വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

“ഞാൻ യഹോവയെ സ്‌തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.” (സങ്കീ. 146:2) മുമ്പെന്നത്തെക്കാളുമധികമായി യഹോവ സ്‌തുതിക്കപ്പെടുന്ന ഇക്കാലത്ത്‌ സങ്കീർത്തനക്കാരൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം എത്ര പുളകിതനാകുമായിരുന്നു! ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകമാണ്‌ യഹോവയ്‌ക്ക്‌ ഇത്തരം സ്‌തുതി ലഭിക്കാൻ ഇടയാക്കുന്നത്‌. ദൈവത്തെക്കുറിച്ചുള്ള സത്യം ആരാഞ്ഞുകൊണ്ടിരിക്കുന്ന അനേകരുടെയും ഹൃദയങ്ങളുടെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ പോന്നതാണ്‌ ഈ പുസ്‌തകം.—പ്രവൃ. 17:27.

ഇനിയും അനേകരെ സത്യം അറിയിക്കാൻ പ്രസാധകരെയും പയനിയർമാരെയും സഹായിച്ചുകൊണ്ട്‌ യഹോവയ്‌ക്ക്‌ അർപ്പിക്കപ്പെടുന്ന സ്‌തുതി വർധിപ്പിക്കുന്നതിനായി പല ബ്രാഞ്ചുകളും ഭാഷാ ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്‌. മറ്റൊരു ഭാഷ പഠിച്ചുകൊണ്ട്‌ ശുശ്രൂഷ വികസിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ ഒരുപക്ഷേ നിങ്ങളും പ്രേരിതരായേക്കാം.

“വിടുതൽ സമീപം!” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനെക്കുറിച്ച്‌ അറിയിക്കുന്ന നോട്ടീസ്‌ വിതരണം ചെയ്‌തതാണ്‌ യഹോവയ്‌ക്കു സ്‌തുതി ലഭിക്കാൻ ഇടയാക്കിയ മറ്റൊരു സന്ദർഭം. 155-ഓളം ദേശങ്ങളിൽ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ നടന്നു. മൂന്നാഴ്‌ചത്തെ ഈ ആഗോള പ്രചാരണ പരിപാടിയിൽ, 98,000-ത്തിലധികം സഭകളിലുള്ള ദശലക്ഷക്കണക്കിനു രാജ്യപ്രസാധകർ പങ്കെടുത്തു. ഇതുപോലൊന്ന്‌ ആദ്യമായാണ്‌ നടക്കുന്നത്‌. ഒരു കൺവെൻഷൻ കമ്മിറ്റി ഇങ്ങനെ എഴുതി: “ചില പുതിയവർ പ്രസാധകരായിത്തീരാനും നിഷ്‌ക്രിയരായ ചിലർ പുനഃക്രിയരായിത്തീരാനും അതു സഹായിച്ചു.” ഒരു സഹോദരൻ 35 വർഷമായി നിഷ്‌ക്രിയനായിരുന്നു. തന്റെ വീട്ടുവാതിൽക്കൽ ഈ നോട്ടീസ്‌ ലഭിച്ചതിനുശേഷം അദ്ദേഹം ഒരു യോഗംപോലും മുടക്കിയിട്ടില്ല! പല ബ്രാഞ്ചുകളിൽനിന്നു ലഭിച്ച ഏതാനും അനുഭവങ്ങളാണ്‌ താഴെ.

ഫ്രാൻസ്‌

കത്തോലിക്ക മതത്തിൽപ്പെട്ട ഒരു സ്‌ത്രീയും ഭർത്താവും ഒരു ബന്ധുവിന്റെ വീട്‌ സന്ദർശിച്ചപ്പോൾ ഈ നോട്ടീസ്‌ കാണാനിടയായി. അതിലെ ചോദ്യങ്ങൾ അവരുടെ താത്‌പര്യമുണർത്തി. അവരും മൂന്നു മക്കളും കൺവെൻഷനു ഹാജരായി. കൺവെൻഷൻ സ്ഥലത്ത്‌ എത്തിയപ്പോൾ ഒരു സേവകൻ അവരെ ഊഷ്‌മളമായി സ്വാഗതം ചെയ്‌തു. തുടർന്ന്‌ അവർക്ക്‌ ബൈബിളുകൾ നൽകിയിട്ട്‌ അവരുടെ വീട്ടിൽനിന്ന്‌ വെറും 3 കിലോമീറ്റർ ദൂരെ താമസിക്കുന്ന ഒരു സാക്ഷിക്കുടുംബത്തോടൊപ്പം അവരെ കൊണ്ടുചെന്ന്‌ ഇരുത്തി! ആ ദിവസം മുഴുവൻ ഈ രണ്ടു കുടുംബങ്ങളും ഒരുമിച്ചു സമയം ചെലവഴിച്ചു, ഒരു ബൈബിളധ്യയനവും ക്രമീകരിച്ചു. കൺവെൻഷൻ കഴിഞ്ഞുള്ള ആഴ്‌ച ഈ കുടുംബം ഒരു സഭായോഗത്തിനു ഹാജരായി. അതൊരു സന്ദർശന വാരമായിരുന്നു.

ഇന്ത്യ

പേരുകേട്ട ഒരു ഗായികയാണ്‌ സുനിറ്റ. ഒരു പരിപാടിക്കായി അവർ കാനഡയിൽ പോയി. അവിടെവെച്ച്‌ സാക്ഷികൾ അവരെ കണ്ടുമുട്ടുകയും പഞ്ചാബിയിൽ നടക്കുന്ന ഒരു യോഗത്തിനു ക്ഷണിക്കുകയും ചെയ്‌തു. യോഗത്തിനു ഹാജരായ അവർ പരിപാടികളെല്ലാം ആസ്വദിച്ചു, അതെല്ലാം ബൈബിളിന്റെ അടിസ്ഥാനത്തിൽ ആണെന്നതായിരുന്നു അതിന്റെ മുഖ്യ കാരണം. കൺവെൻഷനെക്കുറിച്ചുള്ള നോട്ടീസ്‌ കിട്ടിയപ്പോൾ, അതിൽ മൂന്നു ദിവസവും സംബന്ധിക്കാനായി അവർ തന്റെ പരിപാടികളെല്ലാം റദ്ദാക്കി. ആ തീരുമാനത്തെപ്രതി സുനിറ്റ ഖേദിച്ചില്ല. “ഇതാണ്‌ സത്യം,” ഒന്നാം ദിവസത്തിന്റെ അവസാനം അവർ പറഞ്ഞു. ഇന്ത്യയിലേക്കു തിരികെവന്നപ്പോൾ അവർ തന്റെ അമ്മയെയും മകനെയും ആങ്ങളയുടെ മകനെയും ഒരു കൂട്ടുകാരിയെയും കൂട്ടി പ്രാദേശിക രാജ്യഹാളിൽ പോയി. മുൻ പാസ്റ്റർമാർ സുനിറ്റയെ കാണാനെത്തിയപ്പോൾ, യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുക എന്നതാണ്‌ തന്റെ ഉറച്ച തീരുമാനം എന്ന്‌ അവർ പറഞ്ഞു. രാജ്യഹാളിൽ വരാൻ സുനിറ്റ ആ പാസ്റ്റർമാരോടും ആവശ്യപ്പെട്ടത്രേ!

സെർബിയ

ഒരു ചൈനീസ്‌ വനിതയുടെ കാര്യമെടുക്കുക. ബെൽഗ്രേഡിൽ താമസിക്കുന്ന അവരെ നമുക്ക്‌ മെയ്‌ലി എന്നു വിളിക്കാം. 2006 മുതൽ അവർ വീക്ഷാഗോപുരം തന്റെ മാതൃഭാഷയിൽ വായിക്കാൻ തുടങ്ങി. ജർമനിയിലെ ലൈപ്‌സിഗിൽ നടക്കുന്ന ചൈനീസ്‌ കൺവെൻഷനു ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ്‌ ലഭിച്ച മെയ്‌ലി അതിൽ ഹാജരാകാൻ തീരുമാനിച്ചു, ബെൽഗ്രേഡിൽ നിന്ന്‌ അവിടേക്ക്‌ ഏകദേശം 1,000 കിലോമീറ്റർ ദൂരമുണ്ടെങ്കിലും. അവർ മൂന്നു ദിവസത്തേക്കുള്ള ഒരു വിസ സംഘടിപ്പിച്ച്‌ മ്യൂണിക്കിലേക്കു പറന്നു. അവിടെനിന്ന്‌ ട്രെയിൻമാർഗം ലൈപ്‌സിഗിലേക്കു പോയി. അവരുടെ രണ്ടു മാസത്തെ വേതനത്തിനു തുല്യമായ തുകയാണ്‌ ആ യാത്രയ്‌ക്കായി ചെലവിട്ടത്‌. പരിപാടികളിൽനിന്നും മറ്റുള്ളവരുമായുള്ള സംഭാഷണത്തിൽനിന്നും പഠിച്ച കാര്യങ്ങൾ അവരിൽ ആഴമായ മതിപ്പുളവാക്കി. മെയ്‌ലി തിരിച്ചു ബെൽഗ്രേഡിൽ വന്നപ്പോൾ, അവരും അമ്മയും ബൈബിൾ പഠിക്കാൻ തുടങ്ങി. ഇരുവരും ചൈനീസ്‌ ഭാഷയിൽ നടക്കുന്ന ഒരു പുസ്‌തകാധ്യയനത്തിനും ഹാജരാകുന്നുണ്ട്‌.

ഐക്യനാടുകൾ

ഒരു കൺവെൻഷൻ കമ്മിറ്റി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “മൂന്നു ദിവസവും സന്ദർശകരായി പലരും എത്തിയിരുന്നു. അങ്ങനെ വന്ന ഒരു സ്‌ത്രീയുടെ കാര്യം ശ്രദ്ധിക്കുക. ജീവിതത്തിൽ ദൈവത്തിന്റെ മാർഗനിർദേശത്തിനായി പ്രാർഥിച്ചതിന്റെ പിറ്റേന്നാണ്‌ അവർക്ക്‌ ഈ നോട്ടീസ്‌ കിട്ടുന്നത്‌. ശനിയാഴ്‌ചയും ഞായറാഴ്‌ചയും രണ്ടു മണിക്കൂർവീതം കാറോടിച്ച്‌ അവർ കൺവെൻഷനിൽ സംബന്ധിക്കാനെത്തി. അവർ ഒരു ബൈബിളധ്യയനം സ്വീകരിച്ചു.” ആ റിപ്പോർട്ട്‌ ഇങ്ങനെ തുടരുന്നു: “തന്റെ പിന്നാലെ ഒരാൾ തെരുവിലൂടെ ഓടിവരുന്നത്‌ ഒരു സഹോദരൻ കണ്ടു. അയാളുടെ മകന്‌ ഈ സഹോദരൻ ഒരു നോട്ടീസ്‌ നൽകിയിരുന്നു. എന്താണ്‌ സംഭവിക്കാൻ പോകുന്നതെന്ന്‌ അറിയാതെ സഹോദരൻ പകച്ചുനിന്നു. എന്നാൽ ഒരു ചർച്ചയ്‌ക്കുവേണ്ടി തന്റെ വീട്ടിലേക്ക്‌ വരണമെന്ന്‌ അഭ്യർഥിക്കാനാണ്‌ അയാൾ ഓടിവന്നതെന്ന്‌ അറിഞ്ഞപ്പോൾ സഹോദരനുണ്ടായ സന്തോഷം പറയേണ്ടതില്ലല്ലോ! അയാൾ ധാരാളം ചോദ്യങ്ങൾ ചോദിച്ചു, കൈയിൽ ഒരു ബൈബിളും ഉണ്ടായിരുന്നു. തുടർന്ന്‌ ഒരു അധ്യയനം ആരംഭിച്ചു.”

നിർമാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തെ ഒരാൾക്ക്‌ ഒരു സഹോദരൻ നോട്ടീസ്‌ കൊടുത്തു. “ഇതേക്കുറിച്ച്‌ ഞാൻ മറ്റുള്ളവരോടും പറഞ്ഞോട്ടേ?” അദ്ദേഹം ചോദിച്ചു.

“അതിനെന്താ, പറഞ്ഞോളൂ,” സഹോദരൻ മറുപടി നൽകി. ശനിയാഴ്‌ച രാവിലെകളിൽ അദ്ദേഹം റേഡിയോയിൽ ഒരു പരിപാടി അവതരിപ്പിക്കുന്നുണ്ടെന്ന കാര്യം ഈ സഹോദരന്‌ അറിയില്ലായിരുന്നു. തന്റെ പരിപാടിയുടെ സമയത്ത്‌ ആ ക്ഷണം വായിച്ചുകൊണ്ട്‌ അദ്ദേഹം മറ്റുള്ളവരോട്‌ അതേക്കുറിച്ചു പറഞ്ഞു! അതുകേട്ട അനേകർ ആ നോട്ടീസിനെക്കുറിച്ച്‌ ആരാഞ്ഞു.

12 വയസ്സുള്ള മോർഗൻ ഒരു സഹായ പയനിയറാണ്‌. നോട്ടീസ്‌ വിതരണം ആരംഭിക്കുന്നതിന്‌ ഒരാഴ്‌ച മുമ്പ്‌ ഈ പെൺകുട്ടി കണ്ടുമുട്ടിയ ഒരാൾ ബൈബിളിനെക്കുറിച്ചു ധാരാളം ചോദ്യങ്ങൾ ചോദിച്ചു. അവൾ അദ്ദേഹത്തെ പ്രാദേശിക രാജ്യഹാളിലെ ഒരു പരസ്യപ്രസംഗത്തിനു ക്ഷണിച്ചു. ഒരു ബന്ധുവിന്റെ ശവസംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനായി പെട്ടെന്നു പോകണമായിരുന്നെങ്കിലും അദ്ദേഹം പരസ്യപ്രസംഗത്തിനു വന്നു. വിതരണപരിപാടി തുടങ്ങിയപ്പോൾ മോർഗൻ ഈ താത്‌പര്യക്കാരന്‌ ഒരു നോട്ടീസ്‌ കൊടുത്തു. “ശനിയും ഞായറും ഞാൻ തീർച്ചയായും വരാം; പക്ഷേ വെള്ളിയാഴ്‌ച പറ്റില്ല, ജോലിയുണ്ട്‌,” അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ സാക്ഷികൾ എന്താണ്‌ ചെയ്യാറുള്ളത്‌ എന്ന്‌ അദ്ദേഹം ചോദിച്ചു. “സാധാരണഗതിയിൽ അവർ അവധിയെടുക്കും, ചിലപ്പോൾ ജോലി രാജിവെക്കേണ്ടിവരും,” മോർഗൻ പറഞ്ഞു.

മോർഗൻ വീണ്ടും സന്ദർശിച്ചപ്പോൾ, അദ്ദേഹം ഇങ്ങനെ പറഞ്ഞു, ‘വെള്ളിയാഴ്‌ച ലീവ്‌ തരാൻ ഞാൻ ബോസിനോട്‌ ആവശ്യപ്പെട്ടു, അല്ലാത്തപക്ഷം ജോലി രാജിവെക്കുമെന്നും പറഞ്ഞു. അപ്പോൾ, ഞാൻ വളരെ വേണ്ടപ്പെട്ട ഒരു തൊഴിലാളിയായതിനാൽ എന്നെ നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും വെള്ളിയാഴ്‌ച മാത്രമല്ല, പോകാനുള്ള തയ്യാറെടുപ്പുകൾക്കായി വ്യാഴാഴ്‌ചയും ലീവ്‌ എടുത്തുകൊള്ളാൻ ബോസ്‌ എന്നോടു പറഞ്ഞു.’

അദ്ദേഹം മൂന്നു ദിവസവും കൺവെൻഷനു സംബന്ധിച്ചു, പക്ഷേ ഒറ്റയ്‌ക്കല്ലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ 8 പേരും 12 സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ മൊത്തം 35 പേർ ഉണ്ടായിരുന്നു! തന്റെ കൂടെ ഏതാണ്ട്‌ 30 പേരുംകൂടെ കാണുമെന്നു പറഞ്ഞപ്പോൾ “ഇത്രയും സീറ്റ്‌ പിടിച്ചുവെക്കാൻ എനിക്കാവില്ല” എന്നായിരുന്നു മോർഗന്റെ മറുപടി.

“സാഹചര്യം എനിക്കറിയാം, എവിടെയിരിക്കാനും ഞങ്ങൾ തയ്യാറാണ്‌,” അദ്ദേഹം പറഞ്ഞു. എങ്കിലും അവർക്കെല്ലാം സുഖപ്രദമായ ഇരിപ്പിടങ്ങൾ ലഭിച്ചു.

‘ഈ പുസ്‌തകം യേശു പഠിപ്പിച്ചതുപോലെ പഠിപ്പിക്കുന്നു’

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന ബൈബിൾ പഠന സഹായി പ്രസംഗവേലയെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാണെന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. “കണ്ണു തുറപ്പിക്കുന്നതും ഹൃദയത്തെയും മനസ്സിനെയും പോഷിപ്പിക്കുന്നതുമാണ്‌ ഇത്‌,” ഒരു ബൈബിൾ വിദ്യാർഥിനി അഭിപ്രായപ്പെടുന്നു. ഒരു ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകൻ ഇങ്ങനെ പറയുന്നു: “യേശു പഠിപ്പിച്ചതുപോലെ പഠിപ്പിച്ചുകൊണ്ട്‌ ഈ പുസ്‌തകം നിങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നു. ഇത്‌ കാര്യമാത്രപ്രസക്‌തവും വളച്ചുകെട്ടില്ലാതെ വിവരങ്ങൾ അവതരിപ്പിക്കുന്നതും വ്യക്തവും ഹൃദയോഷ്‌മളവുമാണ്‌.” പിൻവരുന്ന അനുഭവങ്ങൾ ശ്രദ്ധിക്കുക.

ഓസ്‌ട്രേലിയ

സുഖമില്ലായിരുന്ന ഒരു സ്‌ത്രീയുടെ വീട്ടിൽ ചില അറ്റകുറ്റപ്പണികൾ ചെയ്യുകയായിരുന്നു ഒരു സഹോദരൻ. അദ്ദേഹം അവരുമായി രാജ്യപ്രത്യാശ പങ്കുവെച്ചു. ഏതാനും ദിവസം കഴിഞ്ഞ്‌ സഹോദരൻ ഒരു പയനിയർ സഹോദരിയെയും കൂട്ടി മടങ്ങിച്ചെന്നപ്പോൾ ആ സ്‌ത്രീ അന്ത്യകാലത്തെക്കുറിച്ചു ചോദിച്ചു. സഹോദരങ്ങൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിന്റെ “നാം ജീവിക്കുന്നത്‌ ‘അന്ത്യകാലത്തോ?’” എന്ന 9-ാം അധ്യായം അവരുമായി ചർച്ച ചെയ്‌തു. ബൈബിളിൽ ഇത്രയധികം കാര്യങ്ങളുണ്ടെന്ന്‌ മനസ്സിലാക്കിയപ്പോൾ അവർ അതിശയിച്ചുപോയി. “എന്റെ സഭ എന്നെ അജ്ഞതയുടെ തടവറയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു,” ആ സ്‌ത്രീ പറഞ്ഞു.

സഹോദരൻ ഇങ്ങനെ എഴുതുന്നു: “പിറ്റേത്തവണ ഞങ്ങൾ, ദൈവത്തെക്കുറിച്ചുള്ള സത്യം എന്ത്‌?” എന്ന 1-ാം അധ്യായവും അതിന്റെ അനുബന്ധവും പഠിച്ചു. ചില ബൈബിളുകളിൽ ദൈവനാമം വിട്ടുകളഞ്ഞിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്നതാണ്‌ ആ അനുബന്ധം. പരിഭാഷകർ ‘യഹോവ’യ്‌ക്കു പകരം ‘കർത്താവ്‌’ ആണ്‌ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ തന്റെ സ്വന്തം ബൈബിളിന്റെ ആമുഖത്തിൽ വായിച്ചപ്പോൾ ആ സ്‌ത്രീക്കു ദേഷ്യംവന്നു. കാരണം ആ ബൈബിൾ നല്ല പരിഭാഷയാണെന്നാണ്‌ അവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്‌. ക്രിസ്‌തീയ യോഗങ്ങൾക്കു വരാൻ ആ സ്‌ത്രീ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്‌.

ബെൽജിയം

യഹോവയുടെ സാക്ഷികളെക്കുറിച്ചു മുൻവിധിയുള്ള ഒരു ആഫ്രിക്കൻ സ്‌ത്രീയെ ഇങ്‌ഗ്രിറ്റ്‌ എന്നൊരു സഹോദരി കണ്ടുമുട്ടാനിടയായി. സഹോദരി, ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ദയാപുരസ്സരം പരിചയപ്പെടുത്തിയപ്പോൾ അവരുടെ മനോഭാവത്തിനു മയംവന്നു. കാരണം, ദൈവവചനം മനസ്സിലാക്കണമെന്ന്‌ വളരെ ആഗ്രഹമുണ്ടായിരുന്നു അവർക്ക്‌. അവർ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു, അധ്യയനസമയത്ത്‌ എല്ലാ തിരുവെഴുത്തും വായിക്കണമെന്ന നിബന്ധനയിലായിരുന്നെന്നു മാത്രം. ഈ സ്‌ത്രീ ഇപ്പോൾ യോഗങ്ങൾക്കു ഹാജരാകുകയും ഇടയ്‌ക്കിടെ ഉത്തരങ്ങൾ പറയുകയും ചെയ്യുന്നുണ്ട്‌. ഒരു രാജ്യപ്രസാധിക ആയിത്തീരണമെന്നാണ്‌ അവരുടെ ആഗ്രഹം.

ബ്രസീൽ

കൗമാരപ്രായത്തിൽ പൗലൂ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിച്ചിരുന്നു. എന്നാൽ അവന്‌ 16 വയസ്സുള്ളപ്പോൾ അവരുടെ കുടുംബം തകർന്നു. അമ്മയെ നോക്കാൻവേണ്ടി പൗലൂ സാമ്പ നൃത്തസംഘത്തോടൊപ്പം ചേർന്നു. താമസിയാതെതന്നെ അവൻ അധാർമികതയിലേർപ്പെടുകയും മുഴുക്കുടിയിലേക്കു തിരിയുകയും ചെയ്‌തു. എങ്കിലും ചില ബൈബിൾ സത്യങ്ങൾ അവന്റെ മനസ്സിൽ അപ്പോഴും ഉണ്ടായിരുന്നു. ഉദാഹരണത്തിന്‌, ഒരു വൂഡൂ കേന്ദ്രത്തിൽ സംഗീതപരിപാടി അവതരിപ്പിക്കേണ്ടിവന്ന അവനെ മനസ്സാക്ഷി കുത്തിനോവിച്ചു. കാരണം, വൂഡൂവിന്‌ ഭൂതങ്ങളുമായി ബന്ധമുണ്ടെന്ന്‌ അവന്‌ അറിയാമായിരുന്നു. തന്റെ ജീവിതം എത്ര നിരർഥകമാണെന്ന്‌ അവൻ തിരിച്ചറിയാനും തുടങ്ങി. അങ്ങനെയിരിക്കെ 2005-ൽ ഒരു യുവസഹോദരൻ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം പരിചയപ്പെടുത്തിയപ്പോൾ, പൗലൂയ്‌ക്ക്‌ വീണ്ടും താത്‌പര്യം തോന്നുകയും പഠിക്കാൻ ആരംഭിക്കുകയും ചെയ്‌തു. വൈകാതെതന്നെ അവൻ ആ നൃത്തസംഘത്തിൽനിന്നു പോന്നു. ഇപ്പോൾ ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്‌.

ബ്രിട്ടൻ

വീടുതോറുമുള്ള ശുശ്രൂഷയിൽ ആയിരിക്കെ മെർലിൻ എന്നു പേരുള്ള സഹോദരി മെലനി എന്ന ചെറുപ്പക്കാരിയായ ഒരമ്മയെ കണ്ടുമുട്ടി. അവർക്കു ബൈബിളിൽ താത്‌പര്യമുണ്ടായിരുന്നു. മെർലിൻ അവർക്ക്‌ ഒരു ലഘുലേഖ കൊടുത്തിട്ട്‌ മടങ്ങിച്ചെല്ലാമെന്നു പറഞ്ഞു. പലതവണ ശ്രമിച്ചതിനുശേഷമാണ്‌ അവരെ വീണ്ടുമൊന്നു കണ്ടുകിട്ടിയത്‌. മെർലിൻ പറയുന്നു: “നേരിട്ട്‌ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിലേക്കു കടക്കാനാണു ഞാൻ തീരുമാനിച്ചത്‌. അത്‌ പുരോഗമനാത്മകമായ ഒരു ബൈബിളധ്യയനത്തിൽ കലാശിച്ചു. ക്രിസ്‌തുമസ്സിന്‌ ഏതാനും ദിവസം മുമ്പ്‌, ഇത്‌ എന്റെ അവസാനത്തെ ക്രിസ്‌തുമസ്സ്‌ ട്രീയായിരിക്കുമെന്ന്‌ അവർ പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചുപോയി. അധ്യയനത്തിനു മുമ്പേതന്നെ പുസ്‌തകം വായിച്ചിരുന്ന അവർ ക്രിസ്‌തുമസ്സിനെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയിരുന്നു.”

കൊളംബിയ

ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സംബന്ധിക്കുന്നതിനായി കോൺസ്യൂലോ അവധിയെടുത്തു. അവൾ അവധികഴിഞ്ഞ്‌ ജോലിയിൽ പ്രവേശിച്ചപ്പോൾ, സൂപ്പർവൈസർ കൺവെൻഷനെക്കുറിച്ചു ചോദിച്ചു, തുടർന്ന്‌ രസകരമായൊരു ചർച്ച നടന്നു. കോൺസ്യൂലോ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം കാണിച്ചപ്പോൾ, അതൊന്നു വായിക്കാൻ തരാമോ എന്നായി അവർ. രണ്ടു ദിവസം കഴിഞ്ഞ്‌ അവർ അതു തിരികെ നൽകി. വായിക്കാൻ പറ്റിയ നല്ലൊരു പുസ്‌തകമാണ്‌ അതെന്നും പറഞ്ഞു. “ഇതു വായിക്കാൻ മാത്രമല്ല പഠിക്കാനും ഉള്ളതാണ്‌” എന്നു പറഞ്ഞിട്ട്‌ കോൺസ്യൂലോ, പഠിക്കുന്ന വിധം അവരെ കാണിച്ചുകൊടുത്തു. “എനിക്ക്‌ ഈ പുസ്‌തകം പഠിക്കാനാകുമെന്നാണോ നീ ഉദ്ദേശിക്കുന്നത്‌?” സൂപ്പർവൈസർ കോൺസ്യൂലോയോടു ചോദിച്ചു. അവർക്ക്‌ ഒരു അധ്യയനം ക്രമീകരിച്ചു. തുടർന്ന്‌ ആ സ്‌ത്രീ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സാക്ഷീകരിക്കാൻ തുടങ്ങി. ഇപ്പോൾ ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നു, ഒപ്പം മകനും വല്യമ്മയും ചിലപ്പോഴൊക്കെ വരാറുണ്ട്‌.

ഗയാന

ജോസഫ്‌ ഒരു സാധാരണ പയനിയറാണ്‌. തലസ്ഥാനമായ ജോർജ്‌ടൗണിൽവെച്ച്‌ വർഷങ്ങൾക്കുമുമ്പ്‌ സാക്ഷികളെ കണ്ടുമുട്ടിയിട്ടുള്ള ഒരു വ്യക്തിയുമായി അദ്ദേഹം ഒരു അധ്യയനം ആരംഭിച്ചു. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകമാണ്‌ അതിന്‌ ഉപയോഗിച്ചത്‌. ജോസഫ്‌ ആദ്യത്തെ അധ്യയനത്തിനായി ചെല്ലുമ്പോൾ ആ വ്യക്തിയും അദ്ദേഹത്തിന്റെ മുതിർന്ന രണ്ടു പുത്രന്മാരും അവരുടെ ഭാര്യമാരും കാത്തിരിക്കുകയായിരുന്നു. അവരും ഈ പുസ്‌തകത്തിന്റെ പ്രതികൾ സ്വീകരിച്ചു. പിറ്റേയാഴ്‌ച ചെന്നപ്പോൾ, തന്റെ പുസ്‌തകം പ്രദേശത്തെ ഒരു സ്‌കൂളധ്യാപകൻ കൊണ്ടുപോയി വായിച്ചെന്ന്‌ ആ പിതാവ്‌ പറഞ്ഞു. “ഇതിൽ സത്യമുണ്ട്‌,” ആ അധ്യാപകൻ പറഞ്ഞു. അദ്ദേഹവും അധ്യയനത്തിന്‌ ഇരുന്നു. ഇതിനിടെ, അധ്യയനത്തെക്കുറിച്ചു കേട്ട ഒരു അയൽവാസി, താനും അതിൽ പങ്കെടുത്തോട്ടെ എന്നു ചോദിച്ചു. ഏതാണ്ട്‌ ആ സമയത്ത്‌ ജോസഫ്‌ എല്ലാവരെയും സ്‌മാരകത്തിനു ക്ഷണിച്ചു. സുഖമില്ലാഞ്ഞതിനാൽ ആദ്യം പഠിച്ചുതുടങ്ങിയ വ്യക്തിക്ക്‌ വരാനായില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൂടാതെ അധ്യാപകനും കുടുംബവും അതിനു ഹാജരായി. എല്ലാവരും ഇപ്പോൾ നല്ല രീതിയിൽ പുരോഗമിച്ചുവരുന്നു.

പോളണ്ട്‌

തെരുവുസാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കെ ലൂറ്റ്‌സ്യാൻ 50 വയസ്സുള്ള യാനിനെ കണ്ടുമുട്ടി. സ്‌കൂളിൽവെച്ച്‌ സുഹൃത്തുക്കളായിരുന്ന ഇവർ വർഷങ്ങൾക്കുശേഷം തമ്മിൽ കാണുകയായിരുന്നു. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിലേത്‌ ഉൾപ്പെടെയുള്ള ആശയങ്ങൾ ചർച്ചചെയ്യവേ, തന്റെ ഭാര്യ മരിച്ചുപോയെന്നും താൻ ഇപ്പോൾ പുകവലിയിലേക്കും മദ്യത്തിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും യാൻ പറഞ്ഞു. ലൂറ്റ്‌സ്യാൻ പറയുന്നു: “ഏതാനും ദിവസം കഴിഞ്ഞ്‌ ഞാനും ഒരു സുഹൃത്തും അദ്ദേഹത്തെ സന്ദർശിച്ചു. അദ്ദേഹം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്‌ ഞങ്ങൾ ഉടൻതന്നെ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം പഠിക്കാൻ തുടങ്ങി.” സത്യം അദ്ദേഹത്തിന്റെ ഉള്ളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നുണ്ട്‌, മോശമായ ശീലങ്ങളും സംസാരവും നിയന്ത്രിക്കാൻ അദ്ദേഹം ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

സ്‌പെയിൻ

ഒരു വിഷാദരോഗിയോട്‌ ബൈബിൾ പഠിക്കാൻ ഒരു ഡോക്ടർ ആവശ്യപ്പെട്ടത്‌ എന്തുകൊണ്ട്‌? ഒരു ആശുപത്രി ഏകോപന സമിതിയിലെ രണ്ടു പേർ ഈ ഡോക്ടറെ സന്ദർശിച്ച്‌ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം കൊടുത്തിരുന്നു. ഗുരുതരമായ രോഗങ്ങൾക്ക്‌ അടിമകളായിരുന്നതിനാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ചികിത്സയിലായിരുന്ന ഒരു സ്‌ത്രീയും വിഷാദത്തിന്റെ പിടിയിലായിരുന്നു. ഈ പുസ്‌തകത്തിൽ മതിപ്പുതോന്നിയ അദ്ദേഹം അത്‌ തന്റെ രോഗിയെ കാണിച്ചു. മാത്രമല്ല സാക്ഷികളുടെ സഹായത്താൽ ഇതു പഠിച്ചാൽ ഭാവി സംബന്ധിച്ച്‌ ശുഭാപ്‌തിവിശ്വാസം ഉണ്ടായിരിക്കാനാകുമെന്ന്‌ അവർക്ക്‌ ഉറപ്പു കൊടുക്കുകയും ചെയ്‌തു. ഏതാനും ദിവസത്തിനുള്ളിൽ, തെരുവുസാക്ഷീകരണത്തിൽ ഏർപ്പെട്ടിരുന്ന ഒരു പയനിയർ സഹോദരി ആ സ്‌ത്രീയെ കണ്ടുമുട്ടി, അവർ ഒരു അധ്യയനത്തിനു സമ്മതിച്ചു. ആ ഡോക്ടറും പഠിക്കാൻ ആരംഭിച്ചു. ഇപ്പോൾ അദ്ദേഹം ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്‌.

സാംബിയ

ഗോല്യാത്ത്‌ ഒരു ഗ്രാമത്തലവനാണ്‌. രണ്ടു ഭാര്യമാരും പത്തു മക്കളുമുണ്ട്‌. ഇദ്ദേഹവും കുടുംബാംഗങ്ങളും ആത്മീയമായി വളരെനല്ല പുരോഗതിയാണു വരുത്തിയിരിക്കുന്നത്‌. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം വായിച്ചുകഴിഞ്ഞയുടൻ ഗോല്യാത്ത്‌ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. 2006 ജനുവരി മുതൽ അദ്ദേഹവും കുടുംബവും ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്‌. ഫെബ്രുവരിയിൽ അദ്ദേഹം രണ്ടാം ഭാര്യയെ പറഞ്ഞയച്ചിട്ട്‌ ഒന്നാം ഭാര്യയുമായുള്ള വിവാഹം നിയമപരമാക്കി. (മത്താ. 19:4-6; 1 തിമൊ. 3:2) മാർച്ചിൽ അദ്ദേഹം ഗ്രാമത്തലവൻ എന്ന സ്ഥാനം രാജിവെച്ചു. ഏപ്രിലിൽ അദ്ദേഹവും ഭാര്യ എസ്ഥേറും സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരായി. യഹോവയെ സേവിക്കുകയെന്ന അവരുടെ തീരുമാനം ഭൂതങ്ങളെ ചൊടിപ്പിച്ചിരിക്കണം. അവർ എസ്ഥേറിനെ ഉപദ്രവിക്കാൻ തുടങ്ങി. എങ്കിലും യാക്കോബ്‌ 4:7-നോടുള്ള ചേർച്ചയിൽ അവർ ഭൂതങ്ങളോട്‌ എതിർത്തുനിന്നു. ഫലമോ? “ഭൂതങ്ങൾ ഇപ്പോൾ ഞങ്ങളെ വിട്ടുപോയിരിക്കുന്നു,” എസ്ഥേർ പറയുന്നു.

മറ്റു ഭാഷക്കാരോടു സാക്ഷീകരിക്കാനുള്ള ശ്രമങ്ങൾ

പല രാജ്യങ്ങളിലേക്കും മറ്റു ഭാഷക്കാർ കൂട്ടത്തോടെ കുടിയേറുന്നുണ്ട്‌. അവരിൽ മിക്കവരും വന്നിരിക്കുന്നത്‌ പ്രസംഗവേല സ്വതന്ത്രമായി ചെയ്യാൻ കഴിയാത്ത സ്ഥലങ്ങളിൽനിന്നാണ്‌. അതിനാൽ ‘വലിയൊരു വാതിലാണ്‌ തുറന്നിരിക്കുന്നത്‌.’ മറ്റൊരു ഭാഷ പഠിച്ചുകൊണ്ട്‌ അനേകം സഹോദരീസഹോദരന്മാർ ആ വാതിലിലൂടെ പ്രവേശിക്കുന്നു. (1 കൊരി. 16:9) അതിനു പുറമേ, ചില രാജ്യങ്ങളിൽ ഗണ്യമായ അളവിൽ തദ്ദേശീയരായ ന്യൂനഭാഷാ കൂട്ടങ്ങളും ഉണ്ട്‌. രാജ്യപ്രസാധകർ ഈ ഭാഷകളും പഠിക്കുന്നുണ്ട്‌. സമൃദ്ധമായ ഫലങ്ങളാണ്‌ അവർക്കു ലഭിക്കുന്നത്‌.

അത്തരം പ്രദേശങ്ങളിലെ വേലയുടെ ഉന്നമനാർഥം പല ബ്രാഞ്ചുകളും ഭാഷാക്ലാസ്സുകൾ സംഘടിപ്പിച്ചിട്ടുണ്ട്‌. പഠനത്തിന്‌ ആക്കംകൂട്ടാൻ ഉദ്ദേശിച്ചുള്ളതാകയാൽ, ശുശ്രൂഷയിലായിരിക്കെ അഭിമുഖീകരിക്കേണ്ടിവരുന്ന യഥാർഥ സാഹചര്യങ്ങളെ കേന്ദ്രീകരിച്ചാണ്‌ മിക്ക പാഠങ്ങളും തയ്യാറാക്കിയിരിക്കുന്നത്‌. “ഭാഷയിൽ പൂർണമായി മുഴുകാൻ ഈ കോഴ്‌സ്‌ നിങ്ങളെ സഹായിക്കും” എന്ന്‌ അൽബേനിയൻ പഠിച്ചുകൊണ്ടിരിക്കുന്ന ഇലൈസ പറയുന്നു.

ബെൽജിയം

പത്തു ഭാഷകളിലായി നടത്തപ്പെട്ട 17 ക്ലാസ്സുകളിൽ 300-ലധികം പ്രസാധകർ സംബന്ധിച്ചുവെന്നും വിദ്യാർഥികൾ 9 മുതൽ 71 വരെ പ്രായമുള്ളവരായിരുന്നുവെന്നും ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്യുന്നു. “ഞാൻ ടർക്കിഷ്‌ ഭാഷ വശമാക്കുകയും ആളുകളെ സ്‌നേഹിക്കുന്ന കാര്യത്തിൽ ഏറെ മെച്ചപ്പെടുകയും ചെയ്‌തിരിക്കുന്നു” എന്ന്‌ ഇനോറാ പറയുന്നു. ആനിലിസ്‌ ചൈനീസ്‌ പഠിച്ചുകൊണ്ടിരിക്കുകയാണ്‌. അവരുമായി നാഷണൽ ടെലിവിഷൻ നെറ്റ്‌വർക്കിലെ ഒരു റിപ്പോർട്ടർ അഭിമുഖം നടത്തി. ജീവിതത്തിൽ പുതിയ കാര്യങ്ങൾ എന്തെങ്കിലും ചെയ്യുന്ന ഒരാളെക്കുറിച്ചുള്ള ഒരു പരിപാടി സംപ്രേക്ഷണം ചെയ്യാനാണ്‌ അദ്ദേഹം ആഗ്രഹിച്ചത്‌. താൻ ചൈനീസ്‌ പഠിക്കുന്നതിന്റെ കാരണം ആനിലിസ്‌ വ്യക്തമാക്കി. ഒരു വർഷം കഴിഞ്ഞ്‌ ആ റിപ്പോർട്ടർ തിരിച്ചുവന്നപ്പോൾ, ശുശ്രൂഷയിൽ തനിക്കു ലഭിച്ചിരിക്കുന്ന നല്ല ഫലങ്ങളെക്കുറിച്ച്‌ ആനിലിസ്‌ അദ്ദേഹത്തോടു വിശദീകരിച്ചു. റിപ്പോർട്ടർക്ക്‌ അതിൽ മതിപ്പുതോന്നിയിരിക്കണം; കാരണം നാഷണൽ ചാനലിൽ, ഏറ്റവുമധികം ആളുകൾ ടിവി കാണുന്ന സമയത്ത്‌ പ്രസ്‌തുത പരിപാടി സംപ്രേക്ഷണം ചെയ്യുകയുണ്ടായി. അതിൽ, ആനിലിസുമായുള്ള ഒരു അഭിമുഖവും അവർ ബസ്റ്റോപ്പിൽവെച്ച്‌ ചൈനീസ്‌ ഭാഷയിൽ സാക്ഷീകരിക്കുന്ന ഒരു രംഗവും ഉൾപ്പെടുത്തിയിരുന്നു.

നെതർലൻഡ്‌സ്‌

“വിദേശഭാഷാ വയലിന്‌ കൂടുതൽ വേലക്കാരെ ലഭിച്ചുവെന്നതു മാത്രമല്ല ഈ ഭാഷാകോഴ്‌സിന്റെ പ്രയോജനം. സഭയിൽ നേതൃത്വമെടുക്കാനും ഇതു സഹോദരന്മാരെ സഹായിച്ചിട്ടുണ്ട്‌” എന്ന്‌ ബ്രാഞ്ച്‌ എഴുതുന്നു. നെതർലൻഡ്‌സിലെ താരതമ്യേന പുതുതായ റൊമേനിയൻ വയലിൽ അടിയന്തിരമായ ഒരു ആവശ്യമുണ്ടായിരുന്നു. യോഗങ്ങൾ ഇടയ്‌ക്കിടെ നടത്താനുള്ള ക്രമീകരണം ബ്രാഞ്ച്‌ ചെയ്‌തിരുന്നെങ്കിലും നേതൃത്വമെടുക്കാൻ ഒരു സഹോദരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അദ്ദേഹത്തിന്റെ ആരോഗ്യനിലയാണെങ്കിൽ വളരെ മോശവുമായിരുന്നു. എന്നാൽ ഭാഷാകോഴ്‌സിന്റെ സഹായത്താൽ യോഗ്യരായ മറ്റു സഹോദരന്മാർക്ക്‌ നേതൃത്വമെടുക്കാൻ കഴിഞ്ഞിരിക്കുന്നു. ഒരു സഹോദരൻ പ്രതിവാര പുസ്‌തകാധ്യയനവും മറ്റൊരു സഹോദരൻ വീക്ഷാഗോപുര അധ്യയനവും നടത്തുന്നുണ്ട്‌. ഇനിയും മൂന്നാമതൊരാൾ ഡച്ച്‌ ഭാഷയിൽ നടക്കുന്ന പ്രസംഗങ്ങളുടെ പരിഭാഷകനാണ്‌.

സ്‌പെയിൻ

2003 മുതൽ ബ്രാഞ്ച്‌ പത്തു ഭാഷകളിലായി 48 ക്ലാസ്സുകൾ നടത്തുകയുണ്ടായി. അതിന്റെ ഫലമായി ബൈബിളധ്യയനങ്ങളുടെ എണ്ണത്തിൽ ഒരു വൻ കുതിപ്പ്‌ അനുഭവപ്പെട്ടു, ഏകദേശം 50,000. ഹ്വാൻ പാസ്‌, മാരി പാസ്‌ എന്ന പ്രത്യേക പയനിയർ ദമ്പതിമാരെ റൊമേനിയക്കാരായ ഒരു കുടുംബം വീട്ടിലേക്കു ക്ഷണിച്ചു. പയനിയർമാർ പറയുന്നത്‌ കേൾക്കാനായി ഉടൻതന്നെ 16 പേർ കൂടിവന്നു. അതിൽ, അതീവശ്രദ്ധയോടെ കേട്ട മാരിയോ എന്ന 19-കാരനും ഉണ്ടായിരുന്നു. അവനു സ്‌പാനീഷും പയനിയർമാർക്ക്‌ റൊമേനിയനും അറിയില്ലായിരുന്നെങ്കിലും അവൻ തന്റെ ഭാഷയിലുള്ള ആവശ്യം ലഘുപത്രിക സ്വീകരിച്ചു. പിറ്റേ ആഴ്‌ച മാരിയോ ഒരു ബൈബിളധ്യയനം ആവശ്യപ്പെടുകയും ഒരു പ്രത്യേക സമ്മേളന ദിനത്തിനു ഹാജരാകുകയും ചെയ്‌തു, കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും. ഏതാനും ആഴ്‌ചയ്‌ക്കുള്ളിൽ, അവൻ സഭായോഗങ്ങൾക്കു ക്രമമായി വരാനും സ്‌പാനീഷിൽ ചെറിയചെറിയ ഉത്തരങ്ങൾ പറയാനും തുടങ്ങി. തുടർന്ന്‌ വസ്‌ത്രധാരണത്തിലും മറ്റും മാറ്റങ്ങൾ വരുത്തിയ അവൻ തന്റെ പുതിയ പ്രത്യാശ മറ്റുള്ളവരോടു പങ്കുവെക്കാനും ആരംഭിച്ചു. ഇപ്പോൾ ഒരു റൊമേനിയൻ ദമ്പതികൾക്ക്‌ അവൻ അധ്യയനം നടത്തുന്നുണ്ട്‌. അവർ നന്നായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ഇതിനിടയിൽ റൊമേനിയൻ പഠനം ആരംഭിച്ച ഹ്വാനും മാരിക്കും താമസിയാതെതന്നെ ആ ഭാഷയിൽ 30 അധ്യയനങ്ങൾ ആരംഭിക്കാനായി! ഹ്വാൻ റൊമേനിയനിൽ ഒരു പുസ്‌തകാധ്യയനവും നടത്തുന്നുണ്ട്‌. അധ്യയനത്തിനു ശേഷം നടത്തുന്ന റൊമേനിയൻ ഭാഷാക്ലാസ്സിൽ പത്തു പ്രസാധകർ സംബന്ധിക്കുന്നുണ്ട്‌. അധ്യാപകൻ ആരാണെന്നോ? ആദ്യത്തെ ബൈബിൾ വിദ്യാർഥിയായ മാരിയോ!

ഐക്യനാടുകൾ

അഞ്ചുകോടിയിലധികം ആളുകൾ ഇംഗ്ലീഷ്‌ അല്ലാത്ത ഒരു ഭാഷയാണ്‌ വീട്ടിൽ ഉപയോഗിക്കുന്നത്‌. യഹോവയുടെ സാക്ഷികളിലെ 2,54,000-ത്തോളം പ്രസാധകർ 3,052 സ്‌പാനീഷ്‌ സഭകളിലും 53 കൂട്ടങ്ങളിലുമാണ്‌ ഉള്ളത്‌. വേറെ 26,000 പ്രസാധകർ സ്‌പാനീഷ്‌ അല്ലാത്ത 690 ഇതരഭാഷാ സഭകളോടും കൂട്ടങ്ങളോടും ഒപ്പമാണ്‌ സഹവസിക്കുന്നത്‌. വൈവിധ്യമാർന്ന ഈ വലിയ പ്രദേശത്തെ വേല സുഗമമാക്കാനായി ബ്രാഞ്ച്‌ 29 ഭാഷകളിലായി 450-ലധികം ക്ലാസ്സുകൾ നടത്തിയിരിക്കുന്നു. “കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഞങ്ങളുടെ സർക്കിട്ടിൽ നാലു പുതിയ സഭകളാണ്‌ ഉണ്ടായത്‌. അതിൽ മൂന്നെണ്ണം ഫ്രഞ്ച്‌ ഭാഷാക്ലാസ്സുകളുടെ നേരിട്ടുള്ള ഫലമാണ്‌,” ഒരു സർക്കിട്ട്‌ മേൽവിചാരകൻ റിപ്പോർട്ടു ചെയ്യുന്നു.

സ്‌പാനീഷ്‌ പഠിച്ച ഒരു സഹോദരന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞങ്ങളുടെ സ്വപ്‌ന സാക്ഷാത്‌കാരമാണിത്‌. മിഷനറിമാരാകാൻ ഞാനും ഭാര്യയും വർഷങ്ങളായി ആഗ്രഹിച്ചിരുന്നു. പക്ഷേ രണ്ടു കുട്ടികളുണ്ടായിരുന്നതിനാൽ അതിനു സാധിച്ചില്ല. ഇപ്പോൾ കുട്ടികൾ വലുതായി, മാത്രമല്ല ഞാൻ ജോലിയിൽനിന്നു വിരമിക്കുകയും ചെയ്‌തു. അതുകൊണ്ട്‌ മൂന്നു മാസം മുമ്പ്‌ ഞാനും ഭാര്യയും ഒരു സ്‌പാനീഷ്‌ സഭയിലേക്കു മാറി. ഇതിനോടകം ഞങ്ങൾക്ക്‌ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ നിയമനങ്ങൾ ലഭിച്ചു. ഞങ്ങൾക്ക്‌ നിരവധി മടക്കസന്ദർശനങ്ങളും അഞ്ചു ബൈബിളധ്യയനങ്ങളും ഉണ്ട്‌. ഭാഷാപഠനത്തിന്‌ പ്രായം ഒരു തടസ്സമല്ല എന്ന്‌ 67-ഉം 64-ഉം വയസ്സുള്ള ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.”

നിങ്ങളുടെ പ്രദേശത്ത്‌ അധികമാരും ശിഷ്യരായിത്തീരുന്നില്ലെങ്കിൽ, സാഹചര്യം അനുവദിക്കുന്നപക്ഷം വിദേശഭാഷയോ തദ്ദേശീയമായ മറ്റൊരു ഭാഷയോ ഉപയോഗിക്കുന്ന പ്രദേശത്തേക്കു മാറാനുള്ള ലക്ഷ്യത്തിൽ വേറൊരു ഭാഷ പഠിക്കുന്നതിനെക്കുറിച്ച്‌ പ്രാർഥനാപൂർവം ചിന്തിക്കരുതോ? അത്തരമൊരു മാറ്റം വളരെ ഫലപ്രദമായിരുന്നേക്കുമെന്നു മാത്രമല്ല അതു നിങ്ങളുടെ ശുശ്രൂഷയ്‌ക്ക്‌ ഒരു പുത്തൻ ഉണർവ്‌ നൽകുകയും ചെയ്യും.

ജർമനി

ഈ രാജ്യത്ത്‌ ഭാഷാകോഴ്‌സുകൾ തുടങ്ങിയിട്ട്‌ 30-ലധികം വർഷം പിന്നിട്ടിരിക്കുന്നു. അൽബേനിയൻ മുതൽ വിയറ്റ്‌നാമീസ്‌ വരെയുള്ള, ഒമ്പതു ഭാഷകളിൽ ഇതുവരെ 1,000-ത്തിലധികം വിദ്യാർഥികളാണ്‌ പരിശീലനം നേടിയത്‌. “ഞാൻ പഠിച്ച സർവകലാശാലാ കോഴ്‌സിനെക്കാൾ പതിന്മടങ്ങ്‌ മെച്ചമാണിത്‌,” ഒരു സഹോദരി പറയുന്നു. മറ്റു രാജ്യക്കാർ ചിന്തിക്കുന്ന വിധംകൂടെ വിദ്യാർഥികൾ പഠിക്കുന്നതിനാൽ, കേൾവിക്കാരെ പ്രചോദിപ്പിക്കും വിധം സാക്ഷീകരിക്കാൻ അവർ ഏറെ സജ്ജരാണ്‌.

82 വയസ്സുള്ള പൗളാ എന്ന സ്‌ത്രീ വിയറ്റ്‌നാമീസ്‌ ഭാഷ പഠിക്കാൻ തുടങ്ങി. യോഗങ്ങളിൽ സംബന്ധിക്കാനായി അവർ 150 കിലോമീറ്ററോളം യാത്ര ചെയ്യുന്നുണ്ട്‌. “ഭാഷാപരമായി എനിക്കു വലിയ കഴിവൊന്നുമില്ല. എങ്കിലും ഇത്രയധികം സന്തോഷം അനുഭവിക്കാൻ കഴിഞ്ഞതിൽ എനിക്കു യഹോവയോടു നന്ദിയുണ്ട്‌,” അവർ പറയുന്നു. പൗളാ ഒരു വിയറ്റ്‌നാമീസ്‌ കുടുംബത്തിന്‌ അധ്യയനമെടുത്തു. സത്യത്തോട്‌ ഭർത്താവ്‌ ആദ്യം താത്‌പര്യം കാണിച്ചു, പിന്നെ ഭാര്യയും. രണ്ടുപേരും ഇപ്പോൾ സ്‌നാപനമേറ്റിരിക്കുന്നു.

സ്‌നാപനത്തെ തുടർന്ന്‌, മാതൃരാജ്യത്ത്‌ യഹോവയെ സേവിക്കണമെന്ന ഈ ദമ്പതികളുടെയും അവരുടെ മകളുടെയും ആഗ്രഹം ഒരു യാഥാർഥ്യമായി. സഭായോഗങ്ങൾ നടത്താൻ പാകത്തിന്‌ അവർ ഒരു വീട്‌ പണിതു. ഭർത്താവ്‌ ഇപ്പോൾ ഒരു മൂപ്പനും സഹായ പയനിയറുമായി സേവിക്കുകയാണ്‌. ഭാര്യ ഒരു സാധാരണ പയനിയറാണ്‌. പിതാവ്‌ സ്വന്തം മകളെ സ്‌നാപനം കഴിപ്പിച്ചുവെന്ന്‌ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത്‌ ഈ കുടുംബത്തിൽനിന്നു ലഭിച്ചപ്പോൾ പൗളായുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. പൗളായ്‌ക്കുള്ള ഒരു കത്തിൽ ആ പെൺകുട്ടി ഇങ്ങനെ പറഞ്ഞു: “പ്രിയ ‘മുത്തശ്ശീ.’ എന്നോടൊപ്പം ഇല്ലാത്തതിൽ വളരെ വിഷമമുണ്ട്‌. ഞാൻ എപ്പോഴും മുത്തശ്ശിയെക്കുറിച്ച്‌ ഓർക്കാറുണ്ട്‌. മുത്തശ്ശി എന്നും എന്റെ പ്രിയപ്പെട്ട മുത്തശ്ശി ആയിരിക്കും. മുത്തശ്ശിയെ എനിക്കെന്തിഷ്ടമാണെന്നോ!” പ്രായാധിക്യത്തിലും ഇങ്ങനെയൊരു വെല്ലുവിളി ഏറ്റെടുത്ത നമ്മുടെ ആ സഹോദരിക്ക്‌ എത്ര സന്തോഷകരവും പ്രോത്സാഹജനകവുമായ ഒരു അനുഭവമായിരുന്നു ഇത്‌!

കാനഡ

2002 മുതൽ പത്തു നഗരങ്ങളിലായി നടത്തപ്പെട്ട 31 ഭാഷാക്ലാസ്സുകളിൽ മൊത്തം 554 വിദ്യാർഥികൾ പങ്കെടുത്തുകഴിഞ്ഞു. ഒരു മൂപ്പനായ പോളിന്റെ കാര്യമെടുക്കുക. അദ്ദേഹത്തിന്റെ അരയ്‌ക്കു കീഴ്‌പോട്ട്‌ തളർന്നു പോയിരിക്കുകയാണ്‌. ഈ സഹോദരൻ മാൻഡറിൻ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പാർട്ട്‌-ടൈം നഴ്‌സായ ലിൻഡ ചൈനക്കാരിയാണ്‌. അവളുടെ സഭ സാക്ഷികളെക്കുറിച്ച്‌ ദുഷിച്ചുസംസാരിച്ചിരുന്നതിനാൽ രാജ്യസന്ദേശം കേൾക്കാൻ ലിൻഡയ്‌ക്ക്‌ ആഗ്രഹമില്ലായിരുന്നു. ഒരിക്കൽ, മാൻഡറിൻ ഭാഷയിൽ ഒരു പരസ്യപ്രസംഗം കേൾക്കാനായി തന്നെ രാജ്യഹാളിലേക്കു കൊണ്ടുപോകാൻ പോൾ അവരോട്‌ ആവശ്യപ്പെട്ടു. രാജ്യഹാളിൽ വന്നെങ്കിലും അവൾ ആരോടെങ്കിലും സംസാരിക്കുകയോ ഏതെങ്കിലും കാര്യത്തിൽ താത്‌പര്യം കാണിക്കുകയോ ചെയ്‌തില്ല. അതുകഴിഞ്ഞ്‌ അധികം നാളാകുന്നതിനു മുമ്പ്‌ അവർ പോളിനെ ഒരു പുസ്‌തകാധ്യയനത്തിനു കൊണ്ടുപോയി. കുട്ടികളെ തനിച്ചു വളർത്തിക്കൊണ്ടുവരുന്ന ഈ സ്‌ത്രീ ഇത്തവണ ശ്രദ്ധിച്ചു. കാരണം, അന്നു പഠിച്ചത്‌ കുടുംബ ജീവിതത്തെക്കുറിച്ചായിരുന്നു. തുടർന്ന്‌ ഒരു പയനിയർ സഹോദരി അവരുമായി ഒരു ബൈബിളധ്യയനം ക്രമീകരിച്ചു. ശീഘ്രഗതിയിൽ ആത്മീയ പുരോഗതി വരുത്തിയ അവർ ഇപ്പോൾ നമ്മുടെ ഒരു സഹോദരിയാണ്‌.

സ്വന്തം ഭാഷ സംസാരിക്കുന്ന തദ്ദേശീയരായ നിരവധിപേർ കാനഡയിലുണ്ട്‌. ഏതാനും വർഷം മുമ്പ്‌ കാർമ എന്നൊരു പയനിയർ സഹോദരി ബ്ലാക്‌ഫൂട്ട്‌ ഇന്ത്യക്കാരനായ ഒരു വ്യക്തിയോടു സാക്ഷീകരിച്ചു. മാതാപിതാക്കളോടൊപ്പം ബ്ലാക്‌ഫൂട്ട്‌ റിസർവിൽ താമസിക്കുന്ന കാർമ ഇങ്ങനെ പറയുന്നു: “ആ മനുഷ്യനോട്‌ ഇംഗ്ലീഷിൽ സാക്ഷീകരിക്കാൻ ശ്രമിച്ചപ്പോൾ, അദ്ദേഹം കൂട്ടാക്കിയില്ല. നിങ്ങൾ വെള്ളക്കാരുടെ മതത്തിൽപ്പെട്ടതാണെന്നും ബൈബിൾ വെള്ളക്കാരുടെ പുസ്‌തകമാണെന്നും അദ്ദേഹം എന്നോടു പറഞ്ഞു. ‘ബ്ലാക്‌ഫൂട്ട്‌ ഭാഷയെയും അവരുടെ സംസ്‌കാരത്തെയും പറ്റി എനിക്കു കൂടുതൽ അറിയാമായിരുന്നെങ്കിൽ, അദ്ദേഹം എന്നെ ശ്രദ്ധിച്ചേനെ’ എന്ന്‌ എനിക്കു തോന്നി.” കാർമ ആ ഭാഷ പഠിക്കാൻ തീരുമാനിക്കുകയും പിന്നീട്‌ ആഴ്‌ചതോറും നടത്തിയിരുന്ന ബ്ലാക്‌ഫൂട്ട്‌ ഭാഷാ ക്ലാസ്സിൽ സംബന്ധിച്ച 23 പ്രസാധകരെ സഹായിക്കുകയും ചെയ്‌തു.

അതിൽ ഒരു വിദ്യാർഥി ഒരു ബ്ലാക്‌ഫൂട്ട്‌ ദമ്പതികളോടു സാക്ഷീകരിച്ചു. ചികിത്സയിലായിരുന്ന അവരുടെ മകനെ കാണാൻ ആശുപത്രിയിൽ വന്നപ്പോഴായിരുന്നു അത്‌. ഈ സഹോദരി തങ്ങളുടെ ഭാഷയോട്‌ കാണിച്ച താത്‌പര്യത്തിൽ ആ ദമ്പതികൾക്ക്‌ വളരെ മതിപ്പുതോന്നി. അവർ സഹോദരിക്ക്‌ അവരുടെ മേൽവിലാസം നൽകി. ഒരു വർഷം മുമ്പ്‌ താൻ കണ്ടുമുട്ടിയ അതേ വ്യക്തിതന്നെയാണല്ലോ ആ ഭർത്താവ്‌ എന്ന്‌ കാർമയ്‌ക്കു മനസ്സിലായി! അതുകൊണ്ട്‌ മടക്കസന്ദർശനത്തിനായി കാർമ ആ സഹോദരിയോടൊപ്പം പോയി. “അവർ ശ്രദ്ധിച്ചെന്നു മാത്രമല്ല ബൈബിൾ പറയുന്ന കാര്യങ്ങളോട്‌ യോജിപ്പ്‌ പ്രകടമാക്കുകയും ചെയ്‌തു. ആ സഹോദരി അവർക്ക്‌ ഒരു ബൈബിളും ഒരു പഠന സഹായിയും നൽകി. ഈറനണിഞ്ഞ കണ്ണുകളോടെ ആ സ്‌ത്രീ രണ്ടു പ്രസിദ്ധീകരണങ്ങളും മാറോടു ചേർത്തുപിടിച്ചു. തലയാട്ടിക്കൊണ്ട്‌ അവരുടെ ഭർത്താവും അതിനോട്‌ സമ്മതം പ്രകടിപ്പിച്ചു. അവർ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്‌, ഭർത്താവും ശ്രദ്ധിക്കാറുണ്ട്‌,” കാർമ പറയുന്നു.

ഭാഷാക്ലാസ്സ്‌ വിജയമായിരുന്നു. ബ്ലാക്‌ഫൂട്ട്‌ ഭാഷയിൽ 2006-ൽ നടന്ന സ്‌മാരകത്തിന്‌ ബ്ലാക്‌ഫൂട്ടുകാരായ 34 പേർ ഹാജരായെന്ന്‌ ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്യുന്നു.

ഇറ്റലി

18 ഭാഷകളിലായി നടത്തപ്പെട്ട ക്ലാസ്സുകളിൽ ഏതാണ്ട്‌ 7,200 പ്രസാധകർ സംബന്ധിച്ചു. ഈ വിദ്യാർഥികളിലൊരാൾ, രാജ്യപ്രവർത്തനം നിരോധിച്ചിരിക്കുന്ന ഒരു സ്ഥലത്തുനിന്നുവന്ന സാംസണെ കണ്ടുമുട്ടി. 24-ാം വയസ്സിൽ, മരുഭൂമി കുറുകെക്കടന്ന്‌ കടൽമാർഗം ഇറ്റലിയിലേക്കു സഞ്ചരിച്ചുകൊണ്ട്‌ സാംസൺ ഒരു യാത്രയ്‌ക്കു തുടക്കംകുറിച്ചു. പ്രത്യാശായാത്ര എന്നാണ്‌ അയാൾ അതിനെ വിളിച്ചത്‌. തന്റെ ഭാഷ പഠിച്ചിട്ടുള്ള ഒരു സഹോദരനെ ഇറ്റലിയിൽവെച്ച്‌ ഇദ്ദേഹം കണ്ടുമുട്ടി. സാംസൺ വളരെ താത്‌പര്യത്തോടെ ശ്രദ്ധിക്കുകയും ഒരു ക്രിസ്‌തീയ യോഗത്തിനു ഹാജരാകുകയും ചെയ്‌തു. പത്തുമാസത്തെ ഇടവേളയ്‌ക്കുശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടി. തുടർന്ന്‌ നമ്മുടെ സഹോദരൻ സാംസണുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചു. അധ്യയനം നടന്നിരുന്നത്‌ ഫാസ്റ്റ്‌ഫുഡ്‌ കടകളിലും, ഭൂഗർഭ സ്റ്റേഷനുകളിലും പാർക്കിങ്‌ സ്ഥലങ്ങളിലും വെച്ചായിരുന്നു. സ്‌മാരകത്തിനു ഹാജരായ സാംസൺ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി, ഒരു വർഷത്തോളമായി തന്റെ കൂടെയുണ്ടായിരുന്ന ഒരു സ്‌ത്രീയുമായുള്ള ബന്ധവും അവസാനിപ്പിച്ചു. അദ്ദേഹം ഇപ്പോൾ നമ്മുടെ ഒരു സഹോദരനാണ്‌.

നിക്കരാഗ്വ

തദ്ദേശീയരായ മയോങ്‌നോൻ ജനവിഭാഗത്തിന്‌ ആദ്യമായി നല്ലൊരു സാക്ഷ്യം നൽകാൻ 2006-ൽ സഹോദരങ്ങൾക്കു കഴിഞ്ഞു. മയോങ്‌നോൻമാരിൽ ഭൂരിഭാഗവും ഒരു പ്രൊട്ടസ്റ്റന്റ്‌ വിഭാഗമായ മൊറേവിയൻ മതത്തിൽപ്പെട്ടവരാണ്‌. ഓരോ പട്ടണത്തിലെയും അനൗദ്യോഗിക മേയർ മിക്കപ്പോഴും പാസ്റ്റർ ആയിരുന്നു. എന്നാൽ അതിലൊരു പാസ്റ്റർ തങ്ങളുടെ പാരമ്പരാഗത രീതി പിൻപറ്റാൻ കൂട്ടാക്കിയില്ല. പ്രത്യേക പയനിയർമാരായ ഹാമിൽട്ടനെയും എബ്‌നെറിനെയും പട്ടണത്തിൽ താമസിക്കാൻ അദ്ദേഹം അനുവദിച്ചു. കൂടാതെ അവർക്കുവേണ്ടി താമസസൗകര്യം തരപ്പെടുത്തുകയും മയോങ്‌നോ ഭാഷയിലുള്ള ഒരു സമ്പൂർണ ബൈബിൾ അവർക്കു നൽകുകയും ചെയ്‌തു. ഈ സഹോദരന്മാർ ആ ഭാഷ പഠിച്ചു, താമസിയാതെതന്നെ നിരവധി അധ്യയനങ്ങളും കിട്ടി. സർക്കിട്ട്‌ മേൽവിചാരകൻ ആദ്യമായി സന്ദർശിച്ച സമയത്ത്‌ ഈ പ്രത്യേക പയനിയർമാരാണ്‌ പരിഭാഷകരായി സേവിച്ചത്‌. 13 പേർ അന്നത്തെ യോഗത്തിനും 90 പേർ സ്‌മാരകത്തിനും ഹാജരായി. സ്‌മാരകത്തിനുവേണ്ടി ഈ സഹോദരന്മാർ രണ്ടു പാട്ടുകൾ മയോങ്‌നോ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. എല്ലാവരും അത്യുത്സാഹത്തോടെ അത്‌ ആലപിച്ചു!

ആളുകളുടെ അസാധാരണമായ താത്‌പര്യം നിമിത്തം ആ രണ്ടു പയനിയർമാരെയും അനിശ്ചിതകാലത്തേക്ക്‌ അവിടെത്തന്നെ തുടരാൻ ബ്രാഞ്ച്‌ അനുവദിച്ചു. പക്ഷേ, പ്രാദേശിക അധികാരികൾ അത്‌ അംഗീകരിക്കുമായിരുന്നോ? ഒരു ടൗൺ യോഗത്തിൽവെച്ച്‌, യഹോവയുടെ സാക്ഷികൾ എതിർക്രിസ്‌തുക്കളാണെന്ന്‌ ചിലർ ആരോപണമുന്നയിച്ചു. എന്നാൽ ടൗൺ കൗൺസിലിലെ ഒരംഗം യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിച്ചിട്ടുള്ള ഒരാളായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ രണ്ടു ചെറുപ്പക്കാർ നമ്മുടെ പട്ടണത്തിൽ വന്നതിൽപ്പിന്നെ ആരെങ്കിലും അവർക്കുവേണ്ടി ആഹാരംപാകം ചെയ്യുന്നതോ തുണിയലക്കുന്നതോ ഞാൻ കണ്ടിട്ടില്ല. അതെല്ലാം അവർ സ്വന്തമായാണ്‌ ചെയ്യുന്നത്‌. അവർ നമ്മുടെ ഭാഷപോലും പഠിച്ചുകഴിഞ്ഞു! തന്നെയുമല്ല, ഞങ്ങൾ ഒരിക്കലും അറിയാത്ത കാര്യങ്ങൾ അവർ ബൈബിളിൽനിന്ന്‌ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. ഈ ചെറുപ്പക്കാർക്കു ദൈവനിയോഗമില്ലായിരുന്നെങ്കിൽ, അവർ പണ്ടേ ഈ പ്രവർത്തനം നിറുത്തിയേനേ.” ആ സഹോദരന്മാർക്ക്‌ അവിടെ തുടരാൻ അനുമതി ലഭിച്ചു.

ബധിരർക്കായുള്ള പരിഭാഷ

ഐക്യനാടുകൾ

2006-ൽ മത്തായിയുടെ സുവിശേഷം അമേരിക്കൻ ആംഗ്യഭാഷയിൽ പ്രകാശനം ചെയ്യപ്പെട്ടു. ഡിവിഡി-കളായിട്ടായിരുന്നു അത്‌. അങ്ങനെ ജീവിതത്തിൽ ആദ്യമായി ബധിരരായ പ്രസാധകർക്ക്‌ പുതിയലോക ഭാഷാന്തരത്തിൽനിന്ന്‌ മത്തായിയുടെ സുവിശേഷം മുഴുവൻ സ്വന്തം ഭാഷയിൽ വായിക്കാനായി. “എനിക്ക്‌ യഹോവയിൽനിന്നു ലഭിച്ചിട്ടുള്ള കത്തുകളിൽ ഏറ്റവും നല്ലത്‌ ഇതാണ്‌,” ബധിരനായ ഒരു മൂപ്പൻ പറയുന്നു. മറ്റൊരാൾ ഇങ്ങനെ പറഞ്ഞു: “ഓരോ വാക്യത്തിനും സന്ദർഭവുമായുള്ള പൊരുത്തം മനസ്സിലാക്കാൻ ഇപ്പോൾ എനിക്കു കഴിയുന്നുണ്ട്‌.” ദിവസവും ഒരു അധ്യായം തീർക്കാൻ ലക്ഷ്യം വെച്ചിരിക്കുന്ന ഒരു സഹോദരി പറയുന്നു: “ഒറ്റയിരിപ്പിന്‌ നാലോ അഞ്ചോ അധ്യായം തീർത്തതിനാൽ സമയത്തിന്റെ കാര്യം മറന്നുപോയി. അതുകൊണ്ട്‌ ചെല്ലാമെന്നു പറഞ്ഞിരുന്ന ഒരു സ്ഥലത്ത്‌ താമസിച്ചാണ്‌ എനിക്ക്‌ എത്തിച്ചേരാനായത്‌.”

ബ്രസീൽ

ആംഗ്യഭാഷാ പ്രദേശത്തെ പ്രവർത്തനം ശീഘ്രഗതിയിൽ മുന്നേറുകയാണ്‌. ഇപ്പോൾ ഇവിടെ 232 ആംഗ്യഭാഷാസഭകളുണ്ട്‌. പത്തു സർക്കിട്ടുകളും ഒരു ഡിസ്‌ട്രിക്‌റ്റുമാണ്‌ ഇത്‌. മൂപ്പന്മാരും ശുശ്രൂഷാദാസന്മാരുമായി 1,000-ത്തിലധികം പേരുണ്ട്‌. പ്രത്യേക പയനിയർമാരായി 146 പേരുള്ളതിൽ 8 പേർ ബധിരരാണ്‌. എല്ലാവരും ആംഗ്യഭാഷാസഭകളിലും വയലിലുമായി പ്രവർത്തിക്കുന്നു. മൂപ്പന്മാരിലും ശശ്രൂഷാദാസന്മാരിലുമായി 100-ലധികം പേർ തങ്ങളുടെ ആത്മീയ വളർച്ചയ്‌ക്കു നിദാനമായി ചൂണ്ടിക്കാട്ടുന്നത്‌ യഹോവയുടെ സംഘടന ബധിരർക്കായി തയ്യാറാക്കുന്ന നല്ലനല്ല പ്രസിദ്ധീകരണങ്ങളാണ്‌. ഈ പഠനസഹായികളിൽ ചിലതാണ്‌ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?, ജാഗരൂകരായിരിക്കുവിൻ!, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?, വീക്ഷാഗോപുരം എന്നിവ. 2006 മുതൽ, ആംഗ്യഭാഷാസഭകൾ ആ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രത്യേകം ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ പട്ടികയാണു പിൻപറ്റുന്നത്‌.

30 വയസ്സുള്ള ഒരു സ്‌കൂൾ അധ്യാപിക പറയുന്നതു ശ്രദ്ധിക്കുക: “ഞാൻ പല പള്ളികളിലെയും ശുശ്രൂഷകളിൽ സംബന്ധിച്ചിട്ടുണ്ട്‌. എങ്കിലും യഹോവയുടെ സാക്ഷികൾക്കു മാത്രമേ ബധിരരെ ബൈബിൾ പഠിപ്പിക്കാൻ കഴിയൂ എന്ന്‌ ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.” യുക്തിഹീനവും അപ്രായോഗികവുമായ കാര്യങ്ങളാണ്‌ തന്റെ സഭ പഠിപ്പിച്ചിരുന്നതെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. സുഹൃത്തുക്കളിൽനിന്നുള്ള സമ്മർദമുണ്ടെങ്കിലും അവർ ക്രിസ്‌തീയ യോഗങ്ങൾക്ക്‌ തുടർന്നും ഹാജരാകാൻ ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ്‌. പരമാർഥഹൃദയരായ അത്തരം ആളുകളെ യഹോവ ഇനിയും തന്റെ പുത്രനിലേക്ക്‌ ആകർഷിക്കട്ടെ!—യോഹ. 6:44; വെളി. 14:6.

നിയമപരമായ സംഭവവികാസങ്ങൾ

എറിട്രിയ

ദേശീയ തെരഞ്ഞെടുപ്പിൽ നമ്മുടെ സഹോദരങ്ങൾ വോട്ടു ചെയ്യാഞ്ഞതിനാൽ, യഹോവയുടെ സാക്ഷികളുടെ പൗരത്വം എടുത്തുകളയാൻ 1994-ൽ പ്രസിഡന്റ്‌ ഉത്തരവിട്ടു. ഈ തീരുമാനം നമ്മുടെ സഹോദരങ്ങൾക്ക്‌ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുത്തിവെച്ചു. അഭയംതേടി നൂറുകണക്കിനുപേർ അവിടെനിന്നു പലായനം ചെയ്‌തു. സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളുള്ള മാതാപിതാക്കൾ ഉൾപ്പെടെ ചിലർ അവിടെത്തന്നെ തങ്ങി. ഒമ്പതാം ക്ലാസ്സിൽ എത്തുമ്പോൾ സൈനികസേവനത്തിനായി പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടെ എല്ലാ കുട്ടികളുടെയും പേര്‌ രജിസ്‌റ്റർ ചെയ്യുന്ന പതിവാണ്‌ ഇവിടെ. അതുകൊണ്ട്‌ എട്ടാം ക്ലാസ്സിൽവെച്ച്‌ പല കുട്ടികളും പഠിപ്പുനിറുത്തി.

സഭായോഗങ്ങൾക്കു പോകുന്നതും പ്രസംഗവേലയിൽ ഏർപ്പെടുന്നതും അപകടകരമായിത്തീർന്നു. സഭകൾ മൊത്തമായിത്തന്നെ അറസ്റ്റുചെയ്യപ്പെട്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്‌! എന്നിട്ടും ധൈര്യത്തോടെ നമ്മുടെ സഹോദരീസഹോദരന്മാർ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരി”ക്കുന്നതിൽ തുടരുന്നു. (പ്രവൃ. 5:29) ഇപ്പോൾ 31 സഹോദരങ്ങൾ ജയിലിലാണ്‌. അവരിൽ നെതർലൻഡ്‌സ്‌ പൗരത്വമുള്ള 73-കാരനായ ഒരു സഹോദരനുമുണ്ട്‌. സൈനിക സേവനം നിരസിച്ചതിനാലാണ്‌ മറ്റു ചിലരെ തടവിലാക്കിയത്‌. പൗലോസ്‌ ഇയാസു, ഇസക്‌ മോഗോസ്‌, നെഗെഡെ ടെക്ലെമാരിയാം എന്നീ മൂന്നു സഹോദരന്മാർ 1994 മുതൽ ഇരുമ്പഴികൾക്കുള്ളിലാണ്‌.

ഫ്രാൻസ്‌

യഹോവയുടെ സാക്ഷികളിൽനിന്ന്‌ അന്യായമായി ഈടാക്കുന്ന നികുതി സംബന്ധിച്ച്‌ 2005 ഫെബ്രുവരി 25-ന്‌ യൂറോപ്യൻ മനുഷ്യാവകാശ കോടതിക്ക്‌ രാജ്യത്തെമ്പാടുമുള്ള 8,74,000-ത്തിലധികം പേർ ഒപ്പിട്ട ഒരു പരാതി നൽകുകയുണ്ടായി. എന്നിട്ടും 2006 ജനുവരിയിൽ, അടയ്‌ക്കാനുള്ള നികുതിയുടെ ബാക്കി തുക നൽകാൻ അധികാരികൾ സഹോദരങ്ങളോട്‌ ആവശ്യപ്പെട്ടു.

ഈ സംഭവത്തെക്കുറിച്ച്‌ അറിയിക്കാൻ യഹോവയുടെ സാക്ഷികൾ യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ അടിയന്തിരമായി സമീപിച്ചു. സഹോദരന്മാരുടെ പരാതിയിന്മേൽ കോടതി ഉടൻതന്നെ ഒരു പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസ്‌ രേഖാമൂലം സമർപ്പിക്കാൻ കോടതി 2006 മേയ്‌ 4-ന്‌ ഫ്രഞ്ച്‌ ഗവൺമെന്റിനോട്‌ ആവശ്യപ്പെട്ടു. യഹോവയുടെ സാക്ഷികളുടെ മതസ്വാതന്ത്ര്യം ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നും ഏതെങ്കിലും തരത്തിലുള്ള വിവേചനം നടന്നിട്ടുണ്ടോയെന്നും നിശ്ചയിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം.

ജർമനി

ജർമനിയിലെ യഹോവയുടെ സാക്ഷികൾ എന്ന മതസമിതിയെ ബെർലിൻ സ്റ്റേറ്റ്‌ ഒരു പബ്ലിക്‌ കോർപ്പറേഷനായി അംഗീകരിക്കണമെന്ന്‌ ലൈപ്‌സിഗിലുള്ള ഫെഡറൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കോടതി 2006 ഫെബ്രുവരി 10-ന്‌ ഉത്തരവിട്ടു. ഇതോടെ 15 വർഷമായി നടക്കുന്ന നിയമയുദ്ധത്തിന്‌ വിരാമമായി. മുഖ്യധാരാ മതങ്ങൾക്കുള്ള നികുതിയൊഴിവും മറ്റാനുകൂല്യങ്ങളും ഇപ്പോൾ ഈ മതസമിതിക്കു ലഭ്യമാണ്‌. 2006 ജൂൺ 13-ന്‌ ബെർലിൻ സ്റ്റേറ്റ്‌ അതിന്റെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുകയും ജൂലൈ 5-ന്‌ അതു സംബന്ധിച്ച രേഖകൾ രണ്ടു ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കു കൈമാറുകയും ചെയ്‌തു.

ഗ്രീസ്‌

വർഷങ്ങളോളമായി, രാജ്യഹാളുകൾ നിർമിക്കാനോ ഉപയോഗിക്കാനോ ഉള്ള അനുമതി ലഭിക്കാൻ കാലതാമസം വരുകയോ അത്‌ നിഷേധിക്കപ്പെടുകയോ ആണ്‌ ചെയ്‌തിട്ടുള്ളത്‌. ഇതിനായി ആദ്യം ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ ബിഷപ്പുമാരുടെ അനുവാദം നേടണമെന്ന്‌ നിയമം അനുശാസിച്ചിരുന്നതുകൊണ്ടാണിത്‌. എന്നാൽ ഇനിമുതൽ ഓർത്തഡോക്‌സ്‌ സഭകൾ ഒഴികെയുള്ളവയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്‌ ദേശീയ വിദ്യാഭ്യാസ-മതകാര്യ മന്ത്രാലയമായിരിക്കും എന്നൊരു നിയമം 2006 മേയ്‌ 30-ന്‌ പാർലമെന്റ്‌ പാസാക്കി.

2005 ജൂലൈ 15-ന്‌, കൊരിന്തിലെ ലൂട്രാക്കിയിലുള്ള ഒരു പബ്ലിക്‌ സ്റ്റേഡിയത്തിന്റെ ഭരണസമിതി, ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുവേണ്ടി സഹോദരങ്ങൾക്ക്‌ അതു വാടകയ്‌ക്ക്‌ കൊടുക്കാനുള്ള തീരുമാനം റദ്ദാക്കി. യഹോവയുടെ സാക്ഷികൾ “അറിയപ്പെടുന്ന മത”മാണോ എന്നതായിരുന്നു അധികാരികളുടെ സംശയം. ഇക്കാര്യത്തിൽ ഒരു അന്വേഷണോദ്യോഗസ്ഥൻ ഇടപെട്ടു. അങ്ങനെ, യഹോവയുടെ സാക്ഷികൾ ഒരു അംഗീകൃത മതമാണ്‌ എന്നതിന്റെ വെളിച്ചത്തിൽ അവരുടെ പുതിയ അപേക്ഷകൾ പരിഗണിക്കാമെന്ന്‌ 2006 ഫെബ്രുവരിയിൽ സ്‌റ്റേഡിയം അധികാരികൾ ഉറപ്പുകൊടുത്തിരിക്കുകയാണ്‌.

നേപ്പാൾ

ഒരു മതം എന്നനിലയിൽ 2005 ഒക്ടോബറിൽ യഹോവയുടെ സാക്ഷികൾ രജിസ്റ്റർ ചെയ്യപ്പെട്ടു. “ആധ്യാത്മിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക” എന്നതാണ്‌ സംഘടനയുടെ ചാർട്ടറിൽ പറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളിലൊന്ന്‌. ഹിന്ദുമതം ആധിപത്യം പുലർത്തുന്ന ഈ രാജ്യത്ത്‌ സുവാർത്തയുടെ വ്യാപനത്തെ ഈ പുതിയ സ്ഥിതിവിശേഷം സഹായിക്കുകതന്നെ ചെയ്യും.

റൊമേനിയ

ഒരു മതമെന്ന നിലയിൽ 1990-ൽ രജിസ്റ്റർ ചെയ്‌തതാണെങ്കിലും 1997-ൽ ഗവൺമെന്റ്‌ പുറത്തിറക്കിയ അംഗീകൃത മതങ്ങളുടെ പട്ടികയിൽ യഹോവയുടെ സാക്ഷികൾ ഇല്ലായിരുന്നു. അതിനാൽ സഹോദരങ്ങൾക്ക്‌ രാജ്യഹാളുകൾ പണിയാൻ അനുവാദം ഉണ്ടായിരുന്നില്ല, സൈനിക സേവനത്തിൽനിന്നു വിട്ടുനിൽക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു, അംഗീകൃത മതങ്ങൾക്ക്‌ ഇവയൊക്കെ അനുവദിച്ചിരുന്നതാണെങ്കിലും. യഹോവയുടെ സാക്ഷികളെ ഒരു മതമായി അംഗീകരിക്കാൻ റൊമേനിയൻ സുപ്രീം കോടതി ഗവൺമെന്റിന്‌ ഉത്തരവു നൽകിയെങ്കിലും ഗവൺമെന്റ്‌ പലപ്പോഴും അതിനോടു മറുത്തു നിൽക്കുകയാണുണ്ടായത്‌. 2006 മാർച്ചിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ സഹായത്തോടെ ഗവൺമെന്റ്‌ സൗഹൃദപൂർവം യഹോവയുടെ സാക്ഷികളുമായി പ്രശ്‌നം ചർച്ചചെയ്‌തു പരിഹരിച്ചു. അങ്ങനെ ഒമ്പതു വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിനു തിരശ്ശീല വീണു. അംഗീകൃത മതങ്ങൾക്ക്‌ “നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും” നമ്മുടെ സംഘടനയ്‌ക്ക്‌ ഉണ്ടായിരിക്കേണ്ടതാണെന്ന്‌ ഗവൺമെന്റ്‌ സമ്മതിക്കുകയുണ്ടായി.

ടർക്കി

ഒരു മതമെന്ന നിലയിൽ അംഗീകാരം ലഭിക്കാനുള്ള അപേക്ഷ ബ്രാഞ്ച്‌ സമർപ്പിച്ചെങ്കിലും, അതു നടപ്പുള്ള കാര്യമല്ലെന്നാണ്‌ ഗവൺമെന്റിന്റെ പക്ഷം. യൂറോപ്യൻ യൂണിയന്റെ നിലവാരങ്ങൾക്ക്‌ ചേരുംവിധം നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുകൂടിയാണിത്‌. ഈ കേസ്‌ ഇപ്പോൾ ആഭ്യന്തര കോടതികളാണ്‌ കൈകാര്യംചെയ്യുന്നത്‌. എങ്കിലും താമസിയാതെതന്നെ ഇത്‌ യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ പരിഗണനയ്‌ക്കു വരുമെന്നാണു പ്രതീക്ഷിക്കുന്നത്‌.

സൈനിക സേവനത്തോടു ബന്ധപ്പെട്ടതാണ്‌ മറ്റൊരു പ്രശ്‌നം. സൈനിക സേവനത്തിനുള്ള പ്രായപരിധി കഴിയുന്നതുവരെ ഓരോ വർഷവും മൂന്നോ നാലോ പ്രാവശ്യം സഹോദരന്മാരെ അധികാരികൾ വിളിക്കാറുണ്ട്‌. അങ്ങനെ വിളിക്കുന്ന ഓരോ തവണയും അവർക്ക്‌ ശിക്ഷയും ലഭിക്കുന്നു. ചിലർക്ക്‌ തുടരെത്തുടരെ പിഴയടയ്‌ക്കേണ്ടിവന്നിരിക്കുന്നു, മറ്റു ചിലർക്കാകട്ടെ തടവും. 2004-ൽ, യൂനുസ്‌ എർചെപ്‌ എന്നൊരു സഹോദരൻ യൂറോപ്യൻ മനുഷ്യാവകാശ കോടതിക്ക്‌ ഒരു പരാതി നൽകി. പല തവണ പിഴയടയ്‌ക്കേണ്ടിവന്ന സഹോദരനെ 2005 ഒക്ടോബറിൽ 12 മാസത്തെ തടവിനു വിധിച്ചു. അഞ്ചു മാസം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ വിട്ടയച്ചു. മോചിതനായ ദിവസം കോടതി അദ്ദേഹത്തെ വിളിച്ച്‌ മുൻ സന്ദർഭങ്ങളിൽ സൈനിക സേവനം നിരസിച്ചതിന്‌ പിഴയടയ്‌ക്കാൻ ആവശ്യപ്പെട്ടു.

ഉസ്‌ബക്കിസ്ഥാൻ

നമ്മുടെ സഹോദരങ്ങളെ അറസ്റ്റു ചെയ്യുകയും കസ്റ്റഡിയിൽവെക്കുകയും അടിക്കുകയും അവരിൽനിന്നു പിഴ ഈടാക്കുകയും ചെയ്‌തതിന്റെ 1,100-ലധികം കേസുകൾ കഴിഞ്ഞ നാലു വർഷത്തിനിടെ ഉണ്ടായിട്ടുണ്ട്‌. ഇവയിൽ 800-ലധികം സംഭവങ്ങളും അരങ്ങേറിയത്‌ 2005-ലെയും 2006-ലെയും സ്‌മാരകകാലത്താണ്‌. പല സ്ഥലങ്ങളിലും ലാത്തി ഏന്തിയ പോലീസുകാർ ബസ്സുകളിൽ എത്തി ഹാജരായിരുന്ന എല്ലാവരെയും അറസ്റ്റു ചെയ്യുകയുമുണ്ടായി. പലരിൽനിന്നും പിഴ ഈടാക്കി; ചിലരെ വല്ലാതെ മർദ്ദിച്ചു.

എന്നിട്ടും നല്ലൊരു സാക്ഷ്യം നൽകാൻ സഹോദരങ്ങൾക്കു കഴിഞ്ഞു. ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുകയും പ്രസംഗവേലയിൽ പങ്കെടുക്കുകയും ചെയ്‌തതുനിമിത്തം ക്രിമിനൽ കുറ്റത്തിന്‌ കോടതി കയറേണ്ടിവന്ന ഒരു സഹോദരന്റെയും സഹോദരിയുടെയും കാര്യമെടുക്കുക. അറസ്റ്റു ചെയ്‌തപ്പോൾ കണ്ടെടുത്ത പ്രസിദ്ധീകരണങ്ങൾ കോടതിമുറിയിൽവെച്ച്‌ വിശദപരിശോധനയ്‌ക്കു വിധേയമാക്കാൻ അവരുടെ വക്കീൽ ആവശ്യപ്പെട്ടു. പരിജ്ഞാനം പുസ്‌തകവും ആവശ്യം ലഘുപത്രികയും ഉറക്കെ വായിച്ചു, ജഡ്‌ജിയും വായിക്കാൻ കൂടി. പരിജ്ഞാനം പുസ്‌തകത്തിലെ “ദൈവം ആരുടെ ആരാധന സ്വീകരിക്കുന്നു?” എന്ന അഞ്ചാം അധ്യായത്തോട്‌ ജഡ്‌ജിക്ക്‌ പ്രത്യേക താത്‌പര്യം തോന്നിയതിനാൽ, ഉച്ചഭക്ഷണവേളയിലും വായന തുടരാൻ അദ്ദേഹം ആജ്ഞാപിച്ചു.

മത്തായി 28:19, 20 ഉദ്ധരിച്ചപ്പോൾ ജഡ്‌ജി ഇങ്ങനെ പറഞ്ഞു, “ഓ, അപ്പോൾ അതുകൊണ്ടാണ്‌ നിങ്ങൾ പ്രസംഗിക്കുന്നത്‌!” യഹോവയുടെ സാക്ഷികളെ ഹിറ്റ്‌ലറുടെ നാസിഭരണം പീഡിപ്പിച്ചതിന്റെ കാരണം എന്താണെന്നു ചോദിച്ച അദ്ദേഹത്തിന്‌ പർപ്പിൾ ട്രയാംഗിൾസ്‌, യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു, ബൈബിൾ—കൃത്യതയുള്ള ചരിത്രവും ആശ്രയയോഗ്യമായ പ്രവചനവും (ഇവ മലയാളത്തിൽ ലഭ്യമല്ല) എന്നീ മൂന്നു വീഡിയോകൾ നൽകി. നമ്മുടെ ഈ സഹോദരനും സഹോദരിക്കും പിഴയടയ്‌ക്കേണ്ടിവന്നെങ്കിലും തങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ കോടതിയിലെ ഉദ്യോഗസ്ഥന്മാരോടും പോലീസുകാരോടും സാക്ഷീകരിക്കാൻ അവർക്കു സാധിച്ചു.—ലൂക്കൊ. 21:12, 13.

സുഡാൻ

2006 ജൂൺ ആയപ്പോഴേക്കും യഹോവയുടെ സാക്ഷികൾ രജിസ്റ്റർ ചെയ്യപ്പെട്ട സ്റ്റേറ്റുകളുടെ എണ്ണം എട്ടായി. ഈ പ്രദേശങ്ങളിൽ സഹോദരങ്ങൾ രാജ്യഹാൾ നിർമിക്കുകയും പരസ്യമായി വലിയ സമ്മേളനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്‌. നമ്മുടെ സാഹിത്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ തടസ്സങ്ങളൊന്നുമില്ല. കാർട്ടൂമിൽ നമുക്കിപ്പോൾ ഒരു ഓഫീസ്‌ ഉണ്ട്‌.

റഷ്യ

മോസ്‌കോയിൽ, 200 പേർ അടങ്ങുന്ന ഒരു സഭ 2006 ഏപ്രിൽ 12-ന്‌ വാടകയ്‌ക്കെടുത്ത ഒരു കെട്ടിടത്തിൽ സ്‌മാരകം ആഘോഷിക്കുകയായിരുന്നു. പെട്ടെന്ന്‌ 50-ലധികംവരുന്ന പോലീസുകാർ ഹാളിലേക്ക്‌ ഇരച്ചുകയറി. ല്യൂബ്ലിനൊയിലെ പോലീസ്‌ ഡിപ്പാർട്ടുമെന്റിന്റെ തലവൻ യോഗം നിറുത്തിച്ചു. മോസ്‌കോയിൽ യഹോവയുടെ സാക്ഷികൾക്ക്‌ വിലക്കുള്ളതിനാൽ ഇത്തരം യോഗങ്ങൾ നടത്താനാവില്ലെന്നായി അദ്ദേഹം. സേവകന്മാരായ സഹോദരന്മാരുടെ തിരിച്ചറിയൽ രേഖകൾ പോലീസ്‌ പരിശോധിച്ചു, സാഹിത്യങ്ങൾ കണ്ടുകെട്ടി, 14 സഹോദരങ്ങളെ ല്യൂബ്ലിനൊയിലെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. അവരെ നാലു മണിക്കൂറിലധികം കസ്റ്റഡിയിൽവെച്ചു. അവർക്കുവേണ്ട നിയമപരമായ സഹായം ചെയ്യാനായി പോലീസ്‌ സ്റ്റേഷനിൽ ചെന്ന ഒരു സഹോദരനെ നിലത്തു തള്ളിയിടുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പരാതിയുംകൊണ്ട്‌ എങ്ങോട്ടും പോകരുതെന്നു പറഞ്ഞ്‌ അവർ അദ്ദേഹത്തെ വിരട്ടി. എങ്കിലും ഏപ്രിൽ 17-ന്‌ 14 പേരിൽ നാലു പേർ ല്യൂബ്ലിനൊ പോലീസ്‌ ഡിപ്പാർട്ടുമെന്റിന്‌ എതിരെ പരാതി നൽകി.

മോസ്‌കോയിലെ ല്യൂബ്ലിനൊ ഡിസ്‌ട്രിക്‌റ്റ്‌ കോടതിയിൽ മേയ്‌ 16-ാം തീയതി വിചാരണ ആരംഭിച്ചു. ഇസഡ്‌. വി. സൂബ്‌കോവാ ആയിരുന്നു ജഡ്‌ജി. റെയ്‌ഡിൽ പങ്കെടുത്ത പോലീസുകാർ ആരും കോടതിയിൽ ഹാജരായില്ല, അവരുടെ വക്കീൽ മാത്രമേ എത്തിയുള്ളൂ. യഹോവയുടെ സാക്ഷികളുടെ വക്കീൽമാരുടെ 50 എതിർവാദങ്ങളും അവരുടെ മിക്ക നിർദേശങ്ങളും യാതൊരു വിശദീകരണവും കൂടാതെ ജഡ്‌ജി തള്ളിക്കളഞ്ഞു. അതേസമയം, യഹോവയുടെ സാക്ഷികളെ മോസ്‌കോയിൽ നിരോധിച്ചുകൊണ്ടുള്ള ഗൊലൊവിൻസ്‌കിയിലെ ഇന്റർമുനിസിപ്പിൽ ഡിസ്‌ട്രിക്‌റ്റ്‌ കോടതിയുടെ തീരുമാനത്തിന്റെയും അന്നു നടന്ന വിചാരണാവേളയിൽ യഹോവയുടെ സാക്ഷികൾക്കെതിരെ സാക്ഷിപറഞ്ഞ ഒരു മനശ്ശാസ്‌ത്രജ്ഞനായ എൽ. വി. കൂലികോവിന്റെ മൊഴിയുടെയും ഒരു പകർപ്പ്‌ സ്വീകരിക്കാനുള്ള പോലീസ്‌ ഡിപ്പാർട്ടുമെന്റ്‌ വക്കീലിന്റെ നിർദേശം ജഡ്‌ജി അംഗീകരിച്ചു.

2006 ജൂൺ 15-ന്‌, പരാതിക്കാരെ കസ്റ്റഡിയിൽവെച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ ജഡ്‌ജി വിധിച്ചെങ്കിലും സ്‌മാരകാചരണം അലങ്കോലപ്പെടുത്തിയതിനെതിരെ വിധി പ്രസ്‌താവിക്കുന്നതിൽ വീഴ്‌ചവരുത്തി. ഒരു മതശുശ്രൂഷയ്‌ക്ക്‌ ഉതകുന്ന തരത്തിലുള്ളതല്ല ആ ഓഡിറ്റോറിയം എന്നും കോടതി പറഞ്ഞു. 2006 ജൂൺ 30-ന്‌, മോസ്‌കോ സിറ്റി കോടതിയിൽ യഹോവയുടെ സാക്ഷികൾ അപ്പീൽ കൊടുത്തു. മറ്റു സംഗതികളോടൊപ്പം, ല്യൂബ്ലിനൊ ഡിസ്‌ട്രിക്‌റ്റ്‌ കോടതിയിൽ വിചാരണയ്‌ക്കിടെ നടന്ന ക്രമക്കേടുകളെക്കുറിച്ചും അതിൽ പരാമർശിച്ചിട്ടുണ്ട്‌. മോസ്‌കോയിലെ മറ്റ്‌ 22 സ്ഥലങ്ങളിൽ സ്‌മാരകാചരണം തടസ്സങ്ങളൊന്നും കൂടാതെ നടന്നു.

സവിശേഷതകൾ എന്ന ഈ ഭാഗത്തിന്റെ പ്രാരംഭ ഖണ്ഡിക സങ്കീർത്തനക്കാരന്റെ ആഗ്രഹം എന്താണെന്നു പ്രസ്‌താവിക്കുകയുണ്ടായി: “ഞാൻ യഹോവയെ സ്‌തുതിക്കും. ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.” (സങ്കീ. 146:2) അതേ ആഗ്രഹം മനസ്സിൽ ജ്വലിപ്പിച്ചുനിറുത്തിയിരിക്കുന്നവർ ഇക്കാലത്തുമുണ്ട്‌ എന്ന്‌ തങ്ങളുടെ ജീവിതംകൊണ്ട്‌ തെളിയിച്ചിട്ടുള്ളവരാണ്‌ ദശലക്ഷക്കണക്കിനു വരുന്ന യഹോവയുടെ സാക്ഷികൾ. ഈ വ്യവസ്ഥിതി ഉള്ളിടത്തോളം കാലം, സ്വർഗീയ പിതാവിനെ സ്‌തുതിക്കുന്നതിൽനിന്ന്‌ ജയിലറകളോ ഔദ്യോഗിക ഉത്തരവുകളോ ഭാഷാ പ്രതിബന്ധങ്ങളോ ഒന്നും നമ്മെ തടയാതിരിക്കട്ടെ!

[9-ാം പേജിലെ ചതുരം/ ചിത്രം]

വെറുമൊരു ക്ഷണക്കത്ത്‌ അല്ല

നോട്ടീസിൽ ഒരു കൂപ്പണും ഉണ്ടായിരുന്നു. ബൈബിളധ്യയനം, ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവയിൽ ഏതെങ്കിലുമോ രണ്ടുംകൂടെയോ ആവശ്യപ്പെടാൻ ഇതു ആളുകളെ സഹായിച്ചു. വിതരണം തുടങ്ങിയശേഷം പൂരിപ്പിച്ച കൂപ്പണുകൾ ലോകത്തെമ്പാടുമുള്ള ബ്രാഞ്ചുകൾക്ക്‌ ഉടൻതന്നെ ലഭിച്ചുതുടങ്ങി. ഐക്യനാടുകളിലെ ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്‌, അവിടെ 2,000-ത്തോളം കൂപ്പണുകൾ ലഭിച്ചു, അതിൽ 300 എണ്ണം ബൈബിളധ്യയനം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. ഈ നോട്ടീസ്‌ വിതരണത്തോടനുബന്ധിച്ച്‌ സഹോദരങ്ങൾ ചെയ്‌ത കഠിനാധ്വാനം തുടർന്നും സത്‌ഫലങ്ങൾ ഉളവാക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

[13-ാം പേജിലെ ചതുരം/ ചിത്രങ്ങൾ]

ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ചൂടപ്പംപോലെ . . .

2006 ജൂലൈ അവസാനത്തോടെ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിന്റെ 4 കോടി 70 ലക്ഷത്തിലധികം പ്രതികൾ 155 ഭാഷകളിലായി അച്ചടിക്കപ്പെടുകയുണ്ടായി. 10 ബ്രെയിൽ എഡിഷനുകൾ ഉൾപ്പെടുത്താതെയാണിത്‌. ഐക്യനാടുകളിലെ ഒരു മാസത്തെ മാത്രം കണക്കെടുത്താൽ, പ്രതിദിനം ശരാശരി 42,000 പ്രതികളാണ്‌ സഭകൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്‌. ഇവയിൽ മൂന്നിലൊന്ന്‌ അടിയന്തിര ഓർഡറുകളായിരുന്നു. സഹോദരങ്ങളുടെ കൈവശം ഇത്തരം സാഹിത്യങ്ങൾ എത്തിക്കാൻ കഠിനാധ്വാനം ചെയ്യുന്നതിനെ ആഗോള ബെഥേൽ കുടുംബം ഒരു പദവിയായി വീക്ഷിക്കുന്നു.

[28, 29 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]

ബ്രാഞ്ച്‌ സമർപ്പണങ്ങൾ

അൽബേനിയ

അരനൂറ്റാണ്ടായി നമ്മുടെ വേലയ്‌ക്കുണ്ടായിരുന്ന നിരോധനം 1992-ൽ അവസാനിച്ചു. തലസ്ഥാനമായ റ്റിറാനയുടെ പ്രാന്തപ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന പുതിയ ബ്രാഞ്ചിന്റെ സമർപ്പണവേളയിൽ 325 സഹോദരീസഹോദരന്മാർ പങ്കെടുത്തു. നിരോധനകാലത്ത്‌ വിശ്വസ്‌തമായി സേവിച്ചിരുന്ന പ്രായാധിക്യമുള്ള നാലുപേർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 32 വിദേശ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരുന്നു. 1992-ൽ മിഷനറിമാർ എത്തിച്ചേർന്നപ്പോൾ ആ രാജ്യത്ത്‌ സ്‌നാപനമേറ്റ 9 സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോളവിടെ 3,617 പേരുണ്ട്‌. കൊസോവോയിൽ 148-ഉം. 2006 ജൂൺ 3-ന്‌ നടന്ന സമർപ്പണവേളയിൽ ഭരണസംഘാംഗങ്ങളായ തിയോഡർ ജാരറ്റ്‌സ്‌, ഗെരിറ്റ്‌ ലോഷ്‌ എന്നിവർ പ്രസംഗിച്ചു. പിറ്റേന്ന്‌, തുറസ്സായ ഒരു സ്‌റ്റേഡിയത്തിൽവെച്ച്‌ അവർ 5,153 പേരെ അഭിസംബോധന ചെയ്‌തു. ശക്തമായ മഴയുണ്ടായിരുന്നിട്ടും എല്ലാവരും സാകൂതം ശ്രദ്ധിച്ചു.

ക്രൊയേഷ്യ

പോയവർഷം രണ്ട്‌ അനുഗ്രഹങ്ങൾക്കു സാക്ഷ്യം വഹിച്ചു: ക്രൊയേഷ്യൻ ഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ സമ്പൂർണ പതിപ്പ്‌ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ പ്രകാശനം ചെയ്യപ്പെട്ടതും സാഗ്‌രെബിലെ ബ്രാഞ്ചിനോട്‌ അടുത്തയിടെ കൂട്ടിച്ചേർത്ത പുതിയ കെട്ടിടസമുച്ചയത്തിന്റെ സമർപ്പണവും. ആഗസ്റ്റ്‌ 11 വെള്ളിയാഴ്‌ച ജാരറ്റ്‌സ്‌ സഹോദരൻ 142 പേർ അടങ്ങുന്ന ഒരു സദസ്സിനു മുമ്പാകെ സമർപ്പണ പ്രസംഗം നിർവഹിച്ചു. ഏഴു വർഷം മുമ്പ്‌, അതായത്‌ 1999-ൽ ആയിരുന്നു ആദ്യത്തെ സമർപ്പണം.

സ്ലോവേനിയ

തലസ്ഥാനമായ ല്യൂബ്ലിയാനയ്‌ക്ക്‌ ഏകദേശം 20 കിലോമീറ്റർ വടക്കും ക്രൊയേഷ്യയിലെ സാഗ്‌രെബിൽനിന്ന്‌ ഏതാണ്ട്‌ 130 കിലോമീറ്റർ പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന കാംനിക്‌ പട്ടണത്തിലെ പുതിയ ബ്രാഞ്ചിൽ ആഗസ്റ്റ്‌ 12 ശനിയാഴ്‌ച ജാരറ്റ്‌സ്‌ സഹോദരൻ സമർപ്പണ പ്രസംഗം നടത്തി. അതുവരെ തലസ്ഥാനനഗരിയിൽ പല അപ്പാർട്ടുമെന്റുകളിലായാണ്‌ ബെഥേൽ കുടുംബം താമസിച്ചിരുന്നത്‌. അതുകൊണ്ട്‌, ഒരു കുടുംബമെന്ന നിലയിൽ ഒരു കൂരയ്‌ക്കുകീഴിൽ വന്നത്‌ അവരെ വളരെ സന്തോഷിപ്പിച്ചു. സന്നിഹിതരായ 144 പേർ 20 രാജ്യങ്ങളിൽനിന്നുള്ളവർ ആയിരുന്നു.

[ചിത്രങ്ങൾ]

അൽബേനിയ ബ്രാഞ്ച്‌ ഓഫീസ്‌

ഒരു പ്രത്യേക യോഗത്തിൽ 5,153 പേർ സംബന്ധിച്ചു

ക്രൊയേഷ്യയിലെ വിപുലീകരിച്ച ബ്രാഞ്ച്‌

സ്ലോവേനിയ ബ്രാഞ്ച്‌

[6-ാം പേജിലെ ചിത്രം]

ഒരു ബധിരയോടു സാക്ഷീകരിക്കുന്നു, ബ്രസീൽ

[17-ാം പേജിലെ ചിത്രം]

ആദ്യത്തെ ഹിന്ദി ക്ലാസ്സ്‌, ജർമനി

[19-ാം പേജിലെ ചിത്രം]

ലിൻഡയും പോളും

[19-ാം പേജിലെ ചിത്രം]

ബ്ലാക്‌ ഫൂട്ട്‌ ഭാഷയിൽ സാക്ഷീകരണം നടത്തുന്ന കാർമ

[20-ാം പേജിലെ ചിത്രം]

സ്‌പാനീഷ്‌ ഭാഷാക്ലാസ്സ്‌, റോം, ഇറ്റലി

[20-ാം പേജിലെ ചിത്രം]

സാംസണോടു സാക്ഷീകരിക്കുന്നു

[21-ാം പേജിലെ ചിത്രം]

ഹാമിൽട്ടനും എബ്‌നെറും മയോങ്‌നോ ഭാഷയിൽ ബൈബിൾ പഠിപ്പിക്കുന്നു

[27-ാം പേജിലെ ചിത്രം]

തെക്കൻ സുഡാനിലെ രാജ്യഹാൾ