വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഗോള പ്രസംഗ-പഠിപ്പിക്കൽ

ആഗോള പ്രസംഗ-പഠിപ്പിക്കൽ

ആഗോള പ്രസംഗ-പഠിപ്പിക്കൽ

ആഫ്രിക്ക

ദേശങ്ങൾ 57

ജനസംഖ്യ 82,73,87,930

പ്രസാധകർ 10,86,653

ബൈബിളധ്യയനം 20,27,124

കോറ്റ്‌-ഡീ ഐവോർ

രാജ്യത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ബീയെന്യുവാൻ എന്ന ഗ്രാമം സത്യത്തിനായി ദാഹിക്കുകയാണ്‌. കൃഷിയിടങ്ങളിലേക്കു പോകുന്നതിനു മുമ്പ്‌ ബൈബിൾചർച്ച നടത്താനായി ചിലർ രാവിലെ 6 മണിക്കുവന്ന്‌ പ്രസാധകരെ വിളിച്ചുണർത്താറുണ്ട്‌. സഭായോഗങ്ങളൊക്കെ കഴിഞ്ഞ്‌ വൈകിട്ടു വന്ന്‌ തങ്ങളെ ബൈബിൾ പഠിപ്പിക്കാനാണു ചിലർ ആവശ്യപ്പെടുന്നത്‌. ഒരിക്കൽ, വായിക്കാൻ അറിയില്ലാത്ത ഒരു സ്‌ത്രീ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകം നമ്മുടെ ഒരു സഹോദരനോട്‌ ആവശ്യപ്പെട്ടു. ഭർത്താവ്‌ അത്‌ വായിച്ചുകേൾപ്പിക്കുമെന്ന്‌ അവർ പറഞ്ഞു. സഹോദരൻ പുസ്‌തകം കൊടുത്തു. എന്നിട്ട്‌ പിറ്റേന്ന്‌ അവരുടെ വീട്ടിൽച്ചെന്നു. ആ സ്‌ത്രീയും ഭർത്താവും സഹോദരൻ വരുന്നതുംകാത്ത്‌ ഇരിക്കുകയായിരുന്നു. തലേ രാത്രിമുഴുവൻ രണ്ടുപേരും പുസ്‌തകം വായിച്ചതിനാൽ ഭർത്താവിന്‌ കൃഷിയിടത്തിലെ ജോലിക്കു പോകാനായില്ലത്രേ. വായിച്ച കാര്യങ്ങൾ സഹോദരനുമായി ചർച്ചചെയ്യാൻ അദ്ദേഹത്തിന്‌ ആഗ്രഹമായി. തുടർന്ന്‌ ഈ ദമ്പതികൾക്ക്‌ ഒരു അധ്യയനം തുടങ്ങി.

ബെനിൻ

അങ്ങകലെ താമസിക്കുന്ന ഒരു വലിയ കുടുംബം ബൈബിൾ പഠിക്കാൻ ആരംഭിച്ചു. പിതാവ്‌ പള്ളിയിലെ ഒരു പാസ്റ്ററായിരുന്നു. അധ്യയനം തുടങ്ങി രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ, ഈ കുടുംബം നമ്മുടെ ക്ഷണം സ്വീകരിച്ച്‌ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനു വന്നു. ശനിയാഴ്‌ച വൈകുന്നേരം ഈ കുടംബത്തിലെ മൂത്തമകൾ പെട്ടെന്നു രോഗംബാധിച്ചു മരിച്ചു. എന്നിട്ടും പിതാവ്‌ ഞായറാഴ്‌ചത്തെ സെഷനുകൾക്കു ഹാജരായി. മരണം സംഭവിച്ചതിനെക്കുറിച്ച്‌ തിങ്കളാഴ്‌ച അദ്ദേഹം പറഞ്ഞു: “ഞങ്ങളെ തകർക്കാൻ സാത്താൻ ചെയ്‌തതാണിത്‌, പക്ഷേ ഞങ്ങളുടെ അടുത്ത്‌ അതു നടക്കില്ല.” അദ്ദേഹവും പള്ളിയിലെ ഒരു സജീവ അംഗമായിരുന്ന ഭാര്യയും ചേർന്ന്‌ പള്ളിയുമായി ബന്ധപ്പെട്ട്‌ തങ്ങളുടെ കൈവശമുണ്ടായിരുന്ന തിരുവസ്‌ത്രം, തൊപ്പി, ബെൽറ്റ്‌, അഭിഷേകതൈലം, അംശവടി എന്നിങ്ങനെയുള്ള സകല സാമഗ്രികളും വീടിനു വെളിയിൽതള്ളി. “പള്ളിയുമായുള്ള സകലതും ഇതോടെ തീർന്നു,” പാസ്റ്റർ പറഞ്ഞു. തുടർന്ന്‌ പ്രവൃത്തികൾ 19:19-ൽ നാം വായിക്കുന്നതുപോലെ, എല്ലാം പരസ്യമായി ചുട്ടുകളഞ്ഞു. ഈ കുടുംബം നന്നായി പുരോഗമിക്കുന്നുണ്ട്‌.

മഡഗാസ്‌കർ

കഴിഞ്ഞവർഷം, 500-ഓളം പേർ മാത്രം താമസിക്കുന്ന ഒരു ഗ്രാമത്തിലെ സുവിശേഷകന്‌ മറ്റൊരു ഗ്രാമത്തിലുള്ള ഒരു സാക്ഷിയിൽനിന്ന്‌ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം കിട്ടി. അതു ശ്രദ്ധാപൂർവം വായിച്ച അദ്ദേഹത്തിന്‌ താൻ സത്യം കണ്ടെത്തിയിരിക്കുന്നുവെന്നു മനസ്സിലായി. അദ്ദേഹം എന്തു ചെയ്‌തെന്നോ? മനസ്സിലാക്കിയ കാര്യങ്ങൾ സഭാംഗങ്ങളുമായി പങ്കുവെച്ചു. ഉടൻതന്നെ അദ്ദേഹത്തിന്റെ കുടുംബവും മറ്റ്‌ 20 പേരും പള്ളിയിൽനിന്നു രാജിവെച്ച്‌ യഹോവയുടെ സാക്ഷികൾ ചെയ്യുന്നതുപോലെ യോഗങ്ങൾ നടത്താൻ തുടങ്ങി. അവരെ സഹായിക്കാൻ പ്രത്യേക പയനിയർമാർ എത്തി. ഈ പയനിയർമാർ പല താത്‌പര്യക്കാരുമായി ബൈബിളധ്യയനം ആരംഭിച്ചു; സഭാപുസ്‌തകാധ്യയനവും വീക്ഷാഗോപുര അധ്യയനവും ക്രമമായി നടത്താനുള്ള ക്രമീകരണങ്ങളും ചെയ്‌തു. ഒക്ടോബറിൽ അഞ്ചുപേർ സ്‌നാനമേറ്റിട്ടില്ലാത്ത പ്രസാധകരായിത്തീർന്നു. ഇപ്പോൾ പരസ്യപ്രസംഗത്തിനും ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂളിനും ഉള്ള ഏർപ്പാടു ചെയ്‌തിരിക്കുകയാണ്‌ ഈ പയനിയർമാർ. ശരാശരി 40 പേർ യോഗങ്ങൾക്കു കൂടിവരുന്നു, 20 ബൈബിളധ്യയനങ്ങളും നടക്കുന്നുണ്ട്‌.

ദക്ഷിണാഫ്രിക്ക

ഹെനീയും ഭാര്യയും വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അവർ ഒരു വീടിന്റെ വേലിക്കരികിലൂടെ നടന്നുപോകുമ്പോൾ ഒരു നായ അഴിക്കിടയിലൂടെ തലയിട്ട്‌ ഹെനീയുടെ കയ്യിൽ കടിച്ചു. വല്ലാതെ രക്തമൊഴുകാൻ തുടങ്ങിയതുകൊണ്ട്‌ അദ്ദേഹം വീട്ടിലേക്കോടി. ഭാര്യ മുറിവ്‌ വൃത്തിയാക്കി മരുന്നുവെച്ചുകെട്ടി. പിന്നെ അദ്ദേഹം ഡോക്ടറെ കാണാനുള്ള ഏർപ്പാടും ചെയ്‌തു. ‘എന്റെ വയൽസേവനത്തെ തടയാൻ ഒരു നായയെ ഞാൻ അനുവദിക്കില്ല,’ അദ്ദേഹം ഭാര്യയോടു പറഞ്ഞു. പിന്നെ ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ അവർ പ്രദേശത്തേക്കു തിരികെപ്പോയി. ‘കടിയൻ പട്ടി’യുടെ വീടിന്‌ അടുത്തുള്ള വീട്ടിലാണ്‌ അവർ തുടങ്ങിയത്‌. അങ്ങനെ ഏതാനും വീടുകഴിഞ്ഞപ്പോൾ, ഒരാൾ അവരെ വീടിനകത്തേക്കു ക്ഷണിച്ചു. അദ്ദേഹം ശ്രദ്ധയോടെ കേൾക്കുകയും വീണ്ടുംവരാൻ അവരോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. അങ്ങനെ ഒരു ബൈബിളധ്യയനം ആരംഭിച്ചു, അദ്ദേഹം യോഗങ്ങൾക്കെല്ലാം ഹാജരാകാനും തുടങ്ങി. ഡച്ച്‌ റിഫോംഡ്‌ ചർച്ചിൽ രാജിക്കത്തുകൊടുത്തപ്പോൾ, ഡീക്കൻ ആക്കാമെന്ന വാഗ്‌ദാനവുമായി അവിടത്തെ ഒരു മുതിർന്ന അംഗം അദ്ദേഹത്തെ സമീപിച്ചു. പക്ഷേ അതു വിലപ്പോയില്ല. ഇപ്പോൾ അദ്ദേഹം നല്ല ആത്മീയ പുരോഗതി വരുത്തുന്നു, ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലെ ഒരു വിദ്യാർഥിയുമാണ്‌.

ടാൻസാനിയ

ഒറ്റപ്പെട്ട പ്രദേശത്തു പ്രവർത്തിക്കാനുള്ള ഒരു പ്രത്യേക ക്രമീകരണത്തിന്റെ ഭാഗമായി 2005 ഒക്ടോബറിൽ ഇറിങ്‌ഗാ സഭയിലെ ഒമ്പതു സഹോദരന്മാർ 75 കിലോമീറ്റർ അകലെയുള്ള പാവാഗായിലേക്കു പുറപ്പെട്ടു. ആ പ്രദേശത്ത്‌ ഒരു പ്രസാധകൻ ഒറ്റപ്പെട്ടു കഴിയുന്നുണ്ടെന്ന്‌ വിവരം ലഭിച്ചിരുന്നതിനാൽ അവർ അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഒടുവിൽ അദ്ദേഹത്തെ കണ്ടെത്തി. താൻ ഇവിടെവന്നിട്ട്‌ 20 വർഷമായെന്നും ടാൻസാനിയയിലെ പ്രവർത്തനം ഇപ്പോഴും നിരോധനത്തിലാണെന്നാണു കരുതിയിരുന്നതെന്നും അദ്ദേഹം സഹോദരന്മാരോടു പറഞ്ഞു. ഇക്കാലമത്രയും മറ്റുള്ളവരോടു സാക്ഷീകരിക്കുന്നുണ്ടായിരുന്നു അദ്ദേഹം. ബൈബിൾ സന്ദേശത്തിൽ ആത്മാർഥ താത്‌പര്യമുള്ള ചിലർ അവിടെയുണ്ടെന്ന്‌ അദ്ദേഹത്തിൽനിന്നു സഹോദരങ്ങൾ മനസ്സിലാക്കി. അവിടം സന്ദർശിക്കുന്ന ഇറിങ്‌ഗാ സഭയിലെ സഹോദരങ്ങൾ താത്‌പര്യക്കാരെപ്രതി രണ്ടാഴ്‌ച തങ്ങിയിട്ടേ മടങ്ങാറുള്ളൂ. ഫലഭൂയിഷ്‌ഠമായ ഈ പ്രദേശത്തേക്ക്‌ 2006-ൽ രണ്ടു സാധാരണ പയനിയർമാർ താമസംമാറ്റി. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന സഹോദരനെ ആത്മീയമായി സഹായിച്ചു, അവിടെ ഇപ്പോൾ ഒമ്പതു പ്രസാധകരുള്ള ഒരു ചെറിയ കൂട്ടമുണ്ട്‌. മരത്തണലിലാണ്‌ അവർ യോഗം നടത്തുന്നത്‌. എങ്കിലും പ്രാദേശിക നിർമാണവസ്‌തുക്കൾ ഉപയോഗിച്ച്‌ ഒരു ഹാൾ നിർമിക്കാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

റുവാണ്ട

ജെന്റെല ഒരു ചെറുപ്പക്കാരിയാണ്‌. ഫുട്‌ബോൾ കളിയിൽ ഗോളടിക്കാനുള്ള കഴിവു നിമിത്തം അവൾക്കു പേരായി. ആളുകൾ അവളെ ‘മനായിബിന്റെഗോ’ എന്നാണു വിളിച്ചിരുന്നത്‌. “ഗോളുകളുടെ ദൈവം” എന്നാണ്‌ അതിനർഥം. ചില ഇറ്റലിക്കാർ അവളുടെ കഴിവു കണ്ടറിഞ്ഞ്‌ കൂടുതലായ പരിശീലനം നൽകി. ഇറ്റലിയിൽ കളിക്കാനുള്ള ക്ഷണംപോലും അവർ വെച്ചുനീട്ടി. യൂറോപ്പിലേക്കു പോകാനും ലോകം അറിയുന്ന ഒരു കളിക്കാരിയായിത്തീരാനുമുള്ള സുവർണാവസരമായിരുന്നു അവളുടെ മുമ്പിൽ തുറന്നുകിടന്നത്‌. എങ്കിലും ആ വഴിക്കുപോയാൽ വീട്ടുകാരെ പിരിയേണ്ടിവരുമല്ലോ എന്നോർത്തപ്പോൾ അവൾക്കു മനസ്സുവന്നില്ല. അവളുടെ അമ്മ സാക്ഷിയാണ്‌. ജെന്റെല ബൈബിൾ പഠിച്ചിരുന്നെങ്കിലും അതിനെ ഗൗരവമായി കണ്ടിരുന്നില്ല. ഫുട്‌ബോൾ ആയിരുന്നു അവളുടെ എല്ലാമെല്ലാം. അമ്മയുമായി ഇക്കാര്യം സംസാരിച്ച അവൾ, പതിയിരിക്കുന്ന ആത്മീയ അപകടം തിരിച്ചറിഞ്ഞു. യൂറോപ്പിലേക്കുള്ള ക്ഷണം നിരസിച്ച അവൾ തുടർന്ന്‌ രാജ്യതാത്‌പര്യങ്ങൾക്ക്‌ ഒന്നാം സ്ഥാനം കൊടുക്കാൻ തീരുമാനമെടുത്തു. ഈയിടെ നടന്ന ഒരു സമ്മേളനത്തിൽ അവൾ സ്‌നാനമേറ്റു.

അമേരിക്കകൾ

ദേശങ്ങൾ 55

ജനസംഖ്യ 89,33,57,181

പ്രസാധകർ 33,67,544

ബൈബിളധ്യയനങ്ങൾ 32,36,692

കുറെസോ

ഒരു ദിവസം നമ്മുടെ ഒരു സഹോദരൻ ബൈബിളധ്യയനത്തിനു ചെന്നപ്പോൾ ഒരു വെടിയുണ്ട കാണിച്ചിട്ട്‌ അത്‌ എന്താണെന്നറിയാമോയെന്നു വീട്ടുകാരൻ ചോദിച്ചു. എന്നിട്ട്‌ വീട്ടുകാരൻ കാര്യം പറഞ്ഞു. സഹോദരൻ അദ്ദേഹത്തെ കണ്ടുമുട്ടുന്നതിനുമുമ്പ്‌ മാസങ്ങളോളം അദ്ദേഹം ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുകയായിരുന്നത്രേ; ജോലിയും കുടുംബവും നഷ്ടമായതായിരുന്നു കാരണം. പ്രശ്‌നങ്ങൾക്ക്‌ ഉത്തരവാദികളെന്നു കരുതിയ നാലുപേരോട്‌ അടങ്ങാത്ത പകയായിരുന്നു അദ്ദേഹത്തിന്‌. അതുകൊണ്ട്‌ അവരെ വകവരുത്താൻ തീരുമാനിച്ചു. അതിനായി തോക്കിൽ നാലു വെടിയുണ്ട നിറച്ചു; വേണ്ടിവന്നാൽ സ്വന്തജീവൻ ഒടുക്കാനായി അഞ്ചാമതൊന്നു മാറ്റിവെച്ചു. എന്തുകൊണ്ടോ, വീട്ടിൽനിന്ന്‌ ഇറങ്ങുന്നതിനുമുമ്പ്‌ ദൈവത്തിന്റെ സഹായം തേടണമെന്ന്‌ അദ്ദേഹത്തിനു തോന്നി. ടെലിവിഷൻ തുറന്ന്‌ മതപരമായ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ചാനലിനായി പരതുമ്പോഴാണ്‌ രണ്ടു സാക്ഷികൾ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്‌. അങ്ങനെ അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. ആ നാലു വെടിയുണ്ടകൾ എറിഞ്ഞുകളഞ്ഞെങ്കിലും അഞ്ചാമത്തേതിന്റെ കാര്യം അദ്ദേഹം മറന്നുപോയിരുന്നു. ഇപ്പോൾ അത്‌ പോക്കറ്റിൽനിന്നു കിട്ടിയപ്പോൾ സഹോദരനെ കാണിക്കുകയായിരുന്നു. ബൈബിൾപഠനം തന്റെ ജീവിതത്തിൽ എത്രത്തോളം മാറ്റംവരുത്തിയെന്ന്‌ സഹോദരനോടു പറഞ്ഞുകൊണ്ട്‌ അഞ്ചുപേർ തങ്ങളുടെ ജീവന്‌ യഹോവയുടെ സാക്ഷികളോടു കടപ്പെട്ടിരിക്കുന്നുവെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ആ വ്യക്തി സഭായോഗങ്ങൾക്കു ഹാജരാകുന്നുണ്ട്‌.

ഉറുഗ്വേ

തന്റെ വീട്ടിൽവന്ന രണ്ടു സാക്ഷികളെ നിറകണ്ണുകളോടെയാണ്‌ ഒരു സ്‌ത്രീ സ്വാഗതം ചെയ്‌തത്‌. ദൈവേഷ്ടം വെളിപ്പെടുത്തിത്തരണമേയെന്നു രാത്രി മുഴുവൻ പ്രാർഥിക്കുകയായിരുന്നു താനെന്ന്‌ അവർ സഹോദരന്മാരോടു പറഞ്ഞു. പള്ളിയിലെ പാസ്റ്റർമാർ ആ സ്‌ത്രീയെ സന്ദർശിച്ചിരുന്നുവത്രേ. ആയിടെ കിട്ടിയ ഒരു വലിയ തുകയുടെ ദശാംശം കൈപ്പറ്റാനായിരുന്നു അത്‌. വീട്ടുകാരിക്ക്‌ കടുത്ത നിരാശ തോന്നി. കാരണം മുമ്പൊരിക്കലും പാസ്റ്റർമാർ ആ സ്‌ത്രീയെ സന്ദർശിച്ചിട്ടില്ലായിരുന്നു, സഹായം ചോദിച്ചുചെന്ന ദുരിതപൂർണമായ നാളുകളിൽപ്പോലും. അവർ പള്ളിയിൽ പോയിട്ട്‌ ഒരു മാസത്തിലധികമായിരുന്നു. ഉപദേശങ്ങളിലെ വൈരുധ്യങ്ങൾ തന്നെ വഴിതെറ്റിക്കുന്നതായി തോന്നിയെന്ന്‌ അവർ ഒരു പാസ്റ്ററോടു പറഞ്ഞു. എന്നാൽ വൈരുധ്യങ്ങൾ എന്താണെന്നു ചോദിച്ച്‌ സംശയം ദൂരീകരിക്കുന്നതിനുപകരം പള്ളി ഉപേക്ഷിച്ചതിനു ശിക്ഷയായി അവർക്ക്‌ ഏഴു ശാപങ്ങൾ വരുമെന്നു പറയുകയാണു ചെയ്‌തത്‌. സഹോദരന്മാരാകട്ടെ, സത്യദൈവം ദൂതന്മാരെ ഉപയോഗിച്ചുകൊണ്ട്‌ സത്യാന്വേഷികളായവരെ കണ്ടെത്തുകയാണെന്നു വിശദീകരിച്ചു. ആ സ്‌ത്രീക്ക്‌ ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ഉപയോഗിച്ച്‌ അധ്യയനം ആരംഭിച്ചു. പിന്നീട്‌ ഭർത്താവും അധ്യയനത്തിനിരിക്കാൻ തുടങ്ങി. രണ്ടുപേരും സ്‌മാരകത്തിനും പ്രത്യേക പരസ്യപ്രസംഗത്തിനും ഹാജരായി. രാജ്യഹാളിലെ പഠിപ്പിക്കലിന്റെ ഗുണനിലവാരം ഇരുവരെയും വല്ലാതെ സ്‌പർശിച്ചു. പണപ്പിരിവില്ലെന്നതു വിശ്വസിക്കാൻ അവർക്കു പ്രയാസം തോന്നി. രണ്ടുപേരും പുരോഗമിച്ചുകൊണ്ടിരിക്കുന്നു; അവർക്ക്‌ സഭയിൽ ധാരാളം സുഹൃത്തുക്കളുമുണ്ട്‌.

ചിലി

അങ്ങകലെ കേപ്‌ഹോണിൽ താമസിക്കുന്ന ഒരു സ്‌ത്രീ ബൈബിൾ പഠിക്കുന്നുണ്ട്‌. ഭൂഗോളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തു നടക്കുന്ന അധ്യയനമായിരിക്കാം ഇത്‌. ഇവിടത്തെ ലൈറ്റ്‌ഹൗസിന്റെ സൂക്ഷിപ്പുകാരനാണ്‌ ഇവരുടെ ഭർത്താവ്‌. പൂൻറ്റാ ആറേയ്‌നാസിൽവെച്ചാണ്‌ ഈ സ്‌ത്രീ സത്യം അറിഞ്ഞത്‌. സഹായപയനിയറായ ഒരു സഹോദരി ഇവർക്ക്‌ നാലാഴ്‌ച അധ്യയനം നടത്തി. അപ്പോഴേക്കും ഇവർ കേപ്‌ഹോണിലേക്കു മാറി. അന്നുമുതൽ ഫോണിലൂടെ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന ഇവർ നല്ല പുരോഗതി വരുത്തുന്നുണ്ട്‌.

കോസ്റ്ററിക്ക

10,000-ത്തോളം ഗ്വൈമീ ഇന്ത്യക്കാരുണ്ട്‌ ഈ രാജ്യത്ത്‌. പാനമയുടെ അതിർത്തിക്ക്‌ അടുത്തുള്ള സിക്‌സോല എന്നൊരു കൊച്ചുപട്ടണത്തിലാണു ഭൂരിഭാഗവും അധിവസിക്കുന്നത്‌. ബൈബിളിനെക്കുറിച്ചറിയാൻ പലർക്കും താത്‌പര്യമുണ്ട്‌. ഇവരെ സഹായിക്കുന്നതിനുവേണ്ടി ഒരു പ്രത്യേകപയനിയർ ദമ്പതികളെ ഈ പ്രദേശത്തേക്കു നിയമിച്ചു. അവർ അവിടത്തെ ഭാഷ പഠിച്ചു. 26 ഗ്വൈമീ സഹോദരങ്ങളുടെ പിന്തുണ പ്രവർത്തനത്തിന്‌ ആക്കംകൂട്ടി. അങ്ങനെ, ഗ്വൈമീയിൽ ആദ്യത്തെ സ്‌മാരകം നടന്നു. ഹാജർ എത്രയായിരുന്നെന്നോ? 264! അന്നുമുതൽ നല്ല പുരോഗതിയുണ്ട്‌. ഉദാഹരണത്തിന്‌, 13 പ്രസാധകരുള്ള ഒരു പുസ്‌തകധ്യയന കൂട്ടത്തിൽ തുടക്കത്തിലെ ഹാജർ ശരാശരി 20 ആയിരുന്നു. ഇപ്പോൾ അത്‌ 40 ആയി. അങ്ങനെ, രണ്ടു പുസ്‌തകാധ്യയനക്കൂട്ടങ്ങൾ കൂടി രൂപീകരിക്കപ്പെട്ടു.

പാനമ

ഒരു ഡ്രിൽ അധ്യാപകനായി ജോലിനോക്കുന്ന റാമീറോ 2004-ൽ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ആറു ഗ്രൂപ്പിന്‌ ക്ലാസ്സെടുക്കണമായിരുന്നു അദ്ദേഹത്തിന്‌. ആഴ്‌ചയിൽ 24 മണിക്കൂറായിരുന്നു പ്രവൃത്തിസമയമെങ്കിലും റാമീറോയ്‌ക്ക്‌ 12 മണിക്കൂർ ക്ലാസ്സെടുത്താൽ മതിയായിരുന്നു. ശേഷിക്കുന്ന 12 മണിക്കൂർ ആ ആറു ഗ്രൂപ്പിനെ മതപരമായ കാര്യങ്ങൾ പഠിപ്പിക്കാൻ ഡയറക്ടർ റാമീറോയോട്‌ ആവശ്യപ്പെട്ടു. “ദൈവത്തെയും യേശുവിനെയും ബൈബിളിനെയും കുറിച്ചൊക്കെ സംസാരിച്ചാൽ മതി,” അദ്ദേഹം പറഞ്ഞു. റാമീറോ എന്തു ചെയ്‌തെന്നോ? താൻ പഠിച്ചുകൊണ്ടിരുന്നത്‌ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. ആ വർഷം പരിജ്ഞാനം പുസ്‌തകം ഉപയോഗിച്ച്‌ 6 മുതൽ 8 വരെ ക്ലാസ്സുകളിലെ 150 കുട്ടികളെ അദ്ദേഹം പഠിപ്പിച്ചു. പിറ്റേവർഷം, ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം പുറത്തിറങ്ങിയപ്പോഴേക്കും അദ്ദേഹം സ്‌നാനമേറ്റിട്ടില്ലാത്ത പ്രസാധകനായിത്തീർന്നിരുന്നു. അങ്ങനെ ആ പുസ്‌തകത്തിലേക്ക്‌ അധ്യയനം മാറ്റി. കുട്ടികളുടെ എണ്ണം 160 ആയി. ഇതിന്റെയൊക്കെ ഫലമോ? റാമീറോയും മറ്റു പ്രസാധകരും ഇന്ന്‌ പല കുട്ടികൾക്കും അധ്യയനം നടത്തുന്നുണ്ട്‌. മക്കളുടെ സ്വഭാവം മെച്ചപ്പെടാൻ ഇടയാക്കിയതിൽ ചില വിദ്യാർഥികളുടെ മാതാപിതാക്കൾ റാമീറോയോടു നന്ദിപറയുകയുണ്ടായി. മാതാപിതാക്കളിൽ ചിലർ യോഗങ്ങൾക്കും എന്തിന്‌ നമ്മുടെ സമ്മേളനങ്ങൾക്കുപോലും ഹാജരായി. 2006 നവംബറിൽ സ്‌നാനമേറ്റ റാമീറോ ബൈബിൾ പഠിപ്പിക്കാനുള്ള എല്ലാ അവസരങ്ങളും നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഗ്വാട്ടിമാല

ഗ്വാട്ടിമാല നഗരത്തിലെ ജെറെമീ എന്ന ഒരു പ്രസാധകൻ താൻ അധ്യയനം നടത്തിക്കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്റെ വീട്ടിലേക്കു പോയി. ഒരു ഇടവഴിയിലായിരുന്നു വീട്‌. വാതിലിൽ മുട്ടിയപ്പോൾ ആ ചെറുപ്പക്കാരന്റെ ചേച്ചി വന്നിട്ട്‌ അദ്ദേഹം വീട്ടിലില്ലെന്നു പറഞ്ഞു. ആ സമയത്ത്‌ രണ്ടു ചെറുപ്പക്കാർ അങ്ങോട്ടു വന്നു. ഒരാൾ ഒരു തോക്കെടുത്ത്‌ ജെറെമീയുടെ തലയ്‌ക്കുനേരെ ചൂണ്ടി. “നിന്നെ വകവരുത്താൻ വന്ന വാടകക്കൊലയാളിയാണു ഞാൻ,” അയാൾ പറഞ്ഞു. (ഇരകളെ ഭയപ്പെടുത്തുന്നതിനുള്ള കൊള്ളക്കാരുടെ അടവാണതെന്ന്‌ പിന്നീടാണ്‌ ജെറെമീക്കു മനസ്സിലായത്‌.) ജെറെമീയുടെ വാക്കുകൾ: “ആ സ്‌ത്രീ വാതിലടച്ചു. അപ്പോൾ ഞാൻ ആ ചെറുപ്പക്കാരോടു ചോദിച്ചു: ‘എന്തുവേണം?’ അവരിലൊരാൾ തിരിച്ചുചോദിച്ചു: ‘നിനക്ക്‌ ഇവിടെ എന്താ കാര്യം?’ ഞാൻ യഹോവയുടെ വചനം പ്രസംഗിക്കുകയാണെന്ന്‌ എന്റെ മറുപടി. ‘പറയാനുള്ളത്‌ എന്താണെന്ന്‌ ഞാനും കേൾക്കട്ടെ!’ അയാൾ മുരണ്ടു. എനിക്ക്‌ വല്ലാത്ത പരിഭ്രമം തോന്നി; എന്തു ചെയ്യണമെന്നു നിശ്ചയമില്ല. ബാഗുതുറന്ന്‌ ഞാൻ ബൈബിളെടുത്തു. അതുകണ്ടപ്പോൾ തോക്കുപിടിച്ചിരുന്നയാൾ, ചെയ്‌തുകൊണ്ടിരിക്കുന്ന തെറ്റുകളെക്കുറിച്ചോർത്ത്‌ കരയാൻ തുടങ്ങി. സഹായിക്കണമെന്ന്‌ അയാൾ എന്നോടു കെഞ്ചി. എന്റെ ബാഗിൽ പരതിയ അയാൾക്ക്‌ പണത്തെക്കുറിച്ചുള്ള ഒരു ഉണരുക! മാസികയാണു കിട്ടിയത്‌. ആ സമയത്ത്‌ മറ്റേയാൾ പേഴ്‌സിനായി എന്റെ പോക്കറ്റ്‌ പരിശോധിക്കാൻ തുടങ്ങി. പക്ഷേ തോക്കുപിടിച്ചിരുന്നയാൾ പറഞ്ഞു: ‘ഒന്നും ചെയ്യേണ്ട, അയാളെ വിട്ടേക്കൂ.’ തുടർന്ന്‌, എനിക്കു നന്ദിപറഞ്ഞിട്ട്‌ അയാൾ എന്നെയൊന്നു കെട്ടിപ്പിടിച്ചു. പിന്നെ രണ്ടുപേരും സ്ഥലംവിട്ടു. എനിക്ക്‌ എന്തെന്നില്ലാത്ത പ്രശാന്തത തോന്നി. ആ സാഹചര്യത്തിൽനിന്നു രക്ഷിച്ചതിന്‌ ഞാൻ യഹോവയ്‌ക്ക്‌ എത്ര നന്ദിപറഞ്ഞെന്നോ!”

ഡൊമിനിക്കൻ റിപ്പബ്ലിക്‌

ദന്തഡോക്ടറായ നമ്മുടെ ഒരു സഹോദരി ഒരു ദിവസത്തെ ഒരു സെമിനാറിൽ പങ്കെടുത്തു. ഹാജരായിരുന്ന 250-ലേറെ ദന്തഡോക്ടർമാർക്കും, യൂറോപ്പിൽവെച്ചു നടക്കുന്ന ഒരു ഉപരിപഠന കോഴ്‌സിൽ സംബന്ധിക്കുന്നതിനുവേണ്ടി അപേക്ഷ സമർപ്പിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ എട്ടുപേരെ മാത്രമേ എടുക്കുമായിരുന്നുള്ളൂ. സഹോദരിയെ തിരഞ്ഞെടുത്തെന്നു മാത്രമല്ല സഹോദരിക്ക്‌ സൗജന്യമായി കോഴ്‌സിൽ പങ്കെടുക്കാമെന്നും ചുമതലപ്പെട്ടവർ അന്നു വൈകുന്നേരം സഹോദരിയെ അറിയിച്ചു. സഹോദരിക്ക്‌ ആശ്ചര്യംതോന്നി. എന്നാൽ എന്തായിരുന്നു സഹോദരിയുടെ പ്രതികരണം? “എനിക്ക്‌ ഈ അവസരം നൽകിയതിനു നന്ദി. പക്ഷേ ഞാൻ ആ അപേക്ഷ പൂരിപ്പിച്ചില്ല. ഈ ക്ഷണം സ്വീകരിക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്‌. കുടുംബത്തിന്റെ ആത്മീയതയാണ്‌ യഹോവയുടെ സാക്ഷിയായ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. ഇതു സ്വീകരിച്ചാൽ നന്നായി പഠിക്കണം; അതിനു നല്ല സമയവും ശ്രമവും വേണം. പക്ഷേ എനിക്ക്‌ ആഴ്‌ചയിൽ അഞ്ചു ബൈബിൾ സെഷനുകളിൽ സംബന്ധിക്കേണ്ടതുണ്ട്‌; അതു പിന്തള്ളാൻ എനിക്കാവില്ല. പരിശീലനം സിദ്ധിച്ച്‌ ബിരുദവുമായി മടങ്ങിവരുമ്പോൾ ഇവിടെ എന്നെ കാത്തിരിക്കുന്നത്‌ എന്റെ കുട്ടികൾ മയക്കുമരുന്നാസക്തരും വഴിവിട്ടവരുമായിത്തീർന്നെന്ന വാർത്തയാണെങ്കിലോ, അവിടെത്തീരില്ലേ എന്റെ എല്ലാ സന്തോഷവും?”

ഏഷ്യയും മധ്യപൂർവദേശങ്ങളും

ദേശങ്ങൾ 47

ജനസംഖ്യ 399,36,86,009

പ്രസാധകർ 6,07,112

ബൈബിളധ്യയനങ്ങൾ 4,96,577

ഇസ്രയേൽ

പ്രായമുള്ള ഒരു സ്‌ത്രീ ഗാർബേജ്‌ എടുത്തുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നത്‌ ഏല എന്ന യുവ സഹായ പയനിയർ ശ്രദ്ധിച്ചു. ഏല അവരുടെ സഹായത്തിനെത്തി അതോടൊപ്പം ചുരുക്കമായി സാക്ഷീകരിക്കുകയും ചെയ്‌തു. ആ സ്‌ത്രീ തന്റെ മേൽവിലാസം ഏലയ്‌ക്കു കൊടുത്തു. അവരുടെ വീട്ടിൽ ഏല പലപ്രാവശ്യം ചെന്നെങ്കിലും അവരെ കാണാനായില്ല. ഒടുവിൽ, ഒരുദിവസം അവർ വാതിൽതുറന്നു. കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നതിനാൽ മുമ്പ്‌ ഏല വന്ന്‌ വാതിലിൽ മുട്ടിയപ്പോഴൊന്നും അവർ അതു കേട്ടിരുന്നില്ല. ഏല അവർക്കൊരു ബൈബിളധ്യയനം ആരംഭിച്ചു. തുടക്കത്തിൽ നിരീശ്വരവാദി ആയിരുന്നെങ്കിലും പിന്നീടവർ ദൈവത്തോടും അവന്റെ വചനത്തോടും നല്ല മതിപ്പു പ്രകടമാക്കി. രണ്ടു വർഷത്തിനുശേഷം തന്റെ ജീവിതം അവർ യഹോവയ്‌ക്കു സമർപ്പിച്ചു, അടുത്തകാലത്ത്‌ 92-ാം വയസ്സിൽ സ്‌നാനമേൽക്കുകയും ചെയ്‌തു.

മംഗോളിയ

ജീവിതകാലമൊക്കെയും പുസ്‌തകശാലയിൽ ജോലിചെയ്‌ത ടെർബിഷ്‌ എന്ന സ്‌ത്രീയെ 18 വയസ്സുള്ള പയനിയറായ മുങ്‌സയ കണ്ടുമുട്ടി. താൻ വളരെയധികം പുസ്‌തകങ്ങൾ വായിച്ചിട്ടുണ്ടെന്നും അതുകൊണ്ട്‌ ഒരു പുസ്‌തകം വായിച്ചുമനസ്സിലാക്കാൻ തനിക്കു വളരെ എളുപ്പം സാധിക്കുമെന്നും അവർ മുങ്‌സയയോടു പറഞ്ഞു. അതിന്‌ പുസ്‌തകം തുടക്കംമുതൽ വായിക്കണമെന്നില്ല, ഇടയ്‌ക്കുനിന്നോ അല്ലെങ്കിൽ അവസാനഭാഗത്തുനിന്നോ വായിച്ചാലും മതിയെന്ന്‌ അവർ പറഞ്ഞു. എന്നാൽ ബൈബിൾ ഇതിനൊരു അപവാദമായിരുന്നു. പലയാവർത്തി വായിച്ചിട്ടും അതു മനസ്സിലാക്കാൻ ടെർബിഷിനായില്ല. പള്ളിയിൽപോയിട്ടും പ്രയോജനം ഉണ്ടായില്ല. അതുകൊണ്ട്‌ ഓരോ വാക്യത്തിനും കുറിപ്പുകൾ ഉണ്ടാക്കിക്കൊണ്ട്‌ അവർ സ്വയം ബൈബിൾ പഠിക്കാൻ ആരംഭിച്ചിരുന്നു. എബ്രായർ 11:6-ന്റെ അർഥം മനസ്സിലാക്കാൻ അവർക്കു പ്രത്യേക താത്‌പര്യം ഉണ്ടായിരുന്നു. അതിന്റെ അർഥം വിശദീകരിച്ചുകൊടുത്ത മുങ്‌സയ ഒരു ബൈബിളധ്യയനം അവർക്കു വാഗ്‌ദാനം ചെയ്‌തു. കൂടാതെ രാജ്യഹാളിലേക്ക്‌ അവരെ ക്ഷണിക്കുകയും ചെയ്‌തു. രാജ്യഹാളിന്റെ സ്ഥലം പറഞ്ഞുകൊടുത്തപ്പോൾ ടെർബിഷ്‌ ചോദിച്ചു: പുറത്തു നല്ല പൂക്കളുള്ള ആ കെട്ടിടമാണോ? ഓരോ പ്രാവശ്യവും അതുവഴി പോകുമ്പോൾ ഞാനവ നോക്കിനിൽക്കാറുണ്ട്‌. ആ പൂച്ചെടികൾ പരിപാലിക്കുന്ന ആളെ എനിക്കൊന്നു പരിചയപ്പെടുത്താമോ?” അതു ചെയ്യാൻ മുങ്‌സയയ്‌ക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സ്രഷ്ടാവിനെക്കുറിച്ചു വളരെ ഉത്സാഹത്തോടെ പഠിക്കുന്ന ടെർബിഷ്‌ ഇപ്പോൾ യോഗങ്ങൾക്കും വരുന്നുണ്ട്‌. മുങ്‌സയ പറയുന്നു, “എനിക്ക്‌ എത്രയോമുമ്പ്‌ ആ പൂക്കൾ ഇവർക്കു സാക്ഷ്യം നൽകിയിരിക്കുന്നു.”

ജപ്പാൻ

കാലുകളിലെ വേദനകാരണം 78 വയസ്സുള്ള ഹിരോകോയ്‌ക്ക്‌ മുമ്പത്തെപ്പോലെ വയൽസേവനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. യഹോവയോടു പ്രാർഥിച്ച ഹിരോകോ വളരെ തിരക്കുള്ള ഒരു ബസ്റ്റോപ്പ്‌ കണ്ടുപിടിച്ചു. സഹോദരിക്ക്‌ അവിടെ തുടർച്ചയായി അരമണിക്കൂർവരെ ചെലവഴിക്കാൻ സാധിക്കും. ഹൃദ്യമായ ഒരു ചിരിയോടെ ആളുകളോടു കുശലം ചോദിക്കും. അടുത്തൊരു ആശുപത്രിയുണ്ട്‌, ആളുകൾ മരുന്നുമായി നിൽക്കുന്നതുകണ്ടാൽ അവരുടെ ആരോഗ്യത്തെപ്പറ്റി ചോദിക്കും. ബസ്സിന്റെ ടൈംടേബിൾ വായിക്കാൻ ശ്രമിക്കുന്നവരെയും സഹോദരി സഹായിക്കും, പുതുതായി ആ സ്ഥലത്ത്‌ എത്തിയവരാണെങ്കിൽ അവിടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളെക്കുറിച്ചുംമറ്റും വിശദീകരിച്ചുകൊടുക്കും. അവർ സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കും, എന്നിട്ട്‌ മാസികകൾ സമർപ്പിക്കും. ക്രമമായി കാണാറുള്ളവർക്കു മടക്കസന്ദർശനങ്ങളും നടത്തുന്നു.

മ്യാൻമാർ

ലാസറു മയക്കുമരുന്നു കള്ളക്കടത്തുകാരനായിരുന്നു. മയക്കുമരുന്ന്‌, കൊലപാതകം തുടങ്ങി എല്ലാ അസാന്മാർഗിക പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും, ദൈവത്തിന്റെ പേര്‌ യഹോവ എന്നാണെന്ന്‌ ഒരു പയനിയർ സഹോദരി ബൈബിളിൽനിന്നു കാണിച്ചപ്പോൾ ലാസറു ഉടനടി സത്യം തിരിച്ചറിയുകയും ബൈബിൾ പഠിക്കാൻ സമ്മതിക്കുകയും ചെയ്‌തു. വളരെക്കാലം ബൈബിൾ പഠിക്കേണ്ടിവന്നെങ്കിലും അദ്ദേഹം ആത്മീയമായി പുരോഗമിച്ചുകൊണ്ടേയിരുന്നു. ജീവിതം ഉടച്ചുവാർക്കുകയെന്നത്‌ ഏറ്റവും പ്രയാസകരമായ സംഗതിയായിരുന്നു. മയക്കുമരുന്ന്‌ കള്ളക്കടത്ത്‌ ഉപേക്ഷിക്കുകയാണെന്ന്‌ സഹപ്രവർത്തകരോടു പറഞ്ഞപ്പോൾ അവർ ആശങ്കയിലായി, കാരണം അവരുടെ പ്രവർത്തനത്തെക്കുറിച്ചു വളരെയധികം കാര്യങ്ങൾ ലാസറുവിന്‌ അറിയാമായിരുന്നു. ലാസറുവിനെ കൊല്ലാൻ പലവട്ടം അവർ കൊലയാളികളെ അയച്ചുവെങ്കിലും അപ്പോഴെല്ലാം അവരുടെ കയ്യിൽനിന്നു രക്ഷപ്പെടാൻ അദ്ദേഹത്തിനായി. ഒടുവിൽ മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിക്കുകയും ഭാര്യയോടൊപ്പം സ്‌നാനമേൽക്കുകയും ചെയ്‌തു.

തായ്‌വാൻ

അസാധാരണമായ പേരുള്ള ഒരു കാപ്പിക്കടയുടെ മുമ്പിൽ ആ സഹോദരങ്ങൾ കുറച്ചുനേരം നിന്നു. ആ കടയുടെ പേര്‌ “എസ്രായുടെ പുസ്‌തകം കാപ്പിക്കട” എന്നാണ്‌. ജിജ്ഞാസ അടക്കാനാവാതെ സഹോദരങ്ങളിലൊരാൾ, കടയ്‌ക്ക്‌ ഈ പേരിട്ടിരിക്കുന്നതിന്റെ കാരണമെന്താണെന്ന്‌ ഉടമസ്ഥനോടു ചോദിച്ചു. സത്യാരാധനയോടുള്ള എസ്രായുടെ തീക്ഷ്‌ണത തന്നെ എന്നും ആകർഷിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. വർഷങ്ങളായി പള്ളിയിൽ പോകുന്ന ഒരാളായിരുന്നു കടയുടമ, എന്നാൽ വിയറ്റ്‌നമീസുകാരിയായ ഭാര്യയ്‌ക്ക്‌ പള്ളിയിലെ കുർബാനയും മറ്റും മനസ്സിലാകാത്തതിനാൽ ഇരുവരും പള്ളിയിൽപോക്ക്‌ നിറുത്തിവെച്ചു. ഒരു വിയറ്റ്‌നമീസ്‌ ബൈബിൾ കൊടുക്കാമെന്ന്‌ സഹോദരൻ വാഗ്‌ദാനം ചെയ്‌തു, ഉച്ചതിരിഞ്ഞ്‌ അതു കൊണ്ടുചെന്ന്‌ കൊടുക്കുകയും ചെയ്‌തു. മുഴു കുടുംബത്തോടൊപ്പം അധ്യയനവും ആരംഭിച്ചു.

ഇന്ത്യ

സാക്ഷീകരണ പ്രവർത്തനത്തിന്‌ ശക്തമായ എതിർപ്പു നേരിടുന്ന ഒരു പട്ടണത്തിൽ, അഞ്ചു സഹോദരിമാരെ പ്രസംഗപ്രവർത്തനത്തിന്റെ പേരിൽ നാലു ദിവസം തടവിലിട്ടു. തുടക്കത്തിൽ ജയിൽവാർഡൻ വളരെ നിർദയമായിട്ടാണു പെരുമാറിയത്‌, ജയിലിൽ ക്രിസ്‌ത്യാനിത്വം പ്രസംഗിക്കരുതെന്നും താക്കീതു ചെയ്‌തു. എന്നാൽ ദിവസങ്ങൾ കടന്നുപോയതോടെ സൗമ്യതയോടും സ്‌നേഹത്തോടും കൂടെയുള്ള അവരുടെ പെരുമാറ്റംകണ്ട വാർഡന്റെ മനോഭാവത്തിനു മാറ്റംവന്നു. സഹോദരങ്ങൾ എത്തിച്ചുകൊടുത്ത പഴങ്ങളും ആഹാരസാധനങ്ങളും അവർ മറ്റ്‌ അന്തേവാസികളുമായും വാർഡനുമായും പങ്കുവെച്ചു. ഒരു രാത്രി, യഹോവയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകത്തിലെ ആശയങ്ങൾ സഹോദരിമാർ ചർച്ചചെയ്യുന്നത്‌ വാർഡൻ കേട്ടു. സെല്ലിനു വെളിയിൽ ഒരു കസേരയിൽ ഇരുന്ന്‌ ആ വാർഡനും സഹോദരിമാരോടൊപ്പം ചർച്ചകളിൽ പങ്കുകൊള്ളാൻ തുടങ്ങി. സഹോദരിമാരെ ജയിലിൽനിന്നു വിട്ടയയ്‌ക്കുന്നതിനു തൊട്ടുമുമ്പ്‌ വാർഡന്റെ ഒരു ബന്ധു മരണമടഞ്ഞു. പുനരുത്ഥാന പ്രത്യാശയെക്കുറിച്ച്‌ പറഞ്ഞുകൊണ്ട്‌ ആ വാർഡനെ ആശ്വസിപ്പിക്കാൻ സഹോദരിമാർക്കായി.

അതിനുമുമ്പ്‌, എന്തു കുറ്റമാണു ചെയ്‌തതെന്ന്‌ മറ്റൊരു വാർഡൻ അവരോടു ചോദിക്കുകയുണ്ടായി. പ്രസംഗപ്രവർത്തനത്തെ നിയമവിരുദ്ധ മതപരിവർത്തനമാണെന്നു തെറ്റിദ്ധരിച്ചതാണു കാരണമെന്നു സഹോദരിമാരിലൊരാൾ വിശദീകരിച്ചു. കേട്ടകാര്യത്തിൽ മതിപ്പുതോന്നിയ വാർഡൻ പറഞ്ഞു: “ഈയൊരു സാഹചര്യത്തിലും നിങ്ങൾ എത്ര ശാന്തമായി സംസാരിക്കുന്നു. ഞാനൊരു മുൻകോപിയാണ്‌, നിങ്ങളുടെ മുമ്പിൽനിൽക്കാൻ എനിക്കു ലജ്ജ തോന്നുന്നു. ഞാൻ പരുഷമായി സംസാരിക്കുമ്പോൾ നിങ്ങളതു പറഞ്ഞുതരണം, എന്നിട്ട്‌ നിങ്ങളെപ്പോലെ സംസാരിക്കാൻ എന്നെ പഠിപ്പിക്കുകയും വേണം. ഇത്തരം നല്ല ആളുകളെ എന്തിനാണു ജയിലിലിട്ടിരിക്കുന്നതെന്ന്‌ എനിക്കു മനസ്സിലാകുന്നില്ല.” സമയം ലഭിക്കുമ്പോഴൊക്കെയും അവർ സഹോദരിമാരോടു പറയും: “എനിക്കു ബൈബിളിനെക്കുറിച്ചു പറഞ്ഞുതരിക, അത്‌ എന്റെ ഹൃദയത്തെ തണുപ്പിക്കുന്നു.” കൊലപാതകക്കുറ്റത്തിനു ജയിലിലടച്ചിരുന്ന മറ്റു രണ്ടുപേരും ബൈബിൾ സന്ദേശത്തിൽ ആകൃഷ്ടരായി. ജാഗ്രതയോടെ ഇവരോടും മറ്റു തടവുകാരോടും സഹോദരിമാർ സാക്ഷീകരിച്ചു. ജയിലിൽവെച്ചു ബൈബിളിൽ താത്‌പര്യം കാണിച്ചവരുടെ അടുത്ത്‌ മടങ്ങിച്ചെല്ലാൻ ഉചിതമായ വഴികൾ ആരായുകയാണ്‌ ജയിലിൽനിന്നു പുറത്തുവന്ന ഈ സഹോദരിമാർ ഇപ്പോൾ.

ഇന്തൊനീഷ്യ

പ്രത്യേക പയനിയറായ രെസ്‌മാവതി വയൽസേവനം നിറുത്തി വീട്ടിലേക്കു മടങ്ങാൻ തുടങ്ങുകയായിരുന്നു; അപ്പോൾ ഒരു സ്‌ത്രീ ബൈബിൾ ചർച്ചചെയ്യാൻ അവരെ വീട്ടിലേക്കു ക്ഷണിച്ചു. വീണ്ടും അവരെ കാണാൻ രെസ്‌മാവതി മൂന്നു ദിവസത്തിനുശേഷം മടങ്ങിച്ചെന്നു. ഇത്തവണ അവർ കരയാനും ഭർത്താവിന്റെ ഉപദ്രവത്തെപ്പറ്റി പറയാനും തുടങ്ങി. രെസ്‌മാവതി എബ്രായർ 4:12 വായിച്ചു, എന്നിട്ട്‌ ബൈബിൾ പഠിക്കുന്നത്‌ മാറ്റങ്ങൾ വരുത്താൻ സഹായിക്കും എന്നു പറഞ്ഞു. യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2003-ൽ പ്രസിദ്ധീകരിച്ച ടോണിയുടെ ജീവിതാനുഭവവും രെസ്‌മാവതി പറഞ്ഞുകൊടുത്തു. അത്‌ അവർക്കു വലിയ താത്‌പര്യമായി, 2003-ലെ ഒരു കലണ്ടർ ആവശ്യപ്പെടുകയും ചെയ്‌തു. പിന്നീടു ചെന്നപ്പോൾ രെസ്‌മാവതി ഒരു കലണ്ടർ കൊടുത്തു. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം അവർ പഠിക്കാൻ ആരംഭിച്ചു. അടുത്ത തവണ ചെന്നപ്പോൾ, തനിക്കും അധ്യയനത്തിൽ പങ്കുപറ്റാനാകുമോയെന്ന്‌ അവരുടെ ഭർത്താവ്‌ ചോദിച്ചു. അദ്ദേഹം കലണ്ടറിൽനിന്ന്‌ ടോണിയുടെ അനുഭവം വായിച്ചിരുന്നു, അത്‌ അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ചു. രസകരമെന്നു പറയട്ടെ, ഈ വ്യക്തിയുടെ പേരും ടോണി എന്നായിരുന്നു, കലണ്ടറിലെ ടോണിക്ക്‌ സത്യം പഠിക്കുന്നതിനുമുമ്പ്‌ ഉണ്ടായിരുന്ന സ്വഭാവങ്ങളൊക്കെ അദ്ദേഹത്തിനുമുണ്ടായിരുന്നു. കലണ്ടറിലെ ടോണിയുടെ അനുഭവം വായിച്ച അദ്ദേഹം ഭാര്യയോടും കുട്ടികളോടും ചോദിച്ചു. “ഇതെന്റെ പേരല്ലേ? എന്നെക്കുറിച്ച്‌ അവരെങ്ങനെ അറിഞ്ഞു?” ഭാര്യ പറഞ്ഞു: സാക്ഷികൾക്കു നിങ്ങളുടെ പേര്‌ അറിയില്ല. ഇനി അറിയാമെങ്കിൽത്തന്നെ ഇത്ര പെട്ടെന്നൊന്നും കലണ്ടറിൽ ഇടാൻ കഴിയില്ല. എന്തായാലും ഈ കലണ്ടർ 2003-ലേത്‌ അല്ലേ, 2007-ലേത്‌ അല്ലല്ലോ!” ഭർത്താവിന്റെ അസാധാരണമായ താത്‌പര്യം കണ്ട്‌ അവർ നയപൂർവം ചോദിച്ചു: “കലണ്ടറിലെ ടോണിയെപ്പോലെ നിങ്ങൾക്കും ആകണമോ?” പ്രതീക്ഷിക്കാത്ത മറുപടിയാണു വന്നത്‌: “ഒന്ന്‌ ശ്രമിച്ചു നോക്കണമെന്നുണ്ട്‌.” കലണ്ടറിലെ ടോണിയെപ്പോലെ, ഇന്തൊനീഷ്യയിലെ ടോണിയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി, നീണ്ട മുടിയൊക്കെ വെട്ടിയൊതുക്കി വൃത്തിയും വെടിപ്പുമായി നടക്കാൻ തുടങ്ങി. മുഴു കുടുംബവും ഇപ്പോൾ ബൈബിൾ പഠനം തുടരുന്നു.

മലേഷ്യ

ബോർണിയോയിലെ ചില പ്രദേശങ്ങളിൽ, ഇന്റർനെറ്റിലെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ്‌ സഹോദരങ്ങൾ വീടുകൾ കണ്ടുപിടിക്കുന്നത്‌. അവരുടെ റിപ്പോർട്ട്‌ പറയുന്നു: “മഴക്കാടുകളിൽ വീടുകൾ കണ്ടെത്താൻ ഇതു ഞങ്ങളെ സഹായിക്കുന്നു. എന്നാൽ ചിത്രങ്ങളിലെ ‘മേൽക്കൂരകൾ’ നോക്കി വീട്‌ അന്വേഷിച്ച്‌ ചെല്ലുന്ന ഞങ്ങൾക്കു ചിലപ്പോഴൊക്കെ കാണാനായത്‌ കോലാട്ടിൻതൊഴുത്തുകളായിരുന്നു, അപ്പോൾ, ‘കോലാടുകളോടു’ പ്രസംഗിക്കുന്നതിനെക്കുറിച്ച്‌ പറഞ്ഞ്‌ ഞങ്ങൾ ചിരിക്കുമായിരുന്നു. എന്നാൽ ചില മേൽക്കൂരകൾ ആളുകൾ താമസിക്കുന്ന വീടുകളുടേതു തന്നെയായിരുന്നു. ഈ മലമ്പ്രദേശത്ത്‌ മുമ്പൊരിക്കലും പ്രവർത്തിച്ചിട്ടില്ല. മഴക്കാടുകളിൽ മരങ്ങൾ ഇടതൂർന്നു വളരുന്നതിനാലും വഴികൾ കണ്ടെത്തുക ബുദ്ധിമുട്ടായതിനാലും ഉപഗ്രഹചിത്രങ്ങൾ ഞങ്ങൾക്കു വളരെ സഹായകമാണ്‌.”

യൂറോപ്പ്‌

ദേശങ്ങൾ 47

ജനസംഖ്യ 73,26,10,687

പ്രസാധകർ 15,33,790

ബൈബിളധ്യയനങ്ങൾ 7,49,911

ഹംഗറി

12 വയസ്സുള്ള ഒരു സഹോദരി പറയുന്നത്‌ എന്താണെന്നു ശ്രദ്ധിക്കൂ: “ഒമ്പതുമാസം മുമ്പാണ്‌ ഞാൻ സ്‌നാനമേറ്റത്‌, കഴിഞ്ഞ മൂന്നു മാസമായി സഹായ പയനിയറിങ്ങും ചെയ്യുന്നു. എന്റെ അമ്മ എന്നെ ഒത്തിരി സഹായിക്കുന്നുണ്ട്‌. സ്‌കൂളിൽ പഠിക്കുമ്പോൾ എങ്ങനെയാണു സഹായ പയനിയറിങ്‌ നടത്തുന്നതെന്ന്‌ പലരും ചോദിച്ചിട്ടുണ്ട്‌, എന്നാൽ സ്‌കൂളിലല്ലായിരുന്നെങ്കിൽ ശുശ്രൂഷ നിർവഹിക്കാൻ ബുദ്ധിമുട്ടായേനെ എന്നാണു ഞാൻ കരുതുന്നത്‌. ക്ലാസ്സുകൾക്കിടയിലുള്ള ഒഴിവുസമയം ഞാൻ സാക്ഷീകരണത്തിനായി ഉപയോഗിക്കുന്നു. എന്റെ അഞ്ചു സഹപാഠികളോടു ക്രമമായി ഞാൻ ബൈബിളിനെപ്പറ്റി സംസാരിക്കാറുണ്ട്‌. രണ്ടുപേരുമായി ബൈബിളധ്യയനവും നടത്തുന്നു. അതുകൊണ്ടുതന്നെ യഹോവയുടെ അനുഗ്രഹവും ഇപ്പോൾ അനുഭവിച്ചറിയാനാകുന്നു. പയനിയറിങ്‌ ഒരു ഭാരമല്ല മറിച്ച്‌ സന്തോഷമാണ്‌. എന്റെ അമ്മ ഒരു സാധാരണ പയനിയറാണ്‌, എന്റെ ആഗ്രഹവും സാധാരണ പയനിയർ ആകണമെന്നാണ്‌. മുഴുസമയവും എനിക്ക്‌ യഹോവയെ സേവിക്കണം.”

ബ്രിട്ടൻ

2001-ലാണു സൂസൻ ബൈബിൾ പഠിക്കാൻ ആരംഭിക്കുന്നത്‌, ഏതാണ്ട്‌ രണ്ടുവർഷത്തോളം അത്‌ തുടർന്നു. ഈ കാലമൊക്കെയും പുകവലി ഉപേക്ഷിക്കാൻ അവൾ കഠിനശ്രമം നടത്തിനോക്കി, പല പ്രാവശ്യം ശ്രമിച്ചിട്ടും വിജയിക്കാനായില്ല. അതുകൊണ്ട്‌ അവൾ ബൈബിളധ്യയനം ഉപേക്ഷിച്ചു, എന്നാൽ സഭായോഗങ്ങളിൽ തുടർന്നും പങ്കെടുത്തുപോന്നു. നാലു വർഷത്തിനുശേഷം, ആത്മീയമായി പുരോഗതി നേടണമെന്ന്‌ ആഗ്രഹിച്ച അവൾ സഭയുടെ സഹായം അഭ്യർഥിച്ചു. അധ്യയനം പുനരാരംഭിച്ചു, യഹോവയോട്‌ അടുത്തുചെല്ലുവിൻ എന്ന പുസ്‌തകം അവൾക്കു നന്നേ ഇഷ്ടമായി. യഹോവയ്‌ക്കു നമ്മോടുള്ള സ്‌നേഹത്തെക്കുറിച്ചും അതുപോലെ നമുക്ക്‌ യഹോവയെ എങ്ങനെ സ്‌നേഹിക്കാമെന്നതിന്റെയും വിശദമായ ചർച്ച അവളിൽ വലിയ സ്വാധീനംചെലുത്തി. എട്ട്‌ ആഴ്‌ചയ്‌ക്കുള്ളിൽ പുകവലി പൂർണമായി ഉപേക്ഷിച്ചു. യഹോവയിൽ ആശ്രയിക്കാൻ തന്നെ പഠിപ്പിച്ചത്‌ ഈ പുസ്‌തകമാണെന്ന്‌ അവൾ കരുതുന്നു. അവൾ നല്ല പുരോഗതി കൈവരുത്തി, തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു, “ക്രിസ്‌തുവിനെ അനുഗമിക്കുക!” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സ്‌നാനമേൽക്കുകയും ചെയ്‌തു.

എസ്‌തോണിയ

വിവാഹമോചനം നേടിയ മാതാപിതാക്കളിൽനിന്നു വേറിട്ടു താമസിക്കുകയായിരുന്നു 17 വയസ്സുള്ള വിദ്യാർഥിനിയായ ഹെൽഗി. ബൈബിൾസത്യത്തോടു താത്‌പര്യം തോന്നിയ അവൾ അതു പഠിക്കാൻ ആരംഭിച്ചു. ഒരു പ്രാദേശിക ഗായകസംഘത്തിന്റെ കൂടെ പാടിയിരുന്നതിനാൽ ആദ്യകാലങ്ങളിലൊന്നും അവൾക്കു യോഗങ്ങളിൽ ഹാജരാകാൻ സാധിച്ചിരുന്നില്ല. എന്നാൽ പഠിക്കുന്ന കാര്യങ്ങൾ കൂടുതൽ വിലമതിച്ചു തുടങ്ങിയപ്പോൾ തന്റെ ജീവിതത്തിൽ അവൾ മാറ്റങ്ങൾ വരുത്താൻ ആരംഭിച്ചു. യോഗദിവസങ്ങളിൽ വരാനാകില്ലെന്ന്‌ ഗായകസംഘത്തിലെ അംഗങ്ങളോടു പറഞ്ഞു. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പേർചാർത്തിയ അവൾ സ്‌നാനമേറ്റിട്ടില്ലാത്ത പ്രസാധികയുമായി. ദേശവ്യാപകമായി നടത്തുന്ന ഒരു സംഗീതമത്സരത്തിൽ പങ്കുപറ്റാൻ അവൾ പേരുകൊടുത്തു, വിജയിയെ കാത്തിരുന്നത്‌ പ്രസിദ്ധമായ ഒരു റെക്കോർഡിങ്‌ കമ്പനിക്കുവേണ്ടി പാടാനുള്ള കരാറാണ്‌. പ്രാരംഭഘട്ടത്തിൽ പലരും പുറന്തള്ളപ്പെട്ടെങ്കിലും ഹെൽഗി ജഡ്‌ജിമാരുടെ പ്രശംസ പിടിച്ചുപറ്റുകയും അടുത്ത ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. എന്നാൽ അടുത്തഘട്ടം മത്സരം നടക്കുന്നത്‌ അവളുടെ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലെ ആദ്യ പ്രസംഗത്തിന്റെ ദിവസമായിരുന്നു. എന്തു ചെയ്യും? യഹോവയുടെ സാക്ഷികളിൽ ഒരാളല്ലാത്ത അവളുടെ അമ്മ നിർദേശിച്ചത്‌ ശുശ്രൂഷാസ്‌കൂളിലെ പ്രസംഗം വേണ്ടെന്നുവെക്കുക അല്ലെങ്കിൽ മാറ്റിവെക്കുക എന്നാണ്‌. എന്നാൽ ഹെൽഗി പറഞ്ഞത്‌ ഇത്‌ പ്രസംഗം നടത്തണമോ വേണ്ടയോ എന്ന ചോദ്യമല്ല, അതിലുപരിയായി ജീവിതത്തിൽ പ്രഥമസ്ഥാനം എന്തിന്‌, ആത്മീയ കാര്യങ്ങൾക്കോ ഭൗതിക കാര്യങ്ങൾക്കോ എന്ന ചോദ്യമാണ്‌ ഉയർത്തുന്നത്‌ എന്നാണ്‌. അവൾ അതേക്കുറിച്ചു ഗൗരവമായി ചിന്തിക്കുകയും സംഗീത മത്സരത്തിനു പോകാതെ പ്രസംഗം നടത്താൻ തീരുമാനിക്കുകയും ചെയ്‌തു. ഹെൽഗി പ്രസംഗം നടത്തി, അവളുടെ അമ്മ ആ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്‌തു.

“ക്രിസ്‌തുവിനെ അനുഗമിക്കുക!” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ ഹെൽഗി സ്‌നാനമേറ്റു. കൺവെൻഷനെയും അവിടെ നടക്കുന്ന സ്‌നാനത്തെയും കുറിച്ച്‌ ഒരു വാർത്ത ക്യാമറയിൽ പകർത്താനായി ഒരു ടിവി റിപ്പോർട്ടർ എത്തിയിരുന്നു. ഹെൽഗി സ്‌നാനക്കുളത്തിലേക്കു പോകുന്നതു കണ്ട അദ്ദേഹം അവളുടെ സ്‌നാനം ക്യാമറയിൽ പകർത്തി, തുടർന്ന്‌ അവളുമായി ഒരു അഭിമുഖവും നടത്തി. അന്നു വൈകുന്നേരത്തെ വാർത്തയിലെ മുഖ്യാകർഷണം അതായിരുന്നു. അവൾ പങ്കെടുത്ത ഒരു മത്സരത്തിന്റെ രംഗവും അവർ പ്രദർശിപ്പിച്ചു. ഒടുവിലായി, അവളുടെ സ്‌നാനവും നിറപുഞ്ചിരിയോടെയുള്ള പിൻവരുന്ന വാക്കുകളും അവർ കാണിച്ചു: “ഇതാണ്‌ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം.”

ബൾഗേറിയ

ബെലൻ ജയിലിലെ ഒരു തടവുപുള്ളിയാണ്‌ ഇവ്‌ലിൻ. അദ്ദേഹം യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിന്‌ എഴുതി: “ജയിലിൽനിന്ന്‌ യാദൃച്ഛികമായി ഒരു വീക്ഷാഗോപുരം മാസിക കിട്ടി. വായിച്ചുകഴിഞ്ഞപ്പോൾ മനസ്സിൽ പല ചോദ്യങ്ങളുമുയർന്നു. എന്റെ പാപങ്ങളെപ്രതി എനിക്ക്‌ അനുതാപമുണ്ട്‌, ജീവിതത്തിൽ സമൂലമായ മാറ്റംവരുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ നിങ്ങൾക്കു ബുദ്ധിമുട്ടുള്ള ഒരു കാര്യം, നടക്കുമെന്ന്‌ എനിക്കു വലിയ പ്രതീക്ഷയൊന്നുമില്ലാത്ത ഒരു കാര്യമാണു ഞാൻ ചോദിക്കാൻ പോകുന്നത്‌. യഹോവയാം ദൈവത്തെക്കുറിച്ച്‌ അറിയാൻ കത്തിലൂടെ നിങ്ങൾക്ക്‌ എന്നെ സഹായിക്കാനാകുമോ? മറുപടി ലഭിക്കുമോ എന്ന്‌ എനിക്കറിയില്ല, പക്ഷേ യഹോവയെ ഒന്നറിയാൻ കഴിഞ്ഞാൽ ഞാൻ കൃതാർഥനായി. വായിച്ചറിഞ്ഞ കാര്യങ്ങളെക്കുറിച്ച്‌ കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ മാത്രമല്ല സഹതടവുകാരും. മറുപടി ലഭിച്ചില്ലെങ്കിൽ, ഒരുനാൾ ഞാൻ ഇവിടെനിന്നു പുറത്തുവരുമ്പോൾ തീർച്ചയായും നിങ്ങളെ തേടിവരും!” സഹോദരങ്ങൾ താമസംവിനാ ഇവ്‌ലിനെ സന്ദർശിക്കുകയും നിലവിൽ അദ്ദേഹം ഉൾപ്പെടെ പത്തു തടവുകാർക്ക്‌ ബൈബിളധ്യയനം എടുക്കുകയും ചെയ്യുന്നു.

പോർട്ടുഗൽ

പ്രത്യേക പയനിയറായ ജാന പറയുന്നു: “ഒരിക്കൽ ഒരു ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ, ഞാൻ ഒരു ചൈനക്കാരനെ കണ്ടു. സുവാർത്ത അറിയിക്കാൻ അദ്ദേഹത്തെ സമീപിച്ചപ്പോൾ ഞാൻ ചൈനീസിൽ സംസാരിക്കുന്നതു കേട്ട്‌ അദ്ദേഹം അത്ഭുതംകൂറി. അടിയന്തിര പ്രസവ ശസ്‌ത്രക്രിയയ്‌ക്കായി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ അങ്ങോട്ടേക്കു പോകുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനും ഭാര്യക്കും പോർച്ചുഗീസ്‌ ഭാഷ വശമില്ലാത്തതിനാൽ ഭാഷ അറിയാവുന്ന ആരെയെങ്കിലും കണ്ടുപിടിക്കാൻ ആശുപത്രിയിൽനിന്ന്‌ അവരോടു പറഞ്ഞിരുന്നു. നിരാശനായിരുന്ന അദ്ദേഹം സഹായിക്കാമോ എന്ന്‌ എന്നോടു ചോദിച്ചു. അടുത്ത ദിവസം, ഡോക്ടർമാർ ആവശ്യപ്പെട്ടതനുസരിച്ച്‌ പ്രത്യേക വസ്‌ത്രം ധരിച്ച്‌ ഞാൻ അവരോടൊപ്പം ഓപ്പറേഷൻ തീയേറ്ററിൽ കയറി. മുഴുവൻ സമയവും ഞാൻ ആ സ്‌ത്രീയുടെ കൈപിടിച്ച്‌ ഒപ്പമിരുന്നു. ബൈബിളിനെയും നമ്മുടെ വേലയെയും കുറിച്ച്‌ അവർ എന്നോട്‌ ഒരുപാടു ചോദ്യങ്ങൾ ചോദിച്ചു. ഒടുവിൽ ഒരു കൊച്ചുമിടുക്കി പിറന്നു. എന്റെ സഹായത്തെ ഒരുപാടു നന്ദിയോടെ കണ്ട ആ അമ്മ കുഞ്ഞിനൊരു പേരിടാൻ എന്നോടു പറഞ്ഞു. ഒരു നിമിഷം ആലോചിച്ചിട്ട്‌ ഞാൻ സാറാ എന്ന പേരു നിർദേശിച്ചു. ആ പേര്‌ അവർക്കു വലിയ ഇഷ്ടമായി. ബൈബിൾ കഥാപാത്രമായ സാറായെക്കുറിച്ചും അവളുടെ ദൈവത്തെക്കുറിച്ചും കൂടുതലറിയാൻ അവർ താത്‌പര്യം കാണിച്ചു. ആശുപത്രി വിടാൻനേരം ബൈബിളധ്യയനത്തെക്കുറിച്ച്‌ ഞാൻ അവരോടു പറഞ്ഞു. സാക്ഷികളോടു സംസാരിക്കാൻപോലും കൂട്ടാക്കാതിരുന്നവരാണ്‌ ആ ദമ്പതികൾ. ശസ്‌ത്രക്രിയയുടെ നേരത്തു ഞാൻ ചെയ്‌ത ഉപകാരം അവരുടെ മനോഭാവത്തെ ആകെ മാറ്റിമറിച്ചു. ഉടൻതന്നെ അധ്യയനം സ്വീകരിച്ച അവർ ഇപ്പോൾ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നു.”

സ്ലൊവാക്യ

ഒരു പ്രത്യേക പയനിയർ ദമ്പതികൾ അഫ്‌ഗാനിസ്ഥാനിൽനിന്നുള്ള രണ്ടു ചെറുപ്പക്കാരെ കണ്ടുമുട്ടി. സ്ലൊവാക്യയിൽ ഏതാനും നാളുകൾമാത്രം തങ്ങിയ അവർ ബൈബിളിൽ താത്‌പര്യം കാണിച്ചു. പയനിയർ ദമ്പതികൾ പലവട്ടം അവരെ സന്ദർശിച്ച്‌ അവർക്കൊരു ബൈബിളും ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകവും നൽകി. സ്വന്തമായി ബൈബിൾ പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും കഴിയേണ്ടതിന്‌, എങ്ങനെയാണ്‌ അധ്യയനം നടത്തുന്നതെന്ന്‌ ആ പയനിയർമാർ അവർക്കു കാണിച്ചുകൊടുത്തു.

ഓഷ്യാനിയ

ദേശങ്ങൾ 30

ജനസംഖ്യ 3,68,29,259

പ്രസാധകർ 96,691

ബൈബിളധ്യയനങ്ങൾ 51,122

ന്യൂസിലൻഡ്‌

ഉച്ചകഴിഞ്ഞ സമയം. വീടുതോറും സാക്ഷീകരിക്കുകയായിരുന്ന പോൾ സഹോദരൻ ഒരു സ്‌ത്രീയെ കണ്ടുമുട്ടി. സഹോദരൻ കൊടുത്ത ലഘുപത്രിക സ്വീകരിക്കുന്നതിനിടെ, താൻ സത്യം കണ്ടെത്തേണ്ടത്‌ ആവശ്യമാണെന്ന്‌ അടുത്തയിടെ ഒരു ബന്ധു തന്നോടു പറഞ്ഞിരുന്നുവെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. അന്നു രാവിലെ, ആരെയെങ്കിലും വീട്ടിലേക്ക്‌ അയയ്‌ക്കണമേയെന്ന്‌ യഹോവയാം ദൈവത്തോട്‌ അവന്റെ പേരു വിളിച്ച്‌ ആ സ്‌ത്രീ പ്രാർഥിച്ചിരുന്നു. “മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ അവിടെയെത്തി. എന്നാൽ സാധാരണ അവർ ആ സമയത്ത്‌ വീട്ടിൽ കാണാറില്ലത്രേ,” പോൾ പറയുന്നു. ബൈബിൾ പഠിക്കാൻ തീരുമാനമെടുക്കുന്നതിന്‌ അവർക്കു രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. ഇപ്പോൾ നല്ല പുരോഗതി വരുത്തുന്നുണ്ട്‌.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയാ ബ്രാഞ്ചിന്റെ പരിധിയിൽ വരുന്ന ഈസ്റ്റ്‌ റ്റിമോറിലാണ്‌ ആർമാൻഡോ-എൽവീരാ ദമ്പതികൾ താമസിക്കുന്നത്‌. 2006-ൽ മറ്റൊരു വംശത്തിന്റെ തുടർച്ചയായ ആക്രമണത്തിൽനിന്നു രക്ഷനേടാൻ ഒരു അഭയാർഥി ക്യാമ്പിലേക്കു പലായനം ചെയ്യേണ്ടിവന്നു അവർക്ക്‌. രണ്ടു സാധനങ്ങൾ മാത്രമാണ്‌ അവർ കൂടെക്കൊണ്ടുപോയത്‌—ആർമാൻഡോയുടെ ബൈബിളും ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയും. സഹോദരങ്ങളുമായി സമ്പർക്കത്തിൽ വരാൻ അവസരം ലഭിച്ചതിനെത്തുടർന്ന്‌ അവർ ആഴ്‌ചയിൽ രണ്ടു തവണ അധ്യയനത്തിനിരിക്കാൻ തുടങ്ങി, സഭായോഗങ്ങൾക്കു ഹാജരാകാനും. ആർമാൻഡോ, ഡിലിയിൽനിന്ന്‌ നാലരമണിക്കൂർ ദൂരെയുള്ള ഒരു കൊച്ചുഗ്രാമത്തിൽ താമസിച്ചിരുന്ന ബന്ധുക്കളോടു സാക്ഷീകരിച്ചു. അവർക്കു താത്‌പര്യമുണ്ടെന്നു കണ്ടപ്പോൾ ആർമാൻഡോയുടെ കുടുംബം താമസിച്ചിരുന്ന കൊച്ചുഗ്രാമത്തിൽനിന്ന്‌ ഒന്നരമണിക്കൂർ അകലെ സ്ഥിതിചെയ്യുന്ന ബവുകാവു നഗരത്തിൽനിന്നുള്ള പയനിയർമാർ അവരെ സന്ദർശിക്കാൻ വേണ്ട ഏർപ്പാടുചെയ്‌തു. 20-ലധികം പേരാണ്‌ പയനിയർമാരെ ശ്രദ്ധിക്കാൻ കൂടിവന്നത്‌. വിഗ്രഹങ്ങൾ എടുത്തുകളയാൻ തങ്ങൾ തയ്യാറാണെന്ന്‌ കൂട്ടത്തെ പ്രതിനിധാനംചെയ്‌തുകൊണ്ട്‌ ആർമാൻഡോയുടെ പിതാവു പറഞ്ഞു. എന്നാൽ വിഗ്രഹങ്ങൾ കളഞ്ഞാൽ തുടർന്നും ഭൂതങ്ങളിൽനിന്നുള്ള സംരക്ഷണം ലഭിക്കുമോ എന്ന്‌ അദ്ദേഹം ചോദിച്ചു. യഹോവ തീർച്ചയായും സഹായിക്കുമെന്ന്‌ പയനിയർമാർ ഉറപ്പുകൊടുത്തു. അങ്ങനെ എല്ലാവരും വിഗ്രഹങ്ങൾ എറിഞ്ഞുകളഞ്ഞു. ഇന്നിപ്പോൾ ഗ്രാമത്തിലെ 25-ലധികം പേർ ബൈബിൾ പഠിക്കുന്നുണ്ട്‌. ആർമാൻഡോ സ്‌നാനമേൽക്കാനുള്ള തയ്യാറെടുപ്പിലാണ്‌. എൽവീരായും നന്നായി പുരോഗമിക്കുന്നു.

ഗ്വാം

സയ്‌പാൻ ദ്വീപുകളുടെ മേൽനോട്ടം ഗ്വാം ബ്രാഞ്ചിനാണ്‌. അവിടത്തെ ഒരു സഹോദരിക്ക്‌ രസകരമായ ഒരു അനുഭവമുണ്ടായി. സഹോദരിയുടെ ഭർത്താവ്‌ സാക്ഷികളെ എതിർത്തിരുന്ന ഒരു വ്യക്തിയായിരുന്നു. അങ്ങനെയിരിക്കെ തന്റെ ഭർത്താവ്‌ നമ്മുടെ പ്രസിദ്ധീകരണങ്ങൾ രഹസ്യത്തിൽ വായിക്കുന്നുണ്ടെന്ന കാര്യം സഹോദരിക്കു മനസ്സിലായി. വീക്ഷാഗോപുരവും ഉണരുക!യും കൂടാതെ വാർഷികപുസ്‌തകങ്ങളും കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകവും അദ്ദേഹം വായിച്ചിട്ടുണ്ടായിരുന്നു. ഒരുദിവസം “പ്രധാനപ്പെട്ട ഒരു കുടുംബയോഗ”മുണ്ടെന്ന്‌ അദ്ദേഹം ഭാര്യയോടും അഞ്ചു മക്കളോടും പറഞ്ഞു. അങ്ങനെയൊന്നു മുമ്പു പതിവില്ലായിരുന്നു. തന്റെ മൂന്നു പെൺമക്കൾക്ക്‌ വിവാഹത്തെക്കുറിച്ചു ചില ഉപദേശങ്ങൾ നൽകുന്നതിനുവേണ്ടിയായിരുന്നു യോഗം. ഭർത്താവിന്‌ ഉണ്ടായിരിക്കേണ്ട യോഗ്യതകൾ രേഖപ്പെടുത്തിയ ഒരു പോസ്റ്റർ അദ്ദേഹം തയ്യാറാക്കിയിരുന്നു. 2006 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിൽവന്ന, ഷീല വിൻഫിൽഡ്‌ എന്ന സഹോദരിയുടെ ജീവിതകഥ അദ്ദേഹത്തിനു നന്നേ ഇഷ്ടപ്പെട്ടു. ഷീലയെപ്പോലെ അദ്ദേഹവും ഒരു ഭർത്താവിനുവേണ്ട യോഗ്യതകളുടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കി. യഹോവയുടെ സാക്ഷിയായിരിക്കുന്ന ഒരാളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നു പറഞ്ഞ അദ്ദേഹം യഹോവയെ സ്‌നേഹിക്കുന്ന, ബൈബിളിനെക്കുറിച്ച്‌ അവരെക്കാൾ കൂടുതൽ അറിവുള്ള ഒരു വ്യക്തിയെയായിരിക്കണം ഭർത്താവായി തിരഞ്ഞെടുക്കേണ്ടതെന്നു മക്കളെ ഉപദേശിച്ചു. മാസികയിൽ താൻ വായിച്ചതുപോലെ സന്തോഷമുള്ള ഒരു ജീവിതം തന്റെ മക്കൾക്കും കിട്ടാനാണ്‌ താൻ ആഗ്രഹിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതുകേട്ട്‌ മക്കൾ വികാരാധീനരായി. ഒരുനാൾ, യഹോവയെ ആരാധിക്കുന്നതിൽ ഡാഡിയും തങ്ങളോടു ചേരുമെന്ന പ്രതീക്ഷയിലാണ്‌ അവരിപ്പോൾ.

സമോവ

മറ്റൊരു ബ്രാഞ്ചിൽനിന്നുള്ള ഒരു സഹോദരനും ഭാര്യക്കും അടുത്തയിടെ സമോവയിലേക്കു നിയമനം ലഭിച്ചു. ശുശ്രൂഷയിലായിരിക്കെ സന്ദർശിച്ച ആദ്യത്തെ വീട്ടിൽ അദ്ദേഹം ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം കാണിച്ചു. അകത്തേക്കു ക്ഷണിച്ചിട്ട്‌ “45 മിനിട്ടിൽ കൂടുതൽ എടുക്കരുത്‌” എന്ന്‌ വീട്ടുകാരി പറഞ്ഞപ്പോൾ സഹോദരൻ അതിശയിച്ചുപോയി. കാരണം മുമ്പ്‌ സഹോദരന്‌ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലായിരുന്നു. ഉടൻതന്നെ അധ്യയനം തുടങ്ങി. പിറ്റേയാഴ്‌ച മടങ്ങിച്ചെന്ന സഹോദരനും ഭാര്യയും കണ്ടത്‌ ബൈബിളും ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകവും കയ്യിൽപ്പിടിച്ചുകൊണ്ട്‌ തങ്ങളെ കാത്തിരിക്കുന്ന വീട്ടുകാരിയെയാണ്‌. അധ്യയനം തുടരുമെന്ന പ്രതീക്ഷയിലാണ്‌ സഹോദരനും സഹോദരിയും.

സോളമൻ ദ്വീപുകൾ

സാൻ ക്രിസ്റ്റോബൽ ദ്വീപിലെ ഒരേയൊരു സാക്ഷിയാണ്‌ സാധാരണ പയനിയറായ എമിലി. സഹോദരി 20 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്‌. സഹോദരിയുടെ മാതാപിതാക്കൾ ഉൾപ്പെടെ മൂന്നുപേർ സ്‌നാനമേറ്റിട്ടില്ലാത്ത പ്രസാധകരാണ്‌. സ്‌മാരകത്തോടു ബന്ധപ്പെട്ട്‌ എമിലിയെ സഹായിക്കുന്നതിനായി അന്താരാഷ്‌ട്ര സേവകരായ ലാൻസും ഭാര്യ ഡയനും സന്നദ്ധരായി. ഒരു കൊച്ചുചരക്കുകപ്പലിൽ 14 മണിക്കൂർ യാത്രചെയ്‌താണ്‌ അവർ അവിടെയെത്തിയത്‌. ലാൻസ്‌ പറയുന്നു: “‘ആദ്യമൊന്ന്‌ ഉറങ്ങണം. ബാക്കിയെല്ലാം പിന്നെ’ എന്ന ചിന്തയായിരുന്നു സ്ഥലത്തെത്തിയപ്പോൾ. പക്ഷേ ആദ്യം ഗ്രാമമുഖ്യനെ ചെന്നുകാണുന്നതാണു നല്ലതെന്നു തോന്നിയതിനെത്തുടർന്ന്‌ ഞങ്ങൾ തീരുമാനം മാറ്റി. ഞങ്ങൾ എന്തിനാണ്‌ ആ പ്രദേശത്തു വന്നതെന്നു വിശദീകരിച്ചപ്പോൾ ഗ്രാമമുഖ്യൻ പറഞ്ഞത്‌ എന്താണെന്നോ? ‘പലർക്കും ക്ഷണം കിട്ടിയിട്ടില്ല. അവർ ഹാജരാകുന്നതിൽ കുഴപ്പമുണ്ടോ?’ അവർക്കും സ്വാഗതമുണ്ടെന്ന്‌ നിറപുഞ്ചിരിയോടെ ഞങ്ങൾ പറഞ്ഞു.

“സ്‌മാരകം തുടങ്ങാറായപ്പോൾ രണ്ടു സ്‌ത്രീകളും ഏതാനും കുട്ടികളുമാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ അടുത്തുള്ള മരങ്ങളുടെ ചുവട്ടിലും മറ്റുമായി കുറെപ്പേർ നിൽക്കുന്നതു ഞങ്ങൾ ശ്രദ്ധിച്ചു. അകത്തേക്കു കടന്നിരിക്കാൻ ഞങ്ങൾ അവരെ ക്ഷണിച്ചു. ഇരുട്ടായപ്പോൾ ഞങ്ങളൊരു കൊച്ചു ജനറേറ്റർ പ്രവർത്തിപ്പിച്ചു, അതോടെ വെളിച്ചം വന്നു. കൂടിവന്ന എല്ലാവരും പ്രസംഗം നന്നായി ശ്രദ്ധിച്ചു.” ഏതാണ്ട്‌ 130 പേരുണ്ടായിരുന്നു. സെവൻത്‌ ഡേ അഡ്‌വെന്റിസ്റ്റ്‌ ശുശ്രൂഷകനും ഉണ്ടായിരുന്നു കൂട്ടത്തിൽ. അദ്ദേഹം പുതിയലോക ഭാഷാന്തരത്തിന്റെ ഒരു കോപ്പി ആവശ്യപ്പെടുകയും ചെയ്‌തു. അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന ബൈബിളിനെക്കാൾ മനസ്സിലാക്കാൻ എളുപ്പമാണത്രേ അത്‌. സ്‌മാരകത്തോടു ബന്ധപ്പെട്ട്‌ അഞ്ചു ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയുണ്ടായി.

പാപ്പുവ ന്യുഗിനി

ഇവിടത്തെ ഒരു പട്ടണത്തിനു പുറത്തുള്ള രണ്ട്‌ ഗ്രാമങ്ങൾ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലായിരുന്നു. അവിടെ പ്രസംഗിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. അടുത്തയിടെ സഹോദരങ്ങൾ ഗ്രാമപ്രതിനിധികളെ പോയിക്കണ്ട്‌ നമ്മുടെ പ്രവർത്തനത്തെക്കുറിച്ചും എല്ലാ ആളുകളോടും സംസാരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നതിന്റെ കാരണത്തെക്കുറിച്ചും വിശദീകരിച്ചു. പെരുമാറ്റരീതികൾ മെച്ചപ്പെടുത്താൻ യുവജനങ്ങളെ എങ്ങനെ സഹായിക്കണം എന്നതിനെക്കുറിച്ച്‌ അതിലൊരു ഗ്രാമത്തിൽ ഒരു യോഗം നടത്തിക്കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു എന്നു കേട്ടപ്പോൾ, ബൈബിൾപരിജ്ഞാനം സഹായകമായിരിക്കുമെന്ന്‌ സഹോദരങ്ങൾ അവരോടു പറഞ്ഞു.

പ്രസംഗിക്കാനുള്ള അനുമതി ലഭിച്ചു. ഏതാനും യുവപ്രായക്കാർ ബൈബിൾ പഠിക്കാൻ തുടങ്ങി. യഹോവയുടെ സാക്ഷികളുമായുള്ള സഹവാസം നിമിത്തം ഈ യുവജനങ്ങളുടെ സ്വഭാവം മെച്ചപ്പെട്ടെന്നു കണ്ട്‌ ഗ്രാമത്തിലുള്ളവർ നമ്മുടെ പ്രവർത്തനത്തെ എതിർക്കുന്നതു നിറുത്തി. ക്രമേണ ആ യുവജനങ്ങളുടെ മാതാപിതാക്കളും കൂട്ടുകാരും പഠിക്കാൻ തുടങ്ങി. വേദപാഠം പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയുടെ മകളും ഇക്കൂട്ടത്തിൽപ്പെടുന്നു. അയാൾ മുമ്പ്‌ സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. “അന്ന്‌ എനിക്കൊരു തെറ്റുപറ്റിയതാണ്‌; ദൈവവും യഹോവയുടെ സാക്ഷികളും അതു ക്ഷമിക്കുമെന്നു പ്രതീക്ഷിക്കാം,” അദ്ദേഹം മകളോടു പറഞ്ഞു. ഇപ്പോൾ ഈ രണ്ടു ഗ്രാമങ്ങളിൽനിന്നുമായി 27 പേർ ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്‌. നാലുപേർ സ്‌നാനമേറ്റ്‌ സഹായ പയനിയറിങ്‌ ചെയ്യുന്നു. സാധാരണ പയനിയർമാരായിത്തീരാനുള്ള ലക്ഷ്യത്തിലാണ്‌ അവർ.

[44-ാം പേജിലെ ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

[ചിത്രം]

കേപ്‌ഹോണിലെ ലൈറ്റ്‌ഹൗസ്‌

[63-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സാൻ ക്രിസ്റ്റോബൽ

[44-ാം പേജിലെ ചിത്രം]

മഡഗാസ്‌കറിലെ അന്റാനാണ്ടവ ഗ്രാമത്തിൽ നടക്കുന്ന “വീക്ഷാഗോപുര” അധ്യയനം

[46-ാം പേജിലെ ചിത്രം]

ടാൻസാനിയയിലെ പാവാഗായിലുള്ള ചെറിയ കൂട്ടത്തിന്‌ “ബൈബിൾ പഠിപ്പിക്കുന്നു” പുസ്‌തകത്തിൽനിന്ന്‌ അധ്യയനമെടുക്കുന്നു

[49-ാം പേജിലെ ചിത്രം]

കോസ്റ്ററിക്കയിലെ സിക്‌സോലയിലുള്ള പുസ്‌തകാധ്യയനക്കൂട്ടം

[50-ാം പേജിലെ ചിത്രം]

റാമീറോ, “ബൈബിൾ പഠിപ്പിക്കുന്നു” പുസ്‌തകത്തിന്റെ ഒരു കോപ്പിയുമായി

[53-ാം പേജിലെ ചിത്രം]

ഹിരോകോ, ബസ്റ്റോപ്പിൽ സാക്ഷീകരിക്കുന്നു

[58-ാം പേജിലെ ചിത്രം]

ഹെൽഗി (വലത്ത്‌) ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പ്രസംഗം നടത്തുന്നു

[64-ാം പേജിലെ ചിത്രം]

ലാൻസ്‌, ഡയൻ, എമിലി