൾ നടത്തിയിരുന്നതിനാൽ, യോഗങ്ങൾ നടത്താനും അവർക്ക് ഒരു സ്ഥലം ആവശ്യമായിരുന്നു. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനത്തെക്കുറിച്ചുള്ള അറിയിപ്പുകൂടി കിട്ടിക്കഴിഞ്ഞപ്പോൾ അവസ്ഥ വളരെ നിർണായകമായിത്തീർന്നു. തന്നെയുമല്ല, ഉൾപ്രദേശങ്ങളിലുള്ള തൊഴിലാളികളും ജോർജ്ടൗണിലുള്ള വേശ്യക്കൂട്ടങ്ങളും ബാർറ്റിക്കയിലേക്കു കൂട്ടമായി വന്നുചേരുന്ന ആഴ്ചയിൽത്തന്നെയായിരുന്നു സർക്കിട്ട് സന്ദർശനവും പട്ടികപ്പെടുത്തിയിരുന്നത്. ആ സമയത്ത് പട്ടണത്തിലെ ജനസംഖ്യ മൂന്നിരട്ടിയായി വർധിക്കുമായിരുന്നു.
എന്നാൽ യഹോവയുടെ കൈ ഒരിക്കലും കുറുകിയിട്ടില്ലല്ലോ. ഫ്ളോറൻസ് അനുസ്മരിക്കുന്നു: “സർക്കിട്ട് മേൽവിചാരകൻ എത്താനിരുന്നതിന്റെ തലേ ദിവസം ഉച്ചയ്ക്കുശേഷം ഏറെക്കഴിഞ്ഞ് ഞങ്ങൾ ഒരു ഭൂവുടമയെ കണ്ടുമുട്ടി. നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന രണ്ടു കിടപ്പുമുറികളുള്ള ഒരു ചെറിയ വീട് ഞങ്ങൾക്കു വാടകയ്ക്കു തരാമെന്ന് അദ്ദേഹം സമ്മതിച്ചു. ഞങ്ങൾ തിരക്കിട്ട് പണി ആരംഭിച്ചു. ഭിത്തികൾ തേച്ചുകഴുകി പെയിന്റടിച്ചു. തുടർന്ന് തറ പോളീഷ് ചെയ്തു. കർട്ടനുകൾ തൂക്കിയശേഷം ഗൃഹോപകരണങ്ങൾ കൊണ്ടുവന്നിട്ടു. എല്ലാം തീർന്നപ്പോൾ നേരം പാതിരാത്രി കഴിഞ്ഞിരുന്നു. എന്തൊരു തിരക്കുപിടിച്ച രാത്രിയായിരുന്നു അത്! ആ കഥയൊന്നും സർക്കിട്ട് മേൽവിചാരകനായ ജോൺ പോന്റിങ്ങിനു വിശ്വസിക്കാനേ കഴിഞ്ഞില്ല. സന്ദർശനത്തിന്റെ ആദ്യദിവസം 22 പേർ സന്നിഹിതരായിരുന്നു. പെട്ടെന്നുതന്നെ രൂപംകൊള്ളാനിരുന്ന ബാർറ്റിക്ക സഭയുടെ ആദ്യാംഗങ്ങളായിരുന്നു അവർ.”
നദികളിലൂടെ രാജ്യഘോഷകർ എന്ന ബോട്ടുകളിൽ സഞ്ചരിക്കുന്നു
നദീതീരങ്ങളിൽ പാർക്കുന്നവരെ സന്ദർശിക്കാൻ ആദ്യമൊക്കെ സഹോദരങ്ങൾ മറ്റു ബോട്ടുകളെയും വള്ളങ്ങളെയുമാണ് ആശ്രയിച്ചിരുന്നത്. പിന്നീട്, രാജ്യഘോഷകൻ-1, രാജ്യഘോഷകൻ-2 തുടങ്ങി അഞ്ചു ബോട്ടുകൾ അവർ സ്വന്തമായി വാങ്ങി. (ആദ്യത്തെ രണ്ടെണ്ണം ഇപ്പോൾ ഉപയോഗത്തിലില്ല)
ഫ്രെഡറിക് മകാൽമൻ പറയുന്നു: “കിഴക്കൻതീരങ്ങളിൽ പ്രവർത്തിക്കാനായി ഒഴുക്കിനൊത്തു തുഴഞ്ഞുകൊണ്ട് ഞങ്ങൾ പോമറൂൺ നദിയിലൂടെ യാത്രചെയ്യുമായിരുന്നു. ഒടുവിൽ ഞങ്ങൾ നദീമുഖത്തിനു 11 കിലോമീറ്റർ മുമ്പുള്ള ഹാക്നി ഗ്രാമത്തിലെത്തും. അന്നാളിൽ ആ പ്രദേശത്ത് ഒരു മിഡ്വൈഫായി ജോലിനോക്കിയിരുന്ന ഡിക്കാംബ്രാ സഹോദരിയുടെ വീട്ടിൽ സുഖമായി കിടന്നുറങ്ങിയശേഷം, പിറ്റേന്ന് അതിരാവിലെ നദീമുഖത്തിനടുത്തേക്കു പിന്നെയും സഞ്ചരിക്കുകയും അവിടെനിന്ന് പടിഞ്ഞാറേ തീരത്തേക്കു കടക്കുകയും ചെയ്യും. എന്നിട്ട് ഞങ്ങൾ
തിരിച്ച് ചാരിറ്റിയിൽ എത്തുന്നതുവരെയുള്ള 34 കിലോമീറ്റർ തീരപ്രദേശം പ്രവർത്തിക്കും.” അഞ്ചു വർഷത്തോളം സഹോദരങ്ങൾ ഇങ്ങനെ പോമറൂൺ നദിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും തുഴഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ, ബോട്ടിന്റെ അമരത്തു ഘടിപ്പിക്കാൻ അവർക്ക് ആറു കുതിരശക്തിയുള്ള ഒരു പഴയ മോട്ടോർ എഞ്ചിൻ കിട്ടി.സാധാരണഗതിയിൽ നദിയിലൂടെയുള്ള സഞ്ചാരം സുരക്ഷിതമായിരുന്നു. എന്നിരുന്നാലും, മറ്റു ബോട്ടുകളും സഞ്ചാരം നടത്തിയിരുന്നതിനാൽ സഹോദരങ്ങൾ സൂക്ഷിക്കേണ്ടിയിരുന്നു. കൂടാതെ, മോട്ടോർ പിടിപ്പിക്കാത്ത ബോട്ടുകൾ ആയിരുന്നതിനാൽ രാജ്യഘോഷകൻ 1-നും 2-നും വേഗം കുറവായിരുന്നു. ഫ്രെഡറിക് പറയുന്നു: “ഒരു ശനിയാഴ്ച ഉച്ചകഴിഞ്ഞ്, സാക്ഷീകരണത്തിനുശേഷം പോമറൂൺ നദിയിലൂടെ ഞാൻ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ചീറിപ്പാഞ്ഞുവന്ന ഒരു ചരക്കുബോട്ട് എന്റെ ബോട്ടുമായി കൂട്ടിയിടിച്ചു. മദ്യപിച്ചു ലക്കുകെട്ട ക്യാപ്റ്റനും ജോലിക്കാരും അതൊന്നും ശ്രദ്ധിച്ചില്ല. രാജ്യഘോഷകൻ 1-ൽനിന്നു തെറിച്ചുവീണ ഞാൻ അവരുടെ ബോട്ടിന്റെ അടിയിൽ പെട്ടുപോയി. യാതൊന്നും കാണാൻ കഴിയാതെ മരണവെപ്രാളത്തിൽ ഞാൻ വെള്ളത്തിൽ മുങ്ങുകയും പൊങ്ങുകയും ചെയ്തുകൊണ്ടിരുന്നു, എന്റെ തല ബോട്ടിന്റെ അടിത്തട്ടിൽ പ്രൊപ്പല്ലറിന് ഏതാനും സെന്റിമീറ്റർ മാത്രം അകലെയായി കൂടെക്കൂടെ ഇടിക്കുന്നുമുണ്ടായിരുന്നു. ഇതെല്ലാം കണ്ട് ആ ബോട്ടിലുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ നദിയിലേക്ക് എടുത്തുചാടി എന്നെ രക്ഷിച്ചു. മുറിവു പറ്റിയിരുന്നതിനാൽ അനേകം ആഴ്ചകളോളം എനിക്കു വേദന സഹിക്കേണ്ടിവന്നു. എങ്കിലും ജീവൻ തിരിച്ചുകിട്ടിയതിന്റെ സന്തോഷമായിരുന്നു എനിക്ക്!”
ആ ദുരന്തം ഫ്രെഡറിക്കിനെ ശുശ്രൂഷയിൽനിന്നു വ്യതിചലിപ്പിച്ചില്ല. അദ്ദേഹം വിശദീകരിക്കുന്നു: “നദീതീരങ്ങളിലുള്ള ആളുകൾ ബൈബിളിൽ വളരെ തത്പരർ ആയിരുന്നതിനാൽ വേലയിൽ തുടരാൻ ഞാൻ ഉറച്ചിരുന്നു. ചാരിറ്റിയിൽനിന്ന് 11 കിലോമീറ്റർ ദൂരെയുള്ള സിറിക്കിയിൽ ഞാൻ മേൽനോട്ടം വഹിച്ചിരുന്ന ഒരു പുസ്തകാധ്യയന കൂട്ടവും ഉണ്ടായിരുന്നു.”
സർക്കിട്ട് മേൽവിചാരകനുമൊത്ത് ഒരു വാരം
ഗയാനയുടെ ഉൾപ്രദേശങ്ങളിൽ സർക്കിട്ട് മേൽവിചാരകനായി സേവിക്കുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ഒരു സംഗതിതന്നെയാണ്. സർക്കിട്ട് മേൽവിചാരകന്മാർക്കും ഭാര്യമാർക്കും നദികളും ചെളിനിറഞ്ഞ റോഡുകളും കാട്ടുപാതകളും താണ്ടി സഞ്ചരിക്കേണ്ടതുണ്ട്.
കൂടാതെ തകർത്തുപെയ്യുന്ന മഴയും കൊതുകുകടിയും മറ്റു പ്രാണികളുടെ ശല്യവും സഹിക്കണം. സിംഹം, പുലി തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ നേരിടണം. ചില ഇടങ്ങളിൽ കള്ളന്മാരും അവരെ കഷ്ടത്തിലാക്കുന്നു. പകർച്ചവ്യാധികളായ മലേറിയയും ടൈഫോയ്ഡും ഉൾപ്പെടെയുള്ള ഉഷ്ണമേഖലാ രോഗങ്ങളും അവർക്കു വെല്ലുവിളി ഉയർത്തുന്നു.ദെമേറാറ നദിയുടെ തീരങ്ങളിലുള്ള ഒറ്റപ്പെട്ട ചില പ്രസാധകരെ കണ്ടുമുട്ടിയ സാഹചര്യം വിവരിച്ചുകൊണ്ട് ഒരു സർക്കിട്ട് മേൽവിചാരകൻ ഇപ്രകാരം എഴുതുന്നു: “മക്കൻസീ സഭ സന്ദർശിച്ചശേഷം, അവിടെനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയായി ദെമേറാറ നദീതീരത്തു സ്ഥിതിചെയ്യുന്ന യാറൂനി ഗ്രാമത്തിലുള്ള ഒരു സഹോദരനെ കാണാൻ തിങ്കളാഴ്ച ഞങ്ങൾ ഒരു ലോഞ്ച് ബോട്ടിൽ യാത്ര ചെയ്തു. അവിടെനിന്നു തിരിച്ചു മക്കൻസീയിലേക്കുള്ള യാത്രയിൽ ഒരു വള്ളത്തിൽ ഒഴുക്കിന്റെ ദിശയിൽ സഞ്ചരിച്ചുകൊണ്ട് നദിയുടെ ഇരുകരയും ഞങ്ങൾ പ്രവർത്തിച്ചു.
“ആളുകൾ അതിഥിപ്രിയരായിരുന്നു. ഞങ്ങൾക്കു പഴങ്ങൾ നൽകിയതു കൂടാതെ അവരോടൊപ്പം ഭക്ഷണം കഴിക്കാൻ അവർ ഞങ്ങളെ ക്ഷണിക്കുകപോലും ചെയ്തു. വെള്ളിയാഴ്ച ഒരു വള്ളത്തിൽ ഞങ്ങൾ പുറപ്പെട്ടു, പിന്നെ ഒരു സ്റ്റീംബോട്ടിൽ യാത്ര തുടർന്നു. സൂസ്ഡൈക്കിൽവെച്ച് വീണ്ടും ഒരു വള്ളത്തിൽ കയറി ഞങ്ങൾ തീരത്തെത്തി. അവിടെ ഒരു സഹോദരൻ ഞങ്ങളെ വരവേൽക്കുകയും നദിയുടെ അക്കരെ ജോർജിയയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. അന്നു വൈകിട്ട് അദ്ദേഹത്തിന്റെ കുടുംബവുമൊത്ത് ഞങ്ങൾ ഒരു യോഗം നടത്തി.
“അടുത്ത ദിവസം ഞങ്ങളെല്ലാവരും ദെമേറാറ നദി കുറുകെ കടന്ന് സൂസ്ഡൈക്കിലും റ്റിമെറി വിമാനത്താവളത്തിനടുത്തുള്ള ജനസാന്ദ്രമായ പ്രദേശത്തും പ്രവർത്തിച്ചു. കൂടാതെ, ജോർജ്ടൗണിലേക്കു കൊണ്ടുപോകാനായി ആളുകൾ ട്രക്കിൽ മണൽ കയറ്റുന്ന സ്ഥലവും ഞങ്ങൾ സന്ദർശിച്ചു. ശനിയാഴ്ച രാത്രി ജോർജിയയിലുള്ള കുടുംബത്തോടൊപ്പം ഞങ്ങൾ മറ്റൊരു യോഗം നടത്തി. പിറ്റേന്ന് ഞങ്ങളെല്ലാവരും വീണ്ടും നദി കടന്ന് സൂസ്ഡൈക്കിലേക്കു പോയി. രാവിലത്തെ വയൽസേവനത്തിനുശേഷം ഉച്ചകഴിഞ്ഞ്, പോസ്റ്റ് ഓഫീസിന്റെ തുറസ്സായ വരാന്തയിൽ ഒരു പരസ്യപ്രസംഗം നടത്താനും ഞങ്ങൾ ക്രമീകരിച്ചിരുന്നു. അങ്ങനെ ഞങ്ങളുടെ ആ ആഴ്ച അവസാനിച്ചു.” അർപ്പിതരായ അത്തരം സർക്കിട്ട് മേൽവിചാരകന്മാരുടെയും അവരുടെ ഭാര്യമാരുടെയും കഠിനാധ്വാനത്തിനു പ്രതിഫലം ലഭിച്ചു. സൂസ്ഡൈക്കിൽ ഇപ്പോൾ ഒരു സഭ തഴച്ചുവളരുന്നു. 1997-ൽ അവർ സ്വന്തമായി ഒരു രാജ്യഹാൾ നിർമിക്കുകയും ചെയ്തു.
അസുഖകരമായ അനുഭവങ്ങളും സർക്കിട്ട് മേൽവിചാരകന്മാർ നേരിടുകയുണ്ടായി. മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവേ ജെറി മറേയും ഭാര്യ ഡെൽമായും ഒരു കനാലിന്റെ അരികിലെത്തി. ഏതാനും പലകകൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കിയതായിരുന്നു പാലം. ഡെൽമായെ അവിടെ നിറുത്തിക്കൊണ്ട് ജെറി ബൈക്കിൽ പാലം കടക്കുകയായിരുന്നു. അതിനിടെ എന്തോ പിഴവു പറ്റിയതിനാൽ, ബൈക്കും സൂട്ട്കേസും സഹിതം ജെറി കനാലിലെ ചെളിവെള്ളത്തിൽ അപ്രത്യക്ഷനായി. ഡെൽമാ വാവിട്ടു നിലവിളിക്കുകയും രക്ഷയ്ക്കായി ഗ്രാമവാസികൾ ഓടിയെത്തുകയും ചെയ്തു. മുറ്റിനിന്ന പരിഭ്രാന്തി പക്ഷേ, അൽപ്പസമയത്തിനുള്ളിൽ പൊട്ടിച്ചിരികൾക്കു വഴിമാറി. കാരണം എന്തായിരുന്നെന്നോ? “ചെളിയിൽ പൊതിഞ്ഞ ഷൂസുമായി, ദേഹമാസകലം കളകൾ പറ്റിപ്പിടിച്ച അവസ്ഥയിൽ ആ വെള്ളക്കാരൻ മെല്ലെ കാലുവലിച്ച് നടന്നു വരുന്ന” കാഴ്ചയാണ് ഏവരെയും ചിരിപ്പിച്ചതെന്ന് ഒരു സഹോദരൻ പിന്നീടു പറയുകയുണ്ടായി.
അമരിന്ത്യർ സുവാർത്ത സ്വീകരിക്കുന്നു
1970-കളുടെ പ്രാരംഭത്തിൽ ഫ്രെഡറിക് മകാൽമൻ ചാരിറ്റിയിലെ ചന്തസ്ഥലത്തു സാക്ഷീകരിക്കവേ, മോണിക്ക ഫിറ്റ്സാലൻ എന്ന അമരിന്ത്യൻ സ്ത്രീക്ക് വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പ്രതികൾ നൽകി. (176-ാം പേജിലെ ചതുരം കാണുക.) ഒരു അമരിന്ത്യൻ സംവരണ മേഖലയിൽ താമസിച്ചിരുന്ന മോണിക്ക ആ മാസികകൾ വീട്ടിലേക്കു കൊണ്ടുപോയി. ഒരിക്കൽ സുഖമില്ലാതെ കിടന്നപ്പോൾ അവർ അതെല്ലാം വായിക്കുകയും സത്യം ഗ്രഹിക്കുകയും ചെയ്തു. ഏറെ താമസിയാതെ, ആ സംവരണ മേഖലയിൽ സുവാർത്തയുടെ ആദ്യത്തെ പ്രസാധിക ആയിത്തീർന്ന അവർ 1974-ൽ സ്നാപനമേറ്റു.
മോണിക്ക അനുസ്മരിക്കുന്നു: “പുതുതായി ലഭിച്ച പരിജ്ഞാനം ചുറ്റുമുള്ള ആളുകളുമായി പങ്കുവെക്കുന്നതിൽ സന്തോഷം കണ്ടെത്തിയ ഞാൻ, വീടുതോറുമുള്ള സാക്ഷീകരണത്തിൽ തീക്ഷ്ണതയോടെ ഏർപ്പെട്ടു. പക്ഷേ, അവരുടെ വീടുകളിൽ എത്തിപ്പെടാൻ നദികളിലൂടെയും തോടുകളിലൂടെയും വള്ളത്തിൽ സഞ്ചരിക്കേണ്ടിയിരുന്നു. താത്പര്യക്കാരുടെ എണ്ണം വർധിച്ചതോടെ, നിത്യജീവനിലേക്കു നയിക്കുന്ന
സത്യം എന്ന പഠനസഹായിയിലുള്ള വിവരങ്ങൾ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തുകൊണ്ട് അവർക്കായി ഞാൻ യോഗങ്ങൾ നടത്താൻ തുടങ്ങി.”മോണിക്കയുടെ കഠിനാധ്വാനത്തിനു ഫലമുണ്ടായോ? തീർച്ചയായും. ഭർത്താവും മകനും മകന്റെ ഭാര്യയും കൊച്ചുമകളും ഉൾപ്പെടെ 13 പ്രസാധകർ ഇപ്പോൾ അവരോടൊപ്പമുണ്ട്. അടുത്ത കാലം വരെ ഏറ്റവും സമീപത്തുള്ള സഭയിൽ എത്താനായി ഈ ചെറിയ കൂട്ടം ചാരിറ്റിയിലേക്ക് 12 മണിക്കൂർ വള്ളത്തിൽ സഞ്ചരിക്കേണ്ടിയിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം പ്രദേശത്തുതന്നെ യോഗങ്ങളിൽ സംബന്ധിക്കാൻ അവർക്കു കഴിയുന്നു. യോഗഹാജർ പ്രസാധകരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ്!
ഇതിനിടെ ചാരിറ്റിയിലെ സഭയും വളർച്ച പ്രാപിച്ചു. ഇപ്പോൾ അവിടെ 50 പ്രസാധകരുണ്ട്. അവരിൽ അധികം പേരും പോമറൂൺ നദിയിലൂടെ സഞ്ചരിച്ചാണ് യോഗങ്ങളിൽ സംബന്ധിക്കുന്നത്. ശരാശരി യോഗഹാജർ 60-നു മുകളിലാണ്. 2004-ലെ സ്മാരകത്തിന് 301 പേർ സന്നിഹിതരായിരുന്നു. ചാരിറ്റി സഭയ്ക്കും ഇപ്പോൾ സ്വന്തമായി പുതിയ ഒരു രാജ്യഹാളുണ്ട്.
ബാറാമിറ്റയിൽ ശ്രദ്ധേയമായ വർധന
ആദിവാസികളിൽ അനേകരും രാജ്യദൂതിനോട് അനുകൂലമായി പ്രതികരിച്ച ഗയാനയിലെ മറ്റൊരു പ്രദേശമാണ് ബാറാമിറ്റ. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ആ പ്രദേശത്തു വസിക്കുന്നത് കരീബിന്ത്യരാണ്. അവിടത്തെ ആദിവാസികളിൽ കരീബുകൾ ഉൾപ്പെട്ടിരുന്നതിനാലാണ് ആ പ്രദേശത്തിന് കരീബ് എന്ന പേരു ലഭിച്ചത്. അവരുടെ ഭാഷയുടെ പേരും കരീബ് എന്നാണ്.
1975-ൽ വല്യമ്മയിൽനിന്ന് ഒരു ലഘുലേഖ ലഭിച്ചതിനെത്തുടർന്നാണ് കരീബുകാരിയായ റൂബി സ്മിത്തിന് സത്യത്തോടു താത്പര്യം തോന്നിയത്. (181-ാം പേജിലെ ചതുരം കാണുക.) അന്നു റൂബിക്ക് 16 വയസ്സായിരുന്നു. ആത്മീയമായി പുരോഗതി പ്രാപിച്ച അവൾ 1978-ലെ “വിജയപ്രദ വിശ്വാസ” കൺവെൻഷനിൽവെച്ചു സ്നാപനമേറ്റു. അധികം താമസിയാതെ അവളുടെ കുടുംബം വ്യാപാരസംബന്ധമായി ജോർജ്ടൗണിലേക്കു താമസം മാറി. അവിടെവെച്ച് യൂസ്റ്റസ് സ്മിത്ത് അവളെ വിവാഹം കഴിച്ചു. യൂസ്റ്റസിനു കരീബ് ഭാഷ അറിയില്ലായിരുന്നെങ്കിലും റൂബിയുടെ ബന്ധുക്കളും മറ്റുള്ളവരും ആയി രാജ്യദൂതു പങ്കുവെക്കാനായി ബാറാമിറ്റയിലേക്കു പോകാൻ ഇരുവർക്കും വലിയ ഉത്സാഹം ആയിരുന്നു. റൂബി ഇപ്രകാരം പറയുന്നു: “ഞങ്ങളുടെ ഹൃദയാഭിലാഷം യഹോവയ്ക്ക് അറിയാമായിരുന്നു. അവൻ ഞങ്ങളുടെ പ്രാർഥനയ്ക്ക് ഉത്തരം നൽകുകതന്നെ ചെയ്തു. അങ്ങനെ 1992-ൽ ഞങ്ങൾ ബാറാമിറ്റയിലേക്കു പുറപ്പെട്ടു.”
റൂബി തുടരുന്നു: “എത്തിച്ചേർന്ന ഉടൻതന്നെ ഞാൻ ചുറ്റുപാടും സാക്ഷീകരിക്കാൻ തുടങ്ങി. കേവലം 1.5 മീറ്റർ ഉയരമുള്ള ഞങ്ങളുടെ ചെറിയ വീട്ടിനുള്ളിൽ ആയിരുന്നു യോഗങ്ങൾ നടത്തിയിരുന്നത്. അധികം താമസിയാതെ, യോഗങ്ങളിൽ സംബന്ധിക്കുന്നവരുടെ എണ്ണം കുതിച്ചുയർന്നതിനാൽ ആ സ്ഥലം മതിയാകാതെവന്നു. അതുകൊണ്ട് ഞങ്ങൾ കൂടാരങ്ങൾ വാടകയ്ക്കെടുത്തു. യോഗങ്ങൾ സംബന്ധിച്ചുള്ള വാർത്ത പരന്നതോടെ ഹാജർനില വീണ്ടും വർധിച്ച് 300 ആയിത്തീർന്നു! എനിക്കു കരീബ് ഭാഷ നല്ല വശമായിരുന്നതിനാൽ, കൂടിവന്നിരുന്നവർക്കായി വീക്ഷാഗോപുരം തർജമ ചെയ്യേണ്ട ചുതമല എന്റേതായിത്തീർന്നു. എങ്ങനെയാണ് ഇത്രയും പേർക്കു നന്നായി കേൾക്കാൻ കഴിഞ്ഞത്? ചെലവു കുറഞ്ഞ ഒരു എഫ്എം മൈക്രോഫോൺ ട്രാൻസ്മിറ്റർ അതിനായി ഞങ്ങൾ ഉപയോഗിച്ചു. അനേകരും അവരുടെ റേഡിയോ കൂടെക്കൊണ്ടുവരുകയും യോഗസ്ഥലത്തുവെച്ച് അതു കൃത്യമായി ട്യൂൺ ചെയ്യുകയും ചെയ്തു.
“അപ്പോഴേക്കും, ആ കൂട്ടത്തിന് ഒരു രാജ്യഹാൾ അത്യാവശ്യമാണെന്ന് യൂസ്റ്റസിനും എനിക്കും തോന്നി. അങ്ങനെ, ചെലവുകൾ കണക്കുകൂട്ടുകയും പദ്ധതിയെക്കുറിച്ചു മറ്റുള്ളവരുമായി ചർച്ച ചെയ്യുകയും
ചെയ്തതിനുശേഷം ഞങ്ങൾ നിർമാണത്തിനു വട്ടംകൂട്ടി. എന്റെ സഹോദരനായ സിസൽ ബെയിർഡ് നിർമാണവസ്തുക്കളിൽ ഏറെയും സംഭാവന ചെയ്യുകയും മറ്റുള്ളവർ വേലയെ പിന്തുണയ്ക്കുകയും ചെയ്തു. 1992 ജൂണിൽ ആരംഭിച്ച നിർമാണപ്രവർത്തനം പിറ്റേ വർഷം സ്മാരകാചരണത്തിനുള്ള സമയം ആയപ്പോഴേക്കും പൂർത്തിയായി. സർക്കിട്ട് മേൽവിചാരകനായ ഗോർഡോൺ ദാനിയേൽസ് നടത്തിയ സ്മാരകപ്രസംഗം കേൾക്കാൻ 800 പേർ ഹാജരായപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടുപോയി.“ബാറാമിറ്റയിലെ ചെറിയ കൂട്ടം 1996 ഏപ്രിൽ 1-ന് ഒരു സഭ ആയിത്തീർന്നു. മേയ് 25-ന് അതിന്റെ രാജ്യഹാളിന്റെ സമർപ്പണം നടന്നു. അതിനുശേഷം ക്രമാനുഗതമായി വിപുലീകരിക്കപ്പെട്ട ആ ഹാളിൽ ഇന്ന് 500 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. അതിനാൽ സഹോദരങ്ങൾ അത് സർക്കിട്ട് സമ്മേളനങ്ങൾക്കായും പ്രത്യേക സമ്മേളന ദിനങ്ങൾക്കായും ഉപയോഗപ്പെടുത്തുന്നു. അന്നത്തെ ആ ചെറിയ കൂട്ടം ഇന്ന് ഏകദേശം 100 പ്രസാധകരുള്ള ഒരു സഭയായിത്തീർന്നിരിക്കുന്നു. പരസ്യയോഗങ്ങളുടെ ശരാശരി ഹാജർ 300 ആണ്. സ്മാരക ഹാജർ 1,416 വരെ ആയിരുന്നിട്ടുണ്ട്!”
ഒരു വമ്പിച്ച വിവാഹം!
ബാറാമിറ്റ ജില്ലയിൽ വിവാഹം കൂടാതെ ഒരുമിച്ചു പാർത്തിരുന്ന അനേകം ദമ്പതികൾ, ബൈബിൾ നിലവാരങ്ങൾക്കനുസൃതമായി തങ്ങളുടെ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തു. ചിലർക്ക് ജനന സർട്ടിഫിക്കറ്റും മറ്റു രേഖകളും സംഘടിപ്പിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. എന്നിട്ടും, വളരെ ശ്രമം ചെയ്തും ജനനത്തീയതിയും മറ്റു വിശദാംശങ്ങളും കണ്ടുപിടിക്കാൻ സഹോദരങ്ങളുടെ സഹായം സ്വീകരിച്ചുകൊണ്ടും ആ ദമ്പതികൾ വിവാഹിതരായി.
ഒരിക്കൽ ഒരൊറ്റ ചടങ്ങിൽ 79 ദമ്പതികളാണ് വിവാഹിതരായത്. ബ്രാഞ്ച് കമ്മിറ്റി അംഗമായ എയ്ഡൻ സിൽസ് വിവാഹ പ്രസംഗം നടത്തി. മൂന്നു ദിവസങ്ങൾക്കുശേഷം, 41 പേർ സ്നാപനമേൽക്കാത്ത പ്രസാധകർ ആയിത്തീരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അതിൽ ഏറെ പേരും പുതുതായി വിവാഹം കഴിച്ചവർ ആയിരുന്നു.
ബാറാമിറ്റയിലുള്ള അനേകരും ദൈവവചനത്തിൽ താത്പര്യം പ്രകടിപ്പിച്ചതിനാൽ അതിന്റെ സത്ഫലങ്ങൾ ആ മുഴു സമൂഹത്തിലും പ്രതിഫലിച്ചു. രാജ്യഹാൾ സമർപ്പണ വേളയിൽ ഒരു മൂപ്പൻ ഇപ്രകാരം പറഞ്ഞു: “ശാന്തിയും സമാധാനവും കളിയാടുന്ന ഒരു സ്ഥലമാണ് ഇന്ന് ബാറാമിറ്റ. അതിന്റെ കാരണം വ്യക്തമാണ്. സാധാരണമായി ഇവിടത്തെ ആളുകളിൽ 90-ലധികം ശതമാനവും യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നു.”
1995-ൽ ബാറാമിറ്റ ജില്ല കടുത്ത വരൾച്ചയുടെ പിടിയിലായി. യഹോവയുടെ ജനം എങ്ങനെയാണ് അതിനെ അതിജീവിച്ചത്? ബാറാമിറ്റയിലെ ഒരു സ്കൂളിൽ അധ്യാപികയായിരുന്നു ഗില്യൻ പർസാഡ്. ഒരു ദിവസം അടുത്തുള്ള ചെറിയ വിമാനത്താവളത്തിൽ ഒരു കൊച്ചുവിമാനം വന്നിറങ്ങുന്ന ശബ്ദം അവൾ കേട്ടു. അതു തിരിച്ചുപോകുന്നതിനു മുമ്പായി അതിന്റെ പൈലറ്റിനെ കാണാൻ അവൾ അതിവേഗം അവിടേക്ക് ഓടി. തന്നെ ജോർജ്ടൗണിലേക്കു കൊണ്ടുപോകാൻ അവൾ പൈലറ്റിനെ പറഞ്ഞുസമ്മതിപ്പിക്കുകയും അവിടെ എത്തിയ ഉടൻ നേരെ ബ്രാഞ്ച് ഓഫീസിലേക്കു ചെന്ന് സഹോദരങ്ങളുടെ ദുരവസ്ഥ അറിയിക്കുകയും ചെയ്തു.
അന്നു ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ജയിംസ് തോംസൺ പറയുന്നു: “ഭക്ഷണവും മറ്റു സാധനങ്ങളും ബാറാമിറ്റയിലേക്കു വിമാനത്തിൽ എത്തിക്കാൻ ഭരണസംഘം ഞങ്ങൾക്ക് അനുമതി നൽകി. ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കാൻ 36 പ്രസാധകരെ ജോർജ്ടൗണിലേക്കു വിമാനത്തിൽ കൊണ്ടുവരുന്നതിനുള്ള ക്രമീകരണം ചെയ്യാനും ഞങ്ങൾക്കു സാധിച്ചു. അവരിലനേകരും ആദ്യമായിട്ടായിരുന്നു ഒരു കൺവെൻഷനിൽ സംബന്ധിക്കുന്നത്.”
ശുശ്രൂഷാ പരിശീലന സ്കൂൾ
1987-ൽ ശുശ്രൂഷാ പരിശീലന സ്കൂൾ (എംറ്റിഎസ്) ആരംഭിച്ചതിനുശേഷം അനേകം രാജ്യങ്ങളും, ആ സ്കൂളിൽ സംബന്ധിച്ച ഏകാകികളായ മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും പ്രവർത്തനത്തിൽനിന്നു പ്രയോജനം നേടിയിരിക്കുന്നു. ഗയാനയും അതിൽ
ഉൾപ്പെടുന്നു. ട്രിനിഡാഡിനു സമീപം നടത്തിയ സ്കൂളിൽ സംബന്ധിച്ചശേഷം അനേകം പ്രാദേശിക സഹോദരന്മാർക്കും ഗയാനയിലെ രാജ്യവേലയ്ക്കു കൂടുതൽ പിന്തുണ നൽകാൻ കഴിഞ്ഞിട്ടുണ്ട്. അവരിൽ ചിലർ ഇപ്പോൾ സാധാരണ പയനിയർമാരായും പ്രത്യേക പയനിയർമാരായും സഭാമൂപ്പന്മാരായും സേവിക്കുന്നു. സ്വന്തം സഭകളിലേക്കു മടങ്ങിപ്പോയവർ, അവിടെ യഹോവയുടെ ആടുകൾക്കായി കരുതുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്നു.അനേകം എംറ്റിഎസ് ബിരുദധാരികളും കൂടുതലായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തിരിക്കുന്നു. ഉദാഹരണത്തിന്, ജഡിക സഹോദരന്മാരായ ഫ്ളോയിഡ് ദാനിയേലിനെയും ലാവാനി ദാനിയേലിനെയും മൂപ്പന്മാരുടെ ആവശ്യമുള്ള സഭകളിലേക്കു പ്രത്യേക പയനിയർമാരായി നിയമിച്ചു. ഡേവിഡ് പർസാഡിനെ സർക്കിട്ട് മേൽവിചാരകനായും സഹപാഠിയായ എഡ്സൽ ഹേസലിനെ ഗയാന ബ്രാഞ്ച് കമ്മിറ്റി അംഗമായും നിയമിച്ചു. സ്കൂളിൽ സംബന്ധിച്ച ചിലരെക്കുറിച്ച് ഒരു സർക്കിട്ട് മേൽവിചാരകൻ ഇപ്രകാരം പറഞ്ഞു: “അവരെല്ലാവരും ആത്മീയമായി പുരോഗതി പ്രാപിക്കുന്നത് ഞാൻ നിരീക്ഷിച്ചിരിക്കുന്നു. ശുശ്രൂഷാ പരിശീലന സ്കൂളിൽ സംബന്ധിച്ചതിനുശേഷം ആ പുരോഗതി വിശേഷാൽ പ്രകടമാണ്.”
ആവശ്യം അധികമുള്ളിടത്തു സേവിക്കുന്നു
1970-കളുടെ ഒടുവിൽ എസേകീബോ നദിയുടെ പടിഞ്ഞാറുള്ള അറ്റ്ലാന്റിക് തീരത്തെ ജനസംഖ്യ ഏകദേശം 30,000 ആയിരുന്നു. എന്നാൽ അവിടെ വെറും 30 പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഇടയ്ക്കൊക്കെ ഒരു മാസം വീതം ആ പ്രദേശത്തിന്റെ വിവിധ മേഖലകൾ പ്രവർത്തിക്കാനായി ബ്രാഞ്ച് പ്രത്യേക പയനിയർമാരെ നിയമിച്ചിരുന്നു. ഒരു സാക്ഷീകരണ കൂട്ടത്തെ നയിച്ചിരുന്ന സഹോദരൻ പറയുന്നു: “സഹോദരങ്ങൾ പ്രദേശം മുഴുവൻ പ്രവർത്തിച്ചുതീർക്കുകയും 1,835 പുസ്തകങ്ങൾ സമർപ്പിക്കുകയും ചെയ്തു. കൂടാതെ അവർ അനേകം മടക്കസന്ദർശനങ്ങൾ നടത്തുകയും ധാരാളം ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും ചെയ്തു.”
മറ്റൊരു സഹോദരൻ റിപ്പോർട്ടു ചെയ്യുന്നു: “രണ്ടു മണിക്കൂർ വള്ളം തുഴഞ്ഞ് ഞങ്ങൾ 27 കിലോമീറ്റർ സഞ്ചരിച്ചു. മുട്ടിനൊപ്പം ചെളി നിറഞ്ഞ ചില സ്ഥലങ്ങളിൽ വള്ളം വലിച്ചും തള്ളിയും ഒക്കെയാണു ഞങ്ങൾ മുന്നോട്ടു നീങ്ങിയത്. എന്നാൽ ആ പ്രയത്നത്തിനു ഫലമുണ്ടായി. കാരണം, ഞങ്ങൾ കണ്ടുമുട്ടിയവർ വലിയ അതിഥിപ്രിയരായിരുന്നു. ഒരു സംഗീത അധ്യാപകനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സംഗീതം പഠിപ്പിക്കാൻ അദ്ദേഹം നമ്മുടെ പാട്ടുപുസ്തകം ഉപയോഗിച്ചിരുന്നു. ‘ഇതിന്റെ സംഗീതസംവിധാനം എനിക്കു വളരെ ഇഷ്ടമായി,’ അദ്ദേഹം പറഞ്ഞു. തുടർന്ന് രണ്ടു പാട്ടുകൾ അദ്ദേഹം ഞങ്ങളെ പാടിക്കേൾപ്പിക്കുകയും നമ്മുടെ ആറു പുസ്തകങ്ങൾ സ്വീകരിക്കുകയും ചെയ്തു.”
ആവശ്യം അധികമുള്ള സ്ഥലങ്ങളിൽ സേവിക്കാൻ മറ്റു സഹോദരീസഹോദരന്മാരും മുന്നോട്ടുവന്നു. ഷെർലോക്ക് പാഹാലാനും ഭാര്യ ജൂല്യറ്റും അതിന് ഉദാഹരണമാണ്. ഷെർലോക്ക് എഴുതുന്നു: “ജോർജ്ടൗണിൽനിന്ന് 13 കിലോമീറ്റർ തെക്കായി ദെമേറാറ നദീതീരത്തുള്ള എക്കൽസ് സഭയെ സഹായിക്കാൻ ജൂല്യറ്റിനെയും എന്നെയും 1970-ൽ ക്ഷണിക്കുകയുണ്ടായി. ആ സഭയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ചിലരെ പുറത്താക്കേണ്ടതായും വന്നു. പിന്നെ സഭയിലുണ്ടായിരുന്നത് 12 സജീവ പ്രസാധകരും അവരുടെ സ്നാപനമേറ്റിട്ടില്ലാത്ത മക്കളും ആയിരുന്നു. കുറെക്കാലത്തേക്ക് അവിടെ മൂപ്പനായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒറ്റപ്പെട്ട ഗ്രാമമായ മോക്കയിലുള്ള ഒരു ചെറിയ കൂട്ടവും ഞങ്ങളുടെ സഭയുടെ മേൽനോട്ടത്തിൻകീഴിൽ ഉണ്ടായിരുന്നു. തിങ്കളാഴ്ച വൈകുന്നേരങ്ങളിൽ ആദ്യം മോക്കയിലും പിന്നീട് എക്കൽസിലും ഞാൻ സഭാ പുസ്തകാധ്യയനം നടത്തുമായിരുന്നു.
“വീക്ഷാഗോപുര അധ്യയനവും ഞാൻ നടത്തേണ്ടിയിരുന്നു. എല്ലാവർക്കും കൊടുക്കാൻ മാസികകൾ ഇല്ലാതിരുന്നതിനാൽ അന്നത്തെ രീതിയിൽനിന്നു വ്യത്യസ്തമായി, ചോദ്യം ചോദിക്കുന്നതിനുമുമ്പായി ഞങ്ങൾ ഓരോ ഖണ്ഡികയും വായിക്കുമായിരുന്നു. കൂടെക്കൂടെ കറന്റു പോകുമായിരുന്നതിനാൽ യോഗങ്ങൾക്കു പോകുമ്പോൾ ഞങ്ങൾ മെഴുകുതിരിയും കരുതിയിരുന്നു. മഴക്കാലത്ത് കൊതുകിന്റെ ശല്യം ഭയങ്കരമായിരുന്നു. അന്നാളിൽ മിക്ക സഹോദരങ്ങളും കാൽനടയായോ സൈക്കിളിലോ ആണ് യോഗസ്ഥലത്തും സാക്ഷീകരണ പ്രദേശത്തും എത്തിയിരുന്നത്. മോക്കയിലുള്ള പ്രസാധകർ എക്കൽസിലേക്കു വന്നിരുന്നതും അങ്ങനെതന്നെ ആയിരുന്നു. യോഗങ്ങൾക്കുശേഷം, എന്റെ ചെറിയ വാനിൽ കൊള്ളാവുന്നത്ര സഹോദരങ്ങളെ കുത്തിനിറച്ച് ഞാൻ അവരെ മോക്കയിലുള്ള അവരുടെ വീടുകളിലെത്തിക്കും.”
ആ പ്രയത്നങ്ങൾക്കല്ലാം ഫലമുണ്ടായോ? അക്കാലം അനുസ്മരിച്ചുകൊണ്ട് പാഹാലാൻ സഹോദരൻ എഴുതുന്നു: “എക്കൽസിലായിരിക്കെ ഞാനും ഭാര്യയും ഒട്ടനവധി പേർക്കു ബൈബിളധ്യയനം നടത്തി. അവരിലനേകരും കുടുംബസമേതം ഇന്നും സത്യത്തിൽ നിലകൊള്ളുന്നു. ചിലർ മൂപ്പന്മാരായി സേവിക്കുകയും ചെയ്യുന്നു. അത്തരം അനുഗ്രഹങ്ങളോടു കിടപിടിക്കുന്ന മറ്റൊന്നുംതന്നെ ഇല്ല!”
‘പയനിയർമാരുടെ പറുദീസയിൽ’ സേവിക്കുന്നു!
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അയർലൻഡ്, ഐക്യനാടുകൾ, കാനഡ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നുള്ള, ഏറെയും പയനിയർമാരായ ഏകദേശം 50 സഹോദരീസഹോദരന്മാർ ജലത്തിന്റെ നാട്ടിലേക്കു പോയിട്ടുണ്ട്. “വരിക . . . ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ” എന്ന ക്ഷണം വെച്ചുനീട്ടുന്നതിൽ തങ്ങളുടെ പങ്കു നിർവഹിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. (വെളി. 22:17) ചിലർ ഏതാനും മാസങ്ങളും മറ്റു ചിലർ വർഷങ്ങളോളവും അവിടെ തങ്ങിയിരിക്കുന്നു. പണം തീരാറാകുമ്പോൾ അവരിൽ പലരും സ്വദേശത്തേക്കു തിരിക്കുകയും കുറച്ചു കാലം ജോലി ചെയ്തശേഷം വീണ്ടും അവിടേക്കുതന്നെ മടങ്ങുകയും ചെയ്യുന്നു. ഗയാനയിൽ സേവിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായിട്ടാണ് അനേകരും കരുതുന്നത്. പൊതുവേ ബൈബിളിനോട് ഉയർന്ന ആദരവു പുലർത്തുന്ന അവിടത്തെ ആളുകളുമായി ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞതിൽ അവർ വിശേഷാൽ വിലമതിപ്പുള്ളവരാണ്. ക്രൈസ്തവേതരരായ അനേകർപോലും യഹോവയുടെ സാക്ഷികളുമൊത്തുള്ള ചർച്ചകൾ ആസ്വദിക്കുന്നു. തന്നെയുമല്ല, വീട്ടുകാർ ചിലപ്പോഴൊക്കെ സഹോദരങ്ങൾക്ക് ഒരു നേരത്തെ ആഹാരവും നൽകിയിരുന്നു. “അതുകൊണ്ട്, ഗയാനയെ പയനിയർമാരുടെ പറുദീസയെന്നു വിളിക്കുന്നതിൽ അതിശയമില്ല” എന്ന് ഇപ്പോഴത്തെ ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്ററായ റിക്കാർഡൊ ഹൈൻഡ്സ് പറയുന്നു.
ഭർത്താവ് എഡ്സലുമൊത്ത് ബ്രാഞ്ച് ഓഫീസിൽ സേവിക്കുന്ന ആർലിൻ ഹേസൽ, ഗയാനയുടെ ഉൾപ്രദേശങ്ങളിൽ തങ്ങൾക്കുണ്ടായ ചില അനുഭവങ്ങൾ അയവിറക്കുന്നു: “1997-ൽ ബ്രാഞ്ചുമായി നടത്തിയ ആശയക്കൈമാറ്റത്തിനുശേഷം ബ്രസീലിന്റെ അതിർത്തിക്കടുത്തായി ഏറെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ലെഥം പട്ടണത്തിലേക്കു ഞങ്ങൾക്കു നിയമനം കിട്ടി. അവിടെ ഞങ്ങളോടൊപ്പം സേവിക്കാൻ, ഞങ്ങളെപ്പോലെതന്നെ കാനഡക്കാരായ റോബർട്ട് വെൽച്ചും ഭാര്യ ജൊവാനയും, ഏതാനും മാസങ്ങൾക്കുമുമ്പ് ലെഥമിൽ എത്തിയിരുന്ന അമേരിക്കക്കാരിയായ സാറാ ഡിയാനും ഉണ്ടായിരുന്നു. അന്ന് ആ പ്രദേശത്ത് റിച്ചാർഡ് ആച്ചി എന്ന ഒരു സഹോദരൻ താമസിച്ചിരുന്നു. സഹോദരൻ അവിടത്തെ മൃഗഡോക്ടർ ആയിരുന്നു. മുമ്പു ബൈബിൾ പഠിച്ചിരുന്ന ഏതാണ്ട് 20 വ്യക്തികളുടെ പേരുകൾ ബ്രാഞ്ച് ഞങ്ങൾക്കു നൽകിയിരുന്നു. പക്ഷേ അവരിൽ പലർക്കും യഥാർഥ താത്പര്യം ഇല്ലെന്നു ഞങ്ങൾ മനസ്സിലാക്കി. എന്നാൽ രണ്ടുപേർ സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകരാകാൻ ആഗ്രഹിച്ചു.
“ഞങ്ങളുടെ ആദ്യത്തെ യോഗം ഒരു മാവിൻചുവട്ടിലായിരുന്നു നടത്തിയത്. പയനിയർമാരായ ഞങ്ങൾ 6 പേർ ഉൾപ്പെടെ 12 പേർ സന്നിഹിതരായിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം നടന്ന ആദ്യ സ്മാരകാഘോഷത്തിൽ 60 പേർ സംബന്ധിച്ചു. ഇതിനിടെ പയനിയർമാരുടെ എണ്ണം മൂന്നായി കുറഞ്ഞിരുന്നു. എങ്കിലും ഞങ്ങൾ 40 ബൈബിളധ്യയനങ്ങൾ നടത്തിയിരുന്നു! സർക്കിട്ട് മേൽവിചാരകൻ സന്ദർശിച്ചപ്പോൾ, യോഗങ്ങൾക്കു സംബന്ധിക്കാത്തവരുമായി അധ്യയനം നടത്തുന്നതു നിറുത്താൻ നിർദേശം ലഭിച്ചു. ആ ഉപദേശം വളരെ നന്നായിരുന്നു. കാരണം, ഞങ്ങൾ നിലനിറുത്തിയ അധ്യയനങ്ങൾ ശരിക്കും പുരോഗതി പ്രാപിച്ചു.”
നാലു വർഷത്തിനുശേഷം, ലെഥം 14 പ്രസാധകരുള്ള ഒരു സഭയായിത്തീർന്നു. പ്രത്യേക സമ്മേളന ദിനത്തിലെ ഹാജർ 100 വരെ എത്തിയിരിക്കുന്നു. തന്റെ ദാസരുടെ മേലുള്ള യഹോവയുടെ അനുഗ്രഹത്തിന്റെ
അത്തരം വ്യക്തമായ തെളിവുകൾ അവർ അനുഭവിച്ചിരിക്കാവുന്ന സകല കഷ്ടങ്ങളെയും പരിഹരിക്കാൻ പോന്നതാണ്.വാടകയ്ക്കെടുത്ത ഹാളുകളും ‘അധോഗൃഹങ്ങളും’
ഗയാനയിലെ വേലയുടെ ആരംഭം മുതൽതന്നെ, ആരാധനയ്ക്കു യോജിച്ച സ്ഥലങ്ങൾ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി ആയിരുന്നിട്ടുണ്ട്. മുമ്പ് 1913-ൽ ജോർജ്ടൗണിലെ ഏതാനും സഹോദരങ്ങൾ സോമർസെറ്റ് ഹൗസിൽ വാടകയ്ക്കെടുത്ത ഒരു മുറി 45 വർഷത്തോളം അവർക്ക് ഉപകരിച്ചു. 1970-ൽ, ജോർജ്ടൗണിലുള്ള ചേൾസ്ടൗൺ സഭയ്ക്കും ബെർബിസിലുള്ള പാൽമിറ സഭയ്ക്കും മാത്രമേ രാജ്യഹാൾ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അതിനു മൂന്നു വർഷം മുമ്പ് ഗയാനയിലെ പ്രസാധകരുടെ എണ്ണം 1,000 കവിഞ്ഞിരുന്നു! അതുകൊണ്ട് എല്ലാ സഭകളുംതന്നെ വാടകക്കെട്ടിടങ്ങളിലാണു കൂടിവന്നിരുന്നത്, അവയിൽ പലതും തികച്ചും മോശമായ അവസ്ഥയിലുള്ളവ ആയിരുന്നു.
ഉദാഹരണത്തിന്, ദെമേറാറ നദീതീരത്തുള്ള വിസ്മാർ സഭ 1950-കളുടെ ഒടുവിൽ വളർച്ച പ്രാപിച്ചപ്പോൾ യോജിച്ച ഒരു ഹാൾ കണ്ടുപിടിക്കാൻ സഹോദരങ്ങൾ നിർബന്ധിതരായി. ഐലൻഡർ ഹാൾ എന്ന ഒരു സ്ഥലം അവരുടെ ഉപയോഗത്തിനായി ലഭിച്ചു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവനയോഗവും മധ്യവാരത്തിലും പരസ്യയോഗവും വീക്ഷാഗോപുര അധ്യയനവും ഞായറാഴ്ചയും ആണ് അവർ നടത്തിയിരുന്നത്. എന്നാൽ യോഗങ്ങൾക്കായി കാര്യങ്ങൾ ക്രമീകരിക്കുക എന്നത് ഒരു വലിയ സംരംഭംതന്നെ ആയിരുന്നു. മക്കൻസീയിൽനിന്നു വിസ്മാറിലേക്കു പോകാൻ ആദ്യം സഹോദരങ്ങൾക്ക് ഒരു ചെറിയ ബോട്ടിൽ ദെമേറാറ നദി കുറുകെ കടക്കേണ്ടിയിരുന്നു. ഒരു സഹോദരൻ മാസികകൾ നിറച്ച കാർട്ടണും മറ്റൊരു സഹോദരൻ സാഹിത്യങ്ങൾ നിറച്ച കാർട്ടണും മൂന്നാമതൊരു സഹോദരൻ വ്യത്യസ്ത ഫാറങ്ങളും സംഭാവനപ്പെട്ടികളും വഹിച്ചിരുന്നു. യോഗത്തിനുമുമ്പായി അതെല്ലാം ശരിയായ ഇടങ്ങളിൽ സ്ഥാപിക്കുകയും നിരത്തിവെക്കുകയും ചെയ്യണമായിരുന്നു. ഒടുവിൽ അതെല്ലാം വീണ്ടും കെട്ടിപ്പൂട്ടി തിരികെ കൊണ്ടുപോകുകയും ചെയ്യേണ്ടിയിരുന്നു.
അധോഗൃഹങ്ങളിലും—വീടുകൾക്കു കീഴിലുള്ള സ്ഥലം—യോഗങ്ങൾ നടത്തിയിരുന്നു. വെള്ളപ്പൊക്കത്തിനു സാധ്യത ഉള്ളതിനാൽ, തൂണുകളിലോ കോൺക്രീറ്റ് കാലുകളിലോ താങ്ങുതടികളിന്മേലോ നിലംതൊടാതെ പൊങ്ങിനിൽക്കുന്ന വീടുകളാണ് ഗയാനയിൽ സാധാരണമായി പണിയുന്നത്. ഇത്തരം രൂപകൽപ്പനയുടെ ഫലമായി വീടുകളുടെ അടിയിലുള്ള സ്ഥലത്ത് സഭായോഗങ്ങൾ നടത്തുന്നതിനും മറ്റും കഴിയുമായിരുന്നു. എന്നാൽ, യോഗ്യമായ ഒരു യോഗസ്ഥലം പണിയാൻ ഒരു മതത്തിനു കഴിയുന്നില്ലെങ്കിൽ അത് ദൈവാനുഗ്രഹമില്ലാത്ത ഒന്നാണെന്ന് ഗയാനയിലെ അനേകം ആളുകളും വിശ്വസിക്കുന്നു.
തന്നെയുമല്ല, അധോഗൃഹങ്ങളിൽ നടത്തുന്ന യോഗങ്ങൾക്കു ചിലപ്പോഴൊക്കെ വിഘ്നം നേരിടാറുമുണ്ട്. അത് അത്തരം അവസരങ്ങളുടെ മാന്യതയ്ക്കു മങ്ങലേൽപ്പിച്ചിരുന്നു. ഒരിക്കൽ ഒരു പട്ടിയുടെ പിടിയിൽനിന്ന് വിരണ്ടോടിവന്ന ഒരു കോഴി, യോഗസ്ഥലത്തേക്കു പറന്നുകയറുകയും ഒരു ആറു വയസ്സുകാരിയുടെ തലയിൽ അഭയം പ്രാപിക്കുകയും ചെയ്തു. പെൺകുട്ടി വാവിട്ടുകരഞ്ഞു, അതുകേട്ട് സകലരും പേടിച്ചുപോയി. യോഗത്തിനുശേഷം സഹോദരങ്ങൾ അതേക്കുറിച്ചു പറയുകയും ചിരിക്കുകയും ഒക്കെ ചെയ്തെങ്കിലും, മെച്ചപ്പെട്ട ഒരു യോഗസ്ഥലത്തിന്റെ ആവശ്യത്തെ ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നതായിരുന്നു ആ സംഭവം. പുതിയ താത്പര്യക്കാർക്കാകട്ടെ അധോഗൃഹങ്ങളിലെ രാജ്യഹാളിൽ നടക്കുന്ന യോഗങ്ങളിൽ സംബന്ധിക്കാൻ ഒട്ടുംതന്നെ താത്പര്യം തോന്നിയിരുന്നതുമില്ല.
രാജ്യഹാൾ നിർമാണം
ഫ്രെഡറിക് മകാൽമൻ അനുസ്മരിക്കുന്നു: “ചാരിറ്റി സഭയോടൊത്തു ഞാൻ സേവിച്ച 32 വർഷത്തിനുള്ളിൽ പലപ്പോഴായി അഞ്ച് അധോഗൃഹങ്ങൾ ഞങ്ങൾ വാടകയ്ക്കെടുത്തിരുന്നു. വീടിന്റെ അടിത്തട്ടിനു കീഴിലൂടെ നടക്കുമ്പോൾ തടികൊണ്ടുള്ള ഉത്തരങ്ങളിൽ തല ഇടിക്കാതിരിക്കാൻ സൂക്ഷിക്കേണ്ടിയിരുന്നു. എന്നാൽ ഒരു സഹോദരി അവരുടെ കുട്ടിയെ എടുത്തുകൊണ്ട് ഒരു ഉത്തരത്തിനടിയിലൂടെ കടന്നുപോയപ്പോൾ കുട്ടിയുടെ തല അതിൽ ഇടിച്ചു. ഉത്തരം സുരക്ഷിതമായ ഉയരത്തിലാണെന്നാണു സഹോദരി കരുതിയത്. പിന്നീട് അവർ ഇക്കാര്യം അവരുടെ അവിശ്വാസിയായ പിതാവിനെ അറിയിച്ചു. സഭയ്ക്കു സ്വന്തമായി ഒരു ആരാധനാലയം ആവശ്യമാണെന്ന് അവരുടെ മാതാപിതാക്കൾക്കു തോന്നി. സഭയ്ക്കു കുറച്ചു ഭൂമി നൽകാമെന്ന് അമ്മയും രാജ്യഹാൾ നിർമാണത്തിന്റെ ചെലവു വഹിക്കാമെന്നു പിതാവും സമ്മതിച്ചു. അവർ വാക്കുപാലിക്കുകയും ചെയ്തു. പല പ്രാവശ്യം പുതുക്കിപ്പണിത ആ പഴയ രാജ്യഹാൾ ഇന്നും ആ സമൂഹത്തിൽ സത്യാരാധനയുടെ കേന്ദ്രമായി നിലകൊള്ളുന്നു. സർക്കിട്ട് സമ്മേളനം നടത്താനും ആ ഹാൾ ഉപയോഗിക്കുന്നുണ്ട്.”
മുൻകാലങ്ങളിൽ രാജ്യഹാൾ നിർമാണം പൂർത്തിയാക്കാൻ അനേകം മാസങ്ങൾ വേണ്ടിവരുമായിരുന്നു. എക്കൽസിലെ ഹാൾ അതിന് ഉദാഹരണമാണ്. അന്ന് എക്കൽസിലെ ഒരു മൂപ്പനായിരുന്ന ഷെർലോക്ക് പാഹാലാൻ പറയുന്നു: “ഒരു സ്കൂളിലാണ് ഞങ്ങൾ യോഗങ്ങൾ നടത്തിയിരുന്നത്. സ്വന്തം രാജ്യഹാൾ ഉണ്ടെങ്കിൽ നല്ല വർധന ഉണ്ടാകുമെന്നു ഞങ്ങൾക്കു മനസ്സിലായി. എന്നാൽ എക്കൽസിൽ വളരെക്കുറച്ചു പ്രസാധകരേ ഉണ്ടായിരുന്നുള്ളുവെന്നു മാത്രമല്ല അവരുടെ സാമ്പത്തികസ്ഥിതിയും മോശമായിരുന്നു. എന്നിരുന്നാലും രാജ്യഹാൾ നിർമിക്കാനുള്ള പ്രമേയം അവർ പാസ്സാക്കി. പ്രവർത്തനപ്രദേശത്ത്
എവിടെയെങ്കിലും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്താൻ ഞാൻ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.“അതിനിടെ ജോർജ്ടൗണിലുള്ള സഹോദരങ്ങൾ, ഇഷ്ടിക ഉണ്ടാക്കുന്ന രണ്ട് അച്ചുകൾ ഞങ്ങൾക്കു നൽകുകയും അതുപയോഗിച്ച് സിമന്റ് ഇഷ്ടിക നിർമിക്കാൻ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തു. ആദ്യമൊക്കെ വെറും 12 ഇഷ്ടികകൾ ഉണ്ടാക്കാൻ ഞങ്ങൾക്ക് മണിക്കൂറുകൾതന്നെ വേണ്ടിവന്നു. എന്നാൽ ക്രമേണ ഞങ്ങൾ—പ്രത്യേകിച്ചും സഹോദരിമാർ—അതിൽ നിപുണരായിത്തീർന്നു. ആവശ്യമായ സിമന്റ് സംഘടിപ്പിക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. കാരണം, റേഷൻ അടിസ്ഥാനത്തിലായിരുന്നു അന്നു സിമന്റ് ലഭിച്ചിരുന്നത്. നിശ്ചിത അളവിലുള്ള സിമന്റ് വാങ്ങാനായി ഞാൻ അപേക്ഷ സമർപ്പിച്ചു. തുടർന്ന്, അനുവദിച്ച സിമന്റ് മുഴുവൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി അതിരാവിലെ ഞാൻ ബോട്ടുജെട്ടിക്കടുത്തു പോയി ക്യൂ നിൽക്കുമായിരുന്നു. അടുത്തതായി, എക്കൽസിലേക്കു പോകുന്നതും സിമന്റ് കയറ്റാൻ ആവശ്യത്തിനു സ്ഥലം ഉള്ളതുമായ ഒരു ട്രക്ക് കണ്ടുപിടിക്കേണ്ടിയിരുന്നു. എല്ലാറ്റിനും യഹോവയുടെ സഹായം ഉണ്ടായിരുന്നു. പക്ഷേ, അപ്പോഴും രാജ്യഹാളിനുള്ള സ്ഥലം കിട്ടിയിരുന്നില്ല.”
ഷെർലോക്ക് തുടരുന്നു: “1972-ൽ ജൂല്യറ്റും ഞാനും അവധിയെടുത്ത് കാനഡയിലേക്കു പോകുകയും അവിടെയുള്ള എന്റെ അമ്മാവന്റെ മകനെ സന്ദർശിക്കുകയും ചെയ്തു. അദ്ദേഹം സാക്ഷി അല്ലായിരുന്നു. എക്കൽസിൽ തനിക്ക് രണ്ടു തുണ്ട് ഭൂമി ഉണ്ടെന്നും നോക്കാൻ ഏൽപ്പിച്ചിരിക്കുന്ന ബന്ധുക്കൾ അതു വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം എന്നോടു പറഞ്ഞു. കൂടാതെ അക്കാര്യത്തിൽ എന്റെ സഹായം അഭ്യർഥിക്കുകയും ചെയ്തു. സഹായിക്കാൻ സന്തോഷമുണ്ടെന്നു പറഞ്ഞശേഷം, എക്കൽസിൽ ഒരു രാജ്യഹാൾ പണിയാൻ ഞാൻ സ്ഥലം അന്വേഷിച്ചുനടക്കുകയായിരുന്നെന്നു ഞാൻ കൂട്ടിച്ചേർത്തു. അപ്പോൾ, അതിൽ ഏതു സ്ഥലമാണു വേണ്ടതെന്നുവെച്ചാൽ തിരഞ്ഞെടുത്തുകൊള്ളാൻ യാതൊരു മടിയും കൂടാതെ അദ്ദേഹം എന്നോടു പറഞ്ഞു.
“ഹാളിന്റെ നിർമാണവേളയിലും ദിവ്യസഹായത്തിന്റെ കൂടുതലായ തെളിവുകൾ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. സിമന്റിനു പുറമെ മറ്റു പല സാമഗ്രികളും ദുർലഭം ആയിരുന്നെങ്കിലും ചില പകരവസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെയെങ്കിലും ഞങ്ങൾ കാര്യം സാധിക്കുമായിരുന്നു. തന്നെയുമല്ല, ചില സഹോദരങ്ങൾക്കു മാത്രമേ വേലയ്ക്ക് ആവശ്യമായ വൈദഗ്ധ്യം ഉണ്ടായിരുന്നുള്ളൂ. സ്വമേധയാസേവകരെ നിർമാണസ്ഥലത്ത് എത്തിക്കാൻ വളരെയധികം ആസൂത്രണവും ആവശ്യമായിരുന്നു. സഹോദരങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും
കൊണ്ടുപോയിക്കൊണ്ട് എന്റെ ചെറിയ വാൻ നൂറുകണക്കിനു കിലോമീറ്റർ സഞ്ചരിക്കുകയുണ്ടായി. ഒടുവിൽ രാജ്യഹാളിന്റെ നിർമാണം പൂർത്തിയായി. സമർപ്പണ പ്രസംഗം നടത്താൻ ഭരണസംഘാംഗമായ കാൾ ക്ലൈനാണു വന്നത്! ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു!”ശീഘ്ര നിർമിത രാജ്യഹാളുകൾ
ഈ അടുത്തകാലംവരെ, അതായത് 1995 വരെ ഗയാനയിലെ സഭകളിൽ പകുതിയിൽ അധികവും അധോഗൃഹങ്ങൾ ഉൾപ്പെടെയുള്ള വാടകക്കെട്ടിടങ്ങളിലാണു കൂടിവന്നിരുന്നത്. അതുകൊണ്ട് ഈ പ്രശ്നം കൈകാര്യം ചെയ്യാൻ ബ്രാഞ്ച് ഒരു ദേശീയ നിർമാണ കമ്മിറ്റി സംഘടിപ്പിച്ചു. ആ വർഷംതന്നെ ഒക്ടോബറിൽ, ജോർജ്ടൗണിൽനിന്ന് 50 കിലോമീറ്റർ കിഴക്കായി മാഹൈക്കൊണി നദീതീരത്തുള്ള മാഹൈക്കൊണിയിൽ സഹോദരങ്ങൾ തങ്ങളുടെ ആദ്യത്തെ ശീഘ്ര നിർമിത രാജ്യഹാൾ നിർമിച്ചു. നാലു വാരാന്തങ്ങൾകൊണ്ട് യഹോവയുടെ സാക്ഷികൾ ഒരു രാജ്യഹാൾ നിർമിക്കാൻ പോകുന്നെന്ന് ഒരു അയൽവാസിയോടു പറഞ്ഞപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു: “ഒരു കോഴിക്കൂട് ഉണ്ടാക്കുന്ന കാര്യമാണു നിങ്ങൾ പറയുന്നതെങ്കിൽ അതു ശരിയായിരിക്കാം. പക്ഷേ അത്രയും സമയംകൊണ്ട് ഒരു കോൺക്രീറ്റ് കെട്ടിടം നിർമിക്കുക അസാധ്യമാണ്.” ഏറെ താമസിയാതെ, അയാൾക്കു തന്റെ അഭിപ്രായം മാറ്റേണ്ടിവന്നെന്നു പറയേണ്ടതില്ലല്ലോ.
വിവിധ വർഗങ്ങൾക്കിടയിലുള്ള സംഘർഷം ഇടയ്ക്കൊക്കെ ആളിക്കത്തുന്ന ഒരു രാജ്യത്തിൽ, വർഗമോ ദേശീയതയോ ഗണ്യമാക്കാതെ
യഹോവയുടെ സാക്ഷികൾ യഥാർഥ ക്രിസ്തീയ ഐക്യത്തിൽ കൈകോർത്തു പ്രവർത്തിക്കുന്നെന്ന് രാജ്യഹാൾ നിർമാണ പദ്ധതികൾ അവിടെയുള്ള എല്ലാവരെയും ബോധ്യപ്പെടുത്തിയിരിക്കുന്നു. മാഹൈക്കൊണിയിലെ നിർമാണപ്രവർത്തനം നിരീക്ഷിച്ച പ്രായമായ ഒരു സ്ത്രീ ആശ്ചര്യത്തോടെ ഒരു സർക്കിട്ട് മേൽവിചാരകനോട് ഇങ്ങനെ പറഞ്ഞു: “ആറു വർഗത്തിൽപ്പെട്ടവർ അവിടെ ഒരുമിച്ചു പണിയെടുക്കുന്നത് ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടു!”ബ്രാഞ്ച് നിർമാണം
1914-ൽ ഫിലിപ്സ് ദമ്പതികളുടെ വീട്ടിൽ പ്രവർത്തനം ആരംഭിച്ച ബ്രാഞ്ച് ഓഫീസ് 1946 വരെ അവിടെത്തന്നെ തുടർന്നു. ആ വർഷം 91 പ്രസാധകരാണ് ഉണ്ടായിരുന്നത്. 1959-ഓടെ ആ സംഖ്യ 685 ആയിത്തീർന്നു, വേല തുടർന്നും പുരോഗതി പ്രാപിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് 1960 ജൂണിൽ, ജോർജ്ടൗണിലെ 50 ബ്രിക്ക്ഡാം തെരുവിൽ സഹോദരങ്ങൾ ഒരു സ്ഥലം വാങ്ങി. ചില മിനുക്കുപണികൾക്കുശേഷം അതിലുള്ള കെട്ടിടങ്ങൾ ബ്രാഞ്ച് ഓഫീസായും ഒരു മിഷനറി ഭവനമായും ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ 1986 ആയപ്പോഴേക്കും ആ കെട്ടിടങ്ങളും മതിയാകാതെവന്നു. അതിനാൽ ഭരണസംഘത്തിന്റെ അനുമതിയോടെ ആ സ്ഥലത്തുതന്നെ ഒരു പുതിയ ബ്രാഞ്ച് നിർമിച്ചു. സാർവദേശീയ ദാസരും പ്രാദേശിക സഹോദരങ്ങളും ചേർന്ന് 1987-ൽ അതിന്റെ പണി പൂർത്തിയാക്കി.
യെരൂശലേമിന്റെ മതിലുകളുടെ ഒരു ഭാഗം പുനർനിർമിക്കുന്നതിൽ ഹല്ലോഹേശിനെ സഹായിച്ച അദ്ദേഹത്തിന്റെ പുത്രിമാരെപ്പോലെ, ബ്രാഞ്ചിന്റെ നിർമാണത്തിൽ സഹോദരിമാർ നിസ്തുലമായ ഒരു പങ്കു വഹിച്ചു. (നെഹെ. 3:12) ഉദാഹരണത്തിന്, ഏകദേശം പത്തു ടീമുകളായി പ്രവർത്തിച്ച 120 സഹോദരിമാരാണ് നിർമാണത്തിന് ആവശ്യമായ 12,000 സിമന്റ് ഇഷ്ടികകൾ ഉണ്ടാക്കിയത്. 16 അച്ചുകൾ ഉപയോഗിച്ച് 55 ദിവസത്തിനുള്ളിൽ അവർ ആ വേല പൂർത്തീകരിച്ചു. അതത്ര എളുപ്പമല്ലായിരുന്നു! ഇഷ്ടിക നന്നായി കട്ടിയാകാൻ തക്കവണ്ണം ആവശ്യത്തിനു നനവോടെ ശരിയായ അനുപാതത്തിൽ മിശ്രിതം തയ്യാറാക്കേണ്ടിയിരുന്നു. എന്നാൽ, അച്ചിൽനിന്ന് ഇഷ്ടിക പൊക്കിയെടുക്കുമ്പോൾ അതു പൊടിഞ്ഞുപോകുമാറ് നനവ് കൂടുതലാകുകയും ചെയ്യരുതായിരുന്നു.
സ്ഥലത്തെ സഹോദരങ്ങൾ രാത്രിയിൽ നിർമാണസ്ഥലത്തിനു കാവൽനിന്നു. അതിനായി അവർ ജോലിസ്ഥലത്തുനിന്നു നേരെ അവിടേക്കു വരുകയായിരുന്നു പതിവ്. മറ്റുള്ളവർ സാർവദേശീയ ദാസരോടൊപ്പം പ്രവർത്തിക്കുകയും അവരിൽനിന്നു വിലയേറിയ നിർമാണ വൈദഗ്ധ്യങ്ങൾ പഠിച്ചെടുക്കുകയും ചെയ്തു. ഹരിനറൈൻ (ഇൻഡാൽ)
പർസാഡ് എന്ന യുവസഹോദരൻ ഇപ്രകാരം പറയുന്നു: “ജനൽപ്പടികളുടെ മൂലകളിൽ അലങ്കാരപ്പണികൾ നടത്തുക എന്നതായിരുന്നു എന്റെ ജോലി. അതു ഞാൻ ഒരിക്കലും ചെയ്തിട്ടുള്ളതല്ല. അതു ശരിയായി ചെയ്യാൻ കഴിയുന്നതുവരെ ഞാൻ ശ്രമം തുടർന്നു. മേൽവിചാരകന് എന്റെ പണി ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. കാരണം അതു പരിശോധിച്ചശേഷം അദ്ദേഹം എന്നോടു പറഞ്ഞു: ‘ഇനി ബ്രാഞ്ചിന്റെ എല്ലാ ജനലുകളും ചെയ്യാൻ തുടങ്ങിക്കോളൂ.’” ഇന്നു രാജ്യഹാൾ നിർമാണത്തിൽ ഏർപ്പെടുന്നവരുമായി ഈ ചെറുപ്പക്കാരൻ തന്റെ വൈദഗ്ധ്യം പങ്കുവെക്കുന്നു.ചില സാമഗ്രികൾ ഇറക്കുമതി ചെയ്യേണ്ടിയിരുന്നതിനാൽ ഗവൺമെന്റ് അധികാരികളുടെ സഹകരണവും ആവശ്യമായിരുന്നു. തത്ഫലമായി, പ്രസിഡന്റ് ഫോബ്സ് എൽ. ബർനമും അദ്ദേഹത്തിന്റെ സഹചാരികളും ഉൾപ്പെടെ അനേകം ഉദ്യോഗസ്ഥർ നിർമാണസ്ഥലം സന്ദർശിച്ചു. നമ്മുടെ തൊഴിൽ വൈദഗ്ധ്യത്തിൽ എല്ലാവർക്കും വലിയ മതിപ്പു തോന്നി. അക്കൂട്ടത്തിൽപ്പെട്ട ഒരു മരപ്പണിക്കാരൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ കെട്ടിടത്തിന്റെ പണി ഗംഭീരം തന്നെ.” ബ്രുക്ലിൻ ഹെഡ്ക്വാർട്ടേഴ്സിന്റെ പ്രതിനിധിയായി എത്തിച്ചേർന്ന മേഖലാമേൽവിചാരകൻ ഡോൺ ആഡംസ്, 1988 ജനുവരി 14-ന് സമർപ്പണ പ്രസംഗം നിർവഹിച്ചു.
2001 ഫെബ്രുവരി 12-ന് ബ്രാഞ്ചിനായി വീണ്ടും മറ്റൊരു സ്ഥലത്തു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇപ്രാവശ്യവും സാർവദേശീയ ദാസരും പ്രാദേശിക സഹോദരങ്ങളും രംഗത്തെത്തി. 2003 ഫെബ്രുവരി 15 ശനിയാഴ്ച പുതിയ ബ്രാഞ്ചിന്റെ സമർപ്പണം നടന്നു. ജർമനി ബ്രാഞ്ചിൽനിന്നെത്തിയ റിച്ചർഡ് കെൽസി 332 പേർക്കു മുമ്പാകെ സമർപ്പണ പ്രസംഗം നടത്തി.
മുൻകാല മിഷനറിമാരിൽ അനേകരും ഈ പരിപാടിയിൽ സംബന്ധിക്കാൻ ഗയാനയിൽ മടങ്ങിയെത്തി. ചിലർ ഏറെ ദശാബ്ദങ്ങൾക്കു ശേഷമായിരുന്നു വന്നത്! അങ്ങനെ, 12 രാജ്യങ്ങളിൽനിന്നെത്തിയ 4,752 പേർ—ഗയാനയിലെ പ്രസാധകരുടെ എണ്ണത്തിന്റെ ഇരട്ടിയിലും വളരെക്കൂടുതൽ പേർ—ഞായറാഴ്ച നടത്തിയ ഒരു പ്രത്യേക യോഗത്തിൽ സംബന്ധിച്ചു.
സമ്മേളനങ്ങൾ നിർമാണവൈദഗ്ധ്യത്തിന്റെ മാറ്റുരയ്ക്കുന്നു
സർക്കിട്ട് സമ്മേളനങ്ങൾക്കും പ്രത്യേക സമ്മേളന ദിനങ്ങൾക്കും വേണ്ടി സഹോദരങ്ങൾ മിക്കപ്പോഴും കെട്ടിടങ്ങൾ വാടകയ്ക്കെടുക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ അതിനായി അവർ ഒരു യോഗസ്ഥലം കെട്ടിപ്പൊക്കുകപോലും ചെയ്തേക്കാം. 1952 മുതൽ 1956 വരെ ഗയാനയിൽ സേവിച്ച തോമസ് മാർക്കവിച്ച് പറയുന്നു: “ജോർജ്ടൗണിൽനിന്ന്
60 കിലോമീറ്റർ അകലെ ദെമേറാറ നദിയുടെ തീരപ്രദേശത്തായിരുന്നു സമ്മേളനം നടന്നത്. പ്രാദേശിക സഹോദരങ്ങൾക്കു പ്രോത്സാഹനം പകരാൻ പട്ടണത്തിൽനിന്ന് ഏകദേശം 200 സാക്ഷികൾ അതിൽ സംബന്ധിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ട് പ്രാദേശികമായി ലഭ്യമായിരുന്ന വസ്തുക്കൾ ഉപയോഗിച്ച് ഒരു താത്കാലിക സമ്മേളന ഹാൾ പണിയാൻ ഞങ്ങൾ തീരുമാനിച്ചു. താങ്ങുകാലുകളും ഇരിപ്പിടങ്ങളും ഉണ്ടാക്കാൻ മുളയും മേൽക്കൂര നിർമിക്കാൻ വാഴയിലയും ഉപയോഗിച്ചു.“സാധനങ്ങൾ എല്ലാം സംഘടിപ്പിച്ചശേഷം ഞങ്ങൾ അവ ഒരു ചെറിയ റെയിൽവണ്ടിയിൽ കയറ്റി ഒരു ഇറക്കം ഇറങ്ങിവരികയായിരുന്നു. എന്നാൽ ഒരു വളവിൽവെച്ചു നിയന്ത്രണം വിട്ട വണ്ടി മറിയുകയും അതിൽ കെട്ടിവെച്ചിരുന്ന മുഴുവൻ സാധനങ്ങളും നദിയിൽ വീഴുകയും ചെയ്തു. എന്നാൽ ആ അപകടം പെട്ടെന്നുതന്നെ ഗുണകരമെന്നു തെളിഞ്ഞു! വെള്ളത്തിൽ പൊങ്ങിക്കിടന്ന കെട്ടുകൾ നദിയിലൂടെ നേരെ നിർമാണസ്ഥലത്ത് എത്തിച്ചേർന്നു! മൂന്നു ദിവസത്തെ ആ പരിപാടിയിൽ നൂറു കണക്കിനു ഗ്രാമവാസികൾ തങ്ങളോടൊപ്പം പങ്കെടുത്തപ്പോൾ സന്ദർശകരായി എത്തിയ സഹോദരങ്ങൾ പുളകിതരായി.”
തോമസ് തുടരുന്നു: “സമ്മേളനത്തിനുശേഷം ഞങ്ങളെല്ലാവരും അതുവരെ പ്രവർത്തിച്ചിട്ടില്ലാത്ത അടുത്തുള്ള ചില സ്ഥലങ്ങളിൽ സുവാർത്ത പ്രസംഗിച്ചു. ഒരു ഗ്രാമത്തിൽ ഞങ്ങൾ ഒരു പരസ്യപ്രസംഗം നടത്തി. ഗ്രാമത്തിലുള്ള സകലരും പ്രസംഗം കേൾക്കാനെത്തി. വീട്ടിൽ വളർത്തുന്ന ഒരു കുരങ്ങും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
അൽപ്പനേരം ശ്രദ്ധിച്ചശേഷം, പരിസരത്തിന്റെ ഒരു വ്യത്യസ്ത വീക്ഷണം ലഭിക്കാനായി കുരങ്ങൻ ഏതാനും പ്രാവശ്യം നിലത്തുനിന്നു മുകളിലേക്കു കുതിച്ചശേഷം എന്റെ തോളത്തേക്കു ചാടിക്കയറി. ആശ്വാസകരമെന്നു പറയട്ടെ, പെട്ടെന്ന് എല്ലാടവും ഒന്നു നോക്കിക്കണ്ടിട്ട് കക്ഷി ഉടമസ്ഥന്റെ അടുത്തേക്കുതന്നെ തിരിച്ചു ചാടുകയും പ്രസംഗത്തിന്റെ ശേഷിച്ച ഭാഗത്തെല്ലാം അവിടെത്തന്നെ ഒതുങ്ങിക്കൂടുകയും ചെയ്തു!”കൺവെൻഷനുകൾ
കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രാരംഭവർഷങ്ങളിൽ, കൊവാർഡിനെയും യങ്ങിനെയും പോലെ ലോക ആസ്ഥാനത്തുനിന്നു വന്നിരുന്ന സഹോദരന്മാരുടെ സന്ദർശനത്തോടുള്ള ബന്ധത്തിൽ ഗയാനയിൽ വലിയ സമ്മേളനങ്ങൾ നടത്തിയിരുന്നു. 1954-ൽ, “പുതിയലോക സമുദായ” സമ്മേളനത്തിൽ പങ്കെടുക്കാൻ നേഥൻ നോറും മിൽട്ടൺ ഹെൻഷെലും വരുകയുണ്ടായി. 2,737 പേരാണ് അതിൽ സംബന്ധിച്ചത്.
ദശാബ്ദങ്ങൾക്കുശേഷം 1999-ൽ, ഗയാനയിൽ നടന്ന രണ്ടു കൺവെൻഷനുകളിൽ 7,100-ലധികം പേർ സംബന്ധിച്ചു. ഒന്ന് ജോർജ്ടൗണിലും മറ്റൊന്ന് ബെർബിസിലും ആയിരുന്നു. ജോർജ്ടൗണിൽ നടന്ന കൺവെൻഷനോടു ബന്ധപ്പെട്ട് അവസാന നിമിഷത്തിൽ ചില പ്രധാനപ്പെട്ട മാറ്റങ്ങൾ നടത്തേണ്ടിവന്നു, ഇത് സഹോദരങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുകയുണ്ടായി. ബ്രാഞ്ച് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “പ്രശസ്തനായ ഒരു ഇന്ത്യൻ സിനിമാതാരവും അദ്ദേഹത്തിന്റെ നൃത്തസംഘവും ഗയാനയിൽ എത്തിയിരുന്നു. ഞങ്ങൾ അവർക്കു മുമ്പേ നാഷണൽ പാർക്ക് ബുക്കു ചെയ്തിരുന്നതാണ്. എങ്കിലും, അവരുടെ പ്രോഗ്രാം മാറ്റിവെക്കാൻ പറ്റില്ലെന്നായിരുന്നു അധികൃതരുടെ തീരുമാനം.
“പെട്ടെന്നുതന്നെ, ഞങ്ങൾ മറ്റൊരു സ്ഥലം കണ്ടെത്തി. അങ്ങനെ, ക്രിക്കറ്റ് ഗ്രൗണ്ടിലായിരിക്കും കൺവെൻഷൻ നടക്കുകയെന്നു സഭകളെ അറിയിക്കുകയും ചെയ്തു. കൺവെൻഷന് എട്ടു ദിവസം കൂടിയേ ഉണ്ടായിരുന്നുള്ളൂ! പക്ഷേ, വീണ്ടും പ്രശ്നങ്ങൾ തലപൊക്കി. കരീബിൽ ക്രിക്കറ്റുകളിക്കു വലിയ ആദരവു കൽപ്പിക്കുകയും ക്രിക്കറ്റ് ഗ്രൗണ്ടിനെ പരിപാവനമായി വീക്ഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഗ്രൗണ്ടിലെ പുല്ലിനുമുകളിലൂടെ ഞങ്ങൾ നടക്കുന്ന കാര്യം അതിന്റെ നടത്തിപ്പുകാർക്ക് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. അപ്പോൾപ്പിന്നെ എങ്ങനെയാണ് ഞങ്ങൾ നാടകം അവതരിപ്പിക്കുക? സ്റ്റേജ് എവിടെ നിർമിക്കും?
“യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് ഞങ്ങൾ കാര്യങ്ങൾ മുന്നോട്ടു നീക്കി. അവൻ ഞങ്ങളെ കൈവിട്ടില്ല! ആ പുൽപ്പുറം
ഉപയോഗിക്കാൻ ഞങ്ങൾക്ക് അനുമതി ലഭിച്ചു. എന്നാൽ, പ്ലാറ്റ്ഫോമും അതിലേക്കു നയിക്കുന്ന വഴിയും നിലത്തുനിന്ന് ഉയർത്തിപ്പണിയണമെന്ന് അവർ നിബന്ധന വെച്ചു. ആ സംരംഭം പൂർത്തിയാക്കാൻ രാത്രിയിലുടനീളം എല്ലാവരും ഉത്സാഹപൂർവം പ്രവർത്തിച്ചു. കാലാവസ്ഥപോലും ഞങ്ങളോടു സഹകരിക്കാൻ കൂട്ടാക്കിയില്ല. എപ്പോഴുംതന്നെ മഴയായിരുന്നു. ഈ വെല്ലുവിളികളെല്ലാം ഞങ്ങൾ തരണം ചെയ്യുകയും കൃത്യസമയത്തുതന്നെ പരിപാടി ആരംഭിക്കുകയും ചെയ്തു.“കൺവെൻഷൻ ഭംഗിയായി മുന്നോട്ടു നീങ്ങി. അവസാന ദിവസമായ ഞായറാഴ്ച വരെ മഴ പെയ്തില്ല. അന്നു മഴയുടെ ശബ്ദം ശ്രവിച്ചുകൊണ്ടാണ് ഞങ്ങൾ ഉണർന്നത്. ഏറെ താമസിയാതെ, ക്രിക്കറ്റ് ഗ്രൗണ്ട് വെള്ളത്തിൽ മുങ്ങുകയും പ്ലാറ്റ്ഫോമിന്റെയും അതിലേക്കുള്ള
പാതയുടെയും 5 സെന്റിമീറ്റർ താഴെവരെ വെള്ളം പൊങ്ങുകയും ചെയ്തു. പരിപാടി തുടങ്ങുന്നതിനു തൊട്ടുമുമ്പ് മഴ അവസാനിച്ചു. സന്തോഷകരമെന്നു പറയട്ടെ, ഇലക്ട്രിക് കേബിളുകൾ നിലത്ത് ഇടുന്നതിനു പകരം അവ പലകകളുടെ അടിത്തട്ടിനോടു ചേർത്ത് ബന്ധിച്ചിരുന്നു. അങ്ങനെ, ഉയരം കൂടിയ ഒരു പ്ലാറ്റ്ഫോമും നടപ്പാതയും ഉണ്ടാക്കേണ്ടിവന്നത് യഥാർഥത്തിൽ ഒരു അനുഗ്രഹമായി പരിണമിച്ചു!”സൂര്യപ്രകാശത്തിൽ തിളങ്ങിനിന്ന അന്തരീക്ഷത്തിൽ 6,088 പേർ നാടകം ആസ്വദിച്ചു. രണ്ട് ആഴ്ചയ്ക്കുശേഷം ബെർബിസിൽ നടന്ന കൺവെൻഷനിൽ 1,038 പേർ സംബന്ധിച്ചു. മൊത്തം ഹാജർ 7,126 ആയിരുന്നു. ഗയാനയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ഇത്രയും പേർ ഒരുമിച്ചുകൂടിയിട്ടില്ല. ഈ അടുത്തകാലത്തായി ഹാജർ 10,000-ത്തിനടുത്തു പോലും എത്തിയിരിക്കുന്നു!
ശോഭനമായ പ്രതീക്ഷകൾ കൺമുമ്പിൽ
യെഹെസ്കേൽ തന്റെ ദർശനത്തിൽ, പുനഃസ്ഥാപിക്കപ്പെട്ടതും മഹത്ത്വീകരിക്കപ്പെട്ടതുമായ യഹോവയുടെ ആലയം കാണുകയുണ്ടായി. ആലയത്തിൽനിന്ന് ഒരു അരുവി ഒഴുകുന്നുണ്ടായിരുന്നു. മുന്നോട്ട് യെഹെ. 47:1-12.
ഒഴുകുംതോറും വീതിയും ആഴവും വർധിച്ചുവരുന്ന ആ അരുവി ക്രമേണ ഒരു വലിയ “നദി” ആയിത്തീർന്നു. ഉപ്പുവെള്ളം നിറഞ്ഞ ജീവജാലങ്ങളില്ലാത്ത ചാവുകടലിനുപോലും ആ നദി ജീവൻ കൈവരുത്തുന്നു.—1919 മുതൽ സത്യാരാധന മുന്നേറിക്കൊണ്ടിരിക്കെ ആ പ്രവചനം നിവൃത്തിയേറുന്നതായി ദൈവജനം നിരീക്ഷിച്ചിരിക്കുന്നു. ബൈബിളും ബൈബിൾ പഠനസഹായികളും യോഗങ്ങളും സമ്മേളനങ്ങളും കൺവെൻഷനുകളും ഉൾപ്പെട്ട ആത്മീയ കരുതലുകളുടെ ഒരു യഥാർഥ നദി ലോകത്തിനു ചുറ്റുമുള്ള ദശലക്ഷങ്ങളുടെ ആത്മീയദാഹം ശമിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ആ പ്രവചനത്തിന്റെ നിവൃത്തിയിൽ ഒരു പങ്കു വഹിക്കാൻ തങ്ങൾക്കു ലഭിച്ചിരിക്കുന്ന അവസരത്തെ ഒരു വലിയ പദവിയായി ഗയാനയിലെ യഹോവയുടെ സാക്ഷികൾ വീക്ഷിക്കുന്നു. തന്നെയുമല്ല, ജലത്തിന്റെ ആ നാട്ടിൽ “നിത്യജീവന്നായി നിയമിക്കപ്പെട്ട” എല്ലാവർക്കും—അവർ വസിക്കുന്നത് എവിടെയായിരുന്നാലും—ജീവദായകമായ ആത്മീയ ആഹാരം എത്തിച്ചുകൊടുക്കാൻ അക്ഷരീയ നദികളെ അവർ തുടർന്നും പ്രയോജനപ്പെടുത്തും.—പ്രവൃ. 13:48.
[അടിക്കുറിപ്പ്]
a 1966 മേയിൽ ബ്രിട്ടീഷ് ഗിയാന സ്വാതന്ത്ര്യം നേടിയപ്പോൾ അതിന്റെ പേര് ഗയാന എന്നായിത്തീർന്നു. ഈ പേരാണ്—ആവശ്യമായ ചില സന്ദർഭങ്ങളിലൊഴികെ—വിവരണത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
[140-ാം പേജിലെ ചതുരം]
ഗയാനയുടെ ഒരു ആകമാന വീക്ഷണം
ഭൂപ്രകൃതി: അധികവും സമുദ്രനിരപ്പിനു താഴെയായി കിടക്കുന്ന, പുഴകൾ നിക്ഷേപിച്ചുപോയ എക്കൽമണ്ണു നിറഞ്ഞ തീരപ്രദേശങ്ങൾ, ഏകദേശം 230 കിലോമീറ്റർ നീളത്തിൽ അണകെട്ടി സംരക്ഷിച്ചിരിക്കുന്നു. ഗയാനയിലെ നദികളിൽ മിക്കതും ഉത്ഭവിക്കുന്ന ഉൾനാടൻ പർവതനിരകൾ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ഏതാണ്ട് 80 ശതമാനവും വനമാണ്.
ജനങ്ങൾ: പകുതിയോളം പേർക്കും പൂർവേന്ത്യൻ ഉത്ഭവമാണുള്ളത്. 40 ശതമാനത്തിലധികം, കറുത്ത ആഫ്രിക്കൻ വംശജരും മറ്റു സങ്കരവർഗങ്ങളുമാണ്. ഏകദേശം 5 ശതമാനം അമരിന്ത്യരും ഉണ്ട്. 40 ശതമാനത്തോളം ക്രൈസ്തവരും 34 ശതമാനം ഹിന്ദുക്കളും 9 ശതമാനം മുസ്ലീങ്ങളും ആണ്.
ഭാഷ: ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷയെങ്കിലും രാജ്യത്തുടനീളം ആളുകൾ ക്രയോളും സംസാരിക്കുന്നു.
ഉപജീവന മാർഗം: ഏകദേശം 30 ശതമാനം പേരും കർഷകരാണ്. മീൻപിടിത്തവും മരംമുറിക്കലും ഖനനവും ആണ് മറ്റു തൊഴിൽമേഖലകൾ.
ആഹാരം: അരി, കൊക്കോ (അല്ലെങ്കിൽ കൊക്കോക്കുരു), പലയിനം നാരകങ്ങൾ, തേങ്ങ, കാപ്പി, ചോളം, മരച്ചീനി, കരിമ്പ് തുടങ്ങിയ ഉഷ്ണമേഖലാ പഴങ്ങളും പച്ചക്കറികളുമാണ് പ്രധാന കാർഷിക വിളകൾ. മാംസത്തിനായി കന്നുകാലികൾ, പന്നി, കോഴി, ആട് എന്നിവയെ വളർത്തുന്നു. മീനും ചെമ്മീനും ആണ് കടലിൽനിന്നു ലഭിക്കുന്ന പ്രധാന ഭക്ഷ്യവസ്തുക്കൾ.
കാലാവസ്ഥ: ഉഷ്ണമേഖലാപ്രദേശമായ ഗയാനയിൽ ഋതുഭേദം കാര്യമായി അനുഭവപ്പെടാറില്ലെന്നുതന്നെ പറയാം. തീരപ്രദേശങ്ങളിൽ വർഷത്തിൽ 150 മുതൽ 200 വരെ സെന്റിമീറ്റർ മഴ ലഭിക്കുന്നു. ഭൂമധ്യരേഖയ്ക്കു സമീപത്താണു സ്ഥിതിചെയ്യുന്നതെങ്കിലും, അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നു തുടർച്ചയായി വീശുന്ന വാണിജ്യവാതം നിമിത്തം ഗയാനയിലെ കാലാവസ്ഥ അത്ര ചൂടുള്ളതല്ല.
[143-145 പേജുകളിലെ ചതുരം/ചിത്രം]
ആർക്കും അദ്ദേഹത്തിന്റെ വായ്“അടയ്ക്കാൻ” കഴിഞ്ഞില്ല
മാൽക്കം ഹാൾ
ജനനം: 1890
സ്നാപനം: 1915
സംക്ഷിപ്ത വിവരം: ലേഗ്വാൻ ദ്വീപുവാസിയായിരുന്ന ഇദ്ദേഹം, ആ പ്രദേശത്ത് ആദ്യമായി സുവാർത്ത പ്രസംഗിച്ചവരിൽ ഒരാളാണ്. പിന്നീട്, അവിടെ രൂപംകൊണ്ട കൂട്ടത്തെ അദ്ദേഹം പരിപാലിക്കുകയും ചെയ്തു.
മൂത്ത ജ്യേഷ്ഠന്റെ കൊച്ചുമകളായ ഇവോൻ ഹാൾ പറഞ്ഞപ്രകാരം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ഒരിക്കൽ വല്യപ്പച്ചനോടു പറഞ്ഞു: “നിങ്ങൾ വോട്ടു ചെയ്യുകയില്ലെന്നുള്ളത് സത്യമാണോ? ആണെങ്കിൽ നിന്റെ ബൈബിൾ പിടിച്ചെടുത്ത് നിന്നെ ഞങ്ങൾ ജയിലിൽ അടയ്ക്കും.” ഉദ്യോഗസ്ഥന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് വല്യപ്പച്ചൻ പ്രതിവചിച്ചു: “എന്നാൽ എന്റെ വായ് നിങ്ങൾ എന്തു ചെയ്യും? മതനേതാക്കൾ ഏറെക്കാലമായി നിങ്ങളിൽനിന്നു മറച്ചുവെച്ചിരിക്കുന്ന സത്യം സംസാരിക്കുന്നതിന്റെ പേരിൽ നിങ്ങൾക്ക് എന്റെ വായ് അടയ്ക്കാൻ കഴിയുമോ?” അപ്പോൾ, “തന്നെ ഞാൻ പിന്നെ കണ്ടോളാം” എന്നു പറഞ്ഞുകൊണ്ട് ആ ഉദ്യോഗസ്ഥൻ സ്ഥലംവിട്ടു.
ദൈവരാജ്യത്തെക്കുറിച്ചു ഗയാനയിൽ ആദ്യമായി പ്രസംഗിച്ചവരിൽ ഒരാളായിരുന്നു എന്റെ വല്യപ്പച്ചൻ. 1915-ൽ സ്നാപനമേറ്റ അദ്ദേഹം “സത്യത്തിന്റെ ഒരു യഥാർഥ പോരാളി” ആയിരുന്നെന്ന് ഒരു സഹോദരൻ അഭിപ്രായപ്പെട്ടു. ജോർജ്ടൗണിൽ താമസിച്ചുകൊണ്ട് ജോലിനോക്കുമ്പോഴാണ് വല്യപ്പച്ചൻ രാജ്യസത്യത്തെക്കുറിച്ചു കേൾക്കുന്നത്. സോമർസെറ്റ് ഹൗസിൽവെച്ച് ഒരു പരസ്യപ്രസംഗം കേട്ടുകഴിഞ്ഞപ്പോൾത്തന്നെ വല്യപ്പച്ചൻ സത്യം തിരിച്ചറിഞ്ഞു. പ്രസംഗത്തിൽ കേട്ട എല്ലാ തിരുവെഴുത്തുകളും വീട്ടിൽ ചെന്ന് തന്റെ ബൈബിൾ തുറന്ന് അദ്ദേഹം എടുത്തുനോക്കി.
അതേത്തുടർന്ന് സ്വദേശമായ ലേഗ്വാനിലേക്കു മടങ്ങിപ്പോയ അദ്ദേഹം പെട്ടെന്നുതന്നെ അവിടെയുള്ളവരോടു സാക്ഷീകരിക്കാൻ തുടങ്ങി. ആദ്യമായി രാജ്യദൂതു സ്വീകരിച്ചവരിൽ, അദ്ദേഹത്തിന്റെ രണ്ടു സഹോദരിമാരും ജ്യേഷ്ഠന്റെ ചില മക്കളും ഉൾപ്പെടുന്നു. വല്യപ്പച്ചന്റെ വീട്ടിൽ കൂടിവന്ന കൂട്ടത്തിന്റെ കേന്ദ്രമായി അവർ വർത്തിച്ചു.
ആദ്യമൊക്കെ ദ്വീപുവാസികൾ പുരോഹിതവർഗത്തിന്റെ ശക്തമായ സ്വാധീനത്തിലായിരുന്നു. അതുകൊണ്ടുതന്നെ അവരിൽ സുവാർത്തയോടുള്ള താത്പര്യം ജനിപ്പിക്കുക ഏറെ ദുഷ്കരമായിരുന്നു. പുരോഹിതന്മാർ വല്യപ്പച്ചനെ “ബൈബിൾ തലയ്ക്കുപിടിച്ച ഭ്രാന്തൻ” എന്നാണു വിളിച്ചിരുന്നത്. എന്നാൽ അതൊന്നും അദ്ദേഹത്തിന്റെ തീക്ഷ്ണതയ്ക്കു മങ്ങലേൽപ്പിച്ചില്ല. എല്ലാ ഞായറാഴ്ചയും രാവിലെ അദ്ദേഹം തന്റെ വീടിന്റെ പോർട്ടിക്കോയിൽ ഫോണോഗ്രാഫ് ഉപയോഗിച്ച്, റെക്കോർഡു ചെയ്ത പ്രഭാഷണങ്ങൾ കേൾപ്പിക്കുമായിരുന്നു. റോഡിൽ നിന്നുകൊണ്ട് ആളുകൾ മിക്കപ്പോഴും അതു ശ്രദ്ധിക്കുമായിരുന്നു.
ക്രമേണ ചിലർ വിലമതിപ്പോടെ പ്രതികരിച്ചുതുടങ്ങി. സ്മാരകത്തിന്റെ രാത്രിയിൽ ഇതു വ്യക്തമായി പ്രകടമായിരുന്നു. അന്നു വല്യപ്പച്ചന്റെ മാളികമുറിയിൽ ആളുകൾ തടിച്ചുകൂടുമായിരുന്നു. അധ്യക്ഷനും പ്രസംഗകനും ആയിരുന്ന അദ്ദേഹം മാത്രമാണ് ചിഹ്നങ്ങളിൽ പങ്കുപറ്റിയിരുന്നത്. അദ്ദേഹത്തിന്റെ ബൈബിൾ വിദ്യാർഥികളിൽ ഒരുവനായ ലിറോയി ഡെൻബൊ പയനിയർ സേവനം ഏറ്റെടുക്കുകയും കുറെക്കാലത്തേക്കു സർക്കിട്ട് മേൽവിചാരകനായി സേവിക്കുകയുംപോലും ചെയ്തു.
എസേകീബോ നദിയിൽ ഗതാഗതം നടത്തിയിരുന്ന ഒരു കപ്പലിൽ ഉദ്യോഗസ്ഥനായിരുന്ന വല്യപ്പച്ചൻ ജോലിയിൽനിന്നു വിരമിച്ചശേഷം ലേഗ്വാൻ ദ്വീപിലും അതിനു സമീപമുള്ള വാക്കനാം ദ്വീപിലും പയനിയർ സേവനം ആരംഭിച്ചു. രാവിലെ 4:30-ന് ഉണർന്ന് അദ്ദേഹം പശുക്കളെ കറക്കുകയും പന്നികൾക്കു തീറ്റ കൊടുക്കുകയും ചെയ്യും. ഏഴരയോടെ കുളിച്ചൊരുങ്ങിയശേഷം ദിനവാക്യവും ബൈബിളിൽനിന്നുള്ള ഒരു ഭാഗവും വായിക്കും. തുടർന്ന് ശുശ്രൂഷയ്ക്കായി തയ്യാറാകും. പുറപ്പെടുന്നതിനു മുമ്പായി വല്യപ്പച്ചൻ സൈക്കിളിനു കാറ്റടിക്കുന്ന രംഗം ഇന്നും എന്റെ ഓർമയിൽ തങ്ങിനിൽക്കുന്നു. സൈക്കിളിൽ അദ്ദേഹം 20 കിലോമീറ്ററെങ്കിലും സഞ്ചരിക്കാത്ത ഒരു ദിവസംപോലും ഇല്ലായിരുന്നു.
70 വർഷത്തോളം യഹോവയെ വിശ്വസ്തമായി സേവിച്ച വല്യപ്പച്ചൻ 1985 നവംബർ 2-ന് തന്റെ ഭൗമിക ജീവിതം പൂർത്തിയാക്കി. അക്കാലത്ത് ഒരിക്കൽപ്പോലും ആർക്കും അദ്ദേഹത്തിന്റെ വായ് “അടയ്ക്കാൻ” കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇന്നു ലേഗ്വാനിലും വാക്കനാമിലും സഭകളുണ്ട്.
[155-158 പേജുകളിലെ ചതുരം/ചിത്രം]
ബാല്യകാല ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്റെ ജീവിതത്തെ മാറ്റിമറിച്ചു
ആൽബെർ സ്മോൾ
ജനനം: 1921
സ്നാപനം: 1949
സംക്ഷിപ്ത വിവരം: 1953-ൽ പയനിയറിങ് ആരംഭിച്ചു. ഭാര്യ ഷീലയോടൊപ്പം 1958-ൽ ഗിലെയാദ് സ്കൂളിൽ സംബന്ധിച്ചശേഷം തിരികെ ഗയാനയിൽ നിയമനം ഏറ്റെടുത്തു.
“ദൈവമാണ് നിന്നെ സൃഷ്ടിച്ചത്”—കുഞ്ഞുന്നാളിൽ ഞാൻ കേട്ടുതഴമ്പിച്ച ഒരു പല്ലവിയായിരുന്നു അത്. അതുകൊണ്ട് നാലു മക്കളിൽ ‘കുരുത്തംകെട്ടത്’ ഞാനാണെന്ന് അമ്മ പറയുമ്പോൾ, ദൈവം മൂന്നു നല്ല കുട്ടികളെയും ഒരു ചീത്ത കുട്ടിയെയും സൃഷ്ടിച്ചെന്നു ഞാൻ ചിന്തിക്കുമായിരുന്നു.
“ദൈവത്തെ സൃഷ്ടിച്ചത് ആരാണ്?” പത്തു വയസ്സുള്ളപ്പോൾ വേദപാഠം പഠിപ്പിച്ചിരുന്ന അധ്യാപകനോടു ഞാൻ ചോദിച്ചു. പക്ഷേ ഉത്തരമൊന്നും ലഭിച്ചില്ല. എങ്കിലും മുതിർന്നപ്പോൾ അന്നത്തെ മിക്ക ആളുകളെയുംപോലെ ഞാനും ഒരു പള്ളിയിൽ ചേർന്നു. പ്രസ്ബിറ്റേറിയൻ വിശ്വാസി ആയിരുന്നതുകൊണ്ട് ആ സഭയുടെ പള്ളിയിലാണു ഞാൻ ചേർന്നത്. എന്നിരുന്നാലും എന്റെ അനേകം ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചില്ല. ഉദാഹരണത്തിന് “ധനവാൻ മണിമാളികയിൽ, ദരിദ്രനോ അതിൻ പടിവാതിൽക്കൽ. ശ്രേഷ്ഠരും അധമരുമായി സൃഷ്ടിച്ചൂ ദൈവം, നിശ്ചയിച്ചവരുടെ ഭാഗധേയവും” എന്ന വാക്കുകൾ അടങ്ങിയ ഒരു ഗീതം ഞങ്ങൾ പള്ളിയിൽ പാടിയിരുന്നു. ‘ദൈവം യഥാർഥത്തിൽ ആളുകളുടെ “ഭാഗധേയം” നിശ്ചയിച്ചുവെച്ചിട്ടുണ്ടോ?’ ഞാൻ ചിന്തിച്ചു. ഒരിക്കൽ ഒരു ശുശ്രൂഷകനോടു ഞാൻ ചോദിച്ചു: “ദൈവം ആദാമിനെയും ഹവ്വായെയും മാത്രമല്ലേ സൃഷ്ടിച്ചത്. അപ്പോൾപ്പിന്നെ വ്യത്യസ്ത വർഗങ്ങൾ എങ്ങനെ ഉണ്ടായി?” ഉല്പത്തി വിവരണം കെട്ടുകഥയാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ ഉത്തരത്തിന്റെ രത്നച്ചുരുക്കം.
കൂടാതെ രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് പടയാളികൾക്കായി പ്രാർഥിക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ബൈബിളിൽ ഞാൻ വായിച്ചിരുന്ന കാര്യങ്ങൾക്കു വിരുദ്ധമാണ് സഭയുടെ പഠിപ്പിക്കലെന്ന് അതോടെ എനിക്കു ബോധ്യമായി. പക്ഷേ ‘വേറെ എങ്ങോട്ടു പോകാനാണ്’ എന്നായിരുന്നു എന്റെ ചിന്ത. ഞാൻ എന്റെ സഭയിൽത്തന്നെ തുടർന്നു. 24 വയസ്സായപ്പോൾ ഞാൻ ഷീലയെ വിവാഹം കഴിച്ചു.
ഒരിക്കൽ ഞാൻ പള്ളിയിൽനിന്നു മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ, യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാൾ വീട്ടിൽ വന്നു. നരകമില്ലാത്ത സഭ എന്നാണ് ഞങ്ങൾ അവരെ വിളിച്ചിരുന്നത്. എനിക്കവരോടു യാതൊരു മമതയും ഇല്ലായിരുന്നു. സ്വകാര്യഭവനങ്ങളിൽ യോഗം നടത്തുന്ന അവർക്ക് മതപരമായ ഔദ്യോഗിക വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൂടാതെ, സമർഥയായ ഒരു ജീവിത പങ്കാളിയെ ലഭിച്ചത് ഉൾപ്പെടെ എന്റെ ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ നിമിത്തം ദൈവം എന്നോടുകൂടെ ഉണ്ടെന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നിരുന്നു.
സാക്ഷിയായ നെസിബ് റോബിൻസൺ സ്വയം പരിചയപ്പെടുത്തുമ്പോൾ ഞാൻ എന്റെ സൈക്കിളിന്റെ ടയർ റിപ്പയർ ചെയ്യുകയായിരുന്നു. “ഈ ടയർ പഞ്ചറാണ്. നിങ്ങൾ ഒരു ക്രിസ്ത്യാനി ആണെങ്കിൽ ഇതൊന്നു നന്നാക്കാൻ സഹായിക്ക്.” ഇത്രയും പറഞ്ഞിട്ട് ഉടൻതന്നെ ഞാൻ വീട്ടിനകത്തേക്കു കയറിപ്പോയി. പിറ്റേ ആഴ്ച പള്ളിയിൽ പോകാനായി ബൈബിളും പിടിച്ചുകൊണ്ട് ഞാൻ വാതിലിനു വെളിയിലേക്കു വന്നപ്പോൾ നെസിബ് വീട്ടിലേക്കുള്ള നടക്കല്ലുകൾ കയറി വരികയായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു: “എനിക്കു നിങ്ങളുടെ മതത്തിൽ യാതൊരു താത്പര്യവുമില്ല. ഭാര്യ അകത്തുണ്ട്. വേണമെങ്കിൽ നിങ്ങൾക്ക് അവളോടു സംസാരിക്കാം.” എന്നിട്ടു ഞാൻ എന്റെ വഴിക്കുപോയി.
അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നു പിന്നീട് എനിക്കു തോന്നി. പാസ്റ്റർ പള്ളിയിൽ പറഞ്ഞ കാര്യങ്ങളൊന്നും എനിക്കു ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ‘റോബിൻസണും എന്റെ ഭാര്യയും കൂടി സംസാരിച്ചിരുന്നാൽ ഞായറാഴ്ച ദിവസം ഉണ്ടാക്കാറുള്ള സൂപ്പ് തയ്യാറാക്കാൻ അവൾക്കു സമയം കിട്ടാതെ വരുമോ’ എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ. എന്നാൽ അക്കാര്യത്തിൽ ഞാൻ വിഷമിക്കേണ്ടിയിരുന്നില്ല. വീട്ടിൽ ചെന്നപ്പോൾ സൂപ്പ് റെഡിയായിരുന്നു. ആകാംക്ഷയോടെ ഞാൻ ഷീലയോടു തിരക്കി: “ആ റോബിൻസണുമായി നീ സംസാരിച്ചോ?” “ഉവ്വ്, ഞാൻ പാചകംചെയ്യുന്നതിനിടയിൽ അദ്ദേഹം ഇവിടെയിരുന്നുകൊണ്ട് എന്നോടു സംസാരിച്ചു,” അവൾ പറഞ്ഞു.
അധികം താമസിയാതെ ഷീല ഒരു ബൈബിളധ്യയനം സ്വീകരിച്ചു. ആയിടെ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ അവൾ പ്രസവിച്ചു, പക്ഷേ അതിനു ജീവൻ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നു ഞാൻ റോബിൻസണോടു ചോദിച്ചു. അതു ദൈവത്തിന്റെ കുറ്റമല്ലെന്നും ആദാമിന്റെയും ഹവ്വായുടെയും അനുസരണക്കേടിന്റെയും അവരിലൂടെ നമുക്കു പാരമ്പര്യമായി ലഭിച്ച അപൂർണതയുടെയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ആ മറുപടി തൃപ്തികരമായി എനിക്കു തോന്നി.
ഞാൻ എന്റെ വർക്ക് ഷോപ്പിൽ ഫർണിച്ചർ ഉണ്ടാക്കുന്നതിനിടയിൽ നെസിബ് എന്നെ കൂടെക്കൂടെ സന്ദർശിച്ചു. ഞങ്ങളുടെ സംഭാഷണം എന്റെ തൊഴിലിനെ ചുറ്റിപ്പറ്റി ആയിരുന്നെങ്കിലും മടങ്ങിപ്പോകുന്നതിനു മുമ്പായി എങ്ങനെയെങ്കിലും ബൈബിളിൽനിന്നുള്ള ഒരു ആശയം അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. ക്രമേണ, ഞങ്ങളുടെ സംഭാഷണം ഫർണിച്ചറിൽനിന്നു ദൈവവചനത്തിലേക്കു തിരിഞ്ഞു. ഒരു ദിവസം, ജീവിതത്തിലുടനീളം ഉത്തരം കിട്ടാതെ കിടന്നിരുന്ന എന്റെ ഒന്നു രണ്ടു ചോദ്യങ്ങൾ അദ്ദേഹത്തോടു ചോദിക്കാമെന്നു ഞാൻ തീരുമാനിച്ചു. എന്റെ സഭയിലെ ശുശ്രൂഷകന്മാർക്കുകൂടെ ഉത്തരം അറിഞ്ഞുകൂടാത്ത സ്ഥിതിക്ക് ആ ചോദ്യങ്ങൾ അദ്ദേഹത്തെ അന്ധാളിപ്പിച്ചുകളയുമെന്നു ഞാൻ വിചാരിച്ചു.
തിരുവെഴുത്തുകളെ അടിസ്ഥാനമാക്കി മാത്രമേ സംസാരിക്കാവു എന്നു നിഷ്കർഷിച്ചശേഷം “ആരാണ് ദൈവത്തെ സൃഷ്ടിച്ചത്?” എന്ന ചോദ്യം ഞാൻ ആദ്യം തൊടുത്തുവിട്ടു. നെസിബ് ബൈബിൾ തുറന്ന് സങ്കീർത്തനം 90:2 വായിച്ചു. അവിടെ ഇപ്രകാരം പറയുന്നു: “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” തുടർന്ന് എന്നെ നോക്കി അദ്ദേഹം വിശദീകരിച്ചു: “ഇവിടെ പറഞ്ഞിരിക്കുന്നതു താങ്കൾ ശ്രദ്ധിച്ചോ? ദൈവത്തെ ആരും സൃഷ്ടിച്ചതല്ല. അവൻ എന്നും സ്ഥിതിചെയ്തിരുന്നു.” വ്യക്തവും യുക്തിസഹവുമായ ആ ഉത്തരം എന്നെ ആശ്ചര്യപ്പെടുത്തി. അതോടെ, വർഷങ്ങളോളം എന്റെ മനസ്സിനെ മഥിച്ചിരുന്ന ചോദ്യങ്ങൾ ചിറപൊട്ടിയൊഴുകി. നെസിബ് നൽകിയ തിരുവെഴുത്തുപരമായ ഉത്തരങ്ങൾ—പ്രത്യേകിച്ചും ഭൂമിയെ ഒരു പറുദീസ ആക്കാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തോടുള്ള ബന്ധത്തിൽ നൽകിയവ—എനിക്കു മുമ്പൊരിക്കലും അനുഭവിക്കാത്ത തരത്തിലുള്ള ഹൃദയാനന്ദം പകർന്നു.
ആദ്യമായി രാജ്യഹാൾ സന്ദർശിച്ചത് എന്നിൽ ശക്തമായ പ്രഭാവം ചെലുത്തി. എങ്ങനെയെന്നോ? പള്ളിയിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഒരു കാര്യം ഞാൻ അവിടെ കണ്ടു—സദസ്സിലുള്ളവരും യോഗങ്ങളിൽ പങ്കുപറ്റുന്നു! ഭാര്യ കൂടെയില്ലായിരുന്നതിനാലും അവൾ അന്നുവരെയും യോഗങ്ങളിൽ സംബന്ധിച്ചിട്ടില്ലായിരുന്നതിനാലും ഇക്കാര്യം ഞാൻ അവളോടു പറഞ്ഞു. “ഇനിമുതൽ ഞാനും വരാം,” എന്നായിരുന്നു അവളുടെ പ്രതികരണം. അങ്ങനെ, 55 വർഷത്തിനുശേഷം ഇന്നും ഞങ്ങൾ യോഗങ്ങളിൽ സംബന്ധിക്കുന്നു!
1949-ൽ ഷീലയും ഞാനും അറ്റ്ലാന്റിക് സമുദ്രത്തിൽ സ്നാപനമേറ്റു. 1953-ൽ ഞാൻ പയനിയറിങ് ആരംഭിച്ചു. രണ്ടു വർഷത്തിനുശേഷം ഷീലയും എന്നോടൊപ്പം വേലയിൽ ചേർന്നു. 1958-ൽ ഗിലെയാദ് സ്കൂളിന്റെ 31-ാം ക്ലാസ്സിൽ സംബന്ധിക്കാൻ ഞങ്ങളെ ക്ഷണിക്കുകയും തിരികെ ഗയാനയിൽത്തന്നെ നിയമിക്കുകയും ചെയ്തു. സർക്കിട്ട് വേലയിൽ 23 വർഷം സേവിച്ചശേഷം ഞങ്ങൾ പ്രത്യേക പയനിയറിങ് ഏറ്റെടുക്കുകയും ഇന്നോളം അതിൽ തുടരുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ മുഴുസമയ സേവനത്തിൽ പ്രവേശിച്ചിട്ട് 50 വർഷമായി. എന്റെ ബാല്യകാല ചോദ്യങ്ങൾക്ക് ഉത്തരം നൽകിയതിനു മാത്രമല്ല തന്നെ സേവിക്കാൻ എനിക്കും ഭാര്യക്കും അവസരം നീട്ടിത്തന്നതിനും ഞാൻ യഹോവയോടു നന്ദിയുള്ളവനാണ്.
[163-166 പേജുകളിലെ ചതുരം/ചിത്രം]
“അടിയൻ ഇതാ അടിയനെ അയക്കേണമേ”
ജോസ്ലൻ റാമാല്യൂ (മുമ്പത്തെ പേര് റോച്ച്)
ജനനം: 1927
സ്നാപനം: 1944
സംക്ഷിപ്ത വിവരം: ഇപ്പോൾ വിധവയായ ഈ സഹോദരി, ഭർത്താവിനോടൊപ്പം സർക്കിട്ട് വേലയിൽ പ്രവർത്തിച്ചതുൾപ്പെടെ മുഴുസമയ സേവനത്തിൽ 54 വർഷം ചെലവഴിച്ചു.
കരീബിയൻ ദ്വീപായ നീവസിലാണ് ഞാൻ ജനിച്ചത്. മെഥഡിസ്റ്റ് വിശ്വാസിയും നഴ്സും ആയിരുന്ന എന്റെ അമ്മ ഒറ്റയ്ക്കാണ് എന്നെ വളർത്തിക്കൊണ്ടുവന്നത്. എന്നിൽ ദൈവവിശ്വാസം ഉൾനട്ടത് അമ്മയായിരുന്നു. അമ്മയുടെ ജോലിയോടുള്ള ബന്ധത്തിൽ ഞങ്ങൾ ദ്വീപിലെ ഒരു ചെറിയ ഗ്രാമത്തിലേക്കു താമസം മാറി. പിറ്റേ ഞായറാഴ്ച ഞങ്ങൾ അവിടെയുള്ള മെഥഡിസ്റ്റ് പള്ളിയിൽ പോയി. അൽമായർക്കുള്ള ഒരു ചാരുബഞ്ചിൽ ഞങ്ങൾ ഇരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ, ആ ബഞ്ചിന്റെ “ഉടമസ്ഥർ” എത്തിയിരിക്കുന്നതിനാൽ മറ്റെവിടെയെങ്കിലും ഇരിക്കണമെന്നു ഞങ്ങളെ അറിയിച്ചു. മറ്റൊരു വിശ്വാസി “അദ്ദേഹത്തിന്റെ” ബഞ്ചിൽ ഇരിക്കാൻ ദയാപുരസ്സരം ഞങ്ങളെ അനുവദിച്ചെങ്കിലും ഇനി ആ പള്ളിയിലേക്കില്ലെന്ന് അമ്മ തീരുമാനിച്ചു. പകരം ഞങ്ങൾ ആംഗ്ലിക്കൻ പള്ളിയിൽ ചേർന്നു.
1940-കളുടെ ആരംഭത്തിൽ അമ്മ ഒരു കൂട്ടുകാരിയെ സന്ദർശിക്കുകയുണ്ടായി. ആ അവസരത്തിൽ, സെന്റ് കിറ്റ്സിൽനിന്നുള്ള ഒരു സാക്ഷി അമ്മയ്ക്കു ചില സാഹിത്യങ്ങൾ നൽകി. വായനയിൽ അതീവ താത്പര്യം ഉണ്ടായിരുന്ന അമ്മ അതെല്ലാം തത്ക്ഷണം വായിച്ചുതീർക്കുകയും അതിൽ അടങ്ങിയിരുന്ന സത്യം കണ്ടെത്തുകയും ചെയ്തു. താമസിയാതെ അമ്മ വിവാഹിതയായപ്പോൾ ഞങ്ങൾ ട്രിനിഡാഡിലേക്കു താമസം മാറ്റി. നമ്മുടെ പ്രസിദ്ധീകരണങ്ങൾ ആ സമയത്ത് അവിടെ നിരോധിച്ചിരിക്കുകയായിരുന്നെങ്കിലും യോഗങ്ങൾക്കായി രാജ്യഹാളിൽ
കൂടിവരാൻ ഞങ്ങൾക്കു സാധിച്ചിരുന്നു. ഏറെ താമസിയാതെ അമ്മ ആംഗ്ലിക്കൻ സഭയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് യഹോവയെ സേവിക്കാൻ തുടങ്ങി, എന്റെ രണ്ടാനപ്പനായ ജെയിംസ് ഹാൻലിയും അതുതന്നെ ചെയ്തു.ട്രിനിഡാഡിലായിരിക്കെ, റോസ് കഫി എന്ന ഒരു യുവസഹോദരിയെ ഞാൻ പരിചയപ്പെട്ടു. 11 വർഷങ്ങൾക്കുശേഷം ഞങ്ങൾ ഒരുമിച്ചു മിഷനറിവേലയിൽ ഏർപ്പെടുമെന്ന് ഞാൻ അന്നു ചിന്തിച്ചതേയില്ല. യഹോവയെ സേവിക്കാനുള്ള എന്റെ ആഗ്രഹം വർധിച്ചുകൊണ്ടേയിരുന്നു. ആദ്യമായി ഒറ്റയ്ക്കു സാക്ഷീകരണത്തിനു പോയത് ഇന്നും ഞാൻ ഓർക്കുന്നു. ഒന്നാമത്തെ വീട്ടിൽ, വീട്ടുകാരി വെളിയിൽ വന്നതും ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ സ്തംഭിച്ചുനിന്നു. എത്രനേരം അങ്ങനെ നിന്നെന്ന് എനിക്കറിയില്ല. ഒടുവിൽ ബൈബിൾ തുറന്ന് ദാനീയേൽ 2:44 വായിച്ചശേഷം ഒട്ടും സമയം കളയാതെ ഞാൻ സ്ഥലംവിട്ടു!
1950-ൽ പയനിയറിങ് ആരംഭിച്ച് വെറും രണ്ടു വർഷത്തിനുള്ളിൽ ഗിലെയാദ് സ്കൂളിന്റെ 21-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കാൻ എനിക്കു ക്ഷണം കിട്ടി. എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. എന്നെയും ആ ക്ലാസ്സിൽനിന്നു ബിരുദമെടുത്ത മറ്റു രണ്ടു പേരെയും ഗയാനയിലേക്കു നിയമിച്ചു. ഗയാനയിൽനിന്നു വന്നിരുന്ന ഫ്ളോറൻസ് ടോം, എന്നോടൊപ്പം ഒരേ മുറിയിൽ താമസിച്ചിരുന്ന ലിൻഡർ ലൂറൈ എന്നിവരായിരുന്നു അവർ. 1953-ൽ ഞങ്ങൾ ഗയാനയിൽ എത്തി. ജോർജ്ടൗണിൽനിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയായി കൗറാൻടൈൻ നദീമുഖത്തിനടുത്തുള്ള സ്കെൽഡൻ എന്ന പട്ടണം ആയിരുന്നു ഞങ്ങളുടെ നിയമനപ്രദേശം. അവിടെയുള്ള ഒറ്റപ്പെട്ട കൂട്ടം ഞങ്ങളെയും കാത്ത് ആകാംക്ഷയോടെയിരിക്കുകയായിരുന്നു.
സ്കെൽഡനിലുള്ള അനേകരും പൂർവേന്ത്യക്കാരായ ഹിന്ദുക്കളോ മുസ്ലീങ്ങളോ ആയിരുന്നു. അധികം പേരും നിരക്ഷരരായിരുന്നതിനാൽ അവരോടു സാക്ഷീകരിക്കുമ്പോൾ മിക്കപ്പോഴും അവർ, “ഒന്നു സാവകാശം സംസാരിക്കാമോ സഹോദരീ” (“ബ്രക്ക് ആം അപ്പ് സിസ്റ്റാ”) എന്ന് ചോദിക്കുമായിരുന്നു. ആദ്യമൊക്കെ യോഗങ്ങളിൽ 20 മുതൽ 30 വരെ പേർ സംബന്ധിച്ചിരുന്നെങ്കിലും, യഥാർഥ താത്പര്യം ഇല്ലാതിരുന്നവർ വരവു നിറുത്തിയപ്പോൾ ശേഷിച്ചത് വിരലിൽ എണ്ണാവുന്നവർ മാത്രമായിരുന്നു.
നല്ല രീതിയിൽ പുരോഗതി പ്രാപിച്ച ഒരു സ്ത്രീ വയൽസേവനത്തിൽ ഏർപ്പെടാൻ ആഗ്രഹിച്ചു. എന്നാൽ പറഞ്ഞ സമയത്തു ഞാൻ അവിടെ ചെന്നപ്പോൾ എന്നോടൊപ്പം വരാൻ ഉത്സാഹത്തോടെ ഒരുങ്ങിനിന്നിരുന്നത് അവരുടെ 14 വയസ്സു പ്രായമുള്ള മകൻ ആയിരുന്നു. അവന്റെ അമ്മ ഇങ്ങനെ പറഞ്ഞു: “മിസ്. റോച്ച്, എനിക്കു പകരം ഫ്രെഡറിക്കിനെ കൊണ്ടുപോയ്ക്കോളൂ.” ഉറച്ച ആംഗ്ലിക്കൻ വിശ്വാസിയായ പിതാവിൽനിന്ന് ആ സ്ത്രീ എതിർപ്പു നേരിടുന്നുണ്ടായിരുന്നെന്ന് പിന്നീടു ഞങ്ങൾ മനസ്സിലാക്കി. എന്നിരുന്നാലും അവരുടെ മകൻ ഫ്രെഡറിക് മകാൽമൻ ആത്മീയമായി പുരോഗതി പ്രാപിക്കുകയും പിന്നീടു ഗിലെയാദ് സ്കൂളിൽ സംബന്ധിക്കുകയും ചെയ്തു.—170-ാം പേജിലെ ചതുരം കാണുക.
പിന്നീട്, ഒറ്റപ്പെട്ട ഒരു സഹോദരൻ താമസിച്ചിരുന്ന ഹെൻറീറ്റയിലേക്ക് എനിക്കു നിയമനമാറ്റം ലഭിച്ചു. ആ പട്ടണപ്രദേശം ചാരിറ്റി സഭയുടെ മേൽനോട്ടത്തിൻ കീഴിലായിത്തീർന്നു. ഞാൻ മുമ്പു പരാമർശിച്ച റോസ് കഫി ആയിരുന്നു എന്റെ പുതിയ പങ്കാളി. റോസും ഞാനും ആഴ്ചയിൽ നാലു ദിവസം ഹെൻറീറ്റയിൽ ചെലവഴിക്കുമായിരുന്നു. എല്ലാ വെള്ളിയാഴ്ചയും യോഗങ്ങളിൽ സംബന്ധിക്കാനായി ഞങ്ങൾ അതിരാവിലെതന്നെ പുറപ്പെടും. പൊടിനിറഞ്ഞ നിരത്തിലൂടെ 30-ലധികം കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചായിരുന്നു ഞങ്ങൾ പോയിരുന്നത്. കൂട്ടത്തിൽ പലവ്യഞ്ജനങ്ങളും വിരികളും പുതപ്പും കൊതുകുവലയും ഞങ്ങൾ കരുതിയിരുന്നു.
യാത്രാമധ്യേ ഞങ്ങൾ സാക്ഷീകരിക്കുകയും ഒറ്റപ്പെട്ട ചില സഹോദരങ്ങളെയും നിഷ്ക്രിയയായ ഒരു സഹോദരിയെയും പ്രോത്സാഹിപ്പിക്കാനായി അവരെ സന്ദർശിക്കുകയും ചെയ്യുമായിരുന്നു. മിക്കപ്പോഴും ഞങ്ങൾ അവരോടൊത്തു വീക്ഷാഗോപുരം പഠിച്ചിരുന്നു. ഞായറാഴ്ച ഹെൻറീറ്റയിൽ തിരിച്ചെത്തിയശേഷം അവിടെയുള്ള എല്ലാ ബൈബിൾ വിദ്യാർഥികൾക്കുമായി ഞങ്ങൾ വീക്ഷാഗോപുര അധ്യയനം നടത്തുമായിരുന്നു. വല്ലപ്പോഴും സൈക്കിളിന്റെ ടയർ പഞ്ചറാകുകയോ കോരിച്ചൊരിയുന്ന മഴയത്തുപെട്ടുപോവുകയോ ചെയ്തിരുന്നതല്ലാതെ മറ്റു വലിയ ദുരന്തങ്ങളൊന്നും ഞങ്ങൾക്കു നേരിട്ടില്ല.
ഞങ്ങളുടെ സന്തോഷത്തിനു യാതൊരു കുറവും സംഭവിച്ചില്ല. ഒരിക്കൽ ഒരു സ്ത്രീ ഞങ്ങളോട് ഇപ്രകാരം ചോദിക്കുകപോലും
ചെയ്തു: “നിങ്ങൾക്കു ദുഃഖങ്ങളൊന്നും ഇല്ലേ, എപ്പോഴും നിങ്ങൾ വലിയ സന്തോഷത്തിലാണല്ലോ?” യഹോവ ഞങ്ങൾക്കു നൽകിയ ഫലദായകമായ ശുശ്രൂഷ ഞങ്ങളെ കൂടുതൽ സന്തുഷ്ടരാക്കി. ഞങ്ങൾ സന്ദർശിച്ച നിഷ്ക്രിയയായ സഹോദരിപോലും യഹോവയുടെ സേവനത്തിലേക്കു മടങ്ങിവന്നു. ഏതാണ്ട് 50 വർഷങ്ങൾക്കുശേഷം ഇന്നും അവർ വിശ്വസ്തയായി തുടരുന്നു.പയനിയറായ ഇമ്മാനുവേൽ റാമാല്യൂ 1959 നവംബർ 10-ന് എന്നെ വിവാഹം കഴിച്ചു. തുടർന്ന്, ഹെൻറീറ്റയിൽനിന്നു 23 കിലോമീറ്റർ തെക്കുള്ള സഡിയിൽ ഞങ്ങൾ സേവനം ആരംഭിച്ചു. അവിടെവെച്ചു ഞാൻ ഗർഭിണിയായെങ്കിലും അത് അലസിപ്പോയി. ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ട് ഞാൻ ആ ദുഃഖം മറികടന്നു. പിന്നീട് ഞങ്ങൾക്കു രണ്ടു മക്കൾ ജനിച്ചു. എങ്കിലും ഞങ്ങൾ പയനിയർ സേവനം വിട്ടുകളഞ്ഞില്ല.
1995-ൽ ഇമ്മാനുവേൽ മരണത്തിൽ നിദ്ര പ്രാപിച്ചു. യഹോവയുടെ സേവനത്തിൽ ഞങ്ങൾ ഒരുമിച്ച് വ്യത്യസ്ത പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്നു. വളരെ ചെറുതായിരുന്ന ചില കൂട്ടങ്ങൾ, മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും സ്വന്തം രാജ്യഹാൾപോലും ഉള്ള തഴച്ചുവളരുന്ന സഭകളായിത്തീരുന്നതു കാണാൻ ഞങ്ങൾക്കു സാധിച്ചു! പത്തു വർഷം സർക്കിട്ട് വേലയുടെ സന്തോഷം ആസ്വദിക്കാനും ഞങ്ങൾക്കു കഴിഞ്ഞു. ഇമ്മാനുവേലിന്റെ മരണം എനിക്ക് ഒരു തീരാനഷ്ടം ആണെങ്കിലും യഹോവയുടെയും സഭാംഗങ്ങളുടെയും സ്നേഹപുരസ്സരമായ പിന്തുണ ഇന്നും എനിക്കു വലിയ ആശ്വാസം പ്രദാനം ചെയ്യുന്നു.
യഹോവയുടെ സേവനത്തിലേർപ്പെടാൻ തനിക്കു ലഭിച്ച ക്ഷണത്തോടു പ്രതികരിച്ചുകൊണ്ട് പ്രവാചകനായ യെശയ്യാവ് ഇങ്ങനെ പറഞ്ഞു: “അടിയൻ ഇതാ അടിയനെ അയക്കേണമേ.” (യെശ. 6:8) പ്രവാചകന്റെ ആ ഉത്തമ മനോഭാവം അനുകരിക്കാൻ ഞാനും എന്റെ ഭർത്താവും കഠിനമായി യത്നിച്ചിരുന്നു. യെശയ്യാവിനെപ്പോലെ ഞങ്ങൾക്കും ദുഷ്കരവും നിരാശപ്പെടുത്തുന്നതും ആയ സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട് എന്നതു ശരിയാണ്. എന്നാൽ അതെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു ഞങ്ങൾ അനുഭവിച്ച സന്തോഷം.
[170-173 പേജുകളിലെ ചതുരം/ചിത്രം]
ഗിലെയാദ് ബിരുദത്തിനുശേഷം ജന്മനാട്ടിൽ നിയമിക്കപ്പെടുന്നു
ഫ്രെഡറിക് മകാൽമൻ
ജനനം: 1942
സ്നാപനം: 1958
സംക്ഷിപ്ത വിവരം: ഗിലെയാദ് സ്കൂളിൽ സംബന്ധിച്ചശേഷം തിരിച്ചു ഗയാനയിൽത്തന്നെ നിയമിക്കപ്പെട്ടു, ഇപ്പോൾ ഭാര്യ മാർഷലിൻഡിനോടൊപ്പം സാധാരണ പയനിയറായി സേവിക്കുന്നു.
എനിക്കു 12 വയസ്സുള്ളപ്പോൾ, ജോസ്ലൻ റോച്ച് (ഇപ്പോൾ റാമാല്യൂ) എന്ന മിഷനറി മമ്മിയോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ഞാനും ചർച്ചയിൽ പങ്കെടുത്തിരുന്നു. മമ്മി പിന്നീട് പഠനം നിറുത്തിയെങ്കിലും ഞാൻ തുടർന്നു പഠിക്കുകയും യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്തു. എനിക്കു 14 വയസ്സായപ്പോൾ, റോച്ച് സഹോദരിയും സഹമിഷനറിമാരായ റോസ് കഫിയും ലിൻഡർ ലൂറിയും അവരുടെ സൈക്കിളിൽ എന്നെയും സാക്ഷീകരണത്തിനു കൊണ്ടുപോയി. മിഷനറി വേലയിലുള്ള അവരുടെ തീക്ഷ്ണത എന്നെ എത്രമാത്രം സ്വാധീനിക്കുമെന്ന് അന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.
ആംഗ്ലിക്കൻ വിശ്വാസി ആയിരുന്ന ഞാൻ സ്ഥൈര്യലേപനത്തിനു തയ്യാറായിക്കൊണ്ടിരുന്ന കാലത്താണ് യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയത്. ഒരിക്കൽ ഞങ്ങളുടെ പുരോഹിതൻ “പരിശുദ്ധ” ത്രിത്വത്തെക്കുറിച്ചു വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു. അൽപ്പനേരം അതു ശ്രദ്ധിച്ചശേഷം, ആ ഉപദേശം ബൈബിളിൽ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ലെന്നു പുരോഹിതനോടു തുറന്നുപറഞ്ഞു. ഉടനെ അദ്ദേഹം പരുഷമായി പറഞ്ഞു: “ചില പുസ്തകങ്ങളൊക്കെ നീ വായിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതിലൊക്കെ നിറച്ചും വിഷമാണ്. ആ പുസ്തകങ്ങളെല്ലാം മാറ്റിവെച്ചിട്ട് നീ ത്രിത്വത്തിൽ
വിശ്വസിക്ക്.” അതോടെ ഞാൻ പള്ളിയിൽപോക്കു നിറുത്തുകയും സാക്ഷികളുമൊത്തുള്ള ബൈബിൾപഠനം തുടരുകയും ചെയ്തു. 1958-ൽ ഞാൻ സ്നാപനമേറ്റു.1963 സെപ്റ്റംബറിൽ, പ്രത്യേക പയനിയർ സേവനം ഏറ്റെടുക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്ത് ബ്രാഞ്ച് ഓഫീസിൽനിന്ന് എനിക്കു ലഭിച്ചു. ഞാൻ ആ ക്ഷണം സ്വീകരിച്ചു. കോറന്റിൻ നദീതീരത്തുള്ള ഫൈറൈഷ് സഭയിലേക്കായിരുന്നു എന്നെ നിയമിച്ചത്. വോൾട്ടർ മക്ബിൻ ആയിരുന്നു എന്റെ പയനിയർപങ്കാളി. നദിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ട് ഒരു വർഷത്തോളം ഞങ്ങൾ നദീതീരങ്ങളിൽ ഒരുമിച്ചു പ്രവർത്തിച്ചു. പാരഡൈസ് സഭയിലേക്കുള്ള അടുത്ത നിയമനത്തിനായി ഇതു ഞങ്ങളെ ഒരുക്കി. 1964-ൽ ഞങ്ങൾ അവിടെ എത്തുമ്പോൾ സഭയിൽ പത്തു പ്രസാധകരാണ് ഉണ്ടായിരുന്നത്. നാലു വർഷത്തിലധികം ഞങ്ങൾ അവിടെ പയനിയറിങ് ചെയ്തു. അതിനുള്ളിൽ പ്രസാധകരുടെ എണ്ണം 25 ആയിത്തീർന്നു.
1969-ൽ ഗിലെയാദ് സ്കൂളിന്റെ 48-ാമത്തെ ക്ലാസ്സിൽ സംബന്ധിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. ബ്രുക്ലിൻ ബെഥേൽ ഭവനത്തിന്റെ ആതിഥ്യം സ്വീകരിച്ച്, ആ വർഷം നടന്ന “ഭൂമിയിൽ സമാധാനം” അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചത് എന്നെ ഏറെ സന്തോഷിപ്പിച്ചു. വിശ്വസ്തരായ അനേകം സഹോദരീസഹോദരന്മാരെ കണ്ടുമുട്ടിയപ്പോൾ എന്റെ ആത്മീയ സന്തോഷം പതിന്മടങ്ങ് വർധിച്ചു! ഭരണസംഘത്തിലെ ഒരു അംഗമായിരുന്ന ഫ്രെഡറിക് ഡബ്ലിയു. ഫ്രാൻസ് അദ്ദേഹത്തിന്റെ മുറിയിലേക്കു ഞങ്ങളെ ക്ഷണിച്ച സന്ദർഭം ഞാൻ ഒരിക്കലും മറക്കില്ല. മുറിനിറയെ പുസ്തകങ്ങൾ ആയിരുന്നതിനാൽ അദ്ദേഹം കിടക്കുന്നത് എവിടെയാണെന്നു ഞാൻ അതിശയിച്ചുപോയി! ദൈവവചനത്തിന്റെ മറ്റൊരു മികച്ച പഠിതാവായിരുന്നു, ഗിലെയാദിൽ ഞങ്ങൾക്കു ക്ലാസ് എടുത്ത യുളൈസിസ് ഗ്ലാസ്. “കൃത്യത, സംക്ഷിപ്തത, വ്യക്തത എന്നിവയാണ് നന്നായി എഴുതുകയും പഠിപ്പിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.
ഗയാനയിലേക്കാണ് എന്നെ നിയമിച്ചിരിക്കുന്നത് എന്നറിഞ്ഞപ്പോൾ വാസ്തവത്തിൽ എനിക്കു നിരാശ തോന്നി. വിദേശത്തൊന്നും അല്ലല്ലോ ഗയാന, അത് എന്റെ സ്വന്തം നാടുതന്നെയല്ലേ എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ, ഗ്ലാസ് സഹോദരൻ
എന്നെ മാറ്റിനിറുത്തി, കാര്യങ്ങളെ ഒരു വ്യത്യസ്ത കോണിൽനിന്നുകൊണ്ടു വീക്ഷിക്കാൻ ദയാപുരസ്സരം എന്നെ സഹായിച്ചു. ഗിലെയാദ് സ്കൂളിൽ സംബന്ധിക്കാൻ കഴിയുന്നതുതന്നെ ഒരു വലിയ പദവിയാണെന്ന് അദ്ദേഹം എന്നെ ഓർമിപ്പിച്ചു. ഗയാനയിൽ എനിക്കു വിദേശമെന്നു തോന്നിയേക്കാവുന്ന ഒരു പ്രദേശത്തേക്കായിരിക്കും മിക്കവാറും എന്നെ നിയമിക്കുന്നതെന്നും അദ്ദേഹം എന്നോടു പറഞ്ഞു. അതു സത്യമായി ഭവിച്ചു. കാരണം, പോമറൂൺ നദീതീരത്തുള്ള ചാരിറ്റി സഭയിലേക്കായിരുന്നു എന്നെ നിയമിച്ചത്. ചാരിറ്റിയിൽ അന്ന് അഞ്ചു പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ.എനിക്കും എന്റെ പയനിയർ പങ്കാളിയായ ആൽബെർ ടോൾബറ്റിനും ബോട്ടു തുഴയുന്നതിൽ പരിചയം ഇല്ലാതിരുന്നതിനാൽ ഞങ്ങൾ അതു പഠിക്കേണ്ടിയിരുന്നു. അതത്ര വലിയ കാര്യമൊന്നും അല്ലെന്നു നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ സത്യം അതല്ല. ഒഴുക്കും കാറ്റും സംബന്ധിച്ചു ശരിയായ ധാരണ ഇല്ലെങ്കിൽ, ഒന്നുകിൽ നിങ്ങൾ ബോട്ടുമായി ഒരിടത്തുതന്നെ കിടക്കും അല്ലെങ്കിൽ അത് എതിലെയെങ്കിലുമൊക്കെ പൊയ്ക്കൊണ്ടിരിക്കും. എങ്കിലും ഞങ്ങൾക്ക് ഇക്കാര്യത്തിൽ മികച്ച സഹായം ലഭിച്ചു. ഞങ്ങളുടെ ഏറ്റവും നല്ല പരിശീലകരിൽ ഒരാൾ ഒരു സഹോദരി ആയിരുന്നു.
പത്തു വർഷം ഞങ്ങൾ ഇങ്ങനെ ബോട്ടു തുഴഞ്ഞു. അങ്ങനെയിരിക്കെ നാട്ടുകാരിൽ ഒരാൾ ഞങ്ങൾക്ക് ഒരു മോട്ടോർ നൽകാമെന്നു പറഞ്ഞു. എങ്കിലും അതു വാങ്ങാനുള്ള പണം ഞങ്ങളുടെ കൈവശം തികച്ചില്ലായിരുന്നു. അതുകൊണ്ട് ആ ഉദ്ദേശ്യത്തിനായി ബ്രാഞ്ച് ഓഫീസ് ഒരു ചെക്ക് അയച്ചുതന്നപ്പോൾ ഞങ്ങൾ എത്രമാത്രം ആനന്ദിച്ചെന്നു നിങ്ങൾക്ക് ഊഹിക്കാൻ കഴിയും. ഞങ്ങളുടെ ധർമസങ്കടത്തെക്കുറിച്ചു പല സഭകളും അറിഞ്ഞിരുന്നെന്നു തോന്നുന്നു. അവരെല്ലാം ഞങ്ങളെ സഹായിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. കാലക്രമത്തിൽ ഞങ്ങൾ വേറെയും ബോട്ടുകൾ വാങ്ങുകയും അവയ്ക്കെല്ലാം രാജ്യഘോഷകൻ എന്ന പേരു നൽകുകയും ചെയ്തു. ഓരോന്നും തിരിച്ചറിയാനായി പേരിനു പിന്നാലെ ഓരോ നമ്പരും കൊടുത്തിരുന്നു.
വ്യത്യസ്തരായ അനേകം പയനിയർ പങ്കാളികളുമൊത്തു പ്രവർത്തിച്ചിരുന്ന ഞാൻ ഒടുവിൽ, പിന്നീട് എന്റെ ജീവിതപങ്കാളി ആയിത്തീർന്ന മാർഷലിൻഡ് ജോൺസണെ കണ്ടുമുട്ടി. മക്കൻസീ സഭയിലേക്കു പ്രത്യേക പയനിയറായി നിയമിക്കപ്പെട്ടതായിരുന്നു മാർഷലിൻഡ്. അവളുടെ പിതാവ് യൂസ്റ്റസ് ജോൺസൺ, മരിക്കുന്നതിനു മുമ്പ് പത്തു വർഷത്തോളം ഗയാനയിൽ സർക്കിട്ട് വേല ചെയ്തിരുന്നതിനാൽ എല്ലാവർക്കും അദ്ദേഹം സുപരിചിതനായിരുന്നു. മാർഷലിൻഡും ഞാനും ഇപ്പോൾ സാധാരണ പയനിയർമാരാണ്. ഞങ്ങൾ ഇരുവരുംചേർന്ന് ഇതുവരെ, 55 വർഷത്തെ ഞങ്ങളുടെ പ്രത്യേക പയനിയറിങ് ഉൾപ്പെടെ മൊത്തം 72 വർഷം മുഴുസമയ സേവനത്തിൽ ചെലവഴിച്ചിരിക്കുന്നു. ഇതിനിടെ ഞങ്ങൾക്ക് ആറു മക്കൾ ജനിച്ചു.
ശുശ്രൂഷയിലെ ഞങ്ങളുടെ പ്രയത്നത്തെയും യഹോവ അനുഗ്രഹിച്ചിരിക്കുന്നു. ഉദാഹരണത്തിന്, 1970-കളുടെ ആരംഭത്തിൽ പോമറൂൺ നദീതീരങ്ങൾ പ്രവർത്തിക്കവേ, തയ്യൽപ്പണി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരനെ ഞങ്ങൾ കണ്ടുമുട്ടി. അദ്ദേഹം ഒരു ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ഉത്സാഹപൂർവം പഠിക്കുകയും ചെയ്തു. ബൈബിൾപുസ്തകങ്ങളുടെ പേരുകൾ പഠിക്കാൻ ഞങ്ങൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ, പുസ്തകങ്ങളുടെ പേരുകൾ മാത്രമല്ല അവയുടെ പേജുനമ്പരും അദ്ദേഹം കാണാതെ പഠിച്ചുകഴിഞ്ഞിരുന്നു! പിന്നീട് അദ്ദേഹവും ഭാര്യയും അവരുടെ ഒമ്പതു മക്കളിൽ ഏഴു പേരും സത്യം സ്വീകരിച്ചു. ഇന്ന് എന്നോടൊപ്പം അദ്ദേഹം, ചാരിറ്റി സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു. ആദ്യകാലത്തെ തീക്ഷ്ണരായ ആ മിഷനറിമാരുടെ മികച്ച മാതൃക കണ്ടുപഠിക്കാൻ അവസരം ലഭിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഇത്തരം അനുഗ്രഹങ്ങൾ ആസ്വദിക്കാൻ എനിക്കു കഴിയുമായിരുന്നില്ല.
[176-177 പേജുകളിലെ ചതുരം/ചിത്രം]
തപാലിലൂടെ ദൈവവചനം പഠിച്ചു
മോണിക്ക ഫിറ്റ്സാലൻ
ജനനം: 1931
സ്നാപനം: 1974
സംക്ഷിപ്ത വിവരം: ഒറ്റപ്പെട്ട പ്രദേശത്തു താമസിച്ചിരുന്ന ഇവർ രണ്ടു വർഷം തപാലിലൂടെ ദൈവവചനം പഠിക്കുകയും സഹ അമരിന്ത്യരോടു വിപുലമായ തോതിൽ സാക്ഷീകരിക്കുകയും ചെയ്തു. ഇപ്പോൾ അന്ധയായ ഈ സഹോദരി തിരുവെഴുത്തുകൾ മനഃപാഠമാക്കി ശുശ്രൂഷയിൽ ഏർപ്പെടുന്നു.
ഗയാനയുടെ വടക്കുപടിഞ്ഞാറൻ ജില്ലയിലെ മോറൂക്ക നദീതീരത്തുള്ള വാറാമൂറെ എന്ന അമരിന്ത്യൻ സംവരണ മേഖലയിലാണ് ഞാൻ താമസിക്കുന്നത്. 1970-കളുടെ പ്രാരംഭത്തിൽ ഞാൻ സത്യവുമായി സമ്പർക്കത്തിൽ വന്നു. അന്ന് ഏറ്റവും അടുത്തുണ്ടായിരുന്നത് പോമറൂൺ നദീതീരത്തുള്ള ചാരിറ്റി സഭയായിരുന്നു. അവിടെ എത്താൻ എന്റെ ഒറ്റത്തടി വള്ളത്തിൽ ഞാൻ 12 മണിക്കൂർ യാത്ര ചെയ്യണമായിരുന്നു.
ചാരിറ്റിയിൽ സാധനങ്ങൾ വാങ്ങുന്നതിനിടയിലാണ് ഞാൻ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുന്നത്. ഫ്രെഡറിക് മകാൽമൻ എനിക്കു വീക്ഷാഗോപുരവും ഉണരുക!യും നൽകി. അവ ഞാൻ വീട്ടിൽ കൊണ്ടുവരുകയും രണ്ടു വർഷത്തോളം ഒരു തുണിയലമാരയിൽ സൂക്ഷിച്ചുവെക്കുകയും ചെയ്തു. തുടർന്ന് അസുഖം ബാധിച്ചു കുറെക്കാലത്തേക്കു കിടപ്പിലായ ഞാൻ വിഷാദമഗ്നയായിത്തീർന്നു. അപ്പോഴാണ് ആ മാസികകളെക്കുറിച്ച് ഓർത്തത്. ഞാൻ അവ വായിക്കുകയും അതിൽ സത്യം അടങ്ങിയിരിക്കുന്നതായി ഉടനടി തിരിച്ചറിയുകയും ചെയ്തു.
ഏതാണ്ട് അക്കാലത്ത്, ഒരു ജോലി തേടുകയായിരുന്ന എന്റെ ഭർത്താവ് യൂജിൻ, നദീമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന ചാരിറ്റിയിലേക്കു പോകാൻ തീരുമാനിച്ചു. ആരോഗ്യനില മെച്ചപ്പെട്ടിരുന്നതിനാൽ ഞാനും അദ്ദേഹത്തോടൊപ്പം പോയി. പക്ഷേ എന്റെ പ്രധാന ലക്ഷ്യം യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുക
എന്നതായിരുന്നു. എനിക്ക് അധികമൊന്നും അന്വേഷിക്കേണ്ടിവന്നില്ല, സാക്ഷിയായ ഒരു യുവതി ഞങ്ങൾ താമസിച്ചിരുന്ന വീടു സന്ദർശിച്ചു. “നിങ്ങൾ വാച്ച്ടവറുകാരിൽപ്പെട്ട ഒരാൾ ആണോ?” ഞാൻ ചോദിച്ചു. അതേ എന്ന് അവൾ പറഞ്ഞപ്പോൾ, രണ്ടു വർഷങ്ങൾക്കു മുമ്പ് ഞാൻ ചന്തയിൽ കണ്ടുമുട്ടിയ വ്യക്തിയെക്കുറിച്ചായി എന്റെ അന്വേഷണം. ഫ്രെഡറിക് മകാൽമൻ അപ്പോൾ തൊട്ടടുത്ത പ്രദേശത്ത് ഒരു കൂട്ടം പ്രസാധകരുമൊത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉടൻതന്നെ അവൾ അദ്ദേഹത്തെ അന്വേഷിച്ചുചെന്നു.രണ്ടുപേരും കൂടി മടങ്ങിവന്ന ശേഷം, നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം ഉപയോഗിച്ചു ബൈബിൾ പഠിക്കുന്ന വിധം മകാൽമൻ സഹോദരൻ പ്രകടിപ്പിച്ചു കാണിച്ചു. ഞാൻ പഠനത്തിനു സമ്മതിക്കുകയും ചെയ്തു. യൂജിനും എനിക്കും വീട്ടിലേക്കു തിരിച്ചുപോകേണ്ടതുണ്ടായിരുന്നതിനാൽ പിന്നീടു തപാലിലൂടെ ഞാൻ അധ്യയനം തുടർന്നു. സത്യം പുസ്തകവും “ദൈവത്തിനു ഭോഷ്കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ” എന്ന പുസ്തകവും ആ വിധത്തിൽ ഞാൻ പഠിച്ചു. സത്യം പുസ്തകം പഠിച്ചുകൊണ്ടിരിക്കെ ഞാൻ ആംഗ്ലിക്കൻ സഭയിൽനിന്നു രേഖാമൂലം രാജിവെക്കുകയും സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധിക ആയിത്തീരുകയും ചെയ്തു. പുരോഹിതൻ എനിക്ക് ഇപ്രകാരം എഴുതി: “യഹോവയുടെ സാക്ഷികൾ പറയുന്നതൊന്നും ശ്രദ്ധിക്കരുത്. ബൈബിൾ സംബന്ധിച്ച് ആഴമായ ഗ്രാഹ്യം ഇല്ലാത്തവരാണ് അവർ. നിന്നോട് ഇതിനെക്കുറിച്ചു സംസാരിക്കാൻ ഞാൻ വരുന്നുണ്ട്.” എന്നാൽ അദ്ദേഹം വന്നില്ല.
സംവരണ മേഖലയിലെ ഒരേയൊരു പ്രസാധികയായ ഞാൻ, പുതുതായി എനിക്കു ലഭിച്ച പരിജ്ഞാനം അയൽക്കാരുമായി പങ്കുവെച്ചു. ഭർത്താവിനോടും ഞാൻ സാക്ഷീകരിച്ചു. ഞാൻ സ്നാപനമേറ്റ് ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹവും സ്നാപനമേറ്റെന്നു പറയാൻ എനിക്കു സന്തോഷമുണ്ട്. ഇന്ന് ഇവിടെയുള്ള 14 പ്രസാധകരിൽ ഒരാളാണ് യൂജിൻ.
അടുത്ത കാലത്തായി, ഗ്ലൊക്കോമയും തിമിരവും ചേർന്ന് എന്റെ കാഴ്ചശക്തി നശിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തിരുവെഴുത്തുകൾ മനഃപാഠമാക്കിയാണ് ഞാൻ ശുശ്രൂഷയിൽ ഏർപ്പെടുന്നത്. എന്നിരുന്നാലും, തുടർന്നും യഹോവയെ സേവിക്കാൻ കഴിയുന്നതിൽ ഞാൻ അവനോടു നന്ദിയുള്ളവളാണ്.
[181-183 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
‘എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ’ യഹോവ നിറവേറ്റി
റൂബി സ്മിത്ത്
ജനനം: 1959
സ്നാപനം: 1978
സംക്ഷിപ്ത വിവരം: ഗയാനയുടെ ഉൾപ്രദേശത്തുള്ള അമരിന്ത്യൻ സംവരണ മേഖലയായ ബാറാമിറ്റയിൽ സുവാർത്ത പ്രസംഗിക്കുന്നതിൽ കരീബുകാരിയായ ഈ സഹോദരി മർമപ്രധാനമായ ഒരു പങ്കു വഹിച്ചു.
1975-ലാണ് ഞാൻ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വരുന്നത്. അന്ന് എനിക്ക് 16 വയസ്സായിരുന്നു. എന്റെ വല്യമ്മയ്ക്കു ദത്തുപുത്രനിൽനിന്ന് ഒരു ലഘുലേഖ ലഭിച്ചു. എന്നാൽ ഇംഗ്ലീഷ് വായിക്കാൻ വശമില്ലാത്തതിനാൽ അതു പരിഭാഷപ്പെടുത്തിക്കൊടുക്കാൻ വല്യമ്മ എന്നോട് ആവശ്യപ്പെട്ടു. ആ ലഘുലേഖയിൽ വായിച്ച ബൈബിൾവാഗ്ദാനങ്ങൾ എന്നെ അത്ഭുതസ്തബ്ധയാക്കി. അതിലെ കൂപ്പൺ പൂരിപ്പിച്ചശേഷം ഞാൻ അതു ബ്രാഞ്ച് ഓഫീസിലേക്ക് അയച്ചുകൊടുത്തു. ആവശ്യപ്പെട്ടിരുന്ന സാഹിത്യങ്ങൾ എത്തിച്ചേർന്നപ്പോൾ ഞാൻ അവ പഠിക്കുകയും പഠിച്ച തിരുവെഴുത്തു സത്യങ്ങളെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യംതന്നെ വല്യമ്മയോടും ഇളയമ്മയോടും ഞാൻ സംസാരിച്ചു. സങ്കടകരമെന്നു പറയട്ടെ, ഡാഡിക്ക് എന്റെ പ്രവർത്തനം തീരെ ഇഷ്ടപ്പെട്ടില്ല.
ഏറെ താമസിയാതെ, വല്യമ്മയും ഇളയമ്മയും സാക്ഷീകരിക്കാൻ തുടങ്ങി. തത്ഫലമായി, ബൈബിളിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ചില ഗ്രാമീണർ ഞങ്ങളുടെ വീട്ടിൽ വന്നു. അതിനിടെ, പ്രസിദ്ധീകരണങ്ങൾ കൂടുതൽ വായിക്കുന്തോറും, യഹോവയെ പ്രസാദിപ്പിക്കാൻ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് എനിക്കു പൂർവാധികം ബോധ്യമായി. ഡാഡിയുടെ
പണിശാലയിൽനിന്നു ചില വസ്തുക്കൾ മോഷ്ടിച്ചതു സംബന്ധിച്ച് അദ്ദേഹത്തോടു തുറന്നുപറയുന്നതും, ഇളയ സഹോദരന്മാരിൽ ഒരാളുമായുണ്ടായിരുന്ന പിണക്കം തീർക്കുന്നതും അതിൽ ഉൾപ്പെട്ടിരുന്നു. ഏറെ നേരത്തെ പ്രാർഥനയ്ക്കുശേഷം ആ രണ്ടു കാര്യവും ഞാൻ നിർവഹിച്ചു.അതിനിടെ, ഞങ്ങളുടെ പ്രദേശം സന്ദർശിക്കാൻ ഷിക് ബാക്ഷ് എന്ന ഒരു പ്രത്യേക പയനിയറെ ബ്രാഞ്ച് അയച്ചു. എന്നാൽ അധികനാൾ അവിടെ തങ്ങാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് അദ്ദേഹവും യൂസ്റ്റസ് സ്മിത്തും—പിന്നീട് ഇദ്ദേഹം എന്നെ വിവാഹം കഴിച്ചു—തപാലിലൂടെ എനിക്ക് അധ്യയനം നടത്തി.
1978-ൽ “വിജയപ്രദ വിശ്വാസ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കാൻ ഞാൻ ജോർജ്ടൗണിലേക്കു പോയി. അവിടെ എത്തിയശേഷം, നേരെ ബ്രാഞ്ച് ഓഫീസിൽ ചെന്ന് സ്നാപനമേൽക്കാനുള്ള എന്റെ ആഗ്രഹം അറിയിച്ചു. സ്നാപനാർഥികളുമായി മൂപ്പന്മാർ ചർച്ച ചെയ്യുന്ന ചോദ്യങ്ങൾ എന്നോടൊപ്പം പുനരവലോകനം ചെയ്യാൻ ആൽബെർ സ്മോൾ സഹോദരനെ ബ്രാഞ്ച് ഏർപ്പാടു ചെയ്തു. യഹോവയുടെ സ്നാപനമേറ്റ ഒരു ദാസിയായി ബാറാമിറ്റയിലേക്കു തിരിച്ചുപോകാൻ കഴിഞ്ഞതിൽ ഞാൻ എത്ര സന്തുഷ്ട ആയിരുന്നെന്നോ!
തീക്ഷ്ണതകൊണ്ട് ജ്വലിച്ചിരുന്ന ഞാൻ ഉടനടി പ്രസംഗവേലയിൽ തിരക്കോടെ ഏർപ്പെടാൻ തുടങ്ങി. അനേകം താത്പര്യക്കാർ ഉണ്ടായിരുന്നതിനാൽ, ആരാധനയ്ക്കു കൂടിവരാൻ ലളിതമായ ഒരു സൗകര്യം ഉണ്ടാക്കാൻ അവരിൽ ചിലരോടു ഞാൻ പറഞ്ഞു. അവിടെവെച്ച്, കൂടിവരുന്നവർക്കായി എല്ലാ ഞായറാഴ്ചയും ഇംഗ്ലീഷിലുള്ള വീക്ഷാഗോപുരം ഞാൻ കരീബിലേക്കു തർജമ ചെയ്യുമായിരുന്നു. എന്നാൽ ഡാഡി എന്റെ പ്രവർത്തനങ്ങളെ എതിർക്കുകയും ഞായറാഴ്ച ദിവസം ഞാൻ വീട്ടിൽനിന്നു പുറത്തുപോകരുതെന്നു താക്കീതു ചെയ്യുകയും ചെയ്തു. അതുകൊണ്ട്, ലേഖനങ്ങൾ ഞാൻ രഹസ്യമായി ടേപ്പു ചെയ്യുകയും എന്റെ ഒരു ജ്യേഷ്ഠൻ അതു സഹോദരങ്ങളെ യോഗസ്ഥലത്തു കേൾപ്പിക്കുകയും ചെയ്തു. അന്ന് ഏകദേശം 100 പേർ പതിവായി കൂടിവരുന്നുണ്ടായിരുന്നു.
ഏറെ താമസിയാതെ, ബിസിനസുമായി ബന്ധപ്പെട്ട് ഞങ്ങളുടെ കുടുംബം ജോർജ്ടൗണിലേക്കു താമസം മാറി. വല്യമ്മ, മാത്യൂസ് റിജിലേക്കും പോയി. ബാറാമിറ്റയിൽത്തന്നെ താമസം തുടർന്ന ഇളയമ്മ മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുന്നതു നിറുത്തി. അങ്ങനെ, അവിടത്തെ രാജ്യപ്രവർത്തനങ്ങൾ തത്കാലത്തേക്കു നിന്നുപോയി.
ജോർജ്ടൗണിൽവെച്ച് ഞാൻ യൂസ്റ്റസ് സ്മിത്തിനെ നേരിൽ കാണുകയും അൽപ്പകാലത്തിനുള്ളിൽ ഞങ്ങൾ വിവാഹിതരാകുകയും ചെയ്തു. യൂസ്റ്റസിന് കരീബ് ഭാഷ വശമില്ലായിരുന്നെങ്കിലും ബാറാമിറ്റയിലെ താത്പര്യക്കാരെ പിന്തുണയ്ക്കാനായി അവിടേക്കു പോകാൻ ഞങ്ങൾ രണ്ടുപേരും ആഗ്രഹിച്ചു. 1992-ൽ ആ ആഗ്രഹം സഫലമായി. എത്തിച്ചേർന്ന ഉടൻതന്നെ ഞങ്ങൾ ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുകയും യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പെട്ടെന്നുതന്നെ ഹാജർ 300-ഓളം എത്തി!
വീക്ഷാഗോപുര അധ്യയനത്തെ തുടർന്ന് ഒരു സാക്ഷരതാ ക്ലാസ്സും ഞങ്ങൾ ഏർപ്പെടുത്തി. ഞങ്ങളുടെ മൂത്ത കുട്ടിയായ യോലാണ്ടാണ് ക്ലാസ് നടത്തിയിരുന്നത്. അന്ന് 11 വയസ്സുള്ള അവൾ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധിക ആയിരുന്നു. ഇന്ന് അവളും ഞങ്ങളുടെ രണ്ടാമത്തെ മകൾ മെലിസയും സാധാരണ പയനിയർമാരായി സേവിക്കുന്നു.
യഹോവയുടെ അനുഗ്രഹത്താൽ 1993-ൽ ബാറാമിറ്റയിൽ ഒരു രാജ്യഹാൾ ഉണ്ടായി. കരീബ് ഭാഷ സംസാരിക്കുന്നവരും സഭയിൽ നേതൃത്വം എടുക്കാൻ കഴിയുന്നവരും ആയ “മനുഷ്യരാം ദാനങ്ങളെ”യും അവൻ ഞങ്ങൾക്കു നൽകി. (എഫെ. 4:8, NW) 1996 ഏപ്രിൽ 1-ന് ബാറാമിറ്റ സഭ നിലവിൽവന്നു. എന്റെ അമ്മയും വല്യമ്മയും കൂടെപ്പിറപ്പുകളിൽ എല്ലാവരുംതന്നെയും സഭാംഗങ്ങളിൽ ഉൾപ്പെടുന്നെന്നു പറയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അതേ, യഹോവ ‘എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ’ നിറവേറ്റിയിരിക്കുന്നു.—സങ്കീ. 37:4
[ചിത്രം]
യൂസ്റ്റസും ഞാനും ഇന്ന്
[148-149 പേജുകളിലെ ചാർട്ട്/ചിത്രം]
ഗയാന സുപ്രധാന സംഭവങ്ങൾ
1900:ചില വ്യക്തികൾ സീയോന്റെ വീക്ഷാഗോപുരവും മറ്റു ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും വായിച്ചു ചർച്ചചെയ്യാൻ തുടങ്ങുന്നു.
1910
1912:ജോർജ്ടൗണിലും ന്യൂ ആംസ്റ്റർഡാമിലും നൂറുകണക്കിന് ആളുകൾക്കുമുമ്പാകെ ഇ. ജെ. കൊവാർഡ് പ്രസംഗങ്ങൾ നടത്തുന്നു.
1913:യോഗങ്ങൾ നടത്താൻ സോമർസെറ്റ് ഹൗസിലെ ഒരു മുറി വാടകയ്ക്കെടുക്കുന്നു. അത് 1958 വരെ ഉപയോഗിച്ചു.
1914:ജോർജ്ടൗണിൽ ആദ്യത്തെ ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കുന്നു.
1917:പുരോഹിതവർഗത്തിന്റെ സമ്മർദത്തിനു വഴങ്ങി ഗവൺമെന്റ് ചില സാഹിത്യങ്ങൾ നിരോധിക്കുന്നു.
1922:നിരോധനം നീക്കംചെയ്യുന്നു. ജോർജ് യങ് സന്ദർശിക്കുന്നു.
1940
1941:വീക്ഷാഗോപുരവും ആശ്വാസവും (ഇപ്പോൾ ഉണരുക!) നിരോധിക്കുന്നു.
1944:യഹോവയുടെ സാക്ഷികളുടെ എല്ലാ പ്രസിദ്ധീകരണങ്ങളും നിരോധിക്കുന്നു.
1946:ജൂണിൽ നിരോധനം പിൻവലിക്കുന്നു. ആദ്യ ഗിലെയാദ് മിഷനറിമാർ എത്തുന്നു.
1950-കൾ:പുതിയലോക സമുദായം പ്രവർത്തനത്തിൽ എന്ന ചലച്ചിത്രം ഗയാനയിലുടനീളം പ്രദർശിപ്പിക്കുന്നു.
1960:ബ്രാഞ്ച് ജോർജ്ടൗണിൽ സ്ഥലം വാങ്ങുന്നു. അതിലുള്ള കെട്ടിടങ്ങൾ ബ്രാഞ്ച് ഓഫീസായും മിഷനറി ഭവനമായും ഉപയോഗിക്കുന്നു.
1967:1,000 പ്രസാധകർ എന്ന ലക്ഷ്യം കവിയുന്നു.
1970
1988:നിലവിലുള്ള സ്ഥലത്തു പണിതീർത്ത പുതിയ ബ്രാഞ്ച് സമർപ്പിക്കുന്നു.
1995:ആദ്യത്തെ ശീഘ്ര നിർമിത രാജ്യഹാളിന്റെ പണി പൂർത്തിയാകുന്നു.
2000
2003:പുതിയ സ്ഥലത്തു നിർമിച്ച ഇപ്പോഴത്തെ ബ്രാഞ്ച് സമർപ്പിക്കുന്നു.
2004:ഗയാനയിൽ സജീവമായി പ്രവർത്തിക്കുന്ന പ്രസാധകരുടെ എണ്ണം 2,163 ആയിത്തീരുന്നു.
[ഗ്രാഫ്]
(പ്രസിദ്ധീകരണം കാണുക)
മൊത്തം പ്രസാധകർ
മൊത്തം പയനിയർമാർ
2000
1,000
1910 1940 1970 2,000
[141-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഗയാന
ബാറാമിറ്റ
ഹാക്നി
ചാരിറ്റി
ഹെൻട്രിയെറ്റാ
സഡി
ജോർജ്ടൗൺ
മാഹയിക്കോണി
സൊയെസ്ഡിക്
ബാർറ്റിക്ക
യാരുനി
ന്യൂ ആംസ്റ്റർഡാം
മക്കെൻസി
വിസ്മേർ
സ്കെൽഡൻ
ബെർബിസ്
ഓറിയെല
ലെഥം
എസേകീബോ
ദെമേറാറ
ബെർബിസ്
കൗറാൻടൈൻ
വെനെസ്വേല
ബ്രസീൽ
സുരിനാം
[134-ാം പേജിലെ ചിത്രം]
[137-ാം പേജിലെ ചിത്രം]
ഇവാൻഡർ ജെ. കൊവാർഡ്
[138-ാം പേജിലെ ചിത്രം]
1913 മുതൽ 1958 വരെ, ഗയാനയിലെ ജോർജ്ടൗണിലുള്ള സോമർസെറ്റ് ഹൗസ് സഭയുടെ യോഗസ്ഥലമായി ഉതകി
[139-ാം പേജിലെ ചിത്രം]
ജോർജ് യങ്
[146-ാം പേജിലെ ചിത്രം]
ഫ്രെഡറിക് ഫിലിപ്സ്, നേഥൻ നോർ, വില്യം ട്രേസി, 1946-ൽ
[147-ാം പേജിലെ ചിത്രം]
1946 ജൂണിൽ, ഗയാനയിൽ നമ്മുടെ സാഹിത്യങ്ങൾക്കുള്ള നിരോധനം ഔദ്യോഗികമായി നീക്കിക്കൊണ്ടുള്ള ഈ വിജ്ഞാപനം പുറപ്പെടുവിച്ചു
[152-ാം പേജിലെ ചിത്രം]
നേഥൻ നോർ, രൂത്ത് മില്ലർ, മിൽട്ടൺ ഹെൻഷെൽ, ആലിസ് ട്രേസി (മുമ്പത്തെ പേര് മില്ലർ), ജോൺ ഹെമവേയും ഭാര്യ ഡെയ്സിയും
[153-ാം പേജിലെ ചിത്രം]
ജോൺ പോന്റിങ്
[154-ാം പേജിലെ ചിത്രം]
ജെറാൾഡിനും ജയിംസ് തോംസണും 26 വർഷം ഗയാനയിൽ സേവിച്ചു
[168-ാം പേജിലെ ചിത്രം]
ബോട്ടുകൾ ഉപയോഗിച്ചു കൂട്ടസാക്ഷീകരണം നടത്തുന്നു
[169-ാം പേജിലെ ചിത്രം]
“രാജ്യഘോഷകൻ-3”-ൽ സഞ്ചരിച്ചുകൊണ്ട് മൊറൂക്ക നദീതീരങ്ങളിൽ സാക്ഷീകരിക്കുന്നു
[175-ാം പേജിലെ ചിത്രം]
ജെറി മറേയും ഭാര്യ ഡെൽമായും
[178-ാം പേജിലെ ചിത്രം]
ഫ്രെഡറിക് മകാൽമനും യൂജിനും മോണിക്ക ഫിറ്റ്സാലനും, വള്ളം നന്നാക്കുന്ന ഒരു അമരിന്ത്യനുമായി സുവാർത്ത പങ്കുവെക്കുന്നു
[184-ാം പേജിലെ ചിത്രം]
ബാറാമിറ്റയിലെ സർക്കിട്ട് സമ്മേളനം, 2003
[185-ാം പേജിലെ ചിത്രം]
ബാറാമിറ്റ ജില്ലയിൽ അനേകർ ബൈബിൾസത്യത്തോട് അനുകൂലമായി പ്രതികരിച്ചിരിക്കുന്നു
[186-ാം പേജിലെ ചിത്രം]
ഒറ്റത്തടിവള്ളത്തിൽ സഞ്ചരിച്ചു സാക്ഷീകരിക്കുന്നു
[188-ാം പേജിലെ ചിത്രം]
ഷെർലോക്ക് പാഹാലാനും ഭാര്യ ജൂല്യറ്റും
[191-ാം പേജിലെ ചിത്രം]
ഗയാന—“പയനിയർമാരുടെ പറുദീസ”
[194-ാം പേജിലെ ചിത്രം]
ഗയാനയിലെ ഓറിയെലയിലുള്ള രാജ്യഹാൾ
[197-ാം പേജിലെ ചിത്രം]
1987-ൽ ജോർജ്ടൗണിലെ 50 ബ്രിക്ക്ഡാം തെരുവിൽ പണിപൂർത്തിയായ മുൻ ബ്രാഞ്ച് ഓഫീസ്
[199-ാം പേജിലെ ചിത്രം]
ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ, ഇടത്തുനിന്ന്: എഡ്സൽ ഹേസൽ, റിക്കാർഡൊ ഹൈൻഡ്സ്, എയ്ഡൻ സിൽസ്
[201-ാം പേജിലെ ചിത്രം]
പുതുതായി പണികഴിച്ച ഗയാന ബ്രാഞ്ച്